മതേതരത്വത്തിൻറ്റെ അപ്പോസ്തലനായ ജവാഹർലാൽ നെഹ്‌റു
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്രുവിൻറ്റെ 135 ആം ജന്മദിനമാന് ഇന്ന്. രാഷ്ട്രപിതാവ് കഴിഞ്ഞാൽ കന്യാകുമാരിമുതൽ കാശ്മീർ വരെയുള്ള ജനങ്ങളെ, രാഷ്ട്രീയ, മതപരിഗണകൾക്കതീതമായി ഏറ്റവും കൂടുതൽ സ്വാധീനിക്കുവാൻ സാധിച്ചിട്ടുള്ള ഏക നേതാവ് നെഹ്രുവായിരിക്കും. ഓരോ വര്ഷം കഴിയുമ്പോഴും അദ്ദേഹത്തിന്റെ പ്രസക്തി കൂടുന്നതല്ലാതെ കുറയുന്നില്ല. അതാണ് അദ്ദേഹവും ഇന്ത്യയിലെ ജനങ്ങളും തമ്മിലുള്ള ബന്ധം.
അദ്ദേഹം രാജ്യത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന ഏതാണെന്നു ചോദിച്ചാൽ, മറുപടി പറയാൻ ആരും ഒന്ന് വിഷമിക്കും . രാഷ്ട്രത്തിൻറ്റെ ആദ്യ പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ കയ്യൊപ്പു പതിയാത്തതും, അദ്ദേഹത്തിന്റെ സംഭാവന ഇല്ലാത്തതുമായ ഒരു മേഖലയും സ്വതന്ത്ര ഇന്ത്യയിൽ ഇല്ല . രാജ്യത്തിൻറ്റെ ഭരണഘടനാ നിർമാണത്തിന് നൽകിയ സംഭവനയാണോ , അതോ ആദ്യ ഭരണാധിപനെന്ന നിലയിൽ ഭരണത്തിന് ദിശാബോധം നൽകുന്നതിലെ സംഭവനയാണോ, അതുമല്ലെങ്കിൽ ശാസ്ത്ര സാങ്കേതിക, സാഹിത്യ, വിദേശനയ രൂപീകരണ മേഖലകൾക്ക് നൽകിയ സംഭവനയാണോ, അതുമല്ലെങ്കിൽ ജനാധിപത്യ സംവിധാനത്തിന് തന്നെ നൽകിയ സംഭാവനയാണോ എന്നു തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം നൽകിയ അതുല്യമായ സംഭാവനകളിൽ ഒന്നിനേക്കാൾ മറ്റൊന്ന് മികച്ചു നിൽക്കുന്നു എന്ന് പറയുവാൻ സാധിക്കുകയില്ല. എങ്കിൽപ്പോലും, രാജ്യത്തിൻറ്റെ അഖണ്ഡതയും , കെട്ടുറപ്പും അരക്കിട്ടുറപ്പിക്കുവാൻ മതേതരത്വം എന്ന മഹത്തായ ആശയം അക്ഷരാർഥത്തിൽ നടപ്പാക്കിയ നെഹ്രുവിൻറ്റെ സംഭാവന, മറ്റുള്ളവയെക്കാൾ അണുവിടയെങ്കിലും ഉയർന്നു നിൽക്കുന്നതാണ് എന്ന് പറയാതിരിക്കാൻ സാധിക്കുകയില്ല. ജനാധിപത്യ രീതിയിൽ ഇത്രയും അർത്ഥവത്തായി മതേതരത്വം നടപ്പാക്കിയിട്ടുള്ള ഒരു രാജ്യം ഇന്ത്യയല്ലാതെ മറ്റൊന്നില്ല എന്നതാണ് യാഥാർഥ്യം.
