Thursday, 20 February 2025

 


               

                                     സ്റ്റാർട്ട് അപ്പ് ഇക്കോ സിസ്റ്റവും കേരളവും 

അഡ്വ.പി.എസ് .ശ്രീകുമാർ  

 കേരള സംസ്ഥാനം  രൂപീകരിക്കുന്ന അവസരത്തിൽ  ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളിലൊന്നായിരുന്നു നമ്മുടെ കേരളം. വ്യവസായവല്ക്കരണത്തിന് ആവശ്യമായ ഇരുമ്പുരുക്ക്കല്‍ക്കരി തുടങ്ങിയ പ്രകൃതിവിഭവങ്ങളൊന്നും ഉല്പാദിപ്പിക്കുന്നില്ലെങ്കിലും,  മാനവ ശേഷി  വികസനരംഗത്ത്  വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്തി നില്ക്കുന്ന കാഴ്ച സാമ്പത്തിക-സാമൂഹ്യ ശാസ്ത്രഞ്ജരെപ്പോലും അത്ഭുതപ്പെടുത്തി.  സാമൂഹ്യ-വിദ്യാഭ്യാസ-ആരോഗ്യ  മേഖലകളിൽ  സ്വാതന്ത്ര്യത്തിന്  മുമ്പ് തന്നെ  നേട്ടം കൈവരിച്ച  കേരളത്തിന്‍റെ വികസനത്തെ നോബല്‍ സമ്മാന  ജേതാവായ അമര്‍ത്യാസെന്‍ വളരെയധികം പ്രശംസിച്ചിട്ടുണ്ട്. കേരളത്തിന്‍റെ ജനസംഖ്യയുടെ തോതുവച്ചുനോക്കുമ്പോള്‍ കേരളം വികസനരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ ലോകചരിത്രത്തില്‍ തന്നെ കുറച്ചുകാണേണ്ടതല്ലെന്ന് അമര്‍ത്യാസെന്‍  അദ്ദേഹത്തിന്റെ പല പഠനങ്ങളിലും  രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ലആരോഗ്യ-വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിലെ കേരളത്തിന്‍റെ നേട്ടങ്ങള്‍ യൂറോപ്പിലെ ഏതു വികസിത രാജ്യത്തിനുമൊപ്പം നില്ക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, വ്യാവസായിക രംഗത്തുള്ള നമ്മുടെ പ്രകടനം  ആശാവഹമായിരുന്നോ? പത്തൊമ്പതാം നൂറ്റാണ്ടിൽ  ലോകത്തെ ഏറ്റവും വലിയ കയർ ഫാക്‌ടറി,  1859 ൽ  അമേരിക്കക്കാരനായ ജെയിംസ് ഡാറയും, ഹെൻറി  സ്മൈലും കൂടി  ആലപ്പുഴയിൽ തുടങ്ങിയ ഡാറ സ്‌മൈൽ ആൻഡ് കമ്പനിയായിരുന്നു.  1862 ൽ ബ്രിട്ടീഷുകാരനായ ഗൂഡേക്കർ  ആരംഭിച്ച  ഗൂഡേക്കർ  ആൻഡ് സൺസ്  എന്ന കമ്പനിയും വൻകിട  കയർ  കമ്പനിയായിരുന്നു.  പിന്നീട് കുറെ വൻകിട വ്യവസായ സംരംഭങ്ങൾ ഉണ്ടായത്  സർ  സി.പി. തിരുവിതാംകൂർ ദിവാനായിരുന്ന അവസരത്തിലായിരുന്നു.   സർ   സർ സി.പി യുടെ  കാലം കഴിഞ്ഞാൽ,  സ്വകാര്യ മേഖലയിൽ വന്നിട്ടുള്ള  വൻകിട വ്യവസായ സംരംഭങ്ങൾ, ഐ.ടി മേഖല ഒഴിച്ചുനിർത്തിയാൽ,  വിരലിലെണ്ണാവുന്നതേയുള്ളു.  അതുകൊണ്ടൊക്കെയാവാം   മലയാളികൾ  പ്രവാസികളായി മാറിയത്.   

 വിദ്യാസമ്പന്നരായ  കേരളീയ യുവതയ്ക്ക് എന്തുകൊണ്ട് കേരള മണ്ണിൽ നിന്ന്നുകൊണ്ട്  വിജയിക്കാൻ കഴിയുന്നില്ല എന്ന ചിന്ത   കേരളീയരെ വേട്ടയാടികൊക്കൊണ്ടിരിക്കുന്നു എന്നത് ഒരു വസ്തുതയാണ് . ഈ ചിന്തയിൽ നിന്നാണ്  തിരുവനന്തപുരം സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ  ഒരുകൂട്ടം വിദ്യാർഥികൾ 2005 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ ഒരു പ്രോജക്റ്റുമായി  കാണുവാൻ ചെന്നത്. അവരുടെ ആശങ്കകൾ  മുഖ്യമന്ത്രിയുമായി  പങ്കുവച്ചു. നേതൃത്വം വഹിച്ച  സഞ്ജയ് വിജയകുമാറിൻറ്റെ  പ്രോജക്റ്റിന്  അമ്പതു ശതമാനം  ധനസഹായം കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു.  വളരെ ക്ഷമയോടെ പ്രോജക്റ്റിൻറ്റെ സാദ്ധ്യതകൾ, തൊഴിൽ സാദ്ധ്യതകൾ എല്ലാം അദ്ദേഹം ഇവരുമായി ചർച്ചചെയ്തു മനസ്സിലാക്കി.   കേരളത്തിൽ സ്വന്തം സംരംഭം തുടങ്ങുക എന്ന  ആശയം  പ്രായോഗിക തലത്തിലെത്തിക്കാൻ സർക്കാർ എല്ലാവിധ സഹായവും നൽകാമെന്ന് അന്ന്  മുഖ്യമന്ത്രി വാക്കുകൊടുത്തു. ഇക്കാര്യം അന്നത്തെ ഐ.ടി മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയോട് മുഖ്യമന്ത്രി സംസാരിച്ചപ്പോൾ അദ്ദേഹവും ആ ആശയത്തെ പ്രോത്സാഹിപ്പിച്ചു. അങ്ങിനെയാണ്  വിദ്യാർത്ഥികളായിരുന്ന സഞ്ജയ് വിജയകുമാർ, അനിൽ ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള വിദ്യാർഥികൾ  "മോബ് മി "   എന്ന   ആദ്യ സ്റ്റാർട്ടപ്പിന്  തുടക്കം കുറിച്ചത്. സ്റ്റാർട്ടപ്പ് എന്ന ആശയം ഇൻഡ്യക്കുപോലും അപരിചിതമായിരുന്ന  സമയമായിരുന്നു   അത്.  കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ തുടക്കം അങ്ങിനെയായിരുന്നു.

  എഞ്ചിനീയറിംഗ് കോളേജിലെ പഠനത്തോടൊപ്പം സഹപാഠികളുടെ കൂടെ സഹകരണത്തോടെ  പടുത്തുയർത്തിയ സ്റ്റാർട്ട് അപ്പ് പ്രസ്ഥാനം കേന്ദ്ര  സർക്കാരിന്റെ  ശാസ്ത്രസാങ്കേതിക വകുപ്പിന്റെയും, ടെക്നോപാർക്കിന്റ്റെയും    സഹകരണത്തോടെ   ഇന്ത്യയിലെ  ആദ്യ പൊതു - സ്വകാര്യ മേഖലയിലെ  "സ്റ്റാർട്ടപ്പ് വില്ലജ്"   എന്ന നവ സംരംഭമായി രൂപാന്തരം പ്രാപിച്ചത്  2011 ൽ ഉമ്മൻചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി വന്നപ്പോഴാണ്. . അവർക്കു വേണ്ട സാമ്പത്തിക സഹായം സർക്കാർ ഭാഗത്തുനിന്നും ഉറപ്പാക്കിയ ശേഷം,  ഈ സംരംഭത്തെ   ഡൽഹിയിൽ വച്ച്   രാജ്യത്തിന് മുമ്പിൽ  അവതരിപ്പിച്ചതും    മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. മാത്രമല്ല, സ്റ്റാർട്ടപ്പ് സംരംഭകരായ വിദ്യാർത്ഥികൾക്ക്  20 ശതമാനം ഗ്രേസ് മാർക്ക് നൽകാൻ സർവകലാശാലകൾക്ക്  നിർദേശവും നൽകി. ഈ തുടക്കം കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കിയത്  വിപ്ലവാത്മകമായ ഒരു മാറ്റം ആയിരുന്നു.

കളമശ്ശേരിയിലെ കിൻഫ്ര വ്യാവസായിക പാർക്കിൽ അയ്യായിരം ചതുരശ്രയടിയിലുള്ള ഒരു പഴയ കെട്ടിടത്തിലാണ് സ്റ്റാർട്ട് അപ്പ്   ആരംഭിച്ചത്.  സർക്കാരിന്ഇ ൻഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണൻ  അവർക്കു വേണ്ട മാർഗനിർദേശം നല്കാൻ  അതിന്റെ ചെയർമാൻ പദം ഏറ്റെടുക്കാൻ  തയ്യാറായി.  സ്റ്റാർട്ടപ്പ് വില്ലേജിൻറ്റെ  പ്രവർത്തനാരംഭം കുറിച്ച് കൊച്ചിയിലെ വേദിയിൽ സംസാരിച്ചപ്പോൾ, "കേരളത്തിൻറ്റെ  വ്യാവസായിക ചരിത്രത്തിലെ നാഴികക്കല്ലായി ഈ നിമിഷം  മാറുകയാണെന്ന്"  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  പ്രഖ്യാപിച്ചു. കേരളത്തിന്റെ വ്യാവസായിക മേഖലയിൽ അന്നോളം കണ്ടിട്ടില്ലാത്ത ഒരു ഉത്സാഹത്തോടെയാണ് യുവജനങ്ങളും വിദ്യാർത്ഥികളും സ്റ്റാർട്ടപ്പ് എന്ന ആശയത്തിലേക്ക് അണിചേർന്നത്. തൊഴിൽ അന്വേഷകരിൽ നിന്നും തൊഴിൽ ദാദാക്കളായി മാറുവാനുള്ള  മുഖ്യമന്ത്രിയുടെ  ഉപദേശത്തിന് നൂറുകണക്കിന്  ചെറുപ്പക്കാരാണ്  മുന്നോട്ടുവന്നത്.

ഇന്ത്യയിൽ ആദ്യമായി വിദ്യാർത്ഥി സ്റ്റാർട്ടപ്പ് നയം പ്രഖ്യാപിച്ചു.  അതുവഴി കേരളത്തിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്റ്റാർട്ടപ്പ് സംരംഭങ്ങൾ വളരുവാനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുവാനും ഉമ്മൻചാണ്ടി സർക്കാരിന് കഴിഞ്ഞു. ആദ്യമായി കേരളത്തിൽ  നിന്നും ഒരു സംഘം യുവാക്കളെ  അമേരിക്കയിലെ സിലിക്കൺ വാലിയിലേക്ക് അയച്ചതും ഈ കാലഘട്ടത്തിലാണ്.  മാത്രമല്ല,  2014  സെപ്തംബര് 12 നു യങ്  എൻട്രപ്രണേഴ്‌സ് സമ്മിറ്റ്  നടത്തി വിദ്യാർത്ഥികൾക്ക് സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം പരിചയപ്പെടുത്തിക്കൊടുത്തു. ഇതിനിശേഷമാണ് ഇന്ത്യയിലെ ആദ്യത്തെ സ്റ്റാർട്ടപ്പ് നയം  2014  സെപ്തംബര് 14 ന്  പ്രഖ്യാപിച്ചത്.     മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ "കേരള സ്റ്റാർട്ട് അപ്പ് മിഷൻ" എന്ന ഔദ്യോഗിക സംവിധാനം യാഥാർഥ്യമാക്കി. കളമശ്ശേരിയിലെ കിൻഫ്ര വ്യാവസായിക ഭൂമിയിൽ നൂതന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ആശയങ്ങളുടെ ഗര്ഭഗൃഹമാകുവാൻ  കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ നേതൃത്വത്തിൽ ഒരു ലക്ഷം ചതുരശ്രയടി വ്യാപ്തിയിൽ "ടെക്നോളജി ഇന്നോവേഷൻ സോൺ" നിർമിച്ചു. ഇതിനു പുറമേ, സാങ്കേതിക വിദ്യയിൽ ഏറ്റവും പ്രയാസകരമായ ഹാർഡ്‌വെയർ സ്റ്റാർട്ട് അപ്പ്കൾക്കുവേണ്ടി കേന്ദ്ര സർക്കാരുമായി ചേർന്ന് പ്രത്യേക  ഇൻക്യൂബേറ്റർ ടെക്നോളജി ഇന്നോവേഷൻ സോണും ഈ  കാലയളവിൽ  നിർമിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക ഇലക്ട്രോണിക് പരിശീലന പദ്ധതികൾ, ട്രെയിനിങ് പ്രോഗ്രാമുകൾ, വിദ്യാർത്ഥികൾക്ക് 4 ശതമാനം ഗ്രേസ് മാർക്ക്കും, 20 ശതമാനം ഹാജർ ഇളവും, മൂലധന നിക്ഷേപത്തിനായി സ്റ്റാർട്ട് അപ്പ് ഫണ്ട് തുടങ്ങിയവയും  അനുവദിക്കുവാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും, ഐ.ടി. മന്ത്രി കുഞ്ഞാലിക്കുട്ടിയും പ്രത്യേകം താല്പര്യം എടുത്തു നടപ്പാക്കി. അതിൽ ഏറ്റവും പ്രധാനം സംസ്ഥാന ബജറ്റിൻറ്റെ  1 ശതമാനം തുക സ്റ്റാർട്ടപ്പുകൾക്കായി മാറ്റിവക്കുവാൻ 2014-15 ലെ ബജറ്റിലെ പ്രഖ്യാപനമായിരുന്നു. സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുവാനും, വളർത്തുവാനും,  ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ  ഇത്രയും വലിയതും, പ്രാധാന്യമേറിയതുമായ ഒരു തീരുമാനം നടപ്പിലാക്കിയത്.  ഈ  നടപടികളുടെ ഫലമായി 300 ഓളം സ്റ്റാർട്ട് അപ്പുകളെ  ഒരു വർഷത്തിനുള്ളിൽ കണ്ണിലെ കൃഷ്ണമണിപോലെ  പരിപാലിച്ചു വികസിപ്പിക്കുവാൻ 2015 ൽ ഉമ്മൻചാണ്ടിസർക്കാരിനു കഴിഞ്ഞു.

