Thursday, 19 June 2025

                 നിലമ്പൂർ  തേക്കിൻറ്റെ  കരുത്തുള്ള  ആര്യാടൻ മുഹമ്മദ്

അഡ്വ .പി.എസ് .ശ്രീകുമാർ 

നിലമ്പൂർ തേക്കിൻറ്റെ  കരുത്തും, കാമ്പും ലോകപ്രശസ്തമാണ്.  നിലമ്പൂർ തേക്കിൻറ്റെ  കരുത്തുമുഴുവൻ തന്നിലേക്ക് ആവാഹിച്ച  ജനനേതാവായിരുന്നു  ആര്യാടൻ മുഹമ്മദ്.   ഏതു പ്രതിസന്ധിയേയും  തന്ത്രപൂർവം  നേരിടാനും,  പരിഹരിക്കാനുള്ള  വഴി കണ്ടെത്താൻ അദ്ദേഹത്തോളം  സമർത്ഥനായ  മറ്റൊരു ഭരണാധികാരിയോ നേതാവോ  കേരളാ  രാഷ്ട്രീയത്തിൽ  വിരളമാണ് എന്നത് ഒരു വസ്തുതയാണ് . മികച്ച ഭരണാധികാരി, രാഷ്ട്രീയ തന്ത്രജ്ഞൻ, ട്രേഡ്  യൂണിയൻ  നേതാവ് തുടങ്ങിയ നിലകളിലെല്ലാം തന്റ്റേതായ  വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം.  അദ്ദേഹത്തിന്റെ  അഭാവം  നിലമ്പൂർ  നിയമസഭാ മണ്ഡലത്തിന് മാത്രമല്ല  ഏറനാടിനും, സംസ്ഥാനത്തിന് തന്നെയും  സൃഷ്ടിച്ചിട്ടുള്ളത്  നികത്താനാവാത്ത വിടവാണ്. 

1956 ൽ  വണ്ടൂർ ഫർക്കാ  കോൺഗ്രസ് കമ്മിറ്റിയുടെ  ജനറൽ സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ  അദ്ദേഹം 1958 ലാണ് , കെ പി സി സി അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.  അന്നുമുതൽ അദ്ദേഹത്തിന്റെ മരണമുണ്ടായ 2022 വരെ അദ്ദേഹം കെ പി സി സി അംഗമായി തുടർന്നു . മലപ്പുറം ജില്ലയുടെ പ്രഥമ ഡി സി സി  പ്രസിഡണ്ടും അദ്ദേഹമായിരുന്നു.  പിന്നീടാണ് അദ്ദേഹം ഐ എൻ ടി യു  സി യുടെ  പ്രവർത്തന മേഖലയിലേക്ക് കടന്നത്. പുല്ലങ്കോട് എസ്റ്റേറ്റിലെ ഐ എൻ ടി യു  സി  യൂണിയൻറ്റെ  പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ തോട്ടം തൊഴിലാളി രംഗത്തു     സജീവമായി.  സി.എം.സ്റ്റീഫൻ,  കെ. കരുണാകരൻ എന്നിവരോടൊപ്പം ഐ എൻ ടി യു സിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് ഉയർന്ന അദ്ദേഹം  അതിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനവും, ദേശീയ ഭാരവാഹിത്വത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.  തൊഴിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ  ഒരു അഭിഭാഷകനെക്കാൾ വീര്യത്തോടെ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി വാദിച്ച്  അവ നേടിയെടുക്കുന്നതിൽ അതീവ ശുഷ്‌കാന്തി പുലർത്തിയ നേതാവായിരുന്നു  ആര്യാടൻ മുഹമ്മദ് .അതുപോലെ,  തൊഴിലാളികൾക്ക് അനുകൂലമായ തൊഴിൽ നിയമ ഭേദഗതികൾ, തോട്ടം തൊഴിലാളികളുടെ വേതനം വർധിപ്പിക്കൽ എന്നിവ നടപ്പിലാക്കുവാനും  അദ്ദേഹം  തൊഴിൽ മന്ത്രിയായിരുന്നപ്പോൾ മുൻകൈ എടുത്തു

കർഷകത്തൊഴിലാളി പെൻഷൻറ്റെ  ഉപജ്ഞാതാവ്   

നിലമ്പൂർ  മാനവേദൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ സ്കൂൾ ഫുട്ബോൾ ക്യാപ്റ്റൻ ആയിരുന്ന ആര്യാടൻ എട്ടു തവണയാണ്  നിയമസഭാ സാമാജികനായിരുന്നത്.  നായനാർ, ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ, വനം, തൊഴിൽ, ടൂറിസം, ഗതാഗതം,വൈദ്യുതി, റെയിൽവേ  തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു. 1980 ൽ  നായനാരുടെ നേതൃത്വത്തിൽ  രൂപീകരിച്ച  സർക്കാരിൽ  വനം-തൊഴിൽ വകുപ്പ് മന്ത്രിയായിട്ടായിരുന്നു ആര്യാടൻ മുഹമ്മദിൻറ്റെ  ഭരണത്തലത്തിലേക്കുള്ള പ്രവേശനം. നിരവധി തൊഴിൽ തർക്കങ്ങളിൽ തൊഴിലാളികൾക്ക് അനുകൂലമായ തീരുമാനങ്ങൾ എടുപ്പിക്കുവാൻ കഴിഞ്ഞ,  അദ്ദേഹമായിരുന്നു  കർഷകത്തൊഴിലാളികൾക്ക്  പെൻഷൻ  എന്ന ആശയം  കൊണ്ടുവന്നതും ,    നടപ്പിലാക്കിയതും.   വൈദ്യുതി മന്ത്രിയെന്ന നിലയിൽ, മലപ്പുറം ജില്ലയിൽ; മാത്രമല്ല,  ഉത്തരകേരളത്തിലാകെ വൈദ്യുതി എത്തിക്കാൻ അദ്ദേഹം നടപടി സ്വീകരിച്ചു. ആദ്യ  ഉമ്മൻചാണ്ടി  മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നപ്പോളാണ്  രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ യോജന എന്ന പദ്ധതി   മൻമോഹൻ സിംഗ് സർക്കാരിൽ സ്വാധീനം ചെലുത്തി അദ്ദേഹം നടപ്പിലാക്കിയത്. ഈ പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്താതിരിക്കാൻ കേന്ദ്ര ഊർജവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ, അതിനെ  മറുതന്ത്രത്തിലൂടെ നേരിട്ടാണ് പ്രസ്തുത പദ്ധതി അദ്ദേഹം നടപ്പിലാക്കിയത്. 2011 ൽ  വീണ്ടും അദ്ദേഹം വൈദ്യുതി മന്ത്രിയായിരുന്നപ്പോളാണ്  ആർ.ജി .ജി.വി.വൈ പദ്ധതി ശക്തമായി നടപ്പാക്കിയത് . അതിനുശേഷമാണ് സംസ്ഥാനത്തു സമ്പൂർണ വൈദ്യുതീകരണത്തിനു വഴിയൊരുക്കിയത്.  അദ്ദേഹത്തിന്റെ ശ്രമഫലമായാണ് ,   പതിറ്റാണ്ടുകൾക്ക് ശേഷം,  2011-16  പവർ കട്ട്  ആദ്യമായി സംസ്ഥാനത്തു ഒഴിവായത്. 

