മുഖം നഷ്ട്ടപ്പെട്ട് ജസ്റ്റിൻ ട്രൂഡോ
പി.എസ് .ശ്രീകുമാർ
ഒരു കൊലപാതകത്തിന്റെ ചുറ്റും കിടന്നു കറങ്ങുകയാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരെ നടത്തുന്ന ഓരോ പ്രസ്താവനയും ഇന്ത്യാ -കാനഡ നയതന്ത്ര ബന്ധം കൂടുതൽ വഷളാക്കുകയാണ്. 2023 ജൂൺ മാസത്തിലാണ് ക്യാനഡയുടെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറെ ഗുരുദ്വാര ക്യാമ്പസിൽ വച്ച് ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് നേതാവും, ഗുരുദ്വാര കമ്മിറ്റി നേതാവുമായ ഹർദീപ് സിംഗ് നിജ്ജാർ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. തുടർന്ന് 2023 സെപ്റ്റംബർ മാസത്തിൽ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കാനഡ പാർലമെണ്റ്റിൽ പ്രസ്താവന നടത്തി. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അടിസ്ഥാനരഹിതവും, കെട്ടിച്ചമച്ചതുമാണ് ആരോപണമെന്നു മറുപടി പറയുകയും തെളിവുണ്ടെങ്കിൽ കൈമാറാനും ആവശ്യപ്പെട്ടു . ഇതിന്റെ തുടർച്ചയായി ഇരു രാജ്യങ്ങളിലേയും നയതന്ത്ര കാര്യാലയങ്ങളിൽ നിന്നും കുറെ ഉദ്യോഗസ്ഥരെ കഴിഞ്ഞ വർഷം തന്നെ പുറത്താക്കി. ബന്ധങ്ങളിൽ ഉണ്ടായ ഈ തണുപ്പും അകൽച്ചയും, കഴിഞ്ഞ വർഷം ഡൽഹിയിൽ വച്ച് നടന്ന ജി -20 ഉച്ചകോടിയിൽ സംബന്ധിക്കാൻ എത്തിയ ജസ്റ്റിൻ ട്രൂഡോ നേരിട്ട് അനുഭവിക്കുകയും ചെയ്തു. മറ്റ് എല്ലാ രാജ്യങ്ങളിലെയും രാഷ്ട്ര/ഭരണ തലവന്മാരുമായി ഉഭയ കസഖിമ്പന്ധങ്ങൾ ചർച്ചചെയ്തപ്പോൾ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ഏതെങ്കിലും തരത്തിലുള്ള ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിൽ നിന്നും പ്രധാനമന്ത്രി മോദിയും, വിദേശകാര്യമന്ത്രി എസ് . ജയശങ്കറും ഒഴിഞ്ഞു നിന്നു. ട്രൂഡോ ഇന്ത്യയിൽ എത്തിയ കാനഡയുടെ വിമാനത്തിനുണ്ടായ സാങ്കേതിക തകരാറു കാരണം അദ്ദേഹത്തിന്റെ മാദക യാത്ര രണ്ടു ദിവസം വൈകുകയും, ആ രണ്ടു ദിവസങ്ങളും ഹോട്ടലിലെ അടച്ചിട്ട മുറിയിൽ ട്രൂഡോ ഒതുങ്ങി കൂടുവാനും നിർബന്ധിതനായി.
