രാജശില്പിയായ കരുണാകരൻ
അഡ്വ.പി.എസ്
.ശ്രീകുമാർ
1991 ലെ പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റ്റെ ഭാഗമായി ശ്രീ പെരുമ്പത്തൂരിലെ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ രാജീവ് ഗാന്ധി എൽടിടിഇ ആത്മഹത്യാ സ്‌ക്വാഡിലെ വനിതാ അംഗം നടത്തിയ ബോംബ് സ്‌ഫോടനത്തിൽ ചിന്നിച്ചിതറിയപ്പോൾ, അനാഥത്വത്തിൻറ്റെ ആഴക്കയങ്ങളി ലേക്കാണ് കോൺഗ്രസ് വീണത് . നെഹ്‌റു
കുടുംബത്തിൽ നിന്നും ഒരാൾ
പോലും അന്ന് കോൺഗ്രസ്സിനെ നയിക്കാൻ വരാതിരുന്ന സാഹചര്യത്തിൽ, കോൺഗ്രസ്സിനെ നയിക്കാൻ ഒരു നേതാവിനെ കണ്ടെത്തുക ശ്രമകരമാ യിരുന്നു. അവസരത്തിനൊത്തു ഉയർന്ന് , നരസിംഹ റാവുവിനെ അധ്യക്ഷസ്ഥാനത്തേക്കു തെരഞ്ഞെടുക്കാനും പിന്നീട് പ്രധാനമന്ത്രിസ്ഥാനത്തേക്ക് അവരോധിക്കാനും മുന്നിട്ടിറങ്ങി ചരടുവലി നടത്തിയത് കേരളാ രാഷ്ട്രീയം ദേശിയ
രാഷ്ട്രീയത്തിന് നൽകിയ പ്രതിഭാശാലിയും, രാഷ്ട്ര
തന്ത്രജ്ഞനുമായ കെ.കരുണാകരനായിരുന്നു. അതോടെ ദേശിയ മാധ്യമങ്ങൾ അദ്ദേഹത്തെ രാജശില്പിയായി {King Maker } ആയിവിശേഷിപ്പിച്ചു.
തലയെടുപ്പുള്ള നിരവധി രാഷ്ട്രീയ നേതാക്കൾക്ക് കേരളം ജന്മം നൽകിയിട്ടുണ്ടെങ്കിലും, ലീഡർ എന്ന വിശേഷണത്തിന്
അക്ഷരാർഥത്തിൽതന്നെ അർഹനായ ഒരു നേതാവ് കെ.
കരുണാകരൻ മാത്രമായിരുന്നു. അദ്ദേഹം എല്ലാവരുടെയും നേതാവായിരുന്നു. കോൺഗ്രസ് പ്രവർത്തകരും നേതാക്കളും
മാത്രമല്ല, മറ്റു
രാഷ്ട്രീയ പാർട്ടി നേതാക്കളും അദ്ദഹത്തെ
ലീഡറായി അംഗീകരിച്ചു.
കണ്ണൂരിലെ ചിറക്കൽ കോവിലകത്തിന്
സമീപമുള്ള കണ്ണോത്തു തറവാട്ടിൽ ജനിച്ച കരുണാകരൻ, ഹൈ സ്കൂൾ വിദ്യാഭ്യാസത്തിനു
ശേഷമാണ്, ജന്മനാ ലഭിച്ച ചിത്രകലാ അഭിരുചിയിൽ തുടര്പഠനത്തിനായി തൃശൂർ
ആർട്സ് സ്‌കൂളിൽ എത്തിയത്. ചിത്ര രചനയോടുള്ള ഈ അഭിനിവേശത്തിൽ നിന്നും ആവേശം ഉൾക്കൊണ്ടാണ്, പിന്നീട്,
അദ്ദേഹം കേരളത്തിൻറ്റെ രാഷ്ട്രീയ
ചിത്രം തന്നെ മാറ്റി വരച്ചത്. ദിവാൻ ഭരണത്തിനെതിരായി
കോൺഗ്രസ് അനുഭാവികളായ ചെറുപ്പക്കാർ, പ്രജാമണ്ഡലം
എന്ന സംഘടന രൂപം കൊടുത്തപ്പോൾ കരുണാകരൻ അതിൻറ്റെ
പ്രവർത്തനങ്ങളിൽ സജീവമായി. 1942 ൽ മഹാത്മാ
