Monday, 11 November 2024

 

                                    പണകൊഴുപ്പിൽ  നടക്കുന്ന  അമേരിക്കൻ തെരഞ്ഞെടുപ്പ് 


അഡ്വ.പി.എസ് .ശ്രീകുമാർ 

                 ചാഞ്ചാട്ട സംസ്ഥാനമായ നെവാഡയിലെ ലാസ് വെഗാസിൽ   കമല ഹാരിസിന്റെ   തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  സമ്മേളനത്തിന് ചെലവഴിച്ച തുക കേട്ടാൽ നമ്മൾ മൂക്കത്തു വിരൽ വച്ച് പോകും. 1.2  ബില്യൺ ഡോളർ,  അതായത്, ഏകദേശം 996  കോടി ഇന്ത്യൻ രൂപയാണ് അതിനു ചെലവായത്. ഇതൊരു സാമ്പിൾ മാത്രം.  കമല ഹാരിസും, ഡൊണാൾഡ് ട്രംപും കൂടി ഇപ്പോൾ നടക്കുന്ന  പ്രസിഡണ്ട്  തെരഞ്ഞടുപ്പിൽ  ചെലവഴിക്കുന്ന തുകപോലും മൊത്തം ആഭ്യന്തര ഉദ്പാദനമായി  ഇല്ലാത്ത   17   ഓളം രാജ്യങ്ങളാണ്   ഈ ലോകത്തുള്ളതെന്നു പറഞ്ഞാൽ, ഒരുപക്ഷേ   വിശ്വസിക്കാൻ ചിലരെങ്കിലും  മടിക്കും. ഇന്ത്യൻ രൂപയിലേക്കു മാറ്റിയാൽ ഏകദേശം 8300 കോടി രൂപയാണ് ഇവരുടെ രണ്ടുപേരുടെയും പേരിൽ  ഡെമോക്രാറ്റിക്‌ പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും  ആരംഭിച്ച   തെരഞ്ഞെടുപ്പ്  ഫണ്ട് അക്കൗണ്ടിൽ  നിന്നും  മാത്രം ചെലവഴിക്കുന്നത്. തെരഞ്ഞെടുപ്പിന് ചെലവഴിക്കാൻ യാതൊരു നിയന്ത്രണവും അവിടെ ഇല്ല.  പാർട്ടികൾക്ക്  തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നിയമപരമായി തന്നെ സംഭാവന സ്വീകരിക്കുവാൻ  നിയമം അനുവദിക്കുണ്ട്.   1995 ലെ ലോബ്ബിയിങ് ഡിസ്‌ക്ലോഷർ  ആക്ട് പ്രകാരം  ലോബിബിയിങ്നായി പണം പിരിക്കാൻ അനുമതിയുണ്ട്.  വ്യക്തികൾക്കും, കമ്പനികൾക്കും എല്ലാം   പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റികൾ മുഖാന്തിരം   പാർട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും     സംഭാവന നല്കാൻ സാധിക്കും.  2010  ലെ അമേരിക്കൻ സുപ്രീം കോടതി വിധി പ്രകാരം  കോര്പറേഷനുകൾക്ക്  യാതൊരു നിയന്ത്രണങ്ങളുമില്ലാതെ  തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കാൻ   സാധിക്കും. എന്നാൽ വ്യക്തികളെ സംബന്ധിച്ച് അവർക്കു    നിയമപരമായി നല്കാൻ സാധിക്കുന്നത് 3300 ഡോളറാണ്.  2016 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച  റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി  ഡൊണാൾഡ് ട്രംപും, ഡെമോക്രാറ്റിക്‌ പാർട്ടി സ്ഥാനാർഥി ഹിലരി ക്ലിന്റണും കൂടി ചെലവഴിച്ചത്  7 ബില്യൺ  ഡോളർ ആയിരുന്നു.   2020  ആയപ്പോഴേക്കും , തുക  ഇരട്ടിയായി വർധിച്ചു. 14.4 ബില്യൺ ഡോളറാണ് അന്നത്തെ സ്ഥാനാർഥികളായ ജോ ബൈഡനും  ഡൊണാൾഡ് ട്രംപും കൂടി ചെലവഴിച്ചത്.  ഫെഡറൽ ഇലെക്ഷൻ കമ്മീഷനാണ്   ഈ കണക്കുകൾ പുറത്തുവിട്ടത്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കുന്ന തുക  പുതിയ റെക്കോർഡ് സ്ഥാപിച്ചു മുന്നോട്ടു പോകുകയാണ്.

