Saturday, 28 August 2021

 

 ഗവർണറുടെ  ഉപവാസം മാനസാന്തരം ഉണ്ടാക്കുമ

 

പി. എസ്‌ .ശ്രീകുമാ  

സ്ത്രീധനമെന്ന തിന്മക്കെതിരെയും, സ്ത്രീകളുടെയും പെൺകുട്ടികളുടെയും  സുരക്ഷിതത്വത്തിനു വേണ്ടിയും സംസ്ഥാന  ഗവർണർ  ആരിഫ്  മുഹമ്മദ് ഖാൻ നടത്തിയ ഉപവാസം  ദേശീയതലത്തിൽ തന്നെ  ശ്രദ്ധിക്കപ്പെട്ടു.  ഭരണഘടനാ പദവിയുള്ള   സംസ്ഥാന ഗവർണർ , താൻ  തലവനായ ഒരു സംസ്ഥാനത്തു നടക്കുന്ന ഗുരുതരമായ  സംഭവങ്ങളെക്കുറിച്ചു    ജനങ്ങളിൽ  ജാഗ്രതയും, ബോധവൽക്കരണവും   നടത്തുവാനായി  ഉപവാസം നടത്തിയത് ഇന്ത്യയിൽ ഇതാദ്യമായിരുന്നു.  സ്ത്രീ ശാക്തീകരണത്തിലും  സാക്ഷരതയിലും രാജ്യത്തു മുൻപന്തിയിൽ നിൽക്കുന്നുവെന്ന് നാഴികക്ക് നാല്പതുവട്ടം  വിളിച്ചു കൂവുന്ന സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ കനത്ത ആഘാതമായിരുന്നു  ഗവർണറുടെ ഉപവാസം.തളളിനപ്പുറം,   പിണറായി ഭരണത്തിൽ സ്ത്രീ സുക്ഷിതത്വത്തിനു  യാതൊരു വിലയും കല്പിക്കുന്നില്ലെന്നു  ഗവർണർക്കു ബോധ്യമായത്  കൊണ്ടായിരിക്കുമല്ലോ   രാജ്ഭവനിൽ തന്നെ അദ്ദേഹം ഉപവാസം ഇരിക്കാൻ നിര്ബന്ധിതനായത് .

 നെഹ്‌റു നടപ്പിലാക്കിയ സ്ത്രീധന നിരോധന നിയമം  

 ലിംഗ  സമത്വത്തിന്റെ  ആവശ്യകത ഊന്നി പറയുന്ന  ഭരണഘടനയാണ് നമ്മുടേത്.  "പദവിയിലും അവസരത്തിലും സമത്വം" എന്നത് ഭരണഘടനയുടെആമുഖത്തിൽ  വ്യക്തമായി പറഞ്ഞിട്ടുള്ളതിനു പുറമേ പൗരന്റെ മൗലികാവകാശവുമാണ്.  അനുച്ഛേദം 14 ൽ പറയുന്നത്  " ഭാരതത്തിന്റെ ഭൂപ്രദേശത്തിനകത്തു യാതൊരാൾക്കും നിയമത്തിന്റെ മുമ്പിൽ  സമത്വമോ  സമമായ സംരക്ഷണമോ നിഷേധിക്കുവാൻ പാടുള്ളതല്ല" എന്നാണ്. അനുച്ഛേദം 15 ൽ പറഞ്ഞിട്ടുള്ള  "മതം, വർഗം, ജാതി, ലിംഗം, ജനനസ്ഥലം അല്ലെങ്കിൽ അവയിൽ ഏതെങ്കിലും മാത്രം കാരണമാക്കി രാഷ്ട്രം  യാതൊരു പൗരനോടും  വിവേചനം കാണിക്കുവാൻ പാടുള്ളതല്ല" എന്ന  വാഗ്ദാനം, അനുച്ഛേദം  14 നോട്  കൂട്ടിവായിക്കണം.  സ്ത്രീകളോട് വിവേചനം കാണിക്കുന്ന സ്ത്രീധന സമ്പ്രദായത്തിനെതിരെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന   സ്ത്രീ ധന നിരോധന നിയമം പാർലമെന്റ് അംഗീകരിച്ചു  നിയമമായതു ജവാഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന  1961 ൽ ആയിരുന്നു. എന്നാൽ,  സ്ത്രീധനവുമായി ബന്ധപ്പെട്ടു നടക്കുന്ന അതിക്രമങ്ങൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലായിരുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ടു നടക്കുന്ന കൊലപാതകങ്ങളും, ആത്മഹത്യകളും ഇന്ത്യയിൽ   വെളിച്ചത്തുവന്നുതുടങ്ങിയത് എഴുപത്തുകളുടെ അവസാനത്തിലായിരുന്നു.  പഞ്ചാബ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടകം ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും, രാജ്യ തലസ്ഥാനമായ ഡെൽഹിയിലുമായിരുന്നു ഇതിലേറെയും നടന്നത്. ഇതിനെതിരെ വിവിധ വനിതാ സംഘടനകൾ  പ്രക്ഷോഭനടപടികളുമായി മുന്നോട്ടുവന്നു. ഈ പശ്ചാത്തലത്തിലാണ്  സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമങ്ങൾക്ക് കടിഞ്ഞാണിടാനായി 1983  ഇന്ത്യൻ ശിക്ഷാ നിയമം  സെക്‌ഷൻ  498  എ ഭേദഗതി വരുത്തുവാൻ  അന്നത്തെ ഇന്ദിര ഗാന്ധി സർക്കാർ  മുൻകൈ എടുത്തത്. .  ഭേദഗതിയനുസരിച്  ശാരീരികമോ, മാനസികമോ ആയ  പീഡിപ്പിക്കലുകളും  ശിക്ഷാർഹമാക്കി.  സ്ത്രീധന തർക്കത്തെത്തുടർന്ന് , ആത്‍മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നതും  കുറ്റകരമാക്കികൊണ്ടു ഇന്ത്യൻ തെളിവ് നിയമം സെക്ഷൻ 113  ഭേദഗതി വരുത്തി.  വിവാഹത്തിന്  ശേഷം  7 വർഷത്തിനുള്ളിൽ ഒരു സ്ത്രീ മരിച്ചാൽ നിർബന്ധമായും പോസ്റ്റ് മോർട്ടം  നടത്തണമെന്ന വകുപ്പ് ഉൾപ്പെടുത്തി  ക്രിമിനൽ പ്രോസെജുവർ  കോഡിലും ഭേദഗതി വരുത്തി. ഇതിന്  അനുബന്ധമായി,   സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിൽ   " സർക്കാർ ഉദ്യോഗസ്ഥന്മാർ അവരുടെയോ  അവരെ ആശ്രയിച്ചു കഴിയുന്നവരുടെയോ വിവാഹങ്ങൾക്ക് സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്ന് "  പുതിയ  സെക്‌ഷൻ  ചേർത്തു . 1984    ഈ നിയമം വീണ്ടും ഭേദഗതി ചെയ്തു.  ഇതനുസരിച്ചു  വിവാഹവുമായി  ബന്ധപ്പെട്ടോ , വിവാഹ സമയത്തോ അതിനു മുമ്പോ, പിമ്പോ വിവാഹിതരാകുന്ന കക്ഷികളിൽ ഒരാൾ മറ്റൊരാൾക്കു കൊടുക്കുന്നതോ , വിവാഹിതരാകുന്നവരുടെ മാതാപിതാക്കളോ മറ്റാരെങ്കിലുമോ കൊടുക്കുന്ന എല്ലാ  സ്വത്തുക്കളും , വിലയുള്ള പ്രമാണങ്ങളും സ്ത്രീധനമാണ്. 

2004   എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന അവസരത്തിൽ,     സർവീസിൽ  പ്രവേശിക്കുന്ന ഉദ്യോഗസ്ഥർ  തങ്ങളുടെ വിവാഹത്തിന്  സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്നുള്ള സത്യവാങ്മൂലം  തങ്ങളുടെയും, വധുവിന്റെയും മാതാപിതാക്കളുടെ  ഒപ്പോടുകൂടി  വകുപ് അധ്യക്ഷന്മാർക്ക്  സമർപ്പിക്കണമെന്ന് നിഷ്കർഷിച്ചുകൊണ്ട്  ,    സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതിവരുത്തി  ഉത്തരവിറക്കി.  എന്നാൽ ഈ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒരു നടപടിയും  വകുപ്പ് അധ്യക്ഷന്മാർ  ഇപ്പോൾ എടുക്കുന്നില്ല. സ്ത്രീധവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ പരിശോധിച്ച് നടപടി എടുക്കാൻ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്  എന്നീ  മേഖലകളിൽ സ്ത്രീധന  നിരോധന  ഓഫീസർമാരെയും ചുമതലപ്പെടുത്തിയെങ്കിലും, പിണറായി സർക്കാർ  അതെല്ലാം നിഷ്ഫലമാക്കി.

