നയിക്കാൻ വനിതനേതാക്കൾ ഇല്ലാത്ത ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്
അഡ്വ.പി.എസ് .ശ്രീകുമാർ
കഴിഞ്ഞ മൂന്ന് ദശാബ്‌ദങ്ങളായി പരസ്പരം പോരാടിയ പ്രമുഖരായ രണ്ട് വനിതാ രാഷ്ട്രീയ നേതാക്കളായിരുന്നു ബംഗ്ലാദേശ് രാഷ്ട്രീയം തങ്ങളുടെ ഉള്ളംകയ്യിലിട്ട് അമ്മാനമാടിയിരുന്നത്. അവരിൽ ഒരാൾ , മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ് പാർട്ടി മേധാവിയുമായിരുന്ന, ബീഗം ഖാലിദ സിയയും, മറ്റൊരാൾ മുൻ പ്രധാനമന്ത്രിയും അവാമി ലീഗ് മേധാവിയുമായ ബീഗം ഷെയ്ഖ് ഹസീനയുമാണ്. ഖാലിദ സിയയുടെ വിയോഗത്തോടെ ഇരുവരുടേയും പോരാട്ടങ്ങളും കാലയവനികക്കുള്ളിൽ മറയുകയാണ്. ജൻ സി യുവാക്കൾ നടത്തിയ പ്രക്ഷോഭങ്ങളെത്തുടർന്ന് അധികാരത്തിൽ നിന്നും നിഷ്‌കാസിതയായി ഇന്ത്യയിൽ അഭയം പ്രാപിച്ച് ഒളി ജീവിതം നയിക്കുകയാണ് ഷെയ്ഖ് ഹസീ . ഇടക്കാല ഭരണ തലവനായ മുഹമ്മദ് യൂനുസ് ഫെബ്രുവരി 12 ന് ബംഗ്ലാദേശ് പാർലമെൻറ്റായ ജാതീയ സംസദിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അങ്ങിനെയാണ് ഖാലിദ സിയയും, ഷെയ്‌ഖ് ഹസീനയും അരങ്ങൊഴിഞ്ഞ ഒരു തെരഞ്ഞെടുപ്പിലേക്ക് ബംഗ്ലാദേശ് രാഷ്ട്രീയം കടന്നത്
സമാന അനുഭവങ്ങളിലൂടെ കടന്നുവന്നവരായിരുന്നു ഇരുവരും. ഷെയ്ഖ് ഹസീന ബംഗ്ലാദേശിലെ ആദ്യ ഭരണാധികാരിയായിരുന്ന മുജീബുർ റെഹ്മാൻറ്റെ മകളാണ്. 1975 ൽ നടന്ന ഒരട്ടിമറിയിലൂടെ പട്ടാളം അദ്ദേഹത്തെയും മറ്റു കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയതിന് തുടർന്നാണ് അവർ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ഖാലിദ സിയാ രാഷ്ട്രീയത്തിൽ വന്നത് ഭർത്താവും പ്രസിഡന്റുമായിരുന്നു സിയാവുർ റഹ്മാനെ 1981ൽ പട്ടാളം കൊലപ്പെടുത്തിയ ശേഷമാണ്. രാഷ്ട്രീയ നേതാവായിരുന്ന മുജീബുർ റെഹ്മാനും, സൈനിക ഉദ്യോഗസ്ഥനായിരുന്ന സിയാവുർ റെഹ്മാനും ഒരുമിച്ചുനിന്നാണ് പാകിസ്താനെതിരെ പോരാടി രാജ്യത്തെ വിമോചനത്തിലേക്ക് നയിച്ചത്. സിയാവുർ റെഹ്മാൻ കൊല്ലപ്പെട്ടശേഷം പട്ടാളത്തിന്റെ സഹായത്തോടെ അധികാരത്തിലേറിയ ജനറൽ മുഹമ്മദ് ഇർഷാദിനെ അധികാരത്തിനു പുറത്താക്കുവാൻ , ഖാലിദ സിയായും, ഷെയ്ഖ് ഹസീനയും ഒരുമിച്ചുനിന്നാണ് പോരാടിയത്. ഇർഷാദിനെ പുറത്താക്കിയശേഷം നടന്ന 1991 ലെ തെരഞ്ഞെടുപ്പിൽ , ഇരുവരും അവരുടെ പാർട്ടികളായ ബംഗ്ലാദേശ് നാഷണലിസ്റ് പാർട്ടിയെയും, അവാമി ലീഗിനെയും നയിച്ചുകൊണ്ട് മുഖത്തോടു മുഖം പോരാടി. തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ് പാർട്ടി (ബി എൻ പി) വിജയിക്കുകയും ഖാലിദ സിയാ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി ആവുകയും ചെയ്തു.
