Thursday, 6 March 2025

    


ആശ വർക്കർമാർക്ക്  ആദ്യമായി വേതനം നൽകിയത് ഉമ്മൻചാണ്ടി സർക്കാർ

അഡ്വ.പി.എസ് .ശ്രീകുമാർ 

 

സർക്കാർ നൽകുന്ന ഓണറേറിയം 21000 രൂപയായി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി  അഞ്ചു ലക്ഷം രൂപ നൽകുക, പെൻഷൻ അനുവദിക്കുക  എന്നീ പ്രധാനവും, ന്യായവുമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ആശ വർക്കർമാർ  (Acceredited Social and Health  Activist)   കഴിഞ്ഞ   മൂന്നാഴ്ചയായി  സമരത്തിൽ ഏർപ്പെട്ടിരിക്കുന്നത്.   അവർ സമരം ആരംഭിച്ച ദിവസം മുതൽ അവരെയും, അവർ ഉന്നയിച്ച ന്യായമായ ആവശ്യങ്ങളെയും  തള്ളിപ്പറയാനും, ആശാ  വർക്കർമാരെ  അധിക്ഷേപിക്കുവാനുമാണ്  സി.പി.എം നേതാക്കളും, അവരുടെ ട്രേഡ് യൂണിയനായ സി.ഐ.ടി.യു വിൻറ്റെ  നേതാക്കളും ശ്രമിക്കുന്നത്.  സി.ഐ.ടി.യു  പ്രസിഡണ്ടായ എളമരം കരീം സമരം ചെയ്യുന്ന ആശ വർക്കർ മാരെ  കൃമികളായിട്ടാണ്  ഉപമിച്ചത്.  ഇവരുടെ മറ്റൊരു സംസ്ഥാന നേതാവ്  ലൈംഗികച്ചുവയോടെ  അവരെ അപമാനിച്ചു സംസാരിച്ചു. തൊഴിലാളികളുടെ പേരിൽ നിലകൊള്ളുന്നു  എന്ന്  അവകാശപ്പെടുന്ന  ഒരു പ്രസ്ഥാനത്തിന് ഈ രീതിയിൽ   പ്രതികരിക്കാൻ   എങ്ങിനെ സാധിക്കുന്നു? സമൂഹത്തിനു വേണ്ടി ഇവർ നടത്തുന്ന പ്രവർത്തനങ്ങളെ   തൊഴിലാളി വിരുദ്ധത  കൈമുതലായ ഒരു സർക്കാരിന് മാത്രമേ തള്ളിപ്പറയുവാൻ സാധിക്കുകയുള്ളു. 

