സാമൂഹ്യ ക്ഷേമ പദ്ധതികളും കോൺഗ്രസ് സർക്കാരുകളും
പി എസ് ശ്രീകുമാർ
കേരളം രൂപം കൊണ്ടശേഷം ഉണ്ടായ എല്ലാ സാമൂഹ്യ ക്ഷേമ പദ്ധതികളുടെയും പിതൃത്വം ഏറ്റെടുത്തുകൊണ്ടാണ് ഇക്കഴിഞ്ഞ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൽ ഇടതു മുന്നണി പ്രചാരണം നടത്തിയത്. ഇവർ പ്രചരിപ്പിച്ച പല പദ്ധതികളും യഥാർത്ഥത്തിൽ തുടക്കം കുറിച്ചത് കോൺഗ്രസ് പാർട്ടി നേതൃത്വം കൊടുത്ത സര്കാരുകളായിരുന്നു എന്നതാണ് യാഥാർഥ്യം. എന്നാൽ , വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കഥാപാത്രമായ എട്ടുകാലി മമ്മൂഞ് നാട്ടിലുള്ള ഗർഭത്തിനെല്ലാം പിതൃത്വം "ഞമ്മളാണെന്ന് " പറഞ്ഞുനടന്നതുപോലെയാണ് സാമൂഹ്യക്ഷേമ പദ്ധതികളുടെ എല്ലാം പിതൃത്വം ഇടതു മുന്നണി സ്വയം ഏറ്റെടുത്തത് . ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 41 ൽ ഉൾപ്പെടുത്തിയ നിർദേശക തത്വത്തിൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ സമൂഹത്തിലെ അശരണരായ വിഭാഗങ്ങൾക്ക് സർക്കാരിന്റെ സഹായം നൽകണമെന്നുള്ള കാഴ്ചപ്പാടാണ് സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ അടിസ്ഥാനം. ഈ കാഴ്ചപ്പാട് ഉൾക്കൊണ്ടുകൊണ്ടാണ് സാമൂഹ്യ ക്ഷേമത്തിനായുള്ള പദ്ധതികൾക്ക് കോൺഗ്രസ് നേതൃത്വം കൊടുത്ത സർക്കാരുകൾ മുൻകൈ എടുത്തത്.
സാമൂഹ്യക്ഷേമ പദ്ധതികളുടെ തുടക്കം
കേരളത്തിൽ സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് 1961 -1963 ൽ കോൺഗ്രസ് നേതൃത്വം കൊടുത്ത സർക്കാരായിരുന്നു. തുച്ഛമായ വിലക്ക് അരി വിതരണം ചെയ്തുകൊണ്ട് വിലക്കയത്തിൽ നിന്നും ജനങ്ങൾക്കു സംരക്ഷണം നൽകിയ സർക്കാർ, പ്രൈമറി വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞി സമ്പ്രദായം ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചതിനു പുറമേ , എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം സൗജന്യമാക്കുകയും ചെയ്തു. അറുപതുകളുടെ തുടക്കത്തിൽ നില നിന്നിരുന്ന സാമൂഹ്യ സാഹചര്യം, ഇന്ന് ചിന്തിക്കാൻ പോലും സാധിക്കുകയില്ല. ഈ നടപടിയിലൂടെ ജാതീയമായും മതപരമായും പിന്നോക്കകുടുംബങ്ങളിൽ ജനിച്ച ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ്, സ്കൂളുകളിൽ ചേരുവാനും, പഠിക്കുവാനും സാഹചര്യമൊരുക്കിയത്. അതുപോലെതന്നെ പ്രാധാന്യമുള്ളതാണ്, കടുത്ത ദാരിദ്ര്യവും ബുദ്ധിമുട്ടും അനുഭവിക്കുന്ന വൃദ്ധ ജനങ്ങൾക്ക് വാർദ്ധക്യകാല പെൻഷൻ അനുവദിച്ചത് . അന്ന് മുഖ്യമന്ത്രിയായിരുന്നത്, പിന്നോക്ക സമുദായത്തിൽ നിന്നും മുഖ്യമന്ത്രി കസേരയിൽ ആദ്യമായി എത്തിയ ആർ ശങ്കർ ആയിരുന്നു.
