Tuesday, 19 September 2023

                      വഷളാകുന്ന   ഇന്ത്യാ -കാനഡ  ബന്ധം  

   അഡ്വ. പി .എസ് .ശ്രീകുമാർ 

 ഇന്ത്യയും, കാനഡയും തമ്മിൽ ചരിത്രപരമായി വളരെ നല്ല ബന്ധമാണ്   ഉണ്ടായിരുന്നത്.  എന്നാൽ കഴിഞ്ഞ കുറെ കാലങ്ങളായി  ആ ബന്ധത്തിൽ  വിള്ളൽ  വീണിരിക്കുകയാണ്. ഇരുരാജ്യങ്ങളും  തമ്മിലുള്ള  ബന്ധം വഷളാകുന്ന  രീതിയിലുള്ള  നടപടികളാണ്  ഇപ്പോൾ  ഉണ്ടായിരിക്കുന്നത്.  കഴിഞ്ഞ  ജൂണിൽ  ബ്രിട്ടീഷ്  കൊളമ്പിയയിൽ  വച്ച്  ഖാലിസ്ഥാൻ  നേതാവിനെ  കൊലപ്പെടുത്തിയതിൽ  ഇന്ത്യ   നിയോഗിച്ച  ഏജന്റുമാർക്ക്  പങ്കുണ്ടെന്ന്   വിശ്വസനീയമായ  വിവരമുണ്ടെന്നു  കാനഡ  പ്രധാനമന്ത്രി  ജസ്റ്റിൻ  ട്രൂഡോ  പാർലമെന്റിൻറ്റെ    അടിയന്തിര  സമ്മേളനത്തിൽ  അറിയിക്കുകയും,      കാനഡയിലെ  ഇന്ത്യൻ  നയതന്ത്ര  ഉദ്യോഗസ്ഥനായ  പവൻ കുമാർ റായിയെ  പുറത്താക്കാനുള്ള  കാനഡ സർക്കാരിന്റെ   തീരുമാനവുമാണ്  പൊടുന്നനെയുണ്ടായ  പ്രതിസന്ധിക്കു  കാരണം.   പകരം വീട്ടിക്കൊണ്ട്,   ഇന്ത്യയിലെ  മുതിർന്ന  കാനഡ  നയതന്ത്ര പ്രതിനിധിയായ  ഒലിവർ  സിൽവെസ്റ്ററിനെ   പുറത്താക്കിക്കൊണ്ട്   ഇന്ത്യയും     തിരിച്ചടിച്ചു..

               ഏറ്റവും  ഒടുവിലുണ്ടായ   ഈ നടപടികൾക്ക്   ഹേതുവായത്   ജി-20  ഉച്ചകോടി  സമ്മേളനത്തിൽ  പങ്കെടുക്കാൻ  കാനഡ  പ്രധാനമന്ത്രി  ജസ്റ്റിൻ ട്രൂഡോ  ഡൽഹിയിൽ  എത്തിയപ്പോൾ  മുതലാണ്.   പ്രധാനമന്ത്രി  നരേന്ദ്ര മോദിയും  ജസ്റ്റിൻ ട്രൂഡോയും  തമ്മിലുണ്ടായ  ഉഭയകക്ഷി  ചർച്ചയിൽ,   ഖാലിസ്ഥാൻ  വാദികളായ  ചില  സിഖ് ഭീകരർ  കാനഡയുടെ  മണ്ണിൽ  നടത്തുന്ന  ഇന്ത്യ വിരുദ്ധ നീക്കങ്ങൾക്കെതിരെ    കാനഡ  സർക്കാർ  നടപടി സ്വീകരിക്കാത്തതിൽ     മോദി ശക്തമായ  പ്രതിഷേധം  രേഖപ്പെടുത്തിയെങ്കിലും,  ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ  അഭിപ്രായം പറയാനും,  സമാധാനപരമായ പ്രകടനങ്ങൾ  നടത്താനുമുള്ള  അവകാശത്തെ  മാനിക്കുമെന്നാണ്  ട്രൂഡോ പറഞ്ഞത്.   ഉച്ചകോടിക്ക്  ശേഷം   ട്രൂഡോ  മടങ്ങേണ്ടിയിരുന്ന  വിമാനത്തിന്  യന്ത്രത്തരാർ  സംഭവിച്ച്   അദ്ദേഹം  രണ്ടുദിവസം  കൂടി    ഹോട്ടലിൽ  തന്നെ  തങ്ങേണ്ടിവന്നതും, ജി-20  ഉച്ചകോടിയിൽ    ട്രൂഡോക്ക്‌     അർഹമായ  പ്രാധാന്യം നൽകിയില്ലെന്ന  കാനഡയിലെ  മാധ്യമങ്ങളുടേയും   രാഷ്ട്രീയ  വൃത്തങ്ങളുടെയും  പ്രചാരണവും,  ഇരു  രാജ്യങ്ങളും  തമ്മിലുള്ള  ബന്ധത്തിൽ  കരിനിഴൽ  വീഴ്ത്തി. 