അകലുന്ന ബന്ധങ്ങൾ
ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചനാൾ മുതൽ ഇന്ത്യയും കാനഡയും നല്ല സൗഹൃദത്തിലായിരുന്നു. അറുപതുകളിൽ സമാധാനപരമായ രീതിയിൽ ആണവ ഇന്ധനം ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ അതിനാവശ്യമായ യുറേനിയം ഉൾപ്പെടെയുള്ള അസംസ്‌കൃത വിഭങ്ങൾ തന്നും സാങ്കേതിക സഹകരണം നൽകിയും കാനഡ സഹായിച്ചു. എന്നാൽ 1974 ൽ രാജസ്ഥാനിലെ പൊഖ്‌റാനിൽ വച്ച് ഇന്ത്യ അണുവിസ്‌ഫോടനം നടത്തിയതോടെ സഖ്യ കക്ഷിയായ അമേരിക്കയോടൊപ്പം ചേർന്ന് ഇന്ത്യക്കെതിരെ കാനഡയും വിലക്കേർപ്പെടുത്തി. വളരെ വര്ഷങ്ങള്ക്കു ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ഊഷ്മളമായത് . എൺപതുകളിൽ, ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ സിഖ് ഭീകരർ നടത്തിയ സുവർണക്ഷേത്ര കയ്യേറ്റവും, തുടർന്ന് സൈന്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ സുവർണ ക്ഷേത്ര മോചനവും, ഇന്ദിരാഗാന്ധി വധത്തെത്തുടർന്നുണ്ടായ കലാപങ്ങളും മുതലെടുത്ത സിഖ് ഭീകരർ കാനഡയുടെ മണ്ണിലേക്ക് വലിയ രീതിയിൽ കുടിയേറ്റം നടത്തുവാൻ പ്രോത്സാഹനം നൽകി . മാത്രമല്ല ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ്, ബബ്ബാർ ഖൽസ തുടങ്ങിയ വിവിധ സിഖ് ഭീകരസംഘങ്ങൾക്കു വളക്കൂറുള്ള മണ്ണാക്കി കാനഡയെ മാറ്റി. 1985 ജൂൺ 23 ന് സിഖ് ഭീകരർ എയർ ഇന്ത്യയുടെ മോൺട്രിയാൽ-ലണ്ടൻ-ഡൽഹി വിമാനം ബോംബ് വച്ച് തകർത്തു. അതിൽ സഞ്ചരിച്ച കാനേഡിയൻ പൗരന്മാരുൾപ്പെടെ 329 പേരാണ് വിമാനാപകടത്തിൽ നിഷ്ടൂരമായി കൊല്ലപ്പെട്ടത്. ഈ സംഭവത്തോടെയാണ് സിഖ് ഭീകര പ്രസ്ഥാനത്തെപ്പറ്റി മറ്റ് രാജ്യങ്ങൾ മനസ്സിലാക്കി തുടങ്ങിയത്.
ഖാലിസ്ഥാൻ തീവ്രവാദികളുടെ കേന്ദ്രം
പഞ്ചാബിലെ ജലന്ധർ ജില്ലയിൽ ജനിച്ച ഹർദീപ് സിംഗ് നിജ്ജർ തൊണ്ണൂറുകളുടെ മധ്യത്തിലാണ് കാനഡയിലേക്ക് കുടിയേറിയത്. ഇന്ത്യയിലായിരുന്നപ്പോൾ ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള നിജ്ജാർ പഞ്ചാബിൽ നടന്ന പലതീവ്രവാദ അക്രമണങ്ങളിലും പങ്കെടുത്തിട്ടുള്ള വ്യക്തിയാണ്. പഞ്ചാബിലെ മുൻ മുഖ്യമന്ത്രി ബിയാന്ത് സിംഗിന്റെ കൊലപാതകത്തിലും ഇയാൾ പ്രസ്തിയ്സ്യിരുന്നു. ഇന്ത്യാ ഗവണ്മെന്റ് ഇയാളുടെ അറസ്റ്റിനായി ശ്രമിച്ച സന്ദർഭത്തിലാണ് ആൾമാറാട്ടം നടത്തി ഇയാൾ കാനഡയിൽ എത്തിയത്. 2016 ൽ ഇയാളെ കാനഡ സർക്കാർ തന്നെ "നോ ഫ്ളയിങ്ങ് ലിസ്റ്റിൽ " ഉൾപ്പെടുത്തുകയും, ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. "സിഖ്‌സ് ഫോർ ജസ്റ്റിസ്" എന്ന ഖാലിസ്ഥാൻ വിഘടനവാദി സംഘടനയിൽ സജീവമായി പ്രവർത്തിച്ചിരുന്ന നിജ്ജാർ, സറയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെ മത പുരോഹിതന്റെ മേലങ്കിയും ലഭിച്ചു. ഖാലിസ്ഥാൻ റഫറണ്ടം ആവശ്യപ്പെട്ടുകൊണ്ട് 2020 ൽ നടത്തിയ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് നിജ്ജാർ ആയിരുന്നു. ഇയാളെ തീവ്രവാദി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യ, ഇയാളെ ഇന്ത്യക്കു കൈമാറണമെന്ന് പലകുറി കാനഡയോട് ആവശ്യപ്പെട്ടിരുന്നതാണ്. അങ്ങിനെയുള്ള നിജ്ജരാണ് സറയിലെ ഗുരുദ്വാരയുടെ പാർക്കിംഗ് സ്ഥലത്തുവച്ചു അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. "ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ" എന്ന ഗാഢ വിശ്വാസത്തിലാണ് കൊലക്കു പിന്നിൽ ഇന്ത്യയാണെന്ന് കാനഡ സർക്കാർ ആരോപണം ഉന്നയിച്ചത്. ഈ കേസുമായി ബന്ധപ്പെട്ടു ഇന്ത്യൻ വംശജരായ മൂന്നു പേരെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP ) അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, കൊലക്കേസിൽ ഇന്ത്യ സർക്കാരിനെ ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും, ഇതുവരെയും പുറത്തുവിടാൻ കാനഡ സർക്കാരിന് സാധിച്ചിട്ടില്ല.
