Saturday, 18 September 2021

                          ഭക്ഷ്യ ക്ഷാമത്തിൽ    ശ്രീലങ്ക

പി.എസ് .ശ്രീകുമാർ  


ദ്വീപ് രാജ്യമായ  ശ്രീലങ്ക  രൂക്ഷമായ  ഭക്ഷ്യ ക്ഷാമത്തിൻറ്റെ  പിടിയിലാണ്. ഭക്ഷ്യ വസ്തുക്കളുടെ  ശേഖരം പൊതുവിപണിയിൽ  ക്രമാതീതമായി കുറയുകയും, ഉള്ളവക്ക് അമിത നിരക്ക് കൊടുക്കേണ്ട സാഹചര്യവുമാണ് അവിടെ നിലനിൽക്കുന്നത്.പാൽപ്പൊടി, പഞ്ചസാര, മണ്ണെണ്ണ തുടങ്ങിയ അവശ്യ വസ്തുക്കളുടെ ദൗർലഭ്യം ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിലും കഷ്ടപ്പാടിലുമാക്കിയ സാഹചര്യത്തിലാണ്  ഓഗസ്റ്റ് 31  ന്  ശ്രീലങ്കൻ സർക്കാർ  സാമ്പത്തിക അടിയന്തിരാവസ്ഥ  പ്രഖ്യാപിച്ചത്.  ചില നിക്ഷിപ്ത താല്പര്യക്കാരായ  കച്ചവടക്കാർ ഭക്ഷ്യ വസ്തുക്കൾ കരുതിക്കൂട്ടി പൂഴിത്തിവച്ച ശേഷം കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്നാണ്  സർക്കാർ ആരോപിക്കുന്നത്.  ഈ പ്രതിസന്ധി തരണം ചെയ്യാൻ സൈന്യത്തോട് ആവശ്യപ്പെട്ട  പ്രസിഡന്റ ഗോതബയ്യ  രജപക്സെ, പൂഴ്ത്തിവച്ച ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു  പൊതുവിതരണ സമ്പ്രദായത്തിലൂടെ  വിതരണം ചെയ്യുവാൻ  ഒരു മുൻ ആർമി മേജർ ജനറലിനെ ചുമതലപ്പെടുത്തി.   

പണ്ടേ ദുർബല 

പണ്ടേ ദുർബല, പിന്നെ ഗർഭിണി എന്ന അവസ്ഥയിലാണ് ശ്രീലങ്ക ഇപ്പോൾ. കോവിഡ്  വ്യാപനത്തിനു  മുമ്പ് തന്നെ ശ്രീലങ്ക സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു.    2020  മാർച്ച് 6 നായിരുന്നു  കോവിഡ്  കേസ് അവിടെ  ആദ്യം കണ്ടെത്തിയത്. ഇപ്പോൾ ലങ്ക കോവിടിന്റ്റെ  നാലാം തരംഗത്തിലെത്തിനിൽകുന്നു.  രണ്ടു കോടി ഇരുപതു ലക്ഷം  ആണ്  ജനസംഖ്യ.  ഇതിനോടകം  അഞ്ചുലക്ഷം   ലക്ഷം പേർക്ക്  കോവിഡ്  ബാധിച്ചു.   ഒരാഴ്ചത്തെ  ശരാശരി പുതിയ കേസുകൾ   മൂവ്വായിരത്തിനടുത്തും . ശരാശരി  പ്രതിദിന മരണ നിരക്ക്  നൂറിന്  മുകളിലുമാണ് . ചൈനയുടെ സഹായത്തോടെ  വാക്‌സിനേഷൻ  വേഗത്തിൽ നടപ്പിലാക്കുവാൻ ശ്രീലങ്കക്ക് കഴിയുന്നുണ്ട്.  സെപ്തംബര് രണ്ടാം വാരത്തോടെ 48  ശതമാനം പേർക്ക് രണ്ടു ഡോസ് വാക്‌സിൻ നൽകി.  ഒരു വാക്‌സിൻ എടുത്തവർ അറുപതു ശതമാനത്തോളം വരും. എന്നിട്ടും കോവിടിന്റ്റെ  വ്യാപനം കുറഞ്ഞിട്ടില്ല. അതിനാൽ രാജ്യം  ഇപ്പോഴും ലോക്ക് ഡൗണിലാണ് . ലോക്ക് ഡൌൺ നീണ്ടുപോകുന്നതും ഉത്പ്പാദന മേഖലയെയും സാമ്പത്തിക രംഗത്തെയും  ആകെ ബാധിച്ചിരിക്കുകയാണ്.

ഉദ്പാദന മേഖല സ്തംഭിച്ചു 

തേയില, റബ്ബർ , സുഗന്ധവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ എന്നിവയാണ് പ്രധാന വ്യവസായങ്ങൾ.  ഏകദേശം അഞ്ചു ലക്ഷം പേര് തേയില വ്യവസായവുമായി നേരിട്ട്  ബന്ധപ്പെട്ടു ജീവിക്കുന്നു. നേരിട്ടും പരോക്ഷമായും മുപ്പതു ലക്ഷത്തോളം ആളുകളുടെ ജീവനോപാധി  ഈ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാജ്യമൊട്ടാകെ അറുന്നൂറോളം  തേയില ഫാക്ടറികളാണ് ഉള്ളത്. കോവിഡ്  വ്യാപനത്തോടെ തേയില  ഉത്പ്പാദനം കുറഞ്ഞു. ലോക്ക് ഡൌൺ കൂടി പ്രഖ്യാപിച്ചതോടെ  തേയില ഫാക്ടറികളിലും തൊഴിലാളികളെ പിരിച്ചുവിടേണ്ടി വന്നു. റബര് ഉത്പ്പാദനം കുറഞ്ഞത് ആ മേഖലയിലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി.

ശ്രീലങ്കയുടെ പ്രധാന ഭക്ഷ്യോത്പാദനം  അരിയാണ്.പ്രതിവർഷം മൂന്നു മുതൽ നാല്  ദശ ലക്ഷം   മെട്രിക്  ടൺ  അരിയാണ്  ഉപയോഗിക്കുന്നത്. എന്നാൽ  ആവശ്യമുള്ളതിന്റെ  അറുപതു ശതമാനം മാത്രമാണ് ഉദ്‌പാദനം. ബാക്കിവരുന്നത്  ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്. ഏകദേശം 20  ലക്ഷത്തോളം, നെൽകൃഷിക്കാരാണ് ഉള്ളത്.   മൊത്തം തൊഴിലാളികളുടെ  27  ശതമാനത്തോളം  പേർ  കർഷക തൊഴിലാളികളാണ്.    കാബ്ബേജ്, കാരറ്റ്,ബീറ്റ്റൂട്ട്;കോളിഫ്ലവർ ,  തക്കാളി, ക്യാപ്സിക്കും, പഴവർഗങ്ങൾ  എന്നിവയാണ് പ്രധാന കാര്ഷികോല്പന്നങ്ങൾ.   കോവിഡിന് മുമ്പുള്ള  കാലഘട്ടത്തിൽ, പച്ചക്കറികൾ  ഗൾഫ് നാടുകളിലേക്ക് കയറ്റുമതി  ചെയ്തു വിദേശ നാണ്യം നേടിയിരുന്നു. എന്നാൽ  അതെല്ലാം അവതാളത്തിലായി.

വിനോദ സഞ്ചാര മേഖല തളർന്നു

തേയിലക്കു  പുറമെ, ശ്രീ ലങ്കയുടെ ഒരു   പ്രധാന  വിദേശ നാണ്യ സ്രോതസ്   വിനോദ സഞ്ചാര മേഖലയാണ്. മൊത്തം  ആഭ്യന്തര ഉത്പ്പാദന വളർച്ച നിരക്കിന്റെ  10  ശതമാനം  ഈ മേഖലയുടെ സംഭാവനയാണ്.  എന്നാൽ, 2019  ലെ  ഈസ്റ്റർ ദിവസം നടന്ന തീവ്രവാദി ആക്രമണത്തിന് ശേഷം  വിനോദ സഞ്ചാരികൾ  ശ്രീലങ്കയെ ഒഴിവാക്കി തുടങ്ങി.   ആക്രമണത്തിൽ  കൊല്ലപ്പെട്ട  267  പേരിൽ   45  പേർ  വിദേശികളായിരുന്നു.കൊറോണ വ്യാപനം കൂടി വന്നതോടെ വിനോദ സഞ്ചാര വ്യവസായം  കുത്തനെ ഇടിഞ്ഞു.   ഈ  മേഖലയിൽ നിന്നുമുള്ള  വരുമാനം 2018 ൽ 4.3 ബില്യൺ ഡോളറും ,   2019 ൽ  3.6  ബില്യൺ ഡോളറും  ആയിരുന്നത്   2020  ൽ  0.50   ദശ ലക്ഷം   ഡോളർ ആയി കുറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള  പ്രവാസികളുടെ വരുമാനവും  കുറഞ്ഞു. ഇതിന്  അനുബന്ധമായി  വിദേശ നിക്ഷേപവും വളരെയേറെ കുറഞ്ഞു.  അതോടെ  സെൻട്രൽ ബാങ്കിന്റെ പക്കൽ ഉണ്ടായിരുന്ന  വിദേശനാണ്യ ശേഖരം ഗണ്യമായി കുറഞ്ഞു. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ചു രണ്ടു മാസത്തെ   ഇറക്കുമതിക്കാവശ്യമായ വിദേശനാണ്യ  ശേഖരം മാത്രമേ ഇപ്പോൾ സെൻട്രൽ ബാങ്കിന്റെ കൈവശം ഉള്ളു.  സമ്പദ്  വ്യവസ്ഥയിലെ പാളിച്ച  ശ്രീലങ്കൻ രൂപയുടെ വിലയിടിവിനും ഇടയാക്കി. ഒരു അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക്  200  ശ്രീലങ്കൻ രൂപയായി കുറഞ്ഞു.