             ഇരു രാജ്യങ്ങളും തമ്മിലുള്ള  അകൽച്ച   വർധിച്ചതോടെ   കാനഡയും, ഇന്ത്യയുമായി  കഴിഞ്ഞ കുറെ  വര്ഷങ്ങളായി  നടത്തിവന്ന  വാണിജ്യ  ചർച്ചകൾ  നിർത്തിവക്കുകയും,  ഇക്കാര്യത്തിനായുള്ള  കാനഡ  വാണിജ്യ മന്ത്രിയുടെ  ഇന്ത്യ  സന്ദർശനം  റദ്ദാക്കുകയും  ചെയ്തു.  

ട്രൂഡോയും ഇന്ത്യാ വിരുദ്ധ സംഘടനകളും 

                               2015 ലാണ്  ജസ്റ്റിൻ  ട്രൂഡോ  ആദ്യമായി പ്രധാനമന്ത്രിസ്ഥാനത്തെത്തിയത്.  പാർലമെന്റിൽ  ഭൂരിപക്ഷമില്ലാതിരുന്ന  ട്രൂഡോയുടെ  ലിബറൽ  പാർട്ടി   ഇന്ത്യാ  വിരുദ്ധനായ   ജഗ്‌മീത്    സിങ്  നേതൃത്വം  കൊടുക്കുന്ന  ന്യൂ  ഡെമോക്രാറ്റിക്‌  പാർട്ടിയുമായി   ധാരണ  ഉണ്ടാക്കിയാണ്  മന്ത്രിസഭ  രൂപീകരിച്ചത്.   അന്നത്തെ  അദേഹത്തിൻറ്റെ   മന്ത്രിസഭയിൽ  ഇന്ത്യൻ  വംശജരായ    നാല്  മന്ത്രിമാരിൽ   പേരിൽ  മൂന്നു  പേരും  സിഖ്  വംശജരായിരുന്നു. മന്ത്രിസഭയിലെ  സിഖ്  മന്ത്രിമാരുടെ  സ്വാധീനത്തിനു  വഴങ്ങി  ഇന്ത്യാ   വിരുദ്ധരായ  പല  സംഘടനകളുടെയും  മീറ്റിംഗുകളിൽ  അദ്ദേഹത്തിന്  പങ്കെടുക്കേണ്ടി  വന്നു.  ഖാലിസ്ഥാൻ വാദികളായ  സിഖ്  ഖൽസയുടെ  നേതൃത്വത്തിൽ  2017 ൽ കാനഡയിൽ  നടത്തിയ  പരേഡിൽ  ട്രൂഡോ  മുഖ്യാതിഥിയായി  പങ്കെടുത്തപ്പോൾ,  ഇന്ത്യൻ  വിദേശകാര്യവകുപ്പ്    ശക്തമായ   പ്രതിഷേധം  അറിയിക്കുകയുണ്ടായി.  ഈ  ഒരു  പശ്ചാത്തലത്തിൽ,  ഇന്ത്യയുമായുള്ള  ബന്ധം  സുദൃഡമാക്കുവാൻ  2018  ഫെബ്രുവരിയിൽ   8  ദിവസം  നീണ്ടുനിന്ന  ഇന്ത്യ  സന്ദർശനത്തിന്  അദ്ദേഹം  എത്തി.  എന്നാൽ,  ഡൽഹിയിൽ    നടത്തിയ  അത്താഴവിരുന്നിൽ,  പഞ്ചാബ് സംസ്ഥാന മന്ത്രിസഭയിലെ  അംഗമായിരുന്ന    മൽക്കിയത്  സിങ്  സിധുവിനെ  കൊലപ്പെടുത്താൻ  ശ്രമിച്ച  കേസിൽ  കാനഡ  കോടതി  ശിക്ഷിച്ച   ജസ്പാൽ  അത്‌വാലിനെ   ഔദ്യോഗിക  അംഗമായി  ട്രൂഡോ  ക്ഷണിച്ചത്  വലിയ  പ്രശ്നമായി.  അയാളെ  ഒഴിവാക്കാൻ  ഇന്ത്യ  ആവശ്യപ്പെടുകയും,  കാനഡ  സർക്കാരിന്  ഒടുവിൽ  അയാളെ  ഒഴിവാക്കേണ്ടിവരുകയും   ചെയ്തത്  ട്രൂഡോക്കും,  അന്തർദേശിയ  തലത്തിൽ  കാനഡാക്കും,    വലിയ ക്ഷീണമായി മാറി.  2019 ലെ  പാർലമെന്റ്  തെരഞ്ഞെടുപ്പിനുശേഷം    ന്യൂ  ഡെമോക്രാറ്റിക്‌  പാർട്ടിയുടെ  പിന്തുണയോടെയാണ്  ട്രൂഡോ   വീണ്ടും   പ്രധാനമന്ത്രിയായത്. അദ്ദേഹത്തിൻറ്റെ  നിലവിലുള്ള  മന്ത്രിസഭയിലും  ഖാലിസ്ഥാൻ  തീവ്രവാദികളോട്  അനുഭാവം  പുലർത്തുന്ന   മന്ത്രിമാർ   ഉണ്ടെന്നത്  ശ്രദ്ധേയമാണ്.

