ജവാഹർലാൽ നെഹ്‌റുവും പാലസ്തീനും
അഡ്വ. പി.എസ് .ശ്രീകുമാർ
2023 ഒക്ടോബർ 7 ന് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന് പ്രതികാരമായി , പാലസ്റ്റീൻ ജനതക്കെതിരെ ഇസ്രായേൽ, നടത്തുന്ന പൈശാചികമായ സൈനികാക്രമണം സമാനതകളില്ലാതെ തുടരുകയാണ്. ഹമാസ് നടത്തിയ ആക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 1400 ൽ ഏറെപ്പേരാണ് ഇസ്രായേലിൽ കൊല്ലപ്പെട്ടത്. 250 ഓളം ഇസ്രേലികളെ ബന്ദികളാക്കി. എന്നാൽ ഹമാസിനെ തുടച്ചുനീക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇസ്രായേൽ അഴിച്ചുവിട്ട ആക്രമണങ്ങളിൽ ആയിരങ്ങളാണ് ഈയാംപാറ്റകളെപ്പോലെ മരിച്ചുവീഴുന്നതു. ഇസ്രായേൽ ഏകപക്ഷീയമായി പ്രഖ്യാപിച്ച യുദ്ധം ഒരു മാസം തികഞ്ഞപ്പോൾ, 10000 ൽ ഏറെ പാലസ്റ്റീനികളാണ് നവംബർ കൊല്ലപ്പെട്ടത്. അതിൽ കുട്ടികൾ മാത്രം 4000 ൽ പ്പരം വരും. ഇസ്രായേലിന്റെ ബോംബാക്രമണങ്ങളിൽ , വാസസ്ഥലങ്ങളും, ആശുപത്രികളും, സ്കൂളുകളും വ്യാപകമായി തകർക്കപ്പെടുന്നു. കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങൾ വെള്ളത്തുണിയിൽ പൊതിഞ്ഞു നിരനിരയായി വച്ചിരിക്കുന്ന ചിത്രങ്ങൾ ഹൃദയഭേദകമാണ്. പച്ചയായ മനുഷ്യാവകാശ ധ്വംസനമാണ് ഇസ്രായേൽ ഗാസയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്രയേലിനെതിരെ നടന്ന ആക്രമണങ്ങളെ അപലപിച്ച തീവ്രതയോടെ പാലസ്റ്റീനെതിരെ നടക്കുന്ന കണ്ണിൽച്ചോരയില്ലാത്ത ആക്രമണങ്ങളെ അപലപിക്കാൻ ലോകത്തിലെ പല വൻരാജ്യങ്ങളും എന്തുകൊണ്ടോ തയ്യാറാകുന്നില്ല. ഹമാസ് നടത്തിയ ആക്രമണത്തെ നിശിതമായി വിമർശിച്ച മോദി സർക്കാർ, ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെ തള്ളിപ്പറയാൻ ഇതുവരെയും തയ്യാറായിട്ടില്ല.
പാലസ്റ്റീൻ വിഷയത്തിൽ സ്വാതന്ത്ര്യ സമര കാലഘട്ടം മുതൽ ഇന്ത്യ എടുത്ത നിലപാടുകളിൽ നിന്നും വ്യതിചലിച്ചുകൊണ്ട് ഇസ്രായേലിന് അനുകൂലമായ നിലപാടാണ് ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ എടുത്തിട്ടുള്ളത്. ലോകമെങ്ങുമുള്ള അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ സ്വാതന്ത്ര്യം എന്നത് മഹാത്മാ ഗാന്ധിയും, ജവാഹർലാൽ നെഹ്രുവും, സുഭാഷ് ചന്ദ്ര ബോസും ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര നേതാക്കൾ നമുക്ക് പകർന്നു തന്ന ആപ്തവാക്യമാണ്. പാലസ്റ്റീൻറ്റെ കുഴഞ്ഞുമറിഞ്ഞ ചരിത്രം പഠനവിധേയമാക്കിയ ശേഷമാണ് പാലസ്റ്റീനിലെ ജനങ്ങൾക്കനുകൂലമായ നിലപാട് ഗാന്ധിജിയും, നെഹ്‌റുവും കൈക്കൊണ്ടത്.
