Monday, 29 November 2021

                                 നവ കേരളത്തിലെ   മമ്മൂഞ്ഞുമാർ 

പി.എസ്‌ .ശ്രീകുമാർ 

മലയാള  സാഹിത്യത്തിലെ   സുൽത്താനായ  വൈക്കം മുഹമ്മദ് ബഷീറിൻറ്റെ  പ്രശസ്തമായ കഥാപാത്രമാണ്  എട്ടുകാലി മമ്മൂഞ്ഞു   .  നാട്ടിൽ  ആര് ഗർഭം ധരിച്ചാലും അതിന്റെ ഉത്തരവാദിത്വം  സ്വയം ഏറ്റെടുത്തു വീമ്പുപറയുന്ന  മമ്മൂഞ്ഞിന്റെ  മനസികാവസ്ഥയിലാണ്  പിണറായി സർക്കാർ.  നാടിന്  എന്തെങ്കിലും നേട്ടമുണ്ടായാൽ,   കീഴ്മേൽ നോക്കാതെ അതിൻറ്റെ  മൊത്തം നേട്ടവും സര്കാരിന്റെതാണെന്ന്  യാതൊരു ഉളുപ്പുമില്ലാതെ  പി. ആർ ഏജൻസികളെ ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന തന്ത്രമാണ്  ഈ സർക്കാരിന്റെ മുഖമുദ്ര.  കൊച്ചി-മെട്രോ, കണ്ണൂർ എയർപോർട്ട്,  ഗെയിൽ പ്രകൃതിവാതക  പൈപ്പ്‌ലൈൻ  തുടങ്ങി ഉമ്മൻ ചാണ്ടി സർക്കാർ  നടപ്പിലാക്കിയ   പശ്ചാത്തല വികസന പദ്ധതികൾ       നാടമുറിച്ചു ഉദ്‌ഘാടനം ചെയ്യുകയെന്ന ഒരു കാര്യം മാത്രമേകഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ചെയ്തിട്ടുള്ളെങ്കിലും  അതിന്റെ എല്ലാം പിതൃത്വം സ്വയം ഏറ്റെടുത്തു വീമ്പു പറയാൻ  പിണറായി സർക്കാർ കോടികളാണ് ചെലവഴിച്ചത്.  ഈ കണ്ണിയിലെ  ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമെന്ന നീതി ആയോഗ് റിപ്പോർട്ടിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.   

നീതി ആയോഗിന്റെ  ആഭിമുഖ്യത്തിൽ  ആദ്യത്തെ ബഹുതല  സ്പർശിയായ ദാരിദ്ര്യ സൂചിക തയ്യാറാക്കിയത്  2015 - 16 ലെ  കുടുംബാരോഗ്യ സർവ്വേ നാലിന്റെ  അടിസ്ഥാനത്തിലാണ്.   ഈ റിപ്പോർട്ട് അനുസരിച്ചു്  കേരളത്തിലെ  മൊത്തം ജനസംഖ്യയുടെ  0.71  ശതമാനം പേര് മാത്രമേ ദാരിദ്ര്യ രേഖക്ക്  താഴെയുള്ളു.കേരളത്തിന് തൊട്ടുമുമ്പുള്ള മറ്റ്  ചില സംസ്ഥാനങ്ങളുടെ നിരക്ക്  ഗോവ 3.76 , സിക്കിം 3.82, തമിഴ്‌നാട് 4 .89, പഞ്ചാബ് 5.59, ഹിമാചൽ പ്രദേശ് 7.62, കർണാടകം 13.16   എന്നിങ്ങനെയാണ്.  ഈ ലിസ്റ്റ് അനുസരിച്ചു ഏറ്റവും ഉയർന്ന നിരക്കിൽ ദാരിദ്ര്യം ഉള്ളത് ബീഹാറിലാണ് . അവിടെ ജനസംഖ്യയുടെ 51.91 ശതമാനവും ദരിദ്രരാണ്.  തൊട്ടുപിറകിലുള്ള  ജാർഖണ്ഡിൽ 42.16 , ഉത്തർപ്രദേശിൽ 37.79 , മധ്യപ്രദേശിൽ  36.69   എന്നിങ്ങനെയാണ്  ദരിദ്രരുടെ ശതമാനം . പോഷകാഹാരം, ശിശു-കൗമാര  മരണ നിരക്ക്, പ്രസവാനന്തര പരിപാലനം, സ്കൂൾ വിദ്യാഭ്യാസം, ഹാജർ നില, പാചക ഇന്ധന ലഭ്യത, ശുചിത്വം, കുടിവെള്ള ലഭ്യത തുടങ്ങി  പന്ത്രണ്ടു ഘടകങ്ങളെ  ആശ്രയിച്ചാണ്  ബഹുതല ദാരിദ്ര്യം   നിർവചിച്ചതു.  യൂ ഡി എഫ്  സർക്കാരിന്റെ കാലത്തു നൽകിയ സൗജന്യ റേഷൻ, കാരുണ്യ ചികിത്സ സഹായം, അവശ്യമരുന്നുകളുടെ സൗജന്യ വിതരണം, നിത്യോപ യോഗ സാധനങ്ങളുടെ  വില നിയന്ത്രിക്കുവാൻ ശക്തമായ ഇടപെടൽ, തൊഴിലുറപ്പു പദ്ധതി വ്യാപിപ്പിക്കാൻ, സ്കൂൾ വിദ്യാർത്ഥികൾക്ക്, കോഴിമുട്ട ഉൾപ്പെടെ  സൗജന്യ ഭക്ഷണം  തുടങ്ങിയ നിരവധി പദ്ധതികളാണ്   ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി യു ഡി എഫ് സർക്കാർ  ആവിഷ്ക്കരിച്ചു നടപ്പിലാക്കിയത്.  ഇവയിൽ ഏറ്റവും പ്രാധാന്യം  യു  ഡി എഫ് സർക്കാർ  2011  മേയിൽ , അധികാരത്തിൽ കയറിയ  ഉടൻ പ്രഖ്യാപിച്ച  ഒരു രൂപയ്ക്ക്  അരി എന്ന പദ്ധതിയാണ്.   എ പി എൽ  ഒഴിച്ച് ബാക്കി എല്ലാ വിഭാഗങ്ങൾക്കും  ഒരു രൂപയ്ക്കു ഒരു കിലോ അരി സർക്കാർ  നൽകി. 82  ലക്ഷം വനിതകളെ കാർഡ് ഉടമകളാക്കി, കാർഡ് പുതുക്കി നൽകി. 