ആരാണ്  ഹർദീപ്‌സിങ് നിജ്ജ? 

                 ഇന്ത്യാ - കാനഡ  ബന്ധത്തിൽ   ഇപ്പോൾ  ഉണ്ടായിട്ടുള്ള   പ്രതിസന്ധിക്ക്   കാരണമായ   സംഭവമാണ്   ഖാലിസ്ഥാൻ  നേതാവ്  ഹർദീപ്‌സിങ്  നിജ്ജയുടെ  കൊലപാതകം.  കഴിഞ്ഞ ജൂൺ  18 നായിരുന്നു   ഹർദീപ്‌സിങ്   നിജ്ജാർ  എന്ന  തീവ്രവാദി,     വാൻകൂവറിലെ   ഗുരുനാനാക്    ഗുരുദ്വാരക്കു  സമീപം    അജ്ഞാതരായ  രണ്ടുപേരുടെ  വെടിയേറ്റ്  കൊല്ലപ്പെട്ടത്. പഞ്ചാബിലെ  ജലന്ധറിൽ  1977 ൽ  ജനിച്ച  നിജ്ജാർ,  1997 ലാണ്  കാനഡയിലേക്ക്  കുടിയേറിയത്.    പ്ലംബറായി  ജോലിചെയ്തിരുന്ന   നിജ്ജാർ ,  സിഖ്  തീവ്രവാദ  പ്രവർത്തനങ്ങളിൽ  ആകൃഷ്ടനായി,  ബാബ്ബർ  ഖൽസ  ഇന്റർനാഷണൽ   എന്ന  വിഘടനവാദ സംഘടനയുടെ  സജീവ  പ്രവർത്തകനായി.  പിന്നീട്, ഖാലിസ്ഥാൻ  ടൈഗർ  ഫോഴ്സ്  എന്ന  തീവ്രവാദ  സംഘടനയുടെ  തലവനായി  മാറി.   പഞ്ചാബിനെ  സ്വതന്ത്രമാക്കി  ഒരു  ഖാലിസ്ഥാൻ  രാജ്യം  സ്ഥാപിക്കണമെന്ന  ലക്ഷ്യത്തോടെയുള്ള  പ്രവർത്തനങ്ങളിൽ  അയാൾ  സജീവമാകുകയും,   ഇന്ത്യയിലേതുൾപ്പെടുയുള്ള  സിഖ്  യുവാക്കളെ    ആകർഷിച്ച്  കൂടെക്കൂട്ടി  ഹിതപരിശോധന  എന്ന  ആവശ്യത്തിന്  വേണ്ടി  പ്രചാരണ  പ്രവർത്തനങ്ങൾ  നടത്തുകയും  ചെയ്തു.   പാകിസ്ഥാൻ  ചാര  സംഘടയായ ഐ.എസ് .ഐ യുടെ സഹായത്തോടെയാണ്  ഖാലിസ്ഥാൻ  ടൈഗർ  ഫോഴ്‌സ്   ദേശവിരുദ്ധ  പ്രവർത്തനങ്ങളിൽ  ഏർപ്പെടുന്നതെന്ന്   ആരോപിച്ചുകൊണ്ട്  ഇന്ത്യാ സർക്കാർ  ഈ  സംഘടനയെ  നിരോധിക്കുകയും ,2020  ജൂലൈയിൽ   നിജ്ജാറിനെ    തീവ്രവാദിയായി      പ്രഖ്യാപിക്കുകയും  ചെയ്തു. ഇയാളെ  പിടിച്ചുകൊടുക്കുന്നവർക്കു  10  ലക്ഷം  രൂപയും  ഇന്ത്യ  പ്രഖ്യാപിച്ചു. .  പിന്നീട്   ഇയാളെ   പ്രതിയാക്കി,   ദേശിയ  അന്വേഷണ  ഏജൻസി (NIA )  ഒരു  കേസ്   രജിസ്റ്റർ  ചെയ്ത്‌   കാനഡ  സർക്കാരിനെയും  അറിയിച്ചു.  ഇക്കഴിഞ്ഞ  ജൂണിൽ  കാനഡയിലെ     സിഖ്  മതവിശ്വാസികൾ  നടത്തിയ  ഘോഷയാത്രയിൽ  നുഴഞ്ഞുകയറിയ  തീവ്രവാദികൾ,   മുൻ  പ്രധാനമന്ത്രി  ഇന്ദിരാഗാന്ധിയെ  അവഹേളിക്കുന്ന  ഒരു  ഫ്‌ളോട്ട്  ഉൾപ്പെടുത്തിയിരുന്നു.  ഇത്  ശ്രദ്ധയിൽപെട്ട  ഉടൻ തന്നെ  ഇന്ത്യൻ  വിദേശകാര്യ  മന്ത്രാലയം    ശക്തമായ  പ്രതിഷേധം  കാനഡ  സർക്കാരിനെ  അറിയിച്ചു. ടൊറൊനന്റോയിലെ   ഇന്ത്യൻ  നയതന്ത്ര  കാര്യാലയത്തിന്  നേരെയും  അടുത്തിടെ  ആക്രമണം  ഉണ്ടായി.  ഈ   വിധ്വംസക  ശക്തികളുടെ  ഇന്ത്യാ  വിരുദ്ധ  പ്രചാരണത്തിനെതിരെ   കാനഡ  സർക്കാർ  ശക്തമായ  നടപടികൾ  സ്വീകരിക്കു ന്നില്ലെന്നതാണ്  ഇന്ത്യയുടെ  ആരോപണം.      സിഖ്  തീവ്രവവാദികളോടുള്ള കാനഡ  സർക്കാരിൻറ്റെ  മൃദു  സമീപനമാണ്  തീവ്രവാദി  സംഘടനകൾക്ക്  വളമായി  മാറുന്നത്.  