അശനിപാതമായി ജൈവ കൃഷിയും 

സമ്പദ്‌വ്യവസ്ഥ  മോശമായ  സാഹചര്യത്തിൽ നിൽക്കുമ്പോഴാണ്  ഇക്കഴിഞ്ഞ ഏപ്രിൽ 29 ന്  രാജ്യം സമ്പൂർണ ജൈവ കൃഷിയിലേക്ക്  മാറുവാൻ  പ്രസിഡന്റ ഗോതബയ്യ  ഉത്തരവിറക്കിയത്. പ്രധാന കാർഷിക-നാണ്യ വിളകളായ നെൽകൃഷി, തേയില, റബ്ബർ, പച്ചക്കറികൾ തുടങ്ങിയവയുടെ  തൊണ്ണൂറു ശതമാനവും   രാസവളം  ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. സർക്കാർ തീരുമാനം വന്നതോടെ രാസവളങ്ങളുടെ ഇറക്കുമതിയും നിർത്തി. കാർഷിക ഉദ്‌പാദനത്തെ    സർക്കാരിന്റെ പുതിയ നയം ദോഷകരമായി ബാധിചു . തേയില ഉദ്‌പാദനം,   ഒക്ടോബറിൽ ആരംഭിക്കുന്ന സീസണിൽ  പകുതിയായി കുറയുമെന്നാണ് തേയില ഉദ്പാദക സംഘടന  കണക്കാക്കിയിരിക്കുന്നത് . സർക്കാരിന്റെ പുതിയ നയം നടപ്പിലാക്കിയതോടെ   ഭക്ഷ്യ വസ്തുക്കളുടേയും   വളങ്ങളുടേയുമൊക്കെ വില ക്രമാതീതമായി ഉയരുവാൻ തുടങ്ങി. പഞ്ചസാരയുടെവില കിലോക്ക് 200  ശ്രീലങ്കൻ രൂപയായി. അരി,  തേയില, മണ്ണെണ്ണ,  പാചകവാതകം തുടങ്ങി എല്ലാ ആവശ്യവസ്തുക്കളുടെയും വില ഉയർന്നു. പണപ്പെരുപ്പം ദശാബ്ദങ്ങൾക്ക്  ശേഷം 6 ശതമാനമായി വർധിച്ചു. 

              ഈ ഒരു പശ്ചാത്തലത്തിലാണ് ശ്രീലങ്കയുടെ വിദേശകടബാധ്യത ചർച്ചയാവുന്നതു. ഇപ്പോഴത്തെ വിദേശകടം 35.1 ബില്യൺ  അമേരിക്കൽ ഡോളറാണ്.  ചൈനയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ  തുക ശ്രീലങ്ക വാങ്ങിയിട്ടുള്ളത്.  മറ്റ്  വിദേശരാജ്യങ്ങളിൽ നിന്നും  നൽകുന്ന കടവുമായി താരതമ്യം ചെയ്യുമ്പോൾ  ചൈന ഈടാക്കുന്നത് ഉയർന്ന പലിശനിരക്കാണ്. ഹംബെന്ടോട്ട  തുറമുഖവും വിമാനത്താവളവും, കൊളംബോ തുറമുഖം , ദേശിയ പാതകൾ തുടങ്ങിയ വൻ വികസന   പദ്ധതികൾക്ക്   കടം വാങ്ങിയിരിക്കുന്നത്  ചൈനയിൽ നിന്നുമാണ്.  ഹംബെന്ടോട്ട  തുറമുഖ പദ്ധതിക്ക്‌  എടുത്ത 1.12  ബില്യൺ ഡോളർ  കടം തിരിച്ചടക്കാൻ ബുദ്ധിമുട്ടിയപ്പോൾ,   ആ തുറമുഖവും അതിനോട് ചേർന്നുള്ള 1500  എക്കർ  സ്ഥലവും 99  വർഷത്തേക്ക് ചൈനക്ക്  പാട്ടത്തിന്  കൊടുക്കേണ്ടിവന്നു.  ഇതുവരെ എടുത്തിട്ടുള്ള കടം തിരിച്ചടക്കുന്നതിനു  ഈ  വര്ഷം ശ്രീലങ്കക്ക് ആവശ്യമുള്ളത്  3.7 ബില്യൺ ഡോളറാണ്. അതിൽ  1.3 ബില്യൺ ഡോളർ അവർ അടച്ചു.  ബാക്കി ഇനിയും അടക്കാനുണ്ട്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പല നിബന്ധനകളും ഉള്ളതിനാൽ ലോക ബാങ്കിന്റെതുൾപ്പെടെയുള്ള അന്തർദേശീയ  ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും  കടമെടുക്കാൻ ശ്രീലങ്ക മടിച്ചുനിൽക്കുകയാണ്.  ഈ അവസരമാണ് ചൈന ഉപയോഗിച്ചുകൊണ്ടിരിക്കുന്നതു.  ഈ വര്ഷം 1.5 ബില്യൺ ഡോളർ ധനസഹായം  ചൈന നൽകിക്കഴിഞ്ഞു. ഇന്ത്യയോടും, ബംഗ്ലാദേശിനോടും ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ,  ചൈനയുമായുള്ള ശ്രീലങ്കയുടെ ബന്ധത്തിന്റെ പേരിൽ,  ഇന്ത്യ ഇതുവരെയും സമ്മതം മൂളിയിട്ടില്ല. മറ്റു രാജ്യങ്ങൾ  സാമ്പത്തിക സഹായം  നൽകുന്നില്ലെങ്കിൽ ,   ശ്രീലങ്കൻ സർക്കാർ  ചൈനയുടെ കരവലയത്തിൽ കൂടുതൽ അമരനാണ് സാധ്യത. 

പി .എസ് .ശ്രീകുമാർ 

98471  73177 









Sunday, 12 September 2021

                    ഭീകരതക്കെതിരായ യുദ്ധവും  അമേരിക്കയും 



പി.എസ് .ശ്രീകുമാർ 

യേശു ക്രിസ്തുവിനു മുമ്പും പിമ്പും  എന്ന കാലഗണന പോലെയാണ്, 9/ 11 നു മുമ്പും പിൻപും.  ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും   9/ 11 നു മുമ്പും ഭീകരാക്രമണങ്ങൾക്കു  വിധേയമായിട്ടുണ്ടെങ്കിലും  ഭീകരാക്രമണങ്ങളുടെ തീക്ഷ്‌ണത  അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും  അറിഞ്ഞിരുന്നില്ല.     ഇതിന്റെ   നിർദയത്വവും , ക്രൂരതയും അവർ  മനസ്സിലാക്കിയത്,   2001  സെപ്റ്റംബർ  9 നു അമേരിക്കയിൽ നടന്ന ഭീകരാക്രമണങ്ങളോടെയായിരുന്നു. 90   രാജ്യങ്ങളിൽനിന്നുമുള്ള  നിരപരാധികളായ 2997  ആളുകളാണ്  അന്ന്  അവിടെ  നടന്ന നാലു വ്യത്യസ്‌ത  ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. അമേരിക്കൻ പൗരന്മാരായ 2605  പേരും, മറ്റു രാജ്യങ്ങളിൽനിന്നുമുള്ള 372  പേരും കൊല്ലപ്പെട്ടു.    ഭീകരർ തട്ടിയെടുത്ത വിമാനങ്ങൾ ഇടിപ്പിച്ചു തകർത്ത  ലോക  വാണിജ്യ  കേന്ദ്രത്തിന്റെ ഇരട്ട മന്ദിരത്തിൽ  മാത്രം കൊല്ലപ്പെട്ടത് 2606 പേരായിരുന്നു. ഈ ആക്രമണത്തിൽ  19  ഭീകരരും കൊല്ലപ്പെട്ടു. ലോകത്തിലെ ഒരു ശക്തിക്കും എത്തിനോക്കാൻ പോലും സാധിക്കില്ലെന്ന് വിശ്വസിച്ചിരുന്നതും അത്രമാത്രം സുരക്ഷിതമെന്നും കരുതപെട്ടിടുന്നതുമായ   അമേരിക്കയുടെ സൈനിക  രഹസ്യങ്ങളുടെ കലവറയായ   പെന്റഗണിൽ  125  പേരാണ് കൊല്ലപ്പെട്ടത്.   ലോക പോലീസ് ചമഞ്ഞ  അമേരിക്കയുടെ  ആത്മാഭിമാനമാണ്   ഇവിടെ ചോദ്യം ചെയ്യപ്പെട്ടത്.  ഈ സംഭവത്തോടെ  ഭീകര പ്രവർത്തനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ  അമേരിക്ക നിർബന്ധിതമായി.  ആക്രമങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത അൽ- ഖയ്‌ദയുടെ  സ്ഥാപകനും മുഖ്യ ആസൂത്രകനുമായ  ഉസാമ ബിൻ ലാദനെ വിട്ടുനൽകാൻ അഫ്ഘാനിസ്ഥാൻറ്റെ  ഭരണം പിടിച്ചെടുത്ത താലിബാനോട്  പ്രസിഡന്റ ബുഷ്  ആവശ്യപ്പെട്ടെങ്കിലും, ലാദനെ വിട്ടുനൽകാൻ താലിബാൻ  വിസമ്മതിച്ചു.  അതോടെയാണ്  ഭീകരതക്കെതിരെ  യുദ്ധം അൽ -ഖൈദക്  എതിരെ  ആരംഭിക്കുന്നുവെന്ന്  പ്രഖ്യാപിച്ചുകൊണ്ട്  അമേരിക്കയുടെയും  സഖ്യ കക്ഷികളുടെയും  സൈന്യം 2001  ഒക്ടോബറിൽ  അഫ്ഘാൻ മണ്ണിൽ കാലുകുത്തുന്നത്.  ആഗോളാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകളെ കണ്ടെത്തി,  പരാജയപ്പെടുത്തുമെന്ന്  ദൃഢപ്രതിഞ്ജ എടുത്തുകൊണ്ടാണ്   താലിബാൻ ഭരണകൂടത്തെ പുറത്താക്കാനുള്ള  സൈനിക നടപടികൾക്ക് തുടക്കം കുറിച്ചത്.    ഇരുപതു വർഷങ്ങൾക്കിപ്പുറം ഓഗസ്റ്റ് 30 ന്   അഫ്ഘാൻ മണ്ണിൽ നിന്നും അവസാന സൈനികനേയും  പിൻവലിച്ചു കഴിഞ്ഞപ്പോൾ  സ്വാഭാവികമായി ഉയരുന്ന ചോദ്യം, കഴിഞ്ഞ  രണ്ട്  പതിറ്റാണ്ടുകൊണ്ട്,   ഭീകരതക്കെതിരെയുള്ള യുദ്ധത്തിൽ എന്താണ് അമേരിക്ക നേടിയെന്നതാണ്?
താലിബാൻ അധികാരത്തിനു പുറത്താകുന്നു 