90 വർഷങ്ങൾക്ക് മുമ്പ്, 1933 മേയ് 29 ന് , ജവാഹർലാൽ നെഹ്‌റു, മകൾ ഇന്ദിരക്ക് അയച്ച കത്തിൽ പാലസ്തീനിന്റെ ചരിത്രം വളരെ വിശദമായി എഴുതി. യഹൂദരും, അറബികളും തമ്മിൽ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ഏറ്റുമുട്ടലുകളെക്കുറിച്ചു പരാമർശിച്ച ശേഷം അദ്ദേഹം ഒരു കാര്യം വളരെ വ്യക്തമായി പറഞ്ഞു." But we must remember that Palestine is essentially an Arab country, and must remain so, and the Arabs must not be crushed and suppressed in their own homelands. The two peoples could well co-operate together in a free Palestine, without encroacing on each other's legitimate interests, and help in building up a progressive country."
പിന്നീട് ,ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറ്റെ പ്രസിഡന്റ് എന്ന നിലയിൽ 1936 മേയ് 13 ന് നെഹ്‌റു പുറപ്പെടുവിച്ച പത്ര കുറിപ്പിലും ഇക്കാര്യം പ്രദിപാദിക്കുന്നുണ്ട്. അദ്ദേഹം എഴുതിയ Glimpses of World History " എന്ന വിഖ്യാതമായ ഗ്രന്ഥത്തിൽ ഇത് വിശദമായി കൊടുത്തിട്ടുണ്ട്..
"അറബ് ദേശീയ പ്രസ്ഥാനത്തോടും , സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവരുടെ പ്രക്ഷോഭങ്ങളോടും എനിക്കുള്ള സഹാനുഭൂതി ഇന്ത്യയിലെ ചില യഹൂദരുടെ എതിർപ്പിനിടയാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലുള്ള എൻ്റെ നിലപാട് അൽപ്പം ദീർഘമായിട്ടാണെങ്കിലും ഞാൻ വ്യക്തമാക്കാം. യഹൂദർ നൂറ്റാണ്ടുകളായി യൂറോപ്പിൽ അനുഭവിക്കുന്ന അടിച്ചമർത്തലുകൾ കണ്ടില്ലെന്നു നടിക്കാൻ ആർകും സാധിക്കുമെന്ന് തോന്നുന്നില്ല. അവർക്കെതിരെ നാസികൾ ഇപ്പോഴും ആർക്കും ഉൾക്കൊള്ളാൻ സാധിക്കുകയില്ല. തുടരുന്ന മൃഗീയമായ അടിച്ചമർത്തൽ. യഹൂദരെ വേട്ടയാടുകയെന്നത്, ജർമനിക്കു വെളിയിലുള്ള ചില ഫാസിസിസ്റ്റുകളുടെ വിനോദമായി മാറിയിട്ടുണ്ട്.............സ്വന്തമായി രാജ്യമോ വീടോ ഇല്ലാതെ ഒളിവിൽ കഴിയുന്ന നിർഭഗ്യവാന്മാരായ ചില യഹൂദ സുഹൃത്തുക്കളെ എനിക്ക് നേരിട്ടറിയാം. എന്നാൽ, എന്നെ സംബന്ധിച്ചിടത്തോളം, അവരുടെ വംശീയമോ, മതപരമോ ആയ പ്രശ്നങ്ങൾ ഒന്നും എന്റ്റെ അഭിപ്രായത്തെ സ്വാധീനിക്കുന്നില്ല.
യുദ്ധ സമയത്തെയും, യുദ്ധാനന്തര കാലത്തെയും ചരിത്രം പറയുന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വം അറബികളോട് കൊടും വഞ്ചനയാണ് കാണിച്ചിട്ടുള്ളതെന്നാണ്. ബ്രിട്ടീഷ് സർക്കാരിനുവേണ്ടി കേണൽ ലോറൻസും മറ്റു ഉയർന്ന സൈനിക മേധാവികളും , അവരുടെ സഹായം സ്വീകരിച്ചുകൊണ്ട്,യുദ്ധ സമയത്തു നൽകിയ വാഗ്‌ദാനങ്ങൾ യുദ്ധാനന്തരം തുടർച്ചയായി അവഗണിക്കപെടുകയാണ്. സിറിയയിലെയും, ഇറാഖിലെയും, ജോർദാനിലെയും , പാലസ്റ്റീനിലെയും അറബികൾ എല്ലാം തന്നെ ഈ വഞ്ചനക്കു ഇരയായെങ്കിലും, പാലസ്റ്റീനിലെ അറബികളുടേതാണ് ഏറ്റവും മോശമായത്.
............സയോണിസ്റ്റുകൾ അറബികളെ എതിർക്കുകയും, ബ്രിട്ടീഷുകാരുടെ സംരക്ഷണത്തിനും, പിന്തുണക്കും വേണ്ടി ശ്രമിക്കുകയും ചെയ്യുന്നു. പുണ്യഭൂമിയുമായുള്ള അവരുടെ പൗരാണികമായ ബന്ധത്തെ അവർ ആദരവോടെ കാണുന്നു.അങ്ങിനെയാണെങ്കിൽ അറബികളുടെ കാര്യമോ?മുസ്ലിം, ക്രിസ്ത്യൻ അറബികൾക്കും അത് പുണ്യഭൂമിയാണ്.