വോട്ട് ബാങ്കായി മാറിയ സിഖ് സമൂഹം 

2024 ൽ   രണ്ടാം ഊഴം  പൂർത്തിയാക്കുന്ന  പ്രധാനമന്ത്രി  ട്രൂഡോ  വീണ്ടും  ഒരു  തെരഞ്ഞെടുപ്പിനെ  അഭിമുഖീകരിക്കേണ്ടതുണ്ട്.  കാനഡയുടെ  ജനസംഖ്യയുടെ  4 ശതമാനം  ഇന്ത്യൻ  വംശജരാണ്. ഏകദേശം  14  ലക്ഷം ഇന്ത്യൻ വംശജരാണ്  അവിടെയുള്ളത്.  അതിൽ 2.12  ശതമാനം  പേരും    സിഖ് വംശജരാണ്.  അതായതു  സിഖ്  വംശജരുടെ എണ്ണം  2021 ലെ സ്ഥിതിവിവരക്കണക്കനുസരിച്ചു  7,71,790  പേർ.  ഇന്ത്യക്കു  വെളിയിൽ  ഏറ്റവും  കൂടുതൽ  സിഖ്  വംശജർ  ഉള്ളത്  കാനഡയിലാണ്.  അമേരിക്കയിലും, ബ്രിട്ടനിലും  5,00,000  പേർ  വീതവും ,  ഓസ്‌ട്രേലിയയിൽ 2,00,.000  സിഖ്  വംശജരുമാണ്  ഉള്ളത്.  സിഖ് വംശജരെ   വോട്ട്  ബാങ്കായി   ട്രൂഡോ  ഉപയോഗിക്കുന്നതാണ്    തീവ്രവാദികൾക്കെതിരെ  ശക്തമായ  നടപടികൾ  എടുക്കുന്നതിൽ  നിന്നും  കാനഡ സർക്കാരിനെ  പിന്നോട്ടുവലിക്കുന്ന  പ്രധാന ഘടകം.

