Wednesday, 15 November 2023

 ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് രൂപീകരണവും        ഉമ്മൻചാണ്ടിയും   

 ജോർജ്  എബ്രഹാം 

  കേരളത്തിൽ നിന്നും വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന    നേതാക്കളിൽ   മലയാളികൾ ഹൃദയത്തിൽ  കൊണ്ടുനടന്ന നേതാവാണ് ഉമ്മൻചാണ്ടിക്ക്.  അദ്ദേഹം നടത്തിയ എണ്ണമറ്റ  അമേരിക്കൻ സന്ദര്ശനങ്ങളും , അദ്ദേഹത്തെ   കാണാനും അഭിവാദ്യം ചെയ്യാനും ഉള്ള മലയാളി സമൂഹത്തിൻറ്റെ  ഉണർവും,ആകാംക്ഷയും,അഭിവാഞ്ചയും ഞാൻ സ്നേഹത്തോടെ ഓർക്കുന്നു.   ഫലപ്രദമായ  നേതൃത്വം എന്നത് പ്രചോദനം  നൽകലും,  അണിനിരത്തലുമാണെന്ന് പറയപ്പെടുന്നു.  ഈ ചൊല്ല് അന്വർത്ഥമാക്കുന്ന രീതിയിൽ ജനങ്ങളെ  സ്നേഹത്തോടെയും,  സൗഹൃദത്തോടെയും, ഒരുമിപ്പിയ്ക്കാൻ ഉമ്മൻചാണ്ടി  ശ്രമിച്ചിരുന്നു.     

        1998-ൽ അദ്ദേഹം നടത്തിയ അമേരിക്കൻ സന്ദർശനം എൻറ്റെ ഓർമ്മയിൽ ഇപ്പോഴുമുണ്ട്.  യാത്രയുടെ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനും, തൻറ്റെ  മണ്ഡലത്തിൽ നിന്നും അമേരിക്കയിലേക്ക് വന്നവരെയും, അതുപോലെ കഴിയുന്നത്ര   മറ്റുള്ളവരെയും  നേരിൽ കാണുവാനുമായി   അദ്ദേഹം എന്നെ ബന്ധപ്പെട്ടു . അന്നത്തെ സന്ദർശനത്തിൽ, ഭാര്യ മറിയാമ്മയും മകൻ ചാണ്ടിയും  ഉൾപ്പെടെയുള്ള  കുടുംബവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.  രാഷ്ട്രീയത്തിൽ അദ്ദേഹത്തിൻറ്റെ ഏറ്റവും അടുത്ത  സഹപ്രവർത്തകനായ   ബെന്നിബെഹ്‌നാനാനും,   അദ്ദേഹത്തെ അനുഗമിച്ചിരുന്നു .പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള  ബിജെപി ആണ് അന്ന്  ഇന്ത്യയുടെ ഭരണത്തിൽ ഉണ്ടായിരുന്നത്.  ഇന്ത്യൻ വംശജരായ പ്രവാസികൾ  അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന  മാധ്യമങ്ങളിലെ  റിപ്പോർട്ടുകളിൽ, വസ്തുനിഷ്ഠവും  സൃഷ്ടിപരവുമായ വിമർശനങ്ങൾ  ഒന്നും  ഇല്ലാതെ,  വാജ്പേയി  സർക്കാരിനെ പ്രകീർത്തിക്കുന്ന  വാർത്തകൾ മാത്രമേ  പ്രസിദ്ധീകരിച്ചിരുന്നുള്ളു.   ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ  മോശമാക്കുന്നതും, അപകീർത്തിപ്പെടുത്തുന്നതുമായ  വാർത്തകൾ മാത്രം  പ്രവാസികൾക്കിടയിൽ  എത്തിക്കുന്ന   ഈ പ്രവണതയെ ചോദ്യം  ചെയ്യണ്ടതിൻറ്റെ  ആവശ്യകതയെക്കുറിച്ച്   ഞങ്ങളിൽ ചിലർ ഒത്തുചേർന്ന്  ചർച്ച ചെയ്തു.

  പ്രവാസികൾക്കിടയിൽ,  ഏകപക്ഷീയമായി , ബി.ജെ.പിയുടെ   പ്രചരണം മാത്രം   നടത്തുന്നത്   തടയിടുന്നതിനായി,    ഇന്ത്യൻ നാഷണൽ  കോൺഗ്രസുമായി  ബന്ധമുള്ള  ഒരു സംഘടന രൂപീകരിക്കുന്നതു സംബന്ധിച്ച്കെ.പി.സി.സി.യിൽ,  ഉമ്മന്ചാണ്ടിയോടൊപ്പം . പ്രവർത്തിക്കുകയും പിന്നീട്  സാൻഫ്രാൻസിസ്‌കോയിലേക്ക്   താമസം  മാറ്റുകയും ചെയ്‌ത   ജോൺ  ഫിലിപ്പോസും ഞാനും സംസാരിച്ചു.   അമേരിക്കക്കു   വെളിയിലുള്ള ഒരാളുമായി  ആദ്യം   ഈ ആശയം പങ്കുവെച്ചത്  ഉമ്മൻചാണ്ടിയുമായിട്ടായിരുന്നു.  പുതിയ ആശയങ്ങളെ  ഉൾക്കൊള്ളാനും,  അതിനനുസൃതമായി  പ്രവർത്തിക്കാനും  അദ്ദേഹത്തിന് ഒരു പ്രത്യേക വൈഭവം ഉണ്ടായിരുന്നു.  ഞങ്ങളുടെ  ആശയം  അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കുകയും,  അതുമായി മുന്നോട്ടു പോകുവാൻ ഞങ്ങൾക്കു വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്തു.

