Monday, 17 January 2022

                  സി പി എമ്മിൻറ്റെ  കൂറ്   ഇന്ത്യയോടൊ അതോ ചൈനയോടോ  ?

പി .എസ് .ശ്രീകുമാർ 

അവസരത്തിലും, അനവസരത്തിലും ചൈനയെ സ്തുതിക്കുകയും മാതൃ രാജ്യമായ ഇന്ത്യയെ തള്ളിപ്പറയുകയും ചെയ്യുന്ന മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ  പോളിറ്റ് ബ്യൂറോ അംഗം  എസ്‌ .രാമചന്ദ്രൻ പിള്ളയുടെ സി പി എം  കോട്ടയം ജില്ലാ സമ്മേളന പ്രസംഗം  ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണല്ലോ? ഇന്ത്യ ഉൾപ്പെടെയുള്ള രാജങ്ങൾ ചൈനയെ വളഞ്ഞിട്ടു ആക്രമിക്കുന്നു എന്നാണ്  അദ്ദേഹം ആരോപിച്ചത്.  ഇതേ വാചകം തന്നെയാണ് രണ്ടു വര്ഷങ്ങള്ക്കു മുമ്പ് പോളിറ്റ്  ബ്യൂറോ അംഗവും സി പി എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ  മുമ്പ് ഒരു സമ്മേളനത്തിൽ പ്രസംഗിച്ചത്. ഇ എം എസ്സിന് ശേഷം,   സി പി എമ്മിന്റെ താത്വിക   നിലപാടുകളെ സംബന്ധിച്ച പ്രശ്നങ്ങളിൽ വിശദീകരണവും വ്യാഖാനവും നൽകുന്ന  മുതിർന്ന നേതാവെന്ന നിലയിൽ  രാമചന്ദ്രൻ പിള്ളയുടെ നിലപാടുകൾ പ്രാധാന്യം അർഹിക്കുന്നു.  അതുകൊണ്ടു തന്നെ അദ്ദേഹത്തിൻറ്റെ  നിലപാടുകൾക്ക് ആധികാരികത   കൈവരുന്നു . യഥാർത്ഥത്തിൽ  അദ്ദേഹം പറഞ്ഞതിൽ എന്തെങ്കിലും വസ്തുതയുണ്ടോ? അത് പരിശോധിക്കപ്പെടേണ്ടതാണ്.  1947 ൽ സ്വാതന്ത്ര്യം ലഭിച്ചത് മുതൽ ഇന്നുവരെ,   ചെറുതും വലുതുമായ ഏതെങ്കിലും അയൽ  രാജ്യങ്ങളെ  ഇന്ത്യ ആക്രമിച്ചതായി   ഒരു രാജ്യവും പരാതിപ്പെട്ടിട്ടില്ല. മറിച്ചു അയൽ  രാജ്യങ്ങൾക്കു പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളപ്പോഴൊക്കെ സഹായ ഹസ്തവുമായി മുന്നോട്ടു ചെന്ന ചരിത്രമാണ്  നമുക്കുള്ളത്.  ശ്രീലങ്കയിലും, മാലിദ്വീപിലെ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടായപ്പോൾ  അവരെ സഹായിച്ചത്  അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയായിരുന്നു.  അവരുടെ അഭ്യർത്ഥന പ്രകാരം  അന്ന് ഇന്ത്യൻ സൈന്യത്തെ അയച്ചാണ്  നാം ആഭ്യന്തര കലാപത്തിൽ നിന്നും ആ രാജ്യങ്ങളെ രക്ഷിച്ചത് .  എന്നാൽ ചൈനയുടെ ചരിത്രം അതല്ല. ചൈനയുമായി ബന്ധമുള്ള, വടക്കൻ കൊറിയ ഒഴിച്ചുള്ള,  എല്ലാ അയൽരാജ്യങ്ങളുമായും  അവർക്കു അതിർത്തി തർക്കം ഉണ്ട്. മാത്രമല്ല പലപ്പോഴും യുദ്ധവും ഉണ്ടായിട്ടുണ്ട്.