അതേസമയം സാമൂഹ്യ സുരക്ഷിതത്വത്തിനും ക്രമസമാധാനത്തിനും വെല്ലുവിളി ഉയർത്തികൊണ്ട്, കേരളം രൂപീകൃതമായ കാലം മുതൽ നിലവിൽ ഉണ്ടായിരുന്ന മദ്യനിരോധനം നിര്ത്തലാക്കിയത്, 1967 ലെ ഈ എം എസ്സിന്റ്റെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാർ ആയിരുന്നു.
കൃഷിഭൂമി കർഷകർക്ക്
ജന്മിത്വം അവസാനിപ്പിക്കണമെന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഉദ്ഭവകാലം മുതലുള്ള മുദ്രാവാക്യമായിരുന്നു. എന്നാൽ അത് നടപ്പിലാക്കിയത് കോൺഗ്രസ് പിന്തുണയുണ്ടായിരുന്ന അച്യുതമേനോൻ സർക്കാരായിരുന്നു. ജന്മിത്വം അവസാനിപ്പിച്ചുകൊണ്ട് അഞ്ചു ലക്ഷം കര്ഷക തൊഴിലാളികൾക്കു പത്തു സെൻറ് വീതം സ്ഥലം അനുവദിച്ചു നൽകിയത് 1970 ലെ കോൺഗ്രസ് പിന്തുണ നൽകിയ സർക്കാർ ആയിരുന്നു. ഭാരത സർക്കാരിന്റെ മാതൃക പിന്തുടർന്ന് കഷ്ടപ്പാടും ദുരിതവും അനുഭവിച്ചുപോന്ന സ്വാതന്ത്ര്യ സമര യോദ്ധാക്കൾക്കു പെൻഷൻ അനുവദിച്ചു. കേരളത്തിലെ കോളേജുകളിൽ ഫീസ് ഏകീകരണം ആവശ്യപ്പെട്ടുകൊണ്ട് എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രക്ഷോഭത്തിനൊടുവിലാണ് ഫീസ് ഏകീകരണം നടപ്പാക്കാൻ 1972 ൽ ഐക്യ മുന്നണി സർക്കാർ തയ്യാറായത്. പട്ടികജാതി-പട്ടിക വർഗ്ഗക്കാരായ എല്ലാവര്ക്കും വീട് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ അടിയന്തിരാവസ്ഥ കാലത്തു നടപ്പിലാക്കിയ സാമൂഹ്യ പദ്ധതിയാണ് ലക്ഷം വീട് പദ്ധതി. 1973 ലാണ് വിധവകൾക്ക് പെൻഷൻ അനുവദിച്ചു ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാർ സർവീസിൽ മഷിയിട്ടു നോക്കിയാൽ പോലും കാണാതിരുന്ന പട്ടികജാതി;പട്ടികവർഗ വിഭാഗക്കാർക്ക് പ്രത്യേക റിക്രൂട്ടിട്മെന്റിലൂടെ ഉയർന്ന ഉദ്യോഗങ്ങളിലേക്കു നിയമനം നടത്തിയത് ഈ സർക്കാരിലെ ആഭ്യന്തര മന്ത്രിയായിരുന്ന കെ.കരുണാകരൻറ്റെ നിര്ബന്ധത്താലായിരുന്നു. ഈ സർക്കാരിന്റെ കാലത്തു തന്നെയാണ് , കർഷകരുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കപ്പെട്ട കർഷക തൊഴിലാളി നിയമം അന്നത്തെ തൊഴിൽ വകുപ്പ് മന്ത്രി ആയിരുന്ന വക്കം പുരുഷോത്തമൻ 1975 ഒക്ടോബര് 2 , ഗാന്ധിജയന്തി ദിനത്തിൽ പ്രാബല്യത്തിൽ വരുത്തിയത്. കുഷ്ഠ രോഗികൾക്കും, കാൻസർ രോഗികൾക്കും സാമ്പത്തിക സഹായം അനുവദിക്കുവാൻ തീരുമാനിച്ചതും അച്യുതമേനോൻ സർക്കാർ ആയിരുന്നു.