 

ഏട്ടിലെ പശുവായിമാറിയ വനിതാ കമ്മീഷൻ 

വനിതകൾ നേരിടുന്ന പ്രശ്നങ്ങളിലും വനിതകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും  അന്വേഷിച്ചു  പരിഹാരം കാണുന്നതിനായിട്ടാണ്  വനിതാ കമ്മീഷൻ സംസ്ഥാനത്തു സ്ഥാപിക്കുന്നത്. കെ.ആർ. ഗൗരിഅമ്മ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആയിരുന്ന അവസരത്തിലാണ്  ദേശീയ വനിതാ കമ്മീഷൻറ്റെ  മാതൃകയിൽ  സംസ്ഥാന വനിതാ കമ്മീഷൻ ബിൽ  തയ്യാറാക്കിയത്.  എന്നാൽ ഇത് നടപ്പിലാക്കിയത് എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന അവസരത്തിലാണ്. ആദ്യ വനിതാ കമ്മീഷൻ അധ്യക്ഷയായി    നിയമിതയായതു പ്രശസ്ത കവയിത്രിയും  സാമൂഹ്യ പ്രവർത്തന രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകുകയും ചെയ്തിട്ടുള്ള  പരേതയായ  സുഗതകുമാരി ടീച്ചർ ആയിരുന്നു.  അവർ  കമ്മീഷൻ അധ്യക്ഷയായി ചുമതയേറ്റതു  1996  മാർച്ച് മാസത്തിലായിരുന്നു. വനിതകളുടെ പ്രശ്നങ്ങളിൽ  ഇടപെട്ടുകൊണ്ട്  ക്രിയാത്മകമായ  പ്രവർത്തനങ്ങളാണ് സുഗതകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ കാഴ്ചവച്ചത്. എന്നാൽ   നിലവിലെ പിണറായി സർക്കാർ  ഈ കമ്മീഷനെ മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു പോഷക സംഘടനയുടെ നിലവാരത്തിലേക്ക് അധപതപ്പിച്ചു. പാർട്ടി പ്രവർത്തകരും, നേതാക്കളും ഉൾപ്പെട്ട  ഏതു പരാതിയിലും  അന്വേഷണം  നടത്തുന്നതിന്  മാർക്സിസ്റ്റ് പാർട്ടിക്ക് സ്വന്തം പോലീസും, അന്വേഷണ സംഘവും, കോടതിയുമുണ്ടെന്നു തുറന്ന പറഞ്ഞത്  വനിതാ കമ്മീഷൻ അധ്യക്ഷയായ ജോസഫൈൻ ആയിരുന്നു.   വനിതകളോട്  വളരെ ക്രൂരവും മനുഷ്യത്വ രഹിതവുമായി  പെരുമാറിയ   എം.സി. ജോസഫൈനെ  ഒടുവിൽ പിണറായി സർക്കാരിന്  തന്നെ പുറത്താക്കേണ്ടി വന്നു. കോൺഗ്രസ് സർക്കാരുകളും കമ്മ്യൂണിസ്റ്റ് സർക്കാരുകളും  വനിതാ പ്രശ്നങ്ങളിൽ കൈക്കൊള്ളുന്ന നിലപാടാണ് പ്രധാനം.  കോൺഗ്രസ് സര്കാരുകൾക്കുകീഴിൽ  വനിതാ കമ്മീഷനുകൾക്കു പൂർണ സ്വാതന്ത്ര്യത്തോടെയും നീതിയുക്തമായും പ്രവർത്തിക്കാൻ അവസരം നൽകിയിരുന്നെങ്കിൽ, കമ്മ്യൂണിസ്റ്റ് സർക്കാരുകൾ   രാഷ്ട്രീയ ലക്ഷ്യത്തോടെയും , അതിർ വരമ്പുകൾ തീർത്തും മാത്രമേ  പ്രവർത്തന സ്വാതന്ത്ര്യം നൽകുന്നുള്ളൂ. അതുകൊണ്ടാണ് ഇടതുപക്ഷ ഭരണത്തിൻകീഴിൽ വനിതാ കമ്മീഷനുകൾക്കു    ഫലപ്രദമായി  പ്രവർത്തിക്കുവാൻ സാധിക്കാതെ, ഏട്ടിലെ പശുക്കുക്കളെപോലെ ഇരിക്കേണ്ടി വരുന്നത്.

രോഷാഗ്നിപടർത്തിയ സ്ത്രീധന മരണങ്ങൾ 

ജൂൺ മാസം അവസാന ആഴ്ച നടന്ന മൂന്നു മരണങ്ങളാണ്  സ്ത്രീധനത്തിനെതിരെയുള്ള രോഷാഗ്നി  കേരള സമൂഹത്തിൽ ഇപ്പോൾ  ആളിക്കത്തിക്കാൻ  ഇടയാക്കിയത് .  മൂന്നു പേരും  25  വയസ്സിനു താഴെയുള്ള പെണ്കുട്ടികളായിരുന്നു.  ഇതിൽ ആദ്യത്തേത് ആയുർവേദ മെഡിസിന് പഠിക്കുകയായിരുന്നു വിസ്മയുടെ മരണമാണ്.  സുന്ദരിയായ ഈ കുട്ടിയെ   വെഹിക്കിൾ ഇൻസ്‌പെക്ടർ ആയ കിരണ്കുമാർ  വിവാഹം  ചെയ്തപ്പോൾ  100  പവൻ സ്വർണവും, 1.25 ഏക്കർ സ്ഥലവും ഒരു പുതിയ കാറും  നൽകിയിരുന്നു.  കാറിനു പകരം ആഡംബര കാർ വാങ്ങാനുള്ള രൂപ നൽകണമെന്ന് പറഞ്ഞു ഭർത്താവിന്റെ വീട്ടുകാരും ഭർത്താവും നിരന്തരമായി പീഡിപ്പിച്ചു. കൊലപാതകമാണോ ആത്മഹത്യാ ആണോ എന്നതല്ല പ്രശ്‍നം .  സ്ത്രീധന തർക്കത്തെ തുടർന്നാണ്  ആ കുട്ടി  ഭർതൃ ഗൃഹത്തിൽ വച്ച്  മരണമടഞ്ഞത്  എന്നതിൽ ആർക്കും സംശയമില്ല.   ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്  19  വയസ്സുകാരിയായ  സുചിത്ര ഭർതൃഗൃഹത്തിൽ  മരണപ്പെട്ടതാണ് രണ്ടാമത്തെ കേസ്. വിവാഹ സമയത് 51  പവൻ സ്വർണവുംഒരു കാറും കൊടുത്തിരുന്നു. ഇതിനു പുറമെ  10  ലക്ഷം രൂപകൂടി വേണമെന്ന് പറഞ്ഞു ഭർത്താവു വിഷ്ണുവും  അയാളുടെ വീട്ടുകാരും  ആ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.  മൂന്നാമത്തെ കേസ്  തിരുവനന്തപുരത്തിനടുത്തുള്ള വിഴിഞ്ഞതായിരുന്നു. സ്ത്രീധനമായി ലക്ഷം രൂപ കൂടി വേണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട്   ഭർതാവ്  സുരേഷിന്റെ  വീട്ടുകാർ മാനസികമായും ശാരീരികമായും  പീഡിപ്പിക്കുന്നതിനിടയിലാണ് അർച്ചന എന്ന  കുട്ടി മരണമടയുന്നത് .

സ്ത്രീ പീഡനം വർധിച്ച അഞ്ചുവര്ഷങ്ങൾ 

സംസ്ഥാന പോലീസിന്റെ ക്രൈം റെക്കോർഡ്‌സ് പ്രകാരം  പിണറായി സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ഭരണത്തിനിടക്ക് 66  സ്ത്രീധന മരണങ്ങളും 15143  പരാതികളുമാണ് ഉണ്ടായിട്ടുള്ളത്. 2015  7  സ്ത്രീധന മരണങ്ങളായിരുന്നു കേരളത്തിൽ നടന്നത്.  ഓരോ വർഷവും സ്ത്രീ ധന മരണങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. 2020 ൽ സ്ത്രീധനവുമായി ബന്ധപ്പെട്ട പോലീസ്  കേസുകൾ 2715  ആയിരുന്നു.വനിതാ മതിലും, സ്ത്രീ സുരക്ഷയുമെല്ലാം പിണറായി സർക്കാരിന്  വെറും മുദ്രാവാക്യങ്ങൾ  മാത്രമാണ്.  ഈ സർക്കാർ അധികാരത്തിലേറിയശേഷം  കഴിഞ്ഞ ഏപ്രിൽ മാസം വരെ    പെൺകുട്ടികൾ ഉൾപ്പെടെ  16656 സ്ത്രീകളാണ്   ബലാൽ സംഘത്തിനിരയായത്. ലൈംഗിക പീഡനങ്ങളും കൊലപാതകങ്ങളും  റിപ്പോർട്ട് ചെയ്യാത്ത ദിവസങ്ങളില്ല.  ഉത്തർപ്രദേശിലെ  ഉന്നാവുംഹത്രാസും അടക്കം നിരവധി ലൈംഗിക പീഡനങ്ങളും, കൊലപാതകങ്ങളും നടന്ന യോഗിയുടെ ഭരണവും   വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെയുള്ള ലൈംഗിക പീഡനങ്ങളും  കൊലപാതകങ്ങളും നടന്ന കേരളത്തിലെ  പിണറായി സർക്കാരിന്റെ ഭരണവും തമ്മിലുള്ള ഏക വ്യത്യാസം                  കൊടിയുടെ നിറത്തിൽ മാത്രമാണ്. എന്ത് വിലകൊടുത്തും പാർട്ടിക്കാരായ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ്  ഇരു   മുഖ്യമന്ത്രിമാരും  സ്വീകരിക്കുന്നത്. യോഗിയുടേത് കാവിയാണെങ്കിൽ, പിണറായി ഏന്തിയിരിക്കുന്നതു ചുവന്ന   കൊടിയാണ്.  അത് മാത്രമാണ് വ്യത്യാസം.  ഗവർണർ  ഒരു ദിവസം  ഉപവസിച്ചതുകൊണ്ട്  മുഖ്യമന്ത്രി പിണറായി വിജയന്  മാനസാന്തരം ഉണ്ടായിട്ടുണ്ടെങ്കിൽ നല്ലതുതന്നെ എന്ന് ആശ്വസിക്കാം .

