Sunday, 26 February 2023

                ദുരിതാശ്വാസ  നിധിയിൽ  കയ്യിട്ടുവാരുന്നവർ 

അഡ്വ. പി.എസ് .ശ്രീകുമാർ 

സാമ്പത്തികമായി ബുദ്ധിമുട്ടു അനുഭവിക്കുന്ന ജനങ്ങൾക്കുണ്ടാകുന്ന  രോഗങ്ങൾക്ക് ചികിത്സാ  സഹായം  നൽകുക, അപകട മരണങ്ങൾക്ക് ഇരയാകുന്ന ആശ്രിതരെ സഹായിക്കുക, തൊഴിൽ നഷ്ടപ്പെട്ടു ദുരിതത്തിലാകുന്ന തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കുക, പ്രകൃതി ദുരന്തങ്ങളാൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾ, വ്യക്തികൾ തുടങ്ങിയവർ ഉൾപ്പെടെ അർഹരും ആവശ്യക്കാരുമായ ആളുകൾക്ക് അടിയന്തിരമായി ആശ്വാസം ലഭ്യമാക്കുന്നതിനുള്ള സഹായപദ്ധതിയാണ്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  നിധി.


ദുരിതാശ്വാസ നിധിയിൽ നിന്നും  ധന സഹായം നല്കുന്നതിനായി , സർക്കാർ  റവന്യൂ വകുപ്പിൽനിന്നും മാർഗരേഖകൾ പലപ്പോഴായി ഇറക്കിയിട്ടുണ്ട്.  ഇതിൽ ഏറ്റവും പ്രധാനം  ഈ ദുരിതാശ്വാസ നിധിയിൽ നിന്നും ധന സഹായം  ലഭിക്കുന്നതിനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയാണെന്നതാണ്.  സ.ഉ.(എം എസ് )144 / 12 /റെവ  എന്ന നമ്പറിൽ 11/ 04/ 2012ലാണ് ഈ ഉത്തര ഇറങ്ങിയിട്ടുള്ളത്.  നിശ്ചിത മാതൃകയിലുള്ള അപേക്ഷ  അംഗീകൃത മെഡിക്കൽ ഓഫീസർ ,  ആറ്  മാസ കാലാവധിക്കകത്തു  നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റ്  സഹിതം   cmo.kerala .gov.in  എന്ന വെബ്സൈറ്റിലൂടെയോ, നേരിട്ടോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ എം.പി/ എം.എൽ.എ  മാർ മുഖേനയോ, കളക്ടറേറ്റുകൾ വഴിയോ,   അല്ലെങ്കിൽ തപാലിലോ മുഖ്യമന്ത്രിയുടെ  ഓഫീസിലേക്ക് നൽകാം.  രോഗവിവരം വ്യക്തമായി പ്രതിപാദിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ആണ്  സമർപ്പിക്കേണ്ടത്.  അതിൽ ഡോക്ടറുടെ ഒപ്പ്, തീയതി, സീൽ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം.  സാധാരണ രോഗങ്ങളായ ജലദോഷം, പനി, തലവേദന,വിമ്മിട്ടം, ശ്വാസംമുട്ടൽ,, ആസ്തമ, സന്ധിവേദന,തുടങ്ങിയവക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും  ധനസഹായം ലഭിക്കുകയില്ല.  തീപിടുത്തം മൂലം  വാസഗൃഹങ്ങൾക്കും , ഇൻഷുറൻസ് എടുത്തിട്ടില്ലാത്ത ചെറുകിട കച്ചവട സ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക്  അപേക്ഷ നൽകുമ്പോൾ അതോടൊപ്പം  എഫ് ഐ ആർ, അഗ്നിശമന സേനയുടെ റിപ്പോർട്ട് എന്നിവയും അപേക്ഷയോടൊപ്പം നൽകണം.  അപകട മരണങ്ങൾക്ക് ഇരയാകുന്നവരുടെ ആശ്രിതർ  ധന സഹായത്തിനായി എഫ് ഐ ആർ , പോസ്റ്റ്ർമോട്ടം റിപ്പോർട്ട്, മരണ സർട്ടിഫിക്കറ്റ് എന്നിവ സഹിതം  ഒരു വർഷത്തിനുള്ളിൽ അപേക്ഷ നൽകണം.

ഒരു വ്യക്തിക്ക്  ഒരു തവണ മാത്രമേ ഒരേ ആവശ്യത്തിനായി ധനസഹായം അനുവദിക്കുകയുള്ളു.  എന്നാൽ, കാൻസർ, കിഡ്‌നി,  തുടങ്ങിയ ഗുരുതര  രോഗങ്ങളാൽ  ബുദ്ധിമുട്ടുന്നവരും , തുടർച്ചയായ ചികിത്സ ആവശ്യമുള്ളവർക്കും    അവരുടെ പ്രത്യേക സാഹചര്യം  പരിഗണിച്ച്,  ഒരിക്കൽ ധനസഹായം  അനുവദിച്ചതാണെങ്കിലും രണ്ടു വർഷത്തിന് ശേഷം വീണ്ടും അപേക്ഷ നൽകാവുന്നതാണ്.