വോട്ടിങ് പ്രായം 18 വയസ്സാകുന്നു
യുവ ജനങ്ങൾക്ക് ജനാധിപത്യ ഭരണത്തിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ട പ്രസ്ഥാനം എ.കെ.ആന്റണിയും, ഉമ്മൻ ചാണ്ടിയും നയിച്ച അന്നത്തെ യൂത്ത് കോൺഗ്രസ് ആയിരുന്നു. 1977 ൽ മുപ്പത്തി ഏഴാം വയസ്സിൽ കേരളത്തിന്റെ മുഖ്യമന്ത്രി ആയ ആന്റണിയും തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും ആദ്യം എടുത്ത തീരുമാനങ്ങളിൽ ഒന്ന് തദ്ദേശ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടിംഗ് പ്രായം 21 ൽ നിന്നും 18 ആയി കുറക്കുക എന്നതായിരുന്നു. ഇന്ത്യക്കു തന്നെ മാതൃകയായ തീരുമാനമായിരുന്നു അത്. ഇതിനെ തുടർന്നാണ് മറ്റു സംസ്ഥാനങ്ങളും വോട്ടിംഗ് പ്രായം 18 ആയി കുറച്ചത് . പി എസ് സി വഴിയുള്ള നിയമനങ്ങൾക്കുള്ള ഉയർന്ന പ്രായം 35 ആയി ഉയർത്തിയതും സർക്കാർ ജീവനക്കാർക്ക്, ഇന്ത്യയിൽ ആദ്യമായി ഉത്സവ ബത്ത അനുവദിച്ചതും അതേ സർക്കാർ തന്നെ ആയിരുന്നു. സാമൂഹ്യമായി പിന്നോക്കാവസ്ഥയിൽ ആയിരുന്ന മൽസ്യ തൊഴിലാളി കുടുംബങ്ങൾക്ക് കാൽ ലക്ഷം വീടുകൾ നിർമിച്ചു നൽകിയ അന്റണി സർക്കാർ, ചെങ്കൽച്ചൂളയിലെ ഹരിജൻ കോളനികൾ പുനരുദ്ധീകരിക്കുകയും ചെയ്‌തു . കർഷകരുടെ സാമ്പത്തിക പ്രയാസങ്ങൾക്ക് ആശ്വാസം പകരുവാനായി നെല്ലിനും, മരച്ചീനിക്കും താങ്ങു വില ഏർപ്പെടുതി. സാധുക്കളായ വിധവകളുടെ പെൺമക്കളുടെ വിവാഹത്തിന് ധന സഹായം നൽകുന്ന പദ്ധതി ആരംഭിച്ചതും എ.കെ.ആന്റണി ആയിരുന്നു. കായിക താരങ്ങൾക്ക് പെൻഷൻ എന്ന ആശയം നടപ്പിൽ വരുത്തിയതും ഈ സർക്കാർ ആയിരുന്നു. തൊഴിൽ രഹിതരായ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതുവരെ തൊഴിൽരഹിത വേതനം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതും ആന്റണി സർക്കാർ ആയിരുന്നു.
കലാകാരന്മാർക്ക് പെൻഷൻ അനുവദിച്ചു കരുണാകരൻ
അവശത അനുഭവിക്കുന്ന കലാകാരന്മാരെ ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥ ആയിരുന്നു. അങ്ങിനെ ഉള്ളവർക്ക് സഹായമായാണ് പെൻഷൻ അനുവദിക്കുവാൻ കരുണാകരൻ സർക്കാർ തീരുമാനിച്ചത്. പത്രപ്രവർത്തകർക്കുള്ള പെൻഷൻ അനുവദിക്കുവാൻ തീരുമാനിച്ചതും അദ്ദേഹമായിരുന്നു.
പ്രീഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കണമെന്നത് വിദ്യാർത്ഥി സംഘടനകളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു. ഈ ആവശ്യം നടപ്പിലാക്കിയത് 1991 ലെ കരുണാകരൻ സർക്കാരായിരുന്നു. സർക്കാർ ജീവനക്കാരുടെ ഉത്സവ ബത്ത ബോണസ് ആക്കി മാറ്റിയതും അദ്ദേഹമായിരുന്നു.
ഇന്ദിരാഗാന്ധി ദേശീയ പെൻഷനുകൾ
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ സ്മരണ നിലനിർത്തുവാനായി അവശരും,വൃദ്ധരും, വികലാൻകരും അശരണരുമായവ്യക്തികൾക്ക് സഹായം നൽകുക എന്ന ഉദ്ദേശത്തോടെ 1993 ൽ ഡോ .മൻമോഹൻസിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രൂപം കൊടുത്തതാണ് ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ, ഇന്ദിര ഗാന്ധി ദേശീയ വിധവാ പെൻഷൻ, വികലാങ്ക പെൻഷൻ എന്നിവ. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഈ പദ്ധതികൾക്കാവശ്യമായ തുക യോജിച്ചാണ് കണ്ടെത്തുന്നത്. 1995 ലാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി നടപ്പിലാക്കിയതെങ്കിലും, കരുണാകരൻ സർക്കാർ ഈ പദ്ധതി 1993 ൽ തന്നെ കേരളത്തിൽ നടപ്പിലാക്കി.