പി.എസ്‌ .ശ്രീകുമാർ 

9847173177 

 

Sunday, 15 August 2021

                                   കാബൂളിൽ  ഇനി  മുല്ല അബ്ദുൽ ഗനി ബർദാറോ ?


പി.എസ്‌ .ശ്രീകുമാർ 

          
                                                                             

പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലാണ്  താലിബാന്റെ മുന്നേറ്റം. ഈ മാസം അവസാനത്തോടെ അമേരിക്കയുടെ  മുഴുവൻ സൈന്യവും  അഫ്‌ഗാനിസ്ഥാനിൽ നിന്നും  മടങ്ങുകയാണ്. ഒപ്പം ബ്രിട്ടനും, ജർമനിയും  ഉൾപ്പെടെയുള്ള അമേരിക്കയുടെ സഖ്യ  കക്ഷികളും അവരുടെ സൈന്യത്തെ  പിൻവലിക്കും. അതോടെ   താലിബാൻ  അഫ്ഘാൻ സൈന്യത്തെ അടിയറവു പറയിച്ചു  ഭരണം പിടിച്ചടക്കുമെന്നാണ് അന്തർദേശീയ സമൂഹം പ്രതീക്ഷിച്ചതു.   എന്നാൽ അമേരിക്കയെ പോലും അമ്പരപ്പിച്ചുകൊണ്ടാണ് താലിബാൻ  അഫ്ഘാൻ  പിടിച്ചടക്കിയതും, അഫ്‌ഗാൻ  പ്രസിഡണ്ട്  അഷ്‌റഫ്  ഗനി  തജികിസ്താനിലേക്കു പലായനം ചെയ്തതും.  പ്രസിഡന്റിന്റെ കൊട്ടാരം താലിബാൻ കയ്യടക്കി കഴിഞ്ഞു.  കാബൂൾ നഗരതിന്നട്ടെ നിയന്ത്രണം ഏറ്റെടുത്ത  താലിബാൻ  പോരാളികൾ ,  ദോഹയിൽ നടക്കുന്ന സമാധാന ചർച്ചകളിലെ തീരുമാനം പ്രതീക്ഷിച്ചു  നിൽക്കുകയാണ്.  സമാധാനപരമായ ഒരു അധികാരമാറ്റത്തിനായാണ്  അവർ  കാത്തു നിൽക്കുന്നത്. ഏതുനിമിഷവും  അധികാരം പിടിച്ചെടുത്തതായി  താലിബാൻ പ്രഖ്യാപിക്കാൻ സാധ്യത ഉണ്ട്.  ഏതായാലും ഒരു കാര്യം ഉറപ്പാണ്. അഫ്ഘാനിസ്ഥാൻ ഇനി ഇസ്ലാമിക എമിറേറ്റ് ആയി മാറും. പ്രസിഡണ്ട് ആയി വരാൻ  സാധ്യത  താലിബാൻ തലവനായ   മുല്ല അബ്ദുൽ ഗനി  ബർദാറാണ് .     അതിനു ശേഷം അഫ്‌ഗാനിൽ    എന്താണ് സംഭവിക്കുകയെന്നത്   അന്തർദേശീയ സമൂഹത്തെയാകെ  അലട്ടുന്ന ഒരു ചോദ്യമാണ് .

2001 സെപ്റ്റംബർ  11  ന്  ന്യൂയോർകിലെ  വേൾഡ് ട്രേഡ് സെന്ററിൽ  ഉണ്ടായ ഭീകരാക്രമണത്തെ തുടർന്നാണ്  അമേരിക്കയുടേയും  സഖ്യകക്ഷികളുടേയും  സൈന്യം  അഫ്‌ഗാനിസ്ഥാനിൽ  ഇരച്ചു കയറിയത് . ഭീകരാക്രമണം ആസൂത്രണം ചെയ്തത്  താലിബാനാണെന്നു ആരോപിച്ചുകൊണ്ട്  അവരെ അഫ്‌ഗാനിസ്ഥാൻറ്റെ മണ്ണിൽ   നിന്നും തൂത്തുമാറ്റുമെന്നു   അവകാശപ്പെട്ടാണ് അമേരിക്ക   യുദ്ധം ആരംഭിച്ചത്. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട്  താലിബാനെ അമർച്ചചെയ്‌തു  ജനകീയ ഭരണം  കൊണ്ടുവരുവാൻ അമേരിക്കക്ക്  കഴിഞ്ഞെങ്കിലും, താലിബാനെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തിലെത്താൻ ഇരുപതു വർഷങ്ങൾക്കിപ്പുറവും സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.  ഏതായാലും കഴിഞ്ഞ ഇരുപതു വർഷം  അമേരിക്ക   എന്താണോ അമേരിക്ക ഉദ്ദേശിച്ചത്   അതൊക്കെ  ഇപ്പോൾ വൃഥാവിലായി.  

 2500 ഓളം  അമേരിക്കയുടെ സൈനികരും, അവരെ സഹായിക്കാനായി എടുത്ത 3800 ഓളം  താൽക്കാലികക്കാരും  യുദ്ധത്തിൽ കൊല്ലപ്പെട്ടു.  അഫ്‌ഗാൻറ്റെ  സൈനികരും, പോലീസും കൂടി  66000  പേരും,   പൗരന്മാരായ   47245  പേരുമാണ് താലിബാനുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.   താലിബാൻ തീവ്രവാദികളായ  51191 പേരും. കഴിഞ്ഞമാസം കൊല്ലപ്പെട്ട ഇന്ത്യൻ പത്രപ്രവര്തകനായ ഡാനിഷ് സിദ്ദിഖി  ഉൾപ്പെടെ 72  പത്രപ്രവർത്തകരുമാണ് കഴിഞ്ഞ ഇരുപതു വർഷങ്ങൾക്കുള്ളിൽ   അഫ്‌ഗാൻ  യുദ്ധത്തിൽ കൊല്ലപ്പെട്ടത്.  ഈ യുദ്ധത്തിന് നേതൃത്വം നൽകിയ  അമേരിക്കയുടെ ഖജനാവിൽ നിന്നും  2 ലക്ഷം കോടി ഡോളറാണ്   ചെലവഴിച്ചത്. അൽ ഖായിദ  നേതാവ്  ഒസാമ ബിൻ ലാദനെ  2011  മേയ്  16 ന്  പാകിസ്താനിലെ അബ്ബോട്ടാബാദിലെ ഒളിതാവളത്തിൽ വച്ച് കൊലപ്പെടുത്തിയതൊഴിച്ചാൽ   താലിബാനെ തുടച്ചു നീക്കുക എന്ന  ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിച്ചില്ലെന്ന് മാത്രമല്ല, ഒരിക്കൽ തീവ്രവാദികൾ എന്ന് മുദ്രകുത്തി അകറ്റിനിർത്തിയവരുമായി സമാധാന ചർച്ച നടത്തിയാണ് സൈനികരെ പിൻവലിക്കാനുള്ള കരാറിൽ  മുൻ പ്രസിഡന്റ  ഡൊണാൾഡ് ട്രംപ് എത്തിച്ചേർന്നതും.  ഔദ്യോഗിക തലത്തിൽ താലിബാനുമായി നടന്ന ചർച്ചയുടെ തുടർച്ചയായാണ്  2020  ഫെബ്രുവരി  29 ന്  അമേരിക്കയും താലിബാനുമായി  ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ വച്ച്  കരാർ ഒപ്പിട്ടത്.  അഫ്‌ഗാനിലെ  അധികാര മാറ്റം  അവിടത്തെ സർക്കാരും താലിബാനുമായി ചർച്ചനടത്തി പരിഹരിക്കണമെന്നും,  അമേരിക്കയുടെയും സഖ്യകഷികളുടെയും സൈനികർ ഘട്ടം ഘട്ടമായി പിൻവാങ്ങുമെന്നും, ഇരുഭാഗത്തുമായി തടവിൽ  കഴിയുന്നവരെ സമയബന്ധിതമായി  വിട്ടയക്കുമെന്നും,  അതിനു അവസരമൊരുക്കത്തക്കരീതിയിൽ  വെടിനിർത്തൽ നടപ്പിൽ വരുത്തുമെന്നും  ഉള്ള നിബന്ധനകളാണ്  കരാറിൽ ഉള്ളത് .