ഭക്ഷ്യ സുരക്ഷാ നിയമം 

ഭക്ഷണം ആരുടേയും ഔദാര്യമല്ല, അവകാശമാണ് എന്ന്  പ്രഖ്യാപിച്ചുകൊണ്ട് 2013  സെപ്റ്റംബറിൽ മൻമോഹൻ സിംഗിന്റെ  നേതൃത്വത്തിലുള്ള  കേന്ദ്ര സർക്കാർ  ദേശിയ ഭക്ഷ്യ സുരക്ഷാ  നിയമം  നടപ്പിലാക്കിയതിനെ തുടർന്ന്,  കേരളത്തിലും ഈ പദ്ധതി  2016 ൽ  യു  ഡി എഫ് സർക്കാർ നടപ്പിലാക്കി. അന്ത്യോദയ അന്നയോജനാ  വിഭാഗക്കാർക്ക്  5  കിലോ അരിയും , 5  കിലോ ഗോതമ്പും സൗജന്യമായി നൽകി.  മുന്ഗണന വിഭാഗത്തിൽ പെട്ടവർക്ക്             ഒരാൾക്  ഒരു മാസം 4  കിലോ അരിയും, 5  കിലോ ഗോതമ്പും  കിലോക്ക് 2  രൂപ നിരക്കിൽ നൽകി. അതിൽ  1  രൂപ   റേഷൻ കടക്കാർക്കുള്ള കമ്മീഷൻ നല്കുന്നതിനായിരുന്നു.  പൊതു വിഭാഗത്തിൽ  സബ്‌സിഡി  ഉള്ളവർക്ക്  ഒരാൾക്ക്  2 രൂപ [സർവീസ് ചാർജ് ഉൾപ്പെടെ]  നിരക്കിൽ  2  കിലോ  അരിയും   ഒരു കാർഡിന് 2  കിലോ ആട്ടയും, ഗോതമ്പും നൽകി. സബ്സിഡി ഇല്ലാത്ത കാർഡിന് , ഒരു കാർഡിന്  2  അല്ലെങ്കിൽ  3  കിലോ അരി  9.90 രൂപ നിരക്കിലും, ഗോതമ്പു 7.70 രൂപ നിരക്കിലുമാണ് നൽകിയത്.

ഗർഭിണികൾക്ക്‌  പ്രതിമാസം 1000  രൂപ വീതം  ആര് മാസം പ്രത്യേക  ധന സഹായം, 6  മാസം മുതൽ 3  വയസ്സുവരെയുള്ള  കുട്ടികൾക്ക് അംഗനവാടിയിലൂടെ  പോഷകമൂല്യമുള്ള ഭക്ഷണവും, 6  മുതൽ 14  വയസ്സുവരെയുള്ള കുട്ടികൾക്ക സ്കൂളുകളിൽ ഉച്ചഭക്ഷണം, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും  പ്രത്യേക ഭക്ഷണം.  പ്രായപൂർത്തിയായ സ്ത്രീ  റേഷൻ കാർഡിലെ ആദ്യ പെരുകാരി തുടങ്ങി നിരവധി പദ്ധതികളാണ്  യു ഡി എഫ് കാലയളവിൽ  നടപ്പിലാക്കിയത്.

സൗജന്യ ചികിത്സ പദ്ധതികൾ 

2012  നവംബർ  1  മുതൽ, സബ് സെന്ററുകൾ മുതൽ മെഡിക്കൽ കോളേജുവരെയുള്ള ആശുപത്രികളിൽ  595 ഇനം ജനറിക്  മരുന്നുകൾ  സൗജന്യമായി നൽകി. ഗർഭാവസ്ഥയും ,  നവജാത ശിശു പരിശോധനയും, നവജാത ശിശുവിൻറ്റെ  ഒരു വയസ്സുവരെയുള്ള ചികിത്സയും പൂർണമായും സൗജന്യമായി നൽകുന്നതിനുള്ള 'അമ്മയും കുഞ്ഞും" പദ്ധതി നടപ്പിലാക്കി. 18  വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും, എല്ലാ ചികിത്സയും എ പി എൽ / ബി പി എൽ  വ്യാത്യേസമില്ലാതെ  സർക്കാർ ആശുപതികളിൽ സൗജന്യമായി നൽകുന്ന ബ്രിഹത് പദ്ധതിയായ  "ആരോഗ്യകിരണം" ആരംഭിച്ചു. ജീവിത ശൈലീ രോഗങ്ങൾക്ക് സൗജന്യ പരിശോധനയും, ചികിത്സയും, മരുന്നും നൽകുന്ന "അമൃതം ആരോഗ്യം" പദ്ധതിയും, അർബുദ രോഗ പരിശോധനയും, ചികിത്സയും, മരുന്നും സൗജന്യമായി നൽകുന്ന "സുകൃതം" പദ്ധതി എന്നിവയും ആരംഭിച്ചു. 

കാരുണ്യ പദ്ധതി 

സാമ്പത്തികമായി  പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ളവർക്ക്  ശാസ്ത്രക്രിയയുൾപ്പെടെയുള്ള ചികിത്സകൾക്ക് സഹായം നൽകുന്ന കാരുണ്യ  പദ്ധതിയാരംഭിക്കുകയും,  82000  പേർക്കായി 650  കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു.  ഇക്കാര്യത്തിനായി തുടങ്ങിയ  കാരുണ്യ ലോട്ടറിയുടെ വരുമാനമാണ് ഈ പദ്ധതിക്കായി ഉപയോഗിച്ചത്.  ക്ഷേമ പെൻഷനുകൾ ഏറ്റവും കുറഞ്ഞത് 600  രൂപയും, 80  വയസ്സ് കഴിഞ്ഞവർക്ക്  1200  രൂപയുമായി  വർധിപ്പിക്കുകയും, അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു 14  ലക്ഷം പേർക്ക് പെൻഷൻ നൽകിയത്തിൽ നിന്നും , 34  ലക്ഷം പേർക്കായി   വർധിപ്പിച്ചു   നൽകുകയും ചെയ്തു. 

ഇങ്ങനെയുള്ള നിരവധി ജനക്ഷേമകരമായ നടപടികളിലൂടെയാണ്  ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന യു ഡി എഫ് സർക്കാർ  ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള നടപടികൾ 2011-16  കാലയളവിൽ കൈക്കൊണ്ടത്. എന്നാൽ പിണറായി ഭരണത്തിൽ എന്താണ് സംഭവിക്കുന്നത് ?

പിണറായി സർക്കാർ തകർത്ത സാമൂഹ്യ  ഭദ്രത 

വിശപ്പ് സഹിക്കാൻ പറ്റാതെ അരി എടുത്തതിനു മധുവെന്ന പാവപ്പെട്ട  ഒരു ആദിവാസി യുവാവിനെ അടിച്ചുകൊന്ന സംഭവം  മനുഷ്യത്വമുള്ള  ആശ്രുടെയും ഹൃദയത്തിൽ നിന്നും മാഞ്ഞുകാണില്ല. ഇടതു സർക്കാരിന്റെ കാലത്താണ് ഈ ആൾക്കൂട്ട കൊലപാതകം വടക്കേ ഇന്ത്യയിലെപ്പോലെ കേരളത്തിലും സംഭവിച്ചത്. വിശപ്പകറ്റാൻ ഭക്ഷ്യ ധാന്യം എടുത്തതിനു ഒരു ആദിവായി യുവാവ് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ സംഭവം  കേരളത്തിന്റെ ചരിത്രത്തിൽ  ആദ്യമായിരുന്നു. യു ഡി എഫിന്റെ കാലത്തു 91 കോടി രൂപ ചെവഴിച്ചു അട്ടപ്പാടിയിൽ നടപ്പാക്കിയ കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി  ഇടതു സർക്കാർ തകർത്തതോടെയാണ്  കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധിപേർ അട്ടപ്പാടിയിൽ  മരിച്ചുവീഴുന്നതു.  പിണറായി സർക്കാർ തകർത്ത സാമൂഹ്യ ഭദ്രതയുടെ ചിത്രമാണ് ഇന്ന് അട്ടപ്പാടിയിൽ കാണുന്നത്. 2015-16 കാലയളവിലെ അവസ്ഥയിൽ നിന്നും കേരളത്തെ  എല്ലാ മേഖലകളിലും   ഇടതു സർക്കാർ തകർത്ത ചിത്രമാണ്  നാം ഇന്ന് കാണന്നതു.


