Wednesday, 14 January 2026

 

                    ഇതാണ് ഫാസിസത്തിൻറ്റെ   യഥാർത്ഥ മുഖം 

അഡ്വ.പി.എസ് .ശ്രീകുമാർ 

             1948  ജനുവരി 20 ആം തീയതി  ബിർളാമന്ദിറിലെ  പ്രാർത്ഥനയിൽ മഹാത്മാ ഗാന്ധി  പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ്  പാകിസ്ഥാനിൽ നിന്നും ഇന്ത്യയിൽ എത്തിയ മദൻലാൽ  പഹ്വാ എന്ന ഹിന്ദു അഭയാർത്ഥി,  പാർത്ഥന സ്ഥലത്ത്  ഒരു ബോംബ് പൊട്ടിച്ച്  പ്രാർത്ഥന അലങ്കോലമാക്കുവാൻ ശ്രമിച്ചത്. നിർഭയമായ  ഗാന്ധിജി അടുത്ത ദിവസത്തെ പ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞത്  മദൻലാൽ  ഹിന്ദു മത മൗലിക വാദികളുടെ കയ്യിലെ ഒരു ഉപകരണം  മാത്രമായിരുന്നു എന്നായിരുന്നു.  പിന്നെയും പത്തു ദിവസങ്ങൾക്ക് ശേഷമാണ്   അദ്ദേഹത്തെ ഇല്ലാതാക്കുവാൻ വിധ്വംസക ശക്തികൾക്ക്  സാധിച്ചത് .   രാജ്യത്തിൻറ്റെ ഐക്യത്തിനും, മതമൈത്രിക്കും   കെട്ടുറപ്പിനുമായി,  ഗോഡ്സെയുടെ    വെടിയുണ്ടാക്കിരയായി "ഹേ  റാം"  എന്ന് ഉച്ചരിച്ചുകൊണ്ട്   സ്വന്തം  ജീവൻ ത്യജിച്ച  മഹാത്മാവിനെ ചരിത്രത്തിൽ നിന്നും   മായിക്കുവാനുള്ള   ശ്രമങ്ങളാണ്  കഴിഞ്ഞ കുറെ നാളുകളായി സംഘപരിവാർ സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്നത്. 

             മോഡി  സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലേറിയത് മുതൽ  സംഘപരിവാറിൻറ്റെ തത്വശാസ്ത്രങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാനായുള്ള ശ്രമങ്ങൾക്ക്  ആക്കം കൂട്ടി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത അനുഭവം ഇല്ലാത്തതിനാൽ  സ്വാതന്ത്ര്യ സമര കാലഘട്ടത്തെയും, അതിനു നേതൃത്വം കൊടുത്ത  ദേശസ്നേഹികളും, നിസ്വാർത്ഥരുമായ നേതാക്കളെയും അരികുവൽക്കരിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളും   നടത്തിക്കൊണ്ടിരിക്കുന്നു.  ഇതിന്റെ ഭാഗമായാണ്   സ്വാതന്ത്ര്യസമരത്തിന് ചടുലമായ നേതൃത്വം കൊടുത്തു് , ആ കാലഘട്ടത്തിലെ യുവതയുടെ ആരാധനാപാത്രവും, നവഭാരത ശിൽപ്പിയുമായ  ജവാഹർലാൽ നെഹ്‌റുവിനെ  തമസ്ക്കരിക്കാൻ  സർക്കാർ തലത്തിൽ തന്നെ നടപടികൾ കൈക്കൊണ്ടത്. അതിന്റെ തുടർച്ചയെന്നോണമാണ്   രാഷ്ട്രപിതാവായ   മഹാത്മാ ഗാന്ധിയെയും, ചരിത്രത്തിൽ നിന്നും നീക്കം ചെയ്യുവാനുള്ള നടപടികൾക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചിട്ടുള്ളത്.