ദുരിതാശ്വാസ നിധിയിൽ നിന്നുമുള്ള ധനസഹായം അനുവദിക്കുന്നതിന്റ്റെ ഉത്തരവാദിത്വം റവന്യൂ വകുപ്പിനാണെങ്കിലും,  ഈ നിധിയിലെ അക്കൗണ്ടുകൾ ഓപ്പറേറ്റ്  ചെയ്യുന്നത് ധനകാര്യ  വകുപ്പ്  സെക്രട്ടറിയാണ് .  അതിനാൽ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ അയക്കേണ്ടത്  ധനകാര്യ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിൽ ആണ്. സർക്കാരിന്റെ നിലവിലുള്ള ഉത്തരവ് പ്രകാരം,  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും   10,000  രൂപവരെ  അതാത്  ജില്ലാ കളക്ടർമാർക്ക്  അനുവദിക്കാം. 10,000  മുതൽ 15,000  രൂപവരെയുള്ള ധനസഹായം റവന്യൂ സ്പെഷ്യൽ സെക്രട്ടറിയും   25,000  രൂപവരെയുള്ളവ റവന്യൂ മന്ത്രിയും  , അതിനുമുകളിൽ   3,00,000   രൂപവരെയുള്ള ധനസഹായം മുഖ്യമന്ത്രിയുമാണ് അനുവദിക്കുന്നത്.  മൂന്നു ലക്ഷം   രൂപക്ക്  മുകളിലുള്ള  ധന സഹായം അനുവദിക്കാൻ അധികാരമുള്ളത് മന്ത്രിസഭക്കാണ്.  ദുരിതാശ്വാസ നിധിയിൽ നിന്നും  ധന സഹായം ആവശ്യപ്പെട്ടുകൊണ്ട്  മുഖ്യമന്ത്രിക്ക്   ലഭിക്കുന്ന അപേക്ഷകൾ കൈകാര്യം ചെയ്യാനായി  മുഖ്യമന്ത്രിയുടെ ഓഫീസിനോടനുബന്ധിച്ചു  ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ കീഴിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നുണ്ട്.  സെക്രട്ടറിയേറ്റിലെ  റവന്യൂ വകുപ്പിലും, ജില്ലാ കലക്ടറേറ്റുകളോടനുബന്ധിച്ചും  ദുരിതാശ്വാസ അപേക്ഷകൾ കൈകാര്യം ചെയ്യാൻ  ഉന്നത ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ  പ്രത്യേക സംവിധാനങ്ങൾ  നിലവിലുണ്ട്.  ഇതിനെല്ലാം പുറമേ ,  ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട  കണക്കുകൾ കംട്രോളർ ആൻഡ്  അക്കൗണ്ടന്റ് ജനറലിൻറ്റെ  ഓഡിറ്റിന് വിധേയവുമാണ്. 

വര്ഷങ്ങളായി സർക്കാർ ഒരുക്കിയിട്ടുള്ള   സംവിധാനങ്ങളെയെല്ലാം   നോക്കുകുത്തിയാക്കിയാണ്   ചില  രാഷ്ട്രീയ ഇടനിലക്കാരും,  പുഴുക്കുത്തുകളായി അധഃപതിച്ച  ഉദ്യോഗസ്ഥരിൽ  ചിലരും  ചേർന്ന് ദുരിതാശ്വാസ നിധിയിൽ  തട്ടിപ്പും തിരിമറിയും നടത്തിയത്. രാഷ്ട്രീയ പിടിപാടുള്ള പത്തനാപുരത്തെ ഒരു ഡോക്ടർ  ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭിക്കാനായി 1500  മെഡിക്കൽ സര്ടിഫിക്കറ്റുകൾ  നൽകിയത്   ഇത്ര നാളും  പിടിക്കപ്പെടാതെ പോയത്  ഈ സംവിധാനത്തിന് നേതൃത്വം കൊടുക്കുന്നവരുടെ കെടുകാര്യസ്ഥതിയിലേക്കാണ്  വിരൽ ചൂണ്ടുന്നത്.  മതിയായ  ചികിത്സ രേഖകൾ പോലുമില്ലാതെയാണ്   ധന സഹായം അനുവദിച്ചിട്ടുള്ളതെന്നാണ്  സംസ്ഥാനത്തിന്റെ  വിവിധ  ഭാഗങ്ങളിലുള്ള  താലൂക്ക് ഓഫീസുകളിൽ  വിജിലൻസ് നടത്തിയ പരിശോധനയിൽ പുറത്തു വന്നിട്ടുള്ളത്.    പത്തനംതിട്ട ജില്ലയിലെ ഒരു വില്ലജ് ഓഫീസിൽ ലഭിച്ച 268 അപേക്ഷകളിൽ എല്ലാം നൽകിയിരിക്കുന്നത് ഒരേ മൊബൈൽ ഫോൺ നമ്പർ ആണ്. ഒരു താലൂക്കിലെ 78  അപേക്ഷകളിൽ ഒരു ആയുർവേദ  ഡോക്ടർ നൽകിയ  സർട്ടിഫിക്കറ്റ് ആയിരുന്നു   എല്ലാവരും ഹാജരാക്കിയത്.  ഇങ്ങനെ  സംഘടിതമായിട്ടാണ് തട്ടിപ്പു നടത്തിയിട്ടുള്ളത്.  സാധാരണഗതിയിൽ, ഏറ്റവും കൂടുതൽ അപേക്ഷകൾ സമർപ്പിക്കപ്പെടുന്നത് ജനപ്രതിനിധികളിലൂടെയാണ്.  ആപേക്ഷകളുമായി  വരുന്നവരുടെ നിജ സ്ഥിതി പരിശോധിക്കാനുള്ള സംവിധാനം  എം എൽ എ മാരും, എം.പി മാരും  ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് ഇല്ല.  അവർ  ശുപാർശ ചെയ്തുകൊടുക്കുന്ന അപേക്ഷകൾ പരിശോധിച്ച്   മേൽ നടപടി എടുക്കേണ്ടത് വില്ലജ് ഓഫീസുകൾ മുതലുള്ള റവന്യൂ വകുപ്പിൻറ്റെ  ഉത്തരവാദിത്വമാണ്.  എവിടെയാണ് പാളിച്ച ഉണ്ടായതെന്ന് വിശദമായ അന്വേഷണം നടത്തി കണ്ടെത്തേണ്ടതുണ്ട്.  ഒന്നാം  പിണറായി സർക്കാരിന്റെ  ഭരണ കാലയളവിൽ  അർഹരല്ലാത്ത ചിലർക്ക് സർക്കാരിന്റെ രാഷ്ട്രീയ  ചായ്‌വിന്റെ  അടിസ്ഥാനത്തിൽ  ദുരിതാശ്വാസ നിധിയിൽ നിന്നും സഹായധനം അനുവദിച്ചതിനെതിരെയുള്ള കേസ്, വിധിപറയാനായി ലോകായുക്തയുടെ മുന്നിൽ ഇപ്പോൾ തന്നെ ഉണ്ട്. അതിനേക്കാളും ഗുരുതരമായ ക്രമക്കേടുകളാണ് ഇപ്പോൾ വിജിലൻസ് പുറത്തു കൊണ്ടുവന്നിട്ടുള്ളത്.