താലിബാന്റെ സ്വഭാവം മാറുന്നു 

2021  മേയ്  മാസത്തിൽ അമേരിക്കൻ സൈനികർ അഫ്‌ഗാൻ  വിടാൻ തുടങ്ങിയതോടെ താലിബാന്റെ സ്വഭാവം മാറി. വെടിനിർത്തൽ ലംഘിച്ചുകൊണ്ട്  അവർ ഓരോ  നഗരങ്ങളും , പ്രവിശ്യകളും     പിടിച്ചെടുക്കുവാൻ   തുടങ്ങി. അഫ്‌ഗാനിൽ  അമേരിക്ക ഏറ്റവും വലിയ സൈനിക ക്യാമ്പ് നടത്തിയത്  സൈനിക  വിമാന താവളം  ഉള്ള  ബഗ്രാമിലാണ്. കാബൂളിൽ നിന്നും 43  കിലോ മീറ്ററാണ്  ബഗ്രാമിലേക്ക്. യുദ്ധത്തിന്റെ മൂര്ധന്യ ഘട്ടങ്ങളിൽ  പതിനായിരക്കണക്കിന് സൈനികരും, ആയിരക്കണക്കിന് സൈനിക വാഹനങ്ങളും , യുദ്ധവിമാനങ്ങളും ആയുധങ്ങളും ഒക്കെ ഉള്ള  ഒരു ആധുനിക  മിനി നഗരമായിരുന്നു ബഗ്രാം.  കരാറിന്റെ ഭാഗമായി സൈനികരുടെ എണ്ണം ഇവിടെ കുറച്ചുകൊണ്ടുവരികയായിരുന്നു അമേരിക്ക. എന്നാൽ ബാക്കിയുണ്ടായിരുന്ന മുഴുവൻ സൈനികരെയും  ജൂലൈ രണ്ടാം തീയതി  അർധരാത്രിക്ക്  അമേരിക്ക ഒഴിപ്പിച്ചു കൊണ്ടുപോയി.  അഫ്‌ഗാൻ  സൈനിക മേധാവിയെപ്പോലും അറിയിക്കാതെയാണ്  അമേരിക്ക സൈനികരെ ഒഴിപ്പിച്ചത്. സൈനികർ ഒഴിഞ്ഞതിനെ തുടർന്ന്  ബഗ്രാം ക്യാമ്പിൽ ആളുകൾ ഇരച്ചുകയറി കൊള്ളയടിച്ചപ്പോഴാണ്  അമേരിക്കൻ സൈനികർ അവിടെനിന്നും ഒഴിഞ്ഞ വിവരം അഫ്‌ഗാൻ  സൈനികർ അറിഞ്ഞത്. ഇപ്പോൾ   ബഗ്രാം സൈനിക ക്യാമ്പിന്റെ നിയന്ത്രണവും  താലിബാൻ   ഏറ്റെടുത്തു.

ഓഗസ്റ്റ് ആദ്യവാരത്തോടെ അഫ്ഗാനിസ്ഥാനിലെ  421  ജില്ലകളിൽ  പകുതിയോളം ജില്ലകളുടെ നിയന്ത്രണം താലിബാൻറ്റെ  കൈകളിലായി. ഏറ്റവും ഒടുവിലത്തെ റിപോർട്ടുകൾ അനുസരിച്ചു്  അഫ്ഘാനിസ്ഥാനിലെ  34  പ്രവിശ്യകളും     താലിബാൻ പിടിച്ചെടുത്തു.  ഏറ്റവും ഒടുവിലത്തെ റിപോർട്ടുകൾ പ്രകാരം  അഫ്ഘാനിസ്ഥാൻ മുഴുവൻ താലിബാൻ  പിടിച്ചെടുത്തു കഴിഞ്ഞു. 

അമേരിക്കയുടെ  പിൻഗാമി ആര് ?

അഫ്‌ഗാനിസ്ഥാനിൽ  അമേരിക്കക്കുണ്ടായിരുന്ന  റോളിൽ  ഇനി ആരായിരിക്കും? അതിനുള്ള മത്സരം തുടങ്ങി.  ആ റോൾ കയ്യടക്കാൻ റഷ്യക്കും, ചൈനക്കും, പാകിസ്ഥാനും, ഇറാനും താല്പര്യമുണ്ട്.  ഇന്ത്യക്കു താല്പര്യമുണ്ടെങ്കിലും താലിബാനുമായുള്ള ഇന്ത്യയുടെ ബന്ധം അത്ര സുഖകരമല്ല.  താലിബാനെ, അമേരിക്കയുടെ ആക്രമണങ്ങളിൽനിന്നും  അഭയം നൽകിരക്ഷിച്ചതും,   ആയുധങ്ങളും സാമ്പത്തിക സഹായങ്ങളും  നൽകി ഊട്ടി വളർത്തിയതും പാകിസ്താനാണ്. അതുകൊണ്ട്  താലിബാന്റെ നേതൃത്വത്തിൽ   സർക്കാർ രൂപീകരിക്കുകയാണെങ്കിൽ,   അമിതമായ സ്വാധീനം ചെലുത്താൻ സാധിക്കും എന്നാണ് പാകിസ്ഥാൻ കരുതുന്നത്. ഇക്കാര്യത്തിൽ വളരെ സൂക്ഷിച്ചാണ് ചൈനയും റഷ്യയും കരുക്കൾ നീക്കുന്നത്.  ചൈനക്ക് രണ്ടു കാര്യങ്ങളിലാണ്  ശ്രദ്ധ.  ഒന്ന്, അവരുടെ ബെൽറ്റ് ആൻഡ്  റോഡ് പദ്ധതിയിൽ ഉൾപ്പെട്ട  റോഡ്, റെയിൽ ലൈനുകൾ  കടന്നു പോകുന്നത് അഫ്ഗാനിലൂടെയാണ്. യൂറോപ്പിലേക്കും , മധേഷ്യൻ  രാജ്യങ്ങളിലേക്കുമുള്ള  അവരുടെ ചരക്കു ഗതാഗതം  തടസ്സപ്പെടരുതെന്നതാണ്  ചൈനയുടെ  ഒരു ആവശ്യം. രണ്ടാമത്തേത് ചൈനയുടെ സുരക്ഷയെ ബാധിക്കുന്നതാണ്.  മുസ്ലിം ഭൂരിപക്ഷ മേഖലയായ ചൈനയുടെ  വടക്ക്  പടിഞ്ഞാറൻ   സിൻജിയാങ് പ്രവശ്യ  അഫ്ഗാനോട് ചേർന്നാണ്  കിടക്കുന്നത്.   ഉയിഗർ   മുസ്‌ലിം  വംശജർ  ചൈനയുടെ അധീശത്തിനെതിരെ  കുറെകാലങ്ങളായി പോരാടുന്നു.   സൈനിക ശക്തിയും അധികാരവുമുപയോഗിച്ചാണ്  ഉയിഗർ വംശജരെ ചൈന അടിച്ചൊതുക്കുന്നത്.   താലിബാനുമായി ചേർന്ന്  ചൈനക്കെതിരെ അവർ ഭാവിയിൽ പോരാടുമോ എന്ന ഭയം ചൈനയെ വല്ലാതെ അലോസരപ്പെടുത്തുന്നു.  അതൊഴിവാക്കുക എന്ന ലക്ഷ്യത്തോടെ താലിബാനുമായി,  പാകിസ്താന്റെ സഹായത്തോടെ  അവർ ചർച്ചകൾ നടത്തുന്നുണ്ട്.  ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ പെട്ട  ചൈനയുടെ വൻകിട പദ്ധതികൾക്ക് വേണ്ട സഹായവും സുരക്ഷയും നൽകുമെന്നും,  ഉയിഗർ പ്രശ്നത്തിൽ ചൈനയുടെ നിലപാടിന് അനുസരിച്ചു നീങ്ങാമെന്നുമാണ് ഇപ്പോൾ താലിബാൻ  അവർക്ക് നൽകിയിട്ടുള്ള ഉറപ്പു.

റഷ്യക്കും  പ്രശ്‍നം  സുരക്ഷയും സാമ്പത്തിക ഇടപാടുകളും,ആണ്. ദക്ഷിണ-ഉത്തര റോഡ്/റെയിൽ  ഗതാഗതം അഫ്‌ഗാനിലൂടെ  സ്ഥാപിക്കുകയാണെങ്കിൽ, അറബിക്കടൽ മുഖേന ദക്ഷിണ  ഏഷ്യൻ രാജ്യങ്ങളിലേക്കും, ആഫ്രിക്കൻ രാജ്യങ്ങളിലേക്കും  വ്യാപാര-വാണിജ്യ ഇടപാടുകൾ വ്യാപിപ്പിക്കുവാൻ എളുപ്പം സാധിക്കും.  മറ്റൊന്ന്  മുസ്ലിം  തീവ്രവാദം തടഞ്ഞു നിർത്തുക എന്നുള്ളതാണ്.പഴയ സോവിയറ്റ് യൂണിയന്റെ ഭാഗങ്ങൾ ആയിരുന്ന രാജ്യങ്ങളാണ്  റഷ്യക്കും,  അഫ്ഗാനുമിടയിൽ ബഫർ  രാജ്യങ്ങളായി  ഉള്ള തജികിസ്താൻ, ഉസ്‌ബെക്കിസ്ഥാൻ, തുർക്മെനിസ്താന്  തുടങ്ങിയ രാജ്യങ്ങൾ. ഇവിടങ്ങളിലൂടെ മുസ്ലിം തീവ്രവാദം വ്യാപിച്ചാൽ   അത് റഷ്യക്കും  ദോഷകരമാകും. അതൊഴിവാക്കാൻ ശ്രമിക്കുന്നതിനൊപ്പം, മധ്യേഷ്യൻ  രാജ്യങ്ങളിൽ മുൻ സോവിയറ്റ് യൂണിയനുണ്ടായിരുന്ന സ്വാധീനം തിരിച്ചുപിടിക്കാൻ സാധിക്കുമോ  എന്നും റഷ്യ ശ്രമിക്കുന്നു.

