Friday, 15 October 2021

                            സംഘർഷമേഖലയായി  മാറുന്ന ദക്ഷിണചൈന സമുദ്രം  


 അമേരിക്കയുടെ ഏകപക്ഷീയമായ പിൻവാങ്ങലോടെ പശ്ചിമ ഏഷ്യ  ലോകത്തെ ഏറ്റവും   അപകടം പിടിച്ച  സംഘർഷ മേഖലയായിരുന്ന  അവസ്ഥക്ക്  മാറ്റം വരുന്നുവോ?    ഒരു തീപ്പൊരി വീണാൽ  പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള  മേഖലയായി അന്തർദേശിയ  സമൂഹം   ഇപ്പോൾ ആശങ്കയോടെ  കാണുന്നത് ,  ദക്ഷിണ ചൈന സമുദ്ര മേഖലയെയാണ്.  ഒരു വശത്തു  ചൈനയും മറുവശത്തു അമേരിക്കയും  അണിനിരന്നു കൊണ്ട് നടത്തുന്ന  സൈനിക നീക്കങ്ങൾ  അതീവ ജാഗ്രതയോടെയാണ്‌  ലോക രാജ്യങ്ങൾ വീക്ഷിക്കുന്നത്. 

പസിഫിക് സമുദ്രത്തിന്റെ  ഭാഗമായ ദക്ഷിണ ചൈന സമുദ്ര മേഖലയോട്  ചേർന്ന് കിടക്കുന്ന രാജ്യങ്ങൾ,  ചൈനക്ക് പുറമേ,  തായ്‌വാൻ, ജപ്പാൻ, വിയറ്റ്നാം,കംബോഡിയ, ഫിലിപ്പൈൻസ്, മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണെ തുടങ്ങിയവയാണ് . ഈ സമുദ്ര മേഖലയിൽ ജനവാസം ഉള്ളതും ഇല്ലാത്തതുമായ 250 ൽ പരം ചെറിയ ദ്വീപുകൾ ഉണ്ട്. ഇതിൽ  "യു"  ആകൃതിയിൽ  കിടക്കുന്ന 9  ദ്വീപുകളിന്മേൽ  തർക്കം ഉന്നയിച്ചുകൊണ്ട് ചൈന വന്നതോടെയാണ്    ഈ തർക്കം   " Nine dash  area  dispute " എന്നറിയപ്പെട്ടു തുടങ്ങിയത് .  ഇവിടെയുള്ള ദ്വീപുകളിന്മേൽ   അവകാശവാദം ഉന്നയിച്ചുകൊണ്ട്,  ചൈന  തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നത്    തായ്‌വാൻ ,ബ്രൂണെ,ഇന്തോനേഷ്യ, മലേഷ്യ,ഫിലിപ്പൈൻസ്, സിങ്കപ്പൂർ, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായാണ്. മാവോ സേതുങ്ങിൻറ്റെ  നേതൃത്വത്തിലുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള യുദ്ധത്തിൽ 1949   ൽ,  ചിയാങ് കൈ ഷെക്   പരാജയപ്പെട്ടപ്പോൾ, ചിയാങ്ങും  അനുയായികളും അഭയം പ്രാപിച്ചത്  തായ്‌വാനിലായിരുന്നു{മുമ്പ് ഫോർമോസ ദ്വീപ്}.മാവോയുടെ നേതൃത്വത്തിൽ  കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലേറുന്നതിനു മുമ്പ്   ഈ  ദ്വീപുകളെല്ലാം  തായ്‌വാന്റെ  അധീനതയിലായിരുന്നു.  തായ്‌വാന്റെ അവകാശവാദം ഈ ചരിത്രത്തിൽ  ഊന്നിയാണ്.