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരും, വിവിധ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവരുമായ  നൂറു കണക്കിന് പാവങ്ങളുടെ അവസാന  അത്താണിയാണ്   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.  അതിനു മുകളിൽ ഇപ്പോൾ  ഉരുണ്ടുകൂടി  വന്ന കാർമേഘപടലങ്ങൾ നീക്കി അതിൻറ്റെ   വിശ്വാസ്യത  വീണ്ടെടുക്കേണ്ടത്  വളരെ അടിയന്തിരമായി ചെയ്യേണ്ട കാര്യമാണ്.  ഇപ്പോൾ ഉയർന്നുവന്ന  ആരോപണങ്ങളിൽമേൽ സമഗ്രമായ അന്വേഷണം നടത്തി  തട്ടിപ്പിനും ക്രമക്കേടുകൾക്കും ഒത്താശ ചെയ്ത രാഷ്ട്രീയ-ഉദ്യോഗസ്ഥ   കൂട്ടുകെട്ടിൽ ഉൾപ്പെട്ട എല്ലാവരെയും, രാഷ്ട്രീയത്തിനതീതമായി,  നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന്  ശിക്ഷ ഉറപ്പുവരുത്തുവാൻ ആവശ്യമായ നടപടി സർക്കാർ കൈക്കൊള്ളണം.

അഡ്വ. പി.എസ് .ശ്രീകുമാർ 

(ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ  പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ലേഖകൻ)

9847173177 
















Saturday, 25 February 2023


                                    വാർദ്ധക്യത്തിലെ  അതിജീവനം 

അഡ്വ . പി.എസ്‌ .ശ്രീകുമാർ  

  കേരള  സമൂഹം നേരിടുന്ന  ഗുരുതരമായ ഒരു പ്രശ്നമാണ്  "താങ്ങിപ്പിടിക്കാനും കോരിക്കൊടുക്കാനും ആരുണ്ടാകും" എന്ന  ലേഖനത്തിലൂടെ വി.ഡി .ശെൽവരാജ്   വരച്ചുകാട്ടിയിരിക്കുന്നത്.  കഴിഞ്ഞ  കുറെ വർഷങ്ങളായാണ്   ഈ പ്രശ്‍നം  നമ്മുടെ സംസ്ഥാനത്തെ പല കുടുംബങ്ങളെയും, പ്രത്യേകിച്ച് , ദക്ഷിണ-മദ്ധ്യ  കേരളത്തിലെ കുടുംബങ്ങളെ  ,  ഗ്രസിച്ചുതുടങ്ങിയത്.  നാലഞ്ച് ദശകങ്ങൾക്ക് മുമ്പുവരെ നിലനിന്നിരുന്ന  കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതായതോടെ   വീടുകൾ മൈക്രോ യൂണിറ്റുകളായി മാറി തുടങ്ങി. അപ്പോഴും ഈ  മൈക്രോ യൂണിറ്റുകളിൽ അച്ഛൻ, 'അമ്മ , രണ്ടോ മൂന്നോ മക്കൾ എന്ന രീതി പിന്തുടർന്നുവന്നു.  മക്കൾ വിദ്യാഭ്യാസം കഴിഞ്ഞാൽ  ഏതെങ്കിലും സർക്കാർ ജോലിയിലോ, സ്കൂൾ/കോളേജ് അധ്യാപകരയോ ,   സഹകരണ സംഘങ്ങളിൽ ഉദ്യോഗം തേടിയോ, കാർഷിക-വ്യാവസായിക ജോലിയിൽ ഏർപ്പെട്ടോ ,  കഴിയുന്നതും അതാത്  ജില്ലകളിലോ അല്ലെങ്കിൽ  യാത്ര ചെയ്തു  പോയിവരാവുന്ന  സ്ഥലങ്ങളിലോ  ഒക്കെയായി വീടുമായി ബന്ധം വച്ച്  പോന്നു .  അങ്ങിനെ  മക്കളിൽ ഒരാളുടെയെങ്കിലും  സാന്നിധ്യം   മാതാപിതാക്കളോടൊപ്പം  വീട്ടിൽ തന്നെ ഉണ്ടാകുമെന്നു ഉറപ്പു വരുത്തുവാൻ   ശ്രദ്ധിച്ചിരുന്നു.   എന്നാൽ, എണ്പതുകളോടെ,   കേരളത്തിൽ പ്രവർത്തിച്ചിരുന്ന  ഉത്പ്പാദന   വ്യവസായങ്ങൾ   അയൽ  സംസ്ഥാനങ്ങളിലേക്ക്  കുടിയേറിത്തുടങ്ങിയതോടെ     തൊഴിൽ ലഭ്യതയിൽ കുറവുവന്നു.  കൈത്തറി, കയർ, കശുവണ്ടി തുടങ്ങിയ പാരമ്പര്യ  വ്യാവസായിക  മേഖലകളിലെ  പല വൻകിട ഫാക്ടറികളും  തമിഴ്‌നാട്ടിലേക്കും, കര്ണാടകയിലേക്കും  പറിച്ചുനടപ്പെട്ടത്   ഇതിൻറ്റെ  പ്രത്യക്ഷ ഉദാഹരണമാണ്.  ഇതിനുപുറമെയാണ്, കാർഷിക രംഗത്തുണ്ടായിട്ടുള്ള പ്രതിസന്ധി. 