അനുരഞ്ജനത്തിൻറ്റെ  വക്താവ് 

 കേരളത്തെ പിടിച്ചുകുലുക്കിയ മൂന്നാറിലെ  സ്ത്രീ തൊഴിലാളി കൂട്ടായ്മയായ  പെമ്പിളൈ ഒരുമൈ സമരം  നടന്നത്  2015  അവസാനമായിരുന്നു . നീണ്ടുനിന്ന   ഈ സമരം    ഒത്തുതീർപ്പിലെത്തിക്കാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി  തൊഴിൽ മന്ത്രിയായിരുന്ന ഷിബു ജോണിനെ സഹായിക്കാൻ നിയോഗിച്ചത് ആര്യാടൻ മുഹമ്മദിനെയായിരുന്നു. അദ്ദേഹം പുറത്തിറക്കിയ തന്ത്രങ്ങളിലൂടെയാണ്  പെമ്പിളൈ ഒരുമൈ സമരം ഒത്തുതീർപ്പിലെത്തിച്ചത്. ന്യായമായ കൂലി വർധനവും, അനൂകൂല്യങ്ങളും നൽകുവാൻ  തോട്ടം ഉടമകളെ പ്രേരിപ്പിച്ചത് അദ്ദേഹമായിരുന്നു .  .  

വൈദ്യുതി വകുപ്പിനെ പാവങ്ങൾക്ക് തുണയാക്കി മാറ്റി.

 വൻകിട വ്യവസായ ശാലകൾ  നടത്തിവന്ന വൈദ്യുതി മോഷണം കണ്ടുപിടിച്ച്   700  കോടിയിൽ പരം  തുക സർക്കാർ ഖജനാവിൽ എത്തിക്കുന്നതിനാവശ്യമായ പദ്ധതികൾ രൂപീകരിച്ച്  വൈദ്യുതി ബോര്ഡിനെ കരകയറ്റാൻ ശ്രമിച്ചത് അദ്ദേഹത്തിന്റെ വലിയ നേട്ടങ്ങളിൽ ഒന്നായിരുന്നു.  മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, ജീവൻ നിലനിർത്തുവാൻ വേണ്ടി ലൈഫ് സപ്പോർട്ട് സിസ്റ്റം ഉപയോഗിക്കുന്നവർക്ക് ആവശ്യമായ മുഴുവൻ വൈദ്യുതിയും സൗജന്യമായി നൽകുന്ന പദ്ധതി, ഉടമസ്ഥാവകാശം ഇല്ലാത്ത ഭൂമിയിൽ  100  ച.മീ.  താഴെ വിസ്തൃതിയുള്ള വീടുകൾക്ക് താൽക്കാലിക റെസിഡൻഷ്യൽ  സര്ടിഫിക്കറ്റിൻറ്റെ  അടിസ്ഥാനത്തിൽ വൈദ്യുതി കണക്ഷൻ നൽകുന്ന പദ്ധതി,  നിർമാതാക്കളിൽ നിന്നും നേരിട്ട്  വൈദ്യുത മീറ്റർ  വാങ്ങുന്നതിനും,  അങ്ങിനെ വൈദ്യുത ബോർഡിന് നൽകേണ്ടിവന്ന മീറ്റർ വാടക ഒഴിവാക്കുന്നതിനും ഉപഭോക്താവിനെ അവസരം നൽകുന്ന പദ്ധതി,  എന്നിവ  നടപ്പിലാക്കിയത് അദ്ദേഹം വൈദ്യുത മന്ത്രിയായിരുന്ന അവസരത്തിലാണ്.  എന്നാൽ പിന്നീട് വന്ന പിണറായി സർക്കാർ ഇവയിൽ പലതും നിർത്തലാക്കി.

വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി   സംസ്ഥാനത്തെ എല്ലാ വീടുകളിലും സൗജന്യ നിരക്കിൽ രണ്ട്  എൽ.ഇ.ഡി  ബൾബുകൾ വീതം നൽകി. 9  വാട്ടിന്റെ  400  രൂപ വിലയുള്ള ബൾബ് 95  രൂപയ്ക്കാണ് അന്ന് നൽകിയത്.  നിലമ്പൂരിലെ പാവപ്പെട്ടവർ ഉൾപ്പെടെ സംസ്ഥാനത്തെ  പാവപ്പെട്ടവർക്ക് വലിയ സഹായമായിരുന്നു ഈ പദ്ധതി.

കൊച്ചിമെട്രോക്ക് പിന്നിലും ആര്യാടൻ 

2011 ലെ സർക്കാരിൽ  വൈദ്യുതി വകുപ്പിന്  പുറമേ  സംസ്ഥാനത്തെ  റയിൽവെയുടെ  ചുമതലയും അദ്ദേഹത്തിന് ഉണ്ടായിരുന്നു.  കൊച്ചി മെട്രോ നടപ്പാക്കുകയെന്നത് ആ സർക്കാരിൻറ്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. മെട്രോമാൻ ഇ. ശ്രീധരനെ  കൊച്ചിമെട്രോയുടെ  ചുമതല ഏൽപ്പിക്കാനായിരുന്നു  സർക്കാർ താല്പര്യപ്പെട്ടത്. എന്നാൽ ഉന്നത  ഐ എ എസ്  ഉദ്യോഗസ്ഥരുടെ ലോബി ഇ. ശ്രീധരനെ കൊണ്ടുവരുന്നതിനെതിരായിരുന്നു.  ഇക്കാര്യത്തിലുള്ള   സർക്കാർ  തീരുമാനങ്ങൾ പോലും  നടപ്പിലാക്കാതെ നീട്ടികൊണ്ടുപോയപ്പോൾ, ആ നീക്കങ്ങളെ തടയിട്ടുകൊണ്ട്  ഉദ്യോഗസ്ഥരെ വരച്ച വരയിൽ നിർത്താൻ  സാധിച്ചത്  മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും,  ആര്യാടൻ മുഹമ്മദിൻറ്റേയും ഉറച്ച തീരുമാനമായിരുന്നു.     കൊച്ചി മെട്രോ യാഥാർഥ്യമാക്കുന്നതിന്  കേന്ദ്ര അനുമതി നേടിയെടുക്കുന്നതിലും അതിൻറ്റെ  നടപടി ക്രമങ്ങളിലും ഫലപ്രദമായ നടപടികളാണ്  മന്തിയായിരുന്ന ആര്യാടൻ കൈക്കൊണ്ടത്.

