Thursday, 24 February 2022

            യുക്രൈൻ  ആക്രമണത്തിലൂടെ  എന്താണ് പുതിൻറ്റെ  ലക്ഷ്യം    ?

പി.എസ്‌ .ശ്രീകുമാർ 



 യുക്രൈൻറ്റെ  ഭാഗമായ  ഡോണെസ്‌ക്, ലുഹാൻസ്‌ക് എന്നീ  പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി  അംഗീകരിച്ചുകൊണ്ട്  യുക്രൈനിനെതിരെ നടത്തിയ  കടന്നാക്രമണത്തിലൂടെ എന്ത് സന്ദേശമാണ് റഷ്യൻ പ്രസിഡന്റ്  പുതിൻ  ലോക രാഷ്ട്രങ്ങൾക്കു നൽകുന്നതെന്നത്  ഒരു പ്രഹേളികയാണ്.  ഒന്നര   ലക്ഷത്തിൽ പരം സൈനികരെ യുക്രൈനിന്  ചുറ്റും  അണിനിരത്തിയാണ്  കര-വ്യോമ ആക്രമങ്ങൾക്ക്  റഷ്യ തുടക്കമിട്ടിരിക്കുന്നത്. യുക്രൈനിനെതിരെയുള്ള   ഈ  ആക്രമണങ്ങളിലൂടെ  ,റഷ്യ  ലോക രാജ്യങ്ങളെ വെല്ലുവിളിക്കുകയാണെന്നും,  ഇത് , വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും  അമേരിക്കയുടെ പ്രസിഡണ്ട്  ജോ-ബൈഡൻ മുന്നറിയിപ്പ് നൽകന്നതിനൊപ്പം ചില സാമ്പത്തിക  ഉപരോധങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.   നാറ്റോയിലെ മറ്റു ഘടക രാജ്യങ്ങളും ചില സാമ്പത്തിക  ഉപരോധ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട് . 

എന്തു കൊണ്ട് റഷ്യ   പ്രകോപിതമായി  ? 