       ജോൺ ഫിലിപ്പോസിനൊപ്പം ന്യൂയോർക്കിലെ ട്രൈ-സ്റ്റേറ്റ് ഏരിയയിൽ താമസിക്കുന്ന,  ഞങ്ങളിൽ  കുറേപ്പേർ ന്യൂയോർക്കിലെ ജാക്‌സൺ ഹൈറ്റ്‌സിലെ എൻറ്റെ  വീട്ടിൽ ഒത്തുകൂടി. 'ഇന്ത്യൻ  ഓവർസീസ് കോൺഗ്രസ് ' എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കാൻ തീരുമാനിക്കുകയും, ന്യൂയോർക്കിൽ വന്ന് പുതിയ  സംഘടന  ഉദ്ഘാടനം ചെയ്യാൻ  അന്നത്തെ പ്രതിപക്ഷ നേതാവായ   ഉമ്മൻചാണ്ടിയെ  ക്ഷണിക്കുകയും ചെയ്തു.  ജോൺ ഫിലിപ്പോസ് പ്രസിഡണ്ടായും ,  ഞാൻ  ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

                         ജാക്‌സൺ  ഹൈറ്സിലെ  , ഡൽഹി പാലസ്  ഹോട്ടലിൽ വച്ചുകൂടിയ യോഗത്തിൽ വച്ച്  ഇന്ത്യൻ  ഓവർസീസ് കോൺഗ്രസ്സിൻറ്റെ  ഉദ്‌ഘാടനം ഉമ്മൻചാണ്ടി നിർവഹിച്ചു. തുടർന്ന് നടത്തിയ പ്രസംഗത്തിൽ,  ജനിച്ചു വളർന്ന നാടിനെയും,  ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്ന പാർട്ടിയെയും  പ്രവാസികൾ മറക്കരുതെന്ന് അദ്ദേഹം  പ്രത്യേകം ഓർമിപ്പിച്ചു.  കോൺഗ്രസ് പാർട്ടിയുമായി  എല്ലാ  രംഗങ്ങളിലും   യോജിച്ചു  പ്രവർത്തിക്കണമെന്നും   അദ്ദേഹം  പങ്കെടുത്തവരോട് ആവശ്യപ്പെട്ടു.

                         ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിൻറ്റെ  പിറവി ഇങ്ങിനെയായിരുന്നു.   2001 ൽ കോൺഗ്രസ് പ്രസിഡണ്ട്   ആയിരുന്ന  സോണിയഗാന്ധി ന്യൂയോർക്കിൽ എത്തി  ഈ സംഘടനയുടെ ഔപചാരികമായ  ഉദ്‌ഘാടനം നിർവഹിക്കുകയും,  അതുവഴി  ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുമായി  നേരിട്ട് ബന്ധം സ്ഥാപിക്കുകയും ചെയ്തു.  പിന്നീട്,    ഓൾ  ഇന്ത്യ കോൺഗ്രസ് കമ്മിറ്റി ,   ഒരു  പ്രത്യക ഡിപ്പാർട്മെന്റായി , ഇന്ത്യൻ  ഓവർസീസ് കോൺഗ്രസ്  രൂപീകരിക്കുകയും  , ഇന്ത്യയുടെ ടെലികോം വിപ്ലവത്തിന്റ്റെ   ശിൽപിയായ  സാം പിട്രോഡയെ   സംഘടനയുടെ  ചെയർമാനായി  നിയമിക്കുകയും ചെയ്തു.   കോൺഗ്രസ് പാർട്ടിയുടെ  ആശയങ്ങൾ പ്രചരിപ്പിക്കുവാനും,  പ്രവാസികളെയും, ഇന്ത്യൻ വംശജരെയും    കോൺഗ്രസ്സിൻറ്റെ  കുടക്കീഴിൽ   അണിനിരത്തുവാനും പരിശ്രമിക്കുന്ന  ഈ സംഘടന ഇന്ന്  മുപ്പതിലേറെ  രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്നു.

 കോൺഗ്രസ് അനുഭാവികളുടെ  ഇത്രയും ബൃഹത്തായ   സംഘടനാ ശൃംഖല ആഗോളതലത്തിൽ എത്തിയ്ക്കാനും, പാർട്ടിയെ ശക്തിപ്പെടുതുന്ന പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനും കഴിഞ്ഞത് ഉമ്മൻ ചാണ്ടിയുടെ ദീർഘ വീക്ഷണവും, പ്രോത്സാഹനവും ഒന്ന് കൊണ്ട് മാത്രമാണ് അദ്ദേഹത്തോടുള്ള നന്ദിയും, കടപ്പാടും,ദീപ്തമായ  ഓർമ്മകളും ഭാവിയിൽ  ഞങ്ങൾക്ക്                   പ്രത്യാശയുടെ ദീപമായി നില നിൽക്കും .

(ഐക്യ രാഷ്ട്ര  സഭയുടെ  മുൻ ചീഫ് ടെക്നോളജി ഓഫീസറും , അമേരിക്കയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിൻറ്റെ  മുൻ ജനറൽ സെക്രട്ടറിയുമാണ്  ജോർജ് എബ്രഹാം)

                             

                       

 

 

 

Sunday, 5 November 2023

                              ചോര പുഴയൊഴുകുന്ന  പലസ്റ്റീൻ .