പി.എസ്‌ .ശ്രീകുമാർ 

9847173177 















Tuesday, 23 November 2021


                   


സ്ത്രീ പീഡകരുടെ സംരക്ഷകരായ  ഇടതുപക്ഷ സർക്കാർ 

 

പി. എസ്‌ .ശ്രീകുമാ  

സ്ത്രീധനമെന്ന തിന്മക്കെതിരെയും, സ്ത്രീകളുടെയും പെൺകുട്ടികളുടെയും  സുരക്ഷിതത്വത്തിനു വേണ്ടിയും സംസ്ഥാന  ഗവർണർ  ആരിഫ്  മുഹമ്മദ് ഖാൻ നടത്തിയ ഉപവാസം  ദേശീയതലത്തിൽ തന്നെ  ശ്രദ്ധിക്കപ്പെട്ടു.  ഭരണഘടനാ പദവിയുള്ള   സംസ്ഥാന ഗവർണർ , താൻ  തലവനായ ഒരു സംസ്ഥാനത്തു നടക്കുന്ന ഗുരുതരമായ  സംഭവങ്ങളെക്കുറിച്ചു    ജനങ്ങളിൽ  ജാഗ്രതയും, ബോധവൽക്കരണവും   നടത്തുവാനായി  ഉപവാസം നടത്തിയത് ഇന്ത്യയിൽ ഇതാദ്യമായിരുന്നു.  സ്ത്രീ ശാക്തീകരണത്തിലും  സാക്ഷരതയിലും രാജ്യത്തു മുൻപന്തിയിൽ നിൽക്കുന്നുവെന്ന് നാഴികക്ക് നാല്പതുവട്ടം  വിളിച്ചു കൂവുന്ന സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ കനത്ത ആഘാതമായിരുന്നു  ഗവർണറുടെ ഉപവാസം.തളളിനപ്പുറം,   പിണറായി ഭരണത്തിൽ സ്ത്രീ സുക്ഷിതത്വത്തിനു  യാതൊരു വിലയും കല്പിക്കുന്നില്ലെന്നു  ഗവർണർക്കു ബോധ്യമായത്  കൊണ്ടായിരിക്കുമല്ലോ   രാജ്ഭവനിൽ തന്നെ അദ്ദേഹം ഉപവാസം ഇരിക്കാൻ നിര്ബന്ധിതനായത് .

 നെഹ്‌റു നടപ്പിലാക്കിയ സ്ത്രീധന നിരോധന നിയമം  

 ലിംഗ  സമത്വത്തിന്റെ  ആവശ്യകത ഊന്നി പറയുന്ന  ഭരണഘടനയാണ് നമ്മുടേത്.  "പദവിയിലും അവസരത്തിലും സമത്വം" എന്നത് ഭരണഘടനയുടെആമുഖത്തിൽ  വ്യക്തമായി പറഞ്ഞിട്ടുള്ളതിനു പുറമേ പൗരന്റെ മൗലികാവകാശവുമാണ്.  അനുച്ഛേദം 14 ൽ പറയുന്നത്  " ഭാരതത്തിന്റെ ഭൂപ്രദേശത്തിനകത്തു യാതൊരാൾക്കും നിയമത്തിന്റെ മുമ്പിൽ  സമത്വമോ  സമമായ സംരക്ഷണമോ നിഷേധിക്കുവാൻ പാടുള്ളതല്ല" എന്നാണ്. അനുച്ഛേദം 15 ൽ പറഞ്ഞിട്ടുള്ള  "മതം, വർഗം, ജാതി, ലിംഗം, ജനനസ്ഥലം അല്ലെങ്കിൽ അവയിൽ ഏതെങ്കിലും മാത്രം കാരണമാക്കി രാഷ്ട്രം  യാതൊരു പൗരനോടും  വിവേചനം കാണിക്കുവാൻ പാടുള്ളതല്ല" എന്ന  വാഗ്ദാനം, അനുച്ഛേദം  14 നോട്  കൂട്ടിവായിക്കണം.  സ്ത്രീകളോട് വിവേചനം കാണിക്കുന്ന സ്ത്രീധന സമ്പ്രദായത്തിനെതിരെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന   സ്ത്രീ ധന നിരോധന നിയമം പാർലമെന്റ് അംഗീകരിച്ചു  നിയമമായതു ജവാഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന  1961 ൽ ആയിരുന്നു. എന്നാൽ,  സ്ത്രീധനവുമായി ബന്ധപ്പെട്ടു നടക്കുന്ന അതിക്രമങ്ങൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലായിരുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ടു നടക്കുന്ന കൊലപാതകങ്ങളും, ആത്മഹത്യകളും ഇന്ത്യയിൽ   വെളിച്ചത്തുവന്നുതുടങ്ങിയത് എഴുപത്തുകളുടെ അവസാനത്തിലായിരുന്നു.  പഞ്ചാബ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടകം ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും, രാജ്യ തലസ്ഥാനമായ ഡെൽഹിയിലുമായിരുന്നു ഇതിലേറെയും നടന്നത്. ഇതിനെതിരെ വിവിധ വനിതാ സംഘടനകൾ  പ്രക്ഷോഭനടപടികളുമായി മുന്നോട്ടുവന്നു. ഈ പശ്ചാത്തലത്തിലാണ്  സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമങ്ങൾക്ക് കടിഞ്ഞാണിടാനായി 1983  ഇന്ത്യൻ ശിക്ഷാ നിയമം  സെക്‌ഷൻ  498  എ ഭേദഗതി വരുത്തുവാൻ  അന്നത്തെ ഇന്ദിര ഗാന്ധി സർക്കാർ  മുൻകൈ എടുത്തത്. .  ഭേദഗതിയനുസരിച്  ശാരീരികമോ, മാനസികമോ ആയ  പീഡിപ്പിക്കലുകളും  ശിക്ഷാർഹമാക്കി.  സ്ത്രീധന തർക്കത്തെത്തുടർന്ന് , ആത്‍മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നതും  കുറ്റകരമാക്കികൊണ്ടു ഇന്ത്യൻ തെളിവ് നിയമം സെക്ഷൻ 113  ഭേദഗതി വരുത്തി.  വിവാഹത്തിന്  ശേഷം  7 വർഷത്തിനുള്ളിൽ ഒരു സ്ത്രീ മരിച്ചാൽ നിർബന്ധമായും പോസ്റ്റ് മോർട്ടം  നടത്തണമെന്ന വകുപ്പ് ഉൾപ്പെടുത്തി  ക്രിമിനൽ പ്രോസെജുവർ  കോഡിലും ഭേദഗതി വരുത്തി. ഇതിന്  അനുബന്ധമായി,   സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിൽ   " സർക്കാർ ഉദ്യോഗസ്ഥന്മാർ അവരുടെയോ  അവരെ ആശ്രയിച്ചു കഴിയുന്നവരുടെയോ വിവാഹങ്ങൾക്ക് സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്ന് "  പുതിയ  സെക്‌ഷൻ  ചേർത്തു . 1984    ഈ നിയമം വീണ്ടും ഭേദഗതി ചെയ്തു.  ഇതനുസരിച്ചു  വിവാഹവുമായി  ബന്ധപ്പെട്ടോ , വിവാഹ സമയത്തോ അതിനു മുമ്പോ, പിമ്പോ വിവാഹിതരാകുന്ന കക്ഷികളിൽ ഒരാൾ മറ്റൊരാൾക്കു കൊടുക്കുന്നതോ , വിവാഹിതരാകുന്നവരുടെ മാതാപിതാക്കളോ മറ്റാരെങ്കിലുമോ കൊടുക്കുന്ന എല്ലാ  സ്വത്തുക്കളും , വിലയുള്ള പ്രമാണങ്ങളും സ്ത്രീധനമാണ്. 