ഗാന്ധി ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിച്ചപ്പോൾ,
അദ്ദേഹവും അതിൽ
പങ്കാളിയായി. പോലീസ് മർദ്ദനവും
തുടർന്ന് ജയിൽ
വാസവും അദ്ദേഹം അനുഭവിച്ചു. പിന്നീടാണ്,
അദ്ദേഹം തൊഴിലാളി
സംഘടനാ രംഗത്തേക്ക് എത്തിയത്. തൊഴിലാളി സംഘടനാ രംഗത്തു വളർത്തിയെടുത്ത സംഘാടക പ്രതിഭയാണ്, പിൽക്കാലത്തു അദ്ദേഹത്തെ തിരു-കൊച്ചി കോൺഗ്രസ് നേതൃത്വത്തിലേക്ക് എത്തിച്ചതും, തൃശൂർ
നഗരസഭാ കൗൺസിലറായും
, പിന്നീട്, കൊച്ചി
നിയമസഭാംഗമാക്കി മാറ്റിയതും. കേരള പിറവിക്കു ശേഷം നടന്ന
1957 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, അദ്ദേഹം
തൃശ്ശൂരിൽ നിന്ന് മത്സരിച്ചെങ്കിലും, തോറ്റു. 1965 ൽ മാളയിൽ
നിന്നും വിജയിച്ചശേഷം, പാർലമെൻറ്റിലേക്കു പോകുന്നതുവരെ മാളയുടെ മാണിക്യമായി അദ്ദേഹം മാറി.
കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര
മന്ത്രിയുമായിരുന്ന പി.ടി.ചാക്കോയുടെ മരണശേഷമുണ്ടായ പിളർപ്പോടെ
കോൺഗ്രസ് നന്നേ
ശോഷിച്ചുപോയി. 1967 ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ഒരു
അംബാസിഡർ കാറിൽ യാത്ര ചെയ്യാവുന്നത്ര
അംഗബലം മാത്രമുണ്ടായിരുന്ന കോൺഗ്രസ്സിനെ
പിന്നീട് നയിച്ചത് അദ്ദേഹമായിരുന്നു.
കുശാഗ്ര ബുദ്ധിമാനായിരുന്ന ഇ.എം.എസ്സിന്റ്റെ നേതൃത്വത്തിലുണ്ടായിരുന്ന
സപ്തകക്ഷി മുന്നണിയുടെ പരാജയങ്ങൾ, അദ്ദേഹം, കോൺഗ്രസ്സിൻറ്റെ നേട്ടമാക്കി മാറ്റി. 1970 ലെ
തെരഞ്ഞെടുപ്പോടെ യുവ നിരയെ ഉൾപ്പെടുത്തി
കോൺഗ്രസ്സിനെ ശക്തമായ രീതിയിൽ തിരിച്ചു
കൊണ്ടുവരുവാനും, ഐക്യ മുന്നണി സംവിധാനത്തിന് അടിത്തറയിടാനും അദ്ദേഹത്തിന്റ്റെ
ചാണക്യ തന്ത്രങ്ങൾക്ക്
സാധിച്ചു. കേരളത്തിൻറ്റെയും, കോൺഗ്രസ്സിൻറ്റെയും രാഷ്ട്രീയ ചിത്രം അദ്ദേഹം മാറ്റി വരച്ചു. ജനാധിപത്യ
ചേരിയിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളേയും ഒരേ കുടക്കീഴിൽ കൊണ്ടുവന്നതിലൂടെ
ഐക്യ
ജനാധിപത്യ മുന്നണിയുടെ യഥാർത്ഥ ശില്പിയായി
കരുണാകരൻ മാറി.
അച്യുതമേനോൻ മന്ത്രിസഭയിൽ ശക്തനായ ആഭ്യന്തര മന്ത്രിയെന്നനിലയിൽ അസാമാന്യമായ ഭരണ നൈപുണ്യവും, രാഷ്ട്രീയ
തന്ത്രജ്ഞതയും അദ്ദേഹം കാഴ്ചവച്ചു.