 അഡ്വ.പി.എസ് .ശ്രീകുമാർ 

മനുഷ്യത്വരഹിതമായ  ഒരു പ്രതിസന്ധിയിലൂടെയാണ്  പലസ്റ്റീനിലെ  ജനങ്ങൾ കടന്നുപോകുന്നത്.  വെടിയൊച്ചകളുടെയും, ബോംബ് സ്ഫോടനങ്ങളുടെയും  നടുവിൽ,   ആശ്രയമില്ലാതെ  എല്ലാം ഉപേക്ഷിച്ചു  പലായനം ചെയ്യുകയാണവർ. കഴിഞ്ഞ ഒക്ടോബർ  7 ന്     ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൻറ്റെ    പേരിൽ    ,   പാലസ്റ്റീൻ ജനതക്കെതിരെ  ഇസ്രായേൽ,  ഏകപക്ഷീയമായി   നടത്തുന്ന    നിഷ്ട്ടൂരമായ    സൈനികാക്രമണം  സമാനതകളില്ലാത്ത ക്രൂരതയോടെ തുടരുകയാണ്.  ഹമാസ് നടത്തിയ  ആക്രമണങ്ങളിൽ  1400 ൽ ഏറെപ്പേരാണ് ഇസ്രായേലിൽ  കൊല്ലപ്പെട്ടത്.  നിരവധി കുട്ടികളും സ്ത്രീകളും  കൊല്ലപ്പെട്ടു. 250 ഓളം ഇസ്രേലികളെ ബന്ദികളാക്കി.  എന്നാൽ  ഇതിനു പ്രതികാരമായി ഇസ്രായേൽ  അഴിച്ചുവിട്ട  ആക്രമണങ്ങളിൽ   10,000 ൽപ്പരം   പേരാണ്   ഇതിനോടകം  കൊല്ലപ്പെട്ടത്. അതിൽ  കുട്ടികൾ മാത്രം   4000  മേൽ   വരും.  ഇസ്രായേലിന്റെ  ബോംബാക്രമണങ്ങളിൽ  ആശുപത്രികളും, സ്കൂളുകളും ഉൾപ്പെടെ നശിപ്പിക്കപ്പെടുന്നു.  കരളലിയിക്കുന്ന ചിത്രങ്ങളാണ്  യുദ്ധമേഖലയിൽ നിന്നും പുറത്തുവരുന്നത്.  പാലസ്റ്റീനിലെ ഊഷരഭൂമിയിലൂടെ  ഒഴുകുന്നത്  സ്ത്രീകളും, കുഞ്ഞുങ്ങളും ഉൾപ്പെടെയുള്ളവരുടെ  രക്തപ്പുഴയാണ്.  പച്ചയായ  മനുഷ്യാവകാശ ധ്വംസനമാണ്    ഇസ്രായേൽ   ഗാസയിൽ  നടത്തിക്കൊണ്ടിരിക്കുന്നത്.  ഇതിനെതിരെ  ലോകമെങ്ങുമുള്ള  മനുഷ്യാവകാശ പ്രവർത്തകരും,  ജനാധിപത്യ വിശ്വാസികളും  പ്രതിഷേധിക്കുകയാണ്.   ഒക്ടോബർ  7  ന്   ഹമാസ്   നടത്തിയ  ആക്രമണത്തെ നിശിതമായി വിമർശിച്ച  മോദി  സർക്കാർ,  ഇസ്രായേൽ നടത്തുന്ന ക്രൂരമായ  ആക്രമണങ്ങളെ തള്ളിപ്പറയാൻ ഇതുവരെയും   തയ്യാറായിട്ടില്ല  എന്നത്  തികച്ചും ലജ്ജാകരമാണ്.

അവിടെനടക്കുന്ന കൊടും ക്രൂരതകൾക്ക്  അറുതിവരുത്തുവാൻ,   വെടിനിർത്തൽ അടിയന്തിരമായി  പ്രഖ്യാപിക്കണം   എന്ന് ആവശ്യപ്പെട്ടുകൊണ്ട്  ഒക്ടോബര്  26 നു  ഐക്യരാഷ്ട്ര സഭയുടെ   പൊതു സഭയിൽ   വന്ന പ്രമേയം  120  രാജ്യങ്ങൾ അനുകൂലിച്ചു വോട്ടു ചെയ്തു.  അമേരിക്കയും, ബ്രിട്ടനും ഉൾപ്പെടെ 14   രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തു.മുൻ നിലപാടുകളിൽ നിന്നും വ്യത്യസ്‍തമായി  ഇന്ത്യ ഈ പ്രമേയത്തെകുറിച്ചുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാതെ  വിട്ടു നിൽക്കുകയാണ് ചെയ്തത്.  ഇന്ത്യ കൈക്കൊണ്ട  ഈ  നടപടിയെ  പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടെ  അപലപിച്ചപ്പോൾ,  വിദേശകാര്യ മന്ത്രി എസ്‌ .ജയശങ്കർ  പറഞ്ഞത്,  ഒക്ടോബർ  7 ആം തീയതി  "ഹമാസ് നടത്തിയ  തീവ്രവാദി ആക്രമണങ്ങളിൽ"   1405  ഇസ്രേലികൾ കൊല്ലപ്പെട്ടെന്നും  ആ കാര്യം  പ്രമേയത്തിൽ ഉൾപ്പെടുത്താത്തതുകൊണ്ടാണ്  ഇന്ത്യ വിട്ടുനിന്നതെന്നുമാണ്.  ഹമാസ് ബന്ദികളാക്കിയ  ഇസ്രയേലി  പൗരന്മാരുടെ  മോചനം  ഉടനടി  നടത്തണമെന്നും  അദ്ദേഹം   ആവശ്യപ്പെട്ടു.  എന്നാൽ  ഇന്ത്യയുടെ ആവശ്യം ശക്തമായി പൊതു   സഭയിലെ ചർച്ചയിൽ  ഉന്നയിക്കുന്നതിനൊപ്പം   വെടിനിർത്തൽ  ആവശ്യപ്പെട്ടുകൊണ്ട്     അവതരിപ്പിച്ച    പ്രമേയത്തിൽ   അനുകൂലമായി  വോട്ട്    ചെയ്യുകയായിരുന്നു   മോദി  സർക്കാർ ചെയ്യേണ്ടിയിരുന്നത്. പക്ഷേ  അത് ചെയ്യാതെ  വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നത്   സ്വതന്ത്ര ഇന്ത്യ  ഇത്രയും വര്ഷം പിന്തുടർന്ന  നിലപാടുകളിൽ നിന്നുമുള്ള  വ്യതിയാനമായിരുന്നു.

