Sunday, 29 August 2021

     ഇസ്ലാമിക സ്റ്റേറ്റ് ഓഫ് ഖൊറാസാനും  അഫ്‌ഗാനിസ്ഥാനും 

പി.എസ് ,ശ്രീകുമാർ 


കാബൂൾ വിമാനത്താവളത്തിന്റെ ഗേറ്റിനു പുറത്തു ആഗസ്റ്റ്  26  നു നടന്ന ബോംബാക്രമണം  ലോകമനഃസാക്ഷിക്കു നേർക്ക്  ഉയർന്ന ഒരു വെല്ലുവിളിയാണ്.  കൂടിക്കിടക്കുന്ന മൃത ദേഹങ്ങൾക്കിടയിൽ ബന്ധുക്കളെ തിരയുന്ന  അമ്മമാരുടെയും സഹോദരങ്ങളുടെയും ചിത്രങ്ങൾ  ആരുടേയും കരളയിക്കുന്നതാണ്.   വിമാനത്താവളത്തിലേക്കുള്ള ഗേറ്റിൽ   സുരക്ഷാ ജോലി നിർവഹിച്ചിരുന്ന   13  അമേരിക്കൻ സൈനികരും, ഒരു കുട്ടി അടക്കം മൂന്നു  ബ്രിട്ടീഷുകാരും,  79  അഫ്‌ഗാനികളും  അടക്കം  170  ൽ പരം പേരാണ്  കൊല്ലപ്പെട്ടത്.  ഏകദേശം 150  ഓളം  പേർക്ക് പരുക്കു  പറ്റുകയും ചെയ്തു.    താലിബാൻ   അഫ്‌ഗാൻ  പിടിച്ചെടുത്തതോടെ  ആയിരക്കണക്കിന് ആളുകളാണ്  രാജ്യം വിടാനായി   കാബൂളിലെ  ഹമീദ് കർസായി  എയർ പോർട്ടിലേക്കു  പ്രവഹിച്ചുകൊണ്ടിരിക്കുന്നതു. ആദ്യദിനത്തിൽ  അമേരിക്കൻ   വ്യോമസേനയുടെ വിമാനത്തിന്റെ  ചിറകിനടിയിൽ ഒളിച്ചിരുന്ന് യാത്ര ചെയ്ത മൂന്ന്  അഫ്‌ഗാനികൾ  ആകാശത്തുനിന്നും  താഴെ വീണു ചിന്നിച്ചിതറിയ ദയനീയമായ  ചിത്രം   അഫ്‌ഗാൻ  ജനതയുടെ  നഷ്ടബോധത്തെയും, പെട്ടുപോയ ദുരിത കയത്തിൽനിന്നും രക്ഷപ്പെടുവാനുള്ള   അഭിവാഞ്ചയുമാണ്  കാണിക്കുന്നത്.  ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഖൊറാസാൻ   തീവ്രവാദികൾ  ചാവേറായി പൊട്ടിത്തെറിച്ച ആളിന്റെ ചിത്രവും  പുറത്തു വിട്ടു.

എന്താണ് ഖൊറാസാൻ ഇസ്ലാമിക സ്റ്റേറ്റ് ?

സൂര്യൻ ഉദിക്കുന്ന സ്ഥലം എന്ന പേർഷ്യൻ പദത്തിൽനിന്നുമാണ്  ഖൊറാസാൻ എന്ന പേര് ഉദ്ഭവിച്ചതു. ഇസ്ലാമിക സ്റ്റേറ്റ് ഓഫ് ഇറാക്ക് ആൻഡ് സിറിയയോട്  കൂറ് പ്രഖ്യാപിച്ചുകൊണ്ട് 2014 ന്റ്റെ  അവസാന കാലയളവിൽ കിഴക്കൻ അഫ്‌ഗാനിസ്ഥാനിൽ രൂപം കൊണ്ട തീവ്രവാദി സംഘടനയാണ്  ഖൊറാസാൻ ഇസ്ലാമിക സ്റ്റേറ്റ്.  പാകിസ്ഥാൻ താലിബാനിൽ നിന്നും പിരിഞ്ഞുപോയ കടുത്ത ഭീകരവവാദികളായ ഒരുപറ്റം തീവ്രവാദികളാണ് ഈ സംഘടനക്ക് പിന്നിലെന്നും  പറയപ്പെടുന്നു. പാകിസ്താനോട് ചേർന്ന നന്ഗർഹാർ പ്രവശ്യയാണ്‌  ഈ സംഘടനയുടെ ആസ്ഥാനം.  ഇറാൻറ്റെ  വടക്കുകിഴക്കൻ മേഖല കേന്ദ്രികരിച്ചു  ഉണ്ടായിരുന്ന പഴയ സാമ്രാജ്യത്തിന്റെ പുനഃസൃഷ്ടിയും, വിപുലീകരണവുമാണ്  ഇവർ  ലക്‌ഷ്യം  വക്കുന്നത്.   ഇറാനുപുറമേ , മദ്ധ്യേഷ്യ , അഫ്‌ഗാനിസ്ഥാൻ  പാകിസ്ഥാൻ എന്നീ ഭൂപ്രദേശങ്ങളും ചേർത്തുള്ള വിപുലമായ ഒരു ഇസ്ലാമിക കാലിഫേറ്റ് ആണ് ആദ്യ ഘട്ടത്തിൽ ഇവർ സ്വപ്നം കാണുന്നത്. 

