Friday, 20 February 2026

 

                       ട്രംപിനെ സാഷ്ടാംഗം പ്രണമിച്ച്  മോദി 

അഡ്വ.പി.എസ് .ശ്രീകുമാർ 


 ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന്  ഊറ്റം കൊള്ളുന്ന    ഇന്ത്യയുടെ അഭിമാനത്തിന്  ക്ഷതമേൽപ്പിക്കുന്ന  പ്രസ്താവനകളാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടർച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്.  ഇതിൽ ആദ്യത്തേത് ഉണ്ടായത്  2025 മെയ് 10 ആം  തീയതി ആയിരുന്നു. പാകിസ്താൻറ്റെ  നിയന്ത്രണത്തിൽ  2025 മെയ് മാസത്തിൽ ഇന്ത്യയിൽ നടത്തിയ തീവ്രവാദ ആക്രമണങ്ങളെ തുടർന്ന്  ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായ സായുധ  ആക്രമണങ്ങൾ അവസാനിപ്പിച്ച് "യുദ്ധവിരാമം ഉണ്ടായതായി" സാമൂഹ്യ മാധ്യമമായ  ട്രൂത് സോഷ്യൽ വഴി  പ്രഖ്യാപിച്ചത്  അമേരിക്കൻ പ്രസിഡണ്ടായ ട്രംപായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നോക്കുകുത്തിയാക്കിയാണ് ട്രംപ്  യുദ്ധവിരാമ പ്രഖ്യാപനം നടത്തിയത്.  മാത്രമല്ല  ഇന്ത്യയും പാകിസ്താനുമായി  ഉണ്ടാകുമായിരുന്ന ഒരു ആണവായുധ യുദ്ധം ഒഴിവാക്കിയ തനിക്കു സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അര്ഹതയുണ്ടെന്നും അദ്ദേഹം പിന്നീട്  നിരവധി തവണ പ്രഖ്യാപിച്ചു.  ട്രംപിന്റ്റെ  ഈ അവകാശവാദം തള്ളിപ്പറയാൻ ഇന്നുവരെ  പ്രധാന മന്ത്രി മോദിയുടെ നാവു പൊങ്ങിയില്ല.  ഇതിന്റെ തുടർച്ചയായാണ്, ഇന്ത്യ-അമേരിക്കൻ വാണിജ്യ കരാർ യാഥാർഥ്യമായെന്നു വീണ്ടും  തൻറ്റെ  സാമൂഹ്യ മാധ്യമത്തിൽ കൂടി ട്രംപ്  ഫെബ്രുവരി 2 നു പ്രഖ്യാപിച്ചിരിക്കുന്നത്.   ബജറ്റ് സെഷനുവേണ്ടി ഇന്ത്യയുടെ പാർലമെൻറ്  സമ്മേളിച്ചിരിക്കുന്ന അവസരത്തിലാണ്  ട്രംപിന്റ്റെ ഈ  പ്രസ്താവന ഉണ്ടായിരിക്കുന്നത്.  ഇത്രയും പ്രധാനപ്പെട്ട ഒരു കരാർ  പ്രധാനമന്ത്രിയായ മോദി പ്രഖ്യാപിക്കുന്നത്  പകരം ട്രംപ്  പ്രഖ്യാപിച്ചത്  എന്ത് അധികാരത്തിന്റെ പുറത്താണ് ? ഒരു  സ്വതന്ത്ര  രാജ്യമായ ഇന്ത്യയുമായുള്ള ഒരു വ്യാപാര കരാർ പ്രഖ്യാപിക്കേണ്ട രീതിയാണോ ഇത്? 