കണ്ണ് പ്രകൃതി വിഭവങ്ങളിൽ

           ദക്ഷിണ ചൈന സമുദ്ര മേഖലയിലെ  തർക്കത്തിന്റെ അടിസ്ഥാന ഘടകം ഈ മേഖലയിലെ  പ്രകൃതി വിഭവങ്ങളുടെ ലഭ്യതയാണ്.   ഈ മേഖലയിൽ 17.7  ബില്യൺ  ടൺ  എണ്ണശേഖരവും  266  ട്രിലിയെൻ  ക്യുബിക് ഫീറ്റ് പ്രകൃതി വാതക ശേഖരവും ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.  സമുദ്ര നിയമങ്ങളെകുറിച്ചുള്ള ഐക്യ രാഷ്ട്ര സഭയുടെ കൺവെൻഷൻ  നടന്നതും രാജ്യങ്ങൾ അതിൽ ഒപ്പുവച്ചതും 1982 ൽ ആയിരുന്നു .  അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ അനുസരിച്ചു   ഓരോ രാജ്യത്തിനും, അവയോട്  ചേർന്നുകിടക്കുന്ന 200  നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്ര ഭാഗങ്ങളിലെ  വിഭവങ്ങളിൽ അവകാശമുണ്ട്. ഈ നിയമങ്ങൾ അവഗണിച്ചുകൊണ്ടാണ്   ആൾപ്പാർപ്പില്ലാത്ത ചില ദ്വീപുകളിൽ      ചൈന  ഓഫ്‌ഷോർ  എക്സ്പ്ലൊറേഷൻ  കോർപറേഷൻ  ഖനന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്.  ഏകദേശം 30  ബില്യൺ ഡോളറിന്റെ  നിക്ഷേപമാണ്  ചൈന ഇതിനായി മാറ്റിവച്ചിരിക്കുന്നതു.  ഈ വാണിജ്യ  താല്പര്യങ്ങൾ  സംരക്ഷിക്കാനും  മേഖലയിൽ അധീശത്വം ഉറപ്പിക്കുവാനുമായാണ്    ചില ദ്വീപുകൾ  സൈനികാവശ്യങ്ങൾക്കായി  ചൈന  വികസിപ്പിചിരിക്കുന്നതും സൈനിക സാന്നിധ്യം നിലനിർത്തുന്നതും.

          ഈ മേഖലയിലുള്ള സ്പ്രാട്ടിലി,  പറാസൽ , നട്ടുന്ന   എന്നീ ദ്വീപ സമൂഹങ്ങളുടെ നിയന്ത്രണത്തെ ചൊല്ലിയും ചൈനയും ഇതര രാജ്യങ്ങളുമായി തർക്കമുണ്ട്.  ഇതിൽ സ്പ്രാട്ടിലി  ദ്വീപ സമൂഹത്തിനായി  അവകാശവാദമുന്നയിച്ചിട്ടുള്ള മറ്റു രാജ്യങ്ങൾ ഫിലിപ്പൈൻസ്, മലേഷ്യ, വിയറ്റ്നാം, തായ്‌വാൻ  എന്നിവയാണ്.  നട്ടുന്ന   ദ്വീപിനു മേൽ തർക്കമുള്ളതു ചൈനയും  ഇന്തോനേഷ്യയും, തായ്‌വാനുമായിട്ടാണ്. സ്‌കാർബറോ ദ്വീപിനുമേൽ അവകാശം ഉന്നയിച്ചിട്ടുള്ളത് ഫിലിപ്പൈൻസ്,തായ്‌വാൻ, ചൈന എന്നിവരാണ്. പറാസൽ  ദ്വീപിൻമേൽ ചൈനയും, വിറ്റ്‌നാമും  അവകാശവാദം ഉന്നയിക്കുന്നു. ഈ ദ്വീപിന്റെ കുറെ ഭാഗം വിറ്റ്നാമിന്റെ കൈവശവും മറ്റു ഭാഗങ്ങൾ    ചൈനയുടെ  കൈവശവുമായിരുന്നു.  ഇവർ തമ്മിൽ രണ്ടു തവണ  ഈ പ്രശ്നത്തിൽ യുദ്ധം  ഉണ്ടായി.  എന്നാൽ ,  2012  മുതൽ   ദ്വീപിന്റ്റെ  മുഴുവൻ നിയന്ത്രണവും ചൈന പിടിച്ചെടുക്കുകയും ചെയ്തു. 