2014 ൽ  പാകിസ്താനിയായ ഹാഫിസ് സയിദ്  ഖാനെയാണ്  ഖൊറാസാൻ  ആദ്യ എമിർ ആയി എടുത്തത്.ഇദ്ദേഹം നേരത്തെ തെഹ്‌രിക് -ഇ- പാകിസ്ഥാൻ  കമാണ്ടർ   ആയിരുന്നു. ഐസിസ്‌  മേധാവിയായിരുന്ന അബു ബക്കർ  അൽ ബാഗ്ദാദിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ്  ഖൊറാസാനിലേക്ക്  ഇദ്ദേഹം  വന്നത്.  ഇറാക്കിലും, സിറിയയിലും  പരാജയപ്പെട്ട ഐസിസ്‌  അഫ്‌ഗാൻ  കേന്ദ്രമാക്കി കാലിഫേറ്റ് രൂപീകരിക്കണമെന്നാണ്  ഇപ്പോൾ ആഗ്രഹിക്കുന്നത്. 2016 ൽ അമേരിക്കൻ സേന ഹഫീസ് സായിദ് ഖാനെ  കൊലപ്പെടുത്തിയശേഷം,  ഒന്നിന് പിറകെ ഒന്നായി മൂന്ന്  എമിർമാരെ   തലവന്മാർ ആക്കിയെങ്കിലും, അവരെയും അമേരിക്കൻ സേന വധിച്ചു. എമിർ ആയ അബ്ദുൽ ഹാസീബിനെ  2017  ഏപ്രിലിലും, അബു സയിദിനെ  2017  ജൂലൈയിലും , അബു സാദ് ഒരാക്‌സായിയെ  2018  ആഗസ്റ്റിലും  അമേരിക്ക ഇല്ലാതാക്കി.  ഖൊറാസാന്റെ ഇപ്പോഴത്തെ തലവൻ പാകിസ്താനിലെ  ഖൈബർ  പാക്തുൻ  കാരനായ  അസ്‌ലം ഫറൂക്കിയാണ്.     2017 ന്  ശേഷം  അഫ്‌ഗാനിലേയും , പാകിസ്താനിലെയും   സാധാരണ ജനങ്ങൾക്ക്  എതിരായി നൂറോളം ആക്രമണങ്ങളാണ്  ഇവർ നടത്തിയിട്ടുള്ളത്.   ഷിയാ എം,മുസ്ലിമുകളെയും ഇവർക്ക് കണ്ടുകൂട .   കഴിഞ്ഞ വര്ഷം കാബൂളിലെ ഷിയാ വംശജർ കൂടുതലുള്ള   ഒരു  സ്ഥലത്തെ ആശുപതിയിലെ പ്രസവ വാർഡിൽ കയറി പതിനാറോളം  ഗര്ഭിണികളെയും, അമ്മമാരെയും നിർദാക്ഷിണ്യം  അവർ വെടിവച്ചു കൊന്നു. കാബൂളിൽ  ഗുരുദ്വാര ആക്രമിചച്      25  ഓളം  സിഖ് മതസ്ഥരെ   കഴിഞ്ഞ വര്ഷം വധിച്ചതിന്റെ പിറകിലും ഐസിസും,  ഹക്കാനി  നെറ്റ് വർക്കും കൂടി ചേർന്നായിരുന്നു.   അതുപോലെ ഒരു സ്കൂൾ ആക്രമിച്ചു നിരവധി കുഞ്ഞുങ്ങളെ അവർ നിഷ്കരുണം വധിച്ചു.   അമേരിക്കൻ, അഫ്‌ഗാൻ , പാകിസ്ഥാൻ സുരക്ഷാ സേനകൾക്കെതിരെ   250 ഓളം  ഏറ്റുമുട്ടലുകളും ഐസിസ്  നടത്തി.  ശരിയത്  നിയമം അനുശാസിക്കുന്ന   കാലിഫേറ്റാണ്  ഇവർ ലക്ഷ്യമിടുന്നത്. ജനാധിപത്യ ഭരണക്രമമോ, തെരഞ്ഞെടപ്പോ  ഇവർ അംഗീകരിക്കുന്നില്ല.  താലിബാനുമായും ഇവർ  രസത്തിലല്ല. ശുദ്ധമായ ശരിയാ നിയമം അല്ല താലിബാൻ പിന്തുടരുന്നതെന്നാണ് ഖൊറാസാൻ  ആരോപിക്കുന്നത്.  അതുകൊണ്ടാണ്   താലിബാനുമായും ഇവർ ഏറ്റുമുട്ടുന്നത്.  ഇവരുടെ  ആഗോള  ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്  ജെറുസലേമും വൈറ്റ് ഹൗസും  പിടിച്ചടക്കി  കാലിഫേറ്റിന്റെ ഭാഗമാക്കുക എന്നതാണ്.   വിവിധ   രാജ്യങ്ങളിൽ  നിന്നും റിക്രൂട്ട് ചെയ്ത നാലായിരത്തോളം പോരാളികളാണ് ഇവരുടെ കൂടെയുള്ളത്. അഫ്‌ഗാനിസ്ഥാനിൽ നിന്നും പാകിസ്ഥാനിൽ നിന്നും മാത്രമല്ലാ,  ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ  നിന്നും  എല്ലാം  ഇവർ യുവാക്കളെ  റിക്രൂട്ടിട് ചെയ്യുന്നു. കസർഗോഡുനിന്നുമുള്ള   മുഹമ്മദ്  സാജിദ് , മുർഷിദ് മുഹമ്മദ്  എന്നിവരും ഗുരുദ്വാര ആക്രമണത്തിൽ പങ്കെടുത്ത ഇസ്ലാമിക സ്റ്റേറ്റ്  ഭടന്മാരാണ്. 

രക്തച്ചൊരിച്ചിൽ തുടരുമോ ?

ആഗസ്റ്റ്  31 നു മുമ്പ് അമേരിക്കൻ സൈനികരെയെല്ലാം ഒഴിപ്പിക്കുമെന്നാണ്   പ്രസിഡന്റ് ബൈഡൻ ആവർത്തിച്ച്  പറഞ്ഞിട്ടുള്ളത്.  ബ്രിട്ടൻ ഉൾപ്പെടെയുള്ള സഖ്യ കക്ഷികളുടെ സേനകളെല്ലാം ഇതിനോടകം അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങി. അതിനു ശേഷമുള്ള ഭരണ സംവിധാനത്തെക്കുറിച്ചു  താലിബാൻ ഓഗസ്റ്റ് 15 നു ശേഷം ആലോചന തുടങ്ങിയെങ്കിലും  ചർച്ചകൾ എവിടെ വരെ എത്തി എന്നത് സംബന്ധിച്ച് സൂചനകളൊന്നും പുറത്തു വന്നിട്ടില്ല.  അഫ്‌ഗാനിസ്ഥാൻ  മുൻ പ്രസിഡന്റ ഹമീദ് കർസായി, മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, മുൻ വിദേശ കാര്യ മന്ത്രിയുമായ അബ്ദുല്ല അബ്ദുല്ല  എന്നിവരുമായി ചർച്ച ചെയ്തുകൊണ്ട് വിശാലമായ ഒരു ഭരണ സംവിധാനം രൂപീകരിക്കുമെന്ന്  റിപോർട്ടുകൾ വന്നെങ്കിലും  അത് സംമ്പന്ധിച്ചും  ഇപ്പോൾ ഒന്നും കേൾക്കുന്നില്ല.  താലിബാനുമായി  നിരന്തരം  യുദ്ധം  ചെയ്തുകൊണ്ടിരുന്ന അഹമ്മദ് മസൂദും അദ്ദേഹം നേതൃത്വം നൽകുന്ന  വടക്കൻ സഖ്യവും,  അനുനയത്തിനു വഴങ്ങി സർക്കാരിൽ  ചേരുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.  ഭീകര സംഘടനയായി ആഗോളതലത്തിൽ  പ്രഖ്യാപിച്ചിട്ടുള്ള ഐസിസ് ന്  താലിബാൻ സർക്കാരുമായി  യോജിച്ചു  പോകുവാൻ  സാധിക്കുകയില്ല.  ഐസിസ് പോരാട്ടം തുടരുകയാണെന്നതിന്റെ  സൂചനകളാണ്  കാബൂൾ വിമാനത്താവള ആക്രമണത്തിലൂടെ തെളിയിക്കുന്നത്.  വീണ്ടും  ആക്രമണ സാധ്യത ഉണ്ടെന്നു അമേരിക്ക  മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.     ആക്രമണങ്ങളും സംഘട്ടനങ്ങളും  ഒരു തുടർ കഥപോലെ  തുടരാനാണ്  സാദ്ധ്യത .   അങ്ങിനെ വരുമ്പോൾ , ഇസ്ലാമിക സ്റ്റേറ്റിനെതിരെ    താലിബാന് പ്രതികാര നടപടികളുമായി  പോകേണ്ടി വരും. ഇതൊക്ക  സൂചിപ്പിക്കുന്നത്  താലിബാൻ ഭരണത്തിൽ വന്നാലും അഫ്‌ഗാനിസ്‌ഥാനിൽ  സമാധാനം പുലരാനുള്ള  സാധ്യത കുറവാണെന്നാണ്.  അഫ്‌ഗാനിലെ  സാധാരണ ജനങ്ങളുടെ ദുരിതത്തിന്  അറുതി ഉണ്ടാകാനുള്ള സാധ്യത വളരെ വിദൂരമാണ്.

