സംസ്ഥാന വികസനത്തിന് ദിശാബോധം നൽകിയ ഉമ്മൻചാണ്ടി
അഡ്വ. പി.എസ് .ശ്രീകുമാർ
ഉമ്മൻചാണ്ടി എന്ന ജനകീയ നേതാവിൻറ്റെ ശക്തിയും, ദൗർബല്യവും ആൾക്കൂട്ടമായിരുന്നു. അദ്ദേഹം എവിടെ പോയാലും ജനങ്ങൾ അദ്ദേഹത്തെ അന്വേഷിച്ചു അവിടെ എത്തുമായിരുന്നു. അതുപോലെ അദ്ദേഹം തെല്ലും ഇഷ്ടപ്പെടാതിരുന്നത് ഏകാന്തതയായിരുന്നു. അദ്ദേഹം ജനങ്ങളോട് കാണിച്ച സ്നേഹവും, കരുണയും അനുകമ്പയും ജനങ്ങൾ പതിന്മടങ്ങായി തിരിച്ചുനൽകുന്ന കാഴ്ചയാണ് അദ്ദേഹത്തിന്റെ കല്ലറയിലേക്കുള്ള ഒരു വർഷത്തോളമായി തുടരുന്ന ജനപ്രവാഹം..
പുതുപ്പള്ളിയിലെ ജനങ്ങളുടെ സുഖദുഃഖങ്ങളിൽ ഒന്നൊഴിയാതെ പങ്കുചേരുന്ന നിയമസഭാ സാമാജികനാ യി ഇരിക്കെത്തന്നെ ലോകത്തെവിടെയുമുള്ള മലയാളികൾക്ക് ഒരാശ്രയമായി വിളിപ്പുറത്തു അദ്ദേഹം ഉണ്ടായിരുന്നു. അതിലൊന്നും രാഷ്ട്രീയ പരിഗണനകൾ കടന്നുവന്നിരുന്നില്ല . ഭരണത്തിലാണെങ്കിലും പ്രതിപക്ഷത്താണെങ്കിലും അതിനു യാതൊരു മാറ്റവുമിലായിരുന്നു. 2004 ൽ സുനാമി തിരമാലകൾ തീരപ്രദേശങ്ങളിൽ ആഞ്ഞുവീശിയപ്പോളും , 2018 ൽ കേരള ജനതയെ പ്രളയം വിഴുങ്ങിയപ്പോളും, 2020 ൽ കേരളത്തിലും ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിലുമുള്ള മലയാളികളെ കൊറോണ മഹാമാരി കാർന്നു തിന്നപ്പോളും മലയാളികളുടെ ആശ്രയവും അത്താണിയുമായി ഉമ്മൻ ചാണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു. കോറോണയുടെ പിടിയിൽ നാടു മുഴുവൻ അമർന്നപ്പോൾ , ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറു കണക്കിന് മലയാളികളാണ് അദ്ദേഹത്തിന്റെ സഹായത്തിനായി ഫോണിൽ വിളിച്ചത് . കേരള ജനത ഇത്രമാത്രം സ്നേഹവും വാത്സല്യവും നൽകിയ മറ്റൊരു നേതാവില്ല.