തിബറ്റ്  ആക്രമിക്കപ്പെടുന്നു 

1949  ൽ ചൈനക്ക് സ്വാതന്ത്ര്യം  ലഭിക്കുമ്പോൾ,  ലാമമാർ ഭരിച്ചിരുന്ന ഒരു സ്വതന്ത്ര രാജ്യമായിരുന്നു   തിബറ്റ് .  ലാമാമാരെ സഹായിക്കാനെന്ന പേരിലാണ്  ചൈനയുടെ സൈന്യം  1950 ൽ  തിബറ്റിൽ ആദ്യമായി പ്രവേശിച്ചത്.  കടന്നു കയറി തിബറ്റിൻറ്റെ  വിവിധ ഭാഗങ്ങളിൽ തമ്പടിച്ച ചൈനയുടെ സൈനികർ  മടങ്ങിയില്ലെന്നു മാത്രമല്ല, 1959  മാർച്ചിൽ  സൈനിക നടപടികളിലൂടെ നിരായുധരായ ബുദ്ധമത വിശ്വാസികളെ  വെടിവച്ചു വീഴ്ത്തി, തിബത്ത്  പിടിച്ചടക്കി, ചൈനയുടെ ഭാഗമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.  തിബൻറ്റിൻറ്റെ  ഓരോ പ്രദേശങ്ങളും സൈനിക നടപടികളിലൂടെ ചൈന ബലാൽക്കാരമായി കയ്യടക്കിയപ്പോൾ  ഭരണ തലവൻ കൂടിയായിരുന്ന  ദലൈലാമ, ഇന്ത്യയുടെ സഹായം തേടി.  ചൈനയുമായി ഇന്ത്യ നല്ല ബന്ധത്തിലായതിനാൽ, ടിബറ്റിനു സൈനിക സഹായം നൽകുവാൻ പ്രധാനമന്ത്രി നെഹ്‌റു തയ്യാറായില്ല.എന്നാൽ ചൈനയുടെ അധിനിവേശത്തിന്  വഴങ്ങാതെ പലായനം ചെയ്ത ദലൈലാമക്കും അനുയായികൾക്കും, മനുഷ്യത്വത്തിൻറ്റെ  പേരിൽ അഭയം നൽകുവാൻ നെഹ്‌റു തയ്യാറായി.  ഇതോടെ ഇന്ത്യയോട്  ചൈന ശത്രുതാമനോഭാവം  കാട്ടുവാൻ തുടങ്ങി. തുടർന്ന്, അതിർത്തി തർക്കത്തിനും,  യാതൊരു പ്രകോപനവും ഇല്ലാതെ,  1962 ൽ  ഇൻഡ്യക്കുനേരെ സൈനികാക്രമണവും നടത്തി.  ചൈനയുടെ കമ്മ്യൂണിസ്റ്പാർട്ടി നേതാക്കളായിരുന്ന മാവോ സേതുങ്ങിനോടും, ചൗ-എൻ-ലായിയോടും  അടുത്ത സൗഹൃദവും മമതയും പുലർത്തിയിരുന്ന നെഹ്‌റു, ചൈനയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടി പ്രതീക്ഷിച്ചിരുന്നില്ല.ലഡാക്കിലേക്കും, ആസ്സാമിലേക്കും ചൈനയുടെ സൈന്യം ഇരച്ചു കയറി എക്സൈ ചിന്നും, ഇന്നത്തെ അരുണാചൽ പ്രദേശിന്റെ ഭാഗങ്ങളും കൈവശപ്പെടുത്തി. മാത്രമല്ലാ , ഈ പ്രദേശങ്ങളൊക്കെ തെക്കൻ റ്റിബറ്റിന്റ്റെ  ഭാഗമാണെന്നും, അതുകൊണ്ടു തങ്ങൾക്കവകാശപ്പെട്ടതാണെന്നും പ്രഖ്യാപിച്ചു കൊണ്ടാണ് യുദ്ധം ഏക പക്ഷീയമായി  നിർത്തിയതും.ഈ പ്രദേശങ്ങളെ കുറിച്ചാണ് "ചൈന , ചൈനയുടേതെന്നും ഇന്ത്യ , ഇന്ത്യയുടേതെന്നും " ഇ.എം എസ് അന്ന് പ്രസംഗിച്ചത് .ജമ്മു കാശ്മീരിൻറ്റെ ഭാഗമായ അക്‌സായി ചിന്നിൽ മുപ്പത്തിയെണ്ണായിരംചതുരശ്ര  കിലോമീറ്ററും അരുണാചലപ്രദേശിൽ തൊണ്ണൂറായിരം ചതുരശ്രകിലോമീറ്റർ പ്രദേശങ്ങളും ഇന്നും ചൈനയുടെ കൈ വശമിരിയ്ക്കുകയാണ് . ഇതിൻറ്റെ തുടർച്ചയായാണ് ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തിയിലെ ദോക് ലാമിൽ 2017 ജൂൺ മാസത്തിൽ ഇന്ത്യയുടേയും,ചൈനയുടെയും സൈനികർ യുദ്ധ സമാനമായ സാഹചര്യത്തിൽ മുഖാമുഖം നിൽക്കേണ്ടി വന്നത് . സിക്കിം,ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിനു മുൻപ് മൂന്നു രാജ്യങ്ങളുടെയും അതിർത്തികൾ സംഗമിയ്ക്കുന്ന മുക്കവലയായ ദോക് ലാമിലെ അതിർത്തി സംബന്ധിച്ച ചർച്ച നടത്തണമെന്ന് പ്രധാനമന്ത്രി നെഹ്‌റു ചൈനയുടെ പ്രധാനമന്ത്രിയായിരുന്ന ചൗ-എൻ ലായിക്ക് കത്തയച്ചിരുന്നു. എന്നാൽ നെഹ്രുവിൻറ്റെ കത്തിനോട് നിഷേധാല്മക സമീപനം കൈക്കൊണ്ടതിൻറ്റെ തുടർച്ചയായിട്ടാണ് ദോക് ലാം തങ്ങളുടേതാണെന്ന വാദവുമായി ഇന്ന് ചൈന ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞിരിയ്ക്കുന്നതു.ഈ പ്രശ്‍നം മുൻനിർത്തിയാണ്  ഭൂട്ടാനെ ഇന്ത്യയ്‌ക്കെതിരെ തിരിയ്ക്കാനുള്ള ശ്രമം ചൈന നടത്തിയതും , ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നതും  . 

നേപ്പാളിനെ വരുതിയിലാക്കാൻ ചൈനയുടെ ശ്രമം 

ഇന്ത്യയുമായും, ചൈനയുമായും,അതിർത്തി പങ്കിടുന്ന നേപ്പാളുമായി , സാംസ്കാരികമായും ചരിത്രപരമായും, വളരെ അടുത്ത ബന്ധമാണ് ഇന്ത്യയ്ക്കുള്ളത് . നേപ്പാളിൻറ്റെ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ പങ്ക് വളരെ വലുതാണ് . ആവശ്യവസ്തുക്കളെല്ലാം ഇന്ത്യയിൽ നിന്നുമാണ് നേപ്പാൾ വാങ്ങുന്നത് .മാത്രമല്ല , വിദേശത്തുനിന്നുമുള്ള നേപ്പാളിൻറ്റെ ഇറക്കുമതി മുഴുവൻ കൽക്കട്ട തുറമുഖം വഴിയാണ് . എന്നാൽ  മൂന്നു വര്ഷങ്ങള്ക്കു മുമ്പ് നേപ്പാളിലെ മധേസി വിഭാഗം പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ,ഇന്ത്യയിൽ നിന്നുമുള്ള ചരക്കു നീക്കം തടഞ്ഞപ്പോൾ അത് നേപ്പാളിൻറ്റെ സമ്പദ്ഘടനയെ നിശ്ചലമാക്കി. ഈ അവസരം ചൈന തന്ത്രപൂർവം തങ്ങൾക്കനുകൂലമാക്കി. നേപ്പാൾ ഭരിച്ചിരുന്ന കമ്മ്യൂണിസ്റ് പാർട്ടിയിലൂടെ ഇന്ത്യക്കെതിരെ അവിടുത്തെ മധേസി - ഇതര വിഭാഗങ്ങളെ അവർ ഇളക്കി വിട്ടു. നേപ്പാൾ അതിർത്തിയിലേക്ക് നാലുവരി പാതയുടെ നിർമാണം പൂർത്തിയാക്കിക്കൊണ്ടു ചരക്കുഗതാഗതം ചൈന ആരംഭിച്ചു.ഇതിനു പുറമെ ഒരു പുതിയ റെയിൽവേ ലൈനിൻറ്റെ നിർമാണ പ്രവർത്തനവും ചൈന നടത്തിക്കൊണ്ടിരിയ്ക്കുകയാണ്. നേപ്പാളുമായി ഇന്ത്യയ്ക്കുണ്ടായിരുന്ന സൗഹൃദബന്ധത്തിൽ വിള്ളൽ വീഴ്ത്താനുള്ള ശ്രമങ്ങളാണ് ചൈന തുടർന്ന് കൊണ്ടിരിയ്ക്കുന്നത് . 