നിയോജക മണ്ഡല വികസനം 

പുഴകളും,  ഉപനദികളും ധാരാളമുള്ള മണ്ഡലം എഴുപതുകളിൽ,   ഒന്ന് ചുറ്റിവരണമെങ്കിൽ  നാലഞ്ച് ദിവസങ്ങൾ എടുത്തിരുന്നു. എന്നാൽ ആര്യാടൻ മുഹമ്മദ്  നിയമസഭാ  സാമാജികനായി വന്നശേഷമാണ്  മൈലാടി പാലം, കൂട്ടപ്പായി  പാലം, മൂട്ടിക്കടവ് പാലം തുടങ്ങി നിരവധി പാലങ്ങൾ നിർമിച്ച്   മണ്ഡലത്തെ  ഗതാഗതയോഗ്യമാക്കിയത് . ഇന്ന്,  ഒന്നോ രണ്ടോ മണിക്കൂറുകൊണ്ട് വാഹനത്തിൽ മണ്ഡലം മുഴുവൻ ചുറ്റിവരുവാൻ സാധിക്കും.  ആഢ്യൻപാറ  വെള്ളച്ചാട്ടം, കരിമ്പുഴ വന്യമൃഗ സംരക്ഷണ കേന്ദ്രം, കോട്ടപ്പുഴ ചെക് ഡാം  തുടങ്ങിയവും  അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കുവാൻ സാധിച്ചത്.   നിലംബുരിലുള്ള,   ലോകത്തിലെ ആദ്യത്തെ തേക്കു മ്യൂസിയം  നവീകരിച്ചത്  അദ്ദേഹത്തിന്  വനം  വകുപ്പിൻറ്റെ  ചുമതല ഉള്ളപ്പോഴായിരുന്നു.  പൂക്കോട്ടുപാടത്തെ  സർക്കാർ കോളേജ്, സർക്കാർ ഐ.ടി.ഐ, എല്ലാ പഞ്ചായത്തുകളിലും ഹയർ സെക്കന്ററി സ്കൂളുകൾ, നിലമ്പൂരിലെ വൈദ്യുതി ഡിവിഷനും ഓഫീസിൽ സമുച്ചയവും, നിലംബൂർ വനമേഖലയിലെ  ആദിവാസികൾക്ക് വൈദ്യുതി കണക്ഷൻ,  അപകടങ്ങളും കാട്ടുതീയും  ഒഴിവാക്കുന്നതിനായി  വനത്തിലൂടെ ഭൂഗർഭ കേബിളുകൾ എന്നിവ നടപ്പിലാക്കിയതും അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ പെടും. ഇങ്ങനെ  നിരവധി വികസന പദ്ധതികളാണ് അദ്ദേഹം നിയമസഭാ സാമാജികനും, മന്തിയുമായിരുന്ന  കാലഘട്ടത്തിൽ നിലമ്പൂർ നിയമ സഭാ  മണ്ഡലത്തിൽ  നടപ്പിലാക്കിയിട്ടുള്ളത്. അതിനൊരു തുടർച്ച നല്കുവാൻ  അദ്ദേഹത്തിനൻറ്റെ   മകനും ഊർജസ്വലനായ നേതാവുമായ  ആര്യാടൻ ഷൗക്കത്തിൻറ്റെ  വിജയത്തിലൂടെ സാധിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

( ഉമ്മൻചാണ്ടി  മുഖ്യമന്ത്രിയായിരുന്നപ്പോൾ  അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു  ലേഖകൻ)













 


                 ആർ.ശങ്കർ തുടങ്ങിവച്ച സാമൂഹ്യ പെൻഷനുകൾ 


സാമൂഹ്യ സുരക്ഷാ പെൻഷനുകൾ  മാസങ്ങളോളം  കുടിശ്ശിക വരുത്തിയശേഷം,  തെരഞ്ഞെടുപ്പുകൾ  വരുമ്പോൾ പ്രഖ്യാപിക്കുന്ന  പിണറായി സർക്കാരിൻറ്റെ    പ്രവർത്തിയെ   വിമർശിച്ചുകൊണ്ട്  എ.ഐ.സി സി സംഘടനാ ജനറൽ സെക്രട്ടറി കെ,സി, വേണുഗോപാൽ   പ്രസംഗിച്ചതിനെ  വളച്ചൊടിച്ച്  "വെടക്കാക്കി തനിക്കാക്കുന്ന" പഴയ തേങ്ങാ കച്ചവടക്കാരുടെ  തന്ത്രമാണ്  എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജ് , മുൻ ധനകാര്യ മന്ത്രി ഡോ . തോമസ് ഐസക്  എന്നിവർ  നടത്തിക്കൊണ്ടിരിക്കുന്നത്. "കേരളത്തിൽ ക്ഷേമ പെൻഷൻ നടപ്പാക്കിയതിന്റ്റെയോ  പെൻഷൻ തുക കാലോചിതമായി പരിഷ്കരിച്ചതിന്റെയോ ഒരു ക്രഡിറ്റും യുഡിഎഫിന് ഇല്ലെന്നും, കേരളത്തിൽ ക്ഷേമ പെന്ഷനുകൾക്ക്  തുടക്കം കുറിച്ചത് 1980 ലെ ഇ.കെ.നായനാർ സർക്കാരാണെന്നുമാണ് " ഐസക് അവകാശപ്പെടുന്നത്.  ഒന്നുകിൽ ഡോ .തോമസ് ഐസക്  കേരളത്തിലെ സാമൂഹ്യ ക്ഷേമ പെന്ഷനുകളുടെ ചരിത്രം ബോധപൂർവം   തമസ്ക്കരിക്കാൻ ശ്രമിക്കുകയോ അല്ലെങ്കിൽ അദ്ദേഹം അത്  പഠിക്കാൻ  ശ്രമിക്കുകയോ ചെയ്തിട്ടില്ല  എന്നതാണ് വാസ്തവം.