ഇറാനുമായി  സൗഹൃദം പുലർത്തുന്ന ഒരു ഭരണം അഫ്‌ഗാനിൽ  ഉണ്ടാകണമെന്നാണ്  ആ രാജ്യം   ആഗ്രഹിക്കുന്നത്.  ഗനിയുമായി  നല്ലബന്ധമാണ് ഇറാനുള്ളതെങ്കിലും, അമേരിക്കയുമായുള്ള ഗനിയുടെ സൗഹൃദവും, സൈനിക സഹകരണവും ഇറാൻ ഇഷ്ടപ്പെടുന്നില്ല.  അതുകൊണ്ടു  നിലവിലുള്ള അഫ്‌ഗാൻ  സർക്കാരിനോട്  അടുപ്പം പുലർത്തുന്നതിനൊപ്പം താലിബാനുമായും  ഇറാൻ നല്ല ബന്ധത്തിലാണ്.ഐസിസുമായി  ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഖൊറാസാൻ  പ്രവിശ്യയിലെ  തീവ്രവാദി ഗ്രൂപ്പിനെ രണ്ടുകൂട്ടരും എത്തിക്കുന്നു. ഇറാനിൽ നിന്നും മോചനം നേടണമെന്ന് ആഗ്രഹിക്കുന്ന ഖൊറാസാൻ  തീവ്രവാദികളെ  താലിബാനും ശക്തമായി എതിർക്കുകയാണ്.  താലിബാന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് കാബൂളിൽ  അധികാരമേൽക്കുന്നതെങ്കിൽ , ഇറാൻ - അഫ്‌ഗാൻ  അതിർത്തികളിലൂടെയുള്ള മയക്കുമരുന്ന് കള്ളക്കടത്തു തടയാൻ ഇരുരാജ്യങ്ങൾക്കും സഹകരിക്കുവാൻ സാധിക്കും.  ഒപ്പം ഇറാന്റെ ചബാഹർ  തുറമുഖം വഴി  അഫ്‌ഗാനിസ്ഥാന്റെ  ചരക്കു ഗതാഗതം  സുഗമമാക്കുവാൻ സാധിക്കും.  അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിൽ വലയുന്ന ഇറാന്  അഫ്‌ഗാൻ  മാർക്കറ്റിലേക്കുള്ള പ്രവേശവും അഫ്ഗാനിസ്ഥാൻ വഴി   ചൈനയുമായുള്ള  വാണിജ്യ-വ്യാപാര ബന്ധങ്ങളും   വലിയ ആശ്വാസമായി  മാറും.  ഏതു സാഹചര്യവും തങ്ങൾക്കുകൂടി  പ്രയോജനപ്പെടണം എന്നതാണ് ഇറാൻറ്റെ  അഫ്ഗാൻ നയത്തിന്റെ രത്‌നച്ചുരുക്കം.

ഇന്ത്യയുടെ സാദ്ധ്യതകൾ 

റഷ്യയുടെയും, ചൈനയുടെയും, ഇറാൻറ്റെയും  താല്പര്യങ്ങൾ മനസ്സിലാക്കികൊണ്ടു,  നമുക്ക് അനുയോജ്യമായ  ഒരു നയമായിരിക്കണം ഇന്ത്യ സ്വീകരിക്കേണ്ടത്.  അതിന്  റഷ്യയും ഇറാനുമായി നാം കൂടുതൽ സഹകരിക്കണം.  ഇറാനുമായി വളരെ നല്ല ബന്ധമാണ് നമുക്കു ഉണ്ടായിരുന്നത്.  ഇറാനിലെ ചബാഹർ  തുറമുഖം വികസിപ്പിക്കുവാൻ ഇന്ത്യയാണ്  പണം മുടക്കിയത് . ചബഹറിൽ നിന്നും അഫ്ഗാനിസ്ഥാനിലേക്കു റെയിൽവേ ലൈൻ  നിർമിക്കുന്ന കരാറും നമുക്കായിരുന്നു.  എന്നാൽ അമേരിക്ക ഇറാനെതിരെ  ഉപരോധം ഏർപ്പെടുത്തിയപ്പോൾ  ട്രംപിന്റെ ഭീഷണിക്കു വഴങ്ങി , നമുക്ക് അതിൽ നിന്നും പിന്തിരിയേണ്ടി വന്നു. ഇക്കാര്യത്തിൽ ഇറാന് നമ്മളോട് അല്പം ഈർഷ്യയും ഉണ്ട് . ഇറാനിൽ ഇബ്രാഹിം റൈസി പുതിയ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തതുമുതൽ  ബന്ധങ്ങൾ പഴയ നിലയിലേക്ക് കൊണ്ടുപോകുവാൻ നമ്മുടെ വിദേശ കാര്യ  മന്ത്രാലയം കാര്യമായി ശ്രമിക്കുന്നുണ്ട്.  കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ  വിവിധ വികസന പ്രവർത്തനങ്ങൾക്കായി പതിനൊന്നു ബില്യൺ ഡോളർ  ഇന്ത്യ  അഫ്‌ഗാനിൽ  നിക്ഷേപിച്ചു.  അതിൽ പ്രധാനപ്പെട്ടവ  കാബൂളിലെ  പാർലമെന്റ് മന്ദിരം, ദലേറ -സറഫ്  റോഡ് വികസനം, അഫ്‌ഗാനിലെ  ഏറ്റവും വലിയ  അണക്കെട്ടായ സൽ‍മ അണക്കെട്ട്  എന്നിവയാണ്.  അതിനു പുറമെയാണ് വാണിജ്യ-വ്യാവസായിക ബന്ധങ്ങൾ.  അതിനാൽ നമ്മുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ  തന്ത്രപരമായ ഇടപെടലാണ് നടത്തേണ്ടത്. തൊണ്ണൂറുകളിലെ  ശൈലിയിൽ നിന്നും  താലിബാനും  വളരെയേറെ മാറി.  അന്തർദേശീയ രംഗത്തുണ്ടായ  മാറ്റങ്ങൾ ഉൾകൊള്ളാൻ അവരും തയ്യാറായിട്ടുണ്ട്. ഒറ്റയാനെപ്പോലെ പോയാൽ അധികനാൾ മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന്  പഴയ അന്ന്ഹവങ്ങളിൽ നിന്നും അവർ പഠിച്ചിട്ടുണ്ട് എന്നാണ് പ്രതീക്ഷിക്കുന്നത്..  അഫ്‌ഗാനിലെ  ശാക്തിക ചേരിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മുൻകൂട്ടിക്കണ്ട്,  താലിബാന്റെ നേതൃത്വവുമായി   നല്ല ബന്ധം പുലർത്തുവാൻ നമ്മൾ  അണിയറിൽ  ശ്രമങ്ങൾ നടത്തിയിരുന്നു. ഇക്കാര്യത്തിൽ റഷ്യയുമായും ഇറാനുമായും കൂടുതൽ സഹകരിച്ചു  കൊണ്ട് മുന്നോട്ടുപോയാൽ,  കാബൂളിൽ ഉണ്ടായിട്ടുള്ള  മാറ്റം  നമുക്ക്  കുറെയെങ്കിലും അനുകൂലമാക്കുവാൻ,  ഒരു പക്ഷേ ,  സാധിച്ചേക്കും.

പി.എസ്‌ .ശ്രീകുമാർ 

9847173177 

























 


Tuesday, 13 July 2021

       കൂട്ട വംശഹത്യ നേരിടുന്ന   കാനഡയിലെ ആദിവാസി സമൂഹം 

പി.എസ് .ശ്രീകുമാർ 



 കാനഡയിലെ പൊതു-രാഷ്ട്രീയ ജീവിതത്തെ  പിടിച്ചുലച്ചുകൊണ്ടു ആദിവാസികളായ നൂറുകണക്കിന് വിദ്യാർത്ഥികളുടെ അസ്ഥികൂടങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബോര്ഡിങ് സ്കൂളുകളിൽ നിന്നും കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്.കുഴിമാടങ്ങൾ ആദ്യം കണ്ടെത്തിയത്  ഈ നൂറ്റാണ്ടിലെ  ഏറ്റവും  തീക്ഷ്ണമായ ഉഷ്ണത്തിൽപെട്ടു ഈയിടെ നൂറുകണക്കിന്  ആളുകൾ  മരിച്ചുവീഴുന്ന  ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലാണ് . ഈ പ്രവിശ്യയിലുള്ള  കാംലോപ്‌സിലെ  ഇന്ത്യൻ റെസിഡൻഷ്യൽ  സ്കൂൾ അംഗണത്തിൽനിന്നുമാണ് 215  കുഴിമാടങ്ങൾ കണ്ടെത്തിയത്.  ഭൂമിക്കടിയിലെ  വസ്തുക്കൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ശക്തികൂടിയ റഡാർ  സംവിധാനം ഉപയോഗിച്ച  അന്വേഷണ ഉദ്യോഗസ്ഥർ  ഇവ കണ്ടെത്തിയത്.