അധികാരത്തിലേറിയ ഖാലിദയും പ്രതിപക്ഷ നേതാവായിരുന്ന ഷെയ്ഖ് ഹസീനയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായതോടെ, ഇരുവരും ബദ്ധ ശത്രുക്കളായി . ഖാലിദ ചെയ്ത വലിയ സംഭാവന 1991 ൽ അവർ അധികാരത്തിൽ വന്നതോടെ, രാജ്യത്തെ വീണ്ടും ജനാധിപത്യ ഭരണരീതിയിലേക്ക് തിരിച്ചുകൊണ്ടുവന്നു എന്നതാണ്. എന്നാൽ ഇടയ്ക്കു അധികാരം പിടിച്ചെടുത്ത ജനറൽ ഇർഷാദ് കൊണ്ടുവന്ന ഇസ്ലാമിസ്റ് നയങ്ങളിൽ നിന്നും പിന്മാറാൻ അവർ തയ്യാറായില്ല. മതേതര കാഴ്ചപ്പാടിൽ നിന്നും അവർ അകലം പാലിച്ചു. മാത്രമല്ലാ, ഇസ്ലാമിസ്റ് മതമൗലിക ശക്തിയായ ജമാത്-ഇ-ഇസ്‌ലാമിയുമായി ഖാലിദ കൂടുതൽ അടുത്തു. ഇന്ത്യയുമായി ശത്രുതയുള്ള ജമാത് -ഇ-ഇസ്‌ലാമി, ഖാലിദയെയും അവരുടെ ആശയഗതിയിലേക്കു കൊണ്ടുവന്നു. ഇന്ത്യക്കെതിരെ പോരാടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തീവ്രവാദി സംഘടനകൾക്ക് ബംഗ്ലാദേശിന്റെ മണ്ണിൽ എല്ലാവിധ സൗകര്യങ്ങളും നൽകി.ഹസീനയുടെ പിതാവായ മുജീബുർ റഹമാൻറ്റെയും കുടുംബാംഗങ്ങളുടേയും കൊലയാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുവാൻ ജമാത് -ഇ-ഇസ്ലാമിയുടെ സ്വാധീനത്തിൽ , ഖാലിദ തയ്യാറാവാതിരുന്നതോടെ, ഖാലിദക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ അവാമി ലീഗും, ഹസീനയും നടത്തി. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അഴിമതി നടത്തിയെന്നാരോപിച്ച് , 1996 ലെ തെരഞ്ഞെടുപ്പ് അവാമി ലീഗ് ബോയ്‌കോട്ട് ചെയ്തു. വീണ്ടും അധികാരത്തിൽ കയറിയെങ്കിലും, അതിശക്തമായ പ്രതിപക്ഷ പ്രക്ഷോഭത്തെത്തുടർന്ന് ഖാലിദക്ക് അധികം വൈകാതെ രാജിവച്ച് ഒഴിയേണ്ടിവന്നു. തുടർന്ന് നടത്തിയ തെരഞ്ഞെടുപ്പിലൂടെ ഹസീന പ്രധാനമന്ത്രി പദത്തിലെത്തി. 2001 ലെ തെരഞ്ഞെടുപ്പിൽ വീണ്ടും പ്രധാനമന്ത്രിയായ ഖാലിദ 2006 വരെ ഭരണത്തിൽ തുടർന്നു . ഏതാണ്ട് മൂന്ന് ദശാബ്ദക്കാലം, മറ്റാർക്കും അവസരം നൽകാതെ ഇവർ ഇരുവരും മാറി മാറി അധികാരത്തിലേറുകയായിരുന്നു. 2008 ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിലേറിയ ഹസീന , പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. നീണ്ട 16 വർഷത്തോളം അവർ അധികാരത്തിൽ തുടർന്നു. ഈ കാലയളവിൽ, ഖാലിദാ സിയയെയും കുടുംബത്തെയും, വിവിധ കേസുകളിൽ കുടുക്കി അവർ പീഡിപ്പിച്ചു.
ഹസീനയുടെ നീണ്ട ഭരണ കാലയളവിൽ, ബംഗ്ലാദേശ് സാമ്പത്തികമായി വളർച്ചനേടി എന്നത് ഒരു യാഥാർഥ്യമാണ്. 1999 ൽ പുതിയ വ്യവസായ നയം പ്രഖ്യാപിച്ചുകൊണ്ട് വ്യാവസായിക വളർച്ചക്ക് തുടക്കം കുറിച്ചു. റെഡി മെയ്‌ഡ് ഗാർമെൻറ് വ്യവസായം കുതിച്ചുയർന്നു. ഒട്ടേറെ ബംഗ്ലാദേശികൾ ജോലിക്കായി വിദേശരാജ്യങ്ങളിലേക്ക് ചേക്കേറി.. അതിലൂടെയുള്ള വരുമാനവും സാമ്പത്വ്യവസ്ഥയിൽ പ്രതിഫലിച്ചു. ശരാശരി 5.5 ശതമാനമായിരുന്നു പ്രതിവർഷ ജി ഡി പി വളർച്ച. 2019 ൽ അത് 8 ശതമാനമായി. 2020 ൽ ബംഗ്ലാദേശിൻറ്റെ ജി ഡി പി , ഇന്ത്യയുടെ ജി ഡി പി യെയും പിന്നിലാക്കി. അതുപോലെ, റോഡ്, റെയിൽവേ, തുറമുഖങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ ഹസീന പ്രത്യേക ശ്രദ്ധ പതിപ്പിച്ചു.