രണ്ടാം തവണ മുഖ്യമന്ത്രി അവസരത്തിൽ സിനിമാ നടനായ സിദ്ദിക്ക് അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിൽ, പൊതുരംഗത്ത് അദ്ദേഹത്തെ നയിക്കുന്ന തത്വം എന്താണെന്ന് വ്യക്തമാക്കി. "'ജനാധിപത്യത്തിൽ എതിർപ്പ് തെറ്റല്ല. സമരങ്ങൾ വേണ്ടിവരും. അതൊക്കെ ജനാധിപത്യത്തിന് ശക്തിപകരുന്ന ഘടകങ്ങളാണ്. എനിക്കുള്ള ഏറ്റവും വലിയ ശക്തി, എനിക്കെതിരെയുള്ള വിമർശനങ്ങളാണ്. കാരണം, ഞാനെപ്പോഴും കെയർ ഫുള്ളായിരിക്കും. ചെറിയ തെറ്റുപോലും വിമര്ശിക്കപ്പെടുമെന്നു പറയുമ്പോൾ വളരെ സൂക്ഷിച്ചായിരിക്കും പ്രവർത്തിക്കുക. ജനാധിപത്യത്തിൽ വിമര്ശനവും പ്രതിപക്ഷവും എല്ലാം വേണം". വിശ്വസിക്കുന്നത് പറയുകയും, പറയുന്നത് പ്രവർത്തിക്കുകയും ചെയ്ത അദ്ദേഹം, ഭരണത്തിൽ ഇരുന്നപ്പോൾ ഉണ്ടായ വിമർശനങ്ങളെയൊന്നും അസഹിഷ്ണതയോടെ കാണുകയോ, വിമർശകരെ അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ല. വിമർശനങ്ങളിൽ കഴമ്പുണ്ടെങ്കിൽ അതുൾക്കൊള്ളാൻ അദ്ദേഹം മടിച്ചിട്ടുമില്ല. ഇതേ സമീപനം തന്നെയായിരുന്നു വികസന കാര്യങ്ങളിലും അദ്ദേഹത്തെ നയിച്ചത്. ദീർഘ ദൃഷ്ടിയോടെയായിരുന്നു വികസനകാര്യങ്ങളെ അദ്ദേഹം സമീപിച്ചിരുന്നത്.
ഭരണരംഗത്തേക്കുള്ള പ്രവേശനം
ഭരണ രംഗത്ത് അദ്ദേഹം പ്രവേശിച്ചത് , 1977ൽ ആദ്യം കെ. കരുണാകരൻറ്റെയും, പിന്നീട് എ.കെ.ആൻറണിയുടേയും മന്ത്രിസഭകളിൽ , തൊഴിൽ-ഭവന മന്ത്രിയായായിട്ടായിരുന്നു. ആ കാലഘട്ടത്തിലാണ് തിരുവനന്തപുരം ചെങ്കൽച്ചൂള കോളനിയിലെ അധസ്ഥിത വിഭാഗങ്ങൾ താമസിച്ചിരുന്ന , ചേരികൾ മാറ്റി ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകുവാനുള്ള പദ്ധതിയ്ക്കു തുടക്കം കുറിച്ചത്. തൊഴിലില്ലാത്ത യുവാക്കൾക്ക് ഇന്നും ലഭിക്കുന്ന തൊഴിലില്ലായ്മ വേതനം അദ്ദേഹം തൊഴിൽ മന്ത്രിയായി അധികാരത്തിലേറിയപ്പോഴാണ് നടപ്പിലാക്കിയത്. അസംഘടിതരായിരുന്ന ചുമട്ടുതൊഴിലാളികളുടെ ക്ഷേമത്തിനായി ക്ഷേമനിധി ബില്ലു പാസ്സാക്കിയതും തൊഴിൽ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ശ്രമത്തിലായിരുന്നു..
1981 ൽ ആഭ്യന്ത മന്ത്രി എന്ന നിലയിൽ പൊലീസിൽ ആധുനികവൽക്കരണത്തിന് തുടക്കം കുറിച്ചു. . ബ്രിട്ടീഷ് ഭരണ കാലം മുതൽ പോലീസിന്റ്റെ യൂണിഫോം ആയിരുന്ന ട്രൗസർ മാറ്റി പാന്റ്സ് കൊണ്ടുവന്നു. അതുപോലെ തീപ്പെട്ടിക്കൊള്ളിപോലത്തെ തൊപ്പിമാറ്റി, ഇപ്പോൾ ഉപയോഗത്തിലുള്ള തൊപ്പി നൽകി. ധനകാര്യ മന്ത്രിയായിരുന്ന അവസരത്തിൽ കേരളത്തിന്റെ ഖജനാവ് ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു. മുഖ്യമന്ത്രി ആയ രണ്ടവസരങ്ങളിലും കേരളത്തെ കുറിച്ചുള്ള തൻറ്റെ വികസന സ്വപ്‌നങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുവാൻ അദ്ദേഹം ശുഷ്‌കാന്തി കാട്ടി.
