.
കേരളത്തിന്റെ വികസനത്തിന് അടിത്തറപാകിയതില്‍ സ്വാതന്ത്ര്യലബ്ധിക്കു മുമ്പുള്ള കാലഘട്ടത്തില്‍ വിവിധനാട്ടുരാജാക്കന്മാരുടെ, പ്രത്യേകിച്ച് തിരുവിതാംകൂര്‍ രാജവംശത്തിന്‍റെ സംഭാവന വിസ്മരിക്കാവുന്നതല്ല. തിരുവനന്തപുരം വിമാനത്താവളം, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, തിരുവനന്തപുരം ജനറൽ ആശുപത്രി, തിരുവനന്തപുരം ആയുർവേദ കോളേജ്, ഹോമിയോ കോളേജ്, തിരുവിതാംകൂർ റേഡിയോ സ്റ്റേഷൻ, പബ്ലിക് ഹെൽത്ത് ലബോറട്ടറി, തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്, അമ്മമാർക്കും കുട്ടികൾക്കുമായുള്ള ശ്രീ അവിട്ടം തിരുനാൾ ആശുപത്രി, തിരുവിതാംകൂർ സർവകലാശാല, ട്രാൻസ്‌പോർട് വകുപ്പ്,, സ്വാതിതിരുനാൾ മ്യൂസിക് അക്കാഡമി , തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും, ശ്രീചിത്ര ആര്ട്ട് ഗാല്ലറി, എസ് .എം.എസ് .എം ഇൻസ്റ്റിറ്റ്യൂട്ട്, കാർത്തിക തിരുനാൾ തിയേറ്റർ , അഗതികൾക്കുള്ള ശ്രീ ചിത്ര ഹോം, തിരുവനന്തപുരം-കന്യാകുമാരി കോൺക്രീറ്റ് റോഡ്, പള്ളിവാസൽ വൈദ്യുത പ്രൊജക്റ്റ്, തിരുവനന്തപുരത്തെ വൈദ്യുതി വിതരണ ശൃംഖല, അരുവിക്കര ശുദ്ധജല വിതരണ പദ്ധതി, പബ്ലിക് സർവീസ് കമ്മീഷൻ, ഭൂപണയ ബാങ്ക്, സ്റ്റേറ്റ് ഇൻഷുറൻസ് വകുപ്പ്, തിരുവനന്തപുരം റബര് വർക്‌സ്, കളമശ്ശേരിയിലെ ഫാക്‌ട്, കുണ്ടറ സെറാമിക്‌സ്, ട്രാവൻകൂർ കെമിക്കൽസ് കമ്പനി, സൗത്ത് ഇന്ത്യൻ റബർ വർക്‌സ്, ശ്രീ ചിത്ര മിൽസ്, ആലുവയിലെ ആലിൻഡ്, ട്രാവൻകൂർ ഗ്ലാസ് ഫാക്‌ടറി, പുനലൂർ പേപ്പർ മിൽസ്, വിജയമോഹിനി മിൽസ്, പെരുമ്പാവൂർ ട്രാവൻകൂർ റയോൺസ്,, കൊല്ലം പെന്സിൽ ഫാക്‌ടറി, ബാലരാമവര്മ ടെക്സ്റ്റീൽസ്, പുനലൂർ പ്ലൈവുഡ് ഫാക്‌ടറി, ഫോറെസ്റ് ഇൻഡസ്ട്രീസ് ആലുവ, തിരുവനന്തപുരത്തെ ഡ്രൈനേജ് സിസ്റ്റം, പാർവതി-പുത്തനാർ, മഹാരാജാസ് കോളേജ് ഫോർ മെൻ[ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്], വിമൻസ് കോളേജ്, കൊച്ചി രാജാവ് ആദ്യം ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി 1845 ലും പിന്നീട് 1875 ൽ കോളേജ് ആയും ആരംഭിച്ച എറണാകുളം മഹാരാജാസ് കോളേജ്, 1877 ൽ ഇംഗ്ലീഷ് സ്കൂൾ ആയും, 1879 കോളേജ് ആയും ഉയർത്തിയ കോഴിക്കോട്ടെ സമോറിൻസ് ഗുരുവായൂരപ്പൻ കോളേജ് തുടങ്ങി നിരവധി സ്ഥാപനങ്ങളും പദ്ധതികളുമാണ് വിവിധ മേഖലകളിൽ രാജഭരണ കാലത്തു ആരംഭിച്ചത്.
ആദ്യ തെരഞ്ഞെടുപ്പും ഇ.എം.എസ് സർക്കാരും
ഐക്യകേരളം പിറവിയെടുക്കുമ്പോള്‍, കേരളം, ഗവര്‍ണര്‍ ഭരണത്തിലായിരുന്നു. 1956 നവംബർ 1 മുതൽ 21 വരെ ആക്റ്റിംഗ് ഗവർണ്ണറായിരുന്ന പി.എസ് റാവുവും, നവംബർ 22 മുതൽ ബി. രാമകൃഷ്ണറാവുവും ആയിരുന്നു ഗവര്‍ണര്‍മാർ . ജനാധിപത്യരീതിയിലുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 1957 ഏപ്രിലിലായിരുന്നു. 126 സീറ്റിൽ 60 സീറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ചു. അഞ്ചു സ്വതന്ത്രന്മാരടക്കം 65 പേരുടെ പിന്തുണയോടെ, ഏപ്രില്‍ 5 ന് കമ്യൂണിറ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായിട്ടുള്ള ആദ്യമന്ത്രിസഭ അധികാരത്തിലേറി. സി.അച്യുതമേനോന്‍ [ധനകാര്യം], ജോസഫ് മുണ്ടശേരി [വിദ്യാഭ്യാസം], ടി.വി. തോമസ് [ഗതാഗതാം, തൊഴിൽ], കെ.സി.ജോര്‍ജ് [ഭക്ഷ്യം, വനം], ഡോ. എ.ആര്‍. മേനോന്‍ [ആരോഗ്യം], വി.ആര്‍. കൃഷ്ണയ്യര്‍ [നിയമം], കെ.പി. ഗോപാലന്‍ [വ്യവസായം], കെ.ആര്‍.ഗൗരി [റവന്യൂ], ടി.എ. മജീദ് [പൊതുമരാമത്ത്], പി.കെ.ചാത്തന്‍ [തദ്ദേശ സ്വയംഭരണം] തുടങ്ങിയ പ്രഗത്ഭരായിരുന്നു മന്ത്രിമാര്‍. മന്ത്രിമാരായവരിൽ ഡോ .എ ആർ. മേനോൻ, വി.ആർ.കൃഷ്ണയ്യർ, പ്രൊഫ .ജോസഫ് മുണ്ടശ്ശേരി എന്നിവർ സ്വതന്ത്രന്മാരായിരുന്നു.
സായുധ വിപ്ലവത്തിലൂടെ ഇന്ത്യൻ ബൂർഷ്വാസിയെ പുറത്താക്കിയെങ്കിൽ മാത്രമേ യഥാർത്ഥ സ്വാതന്ത്ര്യം ലഭിക്കുകയുള്ളുവെന്ന കൊൽക്കൊത്ത തീസിസ് ഉപേക്ഷിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി പാർലമെന്ററി ജനാധിപത്യത്തിൽ സഹകരിക്കാൻ തീരുമാനിച്ച ശേഷം പങ്കെടുത്ത ആദ്യ സംസ്ഥാന തെരഞ്ഞെടുപ്പായിരുന്നു കേരളത്തിലേത്.
ഇന്ത്യയിൽ ആദ്യമായി, ബാലറ്റിലൂടെ അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകിയ മന്ത്രിസഭ, ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള ഈ സർക്കാരായിരുന്നു. എന്നാൽ ചിലർ വിശ്വസിക്കുന്നത് ബാലറ്റിലൂടെ അധികാരത്തിലേറിയ ലോകത്തെ ആദ്യ സർക്കാരായിരുന്നു ഇ എം എസിന്റ്റേത് എന്നാണ്. ഇത് തെറ്റാണെന്ന് ഇ എം എസ് പിന്നീട് പറഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ് ഗയാനയിലാണ് ആദ്യമായി ബാലറ്റിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. ബ്രിട്ടൻറ്റെ കോളനിയായിരുന്ന ഗയാനയിൽ പ്രായപൂർത്തി അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്നത് 1953 ഏപ്രിൽ 27 നു ആയിരുന്നു. പീപ്പിൾസ് പ്രോഗ്രസ്സിവ് പാർട്ടിയെന്ന പേരിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് നിയമ നിർമാണ സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചത്.[A Political & Social History of Guyana : by Thomas Spinner ] .എന്നാൽ, ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ 1945 ൽ സാൻ മരിയോയിൽ അധികാരത്തിലേറിയ സർക്കാരാണ്.
.
കേരളാ സർവകലാശാല
1937 ൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ചാൻസലർ ആയും, ദിവാനായിരുന്ന സർ സി.പി രാമസ്വാമി അയ്യർ വൈസ്-ചാൻസലർ ആയും രൂപീകരിച്ച തിരുവിതാംകൂര്‍ സര്‍വകലാശാല, 1957 ലെ "കേരള സര്‍വകലാശാല നിയമത്തിലൂടെ" ഔദ്യോഗികമായി കേരളാ സർവകലാശാലയായി മാറി. ബ്രിട്ടനിലെ പ്രശസ്‌തമായ സർവകലാശാലകളുടെ മാതൃകയിലാണ് തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ചത്. ലോക പ്രശസ്‌ത ശാസ്ത്രഞ്ജനും നോബൽ ജേതാവുമായിരുന്ന ആൽബർട്ട് ഐൻസ്റ്റീനെ ആദ്യ വൈസ്-ചാന്സലറാക്കുവാൻ അന്ന് ശ്രമിച്ചതാണ്. തിരുവനന്തപുരത്തും, എറണാകുളത്തും , കോഴിക്കോടും സെന്ററുകളുമായാണ് കേരള സർവകലാശാല പ്രവർത്തനം ആരംഭിച്ചത്. പിന്നീട് കോഴിക്കോട്, കൊച്ചി, ഗാന്ധിജി സർവ്വകലാശാലകൾ നിലവിൽ വന്നതോടെ കേരള സർവകലാശാലയുടെ പ്രവർത്തനം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പത്തനംതിട്ട ജില്ലയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മാത്രമായി ചുരുങ്ങി. ഇപ്പോൾ 150 ൽ ഏറെ അഫിലിയേറ്റഡ് കോളേജുകൾ ഈ സർവകലാശാലയുടെ ഭാഗമായി നിലവിലുണ്ട്.
ഇലക്ട്രിസിറ്റി ബോർഡ് രൂപീകരണം
ഒരു നൂറ്റാണ്ട് മുമ്പാണ് വൈദ്യുതിയുടെ ചരിത്രം കേരളത്തിൽ ആരംഭിച്ചത്. വൈദ്യുതി ഉദ്‌പാദനം സ്വകാര്യ മേഖലയിലാണ് ആദ്യം തുടങ്ങിയത്. മൂന്നാറിലെ സ്വകാര്യ മേഖലയിലുള്ള കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ് കമ്പനിയായിരുന്നു അതിന് തുടക്കം കുറിച്ചത്. പെരിയാറിൻറ്റെ ഒരു പോഷക നദിയായ മുതിരപ്പുഴയുടെ വലത് കരയിൽ 1906 ലാണ് അവർ ജനറേഷൻ സ്റ്റേഷൻ സ്ഥാപിച്ച് വൈദ്യുത ഉദ്‌പാദനം തുടങ്ങിയത്. അതോടെ തിരുവിതാംകൂർ സംസ്ഥാനത്തിൻറ്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതോൽപാദനത്തിനുള്ള ശ്രമം തുടങ്ങി. പിന്നീട് 1927 ൽ തിരുവനന്തപുരം നഗരത്തിലെ വീടുകളിലും, സർക്കാർ ഓഫീസുകളിലും, തെരുവ് വിളക്കുകൾ കത്തിക്കാനുമായി തെർമൽ പ്ലാന്റ് സ്ഥാപിച്ചു . 65 കിലോ വാട്ടിൻറ്റെ മൂന്നു തെർമൽ സ്റ്റേഷനുകളാണ് നഗരത്തിലെ തമ്പാന്നൂരിൽ 1929 മുതൽ പ്രവർത്തനം ആരംഭിച്ചത്. സർക്കാർ മേഖലയിൽ സ്ഥാപിതമായ ഈ പ്ലാന്റുകൾ നടത്താനുള്ള ഉത്തരവാദിത്വം പൊതുമരാമത്തു വകുപ്പിലെ ഇലക്ട്രിക്കൽ വിങ്ങിനായിരുന്നു .
ദിവാൻ സർ സി.പി.രാമസ്വാമിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവാണ് ഇലക്ട്രിസിറ്റി ഡിപ്പാർട്മെന്റ് രൂപീകരിക്കുവാൻ 1932 ൽ തീരുമാനമെടുത്തത്. അതിനുശേഷമാണ് കൊല്ലം, കോട്ടയം, നാഗർകോവിൽ എന്നിവിടങ്ങളിൽ 1934 ൽ തെർമൽ സ്റ്റേഷനുകൾ രൂപീകരിച്ചത്. അപ്പോഴേക്കും ജലസേചന പദ്ധതികളിൽ നിന്നും ഇലക്ട്രിസിറ്റി ഉദ്പാദിപ്പിക്കുവാനുള്ള സാങ്കേതിക വിദ്യ എൻജിനീയർമാർ വികസിപ്പിച്ചെടുത്തു. നദികളാൽ സമൃദ്ധമായ പ്രദേശമായതിനാൽ ജലവൈദ്യുതി പദ്ധതികൾ കേരളത്തിന് (തിരുവിതാംകൂറിന് ) യോജിച്ചതാണെന്നു മനസ്സിലാക്കിയാണ് ആദ്യത്തെ ജലവൈദ്യുത പദ്ധതി പള്ളിവാസലിൽ 1933 ൽ നിർമാണം ആരംഭിച്ചത്. ഈ പദ്ധതിയുടെ ആദ്യഘട്ടം 1940 ൽ കമ്മീഷനിങ് ചെയ്തു. 13.5 മെഗാ വാട്ട് ആയിരുന്നു സ്ഥാപിത ശേഷി. പള്ളിവാസലിൽ ഉദ്പാദിപ്പിക്കുന്ന വൈദ്യുതി നഗരങ്ങളിൽ എത്തിക്കാനായി ആലപ്പുഴ, മാവേലിക്കര, കോതമംഗലം, കുണ്ടറ, കളമശ്ശേരി,, വിയ്യൂർ, ആലുവ, തിരുവനന്തപുരം എന്നിവിടങ്ങളിൽ 66 കെ.വി സ്റ്റേഷനുകളും സ്ഥാപിച്ചു. 1942 ആയപ്പോഴേക്കും തിരുവിതാംകൂറിലെ പ്രധാനഭാഗങ്ങളിലെല്ലാം പള്ളിവാസലിൽ നിന്നുമുള്ള വൈദ്യുതി എത്തിക്കുവാൻ സാധിച്ചു. 1945-46 ൽ എറണാകുളത്തെ വൈദ്യുതി ആവശ്യങ്ങളും പള്ളിവാസലിൽ നിന്നുമാണ് എത്തിയത് . സംസ്ഥാന രൂപീകരണ ശേഷം, 1957 മാർച്ച് 31 നാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഔപചാരികമായി രൂപീകരിച്ചത്. അഞ്ച് അംഗങ്ങളുള്ള ബോർഡിൻറ്റെ ആദ്യ ചെയർമാൻ കെ.പി. ശ്രീധര കൈമൾ ആയിരുന്നു. തിരു-കൊച്ചി സംസ്ഥാനത്തിലെ ഇലക്ട്രിസിറ്റി ഡിപ്പാർട്മെന്റിൽ ഉണ്ടായിരുന്ന എല്ലാവരെയും പുതിയ ഇലക്ട്രിസിറ്റി ബോര്ഡിന്റെ കീഴിലാക്കി. അന്നത്തെ മൊത്തം വൈദ്യുത ശേഷി 109.5 മെഗാ വാട്ട് ആയിരുന്നു.
കേന്ദ്ര സർക്കാരിന്റെ 2003 ലെ സെൻട്രൽ ഇലക്ട്രിസിറ്റി ആക്റ്റിൻറ്റെ അടിസ്ഥാനത്തിൽ 2014 ൽ കമ്പനീസ് ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്തു കമ്പനി ആയി പ്രവർത്തിച്ചു തുടങ്ങി. കെ.എസ് ഇ.ബി കമ്പനിയുടെ കീഴിൽ മൊത്തം ഇന്ന് 33 ജലവൈദ്യുതപദ്ധതികൾ ഉണ്ട്. ഇടുക്കി(780 MW), ശബരിഗിരി (340MW), കുട്ട്യാടി (225 MW), ലോവർ പെരിയാർ (180 MW), ഇടമലയാർ (75 MW), നേര്യമംഗലം (77.65 MW) ഷോളയാർ (54 MW), ചെങ്കുളം (51.2 MW), പെരിങ്ങൽകുത്തു (52 MW), കക്കാട് (50 MW) എന്നിവയാണ് വ്ലിയ പദ്ധതികൾ. 50 മെഗാ വാട്ടിന്റെ വെസ്റ്റ് കല്ലട ഫ്ലോട്ടിങ് പദ്ധതി, 6.5 മെഗാ വാട്ടിന്റെ ബ്രഹ്മപുരം പദ്ധതി തുടങ്ങി 41 സൗരോർജ പദ്ധതികൾ നിർമ്മാണത്തിലാണ്. ഇവ പൂർത്തിയാകുമ്പോൾ 70 മെഗാ വാട്ട് സൗരോർജം കൂടി ഉദ്പാദിപ്പിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇപ്പോഴത്തെ മൊത്തം വൈദ്യുതി ഉദ്‌പാദനം 32.5 ജിഗാവാട്ടാണ്. 2030 ഓടെ 10 ജിഗാവാട്ട് (10000 മെഗാവാട്ട് ) വൈദ്യുതി ഉദ്‌പാദിപ്പിക്കുക എന്നതാണ് ഇലക്ട്രിസിറ്റി ബോർഡിൻറ്റെ ലക്‌ഷ്യം.
യുവജനോത്സവത്തിനു തുടക്കം കുറിച്ചു
.
വിദ്യാര്‍ത്ഥികളുടെ കലാപ്രവര്‍ത്തനങ്ങള്‍ക്കു പ്രോത്സാഹനമേകാനായിട്ട്
സ്കൂള്‍ യുവജനനോത്സവം ആരംഭിച്ചത് ഇ.എം.എസ് സർക്കാരിന്റെ സാമൂഹ്യ-വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്. ആദ്യ സ്കൂൾ യുവജനോത്സവത്തിൽ പങ്കെടുത്തു സമ്മാനം നേടിയവരാണ് പ്രശസ്ത പിന്നണി ഗായകരായ യേശുദാസും, പി.ജയചന്ദ്രനും.
കുറ്റ്യാടിപദ്ധതി, പറമ്പിക്കുളം-ആളിയാര്‍ ജലസേചന പദ്ധതി എന്നിവയും, തൃശൂർ കേന്ദ്രമായി കേരളാ സാഹിത്യ അക്കാദമി, കേരളാ സംഗീത-നാടക അക്കാദമി എന്നിവയും ഇ.എം.എസ് സർക്കാറിന്റെ കാലഘട്ടത്തില്‍ ആരംഭിച്ചതാണ്. ഭരണ ഭാഷ ഇംഗ്ലീഷിൽ നിന്നും മാറ്റി, മലയാളത്തിലാക്കുന്നതിനുള്ള ശ്രമങ്ങൾക്കു സർക്കാർ തുടക്കം കുറിച്ചതും അന്നായിരുന്നു. ഇക്കാര്യം പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാനായി, കോമാട്ടിൽ അച്യുതമേനോനെ കമ്മീഷൻ ആയി സർക്കാർ നിയമിച്ചു. കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് സർക്കാർ അംഗീകരിച്ചെങ്കിലും, അത് നടപ്പിലാക്കാൻ ഇ.എം എസ് സർക്കാരിന് സാധിച്ചില്ല.
ഇ.എം.എസ് സർക്കാർ അധികാരത്തിലേറി അധികം വൈകാതെ തന്നെ , പാഠപുസ്തകങ്ങളിൽകൂടി കമ്മ്യൂണിസ്റ്റ് ആശയ പ്രചാരണം നടത്തുന്നതായി ആരോപണമുണ്ടായി.കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ റഷ്യയേയും , ചൈനയെയും കുറിച്ച് എഴുതിയ ലേഖനങ്ങൾ പാഠപുസ്തകങ്ങളിൽ ഇടം തേടിയപ്പോൾ, ഇന്ത്യയെക്കുറിച്ചുള്ള പേജുകൾ കുറഞ്ഞു. പതിനൊന്നാം ക്ലാസ്സിലെ പാഠപുസ്‍തകത്തിൽ ഇന്ത്യയെക്കുറിച്ച് ഒരു അദ്ധ്യായം മാത്രമുണ്ടായിരന്നപ്പോൾ, ചൈനയെക്കുറിച്ചു മൂന്നു അധ്യായങ്ങൾ ഉണ്ടായിരുന്നു. ഏഴാം ക്ലാസ്സിലെ പുസ്തകത്തിൽ ഇന്ത്യയുടെ വിദേശനയത്തെകുറിച്ച് മാത്രമേ കാര്യമായി ഉണ്ടായിരുന്നുള്ളു. സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യയുടെ നേട്ടങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പുതുക്കിയ പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ഒരു വിഭാഗം വിദ്യാർഥികൾ പ്രക്ഷോഭം ആരംഭിച്ചു. ജോർജ് തരകനും, വയലാർ രവിയും നേതൃത്വം നൽകിയ കെ.എസ് യുവാണ് പ്രക്ഷോഭത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നത്. റഷ്യയിലെ അണക്കെട്ടുകളെക്കുറിച്ച് എഴുതിയത് പാഠപുസ്തകത്തിലുണ്ടായിരുന്നു. 'ഇന്ത്യയുടെ കർമക്ഷേത്രങ്ങളെന്ന് ജവാഹർലാൽ നെഹ്‌റു വിശേഷിപ്പിച്ച ഭക്രാനംഗൽ, ദാമോദർവാലി , ഹിരാക്കുഡ് എന്നീ അണക്കെട്ടുകൾ ടെക്സ്ററ് ബുക്ക് കമ്മിറ്റിക്കാർ തമസ്കരിച്ചു. ഇത് സംബന്ധിച്ച് കെ എസ് യു ജനറൽ സെക്രട്ടറിയായിരുന്ന വയലാർ രവി പ്രസ്താവന ഇറക്കി. "റഷ്യൻ മോഡൽ പുസ്തകങ്ങൾ പഠിക്കാൻ വിദ്യാർഥികൾ തയ്യാറല്ല. റഷ്യയിലെ വോൾഗ ഡാമിനെക്കുറിച്ചു പഠിക്കുമ്പോൾത്തന്നെ , അമേരിക്കയിലെ വാഷിങ്ങ്ടണിലുള്ള തൂക്കുപാലത്തെക്കുറിച്ചും, ഇന്ത്യയിലെ ഡാമുകളെക്കുറിച്ചും ഞങ്ങൾക്ക് അറിയണം. അമേരിക്കയിലെ നീഗ്രോകളെക്കുറിച്ചു പഠിക്കുമ്പോൾത്തന്നെ സൈബീരിയയിലെ തടങ്കൽ പാളയങ്ങളിലെ തടവുകാരെക്കുറിച്ചു പഠിക്കുവാനും ഞങ്ങൾക്ക് കഴിയണം."
ഒരണ സമരം
1958 ജൂലൈ എട്ടിന് ആലപ്പുഴ ജില്ലയിൽ പുളിങ്കുന്നിൽ തുടക്കമിട്ട ഒരണ സമരം വിദ്യാർത്ഥി സംഘടനാ ചരിത്രത്തിലെ നാഴികക്കല്ലാണ്. നാട്ടിലെ ജലഗതാഗതം സർക്കാർ ദേശസാൽക്കരിച് ജലഗതാഗത കോര്പറേഷൻ രൂപീകരിച്ച സമയമായിരുന്നു അന്ന്. അതുവരെ ഒരണ (ആറ് പൈസ) ആയിരുന്ന ബോട്ട് യാത്ര കൂലി, പത്തു പൈസ ആയി കൂട്ടിയതിനെതിരെ വിദ്യാർഥികൾ ഒന്നടങ്കം പ്രതിഷേധവുമായി ഇറങ്ങി. ഈ സമരത്തിന് നേതൃത്വം കൊടുത്തത് കെ എസ് യു ആയിരുന്നു.
കുട്ടനാടൻ പ്രദേശത്തുള്ള വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ പോകുവാനായി ബോട്ട് ഉടമകൾ നൽകിയിരുന്ന ഒരണ കൺസെഷൻ നിലനിർത്തണമെന്നതായിരുന്നു പ്രധാന ആവശ്യം. ബോട്ട് യാത്ര നിരക്ക് വർധിപ്പിച്ചാൽ അത് പാവപ്പെട്ട പല കുട്ടികളുടെയും തുടർ പഠനത്തെ ബാധിക്കും എന്ന ആശങ്കയും വിദ്യാർത്ഥികൾക്കുണ്ടായിരുന്നു. ചമ്പക്കുളം നദിക്കു കുറുകെ കയർവടം വലിച്ചുകെട്ടി ബോട്ട് ഗതാഗതം തടസ്സപ്പെടുത്തി കൊണ്ടായിരുന്നു സമരം ഉദ്‌ഘാടനം നടത്തിയത്. ബോട്ട് ഗതാഗതം തടസ്സപ്പെടുത്തിയതിന് ഇരുപതോളം വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇത് സമരത്തിന്റെ ശക്തി വർധിപ്പിച്ചു. ആലപ്പുഴ, കുട്ടനാട്ട് താലൂക്കുകളിൽ പോലീസ് 144 പ്രഖ്യാപിച്ചു. വിദ്യാർഥികൾ പഠിപ്പുമുടക്കി സമരപാതയിലേക്കിറങ്ങി. സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിച്ചു.
ഒടുവിൽ, വിദ്യാർത്ഥികളുടെ യാത്രക്കൂലി പ്രശ്നത്തെക്കുറിച്ചു പഠിക്കാൻ സർക്കാർ ഒരു കമ്മീഷനെ വെക്കാമെന്നും , കമ്മീഷൻ റിപ്പോർട്ട് എന്തുതന്നെയായിരുന്നാലും വിദ്യാർത്ഥികൾക്ക് ഒരണ തന്നെയായിരിക്കും ബോട്ട് യാത്ര നിരക്കെന്നു സർക്കാർ പ്രഖ്യാപിച്ചു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ 1958 ഓഗസ്റ്റ് 4 ആം തീയതി വിദ്യാർത്ഥി സമരം പിൻവലിച്ചു.
ഭരണ പരിഷ്കരണ നടപടികൾ
ഐക്യകേരള രൂപീകരണ ശേഷം വിവിധ രീതികളിൽ റിക്രൂട്ട് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. ഐ സി എസ് [ഇന്ത്യൻ സിവിൽ സർവീസ്] ഉദ്യോഗസ്ഥർ , ടി സി എസ് എന്ന ചുരുക്കപ്പേരുള്ള ട്രാവൻകൂർ സിവിൽ സർവീസ് ഉദ്യോഗസ്ഥർ, തിരുവിതാംകൂർ-കൊച്ചി ലയനത്തെത്തുടർന്ന് ഇരു നാട്ടു രാജ്യങ്ങളിൽനിന്നും വന്ന താഴ്ന്ന ശ്രേണിയിലും മധ്യനിരയിലുമുള്ള ഉദ്യോഗസ്ഥർ, എന്നിവർക്ക് പുറമേ , മദ്രാസ് പ്രവിശ്യയിൽ നിന്നും വന്ന ഉദ്യോഗസ്ഥർ എന്നിവരായിരുന്നു അവർ. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലത്ത് ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യർ മുൻകൈ എടുത്ത് 1939 ലാണ് തിരുവിതാംകൂർ സിവിൽ സർവീസ് രൂപീകരിച്ചത്. അന്ന് ബ്രിട്ടീഷ് ഇന്ത്യയിൽ ഉണ്ടായിരുന്ന ഐ സി എസി നു തുല്യമായ പരിഗണയാണ് ടി സി എസ് കാർക്ക് ഉണ്ടായിരുന്നത്. സമർത്ഥരായ ഉദ്യോഗസ്ഥരുടെ സേവനം സിവിൽ സർവീസിൻറ്റെ തലപ്പത്തു ലഭ്യമാക്കുവാൻ ടി സി എസ് കാരും , പ്രൊമോഷനിലൂടെ വരുന്നവരും തമ്മിലുള്ള അനുപാതം 50:50 എന്ന് നിശ്ചയിക്കുകയും ചെയ്തിരുന്നു. ഏതായാലും വിവിധ കേഡറുകളിൽ നിന്നും വന്ന ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കങ്ങളും കേസുകളുമൊക്കെയായി സിവിൽ സർവീസ് കുഴഞ്ഞുമറിഞ്ഞു കിടക്കുകയായിരുന്നു. ഇവർ തമ്മിലുള്ള തർക്കങ്ങൾ ഇ.എം.എസ് സർക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.
ബ്രിട്ടീഷ് നിയമങ്ങളുടെയും രാജഭരണകാലത്തെ നിയമങ്ങളുടെയും ചട്ടക്കൂടുകളിൽ നിന്നും ജനങ്ങള്‍ക്ക് മോചനം നല്‍കുവാന്‍ ഉദ്ദേശിച്ചുകൊണ്ട് ഇ.എം.എസിന്‍റ അധ്യക്ഷതയില്‍ ഭരണപരിഷ്കാര കമ്മീഷൻ രൂപീകരിച്ചു. വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി, ചീഫ് സെക്രട്ടറി എൻ.ഇ.എസ് .രാഘവാചാരി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഡയറക്ടർ പ്രൊഫ , വി.കെ.എൻ.മേനോൻ, ഇക്കണോമിക് റിവ്യൂ മാഗസിൻ മുൻ പത്രാധിപർ ആയിരുന്ന എച്.ഡി.മാളവ്യ, തിരുവിതാംകൂർ സർക്കാരിൽ ചീഫ് സെക്രട്ടറി ആയിരുന്ന ജി. പരമേശ്വരൻ പിള്ള എന്നിവരായിരുന്നു അംഗങ്ങൾ. ഈ കമ്മീഷൻറ്റെ സെക്രട്ടറിയായിരുന്നത് ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ.എസ് .മേനോൻ ആയിരുന്നു. അദ്ദേഹത്തെ സഹായിക്കാനായി പിന്നീട് സംസ്ഥാന ചീഫ് സെക്രട്ടറിയും, സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ്-ചെയർമാനുമായി മാറിയ വി.രാമചന്ദ്രനെ അണ്ടർ സെക്രട്ടറിയായും നിയമിച്ചു. ഏതൊരു ആധുനിക രാഷ്ട്രത്തിലും സർക്കാരിന്റെ ശരിയായ പ്രവർത്തനത്തിന് സുസംഘടിതവും, കാര്യക്ഷമവുമായ ഒരു ഭരണവ്യവസ്ഥ അത്യന്താപേക്ഷിതമെന്നതുകൊണ്ട് അത് ആനുകാലികമായി പരിശോധിക്കപ്പെടുകയും, മാറിക്കൊണ്ടിരിക്കുന്ന പരിതസ്ഥിതിക്ക നുസരിച്ചു പുനഃസംഘടിപ്പിക്കപ്പെടുകയും വേണം എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കമ്മീഷൻ നിയമനം നടത്തിയത്. സംസ്ഥാനത്തെ ആദ്യത്തെ ഭരണ പരിഷ്കാര കമ്മീഷൻ എന്ന നിലയിൽ ഇതിന്റെ അന്വേഷണ വിധേയമായ കാര്യങ്ങൾ [Terms of Reference] വളരെ പ്രസക്തമാണ്.
" 1 . ഇപ്പോഴത്തെ രീതിയിലുള്ള ഭരണകൂടത്തിന്റെ പ്രവർത്തനവും അതിന്റെ നിർവഹണ സമ്പ്രദായവും നടപടിക്രമങ്ങളും കീഴ്വഴക്കങ്ങളും [precedents ] ഒരു ക്ഷേമ രാഷ്ട്രത്തിലെ ജനകീയ സർക്കാരിന് എത്രമാത്രം പര്യാപ്തമായിരിക്കുമെന്നു നിര്ണയിച്ചുകൊണ്ടു അവയെ പരിശോധിക്കുക;
2 . മേല്പറഞ്ഞ കാര്യത്തിന്റെ വെളിച്ചത്തിൽ, ഒരു ക്ഷേമ രാഷ്ട്രത്തിലെ വികസന പ്രവർത്തനങ്ങളെ നേരിടത്തക്കവിധം ഭരണ യന്ത്രത്തിന്റെ കാര്യക്ഷമതയെ വർധിപ്പിക്കുന്നതിന് പര്യാപ്തമായ നടപടിക്രമങ്ങൾ നിർദേശിക്കുക;
3. സർക്കാരിലെ വിവിധ വകുപ്പുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആ പ്രവർത്തനങ്ങളിൽ അമിത വ്യാപ്തി ഉണ്ടാകാതിരിക്കുവാനുമുള്ള മാർഗങ്ങൾ നിർദേശിക്കുക;
4 . സർക്കാർ കാര്യങ്ങൾ അമാന്തം വരുത്താതെ ചെയ്തു തീർക്കുന്നതിന് പല നിലവാരങ്ങളിലായി അധികാര വികേന്ദ്രീകരണത്തിനു വേണ്ട നടപടികൾ നിർദേശിക്കുക;
5 . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ മറ്റു ജനപ്രതിനിധ്യ സമിതികളെയോ ഫലപ്രദമായവിധം ഭരണകാര്യങ്ങളിൽ ഭാഗഭാക്കാക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി സർക്കാരിന്റെ വിവിധ നിലവാരങ്ങളിലുള്ള ഘടകങ്ങളെ ജനകീയമാക്കുക;
6 . മേൽ പറഞ്ഞ കാര്യങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന മറ്റേതെങ്കിലും ശുപാർശകൾ ചെയ്യുക."
1957 ഓഗസ്റ്റ് മാസത്തിൽ നിയമിച്ച കമ്മീഷൻ തങ്ങളുടെ ശുപാർശകൾ, 1958 ഓഗസ്റ്റ് മാസത്തിൽ സർക്കാരിന് സമർപ്പിച്ചു. ശുപാർശകൾ ഉപസംഗ്രഹിച്ചുകൊണ്ടു കമ്മീഷൻ ഇങ്ങനെ പറയുകയുണ്ടായി; " ഭരണ ചക്രങ്ങൾ ചില സ്ഥാനങ്ങളിൽ ചെളിയിൽ പൂണ്ടു കിടക്കുകയാണെന്ന് ഞങ്ങൾക്കു മനസ്സിലായി, അവ എങ്ങിനെ പുറത്തു വലിച്ചെടുത്തു ഒരു പുതിയ വഴിയില്കൂടി പ്രവർത്തിപ്പിക്കാമെന്നു കാണിക്കുവാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. ഞങ്ങൾ ഞങ്ങളുടെ യത്നത്തിൽ എത്രത്തോളം വിജയിക്കുമെന്നുള്ള കാര്യം എത്ര വേഗത്തിലും എത്ര കാര്യക്ഷമതയോടും ഞങ്ങളുടെ ശുപാർശകൾ നടപ്പിൽ വരുമെന്നുള്ളതിനെ ആശ്രയിച്ചിരിക്കും. നിർദേശങ്ങൾ നടപ്പിൽ വരുത്തുന്നതിൽ ഉന്നത നിലകളിലുള്ളവരുടെ താൽപ്പര്യക്കുറവും, അനുശാസനകൾ അനുസരിക്കുന്നതിന് സ്റ്റാഫും, ഓഫീസർമാരും കാണിക്കുന്ന അലംഭാവവുമാണ് ഭരണകൂടത്തിന്റെ ഇന്നത്തെ അതൃപ്തികരമായ അവസ്ഥക്ക് പ്രധാന കാരണം. അതിനാൽ ഞങ്ങളുടെ നിർദേശങ്ങൾ അടിയന്തിരമായി സർക്കാർ പരിഗണിക്കേണ്ടതും, ആവശ്യമുള്ളേടത്തു അത്യാവശ്യവും അനുയോജ്യവുമായ സ്റ്റാറ്റൂട്ടറി നിയമങ്ങൾ ഉണ്ടാക്കുന്നതിനുള്ള നടപടികളെടുത്തിട്ട് അതോടൊപ്പം എക്സിക്യൂട്ടീവ് ഉത്തരവുകൾകൊണ്ട് നടപ്പിൽ വരുത്താവുന്നവയെ ഊർജ്ജിതമാക്കുകയും ചെയ്യണം". അന്നു നിലവിലുണ്ടായിരുന്ന ചട്ടങ്ങള്‍ അപ്പാടെ മാറ്റിമറിച്ച് ചട്ടങ്ങളും നിയമങ്ങളും ജനാധിപത്യത്തിനിണങ്ങുംവിധവും, ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിലും, വികസനോന്മുഖമായും പരിഷ്കരിക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ നല്‍കി. ശുപാര്‍ശപ്രകാരം ഭരണകൂടം ജനകീയമാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിയ്ക്കുവാന്‍ ഇ.എം.എസിന്റെ നേതൃത്വത്തിൽ ഉണ്ടായ ആദ്യമന്ത്രിസഭയ്ക്കു സാധിച്ചു. ഈ കമ്മിഷൻറ്റെ മറ്റൊരു പ്രധാന നിർദേശമായിരുന്നു കേരളത്തിന് സ്വന്തമായി ഒരു സിവിൽ സർവീസ് സംവിധാനം എന്നത്. പക്ഷേ, മാറി മാറി വന്ന സർക്കാരുകൾക്കൊന്നും , ഈ നിർദേശം ആറ് പതിറ്റാണ്ടോളം നടപ്പിൽ വരുത്തുവാൻ സാധിച്ചില്ല.\ഒടുവിൽ രണ്ടാം പിണറായി സർക്കാരാണ് ഈ നിർദേശം നടപ്പിൽ വരുത്തിയത്.
റെയിൽവേ വികസനം
തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി കിടന്ന പഴയ കേരളത്തിൽ സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷ് ഉദ്യോഗസ്ഥരും, മഹാരാജാക്കന്മാരും, ദിവാന്മാരുമാണ് റെയിൽവേയുടെ തുടക്കത്തിനും വികസനത്തിനും വഴിയൊരുക്കിയത്. ഒരു കാലത്തു തിരുവനന്തപുരത്തുനിന്നും മലബാറിലേക്ക് പോകുന്ന ഒരാൾക്ക് കാസറഗോഡ് എത്താൻ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും വേണ്ടിവരുമായിരുന്നു. അക്കാലത്തു് ആളുകൾ അത്ഭുതത്തോടെയും ഭയത്തോടെയും ആയിരുന്നു ട്രെയിനുകൾ കണ്ടത്. കൂ.... കൂ..... ശബ്ദം പുറപ്പെടുവിച്ചു, കറുത്ത പുക ആകാശത്തേക്ക് തള്ളി വിട്ട് ഓടുന്ന തീവണ്ടിയെ "ചെകുത്താൻ കൂട് " എന്നാണ് അന്നുണ്ടായിരുന്ന പലരും പറഞ്ഞിരുന്നത് . കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് ആദ്യ തീവണ്ടി ഓടിയപ്പോൾ അതിന്റെ വലിപ്പവും ശബ്ദവും കണ്ടും കേട്ടും ഭയന്ന് വിറച്ചു പല സ്ത്രീകളും വീട്ടിലേക്കു ഓടി കയറി കതകടച്ചതും, ചിലർ ബോധം കെട്ട് വീണതും ചരിത്രത്തിൻറ്റെ ഏടുകളിൽ കാണാം .
മദ്രാസ് റെയിൽവേ കമ്പനിയാണ് കേരളത്തിൽ ആദ്യമായി തീവണ്ടി ഗതാഗതത്തിനുള്ള റെയിൽവേ ലൈൻ നിർമ്മിച്ചത്. 1861 മാർച്ച് 12 ന് ബേപ്പൂർ മുതൽ തിരൂർ വരെ 19 മൈൽ നീളത്തിലുള്ള റെയിൽവേ ലൈൻ ഉൽഘാടനം ചെയ്തതോടെ കേരളത്തിലേക്കുള്ള ആദ്യത്തെ തീവണ്ടി ഗതാഗതത്തിനുള്ള തുടക്കമായി. 1861 മേയ് ഒന്നിന് തിരൂർ-കുറ്റിപ്പുറം ലൈനും,1861 സെപ്റ്റംബർ 23 ന് കുറ്റിപ്പുറം- പട്ടാമ്പി ലൈനും ഉദ്‌ഘാടനം ചെയ്തു. 1862 ൽ പോത്തന്നൂറിന് അപ്പുറം ഉള്ള ലൈനിന്ൻറ്റെ നിർമാണത്തോടെ റെയിൽവേ കേരളത്തിലെ പശ്ചിമ ഘട്ടവും കടന്നു മദിരാശിമായി ബന്ധം സ്ഥാപിച്ചു.
മലബാറിൽ മാത്രം ഒതുങ്ങി നിന്ന റെയിൽവേ ഗതാഗതം കൊച്ചിയിലേക്കും , തിരുവനന്തപുരത്തേക്കും നീട്ടണമെന്ന് ബ്രിട്ടീഷ് സർക്കാർ ആഗ്രഹിച്ചെങ്കിലും, അന്ന് തൊട്ടുകൂടായ്‌മയും , കടുത്ത ജാതി ചിന്തയും നിലനിന്നിരുന്നതിനാൽ, ഒരേ വാഹനത്തിൽ എല്ലാവരും ഒരുമിച്ചു യാത്ര ചെയ്യുന്നത് യാഥാസ്ഥിക കേന്ദ്രങ്ങൾ ശക്തമായി എതിർത്തു. അതിനെ അതിജീവിച്ചു തീരുമാനങ്ങൾ എടുക്കൽ വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതുകൊണ്ട് അന്നത്തെ രാജ ഭരണകൂടവും നയപരമായ തീരുമാനമെടുക്കാൻ വൈകി. എങ്കിലും, രാജ്യ പുരോഗതിക്കു റെയിൽവേ വികസനം ആവശ്യമാണെന്ന് മെല്ലെ അവർ മനസ്സിലാക്കുകയും, ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. 1899 ൽ ഷൊർണുർ - എറണാകുളം റെയിൽവേ പാതയുടെ പണി ആരംഭിച്ചു. ഇതിന്റെ നിർമാണം 1902 ജൂലൈ 16 ന് പൂർത്തിയായതോടെ ട്രെയിൻ സർവീസുകൾ കൊച്ചി വരെ എത്തി.
കൊച്ചിയും, തിരുവിതാംകൂറും ചേർന്ന് ഒരു കമ്പനി രൂപീകരിച്ച് റെയിൽവേ ലൈനുകൾ വ്യാപിപ്പിക്കാൻ ആലോചിച്ചെങ്കിലും, അതൊന്നും പ്രയോഗികമാക്കുവാൻ സാധിച്ചില്ല. കൊച്ചിയിൽ നിന്നും, തിരുവിതാംകൂർ പ്രദേശമായ കൊല്ലത്തോ, തിരുവനന്തപുരത്തേക്കോ പാത നീട്ടുന്നതിനേക്കാൾ, തിരുവിതാംകൂർ സർക്കാർ പ്രാധാന്യം നൽകിയത് മദിരാശി പ്രവശ്യയുടെ ഭാഗമായ ചെങ്കോട്ട-തിരുവനന്തപുരം പാതക്കായിരുന്നു. 1898 ൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ തിയഡോർ മിച്ചലിൻറ്റെ നേതൃത്വത്തിൽ ഇതിനുള്ള സർവേ ആരംഭിച്ചു. 1899 ൽ ലൈൻ നിർമാണം തുടങ്ങി. ബ്രിട്ടീഷ് -ഇന്ത്യ പ്രദേശത്തേക്കുവേണ്ടി ബ്രിട്ടീഷ്-ഇന്ത്യാ സർക്കാർ ഒരു ലക്ഷം രൂപയും, തിരുവിതാംകൂർ പ്രദേശത്തേക്കായി, തിരുവിതാംകൂർ സർക്കാർ 17 ലക്ഷം രൂപയും ദക്ഷിണേന്ത്യാ റെയിൽവേ കമ്പനിക്ക് മുൻകൂർ നൽകി. 1904 നവംബർ 26 ന് കൊല്ലം - ചെങ്കോട്ട പാത തുറന്നതോടെ തിരുവിതാംകൂറിൽ നിന്ന് തിരുനൽവേലി വരെ റെയിൽവേ ഗതാഗതം സുഗമമായി.
1918 ജനുവരി 1 ന് കൊല്ലത്തു നിന്നും തീവണ്ടി പാത തിരുവനതപുരം ചാക്ക വരെ നീട്ടി. പിന്നീട്, 1931 ൽ റീജന്റ് മഹാറാണി സേതു ലക്ഷ്മിഭായിയുടെ ഭരണത്തിൻറ്റെ അവസാന കാലത്താണ് ചാക്കയിൽ നിന്നും തീവണ്ടി സർവീസ് തമ്പാനൂരിലേക്കു നീട്ടിയത്. എന്നാൽ, കൊല്ലം മുതൽ എറണാകുളം വരെ ഉള്ള റെയിൽവേ ലൈൻ നിർമാണം പല കാരണങ്ങളാൽ നീണ്ടു പോയി. 1952 ഡിസംബർ 24 ന് . തിരു-കൊച്ചി രാജപ്രമുഖൻ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജാവിന്റ്റെ അധ്യക്ഷതയിൽ കൂടിയ ഉദ്‌ഘാടന യോഗത്തിൽ പ്രധാന മന്ത്രി ജവാഹർലാൽ നെഹ്രുവാണ് കൊച്ചി-കൊല്ലം റയിൽവെയുടെ നിർമാണ ഉൽഘാടനം നിർവഹിച്ചത്. മൺവെട്ടി കൊണ്ട് മണ്ണ് വെട്ടി നീക്കിയായിരുന്നു അദ്ദേഹം ഉൽഘാടനം നടത്തിയത്. കേന്ദ്ര റെയിൽവേ മന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും ചടങ്ങിൽ സംബന്ധിച്ചു . 96.25 മൈൽ നീളമുള്ള ഈ പാതയ്ക്ക് അന്ന് 5.5 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തയ്യാറാക്കിയത്. 1956 ൽ എറണാകുളം - കോട്ടയവും, 1958 ൽ കോട്ടയം -കൊല്ലം പണികളും പൂർത്തിയായി. ഇതോടെ കേരളത്തിന്റ്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ തീവണ്ടി ഗതാഗതം സാധ്യമായി.
തൊഴിലാളി സൗഹൃദ പോലീസ് നയം
കേരളത്തിൽ ആദ്യമായി ഒരു പോലീസ് നയവും, വൈദ്യുതി നയവും നടപ്പാക്കാൻ ശ്രമിച്ചത് ഈ മന്ത്രിസഭയായിരുന്നു. പോലീസ് ജനങ്ങളുടെ മർദ കർ എന്ന നിലയിൽ നിന്ന് അവരുടെ സുഹൃത്തും വഴികാട്ടിയുമാണെന്ന്
ഇ എം എസ് മന്ത്രിസഭയുടെ ആദ്യത്തെ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിരുന്നു. തൊഴിലാളികളും, മുതലാളിമാരും, കൃഷിക്കാരും, ജന്മിമാരും, തമ്മിൽ തർക്കമുണ്ടാകുമ്പോൾ മുതലാളിമാരുടെയും, ജന്മിമാരുടെയും താല്പര്യ സംരക്ഷണത്തിന് പോലീസിനെ അയച്ചു കൊടുക്കില്ലെന്നും, സമരം ഉണ്ടാകുകയാണെങ്കിൽ ഉടമയെ സർക്കാർ സഹായിക്കുകയില്ലെന്നും ഈ നയത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു. അതുപോലെ ജയിൽ പരിഷ്കരണത്തിനും ഇ എം എസ് സർക്കാർ ശ്രദ്ധിച്ചു. തടവുകാർക്ക് മെച്ചപ്പെട്ട കൂലിയും ഭക്ഷണവും, അതുപോലെ , വായിക്കാനും, പഠിക്കാനുമുള്ള സൗകര്യവും നൽകി.
സർക്കാരിന്റെ പോലീസ് ഭരണത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ ഇടപെടുന്നു എന്ന ആരോപണം രാഷ്ട്രീയമായി സർക്കാരിനെതിരെ പ്രതിപക്ഷം ഉപയോഗിച്ചു. 1959 ഏപ്രിൽ 16 നു ചേർത്തലയിൽ ഒരു പൊതു സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് പനമ്പിള്ളി ഗോവിന്ദ മേനോൻ " ഈ സർക്കാരിൽ നിന്നുമുള്ള വിമോചനമാണ് കേരളത്തിലെ ജനങ്ങൾക്ക് ആവശ്യമെന്നും, അതിനായി ജനങ്ങൾ സംഘടിച്ചു സമരം ചെയ്യേണ്ടിയിരിക്കുന്നു" എന്ന് ആഹ്വാനം ചെയ്തതിൽ നിന്നുമാണ് "വിമോചന സമരം" എന്ന പേര് അന്നത്തെ സമര പരമ്പരക്ക് ലഭിക്കുന്നത്. മത മേലധ്യക്ഷന്മാരെയും സമുദായ പ്രമാണിമാരെയും യോജിപ്പിച്ചത് വിദ്യാഭ്യാസ നിയമമായിരുന്നു. ക്രിസ്തീയ മത മേധാവികളും, എൻ.എസ് .എസ് , എസ് .എൻ.ഡി.പി തുടങ്ങിയ സാമുദായിക സംഘടനകളും തുടക്കം കുറിച്ച വിമോചന സമരത്തിന് നെടുനായകത്വം വഹിച്ചത് എൻ.എസ് എസ് ആ ചാര്യനായ മന്നത്ത് പദ്മനാഭനായിരുന്നു.
ജനങ്ങളുടെ ശ്രമദാനം വഴി സംസ്ഥാനത്തു വൻകിട, ചെറുകിട ജലസേചന പദ്ധതികൾക്കും തുടക്കമിട്ടു. കേരളത്തിൽ സർക്കാർ മേഖലയിലെ രണ്ടാമത്തെ മെഡിക്കൽ കോളേജ്, കോഴിക്കോട് സ്ഥാപിച്ചത് ഈ സർക്കാരിന്റെ കാലത്തായിരുന്നു. മലബാറിലെ ജനങ്ങൾക്ക് ആധുനിക ചികിത്സ സൗകര്യങ്ങൾ ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെ അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. എ. ആർ. മേനോനാണ് മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ മുൻകൈ എടുത്തത്. ഇതിനായി, നഗരത്തിൽ നിന്നും കിഴക്കോട്ടുമാറി, 270 ഏക്കർ സ്ഥലം കണ്ടെത്തി.1957 മെയ് 29 നു ഗവർണ്ണർ ബി.രാമകൃഷ്ണ റാവു കോളേജ് നിർമാണത്തിന് അടിസ്ഥാന ശിലയിട്ടു. നിർമാണം പൂർത്തിയാക്കി 1959 ഓഗസ്റ്റ് 5 നു ഉദ്‌ഘാടനം നിർവഹിച്ചതതും അദ്ദേഹം തന്നെയായിരുന്നു.
മാവൂർ റയോൺസ്
ഇ.എം.എസ് സര്‍ക്കാരിന്‍റെ കാലത്ത് കേരളത്തിലാരംഭിച്ച വലിയ വ്യവസായ സംരംഭമായിരുന്നു ബിർള ഗ്രൂപ്പ്ൻറ്റെ ഉടമസ്ഥതയിലുള്ള മാവൂരിലെ ഗ്രാസിം ഇന്‍ഡസ്ട്രീസ്. 1959 ൽ, ആദ്യ ഘട്ടമായി, 187.31 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു നൽകി. തുടർന്ന് വീണ്ടും നൂറോളം ഏക്കർ സ്ഥലം സർക്കാർ സഹായത്തോടെ എടുത്തു. പിന്നീട് കമ്പനി സ്വന്തം നിലക്കും ഭൂമി വാങ്ങി. മൊത്തത്തിൽ, 317 ഏക്കറിലായി വ്യാപിച്ചുകിടന്ന ഈ വ്യവസായസംരംഭം രണ്ടായിരത്തി അഞ്ചൂറോളം പേര്‍ക്ക് നേരിട്ടും പതിനായിരത്തില്‍പരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ചതിനാല്‍, സര്‍ക്കാര്‍ എല്ലാവിധ സഹായസഹകരണങ്ങളും നല്‍കി. ആ കാലഘട്ടത്തിൽ, കേരളത്തിലെ ഏറ്റവും വലിയ വ്യാവസായിക സംരംഭമായിരുന്നു അത്. 1958 മാര്‍ച്ച് 5 ന് സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടെങ്കിലും ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിച്ചത് 1962 ല്‍ ആയിരുന്നു. അന്നത്തെകാലത്തെ മെച്ചപ്പെട്ട കൂലിയായിരുന്നു തൊഴിലാളികൾക്ക് നൽകിയിയരുന്നതെങ്കിലും, വേതന വർദ്ധനവിന് വേണ്ടിയുള്ള തൊഴിലാളി സമരങ്ങൾ പലപ്പോഴും കമ്പനിയുടെ ലോക്ക്ഔട്ടിലേക്കു നയിച്ചു . ഫാക്ടറിയുടെ പ്രവർത്തനം കാരണം ചാലിയാർ പുഴയിൽ മലിനീകരണം ഉണ്ടായതോടെ, പിന്നീട് നിരന്തരമായ ജനകീയ സമരങ്ങളുമുണ്ടായി. സമരങ്ങളുടെ വേലിയേറ്റത്തിൽ, 1985 ൽ കമ്പനി അടച്ചു. എന്നാൽ, മൂന്നു വർഷത്തിനുശേഷം അസംസ്‌കൃത വസ്തുക്കൾ വിലകുറച്ചു നൽകാമെന്ന വ്യവസ്ഥയിൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു. 1999 ൽ നിലയ്ക്കാത്ത സമരങ്ങളുടെ പശ്ചാത്തലത്തിൽ കമ്പനിയിൽ ഉത്പ്പാദനം നിർത്തിവച്ചു.. ഒടുവിൽ, 2001 ജൂലൈ 7 നു ഫാക്ടറിക്കു പൂട്ട് വീണു. വെളുക്കാൻ തേച്ചത് പാണ്ടായ അനുഭവമാണ് മാവൂര്‍ റയോൺസ് , കേരളത്തിന് നല്‍കിയത് എന്നത് വിസ്മരിക്കാന്‍ സാധ്യമല്ല. പരിസ്ഥിതി മലിനീകരണത്തിന്റ്റെ പേരിലും നിലക്കാത്ത തൊഴിലാളി സമരങ്ങളുടെ പേരിലും ഈ ഫാക്ടറി, എന്നന്നേക്കുമായി അടച്ചുപൂട്ടേണ്ടിവന്നു.
ഭൂപരിഷ്കരണ നിയമവും, വിദ്യാഭ്യാസ ബില്ലും, വിമോചന സമരവും.
കേരളത്തിന്‍റെ സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചതും വിവാദമായതുമായ രണ്ടു നിയമനിര്‍മാണങ്ങള്‍ ഇ.എം.എസ് സര്‍ക്കാര്‍ അവതരിപ്പിച്ചു. ആദ്യത്തേത് ഭൂപരിഷ്കരണനിയമവും രണ്ടാമത്തേത് വിദ്യാഭ്യാസ ബില്ലുമായിരുന്നു. 1957 ഡിസംബര്‍ 18 ന് കാര്‍ഷിക ബന്ധ ബില്‍ നിയമസഭയിലവതരിപ്പിച്ചു. 1959 ജൂണ്‍ 10 ന് ബില്‍ നിയമസഭ പാസാക്കി. ഒഴിപ്പിയ്ക്കലിനെ തടയുന്നതും കൂടിയാന്‍മാര്‍ക്കു കുടികിടപ്പവകാശവും സ്ഥിരാവകാശവും കൊടുക്കുന്നതും, കൈവശ ഭൂമിയുടെ ജന്മാവകാശം വാങ്ങുന്നതിന് കൂടിയാന് അധികാരം കൊടുക്കുന്നതും, മിച്ചഭൂമി കര്‍ഷക തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനുമുള്ള വകുപ്പുകളടങ്ങുന്നതുമായിരുന്നു ഈ നിയമം. സ്വകാര്യ വിദ്യാഭ്യാസ മനേജ്മെന്‍റുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുവാനും അദ്ധ്യാപകര്‍ക്ക് ഡയറക്ട് പേയ്മെന്‍റിലൂടെ വേതന സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതുമായിരുന്നു, വിദ്യാഭ്യാസരംഗത്തെ പരിഷ്കാരങ്ങള്‍. ഈ പരിഷ്കാരങ്ങള്‍ക്കെതിരെ വലിയ ജനവികാരമാണ് കേരളത്തിൽ എമ്പാടും ഉയർന്നത്. കൃഷി ഭൂമി തരിശ്ശിടുമെന്നു കുട്ടനാട്ടിലെയും കുട്ടനാടിനു പുറത്തുമുള്ള ഭൂഉടമകൾ ഭീഷണിമുഴക്കി. ഭൂപരിഷ്കരണ നിയമത്തിനു ചുക്കാൻ പിടിച്ചത് റവന്യൂ മന്ത്രി കെ.ആർ.ഗൗരിയും , വിദ്യാഭ്യാസ ബിൽ പൈലറ്റ് ചെയ്തത് വിദ്യാഭ്യാസ വിചക്ഷണൻ കൂടിയായ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയുമായിരുന്നു. വിദ്യാഭ്യാസത്തെ ആദായകരമായ ഒരു വരുമാന മേഖലയാക്കി മാറ്റുവാൻ ആ കാലഘട്ടത്തിലും ചില മാനേജ്മെന്റുകൾ ശ്രമിച്ചിരുന്നു.
"വിദ്യാഭ്യാസത്തിൻറ്റെ സമഗ്രമായ പുരോഗതിക്കു വിദ്യാഭ്യാസം പൂർണമായും രാഷ്ട്രത്തിന്റെ നിയന്ത്രണത്തിൽ ആകണമെന്നാണ് എൻ്റെ അഭിപ്രായം" എന്ന വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയുടെ പ്രഖ്യാപനം പുറത്തുവന്നതോടെ സ്വകാര്യ സ്കൂൾ/കോളേജ് മാനേജർമാർ പ്രകോപിതരായി. മാനേജർമാർക്ക് മൂക്കുകയറിടാനാണ് വിദ്യാഭ്യാസ ബിൽ അവതരിപ്പിക്കുന്നതെന്ന് മുണ്ടശ്ശേരി പ്രഖ്യാപിച്ചതോടെ സ്വകാര്യ സ്കൂളുകളും കോളേജുകളും നിയന്ത്രിച്ചിരുന്ന ക്രൈസ്തവസഭകളും, എൻഎസ്എസ്, എസ്എൻഡിപി, തുടങ്ങിയ വിഭാഗങ്ങളും സർക്കാരിനെതിരായി. ഏറ്റവും കൂടുതൽ എതിർപ്പ് ഉണ്ടായതു സ്വകാര്യ സ്‌കൂൾ അധ്യാപക നിയമനം പബ്ലിക് സർവീസ് കമ്മിഷൻ മുഖേന നടത്താനുള്ള പതിനൊന്നാം വകുപ്പായിരുന്നു. ഇതനുസരിച്ചു അധ്യാപകരുടെ യോഗ്യത നിശ്ചയിക്കാനുള്ള അധികാരവും സർക്കാരിൽ നിക്ഷിപ്തമാക്കിയിരുന്നു. സർവീസ് വ്യവസ്ഥകൾ, പെൻഷൻ, പ്രോവിഡന്റ് ഫണ്ട്, തുടങ്ങിയ മറ്റു വ്യവസ്ഥകളും സർക്കാർ സ്കൂൾ അധ്യാപകർക്ക് തുല്യമാക്കുവാനും വ്യവസ്ഥ ചെയ്തു. " പ്രൈവറ്റ് സ്കൂൾ ആവശ്യമാണെന്ന് സമ്മതിക്കുന്നിടത്തോളം കാലം മാനേജർമാരെ കൂടാതെ കഴിയുകയില്ല. മാനേജർമാർ ഉണ്ടായിരിക്കണമെങ്കിൽ ഉദ്യോഗ നിയമനം, ഭരണം, മാറ്റം ഇവയിൽ ഒരു ബന്ധം അവർക്കു ഉണ്ടാകണം. അതേപ്പറ്റി ബില്ലിൽ ഒരു വാക്കും കാണുന്നില്ല" എന്നാണ് നായർ സർവീസ് സൊസൈറ്റിയുടെ ആചാര്യനും, സാമൂഹ്യപരിഷ്‌കർത്താവുമായ മന്നത്തു പദ്മനാഭൻ പറഞ്ഞത്. സ്വകാര്യ മാനേജർമാർ ഏതെങ്കിലും ഉത്തരവാദിത്വങ്ങൾ നിർവഹിക്കാതെ വന്നാൽ അഞ്ചു വർഷത്തിൽ കവിയാത്ത കാലയളവിൽ സ്കൂൾ സർക്കാരിന് ഏറ്റെടുക്കുന്നതിന് ബില്ലിൽ ഉൾപ്പെടുത്തിയിരുന്ന വ്യവസ്ഥയാണ് സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളെ ഏറെ അസ്വസ്ഥരാക്കിയത്. ഭരണ ഘടന ഉറപ്പു നൽകിയ ന്യൂനപക്ഷാവകാശങ്ങൾ അട്ടിമറിക്കുന്നതാണ് വിദ്യാഭ്യാസ ബില്ലെന്നു ക്രിസ്ത്യൻ മാനേജ്‌മന്റ് ആക്ഷേപം ഉന്നയിച്ചു.
എല്ലാ എതിർപ്പുകളും അവഗണിച്ചുകൊണ്ടാണ് , 1957 സെപ്തംബർ രണ്ടിന് ബിൽ നിയമ സഭ പാസ്സാക്കിയത്. ബില്ലിന് അനുമതി നൽകരുതെന്ന് നിരവധി സ്ഥാപനങ്ങളും സംഘടനകളും ഇന്ത്യൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് നിയമോപദേശത്തിനായി സുപ്രീം കോടതിക്ക് ബിൽ അയച്ചു. ന്യൂനപക്ഷാവകാശങ്ങൾ ഹനിക്കുന്ന വകുപ്പുകൾ മാറ്റണമെന്നായിരുന്നു സുപ്രീം കോടതി നൽകിയ നിയമോപദേശം. ഭേദഗതികളോടെ ബിൽ 1958 ഡിസംബറിൽ നിയമസഭ പാസാക്കുകയും, 1959 ഫെബ്രുവരിയിൽ പ്രസിഡന്റിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു. ഇതിനോടകം സമൂഹത്തിന്റെ എല്ലാ മേഖലകളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നീരാളിപ്പിടുത്തത്തിൽ ആയെന്ന് പ്രതിപക്ഷ പാർട്ടികളും, സാമുദായിക സംഘടനകളും ആരോപിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ "ഏകാധിപത്യപരമായ ദുർഭരണത്തിനെതിരെ" എല്ലാ സംഘടനകളെയും അണിനിരത്താനുള്ള ശ്രമമാണ് പിന്നീട് ഉണ്ടായത്. എൻ.എസ് എസ് 1964 ൽ പ്രസിദ്ധീകരിച്ച "സുവർണഗ്രന്ഥത്തിൽ" ഇങ്ങനെ പറയുന്നു. "1959 മേയ് 1 ആം തീയതി പെരുന്നയിൽ ഒരു സർവ സമുദായ പ്രതിനിധി സമ്മേളനം ചേരുകയും, ഇ.എം.എസ് സർക്കാരിനെ നിഷ്‌കാസനം ചെയ്യുവാനുള്ള സമരം ആരംഭിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. സമരത്തിന്റെ സംവിധായകനും, അനിഷേധ്യ നേതാവുമായി മന്നത്തിനെ തെരഞ്ഞെടുത്തു. വീണ്ടും അതിവിപുലമായ ഒരു ജനപ്രതിനിധിസമ്മേളനം ചേർന്ന് സമരത്തിന്റെ വിശദ പരിപാടികൾ രൂപീകരിച്ചു. വിദ്യാഭ്യാസ ബില്ലിന്റെ അവതരണത്തോടെ കുടത്തിൽനിന്നും ഭൂതത്തെ തുറന്നുവിട്ടപോലെ സമര പരമ്പരകൾ കേരളമെങ്ങും അരങ്ങേറി" .
1959 ജൂൺ 12 ആം തീയതി സംസ്ഥാനവ്യാപകമായി ഹർത്താൽ ആചരിച്ചു. തുടർന്ന് ജൂൺ 15 ആം തീയതി വിമോചന സമരം ആരംഭിച്ചു.1959 ജൂൺ, ജൂലൈ മാസങ്ങളിൽ നടന്ന വിമോചന സമരത്തിന് വഴിതെളിച്ചത് ഈ വിദ്യാഭ്യാസ നിയമമാണ്. മത മേലധ്യക്ഷന്മാരെയും, സമുദായ നേതാക്കന്മാരേയും സർക്കാരിനെതിരെ യോജിപ്പിച്ച കണ്ണി അതായിരുന്നു. കാര്ഷികബന്ധ നിയമത്തിൽ ഭൂവുടമകളും മുറിവേറ്റിരുന്നു. ഇതിനിടയിൽ പള്ളിയും ഭൂഉടമകളും തമ്മിൽ ഒത്തുതീർപ്പുണ്ടായി. ഭൂമി രക്ഷിക്കാൻ പള്ളി തയ്യാറാകുമെങ്കിൽ, പള്ളിയുടെ സ്കൂളുകൾ രക്ഷിക്കാം' എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഇരുകൂട്ടരും യോജിക്കാൻ തീരുമാനിച്ചു.
വിമോചന സമരത്തെക്കുറിച്ച് എൻ.എസ് .സിൻറ്റെ "സുവർണ ഗ്രന്ഥത്തിൽ " പറയുന്നത് "മന്നത്തിൻറ്റെ ആഹ്വാനം അനുസരിച്ചു് സ്ത്രീജനങ്ങളും സമരത്തിന്റെ മുന്നണിയിൽ പ്രത്യക്ഷപ്പെട്ടു. മർദ്ദനങ്ങൾ, വെടിവെപ്പുകൾ തുടങ്ങിയ അടവുകളോടുകൂടി ഇ എം എസ് സർക്കാർ പയറ്റിനോക്കിയ പൈശാചിക നൃത്തം ബഹുജന രോഷത്തെ ശതഗുണീഭവിപ്പിച്ചതേയുള്ളു. ജൂലൈ 9 ആം തീയതി അങ്കമാലിയിൽ നിന്നാരംഭിച്ച ജീവശിഖയാത്ര രാഷ്ട്രീയ സമര ചരിത്രത്തിൽ വിസ്മയകരമായ ഒരസാധാരണ സംഭവം തന്നെയായിരുന്നു." നാടും നഗരവും ഇളക്കിമറിച്ചാണ് ജീവശിഖയാത്ര കടന്നുപോയത്. ജനാധിപത്യ വിരുദ്ധ നടപടികളുമായി ഭരണം നടത്തുന്ന ഇ.എം.എസ് സർക്കാരിനെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുകൊണ്ട് നടത്തിയ വിമോചന സമരം ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രകടനത്തോടെയാണ് രാജ്ഭവനുമുമ്പിൽ സമാപിച്ചത്. ജൂലൈ 15 ആം തീയതി ജീവശിഖ സ്വീകരിച്ചു മന്നം തന്നെ ആ ഗംഭീര ഘോഷയാത്രയെ രാജ്ഭവനിലേക്ക് നയിക്കുകയും ഗവർണർക്ക് നിവേദനം നൽകുകയും ചെയ്തു. പിന്നാലെ, ജൂലൈ 21 ആം തീയതി അദ്ദേഹം ഡൽഹിക്കു പുറപ്പെട്ടു. പ്രധാനമന്ത്രി നെഹ്‌റുവിനെ സന്ദർശിച്ച് കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികളെപ്പറ്റി വിശദീകരണം നൽകിയതിനെ തുടർന്ന് ജൂലൈ 31 ആം തീയതി ഇ.എം.എസ് സർക്കാരിനെ ഭരണഘടനയുടെ 356 ആം വകുപ്പനുസരിച്ച് പിരിച്ചുവിട്ട് കേരള ഭരണം രാഷ്‌ട്രപതി ഏറ്റെടുത്തു.
വിദ്യാഭ്യാസ നിയമം തയ്യാറാക്കുന്നതിന് തന്നെ പ്രേരിപ്പിച്ച ചേതോവികാരം എന്തെന്ന് മുണ്ടശ്ശേരി അദ്ദേഹത്തിന്റെ ആത്മകഥയായ "കൊഴിഞ്ഞ ഇലകൾ" എന്ന പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. " ഈ കേരളക്കരയിൽ പൊതു വിദ്യാഭ്യാസത്തിന്റെ സത്വര വികാസത്തിന് മാനേജ്മെന്റുകളോടൊപ്പമോ, അതിലുമധികമോ ത്യാഗമനുഷ്ടിച്ചിട്ടുള്ളത് മൺമറഞ്ഞുപോയ പരസഹസ്രം അധ്യാപകരാണെന്നും, എന്നാലവരുടെ പേരിൽ ഒരിറ്റു കണ്ണുനീരും വീഴ്ത്താറില്ലെന്നുമുള്ള ഘോരഘോരമായ സത്യം എനിക്ക് മറക്കാൻ കഴിഞ്ഞില്ല. അവസരം വന്നപ്പോൾ പിന്നീടുവന്ന അധ്യാപക ലക്ഷത്തിനെങ്കിലും ന്യായമായ പരിരക്ഷ ചെയ്തുകൊടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചുപോയി."
അധ്യാപകരുടെ മാഗ്നാകാർട്ടയായാണ് വിദ്യാഭ്യാസ നിയമം പരിഗണിച്ചുപോരുന്നത്. അധ്യാപകർക്ക് കേരളത്തിൽ മാന്യതയും പദവിയും കൈവന്നു. അതുമാത്രമല്ല, മറ്റാരിലേക്കും ചോർന്നുപോകാതെ ജോലിക്കുള്ള ശമ്പളം കൃത്യമായി കിട്ടിത്തുടങ്ങി. അന്ന്യായമായ പിരിച്ചുവിടൽ ഖഡ്‌ഗം അവരുടെ മേൽ പിന്നീട് ഉയർന്നിട്ടില്ല.
അദ്ധ്യായം 2
പട്ടം തുടങ്ങിയ ഓണാഘോഷം
ഇ എം എസ് സർക്കാരിനെ പിരിച്ചുവിട്ട ശേഷം കേന്ദ്രസർക്കാർ രാഷ്ട്രപതി
ഭരണമാണ് ഏർപ്പെടുത്തിയത്. ആറ് മാസം രാഷ്‌ട്രപതി ഭരണം തുടർന്നശേഷമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 1960 ഫെബ്രുവരി ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ പി.എസ്.പി - കോണ്‍ഗ്രസ് സഖ്യത്തിലുള്ള മന്ത്രിസഭ, പി.എസ്.പി നേതാവായ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ അധികാരത്തിലേറി. സഖ്യത്തിലെ വലിയ കക്ഷിയായ കോണ്‍ഗ്രസിൻറ്റെ നേതാവ് ആര്‍. ശങ്കറായിരുന്നു ഉപമുഖ്യമന്ത്രി. പ്രതിഭാശാലിയായിരുന്ന പട്ടത്തിന് മറ്റാര്‍ക്കും ലഭിയ്ക്കാത്ത ഒരു അംഗീകാരം കൂടിയായിരുന്നു മുഖ്യമന്ത്രി പദം. ആദ്യം തിരുവിതാംകൂറില്‍ പ്രധാനമന്ത്രിയാകാനും പിന്നീട് തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനത്തിന്‍റെയും ഐക്യകേരളത്തിന്‍റെയും മുഖ്യമന്ത്രിയാകാനുമുള്ള ഭാഗ്യം അദ്ദേഹത്തിനുമാത്രമാണ് ലഭിച്ചിട്ടുള്ളത്. കെ.എ. ദാമോദര മേനോൻ, കെ.ചന്ദ്രശേഖരൻ, പി.ടി.ചാക്കോ, പി.പി.ഉമ്മർകോയ, കെ.ടി.അച്യുതൻ, വി.കെ.വേലപ്പൻ, ഇ.പി. പൗലോസ്, കെ.കുഞ്ഞമ്പു, ഡി.ദാമോദരൻ പോറ്റി എന്നിവരായിരുന്നു മന്ത്രിമാർ. കേരളത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന പട്ടം നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു.
ശബരിഗിരി ജല വൈദ്യുത പദ്ധതി
ബ്രിട്ടീഷ് ഭരണ കാലത്താണ് ശബരിമലക്ക് സമീപമുള്ള ഉദ്യാനത്തി നുള്ളിലെ വൈദ്യുതോല്പാദന സാധ്യത കണ്ടെത്തിയത്. അക്കാലത്തുതന്നെ ശബരിഗിരി പദ്ധതിയുടെ സർവ്വേ നടപടികൾ പൂർത്തിയായെങ്കിലും 1962 ലാണ് നിർമാണം ആരംഭിച്ചത്. റാന്നി താലൂക്കിലെ സീതത്തോട് പഞ്ചായത്തിലാണ് ഈ പദ്ധതി സ്ഥിതി ചെയ്യുന്നത്. നാല് വർഷത്തിനുശേഷം ആദ്യ ജനറേറ്റർ പ്രവർത്തനം ആരംഭിച്ചു. 300 മെഗാ വാട്ട് ശേഷിയുള്ള പദ്ധതി പൂർണതോതിൽ 1967 ഓഗസ്റ്റ് 27 നു ഉപരാഷ്ട്രപതി വി.വി.ഗിരി രാഷ്ട്രത്തിന് സമർപ്പിച്ചു.
സമുദ്രനിരപ്പിൽ നിന്ന് 981.45 മീറ്റർ ഉയരെ സ്ഥിതിചെയ്യുന്ന പമ്പ, മൂഴിയാർ, കക്കി, ആനത്തോട് , ഗവി എന്നിവ ഉൾപ്പെടെ അഞ്ചു വലിയ ഡാമുകളും നിരവധി ചെറിയ തടയണകളും അടങ്ങിയതാണ് ശബരിഗിരി ജലസംഭരണി. ഇതിൽ പമ്പ സംഭരണി കക്കി അണക്കെട്ടുമായി 3.21 കിലോ മീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം വഴി ബന്ധിപ്പിച്ചിട്ടുണ്ട്. ഇവിടെ സംഭരിക്കുന്ന വെള്ളം ആനത്തോട് ഡാമിൽനിന്നും മൂന്നു വമ്പൻ കുഴലുകളിലൂടെ മൂഴിയാറിലെത്തിച്ചാണ് ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ പ്രവർത്തനം. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണിത്. വാർഷിക ഉത്പ്പാദനം 1338 ദശലക്ഷം വൈദ്യുതിയാണ്.
കല്ലട ജലസേചന പദ്ധതി
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട [ഈ ജില്ല മുമ്പ് കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു]. ജില്ലകളിലെ കാര്‍ഷികാവശ്യത്തിന് ജലസേചനമെത്തിക്കുന്നതിനായി കല്ലട ജലസേചന പദ്ധതിക്ക് അംഗീകാരം നല്‍കി, നിര്‍മ്മാണം ആരംഭിച്ചത് അദ്ദേഹത്തിന്‍റെ കാലഘട്ടത്തിലായിരുന്നു. 1961 ൽ 13.28 കോടി അടങ്കലുള്ള പദ്ധതിക്കാണ് അംഗീകാരം നൽകിയത്. മൂന്നു ജില്ലകളിലെ 92 ഗ്രാമങ്ങളിലായി വ്യാപിച്ചു കിടന്ന 61630 ഹെക്ടർ സ്ഥലത്തു ജലസേചന സൗകര്യം ഏർപ്പെടുത്തുകയായിരുന്നു ലക്‌ഷ്യം. നിർമാണ പ്രവർത്തനങ്ങൾ പതിറ്റാണ്ടുകളോളം നീണ്ടുപോയി. ഈ പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ട് നിരവധി അഴിമതി കേസുകൾ കേരളത്തിലെ വിജിലൻസ് കോടതികളിൽ വിചാരണക്ക് വരുകയും, നിരവധി ഉദ്യോഗസ്ഥരും, കോൺട്രാക്ടർമാരും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഒടുവിൽ, 2002-03 കാലഘട്ടത്തിലെ എ .കെ.ആന്റണി സർക്കാർ ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ മതിയാക്കുവാൻ തീരുമാനിച്ചു. അതിനോടകം 725 കോടി രൂപ ഈ പദ്ധതിക്കായി ചെലവഴിച്ചിരുന്നു . ഇന്നും കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി എന്ന ഖ്യാതി കല്ലട ജലസേചന പദ്ധതിക്ക് അവകാശപ്പെട്ടതാണ്.
തുമ്പ ബഹിരാകാശ കേന്ദ്രം
ഇന്ത്യയുടെ വികസനത്തിന് ബഹിരാകാശ മേഖലക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കിയാണ് ബഹിരാകാശ ഗവേഷണത്തിനായി ഒരു ദേശിയ സമിതി രൂപീകരിക്കാൻ ശാസ്ത്ര സാങ്കേതിക വകുപ്പിൻറ്റെ ചുമതല കൂടി ഉണ്ടായിരുന്ന ജവാഹർലാൽ നെഹ്‌റു 1962 ൽ INCOSPAR രൂപീകരിച്ചത്. ഈ സമിതിയെ നയിക്കാനായി അദ്ദേഹം കണ്ടെത്തിയത് ഡോ . വിക്രം സാരാഭായിയെയാണ്. ഭാരത ബഹിരാകാശ ഗവേഷണ സംഘടനയുടെ പ്രധാന കേന്ദ്രമായി, ബഹിരാകാശ ഗവേഷണ കേന്ദ്രം ഡയറക്റ്റർ ആയിരുന്ന ഡോ . വിക്രം സാരാഭായ് തെരഞ്ഞെടുത്തത് തിരുവനന്തപുരത്തിന് 10 കിലോ മീറ്റർ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന വേളി കുന്നിലും, തുമ്പയിലുമായി വ്യാപിച്ചു കിടക്കുന്ന പ്രദേശമായിരുന്നു. 1962 വരെ ഒരു സാധാരണ മത്സ്യഗ്രാമം മാത്രമായിരുന്നു തുമ്പ. ഡോ. വിക്രം സാരാഭായിയുടെ നേതൃത്വത്തിലുള്ള ശാസ്ത്രഞ്ജർ ഈ സ്ഥലം ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാൻ അനുയോജ്യമാണെന്ന് കണ്ടെത്തി. കാന്തികമധ്യമേഖല കടന്നുപോകുന്ന സ്ഥലമായതുകൊണ്ടാണ് റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനായി തുമ്പ തെരഞ്ഞെടുത്തത്. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടമായിരുന്നു ഈ പ്രദേശം. വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നതിനായി, സ്ഥലം വിട്ടുനൽകണമെന്ന ആവശ്യവുമായി വിക്രം സാരാഭായ് അന്നത്തെ ബിഷപ്പ് ഡോ . പീറ്റർ ബെർണാഡ് പെരേരയുടെ വസതിയിലെത്തി അഭ്യർത്ഥിച്ചു. ഡോ. വിക്രം സാരാഭായി പറഞ്ഞത് മുഴുവൻ ശ്രദ്ധിച്ചുകേട്ട ബിഷപ്പ്, അടുത്ത ദിവസം പള്ളിയിൽ വച്ച് നടക്കുന്ന മാസ്സിൽ പങ്കെടുക്കാൻ സാരാഭായിയോട് അഭ്യർത്ഥിച്ചു.. പ്രാർത്ഥനക്കൊടുവിൽ വിക്രം സാരാഭായ് ബിഷപ്പിനോട് നടത്തിയ അഭ്യർത്ഥന, ബിഷപ്പ് വിശ്വാസികളോട് പറയുകയും അവരുടെ അഭിപ്രായം ആരായുകയും ചെയ്തു. ഭാരതത്തിൻറ്റെ ശാസ്ത്ര വികസനത്തിന് അങ്ങിനെയൊരു കേന്ദ്രം തുമ്പയിൽ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യവും ബിഷപ്പ് വിശ്വാസികളുമായി പങ്കുവച്ചു. ഡോ .സാരാഭായിയുടെ ഉദ്ദേശം മനസ്സിലാക്കിയ വിശ്വാസികൾ, യാതൊരു മടിയുമില്ലാതെ പള്ളിയും സ്ഥലവും വിട്ടുനൽകാൻ സമ്മതിച്ചു.
ഇന്ന് ഇങ്ങനെയൊരുകാര്യം ചിന്തിക്കാൻ സാധിക്കുമോ? മത ചിന്തകൾക്കുപരിയായി വികസന സ്വപ്നങ്ങളും രാജ്യസ്നേഹവും തുടിച്ചു നിന്ന ഹൃദയത്തോടെയാണ് ബിഷപ്പ് പെരേര ഈ ഒരു വലിയ സ്ഥാപനം തുമ്പയിൽ തന്നെ സ്ഥാപിക്കുവാൻ മുൻകൈ എടുത്തത്. അവിടെ താമസിച്ചിരുന്ന 183 കുടുംബങ്ങളും ഭൂമി വിട്ടുകൊടുത്തു. തുമ്പയില്‍ ഇന്ത്യന്‍ ബഹിരാകാശ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിയ്ക്കുമ്പോള്‍ അതിനുവേണ്ട എല്ലാ സഹായസഹകരണങ്ങളും മുഖ്യമന്ത്രിയെന്ന നിലയിൽ പട്ടം താണുപിള്ള നല്‍കി. ഇങ്ങിനെയാണ് 1963 നവംബർ 21 ന് തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ നിലവിൽ വന്നത്. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപിച്ചത് 1963 നവംബർ 21 ന് തുമ്പയിലെ സെന്റ് മേരിസ് മഗ്ദലീൻ പള്ളിമുറ്റത്ത് നിന്നുമായിരുന്നു. റോക്കറ്റിൻറ്റെ ഭാഗങ്ങൾ കാളവണ്ടിയിലും, സൈക്കിളിലുമാണ് വിക്ഷേപണ സ്ഥലത്തേക്ക് കൊണ്ടുപോയത് എന്നറിയുമ്പോൾ പുതിയ തലമുറ, ഒരു പക്ഷേ വിശ്വസിക്കില്ല. 715 കിലോഗ്രാം ഭാരമുള്ള ആദ്യ റോക്കറ്റ് 30 കിലോ ഗ്രാം പേ ലോഡുമായി ഭൂമിയിൽ നിന്നും 207 കിലോ മീറ്റർ ദൂരത്തിലുള്ള ഭ്രമണ പഥത്തിലാണ് എത്തിച്ചത്. ആദ്യ റോക്കറ്റ് വിക്ഷേപണത്തിന് ദൃക്‌സാക്ഷിയാകാൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവും ഉണ്ടായിരുന്നു. പിന്നീട്, പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1968 ഫെബ്രുവരി 2 ന് ഈ ബഹിരാകാശകേന്ദ്രം രാഷ്ട്രത്തിനു സമർപ്പിച്ചു.ഹൃദയ സ്തംഭനത്തെ തുടർന്ന് 1971 ഡിസംബർ 30 നു അദ്ദേഹം തിരുവനന്തപുരത്തുവച്ചു അന്തരിച്ചു. തുമ്പ ബഹിരാകാശ കേന്ദ്രത്തിന്റെ ഉപജ്ഞാതാവും ആദ്യ ഡയറക്ടറുമായിരുന്ന വിക്രം സാരാഭായിയുടെ സ്മരണ നിലനിർത്താനാണ് ഈ കേന്ദ്രത്തിന്റെ പേര് വിക്രം സാരാഭായ് സ്പേസ് സെന്റര് എന്ന് പുനർനാമകരണം ചെയ്തത്.
തുമ്പ ഇക്കറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ സ്ഥാപിക്കാൻ അന്ന് ബിഷപ് പെരേര വിട്ടുനൽകിയ മേരി മഗ്ദലിൻ പള്ളി ഒരു ചരിത്ര മ്യൂസിയമായി ബഹിരാകാശ കേന്ദ്രം അധികൃതർ മാറ്റി. പള്ളിയുടെ പൗരാണികതയും നിർമാണ ഭംഗിയും അതുപോലെ നിലനിർത്തിയാണ് മ്യൂസിയം സജീകരിച്ചിട്ടുള്ളത്. പള്ളിമുറ്റത്തുനിന്നും വിക്ഷേപിച്ച ആദ്യ റോക്കറ്റായ നൈക്ക് അപ്പാഷേ മുതൽ വിവിധ സാറ്റലൈറ്റുകൾ, പി എസ് എൽ വി , ജി എസ് എൽ വി, മാതൃകകൾ എല്ലാം ഇവിടെയുണ്ട്. വിക്ഷേപണ ങ്ങൾക്കും, ബഹിരാകാശ യാത്രകൾക്കും സഹായിക്കുന്ന ഉപകരണങ്ങൾ, സാറ്റലൈറ്റുകളുടെ പ്രവർത്തനത്തെപ്പറ്റിയുള്ള വിശദീകരണങ്ങൾ, മറ്റ് ബഹിരാകാശ കേന്ദ്രങ്ങളെ പറ്റിയുള്ള ചിത്രീകരണങ്ങൾ , ശാസ്ത്രഞ്ജരെ പറ്റിയുള്ള കുറിപ്പുകൾ എന്നിവയും ഈ മ്യൂസിയത്തിലുണ്ട്.
വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിൻറ്റെ അനുബന്ധമായി ദ്രവ ഇന്ധന-വികസന കേന്ദ്രമായ LPSC എന്ന ഒരു ഉപകേന്ദ്രം നെടുമങ്ങാട് വലിയമല ആസ്ഥാനമായി പിന്നീട് പ്രവർത്തനം ആരംഭിച്ചു. ഇവിടെയാണ് ദ്രവ-ഇന്ധന ഗവേഷണപ്രവർത്തനങ്ങളും, രൂപകൽപ്പനയും നടത്തുന്നത്.
ചാന്ദ്രയാത്ര എന്ന ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നതിൻറ്റെ മൂന്നാം ഘട്ടത്തിന് ,2023 ജൂലൈ 14 ന് തുടക്കം കുറിച്ച്, ഓഗസ്റ്റ് 23 നു ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയപ്പോൾ, അഭിമാനം കൊണ്ട് ശിരസ്സ് ഉയർത്തിപ്പിടിച്ചത് നമ്മുടെ കേരളമായിരുന്നു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൻറ്റെ ചെയർമാനായ ഡോ. എസ് .സോമനാഥ്, തുമ്പ ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറായ ഡോ.ഉണ്ണികൃഷ്ണൻ നായർ തുടങ്ങി നിരവധി മലയാളി ശാസ്ത്രജ്ഞരാണ് ചന്ദ്രയാനിൻറ്റെയും 2023 സെപ്തംബര് 2 ന് വിക്ഷേപിച്ച സൂര്യ പഠന ദൗത്യമായ ആദിത്യ എൽ-1 ൻറ്റെയും ചുക്കാൻ പിടിച്ചുകൊണ്ടു ഇസ്രോയുടെ അമരത്തുള്ളത്. ആ പദ്ധതിയിൽ പ്രമുഖ പങ്കുവഹിക്കുവാൻ നമ്മുടെ സംസ്ഥാനത്തെ ബഹിരാകാശ കേന്ദ്രങ്ങൾക്ക് സാധിച്ചു. ഐ എസ് ആർ ഓ യുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ തിരുവനന്തപുരത്തെ വി എസ് എസ് സി യിലാണ് പ്രധാന ഗവേഷണങ്ങളും ഉപകരണ നിർമാണങ്ങളും നടന്നത്. വിക്ഷേപണ വാഹനമായ എൽ വി എം മൂന്നും, വിക്ഷേപണ നിയന്ത്രണ സോഫ്ട്‍വെയറും രൂപപ്പെടുത്തി, മറ്റ് നിയന്ത്രണ സംവിധാനങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതും ഇവിടത്തെ ശാസ്ത്രഞ്ജർ ആയിരുന്നു. വിക്ഷേപണത്തിന് മുമ്പുള്ള ചില പരിശോധനകൾ വിദൂരത്തുനിന്ന് നിർവഹിച്ചതും വി.എസ് എസ് സിയിലാണ്.