നാറ്റോയുടെ വിപുലീകരണ ശ്രമങ്ങളാണ് റഷ്യയെ പ്രകോപിതമാക്കിയത് എന്നതിൽ  സംശയമില്ല. അമേരിക്ക ,ബ്രിട്ടൻ ,ഫ്രാൻസ്, കാനഡ തുടങ്ങി പന്ത്രണ്ടു രാജ്യങ്ങൾ ചേർന്നാണ്  1949   നാറ്റോ ( നോർത്ത് അറ്റ്ലാൻറ്റിക്  ട്രീറ്റി  ഓർഗനൈസേഷൻ ) രൂപീകരിച്ചത്  . ബെൽജിയം,ഡെൻമാർക്ക്‌,ഇറ്റലി,ഐസ് ലാൻഡ് ,ലക്‌സം ബർഗ്  ,നെതർലൻഡ്‌സ്‌ ,നോർവെ,പോർട്ടുഗൽ എന്നിവയാണ് മറ്റ് സ്ഥാപകാംഗങ്ങൾ. ഏതെങ്കിലും അംഗരാജ്യത്തെ മറ്റു രാജ്യങ്ങൾ ആക്രമിച്ചാൽ, പ്രതിരോധത്തിനായി പരസ്പരം സഹായിയ്ക്കുമെന്നാണ് നാറ്റോ സഖ്യത്തിലേർപ്പെട്ടിട്ടുള്ള രാജ്യങ്ങളുടെ കരാർ വ്യവസ്ഥ. കമ്മ്യൂണിസ്റ്റ് രാജ്യമായ സോവിയറ്റ് യൂനിയന്റ്റെ വളർച്ച തടയുക എന്നതായിരുന്നു നാറ്റോ സഖ്യം  രൂപീകരിച്ചപ്പോൾ ഉണ്ടായിരുന്ന യഥാർത്ഥ ഉദ്ദേശം . ഇതിനെതിരെ കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെ ചേർത്ത് കൊണ്ട് സോവിയറ്റ്  യൂണിയൻ വാഴ്സ സഖ്യം രൂപീകരിച്ചു  . സോവിയറ്റ് യൂനിയന്റ്റെ തകർച്ചയോടെ വാഴ്സ സഖ്യം ഇല്ലാതെയായി . തകർച്ചയ്ക്കിടയിൽ , അന്നത്തെ  സോവിയറ്റ് യൂണിയൻ  പ്രസിഡണ്ട് മിഖായേൽ ഗോർബച്ചേവ് അമേരിക്കൻ പ്രസിഡന്റ ജോർജ് ബുഷുമായി  സംസാരിച് നാറ്റോ സഖ്യത്തിൽ   കിഴക്കൻ യൂറോപ്പിൽ നിന്നുമുള്ള രാജ്യങ്ങളെ  ഉൾപ്പെടുത്തുകയില്ല എന്ന ധാരണയുണ്ടാക്കി. എന്നാൽ സോവിയറ്റ്  യൂനിയന്റ്റെ തകർച്ചയ്ക്ക് ഈ ധാരണകൾ ലംഘിക്കപ്പെടുകയും   കിഴക്കൻ യൂറോപ്പിൽ നിന്നുമുള്ള പല രാജ്യങ്ങൾക്കും നാറ്റോയിൽ അംഗത്വം നൽകി ഈ സഖ്യം വിപുലീകരിക്കുകയും ചെയ്തു  . ക്രോയേഷ്യയും ,അൽബേനിയയും ഉൾപ്പടെ 30 രാജ്യങ്ങളാണ് നിലവിൽ നാറ്റോയിലുള്ളത് . യുക്രൈനും,ജോർജിയയും നാറ്റോയിൽ അംഗത്വത്തിന്  വേണ്ടി കഴിഞ്ഞ കുറെ നാളുകളായി ശ്രമിക്കുകയാണ്.  എന്നാൽ നാറ്റോയിലെ തന്നെ ചില രാജ്യങ്ങൾ യുക്രൈനിന്  അംഗത്വം  നൽകുന്നതിന് എതിരായതിനാലാണ് ഇക്കാര്യത്തിൽ ഇതുവരെയും തീരുമാനം ഉണ്ടാകാത്തത്..  