  വിദ്യാർത്ഥികളുടെ  ആശങ്ക  

ഇന്ത്യയിൽ  നിന്നും,    പഠനത്തിനായി     ഏറ്റവും  കൂടുതൽ   വിദ്യാർഥികൾ    പോകുന്ന  രാജ്യമാണ്  കാനഡ.     2022 ൽ    ഇന്ത്യയിൽ  നിന്നും    കാനഡയിൽ  എത്തിയ  വിദ്യാർത്ഥികളുടെ  എണ്ണം  2,26,450  ആയിരുന്നു.  2023 ൽ   ആഗസ്റ്റ്  വരെ    വിവിധ രാജ്യങ്ങളിൽ നിന്നുമായി  4,34,899   വിദ്യാർത്ഥികളാണ്  പഠനത്തിനായി  അവിടെ എത്തിയത്.  അതിൽ  40 ശതമാനം     വിദ്യാർഥികളാണ്   ഇന്ത്യയിൽ  നിന്നും  ഉണ്ടായിരുന്നത് .    അതായത് 1,75,021   വിദ്യാർഥികൾ.   ആയിരക്കണക്കിന്  വിദ്യാർത്ഥികളാണ്  വീസയ്‌ക്കും  പി.ആറിനും  അപേക്ഷിച്ചു  ഇപ്പോൾ  കാത്തിരിക്കുന്നത്.   കേരളത്തിലെ  ഒരു  ഏജൻസി  മുഖാന്തിരം  ഈ  വര്ഷം കാനഡയിലേക്കു   7300  ഓളം  വിദ്യാർത്ഥികളാണ്  പോയത്.     ഇന്ത്യയും കാനഡയും  തമ്മിലുണ്ടായ    അസ്വാരസ്യങ്ങൾ   കാനഡയിലേക്ക്  പഠനത്തിനും,  ജോലിക്കുമായി  പോകുവാൻ   വീസ /പി.ആർ   എന്നിവ പ്രതീക്ഷിച്ചിരിക്കുന്ന  ആയിരക്കണക്കിന്  വിദ്യാർത്ഥികളെയും,, യുവാക്കളെയും  ആശങ്കാകുലരാക്കിയിരിക്കുകയാണ്.  വിദേശവിദ്യാർഥികളിൽ നിന്നും  ഏറ്റവും  കൂടുതൽ  വരുമാനം  ഉണ്ടാക്കുന്ന  ഒരു  രാജ്യമാണ്  കാനഡ.  അവിടത്തെ  സർവ്വകലാശാലകളുടെ   പ്രധാന  വരുമാന  സ്രോതസും  ഇന്ത്യൻ  വിദ്യാർത്ഥികളാണ്.   2021 ൽ   വിദ്യാർഥികളിൽ   നിന്നും  ലഭിച്ചത്  600  കോടി  ഡോളർ  ആയിരുന്നു. ഇന്ത്യയിലെ    ഷെയർ മാർക്കറ്റിൽ  കാനഡയിൽ  നിന്ന്  ലഭിച്ച  നിക്ഷേപം  4000  കോടി  ഡോളറാണ്. ഇരുരാജ്യങ്ങളും  തമ്മിലുള്ള  വ്യാപാരം  800  കോടി ഡോളറിന്റ്റെതാണ്‌.  ഈ  സാഹചര്യത്തിൽ,  വരുമാനത്തിൽ  ഇടിവുണ്ടാകുന്ന  നടപടികൾ  കാനഡ  കൈക്കൊള്ളാനായുള്ള  സാധ്യത  കുറവാണ്‌.  

അഡ്വ. പി.എസ് .ശ്രീകുമാർ 

9847173177 




Wednesday, 6 September 2023

                           ഇമ്രാൻഖാനും   പാകിസ്താൻ   രാഷ്ട്രീയവും 

അഡ്വ.പി.എസ്‌ . ശ്രീകുമാർ 

പാകിസ്ഥാൻ  പട്ടാളവുമായി  ഉണ്ടാക്കിയ  ധാരണയുടെ  അടിസ്ഥാനത്തിലാണ്  2018 ലെ തെരഞ്ഞെടുപ്പിൽ  പട്ടാളത്തിൻറ്റെ  സഹായത്തോടെ   ഇമ്രാൻഖാൻ  അധികാരത്തിലേറിയത്.   പട്ടാളമേധാവിയായിരുന്ന  ജാവേദ്  ബാജ്‌വക്ക്   കാലാവധി  നീട്ടിനൽകുന്നത്  സംബന്ധിച്ച്   ഉണ്ടായ   അഭിപ്രായ വ്യത്യാസത്തെ തുടർന്ന്   അധികാരത്തിൽ നിന്ന്  പുറത്തായതുമുതൽ പാക്കിസ്ഥാൻ രാഷ്ട്രീയം  കലങ്ങിമറിയുകയാണ്. 2022  ഏപ്രിൽ മാസത്തിൽ  പാകിസ്ഥാൻ നാഷണൽ അസ്സംബ്ലിയിൽ  അവതരിപ്പിച്ച  അവിശ്വാസ  പ്രമേയത്തെത്തുടർന്നാണ് ഇമ്രാൻ ഖാന്  രാജിവച്ചു ഒഴിയേണ്ടിവന്നതെങ്കിലും,  ഇമ്രാൻറ്റെ  ഘടക കക്ഷികളെക്കൊണ്ട് പിന്തുണ പിൻവലിപ്പിച്ചതിൻറ്റെ,   പിറകിൽ ചരട് വലിച്ചത്    പട്ടാളമേധാവിയായിരുന്ന  ജാവേദ്ബജ്‌വയായിരുന്നു.  അധികാരത്തിൽ നിന്ന് പുറത്തുപോയത് മുതൽ  നാഷണൽ  അസ്സംബ്ലിയിലേക്കുള്ള   തെരഞ്ഞെടുപ്പ്   ഉടൻ  നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്     നിരന്തരമായ പ്രക്ഷോഭങ്ങൾ   നടത്തി ,   പ്രധാനമന്ത്രി ഷാബാസ്  ഷെരീഫിനും, പട്ടാളത്തിനും  കനത്ത വെല്ലുവിളി ഉയർത്തിയ   ഇമ്രാൻഖാനെ  തളക്കേണ്ടത്  രണ്ടുകൂട്ടരുടെയും ആവശ്യമായിരുന്നു. അതിനായി  വിവിധ  കാരണങ്ങളുടെ പേരിൽ  നൂറ്റിഅമ്പതില്പരം  കേസുകളാണ്  ഇമ്രാൻ ഖാനെതിരെ  എടുത്തിട്ടുള്ളത്.