2005 ൽ  മൻമോഹൻ സിംഗിന്റെ  നേതൃത്വത്തിലുള്ള  കേന്ദ്ര സർക്കാർ  നാഷണൽ റൂറൽ  ഹെൽത്ത് മിഷൻ  രൂപീകരിച്ചപ്പോൾ, ജനങ്ങളും, പൊതുജനാരോഗ്യ വിഭാഗവുമായി ഒരു ബന്ധം ഉണ്ടാക്കുന്നതിനായാണ്  ആശ വർക്കർമാരെ  ഗ്രാമീണ മേഖലയിലെ ആരോഗ്യ പ്രവർത്തനങ്ങൾക്കായി  നിയമിച്ചത്. ഇന്ന് രാജ്യത്ത്  10 ലക്ഷത്തോളം ആശ വർക്കർമാരാണ് വിവിധ സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്നത്.  അതാതു പ്രദേശത്തെ ജനന - മരണ കണക്കുകൾ എടുക്കുക, പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ എടുക്കുക, അമ്മമാരുടെയും, കുഞ്ഞുങ്ങളുടേയും  ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക, പരിസര ശുചീകരണം ഉറപ്പുവരുത്തുക തുടങ്ങിയവയായിരുന്നു  അവരുടെ ചുമതലകൾ. ആദ്യ കാലഘട്ടത്തിൽ  ദിവസം രണ്ടോ മൂന്നോ മണിക്കൂർ മാത്രമായിരുന്നു  അവർക്കു ജോലി ഉണ്ടായിരുന്നത്. അതിനായി അവർക്കു ഓണറേറിയം ആണ് നൽകിയിരുന്നത്.കേരളത്തിൽ അന്ന് വി.എസ് .അച്യുതാനന്ദൻറ്റെ  നേതൃത്വത്തിലുള്ള  ഇടതുപക്ഷ സർക്കാരായിരുന്നു അധികാരത്തിലിരുന്നത്.  2007 ലാണ് കേരളത്തിൽ  ആശ വർക്കർമാരെ നിയമിക്കാൻ തീരുമാനിച്ചത്. അതനുസരിച്ചു  എല്ലായിടത്തും  അവരെ നിയമിച്ചെങ്കിലും, സർക്കാർ അവർക്ക്  ഓണറേറിയം നൽകാമെന്ന് പറഞ്ഞതല്ലാതെ ഒന്നും നൽകിയില്ല. 2007 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ ഓണറേറിയമായി ഒരു രൂപ പോലും അച്യുതാനന്ദൻ സർക്കാർ നൽകിയില്ല.  എന്നാൽ   ആ സർക്കാരിന്റെ 2011  -  2012 ലെ അവസാനത്തെ  ബജറ്റിൽ  300 രൂപ നൽകുമെന്ന് പ്രഖ്യാപിച്ചു. സർക്കാർ അധികാരത്തിൽ നിന്നും പോകുന്നതുവരെയും  പ്രഖ്യാപനം ബജറ്റ് പേപ്പറിൽ മാത്രമായി അവശേഷിച്ചു. എന്നാൽ തുടർന്ന് 2011  മേയിൽ  അധികാരത്തിലേറിയ ഉമ്മൻചാണ്ടി സർക്കാർ, മുൻ സർക്കാർ  പ്രഖ്യാപിച്ച  300 രൂപ 500  രൂപയായി വർധിപ്പിക്കുകയും അത് വിതരണം ചെയ്യുകയും ചെയ്തു. ആ സർക്കാരിന്റെ കാലയളവിൽ ഓരോ വർഷവും തുക കാലാനുസൃതമായി വർധിപ്പിക്കുകയും,   സർക്കാർ  2016 ൽ അധികാരത്തിനു പുറത്തു പോയ സമയത്തു ഓണറേറിയം 1000  രൂപയായി നൽകുകയും ചെയ്തു.  മാത്രമല്ല, രാജ്യത്തു  ആദ്യമായി  ആശ  വർക്കർമാർക്ക്  ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഉമ്മൻചാണ്ടി സർക്കാർ   2015  ജൂലൈ മാസത്തിൽ നടപ്പിലാക്കി.  കോവിഡ്    കാലത്തു  കേരളത്തിലെ ആശ വർക്കർമാർക്ക്  അധിക ജോലി ഭാരമാണ് സംസ്ഥാന സർക്കാർ നൽകിയത്.  സ്വന്തം ജീവൻ  പോലും അനിശ്ചിതത്വത്തിലാക്കിയാണ്  ആ കാലയളവിൽ ഇവർ സംസ്ഥാനത്തു പതിനഞ്ചും, പതിനാറും മണിക്കൂറുകൾ ജോലിചെയ്താണ്  ജനസേവനം നടത്തിയത്.  അതിന്റെ ക്രെഡിറ്റ് മുഴുവൻ അവകാശപ്പെട്ട്  പരസ്യപ്രചാരണം നടത്തിയത്  അന്നത്തെ  ആരോഗ്യമന്ത്രി ശൈലജ ടീച്ചറും, പിണറായിയുമായിരുന്നു.    നിലവിൽ 26116 പേരാണ് ആശ വർക്കർമാരായി കേരളത്തിലുള്ളത്. ഇന്ന് ആശ വർക്കർമാരെ  അധിക്ഷേപിച്ചു സംസാരിക്കുന്ന എളമരം കരീം, 2014  ഡിസംബർ 8 ന്  അവരുടെ വേതനം 10000  രൂപയായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയിൽ  സബ്‌മിഷൻ  നടത്തിയ കാര്യം  അദ്ദേഹം  മറന്നുപോയി കാണില്ലെന്ന് വിശ്വസിക്കുന്നു.