ഇന്ന് കേരളത്തിൽ നാല്പത്തി നാല് ലക്ഷത്തിൽ പരം ആളുകൾക്ക് പ്രതിമാസം 623 കോടി രൂപക്ക് മുകളിൽ വിവിധ പെന്ഷനുകളായി ഈ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നുണ്ട്.
1996 ഏപ്രിൽ 1 മുതൽ കേരളത്തിൽ ചാരായ നിരോധനം നടപ്പിലാക്കുവാനുള്ള ആന്റണി സർക്കാരിന്റെ തീരുമാനത്തിന്റെ അടിസ്ഥാനവും സമൂഹത്തിലെ പാവങ്ങളുടെ സാമൂഹ്യ സുരക്ഷാ ഉറപ്പുവരുത്തുക എന്നതായിരുന്നു. വീടുകളിൽ സമാധാന അന്തരീക്ഷം പുലരണമെന്നു ആഗ്രഹിച്ച വീട്ടമ്മമാരും, സുഗതകുമാരി ടീച്ചറിനെ പോലെയുള്ള സാംസ്‌കാരിക പ്രവർത്തകരും, മത മേലധ്യക്ഷന്മാരും നിരന്തരമായി ഉന്നയിച്ചുപോന്ന ഒരു ആവശ്യമായിരുന്നു ചാരായ നിരോധനം എന്നത്.
വിവരാവകാശനിയമം നടപ്പിലാക്കുന്നു
2001 -2005 കാലഘട്ടത്തിലെ ആന്റണി-ഉമ്മൻ ചാണ്ടി സർക്കാരുകളുടെ കാലത്താണ് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വിവരാവകാശ നിയമം കേരളത്തിൽ നടപ്പിലാക്കിയത്. സർക്കാർ തലത്തിൽ നടക്കുന്ന അഴിമതിയും ധൂർത്തും പൊതുജന മധ്യത്തിൽ കൊണ്ടുവരുവാനും സുതാര്യത ഉറപ്പുവരുത്തുവാനും ഈ നിയമം സഹായിച്ചു. ജില്ലാ തലസ്ഥാനങ്ങളിൽ എത്തി ജനങ്ങളുടെ പരാതികൾ കേൾക്കാനും അവ പരിഹരിക്കാനുമുള്ള നടപടികൾക്ക് തുടക്കം കുറിച്ചത് അന്ന് മുഖ്യമന്ത്രി ആയിരുന്ന എ.കെ..ആന്റണി ആയിരുന്നു. മൂന്നു രൂപ നിരക്കിൽ അരി, ദരിദ്ര വിഭാഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ, സ്കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തോടൊപ്പം മുട്ട തുടങ്ങിയ ഒട്ടേറെ സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കിയത് ആന്റണിക്കുശേഷം മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി സർക്കാരായിരുന്നു .