പി.എസ്‌ .ശ്രീകുമാർ 

9847173177 


 ഏകപക്ഷീയമായ രീതിയിൽ താലിബാൻ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ  എത്ര രാജ്യങ്ങൾ ആ സർക്കാരിനെ അംഗീകരിക്കുമെന്ന് കണ്ടറിയണം. മുമ്പ് കെനിയയിലെയും, ടാൻസാനിയയിലെയും അമേരിക്കൻ എംബസികളിൽ നടത്തിയ ആക്രമണങ്ങളെ തുടർന്ന്  താലിബാനെതിരെ ചില സാമ്പത്തിക ഉപരോധങ്ങൾ ഐക്യ രാഷ്ട്ര പ്രഖ്യാപിച്ചിട്ടുണ്ട്. അതിപ്പോഴും നിലവിലുണ്ട്. ആ സാഹചര്യത്തിൽ താലിബാന്റെ മാത്രം നേതൃത്വത്തിൽ ഒരു സർക്കാർ രൂപീകരിച്ചാൽ  ഐക്യ രാഷ്ട്ര സഭക്ക് അതിനോട് എന്ത് നിലപാടെടുക്കണമെന്നു ആലോചിക്കേണ്ടിവരും.  സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരംഗങ്ങളായ  ചൈനയും റഷ്യയും  താലിബാനൊപ്പം നിൽക്കും.









Saturday, 28 August 2021

 

 ഗവർണറുടെ  ഉപവാസം മാനസാന്തരം ഉണ്ടാക്കുമ

 

പി. എസ്‌ .ശ്രീകുമാ  

സ്ത്രീധനമെന്ന തിന്മക്കെതിരെയും, സ്ത്രീകളുടെയും പെൺകുട്ടികളുടെയും  സുരക്ഷിതത്വത്തിനു വേണ്ടിയും സംസ്ഥാന  ഗവർണർ  ആരിഫ്  മുഹമ്മദ് ഖാൻ നടത്തിയ ഉപവാസം  ദേശീയതലത്തിൽ തന്നെ  ശ്രദ്ധിക്കപ്പെട്ടു.  ഭരണഘടനാ പദവിയുള്ള   സംസ്ഥാന ഗവർണർ , താൻ  തലവനായ ഒരു സംസ്ഥാനത്തു നടക്കുന്ന ഗുരുതരമായ  സംഭവങ്ങളെക്കുറിച്ചു    ജനങ്ങളിൽ  ജാഗ്രതയും, ബോധവൽക്കരണവും   നടത്തുവാനായി  ഉപവാസം നടത്തിയത് ഇന്ത്യയിൽ ഇതാദ്യമായിരുന്നു.  സ്ത്രീ ശാക്തീകരണത്തിലും  സാക്ഷരതയിലും രാജ്യത്തു മുൻപന്തിയിൽ നിൽക്കുന്നുവെന്ന് നാഴികക്ക് നാല്പതുവട്ടം  വിളിച്ചു കൂവുന്ന സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ കനത്ത ആഘാതമായിരുന്നു  ഗവർണറുടെ ഉപവാസം.തളളിനപ്പുറം,   പിണറായി ഭരണത്തിൽ സ്ത്രീ സുക്ഷിതത്വത്തിനു  യാതൊരു വിലയും കല്പിക്കുന്നില്ലെന്നു  ഗവർണർക്കു ബോധ്യമായത്  കൊണ്ടായിരിക്കുമല്ലോ   രാജ്ഭവനിൽ തന്നെ അദ്ദേഹം ഉപവാസം ഇരിക്കാൻ നിര്ബന്ധിതനായത് .

 നെഹ്‌റു നടപ്പിലാക്കിയ സ്ത്രീധന നിരോധന നിയമം  

 ലിംഗ  സമത്വത്തിന്റെ  ആവശ്യകത ഊന്നി പറയുന്ന  ഭരണഘടനയാണ് നമ്മുടേത്.  "പദവിയിലും അവസരത്തിലും സമത്വം" എന്നത് ഭരണഘടനയുടെആമുഖത്തിൽ  വ്യക്തമായി പറഞ്ഞിട്ടുള്ളതിനു പുറമേ പൗരന്റെ മൗലികാവകാശവുമാണ്.  അനുച്ഛേദം 14 ൽ പറയുന്നത്  " ഭാരതത്തിന്റെ ഭൂപ്രദേശത്തിനകത്തു യാതൊരാൾക്കും നിയമത്തിന്റെ മുമ്പിൽ  സമത്വമോ  സമമായ സംരക്ഷണമോ നിഷേധിക്കുവാൻ പാടുള്ളതല്ല" എന്നാണ്. അനുച്ഛേദം 15 ൽ പറഞ്ഞിട്ടുള്ള  "മതം, വർഗം, ജാതി, ലിംഗം, ജനനസ്ഥലം അല്ലെങ്കിൽ അവയിൽ ഏതെങ്കിലും മാത്രം കാരണമാക്കി രാഷ്ട്രം  യാതൊരു പൗരനോടും  വിവേചനം കാണിക്കുവാൻ പാടുള്ളതല്ല" എന്ന  വാഗ്ദാനം, അനുച്ഛേദം  14 നോട്  കൂട്ടിവായിക്കണം.  സ്ത്രീകളോട് വിവേചനം കാണിക്കുന്ന സ്ത്രീധന സമ്പ്രദായത്തിനെതിരെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന   സ്ത്രീ ധന നിരോധന നിയമം പാർലമെന്റ് അംഗീകരിച്ചു  നിയമമായതു ജവാഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന  1961 ൽ ആയിരുന്നു. എന്നാൽ,  സ്ത്രീധനവുമായി ബന്ധപ്പെട്ടു നടക്കുന്ന അതിക്രമങ്ങൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലായിരുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ടു നടക്കുന്ന കൊലപാതകങ്ങളും, ആത്മഹത്യകളും ഇന്ത്യയിൽ   വെളിച്ചത്തുവന്നുതുടങ്ങിയത് എഴുപത്തുകളുടെ അവസാനത്തിലായിരുന്നു.  പഞ്ചാബ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടകം ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും, രാജ്യ തലസ്ഥാനമായ ഡെൽഹിയിലുമായിരുന്നു ഇതിലേറെയും നടന്നത്. ഇതിനെതിരെ വിവിധ വനിതാ സംഘടനകൾ  പ്രക്ഷോഭനടപടികളുമായി മുന്നോട്ടുവന്നു. ഈ പശ്ചാത്തലത്തിലാണ്  സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമങ്ങൾക്ക് കടിഞ്ഞാണിടാനായി 1983  ഇന്ത്യൻ ശിക്ഷാ നിയമം  സെക്‌ഷൻ  498  എ ഭേദഗതി വരുത്തുവാൻ  അന്നത്തെ ഇന്ദിര ഗാന്ധി സർക്കാർ  മുൻകൈ എടുത്തത്. .  ഭേദഗതിയനുസരിച്  ശാരീരികമോ, മാനസികമോ ആയ  പീഡിപ്പിക്കലുകളും  ശിക്ഷാർഹമാക്കി.  സ്ത്രീധന തർക്കത്തെത്തുടർന്ന് , ആത്‍മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നതും  കുറ്റകരമാക്കികൊണ്ടു ഇന്ത്യൻ തെളിവ് നിയമം സെക്ഷൻ 113  ഭേദഗതി വരുത്തി.  വിവാഹത്തിന്  ശേഷം  7 വർഷത്തിനുള്ളിൽ ഒരു സ്ത്രീ മരിച്ചാൽ നിർബന്ധമായും പോസ്റ്റ് മോർട്ടം  നടത്തണമെന്ന വകുപ്പ് ഉൾപ്പെടുത്തി  ക്രിമിനൽ പ്രോസെജുവർ  കോഡിലും ഭേദഗതി വരുത്തി. ഇതിന്  അനുബന്ധമായി,   സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിൽ   " സർക്കാർ ഉദ്യോഗസ്ഥന്മാർ അവരുടെയോ  അവരെ ആശ്രയിച്ചു കഴിയുന്നവരുടെയോ വിവാഹങ്ങൾക്ക് സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്ന് "  പുതിയ  സെക്‌ഷൻ  ചേർത്തു . 1984    ഈ നിയമം വീണ്ടും ഭേദഗതി ചെയ്തു.  ഇതനുസരിച്ചു  വിവാഹവുമായി  ബന്ധപ്പെട്ടോ , വിവാഹ സമയത്തോ അതിനു മുമ്പോ, പിമ്പോ വിവാഹിതരാകുന്ന കക്ഷികളിൽ ഒരാൾ മറ്റൊരാൾക്കു കൊടുക്കുന്നതോ , വിവാഹിതരാകുന്നവരുടെ മാതാപിതാക്കളോ മറ്റാരെങ്കിലുമോ കൊടുക്കുന്ന എല്ലാ  സ്വത്തുക്കളും , വിലയുള്ള പ്രമാണങ്ങളും സ്ത്രീധനമാണ്. 