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ  താലിബാനെ ഭരണത്തിൽ നിന്നും നിഷ്കാസിതമാക്കുവാനും, നിരവധി അൽ-ഖായിദ  ഭീകരരെ  വധിക്കുവാനും അമേരിക്കക്കു  കഴിഞ്ഞു.  കെനിയയിലെയും, ടാൻസാനിയായിലെയും  അമേരിക്കൻ എംബസ്സികൾക്കു നേരെ ഉണ്ടായ  ബോംബ് ആക്രമണങ്ങൾക്കു ചുക്കാൻ പിടിച്ച അൽ-ഖായിദ ഭീകരരെ ഉൾപ്പെടെ വധിക്കുവാനും അവരുടെ അഫ്ഘാനിസ്താനിലെ  ശൃംഖല പൊട്ടിക്കുവാനും  കഴിഞ്ഞു.  പത്തു  വർഷങ്ങൾക്ക്  ശേഷമാണെങ്കിലും   പാകിസ്താനിലെ, അബോട്ടാബാദിൽ താമസിച്ചിരുന്ന ബിൻ ലാദനെ  അമേരിക്കൻ നേവിയുടെ  പ്രത്യേക സേനാവിഭാഗം  2011  മേയിൽ , അയാൾ താമസിച്ചിരുന്ന ഒളിസങ്കേതത്തിൽ വച്ച്  വധിച്ചു.  എന്നാൽ അഫ്‌ഗാനിൽ ഛിന്നഭിന്നമായ അൽ-ഖായിദ  മറ്റു രാജ്യങ്ങളിൽ അതിന്റെ പ്രവർത്തനം ആരംഭിച്ചു.   അമേരിക്കയുടെ ഇറാക്ക്  അധിനിവേശത്തിനു ശേഷം ,  അൽ-ഖായ്ദ ഇറാക്ക് രൂപികരിച്ചു പ്രവർത്തനം ആരംഭിക്കുവാൻ  അബു മുസാബ് അൽ-സർക്കാവിക്കു കഴിഞ്ഞു.  2006 ൽ സർകാവിയെ അമേരിക്ക വധിച്ചു.  തിരിച്ചടി നേരിട്ട അൽ-ഖായിദ ,  കുറെ വര്ഷങ്ങള്ക്കു ശേഷം , അബു ബക്കർ  ബാഗ്‌ദാദിയുടെ   നേതൃത്വത്തിൽ  ഇസ്ലാമിക സ്റ്റേറ്റ് ഓഫ് ഇറാക്ക് ആൻഡ് സിറിയ രൂപികരിച്ചു  ശക്തി പ്രാപിച്ചു. ബിൻ ലാദൻറ്റെ  പിന്തുടര്ച്ചക്കാരനായി വന്ന അയ്മാൻ  അൽ-സവാഹിരി  സവാഹിരിയുമായി തെറ്റി പിരിഞ്ഞു.  ബാഗ്‌ദാദിയുടെ  നേതൃത്വം അംഗീകരിച്ച ഭീകര വാദികൾ  സിറിയയിലെ റാക്ക, ഇറാക്കിലെ മൊസൂൾ, ഫലൂജ തുടങ്ങിയ സ്ഥലങ്ങൾ പിടിച്ചെടുത്ത്‌  ശക്തി തെളിയിച്ചു. അവരെ എതിർക്കുന്നവരെ   അതി ക്രൂരമായി കൊ ല ചെയ്ത ഐസിസ്  ചുരുങ്ങിയ കാലത്തിനുള്ളിൽ ഏറ്റവും ക്രൂരമാ യ  ഭീകര പ്രസ്ഥാനമായി മാറുന്ന കാഴ്ചയാണ് നാം പിന്നീട് കാണുന്നത്. ഒടുവിൽ  അമേരിക്കയും, സിറിയയും, ഇറാ ക്കും,  ഇറാനും,  റഷ്യയും  പരോക്ഷമായിട്ടാണെങ്കിൽകൂടിയും,   യോജിച്ചു അണിനിരന്നത്തിനു ശേഷമാണ്   ഐസിസിനെ ഇറാക്കിലും, സിറിയയിലും  പരാജയപ്പെടുത്തിയതും , ബാഗ്‌ദാദിയെ  കൊലപ്പെടുത്തിയതും.

രൂപമാറ്റം വന്ന വൈറസ്പോലെ  ഭീകര സംഘടനകൾ 

 2001 ൽ അഫ്‌ഗാനിസ്ഥാനിൽ  അമേരിക്ക എത്തുമ്പോൾ, അൽ -ഖായിദ യുടെ പ്രവർത്തനങ്ങൾ  ഏതാണ്ട് പൂർണമായും  അഫ്‌ഗാൻ  കേന്ദ്രികരിച്ചായിരുന്നു. എന്നാൽ , ഭീകരതക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് താലിബാനെ ഭരണത്തിന് പുറത്താക്കുകയും , അൽ-ഖായിദ  യുടെ പ്രവർത്തനങ്ങൾക്ക്  വിഘാതം സൃഷ്ടിക്കുകയും ചെയ്തപ്പോൾ, അവർ പ്രവർത്തനം നടത്തിയത് ഒളിവിൽ ഇരുന്നായിരുന്നു.  മാത്രമല്ലാ ,  മധേഷ്യയിലെ  വിവിധ ഭാഗങ്ങളിൽ അവർ പ്രാദേശികമായി സംഘടിച്ചു പ്രവർത്തനം ആരംഭിച്ചു.  ഇസ്ലാമിക സ്റ്റേറ്റിന്റെ രൂപീകരണത്തോടെ, ഈ പ്രാദേശിക  യൂണിറ്റുകൾ  ഐ എസ്സിന്റെ ഭാഗമായി മാറി.  2014 ൽ ബാഗ്‌ദാദിയെ എമിർ ആയി പ്രഖ്യാപിച്ചുകൊണ്ട് ,   ഇറാക്കും സിറിയയും ഉൾപ്പെട്ട കാലിഫേറ്റ്  രൂപികരിച്ചതോടെ  ഐസിസ് എല്ലാവരും ഭയക്കുന്ന ഭീകര സംഘടനയായി മാറുകയായിരുന്നു. ഐസിസിന്റെ  ഫത്‌വ  ലംഘിക്കുന്നവരെയും, ഇതര മതസ്ഥരെയും  കണ്ണിൽ ചോരയില്ലാതെ  കഴുത്തറുത്ത്‌  കൊന്ന  ശേഷം, മറ്റുള്ളവർക് ഒരു താക്കീതെന്ന നിലയിൽ  അതിന്റെ വീഡിയോ എടുത്തു പ്രചരിപ്പിക്കാൻ അവർ മടിച്ചില്ല. അമേരിക്കയുടെയും, റഷ്യയുടെയും, ഇറാന്റെയും  ഉൾപ്പെടെയുള്ള സൈനിക ശക്തികൾക്ക് മുമ്പിൽ  ഐസിസിന്റെ പ്രവർത്തനം   മധ്യേഷ്യയിൽ  തകർന്നപ്പോൾ, മറ്റുരാജ്യങ്ങളിൽ  പ്രാദേശിക  യൂണിറ്റുകൾ രൂപീകരിച്  അവരുടെ പ്രവർത്തനം ഐസിസ് വികേന്ദ്രികരിചു.  പശ്ചിമ  ആഫ്രിക്കയിലെ പ്രവർത്തനങ്ങൾക്കായി നൈജീരിയ  കേന്ദ്രീകരിച്ചു  ആദ്യം ബോക്കോ ഹറാം രൂപീകരിച്ചു. പിന്നീട് ഇത്   Islamic  State  West Africa  Province [ISWAP ] എന്നു പേര് മാറ്റി. പശ്ചിമ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്‌   നിരവധി ആക്രമണങ്ങൾ നടത്തി നിരപരാധികളായ  ഒട്ടേറെ ആളുകളെ അവർ കൊലപ്പെടുത്തി.  സ്കൂളുകളിൽ അതിക്രമിച്ചു കടന്നു നൂറ്കണക്കിന് പെൺകുട്ടികളെ ഇവർ തട്ടിക്കൊണ്ടു പോയി ലൈംഗിക അടിമകളാക്കി. മറ്റൊരു ശക്തമായ പ്രാദേശിക ഘടകം ഐ എസ്  ഖൊറാസനാണ്.  കിഴക്കൻ അഫ്ഘാനിസ്താനും   പാക്കിസ്ഥാനും കേന്ദ്രീകരിച്ചാണ് ഈ ഘടകം രൂപീകരിച്ചത്. അൽ-ഖായിദയിൽനിന്നും, പാക്കിസ്ഥാൻ താലിബാനിൽ നിന്നും  പോയവരാണ് ഐ.എസ്  ഖോരനിൽ ചെന്ന് പ്രവർത്തിച്ചു തുടങ്ങിയവയിൽ ഏറെയും.   അഫ്‌ഗാനിസ്ഥാനിലും , പാകിസ്താനിലുമായി നടത്തിയ സ്ഫോടനങ്ങളിലൂടെ നിരവധി ആളുകളെയാണ് ഇവർ കൊലപ്പെടുത്തിയത്.  അമേരിക്കൻ സൈനികരുടെ പിന്മാറ്റത്തിനിടക്ക്  കഴിഞ്ഞ  ഓഗസ്റ്റ് 26 ന്  കാബൂൾ വിമാനത്താവളത്തിൽ സ്ഫോടനം നടത്തിയത് ഇവരാണ്. അഫ്‌ഗാനിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാൻ തയ്യാറായി  വിമാനത്താവള പരിസരത്തു  നിന്ന  നിരപരാധികളായ ഇരുന്നൂറോളം ആളുകളായിരുന്നു  അന്ന് നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്.   ഇതിനു പുറമെ  ലിബിയ, ഈജിപ്ത്, യമൻ, ഫിലിപ്പൈൻസ്, സൊമാലിയ, ടുണീഷ്യ, ബുർക്കിനോ ഫാസോ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും, ശക്തമായിട്ടല്ലെങ്കിൽ പോലും,   ഐ എസ്സിന്റെ സാന്നിധ്യവും പ്രവർത്തനവും  ഉണ്ട്. 
അൽ-ഖായിദ ക്കെതിരെ  പ്രസിഡന്റ് ബുഷ് പ്രഖ്യാപിച്ച ഭീകര വിരുദ്ധ യുദ്ധത്തിനായി രണ്ട്  ട്രില്ല്യൻ  ഡോളറാണ് അമേരിക്ക  ഇരുപതു വര്ഷം കൊണ്ട് ചെലവാക്കിയത്.   കഴിഞ്ഞ രണ്ട്  ദശാബ്ദങ്ങൾക്കുള്ളിൽ   വേറെ ഭീകരാക്രമണങ്ങളൊന്നും  അമേരിക്കൻ മണ്ണിൽ നടന്നിട്ടില്ലെന്ന് അവർക്കു ആശ്വസിക്കാം . എന്നാൽ   രൂപമാറ്റം വന്ന  കോവിഡ്  പോലെ  രൂപമാറ്റം വന്നു കൂടുതൽ മാരകമായ  ഭീകര സംഘടനകൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ   നിലവിലുണ്ട് എന്നത്   ലോക ജനതയ്ക്ക് ഒരു ഭീഷണിയായി  മാറിയിട്ടുണ്ട്.  