മ്യാൻമാർ പ്രശ്നത്തിലെ മുതലെടുപ്പ് .

നമ്മുടെ കിഴക്കൻ അയൽ  രാജ്യങ്ങളായ  മ്യാൻമറിനും ബംഗ്ലാദേശിനും ഉദാരമായ സാമ്പത്തിക സഹായം നൽകി തങ്ങൾക്കനുകൂലമാക്കുവാനുള്ള ശ്രമം ചൈന ആരംഭിച്ചിരിയ്ക്കുകയാണ്. മ്യാൻമറിലെ ഹാങ്‌വി                          നേപ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയായിരുന്നു.വൽബേസിലെ തുറമുഖ നിർമാണത്തിന് പുറമെ രാജ്യത്തിൻറ്റെ വടക്കൻ ഭാഗത്തു വന്പിച്ച മുതൽ മുടക്കോടെ ഊർജ പ്ലാന്റുകളും, ഹൈവേകളും ഉൾപ്പടെയുള്ള നിര്മാണപ്രവർത്തികൾ ചൈന നടത്തിക്കൊണ്ടിരിയ്ക്കുന്നു. അവിടുത്തെ സൈനിക നേതൃത്വവുമായി ഉള്ള ബന്ധം ഉപയോഗപ്പെടുത്തി ഇന്ത്യയെ പാർശ്വവൽക്കരിയ്ക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നത് . റോഹിൻഗ്യൻ അഭയാർത്ഥി പ്രശ്നത്തിൽ ബംഗ്ലാദേശുമായി മ്യാന്മറിന് അഭിപ്രായവ്യത്യാസമുണ്ടായപ്പോൾ,ഇന്ത്യയെ അകറ്റിനിർത്തിക്കൊണ്ടു,  മധ്യസ്ഥൻറ്റെ റോളിൽ ഒത്തുതീർപ്പു ഉണ്ടാക്കുവാൻ ചൈനയാണ് മുൻകൈ എടുത്തത്. 

     ബംഗ്ലാദേശിൻറ്റെ സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ ദശലക്ഷക്കണക്കിനു അഭയാർത്ഥികൾക്ക് അഭയമേകിയതും, സ്വാതന്ത്ര്യ സമരത്തിന്  ശക്തമായ പിന്തുണ നൽകിയതും പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയായിരുന്നു. അതിനു ശേഷവും ഇന്ത്യയുമായി നല്ല ബന്ധത്തിലായിരുന്നു ആ രാജ്യം.  എന്നാൽ ഷി ജിൻപിങ് ചൈനയിൽ അധികാരത്തിൽ വന്നതോടെയും കേന്ദ്രത്തിൽ മോഡി സർക്കാർ അധികാരം ഏറ്റെടുത്തതിനു ശേഷവും  ഉഭയ കക്ഷി ബന്ധങ്ങളിൽ മാറ്റം വന്നുതുടങ്ങി.  2017  ൽ ബംഗ്ലാദേശിൽ  സന്ദർശനം നടത്തിയത് വഴി,  ആ രാജ്യത്ത് ആദ്യമായി എത്തുന്ന ചൈനയുടെ ഭരണാധിപനായി ഷി ജിൻപിങ് മാറി. പരസ്പര സഹായത്തിനുള്ള 21  കരാറുകളാണ് അന്നത്തെ സന്ദർശനത്തിൽ ഒപ്പു വാക്കപ്പെട്ടതു.  വിവിധ പശ്ചാത്തല വികസന ഉടമ്പടികൾക്കായി 25 ബില്യൺ ഡോളറിൻറ്റെ ധനസഹായമാണ് ചൈന വാഗ്‌ദാനം നൽകിയത്. ബംഗ്ലാദേശുമായി ഇന്ത്യയ്ക്ക് ദീർഘ കാലമായുള്ള ബന്ധത്തെ നിസ്സാരവൽക്കരിയ്ക്കുന്നതോടൊപ്പം ഇന്ത്യ നൽകുന്നതിനേക്കാൾ കൂടുതൽ സാമ്പത്തിക സഹായങ്ങൾ നൽകി ബംഗ്ലാദേശുമായി സൗഹൃദം ഉറപ്പിയ്ക്കുന്നതിനുള്ള ശ്രമമാണ് ചൈന നടത്തിക്കൊണ്ടിരിയ്ക്കുന്നത് . 

കടക്കെണിയിലായ ശ്രീലങ്ക 

ഇന്ത്യയുമായി ഏറ്റവും അടുത്ത ബന്ധമുള്ള രാജ്യമാണ് ശ്രീലങ്ക .വാരിക്കോരി സഹായധനം നൽകി ശ്രീലങ്കയെ അടര്തിയെടുക്കുവാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. 2005 നു ശേഷമുള്ള കാലഘട്ടത്തിൽ 20 ബില്യൺ ഡോളറിൻറ്റെ മുതൽ മുടക്കാണ് ശ്രീലങ്കയിൽ ചൈന നടത്തിയിരിയ്ക്കുന്നത് . വിമാനത്താവളങ്ങൾ ,തുറമുഖ നിർമാണം ,വിവിധ ഊർജ്ജപദ്ധതികൾ എന്നിങ്ങനെ കനത്ത മുതൽമുടക്ക് ആവശ്യമുള്ള മേഖലകളിലാണ് ചൈന ധനസഹായം നല്കിയിരിയ്ക്കുന്നത് . കൊളംബോയിൽ ഒരു പുതിയ തുറമുഖ നഗരനിർമാണം രാജ പക്സേമാരുടെ ജന്മസ്ഥലമായ ഹംബൻ ടോട്ടയിൽ പുതിയ തുറമുഖവും, വിമാനത്താവളവും നിർമിച്ച ചൈന, സാമ്പത്തിക പ്രതിസന്ധി മൂലം  ശ്രീലങ്ക  തിരിച്ചടവ്  മുടക്കിയപ്പോൾ   ഹമ്പൻ ടോട്ട  തുറമുഖം 99 വർഷത്തെ പാട്ടത്തിന് കൈവശമാക്കി. ഈ തുറമുഖം  ചൈന യുടെ നാവികസേനാ കപ്പലുകൾ  പലപ്പോഴും ഉപയോഗിയ്ക്കുന്നത് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയായി മാറിയിരിയ്ക്കുകയാണ് . 