2004   എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന അവസരത്തിൽ,     സർവീസിൽ  പ്രവേശിക്കുന്ന ഉദ്യോഗസ്ഥർ  തങ്ങളുടെ വിവാഹത്തിന്  സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്നുള്ള സത്യവാങ്മൂലം  തങ്ങളുടെയും, വധുവിന്റെയും മാതാപിതാക്കളുടെ  ഒപ്പോടുകൂടി  വകുപ് അധ്യക്ഷന്മാർക്ക്  സമർപ്പിക്കണമെന്ന് നിഷ്കർഷിച്ചുകൊണ്ട്  ,    സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതിവരുത്തി  ഉത്തരവിറക്കി.  എന്നാൽ ഈ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒരു നടപടിയും  വകുപ്പ് അധ്യക്ഷന്മാർ  ഇപ്പോൾ എടുക്കുന്നില്ല. സ്ത്രീധവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ പരിശോധിച്ച് നടപടി എടുക്കാൻ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്  എന്നീ  മേഖലകളിൽ സ്ത്രീധന  നിരോധന  ഓഫീസർമാരെയും ചുമതലപ്പെടുത്തിയെങ്കിലും, പിണറായി സർക്കാർ  അതെല്ലാം നിഷ്ഫലമാക്കി.

 

ഏട്ടിലെ പശുവായിമാറിയ വനിതാ കമ്മീഷൻ 

വനിതകൾ നേരിടുന്ന പ്രശ്നങ്ങളിലും വനിതകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും  അന്വേഷിച്ചു  പരിഹാരം കാണുന്നതിനായിട്ടാണ്  വനിതാ കമ്മീഷൻ സംസ്ഥാനത്തു സ്ഥാപിക്കുന്നത്. കെ.ആർ. ഗൗരിഅമ്മ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആയിരുന്ന അവസരത്തിലാണ്  ദേശീയ വനിതാ കമ്മീഷൻറ്റെ  മാതൃകയിൽ  സംസ്ഥാന വനിതാ കമ്മീഷൻ ബിൽ  തയ്യാറാക്കിയത്.  എന്നാൽ ഇത് നടപ്പിലാക്കിയത് എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന അവസരത്തിലാണ്. ആദ്യ വനിതാ കമ്മീഷൻ അധ്യക്ഷയായി    നിയമിതയായതു പ്രശസ്ത കവയിത്രിയും  സാമൂഹ്യ പ്രവർത്തന രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകുകയും ചെയ്തിട്ടുള്ള  പരേതയായ  സുഗതകുമാരി ടീച്ചർ ആയിരുന്നു.  അവർ  കമ്മീഷൻ അധ്യക്ഷയായി ചുമതയേറ്റതു  1996  മാർച്ച് മാസത്തിലായിരുന്നു. വനിതകളുടെ പ്രശ്നങ്ങളിൽ  ഇടപെട്ടുകൊണ്ട്  ക്രിയാത്മകമായ  പ്രവർത്തനങ്ങളാണ് സുഗതകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ കാഴ്ചവച്ചത്. എന്നാൽ   നിലവിലെ പിണറായി സർക്കാർ  ഈ കമ്മീഷനെ മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു പോഷക സംഘടനയുടെ നിലവാരത്തിലേക്ക് അധപതപ്പിച്ചു. പാർട്ടി പ്രവർത്തകരും, നേതാക്കളും ഉൾപ്പെട്ട  ഏതു പരാതിയിലും  അന്വേഷണം  നടത്തുന്നതിന്  മാർക്സിസ്റ്റ് പാർട്ടിക്ക് സ്വന്തം പോലീസും, അന്വേഷണ സംഘവും, കോടതിയുമുണ്ടെന്നു തുറന്ന പറഞ്ഞത്  വനിതാ കമ്മീഷൻ അധ്യക്ഷയായ ജോസഫൈൻ ആയിരുന്നു.   വനിതകളോട്  വളരെ ക്രൂരവും മനുഷ്യത്വ രഹിതവുമായി  പെരുമാറിയ   എം.സി. ജോസഫൈനെ  ഒടുവിൽ പിണറായി സർക്കാരിന്  തന്നെ പുറത്താക്കേണ്ടി വന്നു. കോൺഗ്രസ് സർക്കാരുകളും കമ്മ്യൂണിസ്റ്റ് സർക്കാരുകളും  വനിതാ പ്രശ്നങ്ങളിൽ കൈക്കൊള്ളുന്ന നിലപാടാണ് പ്രധാനം.  കോൺഗ്രസ് സര്കാരുകൾക്കുകീഴിൽ  വനിതാ കമ്മീഷനുകൾക്കു പൂർണ സ്വാതന്ത്ര്യത്തോടെയും നീതിയുക്തമായും പ്രവർത്തിക്കാൻ അവസരം നൽകിയിരുന്നെങ്കിൽ, കമ്മ്യൂണിസ്റ്റ് സർക്കാരുകൾ   രാഷ്ട്രീയ ലക്ഷ്യത്തോടെയും , അതിർ വരമ്പുകൾ തീർത്തും മാത്രമേ  പ്രവർത്തന സ്വാതന്ത്ര്യം നൽകുന്നുള്ളൂ. അതുകൊണ്ടാണ് ഇടതുപക്ഷ ഭരണത്തിൻകീഴിൽ വനിതാ കമ്മീഷനുകൾക്കു    ഫലപ്രദമായി  പ്രവർത്തിക്കുവാൻ സാധിക്കാതെ, ഏട്ടിലെ പശുക്കുക്കളെപോലെ ഇരിക്കേണ്ടി വരുന്നത്.