പി.എസ്‌  ശ്രീകുമാർ 
98471 73177 














Sunday, 5 September 2021

        ആനിരാജ   അസ്ത്രം തൊടുത്തത്  പിണറായിയെ ലക്‌ഷ്യം വച്ച് 

പി.എസ് .ശ്രീകുമാർ 

കേരളത്തിലെ പോലീസ് സേനയിൽ  ആർ എസ് എസ്  ഗാങ്  ഉണ്ടെന്ന  സി പി ഐ  ദേശീയ നേതാവും  സി പി ഐ ദേശീയ സെക്രട്ടറി  ഡി.രാജയുടെ ഭാര്യയുമായ  ആനി രാജയുടെ പ്രസ്താവന  വലിയ വിവാദമായി മാറിയിരിക്കുകയാണല്ലോ.   പിണറായിയെ  പേടിയുള്ള  സംസ്ഥാന സി പി ഐ  സെക്രട്ടറി  കാനം  രാജേന്ദ്രൻ  ഉടൻ തന്നെ ആനി രാജയെ തള്ളി പ്രസ്താവന ഇറക്കി.     വസ്തുതകൾ വിലയിരുത്തി  വിവേകപൂർവം  സംസാരിക്കുന്ന അപൂർവം ദേശീയ നേതാക്കളിൽ ഒരാളാണ് ആനിരാജ. കഴിഞ്ഞ അഞ്ചുവർഷമായി  ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്  പിണറായിവിജയനാണെന്ന്   അറിയാതെയല്ലല്ലോ  അവർ ഈ പ്രസ്താവന നടത്തിയത്. സമൂഹത്തിന്റെ  പരിഛേദമാണ്  പോലീസ് സേനയും. സമൂഹത്തിൽ ഉള്ളതുപോലെ  മാർക്സിസ്റ്റ് പാർട്ടിയിലും കോൺഗ്രസിലും, ആർ എസ്‌ എസ്‌  തുടങ്ങി  വിവിധ രാഷ്ട്രീയ, സാമൂഹ്യ ചിന്താഗതി ഉള്ളവർ  പോലീസിലും  കാണുമെന്നതിൽ സംശയമില്ല. ഏതുസേനയായാലും അതാതു സർക്കാരിന്റെ  നയത്തിനനുസരിച്ചായിരിക്കും പ്രവർത്തിക്കുക.  പൊലീസിലെ രാഷ്ട്രീയവൽക്കരണവും, അവിടെ നടമാടുന്ന  മാർക്സിസ്റ്റ്  തേരോട്ടവും മനസ്സിലാക്കിയ  ആനി രാജ,   മുന്നണിയിലെ ഘടക കക്ഷി എന്നനിലയിലുള്ള പരിമിതികൾ മനസ്സിലാക്കിയാണ്   ആർ എസ്‌ എസ്സിനെ പഴിചാരി   പ്രസ്താവന ഇറക്കിയത്..

പൊലീസിലെ അരാജകത്വം 

പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം പോലീസ് സേനയിൽ വന്ന അരാജകത്വവും  ക്രിമിനൽ വൽക്കരണവും  കണ്ടും, കെട്ടും, അനുഭവിച്ചവരുമായ കേരള ജനതയ്ക്ക്   ആനി രാജ പറയുന്നതിന് മുമ്പ് തന്നെ ബോധ്യമായതാണ് ഇതൊക്കെ.  പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ക്രമസമാധാന നില  അമ്പേ തകർന്നു. അക്രമങ്ങളും കവർച്ചകളും നിത്യ സംഭവമായി മാറി.അഴിഞ്ഞാടുന്ന ഗുണ്ടാ സംഘങ്ങളും, കൊട്ടേഷൻ സംഘങ്ങളും സമൂഹത്തെ ഭീതിയിലാഴ്ത്തുകയാണ്.സംഗീത ബാലനെന്ന ചെറുപ്പക്കാരനെ കാട്ടാക്കടയിൽ, മണ്ണ് കടത്തു സംഘം ജെ സി ബി ഉപയോഗിച്ച് ഇടിച്ചു കൊലപ്പെടുത്തിയപോലെ ക്രൂരമായ സംഭവങ്ങൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും  ഉണ്ടാകുന്നു.  അർധരാത്രി ഇരുളിന്റെ മറവിൽ ജെ സി ബിയും  ടിപ്പറും ഉപയോഗിച്ച് സ്വന്തം പുരയിടത്തിൽ നിന്നും മണ്ണ് എടുക്കുന്നത് തടയാൻ ശ്രമിച്ചതിനാണ് ആ ചെറുപ്പക്കാരനെ ദാരുണമായി കൊലപ്പെടുത്തിയത്.   അതുപോലെ ക്രൂരമായ മറ്റൊരു സംഭവമാണ് പാപ്പനംകോട്ടെ  ദേശിയ പാതയിൽ വച്ച്  എസ് .വി.പ്രദീപ് എന്ന മാധ്യമ പ്രവർത്തകനെ  പട്ടാപകൽ  ലോറി ഇടിച്ചു കൊലപ്പെടുത്തിയത്.  ഇന്ന് വരെ പ്രതിയെ പിടിക്കാൻ കേരള പൊലീസിന് സാധിച്ചിട്ടില്ല.  ഇടതു സർക്കാരിനെ നിശിതമായി വിമർശിച്ചതിനുള്ള ശിക്ഷയാണോ പ്രദീപിന്റെ  കൊലപാതകം എന്ന്  ജനങ്ങൾ സംശയിക്കുന്നു.  മറ്റൊരു മാധ്യമ പ്രവർത്തകനായ ബഷീറിനെ  കാറിടിപ്പിച്ചു  കൊന്ന  കേസിലും  കൊലപാതകം നടത്തിയവരെ സംരക്ഷിക്കാനാണ്  പോലീസ്  ജാഗ്രത പുലർത്തുന്നത്.

മറ്റ്  സംസ്ഥാനങ്ങളിൽ നിന്നുള്ള കൊലപാതകികളും,  അക്രമികളും, മോഷ്ടാക്കളും  കേരളത്തെ അവരുടെ താവളമാക്കി മാറ്റിയിരിക്കുകയാണ്.കാസർകോട്ട് മുൻ അധ്യാപികയെ കഴുത്തറുത്തു കൊന്നു. കൊച്ചിയിൽ വീട്ടുകാരെ ആക്രമിച്ചുള്ള കവർച്ച പരമ്പര നടന്നു. ഉണ്ടാവിളയാട്ടം സർവസാധാരണമായി. കഴക്കൂട്ടത്തെ പഴ കച്ചവടക്കാരനെ ഗുണ്ടകൾ വെട്ടിക്കൊന്നിട്ടു അധികനാളായില്ല.  മാറനല്ലൂരിൽ  കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ  വീട് കയറി ആക്രമിച്ചു കൈകാലുകൾ തകർത്തു.  പല ഗുണ്ടാസംഘങ്ങളുടെയും പിറകിലെ ശക്തി സി പി എം നേതാക്കളാണെന്നുള്ളത് പകൽ പോലെ വ്യക്തം.  വ്യവസായിയെ,ഭീഷണിപ്പെടുത്തുകയും,  തട്ടിക്കൊണ്ടു പോവുകയും  ചെയ്ത സി പി എം കളമശ്ശേരി ഏരിയ കമ്മിറ്റി സെക്രട്ടറി സകീർ ഹുസൈനും , വടക്കാഞ്ചേരിയിലെ സി പി എം കൗണ്സിലറുമെല്ലാം  ഈ ഗുണ്ടാ വിളയാട്ടത്തിനു മുന്നിട്ടിറങ്ങിയവരോ, പിന്തുണച്ചവരോ ആണ്.

മനുഷ്യാവകാശ ധ്വംസനത്തിലും മുന്നിൽ 

ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച  മനുഷ്യാവകാശങ്ങൾ ധ്വംസിക്കുന്നതിലും  കേരളാ  പോലീസ് മുന്നിലാണ്.   ആറ്റിങ്ങലിൽ പട്ടിക ജാതിക്കാരനായ ജയചന്ദ്രൻ എന്ന അച്ഛനേയും, എട്ടു വയസ്സുകാരിയായ മകളേയും  മൊബൈൽ മോഷ്ടിച്ച് എന്നാരോപിച്ചു നടുറോഡിൽ അപമാനിക്കുകയും പൊതുനിരത്തിൽ പരസ്യ വിചാരണ നടത്തുകയും ചെയ്ത സംഭവം  പോലീസ് കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പ്രകടമായ ഉദാഹരണമാണ്.

അമിത വേഗതയിൽ  വാഹനം ഓടിച്ചു എന്ന് ആരോപിച്ചു  ബാലരാമപുരത്തു പിടിച്ച കാറിൽ മൂന്ന്  വയസ്സുകാരി പെൺകുഞ്ഞിനെ  വാഹന പരശോധനക്കിടെ, പോലീസ് , വാഹനത്തിനുള്ളിൽ പൂട്ടിയിട്ട സംഭവം പോലീസ് ക്രൂരതയുടെ മറ്റൊരു  ദൃഷ്ടാന്തമാണ്.  കാറിനകത്തു ഒറ്റക്കിരുന്നു കുഞ്ഞു  പേടിച്ചു നിലവിളിച്ചിട്ടും  അത്  അവഗണിച്ച  പോലീസ് ഉദ്യോഗസ്ഥൻ , സ്റ്റിയറിംഗ്  സീറ്റിലിരുന്ന്  താക്കോൽ  ഊരിയെടുത്തശേഷം  കാർ  പൂട്ടി പുറത്തുപോകുന്ന ദൃശ്യം  കടുത്ത  മനുഷ്യാവകാശ ലംഘനമാണ്.