 തായ്‌വാൻ  ഏകീകരണം ലക്ഷ്യമാക്കി ചൈന 

          ഏറ്റവും ഗുരുതരമായ തർക്കം ചൈനയും  തായ്‌വാനുമായിട്ടാണ് . തായ്‌വാൻ  സ്വതന്ത്ര രാജ്യമല്ലെന്നും  ചൈനീസ് വൻകരയുടെ ഭാഗം മാത്രമാണെന്നുമാണ്  ചൈന  1949  മുതൽ അവകാശപ്പെടുന്നത്. തായ്‌വാൻ ഇത് അംഗീകരിക്കുന്നില്ല. തങ്ങളുടേത്   ജനാധിപത്യ രീതിയിലുള്ള  ഒരു സ്വതന്ത്ര രാജ്യമാണെന്നാണ് അവരുടെ അവകാശവാദം.  ചൈനയുടെ കടന്നു കയറ്റത്തിൽ നിന്ന് രക്ഷനേടാനായി ,  1950-53  കാലഘട്ടത്തിലെ  കൊറിയൻ യുദ്ധസമയത് ഉണ്ടാക്കിയ ഉടമ്പടിപ്രകാരം   അമേരിക്കയുമായി  തായ്‌വാൻ  സൈനിക സഖ്യത്തിൽ ഏർപ്പെട്ടു.  എന്നാൽ 1979 ൽ   കമ്മ്യൂണിസ്റ്റ്  ചൈനയെ [Peoples  Republic  of  China ] അമേരിക്ക അംഗീകരിച്ചു നയതന്ത്ര ബന്ധം സ്ഥാപിച്ചതോടെ   തായ്‌വാനുമായുള്ള  ഔദ്യോഗിക ബന്ധം അമേരിക്കക്ക്  അവസാനിപ്പിക്കേണ്ടി വന്നു.  എന്നാലും തായ്‌വാന്  സൈനിക സഹായം ആവശ്യമുള്ളപ്പോൾ  അത് നല്കാൻ തയ്യാറാണെന്നുള്ള വാഗ്‌ദാനം  നിലവിലുണ്ട്.  തായ്‌വാൻ  തങ്ങളുടെ ഭാഗമാണെന്നു പറയുമ്പോഴും,  സമാധാനപരമായ ഒരു പുനരേകീകരണമാണ്  ആഗ്രഹിക്കുന്നതെന്നാണ് ചൈന ഇത്രയും നാൾ പറഞ്ഞുകൊണ്ടിരുന്നത്.  എന്നാൽ ഷി ജിൻപിങ് അധികാരത്തിൽ വന്നശേഷം  ചൈനയുടെ ശബ്ദം കനത്തു തുടങ്ങി.  കമ്മ്യൂണിസ്റ്റ് ചൈനയുമായുള്ള പുനരേകീകരണം  നടപ്പിലാക്കുമെന്നും , വിദേശശക്തികൾ  ഇക്കാര്യത്തിൽ ഇടപെടരുതെന്നും അമേരിക്കക്കു ഒരു മുന്നറിയിപ്പ് എന്ന രീതിയിൽ  ചൈനയുടെ ദേശിയ ദിനത്തോടനുബന്ധിച്ചു  ബെയ്‌ജിങ്ങിൽ നടന്ന സമ്മേളനത്തിൽ  ചൈനീസ് പ്രസിഡന്റ  ഷി ജിൻപിങ് പ്രഖ്യാപിച്ചു.  അതിനെ തുടർന്ന്   ഒക്ടോബര് 1 ന്  ചൈനീസ്    വ്യോമസേനയുടെ  38  വിമാനങ്ങൾ തായ്‌വാൻ  വ്യോമാതിർത്തി ലംഘിച്ചു  പറക്കൽ നടത്തി. പിന്നീട് ഒക്ടോബര് 2   നു 39  വിമാനങ്ങളും ഒക്ടോബര് 4 ന്  56  വിമാനങ്ങളും തായ്‌വാൻ  വ്യോമാതിർത്തി ലംഘിച്ചു.  നിരന്തരമായ വ്യോമാതിർത്തി ലംഘനത്തോടെ , ഏത്  ആക്രമണത്തെയും ജനങ്ങളുടെ പിന്തുണയോടെ  ശക്തിയുക്തം  പ്രതിരോധിക്കുമെന്ന് തായ്‌വാൻ  പ്രസിഡന്റ് സായ് ഇൻഗ്വേൻ  പ്രഖ്യാപിച്ചു. സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും,  തായ്‌വാൻറ്റെ  പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടികളിന് നിന്നും കമ്മ്യൂണിസ്റ്റ് ചൈന പിൻവാങ്ങണമെന്നും അവർ ആവശ്യപ്പെട്ടു.