രോഷാഗ്നിപടർത്തിയ സ്ത്രീധന മരണങ്ങൾ 

ജൂൺ മാസം അവസാന ആഴ്ച നടന്ന മൂന്നു മരണങ്ങളാണ്  സ്ത്രീധനത്തിനെതിരെയുള്ള രോഷാഗ്നി  കേരള സമൂഹത്തിൽ ഇപ്പോൾ  ആളിക്കത്തിക്കാൻ  ഇടയാക്കിയത് .  മൂന്നു പേരും  25  വയസ്സിനു താഴെയുള്ള പെണ്കുട്ടികളായിരുന്നു.  ഇതിൽ ആദ്യത്തേത് ആയുർവേദ മെഡിസിന് പഠിക്കുകയായിരുന്നു വിസ്മയുടെ മരണമാണ്.  സുന്ദരിയായ ഈ കുട്ടിയെ   വെഹിക്കിൾ ഇൻസ്‌പെക്ടർ ആയ കിരണ്കുമാർ  വിവാഹം  ചെയ്തപ്പോൾ  100  പവൻ സ്വർണവും, 1.25 ഏക്കർ സ്ഥലവും ഒരു പുതിയ കാറും  നൽകിയിരുന്നു.  കാറിനു പകരം ആഡംബര കാർ വാങ്ങാനുള്ള രൂപ നൽകണമെന്ന് പറഞ്ഞു ഭർത്താവിന്റെ വീട്ടുകാരും ഭർത്താവും നിരന്തരമായി പീഡിപ്പിച്ചു. കൊലപാതകമാണോ ആത്മഹത്യാ ആണോ എന്നതല്ല പ്രശ്‍നം .  സ്ത്രീധന തർക്കത്തെ തുടർന്നാണ്  ആ കുട്ടി  ഭർതൃ ഗൃഹത്തിൽ വച്ച്  മരണമടഞ്ഞത്  എന്നതിൽ ആർക്കും സംശയമില്ല.   ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്  19  വയസ്സുകാരിയായ  സുചിത്ര ഭർതൃഗൃഹത്തിൽ  മരണപ്പെട്ടതാണ് രണ്ടാമത്തെ കേസ്. വിവാഹ സമയത് 51  പവൻ സ്വർണവുംഒരു കാറും കൊടുത്തിരുന്നു. ഇതിനു പുറമെ  10  ലക്ഷം രൂപകൂടി വേണമെന്ന് പറഞ്ഞു ഭർത്താവു വിഷ്ണുവും  അയാളുടെ വീട്ടുകാരും  ആ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.  മൂന്നാമത്തെ കേസ്  തിരുവനന്തപുരത്തിനടുത്തുള്ള വിഴിഞ്ഞതായിരുന്നു. സ്ത്രീധനമായി ലക്ഷം രൂപ കൂടി വേണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട്   ഭർതാവ്  സുരേഷിന്റെ  വീട്ടുകാർ മാനസികമായും ശാരീരികമായും  പീഡിപ്പിക്കുന്നതിനിടയിലാണ് അർച്ചന എന്ന  കുട്ടി മരണമടയുന്നത് .

സ്ത്രീ പീഡനം വർധിച്ച അഞ്ചുവര്ഷങ്ങൾ 

സംസ്ഥാന പോലീസിന്റെ ക്രൈം റെക്കോർഡ്‌സ് പ്രകാരം  പിണറായി സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ഭരണത്തിനിടക്ക് 66  സ്ത്രീധന മരണങ്ങളും 15143  പരാതികളുമാണ് ഉണ്ടായിട്ടുള്ളത്. 2015  7  സ്ത്രീധന മരണങ്ങളായിരുന്നു കേരളത്തിൽ നടന്നത്.  ഓരോ വർഷവും സ്ത്രീ ധന മരണങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. 2020 ൽ സ്ത്രീധനവുമായി ബന്ധപ്പെട്ട പോലീസ്  കേസുകൾ 2715  ആയിരുന്നു.വനിതാ മതിലും, സ്ത്രീ സുരക്ഷയുമെല്ലാം പിണറായി സർക്കാരിന്  വെറും മുദ്രാവാക്യങ്ങൾ  മാത്രമാണ്.  ഈ സർക്കാർ അധികാരത്തിലേറിയശേഷം  കഴിഞ്ഞ ഏപ്രിൽ മാസം വരെ    പെൺകുട്ടികൾ ഉൾപ്പെടെ  16656 സ്ത്രീകളാണ്   ബലാൽ സംഘത്തിനിരയായത്. ലൈംഗിക പീഡനങ്ങളും കൊലപാതകങ്ങളും  റിപ്പോർട്ട് ചെയ്യാത്ത ദിവസങ്ങളില്ല.  ഉത്തർപ്രദേശിലെ  ഉന്നാവുംഹത്രാസും അടക്കം നിരവധി ലൈംഗിക പീഡനങ്ങളും, കൊലപാതകങ്ങളും നടന്ന യോഗിയുടെ ഭരണവും   വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെയുള്ള ലൈംഗിക പീഡനങ്ങളും  കൊലപാതകങ്ങളും നടന്ന കേരളത്തിലെ  പിണറായി സർക്കാരിന്റെ ഭരണവും തമ്മിലുള്ള ഏക വ്യത്യാസം                  കൊടിയുടെ നിറത്തിൽ മാത്രമാണ്. എന്ത് വിലകൊടുത്തും പാർട്ടിക്കാരായ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ്  ഇരു   മുഖ്യമന്ത്രിമാരും  സ്വീകരിക്കുന്നത്.     ഗവർണർ  ഒരു ദിവസം  ഉപവസിച്ചതുകൊണ്ട്  മുഖ്യമന്ത്രിക്ക്  മാനസാന്തരം ഉണ്ടായിട്ടുണ്ടെങ്കിൽ നല്ലതുതന്നെ എന്ന് ആശ്വസിക്കാം !

പി.എസ്‌ .ശ്രീകുമാർ .

കൺവീനർ,

ഓഫീസർസ് ആൻഡ് സർവീസ് ഓർഗനൈസേഷൻസ് സെൽ 

9847173177 

 




















      Note on   GST collection in respect of Petroleum products.