ഉണ്ടയില്ലാവെടി
വിദേശ ഇടപെടലുകളെ കുറിച്ച് അന്വേഷിക്കുന്ന കാനഡ സർക്കാരിന്റെ "ഫോറിൻ ഇന്റർഫെറെൻസ് കമ്മീഷനു " മുമ്പാകെ കഴിഞ്ഞ ആഴ്ചയിൽ ഹാജരായ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, നിജ്ജാറിന്റ്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ വ്യക്തമായ തെളിവുകളൊന്നുമില്ലെന്നു പറയേണ്ടി വന്നു. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള അനുമാനമാണ് പറഞ്ഞതെന്നും ട്രൂഡോ സമ്മതിച്ചു. ഇന്ത്യയുടെ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ ഉൾപ്പെടെ. ആറ് ഉദ്യോഗസ്ഥർക്ക് നിജ്ജാർ വധത്തിൽ പങ്കുണ്ടെന്ന് കാനഡ ആരോപിച്ചു. അതോടെ ആറ് ഉദ്യോഗസ്ഥരെ പിൻവലിച്ച ഇന്ത്യ ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷനിലെ ആറ് ഉദ്യോഗസ്ഥരെ ഖാലിസ്ഥാൻ വാദികളുമായി ബന്ധപ്പെടുത്തി പുറത്താക്കുകയും ചെയ്തു. മാത്രമല്ലാ സ്വന്തം മണ്ണിൽ ഖാലിസ്ഥാൻ തീവ്രവാദത്തെ തടയാൻ കാനഡ പരാജയപ്പെട്ടതിനെ ന്യായീകരിക്കാൻ അസംബന്ധ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും, കാനഡയുടെ ആഭ്യന്തര രാഷ്ട്രീയമാണ് പ്രശ്നങ്ങൾക്ക് പിറകിലെന്നും വിദേശ കാര്യാ മന്ത്രാലയം ആരോപിച്ചു.
2019 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാതിരുന്ന ട്രൂഡോയുടെ ലിബറൽ പാർട്ടി മറ്റു പാർട്ടികളുടെ പിന്തുണയോടെയാണ് അധികാരത്തിലേറിയത്. 2020 ൽ ലോകമാസകലം കോവിടിന്റെ പിടിയിലമർന്നപ്പോൾ, അതിനെ അതിജീവിക്കുവാൻ സാധിച്ചു എന്ന അമിത വിശ്വാസത്തോടെയാണ് പാർലമെന്റ് പിരിച്ചുവിട്ട് 2021 ൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ, പഴയ സ്ഥിതി തന്നെയായി. അങ്ങിനെയാണ് ജഗ്‌മീത് സിംഗ് നേതാവായ 24 അംഗ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയോടെ ട്രൂഡോ മൂന്നാമതും ഒരു ന്യൂന പക്ഷ സർക്കാർ രൂപീകരിച്ചത്. ഖാലിസ്ഥാൻ തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധവും, അവരോട് അനുഭാവവും ഉള്ള നേതാവാണ് ജഗമീത് സിംഗ്. അതുകൊണ്ടുതന്നെ,എൻ.ഡി.പി യുടെ പിന്തുണ ലഭിക്കാൻ ഖാലിസ്ഥാൻ അനുകൂല വിഭാഗങ്ങളെ തൃപ്തിപ്പെടുത്തി വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ട്രൂഡോ കളിക്കുന്നത്. 