 നാവികാഭ്യാസ മേഖലയായി  മാറുന്നു 

 ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി  ദക്ഷിണ ചൈന സമുദ്ര മേഖലയിൽ  നാവികാഭ്യാസത്തിനു അമേരിക്ക നേതൃത്വം നൽകുന്നത്.അന്താരാഷ്ട്ര  സമുദ്ര മേഖലയിൽ  എല്ലാ രാജ്യങ്ങൾക്കും സ്വാതന്ത്ര്യം ഉണ്ടെന്നു പ്രഖ്യാപനംനടത്തിയാണ്   അമേരിക്കയും, ജപ്പാനും, ഇന്ത്യയും  മലബാർ എക്സർസൈസ് എന്ന പേരിൽ നാവികാഭ്യാസങ്ങൾ സംഘടിപ്പിക്കുന്നത്.  ഈ വര്ഷം മുതൽ  ഓസ്‌ട്രേലിയയെക്കൂടി കൂട്ടി  ഇതൊരു ചതുർ രാഷ്ട്ര  നാവികാഭ്യാസമാക്കി മാറ്റിയിരിക്കുകയാണ്.  ഇതൊരു    സൈനിക സഖ്യമല്ലെന്ന്   ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവർത്തിക്കുന്നുണ്ടെങ്കിലും  ഈ കൂട്ടുകെട്ടിനെ   തങ്ങൾക്കെതിരായ ഒരു സൈനിക സഖ്യമായിട്ടാണ് ചൈന കരുതുന്നത്.  ഈ ചതുർ രാഷ്ട്ര സഖ്യത്തിന് പുറമേയാണ് , ഇൻഡോ-പസിഫിക്  മേഖലയുടെ സുരക്ഷക്കായി അമേരിക്കയും, ബ്രിട്ടനും, ഓസ്‌ട്രേലിയയും ചേർന്ന് AUKUS  എന്ന പേരിൽ ഒരു പ്രതിരോധ സഖ്യം  അടുത്തകാലത്ത് രൂപീകരിച്ചത്.  ഈ ഒരു സാഹചര്യത്തിൽ  ഈ മേഖലയിൽ ഉണ്ടാകുന്ന  ഒരു ചെറിയ തീപ്പൊരി പോലും വലിയ ദുരന്തങ്ങളിലേക്കു നയിക്കാനുള്ള സാധ്യത  ഏറി വരികയാണ്.  ചൈനയും,  അമേരിക്കയോട് ചേർന്ന് നിൽക്കുന്ന രാജ്യങ്ങളും  വളരെ അവധാനതയോടെയും , പക്വതയോടും  പെരുമാറിയില്ലെങ്കിൽ,   ഒരു പക്ഷെ, മൂന്നാം  ലോക മഹായുദ്ധത്തിനു തിരി കൊളുത്തുന്നത്  ദക്ഷിണ ചൈനാ  സമുദ്ര മേഖലയാകാനുള്ള  സാധ്യത  തള്ളിക്കളയാൻ  സാധിക്കുകയില്ല .