2004   എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന അവസരത്തിൽ,     സർവീസിൽ  പ്രവേശിക്കുന്ന ഉദ്യോഗസ്ഥർ  തങ്ങളുടെ വിവാഹത്തിന്  സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്നുള്ള സത്യവാങ്മൂലം  തങ്ങളുടെയും, വധുവിന്റെയും മാതാപിതാക്കളുടെ  ഒപ്പോടുകൂടി  വകുപ് അധ്യക്ഷന്മാർക്ക്  സമർപ്പിക്കണമെന്ന് നിഷ്കർഷിച്ചുകൊണ്ട്  ,    സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതിവരുത്തി  ഉത്തരവിറക്കി.  എന്നാൽ ഈ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒരു നടപടിയും  വകുപ്പ് അധ്യക്ഷന്മാർ  ഇപ്പോൾ എടുക്കുന്നില്ല. സ്ത്രീധവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ പരിശോധിച്ച് നടപടി എടുക്കാൻ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്  എന്നീ  മേഖലകളിൽ സ്ത്രീധന  നിരോധന  ഓഫീസർമാരെയും ചുമതലപ്പെടുത്തിയെങ്കിലും, പിണറായി സർക്കാർ  അതെല്ലാം നിഷ്ഫലമാക്കി.

 

ഏട്ടിലെ പശുവായിമാറിയ വനിതാ കമ്മീഷൻ 

വനിതകൾ നേരിടുന്ന പ്രശ്നങ്ങളിലും വനിതകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും  അന്വേഷിച്ചു  പരിഹാരം കാണുന്നതിനായിട്ടാണ്  വനിതാ കമ്മീഷൻ സംസ്ഥാനത്തു സ്ഥാപിക്കുന്നത്. കെ.ആർ. ഗൗരിഅമ്മ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആയിരുന്ന അവസരത്തിലാണ്  ദേശീയ വനിതാ കമ്മീഷൻറ്റെ  മാതൃകയിൽ  സംസ്ഥാന വനിതാ കമ്മീഷൻ ബിൽ  തയ്യാറാക്കിയത്.  എന്നാൽ ഇത് നടപ്പിലാക്കിയത് എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന അവസരത്തിലാണ്. ആദ്യ വനിതാ കമ്മീഷൻ അധ്യക്ഷയായി    നിയമിതയായതു പ്രശസ്ത കവയിത്രിയും  സാമൂഹ്യ പ്രവർത്തന രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകുകയും ചെയ്തിട്ടുള്ള  പരേതയായ  സുഗതകുമാരി ടീച്ചർ ആയിരുന്നു.  അവർ  കമ്മീഷൻ അധ്യക്ഷയായി ചുമതയേറ്റതു  1996  മാർച്ച് മാസത്തിലായിരുന്നു. വനിതകളുടെ പ്രശ്നങ്ങളിൽ  ഇടപെട്ടുകൊണ്ട്  ക്രിയാത്മകമായ  പ്രവർത്തനങ്ങളാണ് സുഗതകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ കാഴ്ചവച്ചത്. എന്നാൽ   നിലവിലെ പിണറായി സർക്കാർ  ഈ കമ്മീഷനെ മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു പോഷക സംഘടനയുടെ നിലവാരത്തിലേക്ക് അധപതപ്പിച്ചു. പാർട്ടി പ്രവർത്തകരും, നേതാക്കളും ഉൾപ്പെട്ട  ഏതു പരാതിയിലും  അന്വേഷണം  നടത്തുന്നതിന്  മാർക്സിസ്റ്റ് പാർട്ടിക്ക് സ്വന്തം പോലീസും, അന്വേഷണ സംഘവും, കോടതിയുമുണ്ടെന്നു തുറന്ന പറഞ്ഞത്  വനിതാ കമ്മീഷൻ അധ്യക്ഷയായ ജോസഫൈൻ ആയിരുന്നു.   വനിതകളോട്  വളരെ ക്രൂരവും മനുഷ്യത്വ രഹിതവുമായി  പെരുമാറിയ   എം.സി. ജോസഫൈനെ  ഒടുവിൽ പിണറായി സർക്കാരിന്  തന്നെ പുറത്താക്കേണ്ടി വന്നു. കോൺഗ്രസ് സർക്കാരുകളും കമ്മ്യൂണിസ്റ്റ് സർക്കാരുകളും  വനിതാ പ്രശ്നങ്ങളിൽ കൈക്കൊള്ളുന്ന നിലപാടാണ് പ്രധാനം.  കോൺഗ്രസ് സര്കാരുകൾക്കുകീഴിൽ  വനിതാ കമ്മീഷനുകൾക്കു പൂർണ സ്വാതന്ത്ര്യത്തോടെയും നീതിയുക്തമായും പ്രവർത്തിക്കാൻ അവസരം നൽകിയിരുന്നെങ്കിൽ, കമ്മ്യൂണിസ്റ്റ് സർക്കാരുകൾ   രാഷ്ട്രീയ ലക്ഷ്യത്തോടെയും , അതിർ വരമ്പുകൾ തീർത്തും മാത്രമേ  പ്രവർത്തന സ്വാതന്ത്ര്യം നൽകുന്നുള്ളൂ. അതുകൊണ്ടാണ് ഇടതുപക്ഷ ഭരണത്തിൻകീഴിൽ വനിതാ കമ്മീഷനുകൾക്കു    ഫലപ്രദമായി  പ്രവർത്തിക്കുവാൻ സാധിക്കാതെ, ഏട്ടിലെ പശുക്കുക്കളെപോലെ ഇരിക്കേണ്ടി വരുന്നത്.