ആശാവർക്കർമാരുടെ  വേതനം 21000  രൂപയായി വർധിപ്പിക്കുമെന്ന്  തെരഞ്ഞെടുപ്പ് സമയത്തിറക്കിയ  ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ വാഗ്‌ദാനം  നൽകിയാണ്  പിണറായി  സർക്കാർ അധികാരത്തിലേറിയത്. മാത്രമല്ല, ഈ ആവശ്യമുന്നയിച്ചുകൊണ്ട്  സി  ഐ ടി  യു വിന്  സംഘടനാ  സാന്നിധ്യമുള്ള  ബംഗാൾ, ബീഹാർ, ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര ,ആന്ധ്ര, തെലുങ്കാന, കർണാടകം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ ഇവർ പ്രക്ഷോഭം നടത്തി.  എന്നാൽ തൊഴിലാളി സർക്കാർ എന്ന് അവകാശപ്പെടുന്ന  പിണറായി  ഭരിക്കുന്ന കേരളത്തിൽ  വേതന വർദ്ധനവ് എന്ന ആവശ്യം ഉന്നയിച്ചു സമരം നടത്തുന്നതിന് പകരം,  അവർ തന്നെ ഉന്നയിച്ച ആവശ്യത്തിന് വേണ്ടി സമരം നടത്തുന്ന ആശ വര്ക്കര്മാരുടെ സമരത്തെ പരാജയപ്പെടുത്താനാണ്  സി.ഐ.ടി.യൂ  ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇവർ കണ്ടില്ലെന്നു നടിക്കുന്ന ഒരു കാര്യം,  സിക്കിം,ആന്ധ്ര പ്രദേശ്,  സർക്കാരുകൾ  ആശ വര്ക്കര്മാര്ക്ക്  പ്രതിമാസം 10000  രൂപ വച്ച് നല്കുന്നുണ്ടെന്നുള്ളതാണ്. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തു നൽകിയ വാഗ്‌ദാനമാണ്  അവിടെ നടപ്പിലാക്കിയത്.  മാത്രമല്ല ആശ വര്ക്കര്മാര്ക്ക്  180  ദിവസത്തെ പ്രസവാവധിയും, ഒന്നര ലക്ഷം രൂപ ഗ്രാറ്റുവിറ്റി യും സർക്കാർ  പ്രഖ്യാപിച്ചു. എന്നാൽ  ഈ ആവശ്യം ഉന്നയിച്ചു പ്രതിപക്ഷ അംഗങ്ങൾ  കേരളം നിയമസഭയുടെ നടപ്പു സമ്മേളനത്തിൽ  അടിയന്തിര പ്രമേയം ഉന്നയിച്ചപ്പോൾ, സിക്കിം സർക്കാർ 10000  രൂപ മാസവേതനം നല്കുന്നില്ലെന്നാണ് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചത്. സിക്കിം സർക്കാർ 2022  മുതൽ വേതനം വർധിപ്പിച്ചതിന്റെ ഉത്തരവ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ  പുറത്തു വിടുകയും ആരോഗ്യ മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന്  വ്യക്തമാക്കുകയും ചെയ്തു.  അതുപോലെ കേന്ദ്ര സർക്കാരിന്റെ വിഹിതം ഇതുവരെ നൽകിയിട്ടില്ലെന്നും  അതുകൊണ്ടാണ് കുടിശ്ശികയുണ്ടായതെന്നും ആരോഗ്യ മന്ത്രി നിയമസഭയിൽ പറഞ്ഞു. എന്നാൽ 2025 ഫെബ്രുവരി 7 നു എൻ.കെ. പ്രേമചന്ദ്രൻ ലോക്‌സഭയിൽ  ഉന്നയിച്ച  ഒരു ചോദ്യത്തിന് മറുപടിയായി 2023 -24 ൽ 189.15 കോടി രൂപയും, 2024 -25 ൽ 815.73 കോടി രൂപയും  അനുവദിച്ചു നൽകിയെന്ന്  കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി പ്രതാപ്  റാവു   ജാദവ് മറുപടി നൽകി.  അനുവദിച്ച തുക കേന്ദ്ര വിഹിതം മാത്രമാണെന്നും, സംസ്ഥാന വിഹിതം    ഉൾപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം മറ്റൊരു കാര്യം കൂടി വ്യക്തമാക്കി, 2023  -24 ൽ കേന്ദ്ര വിഹിതം കുടിശ്ശികയായതിനു കാരണം  കേന്ദ്രം പറഞ്ഞ  മാർഗനിർദേശങ്ങൾ  നടപ്പാക്കുവാൻ സംസ്ഥാന സർക്കാർ വിസമ്മതിച്ചതുകൊണ്ടാണെന്നും, 2024 ജൂൺ 26 ന്  എല്ലാ മാർഗ നിർദേശങ്ങളും നടപ്പിലാമെന്നു കാണിച്ചു സംസ്ഥാന  സർക്കാർ അറിയിച്ചതിനെ തുടർന്നാണ് കുടിശ്ശിക  അനുവദിച്ചതെന്നും  അദ്ദേഹം അറിയിച്ചു.  

 സമരം പൊളിക്കാനുള്ള സർക്കാരിന്റെയും  സി.പി.എം നേതാക്കളുടെയും  കള്ള പ്രചാരണം ഉപേക്ഷിച്ച്  ആശ വർക്കർമാർ ഉന്നയിച്ചിട്ടുള്ള ന്യായമായ ആവശ്യങ്ങൾ  സംബന്ധിച്ച് അവരുമായി ചർച്ചചെയ്ത്  എത്രയും വേഗം പരിഹാരം കണ്ടെത്താൻ തയ്യാറാക്കുകയാണ് വേണ്ടത്.