            ഇന്ത്യയുടെ ചിരകാല സുഹൃത്തായ മാലിദ്വീപാണ്‌ ചൈന ശ്രദ്ധ കേന്ദ്രികരിയ്ക്കുന്ന മറ്റൊരു രാജ്യം. ഈ രാജ്യത്തെയും തങ്ങളുടെ സ്വാധീന വലയത്തിലാക്കുവാനായി വമ്പിച്ച സാമ്പത്തിക സഹായമാണ് ചൈന നൽകി കൊണ്ടിരിയ്ക്കുന്നത് . മാലിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൻറ്റെ നിർമ്മാണക്കരാർ ആദ്യം നൽകിയത് ഇന്ത്യൻ കമ്പനി ആയ ജി എം ആർ ഗ്രൂപ്പിനായിരുന്നെങ്കിലും , മുൻ പ്രസിഡൻഡ് അബ്ദുൽ യാമീനെ സ്വാധീനിച്ച നിർമാണം ഇന്ത്യൻ ഗ്രൂപ്പിനെ കരാറിൽ നിന്നും പുറത്താക്കി  ഒരു ചൈനീസ് കമ്പനി യെ  ഏ ൽപ്പിചു .  ഈ രീതിയിൽ  ചരടുകളോടെയുള്ള സാമ്പത്തിക സഹായം നൽകി ഇന്ത്യയുടെ അയൽ  രാജ്യങ്ങളെയെല്ലാം തങ്ങൾക്കനുകൂലമാക്കി മാറ്റി,ഇന്ത്യയ്‌ക്കെതിരെ വലയം തീർക്കുവാനുള്ള ശ്രമമാണ് കഴിഞ്ഞ കുറെ വര്ഷങ്ങളായി ചൈന നടത്തികൊണ്ടിരിയ്ക്കുന്നതു.  ചൈനയുടെ ഈ ശ്രമങ്ങളെ പരാജയപ്പെടുത്താൻ  വ്യക്തമായ ഒരു വിദേശ കാര്യാ നയമില്ലാത്ത  മോദി  സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്.  ഇന്നും  ഏകപക്ഷീയമായ  കടന്നുകയറ്റങ്ങളിലൂടെ   ഇന്ത്യയുടെ വടക്കൻ അതിർത്തികൾ സംഘർഷഭരിതമായ നിൽക്കുകയാണ്.    ഈ യാഥാർഥ്യങ്ങൾ മറച്ചു വച്ചുകൊണ്ടാണ് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ  തങ്ങളെ  വളഞ്ഞിട്ടാക്രമിയ്ക്കുന്നു എന്ന ചൈനയുടെ ആരോപണം,  മാർക്സിസ്റ്റ് പാർട്ടി നേതാക്കളായ രാമചന്ദ്രൻ പിള്ളയും ,കോടിയേരി ബാലകൃഷ്ണനും ഏറ്റു പറയുന്നത് .മാതൃ രാജ്യമായ ഇന്ത്യയോടാണോ അതോ  ഇന്ത്യയെ  ആക്രമിക്കാൻ തക്കം പാർത്തിരിക്കുന്ന  ചൈനയോടാണോ  ഇവരുടെ കൂറെന്ന്  ഇവർ തന്നെ വ്യക്തമാക്കേണ്ടതാണ്.


പി.എസ്‌ .ശ്രീകുമാർ 

9847173177 



















 

Saturday, 15 January 2022

     സുപ്രീം കോടതിയ്ക്ക് ഹരിതാഭ പകർന്ന് അയിഷ  മാലിക് 

പി.എസ്‌ .ശ്രീകുമാർ 

   പാകിസ്ഥാൻ സുപ്രീം കോടതിയിലെ  ആദ്യ വനിതാ ജഡ്ജിയായി  ജസ്റ്റിസ്  അയിഷാ മാലികിനെ പാകിസ്ഥാൻ ജുഡീഷ്യൽ കമ്മീഷൻ നോമിനേറ്റ് ചെയ്തത്     ലോക  മാധ്യമങ്ങളും ,വനിതാ ആക്ടിവിസ്റ്റുകളും സ്വാഗതം ചെയ്തിരിക്കുകയാണ് .  യാഥാസ്ഥികരും, പട്ടാളവും അമിതാധികാരം കൈയ്യാളുകയും,  ഭരണം നിയന്ത്രിക്കുകയും  ചെയ്യുന്ന  ഇസ്ലാമിക  രാജ്യമായ  പാകിസ്ഥാനിൽ  പുരോഗമന വാദിയായ  ഒരു വനിതാ ജഡ്ജി  സുപ്രീം കോടതിയിൽ നിയമിക്കപ്പെടുകയെന്നത്  ആരും പ്രതീക്ഷിച്ചില്ല.   ഇന്ത്യക്കാരായ നമ്മളെ സംബന്ധിച്ച്  ഈ വാർത്തക്ക് ഒരു പുതുമയില്ല. കാരണം,  മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ് , 1989 ൽ   ഇന്ത്യയിൽ ആദ്യമായി ഒരു വനിതാസുപ്രീം കോടതി ജഡ്ജി നിയമിതയായി  .   മുൻ കേരള ഹൈക്കോടതി ജഡ്ജിയും  , പത്തനംതിട്ടക്കാരിയുമായ   ജസ്റ്റിസ് ഫാത്തിമ ബീവിയായിരുന്നു  നമ്മുടെ  സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി. അതിനു ശേഷം ഇതുവരെ  11 വനിതാ സുപ്രീം കോടതി  ജഡ്ജിമാർ നിയമിയ്ക്കപ്പെട്ടിട്ടുണ്ട്.   നിലവിൽ നമ്മുടെ സുപ്രീം കോടതിയിൽ  4 വനിതാജഡ്ജിമാർ ഉണ്ട്.  എന്നാൽ ഇന്ത്യയിലും  ഒരു വനിതാ ചീഫ് ജസ്റ്റിസ്   ഇതുവരെ ഉണ്ടായിട്ടില്ല.  ഇന്ത്യയ്ക്ക് ഒരു വനിതാ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണണമെങ്കിൽ ഇനിയും നാം അഞ്ചുവർഷം കൂടി കാത്തിരിയ്‌ക്കേണ്ടിവരും. നിലവിൽ സുപ്രീംകോടതിയിലെ ജഡ്ജിയായ ജസ്റ്റിസ് ബി.വി. നാഗരത്നയാണ് 2022 ൽ ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി നിയമിയ്ക്കപ്പെടാൻ സാധ്യതയുള്ള വനിതാജഡ്ജി.    അയിഷ മാലിക്കിന്    റിട്ടയർ ചെയ്യാൻ  പത്തു വര്ഷം    ഉള്ളതിനാൽ അവർ പാകിസ്ഥാൻ സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെടുവാനും  സാധ്യതയുണ്ട് .