 യു .പി.എ. സർക്കാർ  അധികാരത്തിലിരുന്ന 2008 ൽ  അസംസ്‌കൃത എണ്ണയുടെ  വില  ബാരലിന്  150  ഡോളർ വരെ എത്തിയിരുന്നു.  അധികാരം ഒഴിയുന്ന 2014  മെയ് മാസത്തിൽ ബാരലിന്  112  ഡോളർ ആയിരുന്നു.  പെട്രോൾ  വില അനിയന്ത്രിതമായി കൂടിയപ്പോൾ 1,25,000  കോടി രൂപ സബ്സിഡി നൽകിയാണ്  യു  പി എ  സർക്കാർ  പെട്രോൾ വിലയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.2014  മെയ് മാസത്തിൽ മൻമോഹൻ സർക്കാർ അധികാരം ഒഴിയുമ്പോൾ പെട്രോൾ ലിറ്ററിന് 74.33 രൂപയും ഡീസലിന് 60.77 രൂപയും ആയിരുന്നു.  എന്നാൽ,  മോഡി  സർക്കാർ അധികാരത്തിലേറി, വൈകാതെ തന്നെ, അസംസ്‌കൃത എണ്ണയുടെ വിലയിൽ അന്താരാഷ്ട്ര തലത്തിൽ കുറവ് വന്നുതുടങ്ങി. 2019-20 ൽ എണ്ണയുടെ വില കുത്തനെ ഇടിഞ്ഞു. അപ്പോൾ, കേന്ദ്രസർക്കാർ, എക്‌സൈസ്  തീരുവ ഇനത്തിൽ  വർദ്ധനവ് വരുത്തി. അതോടെ ആഗോള വിപണിയിൽ ഉണ്ടായ വില കുറവിന്റ്റെ നേട്ടം ജനങ്ങൾക്ക് ലഭിച്ചില്ല.  അതേസമയം  ക്രൂഡ് ഓയിൽ വില നേരിയ തോതിൽ വർധിച്ചാൽ അത് ഉടൻതന്നെ ജനങ്ങളിൽ നിന്നും ഈടാക്കുവാൻ  ഓയിൽ കമ്പനികൾക്ക്  അനുവാദം നൽകുകയും ചെയ്തു.2014 ൽ  പെട്രോളിൽ എക്‌സൈസ് തീരുവ ഒരു ലിറ്ററിന്  9.48 രൂപയായിരുന്നു. അന്ത രാഷ്ട്ര തലത്തിലെ അസംസ്‌കൃത എണ്ണയുടെ വിലക്കുറവിന്റെ  നേട്ടം ജനങ്ങൾക്ക് നല്കാതിരിക്കുവാനായി , 2021 ൽ അത് 32.90  ആയി വർധിപ്പിച്ചു. അതുപോലെ ഡീസലിന്റെ തീരുവ 3.56 ൽ നിന്നും  31.80 ആയി കൂട്ടി.  ഏകദേശം മുന്നൂറു ശതമാനം വർധനവാണ് എക്‌സൈസ് തീരുവ ഇനത്തിൽ മോഡി സർക്കാർ കൂട്ടിയത്.  യു പി എ  സർക്കാരിന്റെ കാലത്തു  വില വർധനവിന്റെ ആഘാതം കുറക്കുവാനായി കേന്ദ്ര സർക്കാർ 125000  കോടി രൂപവരെ സബ്സിഡിയായി നൽകിയും, എക്‌സൈസ് തീരുവ കുറച്ചും ,  ജനങ്ങൾക്കുമേൽ ഭാരം അടിച്ചേല്പിച്ചില്ല .     2021  ഒക്ടോബറിൽ , റീറ്റെയ്ൽ വില പെട്രോളിനും ഡീസലിനും  110  രൂപ കടന്നപ്പോൾ, അതിശക്തമായ പ്രതിഷേധത്തെ തുടർന്ന് പെട്രോളിന്  എക്‌സൈസ്  തീരുവയിൽ ലിറ്ററിന്   5 രൂപയും ഡീസലിന് ലിറ്ററിന്  10  രൂപയും  കുറയ്ക്കുവാൻ  നിര്ബന്ധിതരായി.കേന്ദ്രസർക്കാർ  ഇപ്പോൾ ചുമത്തുന്ന എക്‌സൈസ്  തീരുവ പെട്രോളിന് 27.90 ഉം ഡീസലിന് 21.80   രൂപയുമാണ്.

അന്ത രാഷ്ട്ര തലത്തിൽ എണ്ണവില കൂടി കൊണ്ടിരുന്ന അവസരത്തിലാണ് 2011 ൽ യു ഡി എഫ്  സർക്കാർ അധികാരത്തിലേറിയത്.    ആ സർക്കാർ ആദ്യം എടുത്ത തീരുമാനങ്ങളിൽ ഒന്ന്  29.01 ശതമാനമായിരുന്ന  പെട്രോളിന്റെ വില്പന നികുതി, 26.64  ശതമാനമാണ് ഡീസലിന്റെ നികുതി 24.69  ശതമാനത്തിൽ നിന്നും 22.60  ശതമാനമായി കുറക്കുകയുമായിരുന്നു.  ഇതിലൂടെ, പ്രതി ദിനം  50  ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ  വേണ്ടെന്നു  വച്ച   അധിക നികുതി. 2011  സെപ്റ്റംബറിൽ  വീണ്ടും പെട്രോളിന്റെ നികുതി  25.42 ശതമാനമായി കുറച്ചു. ഇതിലൂടെ 108  കോടി രൂപയുടെ അധിക നികുതിയാണ്  വേണ്ടെന്നു വച്ചത്.  2011 ലും 2012 ലുമായി നാല് തവണ യൂ ഡി എഫ്  സർക്കാർ  അധിക നികുതി വേണ്ടെന്നു വച്ചതുവഴി 619.17 കോടി രൂപ യുടെ നേട്ടമാണ്  ജനങ്ങൾക് ലഭിച്ചത്.

യു ഡി എഫ് സർക്കാരിന്റെ 2011-16  കാലയളവിൽ 17  പ്രാവശ്യം പെട്രോളിന്റെയും 7  പ്രാവശ്യം ഡീസലിൻറ്റെയും  വിലയിൽ  ഏറ്റക്കുറവുകളുണ്ടായി.. ഒരു നിശ്ചിത തുക സർക്കാരിന് ലഭിക്കാനായി Revenue  Neutral  Rate  നിലവിലുണ്ടായിരുന്നു. ഇതനുസരിച്ചാണ്  നാലു തവണ പെട്രോ-ഡീസൽ വിലയിൽ കുറവ് വരുത്തിയതും 619.17 കോടി രൂപ അധിക നികുതി വേണ്ടെന്നു വച്ചതും.  എസ.ആർ.ഒ  നമ്പർ. 92 / 2015  അനുസരിച്ചു്  പെട്രോളിന്റെ  മൂല്യ വർധിത നികുതി 31.80  ശതമാനവും ഡീസലിന്റെത്  24.52 ശതമാനവും ആയി 2015 ൽ വർധിപ്പിച്ചിരുന്നു.. പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം, പെട്രോ-ഡീസൽ വിലവർദ്ധനവ് തുടർച്ചയായി ഉണ്ടായെങ്കിലും,  2018-19ൽ  മൂല്യ വർധിത നികുതി നിരക്ക്  പെട്രോളിന്റെത്  30.08 ശതമാനമായും  ഡീസലിൻറ്റെതു  22.78   ശതമാനവുമായി  നേരിയ കുറവ് വരുത്തി.  അന്ന് മറ്റു സംസ്ഥാനങ്ങളും അധിക നികുതിയിൽ കുറവ് വരുത്തിയ സാഹചര്യത്തിലാണ് കേരളം സർക്കാരും നേരിയ   കുറവ്  വരുത്തുവാൻ നിർബന്ധിതമായത്. ഇതിനു പുറമെയാണ് പെട്രോളിനും ഡീസലിനും  1 ലിറ്റർന്  1  രൂപയും,  1  ശതമാനം സെസ്സും  സംസ്ഥാന സർക്കാർ ഈടാക്കുന്നത്.