പാർലമെന്റിനെ നോക്കുകുത്തിയാക്കി ഒരു കരാർ 

പ്രധാനമന്ത്രി മോദിയുമായി  ഫോണിൽ സംസാരിച്ചതിനുശേഷമാണ്  ഇന്ത്യയുമായി വ്യാപാര കരാറായതെന്നും , അതിലെ വ്യവസ്ഥപ്രകാരം തീരുവ 50 ശതമാനത്തിൽനിന്ന്   18 ശതമാനമായി കുറച്ചെതെന്നുമാണ് ട്രംപ് സാമൂഹ്യമാധ്യമം വഴി അറിയിച്ചത്. തീരുവ കുറച്ചതിന്  പകരമായി  റഷ്യയിൽ നിന്നും  എണ്ണ  വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും, അത് യുക്രൈൻ യുദ്ധം ഒത്തുതീർപ്പെത്തുന്നതിനു സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിവർഷം 10000 കോടി ഡോളർ വച്ച് അഞ്ചു വര്ഷം കൊണ്ട് 50000 കോടി ഡോളർ വിലവരുന്ന സാധന സാമഗ്രികൾ അമേരിക്കയിൽ നിന്നും  ഇന്ത്യയിലേക്ക്  ഇറക്കുമതി ചെയ്യാമെന്നും  അമേരിക്കക്കു  ഉറപ്പുനല്കിയിട്ടുണ്ടെന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ പറഞ്ഞിട്ടുള്ളത്.     അതിനു പുറമേ,  റഷ്യൻ എണ്ണ  ഇറക്കുമതി ചെയ്യുന്നത് നിർത്തുന്നതിനു പകരം അമേരിക്കയിൽ നിന്നോ, വെനിസ്വലയിൽ നിന്നോ 
കൂടുതൽ എണ്ണ ഇന്ത്യ വാങ്ങുമെന്നും അദ്ദേഹം കുറിച്ചു.  ട്രംപിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ  തീരുവകുറച്ചതിനു  ട്രംപിനോട്  നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി മോദിയും സാമൂഹ്യ മാധ്യമത്തിൽ കുറിപ്പിട്ടു. സായിപ്പിനെ കാണുമ്പോൾ കവാത്തു  മറക്കുന്ന  രീതിയിലാണ് ,  ഒരു പരമാധികാര റിപ്പബ്ലിക്ക് ആയ ഇന്ത്യയുടെ തലക്കുമുകളിൽ കയറിയിരുന്നുകൊണ്ടു ഇങ്ങനെ ഒരു പ്രഖ്യാപനം നടത്താൻ  ട്രംപിനെ അനുവദിച്ചതിലൂടെ  മോദി  ചെയ്തിരിക്കുന്നത്.  ആത്മാഭിമാനം പണയം വച്ച ഈ ഒരു നടപടിയിലൂടെ  പ്രധാനമന്ത്രിപദത്തിൻറ്റെ  അന്തസുകളഞ്ഞുകുളിച്ചിരിക്കയാണ് മോദി.

തീരുവ ഇളവ് നൽകുന്നവ  

തുണിത്തരങ്ങൾ, സമുദ്രോത്പന്നങ്ങൾ, ആഭരണ-രത്ന മേഖല, ജനറിക് മരുന്നുകൾ, വിമായ-വ്യോമയാന ഘടകങ്ങൾ,, സാങ്കേതിക വിദ്യ-ഡിജിറ്റൽ വ്യാപാരം- വ്യാപാര ഘടകങ്ങൾ  എന്നീ മേഖലകളിൽ തീരുവ ഇളവ് ലഭ്യമാകുമെന്ന്  വാണിജ്യമന്ത്രി പീയുഷ്  ഗോയൽ പിന്നീട് നടത്തിയ പ്രസ്താവനയിൽ പറയുന്നു.   പക്ഷേ, കരാറിന്റെ മുഴുവൻ  ഔദ്യോഗിക രേഖകൾ പ്രഖ്യാപിച്ചിട്ടില്ല എന്നതും, കാര്യങ്ങൾ ഇപ്പോഴും കരടുരൂപത്തിലാണെന്നതും  ശ്രദ്ധേയമാണ്.