അദ്ദേഹം ജനിച്ചുവളർന്ന സാഹചര്യത്തിന്റെ പ്രത്യേകതകൊണ്ടാകാം മതേതരത്വം എന്ന ദർശനത്തെ അതിന്റെ എല്ലാ അർത്ഥത്തിലും ഉൾക്കൊള്ളുവാൻ അദ്ദേഹത്തിന് സാധിച്ചത്. ധാരാളിത്തത്തിൻറ്റെ മടിത്തട്ടിൽ കാശ്മീരി ബ്രാഹ്മണ കുടുംബത്തിൽ പിറന്ന അദ്ദേഹത്തെ, വസതിയിൽ വച്ച് പഠിപ്പിച്ചിരുന്നത് ഫെർഡിനാൻഡ് ടി. ബ്രൂക്ക്സ് എന്ന അധ്യാപകനായിരുന്നു. സംസ്‌കൃതം പഠിപ്പിച്ചിരുന്നത് കാശ്മീരി പണ്ഡിറ്റ് ആയിരുന്നു. ബ്രിട്ടനിൽ പോയി നിയമം പഠിച്ചതിനു യാഥാസ്ഥികരായ കാശ്മീരി ബ്രാഹ്മണ സമുദായം അദ്ദേഹത്തിന്റെ പിതാവ് മോത്തിലാൽ നെഹ്‌റുവിനെ ഭ്രഷ്ട്ട് കൽപ്പിച്ചകാര്യമൊക്കെ പിന്നീട് അദ്ദേഹം വിശദമായി മനസ്സിലാക്കി. സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റുമായിരുന്ന മോത്തിലാൽ നെഹ്രുവിൻറ്റെ സുഹൃത്തുക്കളായിരുന്ന തിയോസഫി പ്രസ്ഥാനത്തിൻറ്റെ നേതാവ് ആനി ബസന്ത്, ഇസ്ലാം മത പണ്ഡിതൻകൂടിയായിരുന്ന മുൻഷി മുബാറക് അലി എന്നിവരുമായുള്ള ആശയ വിനിമയവും സഹവാസവുമൊക്കെ മതേതരത്വ ചിന്ത അദ്ദേഹത്തിൽ രൂഢമൂലമാക്കി. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി ബ്രിട്ടനിൽ പോയപ്പോൾ ജൂത മതസ്ഥരായ സുഹൃത്തുക്കൾ അദ്ദേഹത്തിന്റ്റെ മതേതരത്വ ചിന്തകൾക്ക് പുതിയ മാനം നൽകി. എന്നാൽ അദ്ദേഹത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ബുദ്ധമതത്തിലെ വിവേചനമില്ലായ്മയാണ്.
അടിസ്ഥാനപരമായി നെഹ്‌റു ഒരു ചരിത്രാന്വേഷിയായിരുന്നു. അദ്ദേഹത്തിന്റെ പഠനങ്ങളിൽ നിന്നും ബഹുസ്വരത നിലനിൽക്കുന്ന ഒരു സമൂഹമാണ് ഇന്ത്യയെന്നും അല്ലാതെ, ഏതെങ്കിലും ഒരു മതത്തിൻറ്റെ മാത്രം കുത്തകസ്വഭാവമുള്ളതല്ലെന്നും അദ്ദേഹത്തിന് ബോധ്യമായി. ബുദ്ധമതവും, ജൈനിസവും ഇന്ത്യൻ മണ്ണിൽ പിറന്നുവീഴാൻ ഇടയായ സാഹചര്യങ്ങളും അതിനെ ഹിന്ദുമതം എങ്ങിനെ ഉൾക്കൊള്ളാൻ തയ്യാറായതെന്നും, പിന്നീട് ക്രിതുമതവും, ഇസ്‌ലാമും സോരാഷ്ട്രീയനിസവും ഇന്ത്യൻ സമൂഹത്തിൽ ചെലുത്തിയ സ്വാധീനവും അദ്ദേഹം മനസ്സിലാക്കി. ഇതിൻറ്റെ തുടർച്ചയായാണ്, 1857 ലെ ആദ്യ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഹിന്ദുക്കളും ഇസ്‌ലാം മത വിശ്വസികളും ഒറ്റക്കെട്ടായി നിന്ന് ബ്രിട്ടീഷ്-ഈസ്റ്റിന്ത്യാ കമ്പനിയുടെ ദുര്ഭരണത്തിനെതിരെ പ്രതികരിച്ചത്. ഈ അടിത്തറയിൽ നിന്നാണ് മതേതരത്വം എന്ന നിർമ്മിതി കെട്ടിപ്പൊക്കുവാൻ അദ്ദേഹത്തിന് സാധിച്ചത്.
ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയിൽ പ്രവേശിച്ച ശേഷമാണ് ബ്രിട്ടീഷ്-ഇന്ത്യ ഭരണത്തിൽ മതങ്ങൾക്കുള്ള സ്വാധീനം അദ്ദേഹത്തിന് മനസ്സിലായത്. ബ്രിട്ടീഷ്-ഇന്ത്യ ഭരണ സംവിധാനം മതശക്തികൾക്ക് വഴങ്ങുന്നതിനെ അദ്ദേഹം എതിർത്തു . രാഷ്ട്രിയവും, മതവും തമ്മിൽ അകലം വേണമെന്ന് അദ്ദേഹം വിശ്വസിച്ചു. ഇക്കാര്യത്തിൽ പാശ്ചാത്യ ചിന്തകനായ മാക്യവല്ലിയുടെ കാഴ്ചപ്പാടാണ് നെഹ്രുവിനും ഉണ്ടായിരുന്നത്. പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തശേഷം, അദ്ദേഹവുമായി അഭിമുഖ സംഭാഷണത്തിനെത്തിയ ഒരു ഫ്രഞ്ച് പത്രപ്രവർത്തകൻ അദ്ദേഹത്തിനോട് ചോദിച്ച ആദ്യ ചോദ്യം "സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ എന്താണ് താങ്കൾ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി " എന്നതായിരുന്നു. മതാധിസ്ഥിതമായ ഒരു സമൂഹത്തിൽ ഒരു മതേതര രാജ്യം എങ്ങിനെ കരുപ്പിടിപ്പിക്കണമെന്നതായിരിക്കും പ്രധാനമന്ത്രിയെന്ന നിലയിൽ താൻ നേരിടാൻ പോകുന്ന ഏറ്റവും പ്രയാസമേറിയ പ്രശ്‍നം എന്നാ യിരുന്നു അദ്ദേഹത്തിൻറ്റെ മറുപടി.
1952 ൽ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിൻറ്റെ ആഭിമുഖ്യത്തിൽ ക്രിസ്ത്യൻ യുവാക്കളുടെ ആഗോള സമ്മേളനം ഇന്ത്യയിൽ വച്ചാണ് നടത്തുവാൻ തീരുമാനിച്ചത്. .ഈ സമ്മേളനത്തിൻറ്റെ ഉദ്‌ഘാടനത്തിന് അതിൻറ്റെ സംഘാടകർ അന്നത്തെ കേന്ദ്ര ധനമന്ത്രിയും, റിസപ്ഷൻ കമ്മിറ്റി ചെയർമാനുമായ ഡോ .ജോൺ മത്തായിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നെഹ്‌റുവിനെ നേരിൽ കണ്ടു ക്ഷണിച്ചു. എന്നാൽ, ഒരു മതേതര രാജ്യത്തിൽ മതാത്തിന്റെ പേരിൽ നടത്തുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി സംബ്ബന്ധിക്കുന്നതു തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് പറഞ്ഞു അദ്ദേഹം അവരുടെ ക്ഷണം നിരാകരിച്ചു. അദ്ദേഹം ഒരു മതത്തെയും തള്ളി പറഞ്ഞില്ല. മതവിശ്വാസം വ്യക്തിപരമായിരിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. രാജ്യം ഭരിക്കുന്ന എല്ലാ ഭരണാധിപന്മാരും അക്ഷരാർഥത്തിൽ പാലിക്കേണ്ട ഒരു തത്വമാണ് നെഹ്‌റു തന്റെ ജീവിതകാലത്തു കാണിച്ചുതന്നത്. ഇന്ന് നമ്മുടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും കാണുന്ന അസ്വസ്ഥതകളും പ്രശ്നങ്ങളും ഇല്ലാതാക്കുവാൻ നെഹ്‌റു നൽകിയ ഈ തത്വസംഹിതയിലൂടെ സാധിക്കുമെന്നതിൽ സംശയമില്ല. അദ്ദേഹത്തെ തമസ്കരിക്കാൻ ആര്ശ്രമിച്ചാലും , അതിനെയെല്ലാം അതിജീവിക്കുവാനും , കൂടുതൽ പ്രഭചൊരിയുവാനും അദ്ദേഹത്തിന് സാധിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൻറ്റെ മഹത്വം..

No comments:
Post a Comment