സ്വർണകവർച്ചയിൽ അടുത്ത ഊഴം ആരുടേത്?
അഡ്വ. പി.എസ് .ശ്രീകുമാർ
ശബരിമല ശ്രീ ധർമ ശാസ്താക്ഷേത്രത്തിലെ സ്വർണപ്പാളി കവർച്ചാ കേസിൽ, ഉണ്ണികൃഷ്ണൻ പോറ്റിയെന്ന വ്യക്തിയെ മാത്രം കുരുതികൊടുത്ത് , ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരെയും , രാഷ്ട്രീയ നോമിനികളായി വന്ന് ബോര്ഡിലെ സർവ്വാധികാരികളായി മാറിയ സി പി എം നേതാക്കളെയും രക്ഷിക്കാനുള്ള പിണറായി സർക്കാരിന്റെ തന്ത്രങ്ങളാണ് ഹൈക്കോടതിയിലെ ബഹുമാന്യരായ ജഡ്‌ജിമാരുടെ നീതിബോധത്തിന് മുന്നിൽ ഉടഞ്ഞുവീണത്. സ്വർണപ്പാളികൾ കവർച്ച ചെയ്യപ്പെട്ടു എന്ന് മാധ്യമങ്ങൾ പുറത്തറിയിച്ചപ്പോൾ എല്ലാം ഉണ്ണികൃഷ്ണൻപോറ്റിയുടെ തലയിൽ മാത്രം കെട്ടിവെക്കാനായിരുന്നു ദേവസ്വം മന്ത്രി വി.എൻ. വാസവൻ ശ്രമിച്ചത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പത്ര സമ്മേളനങ്ങൾ തന്നെയാണ് ഇതിൻറ്റെ തെളിവ്. മുരാരിബാബു ഉൾപ്പെടെയുള്ള ദേവസ്വം ഉന്നത ഉദ്യോഗസ്ഥർ ഹൈക്കോടതിയുടെ നിശ്ചയ ദാർഢ്യത്തിന് മുന്നിൽ ജയിലറകൾക്കുള്ളിൽ ആയപ്പോഴും മുൻ പ്രസിഡണ്ടുമാരായ വാസുവിനെയും, പദ്‌മകുമാറിനെയും പോലുള്ളവരെ തങ്ങളുടെ കരവലയത്തിനുള്ളിൽ സംരക്ഷിക്കാനായിരുന്നു സർക്കാർ തിടുക്കം കാട്ടിയത്. എന്നാൽ ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നാണ് ഇതുവരെയും ലഭിച്ച സൂചനകൾ. ഭരിക്കുന്ന പാർട്ടിയുടെ രണ്ടു രാഷ്ട്രീയ പ്രതിനിധികൾ അറസ്‌റ്റിലായതോടെ കേസിൻറ്റെ മാനം എത്ര വലുതാണെന്ന് വ്യക്തമാകുകയാണ്.
നിര്ണായകയാണ് ഹൈക്കോടതി ഇടപെടൽ
ഹൈക്കോടതിയുടെ നിരീക്ഷണത്തിലല്ലാതെ സംസ്ഥാന പോലീസ് മേധാവിയുടെ നിയന്ത്രണത്തിലായിരുന്നു ഈ കേസിൻറ്റെ അന്വേഷണമെങ്കിൽ, നയതന്ത്ര സ്വർണ കേസ്, ലൈഫ് മിഷൻ തട്ടിപ്പു കേസ് തുടങ്ങിയവ പോലെ ചില ചെറുമീനുകളിൽ മാത്രം ഒതുങ്ങി പോകുമായിരുന്നു. മാർക്സിസ്റ്റ് പാർട്ടി നേതാക്കൾ ഉൾപ്പെട്ട എല്ലാ കേസുകളിലും ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുത്ത് അന്വേഷണ വിധേയരായവരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായിയുടെ കീഴിലുള്ള പോലീസ് ചെയ്തുപോന്നത്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ എല്ലാവരും ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ, സി ബി ഐ ഈ കേസുകൾ അന്വേഷിക്കണമെന്ന് ആദ്യ കാലഘട്ടത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ പോലീസ് മേധാവിക്കുപോലും റിപ്പോർട്ട് നൽകാതെ തങ്ങളുടെ മാത്രം നിയന്ത്രണത്തിൽ അന്വേഷണം നടത്തിയാൽ മതിയെന്ന