2004 ൽ മുഖ്യമന്ത്രി ആയപ്പോൾ, തിരുവനന്തപുരം നഗരത്തിലെ റോഡുകൾ ആധുനികവൽക്കരിച്ചു. പാളയം അടിപ്പാത സമയബന്ധിതമായി പൂർത്തീകരിച്ചു. ഇതിൻറ്റെ ഭാഗമായി രണ്ടു ഫ്‌ളൈഓവറുകൾ നിർമിക്കാനും നടപടി തുടങ്ങി . കരിപ്പൂർ വിമാനത്താവളത്തിന് അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവി ലഭ്യമാക്കി. കോട്ടയവും, ഇടുക്കിയും ഉൾപ്പെടെയുള്ള, മലയോര മേഖലയുടെ വികസനം ലക്ഷ്യമാക്കി മലയോര പാതാ പദ്ധതിക്ക് തുടക്കമിട്ടു. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർക്ക് കേരളത്തിൽ ജോലി ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെയാണ് ആഗോള ഐ.ടി കമ്പനികളെ ആകര്ഷിയ്ക്കുവാൻ സ്മാർട്ട് സിറ്റി സ്ഥാപിയ്ക്കാൻ തീരുമാനിച്ചത് . എന്നാൽ അതിനെതിരെ അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി.എസ്,അച്യുതാനന്ദൻ ഹൈക്കോടതിയിൽ കേസുമായി പോയി. അക്കാരണത്താൽ കാലതാമസമുണ്ടായെങ്കിലും, ഈ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതും പൂർത്തീകരിച്ചതും ഉമ്മൻ ചാണ്ടി 2011 ൽ വീണ്ടും മുഖ്യമന്ത്രി ആയപ്പോഴാണ്.
വൻകിട പദ്ധതികൾക്കായി
സ്ഥലത്തിൻറ്റെ ദൗർലഭ്യവും, ഉയർന്ന വിലയും കാരണം വൻകിട വ്യവസായികൾ കേരളത്തിലേക്ക് വരാത്ത സാഹചര്യമാണ്. സര്ക്കാരിന്റ്റെ ആഭിമുഖ്യത്തിലുള്ള വൻകിട പദ്ധതികൾ മാത്രമാണ് കേരളത്തിൽ കഴിഞ്ഞ അരനൂറ്റാണ്ടായി ഉണ്ടായിരുന്നത്. അതുതന്നെയും വിരലിലെണ്ണാവുന്നവ മാത്രം. കാനഡ സർക്കാരിന്റ്റെ സഹായത്തോടെ 1973 ൽ ഇടുക്കി ജലപദ്ധതി നടപ്പിലാക്കിയതിന് ശേഷം, പിന്നീടുണ്ടായ ഒരു വൻകിട പദ്ധതി എന്ന് പറയാവുന്നത് പൊതു-സ്വകാര്യ സംയുക്ത സംരംഭമായ നെടുമ്പാശ്ശേരി വിമാനത്താവളം മാത്രമായിരുന്നു .ഡൽഹി മെട്രോ യാഥാർഥ്യമായ സമയത്താണ് കൊച്ചി മെട്രോ എന്ന ആശയം കേരളത്തിൽ ഉണ്ടാകുന്നത്. ഡൽഹി മെട്രോയിൽ ഒരു യാത്രകഴിഞ്ഞു വന്ന ഉടൻതന്നെ ഇക്കാര്യം അദ്ദേഹം ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. 2005 ഓഗസ്റ്റിൽ ചേർന്ന മന്ത്രിസഭാ യോഗം കൊച്ചി മെട്രോ നടപ്പാക്കാൻ തീരുമാനിക്കുകയും തുടർ നടപടികൾ കൈക്കൊള്ളുകയും ചെയ്തു. അപ്പോഴേക്കും തെരഞ്ഞെടുപ്പുകഴിഞ്ഞു അച്യുതാനന്ദൻ സർക്കാർ അധികാരത്തിലെത്തി. അച്ചുതാനന്ദൻ സർക്കാരിന്റെ അഞ്ചുവര്ഷവും കൊച്ചിമെട്രോയെക്കുറിച്ചു ചർച്ചകളും തർക്കങ്ങളും നടന്നതല്ലാതെ ക്രിയാത്മകമായ ഒരു നടപടിയും കൈക്കൊണ്ടില്ല. ഇതിനൊരു മാറ്റം വരുത്തുവാൻ മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം ശ്രമിച്ചു. 