        നിലവിൽ ലാഹോർ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആണ് പുരോഗമന ചിന്താ ഗതിക്കാരിയായി അറിയപ്പെടുന്ന  അയിഷമാലിക്. മറ്റുനാലുജഡ്ജിമാരുടെ സീനിയോറിറ്റി മാറി കടന്നുകൊണ്ടാണ്    അയിഷയെ ജുഡീഷ്യൽ കമ്മീഷൻ     വോട്ടെടുപ്പിലൂടെ   തെരഞ്ഞെടുത്തത്.   ലിംഗസമത്വത്തിനും,പ്രകൃതിസംരക്ഷണത്തിനും പ്രാധാന്യം നൽകുന്ന നിരവധി വിധികൾ അവരുടേതായി  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . ലിംഗസമത്വത്തിന് പ്രാധാന്യം നൽകുന്ന വിധി പ്രസ്താവനയിലൂടെ വനിതകൾക്ക് വോട്ട് ചെയ്യാൻ അവകാശം നൽകുന്നതോടൊപ്പം സർക്കാർ വകുപ്പുകളിലും, മെഡിക്കൽ കോളേജുകളിലും വനിതകൾക്ക് പ്രത്യേക  കോട്വ  ഏർപ്പെടുത്തുന്നതിനെതിരെയും, അവർ വിധി പ്രസ്താവിച്ചിട്ടുണ്ട് . സദാഫ് അസ്സീസും സർക്കാരും  തമ്മിൽ  2021  ജനുവരിയിൽ ഉണ്ടായ ഒരു കേസിൽ,  ബലാത്സംഗകേസുകളിൽ പ്പെടുന്ന ഇരകൾക്കെതിരെ കന്യകാത്വ പരിശോധന നടത്തുന്നത് നിയമ വിരുദ്ധമാണെന്നും ,അതിനു യാതൊരു ശാസ്ത്രീയ അടിത്തറയില്ലെന്നും പ്രഖ്യാപിച്ചതിലൂടെയാണ്  അയിഷമാലിക് ലോക ശ്രദ്ധ  നേടിയത്. ഓരോവർഷവും,"അഭിമാനക്കൊലകളിലൂടെ  "ആയിരക്കണക്കിന് വനിതകൾ കൊല്ലപ്പെടുന്ന , പാകിസ്താനെ സംബന്ധിച്ചിടത്തോളം സുപ്രീം കോടതിജഡ്ജിയായിട്ടുള്ള അവരുടെ നിയമനത്തിൽ വനിതകൾ ഉൾപ്പടെയുള്ള ആക്ടിവിസ്റ്റുകൾ ആഹ്‌ളാദത്തിലാണ്. 

  ലിംഗസമത്വത്തോടൊപ്പം  അയിഷ  മാലിക്  പ്രാധാന്യം നൽകുന്ന മറ്റൊരു മേഖല പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് .   പാക്കിസ്ഥാൻ നഗരമായ ലാഹോറിൽ,    ഏഴു കിലോമീറ്റര് നീളത്തിലുള്ള ,       

"Signal Free  Corridor " ഗ്രീൻ  എക്സ്പ്രസ്സ് ഹൈവേ  കേസിൽ,  പ്രകൃതിയ്ക്ക് ദോഷകരമാകുന്ന ഏതു വികസന പദ്ധതിയും   നിയമ വിരുദ്ധമാണെന്ന്‌   ജസ്റ്റിസ് അയിഷയുടെ നേതൃത്വത്തിലുള്ള  ലാഹോർ ഹൈക്കോടതി   ഫുൾ  ബെഞ്ച്   വിധി പ്രസ്താവിച്ചു . മനുഷ്യജീവൻറ്റെ  സുരക്ഷയും , പ്രകൃതി സംരക്ഷണവും,സുസ്ഥിരവികസനത്തിന്   ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്നും വിധിയിൽ അവർ എടുത്തു പറഞ്ഞതിനൊപ്പം പ്രകൃതി സംരക്ഷണത്തിന് ദോഷകരമാകുന്ന ഒരു പ്രവൃത്തിയും അനുവദിയ്ക്കാനാവില്ലെന്നും ഫുൾ ബെഞ്ച് വിധിച്ചു. 

     ഇന്ത്യ,പാക്കിസ്ഥാൻ,  അഫ്ഘാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, മാലി, ശ്രീലങ്ക  എന്നീ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ജുഡിഷ്യറിയ്ക്കായി നടത്തിയ  "2012 ലെ ബുർബൻ പ്രഖ്യാപനത്തിന്റെ"  അടിസ്ഥാനത്തിൽ ലാഹോർ ഹൈക്കോടതിയിൽ ഒരു ഏകാംഗ ഹരിതബെഞ്ചും, ഹരിത ഡിവിഷൻ ബെഞ്ചും രൂപീകരിച്ചതിൽ ചീഫ് ജസ്റ്റിസ് ആയ അയിഷ മാലിക്കിൻറ്റെ സംഭാവന എടുത്തു പറയേണ്ടതാണ്. ലാഹോർ ഹൈ കോടതിയിലെ  ഏറ്റവും മുതിർന്ന രണ്ടു ജഡ്ജിമാരെ ഹരിത ഡിവിഷൻ ബെഞ്ചായും , നിയമിച്ചു. 

       മാത്രമല്ല ലിംഗ സമത്വത്തിൻറ്റെ പ്രാധാന്യം ജുഡിഷ്യറിയ്ക്കു പകർന്നു കൊടുക്കാനായി ലാഹോർ ഹൈക്കോടതിയുടെ നേതൃത്വത്തിൽ ജഡ്ജിമാർക്കും,അഭിഭാഷകർക്കും,പരിശീലന പരിപാടികൾ സംഘടിപ്പിയ്ക്കാനും,  ആയിഷമാലിക്  മുൻകൈ എടുത്തു..