ഇന്ത്യൻ ആദിവാസി [അവിടത്തെ ഒരു ആദിവാസി സമൂഹത്തിന്റെ പേരാണ്] കുട്ടികൾക്കായി  പത്തൊമ്പത് , ഇരുപത്  നൂറ്റാണ്ടുകളിൽ    കാതോലിക്കാസഭ  നടത്തിയിരുന്ന 130  സ്കൂളുകളിൽ ഒന്നാണ്  കാംലോപ്സിലെ  ഇന്ത്യൻ  റെസിഡൻഷ്യൽ  സ്കൂൾ.  1863 നും 1998 നും  ഇടക്കുള്ള കാലഘട്ടത്തിൽ കാനഡ സർക്കാരിന്റെ അനുമതിയോടെയാണ്,   ഒന്നര ലക്ഷത്തോളം ആദിവാസി കുട്ടികളെ  കുടുംബങ്ങളിൽ  നിന്നും വേർപെടുത്തി കൊണ്ട്  നിര്വ്വന്ധിതമായി   ഈ സ്കൂളുകളിൽ ചേർത്തത്.  അവരെ ആദിവാസി സമൂഹത്തിലെ ജീവിത രീതിയിൽ നിന്നും അടർത്തിമാറ്റുക എന്നതായിരുന്നു ഈ ബോര്ഡിങ് സ്‌കൂളുകളുടെ ഉദ്ദേശം.    അവരുടെ തനതായ ആദിവാസി ഭാഷയും , സംസ്കാരവും  ആചാരങ്ങളും  ഈ സ്കൂളുകളിൽ  വിലക്കി.  ശുചിത്വം ഇല്ലാത്തതും   അസൗകര്യങ്ങൾ  നിറഞ്ഞതുമായ അന്തരീക്ഷമാണ് ഈ സ്‌കൂളുകളിലെല്ലാം  നിലനിന്നിരുന്നത്.  അനാരോഗ്യകരമായ  ചുറ്റുപാടുകളിൽ താമസിപ്പിക്കപ്പെട്ട  കുട്ടികൾ വ്യാപകമായി ലൈംഗിക പീഡനത്തിനടക്കം ഇരയാക്കപ്പെട്ടിരുന്നു. അധികൃതരുടെ  നിർദേശങ്ങൾ അവഗണിക്കുന്ന കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്താനും  മടിച്ചിരുന്നില്ല.

പ്രാദേശിക സർക്കാരുകൾ നടത്തുന്ന അന്വേഷണങ്ങളിൽ  കൂടുതൽ  സ്‌കൂളുകളിൽ കുഴിമാടങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ജൂൺ അവസാന വാരത്തിൽ സസ്കാചെച്ചവൻ  പ്രവിശ്യയിലെ  മാറിവെൽ   ബോര്ഡിങ് സ്‌കൂളിൽ  750 ൽ പരം കുഴിമാടങ്ങൾ കൂടി  കണ്ടെത്തിയതോടെ കാനഡ സർക്കാരും, മനുഷ്യാവകാശ പ്രവർത്തകരും ഈ വിവാദം ഏറ്റെടുത്തിരിക്കുകയാണ്.  സഭയുടെ കീഴിൽ കാനഡയിലെ വിവിധ പ്രവിശ്യകളിൽ നടത്തിയിരുന്ന ബോര്ഡിങ് സ്‌കൂളുകളിലെല്ലാം കൂടി  6000 ഓളം  കുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ടു എന്നാണ്ആദിവാസി സംഘടനകളുടെ കൂട്ടായ്മയായ  "Idle  No  More" കൂട്ടായ്മ   ആരോപിക്കുന്നത്. സാംസ്കാരികമായ വംശഹത്യയാണ് കാനഡയിലെ ആദിവാസി സമൂഹം  നേരിടുന്നതെന്നാണ്  ആംനസ്റ്റി ഇന്റർനാഷണൽ  ആരോപിച്ചിട്ടുള്ളത്

ഖേദം പ്രകടിപ്പിച്ചു മാർപ്പാപ്പ 

ഈ വിവരങ്ങൾ പുറത്തു വന്നതിനെ തുടർന്ന്, കൂട്ട പീഡനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട്  കാതോലിക്ക സഭ നേതൃത്വം മാപ്പുപറയണമെന്ന്  കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ  ആവശ്യപ്പെട്ടു.കത്തോലിക്കാ സഭ അധ്യക്ഷനായ  പോപ്പ് ഫ്രാൻസിസ്,  സഭയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ബോർഡിങ്  സ്‌കൂളുകളിൽ നടന്ന  മനുഷ്യാവകാശ ധ്വംസനങ്ങളിലും , ലൈംഗികാതിക്രമങ്ങളിലും , കൊലപാതങ്ങളിലും  .ഖേദം പ്രകടിപ്പിച്ചു.  മാത്രമല്ലാ , സങ്കടകരമായ ഈ സംഭവങ്ങളെക്കുറിച്ചു  കൂടുതൽ വിവരങ്ങൾ വെളിച്ചത്തുകൊണ്ടുവരണമെന്നു  കാനഡയിലെ  സർക്കാർ-മത നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.  എന്നാൽ ഇതിനോടകം പുറത്തു വന്ന  വസ്തുതകളുടെ  അടിസ്ഥാനത്തിൽ  ആദിവാസി സമൂഹത്തോട് മാപ്പുപറയാത്ത,  കാതോലിക്കാ സഭാ  മേലധ്യക്ഷന്മാരെ  പ്രധാനമന്ത്രി ട്രൂഡോ നിശിതമായി വിമർശിച്ചു.

ലോകത്തിലെ സമ്പന്ന രാജ്യങ്ങളിൽ ഒന്നായ  കാനഡയിലെ  ആദിവാസി സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന    വിവേചനങ്ങളും  പീഡനങ്ങളുമാണ്  ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേരളത്തിനേക്കാൾ  മുപ്പതു ലക്ഷം പേര് മാത്രമാണ്  ലോകത്തെ രണ്ടാമത്തെ വിസ്തൃതിയുള്ള രാജ്യമായ കാനഡയുടെ ജനസംഖ്യ . 3.8 കോടിയാണ്   അവിടത്തെ  ജനസംഖ്യ. ഇതിൽ  4.9  ശതമാനം  പേർ,   അതായത്  16,70,000  പേര് മാത്രമാണ്  എല്ലാ ആദിവാസി സമൂഹങ്ങളിലുമായി ഉള്ളത്.  സ്റ്റാറ്റിസ്റ്റിക്‌സ്  കാനഡ കണക്കനുസരിച്ചു , ഇവരുടെ തൊഴിലില്ലായ്മ നിരക്ക്  10.1 ശതമാനമാണ് .അതേസമയം കാനഡയിൽ  കോവിഡിന്  മുമ്പു പൊതുവേ ഉണ്ടായിരുന്ന തൊഴിലില്ലായ്‌മ  നിരക്ക്  6  ശതമാനത്തിനു താഴെയായിരുന്നു.   അവരുടെ കൈവശം ഉണ്ടായിരുന്ന  കൃഷി/താമസ സ്ഥലങ്ങളും , ജീവിത മാര്ഗങ്ങളും ഇല്ലാതായിരിക്കുന്നു.  കൈവശം ഇരുന്ന സ്ഥലങ്ങളിൽ  നിന്ന് പോലും  അവർ കുടിയിറക്കപ്പെട്ടു. ആവശ്യത്തിന്  ഭക്ഷണമോ,താമസ സൗകര്യങ്ങളോ, ശുദ്ധജല ലഭ്യതയോ ഇല്ലാതെ തികച്ചും അനാരോഗ്യകരമായ സാഹചര്യങ്ങളിൽ ജീവിക്കുന്നവരാണ് ഫസ്റ്റ് ഇന്ത്യൻസ്  എന്നറിയപ്പെടുന്ന പ്രബലമായ ആദിവാസി സമൂഹം.  വിദ്യാഭ്യാസ രംഗത്തും അവർ അവഗണ നേരിടുകയാണ്.  അവരുടെ കുട്ടികളിൽ  പലരും  സ്‌കൂളുകളിൽ പ്രവേശനം തേടുന്നില്ലെന്നു മാത്രമല്ല, പ്രവേശനം നേടിയവരുടെ  കൊഴിഞ്ഞുപോക്കും വളരെ കൂടുതലാണ്.  ഇവരുടെ ഇടയിൽ  തൊഴിലില്ലായ്മയും കൂടുതലാണ്. അതുകൊണ്ടു    ഇവരിൽ നിന്നുമുള്ള തൊഴിൽ രഹിതരിൽ  നിരവധിപേർ  കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നുണ്ട്.  പോഷകാഹാര കുറവും  ഇവർക്കിടയിൽ വ്യാപകമാണ്.  