         .  സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ അഖണ്ഡ ഭാരതം എന്ന സങ്കൽപം നിലനിൽക്കണമെങ്കിൽ , ഹിന്ദു-മുസ്‌ലിം ഐക്യം ആവശ്യമാണെന്ന് മനസ്സിലാക്കിയ ഗാന്ധിജി  ആ ലക്ഷ്യത്തോടെയാണ് എല്ലാവരെയും കോർത്തിണക്കി  ഇന്ത്യൻ ദേശിയ പ്രസ്ഥാനത്തെ നയിച്ചത്. ഗാന്ധിജിയുടെ ഈ തത്വ സംഹിതയെ എതിർത്തിരുന്നവരാണ് ഹിന്ദു മഹാസഭ. എന്നാൽ,    ഗാന്ധിജിയുടെ പ്രഭയിൽ ഹിന്ദു മഹാസഭക്കു ജനങ്ങളിൽ സ്വാധീനം ചെലുത്തുവാൻ സാധിച്ചില്ലായെന്നത് ഒരു ചരിത്ര സത്യമാണ്. അദ്ദേഹത്തിന്റെ ആദർശം മാത്രമല്ല, അദ്ദേഹത്തെ തന്നെ ഇല്ലാതാക്കുവാനുള്ള അവരുടെ ശ്രമമാണ്   ഗോഡ്‌സെയിലൂടെ അവർ നടപ്പിലാക്കിയത്. 

തൊഴിൽ ഉറപ്പ് അവകാശമാറി മാറിയപ്പോൾ  

            ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളാണെന്നു തിരിച്ചറിഞ്ഞ  ഗാന്ധിജി, ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുവാനാണ്  ജീവിതത്തിലുടനീളം ശ്രമിച്ചത്. ഈ ഗാന്ധിയൻ ചിന്താഗതി ഉൾക്കൊണ്ടുകൊണ്ടാണ്,  കോൺഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന മഹാരാഷ്ട്രയിലെ  സംസ്ഥാന സർക്കാർ  എഴുപതുകളിൽ  ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക്  തുടക്കം കുറിച്ചത്.  ഈ പദ്ധതിയുടെ വിജയത്തെത്തുടർന്നാണ്,   2004 ലെ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ  ഇത്  ഉൾപ്പെടുത്തിയത്.  2004 ൽ  അധികാരത്തിലേറിയ  മൻമോഹൻ സിംഗ് സർക്കാർ, ദേശീയ പ്രശ്നങ്ങളിൽ സർക്കാരിനെ ഉപദേശിക്കാൻ,   സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ  വിദഗ്ദ്ധർ അടങ്ങിയ  ദേശീയ  ഉപദേശക  സമിതി(NAC)   രൂപീകരിച്ചു.  ഈ  സമിതിയുടെ ആദ്യ യോഗത്തിൽ തന്നെ പ്രസിദ്ധ വിവരാവകാശ പ്രവർത്തകയും മുൻ ഐ എ എസ്  ഉദ്യോഗസ്ഥയുമായിരുന്ന അരുണ റോയ്  വിവരാവകാശ  നിയമത്തെ സംബന്ധിച്ചും,  പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ  ഴാങ് ഡ്രസ്സ് (Jean Dre'z) തൊഴിൽ ഉറപ്പു പദ്ധതി  സംബന്ധിച്ച  കരട്  നിർദേശങ്ങൾ  അവതരിപ്പിച്ചു.  തുടർന്ന് 13  മാസത്തോളം നീണ്ടു നിന്ന ദേശവ്യാപകമായ ചർച്ചകൾക്കും,  പാർലമെന്റിൽ നടന്ന  വിശദമായ ചർച്ചകൾക്കും ശേഷമാണ് ,  ഭരണഘടനയുടെ 41 ആം അനുച്ഛേദത്തിൽ നിന്നുകൂടി  പ്രചോദനം ഉൾക്കൊണ്ട്   ഗ്രാമീണ തൊഴിൽ ഉറപ്പു പദ്ധതിക്ക് 2005 ൽ  രൂപം നൽകിയതും,  നിയമമാക്കിയതും  .   2008 ഓടെ  രാജ്യത്തെ എല്ലാ ജില്ലകളിലേക്കും ഇത് വ്യാപിപ്പിച്ചു.   പദ്ധതിക്ക്  മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതി (MGNREGA) എന്ന് നാമകരണം ചെയ്‌തത്‌ 2009 ലായിരുന്നു. ഈ പദ്ധതി നിലവിൽ വന്ന ശേഷം പേരിനു കൂലി കൊടുത്തിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുൾപ്പെടെ  ഇന്ത്യയെമ്പാടുമുള്ള ഗ്രാമീണ തൊഴിലാളികൾക്ക് സർക്കാർ നിശ്ചയിക്കുന്ന വേതനം നൽകേണ്ടി വന്നു. വേതനനിരക്കിലും കാലാനുസൃതമായി വർദ്ധനവ് വരുത്തിയിരുന്നു.  2025-26 ലേക്ക് നാഗാലാന്റിലും, അരുണാചൽ പ്രദേശിലും ഉള്ള തൊഴിലാളികൾക്ക്  കുറഞ്ഞ വേതനമായ 241 രൂപയും, ഹരിയാനയിൽ കൂടിയ നിരക്കിലുള്ള  400 രൂപയുമാണ്   നിശ്ചയിച്ചത്.