           ആദ്യ ഘട്ടത്തിൽ  തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്ന ജോ ബൈഡൻ  അസുഖത്തിന്റെയും, ടി.വി. സംവാദങ്ങളിൽ പരാജയങ്ങളിലൂടെയും  ജൂലൈ അവസാനാം തെരഞ്ഞെടുപ്പ് രംഗം വിടുന്നവരെ  95 ദശ ലക്ഷം ഡോളറാണ് പിരിച്ചെടുത്തതെന്നാണ്  ഫെഡറൽ എലെക്ഷൻ കമ്മീഷന് റിപ്പോർട്ട് നൽകിയിട്ടുള്ളത്. അതെ സമയം  അന്ന്   വിജയപ്രതീക്ഷയുമായി മുന്നേറിയിരുന്ന ട്രംപ്  126  ദശലക്ഷം ഡോളർ സംഭാവന ഇനത്തിൽ പിരിച്ചിരുന്നു.  എന്നാൽ, പൊടുന്നനെ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ  കമല ഹാരിസ് പ്രചാരണം തുടങ്ങി ഏതാനും ദിവസങ്ങൾ കൊണ്ട് 97.2 ദശലക്ഷം ഡോളർ പിരിച്ചെടുത്തു. രണ്ടു പേരുടെയും ഔദ്യോഗിക പ്രചാരണ ഫണ്ട് ശേഖരണം  ഒക്ടോബർ  അവസാനമെത്തുമ്പോൾ  ഒരു ബില്യൺ തുകക്ക് മുകളിലായി കഴിഞ്ഞിരിക്കുന്നു .  ഇതിൽ  ഇവർക്ക് വേണ്ടി   ബിസിനസ് ഗ്രൂപ്പുകളുടെയും, വിഭാഗങ്ങളുടെയും  പേരിൽ  രൂപീകരിച്ചിട്ടുള്ള വിവിധ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റികൾ പിരിച്ച കണക്കുകൾ  ഉൾപ്പെട്ടിട്ടില്ല .  ടെസ്ല കമ്പനിയുടെയും, ഫേസ് ബുക്, എക്സ്, മെറ്റാ  തുടങ്ങിയ  സാമൂഹ്യ മാധ്യമങ്ങളുടെ ഉടമയുമായ എലോൺ മസ്ക് മാത്രം  ഇതിനോടകം 119  ദശല ക്ഷം ഡോളർ ട്രംപിന്റെ പ്രചാരണങ്ങൾക്കായി ചെലവഴിച്ചതായാണ്  പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. 20 ഓളം കേസുകളിൽ കുടുങ്ങിക്കിടക്കുന്ന മസ്ക് കേസ്സുകളിൽ നിന്നും രക്ഷപ്പെടാനും, ട്രംപ് അധികാരത്തിലെത്തിയാൽ തന്റെ ബിസിനസ് സാമ്രാജ്യം വികസിപ്പിക്കുവാനും വേണ്ടി നടത്തുന്ന ദീർഘകാല നിക്ഷേപമാണ്  റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി ലോഭമില്ലാതെ ചെലവാക്കുന്നതെന്നുള്ള ആക്ഷേപം അന്തരീക്ഷത്തിൽ നിലനിൽക്കുന്നുണ്ട്.  മാത്രമല്ല ,  പ്രതുപകരമെന്ന നിലയിൽ താൻ പ്രസിഡണ്റ്റായി  തെരഞ്ഞെടുക്കപ്പെട്ടാൽ,  മസ്‌കിനെ ഗവണ്മെന്റ്  എഫിഷ്യൻസി  കമ്മീഷനായി നിയമിക്കുമെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.  