1917 ൽ സോവിയറ്റ് യൂണിയൻ  രൂപീകരിച്ചപ്പോൾ അതിൻറ്റെ ഭാഗമായ ആദ്യ റിപ്പബ്‌ളിക്കുകളിൽ  ഒന്നാണ് യുക്രൈൻ .  മാത്രമല്ല, റഷ്യ കഴിഞ്ഞാൽ ഭൂവിസ്ത്രിയിൽ  രണ്ടാം സ്ഥാനവും  യുക്രൈ നിനാ യിരുന്നു. സോവിയറ്റ് യൂനിയന്റ്റെ  തകർച്ചക്കുശേഷം   യുക്രൈനെ   യൂറോപ്യൻ യൂണിയനുമായി സഹകരിപ്പിയ്ക്കാനായി  2013 ൽ അന്നത്തെ റഷ്യൻ അനുകൂലിയായ  പ്രസിഡണ്ട് വിക്ടോർ യാനുകോവിച് രൂപം നൽകിയ വാണിജ്യ ഉടമ്പടി,  പുതിൻറ്റെ നിർദേശാനുസരണം അദ്ദേഹത്തിന് ഉപേക്ഷിയ്ക്കേണ്ടി വന്നു. ഇതിനെതിരെ റഷ്യൻ വിരോധികളായ യുക്രയിൻകാർ പ്രക്ഷോഭം നടത്തുകയും ,യാനുക്കോവിച്ചിന്  പ്രസിഡണ്ട്സ്ഥാനത്തു നിന്നും രാജി വച്ച് ഒഴിയേണ്ടി വരുകയും ചെയ്തു.  ഈ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ പാശ്ചാത്യ ശക്തികളാണെന്നു പുതിൻ   സംശയിച്ചു.  പുതിനുണ്ടായ ഈ പകയാണ്,   2014  യുക്രൈനിൽ കടന്നു കയറി  ക്രൈമിയ പിടിച്ചെടുത്തതിലൂടെ  അദ്ദേഹം  തീർത്തത് . ഇതിനു ശേഷമാണ്  കിഴക്കൻ യുക്രൈനിലെ വിഘടന വാദികളായ റഷ്യൻ അനുകൂലികൾ  പുതിൻറ്റെ സഹായത്തോടെ  ഡോൺബാസിനെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.  യുക്രൈൻ സർക്കാരും വിഘടന വാദികളുമായുള്ള   ഏറ്റുമുട്ടലിൽ പതിനായിരത്തിലേറെ ആളുകളാണ് അന്ന് കൊല്ലപ്പെട്ടത് .റഷ്യയും, യുക്രൈനും തമ്മിൽ ബെലാറസിലെ മിൻസ്കിൽ   നടത്തിയ  സമാധാന ചർച്ചകളിലൂടെയാണ്   അന്ന് വെടിനിർത്തൽ ഉണ്ടായത്  . ഈ സംഭവ വികാസങ്ങൾക്കുശേഷം   യുക്രൈൻ പാശ്ചാത്യ രാജ്യങ്ങളുമായി കൂടുതൽ അടുത്തു .മാത്രമല്ല , നാറ്റോയുമായി ചേർന്ന് സൈനികാഭ്യാസങ്ങളും നടത്തുവാനാരംഭിച്ചു. പുതിനെ അസ്വസ്ഥമാക്കിയതിൽ  ഈ നടപടികൾക്കും  സ്വാധീനമുണ്ട്  . വൈകാതെ തന്നെ യുക്രൈൻ നാറ്റോയിൽ അംഗത്വമെടുത്തു റഷ്യയ്‌ക്കെതിരെ നില കൊള്ളുമെന്ന്   പുതിൻ ആശങ്കപ്പെടുന്നു. 

റഷ്യ ആവശ്യപ്പെടുന്നത് 

റഷ്യയുടെ അതിർത്തി പങ്കിടുന്ന അയൽ   രാജ്യങ്ങളെ നാറ്റോയിൽ അംഗമാക്കരുത് എന്നതാണ് റഷ്യയുടെ പ്രധാന ആവശ്യം . ഇതിനു പുറമെ റഷ്യയെ ലക്‌ഷ്യം വച്ച് അംഗരാജ്യങ്ങളിൽ മിസൈലുകൾ സ്ഥാപിയ്ക്കരുതെന്നും, 1990 കളിലെ നിലവാരത്തിലേക്ക് സേന വിന്യാസം നാറ്റോ കുറയ്‌ക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളോട് അനുകൂലമായ നിലപാടല്ല അമേരിക്കയും നാറ്റോയും  ഇത്രയും നാൾ   കൈക്കൊണ്ടത് .  കഴിഞ്ഞ കുറെ നാളുകളായി കിഴക്കൻ യൂറോപ്പിലെ അംഗ രാജ്യങ്ങളായ പോളണ്ട്, ചെക് റിപ്പബ്ലിക്ക് ,ലാത്വിയ ,ലിത്വാനിയ എന്നീ രാജ്യങ്ങളിലൂടെ യുക്രൈന്    യുദ്ധോപകരണങ്ങളും പടക്കപ്പലുകളും ,യുദ്ധ വിമാനങ്ങളും  നാറ്റോ നൽകുന്നു. യുദ്ധം ഒഴിവാക്കണമെന്നു ആഗ്രഹിച്ച  ഒരു രാജ്യം ജർമനിയാണ് . കാരണം റഷ്യയിൽ നിന്നും പ്രകൃതി വാതകങ്ങളും  ഊർജോൽപ്പന്നങ്ങളും  ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് ആ രാജ്യമാണ് . മാത്രമല്ലാ  റഷ്യയിൽ നിന്നും പ്രകൃതി വാതകം  ജർമനിയിലേക്ക്  കൊണ്ടുവരുവാനായി  ബാൾറ്റിക് സമുദ്രത്തിനടിയിലൂടെ  രണ്ട്  പൈപ്പ് ലൈനുകളുടെ നിർമാണ പ്രവർത്തനങ്ങൾ  നടന്നു കൊണ്ടിരിക്കുകയുമാണ്. ഇതിനു മുടക്കം വരുത്തുവാൻ ജർമ്മനി ആഗ്രഹിക്കുന്നില്ല. പക്ഷേ , ആക്രമണം ആരംഭിച്ച പശ്ചാത്തലത്തിൽ,  വാതക പൈപ്പ് ലൈനിൻറ്റെ  നിർമാണ പ്രവർത്തനങ്ങൾ  ജർമനി  ഒടുവിൽ  നിർത്തി വചിരിക്കയാണ്.