പി.എസ്‌ .ശ്രീകുമാർ 

9847173177 


 



 




Friday, 8 October 2021

                                     അധികാരവികേന്ദ്രീകരണവും ഇടതു സർക്കാരും 

പി.എസ് .ശ്രീകുമാർ  

കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന  ഇടതുസർക്കാർ 2021  ഓഗസ്റ്റ്  17  ജനകീയാസൂത്രണത്തിന്റെ   രജത ജൂബിലി   വലിയ പ്രചാരണ പരിപാടികളോടെയാണ്  ആഘോഷിച്ചത്.  കോവിഡ്  മഹാമാരിയുടെ പേരിൽ എല്ലാ ആഘോഷ പരിപാടികൾക്കും നിയന്ത്രണം കൊണ്ടുവന്ന സർക്കാർ ഈ പരിപാടിയെ  എല്ലാ നിയന്ത്രണങ്ങളിൽ നിന്നും   ഒഴിവാക്കി . അധികാര വികേന്ദ്രീകരണം  തങ്ങളുടെ സൃഷ്ടിയാണെന്ന് വരുത്തുവാനുള്ള വൃഥാ  ശ്രമമാണ് അതുവഴി അവർ ലക്ഷ്യമിട്ടത്.

ഇന്ത്യാ  രാജ്യത്തിന്റെ സ്വത്വം ഗ്രാമങ്ങളാണെന്നു തിരിച്ചറിഞ്ഞതും, ഗ്രാമ സ്വരാജിന് വേണ്ടി  നിരന്തരമായി  ആഹ്വാനം  ചെയ്തതും  നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയായിരുന്നു.  സ്വയം പര്യാപ്തമായ  ഗ്രാമങ്ങളാണ് അദ്ദേഹത്തിന്റെ ഗ്രാമ സ്വരാജിലെ അടിസ്ഥാന ഘടകം.  നിയമ നിർമാണവും, നീതി നിർവഹണവും എല്ലാം ഇന്നിക്കുന്നതാണ് അദ്ദേഹത്തിന്റെ സങ്കല്പത്തിലെ സ്വയം പര്യാപ്ത ഗ്രാമങ്ങൾ.  പഞ്ചായത്തീ രാജ് നിലവിൽ വന്നാൽ മാത്രമേ, സ്വയം പര്യാപ്ത ഗ്രാമങ്ങളും, അതിലൂടെ  പൂർണമായ സ്വാതന്ത്ര്യവും നമുക്ക് ലഭിക്കുകയുള്ളു എന്ന് അദ്ദേഹം വിശ്വസിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ജവാഹർലാൽ നെഹ്രുവാണ്  പഞ്ചായത്തീരാജ് സംവിധാനം  നടപ്പിലാക്കുവാനുള്ള  നടപടികൾ സ്വീകരിച്ചത്.  1956  ൽ കൂടിയ ദേശീയ  വികസന കൗൺസിൽ  മീറ്റിംഗിൽ  പഞ്ചായത്തീരാജ് സംവിധാനത്തെക്കുറിച്ചു ചർച്ച ചെയ്യുകയും , നടപ്പിലാക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ബൽവന്ത് റായ് മേഹ്ത്തയെ  നിയമിക്കുകയും ചെയ്തു.  1957 ൽ അദ്ദേഹത്തിന്റെ റിപ്പോർട്ട്  സമർപ്പിച്ചു. ജില്ലാതലം, ബ്ലോക്ക് തലം , ഗ്രാമ  തലം  എന്നിങ്ങനെ ത്രിതല പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കുവാൻ  അദ്ദേഹം ശുപാര്ശനല്കി. ഈ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് വിവിധ സംസ്ഥാനങ്ങൾ പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയത്. എന്നാൽ ഭരണഘടനാപരമായ  സംരക്ഷണം ഇല്ലായിരുന്നതിനാൽ പല സംസ്ഥാനങ്ങളിലും, കൃത്യമായ തെരഞ്ഞെടുപ്പ് നടത്തുകയോ, അധികാര വികേന്ദ്രികരണം നടപ്പിലാക്കുവാനോ സാധിച്ചില്ല.