കൊല്ലം ചടയമംഗലത്തു  എ ടി എം നു മുമ്പിൽ  ക്യു  നിന്ന ഒരു വൃദ്ധനെതിരെ, സാമൂഹ്യ അകലം പാലിച്ചില്ലെന്ന് പറഞ്ഞു,   പെറ്റി  അടിച്ച പോലീസ് ഉദ്യോഗസ്ഥനോട് , എന്തിനാണ് പെറ്റി അടിച്ചതെന്നു ചോദിച്ച വിദ്യാർത്ഥിനിയായ ഗൗരി നന്ദക്കെതിരെ പോലീസ് പെറ്റി അടിക്കുകയും  മോശമായി പെരുമാറുകയും ചെയ്തു.  ഇങ്ങനെ  മനുഷ്യാവകാശ ധ്വംസനങ്ങളുടെ   ഒരു പരമ്പര തന്നെയാണ്  പോലീസ് സംസ്ഥാനത്തുടനീളം ചെയ്തുകൊണ്ടിരിക്കുന്നത്. 

പോലീസ്   ഭരണം പാർട്ടിക്ക് 

പോ ലീസ് സേന മുഴുവൻ,  സി പി എം നേതാക്കളുടെ  നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി തൊട്ടു സംസ്ഥാന സെക്രെട്ടറിവരെയുള്ള വിവിധ ശ്രേണികളിലുള്ള  പാർട്ടി  നേതാക്കളാണ്  പോലീസ് സേനക്ക് നിർദേശം നൽകുന്നത്.  ഏതാനും നാൾ മുമ്പ്  നടന്ന  സി പി എം എറണാകുളം ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നതിനെത്തുടർന്നാണ്  എ ഡി ജി പി  സന്ധ്യയേയും, ഐ.ജി. പി. വിജയനെയും മാറ്റിയത്.  കോട്ടയത്ത്  പോലീസ് ഓഫീസർസ്   അസോസിയേഷൻ  സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസിൽ ഉദ്‌ഘാടനം ചെയ്തത് അന്നത്തെ സി പി എം ജില്ലാ സെക്രട്ടറി ആയിരുന്ന വി.എൻ . വാസവൻ ആയിരുന്നു.  കേരളത്തിലാദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് പോലീസ് ഓഫീസർസ് അസോസിയേഷന്റെ യോഗത്തിൽ  പങ്കെടുത്തത്.  മാത്രമല്ലാ , ചില അസോസിയേഷൻ അംഗങ്ങൾ ചുവപ്പു ഷർട്ടും ഇട്ടായിരുന്നു  യോഗത്തിൽ  പ്രതിനിധികളായി  പങ്കെടുത്തത് .

അധികാരം തലക്കുപിടിച്ച  മാർക്സിസ്റ്റ് പ്രവർത്തകർ,  വരുതിക്ക് നിൽക്കാത്ത  പോലീസുകാരെ     ആക്രമിക്കുകയും തല്ലിച്ചതക്കുകയും ചെയ്യുന്നതും നാം കണ്ടു..  തിരുവനന്തപുരത്തു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മെഡിക്കൽ  കോളേജ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കാണാൻ  അനുവദിക്കാത്തതിന് പാർട്ടി ഏരിയ കമ്മിറ്റി  സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും കല്ലെറിയുകയും ചെയ്തത്.  ഈ കേസിലെ പ്രതികളെ പിടികൂടാൻ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ  പരിശോധന നടത്തിയ ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് ആയിരുന്ന  ചൈത്ര  തെരേസ  ജോണിനെ ഉടൻ തന്നെ സ്ഥലം മാറ്റി  പാർട്ടി പ്രവർത്തകരെ  രക്ഷിക്കുകയായിരുന്നു  മുഖ്യമന്ത്രി  ചെയ്തത് . ഇതുപോലുള്ള നിരവധി സംഭവങ്ങളാണ് മാധ്യമങ്ങൾ  റിപ്പോർട്ട്  ചെയ്തിട്ടുള്ളത് 

പോലീസിനെ  പൂർണമായും  രാഷ്ട്രീയവൽക്കരിക്കുകയും,  രാഷ്ട്രീയ എതിരാളികളെ നേരിടാൻ ഒരു ഉപകരണമാക്കി മാറ്റിയതുമാണ്  ഇപ്പോഴത്തെ അവസ്ഥയിലാക്കിയത്. പോലീസിൽ പാർട്ടി ഫ്രാക്ഷൻ കമ്മിറ്റി പ്രവർത്തിക്കുന്നു.  ഫ്രാക്ഷൻ കമ്മിറ്റി യുടെ  ചൊൽപ്പടിക്ക് നിൽക്കാത്ത സേനാന്ഗങ്ങളെ  അവർ ക്രൂരമായി പീഡിപ്പിക്കും.  പി എസ്  സി മുഖാന്തിരമുള്ള   പോലീസ് ഉദ്യോഗസ്ഥരുടെ   തെരഞ്ഞെടുപ്പിലും , നിയമനത്തിലും, സ്ഥലം മാറ്റത്തിലുമെല്ലാം  പാർട്ടി നേതാക്കളുടെ അവിഹിതമായ ഇടപെടൽ നടക്കുന്നു. അതുകൊണ്ട്  അവരുടെ വിധേയത്വം ജനങ്ങളോടല്ല, മറിച്ചു  പാർട്ടി നേതാക്കളോടാണ്. കൈക്കൂലിയും, മനുഷ്യാവകാശ ധ്വംസനങ്ങളും നടത്തുന്ന  പോലീസുകാർക്ക് സംരക്ഷണം നൽകാൻ  പാർട്ടി നേതാക്കൾ ഉള്ളതിനാൽ  പൊലീസിന് എന്തും ആകാമെന്ന സ്ഥിതിയാണ് ഇന്നുള്ളത്.പോലീസ് സേനയെ മനസ്സിലാക്കുവാനോ, അവരെ   നിയന്ത്രണത്തിൽ  നിർത്തുവാനോ  കെല്പില്ലാത്തവർ   ആഭ്യന്തര  വകുപ്പ് ഭരിച്ചാൽ ഉണ്ടാകുന്ന ദുരന്തമാണ് ഇന്ന് കേരളത്തിലെ പോലീസിന്  സംഭവിച്ചിരിക്കുന്നത്.  പോലീസിനുണ്ടായ വീഴ്ചയുടെയും പരാജയത്തിന്റെയും മർമം മനസ്സിലാക്കിയാണ് ആനി രാജ  അസ്ത്രം തൊടുത്തത് .  അത് കൊള്ളേണ്ടിടത്തു  കൊണ്ടിട്ടുണ്ട്  എന്നതിൽ സംശയം ഇല്ല. 

പി.എസ് .ശ്രീകുമാർ 





Sunday, 29 August 2021

     ഇസ്ലാമിക സ്റ്റേറ്റ് ഓഫ് ഖൊറാസാനും  അഫ്‌ഗാനിസ്ഥാനും 

പി.എസ് ,ശ്രീകുമാർ 


കാബൂൾ വിമാനത്താവളത്തിന്റെ ഗേറ്റിനു പുറത്തു ആഗസ്റ്റ്  26  നു നടന്ന ബോംബാക്രമണം  ലോകമനഃസാക്ഷിക്കു നേർക്ക്  ഉയർന്ന ഒരു വെല്ലുവിളിയാണ്.  കൂടിക്കിടക്കുന്ന മൃത ദേഹങ്ങൾക്കിടയിൽ ബന്ധുക്കളെ തിരയുന്ന  അമ്മമാരുടെയും സഹോദരങ്ങളുടെയും ചിത്രങ്ങൾ  ആരുടേയും കരളയിക്കുന്നതാണ്.   വിമാനത്താവളത്തിലേക്കുള്ള ഗേറ്റിൽ   സുരക്ഷാ ജോലി നിർവഹിച്ചിരുന്ന   13  അമേരിക്കൻ സൈനികരും, ഒരു കുട്ടി അടക്കം മൂന്നു  ബ്രിട്ടീഷുകാരും,  79  അഫ്‌ഗാനികളും  അടക്കം  170  ൽ പരം പേരാണ്  കൊല്ലപ്പെട്ടത്.  ഏകദേശം 150  ഓളം  പേർക്ക് പരുക്കു  പറ്റുകയും ചെയ്തു.    താലിബാൻ   അഫ്‌ഗാൻ  പിടിച്ചെടുത്തതോടെ  ആയിരക്കണക്കിന് ആളുകളാണ്  രാജ്യം വിടാനായി   കാബൂളിലെ  ഹമീദ് കർസായി  എയർ പോർട്ടിലേക്കു  പ്രവഹിച്ചുകൊണ്ടിരിക്കുന്നതു. ആദ്യദിനത്തിൽ  അമേരിക്കൻ   വ്യോമസേനയുടെ വിമാനത്തിന്റെ  ചിറകിനടിയിൽ ഒളിച്ചിരുന്ന് യാത്ര ചെയ്ത മൂന്ന്  അഫ്‌ഗാനികൾ  ആകാശത്തുനിന്നും  താഴെ വീണു ചിന്നിച്ചിതറിയ ദയനീയമായ  ചിത്രം   അഫ്‌ഗാൻ  ജനതയുടെ  നഷ്ടബോധത്തെയും, പെട്ടുപോയ ദുരിത കയത്തിൽനിന്നും രക്ഷപ്പെടുവാനുള്ള   അഭിവാഞ്ചയുമാണ്  കാണിക്കുന്നത്.  ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഖൊറാസാൻ   തീവ്രവാദികൾ  ചാവേറായി പൊട്ടിത്തെറിച്ച ആളിന്റെ ചിത്രവും  പുറത്തു വിട്ടു.

എന്താണ് ഖൊറാസാൻ ഇസ്ലാമിക സ്റ്റേറ്റ് ?