സർക്കാരുകൾക്ക് വിമുഖത  

കാ നഡയുടെ ഭരണഘടന ആദിവാസി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന്  ഉറപ്പുനല്കുന്നുണ്ടെങ്കിലും  മാറിമാറി വന്ന ഭരണ കൂടങ്ങൾ  അവരെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള  നടപടികൾ കൈക്കൊള്ളാൻ  ശു ഷ്‌കാന്തി കാണിച്ചില്ല എന്നതാണ് വാസ്തവം. സ്‌കൂളുകളിൽ മാത്രമല്ല , പൊതുസമൂഹത്തിലും  ആദിവാസികൾ പീഡിപ്പിക്കപ്പെടുന്നു.   മറ്റു വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ  ആദിവാസികളായ സ്ത്രീകളിലും പെണ്കുട്ടികളിലും ഉണ്ടാകുന്ന  മരണ നിരക്ക് 12  മടങ്ങു  കൂടുതലാണ്. മൂന്നു പതിറ്റാണ്ടിനിടയിൽ 1200 ഓളം ആദിവാസി പെൺകുട്ടികൾ  കാണാതാവുകയോ,  കൊല്ലപ്പെടുകയോ ചെയ്‌തിട്ടുണ്ട്‌.   അന്യാധീനപ്പെട്ട അവരുടെ സ്ഥലങ്ങൾ  തിരി ച്ചുനല്കുന്നതിൽ  നിയമ  സംവിധാനം  പോലും  അക്ഷന്തവ്യമായ  കാലതാമസമാണ് വരുത്തുന്നത്. ആദിവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ പ്രത്യേകമായി പരിശോധിക്കുവാൻ ആദ്യമായി ഒരു കമ്മീഷനെ നിയമിച്ചത് 1991 ൽ ആയിരുന്നു. റെനേ ദുസ്സൾട്  എന്ന  പ്രമുഖ നിയമന്ജൻറ്റെ  അധ്യക്ഷതയിൽ നിയമിച്ച  കമ്മീഷൻ  പരിഹാര നിർദേശങ്ങൾ അടങ്ങിയ  റിപ്പോർട്ട് 1996 ൽ  നൽകിയെങ്കിലും,  അവയിൽ ഭൂരിപക്ഷവും നടപ്പിലാക്കിയിട്ടില്ല. 

ബോർഡിങ് സ്‌കൂളുകളിൽ  ആദിവാസികളായ കുട്ടികൾ പീഡിപ്പിക്കപ്പെട്ട വിഷയം   2008 ൽ  ഉയർന്നു വന്നപ്പോൾ, അന്ന് പ്രധാനമന്ത്രിയായിരുന്ന സ്റ്റീഫൻ ഹാർപ്പർ  ആദിവാസി സമുദായങ്ങളോട്  മാപ്പു ചോദിച്ചു.   ഈ  സമൂഹം നേരിടുന്ന ഗുരുതരമായ  പ്രശ്നങ്ങൾ  അന്വേഷിക്കുവാനായാണ്   2008  ൽ  സർക്കാർ  ട്രൂത് ആൻഡ് റീകൺസിലിയേഷൻ  കമ്മീഷനെ നിയമിച്ചത് .ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിലും, തൊഴിൽ ലഭ്യതയിലും  മറ്റു വിഭാഗങ്ങളുമായുള്ള വിടവ് നികത്തുവാനും, നിയമ വ്യവസ്സ്‌തക്കുള്ളിൽ നിന്നുകൊണ്ട് തുല്യ പരിഗണന ഈ വിഭാഗങ്ങൾക്ക് നൽകുക തുടങ്ങി നിരവധി നിർദേശങ്ങളാണ് ഈ കമ്മീഷൻ 2015  ൽ നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തത്.  ഈ റിപ്പോർട്ടും  ആത്മാർത്ഥതയോടെ നടപ്പാക്കുവാൻ  സർക്കാരിന് സാധിച്ചിട്ടില്ല.  1996 ലെ റോയൽ കമ്മീഷൻ ശുപാർശചെയ്ത  ആദിവാസികളുടെ  സേവങ്ങൾക്കായുള്ള വകുപ്പും, ആദിവാസികൾ കൂടുതലുള്ള വടക്കൻ മേഘലകൾക്കായുള്ള  വകുപ്പും രൂപീകരിച്ചത് 2017 ൽ മാത്രമാണ്. . ആദിവാസി സമൂഹത്തിന്റെ  വിവിധ ആവശ്യങ്ങൾക്കായി  ബജറ്റിൽ വകയിരുത്തുന്ന തുക പോലും  മുഴുവൻ  ചെലവാക്കുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്.

  കാനഡയിലെ ആദിവാസി സമൂഹത്തിനു നേരെ നടക്കുന്ന പ്രവർത്തികൾ  കടുത്ത മനുഷ്യാവകാശ ധ്വംസനമായാണ്    ആംനസ്റ്റി ഇന്റർനാഷണൽ  ആരോപിച്ചിട്ടുള്ളത്.  ഇന്ത്യ ഉൾപ്പെടെയുള്ള ഇതര രാജ്യങ്ങളിലെ ആദിവാസികൾ  നേരിടുന്ന അവഗണയും പീഡനങ്ങളുമാണ്  വികസിത രാജ്യമായ കാനഡയിലും അവർ നേരിടുന്നത്. വികസിത രാജ്യമായാലും അവികസിത രാജ്യമായാലും,  പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ  അനുഭവിക്കുന്ന പ്രയാസങ്ങളും, ബുദ്ധിമുട്ടുകളും  എല്ലായിടത്തും ഒരുപോലെയാണ്.  അവരെ കൈപിടിച്ച് മുന്നോട്ടു കൊണ്ടുവരുവാൻ തയ്യാറാകേണ്ടത്   അതാതു രാജ്യങ്ങളിലെ ഭരണാധിപന്മാരുടെ  ഉത്തരവാദിത്വമായി  മാറണം. 

 

.




   

.































      













Sunday, 20 June 2021

                                           നെതന്യാഹു   പടിയിറങ്ങുന്നു 

                                                                                                    പി.എസ് . ശ്രീകുമാർ  





ഇസ്രയേലിന്റെ  ചരിത്രത്തിൽ ഏറ്റവും ദീർഘകാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച  ബെഞ്ചമിൻ നെതന്യാഹു  പടിയിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.  2009  മുതൽ തുടർച്ചയായി പ്രധാനമന്ത്രി സ്ഥാനത്തു തുടരുന്ന അദ്ദേഹം, ഒരു ചെറിയ  കാലയളവിലാണെങ്കിലും,  1996-1999 കാലഘട്ടത്തിലാണ്  ആദ്യമായി  പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്.  എത്ര ദുർഘടമായ സാഹചര്യത്തിലും ട്രപ്പീസ് കളിക്കാരന്റെ മെയ്‌വഴക്കത്തോടെ  എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച പാരമ്പര്യമാണ് ഇത്രയും നാൾ അദ്ദേഹത്തിനുണ്ടായിരുന്നത്.  ഏകദേശം മൂന്നു പതിറ്റാണ്ട്  ഇസ്രായേൽ രാഷ്ട്രീയം  അടക്കിവാണ അദ്ദേഹത്തിന്, ഒടുവിൽ  പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മക്കുമുമ്പിൽ അടിയറവു പറയേണ്ടിവരുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്.