പോലീസ് സ്റ്റേഷനുകളിൽ ആക്രമണം നടത്തികൊണ്ട് കേരളത്തിൽ വേരുറപ്പിക്കുവാൻ ശ്രമിച്ച നക്സലൈറ്റ് പ്രസ്ഥാനത്തെ വേരോടെ പിഴുതെറിയാൻ അദ്ദേഹം നേതൃത്വം
നൽകി. ചില പോലീസ് ഉദ്യോഗസ്ഥരുടെ അത്യുത്സാഹത്തിൽ ഉണ്ടായ രാജൻ കേസ് ഒഴിച്ചുനിർത്തിയാൽ,
അടിയന്തരാവസ്ഥയുടെ ദൂഷ്യ വശങ്ങൾ ഒഴിവാക്കി ആഭ്യന്തര വകുപ്പിനെ ജനോപകാരപ്രദമാക്കി മാറ്റുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതാണ്. അദ്ദേഹം കണ്ടെത്തി നിയമിച്ച ശിങ്കാരവേലു എന്ന ഐ.ജിയിലൂടെയാണ് പോലീസിനെ ജനകീയവൽക്കരിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. പോലീസ്
സ്റ്റേഷനുകളിലേക്ക് കടന്നുചെല്ലാൻ മാത്രമല്ല, ഫോൺ ചെയ്യാന്പോലും
സാധാരണക്കാർ ഭയപ്പെട്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. പോലീസ് സ്റ്റേഷനിലേക്ക് ആര് ഫോൺ ചെയ്താലും, ഫോൺ
എടുക്കുന്ന ഉദ്യോഗസ്ഥന്റെ പേരും, നമ്പറും പറയുന്നതിനൊപ്പം,
"ഗുഡ് മോണിങ്, ഗുഡ് ആഫ്‌റ്റർനൂൺ , ഗുഡ് ഈവെനിംഗ്" എന്നിവ അവസരോചിതമായി പറയണമെന്ന് നിർബന്ധമാക്കി. ഇന്ത്യയുടെ പോലീസ് ചരിത്രത്തിൽ തന്നെ, വിപ്ലവകരമായ മാറ്റമായിരുന്നു അത്. ജനങ്ങളോട് മാന്യമായും, മര്യാദയോടും കൂടി പെരുമാറണമെന്നത് ശക്തമായി നടപ്പിലാക്കി. ഒന്നിൽ കൂടുതൽ ആളുകളുമായി സൈക്കിളിലിൽ യാത്ര ചെയ്താൽ പെറ്റിയടിക്കുന്ന സമ്പ്രദായവും എഴുപതുകളിൽ തന്നെ അദ്ദേഹം നിർത്തലാക്കിച്ചു.
ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരന്
തന്നെയായിരുന്നു സിനിമ ഉൾപ്പെടെയുള്ള സാംസ്‌കാരിക വകുപ്പിൻറ്റെയും
ചുമതല.
മലയാള സിനിമ നിർമ്മാണം ആ കാലഘട്ടത്തിൽ കേന്ദ്രികരിച്ചിരുന്നത് മദ്രാസിലായിരുന്നു.
അവിടെനിന്നും, മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ചുനടേണ്ടതിൻറ്റെ
ആവശ്യകത ചലച്ചിത്രലോകത്തെ പ്രഗത്ഭർ
ആയിരുന്ന രാമുകാര്യാട്ട്, പി.ഭാസ്കരൻ, തോപ്പിൽ ഭാസി
എന്നിവർ കരുണാകരനെ കണ്ടു സംസാരിച്ചു. ഇതിൻറ്റെ പ്രാധാന്യം
മനസ്സിലാക്കിയ കരുണാകരനാണ്, ഫിലിം ഡെവലപ്മെൻറ് കോര്പറേഷന് രൂപീകരിക്കാൻ നടപടിയെടുത്തത്. അന്നത് രൂപീകരിക്കുമ്പോൾ, ഇന്ത്യയിൽ തന്നെ പൊതുമേഖലയിൽ രൂപീകരിക്കുന്ന ആദ്യ ഫിലിം കോര്പറേഷൻ
ആയിരുന്നു. പട്ടികജാതി-പട്ടിക
വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായും അദ്ദേഹം നിരവധി നടപടികൾ കൈക്കൊണ്ടു.
.