ചന്ദ്രയാൻ പദ്ധതിയുമായി ബന്ധപ്പെട്ട ദ്രവീകൃത എൻജിനുകൾ, ത്രസ്ത്റ്ററുകൾ എന്നിവ തയ്യാറാക്കിയത് വലിയമലയിലെ എൽ പി എസ് സിയിലായിരുന്നു.വിക്ഷേപണ വാഹനങ്ങളുടെയും ബഹിരാകാശ വാഹനങ്ങളുടെയും രൂപകല്പനയിലും വികാസത്തിലും എൽ.പി.എസ്.സി വലിയ പങ്കു വഹിച്ചു.
മലയാള സാഹിത്യത്തിന് വളര്‍ച്ചയേകാന്‍ ഉതകുന്നവിധത്തില്ലാണ് 1961 ൽ സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. നിരവധി വർഷത്തെ പ്രയത്‌നഫലമായാണ് 12 വോള്യം ഉള്ള സർവ വിജ്ഞാന കോശം പ്രസിദ്ധീകരിച്ചത്.പ്രൊഫ .എൻ. ഗോപാല പിള്ളയായിരുന്നു ആദ്യ ഡയറക്ടർ . കേരളത്തിന്‍റെ സര്‍വതോമുഖമായ വികസനത്തിന് അടിത്തറപാകുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി ഒരു വ്യവസായ നയം പ്രഖ്യാപിക്കുന്നതും ഈ മന്ത്രിസഭയുടെ കാലത്താണ്. കെ.എ. ദാമോദരമേനോനായിരുന്നു അന്നത്തെ വ്യവസായ മന്ത്രി.
ഫാക്‌ട്
വ്യവസായ മന്ത്രിയായ കെ.എ.ദാമോദരമേനോൻ ക്രാന്തദർശിയായ ഒരു ഭരണാധികാരിയായിരുന്നു. അദ്ദേഹത്തിൻറ്റെ നേതൃത്വത്തിൽ കേരളത്തെ ഒരു വ്യാവസായിക സംസ്ഥാനമാക്കി മാറ്റുവാനുള്ള നിരവധി പദ്ധതികൾക്ക് രൂപം നൽകി. അതിൽ ഒന്നായിരുന്നു ഉദ്യോഗമണ്ഡലിലുള്ള എഫ് എ സി ടി [ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ] യുടെയും, അനുബന്ധ പ്രദേശങ്ങളുടെയും വികസനം. ഇക്കാര്യത്തിൽ ദാമോദരമേനോന് ആവശ്യമായ ഉപദേശങ്ങൾ കൊടുത്തത് അന്ന് ഈ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയിരുന്ന എം.കെ.കെ.നായരായിരുന്നു. സർ സി.പി. രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായിരുന്ന കാലത്താണ് 1944 ൽ ഫാക്‌ട് സ്ഥാപിതമായത്. 1947 ലാണ് അവിടെ ഉദ്പാദനം ആരംഭിച്ചത്.. മാനേജിങ് ഡയറക്ടർ എന്ന നിലയിൽ എം കെ.കെ. നായരാണ് എഫ് എ സി ടി ക്ക് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ മുൻകൈ എടുത്തതും അതിനനുസരിച്ചു വികസന പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിൽ നടത്തിയതും. 75 വര്ഷത്തെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ടാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. ഫാക്ടിൻറ്റെ എതിർവശത്തായി ഉണ്ടായിരുന്ന 450 ഏക്കർ സ്ഥലം സംസ്ഥാന സർക്കാരിനെ കൊണ്ട് പൊന്നും വിലക്കെടുപ്പിച്ചു അനുബന്ധ വ്യവസായശാലകൾ സ്ഥാപിക്കാനുള്ള നടപടികൾ എടുത്തു. പഞ്ചവത്സര പദ്ധതികളുടെ ഭാഗമായാണ് അമ്പലമേട്ടിൽ, രണ്ടാമത്തെ രാസവള ശാല നിർമിക്കാൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അനുമതി നൽകിയത്. അന്ന് പ്രവർത്തനം ആരംഭിച്ചിരുന്ന കൊച്ചി റിഫൈനറിയിൽ നിന്നുമുള്ള നാഫ്തയെ അടിസ്ഥാനമാക്കിയാണ് ഈ രാസവള ശാലയ്ക്ക് അനുമതി നൽകിയത്. കേരളത്തിൻറ്റെ വ്യാവസായിക ഭൂപടത്തിൽ വലിയ സ്ഥാനമാണ് ഫാക്ടിന് ഉള്ളത്. എന്നാൽ കാലത്തിനനുസരിച്ചുള്ള മാറ്റം ഉൾക്കൊള്ളാൻ അമാന്തിച്ചതിനെ തുടർന്ന് ഫാക്ട് പിന്നീട് വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
തകർച്ചയിൽ നിന്ന് നേട്ടങ്ങളിലേക്കു വളരുന്ന ഒരു വ്യവസായ സ്ഥാപനമായി ഇപ്പോൾ ഫാക്ട് വീണ്ടും മാറി. വിവിധ ഏജൻസികളിൽ നിന്നും എടുത്ത വായ്‌പകളുടെ തിരിച്ചടവും, ബാങ്ക് ബാധ്യതകളുമെല്ലാം വീട്ടിയശേഷം 2022 മാർച്ച് മാസത്തിൽ 4000 കോടി രൂപയുടെ വിറ്റുവരവിൽ കമ്പനി എത്തി. അടുത്ത മൂന്നു വർഷങ്ങൾക്കുള്ളിൽ വാർഷിക വിറ്റുവരവ് 7000 കൊടിയിലെത്തുമെന്ന ശുഭപ്രതീക്ഷയിലാണ്ൻ ഫാക്‌ട്. ഒൻപത് വര്ഷം പൂട്ടിക്കിടന്ന കാപ്രോലാക്റ്റം പ്ലാൻറ് വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചു. 2022 ൽ ഈ പ്ലാൻറിൽ നിന്നുമുള്ള വിറ്റുവരവ് 450 കൊടിയിലേറെയായിരുന്നു. 2023 ൽ 1000 കോടി രൂപയാണ് ലക്ഷ്യമിട്ടിട്ടുള്ളത്.പത്തുലക്ഷം ടൺ രാസവളം ഉദ്പാദിപ്പിക്കുന്ന ഫാക്‌ട്, 700 കോടി രൂപ ചെലവിട്ടു 5 ലക്ഷം ടൺ കൂടി ശേഷി വർധിപ്പിക്കാൻ ആസൂത്രണം ചെയ്തിരിക്കുകയാണ്.ഏകദേശം രണ്ടായിരത്തി അഞ്ഞൂറോളം ജീവനക്കാരാണ് അവിടെ ജോലി ചെയ്യുന്നത്.
സംസ്ഥാനത്തിന്‍റെ വ്യവസായവത്കരണം മുന്നില്‍ കണ്ടുകൊണ്ട് വ്യവസായവത്ക്കരണശ്രമങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ നല്‍കുവാനാ യിട്ടാണ് 1961 ല്‍ കെ.എസ്.ഐ.ഡി.സി രൂപീകരിച്ചത്. കേരള സിറാമിക്സ്, ഹാന്‍ടെക്സ്, ട്രാന്‍സ്ഫോര്‍മേഴ്സ് ആന്‍റ് ഇലക്ട്രിക്കല്‍സ്, മന്നം ഷുഗര്‍ മില്‍സ്, ട്രാക്കോ കേബിള്‍ കമ്പനി, ഹാന്‍ടെക്സ്, കേരള ലളിത കലാ അക്കാദമി എന്നിവയുടെ പ്രവര്‍ത്തനം ആരംഭിച്ചതും പട്ടം മന്ത്രിസഭയുടെ കാലത്താണ്.
ഷോളയാര്‍, ശബരിഗിരി ജല-വൈദ്യുത പദ്ധതികളും നേരിയ മംഗലത്തെ ജനറേറ്റര്‍ നിര്‍മ്മാണവും സംസ്ഥാനത്തിന്‍റെ വൈദ്യുതോല്പാദനത്തില്‍ നാഴികകല്ലുകളായി.
പത്തനംതിട്ട ജില്ലയിലെ നിബിഡ വനപ്രദേശമായ ഗവിയിൽ പടിഞാറോട്ടൊഴുകുന്ന ഒട്ടനവധി നീർചാലുകളെയും നദികളെയുമൊക്കെ തടയണ കെട്ടി തടഞ്ഞുനിർത്തി കിലോമീറ്ററുകൾ നീളുന്ന കുഴലുകൾ വഴി അടിവാരമായ മൂഴിയാറിൽ എത്തിച്ച് വൈദ്യുതിയാക്കി മാറ്റാമെന്ന സങ്കല്പം സാക്ഷാൽക്കരിക്കുന്നതിനായാണ് ശബരിഗിരി പദ്ധതി ആരംഭിച്ചത്. ബ്രിട്ടീഷ് ഭരണകാലത്താണ്, ആദ്യമായി വനത്തിനുള്ളിലെ വൈദ്യോതോത്പാദനത്തിനായി ശബരിഗിരി പദ്ധതി എന്ന ആശയം ഉടലെടുത്തത്. അക്കാലത്തുതന്നെ ശബരിഗിരി പദ്ധതികളുടെ സർവ്വേ നടപടികൾ പൂർത്തിയായെങ്കിലും 1962 ലാണ് നിർമാണം ആരംഭിച്ചത്. നാലു വര്ഷങ്ങള്ക്കുശേഷം ആദ്യ ജനറേറ്റർ പ്രവർത്തനം ആരംഭിച്ചു. 300 മെഗാവാട്ട് ശേഷിയുള്ള പദ്ധതി 1967 ആഗസ്റ്റ് 27 നു അന്നത്തെ ഉപരാഷ്ട്രപതി വി.വി.ഗിരി ഉദ്‌ഘാടനം ചെയ്തു.
സമുദ്ര നിരപ്പിൽനിന്നും 981.45 മീറ്റർ ഉയരെ സ്ഥിതി ചെയ്യുന്ന പമ്പ, മൂഴിയാർ, കക്കി,ആനത്തോട് ,ഗവി എന്നിവ ഉൾപ്പെടെ അഞ്ചു വലിയ ഡാമുകളും നിരവധി ചെറിയ തടയണകളും അടങ്ങിയതാണ് ശബരിഗിരിയുടെ ജലസംഭരണി. കക്കി അണക്കെട്ടുമായി 3.21 കിലോമീറ്റര് നീളമുള്ള ഭൂഗർഭ തുരങ്കം വഴി ബന്ധിപ്പിച്ചിട്ടുണ്ട്. ഇവിടെ സംഭരിക്കുന്ന വെള്ളം ആനത്തോട് ഡാമിൽനിന്നു മൂന്നു വമ്പൻ കുഴലുകളിലൂടെ മൂഴിയാറിലെത്തിച്ചാണ് ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ പ്രവർത്തനം. ഇവിടത്തെ ജലലഭ്യത കണക്കിലെടുത്തു രണ്ടാമതൊരു പദ്ധതികൂടി നടപ്പിലാക്കാനുള്ള സാധ്യതാപഠനം നടത്തുവാനുള്ള നിർദേശം വൈദ്യുതി ബോർഡിൻറ്റെ പരിഗണയിലാണ്
ഹൗസിംഗ് ബോർഡ്
.
മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ നിർദേശാനുസരണം, 1961 ൽ രൂപം കൊടുത്തതാണ് സിറ്റി ഇമ്പ്രൂവ്മെന്റ് ട്രസ്റ്റ്. ഭാരതത്തിൻറ്റെ രണ്ടാം പഞ്ചവൽസ്സര പദ്ധതിക്കാലത്ത്, നഗരങ്ങളുടെ ആസൂത്രിത വളർച്ച ഉറപ്പു വരുത്തുന്നതിന്, ബോംബെ, ഡൽഹി,കൽക്കട്ട, മദ്രാസ് തുടങ്ങിയ മഹാ നഗരങ്ങളിൽ, നഗര പരിഷ്കരണ ട്രസ്റ്റുകൾ രൂപീകരിച്ചിരുന്നു. ഇതിനെ മാതൃകയാക്കിയാണ് പട്ടം താണുപിള്ള, , 1960 ലെ [ ആക്ട് 1 , 1960 ]സിറ്റി ഇമ്പ്രൂവ്മെന്റ് നിയമമനുസരിച്ചു
തിരുവനന്തപുരം നഗര പരിഷ്കരണ ട്ട്രസ്ററ് രൂപീകരിച്ചത്. കുഞ്ഞിക്കൃഷ്ണ പിള്ള ഐ എ എസ് ചെയർമാനും, അഡ്വ.ആർ. മോഹനനാഥൻ നായർ സെക്രട്ടറിയുമായാണ് ആദ്യ ട്രസ്റ് പ്രവർത്തനം ആരംഭിച്ചത്. തിരുവനന്തപുരം നഗരത്തിന്റെ വികസനം, റോഡുകളുടെ പുനർനിർമാണം, ഭവന നിർമാണം തുടങ്ങിയവയായിരുന്നു ട്രസ്ടിന്റ്റെ ചുമതല. കിള്ളിപ്പാലത്തുനിന്നും കരമനക്കുള്ള റോഡ് പുനര്നിര്മിച്ചതു ഈ ട്രസ്റ്റിന്റെ ചുമതലയിലായിരുന്നു. അക്കാലത്തു തിരുവനന്തപുരത്തു ജോലിയായി എത്തുന്ന ഇതര ജില്ലകളിലുള്ളവർക്കു വീട് കണ്ടെത്തുക വലിയ ബുദ്ധിമുട്ടായിരുന്നു. അതിന് പരിഹാരം കണ്ടെത്തിയത്, ട്രസ്റ്റിന്റെ കീഴിൽ ഭവന സമുച്ഛയങ്ങൾ നിർമിച്ചുകൊണ്ടായിരുന്നു.ജവഹർ നഗർ, ശാന്തി നഗർ, പദ്‌മ നഗർ, പി.ടി.പി. നഗർ തുടങ്ങിയ ഭവന സമുച്ഛയങ്ങൾ ഉടലെടുത്തത് ട്രസ്റ്റിന്റെ പ്രവർത്തനത്താലായിരുന്നു.
സിറ്റി ഇമ്പ്രൂവ്മെന്റ് ട്രസ്റ്റാണ് പിന്നീട് സംസ്ഥാന ഭവന നിർമ്മാണ ബോർഡായി എഴുപതുകളിൽ മാറിയത്. വർണപ്പകിട്ടാർന്ന ഓണാഘോഷങ്ങള്‍ക്ക് ആദ്യമായി തുടക്കംകുറിച്ചതും പട്ടത്തിന്‍റെ നേതൃത്വത്തില്‍, 1962 ലായിരുന്നു.
കഴക്കൂട്ടം സൈനിക സ്കൂൾ
നെഹ്‌റു സർക്കാരിൽ പ്രതിരോധ മന്ത്രിയായിരുന്ന വി.കെ.കൃഷ്ണമേനോന്റ്റെ ആശയമായിരുന്നു കഴിവുറ്റ ചെറുപ്പക്കാരെ ഇന്ത്യൻ സൈന്യത്തിലേക്കു കൊണ്ടുവന്ന് ഇന്ത്യയുടെ സൈന്യത്തെ ശക്തമാക്കണമെന്നത്. ഈ ലക്ഷ്യത്തോടെ, അദ്ദേഹമാണ് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ സൈനിക സ്കൂളുകൾ ആരംഭിക്കുവാൻ തീരുമാനിച്ചത്. ഈ ആശയം മുഖ്യമന്ത്രി പട്ടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അതിനുള്ള സ്ഥലം കണ്ടുപിടിക്കുന്നതിന്റ്റെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തു. അങ്ങിനെയാണ് കഴക്കൂട്ടം-കാട്ടായിക്കോണം റോഡിൽ പ്രകൃതി മനോഹരമായ 300 ഏക്കർ സ്ഥലം സൈനിക സ്കൂളിനായി അദ്ദേഹം കണ്ടെത്തി പ്രതിരോധ മന്ത്രാലയത്തിന് നൽകിയത്. 1962 ജനുവരി 26 നു പാങ്ങോട് മിലിറ്ററി ക്യാമ്പിലെ ബാരക്കിലാണ് സ്കൂൾ ആരംഭിച്ചത്. ഉദ്‌ഘാടനം നിർവഹിച്ചത് പ്രതിരോധ മന്ത്രിയായിരുന്ന വി.കെ.കൃഷ്ണമേനോൻ ആയിരുന്നു. ഇന്ത്യയിൽ നിലവിലുള്ള 33 സൈനിക സ്കൂളുകളിൽ പ്രധാനപ്പെട്ട സ്ഥാനമാണ് കഴക്കൂട്ടം സൈനിക സ്കൂളിനുള്ളത്. നാഷണൽ ഡിഫെൻസ് അക്കാഡമിയിലേക്കു വിദ്യാർത്ഥികളെ സജ്ജമാക്കി എടുക്കുകയാണ് സൈനിക സ്കൂളിന്റെ പ്രധാന ഉദ്ദേശം.പബ്ലിക് സ്കൂൾ മാതൃകയിലുള്ള വിദ്യാഭ്യാസരീതിയാണ് ഇവിടെ അവലംബിച്ചിട്ടുള്ളത്. അഖിലേന്ത്യ നിലവാരത്തിലുള്ള പ്രവേശന പരീക്ഷയിൽ വിജയികളാകുന്നവർക്കാണ് പ്രവേശനം. അറുനൂറോളം വിദ്യാർഥികൾ ഈ സ്കൂളിൽ ഇപ്പോൾ പഠിക്കുന്നു. ഇന്ത്യയുടെ വിവിധ സേന വിഭാഗങ്ങളിൽ ഉന്നത സ്ഥാന ലബ്ദിക്ക് യുവതലമുറയെ ഒരുക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം കേരളത്തിന്റെ അഭിമാനമാണ്. നരേന്ദ്രമോദി സർക്കാർ, സൈനിക സ്‌കൂളുകളും സ്വകാര്യ മേഖലയിൽ ആരംഭിക്കുവാൻ അനുമതി നൽകിക്കൊണ്ട് പുതിയ നയം നടപ്പിലാക്കിയിട്ടുണ്ട്.
കോട്ടയം മെഡിക്കൽ കോളേജ്
പട്ടം മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്നത് വി.കെ.വേലപ്പൻ ആയിരുന്നു. അന്ന് കോട്ടയം എം.എൽ.എ ആയിരുന്ന എം.പി. ഗോവിന്ദൻ നായരുടെ നിരന്തരമായ ശ്രമത്തിൻറ്റെ ഭാഗമായി കോട്ടയത്ത് സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ 1961 ഏപ്രിലിൽ സർക്കാർ അനുമതി നൽകി. സർക്കാർ മേഖലയിലുള്ള സംസ്ഥാനത്തെ മൂന്നാമത്തെ മെഡിക്കൽ കോളേജ് ആയിരുന്നു കോട്ടയം മെഡിക്കൽ കോളേജ്. 1962 ൽ തന്നെ, കോളേജിനുള്ള സ്ഥലം കണ്ടെത്തി ഏറ്റെടുക്കൽ ആരംഭിച്ചു. കുമാരനല്ലൂർ, അതിരമ്പുഴ, ആർപ്പൂക്കര എന്നീ വില്ലേജകളുടെ അതിർത്തി പങ്കിടുന്ന 295 ഏക്കർ സ്ഥലമാണ് ആശുപത്രിക്കും, കോളേജിനുമായി ഏറ്റെടുത്തത്. 1970ൽ ആർപ്പൂക്കരയിൽ മെഡിക്കൽ കോളേജ് ആശുപത്രി നിർമാണം പൂർത്തിയാക്കി. നാല് നിലയിൽ രണ്ടു കെട്ടിടങ്ങളാണ് ആദ്യം നിർമ്മിച്ചത്. അതോടെ, സ്ഥലപ്പേര് ഗാന്ധിനഗർ എന്ന് പുനർനാമകരണം ചെയ്തു. മെഡിക്കൽ കോളേജ് മന്ദിരത്തിൻറ്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ്, മന്ത്രി വേലപ്പൻ, 1962 ൽ അന്തരിച്ചത്. മന്ത്രി വേലപ്പൻറ്റെ മരണത്തെ തുടർന്ന് ആരോഗ്യമന്ത്രിയായത് എം.പി. ഗോവിന്ദൻ നായരായിരുന്നു. അദ്ദേഹത്തിന്റെ അപേക്ഷയിൽ അനുവദിക്കപ്പെട്ട മെഡിക്കൽ കോളേജ് നിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചത് അദ്ദേഹം പിന്നീട്, ആരോഗ്യമന്ത്രിയായി ഇരിക്കുമ്പോഴായിരുന്നു. 1962 ഡിസംബർ 3 ന് ആരോഗ്യമന്ത്രി എം.പി.ഗോവിന്ദൻ നായരുടെ സാന്നിധ്യത്തിൽ പട്ടത്തിനു ശേഷം മുഖ്യമന്ത്രിയായ ആർ.ശങ്കർ ഉദ്‌ഘാടനം ചെയ്തു..ഇന്ന് 43 വിഭാഗങ്ങളും, 2300 കിടക്കകളും, 500 ൽ പരം ഡോക്ടർമാരും, നൂറുകണക്കിന് നഴ്‌സുമാരും, മറ്റു ജീവനക്കാരുമുൾപ്പെടെ തലയെടുപ്പുള്ള ഒരു ആധുനിക ചികിത്സാലയമായി ഇത് മാറി.
ആലപ്പുഴ ടി.ഡി.മെഡിക്കൽ കോളേജ്
സ്വകാര്യമേഖലയിൽ ഒരു മെഡിക്കൽ കോളേജ് എന്ന കാര്യം സങ്കൽപ്പത്തിൽ പോലും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ്, ആറു പതിറ്റാണ്ടുകൾക്കുമുമ്പ് സ്വകാര്യമേഖലയിൽ കേരളത്തിൽ ആദ്യമായി ഒരു മെഡിക്കൽ കോളേജ് സ്ഥാപിതമാകുന്നത്. ആലപ്പുഴയിലെ തിരുമല ദേവസ്വം [ ടി.ഡി.മെഡിക്കൽ കോളേജ് ] മെഡിക്കൽ കോളേജ് സ്ഥാപിച്ചതിന് പിന്നിൽ വലിയ ഒരു സാഹസിക കഥ ഉണ്ട്. ആലപ്പുഴയിൽ, ദി ഹിന്ദുവിലും, ഇക്കണോമിക് ടൈംസിലുമൊക്കെ പത്ര പ്രവർത്തകനായി പ്രവർത്തിച്ചിരുന്ന എൻ.വി. പ്രഭുവാണ് ആ സാഹസിക കഥയിലെ നായകൻ. സ്വകാര്യ മേഖലയിൽ ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന് കുറിച്ച് കേരളത്തിൽ ആരുംതന്നെ ചിന്തിക്കാതിരുന്ന സന്ദർഭത്തിലാണ് പിന്നോക്ക ജില്ലയായ ആലപ്പുഴയിൽ ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കണമെന്ന ആശയം അറുപതുകളുടെ തുടക്കത്തിൽ എൻ.വി. പ്രഭുവിന് ഉണ്ടായതു. അന്ന് കേരളത്തിൽ തിരുവനന്തപുരത്തും, കോഴിക്കോടും മാത്രമേ മെഡിക്കൽ കോളേജുകൾ ഉണ്ടായിരുന്നുള്ളു. രണ്ടും സർക്കാർ മേഖലയിലായിരുന്നു. ആലപ്പുഴയിൽ നിന്നുമുള്ള സമർത്ഥരായ വിദ്യാർത്ഥികൾക്കുപോലും മെഡിക്കൽ പഠനത്തിന് അവസരം നിഷേധിക്കപ്പെടുന്ന അവസ്ഥയായിരുന്നു. അതി സമർത്ഥരായ ചുരുക്കം വിദ്യാർത്ഥികൾക്കുമാത്രമേ മെഡിക്കൽ പഠനത്തിന് അവസരം ലഭിച്ചിരുന്നുള്ളു. അതേസമയം ക്യാപിറ്റേഷൻ ഫീസ് നല്കാൻ തയ്യാറാകുന്നവർക്കു മണിപ്പാലിൽ മെഡിക്കൽ വിദ്യാഭ്യാസം നേടാൻ അവസരം ലഭിച്ചിരുന്നുള്ളു. 2500 രൂപയായിരുന്നു അന്ന് അവിടത്തെ ക്യാപിറ്റേഷൻ ഫീസ്. ഇന്നത്തെ പോലെ തന്നെ അന്നും അവിടെ പടിക്കുന്നവരിൽ അധികവും മലയാളി വിദ്യാർത്ഥികളായിരുന്നു. പത്ര പ്രവവർത്തകനായ എൻ. വി. പ്രഭു ഒരു കുടുംബ സുഹൃത്തിന്റെ മകൻറ്റെ മെഡിക്കൽ അഡ്മിഷൻ പ്രശ്നവുമായി മണിപ്പാലിൽ പോയി മണിപ്പാൽ മെഡിക്കൽ കോളേജുകളുടെ സ്ഥാപകനായ ടി.എം.എ. പൈയെ കണ്ട് അഡ്മിഷൻ കാര്യം സംസാരിച്ച് ഉറപ്പു വരുത്തി ക്യാപിറ്റേഷൻ ഫീസും അടച്ചു.. എന്നാൽ അഡ്മിഷൻ സമയത്തു മണിപ്പാലിൽ ചെന്ന പ്രഭുവിനോടും സുഹൃത്തിൻറ്റെ മകനോടും, അഡ്മിഷൻ നൽകാനുള്ള ബുദ്ധിമുട്ടാണ് പൈ പറഞ്ഞത്. പറഞ്ഞ വാക്കിൽ നിന്ന് പിന്മാറിയ പൈയ്യോട് എൻ.വി. പ്രഭുവിന് മുഷിഞ്ഞു സംസാരിക്കേണ്ടി വന്നു. അതിനു ശേഷമാണ് അഡ്മിഷൻ ലഭിച്ചത്. ഈ ഒരു പശ്ചാത്തലത്തിലാണ് ആലപ്പുഴയിൽ ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കണമെന്ന സ്വപ്‌നം കാണുവാൻ പ്രഭു തുടങ്ങിയത്. അന്ന് കേരളാ വർക്കിംഗ് ജേര്ണലിസ്റ്സ് യൂനിയന്റ്റെ ആലപ്പുഴ യൂണിറ്റ് പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. ആലപ്പുഴയിൽ ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ട് വർക്കിംഗ് ജേർണലിസ്റ്സ് യൂണിയൻ മീറ്റിംഗിൽ അദ്ദേഹം മുൻകൈ എടുത്ത് പ്രമേയം പാസ്സാക്കി. അതിനു എല്ലാ പത്രങ്ങളും വലിയ പ്രചാരണം നൽകി. ആലപ്പുഴയുടെ തീര ദേശ മേഖലയിൽ മാറി മാറി അസുഖങ്ങൾ പടർന്ന് പിടിച്ചു ജനം ദുരിതം അനുഭവിക്കുന്ന സമയം കൂടിയായിരുന്നു. അതിനാൽ ,. വിദ്യാര്ഥികളെക്കാൾ ഉപരി ആലപ്പുഴ നിവാസികളുടെ ആവശ്യമായിരുന്നു അവിടെ ഒരു മെഡിക്കൽ കോളേജ് വേണമെന്നത്.
പ്രമേയവും കയ്യിൽവച്ച് അദ്ദേഹം നേരെ തിരുവനന്തപുരത്തെത്തി, പത്രപ്രവർത്തകനെന്ന നിലയിൽ പരിചയമുള്ള ഉപമുഖ്യമന്ത്രി ആർ.ശങ്കർ, ആരോഗ്യവകുപ്പ് മന്ത്രി വി.കെ.വേലപ്പൻ എന്നിവരെകണ്ടു. ആർ. ശങ്കറുമായി പ്രശനം ചർച്ചചെയ്തപ്പോളാണ് മൂന്നാമത്തെ മെഡിക്കൽ കോളേജ് കോട്ടയത്ത് സ്ഥാപിക്കാൻ ആരോഗ്യമന്ത്രിയുടെ ഒത്താശയോടെ സർക്കാർ തീരുമാനിച്ച കാര്യം മനസ്സിലാക്കിയത് . നാലാമത്തെ മെഡിക്കൽ കോളേജിന് അപേക്ഷയുമായി തൃശൂരും, എറണാകുളവും ക്യുവിൽ നിൽക്കുന്നതായി ആരോഗ്യമന്ത്രി അദ്ദേഹത്തോട് പറഞ്ഞു. അറിയപ്പെടുന്നതും, പൊതു ജനങ്ങൾക്കിടയിൽ പ്രവൃത്തിക്കുന്നതുമായ ഏതെങ്കിലും സംഘടനയുടെ പേരിൽ സ്വകാര്യ മേഖലയിൽ മെഡിക്കൽ കോളേജിന് ശ്രമിച്ചാൽ വേണ്ട സഹായം നൽകാമെന്നും ആരോഗ്യമന്ത്രി വാഗ്‌ദാനം ചെയ്തു. പിന്നീടുള്ള അദ്ദേഹത്തിന്റെ ശ്രമം മുഴുവവാൻ സ്വകാര്യമേഖലയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയായി. അങ്ങിനെയാണ് സ്വന്തം സമുദായമായ ഗൗഡസാരസ്വത ബ്രാഹ്മിൻ സമുദായത്തിൻറ്റെ ട്രസ്‌റ്റുമായി സഹകരിച്ചു മെഡിക്കൽ കോളേജിനായുള്ള ശ്രമം അദ്ദേഹം തുടങ്ങിയത്. അദ്ദേഹത്തിന്റെ മാതുലനായ കെ. നാഗേന്ദ്ര പ്രഭുവായിരുന്നൂ ട്രസ്റ് പ്രസിഡന്റ്. ട്രസ്റ്റിൻറ്റെ കീഴിലുള്ള അനന്തനാരായണപുരം തുറവൂർ തിരുമല ദേവസ്വത്തിന്റെ ഫണ്ടിൽ നിന്നാണ് മെഡിക്കൽ കോളേജ് തുടങ്ങുന്നതിനു വേണ്ട പ്രാരംഭ ധനം അദ്ദേഹം കണ്ടെത്തിയത്. അഞ്ചു ലക്ഷം രൂപയായിരുന്നു ദേവ്സ്വം ഫണ്ടിൽ നിന്നും അന്ന് ഈ കാര്യത്തിനായി എടുത്തത്. സമുദായത്തിലെ ഒരു വിഭാഗം ട്രസ്റ്റ്ക്ഷേ ഫണ്ട്ത്ര എടുത്തു മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനെ എതിർത്തു. എന്നാൽ, ഭൂരിപക്ഷത്തിന്റെ പിന്തുണയോടെയാണ് ക്ഷേത്ര ഫണ്ട് എടുത്തത്. ഫണ്ടിൽ നിന്നും ഒരു വിഹിതം നാടിൻറ്റെ നന്മക്കായി എടുക്കാമെന്ന വിശാല ചിന്തയിൽ നിന്നുമാണ് ഈ നടപടി അന്നെടുത്ത്. കേരള രാഷ്ട്രീയത്തിലെ, അതികായനും, ആലപ്പുഴ നഗരസഭാ അധ്യക്ഷനുമായിരുന്ന ടി .വി. തോമസ്സിൻറ്റെ സഹായവും അദ്ദേഹത്തിന് മെഡിക്കൽ കോളേജ്ല സ്ഥാപിക്കുന്ന കാര്യത്തിൽ ലഭിച്ചു. ട്രസ്റ്റിന് വേണ്ട സഹായം നൽകാനായി പൊതുജനങ്ങൾ അടങ്ങിയ വിപുലമായ കമ്മറ്റിയും രൂപീകരിച്ചു. അതിൽ നാഗേന്ദ്ര പ്രഭുവിനും, കൺവീനർ ആയ എൻ.വി. പ്രഭുവിനും പുറമേ , ടി.വി. തോമസ്, വ്യവസായ പ്രമുഖരായ കെ.ഭീമ ഭട്ടർ , എൻ.സി. ജോൺ, എ.ആർ. സുലൈമാൻ സേട്ട് ത്തുടങ്ങിയവവരുമുണ്ടായിരുന്നു.
മെഡിക്കൽ കോളേജ് ആരംഭിക്കുവാൻ ട്രസ്‌റ്റും സർക്കാരുമായി, ധാരണാപത്രം ഒപ്പുവച്ച ശേഷം ട്രസ്റ്റിൻറ്റെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ നിന്നും 12 കി.മീ തെക്കുഭാഗത്തുള്ള വണ്ടാനത്ത് 110 ഏക്കർ സ്ഥലം വില കൊടുത്തു വാങ്ങി. നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഉദ്‌ഘാടന ചടങ്ങിൽ, മുഖ്യമന്ത്രി പട്ടം തണുപിള്ളയുടെ സാന്നിധ്യത്തിൽ ആരോഗ്യമന്ത്രി വി.കെ. വേലപ്പനാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആരംഭിക്കുന്ന വാർത്ത പ്രഖ്യാപിച്ചത്. മെഡിക്കൽ സ്‍കോളേജിനു ശാലാസ്ഥാപന ഇടാറായപ്പോഴേക്കും മുഖ്യമന്ത്രി പട്ടം താണുപിള്ള പഞ്ചാബ് ഗവർണറായി പോകുകയും, പകരം ആർ. ശങ്കർ മുഖ്യമന്ത്രിയാകുകയും ചെയ്തു. അതുപോലെ, ആരോഗ്യമന്ത്രി വി.കെ. വേലപ്പൻ ആന്തരിച്ചതിനെ തുടർന്ന് എം.പി. ഗോവിന്ദൻ നായർ ആരോഗ്യമന്ത്രിയായി. 1963 മാർച്ച് 6 നു മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ആർ. ശങ്കറാണ് ടി.ഡി. മെഡിക്കൽ കോളേജിന് ശിലാസ്ഥാപനം നടത്തിയത്. 828 അടി നീളത്തിൽ രണ്ടു നിലയിൽ നിർമ്മിച്ച പ്രധാന മന്ദിരവും, വനിതാ ഹോസ്റ്റലും റെക്കോർഡ് വേഗത്തിൽ പൂർത്തീകരിച്ച് 1963 സെപ്റ്റംബർ മാസത്തിൽ എം.ബി.ബി.എസ് ക്ലാസുകൾ ആരംഭിച്ചു. ചെറിയ രീതിയിൽ വിദ്യാർത്ഥികളിൽ നിന്നും ക്യാപിറ്റേഷൻ ഫീസ് വാങ്ങിയാണ് കോളേജിൻറ്റെ പ്രവർത്തനം നടത്തിയിരുന്നത്.
കോളേജ് പ്രവർത്തനം ആരംഭിച്ചെങ്കിലും, അതിന് നിരവധി പ്രതിബന്ധങ്ങൾ ഉണ്ടായി. ഗൗഡസാരസ്വത ബ്രാഹ്മിൻ സമുദായത്തിലും, ട്രസ്റ്റിനുള്ളിലും കോളേജിൻറ്റെ സാമ്പത്തിക പ്രശ്‍നങ്ങളുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായി. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് മുന്നോട്ടുപോകാൻ കഴിയാതെ കോളേജിൻറ്റെ പ്രവർത്തനം തന്നെ ബാധിക്കുമെന്ന ഘട്ടം എത്തിയപ്പോഴാണ് 1967 ഒക്ടോബര് 17 ന് മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത് . അഞ്ചുവര്ഷങ്ങൾക്കു ശേഷം തിരികെ തിരുമല ദേവസ്വം ട്രസ്റ്റിന് തിരികെ നൽകാമെന്ന ഉറപ്പിലായിരുന്നു കൈമാറ്റമെങ്കിലും, അത് നടന്നില്ല. കോളേജ് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരുമായി കത്തിടപാടുകളും, കോടതിയിൽ കേസുമൊക്കെ നടക്കുന്നതിനിടയിൽ 2008 ഫെബ്രുവരിയിൽ സ്വകാര്യ മേഖലയിലെ കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജിൻറ്റെ ഉപജ്ഞാതാവായ എൻ.വി. പ്രഭു ലോകത്തോട് തന്നെ വിടപറഞ്ഞു. ഈ സംരംഭം അന്ന് വിജയിച്ചിരുന്നെങ്കിൽ, അതിനു പിന്നാലെ നിരവധി സ്വകാര്യ പ്രൊഫഷണൽ കോളേജുകൾ കേരളത്തിൽ അരനൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ സ്ഥാപിതമാകുമായിരുന്നു. പിന്നീട്, എ .കെ. ആൻറണി 2001-04 കാലഘട്ടത്തിൽ മൂന്നാം തവണ മുഖ്യമന്ത്രിയായി വന്നപ്പോഴാണ് സർക്കാർ സ്വകാര്യമേഖലയോടുള്ള അയിത്തം മാറ്റിവച്ചു കൊണ്ട് സ്വകാര്യ മെഡിക്കൽ കോളേജുകളും, എഞ്ചിനീയറിംഗ് കോളേജുകളും കൂടുതൽ തുറന്ന് താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിൽ തന്നെ പഠിക്കുവാനുള്ള അവസരം ഒരുക്കിയത്.
കേരളത്തിൻറ്റെ സ്വന്തം സ്‌കൂട്ടർ
കേരളത്തിൽ ഒരു സ്കൂട്ടർ നിര്മിച്ചിരുന്നുവെന്നത് ഇന്ന് പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള അത്ഭുതമായിരിക്കും. അതേ, അങ്ങിനെയും ഒരു കാലമുണ്ടായിരുന്നു. അതിനു തയ്യാറായി മുന്നോട്ടു വന്നത് വ്യവസായ വകുപ്പിൽ ജോയിന്റ് ഡയറക്ടർ ആയിരുന്ന എൻ. എച്. രാജ്‌കുമാറും, അദ്ദേഹത്തോടോപ്പം വകുപ്പിൽ ജോലി ചെയ്തിരുന്ന പി.എസ്. തങ്കപ്പനുമായിരുന്നു. സ്വാതന്ത്രാനന്തര കാലഘട്ടത്തിൽ, ഇന്ത്യയെ വ്യവസായവൽക്കരിക്കുക എന്ന സ്വപ്നവുമായി നടന്ന ജവാഹർലാൽ നെഹ്‌റു മറ്റു രാജ്യങ്ങളിലെ വ്യവസായ വികാസത്തെക്കുറിച്ചു പഠിക്കാൻ കഴിവുള്ള ഉദ്യോഗസ്ഥരെ വിവിധ വികസിത രാജ്യങ്ങളിലേക്ക് അയച്ചു. അങ്ങിനെ അയച്ച കൂട്ടത്തിൽപെട്ട ഒരാളായിരുന്നു എൻ. എച്. രാജ്‌കുമാർ. അദ്ദേഹത്തെ 1958 ൽ കേന്ദ്ര സർക്കാർ അയച്ചത് ജപ്പാനിലേക്കായിരുന്നു. ജപ്പാനിലെ വ്യവസായ വികസനത്തിൻറ്റെ സ്മരണകളും, അവിടത്തെ അനുഭവങ്ങളും പഠിച്ചു തിരിച്ചുവന്ന രാജ്‌കുമാർ, തദ്ദേശിയമായ ഒരു സ്കൂട്ടർ നിര്മിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. നാട്ടിലെ സാങ്കേതിക വിദഗ്ധരായ ചെറുപ്പക്കാർക്ക് തൊഴിൽ നൽകുകയെന്ന ഉദ്ദേശവും അദ്ദേഹത്തിനുണ്ടായിരുന്നു. അന്നത്തെ പട്ടം സർക്കാരും വ്യവസായ വികസനത്തിന് ഊന്നൽ നൽകുവാനായി, ഒരു വ്യവസായനയം പ്രഖ്യാപിച്ച അവസരമായിരുന്നു. അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്ന ഏക സ്കൂട്ടർ ഇറ്റലിയിൽ നിന്നും ഇറക്കുമതി ചെയ്തിരുന്ന ലാംബ്രട്ട സ്കൂട്ടർ മാത്രമായിരുന്നു.
തദ്ദേശിയമായി ഒരു സ്കൂട്ടർ വികസിപ്പിക്കണമെന്ന ആശയം കലശലായപ്പോഴാണ് വകുപ്പിലെ ജൂനിയർ ടെക്നിക്കൽ ഓഫീസർ ആയിരുന്ന തങ്കപ്പനെ കൂടി കൂട്ടി, ഗിയർ ഇല്ലാത്ത സ്കൂട്ടർ വികസിപ്പിക്കുന്ന കാര്യം ഇരുവരും ആലോചിച്ചത്. വ്യവസായ വകുപ്പിന്റെ പ്രോത്സാഹനത്തോടെ തിരുവനന്തപുരത്തു കൈമനത്ത് ഇതിന്റെ നിർമാണം തുടങ്ങി. പരമ്പരാഗത കൊല്ലപ്പണിക്കാരാണ് അദ്ദേഹത്തിൻറ്റെ സഹായത്തിനുണ്ടായിരുന്നത്. 1961 ൽ ആദ്യ സ്കൂട്ടർ കൈമനത്തെ പണിപ്പുരയിൽ നിന്നും 'അറ്റ്ലാൻറ്റ ' എന്ന പേരിൽ പുറത്തിറങ്ങി. സ്കൂട്ടറിനെപ്പറ്റി നല്ല അഭിപ്രായം വന്നതോടെ, ഒരു കമ്പനി രജിസ്റ്റർ ചെയ്‌ത് ഉത്പ്പാദിപ്പിക്കുന്നതിനെക്കുറിച്ചു അദ്ദേഹം ആലോചിച്ചു. അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചാണ് കമ്പനി തുടങ്ങിയത്. അതിൽ രണ്ടു ലക്ഷം രൂപ കവടിയാർ രാജകുടുംബം നൽകി. അദ്ദേഹം നിർമിച്ച സ്കൂട്ടർ 60 കി .മി സ്പീഡും ഒരു ലിറ്ററിന് 40 കി.മി. ഇന്ധന ക്ഷമതയും ഉണ്ടായിരുന്നു. രൂപ ഭംഗിയിലും മികച്ചതായിരുന്നു അറ്റ്ലാന്റ്റ . ഈ സ്കൂട്ടറിനെപ്പറ്റി മാധ്യമങ്ങളിലൂടെ അറിഞ്ഞ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തെ ഡൽഹിക്കു വിളിപ്പിച്ച് വിശദമായി കാര്യങ്ങൾ മനസ്സിലാക്കി. പ്രധാനമന്ത്രിയുടെ ഇടപെടലോടെ വർഷം 25000 സ്കൂട്ടർ നിർമിക്കാനുള്ള ലൈസൻസ് വ്യവസായ മന്ത്രാലയം നൽകി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ വിറ്റഴിക്കാൻ ഡീലർമാരെയും കമ്പനി നിയമിച്ചു. എണ്ണായിരത്തോളം സ്കൂട്ടറുകൾ കമ്പനി ഉത്പ്പാദിപ്പിച്ചു വിറ്റഴിച്ചു. കമ്പനിയുടെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിനായി, ചെറുപ്പക്കാരുടെ ഒരു സഹകരണ സ്ഥാപനമായ "എൻകോസിനെ" കൊണ്ട് ഈ കമ്പനി സർക്കാർ ഏറ്റെടുപ്പിച്ചു. ഈ സഹകരണ സ്ഥാപനത്തിന്റെ പ്രവർത്തനം ഉദ്ദേശിച്ച രീതിയിൽ മുന്നേറാഞ്ഞതിനെ തുടർന്ന് സർക്കാരിന്റെ ധന സഹായത്തോടെ കേരളാ ഓട്ടോമൊബൈൽസ് ലിമിറ്റഡ് എന്ന പൊതു മേഖല സ്ഥാപനമായി 1978 ൽ ഇതിനെ മാറ്റി.. എന്നാൽ മാനേജ്‌മന്റ് തലത്തിലെ കെടുകാര്യസ്ഥതയും, അനാവശ്യ സമരങ്ങളും കാരണം ഈ കമ്പനിയുടെ പ്രവർത്തനം ഒരു കാലയളവിൽ നിന്നുപോയി. പിന്നീട് പുനരുജ്ജീവിപ്പിച്ചപ്പോൾ അറ്റ്ലാൻറ്റ സ്കൂട്ടർ നിർമാണം ഉപേക്ഷിച്ചു ഓട്ടോറിക്ഷ നിർമാണത്തിലേക്കും പിക്ക് അപ്പ് വാൻ നിര്മാണത്തിലേക്കും വഴിമാറി. അതോടെ കേരളത്തിന്റെ സ്വന്തം സ്കൂട്ടർ എന്ന സ്വപ്‌നം ഇല്ലാതായി.
കേരളാ സ്പിന്നേഴ്‌സ്
കേരള സ്പിന്നേഴ്സ് ലിമിറ്റഡ് എന്ന പേരിൽ ആലപ്പുഴ നഗരത്തോട് ചേർന്നുകിടക്കുന്ന കോമളപുരത്ത് 1964 ജനുവരിയിൽ ഒരു നൂൽനൂപ് ഫാക്ടറി ആരംഭിച്ചത് ബിർളാ ഗ്രൂപ്പായിരുന്നു. വ്യവസായ സൗഹൃദ അന്തരീക്ഷം കേരളത്തിൽ ഉണ്ടെന്നു സംസ്ഥാന സർക്കാർ പറഞ്ഞതിന്റ്റെ അടിസ്ഥാനത്തിലാണ് അന്ന് ഈ ഫാക്ടറി അവിടെ സ്ഥാപിച്ചത്. വൻ ലാഭത്തിൽ പ്രവർത്തിച്ച ഈ ഫാക്ടറിയിൽ ആയിരത്തിൽ പരം തൊഴിലാളികളും ജീവനക്കാരും ജോലി ചെയ്തിരുന്നു. എന്നാൽ ചില തൊഴിലാളി സംഘടനകളുടെ മർക്കട മുഷ്ടിയും, ഫാക്ടറി വിരുദ്ധ നിലപാടുകളും അക്രമാസക്തമായ സമരങ്ങളും കാരണം മാനേജ്‌മന്റ് 1993 സെപ്റ്റംബർ മാസത്തിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ഒടുവിൽ 2003 ൽ കമ്പനി ഷട്ഡൌൺ ചെയ്തു. 2006 ൽ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ ഈ കമ്പനിയെ ഒരു സിക്ക് യൂണിറ്റ് ആയി പ്രഖ്യാപിച്ചു . 2011 നവംബർ മാസത്തിൽ സർക്കാർ കമ്പനി ഏറ്റെടുത്ത് കേരള ടെക്സ്റ്റൈൽ കോര്പറേഷൻറ്റെ ഒരു യൂണിറ്റ് ആക്കി മാറ്റി.
1961 ഫെബ്രുവരി 15 ന് പാസാക്കിയ കാര്‍ഷിക ബില്‍, കാര്‍ഷിക രംഗത്ത് മാറ്റത്തിന് തുടക്കം കുറിച്ചു. കുടിയാന് ഭൂമിയില്‍ ഉമസ്ഥാവകാശവും ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുവാനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഈ ശ്രമങ്ങളിലൂടെ 20,000 ഏക്കര്‍ ഭൂമി ഭൂരഹിതര്‍ക്കു നല്‍കുവാന്‍ സാധിച്ചു.പാവപ്പെട്ടവര്‍ക്ക് തുച്ഛമായ നിരക്കില്‍ റേഷന്‍ കടകളിലൂടെ അരി വിതരണം ചെയ്തതും അരിയുടെ വില ഗണ്യമായി കുറച്ചതും പട്ടത്തിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. ചെറുകിട കര്‍ഷകരെ സഹായിക്കാനായി എല്ലാ പഞ്ചായത്തുകളിലും പ്രാഥമിക സഹകരണ സംഘങ്ങള്‍ രൂപീകരിച്ചു.
മലബാർ മേഖലയിലെ വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം,കേരള സര്‍വകലാശാലയുടെ ഒരു സെന്‍റര്‍ 1961 ജനുവരി 30 ന് കോഴിക്കോട് ആരംഭിച്ചു. കേരള ലളിതകലാ അക്കാഡമി തുടങ്ങിയതും ഈ കാലഘട്ടത്തിലാണ്.
കോൺഗ്രസ്സിൽ ഉണ്ടായ പടല പിണക്കങ്ളും, കോൺഗ്രസ്സും- പി എസ് പി യും തമ്മിലുണ്ടായ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളെയും തുടർന്ന്, പട്ടം പഞ്ചാബ് ഗര്‍ണറായി നിയമിതനായപ്പോള്‍, 1962 സെപ്റ്റംബര്‍ 25 ന് മുഖ്യമന്ത്രിപദം രാജിവച്ചു. തുടര്‍ന്ന് ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായി. പി.ടി. ചാക്കോ, കെ.എ. ദാമോദര മേനോൻ, പി.പി.ഉമ്മർകോയ, കെ.ടി.അച്യുതൻ,വി.കെ.വേലപ്പൻ, കെ.കുഞ്ഞമ്പു,ഇ.പി.പൗലോസ് എന്നിവരായിരുന്നു മന്ത്രിസഭാംഗങ്ങൾ. വി.കെ.വേലപ്പന്റ്റെ മരണത്തെത്തുടർന്ന് എം.പി. ഗോവിന്ദൻ നായരും, പി.ടി. ചാക്കോയുടെ രാജിയെത്തുടർന്നു ടി.എ. തൊമ്മനും മന്ത്രിമാരായി.
സാർവത്രിക വിദ്യാഭ്യാസം
പ്രൈമറി സ്കൂളുകളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞി സമ്പ്രദായം ഏര്‍പ്പെടുത്തിയതും 8-ാം ക്ലാസുവരെ വിദ്യാഭ്യാസം സൗജന്യമാക്കിയതും പ്രീ യൂണിവേഴ്സിറ്റി കോഴ്സ് നിര്‍ത്തലാക്കി പകരം പ്രീഡിഗ്രി കോഴ്സ് ആരംഭിച്ചതും ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു. ഉന്നത വിദ്യാഭ്യാസം ഗ്രാമങ്ങളിൽ എത്തിക്കണമെന്ന് ചിന്തയോടെ ആർ. ശങ്കറാണ് 34 ജൂനിയർ കോളേജുകൾ സംസ്ഥാനത്തു ആരംഭിക്കുവാൻ തീരുമാനിച്ചത്.
എല്ലാവിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസത്തിന്‍റെ പ്രയോജനം ലഭിയ്ക്കത്തക്കരീതിയില്‍ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ച് പാവപ്പെട്ടവര്‍ക്കുകൂടി വിദ്യാഭ്യാസം പ്രാപ്യമാക്കിയതും ആർ.ശങ്കർ മുഖ്യമന്ത്രി ആയിരുന്ന അവസരത്തിലാണ്. 550 ൽ പരം സ്കൂളുകളാണ് അദ്ദേഹത്തിന്റെ കാലത്തു കേരളത്തിൽ ആരംഭിച്ചത്.
സംസ്ഥാന സർക്കാരിൻറ്റെ നിരന്തരമായ ആവശ്യപ്രകാരമാണ് 1963 ൽ തിരുവനന്തപുരം ശ്രീകാര്യത്തു കേന്ദ്ര സർക്കാർ , കിഴങ്ങു ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്. ഇതിനായി 120 ഏക്കർ സ്ഥലം കണ്ടെത്തി കൊടുത്തത് സംസ്ഥാന സർക്കാരായിരുന്നു. കിഴങ്ങു ഗവേഷണത്തിന് മാത്രമായി ലോകത്തു ആദ്യമായി ഒരു ഗവേഷണ സ്ഥാപനം ഉണ്ടായത് ഇവിടെയാണ് . ഇവിടെ നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങളിലൂടെ ഈ രംഗത് നിരവധി പേറ്റന്റുകൾ സ്വായത്തമാക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞത് നമ്മുടെ സംസ്ഥാനത്തിനും അഭിമാനാർഹം ആണ്.
ഏകീകൃത പഞ്ചായത്ത് നിയമം
പഞ്ചായത്തുകള്‍ക്ക് ഒരു ഏകീകൃത നിയമം ഉണ്ടാക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്ത് അധികാരവികേന്ദ്രീകരണത്തിന് ശങ്കർ മന്ത്രിസഭ വലിയ സംഭാവന നല്‍കി. വികസന പദ്ധതികൾക്കു സാമ്പത്തിക കാഴ്ചപ്പാട് മാത്രം നോക്കിയിരുന്ന ഒരു കാലത്താണ് വികസനം എന്നാൽ സാമൂഹ്യനീതികൂടിയാവണമെന്ന ആശയം ശങ്കർ നടപ്പിലാക്കിയത്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ധനരായ വൃദ്ധജനങ്ങള്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷനും, വിധവാ പെന്ഷനും അദ്ദേഹം തുടക്കം കുറിച്ചത്.ശങ്കർ നടപ്പാക്കിയ ഈ പദ്ധതിയാണ് പടർന്നു പന്തലിച്ചു ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടേയും, കേന്ദ്ര സർക്കാരിന്റെയും വികസന കാഴ്ചപ്പാടിലെ പ്രധാന അജണ്ടയായി മാറിയിരിക്കുന്നത്. ഇന്ന് ദുർബല വിഭാഗത്തിൽപ്പെട്ട ലക്ഷക്കണക്കിന് ആളുകൾക്ക് ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നുണ്ട്. മൻമോഹൻസിംഗ് നേതൃത്വം നൽകിയ കേന്ദ്ര സർക്കാർ നടപ്പാക്കിയ ഗ്രാമീണ തൊഴിൽ ഉറപ്പു പദ്ധതിയും ഇതിന്റെ തുടർച്ചയാണ്. ദാരിദ്ര്യം അനുഭവിക്കുന്നവർക്കും, പിന്നോക്കകാർക്കും , സാമൂഹ്യ നീതി ലഭ്യമാക്കണമെന്ന ആശയം നടപ്പിലാക്കിയത് ആർ.ശങ്കറായിരുന്നു.
സഹകരണ പ്രസ്ഥാനത്തിന് പ്രോത്സാഹനം
നമ്മുടെ സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ ശങ്കറിന്റെ പങ്കു വളരെ വലുതാണ്. അക്കാലത്തു സഹകരണ വകുപ്പ് വളരെ ചെറിയ ഒരു വകുപ്പായിരുന്നു. അദ്ദേഹം സഹകരണ വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിനുശേഷം കേരളത്തിൽ ഉടനീളം സഹകരണ സ്ഥാപനങ്ങളുടെ ശൃംഖല തീർക്കുവാനും പ്രാധാന്യമുള്ള ഒരു വകുപ്പാക്കി മാറ്റുവാനും അദ്ദേഹത്തിന് കഴിഞ്ഞു. എല്ലാ പഞ്ചായത്തുകളിലും ഒരു ആശുപത്രി, ഒരു ബാങ്ക്, ഒരു ഹൈസ്കൂൾ എന്നീ ലക്‌ഷ്യം കൈവരിക്കാനായി അദ്ദേഹം തുടക്കം കുറിച്ചു . അതിന്റെ ഭാഗമായാണ് ഓരോ പഞ്ചായത്തിലും ഓരോ സഹകരണ ബാങ്ക് ആരംഭിക്കുവാൻ അദ്ദേഹം തീരുമാനിച്ചത് .
അധ്യായം 3
പ്രസിഡന്റ് ഭരണത്തിലെ വികസന പദ്ധതികൾ
ഭരണ കക്ഷിയായ കോൺഗ്രസ്സിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളെത്തുടർന്നുണ്ടാ
യ അഭിപ്രായ ഭിന്നതകളെത്തുടർന്നു പി.ടി. ചാക്കോ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവച്ചു പുറത്തുപോയി. ഇതിലേക്ക് നയിച്ച കാര്യം ആഭ്യന്തര മന്ത്രിയെന്ന നിലയിൽ ചാക്കോ നടത്തിയ ഒരു യാത്രയായിരുന്നു. നിയമസഭാ സമ്മേളനത്തിന്റെ തിരക്കിൽ നിന്നും അല്പം വിശ്രമിക്കാനായിട്ടായിരുന്നു, ചാക്കോ തിരുവനന്തപുരത്തു നിന്നും കാറിൽ പീച്ചിയിലേക്കു പോയത്. തൃശ്ശൂരിലെ ലൂർദ് പള്ളിയിൽ അന്ന് പെരുനാൾ ആഘോഷങ്ങൾ നടക്കുകയായിരുന്നു. അലങ്കരിച്ച വീഥിയിലൂടെ അദ്ദേഹത്തിന്റെ കാർ ഓടുമ്പോഴാണ് എതിരെ വന്ന ഒരു ഉന്തുവണ്ടിയിൽ തട്ടിയത്. വണ്ടിക്കാരൻ തെറിച്ചു റോഡിൽ വീണു. വണ്ടി നിർത്താതെ മുന്നോട്ടു പോയി. അത് സ്റ്റേറ്റ് കാര് ആയിരുന്നെന്നും, ഡ്രൈവ് ചെയ്തിരുന്നത് ആഭ്യന്തര മന്ത്രി പി.ടി. ചാക്കോ ആണെന്നും പെരുന്നാൾ കൂടാൻ എത്തിയ ഭക്ത ജനങ്ങളിൽ ചിലർക്ക് മനസ്സിലായി. അദ്ദേഹത്തോടോപ്പം ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നു എന്ന വാർത്തയാണ് വിവാദങ്ങളിലേക്ക് നയിച്ചത്. "അസാന്മാർഗിക പ്രവർത്തനങ്ങൾ" നടത്തിയ മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷവും, കോൺഗ്രസ്സിലെ ഒരു വിഭാഗവും ആവശ്യപ്പെട്ടതോടെ പ്രശ്‍നം ഗുരുതരമായി. അറിയപ്പെടുന്ന ഒരു കോൺഗ്രസ് വനിതാനേതാവായിരുന്നു അദ്ദേഹത്തോടൊപ്പം കാറിൽ സഞ്ചരിച്ചത് എന്നതായിരുന്നു വാസ്തവം. ഈ സംഭവമാണ് പിന്നീട്, പി.ടി.ചാക്കോയുടെ രാജിയിൽ എത്തിയത്. അദ്ദേഹം 1964 ഫെബ്രുവരി 20 നു രാജിവച്ചു. അധികം വൈകാതെ, ഹൃദ്രോഗത്തെ തുടർന്ന് 1964 ഓഗസ്റ്റ് ഒന്നിന് അദ്ദേഹം അന്തരിച്ചു. മരണശേഷം അദ്ദേഹത്തിന്റെ ഒപ്പം നിന്ന 15 കോണ്‍ഗ്രസ് എം.എല്‍.എമാര്‍, പ്രത്യേക ബ്ളോക് ആയി ഇരിക്കാൻ തീരുമാനിച്ചു. ഇവരാണ് പിന്നീട് കേരളാ കോൺഗ്രസ് രൂപീകരിച്ചു മാറിയത്. 1964 സെപ്റ്റംബർ 8 നു നിയമസഭയിൽ പ്രതിപക്ഷത്തുള്ള പി .കെ . കുഞ്ഞു അവതരിപ്പിച്ച അവിശ്വാസ പ്രമേയം നിയമസഭയിൽ പാസ്സായതിനെ തുടർന്ന് മന്ത്രിസഭ പുറത്തായി. അങ്ങിനെ കേരളം വീണ്ടും രാഷ്ട്രപതി ഭരണത്തിലായി.
രാഷ്ട്രീയ വിവാദങ്ങളിൽ നിന്നും സംസ്ഥാനം ചെന്ന് വീണത് രൂക്ഷമായ ഭക്ഷ്യ ക്ഷാമത്തിലേക്കാണ്. അന്നത്തെ ഗവർണർ വി.വി.ഗിരി യാഥാർഥ്യ ബോധമുള്ള ഒരു നേതാവായിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തൊഴിലാളി പ്രസ്ഥാനത്തിൽകൂടി രാഷ്ട്രീയത്തിൽ എത്തിയ അദ്ദേഹം എളുപ്പത്തിൽ മനസ്സിലാക്കി. ന്യായവിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ കേരളത്തിൽ വിതരണം ചെയ്യേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ, കൂടുതൽ ഭക്ഷ്യ വിഭവങ്ങൾ ന്യായ വില ഷോപ്പുകൾ വഴി വിതരണം ചെയ്യാനും, ന്യായ വിലക്ക് ഹോട്ടലുകൾ മുഖേന ഊണ് നൽകാനും സാധിച്ചത് ജനങ്ങളുടെ ഇടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കിമാറ്റി. സംസ്ഥാന ജീവനക്കാർ ക്ഷാമബത്തക്ക് വേണ്ടി സമരംചെയ്തപ്പോൾ അവരുമായി ചർച്ചനടത്തി പ്രശ്നങ്ങൾ പരിഹരിക്കാനും, കേന്ദ്ര നിരക്കിൽ ക്ഷാമബത്ത അനുവദിക്കാനും തൊഴിലാളി സംഘടനാ നേതാവായി പ്രവർത്തിച്ചു പരിചയമുണ്ടായിരുന്ന അദ്ദേഹം തയ്യാറായി.
കൊച്ചി റിഫൈനറി
1965 മാർച്ച് 4 ന് ഇടക്കാല തെരഞ്ഞെടുപ്പ് നടന്നെങ്കിലും, ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിക്കോ അല്ലെങ്കിൽ, ഏതെങ്കിലും ഒരു മുന്നണിക്കോ ഭൂരിപക്ഷം കിട്ടാതിരുന്നതിനാൽ നിയമസഭ പിരിച്ചുവിട്ട് വീണ്ടും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.
ഇന്ത്യയിൽ , പൊതുമേഖലയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയായ കൊച്ചി റിഫൈനറീസ് ഒരു കമ്പനിയായി 1963ൽ രജിസ്റ്റർ ചെയ്തു. കൊച്ചി റിഫൈനറിക്ക് സ്ഥലം ഏറ്റെടുത്തു കൊടുക്കുന്നതിൽ ഉൾപ്പെടെ എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുത്തത് സംസ്ഥാന വ്യവസായ വകുപ്പായിരുന്നു. ഇതിന്റെ പ്രവർത്തനം ആരംഭിച്ചത് 1966 സെപ്തംബര് 23 നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്‌ഘാടനം ചെയ്തതോടെയാണ്. തുടക്കത്തിൽ കേന്ദ്ര സർക്കാരും, ഫിലിപ്സ് പെട്രോളിയം, ഡങ്കൻ ബ്രദേർസ് എന്നിവയുടെ സംയുക്ത സംരംഭമായാണ് ആരംഭിച്ചതെങ്കിലും, പിന്നീട് ഭാരത് പെട്രോളിയം കമ്പനിയുടെ ഉടമസ്ഥതയിൽ മാത്രമായി. 2014 ന് ശേഷം മാത്രം ഏകദേശം 40000 കോടി രൂപ വിവിധ വികസനപ്രപർത്തനങ്ങൾക്കായി കൊച്ചി റിഫൈനറിയിൽ ചെലവഴിച്ചു. എൽ.പി.ജി, നാഫ്റ്റ , പെട്രോൾ, ഡീസൽ, മണ്ണെണ്ണ, ബിറ്റുമിൻ തുടങ്ങി നിരവധി പെട്രോളിയം ഉത്പന്നങ്ങളാണ് ഈ റിഫൈനറിയിൽ ഇപ്പോൾ ഉത്പ്പാദിപ്പിക്കുന്നത്. 95142 കോടി രൂപയാണ് 2022 വരെയുള്ള മൂലധന നിക്ഷേപം. നമ്മുടെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിക്ഷേപമുള്ള ഒരു വ്യവസായ സംരംഭം ഈ റിഫൈനറിയാണ് . നിലവിൽ 15.5 ദശ ലക്ഷം ടണ്ണാണ് ഈ പ്ലാന്റിന്റെ ഉദ്പാദന കപ്പാസിറ്റി. 19042 കോടി രൂപയായിരുന്നു, 2020 -2021 വർഷത്തെ അറ്റാദായം. 2021 ൽ 327580 കോടി രൂപയായിരുന്നു കമ്പനിയുടെ റവന്യൂ വരുമാനം. വിദേശ നാണ്യമായി 200 കോടി രൂപയും കമ്പനിക്ക് ലഭിച്ചു. എന്നാൽ 2022 -23 സാമ്പത്തിക വർഷത്തിൽ 8788.03 കോടി രൂപ നഷ്ടമുണ്ടായി. റഷ്യ-ഉക്രൈൻ യുദ്ധത്തിൻറ്റെ പശ്ചാത്തലത്തിൽ അന്തർദേശിയ വാണിജ്യ രംഗത്തും, പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിലും ഉണ്ടായ മാറ്റങ്ങളാണ് ഈ നഷ്ട ത്തിന്റെ പുറകിലുള്ള കാരണം. 2023- 24 സാമ്പത്തിക വർഷത്തിൽ മുൻ വിവർഷത്തിൽ ഉണ്ടായ നഷ്ടം നികത്താനും 26673.50 കോടി രൂപ ലാഭമുണ്ടാക്കുവാനും കമ്പനിക്ക് സാധിച്ചു.
ഹിന്ദുസ്ഥാൻ ലാറ്റക്സ്
അൻപതുകൾ മുതൽ കേന്ദ്ര സർക്കാർ കുടുംബാസൂത്രണത്തിനു വലിയ പ്രാധാന്യമാണ് നൽകിയിരുന്നത് . ചെറിയ കുടുംബം സന്തുഷ്ട കുടുംബം എന്നതായിരുന്നു പ്രചാരണ മുദ്രാവാക്യം. ഇതിന്റെ ഭാഗമായി ഗർഭ നിരോധന സാമഗ്രികൾ ഇന്ത്യയിൽ ഉല്പാദിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു . ഗര്ഭനിരോധന പ്രവർത്തനങ്ങളിൽ അന്ന് ഏറ്റവും പ്രാധാന്യം കൊടുത്തത് ഗർഭ നിരോധന ഉറകൾക്കായിരുന്നു. സാധാരണക്കാർക്ക് പ്രാപ്യമായ വിലക്ക് നൽകുവാനായി ഉറകൾ നിർമ്മിക്കുന്ന ഒരു ഫാക്ടറി തുടങ്ങാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഉറകളുടെ നിർമാണത്തിനുള്ള അസംസ്‌കൃത പദാർത്ഥം റബ്ബർ ആയതിനാൽ ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന കേരളത്തിൽ തന്നെ പ്ലാന്റ് സ്ഥാപിക്കുവാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചു.. 1966 മാർച്ച് ഒന്നാം തീയതി തിരുവനന്തപുരം ആസ്ഥാനമായി ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്തു. അങ്ങിനെയാണ് 144 ദശ ലക്ഷം ഉറകൾ നിർമിക്കുന്ന പ്ലാന്റ് പേരൂർക്കടയിൽ സ്ഥാപിക്കുവാനായി 1967 ജനുവരി 14 ന് അടിസ്ഥാന ശില ഇട്ടത് . അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ .സുശീല നയ്യാറാണ് ശിലാസ്ഥാപനം നിർവഹിച്ചത്. ജപ്പാനിലെ ഒകമോട്ടോ എന്ന കമ്പനിയുടെ സാങ്കേതിക സഹായത്തോടെയുള്ള ഉത്പാദനം ആരംഭിക്കുന്നത് 1969 ഏപ്രിൽ 5 ന് ആയിരുന്നു. 1976 ആയപ്പോൾ ഈ കമ്പനിയുടെ ഉത്പാദനം 288 ദശലക്ഷമായി വർധിപ്പിച്ചു. പിന്നീട് ഇതിന്റെ പ്രവർത്തനവും പ്ലാന്റുകളും മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. 2009 ൽ കമ്പനിയുടെ പേര് എച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡ് എന്ന് മാറ്റുകയും ആരോഗ്യ രംഗത്ത്തിനു പുറമേ, കെട്ടിട നിർമാണം, ആശുപത്രി ഉൽപന്നങ്ങൾ , വ്യക്തിഗത ശുചിത്വ ഉൽപന്നങ്ങൾ , ഉൾപ്പെടെയുള്ള മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. രാജ്യവ്യാപകമായി കുറഞ്ഞ ചിലവിൽ മരുന്നുകൾ ലഭ്യമാക്കുന്നതിന് ഫാർമസി നെറ്റ്‌വർക്ക്, മാതൃ-ശിശു ആശുപത്രികൾ എന്നീ മേഖലകളിലേക്കും എച്.എൽ.എൽ. .ൻറ്റെ പ്രവർത്തനം ഇപ്പോൾ വ്യാപിപ്പിച്ചി ട്ടുണ്ട് .
ഏഴ് ഉപകമ്പനികളും, 21 ഓഫീസുകളും, 7 ഉത്പന്ന യൂണിറ്റുകളുമായി 118 രാജ്യങ്ങളിൽ ഇപ്പോൾ എച്.എൽ.എൽ. ൻറ്റെ സാന്നിധ്യമുണ്ട്. കേരളത്തിൽ, പേരൂർക്കട, ആക്കുളം, കാക്കനാട്, ഐരാപുരം എന്നിങ്ങനെ നാല് ഉത്പ്പാദന യൂണിറ്റുകൾ ഉണ്ട്. പുറമേ, കർണാടകയിലെ ബെലഗാവി, ഹരിയാനയിലെ ഗുരുഗ്രാം, ഇൻഡോറിലെ ഫാർമ ഫാക്ടറി എന്നിങ്ങനെ മൂന്നു പ്ലാന്റുകളും ഉണ്ട്. 2010 ൽ 1296 രൂപയായിരുന്നു വിറ്റുവരവ്. ഇന്ന് അമേരിക്ക ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് ഇവിടെ നിർമിക്കുന്ന ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തു ഒരു ആഗോള കമ്പനിയായി എച്ച്.എൽ.എൽ മാറി എന്നത് നമുക്ക് അഭിമാനാർഹമാണ് .
അധ്യായം 4
വികസനത്തിന് ഭാഗ്യക്കുറിയുമായി ഈ .എം.എസ് മന്ത്രിസഭ
1967 ല്‍ സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിൽ സപ്തകക്ഷിമുന്നണി രൂപീകരിച്ചാണ് മത്സരിച്ചത്. സിപിഎം,സിപിഐ,മുസ്ലിംലീഗ്,പിഎസ്‌പി, ആർഎസ്‌പി, കെ ടി പി, കെഎസ്‌പി എന്നീ കക്ഷികളാണ് സപ്തകക്ഷി മുന്നണിയായി ഒന്നിച്ചുനിന്ന് മത്സരിച്ചത് . കോൺഗ്രസ്സും, കേരളാ കോൺഗ്രസ്സും ഒറ്റക്കൊറ്റയ്ക്കു മത്സരിച്ചു.
സപ്തകക്ഷി മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതിനെ തുടർന്ന് ഇ .എം.എസിന്‍റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചു.കെ.ആർ.ഗൗരി, പി.കെ. കുഞ്ഞു, ഇ.കെ. ഇമ്പിച്ചിബാവ, എം.കെ. കൃഷ്ണൻ, എം.എൻ. ഗോവിന്ദൻ നായർ, ടി.വി. തോമസ്, പി.ആർ. കുറുപ്, സി.എച്. മുഹമ്മദ് കോയ,അഹമ്മദ് കുരിക്കൾ, ടി.കെ. ദിവാകരൻ, മത്തായി മാഞ്ഞൂരാൻ എന്നിവരായിരുന്നു മറ്റു മന്ത്രിമാർ. ഇടയ്ക്ക്, അഹമ്മദ് കുരിക്കൾ നിര്യാതനായതിനെ തുടർന്ന്, അവുക്കാദർ കുട്ടി നഹ മന്ത്രിയായി.
മന്ത്രിസഭ ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് വരുമാനം വര്‍ധിപ്പിയ്ക്കുന്നതിനായി സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന മദ്യനിരോധനം നിര്‍ത്തലാക്കിയതാണ്. മറ്റൊരു പ്രധാന തീരുമാനം , നികുതി ഭാരമില്ലാതെ വരുമാനം വര്‍ധിപ്പിക്കുന്നതിനൊപ്പം , കുറേപേർക്ക് തൊഴിൽ കൊടുക്കുക എന്ന ഉദ്ദേശത്തോടെ ഭാഗ്യക്കുറി ഏര്‍പ്പെടുത്തുവാനുള്ള ധന മന്ത്രി പി.കെ. കുഞ്ഞിൻറ്റെ തീരുമാനമായിരുന്നു.
ഭാഗ്യക്കുറിയുടെ ചരിത്രം
ക്രിസ്തുവിനു മുമ്പ് തന്നെ ഭാഗ്യക്കുറി ചരിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ചൈനയിലെ ഹാൻ രാജവംശത്തിൻറ്റെ കാലഘട്ടത്തിലാണ് ഭാഗ്യക്കുറിയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം എന്ന് കരുതുന്നു. ക്രിസ്തുവിനു മുമ്പ് 205 നും 187 നും ഇടക്കുള്ള സമയകാലഘട്ടത്തിൽ, ഭരിച്ച ഹാൻ രാജാക്കന്മാർ സർക്കാരിന്റെ വികസന പദ്ധതികൾക്ക് പണം കണ്ടെത്തുവാനായാണ് ഭാഗ്യക്കുറിയെ ആശ്രയിച്ചത്. ചൈനയുടെ വൻമതിൽ നിർമാണം നടന്നത് നിരവധി ശതാബ്ദങ്ങളിലൂടെയാണ്. ഹാൻ രാജവംശത്തിന്റെ കാലഘട്ടത്തിൽ നടന്ന വൻമതിൽ നിർമാണത്തിന് പണം കണ്ടെത്താൻ ഭാഗ്യക്കുറിയെ ആശ്രയിച്ചിരുന്നു. യൂറോപ്പിലാണെങ്കിൽ, റോമിലെ പ്രഭുക്കളാണ് ഇതാരംഭിച്ചത്. ആദ്യസമയത്തു സമ്മാനമായി നൽകിയത് ഒരു അടിമയേയും. അന്ന് നിലവിലുണ്ടായിരുന്ന സാമൂഹ്യ വ്യവസ്ഥയിൽ അടിമകളായി കണക്കാക്കിയ പാവപ്പെട്ട മനുഷ്യരെ പ്രഭുക്കൾ എത്രമാത്രം ദുരുപയോഗം ചെയ്തിരുന്നു എന്നതിന്റ്റെ ദൃഷ്ടാന്തമാണ് സമ്മാനമായി അടിമകളെ നൽകിയിരുന്ന സമ്പ്രദായം. എന്നാൽ പിന്നീട്, 1530 മുതൽ ഇറ്റാലിയൻ സർക്കാർ, ഭാഗ്യക്കുറി നേരിട്ട് നടത്തി സമ്മാനങ്ങൾ നൽകുവാൻ തുടങ്ങി.
ഇന്ത്യയിൽ ഭാഗ്യക്കുറി ആദ്യം നടപ്പിലാക്കിയത് മദ്രാസ് ഗവർണ്ണർ ആയിരുന്ന ചാൾസ് ട്രെവ്വാലിൻ പ്രഭുവായിരുന്നു. 1850 ൽ അദ്ദേഹം മദ്രാസിൽ നടത്തിയ ആദ്യ ഭാഗ്യക്കുറിയിൽനിന്നു ലഭിച്ച വരുമാനം ഉപയോഗിച്ചാണ് മദ്രാസിലെ മൂർ മാർക്കറ്റ് സ്ഥാപിച്ചതെന്നാണ് ചരിത്രം പറയുന്നത്.
ആദ്യമായി ഒരു നാട്ടുരാജ്യത്തിൽ ഭാഗ്യക്കുറി നടപ്പിലാക്കിയത് തിരുവിതാംകൂറിൽ ആയിരുന്നു എന്നാണ് കരുതപ്പെടുന്നത്. പഴയ തിരുവിതാംകൂറിൻറ്റെ ഭാഗമായിരുന്ന ശുചീന്ദ്രം ക്ഷേത്രത്തിന്റെ ഏഴുനില ഗോപുരം പുനർനിമ്മിക്കുവാൻ ആയില്യം തിരുനാൾ മഹാരാജാവാണ് 1874 ൽ ഭാഗ്യക്കുറി ആരംഭിച്ചത്. ലോട്ടെർ ചിട്ടി എന്നാണ് അന്ന് അതിന് പേരിട്ടത്. വില ഒരു രൂപയായിരുന്നു. ഭാഗ്യക്കുറി നറുക്കെടുപ്പിലൂടെ 70000 രൂപ സംഭരിച്ചാണ് ക്ഷേത്ര ഗോപുരത്തിൻറ്റെ നിർമാണം പൂർത്തിയാക്കിയത്. കലാമണ്ഡലത്തിൻറ്റെ സൗകര്യങ്ങൾ വർധിപ്പിക്കുവാൻ മഹാകവി വള്ളത്തോളും 1927 ൽ ലോട്ടറി നടത്തിയിരുന്നു.
ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ വരുമാനം വർദ്ധിപ്പിക്കുവാൻ സാധിക്കും എന്ന ആലോചനക്കൊടുവിലാണ് സർക്കാർ ഭാഗ്യക്കുറി എന്ന ആശയം മന്ത്രി പി.കെ. കുഞ്ഞു അവതരിപ്പിച്ചത്. അദ്ദേഹത്തെ സംബന്ധിച്ചാണെങ്കിൽ ഈ രംഗത്ത് നല്ല പരിചയവുമുണ്ടായിരുന്നു. കായംകുളം എം.എസ.എം കോളേജ് ട്രസ്റ്റ് പ്രസിഡന്റ് എന്ന നിലയിൽ കോളേജ് നിർമാണത്തിനായി ഭാഗ്യക്കുറി നടത്തി പണം സംഭരിച്ചതിന് നേതൃത്വം കൊടുത്തത് അദ്ദേഹമായിരുന്നു. അങ്ങിനെയാണ്, സർക്കാർ നേതൃത്വത്തിൽ ഭാഗ്യക്കുറി നടത്തുവാൻ തീരുമാനിച്ചതും, 1967 സെപ്തംബര് 1 ന് ലോട്ടറി വകുപ്പ് സ്ഥാപിച്ചതും. ടിക്കറ്റ് നിരക്ക് ഒരു രൂപയായിരുന്നു. ഒന്നാം സമ്മാനമായി ഏർപ്പെടുത്തിയത് ഒരു അംബാസഡർ കാര് അല്ലെങ്കിൽ, 25,000 രൂപയായിരുന്നു. 1968 ജനുവരി 26 ലെ റിപ്പബ്ലിക്ക് ദിനത്തിലായിരുന്നു ആദ്യ നറുക്കെടുപ്പ് നടത്തിയത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഏതെങ്കിലും ഒരു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഭാഗ്യക്കുറി ആരംഭിച്ചത്. ജനങ്ങളുടെ മേൽ നികുതി അടിച്ചേല്പിക്കാതെ സർക്കാരിന്റെ വരുമാനം വർധിപ്പിക്കുവാൻ ഉള്ള ഒരു ഉപാധിയാണിത് എന്ന് മനസ്സിലാക്കിയതോടെ മറ്റു സംസ്ഥാന സർക്കാരുകളും ഈ രംഗത്തേക്ക് പിന്നീട് കടന്നു വന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 42 ലക്ഷത്തോളം കുടുംബങ്ങളുടെ ആരോഗ്യ പരിപാലനത്തിനും, ചികിത്സക്കുമുള്ള സാമ്പത്തിക സഹായം നൽകുന്ന സംസ്ഥാന സർക്കാരിന്റ്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ചെലവിനുള്ള ഫണ്ട് ലഭിക്കുന്നത് കാരുണ്യാ ലോട്ടറിയിലൂടെയാണ്.
ഫിനാൻഷ്യൽ എന്റർപ്രൈസസ്
.അന്നുവരേയും ചിട്ടി കമ്പനികൾ എല്ലാം സ്വകാര്യ മേഖലയിൽ മാത്രമായിരുന്നു. ഇടയ്ക്കിടക്ക് പല ചിട്ടി കമ്പനികളും പൊളിഞ്ഞു സാധാരണക്കാരുടെ സമ്പാദ്യമെല്ലാം നഷ്ടപ്പെടുന്ന അവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടപ്പോഴാണ് സ്വകാര്യ ചിട്ടി കമ്പനികളുടെ കൊള്ളലാഭത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തില്‍ ചിട്ടി തുടങ്ങാനും ഇ.എം.എസ് സർക്കാർ തീരുമാനിച്ചത് . കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് എന്ന സ്ഥാപനം തൃശൂർ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചത് അങ്ങിനെ ആയിരുന്നു. 1969 നവംബർ 6 ആം തീയതിയാണ് ഇതിൻറ്റെ പ്രവർത്തനം ഉദ്‌ഘാടനം ചെയ്തത്. 2 ലക്ഷം രൂപയായിരുന്നു അന്നത്തെ മൂലധനം. തുടക്കത്തിൽ 45 ജീവനക്കാരായിരുന്നു കമ്പനിയിൽ ഉണ്ടായിരുന്നത്.ഇന്ന് 600 ബ്രാഞ്ചുകളും 8200 ൽ പരം ജീവനക്കാരുമുണ്ട്. 279 കോടി രൂപയായിരുന്നു 2022 ലെ കമ്പനിയുടെ ലാഭം. കേരളം മുഴുവൻ പടർന്നു പന്തലിച്ചു കിടക്കുന്ന കെ എസ എഫ് ഇ യുടെ പ്രവർത്തനം, കേരളത്തിനും, ഇന്ത്യക്കും പുറത്തുള്ള പ്രവാസികൾക്കും പിന്നീട് ലഭ്യമാക്കിയത് അവർക്കു വലിയ അനുഗ്രഹമായി .
കാലിക്കറ്റ് സർവകലാശാല
. തെക്കൻ കേരളവും, മധ്യ കേരളവും മത-സാമുദായിക സംഘടനകളുടെ നേതൃത്വത്തിൽ, വിദ്യാഭ്യാസ രംഗത്ത് കുതിച്ചു ചാട്ടം നടത്തിയെങ്കിലും, മലബാർ മേഖല പിന്നോക്കമായിരുന്നു. മലബാർ മേഖലയുടെ ഉന്നമനത്തിനായാണ് കാലിക്കറ്റ് സര്‍വകലാശാല സ്ഥാപിച്ചത്. ഒരു വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റ്റെ അടിസ്ഥാനത്തിൽ, ഇതിനു മുൻകൈ എടുത്തത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി. എച്. മുഹമ്മദ് കോയയും, പിന്നീട് മുഖ്യമന്ത്രിയായ സി. അച്യുതമേനോനും, മാതൃഭൂമി പത്രാധിപരായിരുന്ന കെ.പി.കേശവമേനോനുമായിരുന്നു. കോഴിക്കോട് നഗരത്തിൽ നിന്നും 24 കി .മീ അകലെ തേഞ്ഞിപ്പാലത്താണ് സർവകലാശാലക്കുള്ള സ്ഥലം കണ്ടെത്തിയത്.1968 ജൂലൈ 23 ന് ഒരു ഓർഡിനൻസ് വഴിയാണ് സർവകലാശാല സ്ഥാപിച്ചത്. 54 കോളേജുകളുമായി ആരംഭിച്ച സർവകലാശാലയിൽ ഇപ്പോൾ 34 വകുപ്പുകളും 191 അഫിലിയേറ്റഡ് കോളേജുകളുമുണ്ട്. ഔപചാരികമായി സർവകലാശാല ഉദ്‌ഘാടനം ചെയ്യപ്പെട്ടത് 1968 ഓഗസ്റ്റ് 12 നായിരുന്നു. ഈ സർവകലാശാല നിലവിൽ വന്നശേഷമാണ് മലബാർ മേഖലയിൽ ഉന്നത വിദ്യാഭ്യാസം വ്യാപകമാകുവാൻ തുടങ്ങിയത്.
ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമാവുന്നു.
ആദ്യ ഇ എം എസ് സർക്കാരിന്റെ ഭരണ കാലത്തു കോമാട്ടിൽ അച്യുതമേനോൻ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം മലയാളം ഔദ്യോഗിക ഭാഷയാക്കുവാനായി ചില നടപടികൾ എടുത്തിരുന്നു. പിന്നീട്
രണ്ടാം ഇ എം എസ് സർക്കാരിൽ വന്നപ്പോഴാണ് ഔദ്യോഗിക ഭാഷ ബിൽ നിയമസഭയിൽ അവതരിപ്പിച്ചു പാസ്സാക്കിയത്. പക്ഷെ തുടർനടപടികൾ കൈക്കൊള്ളുവാൻ സാധിച്ചില്ല. മലയാള ഭാഷയുടെ വികാസവും, ആധുനികവൽക്കരണവും ലക്ഷ്യമാക്കി രൂപീകരിച്ചതാണ് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്. ശാസ്ത്ര- സാങ്കേതിക പദങ്ങൾക്ക് മലയാളത്തിൽ അനുയോജ്യമായ വാക്കുകൾ കണ്ടെത്തി മലയാളം നിഘണ്ടുവും, ശബ്ദതാരാവലിയുടെ ഒരു പരമ്പരയും പുറത്തിറക്കുക, മലയാളം ഭരണ ഭാഷയാകുന്നതിനു അനുയോജ്യമായ സാഹചര്യം ഒരുക്കുക, ലിപി പരിഷ്കരണം നടത്തുക തുടങ്ങി മലയാള ഭാഷയെ മറ്റു ഭാഷകൾക്കൊപ്പം ഉയർത്തികൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ കല ,സാഹിത്യം , ശാസ്ത്ര,സാങ്കേതിക രംഗം , നാടൻകലാ മേഖല എന്നിവയുടെ ഉന്നമനത്തിനായി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക എന്നതൊക്കെ ഉദ്ദേശ ലക്ഷ്യങ്ങളിൽ ഉൾപ്പെടുത്തിയാണ്, 1968 മാർച്ച് മാസത്തിൽ ഈ സ്ഥാപനം ആരംഭിച്ചത് . 2015 ൽ കേന്ദ്രസർക്കാർ മലയാളത്തെ ഉത്‌കൃഷ്ട ഭാഷയായി പ്രഖ്യാപിക്കുന്നതിനിടയാക്കിയ പ്രവർത്തനങ്ങളിൽ ഭാഷ ഇന്സ്ടിട്യൂട്ടിൻറ്റെ സംഭാവന മഹത്തായതാണ്.
