ആര് ആരെയാണ് ഭയക്കുന്നത്?
അഡ്വ.പി.എസ.ശ്രീകുമാർ
തമ്പ്രാൻ അൽപ്പം കട്ടുഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും.............എന്ന ഈ ഓട്ടൻതുള്ളൽ വരികൾ തുള്ളൽ പാട്ടുകളുടെ ഉപജ്ഞാതാവും, ആചാര്യനുമായ കലക്കത്തു കുഞ്ചൻ നമ്പ്യാർ പണ്ട് പാടിയതാണ്. ആധുനിക കാലത്തു ഈ വരികൾ ഏറ്റവും പ്രസക്തമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് പിണറായി സർക്കാർ. ഓരോ ദിവസവവും ഭരണ സിരാകേന്ദ്രത്തിൽനിന്നും, അനുബന്ധ മേഖലകളിൽനിന്നും പുറത്തു വരുന്ന അഴിമതി കഥകളും, കൊള്ളയും, ധൂർത്തും കേരളീയ സംസ്കാരത്തിനും, കേരളീയർക്കുമെതിരെയുള്ള കൊഞ്ഞനം കുത്തലായി മാറിക്കൊണ്ടിരിക്കുകയാണ്.
ഒന്നാം പിണറായി സർക്കാരും തുടർച്ചയായിവന്ന രണ്ടാം പിണറായി സർക്കാരും കൂടി കഴിഞ്ഞ ഏഴ് വർഷത്തിലേറെയായി കേരളം അടക്കി ഭരിക്കുകയാണ്. വികസന, ക്ഷേമ പ്രവർത്തനങ്ങളെല്ലാം നിശ്ചലമായിരിക്കുന്നു. കഴിവില്ലായ്‌മയും, കെടുകാര്യസ്ഥതയും, പിടിപ്പുകേടും, ധാർഷ്ട്യവും, ധൂർത്തും മുഖമുദ്രയാക്കിയ സർക്കാർ സംസ്ഥാനത്തെ ബഹുദൂരം പിന്നിലേക്ക് പായിച്ചിരിക്കുന്നു. മുൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തു ആരംഭിച്ച വൻകിട വികസന പദ്ധതികൾ പോലും, വിഭാവനം ചെയ്ത രീതിയിൽ സമയബന്ധിതമായി പൂർത്തിയാക്കുവാൻ സാധിച്ചിട്ടില്ല. മാത്രമല്ല പല പദ്ധതികളും താളം തെറ്റി കിടക്കുകയാണ്. പൊതുമരാമത്തു വകുപ്പിൻറ്റെയും , തദ്ദേശസ്വയം ഭരണ വകുപ്പുകളുടെയും കീഴിലുള്ള റോഡുകൾ എല്ലാം തകർന്നു കിടക്കുന്നതിനാൽ, ജനങ്ങൾക്ക് സുഗമമായ യാത്രപോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പുകാലത്തു ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങളെല്ലാം തകർത്തെറിഞ്ഞു തികച്ചും സ്‌റ്റാലിനിസ്റ് ശൈലിയിലാണ് പിണറായി സർക്കാർ മുന്നോട്ടു പോകുന്നത്. യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത ധൂർത്തുകാരണം, കേരളത്തിൽ പിറന്നു വീഴുന്ന വരുന്ന തലമുറകളിലെ കുഞ്ഞുങ്ങൾ പോലും കടക്കെണിയിൽ പെട്ട് ഉഴലും. പ്രകൃതിപോലും പിണറായി സർക്കാരിനെ വെറുക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്, മാറി മാറി ഉണ്ടാകുന്ന അതി രൂക്ഷമായ ദുരന്തങ്ങൾ.