അഴിമതി ഇല്ലാതാക്കുവാനുള്ള ശ്രമം 

          മഹാത്മാ ഗാന്ധി  തൊഴിൽ ഉറപ്പ് പദ്ധതി  പ്രകാരം, ഗ്രാമീണ കുടുംബങ്ങൾക്ക്  വർഷത്തിൽ  കുറഞ്ഞത് 100 ദിവസത്തെ  തൊഴിൽ നൽകുമെന്ന് നിയമപരമായി ഉറപ്പുനൽകി. ഇതിലൂടെ, ഗ്രാമപ്രദേശങ്ങളിലെ  തൊഴിലില്ലായ്‌മ , ദാരിദ്ര്യം, നഗരങ്ങളിലേക്കുള്ള  കുടിയേറ്റം തുടങ്ങിയ പ്രശ്നങ്ങൾ   പരിഹരിക്കുക  തുടങ്ങിയവയായിരുന്നു  പ്രധാന ലക്ഷ്യങ്ങൾ. ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത , ഇതിൻറ്റെ  ഭാഗമായി തൊഴിൽ ചെയ്യുന്നവരിൽ  കുറഞ്ഞത് മൂന്നിൽ ഒരു ഭാഗം സ്ത്രീകൾ ആയിരിക്കണം എന്നതാണ്. ഗ്രാമ വികസന പ്രവർത്തനങ്ങൾ, റോഡുകൾ, കുളങ്ങൾ, പാടശേഖരങ്ങൾ, ജലസേചന സംവിധാനങ്ങൾ തുടങ്ങിയവ വികസിപ്പിക്കുന്നതിനായതിനാൽ,   ഈ പദ്ധതി ഗ്രാമങ്ങളിൽ സ്ഥിരമായ സാമ്പത്തിക ആസ്തികൾ സൃഷ്ടിക്കുന്നു. മാത്രമല്ല, ജലസംഭരണികൾ , മണ്ണുസംരക്ഷണം, വൃക്ഷതൈ നടീൽ, കനാൽ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ വഴി പരിസ്ഥിതി സംരക്ഷണവും ഉത്പ്പാദന ശേഷി വർധനയും ഉറപ്പാക്കിയിരുന്നു.  ഈ  തൊഴിൽ ഉറപ്പു പദ്ധതി  ഗ്രാമീണ മേഖലയിൽ ഉള്ള ദശ ലക്ഷക്കണക്കിന്  ഗ്രാമീണർക്ക് തൊഴിൽ  നൽകുകയും, അവരുടെ കുടുംബങ്ങളിലെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുകയും ചെയ്തു. ഇതിലൂടെയുള്ള വരുമാനം ഗ്രാമീണ കുടുംബങ്ങളുടെ മാത്രമല്ല, ഗ്രമത്തിണ്റ്റെ തന്നെ സാമ്പത്തിക വളർച്ചക്കും ഉപയുക്തമായി.  അടിമകളെപ്പോലെ കഴിഞ്ഞിരുന്ന ഗ്രാമീണ വനിതകൾക്കു വരുമാനം ലഭിച്ചതോടെ സമൂഹത്തിൽ അവരുടെ പദവി വർധിച്ചുവെന്നു മാത്രമല്ല, കുടുംബങ്ങളിലെ തീരുമാനമെടുക്കുന്ന പ്രക്രിയയിൽ ഭാഗഭാക്കുകളാകുകയും ചെയ്തു. ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത  സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ  വേതനം  ഉറപ്പുവരുത്തിയെന്നതും, ആധാറുമായി ബന്ധിപ്പിച്ചാണ് വേതനം നല്കുന്നതുമെന്നതാണ് . ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെസംബന്ധിച്ചിടത്തോളം  ഇത് വിപ്ലവകരമായ ഒരു തീരുമാനമായിരുന്നു.  തൊഴിലിനായി അപേക്ഷിച്ചുകഴിഞ്ഞാൽ,  15  ദിവസങ്ങൾക്കുള്ളിൽ തൊഴിൽ നല്കാൻ സാധിച്ചില്ലെങ്കിൽ,  തൊഴിലില്ലായ്മ വേതനം നൽകണമെന്ന നിബന്ധനയും  ഉണ്ടായിരുന്നു. ഈ പദ്ധതി നടപ്പിലാക്കുവാനുള്ള ഉത്തരവാദിത്വം, ബ്ലോക്ക് പ്രോഗ്രാം ഓഫീസർമാർക്കായിരുന്നു . അതുപോലെ അക്കൗണ്ടബിലിറ്റിയും ഉറപ്പുവരുത്തിയിരുന്നു. ഗ്രാമസഭകൾ വഴി സാമൂഹിക ഓഡിറ്റ് നടത്തിയിരുന്നതിനാൽ   സുതാര്യത ഉറപ്പു വരുത്തിയിരുന്നു. 