കാർഷിക വൃത്തിയെ അടിസ്ഥാനമാക്കിയുള്ള ഒരു സമ്പദ്ഘടന ആയിരുന്നു നമ്മുടേത്. കാർഷിക-വ്യാവസായിക പുരോഗതിക്കായി, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി 1968 ൽ രുപീകരിച്ചതാണ് കേരളാ അഗ്രോ ഇൻഡസ്ട്രീസ് കോര്പറേഷൻ . കേന്ദ്രവിഹിതം 49 ശതമാനവും, സംസ്ഥാന വിഹിതം 51 ശതമാനവുമാണ്. കാർഷികോത്പന്നങ്ങളുടെ നിർമാണവും, സംസ്കരണവും , കീടനാശിനി വിതരണം എന്നിവയൊക്കെ ഈ കോർപറേഷന്റെ പ്രവർത്തനങ്ങളിൽപ്പെടും. പിന്നീട് കാർഷികരംഗത്തെ യന്ത്രവൽക്കരണത്തിനായി കേരളം അഗ്രോ മഷിനറീസ് എന്ന പേരിൽ പ്രത്യേകം യൂണിറ്റ് 1973 ൽ സ്ഥാപിച്ച് പവർ ടില്ലറുകൾ , ഡീസൽ എൻജിനുകൾ എന്നിവയുടെ ഉത്പ്പാദനം ആരംഭിച്ചു. 1986 ൽ ഈ യൂണിറ്റിനെ കേരള അഗ്രോ മെഷിനറി കോപ്പറേഷൻ എന്ന പേരിൽ പ്രത്യേക കമ്പനിയാക്കി മാറ്റി.
.
ഓണത്തിന് ഒരുപറ നെല്ല്
ഭക്ഷ്യക്ഷാമം അനുഭവിച്ചിരുന്ന ആ കാലഘട്ടത്തില്‍ "ഓണത്തിനൊരുപറ നെല്ല്" എന്ന പദ്ധതിക്ക് കെ.എസ്.യു. പ്രസിഡന്‍റ് ഉമ്മന്‍ ചാണ്ടി രൂപം കൊടുത്തു. അവകാശ സമരങ്ങൾക്കായി സമര പന്ഥാവിൽ വിദ്യാർഥികൾ നിൽക്കുന്ന ഒരു കാലഘട്ടത്തിൽ, വിദ്യാർത്ഥി സമൂഹത്തിൻറ്റെ കർമശക്തിയെ സൃഷ്ടിപരമായ പ്രവർത്തനിലേക്കു കൂടി നയിച്ചതായിരുന്നു ഈ പദ്ധതിയുടെ വിജയം. .
വിദ്യാർത്ഥികളിൽ കാര്ഷികാഭിമുഖ്യം വളർത്താൻ ഈ പദ്ധതി സഹായകരമായി. കൃഷിവകുപ്പ് മന്ത്രിയായിരുന്ന എം.എന്‍. ഗോവിന്ദന്‍ നായര്‍ അതിനുവേണ്ട പ്രോത്സാഹനം നല്‍കി. കൃഷിക്ക് അവ്വശ്യമായ വിത്ത് മന്ത്രി എമ്മെൻറ്റെ നിർദേശപ്രകാരം, കൃഷി വകുപ്പ് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കി. വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ പ്രവർത്തനത്തിൽ ആകൃഷ്ടനായ അന്നത്തെ ഫാക്ട് സാരഥിയായിരുന്ന എം.കെ.കെ .നായർ ഇതിൻറ്റെ വിജയത്തിനായി ഫാക്ടിൽ നിന്നും വളം ഉൾപ്പെടെയുള്ള സഹായങ്ങൾ സൗജന്യമായി നൽകി അതോടെ കേരളത്തിൽ ഉടനീളമുള്ള സ്‌കൂളുകളിലെ വിദ്യാർഥികൾ സ്കൂൾ ക്യാമ്പസിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ നെൽകൃഷി ഉൾപ്പെടെയുള്ള കാർഷിക വിളകൾ കൃഷി ചെയ്‌ത്, ഇത് വമ്പിച്ച വിജയമാക്കി മാറ്റി. 1968 മെയ് 26 ന് ഇതിന്‍റെ ഉദ്ഘാടനം കുന്നംകുളത്തുവച്ചു നടന്നു.
ഭരണ സൗകര്യവും വികസനവും ലക്ഷ്യമാക്കി, മലപ്പുറം ജില്ല രൂപീകരിയ്ക്കണമെന്ന സി.എച്.മുഹമ്മദ് കോയയുടെയും, മുസ്ലീംലീഗിന്‍റെയും ആവശ്യം അംഗീകരിച്ചുകൊണ്ട് 1969 ജൂണ്‍ 16 ന് മലപ്പുറം ജില്ല രൂപീകരിച്ചു.ആ പ്രദേശങ്ങളുടെ മുഴുവൻ വികസനത്തിന് പുതിയ ജില്ലയുടെ രൂപീകരണം വളരെയേറെ സഹായിച്ചു. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായി ഇതുമാറി .
സപ്തകക്ഷി മന്ത്രിസഭയില്‍ സിപിഎമ്മും സിപിഐ ഉൾപ്പെടെ മറ്റ് ഘടക കക്ഷികളുമായി ഉണ്ടായ ശക്തമായ അഭിപ്രായവ്യത്യാസങ്ങളേയും അഴിമതിയാരോപണങ്ങളേയും തുടര്‍ന്ന് 1969 ഒക്ടോബര്‍ 24 ന് ഇ.എം.എസ് മന്ത്രിസഭ രാജിവച്ചു.
അച്യുതമേനോന്‍ മന്ത്രിസഭ
1969 നവംബര്‍ 1 ന് കേരളപിറവിയുടെ 13-ാം വാര്‍ഷിക ദിനത്തില്‍ സി.പി.ഐ യുടെ രാജ്യസഭാംഗമായിരുന്ന സി. അച്യുതമേനോന്‍റെ നേതൃത്വത്തില്‍ കോൺഗ്രസ് പിന്തുണയോടെ, അഞ്ചു കക്ഷികളുടെ ഒരു എട്ടംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് ശേഷിച്ച കാലയളവിലേയ്ക്കായി അധികാരത്തിലേറി. സി.എച്.മുഹമ്മദ് കോയ, കെ.ടി.ജേക്കബ്, അവുക്കാദർകുട്ടി നഹ, എൻ.കെ.ശേഷൻ, ടി.കെ.ദിവാകരൻ, പി.രവീന്ദ്രൻ, കെ.എം.ജോർജ്, ഓ.കോരൻ എന്നിവരും മന്ത്രിമാരായി. ഈ സർക്കാരിന്റെ ആദ്യതീരുമാനങ്ങളിലൊന്ന് 1970 ജനുവരി 1 ന് ജന്മിത്വം അവസാനിപ്പിച്ചുകൊണ്ടുള്ള നിയമം നടപ്പാക്കിയാതായിരുന്നു . അതോടെ ഭൂമിയുടെ അവകാശം കൃഷിചെയ്യുന്ന കര്‍ഷകനു ലഭിച്ചു. അഞ്ചുലക്ഷത്തോളം കുടികിടപ്പുകാര്‍ക്ക് 10 സെന്‍റ് ഭൂമി സ്വന്തമായി. ഇതിനെ രാജ്യത്തെ പുരോഗമനവാദികള്‍ ഏറ്റവും വിപ്ലവകരമായ നടപടിയെന്നു വിശേഷിപ്പിച്ചു. "സമാധാനപരമായ കാര്ഷികവിപ്ലവം" എന്ന് സർക്കാർ പ്രഖ്യാപിച്ച പട്ടയവിതരണം വലിയ ആഘോഷത്തോടെയാണ് നടത്തിയത്. റവന്യൂ മന്ത്രി കെ.ടി. ജേക്കബ് ആയിരുന്നു ഇതിന്റെ ആസൂത്രകൻ. ജില്ലാകേന്ദ്രങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ നടത്തിയ പട്ടയമേളകൾ ഉത്സവപ്രതീതിയാണ് ഉണ്ടാക്കിയത്. ആദ്യത്തെ പട്ടയമേള നടത്തിയത് ആലുവ മണ പ്പുറത്തുവച്ചായിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് പട്ടയമേളകളിൽ പങ്കെടുത്തത്. ഭൂപരിഷ്കരണ നിയമത്തെ ഭരണഘടനയുടെ ഒൻപതാം ഷെഡ്യൂളിൽ ഏർപ്പെടുത്തിയതിനാൽ ഭൂമി ഏറ്റെടുത്തു വിതരണം ചെയ്യുന്നതിലെ തടസ്സങ്ങളെല്ലാം ഇല്ലാതായി.
സ്വകാര്യ വനദേശസാൽക്കരണത്തിനും സർക്കാർ തയ്യാറായി. ഭൂപരിഷ്കരണ നിയമങ്ങൾ നടപ്പിലാക്കിയതോടെ , നഷ്ടപരിഹാരം നൽകാതെ സ്വകാര്യവന ദേശസാൽക്കരണം നടത്താൻ സർക്കാർ തയ്യാറായി. ബ്രിട്ടീഷ് കമ്പനിയായ കണ്ണൻദേവൻ ഹിൽ പ്രൊഡ്യൂസ് കമ്പനിവക 1.37 ലക്ഷം ഏക്കർ സ്ഥലവും പ്രതിഫലം ഒന്നും നൽകാതെ ഏറ്റെടുത്തു. അഞ്ചുലക്ഷത്തോളം ഏക്കർ വനഭൂമിയാണ് ഈ രീതിയിൽ സർക്കാർ ഏറ്റെടുത്ത് ഭൂരഹിതരായ പാവങ്ങൾക്ക് ഘട്ടം ഘട്ടമായി കൊടുത്തത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം വകയായിരുന്ന 12000 ൽ പരം ഏക്കർ ഭൂമിയും, രാജ കുടുംബത്തിലെ സ്ത്രീകളുടെവക ഭൂമിയായിരുന്ന 15000 ഏക്കറും പിടിച്ചെടുത്തു കുടിയാന്മാർക്ക് പതിച്ചുനൽകി. ഘടകക്ഷിയായ ഐ.എസ്.പി. യിലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് 1970 ജൂണ്‍ 26-ാം തീയതി നിയമസഭ പിരിച്ചുവിടുന്നതിന് മുഖ്യമന്ത്രി ഗവര്‍ണറെ ഉപദേശിച്ചു. അതിന്‍റെ അടിസ്ഥാനത്തില്‍ നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള പ്രഖ്യാപനം ഗവര്‍ണര്‍ വി.വിശ്വനാഥന്‍ പുറപ്പെടുവിച്ചു.
1970 സെപ്റ്റംബർ 17 ന് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സി.പി.ഐ മുസ്ലീംലീഗ് ആര്‍.എസ്.പി. പി.എസ്.പി എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നു രൂപീകരിച്ച ഐക്യകക്ഷി മുന്നണി 69 സീറ്റുകൾ കരസ്ഥമാക്കി.
സംസ്ഥാന വികസനത്തിന് അടിത്തറ പാകിയ അച്യുതമേനോന്‍ മന്ത്രിസഭ
1970 ഒക്ടോബര്‍ 4 ന് അച്യുതമേനോന്‍ വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തില്‍ മടങ്ങിയെത്തി. 32 സീറ്റ് ഉണ്ടായിരുന്ന കോൺഗ്രസ് ആദ്യം മന്ത്രിസഭയിൽ നിന്നും മാറി നിന്നെങ്കിലും, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുശേഷം, 1971 സെപ്തംബർ 25 നു മന്ത്രിസഭയില്‍ ചേരുവാന്‍ തീരുമാനിച്ചു. കെ. കരുണാകരന്‍, കെ.ടി. ജോര്‍ജ്, ഡോ. കെ. ജി. അടിയോടി വക്കം പുരുഷോത്തമന്‍, വെള്ളഈച്ചരന്‍ എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. അതോടെ ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് കൂട്ട് മന്ത്രി സഭ നിലവിൽ വന്നു. മന്ത്രി സഭാ വികസനത്തിൻറ്റെ ഭാഗമായി സി പി ഐയിലെ എൻ. ഇ. ബലറാം , പി.എസ് ശ്രീനിവാസൻ, പി.കെ. രാഘവൻ എന്നിവർ രാജിവച്ചു. പകരം അതികായരായ, എം.എൻ. ഗോവിന്ദൻ നായരും , ടി.വി.തോമസും മന്ത്രിസഭയിൽ പ്രവേശിച്ചു. അഴിമതി ആരോപണങ്ങളെ തുടർന്ന് ഇ.എം.എസ് മന്ത്രിസഭയിൽ നിന്നും രാജിവച്ച എം.എൻ.ഗോവിന്ദൻനായർ , ടി.വി.തോമസ് എന്നിവരെ കോടതി കുറ്റമു ക്തരാക്കിയതോടെയാണ് കോൺഗ്രസ് മന്ത്രിമാർക്കൊപ്പം അന്ന് സത്യപ്രതിജ്ഞ ചെയ്തത്. 1972 ഏപ്രിൽ മൂന്നാം തീയതി നിയമസഭയിൽ പ്രസംഗിച്ചു കൊണ്ട് നിൽക്കുമ്പോൾ അദ്ദേഹം സഭയിൽ കുഴഞ്ഞുവീണു മരണമടഞ്ഞു. പകരം പോൾ പി മാണി മന്ത്രിസഭയിൽ ചേർന്നു. സി.എച്. മുഹമ്മദ് കോയ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതുകൊണ്ടു മന്ത്രിസഭയിൽ നിന്നും രാജിവച്ചപ്പോൾ, 1973 മാർച്ചിൽ ചാക്കീരി അഹമ്മദ് കുട്ടി മന്ത്രിയായി.
പോലീസിനെ ഗുഡ് മോർണിംഗ് പറയാൻ പഠിപ്പിച്ച് കരുണാകരൻ
മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തത് കെ.കരുണാകരനായിരുന്നു. പോലീസിനെ ജനകീയവൽക്കരിക്കുന്നതി നുള്ള മാറ്റങ്ങൾക്കു തുടക്കമിട്ടത് അദ്ദേഹവും, അദ്ദേഹം നിയമിച്ച ഐ.ജി ശിങ്കാരവേലുവും കൂടിയായിരുന്നു. സാധാരണക്കാർക്ക് ന്യായമായ കാര്യങ്ങൾക്കു പോലും പോലീസ് സ്റ്റേഷനിൽ പോകുവാൻ ഭയമായിരുന്ന കാലഘട്ടത്തിലാണ്, പോലീസ് സ്റ്റേഷനിലേക്ക് ആര് ഫോൺ ചെയ്താലും, ഫോൺ എടുക്കുന്ന ആളിൻറ്റെ പേരും, നമ്പറും പറയുന്നതിനൊപ്പം 'ഗുഡ് മോർണിംഗ്, ഗുഡ്ആഫ്റ്റർനൂൺ , ഗുഡ് ഈവനിംഗ് ' എന്നിവ അവസരോചിതമായി പറയണമെന്ന് നിർബന്ധമാക്കിയത്. ഇന്ത്യയുടെ പോലീസ് ചരിത്രത്തിൽ തന്നെ വിപ്ലവകരമായ മാറ്റമായിരുന്നു അത്. ജനങ്ങളോട് മാന്യമായും, മര്യാദയോടും കൂടി പെരുമാറണമെന്നത് ശക്തമായി തന്നെ നടപ്പിലാക്കി തുടങ്ങി. പ്രതിപക്ഷ നേതാക്കൾക്കും അർഹമായ പരിഗണന നൽകി. പോലീസ് പ്രതിപക്ഷത്തെ അടിച്ചമർത്തുന്നു എന്ന് ആരോപിച്ചു, മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഐ.ജി. ഓഫീസിനു മുമ്പിൽ ഇ.എം.എസ് , എ.കെ.ജി. തുടങ്ങിയ നേതാക്കൾ ധർണ നടത്തിയപ്പോൾ, അവർക്കായി പോലീസ് തന്നെ പന്തൽ കെട്ടി കൊടുക്കുകയും അവർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി കൊടുക്കുകയും ചെയ്തു. ഇങ്ങനെയുള്ള നടപടികളിലൂടെ പോലീസിനെ മെല്ലെയാണെങ്കിലും, കൊളോണിയൽ കാലത്തുനിന്നും മോചിപ്പിക്കുവാനും ജനകീയവൽക്കരിക്കുവാനുമുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടു .
ആദ്യ വനിതാ പോലീസ് സ്റ്റേഷൻ
1973 ലാണ് ലോകചരിത്രത്തിൽ ആദ്യമായി ഒരു വനിതാ പോലീസ് സ്റ്റേഷൻ കോഴിക്കോട് ആരംഭിച്ചത്. ഇതിൻറ്റെ ഉദ്‌ഘാടനത്തിനും ഒട്ടേറെ പ്രത്യേകതകൾ ഉണ്ടായിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കെ.കരുണാകരൻറ്റെ പ്രത്യേക താല്പര്യം ഇതിനു പിന്നിൽ ഉണ്ടായിരുന്നു. വനിതകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ അവർക്കു സാന്ത്വനമായും, ആത്മവിശ്വാസത്തോടെ ചെന്ന് പരാതിപ്പെടാനുമുള്ള സാഹചര്യം ഉണ്ടാകണം എന്ന് ഉറപ്പുവരുത്തുവാൻ വേണ്ടിയാണു വനിതാ സ്റ്റേഷൻ എന്ന ആശയം പ്രാവർത്തികമാക്കുവാൻ തീരുമാനിച്ചത്. ആദ്യ വനിതാ സ്റ്റേഷൻ 1973 ഒക്ടോബർ 23 നു ഉദ്ഘാടനം ചെയ്തത്, ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയായിരുന്നു. ഉദ്‌ഘാടനത്തിനുശേഷം, പ്രധാനമന്ത്രി തന്നെ സ്റ്റേഷൻ സബ് ഇൻസ്പെക്ടർക്ക് ഉദ്‌ഘാടന രെജിസ്റ്ററിൽ ഒപ്പിടാനുള്ള പേനയും നൽകി. 10 പോലീസുകാരുമായി ആരംഭിച്ച പോലീസ് സ്റ്റേഷനിലെ ആദ്യ സബ്-ഇൻസ്‌പെക്ടർ കോട്ടയം കങ്ങഴ സ്വദേശിയായിരുന്ന പദ്‌മിനി അമ്മയായിരുന്നു. ഒടുവിൽ, 1973 മുതൽ 1979 വരെ കോഴിക്കോട് താമസിച്ച് അവർ ജോലി ചെയ്തു.1995 ൽ പോലീസ് സൂപ്രണ്ടായാണ് അവർ സർവീസിൽ നിന്നും വിരമിച്ചത്.
ആദ്യകാലഘട്ടത്തിൽ, വനിതാ പോലീസിൻറ്റെ യൂണിഫോം നീല ബോർഡർ ഉള്ള വെള്ള സാരിയായിരുന്നു. പിന്നീട് സാരിയുടെ ബോർഡർ പച്ചയായും, സാരി തന്നെ ഇടക്കാലത്തു കാക്കിയായും മാറി. അങ്ങിനെ പല രൂപ പരിണാമങ്ങൾക്ക് ശേഷമാണ് ഇന്നുകാണുന്ന കാക്കി പാന്റ്റും ഷർട്ടുമായി മാറിയത്.
ഇൻഡ്യക്കുവെളിയിൽ മറ്റൊരു വ്നിതാ പോലീസ് സ്റ്റേഷൻ ആരംഭിച്ചത് 1985 ൽ ബ്രസീലിലെ സാവോപോളോയിലായിരുന്നു. ഇന്ന് ലൈബീരിയ, നിക്കരാഗോ, പെറു, സിയറ ലിയോൺ, ഉറുഗ്വേ,സൗത്ത് ആഫ്രിക്ക, ഉഗാണ്ട തുടങ്ങി നിരവധി ലാറ്റിൻ അമേരിക്കൻ/ ആഫ്രിക്കൻ രാജ്യങ്ങളിൽ വനിതാ പോലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ 2022 ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറ്റെ സ്ഥിതിവിവര കണക്കുപ്രകാരം 745 വനിതാ സ്റ്റേഷനുകൾ വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്നു. ഏറ്റവും കൂടുതൽ വനിതാ സ്റ്റേഷൻ പ്രവർത്തിക്കുന്നത് തമിഴ് നാട്ടിലാണ്. അവിടെ 202 വനിതാ സ്റ്റേഷനുകളാണ് പ്രവർത്തിക്കുന്നത്.
ഫീസ് ഏകീകരണം
കേരളത്തെ മാറ്റി മറിച്ച ഒട്ടേറെ അടിസ്ഥാനപരമായ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നതായിരുന്നു അച്യുതമേനോന്‍റെ കാലഘട്ടം. മിഷനറിമാരുടേയും മാറിമാറിവന്ന സര്‍ക്കാരുകളുടേയും ശ്രമഫലമായി ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ പലപ്പോഴായി അങ്ങോളമിങ്ങോളം സ്ഥാപിക്കപ്പെട്ടു. എന്നാല്‍ പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മാനേജ്മെന്‍റുകള്‍ അഴിമതിയുടെ കേന്ദ്രങ്ങളായി മാറി. അധ്യാപക നിയമനത്തില്‍ യോഗ്യത മാനദണ്ഡമല്ലാതെയായി. അധ്യാപകര്‍ക്ക് ശമ്പളം കൃത്യമായി പല മാനേജുമെന്‍റുകളും നല്‍കിയില്ല. ഇതിനെതിരെ 1971 സെപ്റ്റംബര്‍ 15 മുതല്‍ സ്വകാര്യ കോളേജ് അധ്യാപകര്‍ സമരത്തിനിറങ്ങി. സംസ്ഥാന സര്‍ക്കാര്‍ ശമ്പളം നല്‍കണമെന്നായിരുന്നു അവരുടെ ആവശ്യം. ഈ ആവശ്യം ശക്തിപ്രാപിച്ചപ്പോള്‍ എ.കെ. ആന്‍റണിയെപോലെയുള്ള യുവനേതാക്കള്‍ ആ സ്ഥാപനങ്ങളുടെമേല്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. യുവ നേതാക്കളുടെ ആവശ്യം മാനിച്ചു 1972 മെയ് മാസത്തില്‍ ഫീസ് ഏകീകരണം നടപ്പില്‍ വരുത്തുവാന്‍ സർക്കാർ തീരുമാനിച്ചു. ഇതില്‍ പ്രതിഷേധിച്ച മാനേജ്മെന്‍റുകള്‍ കോളേജുകള്‍ അടച്ചിട്ട് പ്രതിഷേധിച്ചു. ഒടുവില്‍ 1972 ആഗസ്റ്റില്‍ മാനേജ്മെന്‍റുകള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഫീസ് ഏകീകരണം നടപ്പിലാക്കി. ഈ കാലഘട്ടത്തില്‍ തന്നെയാണ് കേരളത്തിലെ സര്‍വകലാശാലകളില്‍ സെനറ്റ് ഉൾപ്പെടെയുള്ള വേദികളിൽ ജനാധിപത്യരീതിയില്‍ വിദ്യാര്‍ത്ഥി പ്രാതിനിധ്യം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായതും.
മുരിക്കൻറ്റെ കായല്‍ ഏറ്റെടുക്കുന്നു
ദേശീയതലത്തിൽ സ്വകാര്യ ബാങ്കുകൾ ദേശസാൽക്കരിക്കാൻ തീരുമാനിച്ച
പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നടപടിയുടെ പിന്തുടർച്ച എന്ന രീതിയിലായി
രുന്നു സ്വകാര്യ വനങ്ങൾ ദേശസാൽക്കരിക്കാൻ സംസ്ഥാന സർക്കാർ തീരുമാ
നിച്ചത്. സി.പി.എം നേതൃത്വത്തിലുള്ള കർഷക തൊഴിലാളികൾ കുട്ടനാട്ടിൽ കൂടുതൽ ആനുകൂല്യങ്ങൾക്കായി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോയപ്പോൾ, നെൽകൃഷി അവതാളത്തിലായി. കായല്‍ രാജാവായി അറിയപ്പെട്ടിരുന്ന മുരിക്കനെതിരെയായിരുന്നു, കർഷകത്തൊഴിലാളികളുടെ അക്രമാസക്തമായ സമരം. സമരങ്ങളുടെ തീക്ഷ്‌ണതയിൽ കൃഷി ചെയ്യാതിരുന്ന മുരിക്കനെതിരെ 1972 ൽ സർക്കാർ അറസ്റ്റ് വാറെൻറ്റ് പുറപ്പെടുവിച്ചു. തുടർന്ന് രാജ്യരക്ഷ വകുപ്പുപയോഗിച്ചു മുരിക്കൻറ്റെ നെൽപ്പാടങ്ങൾ സർക്കാർ കണ്ടുകെട്ടി. മുരിക്കൻറ്റെ വക കുട്ടനാട്ടിലെ 1600 ഏക്കല്‍ കായല്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു.
ഈ കായൽ നിലങ്ങൾക്കു ഒരു ചരിത്രമുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടം ലോകം എങ്ങും ഭക്ഷ്യ ക്ഷാമത്തിൻറ്റെ പിടിയിലായി. യുദ്ധകാലത്തു അരി ക്ഷാമം അതിരൂക്ഷമായിരുന്നു. ബർമയിൽ നിന്നും എത്തിയ അരിയും, ബജ്ര, ഗോതമ്പ് , ഉണക്ക കപ്പ തുടങ്ങിയവ കൊണ്ട് വിശപ്പകറ്റാൻ ജനങ്ങൾ ശ്രമിച്ചകാലം. ക്ഷാമം അതിജീവിക്കാൻ അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ, കൃഷി ചെയ്യാൻ താല്പര്യം ഉള്ളവർക്ക് കായലുകൾ പതിച്ചു നല്കാൻ തീരുമാനിക്കുകയും, അതിൻറ്റെ അടിസ്ഥാനത്തിൽ കായൽ കുത്തിയെടുത്തു കൃഷി ഇറക്കാൻ വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു. അന്നേ അറിയപ്പെടുന്ന കര്ഷകനായിരുന്ന ജോസഫ് മുരിക്കൻ മാത്രമേ കായലിൽ കൃഷി ചെയ്യാൻ തയ്യാറായി മുന്നോട്ട് വന്നുള്ളൂ. ജോസഫ് മുരിക്കൻ മഹാരാജാവിനു ഒരു ഉറപ്പു കൊടുത്തു. വേമ്പനാട് കായലിൽ നിന്ന് മധ്യതിരുവിതാംകൂറിനു ആവശ്യമായ നെല്ലുല്പാദിപ്പിക്കാമെന്നും . കായൽ നിലങ്ങൾ നെല്ലറ ആക്കി മാറ്റാം എന്നുമായിരുന്നു ആ ഉറപ്പ്. കായൽ നികത്താനുള്ള ശ്രമം മുരിക്കൻ തുടങ്ങിയത് അഞ്ഞൂറോളം തൊഴിലാളികളുമായായിരുന്നു. ആഴ്ചകൾ കഴിഞ്ഞപ്പോൾ തൊഴിലാളികളുടെ എണ്ണം മൂവായിരം കടന്നു. തെങ്ങുകീറി കായലിൻറ്റെ അടിത്തട്ടിലേക്ക് കുത്തിയിറക്കി.മുളകീറി, തെങ്ങുകൾ തമ്മിൽ ബന്ധിപ്പിച്ചു. വേമ്പനാട്ടു കായലിൽ വേലിക്കെട്ടുകൾ തീർത്തു. ഇരുപതടി ഉള്ളിലേക്ക് ഇതുപോലെ വേലികെട്ടി. ഈ രണ്ടു വേലിക്കെട്ടുകൾക്കിടക്ക് ചെളി നിറച്ചുകൊണ്ടു ഒരു വലിയ ചിറ യായി രൂപാന്തരപ്പെടുത്തി. അങ്ങിനെ ഒരു വലിയ പ്രദേശം ചിറ കെട്ടി അടച്ചു.
റാണി,ചിത്തിര, മാർത്താണ്ഡം കായലുകൾ
വെള്ളത്തിനടിയിലെ ഭൂമി തെളിഞ്ഞു. തെളിഞ്ഞ ഭൂമിയിൽ മഹാരാജാവ് നേരിട്ടെത്തി വിത്തുവിതച്ചു. അത് അൻപതും നൂറും മേനിയായി വിളഞ്ഞു. തൻറ്റെ ജോലിക്കാർക്കുള്ള ഭക്ഷണം തൊട്ടടുത്തുള്ള ആർ ബ്ലോക്കിൽ പാകപ്പെടുത്തി വള്ളത്തിൽ എത്തിച്ചു കൊടുത്തുകൊണ്ടിരുന്നു മുരിക്കൻ. കടൽ നിരപ്പിനും താഴെയുള്ള കുട്ടനാട്ടിലെ വേമ്പനാട്ടുകായൽ കുത്തി നികത്തിയാണ് റാണി,ചിത്തിര, മാർത്താണ്ഡം കായൽ നിലങ്ങൾ സജ്ജീകരിച്ചതു. അങ്ങനെ ആ സംരംഭം 1941 ൽ ശ്രീ ചിത്തിര തിരുനാളിൻറ്റെ ഭരണകാലത്തു തുടക്കമിട്ടതുകൊണ്ട് ആ കായൽ കൃഷി സ്ഥലത്തിന് മഹാരാജാവിൻറ്റെ പേരിട്ടു. ക്യൂ ബ്ലോക്ക് എന്ന പ്രസ്‌തുത കൃഷി സ്ഥലം 900 ഏക്കർ ആയിരുന്നു. രണ്ടാമത്തെ കായൽ മാർത്താണ്ഡവർമ്മ ഇളയ രാജാവിൻറ്റെ പേരിൽ 1945 ൽ ഉയർത്തി.എസ് ബ്ലോക്കെന്ന മാർത്താണ്ഡം കായൽ 652 ഏക്കർ ഉണ്ടായിരുന്നു. മാർത്താണ്ഡം കായലിൽ വിത്ത് വിതക്കാൻ കവടിയാർ കൊട്ടാരത്തിൽനിന്നും 'അമ്മ മഹാറാണി എത്തി. 1950 ൽ മൂന്നാമത്തെ കായൽ കുത്തി കൃഷി ഇറക്കിയപ്പോൾ റാണി കായൽ എന്ന് പേരിട്ടു. ടി ബ്ലോക്ക് എന്നറിയപ്പെടുന്ന ഈ കായൽ 600 ഏക്കർ വിസ്തൃതി ഉണ്ട്. ജല നിരപ്പിനു താഴെ കൃഷി ചെയ്യുന്ന ഈ രീതി കുട്ടനാട്ടിലും, പിന്നെ ഹോളണ്ടിലും മാത്രമേയുള്ളു. എല്ലാം കൂടി 2100 ഏക്കറിന് മുകളിലുള്ള കൃഷി സ്ഥലമായിരുന്നു മുരിക്കൻ കുത്തിയെടുത്തത് . . സമുദ്രനിരപ്പിനു താഴെയുള്ള റാണി, ചിത്തിര, മാര്‍ത്താണ്ഡം കായല്‍ നിലങ്ങള്‍ സർക്കാർ പിടിച്ചെടുത്തശേഷം, സഹകരണാടിസ്ഥാനത്തില്‍ കൃഷി സഹകരണ സംഘങ്ങള്‍ക്ക് നല്‍കി. സംഘത്തിന്‍റെ ഓരോ അംഗത്തിനും ഓരോ ഏക്കര്‍ വച്ച് 1600 ഏക്കര്‍ നിലത്തിന് 1600 അംഗങ്ങളെയും ചേര്‍ത്തു. മുരിക്കനെ പോലെ കൃഷി ചെയ്തു പൊന്നു വിളയിക്കാൻ, സഹകരണ സംഘങ്ങൾ പരാജയപ്പെട്ടു എന്നത് മറ്റൊരു ചരിത്രം.
കേരളത്തിൽ കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ജലസേചന പദ്ധതികൾക്കും ഈ കാലഘട്ടത്തിൽ തുടക്കം കുറിച്ചു. കാരാപ്പുഴ, ബാണാസുരസാഗർ തുടങ്ങിയ പദ്ധതികൾക്ക് തുടക്കം ഇട്ടു. മൂവാറ്റുപുഴ പദ്ധതി തുടങ്ങിയത് 1974 ലാണ്. 21 കോടി രൂപ അടങ്കൽ ഉണ്ടായിരുന്ന പദ്ധതി 2015 ൽ ഭാഗികമായി പൂർത്തിയായപ്പോൾ 945 കോടി രൂപയായി. അടങ്കലിൻറ്റെ 45 ഇരട്ടിയാണ് ചെലവായത്. കാരാപ്പുഴ പദ്ധതി 1976 ൽ നിർമാണം തുടങ്ങി. 7.5 കോടി രൂപയായിരുന്നു പദ്ധതിയുടെ അടങ്കൽ. ഇപ്പോഴും പണിപൂർത്തിയാക്കാത്ത ഈ പദ്ധതിക്ക് വേണ്ടി 300 കോടി രൂപ ചെലവായി. അതായതു 40 ഇരട്ടി. മലബാർ മേഖലയിലെ കാർഷിക ആവശ്യങ്ങൾക്കായി ബാണാസുരസാഗർ പദ്ധതി ഇക്കാലഘട്ടത്തിലാണ് ആലോചിച്ചത്. എന്നാൽ എല്ലാ നടപടികളും കഴിഞ്ഞു നിർമാണം തുടങ്ങിയത് 1979 ൽ ആയിരുന്നു. 8 കോടി രൂപ അടങ്കലിൽ തുടങ്ങിയ പദ്ധതി നാല് പതിറ്റാണ്ടു കഴിഞ്ഞിട്ടും പൂർത്തിയായില്ല. 2021 മാർച്ച് വരെ ഈ പദ്ധതിക്കായി 480 കോടി രൂപയാണ് ചെലവഴിച്ചത്.
തണ്ണീർമുക്കം ബണ്ട്
കേരളത്തിൻറ്റെ നെല്ലറയായ കുട്ടനാടിൻറ്റെ പ്രത്യേകത ആ പ്രദേശം ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ മൂന്നു ജില്ലകളിൽ പരന്നുകിടക്കുന്നു എന്നതുമാത്രമല്ല, സമുദ്രനിരപ്പിൽനിന്നും ഒന്ന് മുതൽ മൂന്നു മീറ്റർ വരെ
താഴെയാണെന്നതുമാണ്. ഭൗമ ശാസ്ത്രജ്ഞനും ബാംഗ്ലൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പ്രൊഫസ്സറുമായ ഡോ . സി. പി.രാജേന്ദ്രൻ മാതൃഭൂമി ദിനപത്രത്തിൽ (17-4-2023) എഴുതിയ ഒരു ലേഖനത്തിൽ പറഞ്ഞത് " ഒരു കുട്ടയുടെ രൂപത്തിൽ കിടക്കുന്ന ഈ ഭൂ വിഭാഗം വേമ്പനാട് കായലിൽ നിന്ന് ഉയർന്നുവന്നത് നൂറ്റാണ്ടുകളുടെ മനുഷ്യപ്രയത്നത്തിലൂടെയാണ്. ഒരു പക്ഷേ, ലോകത്തിലെതന്നെ നരവംശജന്യമായ ഭൂപ്രകൃതിയുടെ ഒരു ഉദാഹരണം കുട്ടനാടുതന്നെയാവാം. ഹിമയുഗത്തിൽ സമുദ്രം ഇന്ന് കാണുന്നതിനേക്കാൾ നൂറോളം കിലോമീറ്റര് അകലെയായിരുന്നു. അക്കാലത്തു കായലുകളും, അനുബന്ധ ജലാശയങ്ങളുമെല്ലാം അടങ്ങിയ ഒരു തീരപ്രദേശമായിരുന്നില്ല കേരളത്തിന്റ്റേത്. തിങ്ങി വളരുന്ന കണ്ടൽക്കാടുകൾ കുട്ടനാടുപോലുള്ള പ്രദേശത്തുണ്ടായിരുന്നു. പിന്നീട് ഏതാണ്ട് 7000 വർഷങ്ങൾക്ക് മുമ്പ് സമുദ്ര നിരപ്പ് ഉയരുകയും ഇപ്പോഴത്തെ തീരപ്രദേശത്തേക്കു കടൽ അടുക്കുകയും ചെയ്തു. കുട്ടനാട്ടിൽ ഇന്ന് കാണുന്ന പ്രതലത്തില് താഴെയുള്ള കര സമുദ്രനിരപ്പുയർന്നപ്പോൾ നശിച്ചുപോയ കണ്ടൽക്കാടുകളുടെ അവശിഷ്ടങ്ങളാണ്. പിന്നീട് 4000 വര്ഷങ്ങൾക്ക് മുമ്പ് കടലും നദികളും ചേർന്നുള്ള പ്രവർത്തനത്തിൻറ്റെ ഭാഗമായി ഉയർന്നുവന്ന മണൽത്തിട്ടകളുടെ ആവിര്ഭാവത്തോടെയാണ് കായലുകൾ രൂപപ്പെടുന്നത്. വേമ്പനാട്ടു കായലിൻറ്റെ ആവിർഭാവത്തിന് പമ്പ,അച്ചൻകോവിൽ, മണിമല, മീനച്ചിൽ എന്നീ നദികളും വലിയ സംഭാവനയാണ് നൽകിയത്.
വേമ്പനാട്ടു കായലിൻറ്റെ വടക്കുവശം കൊച്ചി കായലുമായി ഇഴുകിച്ചേർന്ന് അറബിക്കടലിൽ ലയിക്കുമ്പോൾ, തെക്കുവശം തോട്ടപ്പള്ളിയിൽ വച്ച് അറബിക്കടലുമായി ലയിക്കുന്നു. മഴക്കാലത്ത് ഉണ്ടാകുന്ന കനത്ത വെള്ളപ്പൊക്കത്തിൽ നിന്നും കുട്ടനാടിനെ രക്ഷിക്കാനും, കടൽ വെള്ളം കായൽ വഴി ഓരു വെള്ളമായി മാറി നെൽക്കൃഷിയെ നശിപ്പിക്കാതിരിക്കുവാനുമായിട്ടാണ് അമ്പതുകളിൽ തോട്ടപ്പള്ളിയിൽ സ്പിൽവേയും എഴുപതുകളിൽ തണ്ണീർമുക്കത്ത് ബണ്ടും സർക്കാർ നിർമ്മിച്ചത്. ഒന്നാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുട്ടനാട് വികസനത്തിന് 430 മീറ്റർ നീളത്തിലുള്ള തോട്ടപ്പള്ളി സ്പിൽവേ കം ബ്രിഡ്ജ് നിർമ്മിച്ചത്. അതിൻറ്റെ ഉദ്‌ഘാടനം അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന പട്ടം താ ണുപിള്ളയാണ് 1954 ൽ നിർവഹിച്ചത്.
വീണ്ടും രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷമാണ് തണ്ണീർമുക്കം ബണ്ട് വേമ്പനാട്ടു കായലിൽ നിർമ്മിച്ചത്. ആലപ്പുഴ ജില്ലയുടെ വടക്കു -പടിഞ്ഞാറുള്ള തണ്ണീർമുക്കവുമായും കിഴക്കു വശത്തു കോട്ടയം ജില്ലയിലെ വെച്ചൂരുമായി ബന്ധിപ്പിച്ചുകൊണ്ടാണ് തണ്ണീർമുക്കം ബണ്ട് 1974 ൽ നിർമ്മിച്ചത്. ഈ ബണ്ടിലൂടെയാണ് രണ്ടു ജില്ലകളെയും റോഡ് മാർഗം ബന്ധിപ്പിച്ചിട്ടുള്ളത്. ഓരു വെള്ളം കുട്ടനാട്ടിൽ ഒഴുകിയെത്തി നെൽകൃഷിക്ക് നാശം ഉണ്ടാകുന്നതു ഒഴിവാക്കുകയെന്ന പ്രധാന ലക്‌ഷ്യം ഇതിലൂടെ നടപ്പിലായെങ്കിലും, കുട്ടനാട്ടിലെ അരുവികളിലൂടെയും തോടുകളിലൂടെയുമുള്ള സുഗമമായ ശുദ്ധജല പ്രവാഹം തടസ്സപ്പെട്ടതിലൂടെ, അവയൊക്കെ ആഫ്രിക്കൻ കായൽ പടർന്നു സഞ്ചാരയോഗ്യം അല്ലാതായി എന്ന ഗൗരവതരമായ പാരിസ്ഥിക പ്രശ്നം ഉണ്ടായി.
.മറ്റൊരു പ്രശ്നം ഉണ്ടായിട്ടുള്ളത് നെൽകൃഷിക്ക് വ്യാപകമായി ഉപയോഗിക്കുന്ന കളനാശിനികൾ കുട്ടനാടിൻറ്റെ മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിച്ചു എന്നതാണ്. കീടനാശിനികളുടെ ഉപയോഗം കായൽ ജലത്തിലെ ലവണാംശത്തിൻറ്റെ ഏറ്റക്കുറച്ചിലുകൾക്കു ഇടയാക്കുന്നു. കാലവർഷം കഴിയുന്നതോടെ കടൽ ജലത്തിൻറ്റെ കടന്നുകയറ്റം മൂലം ലവണാംശം കൂടേണ്ടതാണെങ്കിലും, ബണ്ട് വന്നതോടെ ഒഴുക്കിൻറ്റെ സ്വഭാവി കത തടയപ്പെട്ടു. ബണ്ട് നിർമാണത്തിന് മുമ്പ് കുട്ടനാട്ടിൽ ഒരുപൂ കൃഷി മാത്രമേ ഉണ്ടായിരുന്നുള്ളു. ലവണാംശത്തിൻറ്റെ കുറവ് ഇരുപ്പൂ കൃഷിക്ക് അനുയോജ്യമായെങ്കിലും, ഇത് പരിസ്ഥിതിയെ പ്രതികൂലമായി ബാധിച്ചു എന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്. ലവണാംശത്തിൻറ്റെ കുറവാണു നീർപോളകളും, പായലും തഴച്ചു വളരാൻ ഇടയാക്കിയത്.
തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്‌പിൽവേയും കൃത്യമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ, അതിൻറ്റെയും ദോഷ ഫലം അനുഭവിക്കേണ്ടത് കുട്ടനാട് ജനതയാണ്. പശ്ചിമഘട്ട മലനിരകളിൽ മണ്ണിടിച്ചിലും, മണ്ണൊലിപ്പും വർദ്ധിയ്ക്കുന്നതു കാരണം നദികളിലൂടെയെത്തുന്ന മണ്ണും, എക്കലും കായലിൻറ്റെ ആഴം കുറച്ചു. . കേരള സർവകലാശാലയുടെ കീഴിലുള്ള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്ൻറ്റെ പഠനമനുസരിച്ചു 1930 കാലത്ത് 8 മീറ്റർ ആയിരുന്നു കായലിന്റ്റെ ആഴം. എന്നാൽ ഇപ്പോൾ അത് 1.8 മീറ്റർ ആയി ചുരുങ്ങി. ജലസംഭരണ ശേഷിയിൽ 80 ശതമാനം കുറവാണു ഉണ്ടായിട്ടുള്ളത്. ഇതിൻറ്റെയൊക്കെ ഫലമാണ് 2018 ലെ വെള്ളപ്പൊക്കത്തിൽ കുട്ടനാട്ടുകാർ അനുഭവിച്ചത്.കനത്ത മഴ മാറിയിട്ടും മാസങ്ങളോളം കഴിഞ്ഞാണ് കുട്ടനാട് വെള്ളപ്പൊക്കത്തിൽ നിന്നും മോചിതമായതും ജനങ്ങളുടെ ദുരിതം മാറിയതും.. കുട്ടനാട്ടിലെ ദുരിതവും കഷ്ടപ്പാടും മാറ്റുവാനായി കുട്ടനാടിൻറ്റെ പുത്രനും പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനുമായ ഡോ . സ്വാമിനാഥൻ സർക്കാരിന് സമർപ്പിച്ച കുട്ടനാട് പാക്കേജ് റിപ്പോർട്ട് ജനങ്ങളുടെ പിന്തുണയോടെ പൂർണമായും നടപ്പിലാക്കിയാലേ പരിഹാരം ഉണ്ടാകുകയുള്ളൂ.
ടൈറ്റാനിയം വ്യവസായം
കൊല്ലം ജില്ലയിൽ ഇൽമനൈറ്റ് ധാതുവിൻറ്റെ വലിയ നിക്ഷേപം ഉണ്ടെന്നു പഠ
നങ്ങളിലൂടെ തെളിഞ്ഞതിൻറ്റെ അടിസ്ഥാനത്തിലാണ് അവിടെ വാണിജ്യാടി
സ്ഥാനത്തിൽ പഠനം നടത്തുവാനായി ഒരു കമ്പനി രൂപീകരിക്കുവാൻ
ചിത്തിര തിരുനാൾ മഹാരാജാവും ദിവാൻ സർ സി.പി യും തീരുമാനമെടുത്തത്.
അങ്ങിനെയാണ് 1946 ൽ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ടസ് ലിമിറ്റഡ്
എന്ന പേരിൽ കമ്പനി രൂപീകരിച്ചത്. പെയിൻറ്റ് ഉണ്ടാക്കുവാൻ ആവശ്യമായ
ടൈറ്റാനിയം ഡയോക്‌സൈഡ് ഉദ്പാദിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിച്ചത്.
രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ കാരണം അതിൻറ്റെ ഉദ്പാദനം തുടങ്ങിയത്
1952 ൽ ആയിരുന്നു. പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഈ
കമ്പനിയെ സർക്കാർ കമ്പനിയാക്കി മാറ്റി.
1968 ജൂലൈ മാസത്തില്‍ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഥാപ്പറിന് കേരളത്തില്‍ ടൈറ്റാനിയം കോംപ്ലക്സ് വ്യവസായം ആരംഭിക്കാന്‍ ഇ.എം.എസ് സര്‍ക്കാരും വ്യവസായ മന്ത്രി ടി.വി തോമസും അനുമതി നല്‍കുകയും കേന്ദ്രത്തിന്‍റെ ലൈസന്‍സിനായി ശുപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കടലാസ്സിൽ കിടന്ന ഈ പദ്ധതിയും സജീവമാക്കിയത് അച്യുതമേനോൻ മന്ത്രിസഭയാണ്. ഒട്ടേറെ ചര്‍ച്ചകള്‍ക്കുശേഷമാണ് ഥാപ്പറിന് നൽകിയ ശുപാര്‍ശ പിന്‍വലിക്കാനും ടൈറ്റാനിയം വ്യവസായം പൊതുമേഖലയില്‍ തന്നെ ആരംഭിയ്ക്കാനും 1973 ജൂണില്‍ മന്ത്രിസഭ തീരുമാനിച്ചത്. കേരളത്തിൽ ലാഭത്തിൽ നടക്കുന്ന വിരലിലെണ്ണാവുന്ന വ്യവസായ ശാലകളിൽ ഒന്നാണ് ടി.ടി.പി. ആയിരത്തോളം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. എല്ലാ വർഷവും ഈ കമ്പനി സർക്കാരിന് വലിയ തുകയാണ് ഡിവിഡൻഡ് ആയി നൽകുന്നത്.
വീട് എന്ന സ്വപ്ന സാക്ഷാൽക്കാരവുമായി ലക്ഷം വീട്
അച്യുതമേനോന്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന എം.എന്‍. ഗോവിന്ദന്‍ നായര്‍ക്കായിരുന്നു കൃഷി-ഭവന നിർമ്മാണ വകുപ്പുകളുടെ ചുമതല. സംസ്ഥാന സർക്കാറിൻറ്റെ ചുമതലയിൽ ഭവന നിർമ്മാണ രംഗത്ത് അന്നുവരെ പ്രവർത്തിച്ചിരുന്നത് പട്ടം താണുപിള്ള മന്ത്രിസഭയുടെ കാലത്ത്, 1961 ൽ, രൂപീകരിച്ച തിരുവനന്തപുരം നഗര പരിഷ്കരണ ട്രസ്റ്റ് ആയിരുന്നു. ദേശിയ നയത്തിനും കാഴ്ചപ്പാടിനും അനുസരിച്ചു സംസ്ഥാനം ഒട്ടാകെ പ്രവർത്തനം നടത്തുവാൻ സാധിക്കുന്ന ഒരു വിപുലമായ ഏജൻസി വേണമെന്ന എം എൻറ്റെ ആഗ്രഹത്തിനനുസരിച്ചാണ്, 1971 മാർച്ച് 5 ആം തീയതി കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് രൂപീകരിച്ചത്. തിരുവനന്തപുരം നഗര പരിഷ്കരണ ട്രസ്റ്റിനെ സംയോജിപ്പിച്ചുകൊണ്ടാണ് ഭവന നിർമ്മാണ ബോർഡിന് രൂപം നൽകിയത്. കെ .സി. ശങ്കരനാരായണൻ ഐ.എ.എസ് ആയിരുന്നു ആദ്യ ചെയർമാൻ. ആദ്യ സെക്രട്ടറിയായിരുന്നത് അഡ്വ ആർ.മോഹനനാഥൻനായരായിരുന്നു. ബോർഡിൻറ്റെ പ്രവർത്തനോദ്‌ഘാടനം 20/ 03/ 1971 ൽ തിരുവനന്തപുരം കനകക്കുന്നു കൊട്ടാരത്തിൽ വച്ചാണ് നടന്നത്. വിവിധ പദ്ധതികളിലായി 12 ലക്ഷം വീടുകളാണ് 2022 വരെ സംസ്ഥാനത്തു ഭവന നിർമ്മാണ ബോർഡ് നിമ്മിച്ചു നല്കിയിട്ടുള്ളത്. ലക്ഷം വീട് പദ്ധതി, രാജീവ് ദശലക്ഷ പാർപ്പിട പദ്ധതി, ഇ.എം.എസ് ഭവന പദ്ധതി, സുനാമി ഭവന പദ്ധതി, തോട്ടം തൊഴിലാളി, ബീഡി തൊഴിലാളി, ഗോത്ര വർഗ വിഭാഗം, പട്ടികജാതി-പട്ടിക വർഗം തുടങ്ങിയവർക്കുള്ള പാർപ്പിട പദ്ധതി, സാഫല്യം, മൈത്രി ഭവന പദ്ധതി തുടങ്ങിയ പ്രധാന പദ്ധതികളൊക്കെ നടപ്പാക്കിയത് ബോർഡായിരുന്നു.
.
എം എൻ ആവിഷ്ക്കരിച്ചതാണ് ലക്ഷം വീട് പദ്ധതി. ഐക്യ രാഷ്ട്ര സഭ ആർട്ടിക്കിൾ 25 ൽ പ്രഖ്യാപിച്ച അടിസ്ഥാനപരമായ ആവശ്യങ്ങളിൽ ഒന്നാണ് അന്തിയുറങ്ങാൻ ഒരു കൂര എന്നത്. സുരക്ഷിതമായ ഒരു വീട് എല്ലാ മനുഷ്യരുടെയും സ്വപ്നമാണ്. അന്തിയുറങ്ങാന്‍ തലയ്ക്കുമീതെ ശൂന്യാകാശം മാത്രമുണ്ടായിരുന്ന ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ ഒരിടം നല്‍കുകയായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. അന്നു സംസ്ഥാനത്തുണ്ടായിരുന്ന 960 പഞ്ചായത്തുകളില്‍ ഓരോ പഞ്ചായത്തിലും 100 വീടുകള്‍ എന്നതായിരുന്നു കണക്ക്. 96000 വീടുകളായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. വീടുകള്‍ വയ്ക്കുന്നതിന് സ്ഥലം സൗജന്യമായി നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറായി. വീട് നിര്‍മ്മാണത്തിന് ഒരു വിഹിതം സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തി. ബാക്കി ആവശ്യമായി വന്ന തുക പൊതുജനങ്ങളില്‍ നിന്നും സംഭാവനയായി സ്വീകരിച്ചു. ഒരു ലക്ഷം വീടുകള്‍ പൂര്‍ത്തികരിക്കാന്‍ സാധിച്ചില്ലെങ്കിലും 90208 വീടുകള്‍ സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, സ്കൂൾ/കോളേജ് വിദ്യാർഥികൾ , സർക്കാർ ഉദ്യോഗസ്ഥർ, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവർ ഉൾപ്പെടെയുള്ളവരുടെ ബഹുജനപങ്കാളിത്തത്തോടെ പൂര്‍ത്തികരിച്ചു. ഇവയിൽ 57590 വീടുകൾ ഒറ്റ വീടുകളും, 16309 വീടുകൾ ഇരട്ട വീടുകളുമായിരുന്നു. 1973 ജനുവരി 6 ന് എറണാകുളം ജില്ലയിലെ കീഴ്മാട് പഞ്ചായത്തില്‍ വച്ച് പൂര്‍ത്തികരിച്ച വീടുകളുടെ താക്കോല്‍ ദാനം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിര്‍വഹിച്ചു.
ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്ന കാലഘട്ടമായിരുന്നതിനാല്‍, ഭക്ഷ്യോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഒട്ടേറെ നടപടികള്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ കൈക്കൊണ്ടു. കുട്ടനാട് വികസന ഏജന്‍സി ഉള്‍പ്പെടെയുള്ള വികസന ഏജന്‍സികള്‍ രൂപീകരിച്ചു. 1971 ല്‍ മണ്ണുത്തിയില്‍ കാര്‍ഷിക സര്‍വകലാശാല സ്ഥാപിച്ചത്, സംസ്ഥാനത്തെ കാര്‍ഷികാഭിവൃത്തിയിലേക്ക് നയിക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു. അതുപോലെ ആധുനിക കാലഘട്ടത്തിനു യോജിക്കുന്ന രീതിയിൽ, സാങ്കേതിക വിദ്യാഭ്യാസരംഗത്തെ ഉന്നമനം ലക്ഷ്യമാക്കി കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല ആരംഭിച്ചു.
കൊച്ചി കപ്പൽ നിർമാണശാല
കടൽ വഴിയുള്ള വ്യാപാരം വർധിപ്പിക്കുന്നതിന് കൂടുതൽ കപ്പൽ നിർമാണ ശാലകൾ ആവശ്യമാണെന്ന് മനസ്സിലാക്കിയ അന്നത്തെ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയാണ് ഒരു പഠന റിപ്പോർട്ടിൻറ്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ കപ്പൽ നിർമാണ ശാല നിർമിക്കാൻ അനുമതി നൽകിയത്. 1972 ഏപ്രിൽ 29 നാണ് കപ്പൽ നിർമാണ ശാലയുടെ ശിലാസ്ഥാപനം നടത്തിയത്. ഇതിൻറ്റെ ആദ്യഘട്ടം 1982 ൽ പൂർത്തിയായി. കപ്പൽ നിർമാണ ശാലയുടെ വരവോടെ കൊച്ചി നഗരത്തിനു സർവ്വതോമുഖമായ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്.
ഇന്ത്യൻ നേവിയുടെ ഏറ്റവും വലിയ വിമാനവാഹിനി യുദ്ധ കപ്പലായ "വിക്രാന്ത്" ഉൾപ്പെടെ നിരവധി യുദ്ധ കപ്പലുകളാണ് ഇന്ന് കൊച്ചി ഷിപ്യാർഡിൽ നിർമിക്കുന്നത്. വിമാനവാഹിനി കപ്പലായ, ഐ .എൻ.എസ് .വിക്രാന്തിൻറ്റെ ചെലവ് 20000 കോടി രൂപയാണ്. രാജ്യത്തിൻറ്റെ സമുദ്ര സുരക്ഷാ രംഗത്ത് നിർണായകമായ പങ്കു വഹിക്കാൻ ശേഷിയുള്ളതാണ് വിക്രാന്ത്. രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലാണ് ഇത്. വര്ഷങ്ങളോളം നീണ്ട ഒരു പ്രക്രിയയിലൂടെയാണ് വിക്രാന്തെന്ന സ്വപ്നം യാഥാർഥ്യമായത്. 262 മീറ്റർ നീളവും, 63 മീറ്റർ വീതിയും, 59 മീറ്റർ ഉയരവുമുള്ള വിക്രാന്തിന്, രണ്ടു ഫുട്ബോൾ മൈതാനങ്ങൾക്കു തുല്യമായ വലുപ്പമുണ്ട്. രാജ്യത്തു ഇതുവരെ നിര്മിച്ചതിൽ ഏറ്റവും വലിയ കപ്പലാണ് വിക്രാന്ത്. 15 ഡക്കുകളും , 2300 കമ്പാർട്ടുമെൻറുകളുമുള്ള ഈ യുദ്ധക്കപ്പലിൽ ഉപയോഗിച്ചിട്ടുള്ളത് 2100 കിലോ മീറ്റർ നീളമുള്ള കേബിളുകളാണ്. അതായതു കൊച്ചിയിൽ നിന്നും ഡൽഹി വരെയുള്ള ആകാശ ദൂരം. കപ്പലിനുള്ളിൽ ബോട്ടുകൾ ഓടിക്കാനും, പരിശീലനം നല്കുവാനുമുള്ള സംവിധാനവുമുണ്ട്. 1600 നാവികരെ ഉൾക്കൊള്ളാനാവുന്ന കപ്പലിൽ 684 ഏണികളും, 10000 ൽ ഏറെ പടവുകളുമുണ്ട്. 30 പോർ വിമാനങ്ങളെ വഹിക്കാൻ ശേഷിയുള്ള വിക്രാന്തിൻറ്റെ പ്രധാന സവിശേഷത കപ്പലിൻറ്റെ മുൻ ഭാഗം വളഞ്ഞ റാമ്പ് പോലെയുള്ള, സ്‌കീ ജമ്പ് ടെക്നോളജിയാണ്. അതിനാൽ കുറഞ്ഞ ദൂരത്തിലുള്ള റൺവേയിൽ നിന്നുപോലും യുദ്ധ വിമാനങ്ങൾക്ക് അതിവേഗത്തിൽ പറന്നുയരുവാൻ സാധിക്കും.
സി.ടി. സ്കാൻ അടക്കമുള്ള സൗകര്യങ്ങളും അത്യാഹിത വിഭാഗവും അടിയന്തിര പരിചരണ വിഭാഗവുമൊക്കെയുള്ള ചെറിയൊരു സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിതന്നെ വിക്രാന്തിൽ ഒരുക്കിയിട്ടുണ്ട്. വാണിജ്യ-യുദ്ധ കപ്പലുകളുടെ നിർമാണത്തിലൂടെ ഇന്ത്യയുടെ അഭിമാനമായി കൊച്ചി ഷിപ്യാർഡ് മാറിയിരിക്കുകയാണ്.ഷിപ്യാർഡിനു ആവശ്യമായ അനുബന്ധ ഉപകരണങ്ങൾ നിർമ്മിക്കുവാനുള്ള നിരവധി ചെറുകിട സ്ഥാപനങ്ങൾ എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ഉയർന്നുവന്നിട്ടുണ്ട്. ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ ചെറുകിട സ്ഥാപനങ്ങളിൽ ഇപ്പോൾ ജോലി ചെയ്തുവരുന്നത് .
യൂറോപ്പിലെ .ഉൾക്കടലിലുള്ള കാറ്റാടിപ്പാടങ്ങളുടെ അറ്റകുറ്റപ്പണികൾക്കായുള്ള രണ്ട് കപ്പലുകളുടെ നിർമാണത്തിന് കൊച്ചി
കപ്പൽശാല 2023 ൽ തുടക്കം കുറിച്ചു. യൂറോപ്പിലെ സൈപ്രസ്സിലുള്ള പെലാജിക് വിൻഡ് സെർവിസ്സ് എന്ന കമ്പനിക്കുവേണ്ടിയാണ് കൊച്ചിൻ ഷിപ്യാർഡ് കപ്പലുകൾ നിർമിക്കുന്നത്. 1050 കോടി രൂപയുടേതാണ് കരാർ. വിദേശത്തുനിന്ന് കൊച്ചി കപ്പൽശാലക്ക് ലഭിച്ച ഏറ്റവും വലിയ കരാറുകളിലൊന്നാണ് ഇത്. അറബിക്കടലിൻറ്റെ റാണിയായി കൊച്ചിയെ സംരക്ഷിച്ചു നിർത്തുന്നതിൽ കൊച്ചി കപ്പൽ നിർമാണശാലയുടെ പങ്ക് അചഞ്ചലമായി തുടരുകയാണ്.
കൊച്ചി കപ്പൽ നിർമ്മാണശാലയുടെ വളർച്ചക്ക് കാര്യമായ സംഭാവന കൊടുത്തു കൊണ്ട് ഇന്ത്യയുടെ പ്രതിരോധ വകുപ്പുമായി കരാറുകൾ ഒപ്പിട്ടിരിക്കുകയാണ്... ഈ കരാറുകളുടെ അടിസ്ഥാനത്തിൽ 488 കോടി രൂപയുടെ യുദ്ധകപ്പൽ നിർമാണത്തിനുള്ള നടപടികൾ ആരംഭിച്ചു. ഇതിൻറ്റെ തുടർച്ചയായി, 2024 ഏപ്രിൽ മാസത്തിൽ അമേരിക്കൻ നേവിയുമായി മാസ്റ്റർ ഷിപ്യാർഡ് റിപ്പയർ എഗ്രിമെൻറ് ഒപ്പുവച്ചു. കോടിക്കണക്കിന് രൂപയുടെ റിപ്പയർ ജോലികളാണ് ഇനി കൊച്ചി കപ്പൽ നിർമ്മാണശാലയെ കാത്തിരിക്കുന്നത്. ഈ കരാറോടെ ലോകത്തെ ഏതു കപ്പൽ നിർമ്മാണ ശാലയുമായും കൊച്ചി കപ്പൽ നിർമാണ ശാലയ്ക്ക് മത്സരിക്കാനും കൂടുതൽ അവസരങ്ങൾ ലഭിക്കാനും വഴി തെളിഞ്ഞിരിക്കുകയാണ്. കൊച്ചി കപ്പൽ നിർമാണ ശാലയുടെ വളർച്ചയിലൂടെ ഇന്ത്യയ്ക്ക് വിദേശ വിനിമയ നേട്ടം ഉണ്ടാകുന്നതിനൊപ്പം, കേരളത്തിൻറ്റെ ടാക്‌സ് വരുമാനത്തിലും ഗണ്യമായ വർദ്ധനവിന് വഴിതെളിക്കും.
കേരളത്തിൽ നിന്നുമുള്ള കമ്പനികളിൽ ഏറ്റവും ഉയർന്ന വിപണിമൂല്യമുള്ള കമ്പനി എന്ന നേട്ടം 2024 ജൂലൈയിൽ കൊച്ചിൻ ഷിപ്യാർഡിനു ലഭിച്ചു.74592.61 കോടി രൂപയിൽ ഒതുങ്ങി. വിദേശങ്ങളിൽ നിന്നുൾപ്പെടെ വൻതോതിൽ കപ്പൽ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി ഓർഡറുകൾ തുടർച്ചയായി ലഭിക്കുന്നതിനാലാണ് കപ്പൽ നിർമാണ ശാലയുടെ ഓഹരിവില ഓഹരി വിപണിയിൽ അനുദിനം വർധിക്കുന്നത്.
കേരളത്തിൽ കൂടുതൽ വ്യവസായ ശാലകൾ കൊണ്ടുവരുക എന്ന ഉദ്ദേശത്തോടെയാണ് അച്യുതമേനോൻറ്റെ നേതൃത്വത്തിലുള്ള സർക്കാർ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിൻട് , കോട്ടയത്തെ വെള്ളൂരിൽ സ്ഥാപിക്കാനായി കേന്ദ്ര സർക്കാരുമായി 1974 ഒക്ടോബറിൽ കരാർ ഒപ്പിട്ടത്. കമ്പനിക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ സൗജന്യ നിരക്കിലാണ് കേരള സർക്കാർ നൽകുന്നത്.1983 മുതൽ കമ്പനി വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങി. എന്നാൽ ഈ കമ്പനിയെ സ്വകാര്യവൽക്കരിക്കാനുള്ള നടപടികളുമായി പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മുന്നോട്ടു പോയ സാഹചര്യത്തിൽ, പിണറായി സർക്കാർ കമ്പനി ഏറ്റെടുത്തു പ്രവർത്തിപ്പിച്ചു തുടങ്ങിയത് ആശ്വാസകരമാണ്..
ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുന്നു
"നമ്മള്‍കൊയ്യും വയലെല്ലാം നമ്മുടെതാവും പൈങ്കിളിയേ" എന്ന് അമ്പതുകള്‍ മുതല്‍ കര്‍ഷകതൊഴിലാളികള്‍ പാടി നടന്നെങ്കിലും അവരുടെ കണ്ണീരൊപ്പാനും അവര്‍ക്ക് വികസനത്തിന്‍റെ നേട്ടം എത്തിയ്ക്കാനും നടപടി എടുത്തത് അച്യുതമേനോൻ സർക്കാരിൻറ്റെ കാലഘട്ടത്തിലാണ്. 1957 ൽ ഇ.എം.എസ് സർക്കാർ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം നടപ്പാക്കിയത് അച്യുതമേനോൻ സർക്കാർ ആയിരുന്നു. 26 ലക്ഷം കുടികിടപ്പുകാർക് പട്ടയം നൽകി. കര്‍ഷകരുടെ മാഗ്നാകാര്‍ട്ട എന്നു വിശേഷിപ്പിക്കുന്ന കര്‍ഷകതൊഴിലാളി നിയമം തയ്യാറാക്കി നിയമമാക്കി മാറ്റിയത് ഈ മന്ത്രിസഭയിലെ തൊഴില്‍ വകുപ്പുമന്ത്രിയായിരുന്ന വക്കം പുരുഷോത്തമനാണ്. 1975 ഒക്ടോബര്‍ 2 ന് ഈ നിയമം പ്രാബല്യത്തില്‍ വന്നു. കര്‍ഷക തൊഴിലാളികള്‍ക്ക് നിശ്ചിത മിനിമം വേതനം, ജോലി സമയം, ജോലി സുക്ഷിതത്വം, തൊഴില്‍ തര്‍ക്ക പരിഹാരം, എന്നിവ ഈ നിയമം നടപ്പിലാക്കിയതുവഴി ഉറപ്പാക്കി. ഇതിന് പിന്നാലെ ചുമട്ടുതൊഴിലാളി ബില്ലിന് രൂപം കൊടുത്തെങ്കിലും, അത് നിയമമാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. അവധിക്കാലത്ത് ചുമട്ടുതൊഴിലാളികൾക്ക് സൗജന്യ നിരക്കിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ താമസിക്കാൻ സൗകര്യമുണ്ടാക്കിയതും അദ്ദേഹം മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ്, അച്ചടക്ക നടപടികളുടെ ഭാഗമായി സസ്പെന്ഷനിലാകുന്ന ജീവനക്കാർക്ക് സബ്‌സിസ്റ്റൻസ് അലവൻസ് നൽകണമെന്ന വ്യവസ്ഥ കൊണ്ടുവന്നതും അദ്ദേഹമായിരുന്നു.
പട്ടികജാതി വിഭാഗത്തിലുള്ള ആളുകളുടെ വികസനാവശ്യങ്ങൾക്ക് ധന സഹായം നൽകുവാനായി സംസ്ഥാന പട്ടികജാതി വികസന കോർപറേഷൻ രൂപികരിച്ചു. അതുപോലെ ഗ്രാമീണ മേഖലയിൽ ഉള്ള പഞ്ചായത്തുകളുമായി സഹകരിച്ചുകൊണ്ടു പ്രദേശത്തിൻറ്റെ വികസനാവശ്യങ്ങൾ നടപ്പിലാക്കുന്നതിനായി റൂറൽ ഡെവലപ്മെൻട് ബോർഡും രൂപികരിച്ചു. കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്‍ട് കോര്‍പ്പറേഷനും ഈ മന്ത്രിസഭയുടെ കാലത്താണ് ആരംഭിച്ചത്.
വ്യവസായ രംഗത്ത് കുതിച്ചുകയറ്റം
വ്യവസായരംഗത്ത് കുതിച്ചുകയറ്റത്തിനുതകുന്ന നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു. ഒട്ടേറെ ചെറുകിട വ്യവസായ സംരംഭങ്ങള്‍ കേരളത്തിലെ വിവിധ ജില്ലകളിൽ ആരംഭിക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കി. പഞ്ചായത്തുകള്‍ തോറും വ്യവസായ എസ്റ്റേറ്റുകള്‍ സ്ഥാപിക്കാനായുള്ള വ്യവസായമന്ത്രി ടി.വി.തോമസിന്‍റെ ശ്രമമായിരുന്നു ഇതിന്‍റെ പിന്നില്‍. അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ പൂര്‍ണമായും ലക്ഷ്യപ്രാപ്തിയിലെത്തിയില്ലെങ്കിലും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യവസായിക സംരംഭങ്ങള്‍ കൊണ്ടുവരുവാന്‍ സാധിച്ചു.
ബീഡി വ്യവസായം കേരളത്തില്‍ നിന്നും കര്‍ണാടകത്തിലേക്കു മാറിയപ്പോള്‍ ദിനേശ് ബീഡി സംഘം രൂപീകരിച്ച് ആ വ്യവസായത്തെ കണ്ണൂരില്‍ നിലനിര്‍ത്താന്‍ അദ്ദേഹം മുന്‍കൈയെടുത്തു..സ്വകാര്യ ഉടമകൾ കശുവണ്ടി ഫാക്ടറികൾ അടച്ചതോടെ തൊഴിലാളികൾ പട്ടിണിയിലായി. കശുവണ്ടി കോർപ്പറേഷൻ രൂപീകരിച്ച് അടഞ്ഞുകിടന്ന ഫാക്ടറികൾ സർക്കാർ ഏറ്റെടുത്തു. . സിവിൽ സപ്ലൈസ് കോർപറേഷൻ , കേരളാ വനം വികസന കോർപറേഷൻ , നാളീകേര വികസന കോർപറേഷൻ , കേരളാ ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്, മീറ്റ് പ്രോഡക്ടസ് ഓഫ് ഇന്ത്യ,കേരളാ ഡിറ്റർ ജൻറ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ്, കേരളാ ഡ്രഗ്സ് ആൻഡ് ഫർമസൂട്ടിക്കൽസ് ലിമിറ്റെഡ്, കേരളാ ഷിപ്പിംഗ് ആൻഡ് ഇന്ലാന്ഡ് നാവിഗേഷൻ കോര്പറേഷൻ , സ്റ്റീൽ കോംപ്ലക്സ്, സംസ്ഥാന ബാംബൂ കോർപ റേഷൻ , സീതാറാം ടെക്‌സ്‌റ്റൈൽസ് , സംസ്ഥാന ടെക്‌സ്‌റ്റൈൽസ് കോർപറേഷൻ , റീഹാബിലിറ്റേഷൻ പ്ലാൻറ്റേഷൻസ് ലിമിറ്റഡ്, കേരളാ ഗാര്മെൻട്സ് ലിമിറ്റഡ്, കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻെറർപ്രൈസസ്, അർബൻ ഡെവലപ്മെൻട് ഫിനാൻസ് കോർപറേഷൻ , ലാൻഡ് ഡെവലപ്‌മെൻറ് കോർപറേഷൻ, സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെൻട് കോർപറേഷൻ , കേരളാ അഗ്രോ-മെഷിനറി കോർപറേഷൻ , സ്റ്റീൽ ഇൻഡസ്ട്രീസ് കേരളാ ലിമിറ്റഡ്, കേരളാ കൺസ്ട്രക്ഷൻ കോർപറേഷൻ , സ്കൂട്ടേഴ്‌സ് കേരളാ ലിമിറ്റഡ് , ആസ്ട്രൽ വാച്ചസ് ലിമിറ്റഡ് കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍-കൊല്ലം, കേരളാ സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍, സീതാറാം ടെക്സ്റ്റയിൽസ് , മലപ്പുറം സഹകരണ സ്പിന്നിംഗ് മില്‍, കെല്‍ട്രോണ്‍ കമ്പോണന്‍റ് കോംപ്ലക്സ, കേരളാ സ്റ്റേറ്റ് ഫിഷറീസ് ഡവലപ്മെൻട് കോർപറേഷൻ തുടങ്ങി ഒട്ടേറെ പൊതുമേഖല സ്ഥാപനങ്ങള്‍ ഈ കാലഘട്ടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 45 ഓളം പൊതുമേഖലാ സ്ഥാപനങ്ങളാണ് ഈ കാലഘട്ടത്തിൽ ആരംഭിച്ചത്.
സ്വന്തം ടെലിവിഷനുമായി കെല്‍ട്രോണിന്‍റെ പിറവി
ഇതിനെല്ലാം മകുടം ചാര്‍ത്തുന്നതാണ് കെല്‍ട്രോണിന്‍റെ ആരംഭം. ഇലക്ട്രോണിക്സ് രംഗത്ത് ഭാവിയിലുണ്ടാകുന്ന വളര്‍ച്ച മുന്‍കൂട്ടി മനസ്സിലാക്കിയ ടി.വി. തോമസും അച്യുതമേനോനുമാണ് കെല്‍ട്രോണ്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത്. അന്ന് ബോംബെയിലെ നെല്‍കോ എന്ന സ്ഥാപനത്തില്‍ ഉന്നത ജോലിയിലിരുന്ന കെ.പി.പി. നമ്പ്യാരെ ക്ഷണിച്ചു വരുത്തിയാണ്, 1972 ഏപ്രിലില്‍ കെല്‍ട്രോണ്‍ രൂപീകരിക്കുന്നത്. 1975 ആഗസ്റ്റ് 30 -ാം തീയതി തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ വച്ച് കെല്‍ട്രോണിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. അതോടൊപ്പം ടിവി. നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ഒപ്പുവച്ച് കരകുളത്ത് ടി.വി. നിര്‍മ്മാണം തുടങ്ങി. ഇലക്ട്രോണിക്സ് രംഗത്ത് ഇന്ത്യയില്‍ തന്നെ ഇത് വിപ്ലവകരമായ തുടക്കമായിരുന്നു. കെല്‍ട്രോണ്‍ ഇന്ത്യയിലെ തന്നെ ഇലക്ട്രോണിക്സ് രംഗത്ത് ഓരോ പടവും കടന്ന് ഉന്നതങ്ങളിലേയ്ക്കുള്ള കുതിപ്പ് ആരംഭിച്ചു. കേരളത്തില്‍ വിവിധ സ്ഥലങ്ങളിലായി പതിനാലോളം ഉപ യൂണിറ്റുകളും വിവിധ കാലയളവില്‍ പിന്നീട് ആരംഭിച്ചു. കെല്‍ട്രോണിന്‍റെ വിജയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് അപ്ട്രോണ്‍, ബെല്‍ട്രോണ്‍, മെല്‍ട്രോണ്‍ തുടങ്ങിയ ഇലക്ട്രോണിക്സ് വ്യവസായ സ്ഥാപനങ്ങള്‍ മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ ആരംഭിച്ചത്.കെൽട്രോണിൻറ്റെ ടെലിവിഷൻ നിർമാണ യൂണിറ്റുകൾ കാലാന്തരത്തിൽ, കെ.പി.പി. നമ്പ്യാരുടെ പ്രതീക്ഷക്കൊത്തു വിജയിച്ചില്ലെങ്കിലും, വൈവിധ്യവത്ക്കരണത്തിലൂടെ അതിജീവനത്തിൻറ്റെ പാതയിലാണ് കെൽട്രോണിൻറ്റെ യൂണിറ്റുകൾ.
സ്കൂട്ടേഴ്‌സ് കേരള
വ്യവസായ മന്ത്രിയായിരുന്ന ടി.വി. തോമസ്സിൻറ്റെ മനസ്സിൽ രൂപം കൊണ്ട ആശയമായിരുന്നു സ്കൂട്ടെർസ് കേരള എന്ന കമ്പനിയുടെ ഉദയം. ആലപ്പുഴ നഗരത്തിൻറ്റെ തെക്കു പടിഞ്ഞാറുള്ള വാടക്കൽ എന്ന പ്രദേശമാണ് ഫാക്‌ടറി സ്ഥാപിക്കാൻ അദ്ദേഹം കണ്ടെത്തിയ സ്ഥലം. അഭ്യസ്ഥ വിദ്യരായ യുവാക്കൾക്ക് തൊഴിൽ നൽകുകയെന്ന ഉദ്ദേശത്തോടെ, 350 ലക്ഷം രൂപ മുടക്കുമുതലോടെയാണ് 1975 നവംബർ മാസത്തിൽ കമ്പനീസ് ആക്റ്റിനു കീഴിൽ സംസ്ഥാനത്തെ ഒരു പൊതുമേഖലാ സ്ഥാപനമായി ഈ കമ്പനി രൂപീകരിച്ചത് . 1978 ലാണ് ആദ്യ ബാച്ച് സ്കൂട്ടർ നിർമ്മിച്ചത്. 3500 രൂപയാണ് വിലയായി നിശ്ചയിച്ചത്. 25 സ്കൂട്ടറുകൾ ആണ് ആദ്യ ബാച്ചിൽ ഫാക്ടറിയിൽ നിന്നും പുറത്തിറക്കിയത്. എഞ്ചിൻ ഉൾപ്പെടെയുള്ള പവർ യൂണിറ്റ് ലക്‌നൗവിലെ സ്കൂട്ടെർസ് ഇന്ത്യയുടെ നിർമാണശാലയിൽ നിന്നുമാണ് കൊണ്ടുവന്നത്. . വിജയ് സൂപ്പർ എന്ന് പേരിട്ട സ്‌കൂട്ടർ വിപണിയിൽ വിജയിക്കാതായതോടെ 2003 ൽ കമ്പനി പൂട്ടി. ഇന്ന് ആ സ്ഥലത്തു സഹകരണ മേഖലയിൽ ഒരു എഞ്ചിനീയറിംഗ് കോളേജ് , ആശുപത്രി എന്നിവയാണ് പ്രവർത്തിക്കുന്നത്. ആലപ്പുഴ നഗരത്തിൻറ്റെ ഒരു വലിയ വ്യാവസായിക വികസന സ്വപ്നമാണ് സ്കൂട്ടേഴ്‌സ് കേരളക്കൊപ്പം പൊലിഞ്ഞുപോയത് .
ഡ്രഗ്‌സ് ആൻഡ് ഫർമസ്യുട്ടികൾസ്
സ്കൂട്ടേഴ്‌സ് കേരള പോലെതന്നെ ടി.വി.തോമസ് മുൻകൈ എടുത്ത് 1974 ൽ ആലപ്പുഴയിൽ സ്ഥാപിച്ചതാണ് കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് എന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനം. സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ ഗുണമേന്മയുള്ള മരുന്നുകളും മറ്റു ചികിത്സ സാമഗ്രികളും കുറഞ്ഞ ചിലവിൽ ലഭ്യമാക്കുകയെന്ന ഉദ്ദേശമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. തുടക്ക കാലഘട്ടത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം, ആരോഗ്യ വകുപ്പിൻറ്റെ അവഗണ കാരണം നഷ്ടത്തിലായി. ഈ സ്ഥാപനത്തിൻറ്റെ വൈറ്റമിൻ എ പ്ലാൻറ്റും, മറ്റു ആവശ്യമരുന്നുകളും, ആന്ധ്ര, തമിഴ് നാട് കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. കോവിഡ് കാലഘട്ടത്തിൽ, ഈ കമ്പനിയുടെ പ്രയോജനം നമ്മുടെ ആരോഗ്യ വകുപ്പും, ജനങ്ങളും മനസ്സിലാക്കി. കോവിഡിൻറ്റെ ആദ്യ സമയത്തു് സാനിറ്റൈസറിന്റ്റെ ദൗർലഭ്യം അനുഭവപ്പെട്ടപ്പോൾ, ഡ്രഗ്സ് ആൻഡ് ഫർമസ്യുട്ടിക്കൽസ് സാനിറ്റൈസറിൻറ്റെ ഉല്പാദന രംഗത്തേക്ക് കടന്നുവന്ന് ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ അത് ലഭ്യമാക്കി. കഴിഞ്ഞ ഏതാനും വർഷ ങ്ങളായി ഈ സ്ഥാപനം ലാഭത്തിലാണ് പ്രവർത്തിക്കുന്നത്.
കാർഷിക സർവകലാശാല
ഒരു കാർഷിക രാജ്യമായ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും ഒരു കാർഷിക സർവകലാശാലയെങ്കിലും സ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാർ നിയമിച്ച കോത്താരി കമ്മീഷൻ(1966) ശുപാർശ ചെയ്ത ഒരു നിർദേശമായിരുന്നു. അതിൻറ്റെ അടിസ്ഥാനത്തിലാണ് കേരളാ നിയമസഭയുടെ 1971 ലെ ആക്റ്റ് 33 പ്രകാരം 1972 ഫെബ്രുവരി 1 ന് കേരള കാർഷിക സർവകലാശാല സ്ഥാപിച്ചത്. ഇന്ത്യയിലെ കാർഷിക സർവകലാശാലകളിൽ പതിനഞ്ചാമതായി സ്ഥാപിച്ചതാണ് ഇത്. മുഖ്യമന്ത്രി സി. അച്യുതമേനോൻ , പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ സ്വാധീനം ചെലുത്തിയാണ് സർവകലാശാലയ്‌ക്ക് അനുമതി വാങ്ങിയത്. സർവകലാശാലയുടെ ആസ്ഥാനം തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിൽ കണ്ടെത്തിയതും ഇതിനു വേണ്ടി തട്ടിൽ എസ്റ്റേറ്റിന്റ്റെ 1000 ഏക്കർ ഭൂമി ഏറ്റെടുക്കാൻ മുൻകൈ എടുത്തതും അന്നത്തെ ആഭ്യന്തര മന്ത്രി കെ. കരുണാകരനായിരുന്നു.
ഇന്ത്യയിലെ ആദ്യ കാർഷിക സർവകലാശാല 1960ൽ ഉത്തർപ്രദേശിലെ നൈനിറ്റാൾ ജില്ലയിലാണ് നിലവിൽ വന്നത്. 1962 ൽ ആരംഭിച്ച പഞ്ചാബ് അഗ്രിക്കൾചറൽ യൂണിവേഴ്സിറ്റിയാണ് രാജ്യത്തെ രണ്ടാമത്തെ കാർഷിക സർവകലാശാല. പിന്നീട്, പത്തു വർഷങ്ങള്ക്കു ശേഷമാണ് കേരള കാർഷിക സർവകലാശാല നിലവിൽ വന്നത്. തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജ്, മണ്ണുത്തി വെറ്ററിനറി കോളേജ് എന്നീ രണ്ടു കോളേജുകളും സംസ്ഥാന കൃഷി മൃഗ സംരക്ഷണ വകുപ്പുകളിൽ നിന്നും, ഏറ്റെടുത്ത 21 ഫാമുകളും ഉൾപ്പെടുത്തിയായിരുന്നു കാർഷിക സർവകലാശാലയുടെ രൂപീകരണം. ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന എൻ ചന്ദ്രഭാനു പ്രഥമ വൈസ്-ചാൻസലറും ഗവർണ്ണർ വി.വിശ്വനാഥൻ പ്രഥമ ചാൻസലറും കൃഷി വകുപ്പ് മന്ത്രി വക്കം പുരുഷോത്തമൻ പ്രഥമ പ്രൊ- ചാൻസലറുമായിരുന്നു.
1896 ൽ തിരുവനന്തപുരത്തു കരമനയിലെ പ്രദർശന തോട്ടത്തിൽ നടപ്പാക്കിയ പരിശീലന പരിപാടിയിൽ നിന്നാണ് കേരളത്തിലെ കാർഷിക വിദ്യാഭ്യാസ പരിപാടികളുടെ തുടക്കം .വിദ്യാഭ്യാസം, ഗവേഷണം , വിജ്ഞാനവ്യാപനം എന്നിവയാണ് കാർഷിക സർവകലാശാലയുടെ പ്രധാന പ്രവർത്തനമേഖല 1972 ൽ സർവകലാശാല ആരംഭിച്ചപ്പോൾ മൃഗസംരക്ഷണം , ഹോർട്ടികൾചർ , സഹകരണം, കാർഷിക എഞ്ചിനീയറിംഗ് ,മൽസ്യബന്ധനം ,വനം , ഹോം സയൻസ് എന്നിവയിലും അനുബന്ധ ശാസ്ത്ര ശാഖകളിലുമുള്ള ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളും, ഗവേഷണവും കാർഷിക സർവകലാശാലയുടെ ഉത്തരവാദിത്വത്തിലായി . 1972 ൽ കേരള കാർഷിക സർവകലാശാല തുടങ്ങുമ്പോൾ മണ്ണുത്തിയിലായിരുന്നു താത്കാലിക ആസ്ഥാനം.1977 ൽ ഏ കെ ആൻറ്റണി മുഖ്യ മന്ത്രിയായിരുന്നപ്പോഴാണ് വെള്ളാനിക്കരയിലേയ്ക്ക് ആസ്ഥാനം സ്ഥിരമായി മാറ്റിയത്. രണ്ടാം യു പി എ സർക്കാർ സർവകലാശാലയ്ക്കു നൽകിയ 100 കോടി രൂപയുടെ പ്രത്യേക ഗ്രാൻറ്റ് ഉപയോഗിച്ച് നിർമ്മിച്ച മന്ദിരം ആണ് ഇപ്പോഴത്തെ ആസ്ഥാനം.
സർവകലാശാലയുടെ കീഴിൽ ഇപ്പോൾ വെള്ളായണി ,വെള്ളാനിക്കര ,പടന്നക്കാട് എന്നീ കോളേജുകളും, തവന്നൂരിൽ ഒരു കാർഷിക എഞ്ചിനീയറിംഗ് കോളേജ് , വെള്ളാനിക്കരയിൽ ഫോറസ്റ്ററി കോളേജ് ,സഹകരണ ബാങ്കിങ് മാനേജ്‌മെൻറ് കോളേജ് , കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജ് എന്നിവയുൾപ്പെടെ 7 കോളേജുകൾ പ്രവർത്തിയ്ക്കുന്നുണ്ട് . കാർഷികവിളകൾ,വനശാസ്ത്രം, യന്ത്രവൽക്കരണം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗവേഷണ ഏജൻസിയാണ് ഈ സർവകലാശാല. സർവകലാശാലയുടെ കീഴിലുള്ള ഗവേഷണ കേന്ദ്രങ്ങളിലൂടെ കർഷകർക്ക് വേണ്ടി നിരവധി പ്രവർത്തനങ്ങളാണ് സർവകലാശാല നടത്തുന്നത് . കേരളത്തിലെ പ്രധാന കാർഷിക വിളകളിൽ നൂറു കണക്കിന് പ്രത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങളും അനുബന്ധ സാങ്കേതിക വിദ്യകളുമാണ് കഴിഞ്ഞ അമ്പതു വർഷത്തിനിടയിൽ പുറത്തിറക്കിയിട്ടുള്ളത് .ഇവയിൽ പട്ടാമ്പി , മങ്കൊമ്പ് ,വൈറ്റില ഗവേഷണ കേന്ദ്രങ്ങളുടെ നെൽ വിത്തിനങ്ങളും,പന്നിയൂർ കുരുമുളകിനങ്ങളും രാജ്യാന്തര പ്രസക്തി നേടിയവയാണ് .