 കാർഷികവകുപ്പ്  2016 ൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പ്രകാരം,  1956 ൽ മൊത്തം തൊഴിൽ എടുതിരുന്നവരുടെ  53.1 ശതമാനം പേർക്ക്   തൊഴിൽ നല്കിയ  മേഖല യായിരുന്നു കാർഷിക രംഗം. എന്നാൽ 2011  ആയപ്പോൾ,   മൊത്തം ജനസംഖ്യയുടെ 2  ശതമാനം പേര് മാത്രമേ കര്ഷകരായിട്ടുള്ളു.  കർഷക തൊഴിലാളികൾ   4  ശതമാനമായി കുറഞ്ഞു.  എന്നാൽ ഐ.ടി രംഗത്തും, നിർമാണ രംഗത്തും തൊഴിൽ ലഭ്യത  കൂടിയിട്ടുണ്ട്.  പക്ഷെ ഈ രണ്ടു മേഖലകളിലും  അന്യ  സംസ്ഥാനക്കാരായ നിരവധിപേരാണ് ജോലി ചെയ്യുന്നത്.   ഇതൊക്കെ  ചൂണ്ടിക്കാട്ടുന്നത് കേരളത്തിലെ യുവാക്കൾക്കു   തൊഴിൽ ലഭ്യത കുറഞ്ഞു വരുന്നു എന്നതാണ്.  കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത്  ഉണ്ടായിട്ടുള്ള മൂല്യച്യുതിയും  വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പലായനത്തിൽ  വലിയ പങ്കുവഹിക്കുന്നുണ്ട്.  അതോടെ  മനുഷ്യവിഭവ ശേഷി  ആവശ്യമുള്ള  വിദേശ രാജ്യങ്ങളിലേക്ക്  കേരളത്തിലെ യുവത,  വിദ്യാഭ്യാസത്തിനും, തൊഴിലിനുമായി  ചേക്കേറാൻ തുടങ്ങി. കഴിഞ്ഞ വര്ഷം ഏകദേശം നാൽപ്പതിനായിരം വിദ്യാർത്ഥികളാണ് കേരളത്തിൽനിന്നും  വിദേശരാജ്യങ്ങളിലേക്ക്  പഠനത്തിന് പോയത്.  ഇവരിൽ ഭൂരിപക്ഷം പേരും തിരിച്ചുവരാനുള്ള  സാധ്യത കുറവാണ് . ഇതൊക്കെ   ബാധിക്കുന്നത്  മുതിർന്ന പൗരന്മാരുടെ  അനാഥത്വത്തിലേക്കാണ്.

എന്താണ് പരിഹാരം?