ഇമ്രാനും അദ്ദേഹത്തിന്റെ ഭാര്യ ബുഷ്‌റാബീഗവും ചേർന്ന് രൂപീകരിച്ച അൽ- ക്വാദിർ ട്രസ്റ്റിൽ  നടത്തിയതായി പറയുന്ന അഴിമതികളുടെ പേരിൽ എടുത്ത കേസിൽ, ലാഹോർ ഹൈകോടതിയിൽ  അദ്ദേഹം ഹാജരായ അവസരത്തിലാണ്  നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ യുടെ  ഉത്തരവ് അനുസരിച്ചു്   2022  മെയ് 9 ന്   അദ്ദേഹത്തെ  ആദ്യമായി  ബലാൽക്കാരമായി  അറസ്റ്റ് ചെയ്‌ത്‌  ജയിലിലാക്കിയത്.  അതേത്തുടർന്ന്  പട്ടാളത്തിനും, ഷാബാസ്  ഷെരീഫിന്റെ  സർക്കാരിനുമെതിരെ  രാജ്യവ്യാപകമായി പ്രതിഷേധം ഉണ്ടായി.   അതിനെതിരെ അദ്ദേഹം സുപ്രീം കോടതിയിൽ  ഫയൽ ചെയ്‌ത  കേസിൽ, അനുകൂലമായ വിധി വന്നതിനാലാണ്    അടുത്ത ദിവസം  അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചത്‌ 

.  ജാമ്യം ലഭിച്ചതിനെ തുടർന്ന്  സ്വന്തം വീട്ടിൽ അദ്ദേഹം  എത്തിയെങ്കിലും, അദ്ദേഹത്തെ രാഷ്ട്രീയമായി ഇല്ലായ്‌മ  ചെയ്യാനുള്ള   ഗൂഢാലോചനയിലായിരുന്നു   എതിർപാർട്ടിക്കാരും,  പട്ടാളവും. അദ്ദേഹത്തിന്റെ പാർട്ടി  നേതാക്കളെയും, പ്രവർത്തകരെയും വിവിധ കേസുകളുടെ മറവിൽ  അറസ്റ്റ് ചെയ്തു ജയിലിലാക്കികൊണ്ട് , അദ്ദേഹത്തിന്റെ ചിറകുകൾ ആദ്യം അവർ അരിഞ്ഞു തുടർന്ന്,അദ്ദേഹത്തെ  സ്ഥിരമായി ജയിലിലാക്കുവാനുള്ള  കരുക്കൾ നീക്കി.  അതിന്റെഭാഗമായാണ്   നേരത്തെ  എടുത്ത തോഷാഖാനാ കേസിലെ വിചാരണ ഊര്ജിതപ്പെടുത്തിയത് . പാകിസ്താനിലെ നിയമമനുസരിച്ചു  അധികാരസ്ഥാനത്തിരിക്കുന്നവർക്   ലഭിക്കുന്ന ഉപഹാരങ്ങൾ  തോഷഖാന വകുപ്പിന്  നൽകണം.  അവർ അത് വിറ്റു പണമാക്കി  സർക്കാർ ഖജനാവിലേക്ക്  മുതൽ  കൂട്ടും.   എന്നാൽ  പ്രധാനമന്ത്രിയെന്ന നിലയിൽ  ഇമ്രാന്ഖാന്   ലഭിച്ച  ഉപഹാരങ്ങൾ   അദ്ദേഹം  കുറഞ്ഞ  വിലക്ക്  തോഷഖാനയിൽനിന്നും  വാങ്ങിയ  ശേഷം,  കൂടിയ  വിലക്ക് വിറ്റു പണമാക്കി  എന്നതാണ്  കേസ്.  635000  ഡോളർ  വിലവരുന്ന  ഉപഹാരങ്ങളാണ്  (140  ദശലക്ഷം പാക്കിസ്ഥാൻ രൂപ) തോഷഖാനാ  കേസിൽ  പെട്ടത്.  ലാഹോറിലെ വിചാരണ കോടതി ഈ കേസിൽ  ഓഗസ്റ്റ്  5 ന്      മൂന്ന്  വർഷത്തെ തടവ് ശിക്ഷയാണ്  ഇമ്രാന്‌  വിധിച്ചത്. വിധിയുടെ അടിസ്ഥാനത്തിൽ   അദ്ദേഹത്തിന് അടുത്ത  5 വർഷം   തെരഞ്ഞെടുപ്പുകളിൽ  മത്സരിക്കാൻ  വിലക്കുണ്ട്.  വിധി  പ്രസ്താവിച്ചു  മണിക്കൂറുകൾക്കകം  അദ്ദേഹത്തെ  വീണ്ടും  അറസ്റ്റ്  ചെയ്തു   റാവൽപിണ്ടിയിലെ   ജയിലിലാക്കി.    ഭരണത്തിലെ സഖ്യകക്ഷികളായ   പാക്കിസ്ഥാൻ മുസ്ലിം ലീഗ് (നവാസ്),  പാക്കിസ്ഥാൻ പ്യൂപ്പിൾസ് പാർട്ടി  എന്നിവരുടെയും  പട്ടാളത്തിന്റെയും   ആസൂത്രണം  അനുസരിച്ചാണ് പാക്കിസ്ഥാൻ രാഷ്ട്രീയം   ചലിച്ചുകൊണ്ടിരിക്കുന്നത്. 