സക്രിയമായ ശാസ്ത്ര-സാങ്കേതിക രംഗം
അച്യുതമേനോന്‍ ശ്രദ്ധപതിപ്പിച്ച മറ്റൊരു മേഖല ശാസ്ത്ര സാങ്കേതിക രംഗമായിരുന്നു. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന ശാസ്ത്ര നയം പ്രഖ്യാപിച്ചത് അച്യുതമേനോൻ സർക്കാരായിരുന്നു. ശാസ്ത്ര ഗവേഷണം ലക്ഷ്യമാക്കി നിരവധി ഉന്നത നിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്ക് രൂപം നൽകിയത് ഈ നയത്തിൻറ്റെ അടിസ്ഥാനത്തിലായിരുന്നു. സാമ്പത്തിക-സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ആഴത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും നടത്തുകയെന്ന ഉദ്ദേശത്തോടെ 1970 ൽ മുഖ്യമന്ത്രി അച്യുതമേനോൻറ്റെ ആശയത്തിൽ രൂപീകരിച്ച ഉന്നതമായ സ്വയംഭരണ സ്ഥാപനമാണ് സെൻറ്റർ ഫോർ ഡവലപ്മെൻട് സ്റ്റഡീസ്. തിരുവനന്തപുരത്തുള്ള ആക്കുളത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഇതിൻറ്റെ ഡയറക്ടറായി അദ്ദേഹം അന്ന് ക്ഷണിച്ചുകൊണ്ടുവന്നതാണ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ കെ.എൻ.രാജ്. ഗവേഷണ പ്രവർത്തനങ്ങളിൽ കേരളത്തിലും, പുറത്തുമുള്ള സർവ്വകലാശാലകൾ, ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ, ആസൂത്രണ വികസന ഏജൻസികൾ എന്നിവയുമായി ബന്ധ ബന്ധപ്പെട്ടാണ് 1971 മുതൽ സി ഡി എസ് പ്രവർതിക്കുന്നത് . ഇന്ത്യയിലെ തന്നെ ഏറ്റവും തലയെടുപ്പുള്ള ഒരു ദേശീയ ഗവേഷണ സ്ഥാപനമായി വളരുവാൻ സി.ഡി.എസ്സിന് കഴിഞ്ഞത് സംസ്ഥാനത്തിന് അഭിമാനകരമാണ്.
മറൈൻ പ്രോഡക്ട്സ് എക്സ്പോർട്സ് പ്രൊമോഷൻ കൌൺസിൽ
സമുദ്രോൽപന്നങ്ങളുടെ കയറ്റുമതിക്കായി കേന്ദ്ര സർക്കാർ കൊച്ചി കേന്ദ്രമാക്കി തുടങ്ങിയ സ്ഥാപനമാണ് മറൈൻ പ്രോഡക്ടസ് എക്സ്പോര്ട് പ്രൊമോഷൻ കൗൺസിൽ . ഗുണമേന്മയുള്ള സമുദ്രോത്പന്നങ്ങൾ, ഇന്ത്യയിൽ ഉത്പ്പാദിപ്പിക്കാനും ഇതര രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് സഹായം നൽകാനുമാണ് ഈ സ്ഥാപനം 1972 ൽ കേന്ദ്ര സർക്കാർ സ്ഥാപിച്ചത് . 586 കി.,മീ ദൈർഘ്യത്തിൽ തീരപ്രദേശമുള്ള കേരളത്തിലെ മത്സ്യമേഖലയുടെ പ്രാധാന്യം മനസ്സിലാക്കിയാണ് തുറമുഖ നഗരമായ കൊച്ചി കേന്ദ്രമാക്കുവാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. 2021-22 ലെ ഇന്ത്യയുടെ മത്സ്യ കയറ്റുമതി 7.7 ബില്യൺ ഡോളർ ആയിരുന്നു. 2023 -24 ൽ 1781602 മെട്രിക് ടൺ മത്സ്യ വിഭവങ്ങൾ കയറ്റുമതി ചെയ്‌തതിലൂടെ 7.38 ബില്യൺ ഡോളറായിരുന്നു ഇതിൽ നിന്നുള്ള വരുമാനം. ഇന്ത്യയുടെ മത്സ്യ കയറ്റുമതിയുടെ ഏകദേശം 15 ശതമാനം കേരളത്തിൻറ്റെ സംഭാവനയാണ്. ഏകദേശം രണ്ടുലക്ഷം പേരാണ് മത്സ്യമേഖലയിൽ പണിയെടുക്കുന്നത്.
ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്
തിരുവിതാംകൂർ രാജകുടുംബത്തിൻറ്റെ സാമ്പത്തിക സഹായത്തോടെയാണ് ആരോഗ്യമേഖലയിൽ ആഴത്തിലുള്ള പഠനങ്ങൾക്കും വിദഗ്ദ്ധ ചികിത്സക്കുമായി ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്തു സ്ഥാപിച്ചത്. ഈ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായി സംസ്ഥാനത്തിന് വെളിയിൽ സേവനം അനുഷ്ഠിച്ചിരുന്ന ഡോ . എം.എസ് വല്യത്താനെ മുഖ്യമന്ത്രി അച്യുതമേനോനാണ് കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നത്. 1973 ൽ സൊസൈറ്റി നിയമപ്രകാരം ശ്രീ ചിത്ര മെഡിക്കൽ സെൻറ്റർ രജിസ്റ്റർ ചെയ്തു. 1974 ലാണ് ഡോ .വല്യത്താൻ ശ്രീ ചിത്ര സെൻറ്റർ ഡയറക്ടറായി നിയമിക്കപ്പെട്ടത് .
1976 ഫെബ്രുവരി 29 ന് ഇതിൻ്റെ ഉദ്‌ഘാടനം നടന്നു. കാർഡിയാക്-കത്തീറ്ററൈസേഷൻ ,ഓപ്പൺ ഹാർട്ട് സർജറി,ഇ ഇ ജി ,ഇ എം ജി, മൈക്രോ സർജറി, തുടങ്ങിയ ആധുനിക ചികിത്സ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. 1978 ൽ കേന്ദ്ര സർക്കാർ ശ്രീ ചിത്ര മെഡിക്കൽ സെൻറ്ററിനെ ദേശീയ സ്ഥാപനമായി പ്രഖ്യാപിച്ചു. വിദഗ്‌ധ ചികിത്സയോടൊപ്പം ചികിത്സ രംഗത്തെ ഗവേഷണം ഇവിടെ മുഖ്യമാണ്. ഇവിടെ വികസിപ്പിച്ചെടുത്ത 'ചിത്ര വാൽവ്', ഹൃദയ വാൽവിൻറ്റെ തകരാറുമൂലം അപകടത്തിലാക്കുന്ന രോഗികൾക്ക് ജീവിതം വീണ്ടെടുക്കാൻ ഉപകാരപ്പെടുന്നുണ്ട്. വിദേശ നിർമിത വാൽവുകളേക്കാൾ ചെലവുകുറഞ്ഞതും, മെച്ചപ്പെട്ടതുമാണ് ചിത്ര വാൽവ് . തൊണ്ണൂറിലേറെ വിദേശ രാജ്യങ്ങളിലേക്ക് ചിത്ര വാൽവ് ഇപ്പോൾ കയറ്റുമതിചെയ്യുന്നുണ്ട്. ഇൻസ്റ്റിട്യൂട്ടിനു വേണ്ടി വാൽവ് നിർമാണം നടത്തുന്നത്, നെയ്യാറ്റിൻകരയിലെ ജി. രാമചന്ദ്രൻ ഫൌണ്ടേഷൻ കേന്ദ്രത്തിലാണ്. വനിതകൾ മാത്രമുള്ള ഒരു യൂണിറ്റിനാണ് വാൽവ് നിർമാണത്തിൻറ്റെ മുഴുവൻ ഉത്തരവാദിത്വവും.
ഇൻസ്ട്രുമെൻറ്റെഷൻ ലിമിറ്റഡ്
രാജസ്ഥാനിലെ കോട്ട ആസ്ഥാനമാക്കി ആരംഭിച്ച ഇൻസ്ട്രുമെൻറ്റേഷൻ ലിമിറ്റഡിൻറ്റെ മറ്റൊരു യൂണിറ്റ് ആയാണ് 1974 ൽ പാലക്കാട് കഞ്ചിക്കോട് ഈ സ്ഥാപനം ആരംഭിച്ചത്. ഇതിനാവശ്യമായ ഭൂമി, സംസ്ഥാന സർക്കാരാണ് നൽകിയത്. കണ്ട്രോൾ വാൽവുകൾ, ബട്ടർഫ്ലൈ വാൽവുകൾ, എന്നിവ നിർമിക്കുന്ന കമ്പനി, ആരംഭകാലം മുതൽ ലാഭത്തിലായിരുന്നു. ജപ്പാൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഉത്പ്പാദനം ആരംഭിച്ചതെങ്കിലും, പിന്നീട്, സ്വന്തം സാങ്കേതിക വിദ്യ സ്വായത്തമാക്കിയാണ് ഉത്പ്പാദനം തുടർന്നത്. ബഹുരാഷ്ട്ര കുത്തകകളോട് മത്സരിച്ചാണ് ഈ കമ്പനി മുന്നേറിയത്. എന്നാൽ രാജസ്ഥാനിലെ പ്രധാന യൂണിറ്റ് അടച്ചുപൂട്ടിയതോടെ, കഞ്ചിക്കോട്ടെ യൂണിറ്റും അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടരുതെന്നും സംസ്ഥാന സർക്കാരിന് കൈമാറിയാൽ, അതേറ്റെടുത്തു നടത്താമെന്നും അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ കേന്ദ്രത്തെ അറിയിച്ചു. ഇത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സംയുക്ത സംരംഭമാക്കാമെന്ന ധാരണയിലാണ് ചർച്ച തുടങ്ങിയതെങ്കിലും, ഒടുവിൽ വിലയീടാക്കി സംസ്ഥാന സർക്കാരിന് കൈമാറാൻ ധാരണയായി. രാജ്യത്തു തന്നെ ആദ്യമായാണ്, ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനം, ഒരു സംസ്ഥാന സർക്കാർ ഏറ്റെടുക്കാമെന്ന് സമ്മതിക്കുന്നത്. അപ്പോഴേക്കും തെരഞ്ഞെടുപ്പുവന്നു ഉമ്മൻചാണ്ടി സർക്കാർ അധികാരം വിട്ടൊഴിഞ്ഞു. അതിൻറ്റെ വിലയായ 53 കോടി രൂപ നൽകാമെന്ന് പിന്നീട് അധികാരത്തിൽ ഏറിയ പിണറായി സർക്കാരും സമ്മതിച്ചെങ്കിലും, ഇത് എങ്ങുമെത്തിയില്ല. ഒരിക്കൽ സംസ്ഥാന സർക്കാർ വിട്ടുകൊടുത്ത ഭൂമി, വില നൽകി വാങ്ങണോ എന്ന സംസ്ഥാന സർക്കാരിൻറ്റെ സംശയമാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിനു കാരണമെന്നു കേന്ദ്രം പറയുന്നു. എത്രയും വേഗം ഇക്കാര്യത്തിൽ ഒരു തീരുമാനമെടുത്തു ഈ സ്ഥാപനത്തെ രക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോട്ടു വരേണ്ട സമയം അതിക്രമിച്ചു.
ഇന്ത്യയുടെ തെക്കേ അറ്റം കണ്ടുപിടിച്ച ശാസ്ത്രജ്ഞനുമായി
ഭൗമശാസ്ത്ര പഠന കേന്ദ്രം [CESS ]
അച്യുതമേനോൻ സർക്കാരിൻറ്റെ മറ്റൊരു പ്രധാന സംഭാവനയാണ് തിരുവനന്തപുരത്തുള്ള ഭൗമ ശാസ്ത്ര പഠന കേന്ദ്രം. ഭൂമിയെക്കുറിച്ചും, നദികളെക്കുറിച്ചും, പഠനം നടത്തുന്ന ഒരു ശാസ്ത്ര സ്ഥാപനം അന്ന് ഇന്ത്യയിൽ ഇല്ലായിരുന്നു. 1965 ൽ നിക്കോബാർ ദ്വീപിലേക്ക് പര്യവേക്ഷണ യാത്ര നടത്തി, ലോക ശ്രദ്ധ നേടിയ ശാസ്ത്രജ്ഞനാണ്, ഡോ . സി. കരുണാകരൻ. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റം ഗ്രെയ്റ്റർ നിക്കോബാർ ദ്വീപിലെ ഇന്ദിര പോയിൻറ്റ് ആണെന്ന് അദ്ദേഹത്തിൻറ്റെ പര്യവേക്ഷണ യാത്രയിലാണ് കണ്ടെത്തിയതും, പഠനങ്ങളിലൂടെ പുറത്തുകൊണ്ടുവന്നതും. അതുവരെയും, ഇന്ത്യയുടെ തെക്കേ അറ്റം കന്യാകുമാരിയാണെന്നായിരുന്നു കരുതിയിരുന്നത്. അന്ന് അദ്ദേഹം ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ ശാസ്ത്രജ്ഞനായി ജോലി ചെയ്യുകയായിരുന്നു. അദ്ദേഹത്തെ ക്ഷണിച്ചു വരുത്തി ഭൗമ ശാസ്ത്ര കേന്ദ്രത്തിൻറ്റെ ഡയറക്ടറായി നിയമിച്ചത് അച്യുതമേനോൻ ആയിരുന്നു. ഭൂവിനിയോഗം,പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ അഗാധമായ പാണ്ഡിത്യം ഉള്ള ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. അദ്ദേഹത്തെയാണ് ഭൗമ കേന്ദ്രത്തിൻറ്റെ സ്ഥാപക ഡയറക്ടറായി നിയമിച്ചത്. ഇതിൻറ്റെ ഔപചാരിക പ്രവർത്തനം ആരംഭിക്കുന്നത് 1978 ൽ ആയിരുന്നു. ഭൂമി ശാസ്ത്ര പഠനത്തിൽ ഇത്രയും ദീർഘവീക്ഷണത്തോടെയുള്ള പഠനങ്ങൾ അന്ന് പല വികസിത രാജ്യങ്ങൾ പോലും ആരംഭിച്ചിരുന്നില്ല. ഇന്ത്യ അൻറ്റാർട്ടിക്കയിൽ ശാസ്ത്ര പര്യവേക്ഷണം നടത്തുന്നതിനുള്ള ആശയവും, പദ്ധതിയും ആദ്യമായി കേന്ദ്ര സർക്കാരിൻറ്റെ ശ്രദ്ധയിൽ കൊണ്ടുവന്നതും ഡോ . കരുണാകരനായിരുന്നു. തിരുവനന്തപുരത്തെ ഉള്ളൂർ ആക്കുളം കായലിനു സമീപത്തുള്ള 19 ഏക്കർ സ്ഥലത്താണ് ഭൗമകേന്ദ്രം പ്രവർത്തിക്കുന്നത്. കേരളത്തിൻറ്റെ ഭൂപ്രകൃതിയെക്കുറിച്ചും, നദികളെയും, കായലുകളേയും സഹ്യസാനുക്കളെക്കുറിച്ചുമെല്ലാം പഠനങ്ങൾ നടത്തി നിരവധി ശുപാർശകൾ ഈ സ്ഥാപനം മാറിമാറി വരുന്ന സർക്കാരുകൾക്ക് നൽകിയിട്ടുണ്ട്. 2011- കാലഘട്ടത്തിലെ ഉമ്മൻ ചാണ്ടി സർക്കാരാണ്, ഈ സ്ഥാപനം ഒരു ദേശിയ സ്ഥാപനമാക്കുവാനായി, ഇതിൻറ്റെ നടത്തിപ്പ് കേന്ദ്ര സർക്കാരിന് വിട്ടുനല്കിയത് . ഇന്ത്യയുടെ ഭൗമ ശാസ്ത്ര പഠനങ്ങൾക്കുള്ള മുഖ്യ പഠനകേന്ദ്രമായി ഈ സ്ഥാപനം ഇന്ന് മാറിയിട്ടുണ്ട്.
. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻറ്റെ ഉല്പത്തിമുതൽ വിവിധ തട്ടുകളിലുള്ള വിഭവ വിശ്ലേഷണം വരെ ഇവിടെ ഗവേഷണ വിധേയമാക്കുന്നു. ഭൗമ ശാസ്ത്രവുമായി ബന്ധപ്പെട്ട നദീതട ഉല്പത്തി, ഭൂഗർഭ ജല മാനേജ്‌മെൻറ് , തീരദേശ സംരക്ഷണം പരിതസ്ഥിതി ആഘാതം തുടങ്ങിയ അടിസ്ഥാനപരമായ പഠനങ്ങൾ ഇവിടെ നടത്തുന്നുണ്ട്. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും വിഭവ സംഭരണ ഭൂപടനിർമാണം സെസ് പൂർത്തീകരിച്ചു സംസ്ഥാന സർക്കാരിന് നൽകി. . അതിനുശേഷം ഈ സ്ഥാപനത്തിൻറ്റെ പേര് നാഷണൽ സെൻറ്റർ ഫോർ എർത് സയൻസ് സ്റ്റഡീസ് എന്ന് പുനർ നാമകരണം ചെയ്തു.
മലയാള സിനിമയെ പറിച്ചുനടുന്നു
മലയാള സിനിമ തുടങ്ങിയ കാലം മുതൽ സിനിമാ നിർമാണപ്രക്രിയക്ക് ആശ്രയിക്കുന്നത് ഇതര സംസ്ഥാനങ്ങളെയാണ്. ഇതിനൊരു മാറ്റം വേണമെന്ന് ചലചിത്ര മേഖലയിൽ നിൽക്കുന്നവർ തന്നെ ആഗ്രഹിച്ചു. എല്ലാത്തിനും എഴുപതുകൾ വരെ ആശ്രയിച്ചിരുന്നത് മദ്രാസിലെ സ്റ്റുഡിയോ ഉൾപ്പടെയുള്ള സൗകര്യങ്ങളായിരുന്നു. അന്നത്തെ മുൻനിര ചലച്ചിത്ര പ്രവർത്തകരായിരുന്ന രാമുകാര്യാട്ട്, പി.ഭാസ്കരൻ, തോപ്പിൽ ഭാസി എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി അച്യുതമേനോനെ കണ്ട് മലയാള ചലച്ചിത്ര വികസനത്തിനായി പൊതുമേഖലയിൽ ഒരു സംവിധാനം ഉണ്ടാക്കേണ്ടതിൻറ്റെ ആവശ്യകത ധരിപ്പിച്ചു. സിനിമാ ഉൾപ്പെടെയുള്ള സാംസ്‌കാരിക മേഖലയുടെ ചുമതല ഉണ്ടായിരുന്നത് ആഭ്യന്തര മന്ത്രി കെ.കരുണാകരനായിരുന്നു. അതിനാൽ കരുണാകരനെ കണ്ട് ഇക്കാര്യം സംസാരിക്കാൻ നിർദേശിച്ചു. ക രുണാകരനുമായി ചർച്ചചെയ്തതിൻറ്റെ അടിസ്ഥാനത്തിലാണ് കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻറ് കോർപറേഷൻ 1975 ൽ രൂപീകരിച്ചത്. ഇത് രൂപീകരിക്കുമ്പോൾ ഇന്ത്യയിൽ പൊതുമേഖലയിൽ രൂപീകരിക്കുന്ന ആദ്യ ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷൻ . പിന്നീട് 1980 ലാണ് തിരുവല്ലത്തെ കുന്നിനു മുകളിൽ 75 ഏക്കർ സ്ഥലത്തു ഫിലിം സ്റ്റുഡിയോ കോംപ്ലക്സ് കോർപറേഷന് കീഴിൽ സ്ഥാപിച്ചത്. 1998 ൽ ചലച്ചിത്ര അക്കാദമിയും രൂപീകരിച്ചു.
സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ്, സെന്‍ട്രല്‍ വാട്ടര്‍ റിസർച് ഡവലപ്മെന്‍റ് കേന്ദ്രം, കോഴിക്കോട്, കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെൻറ് ബോർഡ്, ഫാം ഇൻഫർമേഷൻ ബ്യൂറോ,കേരളാ ഫോറസ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,പീച്ചി, ബൊട്ടാണിക്കൽ ഗാർഡൻ, , തുടങ്ങി ഒട്ടേറെ തലയെടുപ്പുള്ള സ്വയം ഭരണ സ്ഥാപനങ്ങളും ഈ കാലഘട്ടത്തിൽ ആരംഭിച്ചു.
.അടിയന്തിരാവസ്ഥകാലത്ത് ജനകീയ സഹകരണത്തോടെ നടത്തിയ മണക്കാലയജ്ഞം ജനങ്ങളുടെ സജീവ സാന്നിധ്യം കൊണ്ടും, സാമൂഹ്യ സഹകരണത്തോടെയുമുള്ള വികസനത്തിന് മാതൃകയായി രാജ്യമെങ്ങും വാഴ്ത്തപ്പെട്ടു. ശാസ്താംകോട്ട ഉപകനാലിന്‍റെ നാലു കിലോമീറ്റര്‍ ദൂരം ജനങ്ങൾ നടത്തിയ ശ്രമദാനം കൊണ്ടാണ് കുഴിക്കാന്‍ കഴിഞ്ഞത് .
ഇടുക്കി ഡാം
ലോകോത്തര ആർക്കിടെക്ടകളെപ്പോലും വിസ്മയിപ്പിക്കുന്ന ഇടുക്കി അണക്കെ
റ്റിൻറ്റെ ചരിത്രത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1919 ൽ ഇറ്റലിക്കാരനായ
ജേക്കബ് എന്ന ഒരു എഞ്ചിനീയർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇടുക്കിയിൽ
ഒരു അണ കെട്ടാനുള്ള സാധ്യതയെക്കുറിച്ചു ആദ്യമായി പരാമർശിച്ചത്. ആ
റിപ്പോർട്ട് സർക്കാർ പരിഗണിച്ചില്ല. 1922 ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ.
.ജോൺ ഒരിക്കൽ നായാട്ടിന് പോയപ്പോൾ കണ്ടുമുട്ടിയ കൊലുമ്പൻ എന്ന ആ
ദിവാസിയാണ് ഇന്ന് ഇടുക്കി ഡാം സ്ഥിതി ചെയ്യുന്ന കുറവൻ-കുറത്തി മലയിടുക്ക്സ്ഥലം ജോണിന് കാണിച്ചുകൊടുത്തത്.. .ഈ മലകൾക്കിടയിലൂടെ ഒഴുകുന്ന പെരിയാർ നദിയിൽ ഒരു തട കെട്ടിയാൽ അത് ജലസേചനത്തിനും വൈദ്യുതോല്പാദനത്തിനും പറ്റുമെന്ന് അദ്ദേഹം മനസ്സിലാക്കി. എൻജിനീയറായ അദ്ദേഹത്തിൻറ്റെ സഹോദരനുമായി ആലോചിച്ചാണ് ഒരു ഡാമിൻറ്റെ സാധ്യത പഠിച്ചു റിപ്പോർട്ട് തയ്യാറാക്കി തിരുവിതാംകൂർ സർക്കാരിന് നൽകിയത്. എന്നാൽ ആ റിപ്പോർട്ടിന്മേൽ സർക്കാർ നടപടിയൊന്നും എടുത്തില്ല. പിന്നീട്, ഈ പ്രദേശത്തു ഒരു ഡാമിൻറ്റെ സാധ്യത മനസ്സിലാക്കിയ ഇറ്റാലിയൻ എൻജിനീയർ ആയിരുന്ന ആന്ജെലോ ഒമേദയോ ഒരു റിപ്പോർട്ട് തയ്യാറാക്കി വീണ്ടും തിരുവിതാംകൂർ സർക്കാരിന് നൽകിയിരുന്നെങ്കിലും, ആ റിപ്പോർട്ടും പ്രയാഗികമല്ലെന്നു പറഞ്ഞു സർക്കാർ തള്ളി. അതിനു ശേഷവും പല പഠന റിപ്പോർട്ടുകളും കാലാകാലങ്ങളിൽ അതാത് സർക്കാരുകൾക്ക് നൽകിയിരുന്നെങ്കിലും, അതൊന്നും വെളിച്ചം കണ്ടില്ല. ഒടുവിൽ 1961 ലെ പട്ടം താണുപിള്ള സർക്കാരാണ് കുറവൻ -കുറത്തി മലകൾക്കിടയിൽ ഒരു ആർച് ഡാം പണിയാനുള്ള റിപ്പോർട്ട് കേന്ദ്ര സർക്കാരിൻറ്റെ പരിഗണനയ്ക്കായി നൽകിയത്. കാട് വെട്ടിത്തെളിക്കുക, റോഡുകളും, പാലങ്ങളും നിർമിക്കുക, സർവ്വേ നടത്തുക തുടങ്ങിയ ജോലികൾ 1962 ൽ ആരംഭിച്ചു.കേന്ദ്ര പ്ലാനിംഗ് കമ്മീഷൻ ഇതിനു 1963 ൽ അനുമതി നൽകി. 1964 ൽ ഇതിൻറ്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. 1966 ൽ കൊളംബോ പദ്ധതിപ്രകാരം , ഇടുക്കി അണക്കെട്ടിന് 78 ലക്ഷം കനേഡിയൻ ഡോളറിൻറ്റെ ധന സഹായം കാനഡ സർക്കാർ നൽകി. 1967 ൽ ഇന്ത്യയും കാനഡയും ഇത് സംബന്ധിച്ച കരാർ ഒപ്പുവെച്ചു. സർവേയർ,നെനെഗർ ആൻഡ് ഷേണിവേർട് (എസ്‌എൻസി ] എന്ന കമ്പനിയാണ് ഈ പദ്ധതിയുടെ സാങ്കേതിക ഉപദേശകരായിരുന്നത്. ആർച് ഡാം നിർമാണത്തിൽ വിദഗ്ദ്ധരായ ഫ്രാൻസിൻറ്റെ സാങ്കേതിക സഹായവും ഉണ്ടായിരുന്നു.
1969 ഏപ്രിൽ 30 നാണ് ഇടുക്കി ആർച് ഡാമിൻറ്റെ ഔപചാരികമായ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ പ്രൊജക്റ്റിൻറ്റെ കോർഡിനേറ്ററായി സർക്കാർ യുവ ഐ എ എസ് ഓഫീസർ ആയിരുന്ന ഡോ .ബാബു പോളിനെ നിയമിച്ചു. 1972 ല്‍ ഇടുക്കി ജില്ല രൂപീകൃതമായി. ബാബു പോളിനെ തന്നെ ആദ്യ ജില്ലാ കളക്ടർ ആയും സർക്കാർ നിയമിച്ചു. ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്താണ് ഡാമിൻറ്റെ നിർമാണ പ്രവർത്തനം നടത്തിയത്.
പെരിയാറിന് ഇടുക്കിയിലും, അതിൻറ്റെ പോഷക നദിയായ ചെറുതോണിക്ക് ഇടുക്കിയോട് ചേർന്നും ഓരോ അണ കെട്ടി സംഭരിക്കുന്ന വെള്ളം ഒരു തുറന്ന ചാനൽ വഴി കിളിവള്ളിത്തോടുമായി യോജിപ്പിക്കുന്നു. അവിടെ കുളമാവിൽ ഒരു അണക്കെട്ട് .അങ്ങനെ മൂന്നു അണക്കെട്ടുകൾ തടഞ്ഞു നിറുത്തുന്ന വെള്ളം തുരംഗങ്ങളിലൂടെ മൂലമറ്റത്തുള്ള ഭൂഗർഭ വൈദ്യുത നിലയത്തിലെത്തുന്നു. അവിടെ നിന്നും തുരങ്കം വഴിയും തുറന്ന ചാനൽ വഴിയും മൂവാറ്റുപുഴയാറിൻറ്റെ പോഷകനദിയായ കുടയത്തൂർപുഴയിൽ ചേരുന്നു.
ഇടുക്കി അണക്കെട്ട് നിർമാണത്തിനായി പെരിയാറിനേയും ചെറുതോണി അണക്കെട്ടു നിർമാണത്തിനായി ചെറുതോണി ആറിനേയും വഴിതിരിച്ചു വിടേണ്ടത് ആവശ്യമായിരുന്നു. ഇതിനായി ആദ്യം ചെറുതോണി പുഴയിൽ ഒരു താൽക്കാലിക അണക്കെട്ട് [Coffer Dam ] നിർമിച്ചതിനുശേഷം രണ്ടു പുഴയ്ക്കും ഇടയിലുണ്ടായിരുന്ന കുന്നിലൂടെ 309 എം,എം ൻെറ നീളവും 425 മീറ്റർ വ്യാസവുമുള്ള ഒരു തുരങ്കം നിർമിച്ചു ചെറുതോണിയെ പെരിയാറിലേക്ക് ഒഴുക്കി. അതോടൊപ്പം പെരിയാറിലും ഒരു കോഫർ ഡാം
നിർമ്മിച്ചു. ഇവിടെ സംഭരിക്കുന്ന രണ്ടു പുഴകളിൽ നിന്നുമുള്ള വെള്ളം ഇടുക്കിയിലൂടെ ഒഴുകുന്നത് ഒഴിവാക്കുന്നതിനായി കുറവൻ മലയുടെ അടിവാരത്തിൽ ഇടുക്കി അണക്കെട്ടിൻറ്റെ തറ നിരപ്പിൽനിന്നും 29 മീറ്റർ ഉയരത്തിൽ 248 മീറ്റർ നീളത്തിലും 6.5 മീറ്റർ വ്യാസത്തിലും ഒരു തുരങ്കം കൂടി
നിർമ്മിച്ചു.
എന്തുകൊണ്ട് കമാന[ആർച് ] അണക്കെട്ട് ?
എഞ്ചിനീയറിംഗ് വൈദഗ്ധ്യം ഇല്ലാത്തവർക്ക് ഉണ്ടാകുന്ന ഒരു സ്വാഭാവിക സംശയമാണിത്. കമാനാകൃതിയോളം പ്രകൃതിയുമായി യോജിച്ചുപോകുന്ന മറ്റൊരു അണക്കെട്ട് രൂപരേഖയില്ല. ഭാരം താങ്ങാൻ കമാനാകൃതിക്ക് കൂടുതൽ ശേഷിയുണ്ട് എന്നതാണ് ഇതിൻറ്റെ സാങ്കേതിക മേന്മ. ഏകദേശം രണ്ടായിരം ദശലക്ഷം ടൺ ജലസംഭരണ സാധ്യതയാണ് ഇടുക്കി ജലസംഭരണിക്ക് ഉള്ളത്. ഇതിൻറ്റെ മർദ്ദവും ശക്തിയും താങ്ങാൻ ആർച് ഡാമിന് അനായാസം സാധിക്കും. Double Curvature Parabolic Thin Arch രീതിയിലാണ് ഇതിന്റെ നിർമാണം. ഒരു മുറി ചിരട്ടയെ നാലായി മുറിച്ചാൽ ഒരു കഷണത്തിൻറ്റെ രൂപമാണ് ഇതിനുള്ളത്. പിറകിൽനിന്ന് നോക്കിയാൽ മൂർഖൻ പാമ്പ് പത്തിവിരിച്ചതുപോലെ ഇരിക്കും. പാറയിടുക്കിന് ശക്തമായ സുരക്ഷാ ഉറപ്പാക്കിക്കൊണ്ട് , സമുദ്ര നിരപ്പിൽ നിന്നും 925 മീറ്റർ ഉയരമുള്ള "കുറത്തിമലയും", 839 മീറ്റർ ഉയരമുള്ള "കുറവൻ മലയും " ശക്തി സ്തംഭങ്ങളായി നിൽക്കുന്നു.
ഇന്ത്യയിലെ ഏക ആർച് ഡാം, ലോകത്തിലെ ഉയരം കൂടിയ 22 അണക്കെട്ടുകളിൽ ഒന്ന് എന്നീ മേന്മകൾ ഇടുക്കി അണക്കെട്ടിനുണ്ട്. ഉയരത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്താണ് ഇത്. ഇതിന്റെ ഉയരം 168.91 മീറ്റർ ആണ്. മുകളിലത്തെ നീളം 365.85 മീറ്ററും , മുകളിലത്തെ വീതി 7.62 മീറ്ററും, അടിയിൽ 19.81 മീറ്ററും ആണ്. ഈ ആർച് ഡാമിൻറ്റെ നിർമാണത്തിന് 464000 ഘന മീറ്റർ കോണ്ക്രീറ്റ് ആണ് ആവശ്യമായി വന്നത്. പെരിയാറിനു 526. 29 ചതുരശ്ര കിലോമീറ്റർ, ചെറുതോണിയാറിന് 123. 02 ചതുരശ്ര കിലോമീറ്റർ എന്നിങ്ങനെയാണ് ജലദായക പ്രദേശമായി[catchment area ] ആയിട്ടുള്ളത്.
കുറത്തിമലയുടെ വലതുകൈയും, കുറവൻ മലയുടെ ഇടതു കൈയ്യും കോർത്തിരിക്കുന്നതാണ് ഇടുക്കി ആർച് ഡാമെങ്കിൽ , കുറവൻ മലയുടെ വലതുകൈയ്യാണ് ചെറുതോണി അണക്കെട്ട്. ഉയരത്തിൽ ഇടുക്കിയുടെ താഴെയാണ് സ്ഥാനമെങ്കിലും, ഇടുക്കി പദ്ധതിയുടെ ഒരു പ്രധാന ഘടകമാണ് ചെറുതോണി അണക്കെട്ട്. ചെറുതോണി അണക്കെട്ടിൻറ്റെ ഉയരം 138.38 മീറ്ററും , മുകളിലത്തെ നീളം 650.90 മീറ്ററും, അടിഭാഗത്തു വീതി 107. 78 മീറ്ററും, മുകളിൽ വീതി 7. 32 മീറ്ററും ആണ്. പെരിയാറിന്റെ ഒരു പോഷക നദിയാണ് ചെറുതോണി പുഴ. ഇടുക്കി അണക്കെട്ടുകൊണ്ടു മാത്രം പെരിയാറിനെ തടഞ്ഞു നിർത്താൻ ശ്രമിച്ചാൽ അത് ചെറുതോണി പുഴയിലൂടെ കവിഞ്ഞൊഴുകി പോകും. അങ്ങിനെ വെള്ളം പോകുന്നത് ഒഴിവാക്കുന്നതിനൊപ്പം, ജലസംഭരണിയുടെ വ്യാപ്തി വർധിപ്പിക്കുക, ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുക എന്നീ ഉദ്ദേശങ്ങളും ഇതിന്റെ നിര്മാണത്തിനുണ്ട്. ഇടുക്കി ഡാമിൻറ്റെ ബഹിർഗമനികൾ (സ്പിൽവേസ്) സ്ഥാപിച്ചിരിക്കുന്നു എന്നതാണ് ചെറുതോണി അണക്കെട്ടിൻറ്റെ സവിശേഷത. 12.20 മീറ്റർ നീളവും, 10. 36 മീറ്റർ ഉയരവും വീതമുള്ള അഞ്ച് സ്പിൽ വേ ഗേറ്റുകളും, 3.05 മീറ്റർ നീളവും 6.40 മീറ്റർ ഉയരവും വീതമുള്ള രണ്ടു സ്പിൽ വേ ഗേറ്റുകളും ഇതിനുണ്ട്.
ഇടുക്കിയിലും, ചെറുതോണിയിലുമുള്ള അണക്കെട്ടുകളിൽ നിർമിച്ചിട്ടുള്ള ജലസംഭരണികൾ 2080. 26 മീറ്റർ നീളമുള്ള ഒരു ചാനൽ വഴി കുളമാവുവരെ ബന്ധിക്കുന്നു . മുവാറ്റുപുഴ ആറിൻറ്റെ പോഷകനദിയായ കിളിവള്ളിവരെയെത്തുന്ന ഈ ജലസംഭരണി, കിളിവള്ളിത്തോടിന് കുറുകെ പണിത കുളമാവ് അണക്കെട്ടുകൊണ്ടു തടഞ്ഞു നിർത്തുന്നു.ഈ മൂന്നു അണക്കെട്ടുകളിൽ ഏറ്റവും ചെറുത് ഇതാണ്. ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്നു അണക്കെട്ടുകളും കൂടി 59.83 ചതുരശ്ര കിലോമീറ്റർ സ്ഥലത്തു ഒട്ടാകെ 1996 ദശലക്ഷം ഘനമീറ്റർ വെള്ളം തടഞ്ഞു നിര്ത്തുന്നു. ഈ വെള്ളത്തിൻറ്റെ മൊത്തം കരുത്തുപയോഗപ്പെടുത്തിയാണ് വൈദ്യുതോല്പാദനം നടത്തുന്നത്. നാടുകാണി മലയുടെ നെറുകയിൽനിന്നും ഏകദേശം 750 മീറ്റർ താഴ്ചയിലാണ് വൈദ്യുത നിലയം നിർമിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുത നിലയമാണ് ഇത്. ഇവിടേയ്ക്ക് എത്താനുള്ള ആർച് ടണലിന് ഏകദേശം 600 മീറ്റർ നീളമുണ്ട്.
ഇടുക്കി ജലസംഭരണിയുടെ നിർമാണം 1973 ൽ പൂർത്തിയാക്കി. 555 അടി ഉയരത്തിൽ നിർമിച്ച ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി രാജ്യത്തിനു സമര്‍പ്പിച്ചത് 1976 ഫെബ്രുവരി 12 ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു.. മൂന്നു ഘട്ടങ്ങളിലായാണ് 780 മെഗാവാട്ട് ഉത്പാദനശേഷിയുള്ള ഈ പദ്ധതി പൂര്‍ത്തീകരിച്ചത്. ഈ കാലഘട്ടത്തിൽ തന്നെ ആയിരുന്നു ഇടുക്കിയിൽ വന്യജീവി സംരക്ഷണ കേന്ദ്രം ആരംഭിച്ചതും.
കേരളത്തിലെ വിദ്യാർത്ഥികൾക്ക് കായിക മത്സരങ്ങളിൽ പരിശീലനം നൽകുന്നതിനായി 1975 ൽ ജി.വി.രാജാ സ്പോർട്സ് സ്കൂൾ തിരുവനന്തപുരത്തു ആരംഭിച്ചു.ഗൾഫ് നാടുകളിലേക്ക് വലിയതോതിൽ കേരളത്തിലെ ചെറുപ്പക്കാർ തൊഴിൽ തേടി കുടിയേറ്റം തുടങ്ങിയ പശ്ചാത്തലത്തിൽ അവർക്കു പ്രയോജനപ്പെടത്തക്ക വിധത്തിൽ തിരുവനന്തപുരത്തുനിന്നും ദുബായിലേക്ക് വിമാന സർവീസ് ആരംഭിച്ചു. അതുവരെയും ഗൾഫ് നാടുകളിലേക്കുള്ള കേരളീയരുടെ യാത്ര മുംബൈ വഴി ആയിരുന്നു.
1976 സെപ്റ്റംബർ 13 ആം തീയതി ആണ് തിരുവനതപുരം - കൊല്ലം ബ്രോഡ് ഗേജ് ലൈൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധി ഉൽഘാടനം ചെയ്തത്. അടുത്ത ദിവസം ബ്രോഡ് ഗേജ് പാതയിലൂടെ കന്നി യാത്ര നടത്തിയ തീവണ്ടിക്കു ജനങ്ങൾ വമ്പിച്ച വരവേൽപാണ് നൽകിയത്. എന്നാൽ ഉത്സവ പ്രതീതി സൃഷ്ട്ടിച്ച റെയിൽവേ ലൈൻ ഉൽഘാടനം 1979 ഏപ്രിൽ 15 നായിരുന്നു. മലയാളികളുടെ ചിരകാല സ്വപ്നമായ തിരുവനന്തപുരം - കന്യാകുമാരി റെയിൽവേ ലൈൻ അന്നാണ് പ്രധാനമന്ത്രി മൊറാർജി ദേശായി ഉൽഘാടനം ചെയ്തത്. കന്യാകുമാരിയിൽ നടന്ന വമ്പിച്ച യോഗത്തിൽ അന്നത്തെ റെയിൽവേ മന്ത്രി മധു ദണ്ഡവാദേ, കേരള മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായർ, തമിഴ്‌നാട് മുഖ്യമന്ത്രി എം.ജി.രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു.
ശവമഞ്ചവുമായി ഒരു ഉദ്‌ഘാടനം
കോവളത്തെ രാജ്യന്തര ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതില്‍ മന്ത്രിയായിരുന്ന ടി.കെ. ദിവാകരന്‍റെ പങ്ക് വിസ്മരിക്കാന്‍ സാധിക്കില്ല. പൊതുമരാമത്തു വകുപ്പ് മന്ത്രി എന്ന നിലയിൽ, സംസ്ഥാനത്ത് പശ്ചാത്തല വികസനം ഒരുക്കുന്നതിന്റെ ഭാഗമായി നിരവധി വൻകിട പാലങ്ങളും റോഡുകളും നിർമിക്കാൻ അദ്ദേഹം നേതൃപരമായ പങ്കാണ് എടുത്തത്. അദ്ദേഹത്തിൻറ്റെ മരണം പോലും വികസന നേട്ടത്തിന്റെ വിളിച്ചോതലായി മാറി. അദ്ദേഹത്തിന്റ്റെ വലിയ ഒരു സ്വപ്നമായിരുന്നു കൊല്ലം ജില്ലയിലെ ഇത്തിക്കരയിൽ ഒരു പുതിയ പാലം നിർമിക്കണമെന്നത്. മന്ത്രിയെന്ന നിലയിൽ പാലം പണിക്കു അനുമതി കൊടുക്കുകയും പാലം പണി പൂർത്തിയാക്കുകയും ചെയ്തു. 1976 ജനുവരി 20 ന് ഉദ്‌ഘാടനം ചെയ്യാമെന്നും അദ്ദേഹം സമ്മതം അറിയിച്ചു. എന്നാൽ അതിനു ഒരാഴ്ചമുമ്പ് അദ്ദേഹം അസുഖ ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഉദ്‌ഘാടനത്തിൻറ്റെ തലേ ദിവസം, 19 ആം തീയതി അദ്ദേഹം മരണമടഞ്ഞു. അതോടെ ഉത്സവലഹരിയിലായിരുന്ന ഇത്തിക്കര പ്രദേശം ശോകമൂകമായി. മറ്റാരെയെങ്കിലും കൊണ്ട് ഉദ്ഘാടനം നടത്തിക്കാൻ വകുപ്പ് അധികൃതർ ആലോചിച്ചു. ഇതറിഞ്ഞ അവിടത്തെ ജനങ്ങൾ ഒന്നടങ്കം അതിനെ എതിർത്തു . പാലത്തിനായി അശ്രാന്ത പരിശ്രമം നടത്തിയ തങ്ങളുടെ പ്രിയപ്പെട്ട ടി.കെ . യുടെ ശവമഞ്ചം, വഹിച്ചുകൊണ്ടുള്ള വാഹനം പാലത്തിലൂടെ കടന്നു പോയി പാലം തുറന്നുകൊടുത്താൽ മതിയെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു.
അങ്ങിനെ 20 ആം തീയതി പാലത്തിനു കുറുകെ കെട്ടിയ കറുപ്പ് നാട മുറിച്ചു നീക്കിക്കൊണ്ട് ആദ്ദേഹത്തിൻറ്റെ മൃത ശരീരം വഹിച്ചുകൊണ്ടുള്ള വാഹനം ആദ്യമായി ഇത്തിക്കര പുതിയ പാലത്തിലൂടെ കടന്നു പോയാണ് പാലം ഔപചാരികമായി ഉദ്‌ഘാടനം ചെയ്യപ്പെട്ടത്. അങ്ങിനെ ഒരു മൃതശരീരം വഹിച്ച വാഹനം കടന്നുപോയി ഒരു പാലം തുറന്നതു ലോക ചരിത്രത്തിൽ തന്നെ വേറെ ഉണ്ടാകാൻ സാധ്യത ഇല്ല കേരളത്തിന്റെ വികസന ചരിത്രത്തിൽ പ്രത്യേകം രേഖപ്പെടുത്തേണ്ട ഒരു സംഭവമാണ് ഇത്. "Opened for traffic on 20-1-1976 with the passage of the cortege of shri T.K.Divakaran" എന്ന് ആ ചരിത്രം രേഖപ്പെടുത്തിയ ശിലാ ഫലകം ഇത്തിക്കര പാലത്തിൻറ്റെ ഒരു വശത്തു ടി.കെ യുടെ സ്മാരകമായി നിലനിൽക്കുന്നുണ്ട്.
അച്യുതമേനോന്‍ മന്ത്രിസഭയുടെ മറ്റൊരു നേട്ടമായിരുന്നു പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന്‍റെ ഉന്നമനം ലക്ഷ്യമാക്കി രൂപീകരിച്ച പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍. അതുപോലെ, എല്ലാ പഞ്ചായത്തുകളിലും പ്രാഥമിക ചികിത്സാലയങ്ങള്‍ തുടങ്ങിയത് ആരോഗ്യരംഗത്ത് കുതിച്ചുകയറ്റം ഉണ്ടാക്കുവാന്‍ സാഹചര്യം ഒരുക്കി.
അധ്യായം 5
ചുണ്ടിനും കപ്പിനുമിടയിൽ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട്
കരുണാകരൻ
1977 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഐക്യമുന്നണിയുടെ നേതാവായ കെ. കരുണാകരന്‍ മാര്‍ച്ച് 25 ന് മുഖ്യമന്ത്രിയായി. പി.കെ.വാസുദേവൻ നായർ, ജെ.ചിത്തരഞ്ജൻ, കാന്തലോട്ടു കുഞ്ഞമ്പു, ബേബിജോൺ, കെ. പങ്കജാക്ഷൻ, അവുക്കാദർകുട്ടി നഹ, ഇ.ജോൺ ജേക്കബ്, കെ.എം.മാണി, കെ.നാരായണ കുറുപ്, കെ.ശങ്കരനാരായണൻ, കെ.കെ.ബാലകൃഷ്ണൻ, എം.കെ.ഹേമചന്ദ്രൻ, ഉമ്മൻ ചാണ്ടി എന്നിവരായിരുന്നു മന്ത്രിമാർ. എന്നാല്‍ രാജന്‍ കേസിനെ തുടര്‍ന്ന് ഒരു മാസത്തിനുള്ളിൽ അദ്ദേഹത്തിനു രാജിവയ്ക്കേണ്ടി വന്നപ്പോള്‍ എ.കെ. ആന്‍റണി മുഖ്യമന്ത്രിയായി ഏപ്രില്‍ 27 ന് സത്യപ്രതിജ്ഞ ചെയ്തു. സി. എച്. മുഹമ്മദ് കോയയുടെയും, കെ.എം. മാണിയുടെയും തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് അവർ രണ്ടുപേരും രാജിവച്ചു. മാണിക്കുപകരം, പി.ജെ.ജോസഫ് മന്ത്രിയായി. കെ.എം.മാണിയെയും, മുഹമ്മദ് കോയയെയും , അയോഗ്യരാക്കിയ ഹൈക്കോടതി വിധി, സുപ്രീകോടതി റദ്ദാക്കിയതിനെ തുടർന്ന് പി.ജെ. ജോസഫ് രാജിവെക്കുകയും, കെ.എം.മാണി വീണ്ടും മന്ത്രിയാകുകയും ചെയ്തു. . ഭരണസാരഥ്യമേറ്റെടുത്തതിനുശേഷം ആന്‍റണി എടുത്ത ഒരു സുപ്രധാന തീരുമാനം, രാജ്യനിര്‍മ്മാണത്തില്‍ ചെറുപ്പക്കാര്‍ക്കുള്ള പങ്ക് മനസ്സിലാക്കിക്കൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് വോട്ടിംഗ് പ്രായം 21 വയസ്സിൽ നിന്നും 18 വയസ്സായി കുറച്ചതാണ്. ഇതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് മറ്റു സംസ്ഥാന സര്‍ക്കാരുകളും പിന്നീട് കേന്ദ്രസര്‍ക്കാരും പൊതുതെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുവാനുള്ള പ്രായവും 18 വയസ്സായി കുറച്ചത്.
ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ഉത്സവകാല അലവന്‍സ് അനുവദിച്ചതും ആന്‍റണി മുഖ്യമന്ത്രിയായിരുന്ന അവസരത്തിലാണ്. പി.എസ്.സി വഴിയുള്ള നിയമന പ്രായപരിധി 35 വയസ്സായി വര്‍ദ്ധിപ്പിച്ചതോടെ ഒട്ടനവധി യുവാക്കൾക്ക് മത്സര പരീക്ഷകളിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചു.. മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി കാല്‍ ലക്ഷം വീടുകള്‍ നല്‍കി. വിധവകളുടെ പെണ്‍മക്കള്‍ക്കു വിവാഹ സഹായവും ഏര്‍പ്പെടുത്തി.
ആന്റണി മന്ത്രിസഭയുടെ കാലത്താണ് നെല്ലിനും മരിച്ചീനിക്കും താങ്ങുവില ഏര്‍പ്പെടുത്തുവാൻ തീരുമാനിച്ചത്. അതിനു മുൻകൈ എടുത്തത് കൃഷി വകുപ്പ് മന്ത്രിയായിരുന്ന കെ. ശങ്കരനാരായണനായിരുന്നു. കേരളത്തിൽ എണ്ണപ്പന, കൊക്കോ എന്നീ കൃഷികൾ കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് ഈ സമയത്തായിരുന്നു . മലേഷ്യയിൽ നിന്നുമായിരുന്നു ഇവ കൊണ്ടുവന്നത്. വനം വകുപ്പിന്റെ കൈവശം ഉണ്ടായിരുന്ന സ്ഥലം പാട്ടത്തിനെടുത്താണ് എണ്ണപ്പന, കോകോ എന്നിവയുടെ കൃഷി ആരംഭിച്ചത്. എണ്ണപ്പന തോട്ടം വ്യാപകമായി ആരംഭിച്ചത്, ഇതിനു അനുയോജ്യമായ ഭൂപ്രകൃതിയുള്ള പുനലൂരിലായിരുന്നു.
തൊഴിലില്ലായ്മ വേതനം നടപ്പിലാക്കുന്നു
യുവാക്കളുടെ കഴിവ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിയാത്മകമായി ഉപയോഗിക്കുന്നതിന്‍റെ ഭാഗമായി സ്വയം തൊഴില്‍ കണ്ടെത്തല്‍ പദ്ധതിക്കു തുടക്കം കുറിച്ചു. വിദേശത്തു ജോലിചെയ്യുന്ന മലയാളികളുടെ പ്രയാസം മാറ്റിക്കൊണ്ട് തിരുവന്തപുരത്തു നിന്നും ദുബായിലേക്ക് വിമാന സര്‍വ്വീസുകള്‍ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് തുടക്കം കുറിപ്പിച്ചു. ഒപ്പം തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പ്രാഥമിക അവകാശം എന്ന നിലയിൽ തൊഴിലില്ലായ്മ വേതനം ഏര്‍പ്പെടുത്തണമെന്നും, അവർക്കു യഥാസമയം തൊഴിൽ നല്കാൻ സാധിച്ചില്ലെങ്കിൽ അവർക്കു തൊഴിലില്ലായ്മ വേതനം നല്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും ഉള്ള ആശയം മുന്നോട്ടു വച്ചത് തൊഴിൽ മന്ത്രിയെന്ന നിലയിൽ ഉമ്മൻ ചാണ്ടി ആയിരുന്നു. . പ്രതിമാസം 50 രൂപയായിരുന്നു അന്ന് നൽകിയത്. ഇത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കുമെന്ന് പല സാമ്പത്തിക വിദഗ്ദ്ധരും പ്രഖ്യാപിച്ചപ്പോഴും ആന്റണിയും, ഉമ്മൻ ചാണ്ടിയും എടുത്ത തീരുമാനത്തിൽ ഉറച്ചു നിന്നു. പിന്നീട് ഏ .കെ.ആന്റണി ഒരു യോഗത്തിൽ പങ്കെടുത്തുകൊണ്ട് തൊഴിലില്ലായ്മ വേതനത്തെ ന്യായീകരിച്ചുകൊണ്ട് ഇങ്ങനെ പ്രസംഗിച്ചു. " എൻറ്റെ ഗവൺമെന്റാണ് കേരളത്തിൽ തൊഴിലില്ലായ്മ വേതനം ഏർപ്പെടുത്തിയത്. തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയത് ഒരു സ്ഥിരം ഏർപ്പാടായിട്ടല്ല. സ്വന്തമായി വരുമാനം ഇല്ലാത്ത ചെറുപ്പക്കാർക്ക് അവരുടെ ദൈനംദിന ജീവിതത്തിൽ താൽക്കാലികാശ്വാസം എന്ന നിലയിലാണ് അതേർപ്പെടുത്തിയത്. അവർക്കു ഒരു ചായകുടിക്കുവാനും, ഒന്ന് ഷേവ് ചെയ്യുവാനും, ഒരു സിനിമ കാണുവാനും ഒരു ആപ്ലിക്കേഷൻ അയക്കേണ്ടി വന്നാൽ അതിനും- ഇങ്ങനെയുള്ള കാര്യങ്ങൾക്കുവേണ്ടി പോലും രക്ഷിതാക്കളെ ആശ്രയിക്കാതിരിക്കണമെന്ന ഉദ്ദേശത്തെ മുൻനിർത്തിയാണ് തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയത്. "സംസ്ഥാനത്തെ തൊഴിലാളികളുടെ ക്ഷേമം സംരക്ഷിക്കുക എന്ന ലക്‌ഷ്യം മുൻനിർത്തി തൊഴിലുടമയിൽ നിന്നും തൊഴിലാളികളിൽ നിന്നും അംശാദായം സ്വീകരിച്ചുകൊണ്ട് കേരളാ സംസ്ഥാന തൊഴിലാളി ക്ഷേമ നിധി ബോർഡ് രൂപീകരിച്ചതും ഈ കാലയളവിലായിരുന്നു. ഇക്കാലയളവിൽ ചുമട്ടു തൊഴിലാളി സമരം ഒരു നിത്യ സംഭവമായിരുന്നു. ഇതുമൂലം ദൈനം ദിനം ധാരാളം തൊഴിൽ പ്രശ്നങ്ങളാണ് ഉടലെടുത്തത്. ഇതിനു പരിഹാരം കാണുവാനായിട്ടാണ് ചുമട്ടു തൊഴിലാളി നിയം കൊണ്ടുവന്നത്. കേരളത്തിലാദ്യമായി ചുമട്ടുതൊഴിലാളി നിയമം പാസ്സാക്കി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചതിനൊപ്പം തൊഴിൽ മേഖലയിൽ സമാധാനം ഉറപ്പിക്കുവാനും ഈ നിയമം പ്രധാന പങ്കുവഹിച്ചു. തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നിരന്തര പരിശീലനം നൽകുക എന്ന ഉദ്ദേശത്തോടെ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് ആരംഭിച്ചതും ഈ കാലത്തായിരുന്നു. ഓട്ടോറിക്ഷകൾ, പിക്ക് അപ്പ് വാനുകൾ, ഡെലിവറി വാനുകൾ തുടങ്ങി മൂന്നു ചക്ര വാഹനങ്ങൾ നിർമിക്കുക എന്ന ഉദ്ദേശത്തോടെ കേരളാ ഓട്ടോ മൊബൈൽസ് ലിമിറ്റഡ് രജിസ്റ്റർ ചെയ്തത് 1978 മാർച്ചിൽ ആയിരുന്നു.
ആലപ്പുഴ റെയിൽവേ ലൈൻ
ആലപ്പുഴ ജില്ല രൂപീകൃതമായ നാൾ മുതൽ ഉയർന്നു വന്ന ഒരു ആവശ്യമായിരുന്നു, ആലപ്പുഴ വഴിയുള്ള തീരദേശ റെയിൽ എന്നത്. ഈ ആവശ്യം ശക്തമായി ആവശ്യപ്പെട്ട ഒരു വ്യക്തിയായിരുന്നു സാമൂഹ്യ പ്രവർത്തകനും ആലപ്പുഴക്കാരനുമായ ഓമനപിള്ള. ഇതിനായി അദ്ദേഹം നിരവധി പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് അദ്ദേഹം നിരവധി തവണ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി മത്സരിച്ചിട്ടുമുണ്ട്. എന്നാൽ തീരദേശ റെയിൽവേ എന്ന ആവശ്യം ആദ്യമായി പാർലമെന്റിൽ ഉന്നയിച്ചത് 1977 ലെ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചു വിജയിച്ച വി.എം. സുധീരനായിരുന്നു. 1977-78 ലെ റെയിൽവേ ബജറ്റിലാണ് ആലപ്പുഴ റെയിൽവേ നിർമാണം കേന്ദ്ര സർക്കാർ അംഗീകരിച്ചു പ്രഖ്യാപിച്ചത്. എറണാകുളം മുതൽ കായംകുളം വരെയുള്ള 102 കിലോ മീറ്റർ രണ്ടു ഘട്ടമായാണ് നിർമാണം നടത്തിയത്. 58 കിലോ മീറ്റർ ദൈർഘ്യമുള്ള ആദ്യഘട്ടമായ എറണാകുളം- ആലപ്പുഴ റെയിൽവേ ലൈനിന് ഒരു കോടി രൂപയാണ് റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ചത്. 1979 ൽ നിർമാണം ആരംഭിച്ചു. എറണാകുളം-കുമ്പളം-ചേർത്തല വഴി ആലപ്പുഴവരെ ഉള്ള ലൈനിന് 140 ഹെക്ടർ സ്ഥലമാണ് പൊന്നും വില നൽകി ഏറ്റെടുത്തത് . ഈ ലൈനിലെ ഏറ്റവും വലിയ വെല്ലുവിളി 1849 മീറ്റർ നീളമുള്ള അരൂർ റെയിൽവേ പാലമായിരുന്നു. ഇതുൾപ്പെടെ 6 വലിയ പാലങ്ങളാണ് ഈ ലൈനിൽ പുതിയതായി നിർമ്മിച്ചത്. 1989 ഒക്ടോബര് 16 ന് ഈ ലൈൻ ഔപചാരികമായി ഉദ്‌ഘാടനം നടത്തി
ചെങ്കൽചൂളയിൽ കെട്ടിട സമുച്ചയം
തിരുവനന്തപുരത്ത് ചെങ്കല്‍ചൂളയിലെ കോളനിയില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ അസൗകര്യങ്ങളാലും അനാരോഗ്യകരമായ അന്തരീക്ഷത്തിന്‍റെയും വിളനിലമായ കുടിലുകളിലായിരുന്നു തിങ്ങിപാര്‍ത്തത്. ഈ കുടിലുകള്‍ക്കു പകരം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിത് കോളനിവാസികളെ പുന:രധിവസിപ്പിക്കാന്‍ ഹൗസിംഗിന്‍റെ ചാര്‍ജ്ജുണ്ടായിരുന്ന മന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുഖ്യമന്ത്രി എ.കെ. ആന്‍റണിക്കും ചുരുങ്ങിയ 18 മാസങ്ങളേ വേണ്ടിയിരുന്നുള്ളൂ.
ചവറയിൽ കേരള മെറ്റൽസ് ആൻഡ് മിനറൽസ് ആരംഭിച്ചത് ഈ മന്ത്രിസഭയുടെ കാലത്താണ്. പി.കെ .വാസുദേവൻ നായരായിരുന്നു അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി. വിധവകളുടെ പെണ്മക്കളുടെ വിവാഹത്തിന് പഞ്ചായത്തു മുഖേന ഗ്രാന്റ് ഏർപ്പെടുത്താനും ആന്റണി മുൻകൈ എടുത്തു.
മുഖ്യമന്ത്രിസ്ഥാനം പി.കെ.വി. യിലൂടെ വീണ്ടും സി പി ഐ ക്ക്
ചിക് മഗളൂർ ലോകസഭാ മണ്ഡലത്തിൽ നിന്നും ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച ഇന്ദിരാഗാന്ധിക്ക് പിന്തുണനല്കുന്നതിൽ ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന്, 1978 ഒക്ടോബര്‍ 28 ന് ഏ .കെ .ആന്‍റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയും സി.പി.ഐ. പ്രതിനിധിയുമായിരുന്ന പി.കെ. വാസുദേവൻ നായരാണ് പകരം മുഖ്യമന്ത്രിയായത്. ഒക്ടോബര്‍ 29 ന് പി.കെ.വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. ഉമ്മൻചാണ്ടി,കെ.ശങ്കരനാരായണൻ, കെ.കെ.ബാലകൃഷ്ണൻ, എം.കെ.ഹേമചന്ദ്രൻ എന്നിവർക്കുപകരം എസ് .വരദരാജൻ നായർ,എ.എൽ.ജേക്കബ്,ദാമോദരൻ കാളാശ്ശേരി, എം.കെ. രാഘവൻ, പി.എസ്. ശ്രീനിവാസൻ, കെ.പി.പ്രഭാകരൻ എന്നിവർ മന്ത്രിമാരായി. അദ്ദേഹത്തിന്‍റെ കാലയളവിലാണ് പഴശ്ശിജലസേചന പദ്ധതിയുടെ 245 മീറ്റര്‍ നീളവും 17.38 മീറ്റര്‍ ഉയരവുമുള്ള അണക്കെട്ട് പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ഉദ്ഘാടനം ചെയ്തത്. ജില്ലാ ഭരണ ബില്‍ അന്ന് ഭേദഗതികളോടെ നിയമസഭ പാസ്സാക്കിയെങ്കിലും അതു നടപ്പിലാക്കാന്‍ സാധിച്ചില്ല. തിരുവനന്തപുരത്തെ ശ്രീചിത്രാ മെഡിക്കല്‍ സെന്‍റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തുവാനും കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുവാനും പി.കെ.വി. വഹിച്ച പങ്ക് പ്രശംസനീയമാണ്. കൊച്ചി ആസ്ഥാനമായി കേരള പ്രസ് അക്കാദമി, ആലപ്പുഴയില്‍ കയർ ഉത്പന്ന നിർമാണത്തിന് ഫോം മാറ്റിംഗ്സ് എന്നിവ ആരംഭിച്ചതും പി.കെ.വി. മുഖ്യമന്ത്രിയായിരുന്ന കാലയളവിലായിരുന്നു. എറണാകുളത്തുനിന്നും ആലപ്പുഴവരെയുള്ള റെയില്‍വെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, തിരുവനന്തപുരം-കന്യാകുമാരി റെയില്‍വെ ലൈന്‍ ഉദ്ഘാടനം, തിരുവനന്തപുരം വിമാനത്താവളത്തോടനുബന്ധിച്ച് എയര്‍കാര്‍ഗോ കോംപ്ലക്സ് എന്നിവയും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി നടപ്പിലാക്കിയത് ഈ കാലഘട്ടത്തിലായിരുന്നു.
ഇഷ്ടദാന ബിൽ പാസാക്കുന്നത് സംബന്ധിച്ച് ഘടക കക്ഷികൾ തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായി. സി.പി.ഐയും ആർ എസ് പിയും ഭരണമുന്നണി വിടാൻ തീരുമാനിച്ചു. പാർട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, കമ്യൂണിസ്റ്റ് ഐക്യത്തിനായി 1979 ഒക്ടോബര്‍ 7 ന് പി.കെ.വി രാജിവച്ചു .
മുഖ്യമന്ത്രി കസേരയിൽ സി.എച്ച് മുഹമ്മദ് കോയ
പി.കെ.വി.യുടെ രാജിയെ തുടര്‍ന്ന് 1979 ഒക്ടോബര്‍ 12 ന് മുസ്ലിം ലീഗ് പ്രതിനിധിയായ സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻ ഡി പി യിലെ എൻ. ഭാസ്കരൻ നായരും, പി എസ് പി യിലെ എൻ. കെ . ബാലകൃഷ്ണനും മന്ത്രിമാരായി. കേരള കോൺഗ്രസ്[മാണി ഗ്രൂപ്പ്] മന്ത്രിസഭക്കുള്ള പിന്തുണ പിൻവലിച്ചു പ്രതിപക്ഷ മുന്നണിയിൽ മന്ത്രിസഭ ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ, മാണി ഗ്രൂപ്പിലെ കെ.എ. മാത്യു, ജോസഫ് ഗ്രൂപ്പിൽ ചേർന്ന് സർക്കാരിന് പിന്തുണ നൽകി.നീലലോഹിതാ ദാസ്, കെ.ജെ. ചാക്കോ, കെ.എ. മാത്യു എന്നിവർ മന്ത്രിസഭയിൽ ചേർന്നു. ജനത പാർട്ടിയിലെ ഇ.കെ.ഇട്ടൂപ് മന്ത്രിസഭക്കുള്ള പിന്തുണ പിൻവലിച്ചപ്പോൾ കെ.നാരായണ കുറുപ്പും, വട്ടിയൂർക്കാവ് രവിയും മന്ത്രിസഭക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇഷ്ടദാന ബില്‍ എന്ന പേരില്‍ അറിയപ്പെടുന്ന കേരള ഭൂപരിഷ്കരണ ഭേദഗതി ബില്‍ നിയമസഭ പാസ്സാക്കിയതും അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന ചുരുങ്ങിയ ഈ കാലയളവിലാണ്.
പാലോട് ബൊട്ടാണിക്കൽ ഗാർഡൻ
1972 ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പങ്കെടുത്ത ഐക്യ രാഷ്ട്ര സഭയുടെ മാനവ പരിസ്ഥിതി സമ്മേളനം ജൈവവൈവി ധ്യ സ് സംരക്ഷണത്തിനായി ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനുകളുടെ ഒരു ശ്രിംഖല ഉണ്ടാക്കുന്നതിനായി ശുപാർശ ചെയ്തിരുന്നു. ഇതിൽ നിന്നും പ്രചോദനം കൊണ്ട വിഖ്യാത സസ്യ ശാസ്ത്രജ്ഞനും കേരള സർവകലാശാലയിലെ അധ്യാപകനുമായിരുന്ന പ്രൊഫ .എ. എബ്രഹാമിന്റെ നിരന്തരമായ ശ്രമഫലമായാണ് കേരളത്തിലെ ഉഷ്ണമേഖലാ സസ്യ സമ്പത്തിന്റെ സംരക്ഷണവും, സുസുസ്ഥിര ഉപഭോഗത്തിനുമായുള്ള ഗവേഷണവും ലക്ഷ്യമാക്കി സംസ്ഥാന സർക്കാരിന് കീഴിൽ, ഒരു സ്വയം ഭരണ സ്ഥാപനമായി ജവാഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് 1979 ൽ സ്ഥാപിതമായത്. ആദ്യ ഡയറക്ടറും പ്രൊഫ . ഏബ്രഹാമായിരുന്നു. ആദ്യ കാലഘട്ടത്തിൽ ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത് തിരുവനന്തപുരം നഗരത്തിലായിരുന്നു. പിന്നീടാണ് നഗരത്തിനു കിഴക്കായി 40 കിലോ മീറ്റർ അകലെ പാലോട് സഹ്യസാനുവിൻറ്റെ താഴ്വാരത്തെ സ്വാഭാവിക വന പ്രാദേശത്തു ഈ സ്ഥാപനം മാറ്റി സ്ഥാപിച്ചത്.
300 ഏക്കറിൽ കൂടുതൽ വിസ്തൃതമായ ഒരു സസ്യ സംരക്ഷണ ഉദ്യാനം പരിരക്ഷിക്കുന്നതിനൊപ്പം, സസ്യശാസ്ത്ര മേഖലയിൽ ഗവേഷണവും ചെയ്യുന്ന ഇത്തരമൊരു സംരംഭം ഏഷ്യയിലെ തന്നെ ആദ്യത്തെ സ്ഥാപനമാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടു കാലത്തെ നിരന്തര പരിശ്രമത്തിന്റെ ഫലമായി ആഗോള തലത്തിൽ തന്നെ സസ്യ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിൽ മുൻ നിരയിൽ നില്ക്കാൻ ഈ സ്ഥാപനത്തിന് കഴിയുന്നു.
ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് 1979 നവംബർ 30 ന് മുഹമ്മദ്കോയ മുഖ്യമന്ത്രി സ്ഥാനംരാജിവച്ചു. തുടര്‍ന്ന് 1980 ജനുവരിയില്‍ തിരഞ്ഞെടുപ്പു നടക്കുന്നതുവരെ പ്രസിഡന്‍റ് ഭരണത്തിലായിരുന്നു സംസ്ഥാനം.
അധ്യായം 6
നായകനായി നായനാര്‍
1980 ജനുവരി 25 ന് ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതുജനാധിപത്യമുന്നണി 96 സീറ്റുകളോടെ അധികാരത്തിലെത്തി. കോൺഗ്രസ് വിട്ട എ.കെ.ആന്‍റണിയുടെ നേതൃത്വത്തിലുള്ളവരുടെ കോണ്‍ഗ്രസ് (യു), കേരള കോണ്‍ഗ്രസ് (മാണി) എന്നീ കക്ഷികളും സി.പി.ഐ, കേരളാ കോൺഗ്രസ്{പിള്ള} ഗ്രൂപ്പ്, അഖിലേന്ത്യാ മുസ്ലിം ലീഗ്, ആർ.എസ് .പി എന്നീ കക്ഷികളും ഇടതുജനാധിപത്യമുന്നണിയുടെ ഭാഗമായിരുന്നു. കെ.എം. മാണി, ലോനപ്പൻ നമ്പാടൻ,പി.സി. ചാക്കോ, ആര്യാടൻ മുഹമ്മദ്, വക്കം പുരുഷോത്തമൻ, എ.സി. ഷൺമുഖദാസ്, ആർ. ബാലകൃഷ്ണ പിള്ള, ബേബി ജോൺ, ആർ.എസ്. ഉണ്ണി, പി.എസ്.ശ്രീനിവാസൻ, കെ.ആർ.ഗൗരി, ടി.കെ.രാമകൃഷ്ണൻ, ഇ.ചന്ദ്രശേഖരൻ നായർ, ഡോ.എ.സുബ്ബറാവു,
പി.എം.അബൂബക്കർ, എം.കെ. കൃഷ്ണൻ എന്നിവരായിരുന്നു മന്ത്രിസഭാംഗങ്ങൾ. ഈ ഗവണ്‍മെന്‍റിന്‍റെ ഏറ്റവും വലിയ സംഭാവന പൊതുവിതണ സമ്പ്രദായം ശക്തിപ്പെടുത്തിയതായിരുന്നു. ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന്‍ നായരായിരുന്നു ഈ നേട്ടത്തിനു പിന്നിലെ ശക്തി. കേരളത്തിലെ പൊതുവിതരണ സമ്പ്രദായം ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ടതാക്കി മാറ്റുന്നതിൽ, അദ്ദേഹത്തിൻറ്റെ സംഭാവന വളരെ വലുതാണ്. സൗമ്യനും ധീഷണാശാലിയുമായിരുന്ന ചന്ദ്രശേഖരന്‍ നായര്‍ ന്യായവിലയ്ക്ക്, പൊതുജനത്തിന് അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാന്‍ മാവേലി സ്റ്റോറുകള്‍ ആരംഭിച്ചു. ആദ്യമായി കർഷക തൊഴിലാളികൾക്ക് പെൻഷൻ അനുവദിച്ചത് ഈ സർക്കാർ ആയിരുന്നു. തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദായിരുന്നു കർഷക തൊഴിലാളി പെൻഷൻറ്റെ ഉപജ്ഞാതാവ്. അദ്ധ്വാന ജനവിഭാഗമായ കര്ഷകത്തൊഴിലാളികൾക്ക് പെൻഷൻ എന്ന തീരുമാനം പരക്കെ സ്വീകാര്യതയും തൊഴിലാളികളുടെ പിന്തുണയും നേടി. 1980 ൽ തടവുകാരുടെ കൂലി വർധിപ്പിക്കുകയും, പരോൾ വ്യവസ്ഥ ഉദാരമാക്കുകയും ചെയ്തു. ജയിൽ ഉപദേശക സമിതികൾ രൂപികരിച്ചു. ജയിൽ പുനരുദ്ധാരണ പദ്ധതികളും നടപ്പാക്കി. ആദിവാസികൾ ഏറെയുള്ള വയനാട് ജില്ല 1981 ഒക്ടോബറിൽ രൂപികരിച്ചു . തിരുവനന്തപുരത്തും കോഴിക്കോടും വികസന അതോറിറ്റികള്‍ രൂപീകരിച്ചതും ഈ കാലയളവിലാണ്. കുട്ടികളുടെ മാ നസികോന്നമനത്തിനും, വിജ്ഞാനപോഷണത്തിനും ഉതകുന്ന സാംസ്‌കാരിക പ്രാധാന്യമുള്ള ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്നതിനായി ബാല സാഹിത്യ ഇൻസ്റ്റിട്യൂട് 1981 ൽ ആരംഭിച്ചു.
സർക്കാർ ഉദ്യോഗസ്ഥന്മാരെ പരിശീലനം നൽകുവാനായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ [കിപ ]എന്ന പേരിൽ സർക്കാരിന്റെ ഘടകമായി ഒരു സ്ഥാപനം എഴുപതുകൾ മുതൽ പ്രവർത്തിച്ചു വന്നിരുന്നു. എന്നാൽ ആധുനിക മാനേജ്‌മന്റ് തന്ത്രങ്ങൾ പകർന്നു നൽകാനുള്ള ശേഷി അതിനില്ലായിരുന്നു. ആ പോരായ്മ നികത്താനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ഇൻ ഗവണ്മെന്റ് [ഐ.എം.ജി] എന്ന പേരിൽ കിപയെ പരിഷ്കരിച്ച് ഒരു സ്വതന്ത്ര സ്ഥാപനമായി 1981 ൽ രൂപീകരിച്ചു . മുഖ്യ പരിശീലന കേന്ദ്രവും ഭരണ കേന്ദ്രവും തിരുവനന്തപുരത്താണെങ്കിലും, കൊച്ചിയിലും കോഴിക്കോടുമുള്ള മേഖലാ കേന്ദ്രങ്ങളിലൂടെ പ്രാദേശികമായ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ ലക്ഷകണക്കിന് വരുന്ന സർക്കാർ ജീവനക്കാർക്ക്, ആധുനിക ഭരണ രീതികളിൽ പരിശീലനം നൽകുവാനും, കാലത്തിനൊപ്പം മാറുന്ന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുവാൻ പ്രാപ്തരാക്കുവാനുമുള്ള മികവിന്റെ കേന്ദ്രമായി മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് ഐ.എം.ജി സ്ഥാപിച്ചത്.
.
ഓണാഘോഷങ്ങൾ ഇന്നത്തെ രീതിയിൽ മാറ്റിയതും, വിപുലീകരിച്ചതും ആരോഗ്യ-ടൂറിസം മന്ത്രിയുടെ ചുമതല ഉണ്ടായിരുന്ന വക്കം പുരുഷോത്തമനായിരുന്നു. ഡൽഹിയിലെ ദസറ ആഘോഷങ്ങൾ കണ്ട വക്കം, ഓണാഘോഷങ്ങളും അതുപോലെ വിപുലീകരിപ്പിക്കാൻ തീരുമാനിച്ചു. ഓണാഘോഷങ്ങൾക്ക് വലിയ ടൂറിസം സാദ്ധ്യതകൾ ഉണ്ടെന്നു കണ്ട വക്കം, ഒരു ടൂറിസം കൺവെൻഷൻ നടത്തി. ടൂറിസം വിദഗ്‌ധർ ഉൾപ്പെടെ ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരെയും വിളിച്ചുചേർത്തു അവരുടെ അഭിപ്രായങ്ങൾ കൂടി ഉൾക്കൊണ്ടുകൊണ്ടാണ് ജന പങ്കാളിത്തത്തോടെ ഒരാഴ്‌ച നീണ്ടുനിൽക്കുന്ന ഓണാഘോഷം അന്നുമുതൽ നടത്തിത്തുടങ്ങിയത്. ഇതിനായി ബജറ്റിൽ പ്രത്യക വിഹിതവും അന്നുമുതൽ വച്ചുതുടങ്ങി. തിരുവനന്തപുരത്തെ ഓണാഘോഷത്തിന് ലോക ടൂറിസം മാപ്പിൽ സ്ഥാനം കിട്ടിയത് അങ്ങിനെയാണ്. ഡൽഹിയിലെ കേരള ഹൗസിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിച്ച് പ്രവർത്തന സജ്ജമാക്കിയതും അദ്ദേഹത്തിന്റെ താത്പര്യപ്രകാരമായിരുന്നു.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടെ എല്ലാ സർക്കാർ ആശുപത്രികളിൽ നിന്നും രോഗികളെ മെഡിക്കൽ കോളേജുകളിലേക്കു പറഞ്ഞുവിടുന്ന സമ്പ്രദായമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. അതിനാൽ, മെഡിക്കൽ കോളേജുകളിൽ ജനത്തിരക്കായിരുന്നു. കട്ടിലിലും, താഴെയും, വരാന്തകളിലുമെല്ലാം രോഗികളായിരുന്നു . രോഗികൾക്ക് കൃത്യമായ ചികിത്സ കിട്ടുന്നില്ലെന്ന പരാതിയും വ്യാപകമായി. ആരോഗ്യവകുപ്പിന്റെയും ചുമതല ഉണ്ടായിരുന്ന വക്കം പുരുഷോത്തമൻ, ആശുപത്രികളിൽ മിന്നൽ പരിശോധന നടത്തി, രോഗികൾ ഉൾപ്പെടെയുള്ളവരുടെ പരാതികൾ കേട്ട് ജോലിക്കു എത്താത്തവരെയും, ജോലിയിൽ വീഴ്ച വരുത്തുന്നവരെയും തെരഞ്ഞുപിടിച്ചു സസ്‌പെൻഡ് ചെയ്തു. മാത്രമല്ല, സർക്കാർ മെഡിക്കൽ കോളേജുകളെ റെഫെറൽ ആശുപത്രികകളാക്കി മാറ്റി. മെഡിക്കൽ കോളേജുകളുടെ സേവന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കു അത് തുടക്കം കുറിച്ച്.
കേരളത്തിൻറ്റെ നന്മയായി മിൽമ
പ്രയാർ ഗോപാലകൃഷ്ണനെന്ന ക്ഷീര കർഷക പ്രവർത്തകൻറ്റെ ദീർഘവീക്ഷണവും, പരിശ്രമവുമാണ് മിൽമ എന്ന സഹകരണ പ്രസ്ഥാനത്തിൻറ്റെ ഉല്പത്തിക്കും, വികസനത്തിനും പിന്നിൽ. കേരളം മുഴുവൻ സഞ്ചരിച്ച് 1980 കളിൽ സംസ്ഥാനത്തു ധവള വിപ്ലവം നടപ്പാക്കി ക്ഷീര മേഖലയെ അദ്ദേഹം വികസനത്തിൻറ്റെ പാതയിലേക്ക് നയിച്ചു. മികച്ച ക്ഷീര കർഷകനും, സഹകാരിയുമായിരുന്ന പ്രയാർ, പാലിൻറ്റെ വിൽപ്പനയിലും സംഭരണത്തിനും അമുൽ മാതൃകയിൽ കേരളത്തിലും സഹകരണസംഘങ്ങൾ സൃഷ്ടിക്കാമെന്ന ആശയം മുന്നോട്ടുവച്ചു.
അന്നത്തെ മൃഗസംരക്ഷണ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന കെ.ആർ. ഗൗരിഅമ്മ അദ്ദേഹത്തിന് ഉറച്ച പിന്തുണ നൽകി. അങ്ങിനെയാണ് 1981 ൽ ആനന്ദ് മാതൃകയിൽ കേരളത്തിലും പ്രയാറിൻറ്റെ നേതൃത്വത്തിൽ ക്ഷീര കർഷക സംഘങ്ങൾ രൂപവൽക്കരിച്ചത് . നാഷണൽ ഡയറി പ്രോഗ്രാമിൻറ്റെ കീഴിൽ " ഓപ്പറേഷൻ ഫ്ലഡ്" എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു ഇതിന്റെ രൂപീകരണം. സർക്കാരിൽ നിന്നും സാമ്പത്തിക സഹായമൊന്നും നേടാതെ കർഷകരുടെ ഉടമസ്ഥതയിൽ 27 കോടി രൂപ നാഷണൽ ഡയറി ഡവലപ്മെന്റ് ബോര്ഡിൽ നിന്നും വായ്പയെടുത്തായിരുന്നു തൃശൂർ വരെയുള്ള എട്ട് തെക്കൻ ജില്ലകളിൽ 1983 ൽ മിൽമയുടെ പ്രവർത്തനം ആരംഭിച്ചത്. 1983 ൽ പ്രയാർ ഗോപാലകൃഷ്ണൻ മിൽമയുടെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട ചെയർമാനായി. 1986-87 കാലഘട്ടത്തിൽ മലബാറിലേക്കും മിൽമയുടെ പ്രവർത്തനം വ്യാപിപ്പിച്ചു. തുടക്കത്തിൽ, പാൽ മാത്രം വിറ്റിരുന്ന മിൽമയിൽ നിന്നും വൈവിധ്യമുള്ളതും, മൂല്യവര്ധിതവുമായ ഉത്പന്നങ്ങൾ വില്പനക്ക് എത്തുന്നുണ്ട്.
ഇന്ന് മില്മക്കു 15 പ്ളാൻ്റുകളും, രണ്ട് കാലിത്തീറ്റ ഫാക്ടറികളുമുണ്ട്. ഇതിൻറ്റെ കീഴിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3315 ആനന്ദ് മോഡൽ പ്രാഥമിക പൽ ഉദ്പാദക പ്രൈമറി സഹകരണ സംഘങ്ങൾ ഇപ്പോൾ നിലവിലുണ്ട്. ഇവയിലെല്ലാം കൂടി 9. 77 ലക്ഷം പാൽ ഉദ്പാദക സംഘങ്ങളാണുള്ളത്. 2800 പേർക്ക് നേരിട്ടും, 35000 പേർക്ക് പരോക്ഷമായും മിൽമ ഇന്ന് ജോലി നൽകുന്നു. ഇന്ന് കേരളമാകെ വളർന്നു പന്തലിച്ചു കിടക്കുന്ന വടവൃക്ഷമായി മിൽമക്ക് വളരുവാനും ഒൻപതു ലക്ഷത്തിൽ പരം കന്നുകാലി കർഷകർക്കു ജീവനോപാധി നൽകുവാനും സാധിക്കുന്നുണ്ട്..
ഇതിനിടക്ക് രാഷ്ട്രീയ രംഗം കലങ്ങി മറിയുകയായിരുന്നു. എഴുത്തുകാരനും,
ജനകീയ സാംസ്‌കാരിക വേദി പ്രവർത്തകനും, അന്ന്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അധ്യാപകനുമായിരുന്ന .
രാജീവനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച് വിദ്യാർഥികൾ പഠിപ്പു
മുടക്കി. പഠിപ്പുമുടക്കിയ വിദ്യാർത്ഥികളെ എസ്എഫ്‌ഐക്കാർ ആക്രമിച്ചു.
ഇത് കെ എസ് യു എതിർത്തപ്പോൾ, സംഘട്ടനം കെ എസ് യുവും
എസ എഫ് ഐയുമായി മാറി. എസ എഫ് ഐ യെ സഹായിക്കാൻ പാളയത്തെ
സി ഐ ടി യു തൊഴിലാളികളും രംഗത്ത് വന്നു. ഇതിന്റെ തുടർച്ചയായി, ഡി സി സി ഓഫീസിൽ അതിക്രമിച്ചുകയറി കടന്നു കയറി
എസ്എഫ്ഐ, ഡി വൈ എഫ് ഐ പ്രവർത്തകർ തിരുവനന്തപുരം പാളയത്തു
ള്ള ഡി സി സി ജില്ലാ കോൺഗ്രസ് ഓഫീസ് [ എസ് ] ആക്രമിച്ചു.. എസ.എഫ്.ഐ-
സി ഐ ടി യു പ്രവർത്തകർ നടത്തിയ അതിക്രമങ്ങൾക്കെ
തിരെ ശക്തമായ നടപടി എടുക്കാത്തതിലും, സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർക്കും, ഓഫീസുകൾക്കും എതിരെ
നടന്ന പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച് , ഘടകകക്ഷികളായ കോണ്‍ഗ്രസ് (എസ്) കേരള കോണ്‍ഗ്രസ് (മാണി) എന്നിവര്‍ പിന്തുണ പിന്‍വലിച്ചതിനെതുടര്‍ന്ന് 1981 ഒക്ടോബര്‍ 20 ന് നായനാര്‍ മന്ത്രിസഭ രാജിവയ്ക്കുകയും, പ്രസിഡന്‍റ് ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു.
കാസ്റ്റിംഗ് മന്ത്രിസഭയും പോലീസ് യൂണിഫോം പരിഷ്കാരവും .
നായനാർ മന്ത്രിസഭയുടെ പതനത്തെ തുടർന്ന് , എ.കെ. ആൻറണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്[എസ] കോൺഗ്രസ്(ഐ) നേതൃത്വം നൽകിയ ഐക്യ ജനാധിപത്യ മുന്നണിയിൽ ചേർന്നു . ഒപ്പം കേരളം കോൺഗ്രസ്(എം) ഉം ഐക്യ മുന്നണിയുടെ ഭാഗമായി. 1981 ഡിസംബര്‍ 28 ന് കെ. കരുണാകരന്‍റെ നേതൃത്വത്തില്‍ ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറി. ഉമ്മൻ ചാണ്ടി, കെ.എം.മാണി, പി.ജെ.ജോസഫ്, ആർ. സുന്ദരേശൻ നായർ, എം. സുന്ദരം, കെ.ശിവദാസൻ എന്നിവരായിരുന്നു മന്ത്രിമാർ. എ.സി. ജോസ് ആയിരുന്നു സ്പീക്കർ. ഭരണ പക്ഷത്തും, പ്രതിപക്ഷത്തും 70 അംഗങ്ങൾ വീതം ആയിരുന്നതിനാൽ, സ്‌പീക്കർക്കു കാസ്റ്റിംഗ് വോട്ട് ചെയ്തു മന്ത്രിസഭയെ രക്ഷിക്കേണ്ടിവന്നു. കാസ്റ്റിംഗ് മന്ത്രിസഭയെന്ന് പ്രസിദ്ധമായ അന്നത്തെ കരുണാകരന്‍ മന്ത്രിസഭ ഒരംഗം കൂറുമാറിയതോടെ , 1982 മാര്‍ച്ച് 17 ന് രാജിവച്ചു.
കേരളത്തിലെ പോലീസിൻറ്റെ യൂണിഫോറം പരിഷ്കരിക്കുകയെന്ന ആവശ്യം ആദ്യമായി മുന്നോട്ടു വച്ചതു കേരളാ പോലീസ് അസോസിയേഷൻ ആയിരുന്നു. എറണാകുളത്തുവച്ചു കൂടിയ അസ്സോസിയേഷൻറ്റെ സംസ്ഥാന കമ്മിറ്റിയിൽ ഒരു ദിവസം മുഴുവൻ ഇരുന്ന് അവരുടെ ആവശ്യങ്ങൾ എല്ലാം വിശദമായി അവരുമായി ചർച്ച ചെയ്‌തതിൻറ്റെ അടിസ്ഥാനത്തിൽ, യൂണിഫോം പരിഷ്കരിക്കാനുള്ള നിർദേശം ആഭ്യന്തര മന്ത്രിയായിരുന്ന ഉമ്മൻചാണ്ടി തത്വത്തിൽ അംഗീകരിച്ചു. . കാക്കി ട്രൗസറും കൂർത്ത തൊപ്പിയുമായിരുന്നു രാജഭരണ കാലയളവുമുതൽ പോലീസിന്റെ യൂണിഫോം. ഇത് കൊളോണിയൽ ഭരണത്തിന്റെ അവശിഷ്ടമായാണ് പുരോഗമന ചിന്താഗതിയുള്ളവർ കണ്ടിരുന്നത്. മാറിയ കാലത്തിനനുസരിച്ചു പോലീസിന്റെ യൂണിഫോം മാറ്റുവാൻ ആഭ്യന്തര മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് മുൻകൈ എടുത്തത് . മന്ത്രിസഭാ രാജിവക്കുന്ന ദിവസമാണ് ഇതുമായി ബന്ധപ്പെട്ട ഫയൽ ആഭ്യന്തര മന്ത്രിയും, മുഖ്യമന്ത്രിയും കണ്ട് ഉത്തരവായത്. എന്നാൽ, ഔദ്യോഗികമായി ഉത്തരവ് ഇറങ്ങിയത് കരുണാകരൻറ്റെ തന്നെ അടുത്ത മന്ത്രിസഭയുടെ കാലത്തായിരുന്നു. അതിനുശേഷമാണ്, പോലീസുകാർ കൂർത്ത തൊപ്പി മാറ്റിയതും ഇന്ന് കാണുന്ന കാക്കി പാന്റ് ധരിക്കുവാൻ തുടങ്ങിയതും.