90  വർഷങ്ങൾക്ക്  മുമ്പ്,  1933  മേയ്  29 ന് ,  ജവാഹർലാൽ  നെഹ്‌റു,   മകൾ ഇന്ദിരക്ക് അയച്ച കത്തിൽ പലസ്തീനിന്റെ  ചരിത്രം വളരെ വിശദമായി എഴുതി.  യഹൂദരും, അറബികളും തമ്മിൽ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ഏറ്റുമുട്ടലുകളെക്കുറിച്ചു പരാമർശിച്ച ശേഷം  അദ്ദേഹം ഒരു കാര്യം വളരെ വ്യക്തമായി പറഞ്ഞു." But we must remember that Palestine is essentially an Arab country, and must remain so, and the Arabs must not be crushed and suppressed in their own homelands.  The two peoples could well co-operate together in a free Palestine, without encroaching  on each other's  legitimate interests, and help in building up a progressive country."[Glimpses  of  World  History].സ്വതന്ത്ര ഇന്ത്യയുടെ  പ്രധാനമന്ത്രിയായപ്പോളും,  ഈ നിലപാടിൽ നിന്നും അദ്ദേഹം അണുവിട മാറിയില്ല.

പലസ്റ്റീൻ വിഭജിച്ചു  ഇസ്രായേൽ രാജ്യം രൂപീകരിക്കാനായി  1947  ൽ അമേരിക്കയുടെ നേതൃത്വത്തിൽ  ഐക്യരാഷ്ട്രസഭയിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ, അതിനെതിരെ വോട്ട് ചെയ്യുകയായിരുന്നു  അന്നത്തെ നെഹ്‌റു സർക്കാർ  ചെയ്തത്.  അമേരിക്കയുടെ നേതൃത്വത്തിൽ  ഐക്യ രാഷ്ട്ര സഭ  എതിർപ്പുകളെയെല്ലാം അവഗണിച്ച്  ഇസ്രായേൽ  രാഷ്ട്രത്തിന്  അംഗീകാരം നല്കിയപ്പോഴും   ഇന്ത്യ അതിനെ എതിർത്തു .  എന്നാൽ, പിന്നീട്, ഇറാനും, തുർക്കിയും ഉൾപ്പെടെ ചില  അറബ് രാജ്യങ്ങൾ ഇസ്രയേലിനെ അംഗീകാരം  നൽകി കഴിഞ്ഞപ്പോൾ മാത്രമാണ്,    ആ രാജ്യത്തെ   ഇന്ത്യ  അംഗീകരിച്ചത്.   അതിനുശേഷം  1956 ൽ   ഉണ്ടായ   സൂയസ് കനാൽ  പ്രശ്നത്തിൽ   ,  ബ്രിട്ടനും, ഫ്രാൻസും,   ഇസ്രയേലും  ചേർന്നാണ്   ഈജിപ്തിനെ ആക്രമിച്ചത്‌ .   ഈജിപ്റ്റിൻറ്റെ   പരമാധികാരത്തെ  കടന്നുകയറിയുള്ള ആക്രമണത്തെ  പ്രധാനമന്ത്രി നെഹ്‌റു നിശിതമായി വിമർശിച്ചു.  മാത്രമല്ല,   ഈജിപ്റ്റിന്റ്റെയും  അതിന്റെ പ്രസിഡന്റ്  ആയിരുന്ന  ഗമാൽ  അബ്ദുൽ നാസ്സറിന്റ്റെയും   നേതൃത്വത്തിനു പിന്നിൽ  ഇന്ത്യ അടിയുറച്ചു നിന്നു.  അതിനുമുപരി , മറ്റു ചേരിചേരാ  രാജ്യങ്ങളെയും ഈജിപ്തിന്  അനുകൂലമായി  മാറ്റുവാൻ  നെഹ്രുവിനും, വിദേശകാര്യ മന്ത്രിയായിരുന്ന  വി.കെ.കൃഷ്ണ മേനോനും  സാധിച്ചു.  

പിന്നീട്, 1948 ലും, 1967 ലും, ഇസ്രായേൽ   പാലസ്റ്റീനെ   ആക്രമിച്ച്  സിനായ് , ഗാസ മുനമ്പ്, വെസ്റ്റ് ബാങ്ക്, ജറുസലേം, ഗോലാൻ കുന്നുകൾ തുടങ്ങിയ പ്രദേശങ്ങൾ കീഴടക്കി. മാത്രമല്ലാ, പുതുതായി  പിടിച്ചെടുത്ത  സ്ഥലങ്ങളിലേക്ക് ഇസ്രായേലികളെ   കുടിയേറ്റി .  ഇന്നും ഈ കുടിയേറ്റം ഇസ്രായേൽ  തുടർന്നുകൊണ്ടിരിക്കുന്നു .  1982 ൽ ഗാസയും, സിനായ്  ഉൾപ്പെടെയുള്ള ചില സ്ഥലങ്ങളും  ഒത്തുതീർപ്പു ഭാഗമായി  ഇസ്രായേൽ  തിരിച്ചു നല്കാൻ നിര്ബന്ധിതരായെങ്കിലും,  മറ്റു പ്രദേശങ്ങളിലുള്ള ആധിപത്യം  ഇപ്പോഴും ഇസ്രായേലിന്റെ   നിയന്ത്രണത്തിലാണ്.  അന്ന് നടത്തിയ  ഈ  അക്രമങ്ങളെയും ഇന്ത്യ അതിശക്തമായി എതിർത്തു .   അതുപോലെ   പലസ്റ്റീൻ ജനതയുടെ പ്രാതിനിധ്യമുള്ള പലസ്റ്റീൻ ലിബറഷൻ  ഓർഗനൈസേഷനെ  അമേരിക്ക 1987 ൽ തീവ്രാദി സംഘടനയായി പ്രഖ്യാപിച്ചു.   എന്നാൽ,   പി.എൽ ഒ യെ,  1988 ൽ   ആദ്യം അംഗീകരിച്ച അറബ്- ഇതര രാജ്യം  ഇന്ത്യയായിരുന്നു. 2014 ൽ  മോദി  സർക്കാർ അധികാരത്തിൽ വരുന്നതുവരെ,  ഐക്യ രാഷ്ട്ര സഭ  ഉൾപ്പെടെയുള്ള  അന്താരാഷ്ട്ര വേദികളിൽ     പലസ്റ്റീൻ അനുകൂല നിലപാടായിരുന്നു ഇന്ത്യ എന്നും എടുത്തിരുന്നത്. 