സൂര്യൻ ഉദിക്കുന്ന സ്ഥലം എന്ന പേർഷ്യൻ പദത്തിൽനിന്നുമാണ്  ഖൊറാസാൻ എന്ന പേര് ഉദ്ഭവിച്ചതു. ഇസ്ലാമിക സ്റ്റേറ്റ് ഓഫ് ഇറാക്ക് ആൻഡ് സിറിയയോട്  കൂറ് പ്രഖ്യാപിച്ചുകൊണ്ട് 2014 ന്റ്റെ  അവസാന കാലയളവിൽ കിഴക്കൻ അഫ്‌ഗാനിസ്ഥാനിൽ രൂപം കൊണ്ട തീവ്രവാദി സംഘടനയാണ്  ഖൊറാസാൻ ഇസ്ലാമിക സ്റ്റേറ്റ്.  പാകിസ്ഥാൻ താലിബാനിൽ നിന്നും പിരിഞ്ഞുപോയ കടുത്ത ഭീകരവവാദികളായ ഒരുപറ്റം തീവ്രവാദികളാണ് ഈ സംഘടനക്ക് പിന്നിലെന്നും  പറയപ്പെടുന്നു. പാകിസ്താനോട് ചേർന്ന നന്ഗർഹാർ പ്രവശ്യയാണ്‌  ഈ സംഘടനയുടെ ആസ്ഥാനം.  ഇറാൻറ്റെ  വടക്കുകിഴക്കൻ മേഖല കേന്ദ്രികരിച്ചു  ഉണ്ടായിരുന്ന പഴയ സാമ്രാജ്യത്തിന്റെ പുനഃസൃഷ്ടിയും, വിപുലീകരണവുമാണ്  ഇവർ  ലക്‌ഷ്യം  വക്കുന്നത്.   ഇറാനുപുറമേ , മദ്ധ്യേഷ്യ , അഫ്‌ഗാനിസ്ഥാൻ  പാകിസ്ഥാൻ എന്നീ ഭൂപ്രദേശങ്ങളും ചേർത്തുള്ള വിപുലമായ ഒരു ഇസ്ലാമിക കാലിഫേറ്റ് ആണ് ആദ്യ ഘട്ടത്തിൽ ഇവർ സ്വപ്നം കാണുന്നത്. 

2014 ൽ  പാകിസ്താനിയായ ഹാഫിസ് സയിദ്  ഖാനെയാണ്  ഖൊറാസാൻ  ആദ്യ എമിർ ആയി എടുത്തത്.ഇദ്ദേഹം നേരത്തെ തെഹ്‌രിക് -ഇ- പാകിസ്ഥാൻ  കമാണ്ടർ   ആയിരുന്നു. ഐസിസ്‌  മേധാവിയായിരുന്ന അബു ബക്കർ  അൽ ബാഗ്ദാദിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ്  ഖൊറാസാനിലേക്ക്  ഇദ്ദേഹം  വന്നത്.  ഇറാക്കിലും, സിറിയയിലും  പരാജയപ്പെട്ട ഐസിസ്‌  അഫ്‌ഗാൻ  കേന്ദ്രമാക്കി കാലിഫേറ്റ് രൂപീകരിക്കണമെന്നാണ്  ഇപ്പോൾ ആഗ്രഹിക്കുന്നത്. 2016 ൽ അമേരിക്കൻ സേന ഹഫീസ് സായിദ് ഖാനെ  കൊലപ്പെടുത്തിയശേഷം,  ഒന്നിന് പിറകെ ഒന്നായി മൂന്ന്  എമിർമാരെ   തലവന്മാർ ആക്കിയെങ്കിലും, അവരെയും അമേരിക്കൻ സേന വധിച്ചു. എമിർ ആയ അബ്ദുൽ ഹാസീബിനെ  2017  ഏപ്രിലിലും, അബു സയിദിനെ  2017  ജൂലൈയിലും , അബു സാദ് ഒരാക്‌സായിയെ  2018  ആഗസ്റ്റിലും  അമേരിക്ക ഇല്ലാതാക്കി.  ഖൊറാസാന്റെ ഇപ്പോഴത്തെ തലവൻ പാകിസ്താനിലെ  ഖൈബർ  പാക്തുൻ  കാരനായ  അസ്‌ലം ഫറൂക്കിയാണ്.     2017 ന്  ശേഷം  അഫ്‌ഗാനിലേയും , പാകിസ്താനിലെയും   സാധാരണ ജനങ്ങൾക്ക്  എതിരായി നൂറോളം ആക്രമണങ്ങളാണ്  ഇവർ നടത്തിയിട്ടുള്ളത്.   ഷിയാ എം,മുസ്ലിമുകളെയും ഇവർക്ക് കണ്ടുകൂട .   കഴിഞ്ഞ വര്ഷം കാബൂളിലെ ഷിയാ വംശജർ കൂടുതലുള്ള   ഒരു  സ്ഥലത്തെ ആശുപതിയിലെ പ്രസവ വാർഡിൽ കയറി പതിനാറോളം  ഗര്ഭിണികളെയും, അമ്മമാരെയും നിർദാക്ഷിണ്യം  അവർ വെടിവച്ചു കൊന്നു. കാബൂളിൽ  ഗുരുദ്വാര ആക്രമിചച്      25  ഓളം  സിഖ് മതസ്ഥരെ   കഴിഞ്ഞ വര്ഷം വധിച്ചതിന്റെ പിറകിലും ഐസിസും,  ഹക്കാനി  നെറ്റ് വർക്കും കൂടി ചേർന്നായിരുന്നു.   അതുപോലെ ഒരു സ്കൂൾ ആക്രമിച്ചു നിരവധി കുഞ്ഞുങ്ങളെ അവർ നിഷ്കരുണം വധിച്ചു.   അമേരിക്കൻ, അഫ്‌ഗാൻ , പാകിസ്ഥാൻ സുരക്ഷാ സേനകൾക്കെതിരെ   250 ഓളം  ഏറ്റുമുട്ടലുകളും ഐസിസ്  നടത്തി.  ശരിയത്  നിയമം അനുശാസിക്കുന്ന   കാലിഫേറ്റാണ്  ഇവർ ലക്ഷ്യമിടുന്നത്. ജനാധിപത്യ ഭരണക്രമമോ, തെരഞ്ഞെടപ്പോ  ഇവർ അംഗീകരിക്കുന്നില്ല.  താലിബാനുമായും ഇവർ  രസത്തിലല്ല. ശുദ്ധമായ ശരിയാ നിയമം അല്ല താലിബാൻ പിന്തുടരുന്നതെന്നാണ് ഖൊറാസാൻ  ആരോപിക്കുന്നത്.  അതുകൊണ്ടാണ്   താലിബാനുമായും ഇവർ ഏറ്റുമുട്ടുന്നത്.  ഇവരുടെ  ആഗോള  ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്  ജെറുസലേമും വൈറ്റ് ഹൗസും  പിടിച്ചടക്കി  കാലിഫേറ്റിന്റെ ഭാഗമാക്കുക എന്നതാണ്.   വിവിധ   രാജ്യങ്ങളിൽ  നിന്നും റിക്രൂട്ട് ചെയ്ത നാലായിരത്തോളം പോരാളികളാണ് ഇവരുടെ കൂടെയുള്ളത്. അഫ്‌ഗാനിസ്ഥാനിൽ നിന്നും പാകിസ്ഥാനിൽ നിന്നും മാത്രമല്ലാ,  ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ  നിന്നും  എല്ലാം  ഇവർ യുവാക്കളെ  റിക്രൂട്ടിട് ചെയ്യുന്നു. കസർഗോഡുനിന്നുമുള്ള   മുഹമ്മദ്  സാജിദ് , മുർഷിദ് മുഹമ്മദ്  എന്നിവരും ഗുരുദ്വാര ആക്രമണത്തിൽ പങ്കെടുത്ത ഇസ്ലാമിക സ്റ്റേറ്റ്  ഭടന്മാരാണ്. 

രക്തച്ചൊരിച്ചിൽ തുടരുമോ ?

ആഗസ്റ്റ്  31 നു മുമ്പ് അമേരിക്കൻ സൈനികരെയെല്ലാം ഒഴിപ്പിക്കുമെന്നാണ്   പ്രസിഡന്റ് ബൈഡൻ ആവർത്തിച്ച്  പറഞ്ഞിട്ടുള്ളത്.  ബ്രിട്ടൻ ഉൾപ്പെടെയുള്ള സഖ്യ കക്ഷികളുടെ സേനകളെല്ലാം ഇതിനോടകം അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങി. അതിനു ശേഷമുള്ള ഭരണ സംവിധാനത്തെക്കുറിച്ചു  താലിബാൻ ഓഗസ്റ്റ് 15 നു ശേഷം ആലോചന തുടങ്ങിയെങ്കിലും  ചർച്ചകൾ എവിടെ വരെ എത്തി എന്നത് സംബന്ധിച്ച് സൂചനകളൊന്നും പുറത്തു വന്നിട്ടില്ല.  അഫ്‌ഗാനിസ്ഥാൻ  മുൻ പ്രസിഡന്റ ഹമീദ് കർസായി, മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, മുൻ വിദേശ കാര്യ മന്ത്രിയുമായ അബ്ദുല്ല അബ്ദുല്ല  എന്നിവരുമായി ചർച്ച ചെയ്തുകൊണ്ട് വിശാലമായ ഒരു ഭരണ സംവിധാനം രൂപീകരിക്കുമെന്ന്  റിപോർട്ടുകൾ വന്നെങ്കിലും  അത് സംമ്പന്ധിച്ചും  ഇപ്പോൾ ഒന്നും കേൾക്കുന്നില്ല.  താലിബാനുമായി  നിരന്തരം  യുദ്ധം  ചെയ്തുകൊണ്ടിരുന്ന അഹമ്മദ് മസൂദും അദ്ദേഹം നേതൃത്വം നൽകുന്ന  വടക്കൻ സഖ്യവും,  അനുനയത്തിനു വഴങ്ങി സർക്കാരിൽ  ചേരുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.  ഭീകര സംഘടനയായി ആഗോളതലത്തിൽ  പ്രഖ്യാപിച്ചിട്ടുള്ള ഐസിസ് ന്  താലിബാൻ സർക്കാരുമായി  യോജിച്ചു  പോകുവാൻ  സാധിക്കുകയില്ല.  ഐസിസ് പോരാട്ടം തുടരുകയാണെന്നതിന്റെ  സൂചനകളാണ്  കാബൂൾ വിമാനത്താവള ആക്രമണത്തിലൂടെ തെളിയിക്കുന്നത്.  വീണ്ടും  ആക്രമണ സാധ്യത ഉണ്ടെന്നു അമേരിക്ക  മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.     ആക്രമണങ്ങളും സംഘട്ടനങ്ങളും  ഒരു തുടർ കഥപോലെ  തുടരാനാണ്  സാദ്ധ്യത .   അങ്ങിനെ വരുമ്പോൾ , ഇസ്ലാമിക സ്റ്റേറ്റിനെതിരെ    താലിബാന് പ്രതികാര നടപടികളുമായി  പോകേണ്ടി വരും. ഇതൊക്ക  സൂചിപ്പിക്കുന്നത്  താലിബാൻ ഭരണത്തിൽ വന്നാലും അഫ്‌ഗാനിസ്‌ഥാനിൽ  സമാധാനം പുലരാനുള്ള  സാധ്യത കുറവാണെന്നാണ്.  അഫ്‌ഗാനിലെ  സാധാരണ ജനങ്ങളുടെ ദുരിതത്തിന്  അറുതി ഉണ്ടാകാനുള്ള സാധ്യത വളരെ വിദൂരമാണ്.