രോഷാഗ്നിപടർത്തിയ സ്ത്രീധന മരണങ്ങൾ 

ജൂൺ മാസം അവസാന ആഴ്ച നടന്ന മൂന്നു മരണങ്ങളാണ്  സ്ത്രീധനത്തിനെതിരെയുള്ള രോഷാഗ്നി  കേരള സമൂഹത്തിൽ ഇപ്പോൾ  ആളിക്കത്തിക്കാൻ  ഇടയാക്കിയത് .  മൂന്നു പേരും  25  വയസ്സിനു താഴെയുള്ള പെണ്കുട്ടികളായിരുന്നു.  ഇതിൽ ആദ്യത്തേത് ആയുർവേദ മെഡിസിന് പഠിക്കുകയായിരുന്നു വിസ്മയുടെ മരണമാണ്.  സുന്ദരിയായ ഈ കുട്ടിയെ   വെഹിക്കിൾ ഇൻസ്‌പെക്ടർ ആയ കിരണ്കുമാർ  വിവാഹം  ചെയ്തപ്പോൾ  100  പവൻ സ്വർണവും, 1.25 ഏക്കർ സ്ഥലവും ഒരു പുതിയ കാറും  നൽകിയിരുന്നു.  കാറിനു പകരം ആഡംബര കാർ വാങ്ങാനുള്ള രൂപ നൽകണമെന്ന് പറഞ്ഞു ഭർത്താവിന്റെ വീട്ടുകാരും ഭർത്താവും നിരന്തരമായി പീഡിപ്പിച്ചു. കൊലപാതകമാണോ ആത്മഹത്യാ ആണോ എന്നതല്ല പ്രശ്‍നം .  സ്ത്രീധന തർക്കത്തെ തുടർന്നാണ്  ആ കുട്ടി  ഭർതൃ ഗൃഹത്തിൽ വച്ച്  മരണമടഞ്ഞത്  എന്നതിൽ ആർക്കും സംശയമില്ല.   ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്  19  വയസ്സുകാരിയായ  സുചിത്ര ഭർതൃഗൃഹത്തിൽ  മരണപ്പെട്ടതാണ് രണ്ടാമത്തെ കേസ്. വിവാഹ സമയത് 51  പവൻ സ്വർണവുംഒരു കാറും കൊടുത്തിരുന്നു. ഇതിനു പുറമെ  10  ലക്ഷം രൂപകൂടി വേണമെന്ന് പറഞ്ഞു ഭർത്താവു വിഷ്ണുവും  അയാളുടെ വീട്ടുകാരും  ആ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.  മൂന്നാമത്തെ കേസ്  തിരുവനന്തപുരത്തിനടുത്തുള്ള വിഴിഞ്ഞതായിരുന്നു. സ്ത്രീധനമായി ലക്ഷം രൂപ കൂടി വേണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട്   ഭർതാവ്  സുരേഷിന്റെ  വീട്ടുകാർ മാനസികമായും ശാരീരികമായും  പീഡിപ്പിക്കുന്നതിനിടയിലാണ് അർച്ചന എന്ന  കുട്ടി മരണമടയുന്നത് .

സ്ത്രീ പീഡനം വർധിച്ച അഞ്ചുവര്ഷങ്ങൾ 

സംസ്ഥാന പോലീസിന്റെ ക്രൈം റെക്കോർഡ്‌സ് പ്രകാരം  പിണറായി സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ഭരണത്തിനിടക്ക് 66  സ്ത്രീധന മരണങ്ങളും 15143  പരാതികളുമാണ് ഉണ്ടായിട്ടുള്ളത്. 2015  7  സ്ത്രീധന മരണങ്ങളായിരുന്നു കേരളത്തിൽ നടന്നത്.  ഓരോ വർഷവും സ്ത്രീ ധന മരണങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. 2020 ൽ സ്ത്രീധനവുമായി ബന്ധപ്പെട്ട പോലീസ്  കേസുകൾ 2715  ആയിരുന്നു.വനിതാ മതിലും, സ്ത്രീ സുരക്ഷയുമെല്ലാം പിണറായി സർക്കാരിന്  വെറും മുദ്രാവാക്യങ്ങൾ  മാത്രമാണ്.  ഈ സർക്കാർ അധികാരത്തിലേറിയശേഷം  കഴിഞ്ഞ ഏപ്രിൽ മാസം വരെ    പെൺകുട്ടികൾ ഉൾപ്പെടെ  16656 സ്ത്രീകളാണ്   ബലാൽ സംഘത്തിനിരയായത്. ലൈംഗിക പീഡനങ്ങളും കൊലപാതകങ്ങളും  റിപ്പോർട്ട് ചെയ്യാത്ത ദിവസങ്ങളില്ല.  ഉത്തർപ്രദേശിലെ  ഉന്നാവുംഹത്രാസും അടക്കം നിരവധി ലൈംഗിക പീഡനങ്ങളും, കൊലപാതകങ്ങളും നടന്ന യോഗിയുടെ ഭരണവും   വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെയുള്ള ലൈംഗിക പീഡനങ്ങളും  കൊലപാതകങ്ങളും നടന്ന കേരളത്തിലെ  പിണറായി സർക്കാരിന്റെ ഭരണവും തമ്മിലുള്ള ഏക വ്യത്യാസം                  കൊടിയുടെ നിറത്തിൽ മാത്രമാണ്. എന്ത് വിലകൊടുത്തും പാർട്ടിക്കാരായ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ്  ഇരു   മുഖ്യമന്ത്രിമാരും  സ്വീകരിക്കുന്നത്. യോഗിയുടേത് കാവിയാണെങ്കിൽ, പിണറായി ഏന്തിയിരിക്കുന്നതു ചുവന്ന   കൊടിയാണ്.  അത് മാത്രമാണ് വ്യത്യാസം.  ഗവർണർ  ഒരു ദിവസം  ഉപവസിച്ചതുകൊണ്ട്  മുഖ്യമന്ത്രി പിണറായി വിജയന്  മാനസാന്തരം ഉണ്ടായിട്ടുണ്ടെങ്കിൽ നല്ലതുതന്നെ എന്ന് ആശ്വസിക്കാം .

പി.എസ്‌ .ശ്രീകുമാർ 

9847173177 

 

Sunday, 15 August 2021

                                   കാബൂളിൽ  ഇനി  മുല്ല അബ്ദുൽ ഗനി ബർദാറോ ?


പി.എസ്‌ .ശ്രീകുമാർ 

          
                                                                             

പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലാണ്  താലിബാന്റെ മുന്നേറ്റം. ഈ മാസം അവസാനത്തോടെ അമേരിക്കയുടെ  മുഴുവൻ സൈന്യവും  അഫ്‌ഗാനിസ്ഥാനിൽ നിന്നും  മടങ്ങുകയാണ്. ഒപ്പം ബ്രിട്ടനും, ജർമനിയും  ഉൾപ്പെടെയുള്ള അമേരിക്കയുടെ സഖ്യ  കക്ഷികളും അവരുടെ സൈന്യത്തെ  പിൻവലിക്കും. അതോടെ   താലിബാൻ  അഫ്ഘാൻ സൈന്യത്തെ അടിയറവു പറയിച്ചു  ഭരണം പിടിച്ചടക്കുമെന്നാണ് അന്തർദേശീയ സമൂഹം പ്രതീക്ഷിച്ചതു.   എന്നാൽ അമേരിക്കയെ പോലും അമ്പരപ്പിച്ചുകൊണ്ടാണ് താലിബാൻ  അഫ്ഘാൻ  പിടിച്ചടക്കിയതും, അഫ്‌ഗാൻ  പ്രസിഡണ്ട്  അഷ്‌റഫ്  ഗനി  തജികിസ്താനിലേക്കു പലായനം ചെയ്തതും.  പ്രസിഡന്റിന്റെ കൊട്ടാരം താലിബാൻ കയ്യടക്കി കഴിഞ്ഞു.  കാബൂൾ നഗരതിന്നട്ടെ നിയന്ത്രണം ഏറ്റെടുത്ത  താലിബാൻ  പോരാളികൾ ,  ദോഹയിൽ നടക്കുന്ന സമാധാന ചർച്ചകളിലെ തീരുമാനം പ്രതീക്ഷിച്ചു  നിൽക്കുകയാണ്.  സമാധാനപരമായ ഒരു അധികാരമാറ്റത്തിനായാണ്  അവർ  കാത്തു നിൽക്കുന്നത്. ഏതുനിമിഷവും  അധികാരം പിടിച്ചെടുത്തതായി  താലിബാൻ പ്രഖ്യാപിക്കാൻ സാധ്യത ഉണ്ട്.  ഏതായാലും ഒരു കാര്യം ഉറപ്പാണ്. അഫ്ഘാനിസ്ഥാൻ ഇനി ഇസ്ലാമിക എമിറേറ്റ് ആയി മാറും. പ്രസിഡണ്ട് ആയി വരാൻ  സാധ്യത  താലിബാൻ തലവനായ   മുല്ല അബ്ദുൽ ഗനി  ബർദാറാണ് .     അതിനു ശേഷം അഫ്‌ഗാനിൽ    എന്താണ് സംഭവിക്കുകയെന്നത്   അന്തർദേശീയ സമൂഹത്തെയാകെ  അലട്ടുന്ന ഒരു ചോദ്യമാണ് .