കേരളത്തിന്റെ  സ്റ്റാർട്ട് അപ്പ്  നയം  2014 അവസാനം പ്രഖ്യാപിച്ചെങ്കിലും, കേന്ദ്ര സർക്കാർ  സ്റ്റാർട്ട് അപ്പ് നയം  പ്രഖ്യാപിച്ചത്  2016  ജനുവരിയിൽ ആയിരുന്നു. അതിനുശേഷം അഖിലേന്ത്യാ തലത്തിൽ സ്റ്റാർട്ടപ്പ്കളുടെ എണ്ണത്തിലും, ഐ.ടി മേഖലയിൽ നിന്നുമുള്ള കയറ്റുമതിയിലും വലിയ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്.  സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പ്രകാരം , 2011 ൽ ഐ.ടി മേഖലയിൽ നിന്നുമുള്ള  കേരളത്തിൻറ്റെ കയറ്റുമതി  വരുമാനം 3000  കോടി രൂപയായിരുന്നത്    2016ൽ   16000 കോടിരൂപയായി .  2016 ൽ  ടെക്നോപാർക്കിലും,  ഇൻഫോപാർക്കിലും ഉൾപ്പെടെ ഐ.ടി. മേഖലയിൽ സംസ്ഥാനത്ത് 1,15,000  പേർ  ജോലി ചെയ്തിരുന്നു. 2023 ലെ സാമ്പത്തിക അവലോകന റിപ്പോർട്ട്  പ്രകാരം  1,38,678  പേരാണ്  സംസ്ഥാനത്തെ മൂന്നു സോഫ്റ്റ്‌വെയർ പാർക്കിലുമായി ജോലിചെയ്യുന്നത്.   2021 ൽ സ്റ്റാർട്ട് അപ്പുകളുടെ  എണ്ണം 3900  ആയിരുന്നത്  2024  ജൂണിൽ  5443  ആയി വർധിച്ചു. 2015-2022 കാലയളവിൽ കേരളത്തിൽ വേരൂന്നിയ  സ്റ്റാർട്ട് അപ്പുകളിൽ  നിക്ഷേപം ഉണ്ടായത് 4557 കോടി രൂപയുടേതാണ്.  2024 സാമ്പത്തിക വർഷത്തിൽ  കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ അനുസരിച്ചു  ഇന്ത്യയിലെ സ്റ്റാർട്ട് അപ്പ് ഫണ്ടിംഗ്  11 ബില്യൺ ഡോളർ , അതായത് 98000 കോടി രൂപയായിരുന്നു.  എന്നാൽ കേരളത്തിൽ നിക്ഷേപമായി ലഭിച്ചത് 1000  കോടി രൂപ മാത്രമായിരുന്നു. അതായതു രാജ്യത്തു ലഭിച്ച നിക്ഷേപത്തിന്റെ  1 ശതമാനത്തിനു താഴെ മാത്രമാണ് കേരളത്തിന് ലഭിച്ചത്.  തൊണ്ണൂറുകളിൽ  കേരളത്തിലെ രാഷ്ട്രീയ-വ്യാവസായിക നേതൃത്വം  ദീർഘവീക്ഷണത്തോടെ ഏഷ്യയിലെ ആദ്യത്തെ സോഫ്റ്റ്‌വെയർ  പാർക്കായ  "ടെക്നോപാര്ക്കും", 2005  ൽ  സ്റ്റാർട്ട് അപ്പുകളും നടപ്പിലാക്കിയെങ്കിലും , മൂന്നു ദശാബ്ദങ്ങൾക്കിപ്പുറം  ഇന്ത്യയുടെ ഐ.ടി കയറ്റുമതി വരുമാനം 19  ദശലക്ഷം കോടി രൂപയായി വർധിച്ചപ്പോൾ,  കേരളത്തിൻറ്റെ  ഐ.ടി കയറ്റുമതി വരുമാനം  25000 കോടി മാത്രമായിരുന്നു. അതായത്  ഇന്ത്യയുടെ മൊത്തം ഐ.ടി കയറ്റുമതി വരുമാനത്തിന്റെ 1.31 ശതമാനം മാത്രം.  ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 2.76  ശതമാനമാണ് കേരളത്തിലെ ജനസംഖ്യ. അത്രപോലും വരുമാനം നമുക്ക് ഐ .ടി  മേഖലയിൽ നിന്നും ലഭിക്കുന്നില്ല. അതേസമയം കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം,   2021-22 ൽ  കർണാടകയുടെ ഐ.ടി. കയറ്റുമതി 3.95 ലക്ഷം കോടി രൂപ യായിരുന്നത്  2023-24 ൽ  4.11  ലക്ഷമായി വർധിച്ചു. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ ഏകദേശം 35 ശതമാനമാണ് കർണാടകയിൽ നിന്നുമുള്ള ഐ.ടി. കയറ്റുമതി. രണ്ടാം സ്ഥാനത്തുനിൽക്കുന്ന തെലങ്കാന 2022-23 ൽ കയറ്റുമതി ചെയ്തത്  2.41 ലക്ഷം കോടി രൂപയുടെ സോഫ്റ്റ്‌വെയർ ആയിരുന്നു. ഈ കാലയളവിൽ  തമിഴ് നാട്ടിൽ നിന്നുമുള്ള കയറ്റുമതി 136783 ലക്ഷം കോടി രൂപയുടേതായിരുന്നു. മഹാരാഷ്ട്രയുടെ കയറ്റുമതി 142123 ലക്ഷം കോടി രൂപയുടേതും, ഉത്തർ പ്രദേശിൻറ്റെത്   31473 കോടി രൂപയുടേതും, ഹര്യാനയുടേത് 30772 കോടിയുടേതുമായിരുന്നു. ഐ.ടി മേഖലയിൽ കർണാടകയിൽ 21 ലക്ഷം പേരും, തെലങ്കാനയിൽ 905715 പേരും തമിഴ്‌നാട്ടിൽ 10 ലക്ഷം പേരുമാണ് ജോലിചെയ്യുന്നത്.  വിദ്യാഭ്യാസ മേഖലയിൽ  ഇന്ത്യയിൽ ദശാബ്ദങ്ങളായി മുന്നിൽ നിൽക്കുന്നതും, ഏഷ്യയിലെ ആദ്യത്തെ സോഫ്റ്റ്‌വെയർ പാർക്ക് സ്ഥാപിച്ചതുമായ   കേരളം എന്തുകൊണ്ട്  ഐ.ടി വ്യവസായത്തിൽ നാമമാത്ര സംഭാവനകളിൽ ചുരുങ്ങി എന്നത്  ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു.


(ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ലേഖകൻ)

.



(









 

Thursday, 13 February 2025

 

                        ക്രാന്തദർശിയായ  ഭാഷാസ്നേഹി 

തൊണ്ണൂറുകളുടെ ആദ്യ പാദത്തിലാണ് ഡോ .എം.ആർ. തമ്പാനെ  പരിചയപ്പെടുന്നത് . അദ്ദേഹം അന്ന്  തിരുവനന്തപുരം , നന്ദൻകോട്  നളന്ദയിലെ   ഭാഷ ഇൻസ്റ്റിട്യൂട്ടിൽ  ഉദ്യോഗസ്ഥനാണ്.  ഞാൻ അന്ന്  കേരളാ  സെക്രട്ടേറിയറ്റ് അസ്സോസിയേഷൻറ്റെ  പ്രസിഡണ്ടും,  അന്നത്തെ  മുഖ്യമന്ത്രി  എ.കെ.ആൻറണിയുടെ ജനസമ്പർക്ക പരിപാടിയുടെ നോഡൽ ഓഫീസറുമായിരുന്നു.  നളന്ദയിൽ തന്നെയുള്ള  പുരാരേഖാ വകുപ്പിൽ ഉദ്യോഗസ്ഥയായിരുന്ന എൻറ്റെ  ഭാര്യയെ അവിടെ രാവിലെ കൊണ്ട്  വിടാനും, വൈകിട്ട് തിരികെ വിളിക്കാനും  എല്ലാ ദിവസവും അവിടെ പോകുമായിരുന്നു.  വൈകുന്നേരങ്ങളിൽ ഞാൻ വിളിക്കാൻ ചെല്ലുന്നതു പലപ്പോഴും വൈകിയാണ്.  അങ്ങിനെയുള്ള അവസരങ്ങളിലാണ്  ഡോ . തമ്പാനെ കാണുന്നത്. അദ്ദേഹവും വൈകി ഓഫീസിൽ നിന്നും ഇറങ്ങുന്ന ആളായിരുന്നു.  പരസ്പരം  അറിയാമെന്നല്ലാതെ കൂടുതൽ പരിചയപ്പെട്ടിട്ടില്ലായിരുന്നു.  അദ്ദേഹവുമായി  കൂടുതൽ അടുക്കാൻ സാഹചര്യമൊരുക്കിയത്  നെഹ്‌റു സെന്റർ  ചെയർമാൻ  ശ്രീ.എം.എം.ഹസ്സനാണ്.  നെഹ്‌റു സെന്റർറ്റെ  പ്രവർത്തനങ്ങൾ  കൂടുതൽ സജീവമാക്കുന്നത് സംബന്ധിച്ച് ഒരു യോഗം അദ്ദേഹത്തിന്റെ വസതിയിൽ വച്ച് ചേരുന്നുണ്ടെന്നും  അതിൽ ഞാനും പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. അവിടെ ചെന്നപ്പോഴാണ് ഡോ. തമ്പാനാണ് സെന്റർറ്റെ  ജനറൽ സെക്രെട്ടറിയാണെന്നു അറിഞ്ഞത്.  വൈസ് ചെയർമാനായി  പന്തളം സുധാകരനേയും  സെക്രട്ടറിമാരായി എന്നെയും  യൂണിവേഴ്സിറ്റി കോളേജ്സെ ഹിസ്റ്ററി വിഭാഗം പ്രഫസറായിരുന്ന  ചന്ദ്രചൂഡൻ നായരെയും   തെരഞ്ഞെടുത്തു.   നെഹ്രുവിൻറ്റെ   ചരമ ദിനത്തിലും, ജന്മദിനത്തിലും  സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതാണ്   സെന്റർറ്റെ പ്രധാന പ്രവർത്തനം.  എഴുപതുകളിൽ നെഹ്‌റു സെന്റർ രൂപീകരിച്ചകാലം തൊട്ടു മുടങ്ങാതെ ചെയ്തു വരുന്നതാന് ഈ സമ്മേളനങ്ങൾ.  ജയന്തി സമ്മേളനത്തോടനുബന്ധിച്   കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവും,  സ്കൂൾ വിദ്യാർത്ഥികൾക്ക് ദേശഭക്തി ഗാന മത്സരവും കൂടി സംഘടിപ്പിച്ചു വിജയകളായവർക്കു  ഉപഹാരങ്ങളും, നെഹ്‌റു ട്രോഫിയും  നൽകുന്നുണ്ട്.  അതൊരു അനുഷ്ടാനം പോലെ ഇന്നും തുടർന്ന് വരുന്നു. 