പി.എസ്‌ .ശ്രീകുമാർ 

9847173177 


 ഏകപക്ഷീയമായ രീതിയിൽ താലിബാൻ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ  എത്ര രാജ്യങ്ങൾ ആ സർക്കാരിനെ അംഗീകരിക്കുമെന്ന് കണ്ടറിയണം. മുമ്പ് കെനിയയിലെയും, ടാൻസാനിയയിലെയും അമേരിക്കൻ എംബസികളിൽ നടത്തിയ ആക്രമണങ്ങളെ തുടർന്ന്  താലിബാനെതിരെ ചില സാമ്പത്തിക ഉപരോധങ്ങൾ ഐക്യ രാഷ്ട്ര പ്രഖ്യാപിച്ചിട്ടുണ്ട്. അതിപ്പോഴും നിലവിലുണ്ട്. ആ സാഹചര്യത്തിൽ താലിബാന്റെ മാത്രം നേതൃത്വത്തിൽ ഒരു സർക്കാർ രൂപീകരിച്ചാൽ  ഐക്യ രാഷ്ട്ര സഭക്ക് അതിനോട് എന്ത് നിലപാടെടുക്കണമെന്നു ആലോചിക്കേണ്ടിവരും.  സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരംഗങ്ങളായ  ചൈനയും റഷ്യയും  താലിബാനൊപ്പം നിൽക്കും.









Saturday, 28 August 2021

 

 ഗവർണറുടെ  ഉപവാസം മാനസാന്തരം ഉണ്ടാക്കുമ

 

പി. എസ്‌ .ശ്രീകുമാ  

സ്ത്രീധനമെന്ന തിന്മക്കെതിരെയും, സ്ത്രീകളുടെയും പെൺകുട്ടികളുടെയും  സുരക്ഷിതത്വത്തിനു വേണ്ടിയും സംസ്ഥാന  ഗവർണർ  ആരിഫ്  മുഹമ്മദ് ഖാൻ നടത്തിയ ഉപവാസം  ദേശീയതലത്തിൽ തന്നെ  ശ്രദ്ധിക്കപ്പെട്ടു.  ഭരണഘടനാ പദവിയുള്ള   സംസ്ഥാന ഗവർണർ , താൻ  തലവനായ ഒരു സംസ്ഥാനത്തു നടക്കുന്ന ഗുരുതരമായ  സംഭവങ്ങളെക്കുറിച്ചു    ജനങ്ങളിൽ  ജാഗ്രതയും, ബോധവൽക്കരണവും   നടത്തുവാനായി  ഉപവാസം നടത്തിയത് ഇന്ത്യയിൽ ഇതാദ്യമായിരുന്നു.  സ്ത്രീ ശാക്തീകരണത്തിലും  സാക്ഷരതയിലും രാജ്യത്തു മുൻപന്തിയിൽ നിൽക്കുന്നുവെന്ന് നാഴികക്ക് നാല്പതുവട്ടം  വിളിച്ചു കൂവുന്ന സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ കനത്ത ആഘാതമായിരുന്നു  ഗവർണറുടെ ഉപവാസം.തളളിനപ്പുറം,   പിണറായി ഭരണത്തിൽ സ്ത്രീ സുക്ഷിതത്വത്തിനു  യാതൊരു വിലയും കല്പിക്കുന്നില്ലെന്നു  ഗവർണർക്കു ബോധ്യമായത്  കൊണ്ടായിരിക്കുമല്ലോ   രാജ്ഭവനിൽ തന്നെ അദ്ദേഹം ഉപവാസം ഇരിക്കാൻ നിര്ബന്ധിതനായത് .

 നെഹ്‌റു നടപ്പിലാക്കിയ സ്ത്രീധന നിരോധന നിയമം  

 ലിംഗ  സമത്വത്തിന്റെ  ആവശ്യകത ഊന്നി പറയുന്ന  ഭരണഘടനയാണ് നമ്മുടേത്.  "പദവിയിലും അവസരത്തിലും സമത്വം" എന്നത് ഭരണഘടനയുടെആമുഖത്തിൽ  വ്യക്തമായി പറഞ്ഞിട്ടുള്ളതിനു പുറമേ പൗരന്റെ മൗലികാവകാശവുമാണ്.  അനുച്ഛേദം 14 ൽ പറയുന്നത്  " ഭാരതത്തിന്റെ ഭൂപ്രദേശത്തിനകത്തു യാതൊരാൾക്കും നിയമത്തിന്റെ മുമ്പിൽ  സമത്വമോ  സമമായ സംരക്ഷണമോ നിഷേധിക്കുവാൻ പാടുള്ളതല്ല" എന്നാണ്. അനുച്ഛേദം 15 ൽ പറഞ്ഞിട്ടുള്ള  "മതം, വർഗം, ജാതി, ലിംഗം, ജനനസ്ഥലം അല്ലെങ്കിൽ അവയിൽ ഏതെങ്കിലും മാത്രം കാരണമാക്കി രാഷ്ട്രം  യാതൊരു പൗരനോടും  വിവേചനം കാണിക്കുവാൻ പാടുള്ളതല്ല" എന്ന  വാഗ്ദാനം, അനുച്ഛേദം  14 നോട്  കൂട്ടിവായിക്കണം.  സ്ത്രീകളോട് വിവേചനം കാണിക്കുന്ന സ്ത്രീധന സമ്പ്രദായത്തിനെതിരെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന   സ്ത്രീ ധന നിരോധന നിയമം പാർലമെന്റ് അംഗീകരിച്ചു  നിയമമായതു ജവാഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന  1961 ൽ ആയിരുന്നു. എന്നാൽ,  സ്ത്രീധനവുമായി ബന്ധപ്പെട്ടു നടക്കുന്ന അതിക്രമങ്ങൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലായിരുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ടു നടക്കുന്ന കൊലപാതകങ്ങളും, ആത്മഹത്യകളും ഇന്ത്യയിൽ   വെളിച്ചത്തുവന്നുതുടങ്ങിയത് എഴുപത്തുകളുടെ അവസാനത്തിലായിരുന്നു.  പഞ്ചാബ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടകം ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും, രാജ്യ തലസ്ഥാനമായ ഡെൽഹിയിലുമായിരുന്നു ഇതിലേറെയും നടന്നത്. ഇതിനെതിരെ വിവിധ വനിതാ സംഘടനകൾ  പ്രക്ഷോഭനടപടികളുമായി മുന്നോട്ടുവന്നു. ഈ പശ്ചാത്തലത്തിലാണ്  സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമങ്ങൾക്ക് കടിഞ്ഞാണിടാനായി 1983  ഇന്ത്യൻ ശിക്ഷാ നിയമം  സെക്‌ഷൻ  498  എ ഭേദഗതി വരുത്തുവാൻ  അന്നത്തെ ഇന്ദിര ഗാന്ധി സർക്കാർ  മുൻകൈ എടുത്തത്. .  ഭേദഗതിയനുസരിച്  ശാരീരികമോ, മാനസികമോ ആയ  പീഡിപ്പിക്കലുകളും  ശിക്ഷാർഹമാക്കി.  സ്ത്രീധന തർക്കത്തെത്തുടർന്ന് , ആത്‍മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നതും  കുറ്റകരമാക്കികൊണ്ടു ഇന്ത്യൻ തെളിവ് നിയമം സെക്ഷൻ 113  ഭേദഗതി വരുത്തി.  വിവാഹത്തിന്  ശേഷം  7 വർഷത്തിനുള്ളിൽ ഒരു സ്ത്രീ മരിച്ചാൽ നിർബന്ധമായും പോസ്റ്റ് മോർട്ടം  നടത്തണമെന്ന വകുപ്പ് ഉൾപ്പെടുത്തി  ക്രിമിനൽ പ്രോസെജുവർ  കോഡിലും ഭേദഗതി വരുത്തി. ഇതിന്  അനുബന്ധമായി,   സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിൽ   " സർക്കാർ ഉദ്യോഗസ്ഥന്മാർ അവരുടെയോ  അവരെ ആശ്രയിച്ചു കഴിയുന്നവരുടെയോ വിവാഹങ്ങൾക്ക് സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്ന് "  പുതിയ  സെക്‌ഷൻ  ചേർത്തു . 1984    ഈ നിയമം വീണ്ടും ഭേദഗതി ചെയ്തു.  ഇതനുസരിച്ചു  വിവാഹവുമായി  ബന്ധപ്പെട്ടോ , വിവാഹ സമയത്തോ അതിനു മുമ്പോ, പിമ്പോ വിവാഹിതരാകുന്ന കക്ഷികളിൽ ഒരാൾ മറ്റൊരാൾക്കു കൊടുക്കുന്നതോ , വിവാഹിതരാകുന്നവരുടെ മാതാപിതാക്കളോ മറ്റാരെങ്കിലുമോ കൊടുക്കുന്ന എല്ലാ  സ്വത്തുക്കളും , വിലയുള്ള പ്രമാണങ്ങളും സ്ത്രീധനമാണ്. 

2004   എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന അവസരത്തിൽ,     സർവീസിൽ  പ്രവേശിക്കുന്ന ഉദ്യോഗസ്ഥർ  തങ്ങളുടെ വിവാഹത്തിന്  സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്നുള്ള സത്യവാങ്മൂലം  തങ്ങളുടെയും, വധുവിന്റെയും മാതാപിതാക്കളുടെ  ഒപ്പോടുകൂടി  വകുപ് അധ്യക്ഷന്മാർക്ക്  സമർപ്പിക്കണമെന്ന് നിഷ്കർഷിച്ചുകൊണ്ട്  ,    സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതിവരുത്തി  ഉത്തരവിറക്കി.  എന്നാൽ ഈ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒരു നടപടിയും  വകുപ്പ് അധ്യക്ഷന്മാർ  ഇപ്പോൾ എടുക്കുന്നില്ല. സ്ത്രീധവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ പരിശോധിച്ച് നടപടി എടുക്കാൻ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്  എന്നീ  മേഖലകളിൽ സ്ത്രീധന  നിരോധന  ഓഫീസർമാരെയും ചുമതലപ്പെടുത്തിയെങ്കിലും, പിണറായി സർക്കാർ  അതെല്ലാം നിഷ്ഫലമാക്കി.