അധ്യായം 7
കരുണാകരന്‍ മുഖ്യമന്ത്രി കസേരയിലേക്ക്
1982 മെയ് 19 ന് നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ച ഐക്യജനാധിപത്യമുന്നണി കെ. കരുണാകരന്‍റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചു. മെയ് 24 ന് മന്ത്രിസഭ അധികാരമേറ്റു. എം.പി.ഗംഗാധരൻ, സി.വി.പദ്മരാജൻ, കെ.കെ.ബാലകൃഷ്ണൻ, വയലാർ രവി, സിറിയക് ജോൺ, കെ.പി.നൂറുദീൻ, സി.എച്. മുഹമ്മദ് കോയ, ഇ. അഹമ്മദ്, ഉ.എ.ബീരാൻ, കെ.എം.മാണി, ആർ.ബാലകൃഷ്ണ പിള്ള, പി.ജെ. ജോസഫ്, ടി.എം.ജേക്കബ്, കെ.ജി.ആർ.കർത്താ, എൻ.ശ്രീനിവാസൻ, എം.കമലം, സി.എം.സുന്ദരം, കെ.ശിവദാസൻ എന്നിവരായിരുന്നു മന്ത്രിമാർ.1983 സെപ്തംബര് 28 ന് ഉപ മുഖ്യ മന്ത്രിയായിരുന്ന സി. എച്. മുഹമ്മദ് കോയ നിര്യാതനായതിനെ തുടർന്ന് അവുക്കാദർ കുട്ടി നഹ ഉപ മുഖ്യ മന്ത്രിയായി
കേരളത്തിന് കേന്ദ്ര സർക്കാർ നൽകാമെന്ന് വാഗ്ദാനം ചെയ്ത റെയിൽവേ ഫാക്ടറി പഞ്ചാബിലെ കപൂർത്തലയിലേക്കു മാറ്റിയതിൽ പ്രതിഷേധിച്ചു ആർ. ബാലകൃഷ്ണ പിള്ള 1985 മെയ് 25 ന് നടത്തിയ പ്രസംഗം വലിയ വിവാദമായി. കൂടുതൽ വ്യവസായങ്ങൾ കേരളത്തിന് ലഭിക്കാൻ വേണ്ടിവന്നാൽ 'പഞ്ചാബ് മോഡൽ പ്രക്ഷോഭം" നടത്തണമെന്നാണ് അദ്ദേഹം അന്ന് പ്രസംഗിച്ചത്. ഇതിനെതിരെ നൽകിയ ഒരു സ്വകാര്യ ഹർജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു നോട്ടീസ് അയക്കാൻ ഉത്തരവായപ്പോൾ 1985 ജൂൺ 5 ന് ബാലകൃഷ്ണ പിള്ള മന്ത്രിസ്ഥാനം രാജിവച്ചു. ഇക്കാര്യം അന്വേഷിക്കുവാൻ സംസ്ഥാന സർക്കാർ ഒരു ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു. കമ്മീഷൻ റിപ്പോർട്ട് അദ്ദേഹത്തിന് അനുകൂലമായി വന്നതിന്റെ അടിസ്ഥാനത്തിൽ 1986 മെയ് 26 നു അദ്ദേഹം വീണ്ടും മന്ത്രിയായി. . പ്രായ പൂർത്തി ആകുന്നതിനു മുമ്പ് മകളെ വിവാഹം കഴിപ്പിച്ചു കൊടുത്തു എന്ന് ആരോപിച്ചു ഹൈ കോടതിയിൽ കേസ് വരുകയും, അത് റദ്ദാക്കണമെന്ന ഗംഗാധരന്റെ ആവശ്യം കോടതി തള്ളുകയും ചെയ്ത സാഹചര്യത്തിൽ എം.പി. ഗംഗാധരന് മന്ത്രി സഭയിൽ നിന്നും രാജിവെക്കേണ്ടി വന്നു. ഒരു അഴിമതികേസിൽ, പ്രഥമ ദൃഷ്ട്യാ കേസ് ഉണ്ടെന്ന് അഴിമതി നിരോധന കമ്മീഷൻ പറഞ്ഞ സാഹചര്യത്തിൽ എൻ. ശ്രീനിവാസനും മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. അതിനുപകരം രമേശ് ചെന്നിത്തല, തച്ചടി പ്രഭാകരൻ എന്നിവർ 1986 ജൂൺ 5 ന് മന്ത്രി സഭാംഗങ്ങളായി.
ആലപ്പുഴ-ചങ്ങനാശേരി നഗരങ്ങളെ ബന്ധിപ്പിക്കുന്ന എ.സി.റോഡ്, പുതുക്കി പണിത് നെടുമുടി, പള്ളാത്തുരുത്തി പാലങ്ങൾ നിർമിക്കണമെന്നത് ആലപ്പുഴയിലെയും കോട്ടയത്തെയും ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്നു. ഇതിനു ബജറ്റിൽ ആവശ്യമായ തുക വകയിരുത്തി നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതും, സംസ്ഥാന സഹകരണ ബാങ്കിന്റെ പുതിയ ബഹുനില മന്ദിരം നിർമാണം തുടങ്ങിയതും ധനകാര്യ മന്ത്രിയായിരുന്ന തച്ചടി പ്രഭാകരന്റെ പ്രത്യേക താല്പര്യത്തെ തുടർന്നാണ്. ഗ്രാമ വികസനവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കൈകാര്യം ചെയ്തിരുന്നത് സെക്രെട്ടറിയേറ്റിലെ ഗ്രാമ വികസന വകുപ്പായിരുന്നു. സംസ്ഥാനത്താകെയുള്ള 150 ബ്ലോക്ക് ഓഫീസുകളും, അതിലൂടെ ഗ്രാമീണ മേഖലയിൽ നടക്കുന്ന പ്രവർത്തനങ്ങളും ഏകോപിപ്പിക്കുവാൻ ഒരു പ്രത്യേക ഡയറക്ടറേറ്റ് വേണമെന്ന ദീർഘകാലമായുള്ള ആവശ്യം നടപ്പിലാക്കിയത് രമേശ് ചെന്നിത്തല ഗ്രാമ വികസന മന്ത്രിയായിരുന്ന കാലഘട്ടത്തിലായിരുന്നു.
പെരിയാർ ദേശിയ പാർക്ക്
ചിത്തിര തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന 1934 ലാണ്
പെരിയാർ ഉൾപ്പെട്ട ഭൂപ്രദേശത്തെ നെല്ലിക്കാംപെട്ടി വന്യജീവി സങ്കേതം എന്ന പേരിൽ സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചത്. പെരിയാർ, പമ്പ എന്നീ നദികളുടെ ഉദ്ഭവസ്ഥാനം ഇവിടെയാണ്.. 1895 ൽ മുല്ലപെരിയാർ അണക്കെട്ട് നിർമിച്ച ശേഷമാണ് ഇന്നു കാണുന്ന പെരിയാർ തടാകം ഉണ്ടായത്. പെരിയാർ തടാകത്തിന്റെ വിസ്തൃതി 31 ചതുരശ്ര കിലോ മീറ്ററാണ്. പിന്നീട് ഈ ഭൂപ്രദേശം, 1950 ൽ പെരിയാർ വന്യജീവി സങ്കേതമായി പുനർനാമകരണം ചെയ്യുകയും 1978 ൽ കടുവ സങ്കേതമായി പ്രഖ്യാപിക്കുകയും ചെയ്തു . 1982 ൽ ഈ വന്യജീവി സങ്കേതം പെരിയാർ ദേശിയ പാർക്കായി പ്രഖ്യാപിക്കാനുള്ള കരട് വിജ്ഞാപനം സർക്കാർ ഇറക്കി. ഏകദേശം 925 ചതുരശ്ര കിലോമീറ്റർ
വ്യാപിച്ചുകിടക്കുന്ന സംരക്ഷിത പ്രദേശത്തുനിന്നും 305 ചതുരശ്ര കിലോമീറ്റര് പ്രദേശമാണ് പെരിയാർ ദേശിയ പാർക്കായി പ്രഖ്യാപിച്ചത്. വളരെ അപൂർവവും, ഈ പ്രദേശത്തു മാത്രം കാണപ്പെടുന്നതുമായ സസ്യജാലങ്ങളും, ചില ജീവികളും ഇവിടത്തെ പ്രത്യേകതയാണ്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലായിട്ടാണ് ദേശിയ പാർക്ക് വ്യാപിച്ചു കിടക്കുന്നത് . ഈ ദേശിയ പാർക്കിൻറ്റെ പരിധിയിൽ ആറ് കൊടുമുടികളാണ് ഉള്ളത്. അവ കോട്ടമല, പച്ചയാർമല, വെള്ളിമല,സുന്ദരമല, ചോക്കാംപെട്ടി, കരിമല എന്നിവയാണ്. ഇതിൽ 6624 അടി ഉയരമുള്ള കോട്ടമലയാണ് ഈ ദേശിയ പാർക്കിലെ ഏറ്റവും ഉയർന്ന കൊടുമുടി
ആർ.സി.സി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരു മുറിയിൽ പ്രവർത്തിച്ചിരുന്ന കാൻസർ ചികിത്സ വിഭാഗത്തെ ഒരു മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയാക്കി മാറ്റിയത് ഇതിൻറ്റെ സ്ഥാപകനായ ഡോ .എം.കൃഷ്ണൻനായരുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇംഗ്ലണ്ടിൽ പോയി കാൻസർ ചികിത്സയിൽ ഉന്നത പഠനം കഴിഞ്ഞു 1972 ൽ മടങ്ങി വന്ന ഡോ .കൃഷ്ണൻ നായരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആധുനിക കാൻസർ ചികിത്സ രീതികൾ സർകാരിന്റെ അനുമതിയോടെയും, പിന്തുണയോടെയും ആരംഭിച്ചത്. എഴുപതുകളിലെ സാഹചര്യത്തിൽ ആവശ്യത്തിന് വിദഗ്ദ്ധരായ സഹായികളോ, ഏറ്റവും ആധുനികമായ ചികിത്സ ഉപകരണങ്ങളോ ഇല്ലാതിരുന്നതിനാൽ, കേരളത്തിന് വെളിയിലാണ് അർബുദ ചികിത്സക്ക് സാമ്പത്തിക ശേഷിയുള്ളവർ പോയിരുന്നത്. ആയിടക്കാണ്, മുൻ മന്ത്രി ടി.വി. തോമസ് അർബുദ രോഗ ബാധിതനായത്. അദ്ദേഹത്തെ വിദഗ്ധ ചികിത്സക്ക് ബോംബെയിലെ ടാറ്റാ ആശുപത്രിയിലാണ് കൊണ്ടുപോയത്. മലയാളികളായ രോഗികളും കൂടെയുള്ളവരും ബോംബയിൽ അനുഭവിക്കുന്ന കഷ്ടപ്പാടുകളും, ബുദ്ധിമുട്ടുകളും മനസ്സിലാക്കിയ ഡോ . കൃഷ്ണൻ നായർ , കേരളത്തിലും അർബുദ ചികിത്സക്കായി ആധുനിക ചികിത്സ കേന്ദ്രം വേണ്ടതിന്റെ ആവശ്യകത അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന വക്കം പുരുഷോത്തമനെ പറഞ്ഞു മനസ്സിലാക്കി. അങ്ങിനെയാണ് അർബുദ ചികിത്സക്ക് ഒരു ആധുനിക സ്വയംഭരണ കേന്ദ്രം തുടങ്ങുവാനുള്ള ആലോചനകൾ ആരംഭിച്ചത്. അത് ഫല പ്രാപ്‌തിയിൽ എത്തിയതാണ് ആർ.സി.സി. ചാരിറ്റബിൾ സൊസൈറ്റിസ് നിയമം അനുസരിച്ചു റീജിയണൽ കാൻസർ സെന്ററർ രജിസ്റ്റർ ചെയ്തത് 1981 ഓഗസ്റ്റ് മാസത്തിൽ[ചിങ്ങം ഒന്ന്] ആയിരുന്നു . ആറ് സംസ്ഥാനങ്ങളിൽ റീജിയണൽ കാൻസർ സെന്ററുകൾ ആരംഭിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചപ്പോൾ തിരുവനന്തപുരം സ്ഥാനം പിടിച്ചത് ഡോ . കൃഷ്ണൻ നായരുടെ സ്വാധീനത്താലായിരുന്നു. കൃഷ്ണൻ നായർക്ക് വേണ്ട പ്രോത്സാഹനം നൽകിയത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൻറ്റെ റോഡിനരുകിൽ ഉണ്ടായിരുന്ന മരച്ചീനി പുരയിടത്തിലാണ് മുഖ്യമന്ത്രി കെ. കരുണാകരൻ പുതിയ മന്ദിരത്തിനു തറക്കല്ലിട്ടത്. 1981 മുതൽ 2003 വരെ ഡോ .കൃഷ്ണനായരായിരുന്നു ആർ..സി.സി.യുടെഡയറക്ടർ. അർബുദത്തിന് ശസ്ത്രക്രിയ, കീമോതെറാപ്പി, തുടങ്ങി ഓരോ അവയവത്തിനും, ഓരോ തരം ചികിത്സയെന്ന രീതി കേരളത്തിൽ ആരംഭിച്ചത്, ആർ സി സി യുടെ സ്ഥാപനത്തോടെയായിരുന്നു.. ഇന്ത്യയിലാദ്യമായി റേഡിയോ തെറാപ്പി വിഭാഗവും, ഓങ്കോളജി, സാന്ത്വന ചികിത്സ, എന്നിവയും ആർ.സി.സി യിൽ ആരംഭിച്ചു.കമ്മ്യൂണിറ്റി ആരംഭിച്ചു. ഇന്ത്യയിലെ കാൻസർ ചികിത്സ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് 101 രൂപയ്ക്ക് കാൻസർ കെയർ ഫോർ ലൈഫ് എന്ന ഇൻഷുറൻസ് പദ്ധതി യിലൂടെ ആർ സി സി നടപ്പിലാക്കിയത്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവനും കാൻസർ ചികിത്സ ഉറപ്പു വരുത്തുന്ന പദ്ധതിയായിരുന്നു അത്. ലോകത്തു തന്നെ ഇങ്ങനെ ഒരു പദ്ധതി ആദ്യമായിരുന്നു. ന്യൂക്ലിയർ വിഭാഗം, റിസേർച് വിഭാഗം തുടങ്ങിയ കാൻസർ ചികിത്സകളും ലഭ്യമാകുന്ന ഏഷ്യയിലെ തന്നെ വലിയ കാൻസർ ആശുപത്രികളിൽ ഒന്നായി ആർ.സി.സി ക്കു ഇപ്പോൾ വളരുവാൻ സാധിച്ചത് സംസ്ഥാനത്തിന്റെ നേട്ടമാണ് .
പത്തനംതിട്ട ജില്ലയുടെ പിറവി
പത്തനംതിട്ടയിലെ നിയമസഭാ സാമാജികനായിരുന്ന കെ.കെ.നായർ ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതിന് അദ്ദേഹം മുന്നോട്ടു വച്ച ഉപാധിയായിരുന്നു പത്തനംതിട്ട രൂപീകരിക്കണമെന്നത്. .കെ.കെ. നായർക്ക് കെ.കരുണാകരൻ നൽകിയ വാക്കുപാലിച്ചു കൊണ്ടാണ് , 1982 ലെ കേരളപിറവി ദിനമായ നവംബര്‍ 1 ന് പത്തനംതിട്ട ജില്ല രൂപീകരിച്‌ച്ചത്. ആ ജില്ലക്കാരുടെ ചിരകാല സ്വപ്നമാണ് അതോടെ സാക്ഷാത്കരിക്കപ്പെട്ടത്. കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളുടെ ചില ഭൂപ്രദേശങ്ങൾ കൂട്ടി ചേർത്തതാണ് പത്തനംതിട്ട ജില്ല.. കൊല്ലം ജില്ലയിൽനിന്നും, അടൂർ, കോന്നി, പത്തനംതിട്ട, കോഴഞ്ചേരി, റാന്നി, എന്നീ താലൂക്കുകളും, ആലപ്പുഴ ജില്ലയിൽ നിന്നും പന്തളം, കുളനട, ആറന്മുള, കുമ്പനാട്, പരുമല, തിരുവല്ല,, മല്ലപ്പള്ളി എന്നീ താലൂക്കുകളും ഇടുക്കി ജില്ലയിൽനിന്നും ശബരിമലയും കൂടി ചേർത്താണ് പുതിയ ജില്ലക്ക് ജന്മം നൽകിയത്. ഈ ജില്ലയുടെ ഭൂവിസ്‌തൃതിയായ 2637 ചതുരശ്ര കിലോമീറ്ററിൽ പകുതിയും റിസർവ് വനമേഖലയാണ്. ഇവിടത്തെ പട്ടിണിനിരക്കായ 1.17 ശതമാനമെന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ്. .
കഴിഞ്ഞ നൂറ്റാണ്ടിൻറ്റെ ഉത്തരാർത്ഥത്തിൽ സാധാരണക്കാരെ സ്വാധീനിച്ച ഏറ്റവും വലിയ ഘടകം ദൂരദർശൻ ആയിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് 1982 ആഗസ്റ്റ് 15 ന് തിരുവനന്തപുരത്ത് നിന്നും ടെലിവിഷന്‍ പ്രക്ഷേപണം ആരംഭിക്കുവാൻ മുഖ്യമന്ത്രി കരുണാകരന് കഴിഞ്ഞത് കേരളത്തിന് അനുഗ്രഹമായി മാറി. .. പ്രവാസി മലയാളികളുടെ ആവശ്യത്തെ തുടർന്ന്, കേന്ദ്ര സ്വാധീനം ഉപയോഗിച്ച്, ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ബസ് സര്‍വീസുകളും ആരംഭിച്ചു. കൊച്ചിയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കയറ്റുമതി വികസന മേഖല സ്ഥാപിക്കാന്‍ കെ. കരുണാകരന്‍റെ നേതൃത്വത്തിലെടുത്ത നടപടികള്‍ സംസ്ഥാനത്തുനിന്നുമുള്ള കയറ്റുമതിയ്ക്ക് അനുഗ്രഹമായി.
കരിപ്പൂർ വിമാനത്താവളം.
കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലയിലെ ജനങ്ങളുടെ വളരെ നാളുകളായുള്ള ആവശ്യമായിരുന്നു, ആ മേഖലയിലുള്ള പ്രവാസികളുടെയും വിമാന യാത്രക്കാരുടെയും യാത്രാസൗകര്യത്തിനായി ആ മേഖലയിൽ ഒരു വിമാനത്താവളം വേണമെന്നത്. സ്വാതന്ത്ര്യ സമര നേതാവായിരുന്ന കെ.പി. കേശവ മേനോന്റ്റെ നേതൃത്വത്തിൽ ഇതിനായി ശക്തമായ പ്രക്ഷോഭമാണ് നടത്തിയത് . 1977 ൽ എയർപോർട്ട് സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു. കരിപ്പൂരില്‍ സംസ്ഥാനത്തെ രണ്ടാമത്തെ വിമാനത്താവളത്തിന്‍റെ പണി തുടങ്ങുവാനുള്ള തീരുമാനവും ഇക്കാലയളവിലാണ് കൈക്കൊണ്ടത്. ടേബിൾ ടോപ് റൺവേ ഉള്ള ഇന്ത്യയിലെ വിരലിലെണ്ണാവുന്ന വിമാനത്താവളങ്ങളിൽ ഒന്നാണ് കരിപ്പൂരിൽ സ്ഥിതിചെയ്യുന്ന കാലിക്കറ്റ് എയർപോർട്ട്. 2006 ഫെബ്രുവരി ഒന്നാം തീയതി കേരളത്തിലെ മൂന്നാമത്തെ അന്തർദേശിയ വിമാനത്താവളമായി മൻമോഹൻ സിങിന്റ്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഇതിനെ ഉയർത്തി. 1988 ഏപ്രിൽ 13 ന് പ്രവർത്തനം ആരംഭിച്ച കരിപ്പൂർ വിമാനത്താവളത്തിന് തുടക്കം മുതൽ വിവിധ പ്രതിസന്ധികളായിരുന്നു. 2020 ൽ വിമാന ദുരന്തമുണ്ടായതോടെ വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള അനുമതി നിഷേധിക്കപ്പെട്ടു. ഇത്രയൊക്കെ പ്രതിസന്ധിക്കു ഉണ്ടായിട്ടും 2021 ൽ പൊതുമേഖലയിലെ വിമാനത്താവളങ്ങളിൽ വരുമാനത്തിൽ രണ്ടാം സ്ഥാനവും , സ്വകാര്യമേഖലയുമായി കൂട്ടിച്ചേർത്തു അഞ്ചാം സ്ഥാനവും നേടി. 2021 ലെ വരുമാനം 168 കോടിരൂപയും, 2020 ലേത് 92 കോടി രൂപയുമായിരുന്നു. ഓരോ വർഷവും വരുമാന വർദ്ധനവ് ഉണ്ടാകുന്നുണ്ടെങ്കിലും, കേന്ദ്ര സർക്കാർ സ്വകാര്യ വൽക്കരിക്കാൻ ഉദ്ദേശിക്കുന്ന പട്ടികയിൽ കരിപ്പൂരും ഉൾപ്പെടുത്തിയിട്ടുണ്ട്.
അസംഘടിത മേഖലയിലെ, വിശ്വകർമ്മജർ ഉൾപ്പെടെയുള്ളവബർകു ക്ഷേമ നിധി ബോർഡ് രൂപീകരിച്ചതും, ആർട്ടിസാൻസ് ഡവലപ്മെന്റ്റ് കോർപറേഷൻ രൂപീകരിച്ചതും ഈ സർക്കാരിന്റെ കാലത്തായിരുന്നു. വ്യോമസേനയുടെ ദക്ഷിണേന്ത്യൻ കമാൻഡ് കേരളത്തിൽ ആരംഭിക്കുവാനും, അതിന്റെ ആസ്ഥാനം തിരുവനന്തപുറത്താക്കുവാനും മുഖ്യമന്ത്രി കരുണാകരൻ തന്റെ എല്ലാ സ്വാധീനവും ഉപയോഗിച്ചു.ദക്ഷിണ റയിൽവേയുടെ ഒരു ഡിവിഷൻ തിരുവനന്തപുരം കേന്ദ്രമാക്കി സ്ഥാപിക്കുവാനും അദ്ദേഹം മുൻകൈ എടുത്തത് കേരളത്തിന്റെ നേട്ടമായി. .
ഗാന്ധിജി സർവകലാശാല
1983 ഒക്ടോബര്‍ മാസം 26 ന് അക്ഷരനഗരിയായ കോട്ടയം കേന്ദ്രീകരിച്ച് മധ്യതിരുവിതാംകൂറിലെ വിദ്യാര്‍ത്ഥികളുടെ ഉന്നതപഠനത്തിന് സഹായകരമാകത്തക്കവിധത്തില്‍ ഗാന്ധിജി യൂണിവേഴ്സിറ്റി സ്ഥാപിച്ചു. ഇക്കാര്യത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി. എം. ജേക്കബ് എടുത്ത ഉത്സാഹവും എടുത്തു പറയേണ്ടതാണ്. പിന്നീട് ഈ സർവകലാശാലയുടെ പേര് മഹാത്മാ ഗാന്ധി സർവ്വകലാശാലയെന്ന് പുനര്നാമകരണമ് ചെയ്തു. കോട്ടയം ടൗണിൽ നിന്നും 13 കി.മീ മാറി പ്രിയദർശിനി കുന്നുകളിലാണ് സർവകലാശാലയുടെ ആസ്ഥാനം. മുന്നൂറോളം അഫിലിയേറ്റഡ് കോളേജുകളാണ് മഹാത്മാ ഗാന്ധി സർവകലാശാലക്ക് ഇപ്പോൾ ഉള്ളത്.
സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുവാൻ സംസ്ഥാന സർക്കാരിന്റ്റെ ബജറ്റിലൂടെ പ്രയാസമാണെന്ന് മനസ്സിലാക്കിയാണ് അന്ന് ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന എം.പി. ഗംഗാധരൻ, 1984 ൽ കുടിവെള്ള വിതരണത്തിനും പാഴ്‌ജല വിനിയോഗത്തിനുമായി, കേരള വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ അതോറിറ്റി എന്ന പേരിൽ സർക്കാർ നിയന്ത്രണത്തിൽ ഒരു ബോർഡ് രൂപീകരിച്ചത്. അതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഉൾപ്പെടെ വായ്പ എടുത്തു കുടിവെള്ള പദ്ധതികൾ നിർമിക്കുവാൻ അതോറിറ്റിക്കു കഴിഞ്ഞു. പിന്നീട് 1986 ൽ ഇത് കേരളാ വാട്ടർ അതോറിറ്റി എന്ന് പുനർനാമകരണം ചെയ്തു.
1968 ൽ കേരളാ ന്യൂസ് പ്രിൻറ് പ്രൊജക്റ്റ് എന്ന പേരിൽ രജിസ്റ്റർ ചെയ്ത കോട്ടയം വെള്ളൂരിലെ ന്യൂസ് പ്രിന്റ് ഫാക്ടറി കേന്ദ്ര സർക്കാർ ഏറ്റെടുത്ത ശേഷം പിന്നീട് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയായി മാറി. ഇതിൻറ്റെ ഉദ്പാദനം തുടങ്ങിയത് 1983 ലായിരുന്നു. 1976 ൽ വ്യാവസായിക ഉത്പ്പാദനത്തിനു ലൈസൻസ് ലഭിച്ച പാലക്കാട് വാളയാറിലെ മലബാർ സിമന്റസും ഈ കാലയളവിലാണ് ഉദ്‌പാദനം ആരംഭിച്ചത്.
. ജനങ്ങളുടെ ബുദ്ധിമുട്ടും കഷ്ടപ്പാടും കുറയ്ക്കാനായി 25000 പേര്‍ക്ക് അല്ലെങ്കില്‍ 25 കിലോമീറ്റര്‍ എന്ന കണക്കില്‍ സംസ്ഥാനത്ത് 202 പുതിയ വില്ലേജുകള്‍ രൂപീകരിച്ചു..
ആലപ്പുഴ-കായംകുളം റെയിൽവേ ലൈൻ
. മുഖ്യമന്ത്രി കരുണാകരന്‍റെയും അന്നത്തെ ആലപ്പുഴ പാർലമെന്റ് അംഗമായ വി.എം.സുധീരൻ്റെയും ശ്രമഫലമായി 44 കിലോ മീറ്റർ ദൈർഘ്യമുള്ള ആലപ്പുഴ-കായംകുളം റെയില്‍വെ പാളം നിര്‍മ്മാണം ആരംഭിക്കുവാനും, 1992 ൽ നിർമാണം പൂർത്തിയാക്കി ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ ഗതാഗതം, സൗകര്യപ്രദമാക്കുവാനും സാധിച്ചു. തീരദേശ റെയിൽവേ യുടെ ഇരട്ടിപ്പിക്കൽ ഇതുവരെയും പൂർത്തിയായില്ല. 2023-24 ൽ ഇരട്ടിപ്പിക്കൽ നടപടികൾ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രീഡിഗ്രി പഠനം സര്‍വകലാശാലയില്‍ നിന്നും മാറ്റി ഒരു ബോര്‍ഡിന്‍റെ കീഴിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഇതിനെതിരെ ഒരു വിഭാഗം സര്‍വകലാശാല ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും ശക്തമായ സമരവും എതിര്‍പ്പുമുണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചു. സൈലന്റ് വാലി ദേശീയോദ്യാനമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത് 1984 ൽ ആയിരുന്നു.
കേരളത്തിൽ ഏറ്റവും അവികസിതമായ മേഖലയാണ് ഉത്തര മലബാർ. ഈ പ്രദേശത്തിൻറ്റെ വികസനത്തിന് കാസർഗോഡ് കേന്ദ്രമാക്കി ജില്ല രൂപീകരിക്കണമെന്നത് അവിടെയുള്ള ജനങ്ങളുടെ അഭിലാഷമായിരുന്നു. ഉത്തര മലബാറിലെ ജനങ്ങളുടെ ഈ അഭിലാഷമാണ് 1984 മെയ് 24 ന് കാസര്‍കോട് ജില്ല രൂപീകരിച്ചത്തിലൂടെ സാധിതമായത്. കേരളത്തിലെ ഏക കേന്ദ്ര സർവകലാശാലയും,, കേന്ദ്ര പ്ലാന്റേഷൻ ക്രോപ്‌സ് റിസേർച് ഇൻസ്റ്റിറ്റ്യൂട്ട്ടും സ്ഥിതി ചെയ്യന്നത് കാസർഗോഡ് ജില്ലയിലാണ്.
,ഇന്ത്യയുടെ നാവിക സേനാ അംഗങ്ങളുടെ പരിശീലനത്തിനായി 1969 ൽ കൊച്ചി നാവിക കേന്ദ്രത്തിൽ നാവിക അക്കാദമി സ്ഥാപിച്ചിരുന്നു. എന്നാൽ നഗര മധ്യത്തിലുള്ള ഈ അക്കാദമിയുടെ വികസനത്തിന് ഇവിടെ സ്ഥലം തികയാതെ വന്നപ്പോൾ മുതൽ മറ്റൊരു സ്ഥലം നേവി അന്വേഷിക്കുവാൻ തുടങ്ങി. ഗുജത്തിലെയും, കർണാടകത്തിലെയും, ആന്ധ്രയിലെയും, തമിഴ്‌നാട്ടിലെയും വിവിധ സ്ഥലങ്ങൾ പ്രതിരോധ വകുപ്പ് നേരിൽ പോയി കണ്ടു പരിശോധിച്ചു. ഇതറിഞ്ഞു മുഖ്യമന്ത്രി കരുണാകരനാണ് ഏഴിമലയിൽ ആവശ്യത്തിന് സ്ഥലം നൽകാമെന്ന വാഗ്‌ദാനം പ്രതിരോധ വകുപ്പിന് നൽകിയത്. ഒടുവിൽ കേന്ദ്ര സർക്കാർ അത് അംഗീകരിച്ചു. ഏഴിമലയിലെ നാവിക അക്കാദമിയുടെ ശിലാസ്ഥാപനം 1987 ജനുവരി 17 ന് അന്നത്തെ പ്രധാനമന്ത്രി രാജിവ്ഗാന്ധി നിർവ്വഹിച്ചു . ഏഴിമലയില്‍ നാവിക അക്കാദമിയുടെ നിര്‍മ്മാണവും പൂർത്തീകരണവും സ്ഥലമേറ്റെടുപ്പിലുണ്ടായ പ്രശ്നങ്ങൾ കാരണം നീണ്ടുപോയി. അക്കാഡമിയുടെ ആദ്യഘട്ടം 2005 ഏപ്രിൽ 6 നു പൂർത്തിയാക്കി.2009 ജനുവരി 8 നു പ്രധാനമന്ത്രി ഡോ .മൻമോഹൻ സിംഗ് നിർവ്വഹിച്ചു. 2452 ഏക്കർ ഭൂമിയിലാണ് നാവിക അക്കാദമി പ്രവർത്തിക്കുന്നത്. നാവിക സേനയുടെ ഓഫിസർമാരുടെ പ്രധാന പരിശീലന കേന്ദ്രമായ ഈ അക്കാദമി ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ്.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്ററ്റെ ബ്രഹത്തായ ഒരു പ്രത്യേക യൂണിറ്റ് നെടുമങ്ങാടിനടുത്തുള്ള വലിയമലയിൽ സ്ഥാപിക്കാൻ കഴിഞ്ഞത് കരുണാകരൻ സർക്കാരിന്റ്റെ ശ്രദ്ധേയമായ നേട്ടമായിരുന്നു. അഞ്ചു വര്‍ഷം മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍, അങ്ങനെ, അഞ്ചുവര്‍ഷം തുടർച്ചയായി കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയായി.
അധ്യായം 8
രണ്ടാം നായനാര്‍ മന്ത്രിസഭ
കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 1987 മാര്‍ച്ച് 23 ന് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. ഭൂരിപക്ഷം ലഭിച്ചതിനെതുടര്‍ന്ന് ഇടതുമുന്നണി ഇ.കെ. നായനാരെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയും മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു. ടി.കെ.രാമകൃഷ്ണൻ,കെ ആർ.ഗൗരി,വി.വിശ്വനാഥ മേനോൻ,ടി.ശിവദാസ് മേനോൻ, ഇ. ചന്ദ്രശേഖരൻ നായർ, പി.എ സ്.ശ്രീനിവാസൻ, പി.കെ. രാഘവൻ, എ.സി.ഷൺമുഖദാസ്, കെ.ശങ്കരനാരായണ പിള്ള, ബേബിജോൺ,കെ.പങ്കജാക്ഷൻ, ലോനപ്പൻ നമ്പടൻ, ടി.കെ.ഹംസ,വി.ജെ.തങ്കപ്പൻ,കെ.ചന്ദ്രശേഖരൻ, നീലലോഹിതദാസാണ് നാടാർ എന്നിവരായിരുന്നു സഹ മന്ത്രിമാർ.
കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ ശിലാസ്ഥാപനം 1982 ല്‍ ആയിരുന്നുവെങ്കിലും, നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടന്നത് 1988 ഏപ്രില്‍ പതിമൂന്നിനായിരുന്നു. ഇന്ത്യക്കാകെ മാതൃക സൃഷ്ടിച്ചുകൊണ്ട് 1989 ല്‍ കോട്ടയം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷര നഗരമായി പ്രഖ്യാപിച്ചു. സ്ഥലനാമങ്ങൾ മലയാളീകരിക്കണമെന്നത് മലയാള ഭാഷ പ്രേമികളുടെ ചിരകാലാഭിലാഷമായിരുന്നു. ഈ ആവശ്യം യാഥാർത്യമാക്കികൊണ്ട്, തിരുവനന്തപുരം ഉള്‍പ്പെടെ കേരളത്തിലെ ആറു ജില്ലകളുടെയും 17 താലൂക്കുകളുടെയും പേര് മലയാളീകരിച്ചത് 1990 ഫെബ്രുവരിയിലായിരുന്നു. കേരളത്തിനും, മലയാള ഭാഷക്കും ഇതൊരു വലിയ നേട്ടമായിരുന്നു..
ടെക്നോപാർക്കിൻറ്റെ പിറവി
ഏഷ്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് പാര്‍ക്കായ ടെക്നോപാര്‍ക്ക് എന്ന ആശയം ദീർഘദർശിയായ കെ.പി.പി. നമ്പ്യാരുടേതായിരുന്നു. അന്ന് വ്യവസായ വകുപ്പിൽ അഡ്വൈസർ ആയിരുന്നു അദ്ദേഹം. സോഫ്റ്റ്‌വെയർ വ്യവസായം കേരളത്തിന്റ്റെ പ്രത്യേക സാഹചര്യത്തിൽ അനുയോജ്യമായിരിക്കുമെന്ന് കരുതിയ അദ്ദേഹം, 1989 അവസാനം ഒരു ശിൽപശാല നടത്ത്തുകയും അതിൻറ്റെ അടിസ്ഥാനത്തിൽ സോഫ്റ്റ്‌വെയർ വ്യവസായം എങ്ങിനെ നടപ്പിലാക്കുവാൻ സാധിക്കും എന്നത് സംബന്ധിച്ച് ഒരു പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ടാറ്റ കൺസൾട്ടൻസി സർവീസസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ റിപ്പോർട്ട് അദ്ദേഹം വ്യവസായ മന്ത്രിയായിരുന്ന കെ. ആർ. ഗൗരിക്ക് നൽകി .അവരും അതിനോട് യോജിച്ചു. കെ.പി.പി. നമ്പ്യാർ നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് അവർ നൽകി. മുഖ്യമന്ത്രി ഈ നിർദ്ദേശം മന്ത്രിസഭാ യോഗത്തിൽവച്ച് ചർച്ച ചെയ്തു.. അങ്ങിനെയാണ്, സോഫ്റ്റ്‌വെയർ വ്യവസായത്തിൻറ്റെ ലോക കേന്ദ്രമായ അമേരിക്കയിലെ സിലിക്കൺ വാലിയിൽ മുഖ്യമന്ത്രിയും,, വ്യവസായ മാന്തിയും, മന്ത്രി ബേബിജോണും,കെ.പി.പി.നമ്പിയാരും അടങ്ങിയ ഉന്നതല സംഘം സന്ദർശിച്ച് സോഫ്റ്റ്‌വെയർ വ്യവസായത്തിൻറ്റെ സാധ്യതകൾ മനസ്സിലാക്കു വാൻ തീരുമാനിച്ചത്.. അമേരിക്കൻ യാത്രകഴിഞ്ഞു മടങ്ങിവന്നശേഷമാണ് ടി.സി.സിൻറ്റെ റിപ്പോർട്ട് അംഗീകരിച്ചത്. തുടർന്നാണ്, ഇലക്ട്രോണിക്സ് ടെക്നോളജി പാർക്സ്, കേരള എന്ന സ്ഥാപനം ചാരിറ്റബിള് സൊസൈറ്റി ആക്റ്റ് അനുസരിച്ചു് രജിസ്റ്റർ ചെയ്തു പ്രവർത്തനം തുടങ്ങിയത്. കേരള സര്‍വകലാശാലയുടെ അധീനതയിലായിരുന്ന കഴക്കൂട്ടത്തെ 50 ഏക്കർ വിസ്തൃതിയുള്ള വൈദ്യന്‍കുന്നിലാണ് ഈ പാർക്ക് സ്ഥാപിക്കാനായി സ്ഥലം കണ്ടെത്തിയത്. കെ.പി.പി. നമ്പ്യാരുടെ സെക്രട്ടറിയേറ്റിലെ ഓഫീസിന്റ്റെ ഒരു ഭാഗത്തു കിടന്ന സോഫയായിരുന്നു ആദ്യ ഓഫീസ് . ഈ പാർക്ക് സ്ഥാപിക്കാനായി അന്ന് സി-ഡാകിൽ ജോലി ചെയ്തിരുന്ന ജി. വിജയരാഘവനെയാണ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി, നമ്പ്യാരുടെ ശുപാർശപ്രകാരം സർക്കാർ നിയമിച്ചത് . ടെക്നോപാര്‍ക്കിന്, 31.03.1991 ല്‍ നായനാര്‍ തറക്കല്ലിട്ടു
.അന്നത്തെ നായനാർ സർക്കാരിന്റെ, തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ പൊതുപരിപാടിയായിരുന്നു അത്. ഈ സ്ഥലം ടെക്നോപാർക്കിനു നൽകുന്നതിൽ മന്ത്രിയായിരുന്ന ഗൗരി അമ്മയുടെ സംഭാവന വളരെ വലുതാണ്
.
അധ്യായം 9
സ്പീഡ് മുഖമുദ്രയാക്കിയ കരുണാകരന്‍റെ ഭരണം
കാലാവധി പൂര്‍ത്തിയായതിനെതുടര്‍ന്ന് 1991 ജൂണില്‍ പൊതുതെരഞ്ഞെടുപ്പു നടന്നു. ജൂണ്‍ 24 ന് യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റു. കെ. കരുണാകരന്‍ നാലാം തവണയും മുഖ്യമന്ത്രിയായി.പി.കെ.കുഞ്ഞാലികുട്ടി, കെ.പി.വിശ്വനാഥൻ, എം.ടി.പദ്മ, സി.വി.പദ്മരാജൻ, എം.ആർ.രഘുചന്ദ്രബാൽ, പന്തളം സുധാകരൻ, എം.വി. രാഘവൻ, ആർ.രാമചന്ദ്രൻനായർ, എൻ.രാമകൃഷ്ണൻ,പി.പി.ജോർജ്,കെ.എം.മാണി,ടി.എംജെക്കബ്,സി.ടി.അഹമ്മദാലി, പി.കെ.കെ.ബാവ എന്നിവരായിരുന്നു മന്ത്രിമാർ. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി നിരവധി പദ്ധതികൾ രൂപം നൽകുവാനും അതിൽ മിക്കതും നടപ്പിലാക്കുവാനും സർക്കാരിന് കഴിഞ്ഞു. സ്പോർട്സ് മേഖലയുടെ വികസനത്തിനായി കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, ആര്‍.സി.സിയുടെ വികസനം .,സ്വാശ്രയ മേഖലയിൽ കെ എസ് ആർ ടി സി യുടെ കീഴിൽ പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജ്, കൊച്ചി നഗരത്തിലെ തിരക്കും, ഗതാഗത കുരുക്കും അഴിക്കാനായി ഗോശ്രീ പാലങ്ങള്‍, സ്വാശ്രയ മേഖലയിൽ പരിയാരം സഹകരണ മെഡിക്കല്‍ കോളേജ്, മലയാളത്തിലെ ആദ്യ സ്വകാര്യ ടി വി ചാനലായ ഏഷ്യാനെറ്റ് എന്നിവ ഈ മന്ത്രിസഭയുടെ കാലത്താണ് പ്രവര്‍ത്തനമാരംഭിച്ചത്. ജില്ലകളിൽ ചെന്ന് മുഖ്യമന്ത്രിതന്നെ നേരിട്ട് ജനങ്ങളുടെ പരാതി സ്വീകരിച്ചു് പരിഹാരം കണ്ടെത്തുന്ന സ്പീഡ് പ്രോഗ്രാം ആവിഷ്കരിച്ചു. ഈ പദ്ധതിയുടെ ആശയം മുഖ്യമന്ത്രിക്ക് നൽകിയത് അന്ന് അദ്ദേഹത്തിന്റെ സെക്രട്ടറിയും, പിന്നീട് പശ്ചിമ ബംഗാൾ ഗവർണറുമായ സി.വി.ആനന്ദബോസ് ആയിരുന്നു. ജനങ്ങളുടെ പരാതികൾ ജില്ലാ കളക്ടറേറ്റുകൾ മുഖാന്തിരം വാങ്ങി പരിശോധന നടത്തുകയും, മുഖ്യമന്ത്രി സ്പീഡ് പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തുന്ന ദിവസം അഴിയാകുരുക്കുകൾ അഴിക്കാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി, ചർച്ച ചെയ്തു പരിഹരിക്കുന്ന രീതിയിലായിരുന്നു ക്രമീകരണങ്ങൾ ചെയ്തിരുന്നത്. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി കരുണാകരൻ നേരിട്ട് പങ്കെടുത്ത് ഈ പരിപാടി വിജയകരമായി നടപ്പാക്കി.
കിൻഫ്ര സ്ഥാപിക്കപ്പെടുന്നു
വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലികുട്ടി ഭാവനാ സമ്പന്നമായ നിരവധി പദ്ധതികൾക്ക് രൂപം നൽകി. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് കോപ്പറേഷന് [കിൻഫ്ര] 1993 ൽ രൂപം നൽകിയതാണ്. കേരളത്തിന്റെ വ്യാവസായിക രംഗത്ത് വലിയ വികസനങ്ങൾക്കു വഴിവച്ചത് കിൻഫ്രയുടെ രൂപീകരണത്തോടെയാണ്. ഓരോ ജില്ലയുടെയും വ്യാവസായിക സാദ്ധ്യതകൾ പഠിച്ച് , അതിനു അനുയോജ്യമായ പദ്ധതികളാണ് പിന്നീടുള്ള വർഷങ്ങളിൽ കിൻഫ്ര രൂപം നൽകിയത്. ജില്ലകളിൽ ആവശ്യാനുസരണം സ്ഥലം കണ്ടെത്തി അത് ഏറ്റെടുത്തു പശ്ചാത്തല സൗകര്യം ഒരുക്കുന്നത്തിൽ കിൻഫ്രയുടെ സംഭാവന വളരെ വലുതാണ്. ഭക്ഷ്യ സംസ്കരണം, ഐ ടി വികസനം, വസ്ത്ര വ്യവസായം, സിനിമ-വീഡിയോ പാർക്ക്, തുടങ്ങി ഓരോ മേഖലയുടെയും വികസനത്തിന് പ്രത്യേകമായി പാർക്കുകൾ തുടങ്ങിയത് ജില്ലകളുടെ വികസനത്തിന് വലിയ കുതിപ്പാണ് നൽകിയത്. കാസർഗോഡ് വ്യവസായ പാർക്കും, ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്കൽ ലിമിറ്റഡ് കമ്പനി ഏറ്റെടുക്കലും, കണ്ണൂരിൽ 2 വ്യവസായ പാർക്കുകൾക്കു പുറമേ , ടെക്സ്റ്റൈൽ സെന്റർ, ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ അക്കാദമി സ്ഥാപിക്കൽ, മലപ്പുറത്ത് ഭക്ഷ്യ സംസ്കരണ പാർക്ക്, ടെക്‌നോ-ഇൻഡസ്ട്രിയൽ പാർക്ക്, പാലക്കാട് ഡിഫെൻസ് പാർക്ക്, കഞ്ചിക്കോട് മെഗാ ഫുഡ് പാർക്ക് , എറണാകുളം കാക്കനാട് ഉള്ള എക്സ്പോർട് പ്രമോഷൻ ഇൻഡസ്ട്രിയൽ പാർക്ക്, കളമശ്ശേരിയിലെ ഹൈ -ടെക്ക് പാർക്ക്, റബ്ബർ പാർക്ക്, ഇടുക്കിയിലെ സ്‌പൈസസ് പാർക്ക് , പത്തനംതിട്ട വയനാട് ജില്ലകളിലെ വ്യവസായ പാർക്കുകൾ, ആലപ്പുഴയിലെ സീ ഫുഡ് പാർക്ക്, തിരുവനന്തപുരത്തെ സിനിമ ആൻഡ് വീഡിയോ പാർക്ക് അപ്പാരൽ പാർക്ക്, തോന്നക്കളെ ഗ്ലോബൽ ആയുർവേദ പാർക്ക് തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവയാണ്.
കാലടിയിൽ സംസ്‌കൃത സർവകലാശാല
ശ്രീ ശങ്കരാചാര്യരുടെ ജന്മദേശമായ കാലടിയിൽ, അദ്വൈത ദർശനങ്ങളുടെ പ്രയോക്താവായിരുന്ന അദ്ദേഹത്തിൻറ്റെ പേരിൽ ഒരു സർവകലാശാല സ്ഥാപിച്ചാൽ അതിന്റെ പ്രവർത്തനത്തിന് ആവശ്യമായ തുക നൽകാമെന്ന് ശ്രിംഗേരി ശങ്കരാചാര്യ മഠം നൽകിയ വാഗ്‌ദാനം സ്വീകരിച്ചുകൊണ്ടാണ് 1994 മാർച്ച് 3 നു സംസ്‌കൃത സർവകലാശാല കാലടിയിൽ സ്ഥാപിച്ചത്. ഇന്ത്യയിൽ മൂന്നാമത്തേതും , ദക്ഷിണ ഇന്ത്യയിൽ ആദ്യത്തേതുമായ സംസ്‌കൃത സർവകലാശാല ആണിത്. ഈ സർവകലാശാലക്ക് , തിരുവനന്തപുരം, തൃശൂർ, പന്മന, തുറവൂർ, ഏറ്റുമാന്നൂർ,തീരൂർ , കൊയിലാണ്ടി, പയ്യന്നൂർ എന്നീ ഉപകേന്ദ്രങ്ങൾ ഉണ്ട്. സംസ്കൃതത്തിന് പുറമെ, മറ്റ് സ്വദേശ, വിദേശ ഭാഷകൾ, സാമൂഹ്യ ശാസ്ത്രം, ലളിത കലകൾ എന്നിവയിലും വിവിധ കോഴ്‌സുകൾ ഈ സർവകലാശാലയിൽ പാഠ്യ പദ്ധതിയിൽ ഉണ്ട്
പാവപ്പെട്ട വിദ്യാർത്ഥികൾക്ക് തുടർ പഠനം ഉറപ്പുവരുത്താനായി , പ്രീഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കിയതും കരുണാകരന്‍ മന്ത്രിസഭയാണ്. കേരളത്തിൽ ആദ്യമായി ശാസ്ത്ര-സാങ്കേതിക മ്യൂസിയം സ്ഥാപിക്കുന്നത് 1994 ൽ ആയിരുന്നു. തിരുവനന്തപുരം പി.എം.ജി യിലാണ് ഇത് സ്ഥാപിച്ചത്.ജപ്പാനിലെ ഗോട്ടോ ഓപ്ടിക്കൽസ് കമ്പനിയുടെ സഹകരണത്തോടെയാണ് പ്ലാനറ്റോറിയം നിർമ്മിച്ചത്. പ്രിയദർശിനി പ്ലാനറ്റോറിയം എന്ന് പേരിട്ട ഈ ആധുനിക ശാസ്ത്ര-സാങ്കേതിക മ്യൂസിയം 1994 ഒക്ടോബറിൽ മുഖ്യമന്ത്രി കരുണാകരൻ ഉദ്‌ഘാടനം ചെയ്തു. കേരളീയ വാസ്തുവിദ്യ പരിപോഷിപ്പിക്കാനായുള്ള വാസ്തുവിദ്യ ഗുരുകുലം, ഗ്രാമീണ കലകളുടെ ഉന്നമനത്തിനായുള്ള ഫോക്‌ലോർ അക്കാദമി, നടന കലയുടെ ഉന്നമനത്തിനായുള്ള ഗുരു ഗോപിനാഥ് നടന ഗ്രാമം എന്നിവ ആരംഭിച്ചതും ഈ മന്ത്രിസഭയുടെ കാലത്തായിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളം
കെ. കരുണാകരന്‍റെ ദീര്‍ഘദൃഷ്ടിയുടെ ഏറ്റവും മികച്ച തെളിവാണ് പൊതു-സ്വകാര്യപങ്കാളിത്തത്തില്‍ നെടുമ്പാശേരിയില്‍ 1994 ആഗസ്റ്റ് 21 ന് നിര്‍മ്മാണം ആരംഭിച്ച കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (CIAL ). ഇന്ത്യയില്‍ തന്നെ ആദ്യമായാണ് പൊതു-സ്വകാര്യപങ്കാളിത്തത്തില്‍ ഇത്തരത്തില്‍ ബൃഹത്തായ ഒരു പദ്ധതി നടപ്പിലാക്കിയത്. നെടുമ്പാശ്ശേരി വിമാനത്താവളം സ്ഥാപിക്കുന്നതുവരെ, മധ്യ കേരളത്തിലേയും, ഉത്തരകേരളത്തിലെയും വിമാന യാത്രക്കാരുടെ പ്രധാന ആശ്രയം കൊച്ചി നേവൽ ബേസിലെ പഴയ വിമാനത്താവളമായിരുന്നു. വെല്ലിങ്ടൺ ദ്വീപിലാണ് നേവിയുടെ അധീനതയിലുള്ള ഈ വിമാനത്താവളം 1936 മുതൽ പ്രവർത്തിച്ചിരുന്നത്.
ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ അവസാനം മുതൽ ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി കേരളത്തിൽ നിന്നും യുവാക്കളുടെ പ്രവാഹം തുടങ്ങിയപ്പോളാണ് നേവിയുടെ കീഴിലുള്ള കൊച്ചി വിമാനത്താവളത്തിൻറ്റെ പോരായ്‌മകൾ കൂടുതൽ വെളിവായി തുടങ്ങിയത്.
ഈ സാഹചര്യത്തിൽ കൊച്ചി നാവിക വിമാനത്താവളം വികസിപ്പിക്കണമെന്ന മുഖ്യമന്ത്രി കരുണാകരൻറ്റെ അഭ്യർത്ഥനപ്രകാരം അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി മാധവ റാവു സിന്ധ്യ ഡൽഹിയിൽ യോഗം വിളിച്ചു. റൺവേയുടെ നീളം കൂട്ടിയാൽ മാത്രമേ എയർ ബസ് 320 പോലെയുള്ള വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയൂയെന്ന് ഇതുമായി ബന്ധപ്പെട്ടു നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു. കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കേണ്ടത് അന്ന് ചീഫ്സെക്രട്ടറിയായിരുന്ന എസ്. . പദ്‌മകുമാറായിരുന്നു. തിരുവനന്തപുരത്തുതന്നെ നിൽക്കേണ്ട ചില ഔദ്യോഗിക കാരണങ്ങളാൽ അദ്ദേഹത്തിന് ഡൽഹിയിലെ മീറ്റിംഗിൽ പങ്കെടുക്കാൻ സാധിച്ചില്ല. പകരം പങ്കെടുത്തത് അന്ന് എറണാകുളം ജില്ലാ കളക്ടറായിരുന്ന വി.ജെ. കുര്യൻ ആയിരുന്നു. റൺവേയുടെ നീളം കൂട്ടണമെങ്കിൽ 80 കോടി രൂപയുടെ ചെലവാണ് കണക്കാക്കിയത്. മാത്രമല്ലാ പത്തു വർഷത്തെ സമയവും ആവശ്യമാണെന്ന് ചർച്ചയിൽ വ്യക്തമായി. അത്രയും വലിയ തുക ആര് വഹിക്കുമെന്ന പ്രശനം ഉണ്ടായി .കേന്ദ്രത്തിൽ നിന്നും തുക ലഭിക്കാൻ സാധ്യതയില്ലായിരുന്നു . അപ്പോഴാണ് സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് പുതിയ വിമാനത്താവളം സ്ഥാപിക്കുവാൻ ശ്രമിച്ചുകൂടേയെന്ന് കേന്ദ്ര മന്ത്രി ചോദിച്ചത്. ആ ചോദ്യമാണ് സിയാൽ എന്ന പദ്ധതിക്ക് ബീജാവാപം ചെയ്തത്.
യോഗം കഴിഞ്ഞെത്തിയ വി.ജെ. കുര്യൻ യോഗം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ചീഫ് സെക്രട്ടറിക്കും, മുഖ്യമന്ത്രിയുടെ ഓഫീസിനും നൽകി. പിന്നീട് മുഖ്യമന്ത്രിയെകണ്ടപ്പോൾ ഇക്കാര്യം വിശദമായി സംസാരിച്ചു. പുതിയ വിമാനത്താവളം എന്ന പദ്ധതിയുമായി മുന്നോട്ടുപോകുവാൻ മുഖ്യമന്ത്രി പച്ചക്കൊടി കാട്ടി. പറ്റിയ സ്ഥലം കണ്ടെത്താനുള്ള ഉത്തരവാദിത്വം കുര്യനെ തന്നെ കരുണാകരൻ ഏൽപ്പിച്ചു. വിമാനത്താവള നിർമാണത്തിന് ആവശ്യമായ വലിയ തുക എങ്ങനെ കണ്ടെത്തുമെന്ന കാര്യം വലിയ വെല്ലുവിളിയായി.
ആ സമയത്താണ് മലയാള മനോരമ "കൊച്ചി 2000 എ.ഡി." എന്ന പേരിൽ കൊച്ചി വികസനവുമായി ബന്ധപ്പെട്ട് ഒരു സെമിനാർ നടത്തിയത്. ജില്ലാ കളക്ടർ എന്ന നിലയിൽ വി.ജെ. കുര്യനും ഇതിൽ സംബന്ധിച്ചു . അവിടെ നടന്ന ചർച്ചയിലാണ് ജനകീയ പങ്കാളിത്തത്തോടെ ഈ പദ്ധതി നടപ്പിലാക്കുവാൻ സാധിക്കുമെന്ന ആശയം ഉരുത്തിരിഞ്ഞത്. തൃശൂരും എറണാകുളത്തും വിമാനത്താവളത്തിനായി വിവിധ സ്ഥലങ്ങൾ കണ്ടെങ്കിലും, അങ്കമാലിക്കടുത്തുള്ള നെടുമ്പാശ്ശേരിയാണ് വിമാനത്താവളത്തിനായി നിദേശിക്കപ്പെട്ടതു. ആവ്ശ്യമായ 1250 ഏക്കർ സ്ഥലവും കണ്ടെത്തി. അങ്ങിനെയാണ് കേരളത്തിന് അകത്തും, പുറത്തുമുള്ള മലയാളികളെ ഭാഗഭാക്കുകളാക്കി വിമാനത്താവള നിർമ്മാണം ആസൂത്രണം ചെയ്‌തത് . വിദേശമലയാളികൾക്ക് ഈ പദ്ധതിയിൽ വിശ്വാസമുണ്ടാക്കി സാമ്പത്തിക പങ്കാളിത്തം ഉറപ്പുവരുത്തുവാൻ വിമാനത്താവള സൊസൈറ്റിയെ കമ്പനിയായി രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം 1993 ഡിസംബറിൽ മലയാള മനോരമ തന്നെ വീണ്ടും സംഘടിപ്പിച്ച സെമിനാറിൽ ഉയർന്നു വന്നു. സെമിനാറിൽ സംബന്ധിച്ച മുഖ്യമന്ത്രി കരുണാകരൻ അവിടെവച്ചുതന്നെ പ്രസ്തുത ആവശ്യം അംഗീകരിച്ചതായി പ്രഖ്യാപിക്കുകയും ഒരു മാസത്തിനകം അത് സംബന്ധിച്ച സർക്കാർ തല നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. പിന്നീട് ഇത് പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി മാറ്റി. രണ്ട് ഘട്ടങ്ങളിലായി 300 കോടി രൂപയായിരുന്നു നിർമാണച്ചെലവ് കണക്കാക്കിയത്. ഒട്ടേറെ എതിർപ്പുകൾക്കിടയിൽ 1994 ഓഗസ്റ്റ് 21 നു മുഖ്യമന്ത്രി കെ.കരുണാകരൻ ശിലാസ്ഥാപനം നടത്തി. അന്ന് കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന ഗുലാം നബി ആസാദും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻറ്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന 1997 ൽ വിമാനത്താവളം പൂർത്തീകരിക്കണമെന്നും തീരുമാനിച്ചെങ്കിലും, രാഷ്ട്രീയ കാരണങ്ങളാൽ നിർമാണം തടസ്സപ്പെടുത്തി നടത്തിയ പ്രതിഷേധ സമരങ്ങളെ തുടർന്ന് നിർമാണം പൂർത്തിയാക്കുവാൻ കാലതാമസം ഉണ്ടായി. 1999 മേയ് 25 ന് മുഖ്യമന്ത്രി ഇ.കെ. .നായനാരുടെ സാന്നിധ്യത്തിൽ രാഷ്‌ട്രപതി കെ.ആർ.നാരായണൻ വിമാനത്താവളം ഉദ്‌ഘാടനം ചെയ്‌തു. പൊതു-സ്വകാര്യ സംരംഭ പദ്ധതിയെന്ന നിലയിൽ ലോകത്തിലെ തന്നെ ആദ്യ പദ്ധതിയാണിത്.
ഇന്ന് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നാലാമത്തെ വിമാനാത്താവളമായി നെടുമ്പാശ്ശേരി മാറി. 2018-19 ൽ 10.2 ദശ ലക്ഷം യാത്രക്കാരാണ് വിമാനത്താവളം വഴി സഞ്ചരിച്ചത്. 71,871 ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്. 2023-24 ലും ഒരു കോടിയിൽ പരം പേർ നെടുമ്പാശ്ശേരിയിൽ നിന്നും യാത്ര ചെയ്തു. കൊച്ചിയിൽ നിന്നും 30 വിമാന കമ്പനികൾ 38 ആഭ്യന്തര-വിദേശ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നു. 2421880 ചതുരശ്ര അടി വലിപ്പമുള്ള മൂന്നു ടെർമിനലുകളും, രണ്ടു ലക്ഷം ടൺ ശേഷിയുള്ള ഇറക്കുമതി കാർഗോ ടെര്മിനലുമാണ് നെടുമ്പാശ്ശേരിയിൽ ഉള്ളത്. 2015 ൽ സമ്പൂർണമായി സൂര്യോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളമായി ഇത് മാറുകയും , ഐക്യ രാഷ്ട്ര സഭയുടെ അവാർഡ് നേടുകയും ചെയ്തു. 45 ഏക്കർ വിസ്തൃതിയിൽ 46150 സൂര്യോർജ പാനലുകൾ സ്ഥാപിച്ചു 15 മെഗാവാട് വൈദ്യുതിയാണ് ഇവിടെനിന്നും ഉത്പ്പാദിപ്പിക്കുന്നത്.
അന്താരാഷ്ട്ര ടെര്മിനലിൻറ്റെ തെക്കു ഭാഗത്തു മാത്രമാണ് വിമാനങ്ങളുടെ പാർക്കിംഗ് മേഖല, അഥവാ, ഏപ്രൺ. ഇത് 20 ലക്ഷം ചതുരശ്ര അടിയാണ്. വടക്കുഭാഗത്തു 15 ലക്ഷം ചതുരശ്ര അടിയിൽ രണ്ടാം ഏപ്രൺ തയ്യാറായിട്ടുണ്ട് . അതുൾപ്പെടെ , 44 വിമാനങ്ങൾ പാർക്ക് ചെയ്യുവാൻ സാധിക്കും. 2023-24 വർഷത്തിൽ സിയാൽ കൈകാര്യം ചെയ്തത് 63642 ടൺ കാര്ഗോയായിരുന്നു.
യാത്രക്കാർക്ക് ഹ്രസ്വമായ വിശ്രമത്തിനു അന്താരാഷ്ട്ര നിലവാരത്തിൽ സൗകര്യമൊരുക്കുന്ന "0484 എയ്‌റോ ലോഞ്ച് " സിയാലിൽ 2024 സെപ്റ്റംബർ മുതൽ പ്രവവർത്തന സജ്ജമായി. ആഗോളനിലവാരത്തിൽ 50000 ചതുരശ്ര അടി വിസ്തീർണത്തിൽ സജ്ജമാക്കിയിട്ടുള്ള എയ്‌റോ ലോഞ്ച് ഇന്ത്യയിലെ ഇത്തരത്തിലെ ഏറ്റവും വലുതാണ്. ൩൭ റൂമുകൾ, നാല് സൂട്ടുകൾ, കോൺഫറൻസ് ഹാളുകൾ, കോവർക്കിങ് സ്പേസ് തുടങ്ങിയ സൗകര്യങ്ങൾ അടങ്ങുന്നതാണ് ലോഞ്ച്. 2034 ഓടെ സമീപപ്രദേശങ്ങളിലെ ചെറു വിമാനത്താവളങ്ങളിൽനിന്നുള്ള കണക്ഷൻ വിമാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കൊച്ചിയെ ഒരു റീജിയണൽ എയർപോർട്ട് ഹബ് ആക്കിമാറ്റുവാൻ സിയാൽ ലക്ഷ്യമിടുന്നു. ഇതിൻറ്റെ ആദ്യപടിയായി രണ്ടു വർഷത്തിനുള്ളിൽ ദക്ഷിണേന്ത്യയിലേക്കുള്ള ടൂറിസ്റ്റ് ഗേറ്റ് വേ ആക്കി കൊച്ചി വിമാനത്താവളത്തെ മാറ്റുവാനാണ് ഉദ്ദേശിക്കുന്നത്. അഞ്ചു വർഷത്തിനുള്ളിൽ കൂടുതൽ ട്രാഫിക് ഉണ്ടാകാൻ സാധ്യതയുള്ള യൂറോപ്യൻ വിപണികളിലേക്കു ഉൾപ്പെടെ മെച്ചപ്പെട്ട കണക്റ്റിവിറ്റി ഉറപ്പാക്കുവാനും സിയാൽ ഉദ്ദേശിക്കുന്നു.
കാലാകാലങ്ങളിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ, ഇന്ന് ലോകത്തുള്ള ഏതു വമ്പൻ വിമാനങ്ങൾക്കും ഇവിടെ ഇറങ്ങുവാനുള്ള സൗകര്യങ്ങൾ ഉണ്ട്. സിയാലിൻറ്റെ വിജയത്തോടെയാണ്, ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങിയ മെട്രോ നഗരങ്ങളിൽ പുതിയ വിമാന താവളങ്ങൾ വന്നത്.
അധ്യായം 10
ടെക്നോപാർക് രാഷ്ട്രത്തിന് സമർപ്പിച് ആന്‍റണി മന്ത്രിസഭ
ഐ എസ് ആർ ഓ യുമായി ബന്ധപ്പെട്ടുണ്ടായ ചാര കേസിൻറ്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് പാർട്ടിയിൽ ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 1995 മാര്‍ച്ച് 16 ന് കെ. കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. പകരം എ.കെ. ആന്‍റണി 1995 മാര്‍ച്ച് 22 ന് മുഖ്യമന്ത്രിയായി. സി.ടി.അഹമ്മദ് അലി, ആര്യാടൻ മുഹമ്മദ്, ആർ.ബാലകൃഷ്ണ പിള്ള, പി.കെ.കെ.ബാവ, ടി.എം.ജേക്കബ്, കടവൂർശിവദാസൻ, ജി.കാർത്തികേയൻ, പി.കെ. കുഞ്ഞാലികുട്ടി, കെ.എം. മാണി, ഇ.ടി. മുഹമ്മദ് ബഷീർ, എം.ടി.പദ്മ, സി.വി.പദ്മരാജൻ, പന്തളം സുധാകരൻ, എം.വി. രാഘവൻ, വി.എം. സുധീരൻ, പി.പി.തങ്കച്ചൻ എന്നിവരായിരുന്നു മറ്റു മന്ത്രിമാർ.
കരുണാകരൻ സർക്കാർ തുടങ്ങിവച്ച പല വികസന പദ്ധതികളും പൂർത്തിയാക്കുന്ന കാര്യത്തിൽ സർക്കാർ സമയബന്ധിതമായി നടപടികൾ സ്വീകരിച്ചു. . കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്പോര്‍ട്സ് സ്റ്റേഡിയം, ഗുരുവായൂര്‍-തൃശൂര്‍ റെയില്‍വെലൈന്‍ എന്നിവയുടെ ഉദ്ഘാടനം 1996 ല്‍ ആയിരുന്നു.
1991 ലെ പൊതുതെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായിരുന്നു ടെക്നോപാർക്കിന്റെ ശിലാസ്ഥാപനം നടന്നത്. തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിൽ വന്ന കെ. കരുണാകരൻ സർക്കാരാണ് ടെക്നോ പാർക്കിനു ഓഫീസിൽ മന്ദിരങ്ങൾ നിർമിക്കാൻ അനുമതി നൽകിയത്. വ്യവസായ മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയും, ധന മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും, മുഖ്യമന്ത്രിയായിരുന്ന കരുണാകരനും മന്ദിര നിർമാണത്തിനും, ടെക്നോപാർക്കിന്റെ വികസനത്തിനും വേണ്ട എല്ലാ സഹായവും നൽകി. 1995 നവംബര്‍ 18 ന് ടെക്നോപാര്‍ക്കിന്‍റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനമന്ത്രി പി.വി. നരസിംഹറാവു നിര്‍വ്വഹിച്ചു. മുഖ്യമന്ത്രി എ.കെ. ആന്‍റണിയായിരുന്നു അദ്ധ്യക്ഷന്‍. ഇന്ത്യയിലെ ഏറ്റവും ആദ്യത്തേയും, ഏറ്റവും വലിയ സോഫ്റ്റ്‌വെയർ പാർക്കും ഇതാണ് . ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ട്രെയിനിങ് സെന്റർ ടി.സി.എസ് നിർമിച്ചിട്ടുള്ളത് റെക്സോ പാർക്കിൻറ്റെ രണ്ടാം ഘട്ടമായ പള്ളിപ്പുറത്തെ ടെക്നോ സിറ്റിയിലാണ്. 450 ൽ പരം കമ്പനികളിലൂടെ 70000 നു മുകളിൽ ജീവനക്കാർ നേരിട്ടും ലക്ഷക്കണക്കിന് ആളുകൾ പരോക്ഷമായും ടെക്നോപാർക്കുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നു. 2020-21 സാമ്പത്തിക വര്ഷം 8501 കോടി രൂപ കയറ്റുമതി വരുമാനം നേടി. 2019-20 ലെ 7890 കോടി രൂപയുടെ കയറ്റുമതിയെക്കാൾ 7.7 ശതമാനം വർധനയാണ് ഉണ്ടായതു. പള്ളിപ്പുറത്തുള്ള നാലാംഘട്ട വികസനം പൂർത്തിയാകുന്നതോടെ ഇതിന്റെ പ്രവർത്തനം 400 ഏക്കർ സ്ഥലത്തേക്ക് വ്യാപിക്കും.
ആന്റണി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന വി.എം.സുധീരൻ, കുത്തഴിഞ്ഞുകിടന്നിരുന്ന വകുപ്പിനെ നേരെയാക്കാൻ നിരവധി നടപടികൾ കൈക്കൊണ്ടു. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിൽ അഴിമതി ഉണ്ടെന്നുള്ളത് ദീർഘനാളത്തെ ആരോപണമായിരുന്നു. അതിനൊരുമാറ്റം വരുത്തുവാനായി സ്ഥലം മാറ്റത്തിന് കൃത്യമായ മാർഗരേഖ അദ്ദേഹം അംഗീകരിച്ചു. രാഷ്ട്രീയ ഇടപെടലില്ലാതെ മെറിറ്റ് അടിസ്ഥാനത്തിൽ സ്ഥലം മാറ്റം നടപ്പിലാക്കിയത് ജീവനക്കാരുടെ കാര്യക്ഷമത കൂട്ടുവാൻ സഹായിച്ചു.
ആശുപത്രി വികസന സമിതികൾ ജനങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ജനാധിപത്യപരമായി പുനഃസംഘടിപ്പിച്ചു. ആശുപത്രികളിൽ മരുന്ന് വാങ്ങുന്നത് ഏകോപിച്ച് അഴിമതി കുറക്കാൻ തുടക്കമിട്ടു. ആശുപതികളോട് അനുബന്ധിച്ചു കമ്മ്യൂണിറ്റി ഫർമസി സംവിധാനം ആരംഭിച്ചുകൊണ്ടു മരുന്നുകൾ കുറഞ്ഞ വിലക്ക് നൽകാനായി കമ്മ്യൂണിറ്റി ഫർമസി എന്ന നവീന പദ്ധതി നടപ്പിൽ വരുത്തി.
അദ്ദേഹം ആരോഗ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ലോക പ്രശസ്തമായ അമേരിക്കയിലെ ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ ഏഷ്യൻ ക്യാമ്പസ് കേരളത്തിൽ സ്ഥാപിക്കുവാനുള്ള നടപടികൾക്ക് തുടക്കമിട്ടത്. അമേരിക്കയിലുണ്ടായിരുന്ന കേരളീയരായ ചില പ്രഗത്ഭ ഡോക്ടർമാരാണ് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ ഏഷ്യൻ ക്യാമ്പസ് കേരളത്തിൽ കൊണ്ടുവരാനായി മുന്നിട്ടിറങ്ങിയത്. അവർ സംസ്ഥാന സർക്കാരുമായി ചർച്ചനടത്തി. അതിന്റെ അടിസ്ഥാനത്തിൽ ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ ഉന്നത ഉദ്യോഗസ്ഥർ കേരളത്തിൽ എത്തി സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തി. സെന്റര് സ്ഥാപിക്കാനായി അവർ കണ്ടെത്തിയത് മൂന്നാർ ആയിരുന്നു. ആദ്യ ഘട്ടത്തിൽ 700 കോടി രൂപയുടെ നിക്ഷേപമാണ് അവർ ഉദ്ദേശിച്ചത്. ഇതിനായി 72 ഹെക്ടർ സ്ഥലം മൂന്നാറിൽ സർക്കാർ അനുവദിച്ചു. എന്നാൽ ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് .അച്യുതാനന്ദൻറ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ശക്തമായ എതിർപ്പ് ഉന്നയിച്ചുകൊണ്ട് പ്രക്ഷോഭത്തിലേക്ക് കടന്നു. ഈ സർവകലാശാല പ്രവർത്തനം തുടങ്ങിയാൽ കേരളീയർ മരുന്ന് പരീക്ഷണത്തിനുള്ള ഗിന്നി പന്നികളായി മാറും എന്നായിരുന്നു എതിർപ്പ് ഉയർത്തിയവർ ഉന്നയിച്ചത്.. അതോടെ ജോൺ ഹോപ്കിൻസ് സർവകലാശാല അധികൃതർ കേരളത്തിലെ പദ്ധതി ഉപേക്ഷിക്കുകയും, സിംഗപ്പൂരിൽ ക്യാമ്പസ് സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇന്ന് അർബുദ ചികിത്സയിലെ അവസാന വാക്കായി മാറിയിരിക്കയാണ് ജോൺ ഹോപ്കിൻസിന്റ്റെ സിങ്കപ്പൂർ ക്യാമ്പസ്.
ആഭ്യന്തര വകുപ്പിന് സ്വാതന്ത്ര്യം
ആഭ്യന്തര വകുപ്പ് ഏറ്റെടുത്ത ആന്റണി , പോലീസ് നയങ്ങളിൽ പല മാറ്റങ്ങളും കൊണ്ടുവരുവാൻ ശ്രമിച്ചു. പോലീസുകാരെ തന്നിഷ്ടപ്രകാരം സ്ഥലം മാറ്റുന്നതും, അത്തരം കാര്യങ്ങളിൽ പാർടികൾ ഇടപെടുന്നതും കര്ശനമായി തടഞ്ഞു. തികച്ചും നിഷ്പക്ഷമായ പോലീസ് നയം നടപ്പിലാക്കുവാൻ പോലീസ് സേനക്ക് നൽകിയ അധികാരം പാർട്ടി പ്രവർത്തകർക്ക് ഇഷ്ടപ്പെട്ടില്ല. അദ്ദേഹത്തിനെതിരെ കോൺഗ്രെസ്സുകാർ തന്നെ തിരിയാൻ ഇത് ഇടയാക്കി. അദ്ദേഹം ഈ എതിപ്പുകളെല്ലാം അവഗണിച്ചു.
കണ്ണൂർ സർവകലാശാല
വടക്കൻ മലബാറിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ലക്ഷ്യമിട്ടു 1995 നവംബറിൽ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറിൻറ്റെ പ്രത്യേക താല്പര്യ പ്രകാരമാണ് മലബാർ സർവകലാശാല സ്ഥാപിച്ചത് . 1996 ൽ ഈ സർവ്വകലാശാല കണ്ണൂർ സർവകലാശയെന്ന് പുനർനാമകരണം ചെയ്തു. ഈ സർവകലാശാലയുടെ പ്രവർത്തന മേഖല കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയാണ്. കണ്ണൂരിലെ മങ്ങാട്ടുപറമ്പിലെ പ്രധാന കാമ്പസിന് പുറമേ , കാസർഗോഡ്, മാനന്തവാടി, പയ്യന്നൂർ, തലശ്ശേരി, നീലേശ്വരം, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങളിലും ക്യാമ്പസുകൾ പ്രവർത്തിക്കുന്നു.
.മറ്റൊരു പ്രധാന നടപടി, അഴിമതിക്കും, സ്വജന പക്ഷപാതത്തിനും വിധേയമായ, ജില്ലാ സഹകരണ ബാങ്കുകളിലെ നിയമനങ്ങൾ പി എസ് സിക്ക് വിട്ടതാണ്. അഭ്യസ്തവിദ്യരും തൊഴിൽ അന്വേഷകരുമായ നിരവധി യുവാക്കൾക്ക് പ്രതീക്ഷ നൽകുന്ന നടപടിയായിരുന്നു ആ തീരുമാനം.
ചാരായ നിരോധനം
ആന്‍റണി സര്‍ക്കാരിന്‍റെ ധീരവും വിപ്ലവകരവുമായ മറ്റൊരു തീരുമാനമായിരുന്നു 1996 ഏപ്രില്‍ 1 മുതല്‍ കേരളത്തില്‍ നടപ്പിലാക്കിയ ചാരായ നിരോധനം. ഒട്ടേറെ കുടുംബങ്ങളെയും, അമ്മമാരെയും, സഹോദരിമാരേയും കണ്ണീര്‍കയത്തില്‍ നിന്നും മോചിപ്പിച്ച ധീരോദാത്തമായ തീരുമാനമായിരുന്നു അത്. അഞ്ചുവർഷം പൂർത്തിയായതിനെത്തുടർന്ന് തമിഴ്‌നാട് ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 1996 ഏപ്രില്‍ 27 ന് പൊതുതെരഞ്ഞെടുപ്പു നടന്നു. ഇടതുപക്ഷത്തിനായിരുന്നു ഭൂരിപക്ഷം ലഭിച്ചത്. ഇടതുപക്ഷം അധികാരത്തിലേറിയാൽ , മുഖ്യമന്ത്രിയാകുമെന്നു കരുതിയിരുന്ന വി.എസ് .അച്ചുതാനന്ദൻറ്റെ തോൽവി, ഇടതുപക്ഷത്തിനും വലിയ തിരിച്ചടി നൽകി.
അധ്യായം 11
മൂന്നാം നായനാര്‍ മന്ത്രിസഭ (1996- മുതല്‍ 16.05.2001)
1996 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇടതുമുന്നണി ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചു. മെയ് 20 ന് പതിനാലംഗ ഇടതുപക്ഷ മന്ത്രിസഭ അധികാരത്തിലേറി. ടി.കെ. രാമകൃഷ്ണൻ, സുശീല ഗോപാലൻ, ടി. ശിവദാസ് മേനോൻ, പാലോളി മുഹമ്മദ്‌കുട്ടി , പിണറായി വിജയൻ, കെ.രാധാകൃഷ്ണൻ, ഇ.ചന്ദ്രശേഖരൻ നായർ, കെ.ഇ. ഇസ്മായിൽ, വി.കെ. രാജൻ, പി.ജെ.ജോസഫ്, എ.സി. ഷൺമുഖദാസ്, ബേബിജോൺ,പി.ആർ.കുറുപ്പ് എന്നിവരായിരുന്നു മന്ത്രിമാർ.കൃഷി വകുപ്പ് മന്ത്രിയായിരുന്ന വി.കെ.രാജൻ ആന്തരിച്ചപ്പോൾ, കൃഷ്ണൻ കണിയാമ്പറമ്പിലും, പിണറായി വിജയൻ സി.പി.എം. സെക്രട്ടറിയായി മാറിയപ്പോൾ എസ്.ശർമയും, പി.ആർ.കുറുപ്പ് രാജിവച്ചപ്പോൾ നീലലോഹിതദാസൻ നാടാരും മന്ത്രിമാരായി. ജലസേചന മന്ത്രിയായിരുന്ന ബേബിജോൺ അസുഖത്തെത്തുടർന്ന് രാജിവച്ചപ്പോൾ വി.പി. രാമകൃഷ്ണ പിള്ള മന്ത്രിയായി.
ജനകീയാസൂത്രണം
ഈ സര്‍ക്കാരിന്‍റെ കാലത്താണ് പഞ്ചായത്തുതലത്തില്‍ വരെ ആസൂത്രണത്തിന്‍റെ ഫലം എത്തിയ്ക്കണമെന്ന ഉദ്ദേശത്തോടെ പഞ്ചായത്തീരാജ് നിയമത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട്, ജനകീയസൂത്രണം നടപ്പിലാക്കുവാന്‍ സർക്കാർ തീരുമാനിച്ചത്. പ്രതിപക്ഷവും തുടക്കത്തില്‍ ഇതുമായി സഹകരിച്ചെങ്കിലും നടപ്പിലാക്കുന്നതിലെ പരാജയവും രാഷ്ട്രീയാതിപ്രസരവും അഴിമതിയാരോപണങ്ങളുമൊക്കെ ഉയര്‍ന്നു വന്നതോടെ പ്രതിപക്ഷം ഒഴിഞ്ഞുമാറുകയും ഇതിന്‍റെ നടത്തിപ്പ് വിവാദങ്ങളില്‍ കുടുങ്ങുകയും ചെയ്തു. കക്ഷിരാഷ്രിയത്തിനതീതമായി, സദുദ്ദേശത്തോടെ നടപ്പിലാക്കിയ ഇടങ്ങളില്‍ ഇതിന്‍റെ സദ്ഫലം ഉണ്ടായിയെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്.
കുടുംബശ്രീ
ദാരിദ്യ്ര നിർമാർജ്ജനം എന്ന മുഖ്യ ലക്ഷ്യത്തോടൊപ്പം, വനിതാശാക്തീകരണം, വികസനയം എന്നീ ഉദ്ദേശലക്ഷ്യങ്ങളോടെയാണ് 'കുടുംബശ്രീ' 1996-ല്‍ രൂപീകരിച്ചത്. കുടുംബശ്രീ എന്ന ആശയം അവതരിപ്പിച്ചത് നായനാർ മന്ത്രിസഭയിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ്‌കുട്ടി ആയിരുന്നു. ദാരിദ്യ്ര നിർമാർജനത്തിന് ഒരു പുതിയ മാർഗം തേടാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.ഇതിനായി തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറി എസ് .എം. വിജയാനന്ദ്,സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.തോമസ് ഐസക്,ഡോ പ്രകാശ് ബക്ഷി എന്നിവരടങ്ങിയ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു. ഈ കമ്മിറ്റി യുടെ ശുപാര്ശപ്രകാരം 1997-98ലെ സംസ്ഥാന ബജറ്റിൽ സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷനായി കുടുംബശ്രീയുടെ രൂപവത്ക്കരണം സർക്കാർ പ്രഖ്യാപിച്ചു. പിന്നീടുള്ള കേരളത്തിന്‍റെ വികസനത്തില്‍ കുടംബശ്രീ വഹിച്ചത് തികച്ചും ചാരിതാര്‍ഥ്യകരവും മാതൃകാപരവുമായ പങ്കാണ്. ഈ മാതൃക ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും, ചില വിദേശ രാജ്യങ്ങളും നടപ്പിലാക്കിയെന്നത് നമുക്ക് അഭിമാനകരമാണ്.
"സംസ്ഥാന ദാരിദ്ര്യ നിർമാർജന ദൗത്യത്തിന്റ്റെ"കീഴിൽ പരിമിതമായ ലക്ഷ്യത്തോടെ തുടങ്ങിയ കുടുംബശ്രീ കേരളീയ സാമൂഹിക-സാമ്പത്തിക ജീവിതത്തിൻറ്റെ അവിഭാജ്യഘടകമായി വളർന്നു. നായനാർ സർക്കാരിന് ശേഷം വന്ന ആൻറണി സർക്കാരും കുടുംബശ്രീ വളർത്താൻ എല്ലാ സഹായങ്ങളും നൽകി. ഓരോ തദ്ദേശ വാർഡിലും പത്തു മുതൽ ഇരുപതുവരെ സ്ത്രീകൾ അംഗങ്ങളായ അയൽക്കൂട്ടങ്ങളാണ് കുടുംബശ്രീയുടെ അടിസ്ഥാന ശില . ഈ അയൽക്കൂട്ടങ്ങൾ ഉൾപ്പെടുത്തി ഏരിയ ഡവലപ്‌മെന്റ് സൊസൈറ്റികളും, ഈ സൊസൈറ്റികൾ ചേർന്ന് കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റികളും ഉൾപ്പെടുന്ന ത്രിതല സംഘടനാ സംവിധാനമാണ് കുടുംബശ്രീയുടേത്. മൂന്നു ലക്ഷത്തോളം അയൽക്കൂട്ടങ്ങളിലായി 46 ലക്ഷത്തോളം സ്ത്രീകൾ അണിനിരന്ന സ്ഥാപന ശ്രിംഖലയായി കുടുംബശ്രീ വളർന്നു. ആഴ്ചയിൽ ഒരു ദിവസം ഒരു വീട്ടിൽ ഒത്തുചേർന്നു ഓരോരുത്തരുടെയും പ്രശ്നങ്ങൾ മനസ്സിലാക്കി സഹായിക്കുകയും, പാരസ്പര്യത്തിലൂടെ കരുത്തേകിയും, സ്ത്രീ ശാക്തീകരണം വലിയൊരളവോളം യാഥാർഥ്യമാക്കുവാൻ സാധിച്ചു.
സൂക്ഷ്മ സാമ്പത്തിക യൂണിറ്റുകളായി ബാങ്ക് സഹായത്തോടെ നിക്ഷേപ-വായ്പ പ്രവർത്തനം സ്വയം സഹായ സംഘങ്ങളെപ്പോലെ കുടുംബശ്രീയും നടത്തുന്നുണ്ട്. സംസ്ഥാനത്തു 1,08,464 സംരംഭങ്ങൾ 2023 വരെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ചു. അയൽക്കൂട്ട സമ്പാദ്യമായി ഉണ്ടായതു 8000 കോടിയോളം രൂപയാണ്. ചെറുകിട വ്യവസായ യൂണിറ്റുകൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, വാണിജ്യ സംരംഭങ്ങൾ എന്നിവക്ക് പുറമെ പ്രദേശത്തെ വിവിധ സേവന പ്രവർത്തനങ്ങളും സർക്കാർ നിർദേശിക്കുന്ന സേവന പദ്ധതികളും ഏറ്റെടുത്തു നടത്തുന്നതിലും കുടുംബശ്രീ മുന്നിലുണ്ട്. കോവിട് കാലത്തു കേരളം സൃഷ്‌ടിച്ച മാതൃകയായ സാമൂഹിക അടുക്കള വിജയിപ്പിക്കാനും കുടുംബശ്രീ മുന്നിലുണ്ടായിരുന്നു.2023 മെയ് 17 മുതൽ റേഡിയോ ശ്രീ എന്ന പേരിൽ ഓൺലൈൻ റേഡിയോയും പ്രക്ഷേപണം തുടങ്ങി.
വാണിജ്യ സിനിമയുടെ അധീശത്തിലായിരുന്ന മലയാള സിനിമയിൽ നിന്നും നല്ല സിനിമയെ മോചിപ്പിക്കണം എന്ന ഉദ്ദേശത്തോടെയും, നല്ല കലാമൂല്യമുള്ള സിനിമകളെ പ്രോസ്ത്സാഹിപ്പിക്കുവാനുമായി ചലച്ചിത്ര അക്കാദമിയും ഈ കാലഘട്ടത്തിലാണ് ആരംഭിച്ചത്. പിന്നീട് ചലചിത്ര അക്കാദമിയുടെ നേതൃത്വത്തിലാണ് ചലച്ചിത്രമേളയും എല്ലാ വർഷവുമുള്ള അവാർഡ് ദാനവും സംഘടിപ്പിക്കുന്നത്.
ജില്ലാ കൗൺസിലുകൾ
അധികാര കേന്ദ്രീകരണം ഒഴിവാക്കി, അധികാരം വികേന്ദ്രീകരിച്ചു ജനങ്ങളിൽ എത്തിക്കുകയെന്നത് ഏറ്റവും ശക്തമായ അടിത്തറയാണ്. ഇത് ഉൾക്കൊണ്ടുകൊണ്ടാണ് നായനാർ സർക്കാർ ജില്ലാ കൗൺസിലുകൾ രൂപീകരിച്ച് സംസ്ഥാന സർക്കാരിന്റ്റെ കുറെ അധികാരങ്ങൾ അവക്ക് നൽകുവാൻ തയ്യാറായത്. 1991 ല്‍ നടത്തിയ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വമ്പിച്ച വിജയം കൈവരിച്ചു. ഇതിലൂടെ, അധികാരവികേന്ദ്രീകരണത്തിന് തുടക്കം കുറിയ്ക്കുവാന്‍ സര്‍ക്കാരിനു സാധിച്ചു.