സാമൂഹ്യ സുരക്ഷാ പെന്ഷനുകളുടെ ഉപജ്ഞാതാവ്  ആർ.ശങ്കർ 

 കേരളത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ആദ്യമായി  അനുവദിച്ചത്  1960 ലെ പട്ടം താണുപിള്ള സർക്കാരായിരുന്നു.  70 വയസുകഴിഞ്ഞ  അനാഥരായ എല്ലാവര്ക്കും പ്രതിമാസം 15 രൂപ പെൻഷനായി അനുവദിക്കുമെന്ന്  ധനകാര്യ വകുപ്പിൻറ്റെ  ചുമതലയുണ്ടായിരുന്ന  ഉപമുഖ്യമന്ത്രി ആർ.ശങ്കർ  1960 ജൂൺ 24 ന്  അവതരിപ്പിച്ച  സംസ്ഥാന  ബജറ്റിൽ  പ്രഖ്യാപിക്കുകയും (44 ആം ഖണ്ഡിക)  അത്  നടപ്പിലാക്കുകയും ചെയ്തു. പിന്നീട് 1961-62 ലെ ബജറ്റ്‌  അവതരിപ്പിച്ചുകൊണ്ട്     അനാഥരായ സ്ത്രീകളെ സുരക്ഷിതമായി പാർപ്പിക്കുവാൻ അബലാമന്ദിരങ്ങൾ (ബജറ്റ് പ്രസംഗം 74 ആം ഖണ്ഡിക)  നിർ മിക്കുമെന്നു  പ്രഖ്യാപിച്ചതും  അദ്ദേഹമായിരുന്നു . അതുപോലെ അദ്ദേഹമാണ്  ശാരീരിക  അംഗ പരിമിതി (Differently abled) ഉള്ളവർക്ക്  ധനസഹായം നൽകുന്ന പദ്ധതിയും 1962-63 ലെ ബജറ്റിലൂടെ നടപ്പിലാക്കിയത്.  സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ  ഉപജ്ഞാതാവ്  ആർ. ശങ്കറാണ്‌  അല്ലാതെ, ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന  ഇ എം എസ്സോ , 1980 ൽ മുഖ്യമന്ത്രിയായ  ഇ.കെ. നായനാരോ അല്ല.  എന്നാൽ  1980 ലെ നായനാർ സർക്കാരിൽ   തൊഴിൽ മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിൻറ്റെ  നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്  45 രൂപ കാർഷിക തൊഴിലാളി പെൻഷനായി  അന്ന്  അനുവദിച്ചത്. 

സാമൂഹ്യ സുരക്ഷാ പെൻഷനുകൾ  നമ്മുടെ സംസ്ഥാനത്തു ആരംഭിച്ച നാൾ മുതൽ   മറ്റു സംസ്ഥാന സർക്കാരുകൾക്ക്,   ഇത് മാതൃകയായി മാറി.  എന്നാൽ ഇതിന്റെ പേരുപറഞ്ഞു  സെസ് ഏർപ്പെടുത്തി  ജനങ്ങളെ  പിഴിയുന്ന നടപടിയാണ് പിണറായി സർക്കാർ എടുത്തത്.    ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന  മുൻ  യു ഡി എഫ്  സർക്കാർ  സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ  നൂറുശതമാനം വർദ്ധനവ് വരുത്തിയത്, ജനങ്ങളുടെ മേൽ ഒരു രൂപയുടെപോലും  അധികഭാരം അടിച്ചേൽപ്പിക്കാതെയാണ്  എന്ന കാര്യം  ധന മന്ത്രി  കെ.എൻ. ബാലഗോപാലും ഓർക്കണം.

 

  അച്യുതാനന്ദൻ സർക്കാർ   വരുത്തിയ പെൻഷൻ കുടിശ്ശിക

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ,   2021 ൽ  സാമൂഹ്യക് സുരക്ഷാ പെൻഷനുകൾ 1600 രൂപയായി വർധിപ്പിച്ചത് പിണറായി സർക്കാരിന്റെ വലിയ നേട്ടമായാണ്  കോടിക്കണക്കിനു രൂപ ചെലവാക്കി  പരസ്യങ്ങളിലൂടെ   പ്രചരിപ്പിച്ചത് . യു ഡി എഫ്  സർക്കാർ ചെയ്യാത്ത ഒരു കാര്യം ചെയ്തു എന്ന രീതിയിലായിരുന്നു   ഇവർ പ്രചാരണം നടത്തിയത് .   എന്നാൽ യാഥാർഥ്യം എന്താണ്?  2006 -2011  ലെ അച്ചുതാനന്ദൻ  സർക്കാരിന്റെ കാലത്ത്  പെൻഷൻ തുക 250  രൂപയായിരുന്നു.  ആ സർക്കാരിന്റെ അവസാന വർഷത്തിൽ ജി.ഒ [എം എസ് ].38/ 2010 /സാ നീ വ  പ്രകാരം  50 രൂപ വർധിപ്പിച്ചു 300  രൂപയാക്കി. എന്നാൽ വർധിപ്പിച്ച തുകയിൽ ഒരു ഗഡുപോലും  കൊടുത്തുതീർക്കുന്നതിനു മുമ്പ്  തെരഞ്ഞെടുപ്പ് ഉണ്ടാവുകയും, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അച്യുതാനന്ദൻ സർക്കാർ അധികാരത്തിനു വെളിയിലാകുകയും ചെയ്തു.  50  രൂപ വർധിപ്പിക്കാൻ അച്ചുതാനന്ദൻ  സർക്കാർ എടുത്തത് അഞ്ചു വർഷമായിരുന്നു. അന്ന് പെൻഷൻ ലഭിച്ചിരുന്നത് 13.8    ലക്ഷം പേർക്ക് മാത്രമായിരുന്നു. മാത്രമല്ല , വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യമായിട്ടായിരുന്നു പെൻഷനുകൾ വിതരണം ചെയ്തിരുന്നത്.  കുടിശ്ശികപോലും കൊടുത്തുതീർത്ത്  യു ഡി എഫ് സർക്കാരായിരുന്നു.

പെൻഷനുകൾ വർധിപ്പിച്ചതും, വിപുലീകരിച്ചതും യു  ഡി എഫ് 

  എന്നാൽ 2016 മേയ് മാസത്തിൽ   അധികാരത്തിലേറിയ  ഉമ്മൻ‌ചാണ്ടി സർക്കാർ  ആദ്യ വര്ഷം തന്നെ  സ.ഉ [എം എസ് ] 60/ 2011 /സാ  നീ വ പ്രകാരം എല്ലാ പെൻഷനുകളും 400  രൂപയായി വർധിപ്പിച്ചു.  80    വയസ്സിനു മുകളിലുള്ളവരുടെയും  75   ശതമാനത്തിലധികം അംഗവൈകല്യം  ഉള്ളവരുടെയും പെൻഷൻ 700  രൂപയായും  വർധിപ്പിച്ചു ഉത്തരവിറക്കി.  2012  ൽ  എല്ലാ പെൻഷനുകളും വർധിപ്പിച്ച കൂട്ടത്തിൽ ,  വീണ്ടും  ഈ പെൻഷനുകൾ  1100 രൂപയായും  മറ്റുള്ള പെൻഷനുകൾ 525  രൂപയായും  വർധിപ്പിക്കുകയും, ഇതിന്   2012  ഏപ്രിൽ  1 മുതൽ  പ്രാബല്യവും  നൽകി.