കേരളത്തിൽ  ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന  എല്ലാവർക്കും   ഇവിടെ തന്നെ ജോലി നൽകുവാൻ സാധിച്ചാൽ  അതാണ്  ഏറ്റവും നല്ല  പരിഹാരം. എന്നാൽ ആസന്ന ഭാവിയിൽ  അതിനുള്ള സാധ്യതയില്ല.  പിന്നെ നമുക്ക് ചെയ്യാൻ സാധിക്കുന്നത്  വർധിച്ചു വരുന്ന  മുതിർന്ന പൗരന്മാരുടെ   സംരക്ഷണം ഉറപ്പാക്കുകയെന്നതാണ്.  ഇക്കാര്യത്തിൽ വികസിതമായ പാശ്ചാത്യ രാജ്യങ്ങൾ എന്താണ് ചെയ്യുന്നത്?  കാനഡ സർക്കാരിന്റെ കണക്കുകൾ പ്രകാരം 2013 ൽ ജനസന്ഖ്യയുടെ 15  ശതമാനം പേർ  അവിടെ  അറുപതു വയസ്സിനു മുകളിൽ ഉള്ളവരായിരുന്നു.  2038  ആകുമ്പോളേക്കും  ഇത്   25  ശതമാനമായി വർധിക്കും. അതായതു  പ്രായപൂർത്തിയായ 5 പേരിൽ  രണ്ടുപേർ  വയോജനങ്ങളായിരിക്കും.  സാധാരണഗതിയിൽ,  പ്രായപൂർത്തിയാകുന്നതോടെ ഇവരുടെ മക്കൾ ഇവരിൽ നിന്നും വേർപിരിഞ്ഞു  പ്രത്യേകമായി  താമസം  മാറും. വയോജനങ്ങൾ ഉൾപ്പെടെയുള്ള  പൗരന്മാർക്ക്  ചികിത്സയും, മരുന്നും അവിടെ സൗജന്യമാണ്. വയോജനങ്ങളിൽ ആരോഗ്യം ഉള്ളവർ  റിട്ടയര്മെന്റിനു ശേഷവും, മറ്റ്  ജോലികൾ ചെയ്യാൻ പോകും. ഉന്നത പദവിയിൽ ഇരുന്നവർ പോലും , ഡ്രൈവറായും, അധ്യാപകരായും, കമ്മ്യൂണിറ്റി  ജോലിക്കും ഒക്കെയായി പോകുന്നതിനാൽ ഏകാന്തതയെ അകറ്റിനിർത്തുവാൻ സാധിക്കുന്നു. 

കാനഡയിലെ  മുതിർന്നവരിൽ 14.9  ശതമാനം പേർ  അവിടത്തെ തൊഴിലുകളിൽ  പങ്കെടുക്കുന്നുണ്ട്. അമേരിക്കൻ ഇത് 20.2 ശതമാനവും , ജപ്പാനിൽ 25.3 ശതമാനവുമാണ്. അതുപോലെ, ആരോഗ്യമേഖലയിലെ ചെലവിൻറ്റെ  10.2 ശതമാനം  മുതിർന്നവർക്കുവേണ്ടി ചെലവഴിക്കുന്നു. മുതിർന്നവരുടെ കാര്യങ്ങൾ നോക്കുവാൻ ഓരോ സംസ്ഥാനത്തും ഒരു മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനുപുറമേ, മുതിർന്നവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഓംബുഡ്‌സ്മാൻ  സംവിധാനവും ഉണ്ട്.   രോഗങ്ങളാൽ അവശത അനുഭവിക്കുന്ന വയോജനങ്ങൾക്കു തുണയായി  അവരുടെ വീടുകളിൽ  സന്ദർശനം നടത്തി  ആശ്വാസം പകരുന്ന കൂട്ടായ്‌മകളും  റെസിഡന്റ്‌സ് അസ്സോസിയേഷനുകളുമായി ബന്ധപ്പെട്ട്  പ്രവർത്തിക്കുന്നുണ്ട്.   സ്‌കൂളുകളും , വായനശാലകളും, പാർക്കുകളും, കമ്മ്യൂണിറ്റി സെന്ററുകളും, ആരാധനാലയങ്ങളും  കേന്ദ്രമാക്കി അവധി ദിവസങ്ങളിലും, വൈകുന്നേരങ്ങളിലും,  വയോജനങ്ങൾക്കു ഒത്തുകൂടുവാൻ സൗകര്യം  ഒരുക്കുന്നു.  ഔട്ട് ഡോർ,-ഇൻഡോർ സ്പോർട്സ് , യോഗ എന്നിവയിൽ പങ്കുചേരാനും, പൂന്തോട്ടങ്ങൾ, അടുക്കള തോട്ടങ്ങൾ എന്നിവ  ഒരുക്കാനും പരിപാലിക്കാനും വയോജനങ്ങൾക്കു വേണ്ട സഹായം   നൽകുന്നുണ്ട്. കല,സാഹിത്യം, സേവനം,ജീവകാരുണ്യം തുടങ്ങിയ വിവിധ മേഖലകളിൽ പങ്കെടുക്കുന്ന  മുതിർന്ന പൗരന്മാരുമുണ്ട്.  ഇനിയും ചിലർ അറിവ് വർധിപ്പിക്കാനായി വിദൂര-തുറന്ന സർവകലാശാലകളിൽ  ചേർന്ന് പഠിക്കുന്നുണ്ട്.  മക്കൾ കൂടെയില്ലാത്തതിൻറ്റെ  പ്രയാസങ്ങളും, പങ്കാളി നഷ്ടപ്പെടുന്ന വേദനയും  കൊണ്ട്  ഉണ്ടാകുന്ന   മാനസിക തളർച്ചയെ [depression ] ഒരു പരിധിവരെ  അകറ്റിനിർത്താൻ  സഹായിക്കും. പ്രായത്തെ അവഗണിച്ച്, സജീവമായി സമൂഹവുമായി ഇടപെട്ടാൽ  വാർദ്ധക്യത്തിലെ ഒറ്റപ്പെടലിനെ  കുറെയൊക്കെ  അകറ്റിനിർത്തുവാൻ സാധിക്കും.