      കോവിഡ് കാലത്തു ഈ പദ്ധതിയും,  മൻമോഹൻ സിംഗ് സർക്കാർ നടപ്പിലാക്കിയ ഭക്ഷ്യ സുരക്ഷാ പദ്ധതിയുമാണ് ഇന്ത്യയിലെ ഗ്രാമീണ ജനതയേയും, സമ്പത് വ്യവസ്ഥയെത്തന്നെയും സംരക്ഷിച്ചു നിർത്തിയത്.  ഒരുപക്ഷെ കേന്ദ്ര സർക്കാർ പദ്ധതികളിൽ  ബജറ്റിൽ അനുവദിച്ച തുകയേക്കാൾ കൂടുതൽ  തുക  ചെലവാക്കേണ്ടിവന്ന അപൂർവം പദ്ധതികളിൽ ഒന്ന് ഇതായിരുന്നു. സംസ്ഥാനങ്ങൾ ഇതിനു വകയിരുത്തിയിരുന്ന തുക ക്രിയാത്മകമായി ചെലവഴിച്ചതിന്റെ ഉദാഹരണമാണത് .  2013-14 ൽ 33000 കോടി രൂപയായിരുന്നു കേന്ദ്ര ബജറ്റിൽ  തൊഴിലുറപ്പിനായി വകയിരുത്തിയിരുന്നതെങ്കിൽ,  2024-25 ൽ  ഈ തുക 86000 കോടി രൂപയായി വർധിച്ചു.  ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ചു ഏകദേശം 12 കോടി ഗ്രാമീണ തൊഴിലാളികളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരുന്നത്.  യുണൈറ്റഡ്  നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം, ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ എന്നിവ ഈ പദ്ധതിയെ  അന്താരാഷ്ട്ര തലത്തിലുള്ള ഒരു സാമൂഹ്യ സുരക്ഷാ മാതൃകയായി വിശേഷിപ്പിച്ചു.