2001 സെപ്റ്റംബർ  11  ന്  ന്യൂയോർകിലെ  വേൾഡ് ട്രേഡ് സെന്ററിൽ  ഉണ്ടായ ഭീകരാക്രമണത്തെ തുടർന്നാണ്  അമേരിക്കയുടേയും  സഖ്യകക്ഷികളുടേയും  സൈന്യം  അഫ്‌ഗാനിസ്ഥാനിൽ  ഇരച്ചു കയറിയത് . ഭീകരാക്രമണം ആസൂത്രണം ചെയ്തത്  താലിബാനാണെന്നു ആരോപിച്ചുകൊണ്ട്  അവരെ അഫ്‌ഗാനിസ്ഥാൻറ്റെ മണ്ണിൽ   നിന്നും തൂത്തുമാറ്റുമെന്നു   അവകാശപ്പെട്ടാണ് അമേരിക്ക   യുദ്ധം ആരംഭിച്ചത്. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട്  താലിബാനെ അമർച്ചചെയ്‌തു  ജനകീയ ഭരണം  കൊണ്ടുവരുവാൻ അമേരിക്കക്ക്  കഴിഞ്ഞെങ്കിലും, താലിബാനെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തിലെത്താൻ ഇരുപതു വർഷങ്ങൾക്കിപ്പുറവും സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.  ഏതായാലും കഴിഞ്ഞ ഇരുപതു വർഷം  അമേരിക്ക   എന്താണോ അമേരിക്ക ഉദ്ദേശിച്ചത്   അതൊക്കെ  ഇപ്പോൾ വൃഥാവിലായി.  

 2500 ഓളം  അമേരിക്കയുടെ സൈനികരും, അവരെ സഹായിക്കാനായി എടുത്ത 3800 ഓളം  താൽക്കാലികക്കാരും  യുദ്ധത്തിൽ കൊല്ലപ്പെട്ടു.  അഫ്‌ഗാൻറ്റെ  സൈനികരും, പോലീസും കൂടി  66000  പേരും,   പൗരന്മാരായ   47245  പേരുമാണ് താലിബാനുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.   താലിബാൻ തീവ്രവാദികളായ  51191 പേരും. കഴിഞ്ഞമാസം കൊല്ലപ്പെട്ട ഇന്ത്യൻ പത്രപ്രവര്തകനായ ഡാനിഷ് സിദ്ദിഖി  ഉൾപ്പെടെ 72  പത്രപ്രവർത്തകരുമാണ് കഴിഞ്ഞ ഇരുപതു വർഷങ്ങൾക്കുള്ളിൽ   അഫ്‌ഗാൻ  യുദ്ധത്തിൽ കൊല്ലപ്പെട്ടത്.  ഈ യുദ്ധത്തിന് നേതൃത്വം നൽകിയ  അമേരിക്കയുടെ ഖജനാവിൽ നിന്നും  2 ലക്ഷം കോടി ഡോളറാണ്   ചെലവഴിച്ചത്. അൽ ഖായിദ  നേതാവ്  ഒസാമ ബിൻ ലാദനെ  2011  മേയ്  16 ന്  പാകിസ്താനിലെ അബ്ബോട്ടാബാദിലെ ഒളിതാവളത്തിൽ വച്ച് കൊലപ്പെടുത്തിയതൊഴിച്ചാൽ   താലിബാനെ തുടച്ചു നീക്കുക എന്ന  ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിച്ചില്ലെന്ന് മാത്രമല്ല, ഒരിക്കൽ തീവ്രവാദികൾ എന്ന് മുദ്രകുത്തി അകറ്റിനിർത്തിയവരുമായി സമാധാന ചർച്ച നടത്തിയാണ് സൈനികരെ പിൻവലിക്കാനുള്ള കരാറിൽ  മുൻ പ്രസിഡന്റ  ഡൊണാൾഡ് ട്രംപ് എത്തിച്ചേർന്നതും.  ഔദ്യോഗിക തലത്തിൽ താലിബാനുമായി നടന്ന ചർച്ചയുടെ തുടർച്ചയായാണ്  2020  ഫെബ്രുവരി  29 ന്  അമേരിക്കയും താലിബാനുമായി  ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ വച്ച്  കരാർ ഒപ്പിട്ടത്.  അഫ്‌ഗാനിലെ  അധികാര മാറ്റം  അവിടത്തെ സർക്കാരും താലിബാനുമായി ചർച്ചനടത്തി പരിഹരിക്കണമെന്നും,  അമേരിക്കയുടെയും സഖ്യകഷികളുടെയും സൈനികർ ഘട്ടം ഘട്ടമായി പിൻവാങ്ങുമെന്നും, ഇരുഭാഗത്തുമായി തടവിൽ  കഴിയുന്നവരെ സമയബന്ധിതമായി  വിട്ടയക്കുമെന്നും,  അതിനു അവസരമൊരുക്കത്തക്കരീതിയിൽ  വെടിനിർത്തൽ നടപ്പിൽ വരുത്തുമെന്നും  ഉള്ള നിബന്ധനകളാണ്  കരാറിൽ ഉള്ളത് .

താലിബാന്റെ സ്വഭാവം മാറുന്നു 

2021  മേയ്  മാസത്തിൽ അമേരിക്കൻ സൈനികർ അഫ്‌ഗാൻ  വിടാൻ തുടങ്ങിയതോടെ താലിബാന്റെ സ്വഭാവം മാറി. വെടിനിർത്തൽ ലംഘിച്ചുകൊണ്ട്  അവർ ഓരോ  നഗരങ്ങളും , പ്രവിശ്യകളും     പിടിച്ചെടുക്കുവാൻ   തുടങ്ങി. അഫ്‌ഗാനിൽ  അമേരിക്ക ഏറ്റവും വലിയ സൈനിക ക്യാമ്പ് നടത്തിയത്  സൈനിക  വിമാന താവളം  ഉള്ള  ബഗ്രാമിലാണ്. കാബൂളിൽ നിന്നും 43  കിലോ മീറ്ററാണ്  ബഗ്രാമിലേക്ക്. യുദ്ധത്തിന്റെ മൂര്ധന്യ ഘട്ടങ്ങളിൽ  പതിനായിരക്കണക്കിന് സൈനികരും, ആയിരക്കണക്കിന് സൈനിക വാഹനങ്ങളും , യുദ്ധവിമാനങ്ങളും ആയുധങ്ങളും ഒക്കെ ഉള്ള  ഒരു ആധുനിക  മിനി നഗരമായിരുന്നു ബഗ്രാം.  കരാറിന്റെ ഭാഗമായി സൈനികരുടെ എണ്ണം ഇവിടെ കുറച്ചുകൊണ്ടുവരികയായിരുന്നു അമേരിക്ക. എന്നാൽ ബാക്കിയുണ്ടായിരുന്ന മുഴുവൻ സൈനികരെയും  ജൂലൈ രണ്ടാം തീയതി  അർധരാത്രിക്ക്  അമേരിക്ക ഒഴിപ്പിച്ചു കൊണ്ടുപോയി.  അഫ്‌ഗാൻ  സൈനിക മേധാവിയെപ്പോലും അറിയിക്കാതെയാണ്  അമേരിക്ക സൈനികരെ ഒഴിപ്പിച്ചത്. സൈനികർ ഒഴിഞ്ഞതിനെ തുടർന്ന്  ബഗ്രാം ക്യാമ്പിൽ ആളുകൾ ഇരച്ചുകയറി കൊള്ളയടിച്ചപ്പോഴാണ്  അമേരിക്കൻ സൈനികർ അവിടെനിന്നും ഒഴിഞ്ഞ വിവരം അഫ്‌ഗാൻ  സൈനികർ അറിഞ്ഞത്. ഇപ്പോൾ   ബഗ്രാം സൈനിക ക്യാമ്പിന്റെ നിയന്ത്രണവും  താലിബാൻ   ഏറ്റെടുത്തു.