നവാസ് ഷെരീഫും മടങ്ങി വരുന്നു  ?

ഇമ്രാൻ ഖാൻറ്റെ  പി.ടി.ഐ   പാർട്ടി നേതാക്കളും, പ്രവർത്തകരുമെല്ലാം വിവിധ കേസുകളിൽ പെട്ട്   അറസ്‌റ്റിലായതിനാലും ,  ഷിറീൻ മസാരി, ഫവാദ് ചൗധുരി തുടങ്ങിയ ചില മുൻമന്ത്രിമാർ  പുതിയ പാർട്ടി രൂപീകരിച്ചു  പട്ടാളത്തിന്റെ പ്രീതി പിടിച്ചു  പറ്റാൻ കാലുമറിയതിനാലും,  അറസ്റ്റിനെതിരെ  വലിയ പ്രകടനങ്ങളോ, എതിർപ്പോ ഉണ്ടായില്ല. അറസ്റ്റിനെതിരെ പ്രതീക്ഷിച്ച രീതിയിൽ  എതിർപ്പ് ഇല്ലാതിരുന്നത്  പാകിസ്ഥാൻ ഭരണകൂടത്തിനും, പട്ടാളത്തിനും വലിയ ആശ്വാസമാണ് നൽകിയത്.  എന്നാൽ  അവർ പ്രതീക്ഷിക്കാത്ത ഒരു തിരിച്ചടി  അറസ്റ്റിലായ  ആഴ്ച തന്നെ  കിട്ടി.  പെഷവാറിൽ   , തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ  ഇമ്രാൻറ്റെ  പാക്കിസ്ഥാൻ തെഹ്രീക് -ഇ-ഇൻസാഫ് പാർട്ടി വൻ ഭൂരിപക്ഷത്തിനു വിജയിച്ചു. അത് നൽകുന്ന  സൂചന,  ഇമ്രാൻറ്റെ  ജനപ്രീതിക്ക് ഒരു ഇടിവും സംഭവിച്ചിട്ടില്ല എന്നാണ്.  നിലവിലെ സാഹചര്യത്തിൽ  പാക് രാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് എന്ന സ്ഥാനം നിലനിർത്താൻ  അദ്ദേഹത്തിന് ഇപ്പോഴും സാധിക്കുന്നു.

താത്ക്കാലിക മന്ത്രിസഭയും  തെരഞ്ഞെടുപ്പും 

പാക്കിസ്ഥാൻ ഭരണഘടനപ്രകാരം, നാഷണൽ അസംബ്ലിയുടെ  കാലാവധിപൂർത്തിയായാൽ  നിലവിലെ സർക്കാർ രാജിവച്ചു  ഒരു  കാവൽ  സർക്കാരിന് അധികാരം കൈമാറണം.  അതനുസരിച്ചു  ഓഗസ്റ്റ് 9 ന്  പ്രസിഡന്റ് ആരിഫ് ആൽവിയോടെ  നാഷണൽ അസംബ്‌ളി പിരിച്ചുവിടാൻ പ്രധാനമന്ത്രി ഷാബാസ്  ഷെരീഫ്  ശുപാര്ശചെയ്യുകയും, പ്രസിഡന്റ് നാഷണൽ അസംബ്ലി പിരിച്ചുവിടുകയും ചെയ്തു.  പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ശുപാർശ ചെയ്ത ബലൂചിസ്ഥാൻ അവാമി പാർട്ടി നേതാവായ അൻവൽ -  ഉൽ- ഹഖ് കാക്കറിനെയാണ്   കാവൽ  പ്രധാനമന്ത്രിയായി  ഇപ്പോൾ  നിയമിച്ചത്. സാധാരണഗതിയിൽ, 90 ദിവസങ്ങൾക്കകം തെരഞ്ഞെടുപ്പ് നടത്തണം. പക്ഷേ, രാജിവക്കുന്നതിനു മുമ്പ്    ഷെരീഫ്   സർക്കാർ   പാസ്സാക്കിയ  മണ്ഡലം പുനർനിർണയ  നിയമമനുസരിച്ചു, മണ്ഡലങ്ങൾ പുനർനിർണയം നടത്തേണ്ടതുണ്ട്.  അതിനാൽ, ആ കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാൻ സാധിക്കും.  അങ്ങിനെ ചെയ്യുന്നതിലൂടെ    ചില   സാദ്ധ്യതകൾ  ഷാബാസ്  ഷെരീഫ് കാണുന്നു.