വി ബി ജി റാം ജി (VB-G-RAM-G) പദ്ധതി

മഹാത്മാ ഗാന്ധി  ഗ്രാമീൻ  തൊഴിലുറപ്പു പദ്ധതി ഉപേക്ഷിച്ച്,  അതിന്  പകരമായി വികസിത് ഭാരത് ഗ്യാരണ്ടീ ഫോർ റോസ്‌ഗാർ ആൻഡ് അജിവിക മിഷൻ (ഗ്രാമീൻ) നിയമം ധൃതി പിടിച്ചു എന്തിനാണ് പാസ്സാക്കിയത്?  ഈ ബിൽ  ഡിസംബർ 15 നാണു പാർലമെന്റിൽ സർക്കുലേറ്റ് ചെയ്തത്.  മണിക്കൂറുകൾക്കുള്ളിലാണ് ചൂടപ്പം പോലെ ഇത് പാസ്സാക്കിഎടുത്തത് . ."ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യ സങ്കൽപ്പം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന സർക്കാരാണിതെന്നും ഗാന്ധിജി ജീവിക്കുന്നത്  ഞങ്ങളുടെ ഹൃദയത്തിലാണെന്നും"  പറഞ്ഞാണ് ബിൽ   അവതരിപ്പിച്ച്കൊണ്ട്  കേന്ദ്ര ഗ്രാമ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ  സംസാരിച്ചത്..  2014 ൽ അധികാരത്തിൽ കയറിയ നാൾ  മുതൽ തന്നെ ഈ പദ്ധതിയെ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചുവന്നത്.   രാഷ്ട്ര പിതാവായ  മഹാത്മാഗാന്ധിയോടുള്ള ആദരം സൂചിപ്പിക്കുന്ന പേര് പോലും മാറ്റിക്കൊണ്ട്,  അതിൻറ്റെ  ഉദ്ദേശ്യലക്ഷ്യങ്ങളെ പൂർണമായും മാറ്റുകയാണ് കേന്ദ്ര സർക്കാർ പുതിയ നിയമത്തിലൂടെ  ചെയ്യുന്നത്.

സംസ്ഥാനങ്ങളുടെമേൽ കനത്ത ഭാരം 

          വിബി-ജി-റാം പദ്ധതിയനുസരിച്ച്  തൊഴിലിനെ അവകാശമാക്കുകയും, രജിസ്റ്റർ ചെയ്യുന്ന എല്ലാവര്ക്കും തൊഴിൽ നൽകുകയും ചെയ്യുന്ന നിലവിലുള്ള  നിയമം  റദ്ദാക്കപ്പെടുകയാണ്. മറ്റൊരു സുപ്രധാന മാറ്റം ചില മാനദണ്ഡങ്ങളുടെ  അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന ബജറ്റിനുള്ളിൽ പദ്ധതിക്കുള്ള അലോക്കേഷൻ  പരിമിതപ്പെടുത്തേണ്ടിവരും. അതായതു പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം കൂടിയാൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽ നിന്നും കൂടുതൽ വിഹിതം ചോദിയ്ക്കാൻ സാധിക്കില്ല. ബജറ്റിൽ പറഞ്ഞിട്ടുള്ളതിൽ കൂടുതൽ  ചെലവഴിച്ചാൽ,സംസ്ഥാനങ്ങൾ തന്നെ അതിനുള്ള തുക അവരുടെ ബജറ്റിൽ നിന്നും നൽകേണ്ടിവരും.  വേതനത്തിനുള്ള ചെലവിൻറ്റെ  നൂറുശതമാനവും, പണിയാധുങ്ങൾക്കുള്ള ചെലവിന്റെ എഴുപത്തിയഞ്ച് ശതമാനവുമാണ് നിലവിൽ കേന്ദ്ര സർക്കാർ വഹിക്കുന്നത്.  അതായതു ഏകദേശം തൊണ്ണൂറുശതമാനവും കേന്ദ്രമാണ് വഹിക്കുന്നത്. ഈ 90 : 10  എന്ന  അനുപാതം  പുതിയ പദ്ധതിയിൽ  60 :40 എന്നായി മാറുകയാണ്.  വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ/ഹിമാലയൻ സംസ്ഥാനങ്ങൾ  കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ  മാത്രം  അനുപാതം 90 :10 ആയിരിക്കും.   മറ്റു സംസ്ഥാനങ്ങളെ സംബന്ധിച്ച് ,  പദ്ധതിയുടെ മൊത്ത ചെലവിന്റെ അറുപതുശതമാനം സംസ്ഥാനങ്ങൾ  തന്നെ  വഹിക്കണം.  സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ഉഴലുന്ന സംസ്ഥാനങ്ങൾക്ക് ഇത് കനത്ത ഭാരമായി മാറും എന്നതിൽ സംശയമില്ല . കേന്ദ്ര സർക്കാർ പറയുന്നത്   മഹാത്മാ ഗാന്ധി തൊഴിൽ ഉറപ്പനുസരിച്ചു  100  ദിവസത്തെ തൊഴിൽ ആണ് ഉറപ്പുനല്കുന്നതെങ്കിൽ പുതിയ നിയമമനുസരിച്ചു അത് 125 ദിവസമായി വർധിക്കുമെന്നാണ് . എന്നാൽ  മറ്റൊരു പ്രധാന നിബന്ധന പുതിയ നിയമത്തിൽ എഴുതിച്ചേർത്തിട്ടുണ്ട്. അതനുസരിച്ചു കാർഷിക സീസണിൽ  60 ദിവസം ഇതിൽ നിന്നും ഒഴിവാക്കണം. ചുരുക്കത്തിൽ നിലവിലുള്ള 100  ദിവസം പോലും     തൊഴിൽ നൽകുവാൻ പുതിയ നിയമമനുസരിച്ചു  സാധിക്കാത്ത അവസ്ഥയാണ് സംജഡമാകുന്നത് .