പലസ്റ്റീനിൽ  ജനിച്ചുവളർന്ന  ജനങ്ങളെ  സംബന്ധിച്ചേടത്തോളം, ഒരു സ്വതന്ത്ര രാജ്യമെന്നത്    അവരുടെ അവകാശമാണ്. പിറന്ന മണ്ണിൽപോലും  സ്വതന്ത്രമായി  ജീവിക്കാൻ സാധിക്കാത്ത  ദുഃഖകരവും, ദയനീയവുമായ  അവസ്ഥയിലാണ്  അവിടത്തെ ജനങ്ങൾ.   ഇവിടെയാണ് അമേരിക്കയും, ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ  ഇസ്രയേലുമായി  ചേർന്ന്  ഒളിച്ചുകളിക്കുന്നത്.       സ്വതന്ത്ര പലസ്റ്റീൻ  ഉണ്ടായെങ്കിൽ മാത്രമേ  പശ്ചിമേഷ്യയിലെ  ഈ പ്രധാന പ്രശ്നത്തിന് പരിഹാരം ഉണ്ടാകൂ.  മോദി  സർക്കാരും ഇപ്പോഴത്തെ ഇസ്രായേൽ അനുകൂല നിലപാട് മാറ്റി,  1947  മുതൽ  ഇന്ത്യ പിന്തുടർന്ന് വന്ന  നിലപാടിലേക്ക് മടങ്ങണം.  അടിയന്തിരമായി വേണ്ടത്  പാവപ്പെട്ട  പലസ്റ്റീൻ  ജനതയുടെ  ജീവൻ രക്ഷിക്കുകയെന്നതാണ്. അതിനു  വെടിനിർത്തൽ  നടപ്പിലാക്കണം. ജി-20  യുടെ   അധ്യക്ഷ സ്ഥാനം  വഹിക്കുന്ന  ഇന്ത്യ വെടിനിർത്തൽ ഉടനടി നടപ്പിലാക്കുവാനായി   മറ്റുള്ള രാജ്യങ്ങളുമായി ചേർന്ന്  ശ്രമിക്കണം.

പി.എസ്‌ .ശ്രീകുമാർ 

9847173177 


                                                    ---------------







Saturday, 4 November 2023

  



               ജവാഹർലാൽ നെഹ്‌റുവും  പാലസ്തീനും 


അഡ്വ. പി.എസ്‌ .ശ്രീകുമാർ 


2023  ഒക്ടോബർ  7 ന്     ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന്     പ്രതികാരമായി  ,   പാലസ്റ്റീൻ ജനതക്കെതിരെ  ഇസ്രായേൽ,  നടത്തുന്ന   പൈശാചികമായ   സൈനികാക്രമണം  സമാനതകളില്ലാതെ   തുടരുകയാണ്.  ഹമാസ് നടത്തിയ  ആക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളും  ഉൾപ്പെടെ 1400 ൽ ഏറെപ്പേരാണ് ഇസ്രായേലിൽ  കൊല്ലപ്പെട്ടത്.   250 ഓളം ഇസ്രേലികളെ ബന്ദികളാക്കി.  എന്നാൽ   ഹമാസിനെ തുടച്ചുനീക്കും  എന്ന്  പ്രഖ്യാപിച്ചുകൊണ്ട്  ഇസ്രായേൽ  അഴിച്ചുവിട്ട  ആക്രമണങ്ങളിൽ   ആയിരങ്ങളാണ്  ഈയാംപാറ്റകളെപ്പോലെ  മരിച്ചുവീഴുന്നതു.  ഇസ്രായേൽ ഏകപക്ഷീയമായി  പ്രഖ്യാപിച്ച യുദ്ധം ഒരു മാസം തികഞ്ഞപ്പോൾ,  10000 ൽ ഏറെ  പാലസ്റ്റീനികളാണ്  നവംബർ    കൊല്ലപ്പെട്ടത്. അതിൽ  കുട്ടികൾ മാത്രം   4000 ൽ പ്പരം   വരും.  ഇസ്രായേലിന്റെ  ബോംബാക്രമണങ്ങളിൽ , വാസസ്ഥലങ്ങളും,  ആശുപത്രികളും, സ്കൂളുകളും  വ്യാപകമായി  തകർക്കപ്പെടുന്നു.  കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങൾ  വെള്ളത്തുണിയിൽ പൊതിഞ്ഞു  നിരനിരയായി  വച്ചിരിക്കുന്ന   ചിത്രങ്ങൾ  ഹൃദയഭേദകമാണ്.      പച്ചയായ  മനുഷ്യാവകാശ  ധ്വംസനമാണ്    ഇസ്രായേൽ   ഗാസയിൽ  നടത്തിക്കൊണ്ടിരിക്കുന്നത്.  ഇസ്രയേലിനെതിരെ നടന്ന  ആക്രമണങ്ങളെ  അപലപിച്ച  തീവ്രതയോടെ  പാലസ്റ്റീനെതിരെ നടക്കുന്ന  കണ്ണിൽച്ചോരയില്ലാത്ത  ആക്രമണങ്ങളെ   അപലപിക്കാൻ  ലോകത്തിലെ പല  വൻരാജ്യങ്ങളും  എന്തുകൊണ്ടോ   തയ്യാറാകുന്നില്ല.  ഹമാസ്   നടത്തിയ  ആക്രമണത്തെ നിശിതമായി വിമർശിച്ച മോദി  സർക്കാർ,  ഇസ്രായേൽ നടത്തുന്ന ക്രൂരമായ  ആക്രമണങ്ങളെ തള്ളിപ്പറയാൻ ഇതുവരെയും   തയ്യാറായിട്ടില്ല. 