ഹൈക്കോടതിയുടെ കർശന നിർദേശം വന്നതോടെയാണ് അന്വേഷണത്തിന്റെ ദിശ തന്നെ മാറിയതും യഥാർത്ഥ പ്രതികളിലേക്കു അന്വേഷണം ചെല്ലുന്നതും. രണ്ടു കേസുകളിലായി പതിനഞ്ചു പ്രതികളാണ് ഉള്ളത്. എന്നാൽ ആറ് പേരെ മാത്രമാണ് ഇതുവരെയും അറസ്റ്റ് ചെയ്തിട്ട്ള്ളത്. അറസ്റ്റ് ചെയ്യപ്പെട്ടവർ നൽകിയതായി പറയപ്പെടുന്ന മൊഴികളിൽ, അവർക്കു മുകളിലുള്ള ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പരാമർശിക്കപ്പെട്ടതായാണ് മാധ്യമ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. സാവകാശമാണെങ്കിലും, അന്വേഷണം ഇനിയും ഊർജിതമായി നടക്കുമെന്നും, അയ്യപ്പൻറ്റെ സ്വർണം കവർച്ച ചെയ്യാനായി നടത്തിയ ഗൂഢാലോചനയിൽ പങ്കെടുത്ത എല്ലാവരെയും നീതിപീഠത്തിന് മുമ്പിൽ കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നു.
പ്രയാറിനെ പുറത്താക്കിയത് എന്തിന് ?
മൂന്നു വർഷ കാലാവധി പൂർത്തിയാക്കുവാൻ, ഒരു വര്ഷം കൂടി ഉണ്ടായിരുന്നപ്പോഴാണ്, ഈശ്വരഭക്തനും കോൺഗ്രസ്മു നേതാവുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണനെ തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ടിൻറ്റെ കാലാവധി വെട്ടിക്കുറച്ചു പുറത്താക്കിയത് . അന്ന് അദ്ദേഹത്തെ പുറത്താക്കിയത് ഈ സ്വർണ കവർച്ചക്ക് വഴിയൊരുക്കുവാൻ വേണ്ടിയായിരുന്നോ എന്ന് മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎമ്മും തുറന്ന് പറയേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. യാതൊരുവിധ അഴിമതിക്കും ഇടം കൊടുക്കാതെയാണ് പ്രയാർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തിരുന്നത്. ആചാര ലംഘനങ്ങൾ നടത്തുവാൻ മുഖ്യമന്ത്രി പിണറായി നിർദേശിച്ചിട്ടുപോലും അദ്ദേഹം അതിനു തയ്യാറായില്ല. അതിന്റെ വൈരാഗ്യത്തിലാണ് പ്രയാറിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കുവാൻ പിണറായി മുൻകൈ എടുത്തത്. പ്രയാറിനെ മാറ്റിയിട്ടാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും, പാർട്ടിയിൽ പിണറായി പക്ഷക്കാരനുമായ പദ്‌മകുമാറിനെ, പിണറായി ദേവസ്വം ബോർഡ് പ്രസിഡണ്ടായി അവരോധിച്ചതു. അന്ന് ദേവസ്വം കമ്മിഷണർ ആയി വച്ചതു മറ്റൊരു പിണറായി ഭക്തനായ വാസുവിനെയായിരുന്നു. അവർക്കു തണലേകിയത് മറ്റൊരു പിണറായി ആശ്രിതനായ കടകംപള്ളി സുരേന്ദ്രനായിരുന്നു. ഇവർ മൂന്നു പേരും പിണറായി ഭക്തരായിരുന്ന സാഹചര്യത്തിൽ , പിണറായി അറിയാതെ ദേവസ്വം ബോര്ഡിൽ ഒരു ഇല പോലും അനങ്ങില്ല എന്നത് പകൽ പോലെ വ്യക്തമാണ്.
തിമിംഗലങ്ങൾ വലക്കു പുറത്തോ?