2005 ലെ ഉമ്മൻചാണ്ടി സർക്കാർ തുടക്കം കുറിച്ച കൊച്ചി മെട്രോ പദ്ധതിക്ക് വീണ്ടും ജീവൻ വചു.. കൊച്ചി മെട്രോക്ക് തടസ്സമായി ഒട്ടേറെ കാര്യങ്ങൾ പൊന്തിവന്നു. DMRC യെ പദ്ധതിയുടെ നടത്തിപ്പിന് ചുമതല ഏൽപ്പിക്കാൻ ഉദ്യോഗസ്ഥ പ്രമുഖർ തടസ്സവാദങ്ങൾ ഒരുപാടു ഉന്നയിച്ചു. അതിനെ അതിജീവിച്ചു DMRC ക്ക് ചുമതല നല്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും അതേറ്റെടുക്കാൻ DMRC തയാറായില്ല. ഒടുവിൽ ഉമ്മൻചാണ്ടിയും, അന്ന് സംസ്ഥാനത്തു റയിൽവേയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി ആര്യാടൻ മുഹമ്മദും കൂടി കേന്ദ്ര മന്ത്രി കമൽനാഥിനെയും മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനെയും നേരിട്ടുകണ്ടാണ് 5500 കോടി മുതൽ മുടക്കുള്ള കൊച്ചി മെട്രോയുടെ നിർമാണം ഏറ്റെടുപ്പിച്ചത് . മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഒഴിയുന്നതിന് മുമ്പുതന്നെ ആദ്യഘട്ട നിർമാണം പൂർത്തിയാക്കി ട്രയൽ റണ്ണും നടത്തി.
കൊച്ചി റിഫൈനറി
സംസ്ഥാന സർക്കാരിന്റ്റെ സഹകരണത്തോടെയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ 1966 ൽ കൊച്ചി റിഫൈനറി ആരംഭിച്ചത്. പിന്നീട് ഇതിനെ ഭാരത് പെട്രോളിയം കോര്പറേഷന് ഏറ്റെടുത്തു. 2012 ലെ" എമേർജിങ് കേരള " ആഗോള സംഗമത്തിൽ പങ്കെടുത്തപ്പോഴാണ് 20000 കോടി രൂപയുടെ വികസന പദ്ധതിക്ക് ബി പി സി എൽ രൂപരേഖ ഉണ്ടാക്കിയത്. ആഗോള സംഗമം ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രധാന മന്ത്രി മൻമോഹൻ സിംഗുമായി ഉമ്മൻ ചാണ്ടി നടത്തിയ ചർച്ചയെ തുടർന്നാണ് ബ്രഹത്തായ ഈ പദ്ധതിക്ക് കേന്ദ്ര സർക്കാർ പച്ച കൊടി കാട്ടിയതു. ഇത് നടപ്പിലാക്കുവാൻ സ്ഥലം ഏറ്റെടുത്തു നൽകിയതിന് പുറമെ , നികുതി ഇളവുൾപ്പെടെ ഒട്ടേറെ സൗകര്യങ്ങളാണ് സംസ്ഥാന സർക്കാർ നൽകിയത്. നാല് വര്ഷം കൊണ്ട് വികസന പ്രവർത്തനങ്ങൾ പൂർത്തീ കരിച്ചു കഴിഞ്ഞപ്പോൾ, ബി പി സി എല്ലിന്റ്റെ കീഴിലെ ഏറ്റവും വലിയ റിഫൈനറി യായി ഇത് മാറി. ഇന്ന് കേരളത്തിൽ ഏറ്റവും കൂടിയ മുതല്മുടക്കുള്ള പൊതുമേഖലയിലെ പദ്ധതിയും ഇതാണ്.