2020 ഡിസംബറിൽ കർഷക സമരത്തിന് അനുകൂലമായി പ്രസംഗിച്ചുകൊണ്ടു ഇന്ത്യയുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടാനും ട്രൂഡോ ശ്രമിച്ചു. സിഖ് മതവിഭാഗങ്ങളുടെ പുണ്യദിനമായ ബൈശാഖിയിൽ കഴിഞ്ഞ വർഷം നടത്തിയ ഘോഷയാത്രയിൽ ഇന്ദിരാഗാന്ധിയെ അധിക്ഷേപിക്കുന്ന ഫ്ലോട്ടുകൾ പ്രദർശിപ്പിച്ചപ്പോൾ, അതിനെതിരെ ഒരു നടപടിയും ട്രൂഡോ സർക്കാർ എടുത്തില്ല. രാഷ്ട്രപിതാവായ ഗാന്ധിജിയുടെ പ്രതിമയെ അധിക്ഷേപിച്ചപ്പോഴും,ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾ ഗുരുദ്വാരകൾ കേന്ദ്രമാക്കി നടത്തിയപ്പോഴും മൗനാനുവാദം നൽകുന്ന നടപടികളാണ് ട്രൂഡോ സർക്കാർ കൈക്കൊണ്ടത്. എൻ.ഡി.പിയുടെ പിന്തുണക്കു വേണ്ടിയാണ് ട്രൂഡോ പ്രീണന നയം കൈക്കൊണ്ടതെങ്കിലും, ഓരോ ദിവസങ്ങൾ കഴിയുമ്പോഴും ട്രൂഡോയുടെ ജനപിന്തുണ കുറഞ്ഞുവരുകയായിരുന്നു. അദ്ദേഹം ആദ്യം പ്രധാനമന്ത്രിയായപ്പോൾ 60 ശതമാനത്തിലേറെ ആളുകളുടെ പിന്തുണ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 67 ശതമാനത്തോളം ജനങ്ങൾ ട്രൂഡോയ്ക്ക് എതിരായി മാറി. ഏറ്റവും ഒടുവിൽ നടന്ന അഭിപ്രായ സർവേകളിൽ 42.6 ശതമാനം പേർ പ്രതിപക്ഷമായ കോൺസെർവറ്റിവ് പാർട്ടി നേതാവ് പിയർ പോലിയേവിനെ നഅനുകൂലിച്ചപ്പോൾ 26 ശതമാനം മാത്രമാണ് ട്രൂഡോക്കു അനുകൂലമായി ഉള്ളത്. എല്ലാത്തരം തീവ്രവാദ ഗ്രൂപ്പുകളുടെയും കേന്ദ്രമായി കാനഡ മാറിയതുമാത്രമല്ല ജനരോഷം അദ്ദേഹത്തിനെതിരായത് , രാജ്യത്തിണ്റ്റെ സാമ്പത്തിക സ്ഥിതിയും പുറകോട്ടു പോയിരിക്കുകയാണ്. ജീവിത ചെലവ് ക്രമാതീതമായി ഉയർന്നതിനൊപ്പം തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി ഉയർന്നു നിൽക്കുകയാണ്. ഇതിൽ നിന്നൊക്കെ ശ്രദ്ധവികേന്ദ്രീകരിക്കാനാണ് ഇന്ത്യാവിരുദ്ധ നിലപാടുകളുമായി ട്രൂഡോ നിൽക്കുന്നതെന്ന് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. അഭിപ്രായ സർവേകളിൽ 23 ശതമാനം പേരുടെ പിന്തുണയുമായി ജഗ്‌മീത് സിംഗ് ട്രൂഡോക്കു തൊട്ടു പിറകിൽ ഉണ്ട്. അത് മനസ്സിലാക്കിയാണ് ട്രൂഡോ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചുകൊണ്ടു കഴിഞ്ഞ മാസം ജഗ്‌മീത്‌സിംഗ് പ്രഖ്യാപനം നടത്തിയത്. 25 ഓളം പാർലമെന്റ് മണ്ഡലങ്ങളിൽ സ്വാധീനമുള്ള സിഖ് സമുദായത്തിന്റെ വോട്ടുകൾ ലിബറൽ പാർട്ടിക്ക് ലഭിക്കാനുള്ള അടവുനയമാണ് ട്രൂഡോ കൈക്കൊള്ളുന്നതെന്നും കരുതപ്പെടുന്നു. ഏറ്റവും ഒടുവിൽ ലിബറൽ പാർട്ടിയിൽ തന്നെ അദ്ദേഹം നേതൃ പദവി ഒഴിയണമെന്ന് അഭിപ്രായം ഉയർന്നു വരുകയാണ്. കഴിഞ്ഞ ദിവസം 20 ഓളം പാർട്ടി എം.പി.മാർ ട്രൂഡോ നേതൃസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു . ഏതായാലും ഇപ്പോഴത്തെ നിലയിൽ, അടുത്തവർഷം നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയും ജസ്റ്റിൻ ട്രൂഡോയും അധികാരത്തിനു വെളിയിലാകും എന്നതിൽ സംശയമില്ല.
.
No comments:
Post a Comment