പാലസ്റ്റീൻ  വിഷയത്തിൽ   സ്വാതന്ത്ര്യ സമര കാലഘട്ടം മുതൽ ഇന്ത്യ എടുത്ത നിലപാടുകളിൽ നിന്നും വ്യതിചലിച്ചുകൊണ്ട്  ഇസ്രായേലിന് അനുകൂലമായ നിലപാടാണ്  ഇപ്പോൾ  നരേന്ദ്ര മോദി  സർക്കാർ എടുത്തിട്ടുള്ളത്. ലോകമെങ്ങുമുള്ള അടിച്ചമർത്തപ്പെട്ട  ജനങ്ങളുടെ  സ്വാതന്ത്ര്യം  എന്നത്  മഹാത്മാ ഗാന്ധിയും, ജവാഹർലാൽ നെഹ്രുവും, സുഭാഷ് ചന്ദ്ര ബോസും ഉൾപ്പെടെയുള്ള    സ്വാതന്ത്ര്യ സമര നേതാക്കൾ   നമുക്ക് പകർന്നു തന്ന  ആപ്തവാക്യമാണ്.  പാലസ്റ്റീൻറ്റെ  കുഴഞ്ഞുമറിഞ്ഞ ചരിത്രം പഠനവിധേയമാക്കിയ ശേഷമാണ്  പാലസ്റ്റീനിലെ ജനങ്ങൾക്കനുകൂലമായ നിലപാട്  ഗാന്ധിജിയും, നെഹ്‌റുവും  കൈക്കൊണ്ടത്. 

 90  വർഷങ്ങൾക്ക്  മുമ്പ്,  1933  മേയ്  29 ന് ,  ജവാഹർലാൽ  നെഹ്‌റു,   മകൾ ഇന്ദിരക്ക് അയച്ച കത്തിൽ പാലസ്തീനിന്റെ  ചരിത്രം വളരെ വിശദമായി എഴുതി.  യഹൂദരും, അറബികളും തമ്മിൽ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ഏറ്റുമുട്ടലുകളെക്കുറിച്ചു പരാമർശിച്ച ശേഷം  അദ്ദേഹം ഒരു കാര്യം വളരെ വ്യക്തമായി പറഞ്ഞു." But we must remember that Palestine is essentially an Arab country, and must remain so, and the Arabs must not be crushed and suppressed in their own homelands.  The two peoples could well co-operate together in a free Palestine, without encroacing  on each other's  legitimate interests, and help in building up a progressive country."

  പിന്നീട്  ,ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറ്റെ  പ്രസിഡന്റ്  എന്ന നിലയിൽ  1936  മേയ്  13 ന്   നെഹ്‌റു  പുറപ്പെടുവിച്ച പത്ര കുറിപ്പിലും   ഇക്കാര്യം പ്രദിപാദിക്കുന്നുണ്ട്.    അദ്ദേഹം എഴുതിയ   Glimpses  of  World  History " എന്ന വിഖ്യാതമായ  ഗ്രന്ഥത്തിൽ  ഇത് വിശദമായി കൊടുത്തിട്ടുണ്ട്..

"അറബ് ദേശീയ പ്രസ്ഥാനത്തോടും , സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവരുടെ പ്രക്ഷോഭങ്ങളോടും  എനിക്കുള്ള  സഹാനുഭൂതി  ഇന്ത്യയിലെ ചില യഹൂദരുടെ എതിർപ്പിനിടയാക്കിയിട്ടുണ്ട്.  ഇക്കാര്യത്തിലുള്ള എൻ്റെ  നിലപാട് അൽപ്പം  ദീർഘമായിട്ടാണെങ്കിലും ഞാൻ  വ്യക്തമാക്കാം.  യഹൂദർ നൂറ്റാണ്ടുകളായി   യൂറോപ്പിൽ  അനുഭവിക്കുന്ന അടിച്ചമർത്തലുകൾ കണ്ടില്ലെന്നു നടിക്കാൻ  ആർകും സാധിക്കുമെന്ന് തോന്നുന്നില്ല.  അവർക്കെതിരെ നാസികൾ ഇപ്പോഴും ആർക്കും ഉൾക്കൊള്ളാൻ സാധിക്കുകയില്ല. തുടരുന്ന  മൃഗീയമായ  അടിച്ചമർത്തൽ.  യഹൂദരെ വേട്ടയാടുകയെന്നത്, ജർമനിക്കു വെളിയിലുള്ള  ചില ഫാസിസിസ്റ്റുകളുടെ വിനോദമായി മാറിയിട്ടുണ്ട്.............സ്വന്തമായി രാജ്യമോ വീടോ ഇല്ലാതെ ഒളിവിൽ കഴിയുന്ന നിർഭഗ്യവാന്മാരായ  ചില യഹൂദ സുഹൃത്തുക്കളെ എനിക്ക് നേരിട്ടറിയാം.  എന്നാൽ, എന്നെ സംബന്ധിച്ചിടത്തോളം,  അവരുടെ വംശീയമോ, മതപരമോ  ആയ  പ്രശ്നങ്ങൾ ഒന്നും എന്റ്റെ അഭിപ്രായത്തെ സ്വാധീനിക്കുന്നില്ല.