ഒരു രൂപക്ക് അരി നൽകി ചരിത്രം സൃഷ്ടിക്കുന്നു
2011 -2016 ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ മുദ്രാവാക്യം "വികസനവും കരുതലും" എന്നതായിരുന്നു. സർക്കാർ അധികാരത്തിലേറി നൂറു ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു രൂപയ്ക്കു പാവങ്ങൾക്ക് അരി നൽകുന്ന പദ്ധതി നടപ്പിലാക്കി. 5 .8 ലക്ഷം അതിദരിദ്ര കുടുംബങ്ങൾക്ക് ഒരു രൂപ നിരക്കിൽ 35 കിലോയ് അരിയും , 14 .7 ലക്ഷം ബി പി ൽ കുടുംബങ്ങൾക്ക് ഒരു രൂപ നിരക്കിൽ 25 കിലോ അരിയും രണ്ടു രൂപക്ക് ഗോതമ്പും വിതരണം ചെയ്തു. ഈ പദ്ധതി മൊത്തത്തിൽ 94 ലക്ഷം പേർക്ക് പ്രയോജനപ്പെട്ടു. ഇന്ത്യയിൽ നടാടെയാണ് ഒരു സംസ്ഥാന സർക്കാർ ഇങ്ങിനെ ഒരു പദ്ധതി നടപ്പിലാക്കുന്നത്. 2011 ൽ അദ്ദേഹം മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ രണ്ടര ലക്ഷത്തിലേറെ പേര് റേഷൻ കാർഡിനായി അപേക്ഷിച്ചു കാത്തിരിക്കുകയായിരുന്നു. നടപടിക്രമങ്ങളിൽ നൂലാമാലകൾ കാരണം പരിശോധന പൂർത്തിയാക്കി കഴിഞ്ഞാലേ കാർഡ് അനുവദിക്കുകയുള്ളു. ഈ ബുദ്ധിമുട്ടു ഒഴിവാക്കുവാൻ അപേക്ഷിച്ചവർക്കെല്ലാം 24 മണിക്കൂറിനുള്ളിൽ കാർഡ് നൽകാനായിരുന്നു മന്ത്രിസഭായോഗം എടുത്ത തീരുമാനം. പഴയ കുടിശ്ശിക ഒരു മാസത്തിനുള്ളിൽ കൊടുക്കുവാനും തീരുമാനിച്ചു. ആരെങ്കിലും വ്യാജമായി കാർഡ് സമ്പാദിച്ചു എന്ന് പിന്നീട് തെളിഞ്ഞാൽ അത് ക്യാൻസൽ ചെയ്യുവാനുള്ള അധികാരം വകുപ്പിനു നൽകുകയും ചെയ്തു. അതുകൊണ്ടു അർഹരായ എല്ലാവര്ക്കും അപേക്ഷ സമർപ്പിച്ചു 24 മണിക്കൂറിനുള്ളിൽ കാർഡ് ലഭിക്കുന്ന അവസ്ഥ ഉണ്ടാക്കുവാൻ സർക്കാരിന് കഴിഞ്ഞു.
ഉറവവറ്റാതിരുന്ന കാരുണ്യ
സംസ്ഥാന ലോട്ടറി വകുപ്പിന്റെ പ്രവർത്തനം പുനഃസംഘടിപ്പിച്ചതിനോപ്പം കാരുണ്യ പ്ലസ് എന്ന പേരിൽ ഒരു ലോട്ടറി തുടങ്ങുകയും, അതില്നിന്നുമുള്ള വരുമാനം മുഴുവൻ പാവങ്ങൾക്കായുള്ള ചികിത്സ ധനസഹായം നൽകുവാൻ ഉപയോഗിക്കുകയും ചെയ്തു. നടപടി ക്രമങ്ങൾ ലളിത വൽക്കരിച്ചു നടപ്പിലാക്കിയ കാരുണ്യ ചികിത്സ പദ്ധതിക്കു 1200 കോടി രൂപയുടെ ധനസഹായമാണ് അനുവദിച്ചത്.
പിടിപാടുള്ളവർക് മാത്രം ലഭ്യമായിരുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ജനകീയവത്കരിച്ചുകൊണ്ടു പതിനായിരങ്ങളുടെ കണ്ണീരൊപ്പാൻ ഉപയോഗിച്ചു .600 കോടിയോളം രൂപയാണ് ദുരിതാശ്വാസനിധിയിൽ നിന്നും വിതരണം ചെയ്തത്.
മൂന്നു തവണകളായി നടന്ന ജനസമ്പർക്ക പരിപാടിയിലൂടെ ലഭിച്ച 12 .5 ലക്ഷം പരാതികളിൽ 7 .89 ലക്ഷത്തിനു പരിഹാരം കണ്ടു. ലോകം കണ്ട ഏറ്റവും വലിയ ഈ പ്രശ്നപരിഹാര പരിപാടിക്ക് ഐക്യ രാഷ്ട്ര സഭയുടെ പുരസ്‌കാരം ലഭിച്ചു.