നെഹ്‌റു സെന്റർറ്റെ  പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റ്റെ ഭാഗമായി   കേരളത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട്  മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സെമിനാര് സംഘടിപ്പിക്കണമെന്ന്  തീരുമാനിച്ചു.  ഇതിന്റെ ഉപജ്ഞാതാക്കൾ  പ്രസിഡണ്ട്  എം.എമും  ഡോ .എം.ആർ. തമ്പാനുമായിരുന്നു.   വിവിധ തലങ്ങളിൽ നടന്ന ചർച്ചകളെ തുടർന്ന്  1998  ഓഗസ്റ്റ് 18,19,20  തീയതികളിലായി  കനകക്കുന്ന്  കൊട്ടാരത്തിൽ വച്ചായിരുന്നു.  ഈ സെമിനാര് സംഘടിപ്പിച്ചതിനു മറ്റൊരു കാരന്കൂടി  പ്രസിഡണ്ട്  എം.എം. പറഞ്ഞു.  ഇത് ഭാവിയിൽ ഐക്യ ജനാധിപത്യ മുന്നണിക്കും,  ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന  സർക്കാരിനും  മാർഗ്ഗദര്ശനമായി ഉപയോഗിക്കാം   എന്നായിരുന്നു അദ്ദേഹത്തിന്റെയും ഡോ .തമ്പാൻറ്റെയും   കാഴ്ചപ്പാട്. വിവിധ സെഷനുകളിലേക്കുള്ള പ്രഗത്ഭരെ ക്ഷണിക്കുന്ന ചുമതല പ്രസിഡന്റ് എം.എമ്മും, ഡോ . തമ്പാനുമായിരുന്നു.

1998  ഓഗസ്റ്റ് 18 നു വൈകുന്നേരം കനകക്കുന്നിൽ വച്ച് നടന്ന  സമ്മേളനം  ഉദ്‌ഘാടനം  ചെയ്തത്  അന്നത്തെ മഹാരാഷ്ട്ര ഗവർണർ ഡോ .പി.സി.അലക്‌സാണ്ടറായിരുന്നു. ഉദ്‌ഘാടന സമ്മേളനത്തിൽ  എം.എമ്മിനും  പാണ്ഡലത്തിനും പുറമേ   ശ്രീ. ഉമ്മൻ ചാണ്ടി,   ഡോ . സുകുമാർ അഴിക്കോട്,എം.എ.ബേബി, അന്നത്തെ കെ.എസ് .ഇ.ബി. ചെയർമാൻ  ഡോ .വി.രാജഗോപാൽ ഐ.എ.എസ്‌  എന്നിവർ പങ്കെടുത്തു. വിവിധ സെഷനുകളായി  അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി ടി.കെ. രാമകൃഷ്ണൻ, ഇലക്ട്രിസിറ്റി  മന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി സുശീല ഗോപാലൻ, വക്കം പുരുഷോത്തമൻ, കെ.എം .മാണി, പി.പി.തങ്കച്ചൻ, പി,കെ.കുഞ്ഞാലികുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, ഡോ .കെ.സി.ജോസഫ്,ജി.കാർത്തികേയൻ, , വയലാർ രവി, സുഗതകുമാരി, ഡോ .ബാബു പോൾ, വി.വേണു, ജോർജ് ഓണക്കൂർ,   ഇ.എം.നജീബ്,  അരുണ സുന്ദർരാജ്, ജി.വിജയരാഘവൻ പ്രയാർ ഗോപാലകൃഷ്ണൻ,, ഡോ .ഗോപീമണി,  തുടങ്ങി വ്യാവസായിക, സാംസ്‌കാരിക, ബൗദ്ധിക രംഗങ്ങളിലുള്ള  എൺപതോളം പ്രഗത്ഭരാണ്  പങ്കെടുത്തത്.  20 ആം തീയതി നടന്ന സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നയനാരായിരുന്നു. അതിൽ  തിരുവനന്തപുരം ലോക്‌സഭാംഗവും മുൻ മുഖ്യമന്ത്രിയുമായ   കെ.കരുണാകരൻ,  എ.പി.ഉദയഭാനു, ബി. വിജയകുമാർ, പി.വി.ചന്ദ്രൻ, എൻ.മാധവൻകുട്ടി എന്നിവരും പങ്കെടുത്തു.  .  അതിൽ അവതരിപ്പിച്ച വിഷയങ്ങളുടെ ആഴവും, ഗാംഭീര്യവും, ഉൾക്കാഴ്ചയും കാരണം  സമ്മേളനം സംസ്ഥാനത്തു വളരെയധികം ശ്രദ്ധിക്കപ്പെട്ടു.  സമ്മേളന വിജയത്തിൻറ്റെ   ക്രെഡിറ്റ്,  ചതുരംഗപ്പലകയിൽ കരുക്കൾ സസൂഷ്മം  നീക്കുന്നരീതിയിൽ    സംഘാടക  മികവ് കാട്ടിയ  ഡോ. തമ്പാനായിരുന്നു. 

സെമിനാറിൽ ചർച്ചചെയ്യപ്പെട്ട വികസന വിഷയങ്ങൾ ക്രോഡീകരിച്ചു  പിന്നീട് സംസ്ഥാന സർക്കാരിന് നൽകി. ആ ആശയവും ഡോ. തമ്പാൻറ്റെതായിരുന്നു . സേവന മേഖല, വിദ്യാഭ്യാസ-മാനവശേഷി മേഖല, ഇൻഫർമേഷൻ ടെക്നോളജി മേഖല, കാർഷിക മേഖല, വ്യാവസായിക മേഖല എന്നിങ്ങനെ വേർതിരിച്ചാണ് നിർദേശങ്ങൾ സർക്കാരിന് നൽകിയത്. അതിൽ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.:

ടൂറിസത്തിൻറ്റെ  സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം, എക്കോ ടൂറിസം , ഹെൽത്ത് ടൂറിസം,  ആയുർവേദ-പ്രകൃതി ചികിത്സ-യോഗ തുടങ്ങിയവ ഉപയോഗപ്പെടുത്തി കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുക, ഉൾനാടൻ ടൂറിസം വികസിപ്പിക്കുക, പരിസ്ഥിതിക്കിണങ്ങുന്ന ടൂറിസം പ്രോത്സാഹിപ്പിക്കുക, വിദേശ ടൂറിസ്റ്റുകൾക്കൊപ്പം   സ്വദേശി ടൂറിസ്റ്റുകളെയും  ആകർഷിക്കുക, കേരളത്തിൽ നിന്നും പ്രധാന വിദേശ നഗരങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന വിമാന സർവിസുകൾ ആരംഭിക്കുക,   പാഠ്യ പദ്ധതിയിൽപ്പെടുത്തി  സ്കൂൾ  തലം  മുതൽ  ധാർമിക മൂല്യങ്ങൾക്കും,  ദേശീയതക്കും ഊന്നൽ നൽകുക, വിദ്യാഭ്യാസ രംഗത്ത് സങ്കുചിത രാഷ്ട്രീയ പരിഗണ തീരെ ഇല്ലാത്ത, ഉറച്ച ഒരു  ദീർഘകാല സമീപനം സ്വീകരിക്കുക,  ആധുനിക സാങ്കേതിക ഉപാധികൾ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസത്തിൻറ്റെ യും , വിദ്യാഭ്യാസ  പ്രവർത്തകരുടെയും ക്വാളിറ്റി മെച്ചപ്പെടുത്തുക, സൗജന്യ വിദ്യാഭ്യാസം നിർധനരായ കുട്ടികൾക്ക് മാത്രം നൽകുക,  സർക്കാരിനെ ആശ്രയിക്കാതെ പുതിയ പ്രൊഫഷണൽ കോഴ്സുകൾ  കൂടുതലായി ഏർപ്പെടുത്തുക,  വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് മേൽനോട്ടം വഹിക്കുവാനായി രാഷ്ട്രീയ പരിഗണകളില്ലാതെ വിദ്യാഭ്യാസ വിചക്ഷണർ  മാത്രം  അടങ്ങുന്ന സമിതി രൂപീകരിക്കുക,ഒരേ ലക്ഷ്യത്തോടെ പ്രവർത്തിയ്ക്കുന്ന DPEP ,SCERT പോലുള്ള വിദ്യാഭ്യാസ ഏജൻസികളുടെ പ്രവർത്തനം ഏകോപിപ്പിച്ചു പാഠ പുസ്തകങ്ങളുടെ ആവർത്തനം ഒഴിവാക്കുക , 

 കേരളത്തെ ദേശീയമായും അന്തർദേശിയമായും ഇൻഫർമേഷൻ ടെക്നോളജി കമ്പനികളുടെ ഒരു ലക്ഷ്യ സ്ഥാനമായി വളർത്തിയെടുക്കാൻ വേണ്ട പ്രോത്സാഹന നടപടികൾ സ്വീകരിയ്ക്കുക ,കേരളത്തിൽ ഇൻഫർമേഷൻ ടെക്നോളജി അധിഷ്ഠിത വ്യവസായങ്ങൾ പരമാവധി മേഖലകളിലേയ്‌ക്ക്‌ വ്യാപിയ്ക്കുന്നു എന്ന് ഉറപ്പു വരുത്താനായി ടെലികമ്മ്യൂണിക്കേഷൻ സംബന്ധമായ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തുക,വികസനമേഖലയിൽ ഇൻഫർമേഷൻ ടെക്നോളജിയുടെ സാദ്ധ്യതകൾ ആരായുകയുകയും ,സ്ഥാപനങ്ങൾക്ക് സീറോ ടാക്സ് ഏർപ്പെടുത്തുകയും ചെയ്യുക , കാർഷിക സെമിനാർ  നിർദേശങ്ങളായ സമഗ്ര ഭൂനിയമം , പ്രധാന കാർഷിക വിള  ഉല്പാദന ക്ഷമത  വർദ്ധിപ്പിയ്ക്കുന്നതിനുള്ള നടപടികൾ , കാർഷിക വില നിർണയ കമ്മീഷൻ രൂപീകരണം ,  റബർ  കൃഷിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിനു കേരളത്തിലെ  റോഡുകൾ റബ്ബറയ്‌സ് ചെയ്യുക ,അത്യുല്പാദനശേഷിയുള്ളതും, പ്രതിരോധശക്തിയുള്ളതും ആയ വിത്തിനങ്ങൾ ആധുനിക സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുക്കുക, കൊച്ചിയിൽ ഒരു സ്വതന്ത്ര വ്യാപാരമേഖലസ്ഥാപിയ്ക്കുക , യന്ത്രവൽക്കരണം നടത്തി കുട്ടനാട്ടിലെ തൊഴിലാളി ദൗർലഭ്യം പരിഹരിയ്ക്കുക, കേരളത്തിലെ പാലുത്പാദനം വർദ്ധിപ്പിയ്ക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിയ്ക്കുക, മിശ്രകൃഷി സമ്പ്രദായം വ്യാപകമാക്കുക , കാര്ഷികോല്പന്നങ്ങൾക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിച്ചു നടപ്പിലാക്കുക, കേരളത്തിലെ ഭൂമിശാസ്ത്ര ഘടകങ്ങൾക്കനുസൃതമായി നീർമാരി സംവിധാനം ശക്തിപ്പെടുത്തി മണ്ണും ജലവും സംരക്ഷിയ്ക്കാനുള്ള നടപടി ഉണ്ടാക്കുക, വ്യവസായശാലകൾ തുടങ്ങാൻ ഏകജാലക സംവിധാനം  ഏർപ്പെടുത്തുക തുടങ്ങിയവയായിരുന്നു പ്രധാന നിർദേശങ്ങൾ.  അന്ന് ഭരിച്ചിരുന്ന നായനാർ സർക്കാർ ഈ  ശുപാർശകളിന്മേൽ  നടപടികളൊന്നും കൈക്കൊണ്ടില്ലെങ്ങിലും,  ഇവയിൽ പലതും  ഐക്യ ജനാധിപത്യ മുന്നണിയുടെ മാനിഫെസ്റോയിൽ ഇടംനേടുകയും, ഇവയിൽ പലതും, പിന്നീട് അധികാരത്തിലേറിയ യു ഡി എഫ് സർക്കാരുകൾ  നടപ്പിലാക്കുകയും ചെയ്തു.

1995 -2000  കാലഘട്ടത്തിൽ, ഡോ .തമ്പാൻ ഡയറക്ടർ ആയിരുന്നപ്പോളാണ് അന്ന് സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ .ബാബുപോളിൻറ്റെ  വേദ ശബ്ദ രത്‌നാകരം  എന്ന ബ്രിഹത് ഗ്രന്ഥം  പ്രസിദ്ധീകരിക്കാൻ സാധിച്ചത്.  സർക്കാർ മേഖലയിൽ ഒരു പുസ്തകം പ്രീ-പുബ്ലിക്കേഷൻ വ്യവസ്ഥയിൽ പ്രസിദ്ധീകരിച്ചത്  വേദ ശബ്‌ദ രത്‌നാകരം ആയിരുന്നു എന്നത്  അദ്ദേഹത്തിന്റെ  ദീർഘദൃഷ്ടിയുടെ   തെളിവാണ്.  ഈ കാലഘട്ടത്തിലാണ് കംപ്യൂട്ടറിൻറ്റെ  വിപുലമായ  സാദ്ധ്യതകൾ  ഉൾക്കൊള്ളാനായി ലിപിമാനനീകരണത്തിനു തുടക്കം കുറിച്ചത്. മലയാള ഭാഷയെ ആധുനീകരിക്കാൻ അദ്ദേഹം നൽകിയ വലിയ സംഭാവനകളിൽ ഒന്നായിരുന്നു ഈ നടപടി. അതുപോലെ 109  ശാസ്ത്രഗ്രന്ഥങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിച്ചു അന്നത്തെ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ .എ.പി.ജെ.അബ്ദുൾകലാമിനെക്കൊണ്ട്  പ്രകാശനം ചെയ്യാൻ സാധിച്ചത്  മലയാള ഭാഷക്ക് തന്നെ വലിയ നേട്ടമായി മാറി.