അഭിഭാഷകയായിരുന്നപ്പോൾ, ദാരിദ്ര്യനിർമാർജനവുമായി ബന്ധപ്പെട്ടു പ്രവർത്തിയ്ക്കുന്ന നിരവധി അനൗപചാരിക സംഘടനകളുടെ അഭിഭാഷകയായും അവർ കോടതിയിൽ ഹാജരായിട്ടുണ്ട്. 

ഇതൊക്കെയാണെങ്കിലും  സുപ്രീം കോടതിയിലേക്കുള്ള അവരുടെ നോമിനേഷൻ  സുഗമമായിരുന്നു എന്ന് കരുതരുത്.  മറ്റു നാല് സീനിയർ ജഡ്ജിമാരെ  തഴഞ്ഞുകൊണ്ടുള്ള അവരുടെ നോമിനേഷനെതിരെ  പാക്കിസ്ഥാൻ ബാർ അസോസിയേഷൻ ശക്തമായ എതിര്പ്പ് രേഖപ്പെടുത്തുക മാത്രമല്ല  കോടതികൾ ബഹിഷ്കരിച്ചു  പ്രക്ഷോഭം നടത്തുകയും ചെയ്തു.             അവരുടെ നോമിനേഷനെ  പുരോഗമന വാദികളായ പാകിസ്താനിലെ പൊതുസമൂഹവും  പൂര്ണമനസ്സോടെയല്ല സ്വാഗതം ചെയ്തിട്ടുള്ളത്.  കാരണം 

അവരുടെ നോമിനേഷനെ   അനുകൂലിച്ചാണ്   പ്രധാനമന്ത്രി ഇമ്രാൻഖാൻറ്റെ  നേതൃത്വത്തിലുള്ള സർക്കാർ പ്രതിനിധികൾ ജുഡീഷ്യൽ കമ്മീഷൻ യോഗത്തിൽ വോട്ട് ചെയ്തത്.  അതുകൊണ്ടു തന്നെ  സർക്കാരിനെതിരെ കേസുകൾ വരുമ്പോൾ  അയിഷ മാലിക് എന്ത് നിലപാടാണ് കൈക്കൊള്ളുക എന്ന് അവർ ആശങ്കപ്പെടുന്നു. എങ്കിൽപ്പോലും, നീതിന്യായ രംഗത്ത് അവർ ഉയർത്തിപ്പിടിച്ച  പുരോഗമന ചിന്താഗതി  അവർ ഇനിയും പിന്തുടരുമെന്നാണു്  പ്രതീക്ഷിക്കുന്നത്.


പി.എസ്‌ .ശ്രീകുമാർ 

9847173177 











 

Monday, 3 January 2022

ആദർശത്തിനുവേണ്ടി  ജീവിതം  ഉഴിഞ്ഞു വച്ച പി.ടി.

പി.എസ് .ശ്രീകുമാർ  

മലയാള സിനിമയ്ക്കു കവിത്വം പകർന്ന സർഗ്ഗധനൻ ആയ വയലാർ രാമവർമ രചിച്ച "ഈ മനോഹര തീരത്തു തരുമോ ഇനി ഒരു ജന്മം കൂടി..." എന്ന മനോഹരവും  കർണാനന്തകരവും ആയ  ഗാനം കേൾക്കുന്ന മലയാളികൾ ഇനി ഓർമിക്കുക P.T തോമസ് എന്ന  ആദർശ ധീരനായ രാഷ്ട്രീയ നേതാവിനെ ആയിരിക്കും. പ്രകൃതിയെ സ്നേഹിച്ച പി. ടി യെ ഭാവി തലമുറയ്ക്ക് എന്നും ഓർക്കാനുള്ള അവസരമായി  ഈ ഗാനം മാറിയി രിക്കുകയാണ്. 70 -ആം  വയസിലും യുവത്വതിൻറ്റെ ചടുലതയും, രക്തത്തിളപ്പും, തീക്ഷ്ണതയുമായി കേരളം എമ്പാടും ഓടിനടന്ന പി.ടി യുടെ ആകസ്മികമായ വേർപാട്, കക്ഷി രാഷ്ട്രീയത്തിന് അതീതം ആയി കേരള ജനതയെ ഒന്നാകെ നൊമ്പര പെടുത്തി. അടി മുതൽ മുടി വരെ മാന്യനും ആദർശവാനും  ആയിരുന്ന പി.ടി, ജീവൻ നഷ്ടപ്പെടും   എന്ന് അറിയുമ്പോഴും ആദർശം കൈ വിടാൻ കൂട്ടാക്കിയില്ലെന്നതിൻറ്റെ  ഏറ്റവും വ്യക്തമായ തെളിവാണ് തൻറ്റെ  അന്ത്യാഭിലാഷത്തിലൂടെ പുറത്തുവന്നത്‌. യാഥാസ്ഥിതികത്വത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഒരു ബ്രാഹ്മണ പെൺകുട്ടിയെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോയി ദാമ്പത്യ ജീവിതം ആരംഭിച്ചത്. ശക്തമായ നിരവധി വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നെടുനായകത്വം നൽകിക്കൊണ്ട് രാഷ്ട്രീയ രംഗത്ത് കടന്നു വന്ന പി.ടി ക്കു "രാജാവ് നഗ്നനാണെന്ന്" ഉറക്കെ വിളിച്ചു പറയുവാൻ തെല്ലും മടിയില്ലായിരുന്നു. 

പി.ടി യുടെ  രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും വലിയ വെല്ലുവിളി ഉയർന്നത്, പശ്ചിമഘട്ട മേഖല സംരക്ഷിക്കണം എന്ന ആവശ്യം മുൻ നിർത്തിക്കൊണ്ട് പ്രകൃതി സ്നേഹിയും ശാസ്ത്രജ്ഞനുമായ പ്രൊഫസർ മാധവ് ഗാഡ്‌ഗിൽ തയ്യാറാക്കി കേന്ദ്ര സർക്കാരിന് നൽകിയ റിപ്പോർട്ട് പുറത്തു വന്നപ്പോഴാണ്. ഗാഡ്‌ഗിൽ  കമ്മിറ്റി റിപ്പോർട്ട് മാധ്യമങ്ങളിലൂടെ പൊടിപ്പും തൊങ്ങലും വെച്ച്  വന്നപ്പോൾത്തന്നെ പശ്ചിമഘട്ട മലനിരകളെ തുരന്ന് തകർക്കുന്ന മാഫിയാസംഘങ്ങളും റിയൽ എസ്റ്റേറ്റ് ലോബികളും ആ റിപ്പോർട്ട് നടപ്പിലാക്കാതിരിക്കുന്നതിനുള്ള മാർഗങ്ങളിലേയ്ക്ക്  കടന്നു.