...........ഒട്ടേറെ യഹൂദന്മാരെ പലസ്‌തീൻ സ്വാഗതം ചെയ്യുകയും, അവർക്കു അവിടെ വസിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കികൊടുക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ അറബികളെ അവിടെനിന്നും പുറത്താക്കാമെന്നും, അവരുടെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കയ്യടക്കാം എന്നുമുള്ള ഉദ്ദേശത്തോടെ വരുന്നവരെ അവർക്കു സ്വാഗതം ചെയ്യുവാൻ സാധിക്കുകയില്ല. വെളിയിൽ നിന്നും ധാരാളം ധനവും, വ്യവസായങ്ങളും, സ്കൂളുകളും, സർവകലാശാലകളും കൊണ്ടുവന്നു അതിലൂടെ പ്രദേശവാസികളായ അറബികൾക്കുമേൽ സാമ്പത്തികമായും രാഷ്ട്രീയമായും മേധാവിത്തം പുലർത്താം എന്ന്അ ധരിച്ചാൽ, അതിനെ ശക്തമായി തന്നെ അറബികൾ എതിർക്കും.
സാമ്രാജ്യത്വത്തിൽ നിന്നും, ചൂഷണത്തിൽ നിന്നും സ്വാതന്ത്ര്യം നേടാനുള്ള പാലസ്റ്റീനിലെ ജനങ്ങളുടെ പോരാട്ടമാണ് അവിടത്തെ പ്രശ്‌നം. അല്ലാതെ, വംശീയമോ, മതപരമോ ആയ ഒന്നല്ല.
........... യഹൂദർ ബുദ്ധിമാന്മാരാണെങ്കിൽ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രക്ഷോഭം നടത്തുന്ന അറബികൾക്കൊപ്പം അവർ നിൽക്കണമായിരുന്നു. അതിനുപകരം, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനൊപ്പം നിന്ന് ആ രാജ്യത്തിലെ ജനങ്ങൾക്കെതിരെ അവർ നിൽക്കുകയാണ്.
പാലസ്റ്റീനിലെ അറബികൾ സ്വാതന്ത്ര്യം നേടുമെന്നതിൽ സംശയമൊന്നുമില്ല. എന്നാൽ ഇപ്പോഴത്തെ പ്രതിസന്ധികളിൽ നിന്നും പുറത്തുവരുന്ന ഒരു പുതിയ ലോക ക്രമത്തിൽ പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങൾക്കൊപ്പം ആയിരിക്കാനാണ് സാധ്യത. ചരിത്രത്തിൽ നിന്നും പഠിച്ച പാഠം ഉൾക്കൊണ്ടു കൊണ്ട് അറബികളുമായി സൗഹാർദ്ദത്തിലാകുകയും , അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അവർക്കൊപ്പം നിക്കുകയുമാണ് ചെയ്യേണ്ടത്. അല്ലാതെ, സാമ്രാജ്യത്വത്തിനൊപ്പം നിന്ന് നേട്ടമുണ്ടാക്കുവാനും , മേൽക്കോയ്മ നേടുവാനുമല്ല യഹൂദർ ശ്രമിക്കേണ്ടത്."
പലസ്‌തീൻ പ്രശ്നത്തെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കുവാൻ 1936 ൽ ബ്രിട്ടീഷ് സർക്കാർ, പീൽ പ്രഭുവിന്റെ നേതൃത്വത്തിൽ ഒരു കമ്മീഷനെ നിയമിച്ചു. പലസ്‌തീൻ പ്രദേശത്തെ 20 ശതമാനം ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി ഒരു പ്രത്യേക രാജ്യം യഹൂദർക്കായി രൂപീകരിക്കണമെന്ന് 1937 ൽ പീൽ പ്രഭു സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തു. ഈ റിപ്പോർട്ട് പുറത്തുവന്ന ഉടൻ തന്നെ അതിനെതിരെയുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറ്റെ അഭിപ്രായം ബ്രിട്ടീഷ് സർക്കാരിനെ അറിയിച്ചു.