വേഴാമ്പലിനെപോലെ വികസനത്തിന് നോക്കിയിരുന്ന ഉത്തര മലബാറിന് പ്രതീക്ഷനൽകിയാണ് കണ്ണൂർ എയർപോർട്ട് പദ്ധതി പ്രഖ്യാപിച്ചത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയ ശേഷമാണ് 2300 കോടി ചെലവ് പ്രതീക്ഷിച്ച നിർമാണ കരാർ എൽ ആൻഡ് ടി കമ്പനിയെ ഏൽപ്പിച്ചത്. 2016 ഫെബ്രുവരിയിൽ റൺവെ നിർമാണം പൂർത്തിയാക്കി എയർ ഫോഴ്സ് വിമാനത്തിന്റ്റെ ട്രയൽ റണ്ണും നടത്തിക്കുവാൻ ഉമ്മൻചാണ്ടിക്കു സാധിച്ചു. വീണ്ടും രണ്ടു വർഷങ്ങൾക്കു ശേഷമാണ് ടെർമിനൽ നിർമാണം പൂർത്തിയാക്കി ഔപചാരിക ഉദ്‌ഘാടനം പിണറായി സർക്കാർ നടത്തിയത്. .
ബൈപാസ്സുകൾ യാഥാർഥ്യത്തിലേക്ക്
നാല് പതിറ്റാണ്ടായുള്ള കേരളത്തിൻറ്റെ ആവശ്യമാണ് പാറശ്ശാല മുതൽ മഞ്ചേശ്വരം വരെയുള്ള നാല് വരി ദേശീയ പാത. .ഭൂമി ഏറ്റെടുക്കൽ , അലൈൻമെന്റ് , തുടങ്ങിയ തർക്കങ്ങളിൽ പെട്ട് ഈ ആവശ്യം ശീതീകരണപ്പെട്ടിയിലായപ്പോൾ ഉമ്മൻ ചാണ്ടിയുടെ മനസ്സിലുദിച്ച ആശയമാണ് പ്രധാന നഗരങ്ങളിലെ ഗതാഗത തടസ്സങ്ങൾ മറികടക്കാനായി ബൈപാസുകൾ മാത്രമായി , ദേശീയ പാതാ അതോറിറ്റിയുടെ അംഗീകാരത്തോടെ, നിർമിക്കുവാൻ സാധിക്കുമോ എന്നുള്ളത് .തലശ്ശേരി,കോഴിക്കോട്,ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബൈപാസ് നിർമിക്കാൻ സ്ഥലം ഏറ്റെടുത്തിട്ട് നാലുപതിറ്റാണ്ടു കഴിഞ്ഞെങ്കിലും ദേശീയ പാതക്കൊപ്പമേ ബൈ പാസ് നിർമാണവും നടത്താൻ സാധിക്കു എന്നായിരുന്നു കേന്ദ്ര നയം.ദേശീയ പാത വികസനത്തോടൊപ്പം ബൈപാസ് വികാസം എന്ന കടുംപിടുത്തതിൽ നിന്നും കേന്ദ്ര സർക്കാരിനെ പിന്തിരിപ്പിക്കുവാൻ മുഖ്യമന്ത്രി എന്ന നിലയിൽ ഉമ്മൻ ചാണ്ടി ശ്രമിച്ചു. ദേശീയ പാതക്കായി 45 മീറ്ററിൽ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പല സംഘടനകളും പ്രക്ഷോഭം നടത്തി സർവ്വേ പോലും നിർത്തിവെക്കേണ്ടി വന്ന സാഹചര്യമായിരുന്നു അന്ന്.. സ്ഥലം ഏറ്റെടുക്കൽ ആവശ്യമില്ലാത്ത ബൈപാസ്സുകളെ ഇതിൽ നിന്നും ഒഴിവാക്കുവാൻ പറ്റുമോ എന്ന് ആരായാൻ അദ്ദേഹം തീരുമാനിച്ചു. അതിനായി പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനെ നേരിട്ട് കണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. ബൈപാസ് വികസന