2001-2004     കാലഘട്ടത്തിൽ ശ്രീ. എം.എം.ഹസ്സൻ  നോർക്ക-പൊതുജന സമ്പർക്ക വകുപ്പിന്റെ മന്ത്രിയായിരുന്നപ്പോൾ, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച ഡോ .തമ്പാൻ  മന്ത്രിക്കെതിരെ ഒരു വിധത്തിലുള്ള അഴിമതി ആരോപണത്തിനും ഇടനൽകാതെയും, ഒരു പോറൽ പോലും ഏൽക്കാതെ    അദ്ദേഹത്തെ സംരക്ഷിച്ചു നിർത്തിയതിലും  വലിയ പങ്കാണ് വഹിച്ചത്.  നോർക്കയുടെ എം.ഡി സ്ഥാനത്തു ഒഴിവുവന്നപ്പോൾ,  എന്നോട് ആ സ്ഥാനം ഏറ്റെടുക്കാൻ പറഞ്ഞത് ഞാൻ ഇന്നും നന്ദിപൂർവം ഓർക്കുന്നു.  എന്നാൽ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ പദവിയിൽ നിന്നും മാറാൻ താല്പര്യമില്ലാതിരുന്നതിനാൽ, ആ സ്ഥാനം ഏറ്റെടുക്കാൻ എനിക്ക് സാധിച്ചില്ല.  എ.കെ.ആൻ്റണി  മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ  എം.എം.ഹസ്സനും മന്ത്രിസ്ഥാനം ഒഴിഞ്ഞു.  ഡോ . തമ്പാനെ  പിന്നീട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സർവവിജ്ഞാന കോശം ഡയറക്ടർ ആയി നിയമിച്ചു.  അതുവരെയും,  സർവ്വവിജ്ഞാനകോശത്തിന്  സ്വന്തമായി  ഒരു ആസ്ഥാനമില്ലാതെ  വാടക കെട്ടിടങ്ങളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. സ്വന്തമായി  സർവവിജ്ഞാന കോശത്തിനു ഒരു ആസ്ഥാനമെന്ന സ്വപ്‌നം  സാധിതമാക്കുകയെന്നതായി അദ്ദേഹത്തിന്റെ അടുത്ത ശ്രമം.  ആയിടക്കാണ് മന്ത്രിമന്ദിരമായി ഉപയോഗിച്ചിരുന്ന  ജഗതിയിലെ "കൽപ്പന" എന്ന ബംഗ്ലാവ് ഒഴിവുവന്നത്.  ഇത് എങ്ങിനെയോ അറിഞ്ഞ ഡോ .തമ്പാൻ ആ ബംഗ്ലാവ് സർവ വിജ്ഞാന കോശത്തിനു ഓഫീസായി നൽകണമെന്ന  നൽകണമെന്ന ആവശ്യവുമായി  സർക്കാരിനെ സമീപിച്ചു.  മന്ത്രി മന്ദിരങ്ങളുടെ ഉടമസ്ഥത ടൂറിസം വകുപ്പിനാണ്.  മന്ത്രിമാർ പോലും വാടകക്ക് പ്രൈവറ്റ് കെട്ടിടങ്ങളിൽ താമസിക്കുമ്പോൾ ഒരു മന്ത്രി മന്ദിരം ഓഫീസിനായി നൽകണമെന്ന ആവശ്യം ടൂറിസം വകുപ്പ് കേട്ടപാടെ തന്നെ തള്ളി.  ഉടമസ്ഥാവകാശം ടൂറിസം വകുപ്പിനാണെങ്കിലും,  ബംഗ്ലാവ് അല്ലോട്മെന്റും,  നിയന്ത്രണവും സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസിനായിരുന്നു.  അതിനാൽ  ടൂറിസം വകുപ്പിൽ നിന്നും സർവ വിജ്ഞാനകോശത്തിണ്റ്റെ ആവശ്യം തള്ളണമെന്ന നിർദേശവുമായി ഫയൽ   സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എന്ന നിലയിൽ ലേഖകന് വന്നു.  സർവ വിജ്ഞാന കോശത്തിന്റെ ആവശ്യം കാലേകൂട്ടി  ഡോ .തമ്പാൻ വന്നു പറഞ്ഞതിനാൽ, മറിച്ചൊരു തീരുമാനമെടുക്കാതെ ഫയൽ മുഖ്യമന്ത്രിക്ക് നൽകി. അങ്ങിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടലിലൂടെയാണ്  "കൽപ്പന" ബംഗ്ലാവ്, വിജ്ഞാന കോശത്തിനു നൽകിക്കൊണ്ടുള്ള "കൽപ്പന സർക്കാർ  ഇറക്കിയത്. 

2011 ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയപ്പോൾ  അദ്ദേഹം വീണ്ടും ഭാഷ ഇൻസ്റ്റിട്യൂട്  ഡയറക്ടറായി നിയമിതനായി.  ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലേറിയ ഉടൻ തന്നെ 100 ദിന കര്മപരിപാടി പ്രഖ്യാപിച്ചു. 100  ദിവസങ്ങൾക്കുള്ളിൽ  വിവിധവകുപ്പുകളിൽ 100  പരിപാടികൾ നടപ്പിലാക്കുകയായിരുന്നു ഉദ്ദേശം. അന്ന് ലേഖകൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു.  മുഖ്യമന്ത്രിയെപ്പോലും അതിശയിപ്പിച്ചുകൊണ്ടു  ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് 100  ദിവസം കൊണ്ട് 141 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ  ഇടം നേടി. ഈ പുസ്തകങ്ങൾ എല്ലാം ഒരുമിച്ചു ഒരേ വേദിയിൽ വച്ചാണ് 2011 സെപ്തംബര് 12 ന്  മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രകാശനം ചെയ്തത്.  ആ സർക്കാരിന്റെ  അഞ്ചു വർഷ കാലാവധിക്കുള്ളിൽ 1600 ഓളം പുസ്തകങ്ങളാണ് ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചത്.   ഇന്ത്യൻ ഭാഷകളിൽ ആദ്യമായി അംബേദ്‌കർ കൃതികൾ സമ്പൂർണമായി 40  വാള്യങ്ങളിലായി  പ്രസിദ്ധീകരിച്ചതും   ഈ കാലഘട്ടത്തിലായിരുന്നു.

മലയാളഭാഷക്ക്  ഡോ . മന്മോഹന്സിങ്ങിൻറ്റെ  കേന്ദ്ര സർക്കാരും, ഉമ്മൻ‌ചാണ്ടി സർക്കാരും നൽകിയ ഒരു വലിയ സംഭാവനയാണ് മലയാളത്തിന്  നൽകിയ  ശ്രേഷ്‌ഠ ഭാഷ പദവി.  മലയാളത്തിന് 1500  വർഷത്തെ പഴക്കമില്ലെന്നു പറഞ്ഞാണ് കേന്ദ്ര സാഹിത്യ അക്കാഡമി  ഈ പദവി  നമുക്ക് നിഷേധിച്ചത്.   ശ്രേഷ്‌ഠ പദവി ലഭിക്കുന്നതിന് കേന്ദ്ര സർക്കാരിന് സമർപ്പിക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കാൻ   ഓ.എൻ.വി  ചെയർമാനും, പുതുശ്ശേരി രാമചന്ദ്രൻ പ്രസിഡണ്ടും, നടുവട്ടം ഗോപാലകൃഷ്ണൻ കൺവീനറായും  ഒരു കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു.  ഈ കമ്മിറ്റിക്ക്   ആവശ്യമായ രേഖകൾ സംഘടിപ്പിച്ചു നല്കാൻ മുന്നിൽ നിന്നത്  ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്ന നിലയിൽ ഡോ . തമ്പാനായിരുന്നു. സമിതി സംസ്ഥാന സർക്കാരിന് നൽകിയ റിപ്പോർട്ടും ഡോ .തമ്പാൻ  നൽകിയ കുറിപ്പുകളുമായാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി  ഡൽഹിയിൽ പോയി പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ കണ്ടു മലയാളത്തിനു ശ്രേഷ്ഠഭാഷാ  പദവി നൽകേണ്ട ആവശ്യകത ബോധ്യപ്പെടുത്തിയത്.  മലയാള ഭാഷ ഉള്ളിടത്തോളം കാലം  ശ്രേഷ്ഠഭാഷാ പദവിക്ക് വേണ്ടി ശ്രമിച്ച  ഉമ്മൻചാണ്ടിയെയും,  മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫിനെയും, ഓ.എൻ.വി., പുതുശ്ശേരി, സുഗതകുമാരി, അന്നത്തെ ചീഫ് സെക്രട്ടറി കെ.ജയകുമാർ  എന്നിവരെയും ഡോ .തമ്പാനെയും  ആർക്കും വിസ്മരിക്കാൻ സാധിക്കുകയില്ല. മലയാള ഭാഷയുടെ ചരിത്രത്തിൽ തങ്ക ലിപികളാൽ ഇവരുടെ പേര് എഴുതി ചേർക്കപ്പെട്ടുകഴിഞ്ഞു എന്നതാണ് വാസ്തവം. 

അഡ്വ.പി.എസ് .ശ്രീകുമാർ 

( ഗ്രന്ഥകാരനും, മുൻ സർക്കാർ സ്പെഷ്യൽ സെക്രട്ടറിയുമായിരുന്ന ലേഖകൻ ശ്രീ.ഉമ്മൻ‌ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ധേഹത്തിന്റെ  പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.)


          














Thursday, 6 February 2025

 

           മോദിയുടെ അമേരിക്കൻ സന്ദർശനം മാറ്റിവെക്കാൻ തയ്യാറാകുമോ??

 

അനധികൃത കുടിയേറ്റത്തിന്റെ പേരിൽ 104  ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങണിയിച്ചു സൈനിക വിമാനത്തിൽ ഇന്ത്യയിലേക്ക് തിരിച്ചയച്ച സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്.  ആ സൈനിക വിമാനത്തിലുണ്ടായിരുന്ന 19 വനിതകളും, 4  വയസ്സുള്ള ഒരു കൊച്ചു കുട്ടി ഉൾപ്പെടെ  13  കുട്ടികളും  കയ്യിൽ വിലങ്ങും, കാലിൽ  ചരടുകൊണ്ട്  ബന്ധിപ്പിക്കപ്പെട്ടുമാണ്  നാടുകടത്തപ്പെട്ടത്.  പ്രാഥമിക  ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെട്ട   ഇവർ 40  മണിക്കൂറാണ് അമേരിക്കൻ സൈനിക വിമാനത്തിൽ  ദീർഘദൂരം പറന്ന്  അമൃത്സർ വിമാനത്താവളത്തിൽ എത്തിയത്.  ഇന്ത്യയെ സംബന്ധിച്ചിടത്തോളം  ഈ സംഭവം തികച്ചും  അപമാനകാരവും, ലജ്ജാകരവുമാണ്. 140  കോടി വരുന്ന  ലോകത്തിലെ ഏറ്റവും  വലിയ  ജനാധിപത്യ രാജ്യത്തിൻറ്റെ  മുഖത്തുനോക്കി തുപ്പുന്ന ധിക്കാരമാണ്  അമേരിക്ക ഇന്ത്യയോട് ചെയ്തത്.

തെരഞ്ഞെടുപ്പ് സമയത്തു പ്രചാരണ വേദികളിൽ ട്രംപ് പറഞ്ഞതുപോലെ തന്നെ അധികാരത്തിലേറി ആദ്യ ദിവസം പുറപ്പെടുവിച്ച  118   ഉത്തരവുകളിൽ  ഒന്ന്  അനധികൃത കുടിയേറ്റക്കാരെ ഉടൻതന്നെ പുറത്താക്കുവാനുള്ളതായിരുന്നു. അതിനായി   പണ്ടെങ്ങോ ഉപേക്ഷിക്കപ്പെട്ടു കിടന്ന  1798 ലെ ഏലിയൻ  എനിമീസ്ആക്റ്റ്  പൊടിതട്ടി എടുത്താണ് ക്രൂരമായ നടപടികൾക്ക് അദ്ദേഹം തുടക്കം കുറിച്ചത്.  അനധികൃത കുടിയേറ്റക്കാരെ യുദ്ധത്തടവുകാർക്കു സമമായി കണക്കാക്കിയാണ്  മടക്കിഅയക്കുന്നതു. കുടിയേറ്റക്കാരെ മടക്കികൊണ്ടുവരുന്ന കാര്യത്തിൽ അമേരിക്കയുമായി സഹകരിക്കുമെന്ന് വിദേശ കാര്യമന്ത്രി എസ് . ജയശങ്കർ പ്രഖ്യാപിച്ചിരുന്നതാണ്.   ഇന്ത്യ   അമേരിക്കയുടെ  സുഹൃത്    രാജ്യം ആയ സ്ഥിതിക്ക്‌  ഇന്ത്യക്കാരായ  അനധികൃത കുടിയേറ്റക്കാരോട്  മടക്കി അയക്കുന്ന സമയത്  കുറച്ചുകൂടി  മാന്യതയും മനുഷ്യത്വവും അമേരിക്ക കാണിക്കണമായിരുന്നു. ട്രംപ് മറന്നുപോകുന്ന മറ്റൊരു യാഥാർഥ്യമുണ്ട്. ട്രംപിൻറ്റെ  കുടുംബ  വൃക്ഷത്തിലെ  പൂർവികർ  ഉൾപ്പെടെയുള്ളവർ  വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ കുടിയേറി വന്നവരാണ്. അവിടത്തെ  ആദിമ  വംശജരെ  ഒതുക്കി മൂലക്കിരുത്തിയാണ്  അവർ അമേരിക്ക പിടിച്ചടക്കിയത്.  ഈ ചരിത്രമൊക്കെ ട്രംപ്  മറക്കാനിടയില്ല.