റഷ്യയുടെ സുരക്ഷാ താല്പര്യങ്ങൾക്ക്  എതിരായിട്ടാണ്  അമേരിക്കയും നാറ്റോയിലെ അവരുടെ സഖ്യകക്ഷികളും  ശ്രമിക്കുന്നതെന്നാണ് റഷ്യ കരുതുന്നത്. യൂറോപ്യൻ രാജ്യങ്ങളുമായുള്ള  റഷ്യയുടെ അതിർത്തിയിൽ തന്ത്ര പ്രധാനമായ സ്ഥാനമാണ്  യുക്രൈനിനു ഉള്ളത്. യുക്രയിനിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പ് ലൈനുകളിലൂടെ   യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വാതക കയറ്റുമതി റഷ്യയുടെ വലിയ വരുമാന മാർഗമാണ്. അതുകൊണ്ടു തന്നെ  പൈപ് ലൈനുകളുടെ നിയന്ത്രണം അവർ ആഗ്രഹിക്കുന്നു. 

പുതിൻറ്റെ  ആഗ്രഹം 

സോവിയറ്റ് യൂനിയന്റ്റെ  തകർച്ചയോടെ  നഷ്ടപ്പെട്ട പഴയ പ്രതാപം തിരിച്ചുപിടിക്കണമെന്നത് പുതിൻറ്റെ ദീർഘകാലമായ  ആഗ്രഹമാണ്. സോവിയറ്റ് യൂനിയന്റ്റെ  തകർച്ച  ഇരുപതാം നൂറ്റാണ്ടിലെ  ഏറ്റവും വലിയ രാജ്യാന്തര രാഷ്ട്രീയ ദുരന്തമാണെന്ന്  2005 ൽ പുതിൻ  പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ലക്ഷ്യവും അത് തന്നെയാണ്. സോവിയറ്റ് യൂണിയന്റെ കാലത്തെ പ്രതാപത്തോടെ റഷ്യയെ  വൻ ശക്തിയായി പുനഃസ്ഥാപിക്കുവാനും, അവരുടെ മേധാവിത്വം  ഉറപ്പിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. ഈ ലക്ഷ്യത്തോടെയാണ് യൂറേഷ്യൻ ഇക്കണോമിക് യൂണിയൻ  ആരംഭിച്ചത്. പറ്റുമെങ്കിൽ  യൂറോപ്യൻ  രാജ്യങ്ങളോട് ചേർന്ന് കിടക്കുന്ന പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളെ  വീണ്ടും റഷ്യയുടെ കുടയ്ക്കു  കീഴിൽ അണിനിരത്താൻ സാധിക്കുമോ  എന്ന ഒരു പരീക്ഷണം കൂടിയാണ് ഇപ്പോഴത്തെ യുക്രൈൻ  അതിക്രമത്തിലൂടെ പുതിൻ  ലക്ഷ്യമിടുന്നത്.

പി.എസ്‌ . ശ്രീകുമാർ 

9847173177