അഡ്വ . പി.എസ് .ശ്രീകുമാർ 

9847173177 



മുതിർന്നവരുടെ പ്രശ്നങ്ങൾ നോക്കുവാൻ ഓരോ സംസ്ഥാനത്തും ഒരു മന്ത്രിയെ ചുമതലപ്പെടുത്തുന്നതും, ഓംബുഡ്സ്മാൻ സംവിധാനം ഏർപ്പെടുത്തുന്നതും സർക്കാരിന്റെ പരിഗണനയിലാണ്.













                  

Monday, 13 February 2023

     സാമൂഹ്യ  സുരക്ഷാ പെൻഷൻറ്റെ  പേരിലെ കൊള്ള 

 പി.എസ് .ശ്രീകുമാർ 

 സാമൂഹ്യ സുരക്ഷാ പെൻഷനുകൾ  മുടക്കമില്ലാതെ  നൽകുക എന്ന ലക്ഷ്യത്തോടെയാണ്  പെട്രോളിനും, ഡീസലിനും  ഏപ്രിൽ ഒന്ന് മുതൽ  ലിറ്ററിന്  രണ്ടു  രൂപ   സെസ്സ്‌  ഏർപ്പെടുത്തുന്നതെന്നാണ്   ബജറ്റ് അവതരിപ്പിച്ചുകൊണ്ട്  ധനമന്ത്രി ബാലഗോപാൽ പറഞ്ഞത്.  സാമൂഹ്യ സുരക്ഷാ പെൻഷനുകൾ  നമ്മുടെ സംസ്ഥാനത്തു ആരംഭിച്ച നാൾ മുതൽ   മറ്റു സംസ്ഥാന സർക്കാരുകൾക്ക്,   ഇത് മാതൃകയായി മാറി.  എന്നാൽ ഇതിന്റെ പേരുപറഞ്ഞു  ജനങ്ങളെ  പിഴിയുന്നത്  ന്യായീകരിക്കാവുന്നതല്ല.  ബജറ്റിലെ ഈ നിർദ്ദേശം  സാർവത്രികമായ വിലക്കയറ്റത്തിലേക്ക് നയിക്കും എന്നതിൽ സംശയമില്ല.  സെസ്സിലൂടെ  750  കോടി രൂപയുടെ അധിക ധനസമാഹരണമാണ് സാമൂഹിക സുരക്ഷാ ഫണ്ടിലേക്ക് പ്രതീക്ഷിക്കുന്നത്.  1200  കോടി രൂപയുടെ വരുമാനം ഇതിലൂടെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.  എന്നിട്ടും ഒരു രൂപയുടെ വർദ്ധനവ് പോലും പെൻഷനിൽ വരുത്തുവാൻ പിണറായി സർക്കാർ തയ്യാറായില്ല.  ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കഴിഞ്ഞ യു ഡി എഫ്  സർക്കാർ  സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ  നൂറുശതമാനം വർദ്ധനവ് വരുത്തിയത്, ജനങ്ങളുടെ മേൽ ഒരു രൂപയുടെപോലും  അധികഭാരം അടിച്ചേൽപ്പിക്കാതെയാണ്  എന്ന കാര്യം ധന മന്ത്രി ഓർക്കണം.

 

 അച്യുതാനന്ദൻ സർക്കാർ എന്താണ് ചെയ്തത്?

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ,   2021 ൽ  സാമൂഹ്യക് സുരക്ഷാ പെൻഷനുകൾ 1600 രൂപയായി വർധിപ്പിച്ചത് പിണറായി സർക്കാരിന്റെ വലിയ നേട്ടമായാണ്  കോടിക്കണക്കിനു രൂപ ചെലവാക്കി  പരസ്യങ്ങളിലൂടെ   പ്രചരിപ്പിച്ചത് . യു ഡി എഫ്  സർക്കാർ ചെയ്യാത്ത ഒരു കാര്യം ചെയ്തു എന്ന രീതിയിലായിരുന്നു   ഇവർ പ്രചാരണം നടത്തിയത് .   എന്നാൽ യാഥാർഥ്യം എന്താണ്?  2006 -2011  ലെ അച്ചുതാനന്ദൻ  സർക്കാരിന്റെ കാലത്ത്  പെൻഷൻ തുക 250  രൂപയായിരുന്നു.  ആ സർക്കാരിന്റെ അവസാന വർഷത്തിൽ ജി.ഒ [എം എസ് ].38/ 2010 /സാ നീ വ  പ്രകാരം  50 രൂപ വർധിപ്പിച്ചു 300  രൂപയാക്കി. എന്നാൽ വർധിപ്പിച്ച തുകയിൽ ഒരു ഗഡുപോലും  കൊടുത്തുതീർക്കുന്നതിനു മുമ്പ്  തെരഞ്ഞെടുപ്പ് ഉണ്ടാവുകയും, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അച്യുതാനന്ദൻ സർക്കാർ അധികാരത്തിനു വെളിയിലാകുകയും ചെയ്തു.  50  രൂപ വർധിപ്പിക്കാൻ അച്ചുതാനന്ദൻ  സർക്കാർ എടുത്തത് അഞ്ചു വർഷമായിരുന്നു. അന്ന് പെൻഷൻ ലഭിച്ചിരുന്നത് 13.8    ലക്ഷം പേർക്ക് മാത്രമായിരുന്നു. മാത്രമല്ല , വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യമായിട്ടായിരുന്നു പെൻഷനുകൾ വിതരണം ചെയ്തിരുന്നത്.  കുടിശ്ശികപോലും കൊടുത്തുതീർത്ത്  യു ഡി എഫ് സർക്കാരായിരുന്നു.