തെക്കൻ അമേരിക്കൻ രാജ്യമായകൊളംബിയയിലേക്കു  201  കുടിയേറ്റക്കാരെ കയ്യാമം വച്ച് സൈനിക വിമാനത്തിൽ മടക്കി അയച്ചപ്പോൾ, ആ വിമാനത്തിന് കൊളംബിയയിൽ ഇറങ്ങാൻ    ഗുസ്താവോ പെട്രോ എന്ന കൊളംബിയയുടെ     വനിതാ  പ്രസിഡന്റ്  അനുമതി നൽകിയില്ല.  പിന്നീട്, കയ്യാമം  അഴിച്ചുമാറ്റിച്ച  ശേഷം     കൊളംബിയയുടെ വിമാനങ്ങളിലാണ്     അനധികൃത കൊളംബിയൻ കുടിയേറ്റക്കാരെ  സ്വീകരിക്കാൻ ആ രാജ്യം തയ്യാറായത്.  

ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് ഇന്ത്യൻ നയതന്ത്ര വിഭാഗത്തിന്റെ  പരാജയത്തിലേക്കാണ്. ജനുവരി 20 നു ട്രംപ് സത്യപ്രതിജ്ഞ ചെയ്തു അധികാരം എടുത്തപ്പോൾ  തന്നെ അനധികൃത കുടിയേറ്റക്കാരെ മടക്കി അയക്കുന്നതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് പറഞ്ഞിരുന്നു.  സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ അമേരിക്കയിൽ പോയ  വിദേശകാര്യ മന്ത്രി ജയശങ്കർ,   സത്യപ്രതിജ്ഞക്കു ശേഷം  അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങൾ   സംസാരിച്ചി  രുന്നുവെന്നാണ് വിദേശകാര്യ വകുപ്പ് ഇറക്കിയ കുറിപ്പിൽ പറഞ്ഞത്.  ഈ പ്രശനം ചർച്ചക്ക് വന്നപ്പോൾ തന്നെ അനധികൃത കുടിയേറ്റക്കാരെ എങ്ങിനെ കൊണ്ടുവരണമെന്ന കാര്യവും വിശദമായി ചർച്ചചെയ്യണമായിരുന്നു. ഗുരുതരമായ കുറ്റകൃത്യം ചെയ്തവർ ഉണ്ടെങ്കിൽ അവരെ  നിയമപരമായി തന്നെ  കൈകാര്യം ചെയ്യട്ടെ .  എന്നാൽ, ഇപ്പോൾ കണ്ടുപിടിക്കപ്പെട്ടവർ  ആരും  ക്രിമിനൽ കുറ്റം ചെയ്‌ത്‌  അമേരിക്കയിലെത്തിയവരല്ല എന്നാണ് പുറത്തു വന്ന റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കുന്നത്. തൊഴിലും, പഠനവും അന്വേഷിച്ചു പോയവരാണ് എല്ലാവരും. അവരോടു മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുവാൻ   പ്രേരിപ്പിക്കണമായിരുന്നു.  അതിനു കഴിയുന്നില്ലെങ്കിൽ, മുമ്പ് കുവൈറ്റ്, ഇറാക്ക്  യുദ്ധങ്ങൾ  നടന്ന സമയങ്ങളിൽ ചെയ്തപോലെ  ഇന്ത്യയുടെ വിമാനങ്ങൾ അയച്ചു  കുടിയേറ്റക്കാരെ മടക്കി കൊണ്ടുവരുവാനുള്ള നടപടികളാണ് ഇന്ത്യയുടെ വിദേശകാര്യ വകുപ്പും, ഇന്ത്യ സർക്കാരും സ്വീകരിക്കേണ്ടിയിരുന്നത്. ഏകദേശം 7,25,000   ഓളം ഇന്ത്യക്കാരാണ്  അനധികൃതമായി  അമേരിക്കയിലേക്ക് കുടിയേറിയതായി  കണക്കാക്കിയിട്ടുള്ളത്.  അതിൽ 27000  പേരെയാണ്  തിരിച്ചയക്കാനായി  അമേരിക്ക കണ്ടെത്തി  തടവിലാക്കിയിട്ടുള്ളത് .  

പ്രധാനമന്ത്രി മോദി  ഔദ്യോഗിക   സന്ദർശനത്തിനായി  ഫെബ്രുവരി 12 നു അമേരിക്കക്കു പോകാനിരിക്കുകയാണ്. ഇന്ത്യൻ കുടിയേറ്റക്കാരോട് അമേരിക്ക കാണിച്ച മനുഷ്വത്വ രഹിതമായ നടപടികളിൽ പ്രതിഷേധിച്ചു  യാത്രാമാറ്റിവെക്കാൻ അദ്ദേഹം തയ്യാറാകണം.  അല്ലെങ്കിൽ അദ്ദേഹത്തിന്റെ യാത്രക്ക് മുമ്പ് തന്നെ  ബാക്കി തിരിച്ചയക്കാനുള്ള കുടിയേറ്റക്കാരുടെ കാര്യത്തിൽ മാന്യമായ ധാരണ ഉണ്ടാക്കുവാൻ അമേരിക്ക  മുമ്പോട്ടുവരണം. .  ലോകത്തിലെ ഏറ്റവും വലിയ  ജനസംഖ്യയുള്ള ഒരു രാജ്യത്തിലെ മുഴുവൻ ജനങ്ങളുടെയും   ആത്മാഭിമാനം ഉയർത്തുന്ന നടപടിയാണ് ഇന്ത്യ സർക്കാർ അടിയന്തിരമായി എടുക്കേണ്ടത്.






 ഓർമകളിലെ  ഒരു റാഗിങ് വിരുദ്ധ സമരം    

അഡ്വ.പി.എസ്‌ .ശ്രീകുമാർ 



ഒരു  വിദ്യാർത്ഥി സംഘടന  നേതൃത്വം നൽകുന്ന,  കോളേജ്  യൂണിയൻ  ഭാരവാഹികളുടെ   ക്രൂരമായ  റാഗിങ്ങിന്  ഇരയായി,    പൂക്കോട് വെറ്റിനറി കോളേജിലെ  ഹോസ്റ്റൽ ശുചിമുറിയിൽ  കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ  രണ്ടാം വർഷ  ബിരുദ വിദ്യാർത്ഥി  സിദ്ധാർത്ഥനിലൂടെ   കേരളത്തിൻറ്റെ    ഹൃദയത്തിൽ  ഏൽപ്പിച്ചത്   ആഴമേറിയ    മുറിവാണ്.  ആൾക്കൂട്ട കൊലപാതകങ്ങൾക്ക്  കുപ്രസിദ്ധി  നേടിയ ഉത്തരേന്ത്യൻ  സംസ്ഥാനങ്ങളെപ്പോലും  ലജ്ജിപ്പിക്കുന്ന  രീതിയിൽ, റാഗ്ഗിങ്ങിൻറ്റെ  പേരിൽ നടത്തിയ  ഈ  പച്ചയായ കൊലപാതകം  മനുഷ്വത്വം  നഷ്ടപ്പെടാത്ത  എല്ലാവരുടെയും  ഹൃദയത്തിൽ    അവശേഷിപ്പിച്ചിട്ടുള്ളത്  കനത്ത നൊമ്പരങ്ങളും,  തേങ്ങലുകളുമാണ്.  അനീതിക്കും, അനാചാരങ്ങൾക്കും, അക്രമണത്തിനുമെതിരെ  ശബ്ദം ഉയർത്തേണ്ട  വിദ്യാർത്ഥി സംഘടനകൾ   കൊടും ക്രിമിനൽ  സംഘങ്ങളെപ്പോലെ ,  ക്യാമ്പസുകൾക്കുള്ളിൽ  മസ്തിഷ്ക പ്രക്ഷാളനത്തിനും, അഭിപ്രായ സ്വാതന്ത്ര്യ  നിഷേധങ്ങൾക്കും, സമാധാന ഭഞ്ജനങ്ങൾക്കും   നേതൃത്വം  കൊടുക്കുന്നത്  സാംസ്‌കാരിക കേരളത്തിന്  അപമാനകരമായി മാറിയിരിക്കുകയാണ് . 

 പുതിയതായി  ഉന്നത  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, പ്രത്യേകിച്ച്, പ്രൊഫഷണൽ കോളേജുകളിൽ,   പ്രവേശനം ലഭിച്ചു വരുന്ന വിദ്യാർത്ഥികളുടെ   ഭീരുത്വവും, ലജ്ജയും  മാറ്റുവാനായിട്ടാണ്  റാഗിങ്  ആരംഭിച്ചത് . മീശയും  താടിയും ക്ലീൻ ഷേവ്  ചെയ്യിക്കുക,  പാട്ടുപാടിക്കുക,തുടങ്ങി  നിരുപദ്രവകരമായ രീതിയിൽ  ആരംഭിച്ച  റാഗിങ് ഇന്ന്  നിഷ്ടൂരതയുടെയും, ക്രൂരതയുടെയും  പ്രതിരൂപമായി  മാറികൊണ്ടിരിക്കുന്നതാണ്  നാം  കാണുന്നത്.   ഈ  ഒരു  പശ്ചാത്തലത്തിലാണ് അരനൂറ്റാണ്ട് മുമ്പ്   ടി.ഡി .മെഡിക്കൽ കോളേജിൽ  നടന്ന ഒരു  റാഗിങിനെതിരെ    ആലപ്പുഴ  എസ്‌ .ഡി കോളേജിലെ  വിദ്യാർഥികൾ നടത്തിയ ആന്റി-റാഗിങ്  സമരതേക്കുറിച്ചുള്ള ലേഖകൻറ്റെ  ഓർമ്മക്കുറിപ്പുകൾ. 


1972  ഡിസംബർ 12 .   അന്ന് ഉച്ചക്ക് ശേഷമാണ് ആ വാർത്ത  ആലപ്പുഴ എസ്‌ .ഡി  കോളേജ്  അങ്കണത്തിൽ പരന്നത്.  അവിടെ  പഠിച്ചു   ഉയർന്ന മാർക്കിൽ  മെഡിസിന്  അഡ്‌മിഷൻ  കിട്ടിയ  പെൺകുട്ടികൾ ഉൾപ്പെടെയുള്ള  വിദ്യാർത്ഥികളെ, വണ്ടാനത്തുള്ള  തിരുമല ദേവസ്വം  മെഡിക്കൽ കോളേജിലെ മുതിർന്ന വിദ്യാർഥികൾ    റാഗിങ് നടത്തി എന്നായിരുന്നു ആ വാർത്ത.  ആ കാലഘട്ടത്തിൽ,  മെഡിക്കൽ കോളേജ് പഠനത്തിന്  പ്രവേശന പരീക്ഷകൾ ഇല്ലായിരുന്നു.  അന്ന്   പ്രീഡിഗ്രിക്ക്  കിട്ടുന്ന മാർക്കിൻറ്റെ  അടിസ്ഥാനത്തിൽ  മെറിറ്റിലായിരുന്നു                              എം ബി.ബി.എസ്  അഡ്മിഷൻ.  അങ്ങിനെ എസ്.ഡി. കോളേജിൽ പഠിച്ചു  മെറിറ്റിൽ ആലപ്പുഴ  തിരുമല ദേവസ്വം മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിച്ച  വിദ്യാർത്ഥിനികളിൽ ചിലരാണ്  റാഗിങ്ങിന് ഇരയായത്.  അന്ന്  എസ് .ഡി.കോളേജ്  കോളേജ് യൂണിയൻ  ചെയർമാൻ, കെ എസ്‌ യു  നേതാവായിരുന്ന  മോഹൻലാൽ ആയിരുന്നു. [പിന്നീട്  അഭിഭാഷകനായി  പ്രാക്റ്റീസ്  ചെയ്‌തിരുന്ന   മോഹൻലാൽ, ഇന്ന് ജീവിച്ചിരിപ്പില്ല.]    ആദ്ദേഹത്തിൻറ്റെ    നേതൃത്വത്തിൽ  വിദ്യാർത്ഥി നേതാക്കൾ, മെഡിക്കൽ കോളേജുമായി  ബന്ധപ്പെട്ട്  പ്രശ്ന പരിഹാരത്തിന്  ശ്രമിക്കണമെന്ന്  തീരുമാനിച്ചു.  അടുത്ത ദിവസമായപ്പോഴേക്കും  മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ക്രൂരമായ  റാഗിങ്  വിഷയം  വിദ്യാർത്ഥികളുടെ ഇടയിൽ വ്യാപകമായി  പരന്നു.  അന്ന്  ടി ഡി.മെഡിക്കൽ കോളേജിനോടനുബന്ധിച്ചു   ആശുപത്രി ഇല്ലാതിരുന്നതിനാൽ  കൊട്ടാരം ആശുപത്രി  എന്നപേരിൽ അറിയപ്പെട്ട ആലപ്പുഴയിലെ ജനറൽ ആശുപത്രിയിലാണ് , രോഗികളെ പരിശോധിക്കാനും   ക്ലിനിക്കൽ  ഓറിയന്റ്റേഷനും     കൊണ്ടുപോയിരുന്നത്. എല്ലാ ദിവസവും രാവിലെ എട്ടുമണി കഴിയുമ്പോൾ ഇവരെ മെഡിക്കൽ കോളേജ് ബസിൽ  കൊട്ടാരം ആശുപത്രിയിൽ കൊണ്ടുപോകുകയും, പതിനൊന്നു മണി കഴിയുമ്പോൾ തിരികെ  കൊണ്ടുപോകുന്നതുമാണ് പതിവ് തെറ്റാതെയുള്ള ദിനചര്യ.  ഇതറിയാവുന്ന ചില വിദ്യാർഥികൾ  അടുത്ത ദിവസം [13 ആം  തീയതി]  ഉച്ചക്ക്   ദേശീയ പാതയിൽ ,  എസ്‌ .ഡി. കോളേജിനു മുമ്പിൽ  വച്ച്  മെഡിക്കൽ വിദ്യാർത്ഥികളുമായി വന്ന ബസ്  തടഞ്ഞു നിർത്തുകയും മുദ്രാവാക്യം വിളികളോടെ  കുറച്ചു   ആൺ കുട്ടികളെ ബസ്സിൽ നിന്നും  ഇറക്കി റോഡിൽ നിർത്തുകയും,   ഇനി റാഗിങ് നടത്തുകയില്ലെന്ന്   പ്രതിജ്ഞ ചെയ്യിക്കുകയും  ചെയ്തു.     പ്രതിജ്ഞക്കു  ശേഷമാണ്    ബസ് വിടാൻ അനുമതി നൽകിയത്.