1930 കൾ മുതൽ തന്നെ അദ്ദേഹം പാലസ്റ്റീനിനുള്ളിൽ ഒരു യഹൂദ രാജ്യമെന്ന വാദത്തോട് ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചു പോന്നു .പുറത്തുനിന്നും വരുന്നവരെ കുടിപാർപ്പിക്കുവാൻ തക്കവണ്ണം ഒഴിഞ്ഞു കിടക്കുന്ന സ്ഥലമല്ല പാലസ്റ്റീനെന്ന് നെഹ്‌റു വ്യക്തമാക്കി. മാത്രമല്ല, അവിടെ ഒരു യഹൂദ രാജ്യം രൂപീകരിക്കണമെന്നത് , ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻറ്റെ അനാവശ്യമായ കടന്നുകയറ്റമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാലസ്റ്റീൻ വിഭജിച്ചു ഇസ്രായേൽ രാജ്യം രൂപീകരിക്കാനായി 1948 ൽ അമേരിക്കയുടെ നേതൃത്വത്തിൽ ഐക്യരാഷ്ട്രസഭയിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ, അതിനെതിരെ വോട്ട് ചെയ്യുകയായിരുന്നു അന്നത്തെ നെഹ്‌റു സർക്കാർ ചെയ്തത്. അമേരിക്കയുടെ നേതൃത്വത്തിൽ, , ഇസ്രായേൽ രാഷ്ട്ര രൂപീകരണത്തിനായി 1948 ൽ ഐക്യരാഷ്ട്രസഭയിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ, അതിനെതിരെ വോട്ട് ചെയ്ത 13 രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയായിരുന്നു. അമേരിക്കയുടെ നേതൃത്വത്തിൽ എതിർപ്പുകളെയെല്ലാം അവഗണിച്ച് ഇസ്രായേൽ രാഷ്ട്രത്തിനു ഐക്യ രാഷ്ട്ര സഭ അംഗീകാരം നല്കിയപ്പോഴും ഇന്ത്യ അതിനെ എതിർത്തു .ഐക്യ രാഷ്ട്ര സഭയുടെ അംഗീകാരത്തിൻറ്റെ അടിസ്ഥാനത്തിൽ 1948 മെയ് 14 നാണ് ഇസ്രായേൽ രൂപീകരിക്കപ്പെട്ടതു. ആദ്യ കാലഘട്ടത്തിൽ ഇസ്രയേലിനെ അംഗീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചു. എന്നാൽ, പിന്നീട്, ഇറാനും, തുർക്കിയും ഉൾപ്പെടെ ചില അറബ് രാജ്യങ്ങൾ ഇസ്രയേലിനെ അംഗീകാരം നൽകി കഴിഞ്ഞപ്പോൾ മാത്രമാണ്, ആ രാജ്യത്തെ ഇന്ത്യ അംഗീകരിച്ചത്. ജവാഹർലാൽ നെഹ്‌റു ജീവിച്ചിരുന്ന കാലത്ത്, അദ്ദേഹം സ്വതന്ത്ര പാലസ്റ്റീൻ എന്ന ആവശ്യത്തിന് ശക്തമായ പിന്തുണ നൽകി. ഒപ്പം ചേരി-ചേരാ രാജ്യങ്ങളെയും പാലസ്റ്റീൻറ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി അണിചേർത്തു.
പാലസ്റ്റീനിൽ ജനിച്ചുവളർന്ന മുസ്ലിം, ക്രിസ്ത്യൻ അറബികളെ സംബന്ധിച്ചേടത്തോളം, ഒരു സ്വതന്ത്ര രാജ്യമെന്നത് അവരുടെ അവകാശമാണ്. പിറന്ന മണ്ണിൽപോലും സ്വതന്ത്രമായി ജീവിക്കാൻ സാധിക്കാത്ത ദുഃഖകരവും, ദയനീയവുമായ അവസ്ഥയിലാണ് അവിടത്തെ ജനങ്ങൾ ഇന്ന് . . ഓരോ ദിവസവും നൂറു കണക്കിന് അമ്മമാരും, കുഞ്ഞുങ്ങളുമാണ് അവിടെ ഇസ്രായേലി സൈന്യത്തിൻററ്റെ വെടിയുണ്ടാക്കു മുമ്പിൽ ഇയാംപാറ്റകളെപ്പോലെ മരിച്ചുവീഴുന്നത്. വെടിനിർത്തൽ എത്രയും വേഗം നടപ്പിലാക്കുകയും, ഒപ്പം സ്വതന്ത്ര പാലസ്റ്റീൻ രാജ്യം യാഥാർഥ്യമാക്കാനുമുള്ള നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്യണം. സ്വതന്ത്ര പാലസ്റ്റീൻ ഉണ്ടായെങ്കിൽ മാത്രമേ പശ്ചിമേഷ്യയിലെ ഈ പ്രധാന പ്രശ്നത്തിന് പരിഹാരം ഉണ്ടാകൂ.
No comments:
Post a Comment