വീണ്ടും കർഷക വഞ്ചന 

ഗ്രാമീണ കർഷകർക്കും ക്ഷീര കർഷകർക്കും കരാർ പൂർണ സംരക്ഷണം ഉറപ്പാക്കുമെന്ന് ഒഴുക്കൻ മട്ടിൽ പീയുഷ് ഗോയൽ പറയുമ്പോൾ, അമേരിക്കയുടെ വിവിധ കാര്ഷികോല്പന്നങ്ങൾക്ക്  ഇന്ത്യൻ വിപണി തുറന്നു കിട്ടുമെന്നാണ്  അമേരിക്ക അവകാശപ്പെടുന്നത്.   ഇന്ത്യൻ വിപണിയിൽ നികുതിയിളവ് ലഭിക്കുന്ന അമേരിക്കൻ കാർഷികോൽപ്പന്നങ്ങളിൽ ഉൾപ്പെടുന്ന അധിക ഉൽപ്പന്നങ്ങൾ  ഏതൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. വൈൻ, മദ്യം, സോയാബീൻ എണ്ണ , ആപ്പിൾ, പരുത്തി, കാലി  തീറ്റ, ചുവന്ന ചോളം, ധാന്യവശിഷ്ടം, പിസ്താ, ബദാം , വാൽനട് , പയറുവര്ഗങ്ങൾ, അർബുദ രോഗത്തിനുള്ള  മരുന്നുകൾ , സൗന്ദര്യവർദ്ധക വസ്തുക്കൾ,  ഓർഗാനിക് കെമിക്കൽസ്, കമ്പ്യൂട്ടർ ഉപകരണങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം നിർബാധം ഇറക്കുമതി ചെയ്യാൻ  നമ്മുടെ മാർക്കറ്റ്  തുറന്നു കൊടുക്കുകയാണ്.  ഇതിൽ അമേരിക്കയിൽ നിന്നുമുള്ള പഴങ്ങൾ, സോയാബീൻ എണ്ണ , തുടങ്ങിയവക്ക് തീരുവ കുറച്ചത്‌  ഇന്ത്യൻ കർഷകർക്ക് തിരിച്ചടിയാകും. അമേരിക്കയിൽ നിന്ന്  നിലവിൽ ചോളം, സോയാബീൻ എണ്ണ , പരുത്തി തുടങ്ങിയ ഉൽപ്പന്നങ്ങൾ  ഉയർന്ന തീരുവ ഉണ്ടായിരുന്നതിനാൽ, വലിയ വില നൽകി  കുറച്ച്   ഇറക്കുമതി ചെയ്യുന്നുണ്ട്.  ഇതിനു പുറമെയാണ് നട്സ്, ഉണങ്ങിയ പഴവര്ഗങ്ങള്, പഴങ്ങൾ, കാലിത്തീറ്റ, എന്നിവ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യന്നത്. ഏതായാലും കുറഞ്ഞ തീരുവയിൽ  ഇവയെല്ലാം ഇറക്കുമതി ചെയ്യുന്നതോടെ,   ഇന്ത്യയിലെ ഫലവർഗ കർഷകർക്കും ധന്യ കർഷകർക്കും പരുത്തി കർഷകർക്കും കരാർ തിരിച്ചടിയാകുമെന്ന് തീർച്ച.

ആന്റി ഡംപിങ് തീരുവ  അറ്റ്ലാന്റിക് കടലിൽ 

ട്രംപ് 50 ശതമാനം തീരുവ ചുമത്തുന്നതിനു മുമ്പ്, ഇന്ത്യയിൽ നിന്ന് നികുതിരഹിതമായോ കുറഞ്ഞ നികുതി നിരക്കിലോ, യാതൊരുവിധ നികുതിയുമില്ലാതെയുമൊക്കെ യാണ്  കാര്ഷികോല്പന്നങ്ങൾ അമേരിക്കയിലേക്ക്  കയറ്റുമതി ചെയ്തിരുന്നത്. അതേസമയം കർഷകരുടെ താല്പര്യം സംരക്ഷിക്കുന്നതിനായി , അമേരിക്കയിൽ നിന്നുള്ള കാർഷികോല്പന്നങ്ങൾക്കു  30 മുതൽ 150 ശതമാനം വരെയാണ് ഇന്ത്യ തീരുവ ചുമത്തിയിരുന്നത്. ഇത് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരുകൾ  വര്ഷങ്ങളായി  അനുവർത്തിച്ചുവന്ന നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.  തീരുവ ഉയർത്തുന്നതിന്അ മുമ്പ്,  അമേരിക്കയും ഇന്ത്യയുമായുള്ള കാര്ഷികോല്പന്ന വ്യാപാരത്തിൽ 12000 കോടി രൂപയുടെ വ്യാപാര മിച്ചം ഇന്ത്യക്കുണ്ടായിരുന്നു. പുതിയ കരാറിലൂടെ ഇത് നഷ്ടമാകുമെന്നാണ് സൂചന. മാത്രമല്ല, അമേരിക്കക്കു വൻതോതിൽ വ്യാപാര മിച്ചം ഉണ്ടാകുകയും ചെയ്യും.  ഇത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ സൃഷ്ട്ടിക്കും. ഏതെങ്കിലുമൊരു ഉൽപ്പന്നം കുറഞ്ഞ വിലയിൽ വലിയതോതിൽ ഇറക്കുമതി  ചെയ്യപ്പെട്ടാൽ, ആന്റി.ഡമ്പിങ് തീരുവ ചുമത്തുവാൻ ഇന്ത്യക്കു സാധിക്കുമായിരുന്നു.  സബ്‌സിഡി  ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയാൻ പ്രതിരോധ തീരുവ ചുമത്തുക, ആഭ്യന്തര വ്യവസായങ്ങളെ ഇറക്കുമതിയിൽ ഭീഷണിയിൽ നിന്നും സംരക്ഷിക്കുന്നതിന് നടപടികൾ, ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് അളവുപരമായ നിയന്ത്രണങ്ങളും, വില നിയന്ത്രണങ്ങളും നിശ്ചയിക്കൽ തുടങ്ങി അധികാരങ്ങളും പ്രയോഗിക്കായിരുന്നു. എന്നാൽ ഈ കരാറിലൂടെ അങ്ങിനെയുള്ള എല്ലാ തടസ്സങ്ങളും നീക്കുന്നതോടെ  അമേരിക്കൻ ഉൽപ്പന്നങ്ങൾ    ഇന്ത്യയിൽ അവർ ഒഴുക്കും എന്ന കാര്യത്തിൽ സംശയമില്ല. അതോടെ ഇന്ത്യയിലെ കർഷകർ  കര്ഷകവൃത്തി തന്നെ ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായേക്കാം. ബൗദ്ധിക സ്വത്തവകാശങ്ങളുടെ കാര്യത്തിലും അമേരിക്കൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങി  വലിയ ഇളവ് ഇന്ത്യ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