മറ്റൊരു പ്രധാന കാര്യം , 2014 ൽ സ.ഉ.[എം എസ് ] 52 / 2014 /സ നീ വ  പ്രകാരം പെന്ഷന് അപേക്ഷിക്കാനുള്ള  വരുമാന പരിധി ഒരു ലക്ഷം രൂപയായിഏകീകരിക്കുകയും,   ഇന്ദിരാ  ഗാന്ധി  ദേശീയ വാർദ്ധക്യകാല പെൻഷൻ പദ്ധതിയുടെ അർഹതക്കുള്ള പ്രായം 65 ൽ നിന്നും 60  വയസ്സായികുറക്കുകായും ചെയ്‌തു   .അതോടൊപ്പം മറ്റു ക്ഷേമനിധി ബോർഡ്‌കളിൽ നിന്നും പെൻഷൻ വാങ്ങുന്നവർക്കും സാമൂഹ്യ പെന്ഷന്  അർഹത വരുത്തി ഉത്തരവിറക്കി. 80  വയസ്സിനു മുകളിലുള്ളവർക്കും 75  ശതമാനത്തിലേറെ  വൈകല്യം ഉള്ളവർക്കും  പെൻഷൻ 1200   രൂപയായി വർധിപ്പിക്കുകയും ചെയ്തു.  അതുപോലെ വിധവ പെൻഷൻ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കുള്ള ഗ്രാന്റ് എന്നിവ 800  രൂപയാക്കി. വർഷത്തിൽ മൂന്നോ നാലോ പ്രാവശ്യം പെൻഷനുകൾ    പോസ്റ്റ് ഓഫീസുകൾ മുഖേന  വിതരണം ചെയ്തിരുന്ന രീതി മാറ്റിയതോടൊപ്പം  , മണി ഓർഡർ കമ്മീഷൻ ഒഴിവാക്കി, 2015 ഏപ്രിൽ മാസം മുതൽ പെൻഷനുകൾ  ബാങ്കുകൾ മുഖേന വിതരണം ചെയ്യാനുള്ള നടപടിയുമെടുത്തു. 


ഉമ്മൻ ചാണ്ടി സർക്കാരിന്റെ 2016- .2017വർഷത്തെ ബജറ്റിൽ  പെൻഷനുകൾ വീണ്ടും വർധിപ്പിക്കാൻ തീരുമാനിച്ചു.  2016  മാർച്ച് 1  നു ഇറക്കിയ  ജി ഒ [24/ 2016 /സാ  നീ വ  പ്രകാരം 75  വയസ്സിനു മുകളിലുള്ളവർക്ക്‌  വാർദ്ധക്യകാല പെൻഷൻ  1500 രൂപയുൾപ്പെടെ  അഞ്ചു സ്ലാബുകളിലായാണ് ക്ഷേമ    പെൻഷനുകൾ  വിതരണം ചെയ്തത്.  600 , 800 , 1000 , 1200 ,   1500  രൂപ എന്നിങ്ങനെയായിരുന്നു  ഈ സ്ലാബുകൾ.   വരുമാനപരിധി ഒരു ലക്ഷം രൂപയായി ഏകീകരിക്കുകയും , വാർദ്ധക്യകാല പെന്ഷന് അപേക്ഷിക്കാനുള്ള പ്രായ പരിധി 65 ൽ നിന്നും 60  ആക്കുകയും ചെയ്തതോടെ   പതിനായിരക്കണക്കിന് ആളുകളാണ് പുതിയതായി  പെന്ഷന് അർഹരായത് . അവരിൽ പലർക്കും അവരുടെ രേഖകൾ ബാങ്കുകളിൽ ഹാജരാക്കാൻ സാധിക്കാതിരുന്നതിനാലും, ഹാജരാക്കിയവയിൽ പലതിനും  പോരായ്മകൾ ഉണ്ടായതുകൊണ്ടും,  കുറെ പേർക്ക്  കുടിശ്ശിക വന്നു. ഇക്കാര്യം  നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യം  നമ്പർ 371 ന്  അന്നത്തെ  ധനകാര്യ മന്ത്രി തോമസ് ഐസക് തന്നെ നിയമസഭയിൽ  വ്യക്തമാക്കിയിട്ടുണ്ട്.  അതിനു പുറമെ  രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ഇടതു മുന്നണി ഭരിച്ച പല തദ്ദേശ്ശ സ്ഥാപനങ്ങളും   മനഃപൂർവം കുടിശ്ശിക വരുത്തുകയും ചെയ്തു.  2016  ഫെബ്രുവരിയിൽ  ക്ഷേമ  പെൻഷനുകൾ വിതരണം ചെയ്യാനായി 246  കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്കൂറിനു അനുവദിച്ചുകൊണ്ട് ഫെബ്രുവരി 20  നു ജി.ഓ [ആർ ടി ]1676/ 2016/ഫിൻ  എന്ന നമ്പറിൽ   ഉത്തരവ് ഇറക്കിയെങ്കിലും  തെരഞ്ഞെടുപ്പിന് മുമ്പ് അത് നടപ്പിലാക്കാതിരിക്കാനായി ചിലർ ബോധപൂർവം ശ്രമിച്ചു.

എണ്ണം വർദ്ധിച്ചതിലെ  മാജിക്  

യു ഡി എഫ്   സർക്കാരിന്റെ കാലത്തു 34  ലക്ഷമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻകാരുടെ  എണ്ണം പിണറായി സർക്കാർ , 62 ലക്ഷം ആക്കിയെന്നാണ് മറ്റൊരു പ്രചാരണം. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു 13.8   ലക്ഷം  പെന്ഷനർമാരുള്ളതിനെ 34  ലക്ഷമാക്കിയത് ഉമ്മൻ ചാണ്ടി സർക്കാർ ആയിരുന്നു എന്നത് വിസ്മരിക്കരുത്. അന്ന് സാമൂഹ്യ സുരക്ഷാ പെന്ഷനും , ക്ഷേമനിധി പെൻഷനും  ഒരാൾക്ക് ഒരേ സമയം വാങ്ങാൻ അനുവദിച്ചിരുന്നു. എന്നാൽ പിണറായി സർക്കാർ അധികാരമേറ്റ ഉടൻ ചെയ്തത് ക്ഷേമനിധി പെൻഷനുകൾ എല്ലാം 1000  രൂപയായി എകികരിക്കുകയായിരുന്നു. അപ്പോൾ 1500  രൂപ പെൻഷൻ വാങ്ങിയ വയോജനങ്ങൾക്കു  കിട്ടികൊണ്ടിര്ന്ന 1500  രൂപ, ഏകീകരണത്തിലൂടെ 1000  രൂപയായി  മാറി. ചെപ്പടി വിദ്യ കാട്ടുന്ന ചില മന്ത്രികരെപ്പോലെ, വയോജനങ്ങളുടെ പോക്കറ്റടിക്കുന്ന നടപടിയായിരുന്നു അത്.. .  23.9.2020ലെ   സ.ഉ [97/ 20 /ധന ഉത്തരവനുസരിച്ചു  രണ്ടു പെൻഷൻ വാങ്ങാൻ അനുമതി പിണറായി സർക്കാർ  നിഷേധിച്ചു. അനുമതി നിഷേധിച്ചില്ലായിരുന്നെങ്കിൽ, വാർധക്യകാല  പെൻഷനായി 1600  രൂപ വാങ്ങുന്ന ആൾ  കർഷകത്തൊഴിലാളി ആണെങ്കിൽ  മറ്റൊരു 1600  രൂപകൂടി[മൊത്തം 3200  രൂപ] പെൻഷനായി വാങ്ങാമായിരുന്നു. അതാണ്  പിണറായി സർക്കാർ നിഷേധിച്ചത്.  അതോടെ ക്ഷേമനിധി ബോർഡുകളിൽ നിന്നും  ചെറിയ തുകയുടെ പെൻഷൻ വാങ്ങിയവർ സാമൂഹ്യ സുരക്ഷാ പെന്ഷനുകളിലേക്കു  വലിയ തോതിൽ മാറി. അങ്ങിനെയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ കാരുടെ എണ്ണത്തിൽ  വർദ്ധനവ് ഉണ്ടായത് . ഇതുരണ്ടും കൂടി ഒന്നിച്ചു കൂട്ടിയാൽ   ഏകദേശം  ഇത്രയും  ആളുകൾ തന്നെയാണ് അന്നും  പെൻഷനുകൾ വാങ്ങിയിരുന്നതെന്നു കാണാം. 