യുദ്ധ സമയത്തെയും, യുദ്ധാനന്തര കാലത്തെയും  ചരിത്രം പറയുന്നത്  ബ്രിട്ടീഷ് സാമ്രാജ്യത്വം  അറബികളോട്  കൊടും വഞ്ചനയാണ്  കാണിച്ചിട്ടുള്ളതെന്നാണ്.  ബ്രിട്ടീഷ് സർക്കാരിനുവേണ്ടി കേണൽ ലോറൻസും മറ്റു ഉയർന്ന സൈനിക മേധാവികളും  , അവരുടെ  സഹായം സ്വീകരിച്ചുകൊണ്ട്,യുദ്ധ സമയത്തു നൽകിയ വാഗ്‌ദാനങ്ങൾ  യുദ്ധാനന്തരം  തുടർച്ചയായി അവഗണിക്കപെടുകയാണ്. സിറിയയിലെയും, ഇറാഖിലെയും, ജോർദാനിലെയും , പാലസ്റ്റീനിലെയും അറബികൾ എല്ലാം തന്നെ  ഈ  വഞ്ചനക്കു ഇരയായെങ്കിലും,  പാലസ്റ്റീനിലെ  അറബികളുടേതാണ്  ഏറ്റവും മോശമായത്.

............സയോണിസ്റ്റുകൾ അറബികളെ എതിർക്കുകയും,  ബ്രിട്ടീഷുകാരുടെ സംരക്ഷണത്തിനും, പിന്തുണക്കും വേണ്ടി  ശ്രമിക്കുകയും ചെയ്യുന്നു. പുണ്യഭൂമിയുമായുള്ള  അവരുടെ  പൗരാണികമായ ബന്ധത്തെ  അവർ ആദരവോടെ കാണുന്നു.അങ്ങിനെയാണെങ്കിൽ അറബികളുടെ കാര്യമോ?മുസ്ലിം, ക്രിസ്ത്യൻ അറബികൾക്കും  അത് പുണ്യഭൂമിയാണ്.

...........ഒട്ടേറെ യഹൂദന്മാരെ  പലസ്‌തീൻ സ്വാഗതം ചെയ്യുകയും, അവർക്കു അവിടെ വസിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കികൊടുക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ അറബികളെ അവിടെനിന്നും പുറത്താക്കാമെന്നും,  അവരുടെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കയ്യടക്കാം   എന്നുമുള്ള  ഉദ്ദേശത്തോടെ വരുന്നവരെ അവർക്കു  സ്വാഗതം ചെയ്യുവാൻ സാധിക്കുകയില്ല.  വെളിയിൽ നിന്നും ധാരാളം ധനവും, വ്യവസായങ്ങളും, സ്കൂളുകളും, സർവകലാശാലകളും  കൊണ്ടുവന്നു അതിലൂടെ പ്രദേശവാസികളായ അറബികൾക്കുമേൽ  സാമ്പത്തികമായും രാഷ്ട്രീയമായും മേധാവിത്തം പുലർത്താം എന്ന്അ ധരിച്ചാൽ, അതിനെ ശക്തമായി തന്നെ അറബികൾ എതിർക്കും.  

 സാമ്രാജ്യത്വത്തിൽ  നിന്നും, ചൂഷണത്തിൽ    നിന്നും    സ്വാതന്ത്ര്യം  നേടാനുള്ള പാലസ്റ്റീനിലെ ജനങ്ങളുടെ പോരാട്ടമാണ് അവിടത്തെ പ്രശ്‌നം. അല്ലാതെ, വംശീയമോ, മതപരമോ ആയ ഒന്നല്ല.

........... യഹൂദർ  ബുദ്ധിമാന്മാരാണെങ്കിൽ  സ്വാതന്ത്ര്യത്തിനുവേണ്ടി പ്രക്ഷോഭം നടത്തുന്ന അറബികൾക്കൊപ്പം  അവർ നിൽക്കണമായിരുന്നു. അതിനുപകരം, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനൊപ്പം നിന്ന്  ആ രാജ്യത്തിലെ ജനങ്ങൾക്കെതിരെ  അവർ നിൽക്കുകയാണ്.

പാലസ്റ്റീനിലെ അറബികൾ സ്വാതന്ത്ര്യം നേടുമെന്നതിൽ സംശയമൊന്നുമില്ല. എന്നാൽ ഇപ്പോഴത്തെ   പ്രതിസന്ധികളിൽ നിന്നും പുറത്തുവരുന്ന ഒരു പുതിയ ലോക ക്രമത്തിൽ പശ്ചിമേഷ്യയിലെ മറ്റ്  രാജ്യങ്ങൾക്കൊപ്പം  ആയിരിക്കാനാണ്  സാധ്യത. ചരിത്രത്തിൽ നിന്നും പഠിച്ച പാഠം  ഉൾക്കൊണ്ടു  കൊണ്ട്  അറബികളുമായി സൗഹാർദ്ദത്തിലാകുകയും , അവരുടെ സ്വാതന്ത്ര്യത്തിന്  വേണ്ടി അവർക്കൊപ്പം നിക്കുകയുമാണ് ചെയ്യേണ്ടത്.  അല്ലാതെ,  സാമ്രാജ്യത്വത്തിനൊപ്പം നിന്ന് നേട്ടമുണ്ടാക്കുവാനും , മേൽക്കോയ്മ നേടുവാനുമല്ല യഹൂദർ  ശ്രമിക്കേണ്ടത്."

പലസ്‌തീൻ  പ്രശ്നത്തെക്കുറിച്ചു  പഠിച്ചു  റിപ്പോർട്ട് സമർപ്പിക്കുവാൻ  1936 ൽ ബ്രിട്ടീഷ് സർക്കാർ,  പീൽ  പ്രഭുവിന്റെ നേതൃത്വത്തിൽ ഒരു കമ്മീഷനെ നിയമിച്ചു.  പലസ്‌തീൻ  പ്രദേശത്തെ 20  ശതമാനം ഭൂപ്രദേശങ്ങൾ  ഉൾപ്പെടുത്തി ഒരു പ്രത്യേക രാജ്യം യഹൂദർക്കായി രൂപീകരിക്കണമെന്ന് 1937 ൽ പീൽ പ്രഭു സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തു. ഈ റിപ്പോർട്ട് പുറത്തുവന്ന ഉടൻ തന്നെ അതിനെതിരെയുള്ള   ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറ്റെ  അഭിപ്രായം ബ്രിട്ടീഷ് സർക്കാരിനെ  അറിയിച്ചു.