1996 വരെ വൈദ്യുതിയുടെ കാര്യത്തിൽ , കേരളത്തിന്റെ സ്ഥാപിത ശേഷി 1505.5 മെഗാവാട്ടായിരുന്നു. 1991 മുതൽ 1996 വരെയുള്ള കാലത്തു കൂടുതലായി കൂട്ടിച്ചേർത്തത് 17 മെഗാവാട്ടായിരുന്നെങ്കിൽ, 96 മുതൽ 2001 വരെയുള്ള എൽ ഡി എഫ് ഭരണ കാലയളവിൽ വിവിധ പദ്ധതികളിലൂടെ അധികമായി 1089 മെഗാവാട്ട് വൈദ്യുതി കൂടുതലായി ഉത്പ്പാദിപ്പിച്ചു. അന്നത്തെ വൈദ്യതി മന്ത്രിയായിരുന്ന പിണറായി വിജയൻറ്റെ ദീർഘ വീക്ഷണം ഈ നേട്ടത്തിന് പിന്നിലുണ്ടായിരുന്നു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
എഴുപതുകൾ മുതൽ മലയാളികൾ തൊഴിൽ അന്വേഷിച്ചു ഗൾഫ് രാജ്യങ്ങളിലേക്ക് പോകുവാൻ തുടങ്ങി. ആ കാലഘട്ടത്തിൽ കേരളത്തിൽ നിന്നുമുള്ളവർ, തിരുവനന്തപുരത്തുനിന്നും ആഭ്യന്തര സർവീസ് നടത്തുന്ന വിമാനങ്ങളിൽ കയറി മുംബൈ അല്ലെങ്കിൽ ഡൽഹി വഴിയായിരുന്നു ഗൾഫ് രാജ്യങ്ങളിലേക്ക് എത്തിയിരുന്നത്. യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ ഗൾഫിലേക്കുള്ള അന്താരാഷ്ട്ര സർവീസുകൾ തിരുവനന്തപുരത്തുനിന്നും ആരംഭിക്കണമെന്ന മുറവിളി ഉയർന്നു. സംസ്ഥാന സർക്കാരിന്റെ നിരന്തരമായ സമ്മർദ്ദങ്ങളെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളം സംസ്ഥാനത്തെ ആദ്യ രാജ്യാന്തര വിമാനത്താവളമായി വി.പി.സിംഗ് നേതൃത്വം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍, 1991 ജനുവരി 1 ന്പ്രഖ്യാപിച്ചു .
പൊതുവിതരണ സമ്പ്രദായത്തിലൂടെ ആട്ട മാവ്
ഈ കാലഘട്ടത്തിലാണ് സിവിൽ സപ്ലൈസ് വകുപ്പ് ഒരു വലിയ പ്രതിസന്ധിയിൽ ചെന്ന് പെടുന്നത്. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ഓരോ മാസവും അലോട് ചെയ്യുന്ന ഗോതമ്പ് കേരളത്തിൽ ചെലവാകുന്നില്ല. കാരണം ജനങ്ങൾക്ക് ഗോതമ്പിനെക്കാൾ പ്രിയം അരിയോടാണ്. അതിനാൽ റേഷൻ കടകൾ വഴി അരി വിതരണം സുഗമമായി നടക്കുന്നു. എന്നാൽ ഗോതമ്പു അങ്ങിനെയല്ല. അലോട് ചെയ്യുന്ന ഗോതമ്പ് കടകളിൽ കെട്ടികിടക്കുന്നതിനാൽ ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയിൽ എത്തുന്ന ഗോതമ്പ് റേഷൻ കടക്കാർ എടുത്തുകൊണ്ടു പോകാത്ത സാഹചര്യം ഉണ്ടായി.
അലോട് ചെയ്യുന്നത് എടുത്തില്ലെങ്കിൽ അല്ലോട്മെന്റിന്റെ തോത് കുറയ്ക്കുമെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചു. ഇതെങ്ങനെ പരിഹരിക്കാമെന്ന് സർക്കാർ തലപുകഞ്ഞു ആലോചിച്ചു. ഒടുവിൽ സെക്രട്ടേറിയറ്റ് ഭക്ഷ്യ വകുപ്പിലെ ഉദ്യോഗസ്ഥർ ഒരു നിർദേശം മന്ത്രി ചന്ദ്രശേഖരൻ നായർക്ക് മുമ്പിൽ അവതരിപ്പിച്ചു. അലോട് ചെയ്യുന്ന ഗോതമ്പു മുഴുവൻ സർക്കാർ എടുക്കുകയും, റേഷൻ കടക്കാർക് ആവശ്യം കഴിഞ്ഞു മിച്ചം വരുന്ന ഗോതമ്പു സിവിൽ സപ്ലൈസ് കോര്പറേഷന് നൽകി മില്ലിൽ പൊടിച്ചു ആട്ടയായി വിൽക്കുകയും ചെയ്യുക. ഈ ആട്ട റേഷൻ കടകൾ വഴി ഉപഭോക്താക്കൾക്ക് വിലകുറച്ചു നൽകുക. നല്ല നിർദേശങ്ങൾ തുറന്ന മനസ്സോടെ സ്വീകരിക്കുന്ന മന്ത്രി ചന്ദ്രശേഖരൻ നായർ ഈ നിർദേശം അംഗീകരിച്ചു. അതോടെയാണ് അലോട് ചെയ്യുന്ന ഗോതമ്പു കേരളം എടുക്കുന്നില്ല എന്ന പരാതി പരിഹരിക്കപ്പെടുന്നതിനൊപ്പം ന്യായ വിലക്ക് പൊതുജനത്തിന് ആട്ട മാവു കിട്ടുന്ന സ്ഥിതി വരുകയും ചെയ്തത്.. ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു റേഷൻ ഗോതമ്പു ആട്ടയായി വിൽക്കുന്ന പദ്ധതി ഏതെങ്കിലും ഒരു സംസ്ഥാനം നടപ്പാക്കിയത്. കേരളത്തിലെ പരീക്ഷണം വിജയമായതോടെ മറ്റു പല സംസ്ഥാനങ്ങളും ഈ പദ്ധതി നടപ്പിലാക്കി.
മരുന്നുകളുടെ വില ക്രമാതീതമായി ഉയർന്നപ്പോഴാണ്, സർക്കാർ ഇടപെട്ടു ന്യായ വിലക്ക് മരുന്നുകൾ നൽകുന്ന കാര്യത്തെ പറ്റി മന്ത്രി ചന്ദ്രശേഖരൻ നായർ ആലോചിച്ചത് . അങ്ങിനെയാണ് അവശ്യ മരുന്നുകൾ തെരഞ്ഞെടുക്കപ്പെട്ട മാവേലി സ്റ്റോറുകൾ മുഖാന്തിരം ന്യായവിലക്ക് വില്പന നടത്ത്തുന്ന പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയെയും ഉപഭോക്താക്കൾ രണ്ടു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
പുതിയ നിയമസഭാ മന്ദിരം
സെക്രട്ടേറിയറ്റ് ക്യാമ്പസ്സിൽ തന്നെയുണ്ടായിരുന്ന നിയമസഭാ മന്ദിരത്തിനു സ്ഥല സൗകര്യം കുറവായതു കൊണ്ടും , അവിടെ പുതിയ നിർമ്മിതിക്ക് സാധ്യത ഇല്ലാത്തതുകൊണ്ടുമാണ് ഒരു പുതിയ നിയമസഭാ മന്ദിരം വേണമെന്ന് ചിന്തിക്കുവാൻ തുടങ്ങിയത്. അതിനു കണ്ടെത്തിയത് പാളയത്തെ സർക്കാർ ഭൂമിയായിരുന്നു. 1979 ൽ ചാക്കീരി അഹമ്മദ് കുട്ടി സ്പീക്കർ ആയിരുന്ന അവസരത്തിൽ, പ്രസിഡന്റ് സഞ്ജീവ റെഡ്‌ഡിയാണ് പുതിയ നിയമസഭാ മന്ദിരത്തിനുള്ള തറക്കല്ലിട്ടത്. തിരുവിതാംകൂർ രാജവംശത്തിന്റെ കാലഘട്ടത്തിൽ, നായർ പട്ടാളത്തിന്റെ കുതിരലായം സ്ഥിതിചെയ്ത സ്ഥലമാണ് പുതിയ നിയമസഭാ മന്ദിരം നിർമിക്കാനായി കണ്ടെത്തിയത്. നിയമസഭക്കും, നിയമസഭാ സെക്രെട്ടറിയേറ്റിനും വളരെ വിശാലമായ സൗകര്യങ്ങൾ ഒരുക്കിയതിനൊപ്പം, 800 ഓളം പേരെ ഉൾക്കൊള്ളുവാനുമുള്ള സ്ഥല സൗകര്യം 8 നിലകളിലായി നിർമിച്ച പുതിയ മന്ദിരത്തിനുണ്ട്. ഒരു പക്ഷെ, ഇന്ത്യയിലെ ഏറ്റവും സൗകര്യപ്രദവും, വലുതുമായ നിയമസഭാ മന്ദിരങ്ങളിൽ ഒന്നാണ് ഇത്. മുന്നിലെ പ്രധാന കവാടത്തിൽ സുരക്ഷാ പരിശോധന കഴിഞ്ഞെത്തുമ്പോൾ വിശാലമായ പൂന്തോട്ടവും, ജലധാരയും. മുൻവശത്തെ 32 പടി കയറി എത്തുന്നത് അഞ്ചാം നിലയിലെ അസംബ്ലി ഹാളിലേക്കാണ്. ആകെ എട്ടു നിലകളാണ് കെട്ടിടത്തിന്. ഭൂമിയുടെ ചരിവ് അനുസരിച്ചു നിർമിച്ചതിനാൽ നാലു നിലകൾ മുൻ വശത്തുനിന്നും കാണാൻ സാധിക്കുകയില്ല. ദൂരെ നിന്ന് നോക്കുമ്പോൾ തന്നെ കെട്ടിടത്തിൽ സംസ്ഥാന സർക്കാരിന്റെ ചിഹ്നമായ ശംഖുമുദ്ര കാണാനാകും. എട്ടു ടണ്ണാണ് മുദ്രയുടെ ഭാരം. 22 കഷണങ്ങളായി വാർത്തെടുത്ത് ക്രയിൻ ഉപയോഗിച്ച് ഓരോന്നായി കൂട്ടിയോജിപ്പിക്കുകയായിരുന്നു. തുരുമ്പിക്കാതിരിക്കാൻ പ്രത്യേക ആവരണം പൂശിയിട്ടുണ്ട്. നിയമ സഭ ഹാളിന്റെ ഗാലറികൾ തേക്കു തടി കൊണ്ട് നിർമിച്ചവയാണ്. പ്രധാന വാതിൽ കടന്നു എത്തുന്നത് ഒരു തൂണുപോലുമില്ലാത്ത ഹാളിലേക്കാണ്. ഇതിന് 29 മീറ്റർ ഉയരമുള്ള മേൽക്കൂരയാണുള്ളത് . അഞ്ചാം നില മുതൽ എട്ടാം നിലവരെ നാല് നിലയുടെ ഉയരമാണ് ഹാളിന്. നേരെ മുന്നിൽ സ്‌പീക്കറുടെ ഡയസ്. സ്‌പീക്കറുടെ ഇരിപ്പിടത്തിനു പിറകിലാണ് ശംഖുമുദ്രയുള്ള സർക്കാർ ലോഗോ.. 140 നിയമസഭാ അംഗങ്ങൾക്കുള്ള ഇരിപ്പിടങ്ങളാണ് ഇപ്പോൾ ഉള്ളതെങ്കിലും, ഇരുന്നൂറിലധികം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. തറയിൽ തേക്കു പലകകൾ പാകിയിരിക്കുന്നു. അവക്ക് മീതെ ഇളം മഞ്ഞ പരവതാനി. അസംബ്ലി ഹാളിനെ പൊതിയുന്ന താഴികക്കുടത്തിൽ എട്ടു വശങ്ങളുള്ള സൂര്യ ജാലകം. പകൽ വെളിച്ചം ഈ ജാലകങ്ങളിലൂടെ ഹാളിലേക്കെത്തും നടത്തളവും വിശാലമാണ്. നടുത്തളത്തിൽ സ്‌പീക്കറുടെ ഡയസിനു താഴെയായി ഉദ്യോഗസ്ഥർക്കിരിക്കുവാനുള്ള ഗാലറി.
നിയമസഭാ ഹാളിനു ചുറ്റും രണ്ടു നിലകളിലായി ഗാലറികളാണ്. വിശാലമായ സ്‌പീക്കറുടെ ഗാല്ലറി, ഉദ്യോഗസ്ഥ ഗാലറി, പത്രക്കാർക്കുള്ള ഗാലറി, പൊതുജനങ്ങൾക്കുള്ള ഗാലറി എന്നിവയിലെല്ലാം കൂടി 1438 പേർക്ക് ഇരിക്കാം.പൂർണമായി ശീതീകരിച്ച അസംബ്ലി ഹാൾ ഉൾപ്പെടെ മന്ദിരത്തിനു 42583 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്. ഭൂനിരപ്പിനു താഴെയുള്ള മൂന്നു നിലകളിൽ ടെലിഫോൺ എക്സ്ചേഞ്ചും വിവിധ ഓഫീസുകളും പ്രവർത്തിക്കുന്നു. മന്ത്രിമാർക്കും, പ്രതിപക്ഷ നേതാവിനും, സ്‌പീക്കർക്കും, ഡെപ്യൂട്ടി സ്‌പീക്കർക്കും പ്രത്യേക മുറികളുണ്ട്. സാമാജികരുടെ ലൗഞ്ചിന് മാത്രം 1333 ചതുരശ്ര മീറ്റർ വിസ്തീര്ണമുണ്ട്. നിയമസഭ മന്ദിരത്തിനു പിന്നിലായി 19180 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുണ്ട്.
1979 ലാണ് ഈ മന്ദിരത്തിന്റെ നിർമാണം ആരംഭിച്ചത്. ശിലാസ്ഥാപനം കഴിഞ്ഞു നിരവധി വർഷങ്ങൾ ഇതിന്റെ നിർമാണം മുടങ്ങി കിടന്നു. 1985 ൽ ലോക്സഭാ സ്പീക്കർ ബൽറാം ജക്കർ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്‌ഘാടനം നിർവഹിച്ചു. നിർമാണം ഇഴഞ്ഞു നീങ്ങിയ പുതിയ നിയമസഭാ മന്ദിരത്തിന്‍റെ ഉദ്ഘാടനം നടന്നത് 1998 മെയ് 22-ാം തീയതിയായിരുന്നു. മുഖ്യമന്ത്രി നായനാർ ചടങ്ങിൽ പങ്കെടുത്തു. അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണനായിരുന്നു ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. ഉദ്‌ഘാടനം നടന്നെങ്കിലും, കെട്ടിടത്തിന്റെ രൂപഭംഗി സംബന്ധിച്ച് ആക്ഷേപം ഉണ്ടായി. തൊപ്പിയുടെ ആകൃതി ആയിരുന്നു ഉദ്‌ഘാടന സമയത്തു മകുടത്തിനുണ്ടായിരുന്നത്. പിന്നീട് കേരള ക്ഷേത്രഭംഗിയോടെ മകുടം പുതുക്കി പണിതു. നിർമാണം പൂർത്തിയായപ്പോൾ 68 കോടി രൂപ ചെലവായി. ഈ പുതിയ മന്ദിരത്തിന്റെ രജത ജൂബിലി 2023 മേയ് 22 നു ഇന്ത്യൻ വൈസ് പ്രസിഡണ്ട് ജഗദീപ് ധനകർ നിർവഹിച്ചു.
കായംകുളം തെർമൽ പ്ലാന്റ്
എൻ ടി പിസി യുടെ കീഴിൽ കായംകുളം തെല്‍മല്‍ പവര്‍സ്റ്റേഷന്‍ 1998 നവംബര്‍ ഒന്നിന് ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ചു. പ്രധാനമന്ത്രി ഡോ .മൻമോഹൻ സിംഗ് ആയിരുന്നു ഇതിൻറ്റെ ഉദ്‌ഘാടനം നിർവഹിച്ചത് കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പ്പാദനമായിരുന്നു ആദ്യ കാലഘട്ടത്തിൽ. പിന്നീട്, ചെലവുകുറവുള്ള നാഫ്ത്ത ഗാസിലാണ്, ഇപ്പോൾ 350 മെഗാ വാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതു. 100 കിലോ വാട്ട് ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പ്ലാന്റ് ഇവിടെ സ്ഥാപിച്ചു ഉത്പ്പാദനം തുടങ്ങിയിട്ടുണ്ട്. . അടുത്ത ഘട്ടം വികാസം നടത്തുന്നത് പ്രകൃതി വാതകം ഉപയോഗിച്ചാണ്. ഏകദേശം 9000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് എൻ.ടി.പി,സി. ലക്ഷ്യമിട്ടിട്ടുള്ളത്.
പ്ലസ്ടുവിനെതിരെ സ്വീകരിച്ച മുന്‍നിലപാട് ഉപേക്ഷിച്ചു പ്രീ-ഡിഗ്രി വിദ്യാഭ്യാസം കോളേജുകളില്‍ നിന്നും മാറ്റി ഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസത്തിന്‍റെ ഭാഗമാക്കിക്കൊണ്ട് സ്കൂളുകളുടെ കീഴിലാക്കിഎത്തും ഈ കാലഘട്ടത്തിലായിരുന്നു.
ഈ സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ കേരളത്തിന്റെ സമ്പദ്ഘടന വലിയ പ്രതിസന്ധിയിലായി. സാമ്പത്തിക സ്ഥിതി രൂക്ഷമായതിനാൽ സംസ്ഥാന ട്രഷറി പലപ്പോഴും അടച്ചിടേണ്ടി വന്നു. സർക്കാർ നൽകിയ ചെക്കുകൾ പണമില്ലാത്തതിനാൽ മാറാൻ സാധിക്കാതെ വണ്ടി ചെക്കായി മാറിയത് ജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയതിനു പുറമേ വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
അധ്യായം 12
മൂന്നാം ആന്‍റണി മന്ത്രി സഭ
അഞ്ചുവര്‍ഷകാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2001 മെയ് മാസത്തില്‍ തിരഞ്ഞെടുപ്പു നടന്നു. 99 സീറ്റുകള്‍ കരസ്ഥമാക്കിയ ഐക്യജനാധിപത്യ മുന്നണി എ.കെ. ആന്‍റണിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചു.കെ.എം.മാണി, കെ.ശങ്കരനാരായണൻ, ജി. കാർത്തികേയൻ, കടവൂർ ശിവദാസൻ, പി.കെ.കുഞ്ഞാലിക്കുട്ടി, ടി.എം. ജേക്കബ്, ഡോ .എം.കെ.മുനീർ, എം.വി.രാഘവൻ,നാലകത്തു സൂപ്പി, സി.എഫ്.തോമസ്,കെ.വി.തോമസ്,ബാബുദിവാകരൻ,ഡോ..എം.എ.കുട്ടപ്പൻകെ.ആർ.ഗൗരി, കെ.ബി. ഗണേഷ്‌കുമാർ, ചെർക്കളം അബ്ദുല്ല, കെ.സുധാകരൻ, പി.ശങ്കരൻ, എം.എം.ഹസ്സൻ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സാമ്പത്തിക രംഗം വളരെ കുഴഞ്ഞുമറിഞ്ഞ അന്തരീക്ഷത്തിലാണ് ആന്‍റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലേറുന്നത്.ഇത് കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി കൈക്കൊണ്ട ചെലവുചുരുക്കല്‍ നടപടി സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശക്തമായ എതിര്‍പ്പിനിടയാക്കി. ജീവനക്കാരുടെ ചില ആനുകൂല്യങ്ങള്‍ക്ക് താല്ക്കാലികമായി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ, ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സര്‍ക്കാര്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിനിറങ്ങി. ഒരു മാസത്തിനുമേല്‍ നീണ്ടു നിന്ന സമരം സര്‍ക്കാരിന്‍റെയും ജീവനക്കാരുടെയും വിട്ടുവീഴ്ചയുടെ അടിസ്ഥാനത്തില്‍ ഒത്തുതീര്‍ന്നു.
സർക്കാർ സാമ്പത്തികമായി ബുദ്ധിമുട്ടു അനുഭവിച്ച സാഹചര്യത്തിൽ, വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാനായി അന്താരാഷ്ട്ര ഏജൻസികളിൽ നിന്നും കടം എടുക്കാൻ തീരുമാനിച്ചു. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, ലോക ബാങ്ക്, ഡച്ച് സഹായം, ജാപ്പനീസ് ബാങ്ക് ഓഫ് ഇന്റർനാഷണൽ കോ-ഓപ്പറേഷൻ തുടങ്ങിയ ഏജൻസികളുമായി സർക്കാർ ചർച്ച നടത്താൻ തീരുമാനിച്ചു. ഏഷ്യൻ ഡെവലപ്മെന്റ് മേധാവികൾ ചർച്ചയ്ക്കായി തിരുവനന്തപുരത്തു എത്തിയപ്പോൾ, ഇടതുപക്ഷ മുന്നണിയും, ഇടതു പക്ഷ സർവീസ് സംഘടനകളും, എ ഡി ബി മേധാവികൾക്കെതിരെ സമരം ചെയ്തു. എ ഡി ബി വായ്‌പ പ്രധാനമായും ഭരണ നവീകരണത്തിനായിരുന്നു. എ ഡി ബി സഹായത്തോടെ വാങ്ങിയ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ, ഇടതു സർവീസ് സംഘടനകൾ അടിച്ചു തകർക്കാൻ മുന്നിട്ടിറങ്ങി. പിന്നീട് വന്ന ഇടതു സർക്കാരുകൾ, ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ചുകൊണ്ടു സംസ്ഥാനത്തിന്റെ വികസനത്തിനായി വിദേശ വായ്‌പകൾ കൈപ്പറ്റുവാൻ തീരുമാനിച്ചു.. ഭരണ നവീകരണത്തിനും ശുദ്ധജല വിതരണത്തിനും ദാരിദ്യ്ര നിർമ്മാർജ്ജനത്തിനും, വാർത്ത വിനിമയ സംവിധാനത്തിന്റെ വിപുലീകരണത്തിനും നഗര വികാസത്തിനും അധികാര വികേന്ദ്രികരണത്തിന്റ്റെ ഫലപ്രദമായ നടപ്പാക്കലിനുമെല്ലാം വിദേശ സഹായം ഉപയോഗപ്പെടുത്തിയുള്ള പദ്ധതികൾ സംസ്ഥാനത്തു നടപ്പാക്കി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തിരുവനന്തപുരം നഗരത്തിലെ റോഡ് വികസ പദ്ധതിക്കു തുടക്കം കുറിച്ചത് ഈ കാലയളവിലായിരുന്നു. 25 വര്ഷം പരിപാലനം എന്ന നിബന്ധനയോടെ ഐ.എൽ & എഫ്.എസ് എന്ന കമ്പനിയുമായാണ് സർക്കാർ ഉടമ്പടി ഒപ്പുവച്ചത്. ഇതിന്റെ ഭാഗമായാണ്, പാളയത്തെ അടിപ്പാത, ബേക്കറി ജങ്ക്ഷൻ , പഴവങ്ങാടി എന്നിവിടങ്ങളിലെ മേൽപ്പാത എന്നിവ നിർമ്മിച്ചത്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട 42 കി.മീ റോഡുകളാണ് പൊതു-സ്വകാര്യ സഹകരണത്തോടെ സമയബന്ധിതമായി വികസിപ്പിക്കുവാൻ പദ്ധതി തയ്യാറാക്കിയത്
ആഗോള നിക്ഷേപ സംഗമം (GIM )
വാജ്പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക നയത്തില്‍ നിന്നും വ്യത്യസ്ഥമായി ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാതെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം നഷ്ടത്തിലുള്ളവ പുനരുദ്ധരിക്കാനും ആവശ്യമായ ശ്രമങ്ങള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു. കേരളത്തിലേയ്ക്ക് കൂടുതല്‍ വ്യവസായങ്ങള്‍ ആകര്‍ഷിയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ആഗോള നിക്ഷേപസംഗമം 2003 ജനുവരി 18,19 തീയതികളിൽ കൊച്ചിയില്‍ വച്ച് നടത്തി. പ്രധാനമന്ത്രി എ.ബി.വാജ്പേയി ആണ് നിക്ഷേപ സംഗമം ഉദ്‌ഘാടനം ചെയ്തത്. ഇത് കേരളത്തിന്‍റെ വികസനത്തില്‍ പുത്തന്‍ ഉണര്‍വുണ്ടാക്കി. 27 ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഈ സംഗമത്തിൽ പങ്കെടുത്തു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലാണ് ഇന്ത്യയിലെ വ്യവസായികൾ പങ്കെടുത്തത്. ഏകദേശം 27000 കോടി രൂപയുടെ ധാരണ പത്രങ്ങൾ സംഗമത്തിൽ വച്ച് ഒപ്പിട്ടു. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, 7000 കോടി ചെലവ് പ്രതീക്ഷിക്കുന്നതും കേരളത്തിൽ തെക്കുനിന്നു വടക്കോട്ടു കാസർഗോഡ് വരെയുള്ള എക്സ്പ്രസ് ഹൈവേ എന്ന പദ്ധതിയുമെല്ലാം ഈ സംഗമത്തിൽ വരുകയും തത്വത്തിൽ അംഗീകരിക്കുകയും ചെയ്തു.
ഇന്ത്യയില്‍ ആദ്യമായി പ്രവാസികള്‍ക്കായി ഒരു വകുപ്പും പ്രത്യേക മന്ത്രിയേയും നിയോഗിച്ചു. എം .എം ഹസ്സനായിരുന്നു ആദ്യമായി പ്രവാസി കാര്യ വകുപ്പിൻറ്റെ മന്ത്രിയായത്
. എം.സി. റോഡിനെ അന്തര്‍ദ്ദേശീയ നിലവാരത്തില്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ , എ.ഡി.ബി. ധനസഹായം ഉറപ്പാക്കി കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട് [കെ.എസ്.റ്റി.പി]. പ്രോജക്റ്റിന് തുടക്കം കുറിച്ചത് ഈ കാലഘട്ടത്തിലായിരുന്നു. വിശ്വകർമ്മജരെ പരമ്പരാഗത തൊഴിലാളികളായി അംഗീകരിച്ചതും ഈ സർക്കാർ ആയിരുന്നു.
എം എൽ എ ഫണ്ട്
എം.എൽ.എ ഫണ്ട് എന്ന ആശയം ആദ്യമായി നടപ്പിലാക്കിയത് ഈ കാലഘട്ടത്തിലാണ്. പാർലമെന്റ് അംഗങ്ങൾക്ക് അവരവരുടെ മണ്ഡലത്തിലെ പ്രാദേശിക വികസനത്തിനായി കേന്ദ്ര സർക്കാർ നടപ്പാക്കിയ രീതിയിലാണ് നിയമസഭാ അംഗങ്ങൾക്ക് അവരുടെ നിയോജക മണ്ഡലങ്ങളിൽ വികസനപ്രവർത്തനങ്ങൾക്ക് ചെലവഴിക്കാനായി 25 ലക്ഷം രൂപ 2001 ലെ ബജറ്റിൽ വകയിരുത്തിയത്. ഇത് പിന്നീട് യു ഡി ഫ് സർക്കാർ 3 കോടി രൂപയായി ഉയർത്തിയെങ്കിലും, കൊറോണ മഹാമാരിയുടെ പശ്ചാലത്തിൽ ഇത് 1 കോടി രൂപയായി കുറച്ചു.
കേരളത്തിന്റ്റെ ഭാവിയിൽ വിവര-സാങ്കേതിക വിദ്യക്കുള്ള പ്രാധാന്യം മനസ്സിലാക്കി, 42 കോടി രൂപയാണ് ആദ്യ ബജറ്റിൽ ഈ മേഖലക്ക് മാറ്റിവച്ചത്. കേരളത്തെ, രാജ്യത്തെ പ്രധാന ഐ.ടി. ഡെസ്റ്റിനേഷനാക്കുകയായിരുന്നു സർക്കാരിന്റെ ഉദ്ദേശം. ലോകോത്തര നിലവാരമുള്ള ടെക്നോളജി, ഹാബിറ്റാറ്, ടെക്നോപാർക്കിന്റെ വികസനം, കൊച്ചിയിലെ ഹൈ ടെക് പാർക്കിന്റെ നിർമാണം തുടങ്ങിയവയെല്ലാം ഊര്ജിതപ്പെടുത്തുവാൻ സർക്കാർ ശ്രമിച്ചു. കംപ്യൂട്ടർവത്ക്കരണത്തിണ്റ്റെ പ്രയോജനം സാധാരണക്കാർക്ക് ലഭ്യമാക്കുവാനായി ഇ-ഗവെർണൻസ് ശക്തിപ്പെടുത്തുവാനുള്ള നടപടികൾ ആരംഭിച്ചു. അതിന്റെ ഭാഗമായി സെക്രട്ടേറിയറ്റ്, രജിസ്‌ട്രേഷൻ വകുപ്പ്, ട്രഷറി, കളക്ടറേറ്റുകൾ എന്നിവയടക്കം കംപ്യൂട്ടർ വത്ക്കരണത്തിനു തുടക്കം കുറിച്ചു .പ്രത്യേക വ്യവസായ മേഖല [സ്പെഷ്യൽ ഇൻഡസ്ട്രിയൽ സോൺ] ആദ്യമായി കേരളത്തിൽ നടപ്പിലാക്കിയത് ഈ കാലത്തായിരുന്നു. മലയോര മേഖലയുടെ വികസനം ലക്ഷ്യമാക്കി മലയോര വികസന അതോറിറ്റിയും രൂപികരിച്ചു. കർഷകർക്ക് വില സ്ഥിരത ഉറപ്പാക്കുവാനായി, കാർഷിക വില സ്ഥിരത ഫണ്ടും രൂപികരിച്ചു..
പ്രൊഫഷണൽ കോളേജുകൾ വ്യാപകമാകുന്നു.
കേരളത്തിലെ പ്രൊഫഷണല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കാതിരുന്ന ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ അന്യ സംസ്ഥാനങ്ങളില്‍ ഉന്നത പഠനത്തിന് പോകേണ്ടിവന്നത് നമ്മുടെ സമ്പത്തും വരുമാനവും അന്യ സംസ്ഥാനങ്ങളിലേയ്ക്ക് ഒഴുകാനിടയാക്കി. ഇതിനൊരു പരിഹാരം കാണാന്‍ സര്‍ക്കാര്‍ മുമ്പോട്ട് വരികയും വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സ്വാശ്രയ കോളേജുകള്‍ ആരംഭിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. 50 ശതമാനം സര്‍ക്കാര്‍ ഫീസടിസ്ഥാനത്തിലുള്ള മെരിറ്റ് സീറ്റ്, 50 ശതമാനം മാനേജ്മെന്‍റ് സീറ്റെന്ന ആന്‍റണിമുന്നോട്ട് വച്ച ഫോർമുലയുടെ അടിസ്ഥാനത്തില്‍ ഒട്ടേറെ മെഡിക്കല്‍-എഞ്ചിനിയറിംഗ് സ്വാശ്രയ കോളേജുകള്‍ കേരളത്തില്‍ ആരംഭിക്കുവാൻ അനുമതി നൽകിയത് ഉപരിപഠനം ആഗ്രഹിച്ച വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസവും സൗകര്യപ്രദവുമായി മാറി.
കേരളം അടുത്തകാലത്തായി വ്യാപകമായി ചർച്ച ചെയ്യുന്ന മട്ടുപ്പാവിലെ കൃഷിയെന്ന ആശയം യാഥാർഥ്യമാക്കിയത് 2001 ലെ ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായിരുന്ന കെ.ആർ ഗൗരിയായിരുന്നു.നഗരങ്ങളിൽ വീട്ടുവളപ്പിലെ ഇത്തിരിവട്ടത്തിൽ നടത്തിയ പച്ചക്കറി കൃഷിയെ മട്ടുപ്പാവിൽ കൂടി വ്യാപിപ്പിക്കാൻ സബ്‌സിഡി അടക്കം ആനുകൂല്യങ്ങൾ നൽകിയാണ് അവർ പ്രോത്സാഹിപ്പിച്ചത്. വഴുതക്കാട് ഉദാരശിരോമണി റോഡിലെ താമസിച്ചിരുന്ന ഫാം ഇൻഫർമേഷൻ ബ്യൂറോ മുൻ ഡയറക്ടർ ടി.കെ. ഭാസ്കര പണിക്കരുടെ മട്ടുപ്പാവ് കൃഷി രീതി മനസ്സിലാക്കിയാണ് ഗൗരിഅമ്മ ഇത് പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്.
കൊച്ചി ഇൻഫോപാർക്
ആന്റണി സർക്കാരിൻറ്റെ കാലത്തു കൊച്ചിയിലെ കാക്കനാട്ട് പ്രവർത്തനം ആരംഭിച്ച ഒരു പ്രധാന പദ്ധതി ഇൻഫോ പാർകായിരുന്നു. വ്യവസായ-വിവര സാങ്കേതിക മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആശയമായിരുന്നു കൊച്ചിയിൽ ഐ ടി മേഖലയുടെ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള ഒരു സ്വതന്ത്ര സാമ്പത്തിക പാർക്ക് സ്ഥാപിക്കുകയെന്നത്. ഇതിന്റെ ആദ്യ ഘട്ടത്തിലെ പ്രവർത്തനത്തിനായി 101 ഏക്കർ സ്ഥലമാണ് സർക്കാർ കിൻഫ്രയിൽ നിന്നും ഏറ്റെടുത്തത് . വിവിധ ഐ.ടി. കമ്പനികൾക്കായി 7 ദശ ലക്ഷം അടി വലിപ്പം ഉള്ള കെട്ടിട സമുച്ചയമാണ് ഇവിടെ പണികഴിപ്പിച്ചത്. ഇതിന്റെ ഉദ്‌ഘാടനം നിർവഹിച്ചത് 2004 ജൂലൈ 18 ന് എ.കെ.ആന്റണിയായിരുന്നു. 50,000 ൽ പരം ജീവനക്കാരാണ് ഇപ്പോൾ അവിടെ വിവിധ കമ്പനികളിലായി ജോലി ചെയ്യുന്നത്. ഇതിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുവരികയാണ് . 160 ഏക്കർ ഭൂമിയാണ് രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്കായി എടുത്തിട്ടുള്ളത് . നിർമാണം പൂർത്തിയാകുമ്പോൾ 8 ദശലക്ഷം അടിയുടെ കെട്ടിട സമുച്ചയമാണ് പൂർത്തിയാകുക. വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ ഏകദേശം 100000 പേർക്ക് ഇവിടെ ജോലി ചെയ്യുവാൻ സാധിക്കും. ഇന്ത്യയിലെ പ്രമുഖ കമ്പനികളായ ടി സി എസ്, വിപ്രോ, എച്.സി ൽ, യു എസ് .ടി ഗ്ലോബൽ, ബൈജൂസ്, ഐ ബി എസ് , കോഗ്നിസന്റ്, കെ പി എം ജി, ഏണെസ്റ് ആൻഡ് യൂങ് തുടങ്ങി വൻകിട കമ്പനികളും, കോഴിക്കോട് ഐഐഎമ്മിന്റെ സാറ്റലൈറ്റ് ക്യാമ്പസ്, ജെയിൻ യൂണിവേഴ്സിറ്റി എന്നിവയും ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്നു. 2016 -17 ൽ 450 ദശ ലക്ഷം ഡോളർ വിദേശനാണ്യമായി കയറ്റുമതിയുടെ ലഭിച്ചു. 2020 ൽ കയറ്റുമതിയിൽ നിന്നുള്ള വരുമാനം 880 ദശ ലക്ഷം ഡോളറായി വർധിച്ചു. വിവിധ കമ്പനികളിൽ നിന്നുമുള്ള വരുമാനം 2013-14 ൽ 2350 കോടി ആയിരുന്നത് 2020-21 ൽ ഇരട്ടിയായി വർധിച്ചു.
അദ്ധ്യായം
അതിവേഗം ബഹുദൂരവുമായി ഉമ്മന്‍ ചാണ്ടി മന്ത്രിസഭ
2004 മേയ് മാസത്തില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി പൊന്നാനിയില്‍ മത്സരിച്ച ഇ. അഹമ്മതൊഴികെ ബാക്കി എല്ലാ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു. പരാജയത്തിന്‍റെ ഉത്തരവാദിത്വമേറ്റെടുത്ത് എ.കെ. ആന്‍റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. തുടര്‍ന്ന് 2004 ആഗസ്റ്റ് 31 ന് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി. കെ.എം മാണി, കെ.ആർ.ഗൗരി, പി.കെ.കുഞ്ഞാലികുട്ടി, എം.വി.രാഘവൻ, എ പി. അനിൽകുമാർ, അടൂർ പ്രകാശ്,കെ.സി.വേണുഗോപാൽ, ആര്യാടൻ മുഹമ്മദ്, വക്കം പുരുഷോത്തമൻ, കെ.പി.വിശ്വനാഥൻ, കെ.കെ. രാമചന്ദ്രൻ മാസ്റ്റർ, എന്നിവരായിരുന്നു മറ്റു മന്ത്രിമാർ. ഐസ് ക്രീം വിവാദങ്ങളെ തുടർന്ന് 4/ 1/ 2005ൽ കുഞ്ഞാലികുട്ടി രാജിവച്ചതിന് തുടർന്ന് വി.കെ. ഇബ്രാഹിം കുഞ്ഞു മന്ത്രിയായി. കോടതി പരാമർശത്തെ തുടർന്ന് കെ.പി. വിശ്വനാഥനും, ലോകായുക്തയുടെ പരാമര്ശത്തെ തുടർന്ന് രാമചന്ദ്രൻ മാസ്റ്ററും രാജിവച്ചു. 4/ 1/ 2006 ൽ സുജനപാൽ വനം വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യമുയര്‍ത്തി ഉമ്മന്‍ ചാണ്ടി മന്ത്രിസഭ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. പതിനായിരക്കണക്കിന് ജനങ്ങളുടെ കണ്ണീരൊപ്പിയ ജനസമ്പര്‍ക്കപരിപാടി അദ്ദേഹം എല്ലാ ജില്ലകളിലും നടത്തി ജനങ്ങളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ദൂരീകരിക്കാനുള്ള ശ്രമം നടത്തി. . ദാരിദ്രരേഖയ്ക്കു താഴെയുള്ള 20 ലക്ഷം കുടുംബങ്ങള്‍ക്ക് മൂന്ന് രൂപയ്ക്ക് പ്രതിമാസം 25 കിലോ അരി, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ട തുടങ്ങിയ പരിപാടികള്‍ നടപ്പിലാക്കി. കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് സിവില്‍ സര്‍വീസില്‍ കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കുവാന്‍ പരിശീലന സ്ഥാപനം വേണമെന്നു മനസ്സിലാക്കി സിവില്‍ സര്‍വീസ് അക്കാദമി ആരംഭിചു. ഈ അക്കാഡമിയിൽ പരിശീലനം നടത്തിയ നിരവധി ഉദ്യോഗാർത്ഥികൾ പിന്നീട് സിവിൽ സർവീസിൽ പ്രവേശിച്ചു ഉന്നത പദവികളിലെത്തി കൊച്ചി മെട്രോ സംബ്ന്ധിച്ച പ്രാഥമിക രൂപരേഖ സർക്കാർ തലത്തിൽ തയ്യാറാക്കി. വല്ലാർപാടം കണ്ടെയ്നർ പദ്ധതിക്ക് തുടക്കം കുറിച്ചത് ഈ കാലഘട്ടത്തിലായിരുന്നു.
സുനാമി വരുത്തിയ ദുരിതം
ഈ സർക്കാർ നേരിട്ട ഏറ്റവും വലിയ ദുരന്തം 2004 ഡിസംബർ 26 നു ഉണ്ടായ സുനാമി ആയിരുന്നു. ഇന്തോനേഷ്യക്ക് അടുത്ത് സുമാത്ര ദ്വീപിന്റ്റെ ആഴക്കടലിൽ ഡിസംബർ 26 നു രാവിലെ 6.29നു രൂപം കൊണ്ട ഭൂകമ്പം 900 കി.മീ . വേഗത്തിൽ സഞ്ചരിച്ചു ഉച്ചയോടെ കേരളം തീരത്തു ആഞ്ഞടിച്ചു. ആ സമയം ഉമ്മൻചാണ്ടി അടൂരിലായിരുന്നു. വിവരം അറിഞ്ഞ ഉടൽ അദ്ദേഹം സുനാമി ആഞ്ഞടിച്ച ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയിലേക്ക്ഇ തിരിച്ചു. അപ്പോഴേക്കും മൃതദേഹങ്ങൾ കായംകുളത്തെ സർക്കാർ ആശുപത്രിയിൽ എത്തിത്തുടങ്ങി. ആശുപത്രിയിൽ എത്തി ബന്ധുക്കളെ അഷ്വശിപ്പിക്കുകയും അവർക്കു വേണ്ട എല്ലാ സഹായങ്ങളും ലഭ്യമാക്കണമെന്ന്ന്തോ നിർദേശിച്ചിട്ട് ഉടൻ തന്നെ കരുനാഗപ്പള്ളിയിലെ ആശുപത്രിയിലും തിരമാലകൾ ആഞ്ഞടിച്ചു നാശം വിതറിയ ആലപ്പാട്ട് കടപ്പുറത്തുമെത്തി രക്ഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അതിനുശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തുള്ള മന്ത്രിമാർക്കും ചീഫ് സെക്രെട്ടറിയും ഡി.ജി.പിയും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ യാത്രക്കിടയിൽ തന്നെ അദ്ദേഹം നൽകി. തിരുവനന്തപുരത്തു എത്തി രാത്രി 9 മണിക്ക് ക്രൈസിസ് മാനേജ്‌മന്റ് മീറ്റിംഗ് വിളിച്ചുകൂട്ടി രക്ഷാപ്രവർത്തനങ്ങൾക്കും, പുനരധിവാസത്തിനുമുള്ള രൂപ രേഖ തയ്യാറാക്കി. പ്രശ്നത്തിന്റെ രൂക്ഷത കുറയുന്നതുവരെ എല്ലാ ദിവസവും രാവിലെ മന്ത്രിസഭാ യോഗം ചേർന്ന് പ്രവവർത്തനങ്ങൾ അവ്വലോകനം ചെയ്യുകയും, തുടർ പ്രവർത്തനങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തുകൊണ്ടിരുന്നു. എല്ലാ ദിവ്യവാസവും ഉച്ചക്കുശേഷം അദ്ദേഹം സുനാമി ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു ജനങ്ങൾക്ക് സാന്ത്വനം നൽകി. സുനാമിയിൽ, ഇൻഡോനേഷ്യയിലും , ശ്രീലങ്കയിലും, ഇന്ത്യയിലും പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ ആണ് അപഹരിച്ചത് . കേരളത്തിന്റെ പടിഞ്ഞാറൻ തീരങ്ങളിലും ഇതിന്റെ അലയൊലി ഉണ്ടായി. സുനാമി ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളും, ആൾനാശവും ഉണ്ടാക്കിയത് കൊല്ലം, ആലപ്പുഴ ജില്ലകളിലായിരുന്നു. 177 ആളുകൾ സുനാമി ദുരന്തത്തിൽപെട്ടു കേരളത്തിൽ മരിച്ചു . ഒട്ടേറെപ്പേർക്ക് അവരുടെ കിടപ്പാടവും, വരുമാന മാർഗവും നഷ്ടപ്പെട്ടു. സുനാമി ദുരന്തം ബാധിച്ച സ്ഥലങ്ങളിലെ ആളുകൾക്ക് ചടുലമായ പ്രവർത്തനങ്ങളിലൂടെ ആശ്വാസം എത്തിക്കുവാനും, അവരുടെ പുനരധിവാസത്തിന് കേന്ദ്ര സർക്കാരുമായി ചേർന്ന് വീട് നിമ്മാണം, തൊഴിൽ ലഭ്യമാക്കൽ ഉൾപ്പെടയുള്ള പുനരധിവാസ പദ്ധതികൾക്കു രൂപം നൽകുവാനും സമയബന്ധിതമായി നടപ്പിലാക്കുവാനും ഉമ്മൻചാണ്ടി സർക്കാരിന് കഴിഞ്ഞു.
ആന്റണി സർക്കാരിന്റെ കാലത്തു തുടങ്ങിയ തിരുവനന്തപുരം നഗരത്തിലെ റോഡ് വികസന പദ്ധതികൾ വേഗത്തിലാക്കുവാൻ പൊതുമരാമത്തു വകുപ്പ് മന്ത്രിയായിരുന്ന എം.കെ.മുനീർ മുൻകൈ എടുത്തു. നഗര ഹൃദയമായ പാളയത്തെ അടിപ്പാത നിർമാണം വെല്ലുവിളിയായി സ്വീകരിച്ചു് സമയ ബന്ധിതമായി പൂർത്തീകരിച്ചു. സമയ ബന്ധിതമായി പൂർത്തീകരിച്ച ഈ നിർമാണ പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത മന്ത്രി മുനീറിന്, അന്നത്തെ ധന മന്ത്രിയായിരുന്ന വക്കം പുരുഷോത്തമൻ നേരത്തേ
നൽകിയ വാഗ്‌ദാന മനുസരിച്ചു , ഉദ്‌ഘാടന ചടങ്ങിൽ വച്ച് പൊൻമോതിരം സമ്മാനമായി നൽകി.
ഹർത്താലിൽ പേടിച്ച് ബി എം ഡബ്ലു
കേരളത്തിൽ വ്യവസായികാന്തരീക്ഷം ഉണ്ടാക്കുന്നതിന്റെ ഭാഗമായി കാർ നിർമാതാക്കളെ കേരളത്തിലേക്ക് സർക്കാർ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചു് ജർമനിയിലെ ബി എം ഡബ്ല്യൂ കമ്പനിയുടെ മാനേജ്‌മന്റ് അവരുടെ പ്രതിനിധികളെ കേരളത്തിലേക്ക് അയച്ചു. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഉദ്യോഗസ്ഥരുമായി അവർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കളമശ്ശേരിയിൽ BMW കാർ നിർമാണ പ്ലാന്റ് സ്ഥാപിക്കാനായി 25 ഏക്കർ സ്ഥലവും മറ്റു അനുബന്ധ സൗകര്യങ്ങളും സർക്കാർ നൽകാമെന്ന് ധാരണയിലെത്തി. 2004 സെപ്റ്റംബറിൽ വീണ്ടും എത്തിയ BMW വിൻറ്റെ ഉയർന്ന മാനേജ്മെന്റ്റ് ടീം അഭിമുഖീകരിച്ചത് പെട്ടെന്ന് പ്രഖ്യാപിച്ച ഒരു ഹർത്താലായിരുന്നു. അതോടെ അവർ കേരളം വിട്ടു തമിഴ്നാട്ടിലേക്ക് പോയി. ജയലളിതയുടെ നേതൃത്വത്തിലുള്ള സർക്കാർ അവർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും ചെയ്തു കൊടുക്കുകയും BMW വിണ്റ്റെ നിർമാണ പ്ലാന്റ് ചെന്നൈയിൽ ആരംഭിക്കുകയും ചെയ്തു. 2007 ൽ ചെന്നൈ പ്ലാൻറിൽ നിന്നും കാറുകൾ ഉദ്പാദിപ്പിച്ചു തുടങ്ങി. ഇന്ന് പതിനായിരത്തിലേറെ യൂണിറ്റുകളാണ് അവിടത്തെ പ്ലാന്റിൽ നിർമിക്കുന്നത്.
ആഗോളതലത്തിലെ വമ്പന്‍ ഐ.ടി കമ്പനികളെ ആകര്‍ഷിയ്ക്കാനായി ദുബായ് ഹോൾഡിങ്ങിന്റെ ധനസഹായത്തോടെ സ്മാര്‍ട്ട് സിറ്റി കൊച്ചിയില്‍ സ്ഥാപിക്കാന്‍ ധാരണയായി. എന്നാല്‍ അതിനെതിരെ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് .അച്യുതാനന്ദൻ ഉൾപ്പെടെ ചിലർ കേസുമായി പോയി. ഒടുവില്‍ അനുകൂലമായ വിധി ഹൈക്കോടതിയില്‍ നിന്നും ലഭിച്ചപ്പോഴേയ്ക്കും നിയമസഭ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറങ്ങിയതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ അടുത്ത സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ എന്ന നിലപാട് മുഖ്യമന്ത്രി കൈക്കൊണ്ടു.
2006 ഏപ്രില്‍-മെയ് മാസങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലേറി.
അധ്യായം 14
അച്ചുതാനന്ദന്‍ മന്ത്രിസഭ (18.05.2006-13.05.2011)
അച്ചുതാനന്ദന്‍റെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റു. കോടിയേരി ബാലകൃഷ്ണൻ, തോമസ് ഐസക്,എം.എ.ബേബി,എളമരം കരീം,കെ.പി. രാജേന്ദ്രൻ, മുല്ലക്കര രത്‌നാകരൻ , ജി. സുധാകരൻ, പി.കെ. ഗുരുദാസൻ, എൻ.കെ. പ്രേമചന്ദ്രൻ, ജോസ് തെറ്റയിൽ , സി. ദിവാകരൻ, പി.ജെ.ജോസഫ്, എ.കെ. ബാലൻ, ബിനോയ് വിശ്വം, പാലോളി മുഹമ്മദ്‌കുട്ടി, എം.വിജയകുമാർ, എസ് . ശർമ,പി.കെ.ശ്രീമതി, രാമചന്ദ്രൻ കടന്നപ്പള്ളി, എന്നിവരായിരുന്നു മറ്റു മന്ത്രിമാർ.
മൂന്നാറിലെ പൂച്ചകൾ
സ്വകാര്യവ്യക്തികൾ ഇടുക്കിയിലെ സർക്കാർ ഭൂമി കയ്യേറി റിസോർട്ടുകളും, എസ്റ്റേറ്റുകളും സ്ഥാപിക്കുന്നു എന്നത് വലിയ ചർച്ചാവിഷയമായ സന്ദർഭമായിരുന്നു അന്ന്. ഭൂമാഫിയായില്‍ നിന്നും മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി തിരികെ പിടിയ്ക്കാൻ മുഖ്യമന്ത്രി അച്യുതാനന്ദന്‍ തീരുമാനിക്കുകയും ശക്തമായ നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. അച്ചുതാനന്ദൻറ്റെ ശ്രമങ്ങള്‍ക്ക് പ്രതിപക്ഷവും പിന്തുണ നല്‍കി. ഇത് നടപ്പിലാക്കുവാനായി അദ്ദേഹം മൂന്നംഗ ഉന്നത ഉദ്യോഗ സംഘത്തിന് രൂപം നൽകി. വി .എസ്. അച്ചുതാനന്ദൻ രൂപം നൽകിയ ദൗത്യ സംഘം മൂന്നാറിലെ അനധികൃത കൈയേറ്റങ്ങളും റിസോർട്ടുകളും ഇടിച്ചു നിരത്താൻ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ അഡിഷണൽ സെക്രട്ടറി ആയിരുന്ന കെ.സുരേഷ്‌കുമാർ ഐഎഎസ് , രാജുനാരായണസ്വാമി ഐ.എ.എസ് , ഐ. ജി. ഋഷിരാജ് സിംഗ് എന്നിവരുൾപ്പെട്ട മൂന്നംഗ
സംഘമായിരുന്നു നടപടികൾക്ക് നേതൃത്വം നൽകിയത്. ഇവർക്ക് മാധ്യമങ്ങൾ "മൂന്നാറിലെ പൂച്ചകൾ" എന്ന് പേരും നൽകി.വൻകിട കയ്യേറ്റക്കാർക്കെതിരെ ആയിരുന്നു ഇവർ ആദ്യം നടപടി സ്വീകരിച്ചത്. ഇതോടെ അച്ചുതാനന്ദന്റെ ജനപ്രീതി കൂടി. എന്നാല്‍ ഭരണപക്ഷത്തുതന്നെയുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് മൂന്നാര്‍ ഓപ്പറേഷന്‍ നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായി.
വെറ്ററിനറി സർവകലാശാല
കേരളത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് നെല്‍കൃഷി വ്യാപിപ്പിക്കുവാനും പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു. വയനാട് പൂക്കോട് ആസ്ഥാനമാക്കി വെറ്ററിനറി സര്‍വകലാശാലയും പനങ്ങാട് ഫിഷറീസ് സര്‍വകലാശാലയും ആരംഭിച്ചു. വയനാട്ടിലെ ആദ്യ ജലസേചന പദ്ധതിയായ കാരാപ്പുഴ ജലസേചന പദ്ധതി കമ്മിഷന്‍ ചെയ്തതും ഈ സര്‍ക്കാരിന്‍റെ കാലഘട്ടത്തിലാണ്. സർക്കാർ വവകുപ്പുകളിലും, സ്ഥാപനങ്ങളിലും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗത്തിന് അച്ചുതാനന്ദൻ സർക്കാർ പ്രോത്സാഹനം നൽകി.
മാന്ദ്യവിരുദ്ധ പാക്കേജ്
ആഗോള സമ്പദ് വ്യവസ്ഥയെ മാന്ദ്യം ബാധിച്ചപ്പോള്‍ അതിന്‍റെ പ്രതിധ്വനി കേരളത്തിലുമുണ്ടായി. ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് മാന്ദ്യത്തെ അതിജീവിയ്ക്കാനായി, 4500 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിച്ച് വിവിധ പശ്ചാത്തല വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി. അതുപോലെ മണ്‍മറഞ്ഞ കേരള ചരിത്രത്തിലെ ഏടുകള്‍ കണ്ടെത്താന്‍ ഉതകുന്ന മുസിരിസ് പദ്ധതിക്ക് തുടക്കം കുറിച്ചതും തോമസ് ഐസക്കിൻറ്റെ നേതൃത്വത്തിലായിരുന്നു. . 2006 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിരുന്ന കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിക്ക്, ചില ഭേദഗതികളോടെ, 2007 ല്‍ അച്ചുതാനന്ദൻ സർക്കാർ തറക്കല്ലിട്ടു.
ആരോഗ്യ സർവകലാശാല
കേരളത്തിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ചിരകാല അഭിലാഷമായിരുന്നു ഒരു ആരോഗ്യ സർവകലാശാല കേരളത്തിൽ വേണമെന്നത് .ഈ ആഗ്രഹമാണ് . 2010ല്‍ തൃശൂരില്‍ ആരോഗ്യസര്‍വകലാശാലപ്രവര്‍ത്തനമാരംഭിച്ചത്തോടെ പൂർത്തീകരിക്കപ്പെട്ടത്. കാസർകോട്ടെ കേന്ദ്ര സര്‍വകാലാശാല, തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍റ് റിസര്‍ച്ച് എന്നിവ ഈ കാലയളവില്‍ സംസ്ഥാനത്ത് ആരംഭിക്കുവാന്‍ സാധിച്ചതും വലിയ നേട്ടമായി. സംസ്ഥാനത്തിന്‍റെ നിരന്തരമായ അഭ്യര്‍ത്ഥനമാനിച്ച് ഇടുക്കിയിലെ സുഗന്ധദ്രവ്യം ഉൾപ്പെടെയുള്ള കൃഷി സംരക്ഷണത്തിനും, പ്രകൃതി സംരക്ഷണത്തിനുമായി ഇടുക്കി പാക്കേജ് , കുട്ടനാട് കാര്‍ഷിക സംരക്ഷണത്തിനും, കർഷക-പ്രകൃതി സംരക്ഷണത്തിനും, പശ്ചാത്തല വികസനത്തിനുമായി എം.എസ്. സ്വാമിനാഥൻ തയ്യാറാക്കിയ 2140 കോടിയുടെ .കുട്ടനാട് പാക്കേജ് പദ്ധതികൾ കേന്ദ്രം പ്രഖ്യാപിച്ചതും ഈ കാലയളവിലാണ്.
ബ്രഹ്മോസ് ഏറോസ്പേസ് ലിമിറ്റഡ്
ഇന്ത്യയുടെ ഡി.ആർ.ഡി.ഓ യും [Defence Research and Development Organisation] റഷ്യയും ചേർന്ന് ആരംഭിച്ച സംയുക്ത സംരംഭമാണ് ബ്രഹ്മോസ് മിസൈൽ നിർമാണത്തിനായി തുടങ്ങിയ ബ്രഹ്മോസ് ഏറോസ്പേസ്. തിരുവനന്തപുരം ചാക്കയിൽ പ്രവർത്തിച്ചിരുന്ന കെൽടെക് എന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽടെക്കിനെ 2008 ൽ ബ്രഹ്മോസ് കോര്പറേഷൻ ഏറ്റെടുത്തു. അന്ന് കേന്ദ്രത്തിൽ പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആൻറണിയോട് സംസ്ഥാന വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കെൽടെക് ബ്രഹ്മോസ് കോര്പറേഷന് ഏറ്റെടുത്തത്. ബ്രഹ്മോസ് മിസൈലിന് ആവശ്യമായ ഘടകങ്ങൾ നിർമിക്കുവാനും , അവ കൂട്ടിയോജിപ്പിക്കുകയുമാണ് ഈ കമ്പനിയിൽ ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ സൈന്യത്തിനും, നേവിക്കും ഉപയോഗിക്കത്തക്ക വിധത്തിൽ വിവിധ തരണത്തിലും ദൂരത്തിലും ഉപയോഗിക്കാവുന്ന മിസൈലുകളാണ് ഇവ. ഏകദേശം രണ്ടായിരം കോടി രൂപയ്ക്കു മുകളിൽ ഈ യൂണിറ്റിൻറ്റെ വികസനത്തിനായി കേന്ദ്ര സർക്കാർ മുതല്മുടക്കിയിട്ടുണ്ട്. ഇതിന്റെ പ്രവർത്തനവും നിർമാണവും ആരംഭിച്ചതോടെ, തിരുവനന്തപുരവും അതുവഴി കേരളവും, ലോകത്തിലെ മിസൈൽ നിർമാണ ഭൂപടത്തിൽ സ്ഥാനം പിടിച്ചു.
മുല്ലപെരിയാർ ഡാമും സുപ്രീം കോടതി വിധിയും
മുല്ലപെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും,തമിഴ്‌നാടുമായി തർക്കം തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. നൂറ് വർഷത്തിലേറെ പഴക്കമുള്ള . മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിലെ അഞ്ചു ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ മുല്ലപ്പെരിയാറിന്റെ സുരക്ഷയെകുറിച്ച് നടന്നിട്ടുള്ള ശാസ്ത്രീയപഠനങ്ങൾ ചൂണ്ടിക്കാണിച്ച്, കേരളത്തിന്റെ വാദങ്ങളിൽ കഴമ്പില്ലെന്നാണ് തമിഴ്‌നാട് വാദിക്കുന്നത്. പെരിയാർ പാട്ടക്കരാർ ഇന്ത്യ സ്വതന്ത്രയാവുന്നതിനു മുമ്പു നിലവിൽവന്നതാണെന്നും സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് സർക്കാരും നാട്ടുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന എല്ലാ ഉടമ്പടികളും കരാറുകളും സ്വയമേവ റദ്ദായെന്നും കേരളം സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. എന്നാൽ 27/02/2006 ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി കേരളത്തിനനുകൂലമല്ലാ യിരുന്നു . 1956 ലെ സംസ്ഥാന പുനഃസംഘടന ആക്റ്റിലെ 108 ആം വകുപ്പ് പ്രകാരം സ്വാതന്ത്ര്യത്തിനുമുൻപുള്ള മുഴുവൻ അന്തർസംസ്ഥാന ജലവൈദ്യുത കരാറുകളും നിലനിൽക്കും എന്ന കാരണത്താൽ കേരളത്തിൻെറ വാദം സുപ്രീംകോടതി തള്ളി. നിയമപരമായുള്ള പോരാട്ടങ്ങളിലെല്ലാം വിജയം തമിഴ്‌നാടിനൊപ്പമായിരുന്നു.
ലോകത്തിൽ തന്നെ ഇന്ന് നിലവിലുള്ള ഉയരംകൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാർ. ഈ പഴയ അണക്കെട്ടിന്റെ സ്ഥാനത്ത് പുതിയ അണക്കെട്ട് എന്നത് കേരളത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. എന്നാൽ തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം കേരളം പുതിയ അണക്കെട്ട് പണിയുമോ എന്നതാണ് ആശങ്ക. കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഡാമിന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് കേരളത്തിന് സ്വതന്ത്രമായി ഒരു തീരുമാനം എടുക്കാൻ കഴിയാത്തത്? സഹവർത്തിത്വത്തിൽ കഴിയുന്ന രണ്ട് അയൽ സംസ്ഥാനങ്ങൾക്കിടയിൽ കാലങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുകയാണ് മുല്ലപ്പെരിയാർ .
ചരിത്ര പശ്ചാത്തലം
പൂർണമായും കേരളത്തിൽ മാത്രം ഒഴുകുന്ന നദിയാണ് പെരിയാർ. ഇത് ഒരു അന്തർ സംസ്ഥാന നദിയുമല്ല. പെരിയാറിലൂടെ ഒഴുകിപ്പോകുന്ന വെള്ളം അണകെട്ടി നിർത്തി ജലസേചനത്തിനു ഉപയോഗിക്കാനുള്ള പദ്ധതികളൊന്നും അന്നത്തെ തിരുവിതാംകൂർ സർക്കാർ ആവിഷ്കരിച്ചിട്ടില്ലായിരുന്നു. എ. ശ്രീധരമേനോൻ എഴുതിയ " സർ സി.പി., തിരുവിതാംകൂർ ചരിത്രത്തിൽ" എന്ന പുസ്തകത്തിൽ ഈ അണക്കെട്ടിൻറ്റെ ചരിത്ര പശ്ചാത്തലം വിശദമായി എഴുതിയിട്ടുണ്ട്. അയൽ സംസ്ഥാനമായ മദ്രാസ് പ്രവിശ്യയിലെ മധുര, ദിണ്ടിക്കൽ, രാമനാഥപുരം എന്നിവിടങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷ് ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം ഒരു തലവേദനയായിരുന്നു. ഈ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായിരുന്നതിനാൽ, വരൾച്ചമൂലം കൃഷി നാശം ഉണ്ടായിക്കൊണ്ടിരുന്നു. എന്നാൽ തിരുവിതാംകൂറിലെ പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളിലാവട്ടെ സമൃദ്ധമായ മഴയും, നദി കരകവിഞ്ഞൊഴുകി പ്രളയവും ഉണ്ടായിക്കൊണ്ടിരുന്നു . ഈ പ്രശ്നത്തിന് ബ്രിട്ടീഷുകാർ കണ്ടെത്തിയ പരിഹാരമായിരുന്നു പെരിയാർനദിയിലെ വെള്ളം, പശ്ചിമഘട്ടത്തിലെ മലതുരന്ന്, മധുരയിലൂടെയൊഴുകുന്ന വൈഗൈ നദിയിലെത്തിക്കുക എന്നത്. എന്നാൽ അത്ര എളുപ്പമായിരുന്നില്ല ഇത്.
മദ്രാസ് പ്രവിശ്യയിലെ എൻജിനീയർമാർ 1850 മുതൽ ഈ പ്രദേശം സന്ദർശിക്കുകയും, വരൾച്ചബാധിത പ്രദേശങ്ങളിലെ കൃഷിക്ക് പദ്ധതി അസാദ്ധ്യമാണെന്നായിരുന്നു ഇതുസംബന്ധിച്ച് പഠനം നടത്തിയ ജയിംസ് കാഡ്‌വെല്ലിന്റെ നിഗമനം. പശ്ചിമഘട്ടത്തെ കുറിച്ച് കാഡ്‌വെല്ലിനുള്ള അറിവാണ് ഈ പഠനത്തിനു വേണ്ടി അദ്ദേഹത്തെ തിരഞ്ഞെടുക്കാൻ ബ്രട്ടീഷുകാരെ പ്രേരിപ്പിച്ചത്. എങ്കിലും വെള്ളം തിരിച്ചുവിടാനുള്ള ശ്രമത്തിൽനിന്ന് അവർ പിന്മാറിയില്ല. വന നിബിഡമായ ഈ പ്രദേശത്തെക്കുറിച്ചോ, പെരിയാർ ജലം ജലസേചനത്തിനായി ഉപയോഗിക്കുന്നതിനെക്കുറിച്ചോ യാതൊരറിവും തിരുവിതാംകൂറിലെ ഉദ്യോഗസ്ഥൻമാർക്കു ഉണ്ടായിരുന്നില്ല.
ബ്രിട്ടീഷ് സർക്കാരിനെ പ്രതിനിധീകരിച്ചു റസിഡന്റ് ഫിഷർ 1862 സെപ്തംബര് 24 ന് ദിവാൻ ടി. മാധവറാവുവിന് ഇക്കാര്യത്തെക്കുറിച്ചുള്ള ആദ്യത്തെ കത്തയച്ചു. ബ്രിട്ടീഷ് സർക്കാരിന്റെയും, തിരുവിതാംകൂർ സർക്കാരിന്റെയും താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് പെരിയാർ ജലം മദ്രാസ് പ്രവിശ്യയിലേക്കു ജലസേചനത്തിനും തിരിച്ചു വിടാമെന്നുള്ള പ്രതീക്ഷയോടെ ദിവാൻ മറുപടി അയക്കുകയും ചെയ്തു. തുടർന്ന് നടന്ന കാത്തിടപാടുകളിൽ പെരിയാർ പദ്ധതി നടപ്പാക്കാൻ മദ്രാസിലെ എൻജിനീയർമാരെ അനുവദിക്കുന്ന നിലപാടാണ് ദിവാൻ സ്വീകരിച്ചത്. അതിനിന്നുള്ള ലാഭം തുല്യമായി പങ്കുവെക്കേണ്ടതാണെന്നും അദ്ദേഹം നിർദേശിച്ചു. കൂടാതെ തിരുവിതാംകൂറിലെ ബ്രിട്ടീഷ് ചീഫ് എൻജിനീയറായിരുന്ന ബാർട്ടനെയും തങ്ങൾക്കനുകൂലമായ വിവരങ്ങൾ ശേഖരിച്ചു നല്കാൻ മദ്രാസ് സർക്കാർ നിയോഗിച്ചു. ചീഫ് എൻജിനീയർ ബാർട്ടൻ തിരുവിതാംകൂറിന്റെ താത്പര്യങ്ങളെ , ഭാവിയിൽ ഈ പദ്ധതി എങ്ങിനെ ബാധിക്കുമെന്നതിനെക്കുറിച്ചു യാതൊരു അന്വേഷണവും നടത്തിയില്ല. തിരുവിതാംകൂറിന് നഷ്ടപരിഹാരമായി എന്ത് തുക പ്രതിഫലം നൽകണമെന്ന വിഷയത്തിൽ ആയിരുന്നു തുടർന്ന് നടന്ന ചർച്ചകൾ.
1882-ൽ നിർമ്മാണവിദഗ്ദരായ കാപ്റ്റൻ പെനിക്യുക്ക്, ആർ സ്മിത്ത് എന്നിവരെ ബ്രിട്ടീഷുകാർ ഈ ഉത്തരവാദിത്തം എൽപിച്ചു. അതുവരെയുള്ള എല്ലാ പഴയപദ്ധതികളും പഠനവിധേയമാക്കിയശേഷം പുതിയ പദ്ധതി സമർപ്പിക്കാനായിരുന്നു ഇരുവരോടും ആവശ്യപ്പെട്ടത്. അങ്ങനെ 155 അടി ഉയരമുള്ള അണക്കെട്ടിന് പെനിക്യുക്ക് പദ്ധതി തയ്യാറാക്കി. താഴെ 115.75 അടിയും മുകളിൽ 12 അടിയുമാണ് വീതി. ചുണ്ണാമ്പ്, സുർക്കി, കരിങ്കല്ല് എന്നിവയുപയോഗിച്ചുള്ള അണക്കെട്ടിന് 53 ലക്ഷം രൂപയായിരുന്നു അക്കാലത്തു ചെലവു പ്രതീക്ഷിച്ചിരുന്നത്. ഈ തുകയുടെ ഏഴുശതമാനം വീതം എല്ലാവർഷവും പദ്ധതിയിൽനിന്നു തിരിച്ചുകിട്ടുമെന്നും പെനിക്യുക്ക് വിലയിരുത്തി. ഈ പദ്ധതി അംഗീകരിച്ച് ബ്രിട്ടീഷ് സർക്കാർ നിർമ്മാണനിർദ്ദേശം നൽകി.ഇതിനിടെ തിരുവിതാംകൂർ സർവീസിലെ ചില ഉദ്യോഗസ്ഥന്മാർക്ക് ഈ പദ്ധതി നടപ്പിലാക്കിയാൽ ഉണ്ടാകാവുന്ന പരിണതഫലത്തെക്കുറിച്ചു മനസ്സിലായി. 1881 ൽ വനം വകുപ്പ് മേധാവി വെർണാഡ്, ചീഫ് എൻജിനീയർ ജേക്കബ്, കോട്ടയം ഡിവിഷൻ പേഷ്കാർ രാമറാവു എന്നിവർ ചേർന്ന് നടത്തിയ പഠനത്തെത്തുടർന്ന് 1882 മാർച്ചിൽ ഈ പദ്ധതിയുടെ ദൂഷ്യവശങ്ങൾ ചൂണ്ടികാണിച്ചുകൊണ്ടുള്ള വിശദമായ ഒരു റിപ്പോർട്ട് തിരുവിതാംകൂർ സർക്കാരിന് നൽകി. അണ
കെട്ടി വെള്ളം എല്ലാം മദ്രാസ് പ്രവിശ്യയിലേക്ക് തിരിച്ചുവിട്ടാൽ പെരിയാർ നദിയിലെ ജലം കാലക്രമേണ വറ്റിപ്പോകുമെന്നും, തിരുവിതാംകൂറിലെ കൃഷി സ്ഥലങ്ങൾ കൃഷിക്ക് ഉപയുക്തമാകുകയില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഇതിൻറ്റെ അടിസ്ഥാനത്തിൽ, ദിവാൻ രാമയ്യങ്കാർ പെരിയാർ പദ്ധതിയെക്കുറിച്ചു പുനരാലോചിക്കണമെന്നു ബ്രിട്ടീഷ് സർക്കാരിനെ അറിയിച്ചു. പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന് മദ്രാസ് ചീഫ് എൻജിനീയറായിരുന്ന പെനിക്വിക്കിന്റെ അഭിപ്രായം സ്വീകരിച്ച ബ്രിട്ടീഷ് സർക്കാർ, തിരുവിതാംകൂർ ദിവാൻറ്റെ അഭ്യർത്ഥന നിരസിച്ചു.
1885 ആഗസ്റ്റിൽ വിശാഖം തിരുനാൾ മഹാരാജാവ് നിര്യാതനായതിനെത്തുടർന്ന് ശ്രീമൂലം തിരുനാൾ രാജ്യഭാരമേറ്റു. സംസ്ഥാനം ദുഃഖാചരണത്തിലായിരുന്ന ഘട്ടത്തിലാണ് റെസിഡണ്ടിൻറ്റെ കത്ത് ലഭിച്ചത്. പദ്ധതി അംഗീകരിക്കുന്നതിന് തിരുവിതാംകൂറിന്റെ വ്യവസ്ഥകൾ അറിയിച്ചുകൊണ്ട് പുതിയ മഹാരാജാബിൻറ്റെ അംഗീകാരത്തോടെ ദിവാൻ റെസിഡണ്ടിന് കത്തയച്ചു. തിരുവിതാംകൂർ ഉന്നയിച്ച വ്യവസ്ഥകളെ ആധാരമാക്കി രണ്ടു സർക്കാരുകളും ചർച്ചയിലേർപ്പെട്ടു. 1886 ഒക്ടോബര് 29 ന് പെരിയാർ പാട്ടക്കരാറിൽ രണ്ടു സർക്കാരുകളുടെയും പ്രതിനിധികൾ ഒപ്പിട്ടു. തിരുവിതാംകൂർ മഹാരാജാവിനു വേണ്ടി ദിവാൻ രാമയ്യങ്കാറും, ഇന്ത്യാകാര്യങ്ങൾക്കുള്ള സെക്രട്ടറി ഓഫ് സ്റ്റേറ്റിന് വേണ്ടി റസിഡന്റ് ഹാന്നിങ്ടനുമാണ് കരാറൊപ്പിട്ടത്.
1887ൽ അണക്കെട്ടിന്റെ ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ച് നിർമ്മാണം ആരംഭിച്ചു. എന്നാൽ അത്ര എളുപ്പമായിരുന്നില്ല ഡാമിന്റെ നിർമ്മാണം. കനത്തമഴയും വെള്ളപ്പൊക്കവും നിർമ്മാണം തടസ്സപ്പെടുത്തി. കെട്ടിപ്പൊക്കിയഭാഗം വെള്ളപ്പാച്ചിലിൽ നശിച്ചു. കുറേയേറെപ്പേർ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ജോലിക്കാർ വന്യമൃഗങ്ങൾക്കിരയായി. മലമ്പനി തൊഴിലാളികളുടെ ജീവനെടുത്തു. പ്രതിസന്ധികൾ ഒന്നിനുപുറകെ ഒന്നായി വന്നതോടെ നിർമ്മാണം തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. നിരാശനായ ജോൺ പെനിക്യൂക്ക് കുടുംബസമേതം ഇംഗ്ലണ്ടിലേക്കു മടങ്ങി. എന്നാൽ തോറ്റുമടങ്ങാൻ പെനിക്യുക്ക് തയ്യാറല്ലായിരുന്നു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹവും ഭാര്യ ഗ്രേസ് ജോർജ്ജീനയും അവിടെയുള്ള തങ്ങളുടെ സമ്പാദ്യം മുഴുവൻ വിറ്റു പണമാക്കിയശേഷം ഇന്ത്യയിലേക്കു തിരിച്ചുവന്നു. ഒരു വേനൽക്കാലത്തിന്റെ ആരംഭത്തിൽ ഡാം നിർമ്മാണം വീണ്ടും തുടങ്ങി. അത്തവണ മഴക്കാലം പെനിക്യുക്ക് ഇട്ട അടിത്തറയെ തകർത്തില്ല. 1895ൽ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായി. എൺപത്തൊന്നുലക്ഷത്തിമുപ്പതിനായിരം (₹ 81,30,000) രൂപയായിരുന്നു ആകെച്ചെലവ്.
മുല്ലപ്പെരിയാറിലെ ജലം കൊണ്ട് കൃഷിയും ജീവിതവും തിരിച്ചുപിടിച്ച തമിഴ് ജനതയുടെ മനസ്സിലും വീടിന്റെ ചുമരുകളിലും അങ്ങനെ ദൈവങ്ങൾക്കൊപ്പം ജോൺ പെനിക്യൂക്കും ഇടം നേടി. തമിഴ്നാട്ടിൽ ജോൺ പെനിക്യുക്കിന് സ്മാരകവും ഉയർന്നു.
60 വർഷം ആയുസ്സുള്ള ഡാമിന് 999 വർഷത്തെ പാട്ടക്കരാർ
ഒരു അണക്കെട്ടിന്റെ കാലാവധിയായി സാധാരണ കണക്കാക്കുന്നത് അറുപത് വർഷമാണ്. എന്നാൽ 1895 ൽ നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ട് തമിഴ്നാടിന് പാട്ടത്തിന് കൊടുത്തിരിക്കുന്നതാകട്ടെ 999 വർഷത്തേയ്ക്കും. 1886 ഒക്ടോബർ 29നാണ്, മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള പെരിയാർ പാട്ടക്കരാർ (Periyar lease deed) ഒപ്പുവെക്കപ്പെട്ടത്. നദിയുടെ 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന 8000 ഏക്കർ സ്ഥലവും നിർമ്മാണത്തിനായി 100 ഏക്കർ സ്ഥലവുമാണ് പാട്ടമായി നൽകിയിരിക്കുന്നത്. വെള്ളം കെട്ടിനിർത്തുന്ന ഭാഗത്തിന്റ്റെ ( ക്യാച്ച്മെന്റ് ഏരിയ ) വിസ്തീർണ്ണം 305 ചതുരശ്ര മൈലായിരുന്നു . അണക്കെട്ടിന് 1241 അടിയാണ് നീളം. 999 വർഷത്തേക്കാണു കരാർ. മദ്രാസ് സർക്കാർ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ വീണ്ടും 999 വർഷത്തേക്ക് കരാർ നൽകേണ്ടിവരും. പാട്ടത്തുകയായി, ഏക്കറിന് 5 രൂപതോതിൽ 40,000 രൂപ വർഷംതോറും തിരുവിതാംകൂറിനു ലഭിക്കും. 1926-27 ലെ കണക്കുപ്രകാരം തിരുവിതാംകൂറില് 42964 രൂപയോളം പാട്ടത്തുകയായി ലഭിച്ചപ്പോൾ, മദ്രാസിന് 429238 രൂപയോളം വരുമാനമുണ്ടായി. തിരുവിതാംകൂറിനെ സംബന്ധിച്ചിടത്തോളം പാട്ടക്കരാർ നഷ്ടക്കച്ചവടമായി മാറി.
വെള്ളം മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനായി ഉപയോഗിക്കാനായിരുന്നു വ്യവസ്ഥ. കരാറിന്റെ കാര്യത്തിൽ തർക്കമുണ്ടായാൽ ഇരുഭാഗത്തുനിന്നുമുള്ള ഓരോ മദ്ധ്യസ്ഥന്മാരോ അമ്പയർമാരോ ഉൾപ്പെടുന്ന ട്രൈബ്യൂണലിനു വിടാം. 999 വർഷത്തേയ്ക്ക് നീണ്ടു നിൽക്കുന്ന ഈ കരാറാണ് ഇപ്പോഴും പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിന് ഒരു തടസ്സമായി നിൽക്കുന്നത്.
ഇന്ത്യ സ്വതന്ത്രമായതു മുതൽ തന്നെ കരാർ പുതുക്കാൻ തമിഴ്നാട് ശ്രമംതുടങ്ങിയിരുന്നു. 1958 നവംബർ 9ന് അന്നത്തെ മദിരാശി [ തമിഴ്നാട്] മുഖ്യമന്ത്രി, കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടുമായി ചർച്ചനടത്തി. അന്ന് സാധ്യതകളുണ്ടായിരിന്നിട്ടും ഉചിതമായൊരു തീരുമാനം എടുക്കാൻ ഇഎംഎസ് മന്ത്രി സഭയ്ക്ക് കഴിയാതെ പോയി.
1970 മെയ് 29ന് മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനുമായി തമിഴ്നാട് നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ, 1886ലെ പാട്ടക്കരാർ പുതുക്കാൻ തീരുമാനമായി. തമിഴ്‌നാടിനുവേണ്ടി പൊതുമരാമത്ത് സെക്രട്ടറി കെ എസ്സ് ശിവസുബ്രഹ്മണ്യവും കേരള സർക്കാറിനുവേണ്ടി ജലവൈദ്യുത സെക്രട്ടറി കെ പി വിശ്വനാഥൻ നായരുമാണ് കരാറിലൊപ്പുവെച്ചത്. എന്നാൽ 1886 ലെ പാട്ടക്കരാറിലെ വ്യവസ്ഥകളെല്ലാം നിലനിറുത്തിക്കൊണ്ടായിരുന്നു ഈ പുതുക്കൽ. അണക്കെട്ടിലെ വെള്ളമുപയോഗിച്ച് വൈദ്യുതോല്പാദനം നടത്താൻ പുതിയകരാർ തമിഴ്നാടിന് അനുമതി നൽകി. 1886 ലെ കരാറിൽ പാട്ടത്തുക ഏക്കറിന് അഞ്ചുരൂപയായിരുന്നത്, പുതുക്കിയ കരാറിൽ ഏക്കറിന് മുപ്പതുരൂപയാക്കി ഉയർത്തി. കൂടാതെ മുപ്പതുവർഷം കൂടുമ്പോൾ പാട്ടത്തുക പുതുക്കാമെന്നും പുതിയ കരാർ വ്യവസ്ഥചെയ്തു. വൈദ്യുതോല്പാദനാവശ്യത്തിനായി, കുമളി വില്ലേജിൽ 42.17 ഏക്കർ സ്ഥലവും തമിഴ്നാടിനു പാട്ടത്തിനു നൽകാൻ പുതിയ കരാറിൽ അനുവദിച്ചു. വൈദ്യുതോല്പാദനത്തിന് 350 ദശലക്ഷം യൂണിറ്റ്‌വരെ, ഒരു കിലോവാട്ട് ഇയറിന് 12 രൂപ തോതിൽ തമിഴ്‌നാട് കേരളത്തിനു നൽകണമെന്ന് കരാറിൽ പറഞ്ഞിരിക്കുന്നു. എന്നാൽ വൈദ്യുതിയുടെ അളവ് 350 ദശലക്ഷത്തിൽ കൂടിയാൽ 18 രൂപവച്ചു നൽകണമെന്നാണ് കരാർ. ഇതാണ് കേരളവും തമിഴ്നാടും തമ്മിൽ നിലവിലുള്ള കരാർ.
കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം
കാലവർഷം കനക്കുമ്പോഴൊക്കെ കേരളത്തിൽ ആശങ്കയും കനക്കും. മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭച്ചാൽ... 129 വർഷം പഴക്കമുള്ള ചുണ്ണാമ്പ് മിശ്രിതം ചേർത്ത് നിർമ്മിച്ച ഒരു ഡാം. കേരളത്തിലെ കാലാവസ്ഥയും ആകെ മാറിയിരിക്കുന്നു. പെട്ടെന്നുണ്ടാകുന്ന കനത്ത മഴയും പ്രളയവുമൊക്കെ കേരളത്തിന്റെ ആശങ്കകൂട്ടുമ്പോൾ തമിഴ്നാടിന്റെ പ്രശ്നം വെള്ളമാണ്. പുതിയ ഡാം പണിതാൽ തങ്ങൾക്ക് വെള്ളം കിട്ടാതെ വരുമോ എന്ന് മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചു ജീവിക്കുന്നവർ ഭയക്കുന്നു.
തമിഴ്നാടിന് ജലം നൽകുന്നതിൽ കേരളം ഒരിക്കലും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. സുരക്ഷയെ മുൻനിർത്തി പുതിയ അണക്കെട്ട് എന്നതാണ് കേരളത്തിന്റെ ആവശ്യം. ഇതിനായുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ടും കേരളം തയാറാക്കിയിട്ടുണ്ട്. പുതിയ അണക്കെട്ട് നിർമിക്കാൻ കുറഞ്ഞത് 7 വർഷം വേണമെന്നാണ് ജലസേചന വകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ, അടിയന്തരമായി ഡാം നിർമിക്കേണ്ടി വന്നാൽ 5 വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതി നടപ്പിലാക്കാൻ ഇനി വേണ്ടത് പരിസ്ഥിതി ആഘാത പഠനവും വനം വന്യജീവി വകുപ്പിന്റെ അനുമതിയുമാണ്. . കേരളത്തിന്റെ ആശങ്കയും തമിഴ്നാടിന്റെ ആവശ്യവും പരിഗണിച്ച് ഉചിതമായ ഒരു തീരുമാനത്തിന് ഇനിയും കാത്തിരിക്കണമെന്ന് സാരം.
അധ്യായം 15
വികസനവും കരുതലുമായി ഉമ്മന്‍ ചാണ്ടി മന്ത്രിസഭ (18.05.2011 -
18 -5 -2016 )
അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2011 ഏപ്രില്‍ 13 ന് നിയമസഭ തിരഞ്ഞെടുപ്പു നടന്നു. 72 പേരുടെ നേരിയ ഭൂരിപക്ഷത്തില്‍ , ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ 2011 മേയ് 18 ന് ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറി. കെ.എം.മാണി, പി.കെ.കുഞ്ഞാലികുട്ടി,ടി.എം.ജേക്കബ്,കെ.പി.മോഹനൻ, ഷിബു ബേബി ജോൺ, കെ.ബി. ഗണേഷ്‌കുമാർ, ആര്യാടൻ മുഹമ്മദ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.ബാബു, എ.പി.അനിൽകുമാർ,സി.എൻ.ബാലകൃഷ്ണൻ, കെ.സി.ജോസഫ്, പി.കെ.ജയലക്ഷ്മി, വി.എസ്.ശിവകുമാർ, ഡോ .എം.കെ.മുനീർ,വി.കെ.ഇബ്രാഹിംകുഞ്ഞു, അബ്ദുൽ റബ്ബ്, എന്നിവരായിരുന്നു മന്ത്രിസഭാംഗങ്ങൾ. ടി.എം.ജേക്കബ് നിര്യാതനായ ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് അനൂപ് ജേക്കബ് മന്തിയായി. അഞ്ചാം മന്ത്രി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് ശക്തമായി മുന്നോട്ടു വന്നപ്പോൾ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി അലി മന്ത്രിസഭയിൽ പ്രവേശിച്ചു. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടു ഉണ്ടായ ആരോപണത്തെ തുടർന്ന് കെ.ബി. ഗണേഷ്കുമാറിന് മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നു. 2014 ജനുവരി 1 നു രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി സത്യപ്രതിഞ്ഞ ചെയ്ത് അധികാരമേറ്റു.
മന്ത്രിസഭയുടെ ആദ്യ നൂറുദിവസങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ നിശ്ചയിച്ച് അതു നടപ്പിലാക്കുവാനുള്ള ഊര്‍ജിതമായ ശ്രമമാണ് ആദ്യം നടത്തിയത്. സര്‍ക്കാരിന്‍റെ മുദ്രാവാക്യം 'കരുതലും വികസനവും' ആയിരിക്കുമെന്ന് അധികാരമേറ്റെടുത്ത സമയത്തുതന്നെ പ്രഖ്യാപിച്ച മുഖ്യമന്ത്രി അതിനനുസൃതമായ നടപടികളാണ് അഞ്ചു വര്‍ഷക്കാലവും കാഴ്ചവച്ചത്. ഒന്നിനു പിറകെ ഒന്നായി വിവാദങ്ങള്‍ പിന്തുടര്‍ന്നെങ്കിലും സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളേയും സാമൂഹ്യസുരക്ഷാ പ്രവര്‍ത്തനങ്ങളെയും ഇവയൊന്നും ബാധിയ്ക്കാതിരിക്കാന്‍ പ്രത്യേകം ശുഷ്കാന്തി കാട്ടിയതാണ്, ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുവാന്‍ ഇടവരുത്തിയത്. 1973 ല്‍ കമ്മിഷന്‍ ചെയ്ത ഇടുക്കി ജലവൈദ്യുത പദ്ധതിക്കും, 1999 ല്‍ പൊതു-സ്വകാര്യ സഹകരണത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിനുശേഷം കേരളത്തില്‍ പുതിയതായി വന്‍കിട പദ്ധതികളൊന്നും നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കേരളത്തിന്‍റെ മുഖച്ഛായ മാറ്റാനുതകുന്ന ഒട്ടേറെ വന്‍കിട സ്വപ്ന പദ്ധതികൾക്കാണ് ഉമ്മൻ ചാണ്ടി സർക്കാർ തുടക്കം കുറിച്ചത്.
5500 കോടി രൂപ മുതല്‍മുടക്കുള്ള കൊച്ചി മെട്രോക്കായി ഇ.ശ്രീധരനെ ചുമതല ഏൽപ്പിക്കുകയും 2012 ൽ നിർമാണം ആരംഭിക്കുകയും ചെയ്തു. 2016 ജനുവരിയിൽ ട്രയൽ റണ്‍ നടത്തി. 90 ശതമാനം പണി പൂർത്തിയാക്കിയ ശേഷമാണു, 2016 മേയിൽ അധികാരം ഒഴിഞ്ഞത്. ഇതിന്റെ ഔപചാരികമായ ഉദ്‌ഘാടനം പിണറായി സർക്കാരിന്റെ കാലത്തു 2017 ജൂണിൽ പ്രധാനമന്ത്രി മോഡി നിർവഹിച്ചു.
ഉത്തര കേരളത്തിന്‍റെ ചിരകാലാഭിലാഷമായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ സിംഹ ഭാഗവും നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും , എയർ ഫോഴ്സ് വിമാനം ട്രയൽ ലാൻഡിംഗ് നടത്തു കായും ചെയ്തു. ഈ വിമാനത്താവളത്തിന്റെ ഉദ്‌ഘാടനം 2018 ഫെബ്രുവരിയിൽ 29 ന് പിണറായി സർക്കാർ നടത്തി.