ഓഗസ്റ്റ് ആദ്യവാരത്തോടെ അഫ്ഗാനിസ്ഥാനിലെ  421  ജില്ലകളിൽ  പകുതിയോളം ജില്ലകളുടെ നിയന്ത്രണം താലിബാൻറ്റെ  കൈകളിലായി. ഏറ്റവും ഒടുവിലത്തെ റിപോർട്ടുകൾ അനുസരിച്ചു്  അഫ്ഘാനിസ്ഥാനിലെ  34  പ്രവിശ്യകളും     താലിബാൻ പിടിച്ചെടുത്തു.  ഏറ്റവും ഒടുവിലത്തെ റിപോർട്ടുകൾ പ്രകാരം  അഫ്ഘാനിസ്ഥാൻ മുഴുവൻ താലിബാൻ  പിടിച്ചെടുത്തു കഴിഞ്ഞു. 

അമേരിക്കയുടെ  പിൻഗാമി ആര് ?

അഫ്‌ഗാനിസ്ഥാനിൽ  അമേരിക്കക്കുണ്ടായിരുന്ന  റോളിൽ  ഇനി ആരായിരിക്കും? അതിനുള്ള മത്സരം തുടങ്ങി.  ആ റോൾ കയ്യടക്കാൻ റഷ്യക്കും, ചൈനക്കും, പാകിസ്ഥാനും, ഇറാനും താല്പര്യമുണ്ട്.  ഇന്ത്യക്കു താല്പര്യമുണ്ടെങ്കിലും താലിബാനുമായുള്ള ഇന്ത്യയുടെ ബന്ധം അത്ര സുഖകരമല്ല.  താലിബാനെ, അമേരിക്കയുടെ ആക്രമണങ്ങളിൽനിന്നും  അഭയം നൽകിരക്ഷിച്ചതും,   ആയുധങ്ങളും സാമ്പത്തിക സഹായങ്ങളും  നൽകി ഊട്ടി വളർത്തിയതും പാകിസ്താനാണ്. അതുകൊണ്ട്  താലിബാന്റെ നേതൃത്വത്തിൽ   സർക്കാർ രൂപീകരിക്കുകയാണെങ്കിൽ,   അമിതമായ സ്വാധീനം ചെലുത്താൻ സാധിക്കും എന്നാണ് പാകിസ്ഥാൻ കരുതുന്നത്. ഇക്കാര്യത്തിൽ വളരെ സൂക്ഷിച്ചാണ് ചൈനയും റഷ്യയും കരുക്കൾ നീക്കുന്നത്.  ചൈനക്ക് രണ്ടു കാര്യങ്ങളിലാണ്  ശ്രദ്ധ.  ഒന്ന്, അവരുടെ ബെൽറ്റ് ആൻഡ്  റോഡ് പദ്ധതിയിൽ ഉൾപ്പെട്ട  റോഡ്, റെയിൽ ലൈനുകൾ  കടന്നു പോകുന്നത് അഫ്ഗാനിലൂടെയാണ്. യൂറോപ്പിലേക്കും , മധേഷ്യൻ  രാജ്യങ്ങളിലേക്കുമുള്ള  അവരുടെ ചരക്കു ഗതാഗതം  തടസ്സപ്പെടരുതെന്നതാണ്  ചൈനയുടെ  ഒരു ആവശ്യം. രണ്ടാമത്തേത് ചൈനയുടെ സുരക്ഷയെ ബാധിക്കുന്നതാണ്.  മുസ്ലിം ഭൂരിപക്ഷ മേഖലയായ ചൈനയുടെ  വടക്ക്  പടിഞ്ഞാറൻ   സിൻജിയാങ് പ്രവശ്യ  അഫ്ഗാനോട് ചേർന്നാണ്  കിടക്കുന്നത്.   ഉയിഗർ   മുസ്‌ലിം  വംശജർ  ചൈനയുടെ അധീശത്തിനെതിരെ  കുറെകാലങ്ങളായി പോരാടുന്നു.   സൈനിക ശക്തിയും അധികാരവുമുപയോഗിച്ചാണ്  ഉയിഗർ വംശജരെ ചൈന അടിച്ചൊതുക്കുന്നത്.   താലിബാനുമായി ചേർന്ന്  ചൈനക്കെതിരെ അവർ ഭാവിയിൽ പോരാടുമോ എന്ന ഭയം ചൈനയെ വല്ലാതെ അലോസരപ്പെടുത്തുന്നു.  അതൊഴിവാക്കുക എന്ന ലക്ഷ്യത്തോടെ താലിബാനുമായി,  പാകിസ്താന്റെ സഹായത്തോടെ  അവർ ചർച്ചകൾ നടത്തുന്നുണ്ട്.  ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ പെട്ട  ചൈനയുടെ വൻകിട പദ്ധതികൾക്ക് വേണ്ട സഹായവും സുരക്ഷയും നൽകുമെന്നും,  ഉയിഗർ പ്രശ്നത്തിൽ ചൈനയുടെ നിലപാടിന് അനുസരിച്ചു നീങ്ങാമെന്നുമാണ് ഇപ്പോൾ താലിബാൻ  അവർക്ക് നൽകിയിട്ടുള്ള ഉറപ്പു.

റഷ്യക്കും  പ്രശ്‍നം  സുരക്ഷയും സാമ്പത്തിക ഇടപാടുകളും,ആണ്. ദക്ഷിണ-ഉത്തര റോഡ്/റെയിൽ  ഗതാഗതം അഫ്‌ഗാനിലൂടെ  സ്ഥാപിക്കുകയാണെങ്കിൽ, അറബിക്കടൽ മുഖേന ദക്ഷിണ  ഏഷ്യൻ രാജ്യങ്ങളിലേക്കും, ആഫ്രിക്കൻ രാജ്യങ്ങളിലേക്കും  വ്യാപാര-വാണിജ്യ ഇടപാടുകൾ വ്യാപിപ്പിക്കുവാൻ എളുപ്പം സാധിക്കും.  മറ്റൊന്ന്  മുസ്ലിം  തീവ്രവാദം തടഞ്ഞു നിർത്തുക എന്നുള്ളതാണ്.പഴയ സോവിയറ്റ് യൂണിയന്റെ ഭാഗങ്ങൾ ആയിരുന്ന രാജ്യങ്ങളാണ്  റഷ്യക്കും,  അഫ്ഗാനുമിടയിൽ ബഫർ  രാജ്യങ്ങളായി  ഉള്ള തജികിസ്താൻ, ഉസ്‌ബെക്കിസ്ഥാൻ, തുർക്മെനിസ്താന്  തുടങ്ങിയ രാജ്യങ്ങൾ. ഇവിടങ്ങളിലൂടെ മുസ്ലിം തീവ്രവാദം വ്യാപിച്ചാൽ   അത് റഷ്യക്കും  ദോഷകരമാകും. അതൊഴിവാക്കാൻ ശ്രമിക്കുന്നതിനൊപ്പം, മധ്യേഷ്യൻ  രാജ്യങ്ങളിൽ മുൻ സോവിയറ്റ് യൂണിയനുണ്ടായിരുന്ന സ്വാധീനം തിരിച്ചുപിടിക്കാൻ സാധിക്കുമോ  എന്നും റഷ്യ ശ്രമിക്കുന്നു.