            1984 ൽ രാജീവ് ഗാന്ധി അധികാരത്തിൽ വന്നശേഷമാണ്  പഞ്ചായത്തീരാജ് സംവിധാനം പരിഷ്‌കരി ക്കുന്നതിനെ കുറിച്ച് കാര്യമായ ആലോചന തുടങ്ങിയത്.  1989  മെയ്  5 ന്  മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ പഞ്ചായത്തീരാജ് സംവിധാനം ശക്തിപ്പെടുത്തുന്ന കാര്യം അദ്ദേഹം അവതരിപ്പിച്ചു.  "കോടിക്കണക്കിന്  ഇന്ത്യാക്കാരുടെ  വീട്ടുപടിക്കൽ ജനാധിപത്യം  എത്തിക്കുന്ന വിപ്ലവമാണത്.  നമ്മുടെ ലക്ഷക്കണക്കിന് വരുന്ന പട്ടിക ജാതി പട്ടിക വർഗക്കാർക്കും  ഭാരതത്തിലെ വനിതകൾക്കും അവസരത്തിണ്റ്റെ വാതിൽ തുറന്നു കൊടുക്കുന്ന അവസരമാണിത്  എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തൻറ്റെ  പ്രസംഗം അവസാനിപ്പിച്ചത്. ഇക്കാര്യങ്ങളെല്ലാം  പരിഗണിച്ചാണ്  64 ആം ഭരണഘടനാ ബില്  പാർലമെന്റിൽ  അവതരിപ്പിച്ചത്. എന്നാൽ ഈ ബില്ലിനെ  ബി ജെ പി ക്കൊപ്പം ചേർന്ന് നിന്ന് ഇന്ത്യയിലെ സി പി എം  ഉൾപ്പെടെയുള്ള ഇടതുപക്ഷ  കക്ഷികൾ പാർലമെന്റിൽ വോട്ടിനിട്ട് തോൽപ്പിച്ച്.  രാജ്യസഭയിൽ ബില് പരാജയപ്പെട്ടത് വെറും 5  വോട്ടുകൾക്കായിരുന്നു.  പിന്നീട് 1993 ൽ  നരസിംഹ റാവു സർക്കാരാണ് 73,74  ഭരണഘടനാ ഭേദഗതികളിലൂടെ  പഞ്ചത്തിരാജ്,നഗരപാലിക   ബില്ലുകൾ പാസ്സാക്കി.  ഈ ബില്ലുകളിലൂടെയാണ് ത്രിതല പാഞ്ഞത് സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കിയത്. പട്ടികജാതി/പട്ടിക വർഗ വിഭാഗങ്ങൾക്കും, വനിതകൾക്കും പഞ്ചായത്തീരാജിലൂടെ   മൂന്നിൽ ഒന്ന് സീറ്റുകളിൽ  സംവരണം  ഏർപ്പെടുത്താനും, അഞ്ചു വര്ഷം കൂടുമ്പോൾ കൃത്യമായി തെരഞ്ഞെടുപ്പ് നടത്തുവാനും, ജില്ലാ തലത്തിൽ ആസൂത്രണ കമ്മിറ്റകൾ രൂപീകരിക്കുവാനും അതിനായി സംസ്ഥാനതലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ യും,  പഞ്ചായത്തുകൾക്ക് കൂടുതൽ സാമ്പത്തിക അധികാരം നൽകുവാൻ സംസ്ഥാന ധനകാര്യ കമ്മീഷനെ നിയമിക്കുവാനുമുള്ള  വകുപ്പുകൾ  ഉൾപ്പെടുത്തിയാണ് ഭേദഗതികൾ പാസ്സാക്കിയത്. 
             1987 ൽ അധികാരത്തിൽ വന്ന നായനാർ സർക്കാർ ജില്ലാ കൗൺസിലുകൾ രൂപികരിച്ചു  ജില്ലാ തല ഉദ്യോഗസ്ഥർക്ക് നൽകിയ ചില അധികാരങ്ങൾ നൽകിയെങ്കിലും, അതൊക്കെ വെറും രാഷ്ട്രീയ അഭ്യാസങ്ങൾ മാത്രമായി. കാരണം, സംസ്ഥാന ഫണ്ടിൽ നിന്നും ഈ സ്ഥാപങ്ങൾക്കു ആവശ്യമുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിൽ നായനാർ സർക്കാർ പരാജയപ്പെട്ടു.
   