യു പി എ  സർക്കാരിന്റെ കാലയളവിൽ  പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നുമുള്ള  എക്‌സൈസ് നികുതി ഇനത്തിൽ ലഭിച്ചിരുന്നത് ഒരു വര്ഷം 77982 കോടി രൂപയായിരുന്നു. എന്നാൽ ഇപ്പോൾ    ഈ ഇനത്തിൽ ലഭിക്കുന്നത് 4.3  ലക്ഷം കോടി രൂപയായാണ് കണക്കാക്കിയിട്ടുള്ളത്.



  





 


Thursday, 11 November 2021

                   നെഹ്രു അടിത്തറയിട്ട  ഇന്ത്യയുടെ ആരോഗ്യമേഖല

പി.എസ്‌.ശ്രീകുമാർ 

നവഭാരത നിര്മിതിക്കായി ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന  ജവാഹർലാൽ നെഹ്‌റു നൽകിയ സംഭാവന വിലമതിക്കാനാവാത്തതായിരുന്നു.സ്വതന്ത്ര ഇന്ത്യ നേരിട്ടിരുന്ന  പ്രശ്നങ്ങളെക്കുറിച്ചു  വിശാല വീക്ഷണത്തോടെയും, ആഴത്തിലും പഠിക്കുവാനും, അതിനു  അനുയോജ്യമായ പരിഹാരം  കണ്ടെത്തുവാനും നെഹ്രുവിനെപ്പോലെ  മറ്റൊരു നേതാവിനും സാധിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം.  ജനാധിപത്യ ചിന്താഗതിയും, സോഷ്യലിസ്റ്റ്  ചിന്താഗതിയുടെ ഗുണവശങ്ങളും , മതനിരപേക്ഷതയും  സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ തന്നെ  ഇന്ത്യയിലെ ജനങ്ങൾക്ക് പകർന്നു നൽകുവാൻ   അദ്ദേഹത്തിന് സാധിച്ചു  എന്നതാണ്  ലോകസമൂഹത്തിന്  മുമ്പിൽ അദ്ദേഹത്തെ വേറിട്ട് നിർത്തുന്ന ഘടകം.  

സ്വാതന്ത്ര്യ ലബ്ധിയുടെ  കാലഘട്ടത്തിൽ,    വിഭജനത്തിന്റെയും, മതകലഹങ്ങളുടേയും  ഭക്ഷ്യ ക്ഷാമത്തിന്റെയും,  മഹാമാരികളുടെയും  ദുരിതക്കയത്തിലൂടെയായിരുന്നു  നമ്മുടെ രാജ്യം കടന്നുപോയിരുന്നത്.  മലേറിയ, വസൂരി, പ്ലേഗ്, തുടങ്ങിയ മഹാമാരികൾ  ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനാണ് അപഹരിച്ചിരുന്നത്.  അതിനുപുറമെയാണ്   ക്ഷയം, കുഷ്ഠം,  മന്ത്, ടൈഫോയിഡ് , മസ്തിഷ്‌കചര്മവീക്കം ,  തൊണ്ടവീക്കം,  പേവിഷബാധ  തുടങ്ങിയ  ഗുരുതര രോഗങ്ങൾ.  അന്നത്തെ ഇന്ത്യയുടെ ജനസംഖ്യ 34  കോടിയായിരുന്നു. ഇതിൽ ഏകദേശം 22  ശതമാനം പേരെ മലേറിയ രോഗം ബാധിച്ചിരുന്നു.  അതായത്  75  ദശലക്ഷം പേരെയാണ്  ഈ രോഗം  ബാധിച്ചിരുന്നത്.   പതിനായിരക്കണക്കിന്  ആളുകളാണ്  മലേറിയ രോഗംബാധിച്ചു മരണപ്പെട്ടിരുന്നത് .  പക്ഷേ,  ആരോഗ്യ രംഗത്ത് ബ്രിട്ടീഷ് സർക്കാർ കാര്യമായി ഇടപെട്ടിരുന്നില്ല.  ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ, പൗരന്മാരുടെയും, സമൂഹത്തിന്റെയും ആരോഗ്യം     ഒരു പ്രധാനഘടകം,ആണെന്ന് മനസ്സിലാക്കിയ നെഹ്‌റു,  തകർന്നുകിടന്ന ആരോഗ്യ മേഖലയെ  ശക്തിപ്പെടുത്തുവാൻ നടത്തിയ സംഭാവനകളാണ് പിൽക്കാലത്തു  ജനങ്ങളുടെ രക്ഷക്ക്  സഹായകരമായി മാറിയത് . 

ബോറെ  കമ്മിറ്റി റിപ്പോർട്ട് 

ആയിരത്തി തൊള്ളായിരത്തി നാല്പതുകളുടെ തുടക്കവരെയും ബ്രിട്ടീഷ് സർക്കാർ ഇന്ത്യക്കാരുടെ ആരോഗ്യ കാര്യങ്ങളിൽ യാതൊരുവിധ ശ്രദ്ധയും നൽകിയിരുന്നില്ല.  ബ്രിട്ടീഷ് സർക്കാരിൽ നിന്നും വ്യത്യസ്തമായി ചിന്തിച്ചുകൊണ്ട്   ജനങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്നത് , തിരുവിതാംകൂർ പോലെയുള്ള ചില ഒറ്റപ്പെട്ട  നാട്ടുരാജ്യങ്ങൾ  മാത്രമായിരുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ ഈ അവഗണനക്കെതിരെ  ഇന്ത്യയിലെ    പൊതുജനാരോഗ്യ വിദഗ്ദ്ധരും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ശക്തമായ എതിർപ്പും, പ്രതിഷേധവും ഉയർത്തിയതിനെ  തുടർന്ന്  ജനങ്ങളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച്  സർവേയും, പഠനവും  നടത്തി  റിപ്പോർട്ട് സമർപ്പിക്കുവാൻ മുൻ കൊച്ചി രാജ്യത്തിലെ  ദിവാനും, ഐ സി എസ്‌  ഉദ്യോഗസ്ഥനുമായിരുന്ന ജോസഫ് ബോറെ  അധ്യക്ഷനായി ഒരു കമ്മറ്റിയെ 1943 ൽ  നിയമിച്ചു.   പ്രശസ്ത   ഭിഷഗ്വരന്മാരായിരുന്ന,   ബംഗാളിൽ നിന്നുമുള്ള   ഡോ .ബി.സി.റോയി, മദ്രാസ്സിൽനിന്നുമുള്ള   ഡോ .ലക്ഷ്‌മണ  സ്വാമി മുതലിയാർ   തുടങ്ങിയവരായിരുന്നു അംഗങ്ങൾ. ഇന്ത്യമുഴുവൻ സഞ്ചരിച്ചു  നടത്തിയ പഠനത്തിന്റ്റെ  അടിസ്ഥാനത്തിൽ ബോറെ  കമ്മിറ്റി  1946 ൽ   റിപ്പോർട്ട് സമർപ്പിച്ചു. അപ്പോഴേക്കും  അധികാരകൈമാറ്റവുമായി  ബന്ധപ്പെട്ട കാര്യങ്ങളിലേക്ക്     ബ്രിട്ടീഷ് സർക്കാർ കടന്നതിനാൽ   റിപ്പോർട്ടിന്മേൽ  കാര്യമായ നടപടികളുണ്ടായില്ല. 