പക്ഷേ ഇതിനിടയിലും തൊഴിലില്ലായ്മ നിരക്ക് ഉയർന്നത് യുവാക്കളുടെ ഇടയിൽ അസ്വസ്ഥത ഉണ്ടാക്കി. യുവതയുടെ പൊട്ടിത്തെറിക്ക് പെട്ടെന്നുള്ള കാരണം, ബംഗ്ലാദേശ് സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കെടുത്തവരുടെ അനന്തരതലമുറക്ക് നൽകിയ ജോലിസംവരണം പുനഃസ്ഥാപിക്കാനുള്ള ഹസീന സർക്കാരിന്റെ തീരുമാനമായിരുന്നെങ്കിലും, വർധിച്ച തൊഴിലില്ലായ്മയാണ് ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നയിച്ചതും, ഹസീനക്ക് രാജിവച്ചു രാജ്യം വിടേണ്ടിവന്നതും. ഖാലിദ അന്തരിച്ചതിനെ തുടർന്ന് ബംഗ്ലാദേശിൽ തിരിച്ചെത്തിയ അവരുടെ മകൻ താരിഖ് റഹ്‌മാൻ ബി.എൻ.പി യുടെ നേതൃത്വം ഏറ്റെടുത്തു. അതോടെയാണ് ഹസീനയും , ഖാലിദയും നേതൃത്വം നൽകാത്ത ഒരു തെരഞ്ഞെടുപ്പ് മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ ആദ്യമായി ബംഗ്ലാദേശിൽ നടക്കുവാൻ പോകുന്നത്. തർക് അൻവറിൻറ്റെ നേതൃത്വത്തിലാണ് ഈ തെരഞ്ഞെടുപ്പിൽ ബി എൻ പി ഇരുപതോളം വരുന്ന സഖ്യകക്ഷികളോടൊപ്പം മത്സരിക്കുന്നത്. ഭരണത്തിൽ ഇരുന്ന മുൻ കാലഘട്ടങ്ങളിൽ അവർ പുലർത്തിയിരുന്ന ഇന്ത്യ വിരുദ്ധ സമീപനവും , ന്യുനപക്ഷങ്ങളോട് കാട്ടിയിരുന്ന ശത്രുത മനോഭാവവും ഉപേക്ഷിച്ചതായാണ് താരിഖ് റഹ്‌മാൻ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവരുടെ ബദ്ധ ശത്രുവായ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ മത്സരിക്കുന്നതിൽ നിന്നും ഇലക്ഷൻ കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതിനാൽ, ഈ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുമെന്നാണ് അവരുടെ പ്രതീക്ഷ.. തെരഞ്ഞെടുപ്പിൽ ബി എൻ പിയെ എതിർക്കുന്നത് ഒരു വിചിത്രമായ സഖ്യമാണ്. ഹസീനയെ അധികാര ഭ്രഷ്ടയാക്കുവാൻ മുന്നിട്ടിറങ്ങിയ ജെൻ സി പ്രക്ഷോഭ നേതാക്കൾ രൂപം നൽകിയ നാഷണൽ സിറ്റിസൺ പാർട്ടിയും, ജമാഅത് - ഇസ്ലാമിയും ഉൾപ്പെട്ട സഖ്യമാണത്. താഴെ തട്ടുവരെ യൂണിറ്റുകൾ ഉള്ള ജമാഅത്തിനെയും, എൻ.സി.പിയേയും എഴുതി തള്ളാൻ സാധിക്കില്ല. മതാധിഷ്ഠിതമായ രാജ്യമായി ബംഗ്ലാദേശിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്ന ജമാഅത് ന്യുനപക്ഷങ്ങളോട് സഹാനുഭൂതി പുലർത്തുമെന്നാണ് അമീറായ ഡോ .ഷഫീഖുർ റഹ്‌മാൻ ഇപ്പോൾ പറയുന്നത്. ശരിയതത് നിയമവും നടപ്പിലാക്കില്ലെന്നു അവർ ഉറപ്പുനൽകുന്നു. ഏതായാലും, അവർക്കും സ്വാധീനമുള്ള മേഖലകളുണ്ട് . ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ ഉണ്ടായാൽ ഈ സംഘടനകളുടെ നിലപാട് നിർണായകമാകും .
.