പെൻഷനുകൾ വർധിപ്പിച്ചതും, വിപുലീകരിച്ചതും യു  ഡി എഫ് 

  എന്നാൽ 2016 മേയ് മാസത്തിൽ   അധികാരത്തിലേറിയ  ഉമ്മൻ‌ചാണ്ടി സർക്കാർ  ആദ്യ വര്ഷം തന്നെ  സ.ഉ [എം എസ് ] 60/ 2011 /സാ  നീ വ പ്രകാരം എല്ലാ പെൻഷനുകളും 400  രൂപയായി വർധിപ്പിച്ചു.  80    വയസ്സിനു മുകളിലുള്ളവരുടെയും  75   ശതമാനത്തിലധികം അംഗവൈകല്യം  ഉള്ളവരുടെയും പെൻഷൻ 700  രൂപയായും  വർധിപ്പിച്ചു ഉത്തരവിറക്കി.  2012  ൽ  എല്ലാ പെൻഷനുകളും വർധിപ്പിച്ച കൂട്ടത്തിൽ ,  വീണ്ടും  ഈ പെൻഷനുകൾ  1100 രൂപയായും  മറ്റുള്ള പെൻഷനുകൾ 525  രൂപയായും  വർധിപ്പിക്കുകയും, ഇതിന്   2012  ഏപ്രിൽ  1 മുതൽ  പ്രാബല്യവും  നൽകി.

മറ്റൊരു പ്രധാന കാര്യം , 2014 ൽ സ.ഉ.[എം എസ് ] 52 / 2014 /സ നീ വ  പ്രകാരം പെന്ഷന് അപേക്ഷിക്കാനുള്ള  വരുമാന പരിധി ഒരു ലക്ഷം രൂപയായിഏകീകരിക്കുകയും,   ഇന്ദിരാ  ഗാന്ധി  ദേശീയ വാർദ്ധക്യകാല പെൻഷൻ പദ്ധതിയുടെ അർഹതക്കുള്ള പ്രായം 65 ൽ നിന്നും 60  വയസ്സായികുറക്കുകായും ചെയ്‌തു   .അതോടൊപ്പം മറ്റു ക്ഷേമനിധി ബോർഡ്‌കളിൽ നിന്നും പെൻഷൻ വാങ്ങുന്നവർക്കും സാമൂഹ്യ പെന്ഷന്  അർഹത വരുത്തി ഉത്തരവിറക്കി. 80  വയസ്സിനു മുകളിലുള്ളവർക്കും 75  ശതമാനത്തിലേറെ  വൈകല്യം ഉള്ളവർക്കും  പെൻഷൻ 1200   രൂപയായി വർധിപ്പിക്കുകയും ചെയ്തു.  അതുപോലെ വിധവ പെൻഷൻ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കുള്ള ഗ്രാന്റ് എന്നിവ 800  രൂപയാക്കി. വർഷത്തിൽ മൂന്നോ നാലോ പ്രാവശ്യം പെൻഷനുകൾ    പോസ്റ്റ് ഓഫീസുകൾ മുഖേന  വിതരണം ചെയ്തിരുന്ന രീതി മാറ്റിയതോടൊപ്പം  , മണി ഓർഡർ കമ്മീഷൻ ഒഴിവാക്കി,2015 ഏപ്രിൽ മാസം മുതൽ പെൻഷനുകൾ  ബാങ്കുകൾ മുഖേന വിതരണം ചെയ്യാനുള്ള നടപടിയുമെടുത്തു. 

ഉമ്മൻ ചാണ്ടി സർക്കാരിന്റെ 2016- .2017വർഷത്തെ ബജറ്റിൽ  പെൻഷനുകൾ വീണ്ടും വർധിപ്പിക്കാൻ തീരുമാനിച്ചു.  2016  മാർച്ച് 1  നു ഇറക്കിയ  ജി ഒ [24/ 2016 /സാ  നീ വ  പ്രകാരം 75  വയസ്സിനു മുകളിലുള്ളവർക്ക്‌  വാർദ്ധക്യകാല പെൻഷൻ  1500 രൂപയുൾപ്പെടെ  അഞ്ചു സ്ലാബുകളിലായാണ് ക്ഷേമ    പെൻഷനുകൾ  വിതരണം ചെയ്തത്.  600 , 800 , 1000 , 1200 ,   1500  രൂപ എന്നിങ്ങനെയായിരുന്നു  ഈ സ്ലാബുകൾ.   വരുമാനപരിധി ഒരു ലക്ഷം രൂപയായി ഏകീകരിക്കുകയും , വാർദ്ധക്യകാല പെന്ഷന് അപേക്ഷിക്കാനുള്ള പ്രായ പരിധി 65 ൽ നിന്നും 60  ആക്കുകയും ചെയ്തതോടെ   പതിനായിരക്കണക്കിന് ആളുകളാണ് പുതിയതായി  പെന്ഷന് അർഹരായത് . അവരിൽ പലർക്കും അവരുടെ രേഖകൾ ബാങ്കുകളിൽ ഹാജരാക്കാൻ സാധിക്കാതിരുന്നതിനാലും, ഹാജരാക്കിയവയിൽ പലതിനും  പോരായ്മകൾ ഉണ്ടായതുകൊണ്ടും,  കുറെ പേർക്ക്  കുടിശ്ശിക വന്നു. ഇക്കാര്യം  നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യം  നമ്പർ 371 ന്  അന്നത്തെ  ധനകാര്യ മന്ത്രി തോമസ് ഐസക് തന്നെ നിയമസഭയിൽ  വ്യക്തമാക്കിയിട്ടുണ്ട്.  അതിനു പുറമെ  രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ഇടതു മുന്നണി ഭരിച്ച പല തദ്ദേശ്ശ സ്ഥാപനങ്ങളും   മനഃപൂർവം കുടിശ്ശിക വരുത്തുകയും ചെയ്തു.  2016  ഫെബ്രുവരിയിൽ  ക്ഷേമ  പെൻഷനുകൾ വിതരണം ചെയ്യാനായി 246  കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്കൂറിനു അനുവദിച്ചുകൊണ്ട് ഫെബ്രുവരി 20  നു ജി.ഓ [ആർ ടി ]1676/ 2016/ഫിൻ  എന്ന നമ്പറിൽ   ഉത്തരവ് ഇറക്കിയെങ്കിലും  തെരഞ്ഞെടുപ്പിന് മുമ്പ് അത് നടപ്പിലാക്കാതിരിക്കാനായി ചിലർ ബോധപൂർവം ശ്രമിച്ചു.