ആരോഗ്യമേഖലയുടെ  ആധുനികവത്ക്കരണം 

 ബ്രിട്ടനും, കാനഡയും, ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലും, സോവിയറ്റ് യൂണിയനിലും  നിലനിന്നിരുന്ന  ക്ഷേമ രാഷ്ട്രം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ആരോഗ്യമേഖലയെ  ആധുനിക വത്ക്കരിക്കാനുള്ള  നടപടികൾ നെഹ്‌റു സർക്കാർ നടപ്പാക്കിയത്.    പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത നെഹ്‌റു, ബോറെ  കമ്മിറ്റി  റിപ്പോർട്ടിന്മേൽ ഒന്നൊന്നായി നടപടികൾ എടുത്തു.  അദ്ദേഹത്തിന്റെ നിർദേശങ്ങൾ  ആത്മാർഥമായി നടപ്പിലാക്കുവാൻ ആരോഗ്യമന്ത്രിയായിരുന്ന രാജ് കുമാരി അമ്രിത്  കൗറും  തയ്യാറായതോടെ ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു തുടങ്ങി.  ഇന്ത്യ മുഴുവൻ പടർന്നുപിടിച്ച മലേറിയയുടെ  വ്യാപനം കുറച്ചുകൊണ്ടുവന്ന്  അതിനെ നിയന്ത്രണ വിധേയമാ ക്കുവാനുള്ള ശ്രമങ്ങൾക്ക് ആദ്യം തന്നെ തുടക്കം കുറിച്ച്ചു . സ്വാതന്ത്ര്യം ലഭിച്  പത്തുവര്ഷങ്ങൾക്കുള്ളിൽ  മലേറിയ മൂലമുള്ള മരണ നിരക്ക് 1,48,000 ൽ നിന്നും  1957-58 ആയപ്പോൾ  12,300 ആയി  കുറക്കുവാൻ സാധിച്ചു. സ്വാതന്ത്ര്യ പൂർവ കാലഘട്ടത്തിൽ ലക്ഷക്കണക്കിന് ജീവനുകൾ അപഹരിച്ച പ്ലേഗ് എന്ന മഹാമാരിയെ  ആയിരത്തി തൊള്ളായിരത്തി അമ്പതോടുകൂടി  ഇല്ലായ്‌മ  ചെയ്യുവാൻ സാധിച്ചു. അതുപോലെ വസൂരി, കുഷ്ഠരോഗം, മന്ത്, ഡിഫ്ത്തീരിയ,മെനഞ്ചൈറ്റിസ്, പേവിഷബാധ, ടൈഫോയിഡ് , തുടങ്ങിയ രോഗങ്ങളെയും നിയന്ത്രണ വിധേയമാക്കുവാൻ സാധിച്ചു.

  ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ മുതൽമുടക്ക് നടത്തണമെന്ന  ബോറെ  കമ്മിറ്റിയുടെ നിർദേശനത്തിൻറ്റെ  അടിസ്ഥാനത്തിൽ  രാ ജ്യമെമ്പാടും  പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ  സ്ഥാപിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ കൈക്കൊണ്ടു.അതിനുവേണ്ട സഹായം സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകി. Licenced  Medical  Practitionerrs  നെ ഒഴിവാക്കി, ആരോഗ്യ വിദ്യാഭ്യാസം ലഭിച്ച  എം ബി ബി എസ്   ബിരുദധാരികളെമാത്രമേ  ഡോക്ടർമാരായി  നിയമിക്കാവു എന്ന നിയമം നടപ്പിലാക്കി.  ആരോഗ്യ മേഖലയിൽ ഉന്നത ഗവേഷണ സൗകര്യങ്ങളോടെ  ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  മെഡിക്കൽ സയൻസസ് [AIIMS ] , മൗലാനാ അബുൽ  ആസാദ്   മെഡിക്കൽ കോളേജ്, ജി.ബി.പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ്  റിസർച്ച് സെന്റർ,  എന്നിവ  സ്ഥാപിച്ചു. 1946 ൽ 15  മെഡിക്കൽ കോളേജുകൾ മാത്രമായിരുന്നു നമുക്ക് ഉണ്ടായിരുന്നത്, 1964   ആയപ്പോഴേക്കും  81  ആയി വർധിപ്പിക്കാനും, അതിലൂടെ 10,000  സമർഥരായ വിദ്യാർത്ഥികൾക്ക്  ഡോക്ടർമാർ ആകുവാനുമുള്ള സൗകര്യം ഒരുക്കി. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മുഴുവൻ  ബാധകമാകുന്ന സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം  നടപ്പിലാക്കി. ആരോഗ്യ രംഗത്തെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കായി പൂനെയിൽ  വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്,   ന്യായ വിലക്ക് മരുന്നുകൾ ലഭ്യമാക്കുവാനായി ഇന്ത്യൻ ഡ്രഗ് ആൻഡ് ഫർമസൂട്ടിക്കൽസ്  തുടങ്ങി നിരവധി സ്ഥാപങ്ങൾ രാജ്യത്തിന്റ്റെ  വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു.  

നെഹ്രുവിന്റെ കാലത്  പൊതുമേഖലയിൽ  ഇട്ട  അടിസ്ഥാന ശിലകളിൽ  ഊന്നിയാണ്  പിന്നീടുള്ള സർക്കാരുകൾ  ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ കെട്ടിപൊക്കിയത്. അതിനെയാണ്  ഇന്ന് കേന്ദ്രത്തിലെ മോഡി സർക്കാർ   ഇല്ലാതാക്കാൻ  ശ്രമിക്കുന്നത് . പൊതുജനാരോഗ്യ രംഗത്തുനിന്നും ക്രമേണ  പിൻവലിയാനുള്ള നടപടികളിൽ നിന്നും കേന്ദ്ര സർക്കാരിനെ പിന്തിരിപ്പിക്കാൻ  ശക്തമായ  പ്രക്ഷോഭം ഉയർന്നു വരാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്.


പി.എസ്‌ .ശ്രീകുമാർ 

98471 73177