വിഴിഞ്ഞം തുറമുഖം
കേരളത്തിന് പ്രകൃതി കനിഞ്ഞു നല്‍കിയ വരദാനമാണ് വിഴിഞ്ഞം തുറമുഖം. ചേര-ചോള രാജവംശത്തിന്‍റെയും, ആയ് രാജാക്കൻമാരുടെയും കാലത്തുതന്നെ പ്രസിദ്ധമായ വാണിജ്യ തുറമുഖമായിരുന്നു വിഴിഞ്ഞം. അന്താരാഷ്ട്ര കപ്പല്‍പ്പാതയോടു ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഈ പ്രകൃതിദത്ത തുറമുഖം കഴിഞ്ഞ ഒരു നൂറ്റാണ്ടായി വിസ്മൃതിയിലായിരുന്നു.
തിരുവിതാംകൂറിൽ ശ്രീ ചിത്തിര തിരുനാൾ രാജാവ് ഭരണത്തിലിരുന്ന 1944-45 കാലഘട്ടത്തിൽ, അദ്ദേഹവും ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരും കൂടിയാണ് വിഴിഞ്ഞത്തു ഒരു തുറമുഖം സ്ഥാപിക്കുന്നതിനെപ്പറ്റി ആലോചിച്ചത്. കൊച്ചി തുറമുഖം വഴി ഉത്പന്നങ്ങൾ കയറ്റുമതി നടത്തുന്നതിന് ചെലവേറിയപ്പോഴാണ് തിരുവിതാംകൂർ തീരത്തു എവിടെയെങ്കിലും ഒരു തുറമുഖം വികസിപ്പിക്കണമെന്ന ആശയം ചർച്ച ചെയ്തത്. രാമസ്വാമി അയ്യർ ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ഇക്കാര്യം ചർച്ചചെയ്തു. അവിടെനിന്നും വന്ന ഒരു ബ്രിട്ടീഷ് വിദഗ്‌ധൻ കടൽ തീരം മുഴുവൻ പരിശോധിച്ച്. കുളച്ചൽ, വിഴിഞ്ഞം, കൊല്ലം, കായംകുളം, മുനമ്പം എന്നിവിടങ്ങളിൽ പരിശോധിച്ച ശേഷം വിഴിഞ്ഞമാണ് തുറമുഖത്തിന് അനുയോജ്യം എന്ന് വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം ഹാർബർ സെക്ഷന് രൂപം നൽകി.സർവ്വേ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയപ്പോഴാണ് തിരു-കൊച്ചി ലയനമുണ്ടാകുന്നതും പദ്ധതി മെല്ലെ വിസ്‌മൃതിയിലാകുന്നതും.
അന്താരാഷ്ട്രാ കപ്പൽ ചാലിന്റെ സാമീപ്യവും , തീരത്തോട് ചേർന്ന് 24 മീറ്ററോളം സ്വാഭാവിക ആഴം ലഭിക്കുന്നതുമാണ് വിഴിഞ്ഞത്തെ ആകർഷകമാക്കുന്നു പ്രധാനഘടകങ്ങൾ. ദുബായ് ഉൾപ്പെടെയുള്ള ലോകത്തെ പല പ്രമുഖ തുറമുഖങ്ങളും 15 മീറ്റർ ആഴം നിലനിർത്തുന്നത് പതിവായി ഡ്രെഡ്ജിങ്ങ് നടത്തിയാണ്. തീരത്ത് എക്കൽ അടിയുന്ന പ്രശ്‍നവും, തുറമുഖങ്ങളിൽ, സാധാരണ കാണാറുള്ള മണൽ സഞ്ചാരവും വിഴിഞ്ഞത്തു ഇല്ലാത്തതുകൊണ്ട് ഡ്രെഡ്ജിങ്ങ് ഇല്ലാതെതന്നെ ആഴം നിലനിർത്താൻ സാധിക്കും. കൊച്ചിയിലെ വല്ലാർപാടം തുറമുഖത്തു വര്ഷം തോറും 100 കോടി രൂപചെലവഴിച്ചാണ് ഡ്രെഡ്ജിങ് നടത്തുന്നത്. പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപുതന്നെ വളരെയധികം ചർച്ചചെയ്യപ്പെട്ട മറ്റൊരു തുറമുഖ പദ്ധതി വേറെ ഉണ്ടോ എന്ന് സംശയമാണ്. രണ്ടു തവണ ടെൻഡർ നടപടികൾ വരെയെത്തിയിട്ടും, പല കാരണങ്ങളാൽ ഉപേക്ഷിക്കേണ്ടിവന്നു പദ്ധതിയാണിത്. പല പ്രാവശ്യം പദ്ധതിയുടെ രൂപരേഖയിലും, കൈകാര്യ ശേഷിയിലുമൊക്കെ മാറ്റങ്ങൾ വരുത്തേണ്ടി വന്നു.
പതിമൂന്ന് വലിയ തുറമുഖങ്ങളും, അനവധി ചെറുകിട തുറമുഖങ്ങളുമുണ്ടെങ്കിലും, സ്വന്തമായി ഒരു മദർ പോർട്ടില്ലെന്നതാണ് ഇന്ത്യ നേരിടുന്ന ഒരു വലിയ വെല്ലുവിളി. 12 വലിയ തുറമുഖങ്ങൾ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലും, ഒരെണ്ണം സ്വകാര്യ മേഖലയിലുമാണ്. കൊളംബോ, സിംഗപ്പൂർ, ദുബായ്,സലാല തുടങ്ങിയ ട്രാന്ഷിപ്മെന്റ് ഹബ്ബുകൾ വഴിയാണ് ഇപ്പോൾ ഇന്ത്യയുടെ ചരക്കു നീക്കം നടക്കുന്നത്. മദർ ഷിപ്പുകൾക്കു ഇന്ത്യയിലെ തുറമുഖങ്ങളിൽ അടുക്കാൻ സാധിക്കാത്തതിനാൽ, ഇന്ത്യക്കു പുറമെയുള്ള ട്രാന്ഷിപ്മെന്റ് തുറമുഖങ്ങൾ വഴിയാണ് ഇന്ത്യയിലേക്കുള്ള കണ്ടെയ്നർ കൊണ്ടുവരുന്നത്. ചെറുകപ്പലുകൾ ഈ തുറമുഖങ്ങളിലെത്തി ഇന്ത്യയിലേക്കുള്ള കണ്ടൈനറുകൾ കയറ്റിയും, പുറം രാജ്യങ്ങളിലേക്ക് അയക്കുന്ന കണ്ടെയ്നറുകൾ ഇറക്കിയുമാണ് നിലവിൽ വ്യാപാരം ചെയ്യുന്നത്. ഇപ്പോഴത്തെ സ്ഥിതിയിൽ മൂവായിരം കോടി രൂപയിലേറെ വരുമാന നഷ്ടമാണ് പ്രതിവർഷം നമുക്ക് നഷ്ടമാകുന്നത്.
കൊച്ചിയിലെ വല്ലാർപാടം തുറമുഖം വികസിപ്പിച്ചത് ഒരു കണ്ടെയ്നർ തുറമുഖം എന്ന നിലയിലാണ്. 1984-88 കാലയളവിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാനായിരുന്ന ഡോ . ബാബുപോളാണ് വല്ലാർപാടം ട്രാൻഷിപ്‌മെൻറ് തുറമുഖതിന്റെ സാദ്ധ്യതകൾ മനസ്സിലാക്കി, അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻറ്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. അദ്ദേഹം അത് കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്കായി നൽകി. നീണ്ടകാലത്തെ കാത്തിരിപ്പിനും, പ്രവർത്തനങ്ങൾക്കും ഒടുവുൽ 2011 ഫെബ്രുവരി മാസത്തിലാണ് വല്ലാർപാടം കണ്ടൈനർ തുറമുഖം കമ്മീഷൻ ചെയ്തത്. ഈ തുറമുഖം രൂപകൽപന ചെയ്യുന്ന സമയത്തു 8000-10000 ടി.ഇ.യു (ട്വന്റി ഫുട് ഇക്വിവാലെന്റ യൂണിറ്റ്) വരെയായിരുന്നു കപ്പലുകളുടെ ശരാശരി കണ്ടെയ്നർ ശേഷി. 12 മീറ്റർ വരെയെങ്കിലും ആഴമുള്ള തുറമുഖങ്ങളിൽ ഈ കപ്പലുകൾക്ക് അടുക്കുവാൻ സാധിക്കും. കൊച്ചിയിൽ 14.5 മീറ്റർ ആഴമുള്ളതിനാലാണ് കേന്ദ്ര സർക്കാർ വല്ലാർപാടം തുറമുഖം ട്രാന്ഷിപ്മെന്റ് തുറമുഖമായി വികസിപ്പിക്കുവാൻ തീരുമാനിച്ചത്. ദുബായ് പോർട്സ് വേൾഡ് കമ്പനിയുമായി 2005 ൽ സർക്കാർ ധാരണയിലെത്തി. എന്നാൽ രണ്ടായിരാമാണ്ടിന് ശേഷം കപ്പലുകളുടെ വലുപ്പത്തിലുണ്ടായ മാറ്റങ്ങൾ വല്ലാര്പാടത്തിനു വലിയ വെല്ലുവിളിയായി മാറി. ഇന്ന് 24500 ടി.ഇ.യു വരെ ശേഷിയുള്ള കപ്പലുകൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. 16.5 മുതൽ 18.5 മീറ്റർ വരെയെങ്കിലും ആഴമുണ്ടെങ്കിലേ മദർ ഷിപ്പുകൾ തുറമുഖത്തു അടുക്കുകയുള്ളു. ഈ ഒരു മാറ്റം തുറമുഖ രംഗത്ത് ഉണ്ടായതോടെയാണ വിഴിഞ്ഞത്തിന്റെ പ്രസക്തി വർധിച്ചത്.
1991-96 കാലഘട്ടത്തിലെ കരുണാകരൻ മന്ത്രിസഭയുടെ കാലത്താണ് വിഴിഞ്ഞം തുറമുഖത്തിന് ശാപമോക്ഷം ലഭിക്കുന്നത്. ആ മന്ത്രിസഭയിൽ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് തുറമുഖം വികസിപ്പിക്കണമെന്ന ആഗ്രഹം മന്ത്രിസഭയുടെ പരിഗണനക്കു വക്കുന്നത്, നീണ്ടകാലത്തെ ചർച്ചകൾക്കും, പഠനങ്ങൾക്കും, പരിശ്രമങ്ങൾക്കുമൊടുവിലാണ്, ഈ തുറമുഖം അന്താരാഷ്ട്ര ആഴക്കടല്‍ വിവിധോദ്ദേശ മദര്‍പോര്‍ട്ടായി വികസിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ഉമ്മൻചാണ്ടി സര്‍ക്കാര്‍ അദാനിപോര്‍ട്ട് ലിമിറ്റഡുമായി കരാറൊപ്പിട്ടതും 2015 ഡിസംബറിൽ നിര്‍മ്മാണം ആരംഭിച്ചതും. 1000 ദിവസങ്ങൾ കൊണ്ട് പണി പൂർത്തിയാക്കി, 2019 ഡിസംബർ മാസത്തിൽ ഉദ്‌ഘാടനം നടത്താൻ ഉദ്ദേശിച്ചിരുന്നെങ്കിലും നിർമാണ സാമഗ്രികളുടെ ദൗർലഭ്യവും , പുനരധിവാസത്തിലുള്ള തർക്കങ്ങളും കാരണം പദ്ധതി അനന്തമായി നീണ്ടു പോയിരിക്കുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ യാത്രാകപ്പലുകള്‍ക്കും ചരക്കുകപ്പലുകള്‍ക്കും വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടുവാന്‍ സാധിക്കും. ഇതോടെ, വന്‍ സാമ്പത്തിക ശക്തിയായി മാറുവാനുള്ള നമ്മുടെ രാജ്യത്തിന്‍റെ ശ്രമങ്ങള്‍ക്ക്, നാം കേരളീയര്‍ നല്‍കുന്ന വലിയ സംഭാവനയായി വിഴിഞ്ഞം തുറമുഖം മാറും. മാത്രമല്ല കേരളത്തിന്‍റെ സാമ്പത്തിക മേഖലയിലും വലിയ കുതിപ്പുണ്ടാക്കുവാന്‍ വിഴിഞ്ഞത്തിനു സാധിക്കും. ഇന്ന് ലോകത്തുള്ള ഏറ്റവും വലിയ കണ്ടെയ്നർ കപ്പലിനുപോലും വിഴിഞ്ഞത്തു അടുക്കുവാൻ സാധിക്കും.
ചെലവ് ചുരുക്കിയും, കാലതാമസം കൂടാതെയും, വിപണിയിൽ ഉത്പന്നങ്ങൾ എത്തിക്കാൻ സാധിക്കുമ്പോൾ ആഗോള വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യം വർധിക്കും. അമേരിക്കയും, യൂറോപ്യൻ രാജ്യങ്ങളും ഒരു വശത്തു നിന്നുകൊണ്ട് ചൈനയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള നടപടികൾ കൈക്കൊള്ളുന്നത് ഇന്ത്യയുടെ അവസരങ്ങൾ വർധിപ്പിക്കാൻ ഉപകരിക്കും. അമേരിക്ക കേന്ദ്രമാക്കിയുള്ള പല ബഹുരാഷ്ട്രകുത്തകകളും, ചൈനയിൽ നിന്നും പിൻവാങ്ങി ഇന്ത്യയുൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലേക്ക് വ്യാവസായിക സംരംഭങ്ങൾ മാറ്റുന്നുണ്ട്. ഈ അവസരം ഇന്ത്യയുടെ ട്രാന്സിപ്മെന്റ് അവസരങ്ങൾ മെച്ചപ്പെടുത്തും എന്നതിൽ തർക്കമില്ല. അന്തർദേശിയ കപ്പൽ ചാലിനടുത്തുള്ള വിഴിഞ്ഞത്തിന്റെ പ്രാധാന്യം പതിന്മടങ്ങായി മാറും. ബ്രിട്ടൻ ആസ്ഥാനമായുള്ള ഡിലോയിറ്റ് എന്ന സാമ്പത്തിക പഠന സ്ഥാപനം 2013 ൽ നടത്തിയ ഒരു ഗവേഷണ പഠനമനുസരിച്ചു 30 വർഷംകൊണ്ട് 25000 കോടിയിലേറെ രൂപയുടെ വരുമാനം വിഴിഞ്ഞം പദ്ധതിയിലൂടെ നമ്മുടെ സംസ്ഥാനത്തിന് ലഭിക്കുമെന്നാണ്.
വിഴിഞ്ഞം പദ്ധതിക്കായി ഒന്നാം ഘട്ടത്തിൽ മൊത്തം ചെലവാക്കേണ്ടത് 7700 കോടിയും സംസ്ഥാനത്തിന്റെ വിഹിതം 4600 കോടി രൂപയുമാണ് . 818 കോടി രൂപ കേന്ദ്ര സർക്കാർ വയബിലിറ്റി ഗാപ് ഫണ്ട് ആയി സംസ്ഥാനത്തിന് നൽകും. നാല് ഘട്ടങ്ങളിലുള്ള വികസനം കഴിയുമ്പോൾ 30 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്യാൻ വിഴിഞ്ഞത്തിനു സാധിക്കും. അപ്പോഴേക്കും 20000 കോടി രൂപയുടെ നിക്ഷേപമായിരിക്കും വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി വരുക . ഒന്നാം ഘട്ടത്തിൽ 10 ലക്ഷം കണ്ടൈനറുകളാണ് ലക്‌ഷ്യം ഇട്ടിട്ടുള്ളത്.കടലിൽ നിന്നും വീണ്ടെടുക്കുന്നത് 53 ഹെക്ടർ ഭൂമിയാണ്. തുറമുഖ നിർമാണം പൂർത്തിയാകുമ്പോൾ ഒരു ലക്ഷത്തോളം പേർക്ക് നേരിട്ടും, പരോക്ഷമായും തൊഴിൽ ലഭിക്കും.
തുറമുഖത്തിൻറ്റെ ആദ്യ ഘട്ടം കമ്മീഷൻ ചെയ്യുന്നതിന് മുൻപുതന്നെ രണ്ടും, മൂന്നും ഘട്ടത്തിന്റെ വികസനത്തിന് അദാനി ഗ്രൂപ്പ് തയ്യാറെടുക്കുകയാണ്.2024 മേയിൽ വിഴിഞ്ഞം തുറമുഖത്തിൻറ്റെ ആദ്യഘട്ടം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ചു വർഷങ്ങൾക്കുള്ളിൽ മൂന്നാം ഘട്ടം പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ. രണ്ടും, മൂന്നും , നാലും ഘട്ടത്തിൻറ്റെ വികസനത്തിനുള്ള തുക അദാനി ഗ്രൂപ്പ് തന്നെ മുടക്കും.
വിഴിഞ്ഞം തുറമുഖം പൂർത്തിയാകുന്നതോടെ തിരുവനന്തപുരം ജില്ലയുടെ മാത്രമല്ല, സംസ്ഥാനത്തിന്റെ തന്നെ സാമ്പത്തിക, വ്യാവസായിക, ടൂറിസം രംഗങ്ങളിൽ വലിയ വളർച്ചയാണ് ഉണ്ടാകാൻ പോകുന്നത്. ലോജിസ്റ്റിക്‌സ് , കയറ്റുമതി-ഇറക്കുമതി, മറൈൻ ടൂറിസം എന്നീ മേഖലകളിൽ ആയിരക്കണക്കിന് യുവാക്കൾക്ക് നേരിട്ടും, പരോക്ഷമായും
തൊഴിൽ ലഭിക്കാനുള്ള വാതായനമാണ് വിഴിഞ്ഞം തുറന്നിടുന്നത്. പക്ഷെ ഇതൊക്കെ ഉദ്ദേശിച്ചപോലെ നടക്കണമെങ്കിൽ തുറമുഖത്തിന് വെളിയിലുള്ള അടിസ്ഥാന വികസനവും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്. പദ്ധതിയുടെ ഭാഗമായുള്ള റെയിൽ-റോഡ് പദ്ധതി യാഥാർഥ്യമാക്കാത്തത് ചരക്കു നീക്കത്തിന് വെല്ലുവിളിയാണ്. വിഴിഞ്ഞത്തുനിന്നും കണ്ടൈനറുകൾ റെയിൽ മാർഗം ബാലരാമപുരത്തു എത്തിക്കാൻ ഉദ്ദേശിക്കുന്നത് ഭൂഗർഭ പാതവഴിയാണ്. റോഡിന് സമാന്തരമായാണ് റെയിൽ പാതയും വിഭാവനം ചെയ്തിട്ടുള്ളത്. തറ നിരപ്പിൽ നിന്നും 15 മുതൽ 30 മീറ്റർ വരെ താഴ്ച്ചയിലായിരിക്കും പാത കടന്നുപോകുക. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധികാരണം സ്ഥലമെടുപ്പിനു പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. 2023 ൽ യാഥാർഥ്യമാക്കുവാൻ ഉദ്ദേശിച്ച ഈ പാത നിർമ്മാണം അനന്തമായി നീടുപോകുകയാണ്. അതോടൊപ്പം ബാലരാമപുരം വ്വഴിയുള്ള റിങ്‌റോഡും കൂടി സജ്ജമായാലേ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രയോജനം സംസ്ഥാനത്തിന് ലഭിക്കുകയുള്ളു.
ലൈറ്റ് മെട്രോ പദ്ധതി
തലസ്ഥാനമായ തിരുവനന്തപുരത്തും കോഴിക്കോടും അനുഭവപ്പെടുന്ന ട്രാഫിക് കുരുക്കിന് പരിഹാരം കാണുവാനുള്ള 6800 കോടി രൂപയുടെ ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കാന്‍ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചെങ്കിലും, ഒന്നാം പിണറായി സർക്കാർ ഇതു ഉപേക്ഷിക്കുകയാണ് ചെയ്തത്. എന്നാൽ രണ്ടാം പിണറായി സർക്കാർ ഈ പദ്ധതികൾ വീണ്ടും പൊടിതട്ടിയെടുത്തു കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിന് അയച്ചിരിക്കുകയാണ്.വിഴിഞ്ഞം പദ്ധതി പൂർണതോതിൽ പ്രവർത്തനക്ഷമമാകുമ്പോൾ തിരുവനന്തപുരത്തെ ഗതാഗതം വീർപ്പുമുട്ടുന്ന അവസ്ഥയിലെത്തും. അതൊഴിവാക്കാൻ ലൈറ്റ് മെട്രോ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്.
ബൈപാസ് നിർമാണം
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട് നഗരങ്ങളുടെ ട്രാഫിക് കുരുക്കഴിയ്ക്കാന്‍ ലക്ഷ്യമിട്ട് നാലു ദശാബ്ദങ്ങള്‍ക്കു മുമ്പ് 45 മീറ്ററില്‍ സ്ഥലം അക്വയര്‍ ചെയ്തിട്ടുള്ള ബൈപാസുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം സ്തംഭിച്ച സാഹചര്യത്തിൽ ചെലവിൻറ്റെ 50 ശതമാനം സംസ്ഥാന സര്‍ക്കാർ വഹിക്കാമെന്നു കേന്ദ്ര സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പിടുകയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. 2017 ൽ നിർമാണം പൂർത്തിയാക്കുവാൻ ഉദ്ദേശിച്ച ആലപ്പുഴ, കൊല്ലം ബൈപാസ്സുകളുടെ നിർമാണം വൈകിയാണെങ്കിലും, 2019 ലും 2021 ലും ആയി പൂർത്തിയാക്കി, പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. തിരുവനന്തപുരം -കാരോട് ബൈപ്പാസിന്റെ നിർമാണം ആരംഭിക്കുകയും അതിൻറ്റെ കഴക്കൂട്ടം മുതൽ ചാക്കവരെയുള്ള ആദ്യഘട്ടത്തിണ്റ്റെ ഉദ്‌ഘാടനം നടത്തുകയും ചെയ്തു. അതുപോലെ കരമന-കളിയിക്കാവിള നാലുവരിപ്പാതയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കി. കോഴിക്കോട് ബൈപ്പാസിന്റെ നിർമാണവും പൂർത്തിയാക്കി. 660 കോടി രൂപയുടെ ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കി.
ദക്ഷിണ-മധ്യ-ഉത്തര കേരളത്തിലെ 363 കി.മീറ്റര്‍ റോഡുകള്‍ അന്തര്‍ദ്ദേശീയ നിലവാരത്തില്‍ ഉയര്‍ത്തി നിര്‍മ്മിയ്ക്കുന്ന കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്റ്റ് രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
തിരുവനന്തപുരത്തു നിന്നു ചെങ്ങന്നൂര്‍ വരെ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനായി റെയില്‍വേയുമായി ചേര്‍ന്ന് ധാരണാപത്രം ഒപ്പുവച്ചു. റെയില്‍വേയും സംസ്ഥാന സര്‍ക്കാരും 50:50 എന്ന നിരക്കില്‍ മുതല്‍മുടക്കി വേഗതയാര്‍ന്ന ട്രെയിന്‍ സര്‍വീസ് ആരംഭിയ്ക്കുവാന്‍ ഉദ്ദേശിചിരുന്നെങ്കിലും, പിന്നീട് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഈ പദ്ധതി ഉപേക്ഷിച്ചു. പകരം കെ-റെയിൽ എന്ന പേരിൽ സെമി-ഹൈ സ്പീഡ് റെയിൽവേ ലൈനിന്നുള്ള കേന്ദ്രനുമതിക്കായി ശ്രമിക്കുകയാണ്.
.
2005 മുതല്‍ കേരളത്തില്‍ ചര്‍ച്ചയിലായിരുന്ന കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി ആദ്യഘട്ടത്തില്‍ 6.5 ലക്ഷം സ്ക്വയര്‍ ഫീറ്റ് വലിപ്പമുള്ള കെട്ടിടം പണി പൂര്‍ത്തിയാക്കി 2016ഫിബ്രുവരിയിൽ ഉദ്‌ഘാടനം ചെയ്യുകയും രണ്ടാം ഘട്ടത്തിന്റെ നിർമ്മാണോദ്‌ഘാടനം നടത്തുകയും ചെയ്തു. എന്നാൽ രണ്ടാം ഘട്ടം ഇപ്പോഴും പൂർത്തിയായില്ല. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ദിര ആവാസ് യോജന പദ്ധതിയിലെ ഉൾപ്പെടെ 443459 വീടുകൾ അഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കി അർഹരായവർക്ക് കൈമാറി
പാലക്കാട് ഐ ഐ ടി
കേരളത്തിന്‍റെ ഒരു സ്വപ്നമായിരുന്നു, നമ്മുടെ കുട്ടികള്‍ക്ക് ഉപരിപഠനത്തിനായി, സാങ്കേതിക മികവുള്ള ഒരു ഐ.ഐ.ടി. എന്നത്. കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് 2015 ല്‍ പാലക്കാട് ഐ.ഐ.ടി. ആരംഭിപ്പിക്കാന്‍ കഴിഞ്ഞതും വിതുരയിലുള്ള സ്വന്തം കാമ്പസില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍റ റിസര്‍ച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ സാധിച്ചതും വിദ്യാര്‍ത്ഥി സമൂഹത്തിന് പ്രയോജനം ലഭിക്കും. സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുവാനായി സാങ്കേതിക സര്‍വകലാശാല സ്ഥാപിക്കാന്‍ സാധിച്ചത് മികവാര്‍ന്ന നേട്ടമാണ്. എ.പി.ജെ അബ്ദുല്‍കലാം അന്തരിച്ചതിനെ തുടര്‍ന്ന് എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല എന്ന് പുനര്‍നാമകരണം ചെയ്ത് അദ്ദേഹത്തിന്‍റെ പേരിലുള്ള രാജ്യത്തെ ആദ്യ സ്മാരകമായി മാറ്റുവാനും സാധിച്ചു.
ദേശിയ ഗെയിംസ്
2015 ല്‍ ദേശീയ ഗെയിംസ് പരാതികള്‍ക്കിടയില്ലാതെ കേരളത്തില്‍ വച്ചു നടത്താന്‍ സാധിച്ചത് വലിയ വിജയമായിരുന്നു. അതോടെ സ്പോര്‍ട്സ് രംഗത്ത് വിവിധ ജില്ലകളില്‍ അടിസ്ഥാനസൗകര്യം ലഭ്യമാക്കാനും അന്തര്‍ദ്ദേശീയ നിലവാരമുള്ള കളിക്കളങ്ങള്‍ സ്വന്തമാക്കാനും സാധിച്ചു. ഇവയില്‍ ഏറ്റവും തിളക്കമാര്‍ന്നത് 240 കോടി രൂപ ചിലവില്‍ കാര്യവട്ടത്തു നിര്‍മ്മിച്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ്. സിന്തറ്റിക് പ്രതലത്തോടുകൂടിയ തിരുവനന്തപുരത്തെ ടെന്നീസ് അക്കാദമി, കൊല്ലം ആശ്രമത്തെ കേരളത്തിലെ ആദ്യത്തെ ആസ്ട്രോ ടര്‍ഫ് ഹോക്കി സ്റ്റേഡിയം, കണ്ണൂര്‍ മുണ്ടയാട്ടെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്റ്റേഡിയം, തൃശൂര്‍ രാമപുരത്തെ ട്രാപ് ആന്‍റ് സ്കീറ്റ് ഷൂട്ടിംഗ് റേഞ്ച്, തിരുവനന്തപുരം പാളയത്തെ അന്താരാഷ്ട്ര നിലവാരമുള്ള സ്ക്വാഷ് കോര്‍ട്ട്, തിരുവനന്തപുരം നെട്ടയത്തെ കേരളത്തിലെ ഏറ്റവും വലിയ ഷൂട്ടിംഗ് റേഞ്ച് തുടങ്ങി ഒട്ടനവധി വന്‍കിട സ്റ്റേഡിയങ്ങള്‍ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് പണിപൂര്‍ത്തീകരിയ്ക്കാന്‍ സാധിച്ചത് കേരളത്തിലെ വളര്‍ന്നുവരുന്ന സ്പോര്‍ട്സ് താരങ്ങള്‍ക്ക് അനുഗ്രഹമായി മാറിയിട്ടുണ്ട്.
ജനസമ്പർക്ക പരിപാടി
അഞ്ചുവര്ഷ കാലയളവിൽ മൂന്ന് ഘട്ടങ്ങളിലായി നടത്തിയ ജനസമ്പർക്ക പരിപാടിയിലൂടെ പതിനായിരക്കണക്കിന് ജനങ്ങളുടെ വൈവിധ്യമാർന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചു.വ്യക്തിപരവും, സാമൂഹ്യമായ പ്രശ്നങ്ങൾക്കൊപ്പം പ്രാദേശികമായ പല വികസന പദ്ധതികളും ജനസമ്പർക്ക പരിപാടിയിലൂടെ പ്രാവർത്തികമാക്കി.
സോളാർ ആരോപണങ്ങളുടെ പശ്ചാത്തലത്തിലും , ജനസമ്പർക്കപരിപാടിയുമായി മുന്നോട്ടുപോയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ സി.പി.എം ൻറ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം അതിരൂക്ഷമായ സമരം നടത്തി. പ്രതിപക്ഷ സമരങ്ങളെ അവഗണിച്ചു മുന്നോട്ടുപോയ ഉമ്മൻചാണ്ടിയെ 2013 ഒക്‌ടോബർ 27 നു സി.പി.എം അണികൾ കായികമായി ആക്രമിച്ചു. അന്ന് കണ്ണൂർ പോലീസ് ഗ്രൗണ്ടിൽ സംസ്ഥാന പോലീസ് മീറ്റ് ഉദ്‌ഘാടനം ചെയ്യാൻ പോയ ഉമ്മൻചാണ്ടിക്കു നേർക്ക് രൂക്ഷമായി കല്ലെറിയുകയും, അദ്ദേഹത്തിന്റെ നെറ്റിയിലും, നെഞ്ചത്തും കല്ലേറിൽ സാരമായ പരുക്കുപറ്റുകയും ചെയ്തു. അദ്ദേഹത്തെ കല്ലെറിഞ്ഞ ചിലർ പിന്നീട് അദ്ദേഹത്തെ നേരിൽകണ്ട് മാപ്പപേക്ഷിച്ചു. അദ്ദേഹം അവരോട് ക്ഷമിക്കുകയും,പൊറുക്കുകയും ചെയ്തു. അദ്ദേഹത്തിനെതിരെ നടത്തിയ ആക്രമണത്തെ സംബന്ധിച്ച് പ്രോസിക്യൂഷൻ നടത്തിയ കേസിൽ കുറ്റക്കാരായ സി.പി.എം അണികളിൽ ചിലരെ കോടതി കുറ്റക്കാരായി കണ്ടു 2023 മാർച്ച് 27 നു ശിക്ഷ വിധിക്കുകയും ചെയ്തു.
.
പുതിയ മെഡിക്കൽ കോളേജുകൾ
കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിതമാകുന്നത് പഴയ
തിരുവിതാംകൂറിലായിരുന്നു. തിരുവിതാംകൂറിൽ സ്വന്തമായി ഒരു മെഡിക്കൽ
കോളേജ് ഉണ്ടായാലേ ഡോക്‌ടർമാരുടെ കുറവ് പരിഹരിക്കാനും രോഗനിവാര
ണത്തിനുള്ള ഗവേഷണങ്ങൾ നടത്താനും കഴിയൂ എന്ന വാദം അന്നത്തെ
തിരുവിതാംകൂർ നിയമസഭയിൽ നിരന്തരം ഉയർന്നു വന്നിരുന്നു. 1946 ജൂലൈ
മാസത്തിൽ കൂടിയ സെനറ്റ് യോഗത്തിൽ ഇതിനുവേണ്ടിയുള്ള ആവശ്യം
അംഗങ്ങൾ ശക്തമാക്കി. ദിവാൻ സർ സി.പി, മെഡിക്കൽ കോളേജ് സ്ഥാപിക്കാ
നുള്ള നടപടികൾ തുടങ്ങിയെങ്കിലും, മദ്രാസ് സംസ്ഥാനത്തെ ചില തൽപരക
ക്ഷികൾ ഇതിനു തടസ്സം ഉണ്ടാക്കി.
സ്വാതന്ത്ര്യത്തിനുശേഷം 1948 മേയ് മാസം തിരുവിതാംകൂർ സർക്കാർ
ഇക്കാര്യം പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ഡോ .സി.ഒ .കരുണാകരനും , ഡോ .ആർ
കേശവൻ നായർ എന്നിവർ അംഗങ്ങായി ഒരു കമ്മിറ്റിയെ നിയമിച്ചു. വിവിധ
സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളേജുകൾ സന്ദർശിച്ചശേഷം അവർ
തയ്യാറാക്കിയ റിപ്പോർട്ട് 1948 മേയിൽ സർക്കാരിന് സമർപ്പിച്ചു. സർക്കാർ
തലത്തിലുള്ള പഠനങ്ങൾക്കുശേഷമാണ് തിരുവനന്തപുരത്തുള്ള ഉള്ളൂരിലെ
സ്ഥലം ആദ്യ മെഡിക്കൽ കോളജിനായി കണ്ടെത്തിയത്. ഇന്ത്യ , റിപ്പബ്ലിക്ക്
ആയി മാറിയ 1950 ജനുവരി 26 ന് തിരു-കൊച്ചി സംസ്ഥാനത്തിന്റ്റെ രാജ
പ്രമുഖനായ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ കോളേജിൻറ്റെ
ശിലാസ്ഥാപനം നടത്തി. അന്ന് മുഖ്യമന്ത്രിയായിരുന്ന സി. കേശവനും, ആരോഗ്യ
മന്ത്രിയായിരുന്ന ഏ .ജെ . ജോണും ചടങ്ങിൽ പങ്കെടുത്തു. ഒരു വര്ഷം കൊണ്ട്
മെഡിക്കൽ കോളേജ് പ്രധാന കെട്ടിടത്തിൻറ്റെ നിർമാണം പൂർത്തിയാക്കി.
മെഡിക്കൽ കോളേജിൻറ്റെ ഉദ്‌ഘാടനത്തിന് പ്രധാന മന്ത്രി നെഹ്റുവിനെയാണ്
ക്ഷണിച്ചത്. രാജപ്രമുഖൻ ശ്രീ ചിത്തിര തിരുനാൾ രാജാവായിരുന്നു അധ്യക്ഷൻ.
ഉദ്‌ഘാടനത്തിനെത്തിയ നെഹ്‌റു തന്നെയായിരുന്നു ആദ്യ രോഗിയും.
നെഹ്രുവിന്റെ കൈ ഇരുമ്പു ഗേറ്റിൽ തട്ടി, പരിക്കുപറ്റി. അങ്ങിനെയാണ്
ഉദ്‌ഘാടകൻ തന്നെ ആദ്യ രോഗിയായി മാറിയത്.
മുപ്പത്തിഅഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് പുതിയതായി സര്‍ക്കാര്‍ മേഖലയില്‍ അഞ്ച് മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചത്. മെഡിക്കല്‍ കോളേജുകള്‍ ഇല്ലാതിരുന്ന മഞ്ചേരി, വയനാട്, പാലക്കാട്, കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ സർക്കാർ മെഡിക്കൽ കോളേജ് നിർമിക്കുവാൻ തീരുമാനിച്ചു.. ഇതില്‍ പാലക്കാട്ടെ മെഡിക്കല്‍ കോളേജ് രാജ്യത്ത് ആദ്യമായി പട്ടികജാതി വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ചതാണ് എന്ന പ്രത്യേകതയുണ്ട്. പാലക്കാടിനൊപ്പം ഇടുക്കി മെഡിക്കൽ കോളേജും 2016 ഓടെ ഉദ്‌ഘാടനം ചെയ്യപ്പെട്ടെങ്കിലും, ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കാത്തതിനെ തുടർന്ന് 2017 ൽ ഇന്ത്യൻ മെഡിക്കൽ കൌൺസിൽ ഇടുക്കിക്കുള്ള അംഗീകാരം പിൻവലിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് 2013 ൽ ആരംഭിച്ചു.
എൻഡോസൾഫാൻ ഇരകൾക്കായി മാത്രം പ്രത്യേക വിഭാഗങ്ങൾ ഉള്ള ഒരു മെഡിക്കൽ കോളേജ് കാസർകോട് സ്ഥാപിക്കണമെന്ന സുപ്രീം കോടതിയുടെയും, ഹരിത ട്രിബുണലിൻറ്റെയും കർശന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കാസർകോട് ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ സർക്കാർ തീരുമാനിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ 2013നവംബർ 30 ന് പുതിയ മെഡിക്കൽ കോളേജിന്റെ നിർമാണം ആരംഭിക്കുകയും ചെയ്തു.നബാർഡിൽ നിന്നും 58.18 കോടി രൂപ വായ്‌പയായും, 25 കോടി രൂപ കാസർകോട് പാക്കേജിൽ നിന്നും വിനിയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2017-18ൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ നിന്നും പുറത്താക്കുകയും, തുടർന്ന് വന്ന പിണറായി സർക്കാർ വേണ്ട ജാഗ്രത കാണിക്കാതിരിക്കുകയും ചെയ്തതിനാൽ കാസർഗോഡ് മെഡിക്കൽ കോളേജ് നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്.
.എന്നാൽ വയനാട്, പത്തനംതിട്ട , മെഡിക്കൽ കോളേജുകൾ ഇപ്പോഴും എങ്ങും എത്തിയില്ല. കണ്ണൂരിലും, എറണാകുളത്തുമുള്ള സഹകരണ മെഡിക്കൽ കോളേജുകളും, കേന്ദ്ര സർക്കാർ ഉപേക്ഷിക്കാൻ തീരുമാനിച്ച കൊല്ലം പാരിപ്പള്ളിയിലെ ഇ.എസ.ഐ മെഡിക്കൽ കോളേജും സംസ്ഥാന സർക്കാർ ഏറ്റെടുത്തു. ആലപ്പുഴയിലും, തൃശൂരും ഗവണ്‍മെന്‍റ് ഡെന്‍റല്‍ കോളേജുകൾ
ആരംഭിച്ചു
ചമ്രവട്ടം റെഗുലേറ്റർ
സംസ്ഥാനത്തെ ഏറ്റവും വലിയ റെഗുലേറ്റർ-കം-ബ്രിഡ്ജ് ആണ് ചമ്രവട്ടം റെഗുലേറ്റർ.ഇതിന്റെ നിർമാണപ്രവർത്തനങ്ങൾ 2009 ൽ തുടങ്ങിയെങ്കിലും ഇഴഞ്ഞിഴഞ്ഞാണ് നീങ്ങിയത്. ഇതിന്റെ നിർമാണം ഊർജ്ജിതപ്പെടുത്തുവാൻ ജലസേചന മന്ത്രിയായിരുന്ന ടി.എം. ജേക്കബ് മുൻകൈ എടുത്തു. തിരൂരിനും, പൊന്നാനിക്കും ഇടയിലെ റെഗുലേറ്റർ-കം- ബ്രിഡ്ജ് നിർമാണത്തോടെ കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് 35 കിലോമീറ്റര് ദൂരം കുറഞ്ഞു.160 കോടി രൂപയാണ് ഇതിന്റെ നിർമാണ ചെലവ്.ഇതിന്റെ ഉദ്‌ഘാടനം 2012 മെയ് 17 നു നടന്നു.ഇതിന്റെ നിർമാണത്തിലെ ഉദ്ദേശങ്ങളിൽ ഒന്നായിരുന്ന ജലസംഭരണം പൂർത്തിയാക്കുവാൻ ഇതുവരെയും സാധിച്ചിട്ടില്ല.
നീര ഉദ്‌പാദനം
കാറ്റു വീഴ്ചയ്ക്കും, വേരുചീയല്‍ രോഗത്തിനും ഫലപ്രദമായി ചികിത്സ ഇന്നും അകലെയായത്, തെല്ലൊന്നുമല്ല, കേര കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയത്. നാളികേരത്തില്‍ നിന്നും മാത്രമുള്ള ആദായം കൊണ്ട് കുടുംബം പുലര്‍ത്തിയ കാലം പോയ് മറഞ്ഞു. നാളീകേരത്തിന്‍റെ ഉത്പാദനം കുറഞ്ഞു. തെങ്ങില്‍ നിന്നും ഉത്പാദിപ്പിക്കുന്ന നീരയുടെ സാദ്ധ്യതകള്‍ മനസ്സിലാക്കിയ ശ്രീലങ്കയേയും, ഫിലിപ്പെന്‍സിനെയും പോലുള്ള രാജ്യങ്ങള്‍ നീര കയറ്റുമതി ചെയ്ത് വിദേശനാണ്യം സമ്പാദിക്കുമ്പോള്‍, നാം ഉറക്കത്തിലായിരുന്നു. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള അബ്കാരി നിയമത്തില്‍ മാറ്റം വരുത്തി, 2015 ല്‍ സര്‍ക്കാര്‍ നീര ചെത്തുന്നതിന് അനുമതി നല്‍കിയതോടെ കേരകര്‍ഷകര്‍ക്ക് പുത്തനുണര്‍വാണ് പകര്‍ന്നു നല്‍കിയത്. 94 കേരോത്പാദക രാജ്യങ്ങളിൽ ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിലെല്ലാം മാറാതെ തന്നെ നീരോൽപാദനാം നിയമപരമായി അനുവദിച്ചിരുന്നു. തെങ്ങിൻ പൂക്കുലയിൽ നിന്ന് ഉദ്പ്പാദിപ്പിക്കുന്ന മദ്യാംശമില്ലാത്ത പ്രകൃതിദത്ത ജ്യൂസ് ആണ് നീര. ഒരു തെങ്ങിൽ നിന്ന് ശരാശരി 1500 രൂപയുടെ വരുമാനം നീര ഉദ്പാദനത്തിലൂടെ ലഭിക്കുമെന്നാണ് നാളികേര വികസന ബോര്ഡിന്റെ കണക്കു. അങ്ങനെയെങ്കിൽ സംസ്ഥാനത്തു മൊത്തമുള്ള 18 കോടി തെങ്ങുകളിൽ ഒരു ശതമാനം നീര ഉദ്പാദനത്തിനായി വിനിയോഗിച്ചത് പ്രതിവർഷം 5400 കോടി രൂപയുടെ വരുമാനം ഉണ്ടാകും. 175 ഓളം നാളികേര ഉത്പാദക ഫെഡറേഷനുകള്‍ക്ക് നീര ഉദ്പാദിപ്പിക്കാൻ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കി.
സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍
സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കിയതോടെ, പൊതു-സ്വകാര്യ ബിസിനസ് ഇന്‍ക്യുബേറ്ററായ സ്റ്റാര്‍ട്ടപ് വന്‍ വിജയമായി. പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭിച്ച യുവാക്കള്‍ ജോലിതേടി വിദേശരാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും പോകുന്നതിനു പകരം നമ്മുടെ സംസ്ഥാനത്തുതന്നെ നിന്നുകൊണ്ട് സംരംഭങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ ആരംഭിച്ചു. 2016 ലെ തെരഞ്ഞെടുപ്പിന് മുമ്പ് 900 ല്‍പരം പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.
വ്യത്യസ്ത നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, നടപ്പില്‍ വരുത്തുന്നതിനുമായി കേരള അക്കാഡമി ഫോര്‍ സ്കില്‍ എക്സലന്‍സ് (KASE ) ന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത് യുവാക്കള്‍ക്ക് ആത്മവിശ്വാസത്തോടെ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനും തൊഴില്‍ സാദ്ധ്യത തേടാനും അവസരം ഒരുക്കും. രാജ്യത്ത് ആദ്യമായി സ്കില്‍ കാമ്പസ് ആരംഭിച്ചതിനു പുറമേ, കണ്‍സ്ട്രക്ഷന്‍ അക്കാദമി, നഴ്സിംഗ് അക്കാദമി എന്നിവയും ആരംഭിച്ചു.
ജനങ്ങള്‍ക്ക് വേഗതയില്‍ സര്‍ക്കാരിന്‍റെ സേവനങ്ങള്‍ ലഭ്യമാക്കാനായി 24 ഇനം സര്‍ട്ടിഫിക്കറ്റുകള്‍ റവന്യൂ വകുപ്പില്‍ നിന്നും ഇ-ഗവേണന്‍സ് പദ്ധതിപ്രകാരം എല്ലാ ജില്ലകളിലും ലഭ്യമാക്കാന്‍ സാധിച്ചത്, വളരെ പ്രയോജനപ്രദമായി . ഇതിലൂടെ 2 കോടിയോളം സര്‍ട്ടിഫിക്കറ്റുകളാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്തത് . അങ്ങിനെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി മാറി. 2015-16 ല്‍ ഐ.ടിയില്‍ നിന്നുള്ള കയറ്റുമതി വരുമാനം 15,000 കോടി രൂപയായി.
കേരളത്തിന്‍റെ തെക്കു-വടക്കായിട്ടുള്ള മലയോരമേഖലയുടെ വികസനത്തിനായി മലയോര വികസന ഏജന്‍സി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.
മലയാള സർവകലാശാല
തുഞ്ചത്ത് എഴുത്തച്ഛൻറ്റെ പേരിൽ തിരൂരിൽ മലയാളം സർവകലാശാലയും,
അലിഗഡ് മുസ്ലിം സർവകലാശാലയുടെ ഒരു ക്യാമ്പസും മലപ്പുറത്തു തുടങ്ങി.
തമിഴിനും, തെലുങ്കിനും, കന്നഡയ്കും പിറകേ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞത് മലയാള ഭാഷക്ക് ലഭിച്ച വലിയ അംഗീകാരമാണ്. മലയാള ഭാഷയുമായി ബന്ധപ്പെട്ട് മറ്റൊരു പ്രധാന നടപടി മലയാള ഭാഷ നിയമം നടപ്പാക്കിയതാണ്. ഔദ്യോഗിക ഭാഷ മലയാളമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായിട്ടു പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും പൂര്ണതയിലെത്തിക്കാൻ സാധിച്ചിരുന്നില്ല.ഈ സാഹചര്യത്തിലാണ് മലയാള ഭാഷ നിയമം സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു നടപ്പിലാക്കിയത്. ഇതിലൂടെ മലയാളം ഒന്നാം ഭാഷയായി അംഗീകരിച്ചു. അപ്പോഴും, ഭാഷ ന്യൂനപക്ഷങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിന് ജാഗ്രത കാണിച്ചു. കന്നടയും , തമിഴും സംസാരിക്കുന്ന കേരളത്തിലെ ഭാഷാ ന്യൂന പക്ഷങ്ങളുടെ താല്പര്യം സംരക്ഷിച്ചുകൊണ്ടാണ് ഒന്നാം ഭാഷയായി മലയാളം നടപ്പിലാക്കിയത്. ശ്രീനാരായണ പഠന കേന്ദ്രം സ്ഥാപിച്ചതിനൊപ്പം, മതേതരമൂല്യങ്ങള്‍ പുതിയ തലമുറയിലേക്കു പകരുവാനായി ശ്രീനാരായണ ഗുരുവിന്‍റെ ആശയങ്ങളെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് സാമൂഹ്യ വികസനമെന്ന ലക്ഷ്യത്തോടെയായിരുന്നു.
നിലമ്പൂർ -നഞ്ചൻകോഡ് റെയിൽവേ ലൈൻ
ഉത്തര കേരളത്തിലെ ജനങ്ങളുടെ ജനങ്ങളുടെ ചിരകാല അഭിലാഷമാണ് വയനാട് വഴി മൈസൂരിലേക്കും, ബംഗളൂരുവിലേക്കും ഒരു റെയിൽവേ ലൈൻ വേണമെന്നത് . 1881 ലാണ് ഈ ആശയം ബ്രിട്ടീഷുകാർ
മുന്നോട്ടുവച്ചത്. 1921 ൽ ഇന്ത്യൻ റെയിൽവേ ബോർഡ് ഈ പാതക്ക് അംഗീകാരം നൽകിയിരുന്നെങ്കിലും, അത് പ്രയോഗികമായില്ല. 2001 ൽ അധികാരത്തിലേറിയ ആൻറണി സർക്കാർ ഈ പദ്ധതിക്ക് അംഗീകാരം നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. അന്ന് കേന്ദ്രം ഭരിച്ചിരുന്ന വാജ്പേയി യുടെ നേതൃത്വത്തിലുള്ള സർക്കാർ ഈ പദ്ധതി സജീവമായി പരിഗണിക്കുകയും, 2002 ലെ റെയിൽവേ ബജറ്റിൽ സർവ്വേ നടത്താൻ അനുമതി നൽകുകയും ചെയ്തു. സർവ്വേയുടെ അടിസ്ഥാനത്തിൽ 4266 കോടി രൂപയുടെ എസ്റ്റിമേറ്റ് 2010 ൽ പ്ലാനിംഗ് കമ്മീഷൻ അംഗീകരിച്ചു. പിന്നീട് ഈ പദ്ധതി സജീവമായത് 2011 ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നശേഷമാണ്. സംസ്ഥാന മന്ത്രിസഭയിൽ റയിൽവെയുടെ ചാർജുണ്ടായിരുന്നത് ആര്യാടൻ മുഹമ്മദിനായിരുന്നു. ഇതിനിടെ ചെലവിന്റെ ഒരു ഭാഗം സംസ്ഥാനങ്ങൾ കൂടി വഹിക്കണമെന്ന് റെയിൽവേ ബോർഡ് നിബന്ധന വച്ചു. റെയിൽവേ ബോർഡ് ആവശ്യപ്പെട്ടതുപോലെ ചെലവിന്റെ ഒരു ഭാഗം സംസ്ഥാന സർക്കാർ വഹിക്കാമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 2014 ജനുവരിയിൽ അന്നത്തെ കേന്ദ്ര റെയിൽവേ മന്ത്രി മല്ലികാർജുന ഖാർഗെയെ അറിയിച്ചു. സംയുക്ത സംരംഭമായി പാത നിർമിക്കാൻ 2015 ൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കരാറൊപ്പിട്ടു. 2016 ൽ നിർമ്മാണം തുടങ്ങുന്ന പദ്ധതികൾ ഉൾപ്പെടുത്തിയ പിങ്ക് ബുക്കിൽ ചേർത്ത് റെയിൽവേ ബോർഡ് ഈ പദ്ധതിയുടെ നിര്മ്മാണത്തിനു അനുമതി നൽകി.
പങ്കാളിത്ത പെൻഷൻ
സംസ്ഥാനത്തെ സർവീസ് പെൻഷനർമാരുടെ എണ്ണം അഞ്ചു ലക്ഷമാണ്. ഈ സംഖ്യ സർക്കാർ സർവീസിൽ തുടരുന്നവരുടെ സംഖ്യക്ക് തുല്യമാണ്. ഇവർക്ക് നൽകുന്ന പെൻഷൻ തുകയും വര്ധിച്ചുവന്ന അവസരത്തിലാണ്, കേന്ദ്ര സർക്കാരിന്റെ നിർദേശമനുസ്സരിച്ചു, കേന്ദ്രത്തിൽ 2004 ജനുവരി മുതൽ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ, സംസ്ഥാനത്തും നടപ്പിലാക്കുവാൻ 2013 ൽ സർക്കാർ തീരുമാനിച്ചത്. ഈ തീരുമാനത്തിനെതിരെ ഇടതുപക്ഷ സർവീസ് സംഘടനകൾ അനിശ്ചിതകാല സമരം നടത്തിയെങ്കിലും, സംസ്ഥാനത്തിന്റെ ഭാവിയിലെ സാമ്പത്തിക താല്പര്യം കൂടി കണക്കിലെടുത്താണ് പങ്കാളിത്ത പെൻഷൻ പദ്ധതി പ്രഖ്യാപിച്ചതെന്നും അതുകൊണ്ടു ഇതിൽ നിന്നും പിന്മാറാൻ സാധ്യമല്ലെന്നും സർക്കാർ പ്രഖ്യാപിച്ചു. ഇത് പുനഃപരിശോധിക്കുമെന്നു വാഗ്‌ദാനം നൽകിയ ഇടതുമുന്നണി 2016 ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നെങ്കിലും, ഇക്കാര്യത്തിൽ സർക്കാരിന് റിപ്പോർട്ട് നൽകുവാൻ ജസ്റ്റിസ് സതീഷ് ബാബു അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെ വച്ചു. അഞ്ചുവര്ഷത്തിനു ശേഷം കമ്മിറ്റി റിപ്പോർട്ട് നൽകിയെങ്കിലും, പങ്കാളിത്ത പെൻഷൻ തുടരണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിക്കട്ടെയെന്നാണ് അവർ ശുപാർശ നൽകിയത്. പങ്കാളിത്ത പെൻഷൻ ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ, ഇനി അതു വേണ്ടെന്നു വക്കാനുള്ള സാധ്യത കുറവാണു. ഈ പദ്ധതി തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ മന്ത്രിസഭാ ഉപസമിതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് പിണറായി സർക്കാർ.
സ്റ്റാന്‍റിയാഗോ മാര്‍ട്ടിനെപോലെയുള്ള വന്‍കിട കുത്തകകള്‍, അടക്കിഭരിച്ച ലോട്ടറിരംഗം, അവരില്‍ നിന്നും മോചിപ്പിച്ച് സംസ്ഥാന ലോട്ടറി വകുപ്പിന്റെ നിയന്ത്രണത്തിലാക്കിയതാണ് ഉമ്മൻചാണ്ടി സർക്കാരിന്റെ മറ്റൊരു ധീരമായ നടപടി. അതോടെ, സംസ്ഥാന ലോട്ടറി ആയിരക്കണക്കിന് ലോട്ടറി ഏജന്‍റുമാര്‍ക്ക് ഉപജീവനത്തിനു മാര്‍ഗമായി. അശരണര്‍ക്ക് സാമ്പത്തിക സഹായം നൽകുവാൻ കാരുണ്യ ലോട്ടറി അവതരിപ്പിച്ചതിലൂടെ പതിനായിരക്കണക്കിന് പാവങ്ങള്‍ക്ക് ആശ്വാസമായി അത് മാറി. 3 ലക്ഷത്തിലേറെ രോഗികള്‍ക്ക് കാരുണ്യവഴി ചികിത്സയ്ക്കായി സാമ്പത്തിക സഹായം വിതരണം ചെയ്തു. സർക്കാരിണ്റ്റെ ചുവപ്പുനാടയിൽ പെട്ട് കിടന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, ജനകീയവല്ക്കരിച്ചതിലൂടെ എഴുന്നൂറുകോടിയോളം രൂപയാണ് ഈ സർക്കാരിണ്റ്റെ കാലഘട്ടത്തിൽ അശരണര്‍ക്കു നല്‍കിയത് .
ബോംബ് സംസ്കാരത്തിൻറ്റെ ഇരകൾ
എൺപതുകൾ മുതലാണ് അക്രമരാഷ്ട്രീയം ഉത്തര കേരളത്തിനെ പിടിമുറുക്കുവാൻ തുടങ്ങിയത്. ആദ്യം അത് ആർ എസ് എസ് - സി പി എം സംഘട്ടനമായാണ് തുടങ്ങിയത്. പിന്നീട് വിവിധ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള സംഘട്ടനമായി മാറി. മാരകായുധങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുന്നതിൻറ്റെ ഭാഗമായി ബോംബുകൾ വ്യാപകമായി ഉപയോഗിച്ചുതുടങ്ങി. എതിരാളികളുടെ തലയും, കൈകാലുകളും തകർക്കാൻ ഉഗ്ര ശേഷിയുള്ള ബോംബുകൾ നിർമിക്കാനും, പ്രയോഗിക്കാനും അണികൾക്ക് പരിശീലനം നല്കുന്നതുവരെ കാര്യങ്ങൾ എത്തി. ചരട് വരിഞ്ഞുമുറുക്കിയുണ്ടാക്കുന്ന നാടൻ ബോംബ് മുതൽ പൈപ്പ് ബോംബ്, ഐസ്ക്രീം ബോംബ്, ടിഫ്ഫിൻ ബോംബ്, സ്റ്റീൽ ബോംബ്, പി വി സി ബോംബ് എന്നിങ്ങനെ ബോംബ് നിർമാണം തന്നെ വൈവിധ്യവൽക്കരിക്കപ്പെട്ടു. ടൈം ബോംബുകളും, ഡിറ്റനേറ്റർ ഘടിപ്പിച്ച ആധുനിക ബോംബുകളും വരെ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. ഉണ്ടാക്കുന്ന ബോംബുകൾ സൂക്ഷിക്കുന്നതും വലിയ പ്രശ്നമാണ്. ആൾപാർപ്പില്ലാത്ത പറമ്പുകൾ, വീടുകൾ, കെട്ടിടങ്ങൾ കുറ്റിക്കാടുകൾ,എന്നിവയിലാണ് ഇവ സാധാരണ സൂക്ഷിക്കുന്നത്. ഇത് എന്താണെന്നറിയാത്ത നിരപരാധികൾ ഇവ കൈകാര്യം ചെയ്തു അപകടത്തിൽ പെട്ടുപോയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
കണ്ണൂരിലെ ബോംബ് സംസ്‌ക്കാരത്തിന്റെ ഇരകളായി നിരവധി നിരപരാധികൾ മാറിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത പേരാണ് അമാവാസിയുടേത്. ആക്രി സാധനങ്ങൾ പെറുക്കി എടുത്തു വിൽക്കുന്ന ഒരു തമിഴ് കുടിയേറ്റ കുടുംബത്തിലെ അംഗമായിരുന്നു അമാവാസി.
തമിഴ്‌നാട്ടിലെ കല്ലകുറിശ്ശി ഗ്രാമത്തിലാണ് അമാവാസി ജനിച്ചത്. ജോലി അന്വേഷിച്ചാണ് അമാവാസിയുടെ കുടുംബം കണ്ണൂരിലെത്തിയത്. അപ്രതീക്ഷിതമായി അമാവാസിയുടെ പിതാവ് മരിച്ചു. അതോടെ അമാവാസി അനാഥനായി. ആക്രിസാധനങ്ങൾ പെറുക്കി വിറ്റാണ് ജീവിതം നിലനിർത്തിയത്. അങ്ങിനെ ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടയിലാണ്, കുറ്റികാട്ടിൽ നിന്നും ഒരു സ്റ്റീൽ പത്രം ലഭിച്ചത്. അവൻ അതുമായി 'അമ്മ കാളിയുടെ അടുത്ത് ചെന്നു. അവർ ശ്രമിച്ചിട്ട് തുറക്കാൻ സാധിച്ചില്ല. അമ്മയുടെ കയ്യിൽ നിന്നും പത്രം തിരികെ വാങ്ങി അവൻ അത് കുത്തി തുറന്നപ്പോൾ അത് പൊട്ടിത്തെറിച്ചു. അതോടെ നാടോടി ബാലനായ അമാവാസിക്ക് ഇടതു കയ്യും, വലതു കണ്ണും നഷ്ടമായി. ഈ സംഭവം നടന്നത് 1998 ൽ ആയിരുന്നു. നാട്ടുകാർ ഇടപെട്ടാണ് അവനെ ആശുപത്രീയിൽ ചികിൽസിപ്പിച്ചത്. മലയാളികളുടെ പ്രിയ കവി സുഗതകുമാരി ടീച്ചറാണ് മാധ്യമങ്ങളിലൂടെ അമാവാസിയുടെ കഥ പുറംലോകത്തെ അറിയിച്ചത്. അങ്ങിനെയാണ് തിരുവനന്തപുരത്തുള്ള സായി ഗ്രാമം അമാവാസിയെ ഏറ്റെടുത്തത് . സംഗീത വാസയുണ്ടായിരുന്ന അമാവാസിയെ സായി ഗ്രാമം ഡയറക്ടർ ആനന്ദകുമാറിൻറ്റെ പ്രത്യേക നിർദേശപ്രകാരം സംഗീതം അഭ്യസിപ്പിച്ചു. ഒരു ചടങ്ങിൽ പ്രാർത്ഥന ചൊല്ലിയ അമാവാസിയുടെ സംഗീതാഭിരുചി മനസ്സിലാക്കിയ പ്രശസ്ത ഗായകൻ എസ് .പി. ബാലസുബ്രമണ്യമാണ് അമാവാസിയെ സംഗീത കോളേജിൽ ചേർക്കുവാൻ നിർദേശിച്ചത്. പ്രശസ്ത ചിന്തകനും, സാംസ്‌കാരിക നായകനുമായ പി. ഗോവിന്ദപിള്ള , അമാവാസിയുടെ പേര് പുനർനാമകരണം നടത്തി പൂര്ണചന്ദ്രൻ എന്നാക്കി മാറ്റി. സായിഗ്രാമത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽ പൂര്ണചന്ദ്രൻറ്റെ കഥ സായി ഗ്രാമം ഡയറക്ടർ ആയ ആനന്ദകുമാർ കൊണ്ടുവന്നു. പൂര്ണചന്ദ്രൻറ്റെ മുന്നോട്ടുള്ള ജീവിതത്തിന് ഒരു സ്ഥിരം ജോലി ആവശ്യമാണെന്ന് മനസ്സിലാക്കിയ ഉമ്മൻ ചാണ്ടി, താൻ അധികാരത്തിലെത്തിയാൽ ജോലിക്കാര്യം പരിഗണിക്കാമെന്ന് വാഗ്‌ദാനം നൽകി. 2011 ൽ അദ്ദേഹം മുഖ്യമന്ത്രിയായശേഷമാണ്, പൂര്ണചന്ദ്രന് അയാൾ സംഗീതം പഠിച്ച സ്വാതിതിരുനാൾ സംഗീത കോളേജിൽ എൽ .ഡി .ക്ലാർക്ക് ആയി ജോലി നൽകാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ബോംബ് സംസ്കാരം തൻറ്റെ ശരീരത്തിൽ വരുത്തിയ വരുത്തിയ മുറിവുകളും, കഷ്ടനഷ്ടങ്ങളും മറന്ന് ലക്ഷ്യബോധത്തോടെ ജീവിതം നയിക്കാൻ സർക്കാർ നൽകിയ ജോലി പൂർണ ചന്ദ്രനെ പ്രാപ്തനാക്കി. തലനാരിഴ വ്യത്യാസത്തിലാണ് പൂർണചന്ദ്രന് ജീവിതം തിരിച്ചു കിട്ടിയതെങ്കിൽ, എത്രയോ പേർ അക്രമ രാഷ്ട്രീയത്തിന്റെ ഇരകളായി മൺമറഞ്ഞു പോയിട്ടുണ്ട്. 2024 ജൂൺ മാസത്തിൽ കണ്ണൂർ കൂടക്കലം സ്വദേശി 85 വയസ്സുള്ള വേലായുധൻ ആദ്ദേഹത്തിന്റെ വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയ സ്റ്റീൽ പാത്രം പരിശോധിക്കുന്നതിനിടയിൽ അത് പൊട്ടിത്തെറിച്ചു മരിച്ചത് വളരെയേറെ ചർച്ചചെയ്യപ്പെട്ടതാണ്.
കണ്ണൂരിൽ രാഷ്ട്രീയ അക്രമങ്ങളും സംഘര്ഷങ്ങളും കുറഞ്ഞെങ്കിലും, ഉപേക്ഷിച്ചതോ, ഒളിച്ചു വച്ചതു ആയ ബോംബ് പൊട്ടിത്തെറിച്ചു നിരപരാധികൾ മരിക്കുന്നതും, പരിക്കേൽക്കുന്നതുമായ സംഭവങ്ങൾ ആവർത്തിച്ച് സംഭവിച്ചുകൊണ്ടിരിക്കുന്നു. പാനൂരിനടുത്തുള്ള കൂരാറയിൽ സ്റ്റീൽ ബോംബ് പൊട്ടി നാടോടിബാലികയായ 9 വയസ്സുകാരി സൂര്യകാന്തിയുടെ ഇടതു കണ്ണും, കൈപ്പത്തിയും നഷ്ടപ്പെട്ടത് 1998 ൽ ആയിരുന്നു.1998 നു ശേഷം ഇത്തരം 20 ലേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സ്‌ഫോടനങ്ങളിൽ കണ്ണും, കയ്യും, കാലും നഷ്ടപ്പെട്ട കുട്ടികളും കുറെ ഉണ്ട്. ഇവയിൽ ഒരു കേസിൽപ്പോലും ബോംബ് നിർമ്മിച്ചതാരെന്നോ, ഒളിപ്പിച്ചതാരാണ് എന്നൊന്നും കണ്ടെത്താനായിട്ടില്ല. പ്രതികളില്ലാത്തതിനാൽ അന്വേഷണങ്ങൾ മുന്നോട്ടു പോകാറുമില്ല 2018 നു ശേഷമുള്ള അഞ്ചുവര്ഷ കാലയളവിനുള്ളിൽ 252 ബോംബുകളാണ് കണ്ണുരിൽ നിന്നും കണ്ടെടുത്തിട്ടുള്ളത്. പാനൂർ സ്ഫോടനം ഉൾപ്പെടെ നാടൻബോംബ് നിർമാണത്തിനിടെ 1998 നു ശേഷം 2024 മാധ്യംവരെ മരിച്ചത് ൧൦ പേരായിരുന്നു. അതിൽ 6 പേര് സി.പി.എം പ്രവർത്തകരും, 4 പേര് ബിജെപി/ആർഎസ്എസ് പ്രവർത്തകരുമാണ്. ഈ ബോംബ് നിര്മാണത്തിന്റ്റെയും , ബോംബ് ആക്രമണങ്ങളുടെയും പിറകിൽ വിവിധ രാഷ്ട്രീയ പാർട്ടികളാണെന്നത് തികച്ചും ഗൗരവതരവും, പക്വതയുള്ള രാഷ്ട്രീയ നേതൃത്വങ്ങൾ മനസ്സിരുത്തി ചിന്തിക്കേണ്ടതുമായ പ്രശ്നമാണ്. ഏതൊരു പ്രദേശത്തിൻറ്റെ വികസനത്തിനും, ശാന്തവും സമാധാനപരവുമായ അന്തരീക്ഷം ഒഴിച്ചുകൂടാത്തതാണ്.
സാമൂഹ്യ സുരക്ഷാ പദ്ധതികൾ
ശ്രുതിതരംഗം, സ്നേഹപൂര്‍വം, സ്നേഹസ്പര്‍ശം, താലോലം, ക്യാന്‍സര്‍ സുരക്ഷ, സ്നേഹസാന്ത്വനം, പകല്‍വീട്, വയോമിത്രം, ആശ്വാസകിരണം തുടങ്ങിയ നിരവധി സാമൂഹ്യ ക്ഷേമ പദ്ധതികളിലൂടെ സമൂഹത്തിലെ അധ:സ്ഥിതരും ദു:ഖിതരും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുമായ ജനങ്ങള്‍ക്ക് സാമൂഹ്യസുരക്ഷയുടെ കവചം നല്‍കുവാൻ സാമൂഹ്യ ക്ഷേമ മന്ത്രിയായിരുന്ന എം.കെ. മുനീർ അതീവമായ താല്പര്യമാണെടുത്തത്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലേറുമ്പോൾ 13.8 ലക്ഷം പേർക്ക് കിട്ടിക്കൊണ്ടിരുന്ന സാമൂഹ്യ ക്ഷേമ പെൻഷനുകൾ 34 ലക്ഷം പേർക്ക് നൽകുകയും പെൻഷൻ തുക 300 രൂപയിൽ നിന്നും ഘട്ടം ഘട്ടമായി വർധിപ്പിച്ചു പല സ്ളാബുകളായി 600 രൂപ മുതൽ 1500 രൂപവരെയായി വർധിപ്പിക്കുകയും ചെയ്തു. മറ്റൈരമല്ല, വരുമാന പരിധി ഒരു ലക്ഷം രൂപയായി വർധിപ്പിച്ചതോടെ കൂടുതൽ പാവപ്പെട്ടവർക്ക് പെൻഷൻ നൽകുകയും ചെയ്തു.
.
ഗ്യാസ് പൈപ്പ് ലൈൻ
മദ്ധ്യ കേരളത്തിലേയും, ഉത്തര കേരളത്തിലേയും ഏഴു ജില്ലകളില്‍ കൂടി കടന്നുപോകുന്ന 2000 കോടി ചെലവുള്ള കൊച്ചി-കൂറ്റനാട്-ബാംഗ്ളൂര്‍-മാംഗലൂര്‍ എല്‍.എന്‍.ജി ഗ്യാസ് പൈപ്പ് ലൈന്‍ പണി 2010-11 കാലഘട്ടത്തിൽ ആരംഭിച്ചു. ഇതിൻറ്റെ അമ്പലമുകൾ വരെയുള്ള ആദ്യഘട്ടം 2013 ൽ പ്രധാനമന്ത്രി മൻമോഹൻസിംഗ് ഉദ്‌ഘാടനം ചെയ്തു. അതോടെ എഫ് എ സി ടി, കൊച്ചിൻ റിഫൈനറി ഉൾപ്പെടെയുള്ള കളമശ്ശേരിയിലെ പ്രധാന വ്യവസായ ശാലകളിൽ എൽ.എൻ.ജി ഉപയോഗിക്കാൻ സാധിച്ചു. ഇതിനോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ പൈപ്പ് ലൈന്‍ വഴി വീടുകളില്‍ എല്‍.പി.ജി. ഗ്യാസ് വിതരണത്തിന് സിറ്റി ഗ്യാസ് പദ്ധതിയുടെ ഔപചാരികമായ ഉദ്‌ഘാടനം മുഖ്യമന്ത്രി ഉമ്മൻചാണ്ടി 2015 ൽ നിർവഹിച്ചു. പൈപ്പ് വഴിയുള്ള സുരക്ഷിതമായ പാചകവാതക ലഭ്യത വീട്ടമ്മമാര്‍ക്ക് അനുഗ്രഹമായി മാറി.. കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി പാചകവാതകം വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാനുള്ള അവസരമാണ് കൈവന്നത്. ഈ സൗകര്യം സംസ്ഥാനത്തിന്‍റെ ഇതരഭാഗങ്ങളിലേയ്ക്കും ക്രമേണ വ്യാപിപ്പിക്കേണ്ടതുണ്ട്. എന്നാൽ, സി.പി.എമ്മിന്റെ നേതൃത്വത്തിൽ പൈപ്പ് ലൈൻ പദ്ധതിക്കെതിരെ വ്യാപകമായ സമരമാണ് ഈ പദ്ധതി കടന്നുപോകുന്ന ജില്ലകളിലെല്ലാം നടന്നത്. അതോടെ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി സർക്കാരിന് നിർത്തിവക്കേണ്ടി വന്നു.പിന്നീട് 2016-21 കാലഘട്ടത്തിൽ പിണറായി സർക്കാർ തുടർനടപടികൾ സ്വീകരിച്ചു.
വനാവകാശ നിയമം നടപ്പാക്കിയതിലൂടെ 25000 ത്തോളം കുടുംബങ്ങള്‍ക്ക് 33000 ഏക്കര്‍ വിസ്തീര്‍ണത്തിലുള്ള ഭൂമിക്ക് കൈവശാവകാശ രേഖ നല്‍കി. അതുപോലെ സീറോ ലാന്‍ഡ് ലെസ്സ് പദ്ധതിപ്രകാരം നാല്പതിനായിരത്തില്‍പരം കുടുംബങ്ങള്‍ക്ക് മൂന്ന് സെന്‍റ് ഭൂമി വീതം നല്‍കി. ഒന്നര ലക്ഷത്തോളം ആളുകള്‍ക്ക് പട്ടയം വിതരണം ചെയ്തു.
ഉമ്മൻ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് 70 പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുകയും 28 പഞ്ചയത്തുകളെ മുനിസിപ്പാലിറ്റികളാക്കി മാറ്റുകയും കണ്ണൂര്‍ മുനിസിപ്പാലിറ്റിയെ കോര്‍പ്പറേഷന്‍ പദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു. അതുപോലെ 12 താലൂക്കുകളും 31 വില്ലേജുകളും പുതിയതായി രൂപീകരിക്കുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി യ്ക്കു കീഴില്‍ കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ എന്ന പേരില്‍ ഒരു അനുബന്ധ കോര്‍പറേഷന്‍ ആരംഭിച്ചു .
പക്ഷിപനി തുടങ്ങി മൃഗങ്ങളിലുണ്ടാക്കുന്ന രോഗങ്ങള്‍ കണ്ടെത്താനും ഫലപ്രദമായി തടയാനുതകുന്ന പരീക്ഷണങ്ങള്‍ നടത്താന്‍ അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ഒരു ലാബറട്ടറി മൃഗസംരക്ഷണവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ദക്ഷിണേന്ത്യയിലാദ്യമായി പാലോട് സ്ഥാപിച്ചു.
പിന്നോക്ക വികസന വകുപ്പും, മുന്നോക്ക കമ്മീഷനും
മനുഷ്യരിലുണ്ടാകുന്ന സാംക്രമികരോഗങ്ങളെക്കുറിച്ച് ഗവേഷണ പരീക്ഷണങ്ങള്‍ നടത്തുവാനായി കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആന്‍റ് ഇന്‍ഫക്ഷ്യസ് ഡിസീസ് എന്ന സ്ഥാപനം ആലപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗണിതശാസ്ത്രത്തിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി രാമാനുജം ഇന്‍സ്റ്റിറ്റ്യൂട്ടും, ദൃശ്യ-മാധ്യമരംഗത്ത് ആധുനിക പരിശീലനത്തിനായി കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ കോട്ടയത്ത് പാമ്പാടിയിലും പ്രവര്‍ത്തനം ആരംഭിച്ചു. മലയാള ഭാഷയുടെ ഉന്നമനത്തിനായി തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല തിരൂരിലും വര്‍ക്കലയുടെ വികസനത്തിനുള്ള വര്‍ക്കല വിഷന്‍ അതോറിറ്റി ഒമ്പതു സ്വയം ഭരണ കോളേജുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് പഠനംത്തോടൊപ്പം തൊഴില്‍ നൈപുണ്യം നേടാന്‍ എ.ഡി.ബി.യുടെ സഹായത്തോടെ) ശുദ്ധജലഗുണനിലവാര പരിശോധനയ്ക്ക് 50 സബ്ഡിവിഷന്‍ ലാബുകള്‍, 84 സമുദായങ്ങളുള്‍പ്പെടുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്കുവേണ്ടി പിന്നോക്കവികസന വകുപ്പ്, സംസ്ഥാന യുവജന കമ്മീഷന്‍, സംസ്ഥാന ബാലാവകാശ കമ്മീഷന്‍, റിയല്‍ എസ്റ്റേറ്റ് കമ്മീഷന്‍, ക്ലീന്‍ കേരള കമ്പനി, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ എന്നിവയും ഇന്ത്യയില്‍ ആദ്യമായി മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കായി മുന്നോക്ക കോര്‍പറേഷന്‍, മുന്നോക്ക കമ്മീഷന്‍ എന്നിവയും രൂപീകരിച്ചു.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഗവേഷണം നടത്താന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും, സ്പോര്‍ട്സ് സയന്‍സിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സയൻസ് ആൻഡ് ടെക്നോളജി എന്ന സ്ഥാപനവും സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ പഠന ഗവേഷണ പ്രവർത്തനങ്ങൾ നടത്തുവാൻ പബ്ലിക് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും തിരുവനന്തപുരത്ത് സ്ഥാപിച്ചു.
ആഗോളപൈതൃക കാര്‍ഷിക മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതും കുട്ടനാട്ടില്‍ പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. എം.എസ്. സ്വാമിനാഥന്‍റെ നേതൃത്വത്തില്‍ രൂപം നല്‍കിയതുമായ ഇന്‍റര്‍നാഷണല്‍ റിസര്‍ച്ച് ആന്‍റ് ട്രെയിനിംഗ് സെന്‍റര്‍ ഫോര്‍ ബിലോ സിലെവല്‍ ഫാമിംഗ് എന്ന സ്ഥാപനം അന്തര്‍ദ്ദേശീയ തലത്തില്‍ തന്നെ സ്ഥാപിക്കപ്പെടുന്ന ആദ്യ സ്ഥാപനമെന്ന ഖ്യാതി ഇതിനോടകം നേടിക്കഴിഞ്ഞു. പ്രശസ്ത സരോജ് സംഗീതജ്ഞന്‍ അംജദ് അലിഖാനുമായി പങ്കുചേര്‍ന്ന് ഒരു ഇന്‍റര്‍നാഷണല്‍ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് ആരംഭിക്കുവാനും സര്‍ക്കാര്‍ അനുവാദം നല്‍കി. പക്ഷേ , ഈ സംഗീത ഇൻസ്റ്റിട്യൂട്ടിനു സ്ഥലം കൈമാറാൻ പിണറായി വിജയൻറ്റെ നേതൃത്വത്തിൽ വന്ന സർക്കാർ തയ്യാറാകാതിരുന്നതിനെ തുടർന്ന്, ഈ പദ്ധതിതന്നെ ഉപേക്ഷിക്കപ്പെട്ടു.
245 പാലങ്ങൾ
താറുമാറായികിടന്ന സംസ്ഥാനത്തെ പ്രധാനപ്പെട്ട പൊതുമരാമത്തുവകുപ്പ് റോഡുകള്‍ കണ്ടെത്തി 6 000 കോടി രൂപ ചെലവില്‍ 11776 കി.മീറ്റര്‍ റോഡുകള്‍ ഉപരിതലം പുതുക്കുകയും, വികസിപ്പിക്കുകയും ചെയ്തു. 2000 കോടി രൂപ ചെലവില്‍ 245 പാലങ്ങള്‍ പൂര്‍ത്തിയാക്കി, 400 ദിവസങ്ങള്‍ക്കുള്ളില്‍ 100 പാലം എന്ന പദ്ധതി നടപ്പിലാക്കി. നൂറാമത്തെ പാലമായി ഉദ്ഘാടനം ചെയ്യപ്പെടുന്നത് ആലുവാ ശിവരാത്രി മണപ്പുറത്തേക്കുള്ള പാലമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുനലൂര്‍ പാലവും, കേരളത്തിലെ ആദ്യ പബ്ളിക് ലിമിറ്റഡ് കമ്പനിയായ പുനലൂര്‍ പേപ്പര്‍ മില്ലും പുനരുദ്ധീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കിയത് തികച്ചും മാതൃകാപരമായ നടപടികളായിരുന്നു. വിശ്വകർമ്മജർക്കു പെൻഷൻ നൽകാനും, ഏറ്റവും പിന്നോക്കം നിൽക്കുന്ന സമുദായങ്ങൾക്കു വിദ്യാഭ്യാസത്തിനു പ്രത്യേകം സംവരണം ഏർപ്പെടുത്താനും സർക്കാർ തയ്യാറായി.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്
5 വര്ഷം കൊണ്ട് 1,58,680 ഉദ്യോഗാർത്ഥികൾക്ക് പി.എസ് സി മുഖേന വിവിധ സർക്കാർ വകുപ്പുകളിൽ നിയമനം നൽകി. ഇതിനു പുറമെ അധ്യാപക പാക്കേജിൽ 17000 തസ്തികകൾ,3674 എം പാനൽ തസ്തികകൾ, ആരോഗ്യ വകുപ്പിൽ 5800 പുതിയ തസ്തികകൾ, ആശ്രിത നിയമ മനുസരിച്ചു 908 ,സ്പോർട്സ് കോട്ടയിൽ 108 , ശാരീരിക വൈകല്യമുള്ളവർക് പി എസ് സി മുഖേന 2799 തസ്തികകൾ ഉൾപ്പെടെ 33303 തസ്തികകളിലും നിയമനം നടത്തി. ദേവസ്വം ബോർഡ്കൾക്ക് കീഴിൽ വരുന്ന ക്ഷേത്രങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങൾ ഇടയ്ക്കിടെ ഉണ്ടാകുമായിരുന്നു. ദേവസ്വം ബോർഡ്‌കളിലെ നിയമനങ്ങളിൽ സുതാര്യത ഉറപ്പുവരുത്തുവാനായി
പി. എസ് .സി യുടെ മാതൃകയിൽ തിരുവിതാംകൂർ ദേവസ്വം, ഗുരുവായൂർ ദേവസ്വം, മലബാർ ദേവസ്വം, കൂടൽമാണിക്യം ദേവസ്വം തുടങ്ങി എല്ലാ ദേവസ്വം ബോർഡ്‌കൾക്ക് കീഴിലുമുള്ള ക്ഷേത്രങ്ങളിലെ നിയമങ്ങൾക്കു ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ച് റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിച്ചു.
അധ്യായം 15
നവകേരള സ്വപ്നവുമായി പിണറായി സർക്കാർ
2016 മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക് വന്നു. മുഖ്യമന്ത്രിയായി പിണറായി വിജയനെ തെരഞ്ഞെടുത്തു.മേയ് 25 നു കേരളത്തിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി അദ്ദേഹം അധികാരം ഏറ്റെടുത്തു ഡോ .തോമസ് ഐസക്, ജി.സുധാകരൻ, കെ.കെ.ശൈലജ ടീച്ചർ, കടകംപളളി സുരേന്ദ്രൻ, എ.സി.മൊയ്‌ദീൻ, ടി .കെ.ജലീൽ, ഇ.ചന്ദ്രശേഖരൻ, കെ.രാജു, എ.കെ.ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ.ബാലൻ, പ്രൊഫ .സി.രവീന്ദ്രനാഥ്, ജെ.മെർസികുട്ടി 'അമ്മ, വി.എസ് .സുനിൽകുമാർ, ഇ.പി.ജയരാജൻ, പി.തിലോത്തമൻ, മാത്യു തോമസ് എന്നിവരായിരുന്നു മന്ത്രിമാർ. ആരോപണങ്ങളും ഹൈകോടതി കേസുമൊക്കെ ഉണ്ടായതിനെ തുടർന്ന് എ.കെ. ശശീന്ദ്രനും ഇ.പി.ജയരാജനും ഇടയ്ക്കു മന്ത്രി സ്ഥാനം രാജിവക്കേണ്ടിവന്നെങ്കിലും, പിന്നീട് അവർ രണ്ടു പേരും വീണ്ടും മന്ത്രിമാരായി. ജനതാദൾ പാർട്ടിയിൽ ഉണ്ടായ അഭിപ്രായ ഭിന്നതകളെത്തുടർന്ന്, മാത്യു ടി. തോമസ് രാജിവച്ചപ്പോൾ, കെ.കൃഷ്ണൻകുട്ടി മന്ത്രിയായി. 2016 നവംബറിൽ എം.എം. മണി വൈദ്യുത മന്ത്രിയായി മന്ത്രിസഭയിൽ പ്രവേശിച്ചു. നവകേരള നിർമാണം മുഖ്യ അജണ്ടയായി പ്രഖ്യാപിച്ചുകൊണ്ട് നാല് മിഷനുകൾ സർക്കാർ രൂപികരിച്ചു. വീടില്ലാത്തവർക്ക് വീടോ സ്ഥലമോ നൽകുവാനായി "ലൈഫ് മിഷൻ", ആരോഗ്യരംഗം ഉടച്ചു വാർക്കുന്നതിനായി "ആർദ്രം മിഷൻ" പ്രകൃതി സംരക്ഷണത്തിനും പരിസര സംരക്ഷണത്തിനുമായി "ഹരിത കേരളം മിഷൻ" സർക്കാർ സ്കൂളുകളുടെ ഗുണനിലവാരവും, പശ്ചാത്തല വികസനവും ഉറപ്പുവരുത്താനായി "എഡ്യൂക്കേഷൻ മിഷൻ" എന്നിവ രൂപികരിച്ചു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു നിർമാണം ആരംഭിച്ച കൊച്ചി മെട്രോയുടെ ആദ്യ ഘട്ടമായ ആലുവ- ഇടപ്പള്ളി ലൈൻ പൂർത്തീകരിച്ചു 2017 ജൂൺ 17 ന്പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്തു . 2017 ൽ ഉണ്ടായ ഓഖി ചുഴലിക്കാറ്റ് , 2018 ലെ നിപ്പ സാംക്രമിക രോഗവും, നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കവും . 2019 ലെ ലെ വെള്ളപ്പൊക്കം, 2020 ലെ കോവിഡ് -19 തുടങ്ങിയ പ്രതിസന്ധികളെ എല്ലാം അതിജീവിക്കാൻ സാധിച്ച പിണറായി സർക്കാർ നിയമ സഭാ തെരഞ്ഞെടുപ്പ് കാലത്തു ജനങ്ങൾക്ക് നൽകിയ 600 വാഗ്ദാനങ്ങളിൽ 570 എണ്ണവും നടപ്പിലാക്കി. അഞ്ചു വര്ഷം കൊണ്ട് 1,55,544 പേർക്ക് പി എസ് സി മുഖേന നിയമനം നൽകി. ലൈഫ് മിഷൻറ്റെ കീഴിൽ 2,50,000 വീടുകൾ 2021 ജനുവരിയിൽ പൂർത്തിയാക്കിയതിന്റെ ഉദ്‌ഘാടനം നടത്തി. 45,000 ഹൈ ടെക് ക്ലാസ് മുറികൾ സ്കൂളുകളിൽ നടപ്പിലാക്കിയതിന്റെ ഉദ്‌ഘാടനവും സർക്കാർ നടത്തി.പൊതു വിദ്യാലയങ്ങളുടെ നിലവാരം ഉയർത്തിയത് വഴി എയ്‌ഡഡ്, അൺഎയിഡഡ് മേഖലകളിൽ നിന്നും നിരവധി കുട്ടികൾ സർക്കാർ സ്കൂളുകളിൽ തിരികെ എത്തിക്കാൻ സാധിച്ചു .
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു തുടങ്ങിയതും അന്ന് തെരഞ്ഞെടുപ്പിൻറ്റെ പശ്ചാത്തലത്തിൽ പൂർത്തിയാക്കാൻ സാധിക്കാതിരുന്നതുമായ കൊച്ചി മെട്രോ, കണ്ണൂർ എയർപോർട്ട്, ഗെയിൽ പൈപ്പ് ലൈൻ, കുണ്ടന്നൂർ , വൈറ്റില, മേല്പാലങ്ങൾ, ആലപ്പുഴ, കൊല്ലം നാഷണൽ ഹൈവേ ബൈപാസ്സുകൾ, എന്നിവ പൂർത്തീകരിച്ചു പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുവാൻ പിണറായി സർക്കാരിന് കഴിഞ്ഞു. ജില്ലാ സഹകരണ ബാങ്കുകളെ കോർത്തിണക്കി സഹകരണ വകുപ്പിനു കീഴിൽ കേരള ബാങ്ക് രൂപികരിച്ചു പ്രവർത്തനം ആരംഭിച്ചു. ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഓപ്പൺ സർവകലാശാലയും, ടെക്നോസിറ്റിയിൽ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാലയും ആരംഭിച്ചു.