റഷ്യൻ എണ്ണ ഇറക്കുമതി  

2023-24 സാമ്പത്തിക വര്ഷം മുതൽ റഷ്യയാണ് ഇന്ത്യയിലേക്ക്  ഏറ്റവും കൂടുതൽ  എണ്ണ  നൽകിയിരുന്ന  രാജ്യം. മറ്റു രാജ്യങ്ങളെക്കാൾ  വിലക്കുറവിലാണ് റഷ്യയിൽ നിന്നും നമ്മൾ  എണ്ണ ഇറക്കുമതി ചെയ്യുന്നത്. 2025 ജൂൺ മാസത്തിൽ ദിവസം 2 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു, അതായതു ആ  മാസം ഇറക്കുമതി ചെയ്ത എണ്ണയുടെ 44 ശതമാനവും റഷ്യയിൽ നിന്നുമായിരുന്നു നാം ഇറക്കുമതി ചെയ്തത്. എന്നാൽ,   റഷ്യയിൽ നിന്നും എണ്ണ  വാങ്ങിയാൽ താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ച ശേഷം നമ്മൾ ക്രമാനുഗതമായി ഇറക്കുമതി കുറച്ചുകൊണ്ട് വരികയാണ്  2026 ജനുവരിയിൽ  പ്രതിദിനം 1.12   ദശ ലക്ഷം  ബാരൽ എണ്ണ മാത്രമാണ് റഷ്യയിൽ നിന്നും  നാം  ഇറക്കുമതി ചെയ്തത്.  പുതിയ കരാർ അനുസരിച്ചു റഷ്യൻ എണ്ണ  ഇന്ത്യ വാങ്ങിയാൽ വീണ്ടും ഉയർന്ന താരിഫ് നിരക്ക് ഏർപ്പെടുത്തുമെന്നും, ഇക്കാര്യം പരിശോധിക്കാൻ അമേരിക്ക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ .  ഏതായാലും,  ഏറ്റവും ഒടുവിൽ  വരുന്ന വിവരങ്ങളനുസരിച്ചു  , റഷ്യൻ എണ്ണ  ഇറക്കുമതി ചെയ്യുന്നത് ഇന്ത്യൻ കമ്പനികൾ ഇതിനോടകം നിർത്തിവച്ചു എന്നാണ്.  ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത്  ട്രംപ്  സ്വരം കടുപ്പിച്ചപ്പോൾ  തന്നെ  മോദി  വിയർത്തുയെന്നാണ്.

 അമേരിക്കക്കു മുമ്പിൽ ഇന്ത്യയിലെ കര്ഷകരെമാത്രമല്ല, ഇന്ത്യയെ തന്നെ മോദി  അടിയറവു  വച്ചിരിക്കുകയാണെന്നാണ്  മനസ്സിലാകുന്നത്. നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനം  മാത്രമല്ലാ, രാജ്യത്തിന്റെ  നന്മക്കുവേണ്ടി  സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും, പരമാധികാരവുമാണ്  അമേരിക്കയുടെ ഭീഷണിക്കു മുമ്പിൽ  നാം  ബലികഴിക്കുന്നത്. ഇതിനെതിരെ രാജ്യത്തെ തൊഴിലാളികളും, കർഷകരും ഉൾപ്പെടെയുള്ള  ജനങ്ങൾ ഒന്നാകെ അണിനിരക്കേണ്ടിയിരിക്കുന്നു.  




No comments:

Post a Comment