ശ്രുതിതരംഗം, സ്നേഹപൂർവ്വം, സ്നേഹസ്പർശം, താലോലം, കാൻസർ സുരക്ഷാ, സ്നേഹസാന്ത്വനം, പകൽവീട്, വയോമിത്രം തുടങ്ങി നിരവധി സാമൂഹ്യ സുരക്ഷാ പദ്ധതികൾ ആരംഭിച്ചത് 2011-16 കാലഘട്ടത്തിലെ ഉമ്മൻ ചാണ്ടി സർക്കാരായിരുന്നു. ഈ യാഥാർഥ്യങ്ങളെല്ലാം മറച്ചുവെച്ചുകൊണ്ട്  ചെയ്യാത്ത കാര്യങ്ങളുടെ ക്രെഡിറ്റ് എടുക്കാൻ ഡോ .തോമസ് ഐസക്കും മറ്റു സഖാക്കളും  ശ്രമിക്കുന്നത് തികച്ചും അപഹാസ്യമാണ്.


അഡ്വ.പി.എസ്‌ ,ശ്രീകുമാർ 

9495577700 

Thursday, 5 June 2025

 


   ഓപ്പറേഷൻ സിന്ദൂറിന്റെ പേരിൽ  ബിജെപി യുടെ രാഷ്ട്രീയ മുതലെടുപ്പ് 

ഒരിക്കലും മറക്കാനാകാത്തതാണ്  ഏപ്രിൽ 22 ന്  കാശ്മീരിലെ  പഹൽഗാമിൽ  സംഭവിച്ചത്. കശ്മീരിന്റെ പ്രകൃതിഭംഗി ആസ്വദിക്കുവാൻ രാജ്യത്തിൻറ്റെ  വിവിധ ഭാഗങ്ങളിൽ നിന്നും വിനോദസഞ്ചാരികളായി എത്തിയ  നിരപരാധികളായ  26  പേരുടെ ജീവനാണ്  അതിർത്തികടന്നെത്തിയ ഭീകരാക്രമണത്തിലൂടെ  നഷ്ടപ്പെട്ടത്. അതിനുള്ള  രാജ്യത്തിൻറ്റെ  പ്രതികരണമാണ്    ഓപ്പറേഷൻ സിന്ദൂർ (Operation Sindoor) ലൂടെ 2025 മേയ് 7-ന്  നമ്മുടെ സൈന്യം  പാകിസ്താന് നൽകിയത്. 

ലക്ഷ്യങ്ങൾ

പാകിസ്ഥാൻ ആസ്ഥാനമാക്കി ഇന്ത്യക്കെതിരെ പ്രവർത്തിച്ചുവരുന്ന  ജയ്‌ഷ്-എ-മൊഹമ്മദ്, ലഷ്കർ-എ-തോയ്ബ, ഹിസ്ബുൽ മുജാഹിദ്ദീൻ എന്നീ സംഘടനകളുടെ ഭീകര താവളങ്ങൾ ലക്ഷ്യമാക്കിയാണ് ,  പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലും പാകിസ്താൻ അധീന കശ്മീരിലും (PoK) ഉള്ള ഒമ്പത് കേന്ദ്രങ്ങളാണ്  ഇന്ത്യൻ സൈന്യം  ആക്രമിച്ചത് .  ബഹാവൽപൂർ (Bahawalpur), മുരിദ്കെ (Muridke), സിയാൽക്കോട്ട്  (Sialkot), മുസ്സ ഫറാബാദ് (Muzaffarabad), കോട്ട്ലി (Kotli) തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന ഭീകര കേന്ദ്രങ്ങളാണ്  ഇന്ത്യൻ സൈന്യം  25  മിനിറ്റ് മാത്രം ഉണ്ടായിരുന്ന ഓപ്പറേഷനിലൂടെ  തരിപ്പണമാക്കിയത്.

 സാങ്കേതിക വിദ്യയുടെ പങ്ക്

ഓപ്പറേഷനിൽ ഇന്ത്യയുടെ ആഭ്യന്തരമായി വികസിപ്പിച്ച ആയുധങ്ങൾ പ്രധാന പങ്ക് വഹിച്ചു:ബ്രഹ്മോസ് (BrahMos) ക്രൂയിസ് മിസൈലുകൾ,അകാശ് (Akash) വ്യോമ പ്രതിരോധ മിസൈലുകൾ, റഫാൽ (Rafale) യുദ്ധവിമാനങ്ങൾ,  SCALP മിസൈലുകൾ, സ്കൈസ്ട്രൈക്കർ (SkyStriker) സ്വയം നശിപ്പിക്കുന്ന ഡ്രോണുകൾ എന്നിവയുടെ  സംയുക്ത ഉപയോഗമാണ്  പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ സഹായിച്ചത് .ഡമ്മി ജെറ്റുകൾ ഉപയോഗിച്ച് പാകിസ്താന്റെ റഡാർ സംവിധാനങ്ങളെ  ജാം ചെയ്തതിനു പുറമേ , സാറ്റലൈറ്റ് നിരീക്ഷണവും മനുഷ്യബുദ്ധിവിവരവും (HUMINT) ഉപയോഗിച്ച് ലക്ഷ്യങ്ങൾ നിർണ്ണയിച്ചശേഷമാണ്  പാകിസ്താന്റെ സൈനിക താവളങ്ങളെ ഒഴിവാക്കി, ഭീകര താവളങ്ങളെ മാത്രം  നമ്മുടെ സൈന്യം ലക്ഷ്യമാക്കിയത്.