എണ്ണം വർദ്ധിച്ചതിലെ  മാജിക്  

യു ഡി എഫ്   സർക്കാരിന്റെ കാലത്തു 34  ലക്ഷമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻകാരുടെ  എണ്ണം പിണറായി സർക്കാർ , 59.5 .ലക്ഷം ആക്കിയെന്നാണ് മറ്റൊരു പ്രചാരണം. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു 13.8   ലക്ഷം  പെന്ഷനർമാരുള്ളതിനെ 34  ലക്ഷമാക്കിയത് ഉമ്മൻ ചാണ്ടി സർക്കാർ ആയിരുന്നു എന്നത് വിസ്മരിക്കരുത്. അന്ന് സാമൂഹ്യ സുരക്ഷാ പെന്ഷനും , ക്ഷേമനിധി പെൻഷനും  ഒരാൾക്ക് ഒരേ സമയം വാങ്ങാൻ അനുവദിച്ചിരുന്നു. എന്നാൽ പിണറായി സർക്കാർ അധികാരമേറ്റ ഉടൻ ചെയ്തത് ക്ഷേമനിധി പെൻഷനുകൾ എല്ലാം 1000  രൂപയായി എകികരിക്കുകയായിരുന്നു. അപ്പോൾ 1500  രൂപ പെൻഷൻ വാങ്ങിയ വയോജനങ്ങൾക്കു  കിട്ടികൊണ്ടിര്ന്ന 1500  രൂപ, ഏകീകരണത്തിലൂടെ 1000  രൂപയായി  മാറി. ചെപ്പടി വിദ്യ കാട്ടുന്ന ചില മന്ത്രികരെപ്പോലെ, വയോജനങ്ങളുടെ പോക്കറ്റടിക്കുന്ന നടപടിയായിരുന്നു അത്.. .  23.9.2020ലെ   സ.ഉ [97/ 20 /ധന ഉത്തരവനുസരിച്ചു  രണ്ടു പെൻഷൻ വാങ്ങാൻ അനുമതി പിണറായി സർക്കാർ  നിഷേധിച്ചു. അനുമതി നിഷേധിച്ചില്ലായിരുന്നെങ്കിൽ, വാർധക്യകാല  പെൻഷനായി 1600  രൂപ വാങ്ങുന്ന ആൾ  കർഷകത്തൊഴിലാളി ആണെങ്കിൽ  മറ്റൊരു 1600  രൂപകൂടി[മൊത്തം 3200  രൂപ] പെൻഷനായി വാങ്ങാമായിരുന്നു. അതാണ്  പിണറായി സർക്കാർ നിഷേധിച്ചത്.  അതോടെ ക്ഷേമനിധി ബോർഡുകളിൽ നിന്നും  ചെറിയ തുകയുടെ പെൻഷൻ വാങ്ങിയവർ സാമൂഹ്യ സുരക്ഷാ പെന്ഷനുകളിലേക്കു  വലിയ തോതിൽ മാറി. അങ്ങിനെയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ കാരുടെ എണ്ണത്തിൽ  വർദ്ധനവ് ഉണ്ടായതു. ഇതുരണ്ടും കൂടി ഒന്നിച്ചു കൂട്ടിയാൽ   ഇത്രത്തോളം ആളുകൾ തന്നെയാണ് അന്നും  പെൻഷനുകൾ വാങ്ങിയിരുന്നതെന്നു കാണാം.

സാമൂഹ്യ സുരക്ഷാ പെൻഷൻറ്റെ  പേരിൽ  ജനങ്ങളുടെമേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന പിണറായി സർക്കാരിന്റെ നടപടി  പകൽ കൊള്ളയാണ്.മിഥ്യാഭിമാനം  വെടിഞ്ഞു,  പുതിയതായി ഏർപ്പെടുത്തിയ സെസ്  പിൻവലിക്കാൻ സർക്കാർ തയ്യാറാകണം.




പി.എസ്‌ ,ശ്രീകുമാർ 

9847173177