ചെലവിന്റ്റെ പകുതി സംസ്ഥാന സർക്കാർ വഹിക്കാമെന്ന ഉറപ്പുകൊടുത്താണ് ഈ ബൈപാസ്സുകളെയെല്ലാം സ്റ്റാൻഡ് എലോൺ പദ്ധതികളാക്കി മാറ്റിയത്. ഈ നയം മാറ്റം രാജ്യത്തുതന്നെ ആദ്യമായിരുന്നു. കോഴിക്കോട് ബൈപാസ് നിർമാണം പൂർത്തിയാക്കുകയും, ബാക്കിയുള്ളവയുടെ നിർമാണപ്രവര്ത്തനങ്ങൾക്കു തുടക്കം കുറിക്കുവാനും ഉമ്മൻ ചാണ്ടി സർക്കാരിന് കഴിഞ്ഞു.
വിഴിഞ്ഞം തുറമുഖം
സംസ്ഥാന രൂപീകരണ കാലം മുതലുള്ള ഒരു സ്വപ്ന പദ്ധതിയായിരുന്നു വിഴിഞ്ഞം തുറമുഖനിർമാണം. തീരത്തു നിന്ന് ഒരു നോട്ടിക്കൽ മൈൽ അകലം വരെ സ്വാഭാവികമായ 20 മീറ്റർ ആഴം വിഴിഞ്ഞതിൻറ്റെ മാത്രം പ്രത്യേകതയാണ്. ഇക്കാരണത്താൽ മറ്റു തുറമുഖങ്ങളെപ്പോലെ ഇടയ്ക്കിടയ്ക്ക് ചെലവേറിയ ഡ്രെഡ്ജിങ് ആവശ്യമില്ല. നിലവിൽ , ഇന്ത്യയിൽ കണ്ടെയ്നർ ട്രാൻസ്ഷിപ്മെൻറ്റ് ടെര്മിനലുകളൊന്നും ഇല്ല .ഇതിനായി നമ്മൾ ആശ്രയിയ്ക്കുന്നതു ദുബായ് , കൊളമ്പോ ,സിംഗപ്പൂർ തുടങ്ങിയ തുറമുഖങ്ങളെയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലായാൽ രാജ്യത്തിന് വിദേശ നാണ്യഇനത്തിൽ കോടിക്കണക്കിനു രൂപ ലാഭിയ്ക്കുവാൻ സാധിയ്ക്കും. 2001 ലെ ആൻറണി സർക്കാർ വിഴിഞ്ഞം തുറമുഖം വികസിപ്പിയ്ക്കുവാൻ തീരുമാനിച്ചെങ്കിലും, കോടതി കേസുകൾ കാരണം മുന്നോട്ടു പോകുവാൻ സാധിച്ചില്ല. പിന്നീട് വന്ന അച്ചുതാനന്ദൻ സർക്കാരിന്റ്റെ കാലത്തും പദ്ധതി കടലാസിൽതന്നെയിരുന്നു .ഈ പദ്ധതിയ്‌ക്കെതിരെ രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയർന്ന എല്ലാ എതിർപ്പുകളെയും അവഗണിച്ചു കൊണ്ടാണ് പദ്ധതിയുമായി മുന്നോട്ടു പോകാൻ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചത്. 7250 കോടി രൂപയുടെ പദ്ധതിയിൽ 6000 കോടി രൂപയുടെ അഴിമതിയാണ് അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ഉന്നയിച്ചത്. തിരുവന്തപുരത്തിന്റ്റെയും കേരളത്തിൻറ്റെയും വികസനത്തിൽ നിർണായകമായ സ്ഥാനം ഈപദ്ധതിയ്ക്കുണ്ടെന്നു തിരിച്ചറിഞ്ഞ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എല്ലാതടസ്സവാദങ്ങളെയും അതിജീവിച്ചാണ് അദാനി പോർട്ടുമായി