ഇറാനുമായി  സൗഹൃദം പുലർത്തുന്ന ഒരു ഭരണം അഫ്‌ഗാനിൽ  ഉണ്ടാകണമെന്നാണ്  ആ രാജ്യം   ആഗ്രഹിക്കുന്നത്.  ഗനിയുമായി  നല്ലബന്ധമാണ് ഇറാനുള്ളതെങ്കിലും, അമേരിക്കയുമായുള്ള ഗനിയുടെ സൗഹൃദവും, സൈനിക സഹകരണവും ഇറാൻ ഇഷ്ടപ്പെടുന്നില്ല.  അതുകൊണ്ടു  നിലവിലുള്ള അഫ്‌ഗാൻ  സർക്കാരിനോട്  അടുപ്പം പുലർത്തുന്നതിനൊപ്പം താലിബാനുമായും  ഇറാൻ നല്ല ബന്ധത്തിലാണ്.ഐസിസുമായി  ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഖൊറാസാൻ  പ്രവിശ്യയിലെ  തീവ്രവാദി ഗ്രൂപ്പിനെ രണ്ടുകൂട്ടരും എത്തിക്കുന്നു. ഇറാനിൽ നിന്നും മോചനം നേടണമെന്ന് ആഗ്രഹിക്കുന്ന ഖൊറാസാൻ  തീവ്രവാദികളെ  താലിബാനും ശക്തമായി എതിർക്കുകയാണ്.  താലിബാന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് കാബൂളിൽ  അധികാരമേൽക്കുന്നതെങ്കിൽ , ഇറാൻ - അഫ്‌ഗാൻ  അതിർത്തികളിലൂടെയുള്ള മയക്കുമരുന്ന് കള്ളക്കടത്തു തടയാൻ ഇരുരാജ്യങ്ങൾക്കും സഹകരിക്കുവാൻ സാധിക്കും.  ഒപ്പം ഇറാന്റെ ചബാഹർ  തുറമുഖം വഴി  അഫ്‌ഗാനിസ്ഥാന്റെ  ചരക്കു ഗതാഗതം  സുഗമമാക്കുവാൻ സാധിക്കും.  അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിൽ വലയുന്ന ഇറാന്  അഫ്‌ഗാൻ  മാർക്കറ്റിലേക്കുള്ള പ്രവേശവും അഫ്ഗാനിസ്ഥാൻ വഴി   ചൈനയുമായുള്ള  വാണിജ്യ-വ്യാപാര ബന്ധങ്ങളും   വലിയ ആശ്വാസമായി  മാറും.  ഏതു സാഹചര്യവും തങ്ങൾക്കുകൂടി  പ്രയോജനപ്പെടണം എന്നതാണ് ഇറാൻറ്റെ  അഫ്ഗാൻ നയത്തിന്റെ രത്‌നച്ചുരുക്കം.

ഇന്ത്യയുടെ സാദ്ധ്യതകൾ 

റഷ്യയുടെയും, ചൈനയുടെയും, ഇറാൻറ്റെയും  താല്പര്യങ്ങൾ മനസ്സിലാക്കികൊണ്ടു,  നമുക്ക് അനുയോജ്യമായ  ഒരു നയമായിരിക്കണം ഇന്ത്യ സ്വീകരിക്കേണ്ടത്.  അതിന്  റഷ്യയും ഇറാനുമായി നാം കൂടുതൽ സഹകരിക്കണം.  ഇറാനുമായി വളരെ നല്ല ബന്ധമാണ് നമുക്കു ഉണ്ടായിരുന്നത്.  ഇറാനിലെ ചബാഹർ  തുറമുഖം വികസിപ്പിക്കുവാൻ ഇന്ത്യയാണ്  പണം മുടക്കിയത് . ചബഹറിൽ നിന്നും അഫ്ഗാനിസ്ഥാനിലേക്കു റെയിൽവേ ലൈൻ  നിർമിക്കുന്ന കരാറും നമുക്കായിരുന്നു.  എന്നാൽ അമേരിക്ക ഇറാനെതിരെ  ഉപരോധം ഏർപ്പെടുത്തിയപ്പോൾ  ട്രംപിന്റെ ഭീഷണിക്കു വഴങ്ങി , നമുക്ക് അതിൽ നിന്നും പിന്തിരിയേണ്ടി വന്നു. ഇക്കാര്യത്തിൽ ഇറാന് നമ്മളോട് അല്പം ഈർഷ്യയും ഉണ്ട് . ഇറാനിൽ ഇബ്രാഹിം റൈസി പുതിയ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തതുമുതൽ  ബന്ധങ്ങൾ പഴയ നിലയിലേക്ക് കൊണ്ടുപോകുവാൻ നമ്മുടെ വിദേശ കാര്യ  മന്ത്രാലയം കാര്യമായി ശ്രമിക്കുന്നുണ്ട്.  കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ  വിവിധ വികസന പ്രവർത്തനങ്ങൾക്കായി പതിനൊന്നു ബില്യൺ ഡോളർ  ഇന്ത്യ  അഫ്‌ഗാനിൽ  നിക്ഷേപിച്ചു.  അതിൽ പ്രധാനപ്പെട്ടവ  കാബൂളിലെ  പാർലമെന്റ് മന്ദിരം, ദലേറ -സറഫ്  റോഡ് വികസനം, അഫ്‌ഗാനിലെ  ഏറ്റവും വലിയ  അണക്കെട്ടായ സൽ‍മ അണക്കെട്ട്  എന്നിവയാണ്.  അതിനു പുറമെയാണ് വാണിജ്യ-വ്യാവസായിക ബന്ധങ്ങൾ.  അതിനാൽ നമ്മുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ  തന്ത്രപരമായ ഇടപെടലാണ് നടത്തേണ്ടത്. തൊണ്ണൂറുകളിലെ  ശൈലിയിൽ നിന്നും  താലിബാനും  വളരെയേറെ മാറി.  അന്തർദേശീയ രംഗത്തുണ്ടായ  മാറ്റങ്ങൾ ഉൾകൊള്ളാൻ അവരും തയ്യാറായിട്ടുണ്ട്. ഒറ്റയാനെപ്പോലെ പോയാൽ അധികനാൾ മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന്  പഴയ അന്ന്ഹവങ്ങളിൽ നിന്നും അവർ പഠിച്ചിട്ടുണ്ട് എന്നാണ് പ്രതീക്ഷിക്കുന്നത്..  അഫ്‌ഗാനിലെ  ശാക്തിക ചേരിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മുൻകൂട്ടിക്കണ്ട്,  താലിബാന്റെ നേതൃത്വവുമായി   നല്ല ബന്ധം പുലർത്തുവാൻ നമ്മൾ  അണിയറിൽ  ശ്രമങ്ങൾ നടത്തിയിരുന്നു. ഇക്കാര്യത്തിൽ റഷ്യയുമായും ഇറാനുമായും കൂടുതൽ സഹകരിച്ചു  കൊണ്ട് മുന്നോട്ടുപോയാൽ,  കാബൂളിൽ ഉണ്ടായിട്ടുള്ള  മാറ്റം  നമുക്ക്  കുറെയെങ്കിലും അനുകൂലമാക്കുവാൻ,  ഒരു പക്ഷേ ,  സാധിച്ചേക്കും.

പി.എസ്‌ .ശ്രീകുമാർ 

9847173177