ഇതിനെല്ലാം പുറമേയാണ് അമ്പേ തകർന്നടിഞ്ഞ ക്രമ സമാധാന നില. പോലീസ് അതിക്രമങ്ങളും, അഴിമതിയും, കസ്റ്റഡി മരണങ്ങളും, രാഷ്ട്രീയ കൊലപാതകങ്ങളും അരങ്ങു തകർക്കുന്നു. അക്രമങ്ങളും, കൊലപാതകങ്ങളും, കവർച്ചകളും നിത്യ സംഭവങ്ങളായി മാറിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പാണ് ഏറ്റവും കൂടുതൽ കുത്തഴിഞ്ഞു കിടക്കുന്നതു. പോലീസിന്റെ മേലുള്ള നിയന്ത്രണം പിണറായിക്ക് പൂർണമായി നഷ്ടപ്പെട്ടിരിക്കുന്നു. ആത്മാഭിമാനമുള്ള പോലീസുകാർക്ക് യൂണിഫോം ഇടാൻ പോലും അറപ്പുണ്ടാക്കുന്ന രീതിയിലാണ് പോലീസിനുള്ളിലെ അഴിമതി. അടിമുതൽ മുടിവരെ അഴിമതിയിൽ മുങ്ങി കിടക്കുകയാണ് കേരളാ പോലീസ്. അതുകൊണ്ടാണ് കോട്ടയത്ത് ചേർന്ന കേരളാ പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾക്ക് പോലീസിന്റെ അന്തസ് വീണ്ടെടുക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെടേണ്ടിവന്നത്. പിണറായിയുടെ കീഴിൽ കേരളാ പോലീസ് വന്ധ്യങ്കരിക്കപ്പെട്ടിരിക്കുകയാണെന്നു പ്രതിപക്ഷം പറയാൻ തുടങ്ങിയിട്ട് നാളേറെയായി. പ്രതിപക്ഷത്തിൻറ്റെ ആവശ്യങ്ങളെല്ലാം രാഷ്ട്രീയത്തിന്റ്റെ പേരിലാണെന്ന് പറഞ്ഞാണ് ഇത്രയും നാൾ പിണറായി തള്ളിക്കളഞ്ഞത്. പ്രതിപക്ഷം പൊലീസിലെ അഴിമതിക്കാർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്നു അദിവാരയിട്ടു പറയുന്നതാണ് ഭരണ കക്ഷി എം.എൽ.എ ആയ പി.വി. അൻവറിൻറ്റെ ആരോപണങ്ങൾ. അൻവർ പ്രധാനമായും ഉന്നയിച്ചത് അഞ്ച് പ്രധാന ആരോപണങ്ങളാണ്.
ഒന്നാമത്തെ ആരോപണം, സ്വർണ കള്ളക്കടത്തു സംഘത്തിൻറ്റെ തലവനായിട്ടാണ് ക്രമസമാധാന ചുമതലയുള്ള അഡിഷണൽ ഡി.ജി.പി യും പിണറായിയുടെ വിശ്വസ്‌തനമായ എം.ആർ. അജിത്കുമാർ പ്രവർത്തിക്കുന്നത്. അജിത്കുമാർ കണ്ണിയായി ദുബായിയിൽ കള്ളക്കടത്തു സംഘം ഉണ്ടെന്നും, സ്വർണ കള്ളക്കടത്തു കൈകാര്യം ചെയ്യുന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെ തൃശ്ശൂരിലെ ബന്ധുക്കളാണെന്നും അൻവർ ആരോപിച്ചു.
രണ്ടാമത്തെ ആരോപണം മന്ത്രിമാരുടെയും, ജനപ്രതിനിധികളുടെയും ഫോണുകൾ ചോർത്തുവാൻ അജിത്കുമാർ സംവിധാനം ഒരുക്കിയിട്ടുണ്ട് .ഇതനുസരിച്ചു കഴിഞ്ഞ കുറേനാളുകളായി ഫോൺ ചോർത്തൽ നിർബാധം തുടരുന്നു.
മൂന്നാമത്തേത്, എ.ഡി.ജി.പി യുടെ കള്ളക്കടത്തു ബന്ധത്തെക്കുറിച്ച് അറിവുണ്ടായിരുന്ന എടവണ്ണയിലെ റിദാൻ ബാസിൽ എന്നാ യുവാവിനെ വെടിവച്ചുകൊന്നതിൽ അജിത് കുമാറിനും ബന്ധമുണ്ട്.
നാലാമത്തെ ആരോപണം അഴിമതി പണം ഉപയോഗിച്ച് തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിനു സമീപം കോടികൾ വിലമതിക്കുന്ന ഭൂമി വാങ്ങി കൊട്ടരസദൃശ്യമായ ഒരു കെട്ടിടം അദ്ദേഹം പണിയുന്നു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി.ശശിയുടെ നേതൃത്വത്തിലുള്ള ഒരു മാഫിയ സംഘമാണ് പോലീസിൽ നടമാടുന്ന അഴിമതിയ്ക്കും, അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും സംരക്ഷണ വലയമൊരുക്കുന്നത്.