കെ-ഫോൺ
ഇന്റർനെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ഇന്റർനെറ്റ് പ്രാപ്യമായവരും, അല്ലാത്തവരും എന്ന അന്തരം ഇല്ലാതാക്കുന്നതിനും ഇ-ഗവർണൻസ് സാർവത്രികമാക്കുന്നതിനും, സംസ്ഥാനത്തുടനീളം സർക്കാർ സ്ഥാപനങ്ങൾക്കും വീടുകൾക്കും ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുമായിട്ടാണ് സർക്കാർ കെ-ഫോൺ(കേരളാ ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക്) പദ്ധതി വിഭാവനം ചെയ്തത്. കേരളാ സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാ സ്ട്രക്ച്ചർ ലിമിറ്റഡിൻറ്റെയും, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻറ്റെയും സംയുക്ത സംരംഭമായാണിത് വിഭാവനം ചെയ്തിട്ടുള്ളത് . രണ്ടു കമ്പനികൾക്കും 49 ശതമാനം ഓഹരിയുണ്ട്. രണ്ടു ശതമാനം സംസ്ഥാന സർക്കാരിനും ഓഹരി ഉണ്ട്. സാധാരണക്കാരന്റെ വീട്ടുപടിക്കൽ ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റി നൽകുന്നതിന്റെ ഭാഗമായി 20 ലക്ഷം നിർധന കുടുംബങ്ങൾക്ക് സൗജന്യ അതിവേഗ ഇന്റർനെറ്റ് നൽകുമെന്നും , കേരളത്തിലുടനീളം 30000 കി .മീ ദൈഘ്യമുള്ള ഒപ്റ്റിക് ഫൈബർ നെറ്റ്‌വർക്ക് വഴി സർക്കാർ ഓഫീസുകളെ കെ -ഫോണുമായി ബന്ധപ്പെടുത്തി കാര്യക്ഷമമായ ഇ-ഗവർണൻസ് എന്ന ലക്ഷ്യവും ഇതോടൊപ്പമുണ്ടെന്ന് 2021 ൽ ആദ്യഘട്ടം ഉദ്‌ഘാടനം ചെയ്തപ്പോൾ സർക്കാർ വ്യക്തമാക്കി.. 2017 ൽ കെ-ഫോൺ പ്രഖ്യാപിച്ചപ്പോൾ, 18 മാസം കൊണ്ട് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം പേർക്ക് സൗജന്യ ഇന്റർനെറ്റ് നൽകുമെന്നാണ് സർക്കാർ പറഞ്ഞത്. 2024 മാർച്ച് വരെ 20000 സർക്കാർ സ്ഥാപനങ്ങളിലേക്കും, 5000 ഓളം ബി.പി.എൽ വീടുകളിലേക്കും, 5000 വാണിജ്യ കേന്ദ്രങ്ങളിലേക്കും മാത്രമാണ് കണക്ഷൻ കൊടുത്തു . 1028 കോടിയായിരുന്ന എസ്റ്റിമേറ്റ് തുക പിന്നീട് 1531 കോടിയാക്കി വർധിപ്പിച്ചു.
ഈ പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്‌ഘാടനം നിയമസഭാ ഹാളിൽ 2023 ജൂൺ 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നാടിൻറ്റെ ജനകീയ ബദൽനയങ്ങളുടെ ഉദാഹരണമാണ് കെ-ഫോൺ പദ്ധതിയെന്നും, മുഖ്യമന്ത്രി പറഞ്ഞു. കേരളാ വികസന മാതൃകയുടെ തുടർച്ചയായി പിണറായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിജ്ഞാന സമ്പത് വ്യവസ്ഥയിലൂന്നിയ നവ കേരള നിർമ്മിതിക്ക് കരുത്തുറ്റ പിന്തുണ നല്കാൻ കെ-ഫോണിന് കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. 40 ലക്ഷത്തോളം ഇൻറെർനെറ്റ് കണക്‌ഷൻ നൽകാനുള്ള ശേഷി കെ-ഫോണിനുണ്ടെന്നതാണ് ഏറ്റവും വലിയ സാധ്യതയും പ്രതീക്ഷയും. ഗ്രാമ, നഗര വ്യത്യാസമില്ലാതെ സംസ്ഥാനമൊട്ടാകെ ശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഗലക്ക് കീഴിലാവുന്നതു പുതിയ വികസന സാധ്യതകളിലേക്ക് വഴിതുറക്കുമെന്നും, ഐ.ടി, ഇ-കോമേഴ്‌സ് തുടങ്ങിയ മേഖലകളിൽ വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. സ്‌റ്റാർട്ടപ്പുകളും , ഗ്രാമീണ ഉത്പന്നങ്ങളുടെ ഓൺലൈൻ വ്യാപാരവുമൊക്കെ കേരളത്തിലെ ലക്ഷക്കണക്കിന് തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ മുന്നിലെ പുതിയ അവസരങ്ങളായി മാറാനുള്ള സാധ്യതയുണ്ട്. എന്നാൽ, ഇതിൻറ്റെ മന്ദ ഗതിയിലുള്ള പുരോഗതി വലിയ ചോദ്യചിഹ്നമായി ഉയരുന്നുണ്ട്.
കേരള ബാങ്ക്
മറ്റൊരു പ്രധാന വികസന പദ്ധതി കേരളാ ബാങ്ക് രൂപീകരണമായിരുന്നു. തിരുവിതാം കൂറിന്റെ വികസനത്തിനും ധനകാര്യ ആവശ്യങ്ങൾക്കുമായി തിരുവിതാംകൂർ സർക്കാർ രൂപീകരിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ കേന്ദ്ര സർക്കാർ ലയിപ്പിച്ചതോടെയാണ്, കേരളത്തിന് സ്വന്തം ബാങ്ക് വേണം എന്ന ആശയം ഉടലെടുത്തത്. സംസ്ഥാന സഹകരണ ബാങ്കും, ജില്ലകളിലുള്ള ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിച്ചത്.
ഈ സർക്കാരിന്റെ കാലത്തു നടപ്പിലാക്കിയ ഒരു പ്രധാന വികസന പദ്ധതി കൊച്ചി- കൂറ്റനാട് ഗ്യാസ് പൈപ്പ്‌ലൈൻ പൂർത്തീകരിച്ചു ഉദ്‌ഘാടനം ചെയ്തതാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു തുടങ്ങിയ ഈ പദ്ധതി, ഒരു വിഭാഗം ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ഇടയ്ക്കു നിർത്തിവക്കുവാൻ നിര്ബന്ധിതരായി. ഇത് പുനരാംഭിച്ചു രണ്ടാം ഘട്ടം പൂർത്തിയാക്കുവാനും മൂന്നാം ഘട്ടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാനും പിണറായി സർക്കാരിന് കഴിഞ്ഞത് ഒരു വലിയ നേട്ടമാണ്.
നഷ്ടം ഉണ്ടായി പ്രതിസന്ധിയിലായ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കാസർകോട്ടെ ബി എച് ഇ എൽ -ഇ എം എൽ കേരള സർക്കാർ 2021 സെപ്റ്റംബറിൽ ഏറ്റെടുത്തു. 1990 മുതൽ കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള എലെക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന യൂണിറ്റ്, 2010 ലാണ് കേന്ദ്ര സ്ഥാപനമായ ഭാരത് ഹെവി എലെക്ട്രിക്കൽസിനു കൈമാറിയത്. എന്നാൽ കേന്ദ്ര സ്ഥാപനമായതിനു ശേഷം ഇത് നഷ്ടത്തിലാണ് പ്രവർത്തിച്ചുവന്നത്. ഇത് കേന്ദ്രം വിറ്റൊഴിക്കാൻ തീരുമാനമെടുത്ത സാഹചര്യത്തിലാണ് 77 കോടിയോളം കോടി രൂപ കണ്ടെത്തി ഈ സ്ഥാപനം സംസ്ഥാന സർക്കാർ ഏറ്റെടുക്കുവാൻ തീരുമാനിച്ചത്.
പിണറായി സർക്കാർ 2. 0
2021 ഏപ്രിലിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ, കേരളത്തിന്റ്റെ ചരിത്രത്തിലാദ്യമായി, ഭരണത്തിലിരുന്ന മുഖ്യമന്ത്രി നേതൃത്വം നൽകിയ മുന്നണി വർധിത ഭൂരിപക്ഷത്തോടെ മത്സരിച്ചു വിജയിച്ചു വീണ്ടും സർക്കാർ രൂപികരിച്ചു. കെ.രാജൻ,റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി,എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണിരാജു,വി.അബ്ദുൾറഹ്മാൻ,ജി.ആർ.അനിൽ,കെ.എൻ.ബാലഗോപാൽ,ആർ.ബിന്ദു,ജെ.ചിഞ്ചുറാണി,എം.വി.ഗോവിന്ദൻമാസ്റ്റർ,പി.എ.മുഹമ്മദ്റിയാസ്,പി.പ്രസാദ്,കെ.രാധാകൃഷ്ണൻ,വി.എൻ.വാസവൻ, പി.രാജീവ്,സജി ചെറിയാൻ,വി.ശിവൻകുട്ടി, വീണ ജോർജ് എന്നിവരാണ് മന്ത്രിമാർ. ഭരണഘടനയെ വിമര്ശിച്ചുകൊണ്ടു സജി ചെറിയാൻ നടത്തിയ ഒരു പ്രസംഗത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളെയും ഹൈക്കോടതി കേസിനെയും തുടർന്ന് അദ്ദേഹം 2022 ജൂലൈ 6 നു മന്ത്രിസഭയിൽ നിന്നും രാജിവെക്കേണ്ടി വന്നു. എന്നാൽ ഹൈക്കോടതി അദ്ദേഹത്തിനെതിരെയുള്ള കേസ് തള്ളിയതിനെ തുടർന്ന് അദ്ദേഹം വീണ്ടും 2023 ജനുവരി 4 നു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അതുപോലെ ഇടതു ജനാധിപത്യ മുന്നണിയിലെ ഘടക കക്ഷികൾ തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ മന്ത്രിമാരായ ആൻറണി രാജു, അഹമ്മദ് ദേവർ കോവിൽ എന്നിവ്ർ രാജിവ്ക്കുകയും പകരം കെ.ബി.ഗണേഷ്‌കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ 2023 ഡിസംബർ 29 ന് പുതിയതായി മന്ത്രിമാരാകുകയും ചെയ്തു.
രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം ആണ് {2021 ജൂലൈ 31 } മണ്ണുത്തി-വടക്കാഞ്ചേരി ദേശീയ പാതയിൽ ഗതാഗത കുരുക്കുണ്ടാക്കിയിരുന്ന കുതിരാനിലെ ഒന്നാം തുരങ്കം നിർമാണം പൂർത്തിയാക്കി തുറന്നത്. അതോടെ വര്ഷങ്ങളായി യാത്രക്കാർ അനുഭവിച്ചുകൊണ്ടിരുന്ന ദുരിതത്തിനാണ് ശമനം ,ഉണ്ടായത്. 945 മീറ്റർ നീളമുള്ള ഈ തുരങ്കം തുറന്നതോടെ അര മണിക്കൂറോളം യാത്രക്കാർക്ക് ലാഭിക്കുവാൻ സാധിക്കും. 2016 മെയ് മാസത്തിൽ നിർമാണം തുടങ്ങിയ ഈ തുരങ്ക പാതയുടെ നിർമാണത്തിനായി 200 കോടി രൂപയാണ് ദേശീയ പാതാ അതോറിട്ടിക്ക് ചെലവായത്. കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം പാത വൈദ്യുതീകരിച്ച് ഇരട്ടപാതയായി 2022 മെയ് 29 നു കമ്മീഷൻ ചെയ്തു. അതോടെ കേരളത്തിൻറ്റെ രണ്ടു പതിറ്റാണ്ടിൻറ്റെ കാത്തിരുപ്പു സഫലമാകുകയും, സമ്പൂർണ ഇരട്ടപ്പാതയുള്ള സംസ്ഥാനം എന്ന പദവി സ്വന്തമാക്കുകയും ചെയ്തു. ഇരട്ടപാതയായതോടെ, യാത്രാസമയം കുറയ്ക്കാനും , കൂടുതൽ ട്രെയിനുകൾ ഇരട്ടപാതയിലൂടെ ഓടിക്കുവാനും സാധിക്കും.
തിരുവനന്തപുരം വിമാനത്താവള വികസനം
1932 ൽ കേണൽ ഗോദവർമ രാജ തുടങ്ങിയ റോയൽ ഫ്ലയിങ് ക്ലബ്ബിന് വേണ്ടിയാണു ശംഖുംമുഖത്തു ചെറിയ വിമാനത്താവളം ആരംഭിച്ചത്. ഇതാണ് തിരുവനന്തപുരം എയർപോർട്ട് ആയി പിന്നീട് വിപുലീകരിച്ചതു. 1935 ഒക്ടോബര് 29 നു ടാറ്റ സൺസ് ലിമിറ്റഡിന്റെ ആദ്യ എയർ മെയിൽ വിമാനം ഇവിടെ ഇറങ്ങിയതോടെയാണ് തിരുവനന്തപുരം, വ്യോമയാന ഭൂപടത്തിൽ ഇടംപിടിച്ചത്. മുംബയിൽ നിന്നും പുറപ്പെടുന്ന വിമാനം, ആഴ്ചയിൽ ഒരു പ്രാവശ്യമായിരുന്നു അന്ന് സർവീസ് നടത്തിയിരുന്നത്. ഗോവയിലും കണ്ണൂരിലും ഇറങ്ങിയ ശേഷമാണ് തിരുവനന്തപുരത്തു എത്തുകയും മടങ്ങുകയും ചെയ്തിരുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വിമാന സർവീസ് ആരംഭിച്ചത് 1947 ജനുവരി 15 ന് ആയിരുന്നു. ഇത് അന്തർദേശീയ വിമാനത്താവളമായി പ്രഖ്യാപിച്ചത് കേന്ദ്രത്തിൽ വി.പി.സിംഗ് പ്രധാനമന്ത്രിയും, സംസ്ഥാനത്തു ഇ.കെ. നായനാർ മുഖ്യമന്ത്രിയും ആയിരുന്ന 1998 ൽ ആയിരുന്നു. 700 ഏക്കർ മാത്രം സ്ഥല സൗകര്യമുള്ള ഈ വിമാനത്താവളത്തിന് ഏകീകൃത ടെർമിനൽ സൗകര്യം ഒരുക്കുവാൻ 82 ഏക്കർ സ്ഥലം കൂടി ഏറ്റെടുത്തു നൽകണമെന്ന് മാറിമാറി വന്ന ഭരണകൂടങ്ങളോട് എയർ പോർട്ട് അതോറിറ്റി നിരന്തരം ആവശ്യപ്പെട്ടിട്ടും അത് നടക്കാതെ വന്ന സാഹചര്യത്തിലാണ് ഇവിടെനിന്നും കൂടുതൽ വിമാന സർവിസുകൾ ആരംഭിക്കാൻ സാധിക്കാഞ്ഞതും , വികസന മുരടിപ്പ് അനുഭവപ്പെട്ടതും. 85 വർഷത്തിലേറെ പഴക്കമുള്ള ഈ വിമാനത്താവളം കേന്ദ്ര സർക്കാറിൻറ്റെ സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായി 2021 ഒക്ടോബർ 14 മുതൽ കേന്ദ്രസർക്കാരിൽനിന്നും അദാനി ഗ്രൂപ്പ് ഏറ്റെടുത്തു.
കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്
രണ്ടാം പിണറായി സർക്കാരിന്റെ വലിയ നേട്ടമാണ് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് എന്ന പേരിൽ കേരളത്തിന് സ്വന്തമായി ഒരു ഉന്നത ഉദ്യോഗസ്ഥ സർവീസ് രൂപീകരിക്കാൻ സാധിച്ചു എന്നത്. ഇന്ത്യയുടെ ഭരണം കയ്യാളിയ ബ്രിട്ടീഷ് ഭരണ കൂടത്തിന്റെ ഏറ്റവും ശക്തിയായ ഇരുമ്പ് ചട്ടക്കൂടായിരുന്നു ഐ സി എസ് എന്ന പേരിൽ അറിയപ്പെട്ട ഇന്ത്യൻ സിവിൽ സർവീസ്. ആദ്യ കാലഘട്ടങ്ങളിൽ ഐ സി എസ് ഇന്ത്യക്കാർക്ക് കിട്ടാക്കനിയായിരുന്നു. കാരണം പരീക്ഷ നടത്തിയിരുന്നത് ഇംഗ്ലണ്ടിൽ വച്ചായിരുന്നു. ഈ കടമ്പകൾ എല്ലാം മറികടന്നാണ് കൽക്കട്ട സ്വദേശിയായ സുരേന്ദ്രനാഥ് ബാനർജീ ഇംഗ്ലണ്ടിൽ പോയി പരീക്ഷ എഴുതി വിജയിച്ചത്. എന്നാൽ, ആ പരീക്ഷ ബ്രിട്ടീഷ് സർക്കാർ റദ്ദാക്കി. അദ്ദേഹം രാഞ്ജിയെ കണ്ടു പരാതിപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ഉൾപ്പെടുത്തിയെങ്കിലും, വീണ്ടും ഒഴിവാക്കി. ഈ വിവേചനത്തിനെതിരെ ഇന്ത്യയിലെ വിദ്യാ സമ്പന്നരായ യുവാക്കൾ പ്രക്ഷോഭം നടത്തിയതിനെ തുടർന്നാണ് , ഐ സി എസ് പരീക്ഷയിൽ മാറ്റം വരുത്തി ഇന്ത്യക്കാർക്ക് കൂടി പങ്കെടുക്കാൻ അവസരമുണ്ടായത്. 1947 നു ശേഷം ഐ സി എസ് പരീക്ഷ ഐ എ എസ് ആക്കി മാറ്റി. എന്നാൽ പല സംസ്ഥാനങ്ങളും, സംസ്ഥാന സിവിൽ സർവീസും ആരംഭിച്ചു.
തിരുവിതാംകൂറിൽ ഐ.സി.എസിന് സമാനമായി തിരുവിതാംകൂർ സിവിൽ സർവീസ് ചിത്തിര തിരുനാൾ മഹാരാജാവിൻറ്റെ ഭരണകാലത്തു അന്നത്തെ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യർ രൂപീകരിച്ചു. 1938 ൽ തിരുവിതാംകൂർ സിവിൽ സർവീസ് നിലവിൽ വന്നു. കഠിനമായ മത്സരത്തിലൂടെ പ്രഗത്ഭരായ ഉദ്യോഗാർത്ഥികളെയാണ് ടി.സി എസിലേക്ക് തെരഞ്ഞെടുത്തത്. തിരുവിതാംകൂറിലെ ഉന്നത പദവികളിലെല്ലാം ഇവരെയാണ് അന്ന് നിയമിച്ചത്. ഐ.സി.എസുകാരെ പോലെ പരിശീലനം അവർക്കു നൽകി. ആദ്യ ബാച്ചിൽ 6 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. അവരെല്ലാം പിന്നീട് പ്രഗൽഭരായ ഭരണാധികാരികൾ എന്ന് പേരെടുത്തു. അന്ന് തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായിരുന്ന സി.തോമസ് പിന്നീട് കേരളത്തിൻറ്റെ ചീഫ് സെക്രട്ടറിയായി. കേരളം രൂപീകരണത്തോടെ തിരുവിതാംകൂർ സിവിൽ സർവീസ് ഇല്ലാതായി.
കേരളത്തിലെ ആദ്യ ഇ.എം.എസ് സർക്കാർ നിയമിച്ച ഭരണ പരിഷ്കാര കമ്മീഷൻ, ഒരു സംസ്ഥാന സിവിൽ സർവീസിന് ശുപാർശ നൽകിയിരുന്നെങ്കിലും, ഇത് നടപ്പിലാക്കുവാൻ സാധിച്ചത് പിണറായി സർക്കാറിൻറ്റെ ഭരണകാലയളവിലാണ്. ഒന്നാം പിണറായി സർക്കാർ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് എന്ന പേരിൽ ഒരു സംസ്ഥാന സിവിൽ സർവീസ് രൂപീകരിക്കുവാൻ നയപരമായ തീരുമാനം എടുത്തു ഉത്തരവ് പുറപ്പെടുവിച്ചു. പി എസ് സി വഴിയുള്ള റിക്രൂട്ട്മെന്റ് കഴിഞ്ഞു നിയമനം നടത്തിയത് 2021 ലെ കേരള പിറവി ദിനത്തിലായിരുന്നു. 105 പേർക്കാണ് നിയമന ശുപാർശ പി എസ് സി നൽകിയത്. പരിശീലനം കഴിഞ്ഞ 104 പേർക്ക് 2023 ജൂലൈമാസത്തിൽ ഡെപ്യൂട്ടി കളക്ടർക്ക് തുല്യമായ തസ്തികകളിൽ നിയമനം നൽകി.
\
കേരളത്തിലെ ഏറ്റവും വലിയ മേൽപ്പാലം
സംസ്ഥാനത്തിൻറ്റെ വടക്കൻ ഭാഗങ്ങളിൽ നിന്നും തിരുവനന്തപുരത്തേക്ക് റോഡ് മാർഗം വരുന്നവരുടേയും , ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും നിരവധി വർഷത്തെ ആവശ്യമായിരുന്നു ഏറ്റവും തിരക്കേറിയ നഗര കവാടമായ കഴക്കൂട്ടം ജംഗ്ഷനിൽ ഒരു മേൽപ്പാലം വേണമെന്നതു. കഴക്കൂട്ടം-കാരോട് ബൈപാസ്സിൻറ്റെ ആദ്യഘട്ട വികസന ഉദ്ഘാടന ചടങ്ങിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഉദ്‌ഘാടകനായ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിക്കു 2015 സെപ്റ്റംബർ 1 ന് സംസ്ഥാന സർക്കാരിൻറ്റെ നിവേദനം നൽകിയത്. എന്നാൽ നാഷണൽ ഹൈവേ അതോറിറ്റിയുടെ എല്ലാ അനുമതികളും ലഭിച്ച് നിർമാണം തുടങ്ങിയത് 2018 ൽ ആയിരുന്നു. സംസ്ഥാനത്തു നാലുവരി ഗതാഗതമുള്ള ഏറ്റവും വലിയ മേൽപ്പാലമാണിത്. 200 കോടി രൂപയാണ് ഇതിന്റെ നിർമാണച്ചെലവ്. ടെക്നോപാർക് മൂന്നാം ഘട്ടത്തിന് മുമ്പിൽ നിന്ന് കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രിക്കടുത്തുവരെയുള്ള മേൽപ്പാലത്തിന് 2.71 കി.മീ നീളമാണുള്ളത്. 61 തൂണുകളിലാണ് മേൽപ്പാലം നിർമിച്ചിട്ടുള്ളത്. പാലത്തിന്റെ ഇരുവശത്തും 7.5 മീറ്റർ വീതിയിൽ സർവീസ് റോഡുമുണ്ട്.
നിർമാണം തുടങ്ങിയ ശേഷം ആര് വർഷങ്ങൾ കാത്തിരുന്ന ശേഷമാണ് 2023 മേയ് 28 ന് കഴക്കൂട്ടം-കാരോട് ബൈപാസ് പൂർണമായും ഗതാഗതത്തിനു തുറന്നു കൊടുത്തത് . അതോടെ കഴക്കൂട്ടത്തുനിന്നും തമിഴ്‌നാട് അതിർത്തിയായ കാരോട് വരെ വാഹനങ്ങൾക്ക് തിരുവനന്തപുരം നഗരത്തിൽ പ്രവേശിക്കാതെ പോകുവാൻ സാധിക്കും.. 43 കിലോ മീറ്റർ ദൂരമാണ് കഴക്കൂട്ടം-കാരോട് ബൈപാസിനുള്ളത്. അതിൽ അവസാന ഘട്ടമായ 16.05 കിലോ മീറ്റർ റോഡ് പൂർണമായും കോൺക്രീറ്റിൽ നിർമ്മിച്ചതാണ് .
കെ-റെയിൽ
രണ്ടാം പിണറായി സർക്കാരിന്റെ അഭിമാന പദ്ധതിയായിട്ടാണ് കെ-റെയിൽ പദ്ധതി അവതരിപ്പിച്ചത്. ഏകദേശം 65000 കോടി രൂപ ചെലവുവരുന്ന പദ്ധതിയാണിത്. കാർഷിക സ്ഥലങ്ങൾ മാത്രമല്ല സാധാരണക്കാരായ ജനങ്ങളുടെ നിരവധി വീടുകൾ നഷ്ടപ്പെടുന്ന രീതിയിലായിരുന്നു ഇതിൻറ്റെ അലൈൻമെന്റ് തയ്യാറാക്കിയതെന്ന് വിമർശകർ ആരോപിക്കുന്നു. അതോടെ കെ-റെയിൽ കടന്നതുപോകുന്ന സ്ഥലങ്ങളിലെ ജനങ്ങൾ സ്വയമേവ സംഘടിച്ച് ഇതിനെതിരെ കടുത്ത സമര മുഖം തുറന്നു. ഇതിനായി സർവ്വേ കല്ലുകൾ സ്ഥാപിച്ചതെല്ലാം ജനങ്ങൾ പിഴുതെറിഞ്ഞു. ഒടുവിൽ സർക്കാർ താൽക്കാലികമായിട്ട് പിന്തിരിഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത് പോലും പദ്ധതിക്കെതിരായി . കെ-റെയിൽ ഹരിത പദ്ധതിയാണെന്ന അവകാശ വാദം തെറ്റാണെന്ന് പരിഷത്തിൻറ്റെ പഠന റിപ്പോർട്ടിൽ പറഞ്ഞു. ദുർബല മേഖലകൾ എന്നറിയപ്പെടുന്ന ഭൂവിള്ളലുകൾക്ക് കുറുകെയാണ് എല്ലാ ജില്ലകളിലും പാത കടന്നുപോകുന്നത്. സുപ്രധാന പാരിസ്ഥിതിക മൂല്യങ്ങളുള്ള പുഴകൾ ചതുപ്പുകൾ, കണ്ടൽക്കാടുകൾ, കാവുകൾ, ചെങ്കൽകുന്നുകൾ, നെൽപ്പാടങ്ങൾ, കുളങ്ങൾ തുടങ്ങിയ ആവാസ വ്യവസ്ഥകൾക്ക് വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും, ഇരുവശവും വരുന്ന 100 മീറ്റർ സോണിൽ 12.58 ഹെക്റ്റർ വെട്ടുകൽകുന്നുകളിലെ പച്ചപ്പ്, 54.
91 ഹെക്റ്റർ കണ്ടൽ വനങ്ങൾ, 208.84 ഹെക്റ്റർ ചതുപ്പുനിലം, 18.40 ഹെക്റ്റർ കായൽ പ്രദേശം, 1172.39 ഹെക്റ്റർ കുളങ്ങളും ചിറകളും, 24.59 ഹെക്റ്റർ കാവുകൾ എന്നിവ ഇല്ലാതാവും . 1131 ഹെക്റ്റർ നെൽപ്പാദങ്ങളടക്കം 3532 ഹെക്റ്റർ തണ്ണീർത്തടങ്ങളുടെ സ്വാഭാവികത നഷ്ടമാവുമെന്നും പഠന റിപ്പോർട്ടിൽ പറഞ്ഞു. 202.96 കിലോ മീറ്റർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. ആകെയുള്ള 535 കിലോ മീറ്ററിൽ 292.73 കിലോ മീറ്ററും രണ്ടു മീറ്റർ മുതൽ എട്ടു മീറ്റർ വരെ പൊക്കമുള്ള എംബാങ്കമെന്റാണ്. മഴക്കാലത്തുണ്ടാകുന്ന ഉയർന്ന ജലവിതാനം മൂലം പാതയുടെ കിഴക്കു ഭാഗങ്ങൾ വെള്ളത്തിനടിയിലാകാനുള്ള സാധ്യത വളരെയേറെയാണ്. 654675 ചതുരശ്ര മീറ്ററിൽ വാസമേഖലകൾ ഇല്ലാതാകും എന്നും പരിസ്ഥിതി വാദികൾ ആരോപിക്കുന്നു .
പാതക്ക് മാത്രമായി 7500 ഓളം വീടുകളും, 33 ഫ്ലാറ്റുകളും, 454 വ്യവസായ സ്ഥാപനങ്ങളും, 173 സ്വകാര്യ-പൊതുസ്ഥാപനങ്ങളും പൂർണമായും ഇല്ലാതാവും എന്നും പഠനത്തിൽ പ്രഖ്യാപിച്ചു.. എന്നാൽ ഈ പദ്ധതി കേരള വികസനത്തിന് ആവശ്യമാണെന്നും, കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടുന്ന മുറക്ക് കെ-റയിലിന്റെ നിർമാണം ആരംഭിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്.
ശബരി പാത
പതിറ്റാണ്ടുകളായി കേരളം കാത്തിരിക്കുന്ന ഒരു പ്രധാന പദ്ധതിയാണ് ശബരി റെയിൽ പദ്ധതി. ശങ്കരാചാര്യരുടെ ജന്മം കൊണ്ട് പ്രസിദ്ധമായ കാലടിയും ശ ബരിമലയും, ഭരണങ്ങാനം പള്ളിയും, എരുമേലിയും ഉൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിച്ചുകൊണ്ടു മലയോര മേഖലകളിലൂടെ കടന്നുപോകുന്ന ശബരി റെയിൽ പാതയുടെ പ്രാഥമിക സർവ്വേ നടന്നത് 1996 ൽ ആയിരുന്നു. 1997 ൽ, വാജ്പേയീ മന്ത്രിസഭയുടെ കാലത്താണ് പദ്ധതിക്ക് റെയിൽവേ അനുമതി നൽകി. 550 കോടി രൂപയാണ് അന്നനുവദിച്ചത് . അങ്കമാലിയയിൽ നിന്ന് എരുമേലിവരെയാണ് അദ്ധ്യ ഘട്ടം. അവിടെനിന്നു പുനലൂർ വരെയുള്ളതാണ് രണ്ടാം ഘട്ടം. ഈ പദ്ധതി നടപ്പാകുന്നതോടെ തീർത്ഥാടനത്തിലും, ഗതാഗതത്തിലും, വ്യവസായത്തിലും, കൃഷിയിലും വിനോദസഞ്ചാരത്തിലും കുതിപ്പിന്റെ ട്രാക്കാണ് കേരളത്തിന് മുമ്പിൽ തുറന്നു കിട്ടുന്നത്. നിർമാണം തുടങ്ങിയ ശേഷം ഇതുവരെ നിർമ്മിച്ചത് വെറും ഏഴ് കിലോ മീറ്റർ ട്രാക്ക് മാത്രമാണ്. മുടങ്ങിപ്പോയ ഈ പദ്ധതിക്ക് പിന്നീട് ജീവൻ വച്ചതു 2015 ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തായിരുന്നു. പദ്ധതി നടപ്പാക്കാൻ വൈകിയതോടെ ചെലവ് കൂടി. പദ്ധതി ചെലവിന്റെ പകുതി സംസ്ഥാന സർക്കാർ വഹിക്കണമെന്ന് റെയിൽവേ നിലപാടെടുത്തു. ഈ പദ്ധതി എത്രയും വേഗം നടപ്പിലാക്കണമെന്ന ഉദ്ദേശത്തോടെ, ഉമ്മൻ ചാണ്ടി സർക്കാർ റയിൽവേയുടെ നിർദേശം അംഗീകരിച്ചു, ചെലവിന്റെ പകുതി സംസ്ഥാന സർക്കാർ വഹിക്കാമെന്നു ഏറ്റു. അങ്ങിനെ 2015 ൽ ധാരണ പത്രം ഒപ്പു വച്ചു. എന്നാൽ പിന്നീട് വന്ന ഒന്നാം പിണറായി സർക്കാർ 2016 ൽ ഇതിൽനിന്നും പിന്മാറി. തുടർന്ന് 2019 ൽ റെയിൽവേ പദ്ധതി മരവിപ്പിച്ചു. 2021 ൽ അമ്പതു ശതമാനം പങ്കാളിത്തത്തിന് സംസ്ഥാന സർക്കാർ വീണ്ടും സന്നദ്ധത അറിയിക്കുകയും, കിഫ്‌ബി വഴി 2000 കോടി രൂപ വകയിരുത്തുകയും ചെയ്തു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3744 കോടി രൂപയാണ് ഇത് നടപ്പിലാക്കുവാൻ ആവശ്യമുള്ളത്. അനിശ്ചിതത്വത്തിൽ കിടന്നിരുന്ന പദ്ധതി വീണ്ടും സജീവമായത് "പ്രധാനമന്ത്രി ഗതിശക്തി " പദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെയാണ്.
തിരുവനന്തപുരം റിങ് റോഡ്
തിരുവനന്തപുരം ജില്ലയുടെ വികസനത്തിൽ നിർണ്ണായകമായ ഒരു പദ്ധതിയാണ് 77 കിലോ മീറ്റർ നീളമുള്ള, വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ്. 2002-03 ൽ എ.കെ.ആൻറണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് തിരുവനന്തപുരം നഗരവികസനത്തിനായി തലസ്ഥാന വികസന പദ്ധതി(Capital Region Development Project )ക്കു രൂപം നൽകിയത്. അതിനായി ബജറ്റിൽ തുകയും വകകൊള്ളിച്ചു. ഇതിന്റെ ഒന്നാം ഘട്ടമായി എടുത്തത് നഗരത്തിലെ റോഡ്കളുടെ വികസനമായിരുന്നു. ശംഖുമുഖം മുതൽ തുടങ്ങി നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ കൂടി കടന്നുപോകുന്ന 42 കിലോയ് മീറ്റർ റോഡ് നാലുവരി പാതയാക്കുകയും അതോടൊപ്പം, ഡ്രൈനേജ്, ,മറ്റ് ഉപയോഗങ്ങൾ എന്നിവക്കായുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുകയെന്നത് ഇതിന്റെ ഭാഗമായിരുന്നു. പാളയം അടിപ്പാലം, ബേക്കറി ജംഗ്ഷൻ , പഴവങ്ങാടി എന്നിവിടങ്ങളിലെ മേൽപ്പാലങ്ങൾ എന്നിവയും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിൻറ്റെ നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണു കേരളാ റോഡ് ഫണ്ട് ബോർഡ് 2004 ൽ രൂപീകരിച്ചത്. പൊതു-സ്വകാര്യ മേഖല പദ്ധതിയായാണ് ഇത് വിഭാവനം ചെയ്തത്. 15 മാസംകൊണ്ട് നിർമാണം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും, 2011-12 കാലഘട്ടത്തിലാണ് നഗര റോഡുകളുടെ നിർമാണം പൂർത്തിയായത്. ഈ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് നഗരപ്രാന്തത്തിലൂടെയുള്ള റോഡുകൾ വികസിപ്പിക്കണമെന്ന ആശയം രൂപമെടുത്തത്.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രാരംഭ ചർച്ചകളിലാണ് 2013 ൽ റിങ് റോഡ് ഇപ്പോൾ അംഗീകരിച്ച രീതിയിൽ രൂപ കല്പന ചെയ്തത്. 2022 ലാണ് പദ്ധതി ഏറ്റെടുത്തു നടപ്പാക്കാനുള്ള താത്പര്യം കേന്ദ്രസർക്കാർ അറിയിച്ചു. തുടർന്ന് ഒരു വർഷത്തിനുള്ളിൽ ത്രീ ഡി സർവ്വേ പൂർത്തിയാക്കി. . ഈ പദ്ധതിയെ പിന്നീട്, കേന്ദ്ര സർക്കാർ ഭാര്തമാലാ പരിയോജന പദ്ധതിയിലുൾപ്പെടുത്തി ദേശിയ പാത അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് റിങ് റോഡ് പൂർത്തിയാക്കുന്നത്. 45 മീറ്റർ വീതിയിൽ നാലുവരി പാതയും സർവീസ് റോഡുകളുമുൾപ്പെടുന്നതാണ് റിങ് റോഡ്. വിഴിഞ്ഞം-തേക്കട(33.40 കി.മീ ), തേക്കട-നാവായിക്കുളം (29.25 കി..മീ ) എന്നിങ്ങനെയാണ് രണ്ടു റീച്ചുകളിൽ നിർമാണം പൂർത്തിയാക്കാനും തീരുമാനിച്ചു. ആദ്യ റീച്ചിന് 1478.31 കോടി രൂപയും , രണ്ടാമത്തേതിന് 1489.15 കോടിയും നിർമ്മാണച്ചിലവ് നിശ്ചയിച്ച് ടെണ്ടർ വിളിച്ചു. ആകെ 348 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. സ്ഥലമേറ്റെടുക്കലിനായി 2500 കോടി രൂപയാണ് ചെലവ്. മൊത്തം ചെലവ് ഏകദേശം 6000 കോടി രൂപയോളം വരും.
വമ്പൻ നിക്ഷേപങ്ങളും ടൗൺഷിപ്പുകളും ലക്ഷ്യമിട്ടുള്ള ഔട്ടർ ഗ്രോത് ഏരിയ, സീഡ് ഡവലപ്മെൻറ് ഏരിയ എന്നീ പ്രത്യേക സാമ്പത്തിക മേഖലകളും ഇതിനോട് ചേർന്ന് വികസിപ്പിക്കുന്നുണ്ട് . ഉത്പാദന യൂണിറ്റുകൾ, ഇൻഫർമേഷൻ ടെക്നോളജി, ഗവേഷണ-വികസന പ്രവർത്തനങ്ങൾ എന്നീ മേഖലകളിലെ കമ്പനികളെ ഈ സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുന്നതോടുകൂടി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. പ്രവർത്തനം തുടങ്ങി 15 വർഷംകൊണ്ട് 3 ലക്ഷം കോടി രൂപയുടെ വരുമാനം ഉണ്ടാക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ കണ്ടൈനർ ട്രാന്ഷിപ്മെന്റ് കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറുമ്പോൾ, ഇതോടനുബന്ധിച്ചുള്ള ഗതാഗതത്തിനും, വ്യാവസായിക ഉന്നമനത്തിനും പദ്ധതി ലക്ഷ്യമിടുന്നു. നിലവിലുള്ള രണ്ടു വലിയ പാതകളും, 13 വലിയ പാലങ്ങളും, 14 ചെറിയ പാലങ്ങളും മുറിച്ചുകടന്നായിരിക്കും ഔട്ടർ റിങ് റോഡ് കടന്നുപോകുക. മാത്രമല്ലാ , നാലുവരിയിൽ വികസിപ്പിക്കുന്ന കന്യാകുമാരി-പൻവേൽ ദേശിയ പാത 66 മായും, കോട്ടയവുമായി ബന്ധിപ്പിച്ചു പോകുന്ന എം.സി റോഡുമായും ഈ റിങ് റോഡ് ബന്ധിപ്പിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ ഈ റിങ് റോഡിനെ ദേശിയ പാത 866 ആയി അംഗീകരിച്ചു. ഈ പദ്ധതി പൂർത്തീകരിക്കുന്നതോടെ പദ്ധതിപ്രദേശങ്ങൾ എല്ലാം ചേർന്ന് ഉപഗ്രഹ നഗരങ്ങളായി മാറും. ലാൻഡ് പൂളിങ് വഴിയാകും ഇതോടനുബന്ധിച്ചു രൂപം കൊടുത്തിട്ടുള്ള പ്രത്യേക സാമ്പത്തിക മേഖലകൾ രൂപം കൊള്ളുക. റിങ് റോഡിനു ഇരുവശത്തും അഞ്ച് കിലോമീറ്ററിലാണ് പ്രത്യേക സാമ്പത്തിക മേഖലകൾ വരുന്നത്. വിഴിഞ്ഞം, കോവളം, കാട്ടാക്കട, വെമ്പായം, മംഗലാപുരം, കിളിമാന്നൂർ, കല്ലമ്പലം, നാവായിക്കുളം എന്നിവിടങ്ങളിലാണ് നിലവിൽ സാമ്പത്തിക മേഖലകൾ വരുന്നത്. കാട്ടാക്കടയിൽ വിദേശ സർവകലാശാലയും, നവായിക്കുളത്തു ലോജിസ്റ്റിക് പാർക്കും, വെമ്പായം-നെടുമങ്ങാട് ഭാഗത്തു ബിസിനസ് സിറ്റിയും കൊണ്ടുവരാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ ഇവിടെ ഉണ്ടാകും.
വന്ദേ ഭാരത് ട്രെയിൻ
2023 ഏപ്രിൽ 25 നു പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്‌ത വന്ദേ ഭാരത് ട്രെയിൻ സർവീസ് വേഗമാർന്ന ട്രെയിൻ യാത്രക്ക് കേരളത്തിൽ തുടക്കം കുറിച്ചു . കാസർഗോഡ് നിന്നും കേരളത്തിലേക്ക് വേഗതയാർന്ന യാത്ര എന്നത് കേരളീയരുടെ സ്വപ്നമായിരുന്നു. ആദ്യം എക്സ്പ്രസ് ഹൈവേ എന്ന ആശയം 2003 ൽ എ.കെ.ആൻ്റണി മുഖ്യമന്ത്രിയായിരുന്ന അവസത്തിൽ നടത്തിയ നിക്ഷേപസംഗമത്തിൽ ഉയർന്നുവന്നെങ്കിലും , അന്നത്തെ പ്രതിപക്ഷവും, ചില വികസന വിരുദ്ധരും ചേർന്ന് അത് അട്ടിമറിച്ചു. പിന്നീടാണ് വേഗ ട്രെയിൻ സർവീസ് എന്ന ആശയം ഉണ്ടായതു. ഉമ്മൻ ചാണ്ടി സര്ക്കാരിന്റെ 2011-16 ഭരണകാലയളവിൽ ഇക്കാര്യം പഠിക്കാൻ ഇ. ശ്രീധരൻറ്റെ നേതൃത്വത്തിൽ, ഉള്ള ഡൽഹി മെട്രോ റെയിൽ കോർപറേഷനെ ( DMRC ) ചുമതല ഏൽപ്പിച്ചെങ്കിലും, തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ വന്നതിനെ തുടർന്ന് പ്രസ്തുത പദ്ധതി വേണ്ടെന്നു വച്ചു. ഇതിനുശേഷമാണ് കെ-റെയിൽ എന്ന ആശയം പിണറായി സർക്കാർ അവതരിപ്പിച്ചത്. പരിതസ്ഥിതിയെ തകിടം മറിക്കുന്ന പദ്ധതിയാണ് കെ-റെയിൽ എന്ന് ആരോപിച്ചു കേരളം എമ്പാടും നടന്ന സമരങ്ങളെ തുടർന്ന് ഈ പദ്ധതി സർക്കാർ ശീതീകരണ പെട്ടിയിൽ വക്കേണ്ടിവന്നു. അതോടെയാണ് കേരളത്തിന് വെളിയിൽ ഓടിക്കൊണ്ടിരിക്കുന്ന വന്ദേ ഭാരത് ട്രെയിൻ സർവീസ് കേരളത്തിലും ആരംഭിക്കണമെന്ന ആവശ്യം ഉയർന്നത്. മോഡി ഫ്ലാഗ് ഓഫ് ചെയ്ത ട്രെയിൻ 8 മണിക്കൂറും 5 മിനുട്ടും കൊണ്ടാണ് തിരുവനന്തപുരത്തു നിന്നും കാസർഗോഡ് എത്തുന്നത്. എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതും മണിക്കൂറിൽ 160 കി.മീ ഓടാൻ സാധിക്കുന്നതുമായ ഈ ട്രെയിൻ കേരളത്തിലെ നിലവിലെ ട്രാക്കിൽ ഏകദേശം 75 കി.മി വേഗതയിലാണ് ഓടുന്നത്. ഓട്ടോമാറ്റിക് സിഗ്നലിങ് സമ്പ്രദായം നടപ്പിലാക്കുന്നതിലൂടെയും, ട്രാക്കിലെ വളവുകൾ നിവർത്തുന്നതിലൂടെയും അടുത്ത മൂന്നാലു വർഷങ്ങൾക്കുള്ളിൽ 130-140 കി.മി. വേഗതിയിൽ ഈ ട്രെയിൻ ഓടാൻ സാധിക്കുമെന്നും, അങ്ങിനെ ഏകദേശം അഞ്ചു മണിക്കൂർ കൊണ്ട് സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തുനിന്നും വടക്കേ അറ്റത്തു എത്താൻ സാധിക്കുമെന്ന്നും പ്രതീക്ഷിക്കുന്നു.
തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനം എന്നിവക്കായി 1140 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കുവാനായി നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ സമഗ്ര വികസനത്തിനായി 156 കോടി രൂപയുടെ പദ്ധതിക്കും തുടക്കം കുറിച്ച്. തിരുവാസനന്തപുരത്തിനു, ഷൊർണുറിനുമിടയിൽ ഓട്ടോമേറ്റഡ് സിഗ്നലിങ് സമ്പ്രദായം, ട്രാക്കുകളുടെ വളവു നികത്തൽ എന്നിവക്കായി 381 കോടി രൂപയുടെ പദ്ധതി നിർമ്മാണോദ്‌ഘാടനവും മോഡി നിർവഹിച്ചു.
വാട്ടർ മെട്രോ
കഴിഞ്ഞ ഒരു വ്യാഴവട്ടകാലമായി കൊച്ചി നഗരവാസികൾ ആഗ്രഹിച്ചിരുന്ന ഒരു സംയോജിത ജല ഗതാഗത സംരംഭമാണ് 2023 ഏപ്രിൽ 25 നു പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തു വച്ച് ഉദ്‌ഘാടനം ചെയ്ത കൊച്ചി വാട്ടർ മെട്രോ. 2015 ൽ അന്നത്തെ ഉമ്മൻചാണ്ടി സർക്കാരാണ് ഒരു സംയോജിത ജല ഗതാഗത സംവിധാനത്തിന് അംഗീകാരം നൽകിയത്. 19-11-2015ൽ സ.ഉ.(എം.എസ് )73/2015 /ഗതാഗതം എന്ന ഉത്തരവ് പ്രകാരമാണ് 682 .01 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയത്. അതിനു മുമ്പ് തന്നെ അന്നത്തെ കെ.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ ആയിരുന്ന എലിയാസ് ജോർജിനെ ഇതിനു ധനസഹായം നൽകുന്ന ഏജൻസിയെ കണ്ടുപിടിക്കാൻ ചുമതല ഏൽപ്പിച്ചു. ജർമൻ ധനകാര്യ സ്ഥാപനമായ Kfu (Kreditanstalt fur Wiederauthau) എന്ന സ്ഥാപനവുമായി ചർച്ചനടത്തി ധനസഹായം ഉറപ്പാക്കിയത് എലിയാസ് ജോർജിൻറ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമായിരുന്നു. ഇന്ത്യയിലെ മാത്രമല്ലാ ഏഷ്യയിലെ തന്നെ ആദ്യത്തെ വാട്ടർ മെട്രോ എന്ന രീതിയിലാണ് ഇതിനു രൂപം നൽകിയത് .
കൊച്ചിയിലെ പത്തു ദ്വീപുകളെ ആധുനിക മെട്രോ ജലഗതാഗത സംവിധാനവുമായി ബന്ധപ്പെടുത്തികൊണ്ടു വേഗതയിൽ യാത്ര സൗകര്യം ഒരുക്കുകയായിരുന്നു പ്രധാന ഉദ്ദേശം. നിലവിലുള്ള ജലഗതാഗത സംവിധാനം വളരെ വേഗതകുറഞ്ഞതായിരുന്നു. മാത്രമല്ലാ , ആധുനിക സൗകര്യങ്ങളും അതിലില്ലായിരുന്നു. അതുകൊണ്ടു കൊച്ചി നഗരത്തിലെ ദ്വീപു നിവാസികൾ പോലും റോഡ് ഗതാഗതത്തെ ആശ്രയിക്കേണ്ടിവരുന്നു. കൊച്ചിയിലെ റോഡുകളിലെ വാഹനങ്ങളുടെ പെരുപ്പവും, തിരക്കും, ഗതാഗത കുരുക്കുകളും രൂക്ഷമാണ്. റോഡുകളുടെ വീതിയില്ലായ്മ തിരക്കിന്റെ രൂക്ഷത വർധിപ്പിക്കുകയും ചെയ്യുന്നു . ദ്വീപു നിവാസികൾ റോഡ് ഗതാഗതം ഒഴിവാക്കി ജല ഗതാഗതത്തെ ആശ്രയിക്കുകയാണെങ്കിൽ അവരുടെ യാത്ര ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനൊപ്പം റോഡിലെ തിരക്ക് അല്പമെങ്കിലും കുറക്കുവാനും സാധിക്കും എന്ന വിശ്വാസത്തിലാണ് മെട്രോ റയിലിനൊപ്പം , വാട്ടർ മെട്രോ എന്ന സംയോജിത ഗതാഗത സംവിധാനത്തിന് വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാൻ KMRL നെ ഏൽപ്പിച്ചത്. മൂന്നു ഘട്ടങ്ങളായി പൂർത്തീകരിക്കാനാണ് വിഭാവനം ചെയ്തത്. പദ്ധതിയുടെ ആദ്യഘട്ടമായാണ് ഹൈകോർട്-വൈപ്പിൻ ടെര്മിനലുകളിൽ നിന്നും, വൈറ്റില-കാക്കനാട് ടെർമിനലിൽ നിന്നുമുള്ള വാട്ടർ മെട്രോ സർവീസുകൾ.പദ്ധതിയുടെ മൂന്നു ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ പത്തു ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ചുകൊണ്ട് 78 വാട്ടർ മെട്രോ സർവിസുകൾ നടത്തുവാൻ സാധിക്കും. പദ്ധതി നടത്തിപ്പിൽ കാലതാമസം ഉണ്ടായതോടെ പദ്ധതി ചെലവ് 1136.83 കൂടിയായി വർധിച്ചു. അതിൽ 908.76 കോടി രൂപ ജർമൻ ഫണ്ടിംഗ് ഏജൻസിയുടെ ധനസഹായമാണ്.
വാട്ടർ മെട്രോക്ക് വേണ്ട ബോട്ടുകൾ നിർമിക്കുന്നത് കൊച്ചി കപ്പൽ നിർമ്മാണശാലയാണ് . ഭാരം കുറവുള്ള അലൂമിനിയവും, ആധുനിക സാങ്കേതികവിദ്യകളും, അതുപോലെ നൂതനമായ ഗതിനിയന്ത്രണ-ആശയവിനിമയ സംവിധാനങ്ങളും ഉപയോഗിച്ചാണ് ബോട്ടുകൾ നിർമിച്ചിട്ടുള്ളത്. ശീതികരിച്ച ഈ ഇലക്ട്രിക്ക്ബോ ട്ടുകളിൽ സുരക്ഷിതമായി യാത്രചെയ്യുവാൻ സാധിക്കും. ഡീസലോ,മറ്റു പെട്രോളിയം ഇന്ധനങ്ങളോ ഉപയോഗിക്കാത്തതിനാൽ, മലിനീകരണം തീരെ കുറവാണു. പ്രകൃതി സൗഹൃദമായാണ് മെട്രോക്ക് ആവശ്യമായ ബോട്ടുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്.
വാട്ടർ മെട്രോയിലൂടെ 34000 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. നഗരത്തിലെ തിരക്ക് കുറക്കുന്നതിനൊപ്പം, കാർബൺ ഫുട്പ്രിൻറ് കുറക്കാനും ഇത് സഹായിക്കും. പദ്ധതിയുടെ മൂന്നു ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ, കാർബൺ ബഹിർഗമനത്തിൽ 44000 ടണ്ണിൻറ്റെ കുറവ് ഉണ്ടാകും.
ഡിജിറ്റൽ സയൻസ് പാർക്ക്
രാജ്യത്തെ ആദ്യത്തെ മൂന്നാം തലമുറ ഡിജിറ്റൽ സയൻസ് പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് 2023 ഏപ്രിൽ 24 നു പ്രധാനമന്ത്രി മോഡി തറക്കല്ലിട്ടു. തിരുവനന്തപുരം പള്ളിപ്പുറം ടെക്നോസിറ്റിയിൽ നിർമിക്കുന്ന സയൻസ് പാർക്ക്, ടെക്നോപാര്ക് നാലാം ഘട്ടത്തിന്റെ ഭാഗമാണ്. ടെക്നോ സിറ്റിയിലെ ഡിജിറ്റൽ സർവകലാശാലയോട് ചേർന്നുള്ള 14 ഏക്കറോളം സ്ഥലത്താണ് ഡിജിറ്റൽ സയന്സ പാർക്ക് വരുന്നത്. 1515 കോടിരൂപയുടെ താണ് പദ്ധതി . 3 വര്ഷം കൊണ്ട് പോർത്തിയാക്കാൻ ഉദ്ദേശിച്ചുള്ള പദ്ധതിയിൽ, വ്യവസായ-ബിസിനസ് യൂണിറ്റുകൾക്കും, ഇൻഡസ്ടറി 4.0 , നിർമിത ബുദ്ധി, റോബോട്ടിക്‌സ്, ഇലൿട്രോണിക്സ്, സ്മാർട്ട് ഹാർഡ്‌വേർസ്, തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനത്തിനും സൗകര്യം ഒരുക്കും.
ഈ സ്വപ്നസാക്ഷാത്കാരത്തോടൊപ്പം പൊതുജീവിതത്തില്‍ മാന്യതയും അന്തസ്സും സംശുദ്ധിയും നിലനിര്‍ത്തുവാനുള്ള ശ്രമവും ആവശ്യമാണ്. വ്യക്തികളും പാര്‍ട്ടികളും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ പുലര്‍ത്തുമ്പോഴും രാഷ്ട്രീയ സദാചാരം ജനാധിപത്യത്തില്‍ പ്രസക്തമാണ്. വ്യക്തികളേയും രാഷ്ട്രീയത്തിലില്ലാത്ത അവരുടെ കുടുംബാംഗങ്ങളെയും രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുടെയോ, അവാസ്തവമായ ആരോപണങ്ങളുടെയോ പേരില്‍ ആക്രമിച്ചു നശിപ്പിക്കുന്ന ശൈലി ആധുനിക സമൂഹത്തിന് ചേര്‍ന്നതല്ലെന്നു മാത്രമല്ല, അപരിഷ്കൃതവുമാണ്. ആശയസംഘട്ടനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും സാമൂഹ്യ പുരോഗതിക്കും, വികസനത്തിനും ഊന്നല്‍ നല്‍കുന്ന ജനാധിപത്യശൈലി പകര്‍ന്നു നല്‍കുവാന്‍ പക്വമതികളായ രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ മുന്‍കൈ എടുത്താല്‍, അതു നമ്മുടെ നമ്മുടെ പൊതുജീവിതത്തിൽ ഗുണപരമായ മാറ്റങ്ങള്‍ക്ക് നാന്ദികുറിക്കും.
കേരളത്തിലെ യുവതലമുറ ലഹരിക്ക് വശംവദരാകുന്നത് തികച്ചും ആശങ്കാജനകമാണ്. ലഹരി വസ്തുക്കളുടെ ചൂഷണത്തിൽപ്പെടുന്ന വിദ്യാർത്ഥികളുടെയും യുവാക്കളുടെയും എണ്ണം ദിനം പ്രതി വര്ധിച്ചുവരുന്നതായാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. വിദ്യാർത്ഥികളെ ലഹരിക്ക് അടിമകളാക്കുന്നതിനു അനുയോജ്യമായ സാഹചര്യം ചില വിദ്യാലയ പരിസരങ്ങളിലുണ്ട്. അതുകൊണ്ടു രക്ഷിതാക്കളും, അധ്യാപകരും വളരെയേറെ ജാഗരൂകരാകേണ്ടിയിരിക്കുന്നു. നാം അതീവ ജാഗ്രത പുലർത്തുന്നിന്ല്ലെങ്ങിൽ നമ്മളറിയാതെ നമ്മുടെ കുട്ടികൾ നമുക്ക് നഷ്ടമാകുവാനുള്ള സാധ്യത നിലനിൽക്കുന്നു.വീട്ടുകാരുടെ ശ്രദ്ധക്കുറവ്, ഗാർഹിക പ്രശ്നങ്ങൾ, , കൂട്ടുകാരുടെ പ്രലോഭനം, എന്നിവയും ഇതിൻറ്റെ വ്യാപനത്തിന് കാരണമാകുന്നുണ്ട്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ നല്ലൊരു വിഭാഗം വിദ്യാലയ പരിസങ്ങൾ ലഹരി മാഫിയകളുടെ അധീശത്തിലാണ്. സർക്കാരിന്റ്റെ ബോധവൽക്കരണത്തോടൊപ്പം, രക്ഷിതാക്കളും, രക്ഷാകർതൃ സംഘടനകളും, അധ്യാപകരും ആത്മാർത്ഥമായ സഹകരണം നൽകിയാലേ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിജയത്തിലെത്തുകയുള്ളു. അതീവ ഗുരുതരമായ ഈ സാമൂഹ്യ പ്രശ്നത്തെ ജനങ്ങളുടെ സഹകരണത്തോടെ തടയാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ അടുത്ത തലമുറയെ ഉത്തമ പൗരന്മാരാക്കി രാഷ്ട്ര നിർമ്മിതിക്ക് ഉപയോഗപ്പെടുത്തുവാൻ സാധിക്കുകയുള്ളു.
വിദ്യാർഥികളുടെ കുടിയേറ്റം
ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം അടുത്ത കുറെ നാളുകളായി കൂടിവരികയാണ്. കുറെ വര്ഷങ്ങള്ക്കു മുമ്പുവരെ മെഡിക്കൽ/എഞ്ചിനീയറിംഗ്/ നഴ്‌സിംഗ് വിദ്യാഭ്യാസത്തിനായി അന്യ സംസ്ഥാനങ്ങളിലേക്ക് വിദ്യാർഥികൾ പോയിരുന്നു. എന്നാൽ 2001 ലെ ആൻ്റണി സർക്കാർ സെൽഫ് ഫിനാൻസിങ് കോളേജുകൾ തുടങ്ങുവാൻ ആവശ്യക്കാർക്കെല്ലാം അനുമതി നൽകിയതിനെ തുടർന്ന് നിരവധി സെല്ഫ് ഫൈനാൻസിങ് കോളേജുകളാണ് സംസ്ഥാനത്തു ഉയർന്നു വന്നത്.. അതോടെ അന്യസംസ്ഥാനത്തേക്കു ഉന്നത വിദ്യാഭ്യാസത്തിനു പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായി. ഇപ്പോൾ കാണുന്ന പ്രതിഭാസം, പ്ലസ് 2 കഴിയുന്ന മുറക്ക് തന്നെ വിദ്യാർഥികൾ വിദേശത്തേക്ക് പോകുന്നതാണ്. ഇതിൽ പന്തിയിരിക്കുന്ന ഒരു അപകടം, പാശ്ചാത്യ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർഥികൾ അവരുടെ പഠന കാലം കഴിഞ്ഞാലും നമ്മുടെ സംസ്ഥാനത്തേക്കു മടങ്ങി വരുന്നില്ല എന്നതാണ്. പഠനകാലത്തു തന്നെ പാർട്ട്-ടൈം ജോലിക്കു പോകുന്ന വിദ്യാർഥികൾ പഠനം കഴിയുമ്പോൾ അവിടെ ജോലിക്കു കയറാൻ ശ്രമിക്കുന്നുവെന്നതാണ്. ജോലി ലഭിച്ചു അവിടെ സ്ഥിര താമസമാക്കിയാൽ നാട്ടിലുള്ള രക്ഷകർത്താക്കളെ കൂടി അവരോടൊപ്പം കൊണ്ടുപോകുവാനാണ് അവർ ശ്രമിക്കുന്നത്. 2011 ലെ സെൻസസ് പ്രകാരം കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണം 12 ലക്ഷമായിരുന്നു . 2024 ആയപ്പോഴേക്കും അത് 25 ലക്ഷം ആയി വർധിച്ചിട്ടുണ്ടെന്നാണ് ചില റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. നോർക്കക്ക് വേണ്ടി ഡോ. ഇരുദയരാജൻ നടത്തിയ പഠന റിപ്പോർട്ട് അനുസരിച്ചു, 2018 ൽ 1,29,763 വിദ്യാർഥികൾ വിദേശരാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോയിരുന്ന സ്ഥാനത്ത് , 2023 ൽ ഇത് 2,50,000 ആയി വർധിച്ചു. മറ്റൊരു പ്രത്യേകത 17 വയസ്സുമുതൽ തന്നെ വിദ്യാർത്ഥികളുടെ കുടിയേറ്റം തുടങ്ങുന്നു എന്നതാണ്. ജോലി ചെയ്യാൻ പ്രാപ്തരായ ഈ യുവാക്കളുടെ ഒഴിഞ്ഞു പോക്കിന്റ്റെ സ്ഥാനമാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ കായികാധ്വാനത്തിനെത്തുന്ന അതിഥി തൊഴിലാളികൾ കയ്യടക്കിയിരിക്കുന്നതു. അവരിൽ ചിലർ കേരളത്തിൽ തന്നെ കുടുംബം പടുത്തുയർത്താൻ തുടങ്ങിയിട്ടുണ്ട്. കേരളത്തിൻറ്റെ സാമൂഹ്യ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളിലേക്കാണ് ഇവ വിരൽ ചൂണ്ടുന്നത്. ഇക്കാര്യങ്ങൾ സംസ്ഥന സർക്കാരും, സർവകലാശാലകളും ആഴത്തിലുള്ള പഠനത്തിന് വിധേയമാക്കേണ്ടതും, പരിഹാര നടപടികൾ കൈക്കൊള്ളേണ്ടതുമാണ്.
വികസനമുരടിപ്പ്
ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം ഉണ്ടായതു 1929 -1931 കാലഘട്ടത്തിലായിരുന്നു. അന്നത്തെ മഹാമാന്ദ്യത്തിൽ നിന്നും കരകയറാൻ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ജോൺ മേനാർഡ് കെയിൻസ്, മാന്ദ്യത്തിൽ പെട്ടുലഞ്ഞ സർക്കാരുകൾക്ക് നൽകിയ ഉപദേശം, കടം എടുക്കുക എന്നതായിരുന്നു. പണം കടമെടുത്തോ അല്ലെങ്കിൽ നോട്ട് അടിച്ചിറക്കിയോ തൊഴിൽ സൃഷ്ടിക്കത്തരത്തിൽ ചെലവഴിച്ച്, വേതനമായും, മറ്റ് ഉദ്‌പാദന ചെലവുകളായും സമൂഹത്തിലെത്തിച്ചു വിപണിയെ ഉദ്ദീപിപ്പിച്ചു സമ്പത് ഘടനയെ മാന്ദ്യത്തിൽ നിന്ന് കരകയറ്റാൻ സഹായിച്ച ഈ സാമ്പത്തിക നയം അന്ന് വലിയ വിജയമായി മാറി. ബ്രിട്ടനും, അമേരിക്കയും ഉൾപ്പെടെയുള്ള പാശ്ചാത്യ സമ്പത്ശക്തികൾ വൻമാന്ദ്യത്തിൽ നിന്നും സാവധാനം കരകയറി. ഈ സാമ്പത്തിക സിദ്ധാന്തത്തിൻറ്റെ ആശയത്തിൽ നിന്നാണ്, കടംവാങ്ങി മൂലധന നിക്ഷേപം നടത്തുന്നതിനെ പല പാശ്ചാത്യ സാമ്പത്തിക ശാസ്ത്രഞ്ജരും പിന്നീട് അനുകൂലിച്ചത്. എന്നാൽ ഇതരത്തിലുള്ള സാമ്പത്തിക സിദ്ധാന്തം ഇന്ത്യയുടെ സാഹചര്യത്തിൽ യുക്തിസഹമല്ലെന്നാണ് പ്രശസ്ത ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും, ഇന്ത്യൻ നികുതി പരിഷ്കരണത്തിൻറ്റെ പിതാവുമെന്ന് അറിയപ്പെടുന്ന ഡോ .രാജ ചെല്ലയ്യ സമർത്ഥിച്ചത്. "ഇന്ത്യൻ സാഹചര്യത്തിൽ വിലക്കയറ്റം നിയന്ത്രിച്ചു നിർത്തി ആഭ്യന്തര വരുമാന വളർച്ച നേടണമെങ്കിൽ ധനകമ്മിയും, റവന്യു കമ്മിയും നിയന്ത്രിച്ചു നിറുത്തുക അനിവാര്യമാണ്. എങ്കിൽ മാത്രമേ, വിലക്കയറ്റം നിയന്ത്രിച്ചുകൊണ്ടു ആഭ്യന്തര വരുമാന വളർച്ച അഭംഗുരം നിലനിർത്താനാകുകയുള്ളു" പൊതുകടം അനിയന്ത്രിതമായ രീതിയിൽ ഉയരുന്നത് അപകടകരമാണ്. കടം വാങ്ങിയ തുക കൊണ്ട് ലാഭകരമായ ഒരു നിക്ഷേപവും(മൂലധന ചെലവ്) സംസ്ഥാനങ്ങളിൽ നടത്തുന്നില്ല. ഇന്ത്യ യിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളുടെയും അവസ്ഥ ഇതാണ്. നിത്യനിദാന ചെലവുകൾ (റവന്യു) നടത്താൻ കടം വാങ്ങി ചെലവാക്കുക എന്ന എളുപ്പവഴിയാണ് ചില സംസ്ഥാനങ്ങൾ ആശ്രയിക്കുയന്നത് നമ്മുടെ സംസ്ഥാനവും ചെയ്തുകൊണ്ടിരിക്കുന്നത് ഈ എളുപ്പവഴിയാണ്.
കേരള സംസ്ഥാന സര്ക്കാറിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് 1957 ജൂൺ 7 ന് അന്നത്തെ ഇ.എം.എസ് സർക്കാരിലെ ധന മന്ത്രിയായിരുന്ന സി. അച്യുതമേനോനാണ് ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചത്. 2790.32 ലക്ഷം രൂപ റവന്യു വരുമാനവും, 3015.56 ലക്ഷം രൂപ റവന്യു ചെലവും പ്രതീക്ഷിച്ച ബജറ്റിൽ , അധിക നികുതി ഇനങ്ങളിലൂടെ 232.57 ലക്ഷം രൂപയുടെ നിർദേശങ്ങൾ നിയമസഭ അംഗീകരിച്ചപ്പോൾ, 7.33 ലക്ഷം രൂപയുടെ മിച്ച ബജറ്റായി മാറി. ആദ്യ ബജറ്റിൽ 852.41 ലക്ഷം രൂപ മൂലധന ചെലവിനായാണ് ധന മന്ത്രി മാറ്റിവച്ചത്. അതായത് ചെലവിനത്തിൽ 28.27 ശതമാനമായിരുന്നു മൂലധന ചെലവിനായി മാറ്റിവച്ചത്. തുക അപര്യാപ്തമായിരുന്നതിനാൽ, മൂലധനചെലവിനായി ആദ്യ ബജറ്റിൽ 165.48 ലക്ഷം രൂപയാണ് കടമെടുക്കാൻ തീരുമാനിച്ചത്. ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി കൃഷി,ജലസേചന,വൈദ്യുതി പദ്ധതികൾക്ക് ആദ്യ ബജറ്റ് ഊന്നൽ നൽകി. നെയ്യാർ, ചാലക്കുടി, പീച്ചി, വാഴാനി, മലമ്പുഴ, വാളയാർ, മംഗലം , ഭൂതത്താന്കെട്ട് , ചീരക്കുഴി പദ്ധതികൾക്കായിരുന്നു മൂലധന ചെലവിൽ ഗണ്യമായ ഭാഗം മാറ്റിവവച്ചതും . കേരള വികസനത്തിന് അടിത്തറ ഇടുന്ന പദ്ധതികൾക്ക് പ്രാധാന്യം നൽകികൊണ്ടായിരുന്നു ധിഷണാശാലിയായ അച്യുതമേനോൻ ആദ്യ ബജറ്റ് ജനങ്ങൾക്കായി സമർപ്പിച്ചത്. പക്ഷേ പിന്നീട്, മൂലധന ചെലവിനുപകരം കടമെടുത്തു റവന്യു ചെലവിന് ഉപയോഗിക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിട്ടുള്ളത്. സഞ്ചികടം ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുകയാണ്. 2000-2001 ൽ 23919 കോടിയും, 2010-2011 ൽ 78670 കോടിയും ,2020-21 ൽ 296900.86 കോടിയായും വർധിച്ചു. 2024 ഫെബ്രുവരിമാസത്തിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെൻറിൽ അവതരിപ്പിച്ച കണക്കു പ്രകാരം നമ്മുടെ പൊതുകടം 4,29,270 കോടിയിലെത്തിനിൽക്കുകയാണ്. ഭൂമിയുടെ ദൗർലഭ്യവും ഉയർന്ന വിലയും വൻകിട ഫാക്ടറികൾ ഇങ്ങോട്ടു കൊണ്ടുവരുന്നതിൽ നിന്നും വ്യവസായികളെ പിന്തിരിപ്പിക്കുന്നു. പരമ്പരാഗത വ്യവസായങ്ങളായ കയർ, കശുവണ്ടി എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ഭൂരിപക്ഷം സ്വകാര്യ ഫാക്ടറികളും പല കാരണങ്ങളാൽ സംസ്ഥാനത്തിന് പുറത്തേക്കു പോയി. വിവര-സാങ്കേതിക വിദ്യ, വിനോദ വ്യവസായം, ചെറുകിട വാണിജ്യ സ്ഥാപങ്ങൾ എന്നീ മേഖലകളാണ് ഒരു പരിധിവരെയെങ്കിലും കേരളത്തിലെ യുവാക്കളുടെ തൊഴിൽ ദാതാക്കളായി മാറുന്നത്. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ബഹു ഭൂരിപക്ഷവും നഷ്ടത്തിലായതിനാൽ, സംസ്ഥാന ബജറ്റിനെയാണ് നിത്യനിദാന ചെലവുകൾക്കുപോലും ആശ്രയിക്കുന്നത്.ഈ രീതിയിൽ മുന്നോട്ടുപോകുന്നതിനാൽ, വികസന ആവശ്യങ്ങൾക്കായി ബജറ്റിലൂടെ നാമമാത്രമായ തുക മാത്രം ചെലവവഴിക്കുന്ന സ്ഥിതി വിശേഷമാണ് സംസ്ഥാനത്തു സംജാതമായിരിക്കുന്നത്.. ഇത് നമ്മെ വികസ മുരടിപ്പിലേക്കു നമ്മെ നയിക്കും.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് 2021 സെപ്റ്റംബറിൽ പുറത്തുവിട്ട ദേശിയ കട-നിക്ഷേപസർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടബാധ്യതയുള്ളത്, കേരളീയർക്കാണ്. കേരളത്തിൽ ഗ്രാമീണ മേഖലയിൽ 2.41 ലക്ഷം രൂപയും, നഗരപ്രദേശങ്ങളിൽ 2.33 ലക്ഷം രൂപയുമാണ് ഒരു കേരളീയ കുടുംബത്തിൻറ്റെ ശരാശരി കടം. ദേശിയ തലത്തിൽ ഗ്രാമീണ കുടുംബത്തിൻറ്റെ ശരാശരി കടം 60000 രൂപയും, നഗര കുടുംബത്തിൻറ്റെത് 1.2 ലക്ഷം രൂപയുമാണ്. ഇതോടൊപ്പം ചേർത്ത് വായിക്കേണ്ട മറ്റൊരു കാര്യം വിദേശ മലയാളികൾ കേരളത്തിലേക്ക് അയക്കുന്ന തുകയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ സ്റ്റഡീസ് 2024 ജൂൺ മാസത്തിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2018 ൽ 85092 കോടി രൂപ വിദേശ മലയാളികൾ കേരളത്തിലേക്ക് അയച്ചിരുന്നെങ്കിൽ, 2023 ൽ ഇത് 216893 കോടി രൂപയായി വര്ധിച്ചുയെന്നതാണ്.
നമ്മൾ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‍നം അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയാണ്. കേരളം രൂപീകൃതമായ കാലഘട്ടത്തിൽ, നമ്മുടെ സമ്പത് വ്യവസ്ഥയുടെ അടിസ്ഥാനം കൃഷിയായിരുന്നു. ഏറ്റവും കൂടുതൽ ആളുകൾ തൊഴിൽ ചെയ്തിരുന്ന മേഖലയും കൃഷിയായിരുന്നു. എന്നാൽ, കൃഷി, ആദായകരമല്ലാതായതോടെ, കാർഷിക രംഗത്തുനിന്നും കർഷകരും, കാർഷിക തൊഴിലാളികളും മറ്റു മേഖലകളിലേക്ക് മാറിപ്പോയി. പുരുഷന്മാർ വലിയതോതിൽ, തൊഴിൽ തേടി ഇതര സംസ്ഥാനങ്ങളിലേക്കും, വിദേശ രാജ്യങ്ങളിലേക്കും പോകുവാൻ തുടങ്ങി. 1975-76 കാലഘട്ടത്തിൽ, 885000 ഹെക്ടർ സ്ഥലത്തു നെൽകൃഷി ചെയ്തിരുന്ന സ്ഥാനത്തു, 2022 ൽ അത് 193850 ഹെക്ടർ ആയി കുറഞ്ഞു. മറ്റ് കൃഷിയിടങ്ങകളും കാര്യമായി കുറഞ്ഞു. സാർവത്രിക വിദ്യാഭ്യാസം എല്ലാവര്ക്കും ലഭിച്ചതോടെ, കായികാധ്വാനം വേണ്ട ജോലിക്ക് തൊഴിലാളികളെ ലഭിക്കാതായി. അവിടെയാണ് അന്യ സംസ്ഥാന തൊഴിലാളികൾ കടന്നു വന്നിട്ടുള്ളതു. എന്നാൽ അഭ്യസ്ത വിദ്യരായവർക്കു തൊഴിൽ കൊടുക്കാനുള്ള സംരംഭങ്ങളും, ഉദ്‌പാദന വ്യവസായങ്ങളും മതിയായ രീതിയിൽ കേരളത്തിൽ ഇല്ലാത്തതിനാൽ, വിദ്യാസമ്പന്നരായവർ പ്രവാസികളായി മാറിക്കൊണ്ടിരിക്കുന്നു. വിദേശങ്ങളിൽ അവസരം ലഭിക്കാത്തവരും, അങ്ങോട്ട് പോകാൻ സാധിക്കാത്തവരും തൊഴിലില്ലാതെ കേരളത്തിൽ തന്നെ തുടരുവാൻ നിര്ബന്ധിതരായി. 2020 ലെ കണക്കനുസരിച്ചു കേരളത്തിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തവരുടെ എണ്ണം 34.3 ലക്ഷമാണ്. ഭൂമിയുടെ ലഭ്യതക്കുറവും, ഉയർന്ന വിലയും കാരണം വൻകിട ഉദ്‌പാദന കമ്പനികൾ കേരളത്തിൽ വ്യവസായ ശാലകൾ തുറക്കുവാൻ തയ്യാറാകുന്നില്ല. സർക്കാർ,പൊതുമേഖലാ സർവിസുകൾ കഴിഞ്ഞാൽ, ഇന്ന് ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്നത് ഇൻഫർമേഷൻ ടെക്‌നോളജി രംഗത്താണ്. ഇന്ത്യയിലെ ആദ്യ സോഫ്റ്റ്‌വെയർ പാർക് ടെക്‌നോ പാർക്ക് ആണ്. ടെക്‌നോപാർക്ക്, കൊച്ചിയിലെ ഇൻഫോപാർക്ക്, കോഴിക്കോട്ടെ സൈബർ പാർക്ക് എന്നിവയുൾപ്പെടെയുള്ള കേരളത്തിലെ സോഫ്റ്റ്‌വെയർ പാര്ക്കുകളിലൂടെ 2022-23ൽ 2.5 ലക്ഷം പേർക്ക് തൊഴിൽ നല്കാൻ സാധിച്ചിട്ടുണ്ടെന്നാണ്, എം.എസ്.എം.ഇ എക്സ്പോര്ട് പ്രൊമോഷൻ കൌൺസിൽ നടത്തിയ പഠനത്തിൽ വ്യക്തമായത്. ഇൻഫർമേഷൻ ടെക്നോളജിക്കു പുറമേ , വിനോദ സഞ്ചാരം, ഭക്ഷ്യ സംസ്‌കരണം എന്നീ സർവീസ് സെക്ടറുകളാണ് തൊഴിലിനായി യുവാക്കൾ ആശ്രയിക്കുന്നത്. ഈ രംഗങ്ങളുടെ വികസനത്തിനായി സർക്കാർ കാര്യമായ ഊന്നൽ കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
സംസ്ഥാന വികസനത്തെക്കുറിച്ചു നമ്മൾ അഭിമാനത്തോടെ സംസാരിക്കുമ്പോളും, നമ്മൾ ബോധപൂർവം വിസ്മരിക്കുന്ന ഒന്നാണ് നഗര-ഗ്രാമ വ്യത്യാസമില്ലാതെ നമ്മുടെ നാട് മാലിന്യകൂമ്പാരമായി മാറിക്കൊണ്ടിരിക്കുന്നു എന്നത്. ഏറ്റവും വൃത്തിയുള്ള നഗരമെന്ന് അറിയപ്പെട്ടിരുന്ന തിരുവനന്തപുരത്താണ് ജോയിയെന്ന പാവപ്പെട്ട തൊഴിലാളിയുടെ ജീവൻ, മാലിന്യകൂമ്പാരമായി മാറിയ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ, ബലികഴിക്കപ്പെട്ടത്. പ്രകൃതി കനിഞ്ഞു നൽകിയ 41 നദികളും, നിരവധി പുഴകളും, കായലുകളും, നൂറുകണക്കിന് നീർച്ചാലുകളും, കുളങ്ങളും എല്ലാം കൊണ്ട് അനുഗ്രഹീതമായ നമ്മുടെ നാട് ഇന്ന് അവയെല്ലാം മലീനസപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ പ്രതിദിനം ഉണ്ടാകുന്നതു പത്രണ്ടായിരത്തിലേറെ ടൺ ഖര മാലിന്യമാണ്. മാലിന്യ നിയന്ത്രണത്തിനുള്ള 2016 ലെ ചട്ടപ്രകാരം , ഇവ വീണ്ടെടുത്ത്, വീണ്ടും ഉപേയാഗിക്കാനും, പുനചങ്ക്രമണം നടത്താനുമുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾക്കാണ് നൽകിയിട്ടുള്ളത്. വിഭവശേഷിയുടെ പരിമിതികളും മറ്റും കാരണം എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും, സംതൃപ്തികരമായ രീതിയിൽ മാലിന്യനിർമ്മാർജനം നടത്തുവാൻ സാധിക്കുന്നില്ല. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുപയോഗിച്ചു മാലിന്യസംസ്കരണത്തിന് വേണ്ട നിർദേശങ്ങളും, സാമ്പത്തിക സഹായവും തദ്ദേശ സ്ഥാപങ്ങൾക്ക് നൽകുവാനും, ജനങ്ങളിൽ ആബോധമുണ്ടാക്കുവാനും സർക്കാരിനും ബാധ്യതയുണ്ട്. ഇവിടെ ഭാരണ സംവിധാനത്തിൻറ്റെ ശക്തവും, സക്രിയവുമായ ഇടപെടൽ ഉണ്ടായാലേ എലാം ശരിയാകുകയുള്ളു.
മാത്രമല്ല,സാംക്രമിക രോഗങ്ങളെ അകറ്റിനിര്‍ത്തുവാനും, വിനോദസഞ്ചാരികളെയും വ്യാവസായിക സംരംഭകരെയും കൂടുതല്‍ ആകര്‍ഷിയ്ക്കുവാനും മാലിന്യ
നിര്‍മാര്‍ജ്ജനം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ, സംസ്ഥാന സര്‍ക്കാരും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൈയ്യോടുകൈചേര്‍ത്തുപിടിച്ച് മാലിന്യനിര്‍മാര്‍ജ്ജനം ഒരു പ്രധാനലക്ഷ്യമാക്കി മാറ്റി നമ്മുടെ സംസ്ഥാനത്തിന്‍റെ പ്രകൃതിരമണീയതയും ആരോഗ്യകരമായ ചുറ്റുപാടും നിലനിർത്തുവാനും, പ്രയോഗികമായരീതിയിൽ സാധിക്കാവുന്ന മേഖലകളിൽ പ്രകൃതി സന്തുലനാവസ്ഥ തിരിച്ചുകൊണ്ടുവന്ന് സുസ്ഥിര വികസനം ഉറപ്പുവവരുത്തുവാനുള്ള യത്നത്തിന് ആത്മാര്‍ത്ഥമായ ശ്രമം നടത്തേണ്ടതുണ്ട്.
സ്വപ്നത്തിലെ കേരളം
വിവിധ മുഖ്യമന്ത്രിമാരുടെ ഭരണത്തിന്‍ കീഴില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഒരു ചിത്രമാണ് ഇവിടെ വിവരിച്ചത് . ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും ഓരോ മുഖ്യമന്ത്രിമാരുടെയും വികസന കാഴ്ചപ്പാടും, നേതൃപാടവവും ധിഷണയും നിശ്ചയദാര്‍ഢ്യവും, ഈ വികസന പ്രവര്‍ത്തനങ്ങളില്‍ തെളിഞ്ഞു നില്ക്കുന്നു. രാജ്യത്തിന്‍റെ അതിർ വരമ്പുകൾക്കപ്പുറത്തേക്ക് കേരളം വളര്‍ന്നു എന്നതില്‍ തര്‍ക്കമില്ല. വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹ്യ വികസനരംഗങ്ങളില്‍ നാം കൈവരിച്ച നേട്ടങ്ങളാണ് ഈ വളര്‍ച്ചയ്ക്കു സഹായിച്ചത്. രാജവംശ കാലഘട്ടത്തിൽ നിർമിച്ച അടിത്തറയിൽ നിന്നും, ദശാബ്ദങ്ങളിലൂടെ നാം കെട്ടിപ്പൊക്കികൊണ്ടുവരുന്ന നിർമാണം പാളിച്ചകളില്ലാതെ ഉയരങ്ങളിലേക്കു കൊണ്ടു പോകുവാനും, സുസ്ഥിരമായ വികസന പന്ഥാവിലൂടെ പ്രയാണം നടത്തുവാനും നമുക്ക് കഴിയണം.
പരിസ്ഥിതിയെ അപകടത്തിലാക്കിക്കൊണ്ടുള്ള വമ്പൻ വ്യവസായ ങ്ങൾക്ക് പറ്റിയ സ്ഥലമല്ല കേരളം. സേവന മേഖലയിലാണ് നമ്മുടെ സാധ്യത. സോഫ്റ്റ്‌വെയർ, സെമി-കണ്ടക്ടർ , വിനോദസഞ്ചാരം, ആരോഗ്യപരിരക്ഷ,ബാക്കോഫീസ് തുടങ്ങിയ മേഖലകളിൽ ധാരാളം സാദ്ധ്യതകൾ ഉണ്ട്. സർക്കാരിന്റെയും, ട്രേഡ് യൂണിയനുകളുടെയും പ്രോത്സാഹനവും, പരിലാളനയും ഉണ്ടെങ്കിൽ ഈ രംഗങ്ങളിൽ വലിയ അത്ഭുതങ്ങൾ സൃഷ്ട്ടിക്കാൻ നമുക്ക് സാധിക്കും.
ഇനിയും യാഥാര്‍ത്ഥ്യമാക്കേണ്ട ഒരു പിടിസ്വപ്നങ്ങള്‍ ഉണ്ട്. കേരളത്തിൽ ജനിച്ചു വളർന്ന എല്ലാവർക്കും അനുയോജ്യമായ തൊഴിൽ കേരളത്തിൽ തന്നെ ഉറപ്പുവരുത്തുന്നതിനൊപ്പം, കാസര്‍കോഡു നിന്നും തിരുവനന്തപുരത്തേയ്ക്ക്, പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ, ഒരു അതിവേഗ റെയില്‍ പാത, കളിയിക്കാവിളയില്‍ നിന്നും മഞ്ചേശ്വരം വഴി കടന്നുപോകുന്ന 45 മീറ്റര്‍ വീതിയിലുള്ള ആറു വരി ദേശീയപാത, കോവളം മുതല്‍ കാസര്‍കോട് വരെ തടസ്സങ്ങളൊന്നും ഇല്ലാത്ത ഉള്‍നാടന്‍ ജലഗതാഗതം, തീരദേശത്തെ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള തീരദേശ കപ്പല്‍/ഹോവര്‍ ക്രാഫ്റ്റ് സര്‍വീസ്, ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, സര്‍വോപരി മാലിന്യ വിമുക്തവും, പരിസ്ഥിതി സൗഹൃദവുമായ കേരളവും ഒരു സ്വപ്നമാണ്.
അഡ്വ. പി.എസ്.ശ്രീകുമാര്‍
9847173177
ഗ്രന്ഥസൂചി
1. കേരള ചരിത്രം - എ.ശ്രീധരമേനോൻ
2. 125 years of Legislative Bodies of Kerala by the Secretariat of the Kerala Legislature
3.. കോൺഗ്രസ്സും കേരളവും - ഡോ .എസ് .വേണുമോഹൻ
4. കോൺഗ്രസ് പാർട്ടി കേരളപ്പിറവിക്കുശേഷം- ഡോ .എസ് .വേണുമോഹൻ
5. കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തിൽ-കൈനിക്കര പദ്മനാഭ പിള്ള
6. പട്ടംതാണുപിള്ള, അജയ്യനായ നേതാവ്-രാജീവ് ഗോപാലകൃഷ്ണൻ
7. ഇ.എസ.എസ് , ഓർമ്മപ്പുസ്തകം - കാവുമ്പായി ബാലകൃഷ്ണൻ
8 . സി.അച്യുതമേനോൻ, കേരളത്തിന്റെ വികസന ശിൽപി - കെ .പ്രകാശ്
ബാബു
9 സി.അച്യുതമേനോൻ-പ്രൊഫ.വിശ്വമംഗലം സുന്ദരേശൻ
10 . ഐക്യ കേരളം -2015 ഒക്ടോബർ 30 ലെ മാതൃഭൂമി
11. Developments, Education and Health in New York Review dated 20th December 1990
by Amartya Sen
12 The Achievements and Challenges of Kerala - Jayan Jose Thomas
13. കാൽനൂറ്റാണ്ട്-ചെറിയാൻ ഫിലിപ്പ്
14 കേരള ചരിത്രത്തിലെ സാക്ഷ്യങ്ങൾ-മലയിൻകീഴ് ഗോപാലകൃഷ്ണൻ
15 EMS Namboodiripad, the communist CM who laid foundation of Kerala Moder- Article of
Nandita Singh in the Print dated 19.3.2019.
16. ടി.വി.തോമസ് ജീവചരിത്രം - ടി.വി.കെ
17 . ആർ.ശങ്കർ-ഒരു കര്മയോഗിയുടെ കാൽപ്പാടുകൾ-ആർ.ശങ്കർ
ഫൌണ്ടേഷൻ ഓഫ് കേരള
18 കെ.കരുണാകരൻ -വൃന്ദാവനം വേണുഗോപാൽ
19. K.Karunakaran, Apolitical biography - K.Govindankutty
20 പട്ടം മുതൽ ഉമ്മൻചാണ്ടി വരെ-ഡി.ബാബുപോൾ
21 കാലം സാക്ഷി-ഉമ്മൻചാണ്ടിയുടെ ആത്മകഥ-സണ്ണികുട്ടി എബ്രഹാം
22 എൻറ്റെ വിജയവഴികൾ-ജി.വിജയരാഘവൻ
23 അനുപമം ജീവിതം -കെ.ശങ്കരനാരായണൻ.
24 ഓർമ്മച്ചെപ്പ്-എം.എം.ഹസ്സൻ
25 കേരളാ വിജ്ഞാന കോശം-ദേശബന്ധു പബ്ലിക്കേഷൻസ്
26 പതറാതെ മുന്നോട്ട്-കെ.കരുണാകരൻ
27 കേരള വികസനത്തിന്റെ വിവിധ വശങ്ങൾ-ടി.കെ.എ.നായർ
28 Kerala Studies-International Institute for Scientific and Academic Collaboration, USA
29. വിവിധ ദിനങ്ങളിലെ മലയാളമനോരമ ദിന പത്രവും,ഓൺലൈൻ
പത്രവും
30 കലാകൗമുദി വിവിധ ലക്കങ്ങൾ
31 കേരളശബ്ദം വിവിധ ലക്കങ്ങൾ
32 വിവിധ ദിവസങ്ങളിലെ മാതൃഭൂമി ദിന പത്രം
33 Sri Mannathu Padmanabhan -Prof.Dr.Sujatha.S
34 കനൽ വഴികളിലൂടെ- സി. ദിവാകരൻ
35 കേരള സമ്പത്ത്ഘടന -ഡോ .മേരി ജോർജ്