റാഗിംഗിന്   എതിരായുള്ള  എസ്‌ . ഡി . കോളേജ് വിദ്യാർത്ഥികളുടെ സമരമുറ അറിഞ്ഞ  മെഡിക്കൽ കോളേജ് വിദ്യാർഥികൾ അടുത്ത ദിവസം രാവിലെ  തകഴിയിൽ നിന്നും, ഹരിപ്പാടുനിന്നും  വന്ന "'സ്റ്റുഡന്റസ് ഒൺലി "  ബസുകൾ  തടഞ്ഞു നിർത്തി എസ് .ഡി കോളേജിലെ ചില വിദ്യാർത്ഥികളെ ബസ്സിൽ നിന്നും ഇറക്കി മെഡിക്കൽ കോളേജ് അങ്കണത്തിൽ കൊണ്ടുപോയി  വൃക്ഷ ചുവട്ടിൽ   കെട്ടിയിട്ടു .   മണിക്കൂറുകൾക്കകം ഈ വാർത്ത കാട്ടുതീ പോലെ  എസ്‌ ,ഡി. കോളേജിൽ വ്യാപിച്ചു.  അതോടെ എസ്‌ .ഡി കോളേജ്  വിദ്യാർഥികൾ  ഒന്നടങ്കം അസ്വസ്ഥരും, രോഷാകുലരുമായി. ബന്ധനസ്ഥരായ  വിദ്യാർത്ഥികളെ മെഡിക്കൽ കോളേജ് വളപ്പിൽ നിന്നും മോചിപ്പിക്കാൻ എല്ലാ വിദ്യാർത്ഥികളും  വണ്ടാനം  മെഡിക്കൽ കോളേജ് ക്യാമ്പസിലേക്കു എത്രയും വേഗം എത്തണമെന്ന് യൂണിയൻ  ചെയർമാൻ  മോഹൻലാൽ ആഹ്വാനം ചെയ്തു. ഇന്നത്തെപോലെ  വാഹനപ്പെരുപ്പമില്ല.  ഇരു ചക്ര വാഹനങ്ങളും, കാറുകളുമൊക്കെ   വിരളമായിരുന്നു. വിദ്യാർത്ഥികളുടെ പ്രധാന വാഹനം  ഇടയ്ക്കിടയ്ക്ക് വരുന്ന ട്രാൻസ്‌പോർട് ബസ് കഴിഞ്ഞാൽ  പിന്നെ ഉള്ളത് സൈക്കിൾ ആയിരുന്നു. അതിനാൽ   ദേശീയ പാതവഴി    പോകുന്ന  ട്രാൻസ്‌പോർട് ബസ്സുകളിലും, ലോറികളിലുമൊക്കെ    വിദ്യാർഥികൾ കയറി. ചിലർ ബസിൻറ്റെ  ചവിട്ടുപടിയിൽ തൂങ്ങിയും മറ്റുചിലർ പിറകിലെ ഏണി പടിയിൽ കയറിയുമാണ്  യാത്ര ചെയ്തത്.  ബസ് കിട്ടാതിരുന്ന ചിലർ അതുവഴി വന്ന ലോറി തടഞ്ഞു നിർത്തി അതിൽ കയറിയായിരുന്നു  യാത്ര.  ലങ്കയിൽ അശോകമര ചുവട്ടിൽ ബന്ധനസ്ഥയായ സീതാ  ദേവിയെ മോചിപ്പിക്കാൻ വാനര സേന പോയതുപോലെയാണ് വിദ്യാർത്ഥി പട , മെഡിക്കൽ കോളേജ് വളപ്പിൽ കെട്ടിയിട്ട  സഹപാഠികളെ മോചിപ്പിക്കാൻ യാത്രയായത്. ആയിരത്തോളം വിദ്യാർത്ഥികളാണ്  അന്ന് മെഡിക്കൽ കോളേജിന് സമീപം എത്തിച്ചേർന്നത്. ഗുരുതരമായ ഈ  പ്രശ്‍നം  അറിഞ്ഞ അമ്പലപ്പുഴയിലെയും, പുന്നപ്രയിലെയും  പോലീസ് സ്റ്റേഷനിലെ  ഉദ്യോഗസ്ഥർ  ഇതിനിടയിൽ മെഡിക്കൽ കോളേജ്  ക്യാമ്പസിൽ  എത്തി   ബന്ധനസ്ഥരായിരുന്ന  വിദ്യാർത്ഥികളെ മോചിപ്പിച്ചു. അപ്പോഴേക്കും  മെഡിക്കൽ വിദ്യാർത്ഥികളും,  സംഘടിച്ചു. അഞ്ഞൂറോളം മെഡിക്കൽ വിദ്യാർഥികൾ  കോളേജ് ക്യാമ്പസ്സിൽ  എന്തും നേരിടാനായി അണിനിരന്നു.   എസ് .ഡി കോളേജ് വിദ്യാർഥികൾ മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ കയറിയാൽ  അക്രമാസക്തമായ രംഗങ്ങൾക്കു ഇടയാകും  എന്നറിഞ്ഞ പോലീസ്,  വടക്കു നിന്നും വന്ന വാഹനങ്ങളെല്ലാം  മെഡിക്കൽ കോളേജിന് വടക്കു വശത്തുള്ള  കുറവൻതോട്   ജംഗ്ഷനിൽ തടഞ്ഞു നിർത്തി.  കൂടുതൽ പോലീസിനെ സംഘർഷസ്ഥലത്തേക്ക്  ആലപ്പുഴ  എ .ആർ . ക്യാമ്പിൽ നിന്നും വരുത്തുവാനുള്ള ഏർപ്പാടും ചെയ്തിരുന്നു.  രണ്ടു കോളേജുകളിലെയും വിദ്യാർഥികൾ ഏറ്റുമുട്ടിയാൽ സംഗതി സ്ഫോടനാത്മകമാകുമെന്ന്  മനസ്സിലാക്കിയ പോലീസ്, അനുനയത്തിലൂടെ യാണ്  എസ്‌. ഡി. കോളേജ്  വിദ്യാർത്ഥികളെ  തടഞ്ഞു നിർത്തിയ സ്ഥലത്തു വച്ച്   തന്ത്രപൂർവം  കൈകാര്യം ചെയ്തത്.  അതേ  സമയം , ആലപ്പുഴയിൽ  നിന്നും വന്ന  പോലീസ് സേന  കാണുന്നത്  ദേശീയ പാതയിൽ  വിദ്യാർഥികൾ മുദ്രാവാക്യം വിളികളുമായി നിൽക്കുന്നതാണ്.  കൂടിനിന്ന വിദ്യാർത്ഥികളിൽ ആരോ  ഒരാൾ  പോലീസ് വാനിനു നേരെ കല്ലെടുത്തെറിഞ്ഞു.    വാനുകളിൽ  നിന്നും ചാടിയിറങ്ങിയ  പോലീസ് സേന, യാതൊരു മുന്നറിയിപ്പും നൽകാതെ  പിറകിൽ നിന്നും ലാത്തി ചാർജ് തുടങ്ങി.  അതോടെ വിദ്യാർഥികൾ രക്ഷപ്പെടാനായി പരക്കം പാച്ചിൽ തുടങ്ങി. ചിലർ പടിഞ്ഞാറോട്ടു കടപ്പുറം ലാക്കാക്കിയും, മറ്റു ചിലർ  കിഴക്കോട്ടു, പുഞ്ച പാടം  ലാക്കാക്കിയും  ഓടി. കിഴക്കോട്ടോടിയ കൂട്ടത്തിൽ പിന്നീട് മലയാള സിനിമയിലെ പ്രശസ്ത സംവിധായകനായി മാറിയ  ഫാസിലും ഉണ്ടായിരുന്നു.  ലാത്തിയടി ഏൽക്കാതെ അദ്ദേഹം രക്ഷപ്പെട്ടു.  പുറകിൽ നിന്ന ഈ ലേഖകൻ ഉൾപ്പെടെയുള്ള ചിലർ കുഴമണ്ണിലൂടെ പടിഞ്ഞാറോ ട്ടോടി.  ഞങ്ങളുടെ പിറകെ ഓടി വന്ന പോലീസ് ലാത്തിയടി തുടങ്ങി. മണിച്ചൻ  എന്ന വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം ലാത്തി ചാർജിൽ അടിച്ചു പൊട്ടിച്ചു.  ഈ ലേഖകന്റ്റെ  തലക്കാണ് അടിയേറ്റത് . അതോടെ രക്തം വാർന്ന്   കവിളുകളിലൂടെ ഒഴുകാൻ തുടങ്ങി. എന്നിട്ടും  ഒന്ന് രണ്ടു ചുവടുകൾ കൂടി ഓടി  വീണത്  മാത്രമേ ഓർമയുള്ളു .  ഓർമ  തെളിയുമ്പോൾ  ഞാൻ കൊട്ടാരം ആശുപത്രിയുടെ വരാന്തയിൽ ഇട്ടിരിക്കുന്ന കട്ടിലിൽ  തലയിൽ ചുറ്റിയ ബാൻഡേജുമായി കിടക്കുകയാണ്. അടുത്ത കട്ടിലിൽ മണിച്ചനും, തൊട്ടടുത്ത് ചെറിയപരിക്കുകളോടെ ഉണ്ണികൃഷ്ണൻ എന്ന  വിദ്യാർത്ഥിയും   ഉണ്ടായിരുന്നു.

 ആശുപത്രിക്കിടക്കയിൽ   നിന്നും കണ്ണ്  തുറന്നപ്പോൾ കാണുന്നത്  നൈറ്റിൻഗേലിനെപ്പോലെ    വെളുത്തു സുന്ദരിയായ  മധ്യവയസ്കയായ ഒരു സിസ്റ്ററിനെയാണ്.  തലയിൽ വെള്ള തലപ്പാവും, മുട്ടുവരെയുള്ള വെളുത്ത യൂണിഫോമും     ധരിച്ചു   ഒരമ്മയുടെ വാത്സല്യത്തോടെ    ഞങ്ങൾക്ക്    സാന്ത്വനം നൽകിയ   ആ  നേഴ്സ് , കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ  വി.എസ് .അച്യുതാനന്ദൻറ്റെ   ഭാര്യ വസുമതി സിസ്റ്ററാണെന്നു വര്ഷങ്ങൾക്ക്  ശേഷമാണ് ഞാൻ മനസ്സിലാക്കിയത്.

.ലാത്തിചാർജിനു ശേഷം  ആലപ്പുഴയിലെ അന്നത്തെ പോലീസ് സൂപ്രണ്ട്  ടി.എസ്‌ .വിശ്വനാഥ പിള്ള, അസിസ്റ്റന്റ് കളക്ടർ സി.ടി.സുകുമാരൻ,ഡി വൈ എസ്  പി  ജ്ഞാനമണി, സർക്കിൾ ഇൻസ്‌പെക്ടർ ഖാൻ  തുടങ്ങിയവർ  സംഭവസ്ഥലത്തു എത്തി എല്ലാം നിയന്ത്രണ വിധേയമാക്കി.  കൂടുതൽ  സംഘർഷങ്ങൾ  ഒഴിവാക്കുവാനായി   മെഡിക്കൽ   കോളേജ്ഉം    , എസ്‌ .ഡി. കോളേജ്൦   അനിശ്ചിത  കാലത്തേക്ക്   അടച്ചിട്ടു. 