പിന്നോക്ക-മുന്നോക്ക വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ
പിന്നോക്ക സമുദായ വികസന വകുപ്പ് , മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്കുന്നവർക്കുവേണ്ടി മുന്നോക്ക കോര്പറേഷന്, മുന്നോക്ക കമ്മീഷൻ എന്നിവ രൂപീകരിക്കുകയും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് പഠനാവശ്യത്തിനു സാമ്പത്തിക സഹായം നൽകുകയും ചെയ്തു. ധീവരർ, വിശ്വകര്മാര്,മൺപാത്ര നിർമാണ സമുദായം തുടങ്ങിയവയിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തി. മറ്റു മുപ്പതോളം പിന്നോക്കസമുദായങ്ങളിലെ അംഗങ്ങൾക്കും വിദ്യാഭ്യാസത്തിനായി പ്രത്യേക സംവരണം ഏർപ്പെടുത്തി. ബാർബർ ഷോപ്പുകൾ നവീകരിക്കാൻ സാമ്പത്തിക സഹായം അനുവദിച്ചത്തിലൂടെ എല്ലാവരാലും തഴയപ്പെട്ട ഒരു സമുദായത്തിന്റെ ആവശ്യമാണ് നടപ്പിലാക്കിയത്. ഒബിസി വിഭാഗത്തിലെ സമർഥരായ വിദ്യാർത്ഥികൾക്ക് വിദേശത്തു ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപവച്ചു നൽകി. കുമാരപിള്ള കമ്മീഷൻ ശുപാർശ പ്രകാരമുള്ള വരുമാന പരിധി കാലോചിതമായി വർധിപ്പിച്ചു.
റബ്ബറിന് വിലയിടിഞ്ഞ സമയത്തു നടപ്പാക്കിയ വില സ്ഥിരത പദ്ധതിയിലൂടെ ഒരു കിലോ റബ്ബറിന് കുറഞ്ഞ വില 150 രൂപ ഉറപ്പ്പുവരുത്തി. സർക്കാരിന്റെ ഏജൻസികൾ മുഖേന റബര് സംഭരണം നടത്തി വിയിടിച്ചിലിൽ നിന്നും കർഷകരെ രക്ഷിച്ചു. 300 കോടി രൂപയാണ് ഈ ആവശ്യത്തിനായി ചിലവഴിച്ചത്. പിണറായി സർക്കാർ അധികാരത്തിൽ വന്നു അഞ്ചു വർഷമായിട്ടും സംഭരണ വിലയിൽ ഒരു രൂപ പോലും വർധിപ്പിക്കാൻ തയ്യാറായിട്ടില്ല.
സൗജന്യ മരുന്ന്
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന മുഴുവൻ രോഗികൾക്കും സൗജന്യമായി ജനരിക് മരുന്നുകൾ വിതരണം ചെയ്തുകൊണ്ട് സർക്കാർ മാതൃക സൃഷ്ടിച്ചു. 69 ആന്റി കാൻസർ മരുന്നുകൾ ഉൾപ്പെടെ 565
ഇനം ആവശ്യമരുന്നുകൾ വിതരണം ചെയ്തു. 1200 കോടി രൂപയുടെ മരുന്നുകളാണ് ഇങ്ങനെ വിതരണം ചെയ്തത്. മരുന്ന് വില നിയന്ത്രിക്കാൻ ജില്ലാ ആശുപത്രികളോട് ചേർന്ന് കുറഞ്ഞ വിലക്ക് മരുന്നുകൾ നൽകുന്ന കാരുണ്യ ഫർമാസികൾ ആരംഭിച്ചു.
കരുത്തുറ്റ സാമൂഹ്യ സുരക്ഷ
സാമൂഹ്യ സുരക്ഷാ മിഷൻറ്റെ കീഴിൽ 14 പദ്ധതികൾ നടപ്പാക്കി. 48 ലക്ഷം ഗുണഭോക്താക്കൾക്കു ഇതിന്റെ പ്രയോജനം ലഭിച്ചു. കിടപ്പിൽ ആയവർക്ക് സാമ്പത്തിക സഹായം നൽകുന്ന ആശ്വാസ കിരണം, അവിവാഹിതരായ അമ്മമാർക്ക് സ്നേഹസ്പർശം, എൻഡോസൾഫാൻ ദുരിതബാധിതർക്ക് പെൻഷൻ നൽകുന്ന സ്നേഹ സാന്ത്വനം, ഗുരുതര രോഗബാധിതരായ കുട്ടികളുടെ സൗജന്യ ചികിത്സക്ക് താലോലം , 65 വയസ്സിനു മുകളിലുള്ളവരുടെ ആരോഗ്യ പരിരക്ഷക്കു വയോമിത്രം, സൗജന്യ ഭക്ഷണത്തിനു വിശപ്പുരഹിത നഗരം, കേൾവി ഇല്ലാത്ത കുഞ്ഞുങ്ങൾക്ക് ശ്രുതിതരംഗം , മാതാവോ പിതാവോ മരിച്ച കുട്ടികൾക്ക് സ്നേഹപൂർവ്വം, ഡയാലിസിസ് നടതുന്നവർ,, ലിവർ/കിഡ്നി മാറ്റിവച്ചവർ, ഹീമോഫീലിയ രോഗികൾ എന്നിവർക്കു സാമ്പത്തിക സഹായം തുടങ്ങി നിരവധി പദ്ധതികൾ ഉമ്മൻ ചാണ്ടി സർക്കാർ നടപ്പിലാക്കി.