വോട്ട് ചെയ്യാൻ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള  ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ  വ്യക്തികളിൽ നിന്നും നറുക്കെടുപ്പിലൂടെ  ലക്ഷ കണക്കിന് തുകയുടെ സമ്മാനം വിതരണം ചെയ്തുകൊണ്ട് ട്രംപിന്റെ പ്രചാരണ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായി മസ്‌ക് മാറിക്കഴിഞ്ഞു.  പിറ്റ്‌സ്ബർഗ് ബാങ്കിങ് വ്യവസായിയായ തിമോത്തി മെലോൺ 50 ദശലക്ഷം ഡോളറാണ് ട്രംപിന്റെ പ്രചാരണത്തിന് നൽകിയിട്ടുള്ളത്.  ബിൽഗേറ്റീസിനെ പോലെയുള്ള ചില വൻ വ്യവസായികൾ  ഡെമോക്രറ്റുസ്കൾക്കൊപ്പമുണ്ട്.  ലിങ്കെടിന് സ്ഥാപകനായ  റീഡ് ഹോഫ്‌മാൻ  7 ദശലക്ഷം ഡോളറാണ് ഡെമോക്രാറ്റിക്‌ പാർട്ടിക്ക് നൽകിയത്. സംഭാവന നൽകിയ ശേഷം അദ്ദേഹം ഒരു കാര്യം കൂടി  ഉന്നയിച്ചു .    തന്റെ ബിസിനസ് താൽപര്യങ്ങൾക്കു തടസ്സമായി നിൽക്കുന്ന   ഫെഡറൽ  ട്രേഡ് കമ്മീഷൻ ലീന ഖാനെ  ആ സ്ഥാനത്തു നിന്നും  മാറ്റണമെന്ന്.    ഡെമോക്രറ്റുകളെ സഹായിച്ചുകൊണ്ടിരുന്ന ആമസോൺ സ്ഥാപകനും വാഷിംഗ്‌ടൺ പോസ്റ്റിന്റെ  ഉടമയുമായ ജെഫ് ബെസോസ്   കമല ഹാരിസിനെ പിന്തുണക്കരുതെന്ന് , വാഷിംഗ്‌ടൺ പോസ്റ്റ്  പത്രാധിപ സമിതിക്കു കർശനമായ നിർദേശം നൽകി.  2016  ലെ തെരഞ്ഞെടുപ്പിൽ   ഹില്ലരി ക്ലിന്റണെ പിന്തുണച്ചതിനെ തുടർന്ന്, ട്രംപ്അധികാരത്തിലെത്തിയപ്പോൾ  ഒരു ബില്യൺ ഡോളറിന്റെ  വലിയ കോൺട്രാക്ടിൽ നിന്നും വാഷിംഗ്‌ടൺ പോസ്റ്റിനെ  ഒഴിവാക്കിയ പശ്ചാത്തലത്തിലാണ്  അദ്ദേഹം  ഈ തെരഞ്ഞെടുപ്പിൽ നിഷ്പക്ഷ നിലപാടിലേക്ക് മാറിയത്.  അതുകൊണ്ടു ഈ പത്രത്തിന്റെ വരിക്കാരായിരുന്ന ഏകദേശം രണ്ടരലക്ഷത്തോളം  വരിക്കാരെ പത്രത്തിന് നഷ്ടമായി.  എന്നാൽ അതൊന്നും ബെസോസ് കാര്യമാക്കുന്നില്ല.  ഏതായാലും  നിരവധി വൻവ്യവാസായികളാണ്   ഇരു വശത്തും അണിനിരന്ന്  പ്രചാരണങ്ങൾക്ക് കൊഴുപ്പുകൂട്ടുന്നത്.  എങ്കിലും, വ്യവസായ ലോബ്ബിയിൽ ഭൂരിപക്ഷവും ട്രംപിനൊപ്പമാണ് നിലകൊള്ളുന്നത്.

                സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള  പ്രചാരണ പ്രവർത്തനങ്ങളൾക്കാണ്   ഇരു ചേരികളും  ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്നത്.  ബൈഡൻ-കമല ഭരണത്തിന് കീഴിൽ അമേരിക്കയിൽ ഉണ്ടായിട്ടുള്ള വിലക്കയറ്റവും , പണപ്പെരുപ്പവും  പ്രൊജക്റ്റ് ചെയ്യുന്നതിനൊപ്പം, കുടിയേറ്റക്കാരുടെ നേതൃത്വത്തിൽ പല സംസ്ഥാനങ്ങളിലും നടക്കുന്ന അക്രമസംഭവങ്ങളുമാണ്  ട്രംപ് ക്യാമ്പ് സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളിൽ എത്തിക്കുവാൻ ശ്രമിക്കുന്നത്.  അതേസമയം പണപ്പെരുപ്പം നിയന്ത്രിക്കാൻ ബൈഡൻ ഭരണകൂടം എടുത്തിട്ടുള്ള നടപടികളും, ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കിയതിലൂടെ ജനങ്ങൾക്ക് പ്രയോജനപ്രദമായി മാറുന്ന കാര്യവും ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം ഗർഭഛിദ്ര പ്രശ്നത്തിൽ  ട്രംപ് സ്വീകരിച്ചിട്ടുള്ള സ്ത്രീവിരുദ്ധ നിലപാടുകളും, ജനാധിപത്യത്തെ അട്ടിമറിക്കാൻ ട്രംപിന്റെ നേതൃത്വത്തിൽ നടത്തിയ അട്ടിമറി ശ്രമങ്ങളും   വിവിധ  ചാന്നലുകളിലൂടെയും,  സാമൂഹ്യ മാധ്യമങ്ങളിലൂടെയും  ജനങ്ങളിൽ വ്യാപകമായി എത്തിക്കുന്നതിനാണ് ഡെമോക്രാറ്റിക്‌ പാർട്ടിയുടെ പ്രചാരണ വിഭാഗം ശ്രദ്ധിക്കുന്നത്.  ഈ തെരഞ്ഞെടുപ്പിന്റെ  മറ്റൊരു പ്രത്യേകത ആഫ്രിക്കൻ, ഏഷ്യൻ, ഹിസ്പാനിക്, ലാറ്റിനോ, അറബിക്  വിഭാഗങ്ങളെ പ്രത്യേകം ലക്‌ഷ്യം വച്ച് രണ്ടു ക്യാമ്പുകളും പ്രത്യേക പ്രചാരണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതാണ്. തെരഞ്ഞെപ്പിന്റെ  ചൂടും, രൂക്ഷതയും  വെളിവാക്കുന്ന  രീതിയിലാണ്  അവിടെ പണം ഒഴുകുന്നത്.  ഈ തെരഞ്ഞെടുപ്പിൽ  ഇരു ക്യാമ്പുകളും കൂടി 25 ബില്യൺ ഡോളറെങ്കിലും പ്രചാരണ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കും എന്നാണ്  കണക്കാക്കുന്നത്.    കമലയാണോ അതോ ട്രമ്പനോ ജയിക്കുകയെന്നു ഉറപ്പിച്ചു പറയാൻ സാധിക്കാത്ത വിധത്തിൽ,  പ്രവചനാതീതമായ പരിസമാപ്തിയിലേക്ക് നീങ്ങുന്ന ഈ തെരഞ്ഞെടുപ്പ്, ചെലവിന്റെ  കാര്യത്തിൽ ഒരു പുതിയ റെക്കോർഡ് സ്ഥാപിക്കുമെന്ന കാര്യത്തിൽ സംശയമില്ല 

പി.എസ്‌ .ശ്രീകുമാർ 

9495577700 

pssreekumarpss@gmail.com

             

                 

                 

,