        തൊഴിൽ   ആവശ്യപ്പെടുന്ന കുടുംബങ്ങൾക്ക് ചുരുങ്ങിയത് 100  തൊഴിൽ ദിനങ്ങൾ അവകാശമാക്കി മാറ്റിയ  തൊഴിലുറപ്പു പദ്ധതി എന്ന ആശയം കേന്ദ്ര സർക്കാർ  പുതിയ നിയമത്തിലൂടെ  ഇല്ലാതാക്കുകയാണ്.  പുതിയ  പദ്ധതിയിൽ , സംസ്ഥാനത്തിനുള്ള സാമ്പത്തിക വർഷത്തെ വിഹിതം  വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ നിശ്ചയിക്കും. ഇതിനു പുറമേ  വരുന്ന ചെലവ് കണ്ടെത്തേണ്ട ബാധ്യത സംസ്ഥാനങ്ങക്കായി മാറുകയാണ്. പ്രതിവർഷം  ശരാശരി  4000 കോടി രൂപയാണ്  കേരളത്തിൽ  തൊഴിൽ ഉറപ്പു പദ്ധതി അനുസരിച്ചു ചെലവാക്കുന്നത്. പുതിയ നിയമമനുസരിച്ച്   ഇതിന്റെ 40 ശതമാനം വരുന്ന  1600-2000 കോടി രൂപ  നമ്മുടെ സംസ്ഥാനം കണ്ടെത്തേണ്ടിവരും.  കടത്തിൽ മുങ്ങിനിൽക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക്  ഇത്രയും വലിയ തുക കണ്ടെത്താൻ പ്രയാസമാകും. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ കൊണ്ടുവന്ന  ജനാനുകൂലവും, ജനപ്രിയവുമായ  ഒരു  നിയമമാണ്‌  ഇല്ലാതാകുന്നത്. 

        ഗ്രാമങ്ങളിൽ ജീവിക്കുന്ന ലക്ഷോപലക്ഷം  ജനങ്ങളുടെ അഭിപ്രായം ആരായാതെയും,  യാതൊരുവിധ ക്രിയാത്മക ചർച്ചകൾക്കും  ഇടനല്കാതെയും, ജനപ്രതിനിധികളുടെ വിമർശനങ്ങളെ അവഗണിച്ചുകൊണ്ടുമാണ്  പുതിയ നിയമം രാജ്യമാകെ അടിച്ചേൽപ്പിച്ചിട്ടുള്ളത്. ഇതാണ്  ഫാസിസത്തിന്റെ  ബീഭത്സമായ യഥാർത്ഥ മുഖം.

അഡ്വ.പി.എസ് .ശ്രീകുമാർ 






 

  


No comments:

Post a Comment