 ഒന്ന്, ഇമ്രാൻഖാൻ ദീർഘനാൾ  പൊതുപ്രവർത്തന രംഗത്തുനിന്നും, സാമൂഹ്യമാദ്ധ്യമങ്ങളിൽ നിന്നും അകന്നു നിൽക്കുന്നതിനാൽ,  വിസ്‌മൃതിയിൽ ആകുമെന്നും,  അദേഹത്തിന്റെ  പാർട്ടി ഇല്ലാതെയാകുമെന്നും  കണക്കുകൂട്ടുന്നു.  ഈ സാഹചര്യം   പാകിസ്ഥാൻ മുസ്ലിം ലീഗിന്   അനുകൂലമായ  അന്തരീക്ഷം ഉണ്ടാക്കും.

  രണ്ടാമതായി അദ്ദേഹം കണക്കുകൂട്ടുന്നത്,  തൻറ്റെ  ജേഷ്ഠനും, മുൻ പ്രധാനമന്ത്രിയുമായ  നവാസ് ഷെരീഫിന്റ്റെ  സാന്നിധ്യമാണ്.    അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട്   തടവറയിൽ ആയിരുന്ന നവാസ് ഷെരീഫ്  2019  മുതൽ   ബ്രിട്ടനിൽ   ഒളിവിൽ കഴിയുകയാണ് .  അദ്ദേഹത്തിനെതിരെയുള്ള കേസുകളെല്ലാം പട്ടാളത്തിന്റെ സഹായത്തോടെ  പിൻവലിച്ച ശേഷം,  ഈ   വർഷം  അവസാനത്തോടെ പാകിസ്ഥാനിൽ മടക്കികൊണ്ടുവരുവാൻ   സാധിക്കുമെന്നും,  അദ്ദേഹം , തെരഞ്ഞെടുപ്പിൽ  പാർട്ടിയെ നയിച്ചാൽ  വൻ ഭൂരിപക്ഷത്തിൽ  അധികാരത്തിലെത്തുമെന്നുമാണ്  പി.എം.എൽ പാർട്ടി കരുതുന്നത്..  

ഒരു കാര്യം വ്യക്തമാണ്.  നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ, പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ ജനസമ്മതിയുള്ളത്    ഇമ്രാൻ  ഖാനാണ്.  ഇസ്ലാമബാദ്  ഹൈക്കോടതി  അദ്ദേഹത്തിന്റെ ശിക്ഷ  സസ്‌പെൻഡ്  ചെയ്‌തതോടെ  അദ്ദേഹത്തിന്  ജയിലിൽ നിന്നും പുറത്തുവരുവാൻ  സാധിക്കുമെന്നും, അടുത്തു  വരുന്ന തെരഞ്ഞെടുപ്പിൽ  മത്സരിക്കാമെന്നും  പ്രതീക്ഷിക്കുന്നു.  മറ്റ്   ഏതെങ്കിലും  കേസിൽ പെടുത്തി  വീണ്ടും  ജയിലിലാക്കിയാൽ  അദ്ദേഹത്തിന്  മത്സരിക്കാൻ  സാധിക്കുകയില്ല.    തെരഞ്ഞെടുപ്പിൽ,  അദ്ദേഹത്തിന് മത്സരിക്കാൻ സാധിച്ചില്ലെങ്കിലും,  അദ്ദേഹത്തിന്റെ  പാർട്ടി വിജയിച്ചാൽ   ഇമ്രാൻ ഖാന്  ഭരണരംഗത്തു   മടങ്ങിവരുവാൻ  വഴിയൊരുങ്ങുമെന്നാണ്    അദ്ദേഹത്തിന്റെയും,  അടുത്ത അനുയായികളുടെയും  പ്രതീക്ഷ.  അതേസമയം   പട്ടാളവുമായുണ്ടായ   അഭിപ്രായ വ്യത്യാസങ്ങൾ   പരിഹരിച്ച  സാഹചര്യത്തിൽ,    അവരുടെ സഹായത്തോടെ  അധികാരത്തിൽ തിരിച്ചുവരാമെന്നാണ്  ഷെരീഫ്   കുടുംബം  പ്രതീക്ഷിക്കുന്നത്.  കുഴഞ്ഞുമറിഞ്ഞ അന്തരീക്ഷത്തിൽ  അവസരം മുതലെടുത്ത്   മുമ്പ് പലപ്പോഴും ചെയ്തിട്ടുള്ളതുപോലെ  പട്ടാളം തന്നെ  അധികാരം ഏറ്റെടുക്കുമോ എന്ന ആശങ്കയും  ഇല്ലാതില്ല. 

അഡ്വ. പി.എസ്‌ .ശ്രീകുമാർ 

9847173177