              കഴിഞ്ഞ  രണ്ട്  വർഷത്തിനിടെ നാല് തവണയാണ്  ഇസ്രായേൽ പാര്ലമെന്ററായ  നെസ്സ്റ്റ്ലേക്ക്   തെരഞ്ഞെടുപ്പു  നടന്നത്. അതിനു തുടക്കം കുറിച്ചത്  2019 ഏപ്രിലിലായിരുന്നു .  ഒരു പാർട്ടിക്കും ഭൂരിപക്ഷം കിട്ടിയില്ല. നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയായിരുന്നു   ഏറ്റവും വലിയ കക്ഷി. അഴിമതി ആരോപണ വിധേയനായ നെതന്യാഹുവിനൊപ്പം കൂടാൻ പ്രമുഖ പാർട്ടികളാരും തയ്യാറായില്ല.  തുടർന്ന് 2019  സെപ്റ്റംബറിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നു.  ഈ തെരഞ്ഞെടുപ്പിന്  ശേഷവും ഒരു കക്ഷിക്കും സർക്കാർ രൂപീകരിക്കാൻ സാധിച്ചില്ല.  അങ്ങിനെയാണ്   2020   മാർച്ച്  2  നു  വീണ്ടും  തെരഞ്ഞെടുപ്പ് നടത്തിയത്.  36   സീറ്റുകളോടെ   ലികുഡ്  പാർട്ടി ഏറ്റവും വലിയ  കക്ഷിയായി.  മുമ്പ് രണ്ടു സന്നർഭങ്ങളിലും നെതന്യാഹുവിനൊപ്പം മന്ത്രി സഭ രൂപീകരിക്കാൻ തയ്യാറാകാതിരുന്ന  മുൻ  പ്രതിരോധ മന്ത്രിയായിരുന്ന   ബെന്നി ഗാൻസിന്റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി,  കോവിഡ്  വ്യാപനം രൂക്ഷമായ സാഹചര്യത്തിലും രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കുവാനുമായി  നെതന്യാഹുവുമായി ചേർന്ന്  ഒരു ദേശീയ  സർക്കാർ  രൂപീകരിക്കാൻ കരാർ ഉണ്ടാക്കി.  ഒപ്പം മറ്റു ചില ചെറിയ പാർട്ടികളെയും കൂടി കൂടിയാണ്  സർക്കാർ രൂപീകരിച്ചത്. കരാർ പ്രകാരം  2021  നവംബറിൽ    ഗാൻസ്‌റ്റിന്‌   പ്രധാനമന്ത്രി പദം  കൈമാറേണ്ടിയിരുന്നു.  അതുവരെയും  ഗാൻറ്സ്  ഉപ പ്രധാനമന്ത്രി യായിട്ടിരിക്കും .  എന്നാൽ  രണ്ടു വർഷത്തെ ബജറ്റ്  അവതരിപ്പിക്കണമെന്ന് ഗ്യാന്റസിൻറ്റെ  ആവശ്യം നെതന്യാഹു  നിരസിച്ചതിനെ തുടർന്ന്  ബജറ്റ് പാസാസാക്കാന് പാര്ലമെന്ററിനു സാധിച്ചില്ല. ഒടുവിൽ  പാർലമെന്റ് പിരിച്ചുവിട്ട്  വീണ്ടു തെരഞ്ഞെടുപ്പിലേക്ക് പോകേണ്ടി വന്നു. അങ്ങിനെയാണ് 2021  മാർച്ച്   23  നു തെരഞ്ഞെടുപ്പ് നടന്നത്.  30   സീറ്റുകളോടെ  ഏറ്റവും  വലിയ കക്ഷിയായി മാറിയെങ്കിലും, മറ്റു ഒരു രാഷ്ട്രീയ പാർട്ടിയും  നെതന്യാഹുവുമായി  സഹകരിക്കാൻ തയ്യാറാകാത്തതിനാൽ  മന്ത്രിസഭാ രൂപീകരിക്കാനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ എല്ലാം വിഫലമായി. മന്ത്രിസഭാ രൂപീകരണ  ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് ഗാസയിൽ  ഹമാസുമായി ഇസ്രായേൽ  യുദ്ധം  തുടങ്ങിയത്. മുൻ യുദ്ധങ്ങളിൽ നിന്നും വ്യതസ്തമായി  ആയിരക്കണക്കിന് റോക്കറ്റുകളാണ് ഹമാസ് പോരാളികൾ  ഇസ്രായേലിലേക്ക് വിക്ഷേപിച്ചത്.  മാത്രമല്ല, ഇസ്രായേലിലെ പല നഗരങ്ങളിലും  ജൂദ വംശജരും അറബ് വംശജരും കായികമായി ഏറ്റുമുട്ടുന്ന സ്ഥിതി വരെ ഉണ്ടായി.  ഒടുവിൽ അന്താരാഷ്ട്ര സമ്മര്ദങ്ങള്ക്കു വഴങ്ങിയാണ്  ഇരു കൂട്ടരും  വെടിനിർത്തൽ നിലവിൽ വരുത്തിയത്.  ഈ യുദ്ധം നെതന്യാഹുവിനെ  രാഷ്ട്രീയമായി സഹായിക്കുമെന്ന് തുടക്കത്തിൽ കരുതിയെങ്കിലും,  യുദ്ധത്തിൽ, ഇസ്രായേലിൽ ഉണ്ടായ നാശനഷ്ടങ്ങൾ  അദ്ദേഹത്തിന്റെ  യശ്ശസ്സിനു മങ്ങൽ  ഉണ്ടാക്കുകയായിരുന്നു.  ഹമാസിന് മുമ്പിൽ ഇസ്രായേലിനു കീഴടങ്ങേണ്ടി വന്നു വെന്നാണ്  പ്രതിപക്ഷം  ആരോപിക്കുന്നതു  .

              നെതന്യാഹുവിനെ  അധികാരത്തിനു പുറത്താക്കാൻ   യെർ  ലാപിഡ്  നേതൃത്വം കൊടുക്കുന്ന യേഷ്‌  അദിത് , ബെന്നി ഗാൻസിന്റ്റെ  ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി, നഫ്റ്റാലി ബെന്നറ്റിൻറ്റെ  യാമിന  പാർട്ടി  തുടങ്ങി എട്ട്  പാർട്ടികൾ  കൂടി ചേർന്ന്  ഒരു സഖ്യം രൂപീകരിച്ചു. ഇക്കൂട്ടത്തിൽ  ഇസ്രായേലിന്റെ  ചരിത്രത്തിൽ ആദ്യമായി   4  അംഗങ്ങൾ ഉള്ള  യുണൈറ്റഡ്  അറബ് ലിസ്റ്റ്  എന്ന പാർട്ടിയും ഉൾപ്പെടുന്നു.  120  അംഗ പാർലമെണ്റ്റിൽ   61  അംഗങ്ങളുടെ പിൻതുണയാണ്  ഈ സഖ്യത്തിനുള്ളത്.  തീവ്ര വലതു പക്ഷ സ്വഭാവമുള്ള  പാർട്ടികളും, മധ്യവർത്തി പാർട്ടികളും തുടങ്ങി ഇടതുപക്ഷ ചിന്താഗതിയുള്ള അറബ് പാര്ടിയുമെല്ലാം അടങ്ങിയ  മഴവിൽ സഖ്യമാണ് സർക്കാർ രൂപീകരണത്തിന് ധാരണ ഉണ്ടാക്കിയിട്ടുള്ളത്.

              മുൻ മാധ്യമ പ്രവർത്തകനാണ് യെർ  ലാപിഡ്.  19  അംഗങ്ങളോടെ  അദ്ദേഹം നേതൃത്വം നൽകുന്ന യെഷ്  ആദിത്  പാർട്ടിയാണ് ഈ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷി. യാമിന  പാർട്ടി നേതാവായ  നഫ്ത്തലി   ബെന്നറ്റ് കോടീശ്വരനായ രാഷ്ട്രീയ നേതാവാണ്.  സഖ്യ കക്ഷികൾ ഉണ്ടാക്കിയ ധാരണ പ്രകാരം, ആദ്യ രണ്ടു വര്ഷം പ്രധാന മന്ത്രിയാകുക  വലതു പക്ഷ ആശയക്കാരനായ  നഫ്ത്തലി  ബെന്നറ്റ് ആണ്.  രണ്ടാം ഊഴത്തിൽ   മധ്യവർത്തിയായ  യെർ  ലാപിഡ് പ്രധാന മന്ത്രി ആകും.  വിവിധ ആശയങ്ങളും  ചിന്താഗതികളുമുള്ള  രാഷ്ട്രീയ പാർട്ടികളെ കോർത്തിണക്കി മുന്നോട്ടു പോകുകയെന്നത്  എളുപ്പമല്ല.    വിവിധ ദിശകളിലേക്ക്  ഒരേ സമയം കുതിക്കുന്ന അശ്വാരൂഡ രഥം പോലെയായിരിക്കും  ഈ പുതിയ സഖ്യ സർക്കാർ.  ഈ സഖ്യത്തിൽ  വിള്ളൽ ഉണ്ടാകുന്നതു കഴുകൻ  കണ്ണുകളോടെ  നോക്കിയിരിക്കുകയാണ്  മറുവശത് നെതന്യാഹു.  അഴിമതി ആരോപണങ്ങളിൽ പ്രഥമദൃഷ്‌ട്യാ   കുറ്റക്കാരാണെന്ന് കണ്ടെത്തിയ  അദ്ദേഹം,   പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നതോടെ  കുറ്റവിചാരണ നേരിടേണ്ടി വരും.  പ്രധാന മന്ത്രി സ്ഥാനത്തിന് ഭരണഘടനാപരമായ സംരക്ഷണം ഉള്ളതിനാലാണ്  അദ്ദേഹം കുറ്റവിചാര നേരിടാതെ ഇത്രയും നാൾ  രക്ഷപ്പെട്ടത് .  ഇദ്ദേഹത്തിനെതിരെ മൂന്ന്  അഴിമതി കേസുകളാണ് ഉള്ളത്. കൈക്കൂലി വാങ്ങുക,  വിശ്വാസം വഞ്ചന കാട്ടുക,  തട്ടിപ്പു നടത്തുക തുടങ്ങിയ കേസുകളിലാണ്   നെതന്യാഹു  വിചാരണ നേരിടണമെന്നു  ജറുസലേം ജില്ലാ കോടതി  കണ്ടെത്തിയിട്ടുള്ളത്.  ഈ കേസുകളിൽ നിന്നും രക്ഷപ്പെടണമെങ്കിൽ നെതന്യാഹുവിനു പ്രധാന മന്ത്രി സ്ഥാനത്തു തുടർന്നേ  മതിയാകൂ.  അതിനാൽ ഒരാളുടെ മാത്രം ഭൂരിപക്ഷത്തിൽ രൂപീകരിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ സർക്കാരിനെ മറിച്ചിടാൻ ആവനാഴിയിലെ അമ്പുകളെല്ലാം നെതന്യാഹു പ്രയോഗിക്കുമെന്നതിൽ സംശയമില്ല. തത്ക്കാലം പാർലമെണ്റ്റിൽ ഭൂരിപക്ഷം തെളിയിച്ചാലും,  നഫ്ത്തലി  സർക്കാരിന് എത്ര നാൾ  ഭരണത്തിൽ തുടരാനാവും എന്നതിന് ഒരു ഉറപ്പും ഇല്ല. 


പി.എസ് .ശ്രീകുമാർ 

98471  73177 

         .