ഇന്ത്യയുടെ സൈനികമായ കരുത്തും പാകിസ്താൻ ഉപയോഗിച്ച ചൈനീസ് വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കനത്ത പരാജയവും ഓപ്പറേഷൻ സിന്ദൂർ ലോകത്തിനു കാട്ടിക്കൊടുത്തു. ഇന്ത്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനങ്ങളായ ആകാശും,  ആകാശ് തീറും പിനാക്കാ മിസൈലും ബ്രഹ്മോസ് മിസൈലുമൊക്കെ പ്രതിരോധ സാങ്കേതികവിദ്യയില്‍ ഭാരതത്തിന്റെ മേന്മ  ലോകത്തിനു കാട്ടിക്കൊടുത്തു. പുറമെ , രാജ്യത്തെ ഉപഗ്രഹരംഗത്തെ മികവും. പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക്  അയച്ച  ഡ്രോണുകളെയും മിസൈലുകളെയും  അതിർത്തി കടക്കുംമുൻപ്   വെടിവച്ചിടാൻ ഇന്ത്യക്കു കഴിഞ്ഞു. അതേസമയം, ശത്രുരാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ നിർവീര്യമാക്കാനും എല്ലാ മിസൈലുകളും ലക്ഷ്യത്തില്‍ പതിപ്പിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

 ഇന്ത്യയുടെ ആത്മാഭിമാനം പണയപ്പെടുത്തിയ  വെടിനിറുത്തൽ പ്രഖ്യാപനം 

ഓപ്പറേഷൻ സിന്ദൂർ,  ഇന്ത്യയുടെ സൈനിക ശേഷിയും തന്ത്രപരമായ കഴിവുകളും ലോകത്തിന് മുന്നിൽ തെളിയിച്ച ഒരു നിർണായക നടപടിയായിരുന്നു. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ ശൂന്യ സഹിഷ്ണുതാ നയത്തിന്റെ ഉദാഹരണമായും ഇത് മാറി.  നാല് ദിവസം നീണ്ടുനിന്ന  ഈ  സൈനിക നടപടിക്ക്  ജാതി, മത, രാഷ്ട്രീയ  ചിന്തകൾക്കതീതമായി   ഇന്ത്യയിലെ പ്രതിപക്ഷവും, ജനങ്ങളും  മോദി സർക്കാരിന്  പിന്തുണ പ്രഖ്യാപിക്കുകയും,  സർക്കാരിന് പിന്നിൽ അണിനിരക്കുകയും ചെയ്തു.  എന്നാൽ കേന്ദ്ര സർക്കാർ  പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കുവാൻ തയ്യാറായില്ല. പ്രതിപക്ഷത്തോടുള്ള പ്രധാനമന്ത്രിയുടെ  പെരുമാറ്റം പോലും  മാന്യതയോടെയായിരുന്നില്ല.  സർക്കാർ വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കുവാനോ  പ്രതിപക്ഷ നേതാക്കളോട് സംസാരിക്കുവാനോ പ്രധാനമന്ത്രി തയ്യാറായില്ല എന്നത് തികച്ചും ഖേദകരമാണ്.  മാത്രമല്ല, താൽക്കാലിക വെടിനിർത്തൽ ആദ്യം  അറിയിച്ചത്   അമേരിക്കൻ പ്രസിഡണ്ടായ   ഡൊണാൾഡ്   ട്രംപായിരുന്നു   എന്നത്  ഇന്ത്യൻ ജനത  തെല്ല്  ജാള്യതയോടെയാണ്    ശ്രവിച്ചത്.  അതിനുശേഷമാണ്  നമ്മുടെ സേനാവക്താക്കൾ  പത്രസമ്മേളനത്തിലൂടെ അറിയിച്ചത്.  . മാത്രമല്ല, വെടിനിർത്തിയില്ലെങ്കില്‍ അമേരിക്കയുമായി വ്യാപാരം അനുവദിക്കില്ലെന്നു താൻ പറഞ്ഞെന്നും അത് ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ മനസ്സിലാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. കശ്മീർ പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥതയ്ക്കു തയ്യാറാണെന്നു ട്രംപ് പ്രഖ്യാപിച്ചതും ഇന്ത്യക്ക്  നാണക്കേടുണ്ടാക്കിയിരിക്കയാണ് .  ദക്ഷിണേഷ്യൻ മേഖലയിൽ  ചൈനീസ് സ്വാധീനം ചെറുക്കുന്നതില്‍ നിർണായകമായ പങ്കുവഹിക്കുന്ന  ഇന്ത്യയെ പാകിസ്താനുമായി സമീകരിച്ചത് രാജ്യത്ത് കടുത്ത നീരസം ഉണ്ടാക്കിയിട്ടുണ്ട്.

അമേരിക്കയുടെ നയതന്ത്രവിജയം എന്ന നിലയില്‍ ട്രംപ് നടത്തിയ വെടിനിർത്തല്‍ പ്രഖ്യാപനം തന്റെ മറ്റു പരാജയങ്ങള്‍ മറച്ചുവെക്കാനായിരുന്നുവെന്ന് കരുതപ്പെടുന്നു. അധികാരമേറ്റാല്‍ ഒരു മാസത്തിനകം റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധത്തിന് വിരാമമുണ്ടാക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പു വാഗ്ദാനം. മാസം നാലു തികയുമ്ബോള്‍ ഇരു രാജ്യങ്ങളെയും സമാധാന ചർച്ചയ്ക്കിരുത്താനായിട്ടില്ല. ഗാസയിലെ യുദ്ധവും അനന്തമായി നീളുകയാണ്. നിർണായകമായ വ്യാപാരചർച്ചകള്‍ നടക്കുന്നതിനിടെ ട്രംപ് നടത്തിയ ഈ പ്രസ്താവനകള്‍ ഇന്ത്യ  തള്ളിക്കളഞ്ഞുവെങ്കിലും പരസ്യവിമർശനത്തിന്  തയ്യാറായിട്ടില്ല. .


പക്ഷേ, അമേരിക്കയുടെ മധ്യസ്ഥതയെ തുടർന്നാണ് വെടിനിർത്തലുണ്ടായതെന്ന ട്രംപിന്റെ അവകാശം  ഇന്ത്യയ്ക്കകത്തും പുറത്തും വലിയതോതില്‍ ചർച്ചയായി. പതിറ്റാണ്ടുകളായി, ഇന്ത്യ മുന്നോട്ടു വച്ച നിലപാടിൽ നിന്നും വ്യത്യസ്ഥമായി ,  എന്തുകൊണ്ടാണ് ഇന്ത്യ-പാകിസ്താൻ വിഷയത്തില്‍ ഇടപെടാൻ ഒരു മൂന്നാംകക്ഷിയെ അനുവദിച്ചതെന്ന ചോദ്യമുയർന്നു. സാമ്ബത്തികത്തകർച്ചയെ നേരിടുന്ന, രാഷ്ട്രീയമായി അസ്ഥിരമായ, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്താനെ  ലോകത്തെ അഞ്ചാം സാമ്പത്തിക ശക്തിയായ ഇന്ത്യയുമായി  സമീകരിക്കുന്നത് (equate)  അപമാനകരമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ  ചൂണ്ടിക്കാട്ടുന്നു .  വെടിനിർത്തൽ നിലവിൽ വരുത്തുവാൻ  ട്രംപ് മധ്യസ്ഥത വഹിച്ചു എന്ന് അവകാശപ്പെടുന്നത് നിർഭാഗ്യകരമാണെന്നത്തിൽ സംശയമില്ല .  ഇന്ത്യയുടെ എതിർപ്പുപോലും അവഗണിച്ചു് ,  പാക്കിസ്താന്  ഐ.എം.എഫിൽ നിന്നും വായ്‌പ  നൽകുന്നതിന് മുൻകൈ എടുത്തത് അമേരിക്കയാണ്. അമേരിക്കയുടെ  ഇതുപോലെയുള്ള   അവസരവാദപരമായ   നടപടികൾക്ക്  പുറകിൽ അമേരിക്കയുടെ ഗൂഡലക്ഷ്യമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മത സ്പർദ്ധ വളർത്തുന്ന  ബിജെപി തന്ത്രങ്ങൾ 