തെക്കനേഷ്യൻ രാജ്യങ്ങളിലെ പ്രതിഭാസം 

ഇന്ത്യയും, പാകിസ്താനും, ബംഗ്ലാദേശു  , ശ്രീലങ്കയും ഉൾപ്പെട്ട തെക്കുകിഴക്കൻ ഏഷ്യൻ ഉപഭൂഖണ്ഡത്തിലാണ് റാഗിങ് ഏറ്റവും കൂടുതൽ നടക്കുന്നത്.  പുതിയ കുട്ടികൾ കോളേജുകളിൽ എത്തുമ്പോൾ അവരുടെ  ഭീരുത്വവും  , നാണവും മാറ്റാനായി  ചെറിയ കളിയാക്കലുകളായിട്ടായിരുന്നു ഇതിൻറ്റെ  തുടക്കം . പിന്നീടാണ്  പലയിടങ്ങളിലും ഇത്  അക്രമാസക്തമായതും  ആത്മഹത്യകളിലേക്കും, കൊലപാതകങ്ങളിലേക്കുമൊക്കെ    നയിച്ചതും.  തമിഴ്‌നാട്ടിലെ  അണ്ണാമലൈ സർവകലാശാലയുടെ കീഴിലുള്ള  രാജാ  മുത്തൈയ്യ   മെഡിക്കൽ കോളേജിലെ  വിദ്യാർത്ഥിയും  മുൻ മദ്രാസ്  സർവകലാശാലയുടെ  വൈസ് ചാൻസലറുടെ   മകനുമായ  പൊൻ  നവരസു  റാഗിങ്ങിനെത്തുടർന്ന്   കൊലപാതകം    വേദനാജനകവും  അക്കാലത്തു  ഏറെ ചർച്ചചെയ്യപ്പെട്ടതുമായിരുന്നു. 1996 ലാണ് ഇത് നടന്നത്.  ജോൺ ഡേവിഡ് എന്ന സീനിയർ വിദ്യാർത്ഥി  നവരസുവിനെ ക്രൂരമായാണ്  റാഗ്  ചെയ്തത്. ഇയാൾ അമിതമായി മദ്യപിച്ചശേഷമായിരുന്നു  റാഗിങ് തുടങ്ങിയത്. വസ്ത്രം ഊരി  മാറ്റിയശേഷം ചെരുപ്പ് നക്കാനാണ് അയാൾ  നവരസുവിനോട് പറഞ്ഞത്. അതിനു വിസമ്മതിച്ചതോടെ ശാരീരികമായി ക്രൂരമായി  അയാൾ ആക്രമിച്ചു. അടുത്ത ദിവസം നവരസുവിന്റ്റെ  മൃത ശരീരമാണ് കിട്ടിയത്.  കോടതി  ഡേവിഡിന്  രണ്ട്‌  ജീവപര്യന്തമാണ്‌ വിധിച്ചത്. ഇതിനെ തുടർന്ന് ഇന്ത്യയിൽ ആദ്യമായി റാഗിങ്  നിരോധന നിയം 1997 ൽ തമിഴ് നാട് സർക്കാർ നടപ്പിലാക്കി. പിന്നീട് ഇതുപോലുള്ള നിയമങ്ങൾ നിരവധി സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കി.  2006 ൽ സുപ്രീം കോടതിയിൽ വന്ന ഒരു കേസിൻറ്റെ  അടിസ്ഥാനത്തിൽ  റാഗിങ് നിയന്ത്രിക്കുന്ന കാര്യം പഠിച്ചു  നിർദേശം നൽകുവാനായി ഒരു വിദഗ്ദ്ധ പാനലിനു രൂപം നല്കാൻ കേന്ദ്ര മനുഷ്യ വിഭവ മന്ത്രാലയത്തോട്  സുപ്രീം കോടതി  ആവശ്യപ്പെട്ടു.  മുൻ സിബിഐ  ഡയറക്റ്റർ ആയിരുന്ന  ആർ  കെ രാഘവൻറ്റെ  നേതൃത്വത്തിൽ ഒരു സമിതിക്ക്  കേന്ദ്ര സർക്കാർ രൂപം നൽകി.  ഈ  സമിതിയുടെ റിപ്പോർട്ടിൻറ്റെ  അടിസ്ഥാനത്തിലാണ് ഇന്ത്യൻ പീനൽ കോഡിൽ ഭേദഗതി വരുത്തിക്കൊണ്ട് റാഗിങ്  എഫ് ഐ ആർ   ഇടേണ്ട  കുറ്റകൃത്യമായി മാറ്റിയത്. 

ഇന്ത്യയുടെ മനസാക്ഷിയെ ഞെട്ടിച്ച മറ്റൊരു  സംഭവം നടന്നത് 2007  ൽ ഹിമാചൽപ്രദേശിലെ ഡോ .രാജേന്ദ്ര പ്രസാദ് മെഡിക്കൽ കോളേജിൽ ആയിരുന്നു.  മദ്യപിച്  ഉന്മത്തരായ നാല് സീനിയർ വിദ്യാർഥികൾ ചേർന്ന് നവാഗതരായ 13 വിദ്യാർത്ഥികളെ  റാഗ്  ചെയ്തു. ഇവരോട്  പരസ്പരം ശക്തിയായി അടിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചവരെ സീനിയർ വിദ്യാർഥികൾ ക്രൂരമായി ദേഹോപദ്രവം ചെയ്തു. രാത്രി തുടങ്ങിയ റാഗിങ് അടുത്ത ദിവസം പുലരും വരെ തുടർന്നു.    റാഗിങ്ങിൽ,  തലക്കേറ്റ പരിക്കിനെ തുടർന്നാണ് അമാൻ  സത്യാ കച്ചറു   എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടത്. റാഗിങ് നിയന്ത്രിക്കേണ്ടതിൻറ്റെ  അവശ്യകതയെ  കുറിച്ച്  സുപ്രീം കോടതി ഗൗരവതരമായ നിരീക്ഷണം നടത്തിയത് ഈ കേസിൻറ്റെ  പശ്ചാത്തലത്തിലായിരുന്നു.  സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളെ തുടർന്നാണ്  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് നിയന്ത്രിക്കാനായി  2009 ൽ യൂണിവേഴ്സിറ്റിഗ്രാൻഡ്സ്   കമ്മീഷൻ ചട്ടങ്ങൾ  കൊണ്ടുവന്നത്.

കേരളത്തിൽ,  കേരള പ്രൊഹിബിഷൻ ഓഫ് റാഗിങ് ആക്ട് 1998 ൽ നടപ്പിലാക്കി.  ഇതനുസരിച്ചു റാഗിങ്  ഒരു കുറ്റകൃത്യവും  2  വര്ഷം വരെ തടവ് ശിക്ഷയും 10000  രൂപവരെ പിഴ ചുമത്താവുന്നതുമായ ഒരു കുറ്റകൃത്യമാണ്. ഇന്ത്യയിലെ ഒരു  സംഘടിത പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനവും റാഗിങിനെതിരെ സമരം ചെയ്തിട്ടില്ല.  1972 .ലെ  റാഗിങ് വിരുദ്ധ   പ്രക്ഷോഭത്തിലൂടെഎസ്‌ .ഡി . കോളേജ് വിദ്യാർഥികൾ  റാഗിങിങ്ങിനു  എതിരായി   നടത്തിയ  ഒറ്റപ്പെട്ട  ഒരു  സമരത്തിന്റ്റെ  ഭാഗമായി മാറുകയായിരുന്നു.  റാഗിങ്ങുമായി ബന്ധപ്പെട്ട്  ഉണ്ടായ നിയമങ്ങളൊക്കെയും, കോടതികളുടെ നിരീക്ഷണങ്ങളിലൂടെയും സർക്കാരുകൾ കൈക്കൊണ്ട സാമൂഹ്യ പരിഷ്കരണ നടപടികളിലൂടെയും നടപ്പിലാക്കിയവയാണ്.

 കേരളത്തിലോ,  ഇന്ത്യയിലോ,  ഈ സംഭവത്തിന് മുമ്പോ , പിമ്പോ  വിദ്യാർഥികൾ റാഗിങ്ങിന് എതിരായി സമരം നടത്തിയ മറ്റൊരു  സംഭവം   സിദ്ധാർത്ഥിന്റെ  കൊലപാതകം  ഉണ്ടാകുന്നത്  വരെ  വേറെ  ഉണ്ടായിട്ടില്ല. സഹപാഠികളിൽ ഒരാൾ നേരിടേണ്ടിവന്ന   പീഡനമാണ്  നൂറുകണക്കിന്  വിദ്യാർത്ഥികളുടെ  നെഞ്ചിൽ   ഒരു കനലായി വീണതും, ഒരു തീപ്പന്തമായി മാറിയതും. ഒരു സമരത്തിന്റെ രൂപഭാവങ്ങൾ അതിനു ലഭിച്ചത്  ഇരു കോളേജുകളുടെയും സാമീപ്യം ആയിരിക്കാം എന്നാണ് തിരിഞ്ഞു നോക്കുമ്പോൾ  തോന്നുന്നത്  .  ഏതായാലും , ആ സംഭവത്തിന് ശേഷം   ടി.ഡി. മെഡിക്കൽ കോളേജ് വിദ്യാർത്ഥികളും  വളരെ കരുതലോടെയാണ്  റാഗിങ്ങിനെ സമീപിച്ചത്.  ക്രൂരമായ ഒരു റാഗിങ് പിന്നീട് ടി.ഡി. മെഡിക്കൽ കോളേജിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ തെളിവ്.   എസ്  ഡി കോളേജ്  വിദ്യാർഥികൾ  അന്ന് നടത്തിയ  ആന്റി - റാഗിങ്  സമരം  വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കെല്ലാം മാതൃകയാണ്.

അഡ്വ.പി.എസ്‌ .ശ്രീകുമാർ 

9847173177   








  

                                    ചെന്താമരകൾ കയ്യാളുന്ന സംസ്ഥാനഭരണം 

അഡ്വ.പി.എസ് .ശ്രീകുമാർ 

 മലയാളി സമൂഹത്തിനിതെന്തുപറ്റി? ഓരോ ദിവസവും പത്രങ്ങളിൽ വരുന്ന വാർത്തകൾ  അത്യന്തം വേദനാജനകവും, ഭീകരവുമാണ്.  വീടുകൾക്കുള്ളിലും, വീടുകളിൽ നിന്ന് പുറത്തേക്കും  രക്തപ്പുഴകളാണ് ഒഴുകുന്നത്.  മക്കൾ മാതാപിതാക്കളുടെ തല അറുക്കുന്നു,  ഭർത്താവ് ഭാര്യയെയും, ഭാര്യ ഭർത്താവിനെയും കൊലപ്പെടുത്തുന്നു. പിഞ്ചുകുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞു കൊല്ലുന്ന  അമ്മമാരും, അമ്മാവന്മാരും.  നമ്മുടെ  പോക്ക്  എങ്ങോട്ടേക്കാണ്?.  തനിക്കു ബീജാപാപം തന്നു ജന്മം നൽകിയ അച്ഛനെ കൂട്ടുകാർക്കൊപ്പം ചേർന്ന് അടിച്ചു വീഴ്‌ത്തുന്ന മക്കൾ...ഒരു തുടർക്കഥപോലെ  ഓരോ ദിവസവും  ക്രൂരമായ സംഭവങ്ങൾ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു.  