2019 ൽ ഉണ്ണികൃഷ്ണൻ പോറ്റിവശം സ്വർണം പൊതിഞ്ഞ കട്ടിളപ്പടിയും, ദ്വാരകപാലക ശിൽപ്പങ്ങളും ചെന്നൈയിൽ കൊണ്ടുപോയത് ഇവരെല്ലാം കൂടി ചേർന്നുള്ള ഗൂഢാലോചനയല്ലെങ്കിൽ മറ്റെന്താണ്? സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഇനി അന്വേഷിക്കേണ്ടത് ഈ ഗൂഢാലോചനയാണ്. ഇതിനോടകം അറസ്റ്റിലായ പാർട്ടി നേതാക്കളെയും പാർട്ടി പ്രതിനിധികളെയും, സിപിഎം തള്ളി പറയാത്തത് സിപിഎം ന് ഇക്കാര്യത്തിൽ ധാർമിക ഉത്തരവാദിത്വം ഉള്ളതുകൊണ്ടാണ്. അവർക്കു അതിൽ നിന്നും ഒഴിഞ്ഞു നിൽക്കുവാൻ സാധിക്കുകയില്ല. ഒരു പക്ഷേ, പാർട്ടിയുടേയും , ഭരണത്തെ നയിക്കുന്നവരുടേയും ഇടപെടലുകൾ സംബന്ധിച്ച സ്ഫോടനാത്മകമായ വിവരങ്ങൾ പദ്മകുമാറിൻറ്റെയും, വാസുവിന്റെയും കൈവശം ഉള്ളതുകൊണ്ടാകാം പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററും, മുഖ്യമന്ത്രി പിണറായി വിജയനും ഇവരെ രണ്ടുപേരെയും തള്ളിപ്പറയുന്നതിന് ഇതുവരെയും തയ്യാറാകാത്തത്. അന്വേഷണം ശരിയായ നിലയിൽ മുന്നോട്ടുപോയാൽ ഇതിനെല്ലാം ഉത്തരം കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
മുതലക്കണ്ണീർ ഒഴുക്കുന്ന ബിജെപി
ശബരിമല സ്വർണ കവർച്ച പുറത്തുവന്ന ആദ്യനാളുകളിൽ അനങ്ങാതിരുന്ന ബിജെപി, വിശ്വാസി സമൂഹത്തിനൊപ്പം കോൺഗ്രസ് അടിയുറച്ചു നിന്ന് മുന്നോട്ടുപോകുന്നു എന്ന് കണ്ടപ്പോഴാണ് ഒരു പ്രസ്താവന നടത്താൻ പോലും തയ്യാറായത്. ഹിന്ദുത്വത്തിന്റെ പേരുപറഞ്ഞു നിസ്സാര കാര്യങ്ങളിൽപ്പോലും, നാടാകെ വർഗീയ വിഷം ചീറ്റുന്ന ബിജെപി, വിശ്വാസി സമൂഹത്തിനൊപ്പം നിന്ന് ആത്മാർത്ഥമായി ഒന്ന് പ്രതിഷേധിക്കുവാൻ പോലും ഇതുവരെ തയ്യാറായില്ല എന്നത് തന്നെ ബിജെപിയും , സിപിഎമ്മും തമ്മിൽ ഉള്ള രഹസ്യബന്ധത്തിന്റ്റെ തെളിവാണ്. ശബരിമല സ്വർണ കവർച്ച കേസിൽ ഇ ഡി ഇടപെടാൻ പോകുന്നുവെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പത്രസമ്മേളനത്തിൽ പറയുകയുണ്ടായി. അങ്ങിനെ ഇടപെടുന്നുവെങ്കിൽ അത് പിണറായി സർക്കാരിനെ സഹായിക്കാനായിരിക്കും. ലാവലിൻ കേസിലും, നയതന്ത്ര സ്വർണക്കടത്തു കേസിലും, മാസപ്പടി കേസിലുമൊക്കെ കേന്ദ്രത്തിലെ ബിജെപി സർക്കാരും, പിണറായി സർക്കാരും തമ്മിൽ ഉണ്ടാക്കിയിട്ടുള്ള പരസ്പര സഹായം കേരളത്തിലെ ജനങ്ങൾക്ക് അറിയാവുന്നതാണ്. ഇവർ തമ്മിലുള്ള ഈ അന്തർധാര യഥാർത്ഥ വിശ്വാസികൾ തിരിച്ചറിയും എന്ന കാര്യത്തിൽ സംശയമില്ല.
No comments:
Post a Comment