             കേന്ദ്ര നിയമത്തിന്റെ പശ്ചാത്തലത്തിലാണ്  1994  ഏപ്രിൽ 24  ആം തീയതി , രാവും പകലും   നിയമസഭാ ചേർന്ന് അനുബന്ധ നിയമം  കേരളത്തിൽ പാസ്സാക്കിയത്.  അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനാണ്  ഈ നിയമം പാസ്സാക്കാൻ മുൻകൈ എടുത്തത്. കെ.കരുണാകരനെ തുടർന്ന് 1995 ൽ  അധികാരത്തിൽ  വന്ന എ.കെ. ആന്റണി  പഞ്ചായത്തീരാജ്, നഗരപാളിക നിയമ പ്രകാരം 1995  സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടത്തുകയും, കൂടുതൽ അധികാരങ്ങൾ  തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുകയും ചെയ്തു.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്  വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി  ചെലവഴിക്കുവാനായി  480  കോടി രൂപയും നൽകി.
               1996 ൽ  വീണ്ടും അധികാരത്തിൽ എത്തിയ  ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള  ഇടതുപക്ഷ സർക്കാർ  യു .ഡി.എഫ്  സർക്കാർ നടപ്പിലാക്കിയ അധികാര വികേന്ദ്രികരണ നടപടികൾ അട്ടിമറിക്കാനായാണ് 1996 ൽ ജനകീയ ആസൂത്രണ  പദ്ധതി  ആവിഷ്കരിച്ചത്. ഇതനുസരിച്ചു ജനങ്ങളെ പങ്കെടുപ്പിക്കുന്നതിന്റ്റെ പേരിൽ  ആസൂത്രണ ബോര്ഡിന്  കീഴിൽ  ഒരു ജനകീയ  സമിതി  രൂപികരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് താഴത്തെ തലത്തിൽ നിന്നുയർന്നു വരുന്ന ആവശ്യങ്ങളെ ആസ്പദമാക്കി സംസ്ഥാനത്തിന്റെ പദ്ധതി രൂപീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്.ഇത് സദുദ്ദേശത്തോടെ ആണെന്ന ധാരണയിൽ യു ഡി ഫ് ഇതുമായി  തുടക്കത്തിൽ സഹകരിച്ചു. 
 എന്നാൽ സംഭവിച്ചത് മറിച്ചാണ്.  ജനപങ്കാളിത്തത്തിന്റെ പേര് പറഞ്ഞു, എല്ലായിടത്തും പാർട്ടി പ്രവർത്തകരെയും, അനുഭാവികളെയും കുത്തി നിറച്ചു. വർക്കിംഗ് ഗ്രൂപ്പുകൾ,  സാങ്കേതിക ഉപദേശ സമിതികൾ എന്നിവയിലെല്ലാം സി പി എം കാരെ കുത്തിനിറച്ചു. അതോടെ യു ഡി എഫ് ജനകീയാസൂത്രണത്തിനെതിരായി. അത് ധൂർത്തിനും അനാവശ്യ ചെലവുകൾക്കുമായാ ണ്  സി പി എം ഉപയോഗിച്ചത് . 2001  ലെയും 2011 ലെയും യും  തെരഞ്ഞെടുപ്പുകളിൽ   സംസ്ഥാനത്തു അധികാരത്തിൽ  വന്ന  യു ഡി എഫ് സർക്കാർ ജനകീയാസൂത്രണത്തിനു പകരം,  കേരള  വികസന പദ്ധതി കൊണ്ടുവന്നു.  യഥാർത്ഥ അധികാര വികേന്ദ്രികരണമാണ് യു ഡി എഫ് നടപ്പിലാക്കിയത്.  കൂടുതൽ അധികാരങ്ങളും, സാമ്പത്തിക  സഹായവും പഞ്ചായത്ത്-നഗര പാലിക  സ്ഥാപനങ്ങൾക്ക് നൽകി.  സംസ്ഥാന ധനകാര്യ കമ്മീഷൻ ശുപാർശകളും  യു ഡി എഫ് സർക്കാരുകൾ  നടപ്പിലാക്കി. 