 

ഏട്ടിലെ പശുവായിമാറിയ വനിതാ കമ്മീഷൻ 

വനിതകൾ നേരിടുന്ന പ്രശ്നങ്ങളിലും വനിതകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും  അന്വേഷിച്ചു  പരിഹാരം കാണുന്നതിനായിട്ടാണ്  വനിതാ കമ്മീഷൻ സംസ്ഥാനത്തു സ്ഥാപിക്കുന്നത്. കെ.ആർ. ഗൗരിഅമ്മ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആയിരുന്ന അവസരത്തിലാണ്  ദേശീയ വനിതാ കമ്മീഷൻറ്റെ  മാതൃകയിൽ  സംസ്ഥാന വനിതാ കമ്മീഷൻ ബിൽ  തയ്യാറാക്കിയത്.  എന്നാൽ ഇത് നടപ്പിലാക്കിയത് എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന അവസരത്തിലാണ്. ആദ്യ വനിതാ കമ്മീഷൻ അധ്യക്ഷയായി    നിയമിതയായതു പ്രശസ്ത കവയിത്രിയും  സാമൂഹ്യ പ്രവർത്തന രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകുകയും ചെയ്തിട്ടുള്ള  പരേതയായ  സുഗതകുമാരി ടീച്ചർ ആയിരുന്നു.  അവർ  കമ്മീഷൻ അധ്യക്ഷയായി ചുമതയേറ്റതു  1996  മാർച്ച് മാസത്തിലായിരുന്നു. വനിതകളുടെ പ്രശ്നങ്ങളിൽ  ഇടപെട്ടുകൊണ്ട്  ക്രിയാത്മകമായ  പ്രവർത്തനങ്ങളാണ് സുഗതകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ കാഴ്ചവച്ചത്. എന്നാൽ   നിലവിലെ പിണറായി സർക്കാർ  ഈ കമ്മീഷനെ മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു പോഷക സംഘടനയുടെ നിലവാരത്തിലേക്ക് അധപതപ്പിച്ചു. പാർട്ടി പ്രവർത്തകരും, നേതാക്കളും ഉൾപ്പെട്ട  ഏതു പരാതിയിലും  അന്വേഷണം  നടത്തുന്നതിന്  മാർക്സിസ്റ്റ് പാർട്ടിക്ക് സ്വന്തം പോലീസും, അന്വേഷണ സംഘവും, കോടതിയുമുണ്ടെന്നു തുറന്ന പറഞ്ഞത്  വനിതാ കമ്മീഷൻ അധ്യക്ഷയായ ജോസഫൈൻ ആയിരുന്നു.   വനിതകളോട്  വളരെ ക്രൂരവും മനുഷ്യത്വ രഹിതവുമായി  പെരുമാറിയ   എം.സി. ജോസഫൈനെ  ഒടുവിൽ പിണറായി സർക്കാരിന്  തന്നെ പുറത്താക്കേണ്ടി വന്നു. കോൺഗ്രസ് സർക്കാരുകളും കമ്മ്യൂണിസ്റ്റ് സർക്കാരുകളും  വനിതാ പ്രശ്നങ്ങളിൽ കൈക്കൊള്ളുന്ന നിലപാടാണ് പ്രധാനം.  കോൺഗ്രസ് സര്കാരുകൾക്കുകീഴിൽ  വനിതാ കമ്മീഷനുകൾക്കു പൂർണ സ്വാതന്ത്ര്യത്തോടെയും നീതിയുക്തമായും പ്രവർത്തിക്കാൻ അവസരം നൽകിയിരുന്നെങ്കിൽ, കമ്മ്യൂണിസ്റ്റ് സർക്കാരുകൾ   രാഷ്ട്രീയ ലക്ഷ്യത്തോടെയും , അതിർ വരമ്പുകൾ തീർത്തും മാത്രമേ  പ്രവർത്തന സ്വാതന്ത്ര്യം നൽകുന്നുള്ളൂ. അതുകൊണ്ടാണ് ഇടതുപക്ഷ ഭരണത്തിൻകീഴിൽ വനിതാ കമ്മീഷനുകൾക്കു    ഫലപ്രദമായി  പ്രവർത്തിക്കുവാൻ സാധിക്കാതെ, ഏട്ടിലെ പശുക്കുക്കളെപോലെ ഇരിക്കേണ്ടി വരുന്നത്.

രോഷാഗ്നിപടർത്തിയ സ്ത്രീധന മരണങ്ങൾ 

ജൂൺ മാസം അവസാന ആഴ്ച നടന്ന മൂന്നു മരണങ്ങളാണ്  സ്ത്രീധനത്തിനെതിരെയുള്ള രോഷാഗ്നി  കേരള സമൂഹത്തിൽ ഇപ്പോൾ  ആളിക്കത്തിക്കാൻ  ഇടയാക്കിയത് .  മൂന്നു പേരും  25  വയസ്സിനു താഴെയുള്ള പെണ്കുട്ടികളായിരുന്നു.  ഇതിൽ ആദ്യത്തേത് ആയുർവേദ മെഡിസിന് പഠിക്കുകയായിരുന്നു വിസ്മയുടെ മരണമാണ്.  സുന്ദരിയായ ഈ കുട്ടിയെ   വെഹിക്കിൾ ഇൻസ്‌പെക്ടർ ആയ കിരണ്കുമാർ  വിവാഹം  ചെയ്തപ്പോൾ  100  പവൻ സ്വർണവും, 1.25 ഏക്കർ സ്ഥലവും ഒരു പുതിയ കാറും  നൽകിയിരുന്നു.  കാറിനു പകരം ആഡംബര കാർ വാങ്ങാനുള്ള രൂപ നൽകണമെന്ന് പറഞ്ഞു ഭർത്താവിന്റെ വീട്ടുകാരും ഭർത്താവും നിരന്തരമായി പീഡിപ്പിച്ചു. കൊലപാതകമാണോ ആത്മഹത്യാ ആണോ എന്നതല്ല പ്രശ്‍നം .  സ്ത്രീധന തർക്കത്തെ തുടർന്നാണ്  ആ കുട്ടി  ഭർതൃ ഗൃഹത്തിൽ വച്ച്  മരണമടഞ്ഞത്  എന്നതിൽ ആർക്കും സംശയമില്ല.   ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്  19  വയസ്സുകാരിയായ  സുചിത്ര ഭർതൃഗൃഹത്തിൽ  മരണപ്പെട്ടതാണ് രണ്ടാമത്തെ കേസ്. വിവാഹ സമയത് 51  പവൻ സ്വർണവുംഒരു കാറും കൊടുത്തിരുന്നു. ഇതിനു പുറമെ  10  ലക്ഷം രൂപകൂടി വേണമെന്ന് പറഞ്ഞു ഭർത്താവു വിഷ്ണുവും  അയാളുടെ വീട്ടുകാരും  ആ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.  മൂന്നാമത്തെ കേസ്  തിരുവനന്തപുരത്തിനടുത്തുള്ള വിഴിഞ്ഞതായിരുന്നു. സ്ത്രീധനമായി ലക്ഷം രൂപ കൂടി വേണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട്   ഭർതാവ്  സുരേഷിന്റെ  വീട്ടുകാർ മാനസികമായും ശാരീരികമായും  പീഡിപ്പിക്കുന്നതിനിടയിലാണ് അർച്ചന എന്ന  കുട്ടി മരണമടയുന്നത് .

സ്ത്രീ പീഡനം വർധിച്ച അഞ്ചുവര്ഷങ്ങൾ 

സംസ്ഥാന പോലീസിന്റെ ക്രൈം റെക്കോർഡ്‌സ് പ്രകാരം  പിണറായി സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ഭരണത്തിനിടക്ക് 66  സ്ത്രീധന മരണങ്ങളും 15143  പരാതികളുമാണ് ഉണ്ടായിട്ടുള്ളത്. 2015  7  സ്ത്രീധന മരണങ്ങളായിരുന്നു കേരളത്തിൽ നടന്നത്.  ഓരോ വർഷവും സ്ത്രീ ധന മരണങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. 2020 ൽ സ്ത്രീധനവുമായി ബന്ധപ്പെട്ട പോലീസ്  കേസുകൾ 2715  ആയിരുന്നു.വനിതാ മതിലും, സ്ത്രീ സുരക്ഷയുമെല്ലാം പിണറായി സർക്കാരിന്  വെറും മുദ്രാവാക്യങ്ങൾ  മാത്രമാണ്.  ഈ സർക്കാർ അധികാരത്തിലേറിയശേഷം  കഴിഞ്ഞ ഏപ്രിൽ മാസം വരെ    പെൺകുട്ടികൾ ഉൾപ്പെടെ  16656 സ്ത്രീകളാണ്   ബലാൽ സംഘത്തിനിരയായത്. ലൈംഗിക പീഡനങ്ങളും കൊലപാതകങ്ങളും  റിപ്പോർട്ട് ചെയ്യാത്ത ദിവസങ്ങളില്ല.  ഉത്തർപ്രദേശിലെ  ഉന്നാവുംഹത്രാസും അടക്കം നിരവധി ലൈംഗിക പീഡനങ്ങളും, കൊലപാതകങ്ങളും നടന്ന യോഗിയുടെ ഭരണവും   വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെയുള്ള ലൈംഗിക പീഡനങ്ങളും  കൊലപാതകങ്ങളും നടന്ന കേരളത്തിലെ  പിണറായി സർക്കാരിന്റെ ഭരണവും തമ്മിലുള്ള ഏക വ്യത്യാസം                  കൊടിയുടെ നിറത്തിൽ മാത്രമാണ്. എന്ത് വിലകൊടുത്തും പാർട്ടിക്കാരായ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ്  ഇരു   മുഖ്യമന്ത്രിമാരും  സ്വീകരിക്കുന്നത്. യോഗിയുടേത് കാവിയാണെങ്കിൽ, പിണറായി ഏന്തിയിരിക്കുന്നതു ചുവന്ന   കൊടിയാണ്.  അത് മാത്രമാണ് വ്യത്യാസം.  ഗവർണർ  ഒരു ദിവസം  ഉപവസിച്ചതുകൊണ്ട്  മുഖ്യമന്ത്രി പിണറായി വിജയന്  മാനസാന്തരം ഉണ്ടായിട്ടുണ്ടെങ്കിൽ നല്ലതുതന്നെ എന്ന് ആശ്വസിക്കാം .

പി.എസ്‌ .ശ്രീകുമാർ 

9847173177