നാല് തവണ മുഖ്യമന്ത്രിയും, ഒരു തവണ കേന്ദ്രമന്ത്രിയുമായ കരുണാകരൻ, ഭരണാധികാരിയെന്ന നിലയിൽ സംസ്ഥാനത്തിൻറ്റെ വികസനത്തിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. അസാധ്യമെന്ന് തോന്നുന്ന പല പദ്ധതികളും യാഥാർഥ്യമാക്കി മാറ്റുന്നതിൽ വൈദഗ്ധ്യമുള്ള നേതാവായിരുന്നു അദ്ദേഹം. അതിൻറ്റെ തെളിമയാർന്ന ഉദാഹരണമാണ് നെടുമ്പാശ്ശേരി അന്തർദേശിയ വിമാനത്താവളം. പൊതുമേഖലയെയും, സ്വകാര്യ മേഖലയെയും
ഒരുമിപ്പിക്കുന്ന PPP എന്ന ആശയം ഇന്ത്യയിൽ തന്നെ നിലവിലില്ലാതിരുന്ന അവസരത്തിലാണ്, പൊതുമേഖലയെയും, സ്വകാര്യമേഖലയെയും സംയോജിപ്പിച്ചുകൊണ്ട്
നെടുമ്പാശ്ശേരിയിൽ അന്തർദേശിയ വിമാനത്താവളം നിർമിക്കാൻ അദ്ദേഹം മുൻകൈ എടുത്തത്. കൊച്ചിയിലെ ഗോശ്രീ പദ്ധതി, തൃശൂർ-ഗുരുവായൂർ റെയിൽവേ
ലൈൻ, ഏഴിമല നാവിക അക്കാദമി, ദക്ഷിണ വ്യോമസേനാ കമാൻഡ്, കായംകുളം എൻ.ടി.പി,സി താപ നിലയം , കൊച്ചിയിലെ അന്തരാഷ്ട്ര സ്റ്റേഡിയം , കാലടി സംസ്‌കൃത സർവകലാശാല, മഹാത്മാ ഗാന്ധി സർവകലാശാല , തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്റർ, രാജീവ്
ഗാന്ധി സെന്റർ ഫോർ ബയോ-ടെക്നോളജി,
എന്നിവ സ്ഥാപിക്കുന്നതിലും
അദ്ദേഹത്തിണ്റ്റെ ദീർഘവീക്ഷണം കാണുവാൻ സാധിക്കും. കൊച്ചിയിൽ കയറ്റുമതി വികസന മേഖല സ്ഥാപിക്കുന്നതിലും, ഏഷ്യാഡ് നടന്ന അവസരത്തിൽ കേരളത്തിൽ ദൂരദർശൻ പ്രക്ഷേപണ
നിലയം സ്ഥാപിക്കുന്നതിലും അദ്ദേഹം
പ്രത്യേകം താല്പര്യം എടുത്തിരുന്നു.
ഒരു കാര്യം നടപ്പിലാക്കുവാൻ തീരുമാനിച്ചാൽ, എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചു അത് നടപ്പിലാക്കുവാൻ അദ്ദേഹം ശുഷ്‌കാന്തി കാണിച്ചിരുന്നു. അതുപോലെ,
സർക്കാർ നയങ്ങൾ ആത്മാർത്ഥതയോടെ നടപ്പിലാക്കുവാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്ക് മനഃപൂർവമല്ലാത്ത പിഴവുകൾ ഉണ്ടായാൽ അവരെ
സംരക്ഷിക്കുവാൻ അദ്ദേഹത്തിന് മടിയില്ലായിരുന്നു. അതുകൊണ്ടു തന്നെയാണ് ഉദ്യോഗസ്ഥന്മാർക്ക് അദ്ദേഹം പ്രിയങ്കരനായി മാറിയത്.
കേരളം ഭരിച്ച, ആജ്ഞാശക്തിയും, കരുത്തും, ഭരണപാടവവും കാഴ്ചവച്ച അപൂർവം ഭരണാധിപന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഓർമ്മക്കു മുന്നിൽ സ്മരണാഞ്ജലി അർപ്പിക്കുന്നു .
അഡ്വ.പി.എസ്
.ശ്രീകുമാർ
9847173177
No comments:
Post a Comment