പിണറായി സർക്കാരിനെതിരെ അൻവർ ഉയർത്തിയത് വളരെ ഗുരുതരമായ ആരോപണങ്ങളാണ്. ഇക്കാര്യത്തിൽ ശക്തമായ അന്വേഷണം നടത്തുമെന്നും ഏത് ഉന്നതനായാലും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് അസ്സോസിയേഷൻറ്റെ കോട്ടയത്ത് നടന്ന സമ്മേളനത്തിൽ പ്രഖ്യാപിച്ച് കയ്യടി വാങ്ങിയ പിണറായി തിരുവനന്തപുരത്തു തൻറ്റെ ഓഫീസിൽ എത്തിക്കഴിഞ്ഞപ്പോഴേക്കും സ്വരം മാറ്റുന്ന കാഴ്ചയാണ് നാം പിന്നീട് കണ്ടത്. പി.ശശിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പുറത്തിറക്കിയ ഉത്തരവ് പ്രകാരം അന്വേഷണം നടത്തുവാൻ എ ഡി ജി പി ക്കു കീഴിൽ ജോലിചെയ്യുന്ന ഐ.ജി യും, ഡി ഐ ജിയും, എസ.പി മാരും ഉൾപ്പെടെയുള്ളവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അന്വേഷണത്തിന് അടിസ്ഥാനമാക്കുന്നത് എ.ഡി.ജി.പി നൽകിയ കത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയവയാണ്. ഭരണപരമായ നിയന്ത്രണമുള്ള മേലുദ്യോഗസ്ഥനെതിരെ കീഴ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയാൽ മല എലിയെ പ്രസവിച്ചപോലെയുള്ള റിപ്പോർട്ട്ന്വേ മാത്രമേ വരികയുള്ളു. ഇതിലും ഭേദം അന്വേഷണം നടത്താൻ അജിത്കുമാറിനെ തന്നെ ഏൽപ്പിക്കുന്നതായിരുന്നു നല്ലതു. മാത്രമല്ലാ, അന്വേഷണത്തിൻറ്റെ പരിധിയിൽ അൻവർ ഉന്നംവച്ച പൊളിറ്റിക്കൽ സെക്രട്ടറിയെ ഒഴിവാക്കുകയും ചെയ്തു. മാധ്യമങ്ങളിലൂടെ ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് എഴുതി നൽകുമെന്നും പറഞ്ഞു മുഖ്യമന്ത്രിയെ കണ്ട ശേഷം പുറത്തുവന്ന അൻവറും മാനസാന്തരം വന്ന ആളായിമാറി. രൗദ്രഭാവത്തോടെ മുഖ്യമന്ത്രിയെ കാണാൻ പോയ അൻവർ, തിരിച്ചിറങ്ങിയത് പൂച്ചയെപ്പോലെ ശാന്തനായിട്ടായിരുന്നു. "പ്രശ്നങ്ങൾ അതിൻറ്റെ എല്ലാ ഗൗരവവും നിലനിർത്തിക്കൊണ്ടുതന്നെ ഏറ്റവും ഉന്നതനായ പോലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കും. സേനയുടെ അച്ചടക്കം വളരെ പ്രധാനമാണ്. അച്ചടക്കത്തിന് നിരക്കാത്ത പ്രവൃത്തി ചെയ്താൽ ഒരു ഘട്ടത്തിലും വച്ചുപൊറുപ്പിക്കില്ല. പ്രത്യേകമായ നടപടിയുണ്ടാകും. അച്ചടക്കത്തിന് നിരക്കാത്ത ഏതെങ്കിലും പ്രവൃത്തികണ്ട് എനിക്കും ഇങ്ങനെ ആയിക്കളയാം എന്ന് ആറും ധരിച്ചേക്കരുത്, അതിന്റെ ഫലം തിക്തമായിരിക്കുമെന്ന് ഓർമ്മവേണം" എന്ന് കോട്ടയത്ത് പ്രഖ്യാപിച്ച മുഖ്യമന്ത്രിയും, മലപ്പുറത്തുവച്ചു പത്രസമ്മേളനം നടത്തി പോലീസിനും, ആഭ്യന്തര വകുപ്പിനുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച അൻവറും , നേരം വെളുത്തപ്പോഴേക്കും അഭിപ്രായം മാറ്റിയത് എന്തുകൊണ്ടായിരിക്കും. രണ്ടുപേരും ഏതോ അദൃശ്യ ശക്തിയെ ഭയപ്പെടുന്നുണ്ടോ അതോ അവർ മറ്റാരുടെയെങ്കിലും ബ്ലാക്‌മെയിലിംഗിന് വിധേയരായതാണൊ എന്ന് ജനം ചിന്തിച്ചാൽ അവരെ കുറ്റപ്പെടുത്തുവാൻ സാധിക്കുമോ? ഡെമോക്ക്ളിസ്സിൻറ്റെ വാളുപോലെ പഴയ സ്വർണകേസുമുതൽ പുതിയ സ്വർണ കേസും, സി.എം ആർ.എൽ വരെയുള്ള നിരവധി കേസുകൾ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുമ്പോൾ, ആരും ബ്ലാക്‌മെയിലിംഗിൽ വീഴും എന്നകാര്യത്തിൽ സംശയമില്ല.
.