സർക്കാർ ആശുപതികളിൽ പ്രസവ ചികിത്സയും, നവജാത ശിശുവിന്റെ 30 ദിവസം വരെയുള്ള ആരോഗ്യപരിരക്ഷയും സൗജന്യമാക്കിക്കൊണ്ടുള്ള അമ്മയും കുഞ്ഞും പദ്ധതി, നവജാത ശിശുക്കളിലെ ജനിതക രോഗങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള ന്യൂ ബോൺ സ്ക്രീനിംഗ്, 18 വയസ്സുവരെയുള്ള കുട്ടികൾക്ക് എല്ലാ രോഗങ്ങൾക്കും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ കിരണം പദ്ധതി എന്നിവ നടപ്പാക്കി. 13270 സ്കൂളുകളിലെ 48 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ചികിത്സയും,മരുന്നും ലഭ്യമാക്കുന്ന വിദ്യാലയാരോഗ്യ പദ്ധതിക്കും തുടക്കം കുറിച്ച്.
പട്ടയം
അഞ്ചു വര്ഷം കൊണ്ട് 1.84 ലക്‍ഷം പേര്‍ക് പട്ടയം നല്‍കി. ഇന്ദിര അവാസ് യോജന, എസ്.ടി. സ്നേഹ വീട്, ഗോത്രവര്‍ഗം, മത്സ്യതൊഴിലാളി ഭവനം, പട്ടികജാതി ഭവനം എന്നിങ്ങനെ വിവിധ പദ്ധതികളിലായി 4,24,449 വീടുകളാണ് ഉമ്മൻ ചാണ്ടി സർക്കാർ അഞ്ചു വര്ഷം കൊണ്ട് പൂർത്തീകരിച്ചത്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ 10280 കുടുംബങ്ങൾക്ക് മൂന്ന് സെനറ്റ് വീതം ഭൂമി വിതരണം ചെയ്തു.
സൗജന്യ വൈദ്യുതി
ജീവൻ നിലനിർത്തുവാൻ വേണ്ടി ലൈഫ് സപ്പോർട്ട് സിസ്റ്റം ഉപയോഗിക്കുന്നവർക്ക് ആവശ്യമായ മുഴുവൻ വൈദ്യുതിയും സൗജന്യമായി നൽകി.കൊണ്ട് അവരുടെ സാമ്പത്തിക ഭാരം കുറക്കുവാനുള്ള തീരുമാനം എടത്തു.
സാമൂഹ്യക്ഷേമ പെൻഷനുകൾ
കഴിഞ്ഞ UDF സർക്കാർ അധികാരത്തിൽ വരുമ്പോൾ (18/05/2011) കേരളത്തിൽ സാമൂഹ്യ ക്ഷേമ പെൻഷൻ തുക പ്രതിമാസം 300 രൂപ ആയിരുന്നു.
250 ആയിരുന്നത് അച്ച്യതാനന്ദൻ സർക്കാർ അവസാനവർഷം 50 രൂപ കൂട്ടി 300 ആക്കിയതാണ്. പിന്നീട് ഉമ്മൻ ചാണ്ടി സർക്കാർ ആദ്യവർഷം 300ൽ നിന്ന് 400 ആക്കി ഉയർത്തി. ( GO (ms) 60/2011 SWD-13/12/2011). 2012 ൽ വീണ്ടും ഉമ്മൻ ചാണ്ടി സർക്കാർ GO (ms) 50/2012-22/8/2012 നമ്പർ ഉത്തരവ് പ്രകാരം:
1. 80 വയസ്സിന് മുകളിലുള്ളവർക്കുള്ള വാർദ്ധക്യകാല പെൻഷൻ 400 ൽ നിന്ന് 900 രൂപയാക്കി.
2. വികലാംഗ പെൻഷൻ 400ൽ നിന്ന് 700 ആക്കി.
3. മറ്റുള്ള മുഴുവൻ പെൻഷനുകളും 400ൽ നിന്ന് 525 ആക്കി.
മാത്രമല്ല വർദ്ധിച്ച നിരക്ക് 2012 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ നൽകാനും തീരുമാനിച്ചു.