 1930 കൾ  മുതൽ തന്നെ  അദ്ദേഹം  പാലസ്റ്റീനിനുള്ളിൽ ഒരു യഹൂദ രാജ്യമെന്ന വാദത്തോട് ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചു  പോന്നു .പുറത്തുനിന്നും വരുന്നവരെ കുടിപാർപ്പിക്കുവാൻ  തക്കവണ്ണം    ഒഴിഞ്ഞു  കിടക്കുന്ന സ്ഥലമല്ല പാലസ്റ്റീനെന്ന്  നെഹ്‌റു വ്യക്തമാക്കി. മാത്രമല്ല, അവിടെ ഒരു യഹൂദ രാജ്യം രൂപീകരിക്കണമെന്നത് , ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻറ്റെ  അനാവശ്യമായ കടന്നുകയറ്റമാണെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.

പാലസ്റ്റീൻ വിഭജിച്ചു  ഇസ്രായേൽ രാജ്യം രൂപീകരിക്കാനായി  1948 ൽ അമേരിക്കയുടെ നേതൃത്വത്തിൽ  ഐക്യരാഷ്ട്രസഭയിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ, അതിനെതിരെ വോട്ട് ചെയ്യുകയായിരുന്നു  അന്നത്തെ നെഹ്‌റു സർക്കാർ  ചെയ്തത്.  അമേരിക്കയുടെ നേതൃത്വത്തിൽ,    ,   ഇസ്രായേൽ  രാഷ്ട്ര രൂപീകരണത്തിനായി  1948 ൽ ഐക്യരാഷ്ട്രസഭയിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ, അതിനെതിരെ   വോട്ട് ചെയ്ത 13  രാജ്യങ്ങളിൽ  ഒന്ന്  ഇന്ത്യയായിരുന്നു.  അമേരിക്കയുടെ നേതൃത്വത്തിൽ    എതിർപ്പുകളെയെല്ലാം അവഗണിച്ച്  ഇസ്രായേൽ  രാഷ്ട്രത്തിനു  ഐക്യ രാഷ്ട്ര സഭ  അംഗീകാരം നല്കിയപ്പോഴും   ഇന്ത്യ അതിനെ എതിർത്തു .ഐക്യ രാഷ്ട്ര സഭയുടെ അംഗീകാരത്തിൻറ്റെ  അടിസ്ഥാനത്തിൽ 1948  മെയ് 14  നാണ്  ഇസ്രായേൽ രൂപീകരിക്കപ്പെട്ടതു.  ആദ്യ കാലഘട്ടത്തിൽ ഇസ്രയേലിനെ അംഗീകരിക്കാൻ  ഇന്ത്യ  വിസമ്മതിച്ചു.  എന്നാൽ, പിന്നീട്, ഇറാനും, തുർക്കിയും ഉൾപ്പെടെ ചില  അറബ് രാജ്യങ്ങൾ ഇസ്രയേലിനെ അംഗീകാരം  നൽകി കഴിഞ്ഞപ്പോൾ മാത്രമാണ്,   ആ രാജ്യത്തെ   ഇന്ത്യ  അംഗീകരിച്ചത്.  ജവാഹർലാൽ നെഹ്‌റു ജീവിച്ചിരുന്ന  കാലത്ത്,    അദ്ദേഹം  സ്വതന്ത്ര പാലസ്റ്റീൻ എന്ന  ആവശ്യത്തിന് ശക്തമായ പിന്തുണ നൽകി. ഒപ്പം ചേരി-ചേരാ  രാജ്യങ്ങളെയും   പാലസ്റ്റീൻറ്റെ  സ്വാതന്ത്ര്യത്തിനു വേണ്ടി  അണിചേർത്തു. 

പാലസ്റ്റീനിൽ  ജനിച്ചുവളർന്ന   മുസ്ലിം, ക്രിസ്ത്യൻ അറബികളെ   സംബന്ധിച്ചേടത്തോളം, ഒരു സ്വതന്ത്ര രാജ്യമെന്നത്    അവരുടെ അവകാശമാണ്. പിറന്ന മണ്ണിൽപോലും  സ്വതന്ത്രമായി  ജീവിക്കാൻ സാധിക്കാത്ത  ദുഃഖകരവും, ദയനീയവുമായ  അവസ്ഥയിലാണ്  അവിടത്തെ  ജനങ്ങൾ  ഇന്ന് .         .  ഓരോ ദിവസവും  നൂറു കണക്കിന് അമ്മമാരും, കുഞ്ഞുങ്ങളുമാണ്  അവിടെ ഇസ്രായേലി സൈന്യത്തിൻററ്റെ  വെടിയുണ്ടാക്കു മുമ്പിൽ  ഇയാംപാറ്റകളെപ്പോലെ  മരിച്ചുവീഴുന്നത്.  വെടിനിർത്തൽ എത്രയും വേഗം നടപ്പിലാക്കുകയും, ഒപ്പം   സ്വതന്ത്ര പാലസ്റ്റീൻ   രാജ്യം  യാഥാർഥ്യമാക്കാനുമുള്ള നടപടികൾക്ക്  തുടക്കം കുറിക്കുകയും ചെയ്യണം.   സ്വതന്ത്ര പാലസ്റ്റീൻ  ഉണ്ടായെങ്കിൽ മാത്രമേ  പശ്ചിമേഷ്യയിലെ  ഈ പ്രധാന പ്രശ്നത്തിന് പരിഹാരം ഉണ്ടാകൂ.