ഓപ്പറേഷൻ സിന്ദൂർ  പോലും  സമൂഹത്തിൽ മതസ്പർദ്ധ  വളർത്താൻ ബിജെപി  ഉപയോഗിക്കുകയാണ്.  അതിന്റെ ഏറ്റവും വ്യക്തമായ തെളിവാണ് സൈനിക വക്താവായ കേണൽ സോഫിയ ഖുറേഷിക്കെതിരെ  മധ്യപ്രദേശ്  മന്ത്രിയായ വിജയ് ഷായുടെ അധിക്ഷേപകരമായ പരാമർശങ്ങൾ. ഇന്ത്യയുടെ വിജയം ആഘോഷിക്കാനായി  മധ്യപ്രദേശിൽ സംഘടിപ്പിച്ച  ഒരു മീറ്റിംഗിൽ പങ്കെടുത്തുകൊണ്ടാണ്  പാകിസ്താനെതിരെ  "ഭീകരുടെ സഹോദരി" യെ ഉപയോഗിച്ച് തിരിച്ചടിച്ചു എന്ന് പറഞ്ഞുകൊണ്ട്  കേണൽ ഖുറേഷിയെ  അധിക്ഷേപിച്ചത്.  അധിക്ഷേപാര്ഹമായ പരാമർശം നടത്തിയ ഈ മന്ത്രിക്കെതിരെ  കേസ് എടുക്കാൻ സുപ്രീം കോടതി നിർദേശിച്ച ശേഷമാണ് അയാൾക്കെതിരെ മധ്യപ്രദേശ് പോലീസ് കേസ് എടുത്തത്.  എന്നിട്ടും,  വിദ്വെഷപരമായ പരാമർശം നടത്തിയ മന്ത്രി ഷായെ  മന്ത്രിസഭയിൽ നിന്നും പുറത്താക്കുന്നതിനു പകരം അയാളെ സംരക്ഷിക്കുന്ന നിലപാടാണ്  ബിജെപി കൈക്കൊണ്ടിട്ടുള്ളത്.  ഇതിന്റെ തുടർച്ചയായാണ്  മധ്യപ്രദേശിലെ  ഉപമുഖ്യ  മന്ത്രി   ജഗദിഷ് ദേവ്‌ദാ  രാജ്യവും സൈന്യവും മോദിയുടെ  കാൽപ്പാദങ്ങളിൽ  സാഷ്ടാംഗം വണങ്ങണമെന്നു  പ്രസംഗിച്ചത്. ഇതൊക്കെ കാണിക്കുന്നത്  ഓപ്പറേഷൻ സിന്ദൂറിൻറ്റെ  പേരിൽ   സാമുദായിക സ്പർധ വളർത്തി  രാഷ്ട്രീയ മുതലെടുപ്പിന്  ശ്രമിക്കുന്ന ബിജെപി യുടെ   കുടില തന്ത്രങ്ങളാണ്.

ജനാധിപത്യത്തിന് വിലകല്പിക്കാത്ത മോദി സർക്കാർ 

പ്രതിപക്ഷം ഉന്നയിക്കുന്ന മറ്റൊരു ആവശ്യം ഏപ്രിൽ 22 ന്  പഹൽഗാമിൽ ഉണ്ടായ   സുരക്ഷാവീഴ്‌ചയും , ഓപ്പറേഷൻ സിന്ദൂർ  സംബന്ധിച്ച  വിശദ  വിവരങ്ങളും  പ്രതിപക്ഷവുമായി സംസാരിക്കണമെന്നതാണ്.   ഇന്ത്യ-ചൈന യുദ്ധം നടന്ന 1962 ൽ അന്നത്തെ പ്രതിപക്ഷം  ആവശ്യപ്പെട്ടതനുസരിച്ചു  പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു പ്രത്യേക പാർലമെൻറ്  സമ്മേളനം വിളിച്ചുകൂട്ടി  യുദ്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്തു.  ഇന്ത്യക്കെതിരെയുള്ള ചൈനയുടെ   സൈനിക കടന്നുകയറ്റം ആരംഭിച്ചത്  1962  ഒക്ടോബർ  20  മുതൽ നവംബർ  20 വരെയായിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന  ജനസംഘത്തിന്റെ  വിരലിൽ എണ്ണാവുന്ന  അംഗങ്ങളിൽ  ഒരാളായിരുന്ന    എ.ബി. വാജ്പേയി ഉൾപ്പെടെയുള്ളവരുടെ  അഭ്യർത്ഥന മാനിച്ചാണ്  1962  നവംബർ  14 ന്   പാർലമെൻറ്റിൻറ്റെ  പ്രത്യേക സമ്മേളനം നെഹ്‌റു വിളിച്ചു ചേർത്തത് . യുദ്ധം നടക്കുന്നതിനിടയിലായിരുന്നു   സമ്മേളനം നടന്നത് എന്നതാണ്‌  അതിൻറ്റെ  പ്രത്യേകത. ജനാധിപത്യ വിശ്വാസിയായിരുന്ന നെഹ്‌റു  പ്രതിപക്ഷം ആവശ്യമുന്നയിച്ചപ്പോൾ തന്നെ  സമ്മേളനം വിളിച്ചു കൂട്ടി സർക്കാരിന്റെ വീഴ്ചയുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ യാതൊരു  മടിയും കാണിച്ചില്ല.  എന്നാൽ മോദി  സർക്കാർ  ഈ പ്രശ്നങ്ങൾ ഒന്നും  പാർലമെണ്റ്റിൽ  ചർച്ചചെയ്യാൻ തയ്യാറാകുന്നില്ല. ജനാധിപത്യത്തോടും, ജനാധിപത്യ സംവിധാനങ്ങളോടുമുള്ള ബിജെപി യുടെയും, പ്രധാനമന്ത്രി മോദിയുടെയും അവജ്ഞാപരമായ  നിലപാടിൻറ്റെ  വ്യക്തമായ സൂചനയാണിത്.

അഡ്വ.പി.എസ്‌ .ശ്രീകുമാർ