കൂടാതെ 20/06/2014 ന് GO (ms) 52/2014 നമ്പർ ഉത്തരവ് പ്രകാരം പെൻഷൻ നൽകാനുള്ള വരുമാന പരിധി ഒരു ലക്ഷം ആക്കിയതോടൊപ്പം,
വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്ന് ലഭിക്കുന്ന പെൻഷൻ വാങ്ങുന്നവർക്കും അർഹതാ മാനദണ്ഡങ്ങൾക്ക് വിധേയമായി സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വാങ്ങാം എന്നും തീരുമാനിച്ചു.
G0 (MS ) 24/2016 - 1/3/2016 നമ്പർ ഉത്തരവ് പ്രകാരം ഉമ്മൻ ചാണ്ടി സർക്കാർ 75 വയസ്സിന് മുകളിലുള്ളവർക്കുള്ള വാർദ്ധക്യകാല പെൻഷൻ 900 രൂപയിൽ നിന്ന് വീണ്ടും 1500 രൂപയായി ഉയർത്തി. 5,28,117 ലക്ഷം പേർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിച്ചത്. അതുപോലെ 80 ശതമാനത്തിനുമുകളിൽ വൈകല്യം ഉള്ളവരുടെ പെൻഷൻ 1100 രൂപയാണ് വർധിപ്പിച്ചു.49,082 പേർക്ക് ഈ വർദ്ധനവ് അനുഗ്രഹമായി മാറി. മറ്റു പെൻഷനുകൾ 600 രൂപയായും വര്ധിപിപ്പിച്ചു.
2016 മേയിൽ അതിന് ശേഷം അധികാരത്തിൽ വന്ന പിണറായി സർക്കാർ ആദ്യമേ ചെയ്തത് GO (ms) 282/2016-15/7/2016 നമ്പർ ഉത്തരവ് പ്രകാരം എല്ലാ പെൻഷനുകളും പ്രതിമാസം 1000 രൂപയായി നിജപ്പെടുത്തി.മാത്രവുമല്ല, ക്ഷേമനിധി ബോർഡുകളിൽ നിന്ന് പെൻഷൻ വാങ്ങുന്ന ആളുകൾക്ക് സാമൂഹ്യ സുരക്ഷ പെൻഷൻ നൽകാൻ പാടില്ല എന്ന ക്രൂരമായ ചട്ടവും പാസ്സാക്കി.രണ്ടു പെൻഷനു കളിലൂടെ കൂടുതൽ ലഭിച്ചിരുന്ന വരുമാനം വെട്ടികുറക്കുകയാണ് പിണറായി സർക്കാർ ചെയ്തത്.
തുടർന്ന് വർഷാവർഷം ബജറ്റ് പരാമർശങ്ങളുടെ പേരിൽ പെൻഷൻ തുക വർദ്ധിപ്പിക്കുക എന്ന എല്ലാ സർക്കാരുകളും ചെയ്തു വരുന്ന വർദ്ധനവുമാത്രമണ് പിണറായി സർകാർ ചെയ്തിട്ടുള്ളത്. മാത്രമല്ലാ ,പെൻഷൻ സൊസൈറ്റി കളുടെ പേരിൽ പാർട്ടി പ്രവർത്തകരെ കൊണ്ട് പെൻഷൻ തുക വീടുകളിൽ എത്തിക്കുകയാണ് ഈ സർകാർ ചെയ്യുന്നത്. അങ്ങിനെ സാമൂഹ്യ സുരക്ഷാ പെൻഷൻപോലും രാഷ്ട്രീയവത്കരിച്ചുകൊണ്ട് പാർട്ടിക്ക് നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ്
സർക്കാർ നടത്തുന്നത്. കേരളം ഭരിച്ച മുൻ സര്കാരുകളൊന്നും ചെയ്യാത്ത കാര്യങ്ങളാണ് ഇപ്പോൾ പിണറായി സർക്കാർ ചെയ്യുന്നത്. ഇത് ജനങ്ങളിലെത്തിക്കുവാൻ ജനാധിപത്യ പ്രസ്ഥാനങ്ങളും പ്രവർത്തകരും തയ്യാറാകണം.
പി എസ് ശ്രീകുമാർ ,
കൺവീനർ , ഓഫീസെർസ് ആൻഡ് സർവീസ് ഓർഗനൈസേഷൻസ് സെൽ,
9847173177