ഗാഡ്‌ഗിൽ  കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കിയാൽ ഇടുക്കി, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ തുടങ്ങിയ മലയോര പ്രദേശങ്ങൾ  കൂടുതൽ ഉള്ള ജില്ലകളിലെ കർഷകർക്ക് അവിടെ നിന്നും കുടി ഇറങ്ങേണ്ടി വരുമെന്നും, അവിടെ റബ്ബർ മാത്രമല്ല, ചീരകൃഷി പോലും ചെയ്യാൻ കർഷകരെ അനുവദിക്കുകയി ല്ലെന്നുള്ള  സത്യവിരുദ്ധവും , അയഥാർഥ്യവുമായ വാർത്തകൾ പടച്ചു വിട്ടു. ഇവയൊക്കെ പെരുപ്പിച്ചുകാട്ടി നോട്ടീസുകളിലൂടെ ആ മേഖലകളിലെ എല്ലാ വീടുകളിലും എത്തിക്കാൻ സ്ഥലം കയ്യേറ്റ ലോബിയും , പാറ മട ലോബിയും കോടികളാണ് ചിലവഴിച്ചത്. അതോടെ, മലയോര മേഖലയിലെ പുരോഹിതന്മാർ രംഗത്തിറങ്ങി പ്രക്ഷോഭ ങ്ങളുടെ നേതൃത്വം ഏറ്റെടുത്തു. അന്ന് ഇടുക്കി പാർലമെൻറ്  അംഗമായിരുന്ന പി.ടി. തോമസ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി ഗാഡ്‌ഗിൽ  കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശേഖരിച്ചു ,ഗഹനമായി പഠിച്ചു. ഈക്കാര്യത്തിൽ പി.ടി. എടുത്ത താല്പര്യം അന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എനിക്ക് നേരിട്ട് അറിയാം. മാത്രമല്ല അദ്ദേഹത്തിനുണ്ടായ സംശയങ്ങളൊക്കെ അന്നത്തെ ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ആയിരുന്ന പ്രൊഫസർ ഉമ്മൻ വി ഉമ്മൻ, സെക്രട്ടറി ഡോ. ലാലാ ദാസ് എന്നിവരെ പലപ്പോഴും വിളിച്ചുവരുത്തി സംസാരിച്ചു സംശയ നിവൃത്തി വരുത്തുകയും ചെയ്തു. അദ്ദേഹത്തിന് വ്യക്തമായി ബോധ്യപ്പെട്ട കാര്യങ്ങൾ പുരോഹിതരെയും, സഭാ നേതൃത്വത്തെയും ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർക്ക് അതിലൊന്നും താല്പര്യം ഉണ്ടായിരുന്നില്ല.. അവരിൽ പലരും വിവിധ ലോബികളുടെയും താല്പര്യങ്ങളുടെയും ഭ്രമണപഥത്തിൽ ആയിരുന്നു. ഒടുവിൽ ഈ കാര്യങ്ങൾ ജനങ്ങളെ നേരിട്ട് അറിയിക്കാനായി അദ്ദേഹതിൻറ്റെ നേതൃത്വത്തിൽ കട്ടപ്പനയിലെ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഇടുക്കി ജില്ലയിലെ ജന പ്രതിനിധികളുടെയും, പൊതു ജനങ്ങളുടെയും വിപുലമായ ഒരു യോഗം വിളിച്ചു ചേർത്തു. അതിലേക്ക് ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഉമ്മൻ വി ഉമ്മൻ, സെക്രട്ടറി ഡോ. ലാലാ ദാസ് എന്നിവരെ വിളിച്ചുവരുത്തി. ഗാഡ്‌ഗിൽ  കമ്മിറ്റി റിപ്പോർടിൻറ്റെ വിശദാംശങ്ങൾ  പ്രൊഫ. ഉമ്മൻ .വി. ഉമ്മൻ വിശദീകരിച്ച ശേഷം തെറ്റായ പ്രചരണങ്ങളുടെ സത്യാവസ്ഥ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഏതാനും വൈദികരുടെ നേതൃത്വത്തിൽ യോഗം അലങ്കോലപ്പെടുത്തുകയും കയ്യാങ്കളിയിലേക്കു നീങ്ങുകയും ചെയ്തു. ജൈവ വൈവിധ്യ ശാസ്ത്രജ്ഞർക്ക്  നേരെ അക്രമാസക്തമായി പാഞ്ഞടുത്ത ചിലരെ പി.ടി. തോമസാണ്   തടഞ്ഞത്. അദ്ദേഹതിൻറ്റെ സമായോചിതമായ ഇടപെടലിലൂടെയാണ് ഈ ശാസ്ത്രജ്ഞന്മാരെ  മാഫിയ സംഘത്തിന്റ്റെ ആക്രമണങ്ങളിൽ നിന്നും പി.ടി.തോമസ് രക്ഷപെടുത്തിയത്. അദ്ദേഹതിൻറ്റെ നിർദ്ദേശാനുസരണമാണ് പിന്നീട് ഗാഡ്‌ഗിൽ  കമ്മിറ്റി റിപ്പോർടിൻറ്റെ മലയാള പരിഭാഷ, സംസ്ഥാന സർക്കാർ തയ്യാറാക്കി ജനങ്ങൾക്കു നൽകിയത്.വിവിധ കോണുകളിൽനിന്നുമുയർന്ന കൊലവിളികളിൽ വിരളാതെ, ഇടുക്കിയുടെയും പശ്ചിമ ഘട്ടത്തിൻറ്റെയും   സംരക്ഷണത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങളിൽ നിന്നും അണു വിട വ്യതിചലിക്കാൻ പി.ടി. തയ്യാറായില്ല.അതിനായി തൻറ്റെ പാർലമെൻറ് അംഗത്വം പോലും ത്യജിയ്ക്കുവാൻ മടി കാട്ടിയില്ല . പ്രകൃതി സംരക്ഷണത്തിന് വേണ്ടി വാദിച്ചതിന്റ്റെ പ്രതികാരമായി അദ്ദേഹതിൻറ്റെ പ്രതീകാത്മക മൃതദേഹവുമായി ശവപ്പെട്ടി  ഒരുക്കി അന്ത്യയാത്ര  നടത്തിയ വൈദികർ, 2018 മുതൽ തുടച്ചയായി ഉണ്ടായിക്കൊണ്ടിരിയ്ക്കുന്ന  അതി വൃഷ്ടിയിലും, മണ്ണിടിച്ചിലിലും, മലയോര മേഖലകളിലെ  നിരവധി  ജനങ്ങളും അവരുടെ വസ്തു വകകളും ഒലിച്ചു പോയപ്പോൾ മൗനമായെങ്കിലും പശ്ചാത്തപിച്ചിട്ടുണ്ടാകാം . യേശു ക്രിസ്തുവിനെ കുരിശിൽ തളയ്ക്കാൻ ആക്രോശിച്ചവരെ പോലെ, പ്രകൃതി സംരക്ഷണത്തിൻറ്റെ പേരിൽ പി.ടി യെ നിഷ്കാസനം ചെയ്യാൻ ആഗ്രാഹിച്ചവർക്കു മുന്നിലൂടെ, രാഷ്ട്രീയ ഉയർത്തെഴുന്നേല്പു നടത്തിയ പി.ടി യെ ആണ് പിന്നീട് അവർ കാണുന്നത്. വീണ്ടും നിയമസഭാ അംഗമായും, കെ പി സി സി യുടെ വർക്കിംഗ് പ്രസിഡന്റ്റ് ആയും പി.ടി നെഞ്ച് വിരിച്ചാണ് നടന്നത്. സംശുദ്ധ രാഷ്ട്രീയത്തിന്റ്റെ അടിത്തറയിൽ ഉറച്ചുനിന്നു പ്രവർത്തിച്ചതുകൊണ്ടാണ് കേരളത്തിലെ ജനതയ്ക്ക് അദ്ദേഹം  പ്രിയങ്കരനായി മാറിയത്. 