 ആലപ്പുഴ മാന്നാറിൽ ഫെബ്രുവരി ഒന്നിന് നടന്ന സംഭവം അതി ഭീകരമായിരുന്നു.  65  വയസ്സുള്ള  മകൻ ,   92 വയസ്സുള്ള അച്ഛനെയും, 85  വയസ്സുള്ള അമ്മയെയും  പെട്രോൾ ഒഴിച്ച്  തീ  കത്തിച്ചു കൊന്നു.  മകനായ  വിജയൻ പല ദിവസങ്ങളായി  ഏഴോളം കുപ്പികളിൽ പെട്രോൾ വാങ്ങി സൂക്ഷിച്ചതായാണ്  പോലീസ്  പുറത്തുവിട്ട  വാർത്ത.  ഈ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്താൻ  മകൻ കുറെ ദിവസങ്ങളായി ആസൂത്രണം ചെയ്യുകയായിരുന്നു,  പലകകളും,  ഷീറ്റും കൊണ്ട് നിർമിച്ച വീട് പൂർണമായും കത്തി നശിക്കുകയും, അതിനുള്ളിൽ  ഇരുളിൻറ്റെ  മറവിൽ  ഗാഢനിദ്രയിൽ  ആയിരുന്ന  മാതാപിതാക്കൾ വെന്തുമരിക്കുകയുമാണ് ചെയ്തത്. സ്വത്ത് തർക്കമാണ് കൊലപാതകത്തിന്  പിന്നിൽ. വീടും സ്ഥലവും മകന്റെ പേരിൽ എഴുതിനൽകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ്  കരുതുന്നത്.  സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട്  മാതാപിതാക്കളുമായി വഴക്കിടാറുള്ള വിജയൻ, തല്ലിക്കൊല്ലുമെന്നു പറഞ്ഞു  മാതാപിതാക്കളെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.സ്ഥിരമായി  മദ്യപിച്ചു വീട്ടിലെത്തി വഴക്കിടാറുള്ള വിജയൻ തലേദിവസം വൈകിട്ട് മദ്യപിച്ചെത്തി പിതാവിനെ മർദിക്കുകയും,  കൈക്ക്  പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

വർക്കല അയിരൂർ ത്രിമ്പല്ലൂർ  ക്ഷേത്രത്തിനു സമീപം വൃന്ദാവനത്തിൽ  താമസിക്കുന്ന വയോധികരായ മാതാപിതാക്കളെ വീട്ടിൽ കയറ്റാതെ വഴിയാധാരമാക്കിയ വാർത്തയാണ്  അടുത്ത ദിവസം പുറത്തുവന്നത്.  സംഭവത്തിൽ ഇവരുടെ മകളായ  സിജു, ഭർത്താവ് ബാഹുലേയൻ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പോലീസ് കേസെടുത്തു. 40 ലക്ഷം രൂപ ബാങ്ക് വായ്‌പ്പാ എടുത്താണ് സിജി  കുടുംബവീടിനടുത്തുതന്നെ  വീട് വച്ചതു. തിരിച്ചടവ് മുടങ്ങിയപ്പോൾ ജപ്തി നടപടി നേരിട്ട മകൾക്കു സ്വന്തം വീട് വിറ്റാണ്  മാതാപിതാക്കൾ  ജപ്തിയിൽ നിന്നും രക്ഷിച്ചത്.  പകരം വീട് വാങ്ങി നൽകാമെന്ന മകളുടെ വാഗ്‌ദാനം  പാലിച്ചില്ലെന്ന് മാത്രമല്ല,  വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്തു.  ഒടുവിൽ ആർ.ഡി.ഓ ഇടപെട്ടാണ് മാതാപിതാക്കളെ  വീട്ടിൽ താമസിപ്പിച്ചത്.

പാലക്കാട് നെന്മാറ  പോത്തുണ്ടിയിൽ മൂന്നുപേരുടെ  ജീവൻ എടുത്ത ചെന്താമരയും  ക്രൂരതയുടെ പര്യായമായി മാറി. സുധാകരനെയും അയാളുടെ 'അമ്മയേയുമാണ് അയാൾ  വെട്ടിക്കൊന്നത്.  സുധാകരൻറ്റെ  ഭാര്യയെ   അഞ്ചു വര്ഷം മുമ്പാണ്   ചെന്താമര വെട്ടിക്കൊന്നത്.  ആ  കൊലക്കേസിൽ   ജയിലിൽ കിടന്ന ചെന്താമര പരോളിലിറങ്ങിയാണ്  വീണ്ടും രണ്ടു പേരെ കൂടി വെട്ടി കൊന്നത്.  ജാമ്യവ്യവസ്ഥക്കു കോടതിനൽകിയ നിബന്ധനകൾപോലും   ലംഖിച്ചാണ്  ചെന്താമര പോത്തുണ്ടിയിലെ അയാളുടെ വീട്ടിൽ എത്തിയത്.  ഇക്കാര്യം ചൂണ്ടിക്കാട്ടി, സുധാകരന്റെ മകൾ പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി കൊടുത്തെങ്കിലും, പോലീസ്   ആ പരാതികൾക്ക്  കടലാസിൻറ്റെ  വിലപോലും നൽകിയില്ല.     ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന സുധാകരനെ അയൽവാസിയായ ചെന്താമര ചാടിവീണ് കൊടുവാളിന്   വെട്ടുകയാണ് ചെയ്തത്. സുധാകരനെ വെട്ടുന്നത് കണ്ടാണ് 'അമ്മ ലക്ഷ്മി ഓടിയെത്തി തടയാൻ ശ്രമിച്ചത്. അങ്ങിനെയാണ് വയോധികയായ  അവരെയും  അയാൾ വെട്ടി വീഴ്ത്തിയത്.

മറ്റൊരു പൈശാചിക  സംഭവമാണ് എറണാകുളം ചേന്ദമംഗലത്തു  ഒരു വീട്ടിലെ മൂന്നു പേരെ കൊലപ്പെടുത്തിയ സംഭവം. കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനീഷ് എന്നിവരെയാണ് ഋതു  തലക്കടിച്ചു കൊലപ്പെടുത്തിയത്.  ആക്രമണത്തിൽ, വേണുവിൻറ്റെ  മരുമകന് ഗുരുതരമായ പരിക്കേറ്റു.  വീട്ടിലുണ്ടായിരുന്ന രണ്ടു കുഞ്ഞുങ്ങളുടെ മുന്നിൽ വച്ചായിരുന്നു പട്ടാപ്പകൽ  ഈ   കൂട്ടക്കൊല  നടത്തിയത്. വേണുവിന്റെ കുടുംബവും അയൽവാസിയായ ഋതുവും  തമ്മിൽ നേരത്തെ വഴക്കും കേസും ഉണ്ടായിരുന്നു.  വേണുവിന്റെ വളർത്തുനായ ഋതുവിൻറ്റെ  വീട്ടിൽ വന്നതിനെ തുടർന്നാണ് ഇയാൾ ഇരുമ്പുവടിയുമായി വേണുവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. കൊലപാതകത്തിന് ശേഷം വേണുവിന്റെ വീട്ടിലെ  സ്കൂട്ടറിൽ രക്ഷപെടാൻ ശ്രമിച്ചപ്പോഴാണ്  പോലീസിന്റെ പിടിയിൽ പെട്ടത്.

പാലായിൽ നടന്ന ഒരു സംഭവത്തിൽ മരുമകൻ  അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ രണ്ടുപേരും മരിച്ചു. അന്ത്യാളം പറവൻപറമ്പിൽ  58  വയസ്സുകാരിയായ  നിര്മലയും, മരുമകൻ മനോജുമാണ് കൊല്ലപ്പെട്ടത്. ഭാര്യ വീട്ടിലെത്തിയ മനോജ്, കയ്യിൽ കരുതിയിരുന്ന പെട്രോൾ ഭാര്യാമാതാവിൻറ്റെ  ദേഹത്തും, സ്വന്തം ദേഹത്തും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മനോജിന്റെ ഭാര്യ ജോലിക്കു പോകുന്നതുമായ ബന്ധപ്പെട്ട വഴക്കാണ് ഈ മരണങ്ങളിലേക്ക്  നയിച്ചത്.

കോട്ടയം ജില്ലയിലെ തെള്ളകത്തു ഒരു സിവിൽ പോലീസ്  ഡ്രൈവറായ  മാഞ്ഞൂർചിറയിൽ ശ്യാമ  പ്രസാദ്  അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. ഈയിടെയായിരുന്നു. സംഭവത്തിൽ 28  വയസ്സുകാരനായ ജിബിൻ ജോർജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 3 നു പുലർച്ചെ 12  മണിക്ക്  തെള്ളകത്തെ  ബാർ ഹോട്ടലിനു സമീപമായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന ശ്യാമ പ്രസാദ്  പെട്ടിക്കടയിൽ തർക്കം കണ്ട്  അങ്ങോട്ട് എത്തിയപ്പോളാണ്  ജിബിൻ ക്രൂരമായി മർദിക്കുകയും, നെഞ്ചിൽ ചവിട്ടുകയും ചെയ്തത് . ചവിട്ടേറ്റ് വാരിയെല്ല്  പൊട്ടി ശ്വാസകോശത്തിൽ കയറിയുണ്ടായ രക്തസ്രാവം മൂലമാണ് ശ്യാം കൊല്ലപ്പെട്ടതെന്നാണ്  പോസ്റ്റുമോർട്ടം  റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്.  

കോഴിക്കോട്  മൂക്കത്തു നടന്ന  മറ്റൊരു സംഭവത്തിൽ, പീഡനശ്രമത്തിൽ നിന്നും രക്ഷനേടാനായി ഒരു യുവതി ഹോട്ടലിന്റെ മുകളിലെ നിലയിൽ നിന്നും താഴോട്ട് ചാടി  നട്ടെല്ലിന്  ഗുരുതരമായ പരിക്കേറ്റു ചികിത്സയിലാണ്. ഇവിടെ പ്രതി സ്ഥാനത്തുള്ളത് മദ്യലഹരിയിലെത്തിയ  ഹോട്ടൽ ഉടമയും സഹായികളുമാണ്.  രാത്രി തനിച്ചിരുന്ന യുവതിയുടെ മുറിയിൽ കയറിച്ചെന്നാണ് ഇവർ പീഡിപ്പിക്കാൻ ശ്രമിച്ചത്. ആ യുവതി വാവിട്ടു നിലവിളിച്ചുകൊണ്ട് തന്നെ ഉപദ്രവിക്കരുതെന്ന് ദയനീയമായി  കേണപേക്ഷിക്കുന്ന  വീഡിയോ  പുറത്തുവന്നു.

സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുന്നില്ലായെന്നു പറഞ്ഞു  സ്വന്തം അച്ഛനെതിരുവനന്തപുരം വെള്ളറടയിലെ യുവാവായ പ്രജിൻ  വെട്ടിക്കൊന്നു.70 കാരനായ ജോസാണ് കൊല്ലപ്പെട്ടത്. കൊലക്കുശേഷം പ്രജിൻ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്‌തു.ചൈനയിൽ മെഡിസിന് പഠിക്കുകയായിരുന്നു പ്രജിൻ. കൊറോണനയെ  തുടർന്ന് പഠനം നിർത്തി നാട്ടിൽ എത്തിയ ഇയാൾ സ്വതന്ത്രമായി ജീവിക്കാൻ  പിതാവ്   അനുവദിക്കുന്നില്ല കാരണത്താലാണ് സ്വന്തം പിതാവിനെ വെട്ടിക്കൊന്നത്. പ്രജിൻ മയക്കുമരുന്നിന് അടിമയായിരുന്നു എന്നത് അന്വേഷണത്തിലൂടെയേ തെളിയുകയുള്ളു.

ഇങ്ങനെ കണ്ണിൽ ചോരയില്ലാത്ത  നിരവധി  അക്രമ സംഭവങ്ങളാണ് ഓരോ ദിവസവും  പുറത്തുവന്നുകൊണ്ടിരിക്കുന്നത്.   അടുത്തകാലത്താണ്  ഇത്രയും ക്രൂരമായ   സംഭവങ്ങൾ  നമ്മുടെ സമൂഹത്തിൽ  അടിക്കടി  ഉണ്ടാകുന്നതിന്റെ വിവരങ്ങൾ വരുന്നത്.  പല അക്രമ സംഭവങ്ങൾക്കും പിറകിൽ  മദ്യത്തിൻറ്റെയും, മയക്കുമരുന്നിന്റെയും ദുസ്വാധീനമുണ്ട്.  ധാർമിക മൂല്യങ്ങൾക്ക് വിലനൽകാതെ  നമ്മുടെ യുവജനതയിൽ കുറേപ്പേരെങ്കിലും,  മദ്യത്തിന്റെയും മയക്കുമരുന്നിന്റെയുമൊക്കെ അടിമകളായി മാറുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ  നാം കാണുന്നുണ്ട് .  കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കർക്കശമായ ശിക്ഷാനടപടികൾ  ഉറപ്പാക്കുന്നതിൽ നമ്മുടെ നിയമ സംവിധാനങ്ങൾക്ക് വീഴ്ച ഉണ്ടാകുന്നതാണോ  ഇത്തരം സംഭവങ്ങൾക്ക്‌ പ്രചോദനം?    കുടുംബ ബന്ധങ്ങളിലെ താളപ്പിഴകൾക്കൊപ്പം,  മദ്യ-മയക്കുമരുന്ന് ലോബികൾക്ക്  ഭരണതലത്തിൽ ലഭിക്കുന്ന സഹായങ്ങളും,  പൊലിസിന്റെ കാര്യക്ഷമതയില്ലായ്‌മയും, രാഷ്ട്രീയ പക്ഷപാതവുമൊക്കെ  അക്രമ സംഭവങ്ങൾ പെരുകുന്നതിനു കാരണമായിട്ടുണ്ടെന്നു  ജനങ്ങൾ  സംശയിക്കുന്നു.  വിദ്യാർത്ഥികളും, യുവാക്കളും ഉൾപ്പെടെയുള്ള  കുറ്റവാളികൾക്ക്  ഭരണതലത്തിൽ നൽകുന്ന മാന്യതയും, സ്വീകാര്യതയും, സംരക്ഷണവും  യുവാക്കളിൽ കുറ്റവാസന വളർത്താൻ സഹായിക്കുന്നുണ്ട്. ഇവിടെ പ്രതിസ്ഥാനത്തു നിൽക്കുന്നത്  ആഭ്യന്തര വകുപ്പിൻറ്റെ  പിടിപ്പുകേടും, നിഷ്പക്ഷതയില്ലായ്‌മയുമാണ്. ആഭ്യന്തര വകുപ്പുനൽകുന്ന  സുരക്ഷയിലാണ് ചെന്താമരമാർ കേരളത്തിൽ അരങ്ങുവാഴുന്നത്.