തുടർന്ന് വന്ന  പിണറായി സർക്കാർ,  നവകേരള മിഷന്റെ കീഴിൽ രൂപീകരിച്ച  ലൈഫ്,ആദ്രം, ഹരിതകേരളം, വിദ്യാഭ്യാസം  എന്നിങ്ങനെയുള്ള  നാല്  മിഷനുകൾക്കു  കൂടുതൽ പ്രാധാന്യം നൽകി. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങളും, സാമ്പത്തിക സൗകര്യങ്ങളും  ഈ മിഷനുകൾക്കാണ് ഇടതു സർക്കാർ നൽകിയത്.    തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളെ  നോക്കുകുത്തികളാക്കിമാറ്റുന്ന നയമാണ് ഇടതു സർക്കാർ പിന്തുടരുന്നത്.  2019-20  ൽ തദ്ദേശ സ്ഥാപങ്ങൾക്കു മീക്കിവച്ച തുകയിൽ 53.87 % മാത്രമേ  ചിലവഴിച്ചുള്ളൂ.  2020-21 ൽ    പദ്ധതി വിഹിതത്തിൽ നിന്നും 30 %
വെട്ടിക്കുറവ് ആദ്യമേ വരുത്തി.  അതിനു പുറമേ , മുൻ വർഷത്തെ ക്യാരി  ഓവർ ചെയ്ത  പണികൾക്കുള്ള  തുകയും കഴിഞ്ഞ വർഷത്തെ   പദ്ധതി വിഹിതത്തിൽ നിന്നാണ് എടുത്തത്.  സർക്കാരിന്റെ സാമ്പത്തിക  ബുദ്ധിമുട്ടു ഒഴിവാക്കാനായി തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ  തനതു ഫണ്ട് വരുമാനം ട്രഷറിയിൽ  സൂക്ഷിക്കണമെന്ന ധനവകുപ്പിന്റെ നിർദേശം. നടപ്പിലാകുന്നതോടെ അധികാര വികേന്ദ്രികരണം അട്ടിമറിക്കപ്പെടുകയാണ്.സംസ്ഥാന സർക്കാർ നടപ്പിലാക്കേണ്ട പ്രളയം,   കോവിഡ്  പ്രതിരോധം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലും, തദ്ദേശ സ്ഥാപങ്ങൾക്കു തുകയൊന്നും നൽകാതെ, അവരുടെ ഫണ്ടിൽ നിന്നും ചെലവഴിക്കാനാണ് സർക്കാരിന്റെ നിർദേശം.  ഇങ്ങനെ എല്ലാ രീതികളിലും, തദ്ദേശ സ്ഥാപങ്ങളെ തകർക്കുന്ന  നിലപാടുമായി  മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനു  അധികാര വികേന്ദ്രികരണത്തെക്കുറിച്ചു ഊറ്റം കൊള്ളാൻ ഒന്നുമില്ല.

പി.എസ്‌ .ശ്രീകുമാർ 
കൺവീനർ ,
കെ പി സി സി യുടെ  ഓഫീസർസ് ആൻഡ് സർവീസ് ഓർഗനൈസേഷൻസ് സെൽ 



                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                















 













.