2018 - ലെ രൂക്ഷമായ പ്രളയത്തിനും നാശ നഷ്ടങ്ങൾക്കും ശേഷം, ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് "നവ കേരള നിർമാണത്തിലെ വെല്ലുവിളികൾ"  എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരത്തു വെച്ച് ഒരു ചർച്ച നടത്താൻ തീരുമാനിച്ചപ്പോൾ അത് ഉദ്ഘാടനം നം ചെയ്യുവാൻ പി.ടി. അല്ലാതെ മറ്റൊരാളെ പറ്റി  ചിന്തിച്ചില്ല . ഇക്കാര്യം ഫോണിലൂടെ അദ്ദേഹവുമായി സംസാരിച്ചപ്പോൾ , ഉടൻ തന്നെ സമ്മതം മൂളുകയാണ് ചെയ്തത്. 2018 സെപ്റ്റംബർ 13 ഇന് തിരുവനന്തപുരം  പ്രസ് ക്ലബ്ബിൽ വെച്ചായിരുന്നു ചർച്ച. ആ പരിപാടിക്ക് മാത്രമായി തൃക്കാക്കരയിൽ നിന്നും അദ്ദേഹം റോഡ് മാർഗം എത്തി ചേർന്നു. അന്നത്തെ ചർച്ചയിൽ പി.ടി. ക്കുപുറമെ പ്രൊഫ. ഉമ്മൻ വി. ഉമ്മൻ, ജി. വിജയരാഘവൻ എന്നീ വിദഗ്ദ്ധർ ഉണ്ടായിരുന്നെങ്കിലും പി.ടി. യുടെ പ്രസംഗമായിരുന്നു ശ്രദ്ധേയമായിരുന്നത്. നവ കേരള നിർമിതിയിലും സുസ്ഥിര വികസനത്തിനും പ്രകൃതി സംരക്ഷണത്തിലുമൂന്നി ആയിരുന്നു അദ്ദേഹം സംസാരിച്ചത്. പശ്ചിമ ഘട്ട മേഖലയെ സംരക്ഷിക്കാതിരുന്നത് വഴിയാണ് കനത്ത നഷ്ടം പ്രകൃതി ക്ഷോഭത്തിന്റ്റെ രൂപത്തിൽ ആ മേഖലകളിൽ അനുഭവപെട്ടതെന്നു ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം സമർഥിച്ചു . മാത്രമല്ല, സംസ്ഥാനത്തിന്റ്റെ വികസന പ്രവർത്തനങ്ങൾക്കായി വിവിധ ഏജൻസികളിൽനിന്നും ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാറിൻറ്റെ  നീക്കങ്ങളെ  നിശിതമായി അദ്ദേഹം വിമർശിക്കുകയും ചെയ്തു. ലൈഫ് പദ്ധതി ഉൾപ്പടെ  പിന്നീടുണ്ടായ  അഴിമതി ആരോപണങ്ങൾ, പി.ടി യുടെ മുന്നറിയിപ്പുകൾ ശരിയാണെന്ന് തെളിയിച്ചു.

 തൻറ്റെ  മരണം പോലും പ്രകൃതിക്കു നൊമ്പരമുണ്ടാക്കരുതെന്ന ചിന്തയിലൂടെയാകാം, റീത്തുകളും പുഷ്പ ചക്രങ്ങളും ഉപയോഗിക്കരുതെന്നു അദ്ദേഹം വിലക്കിയത്. തൻ്റെ  കണ്ണുകളിലൂടെ മറ്റൊരാൾക്കു കാഴ്ചശക്തി നൽകിയ പി.ടി,  ചിതാഭസ്മം  പോലും മണ്ണിനു വളമായി മാറണമെന്ന് ആഗ്രഹിച്ചു. പ്രകൃതിയെ അത്ര മാത്രം സ്നേഹിച്ച പി.ടി.ക്കു ഈ മനോഹര തീരത്തു ഇനി ഒരു ജൻമം കൂടി ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

പി.എസ് .ശ്രീകുമാർ 

(മുൻ മുഖ്യ മന്ത്രി  ഉമ്മൻ‌ചാണ്ടി യുടെ പ്രൈവറ്റ് സെക്രട്ടറിയും ,പ്രൊഫഷണൽ കോൺഗ്രസിൻറ്റെ തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറിയുമാണ് )