കരാറുണ്ടാക്കിയത്. ആയിരം ദിവസങ്ങൾക്കുള്ളിൽ സമയബന്ധിതമായി പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, അദ്ദേഹത്തിന് ശേഷം 2016 ൽ അധികാരത്തിലേറിയ പിണറായി സർക്കാരിന്റെ പിടിപ്പുകേടുകാരണം, നിര്മാണത്തിന്റ്റെ ഒമ്പതാം വർഷത്തിലേക്കു കടന്നപ്പോളാണ് തുറമുഖം പ്രവർത്തന സജ്ജമാക്കുവാൻ സാധിച്ചിട്ടുള്ളത്. വിഴിഞ്ഞത്തു നിന്നുമുള്ള റെയിൽവേ ലൈൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
സബർബൻ റെയിൽ
റെയിൽവേ ഗതാഗതത്തിലെ കാലതാമസം ഒഴിവാക്കുന്നതിനും , വേഗത്തിൽ റെയിൽവേ ഗതാഗതതിൻറ്റെ വേഗത വർദ്ധിപ്പിക്കുന്നതിന്റ്റെയും ഭാഗമായി, തിരുവനന്തപുരത്തുനിന്നും ചെങ്ങന്നൂർവരെ 125 കിലോ മീറ്റർ ദൂരത്തിൽ സബർബൻ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനായി റെയ്ൽവേയുമായി ധാരണ പത്രം ഒപ്പുവെച്ചു . റെയിൽവേയും സംസ്ഥാന സർക്കാരും തുല്യമായി മുതൽ മുടക്കി വേഗതയാർന്ന ട്രെയിൻ സർവീസ് ആരംഭിക്കുവാനും പിന്നീട് വടക്കൻ ഭാഗങ്ങളിലേക്ക് സർവീസ് നീട്ടുവാനുമാണ് ഉദ്ദേശിച്ചത്. എന്നാൽ എൽ ഡി എഫ് സർക്കാർ ഈ പദ്ധതി ഉപേക്ഷിച്ചാണ് കെ,റയിലിനായി ശ്രമിച്ചത്. . തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ഗതാഗത തിരക്ക് ഒഴിവാവാക്കുന്നതിനായി മോണോ റെയിൽ പ്രൊജെക്ടുകൾ തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും , അതും പിണറായി സർക്കാർ വേണ്ടെന്നു വച്ച്.
കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റ്റെ ആശയമായിരുന്നു കേരളത്തിൽ ഒരു ജീവശാസ്ത്ര പാർക്ക് സ്ഥാപിക്കണമെന്നത്. ആന്ധ്രയും, തമിഴ്‌നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഏറെ ദൂരം മുന്നോട്ടു പോയ സാഹചര്യത്തിൽ എത്രയും വേഗം ജീവ ശാസ്ത്ര പാർക്ക് സ്ഥാപിക്കണമെന്നു സർക്കാർ തീരുമാനിച്ചു KSIDC യോട് പദ്ധതി രേഖ തയ്യാറാക്കാൻ ആവശ്യപ്പെട്ടത്. ഇതിനായി ആദ്യ ഘട്ടത്തിൽ 75 ഏക്കർ സ്ഥലം തിരുവനന്തപുരത്തിനടുത്തു തോന്നക്കലിൽ ഏറ്റെടുത്തുകൊണ്ട് 2013 ൽ പാർക്കിന്റ്റെ ഉദ്‌ഘാടനം നിർവഹിച്ചു. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ശ്രീചിത്ര തിരുനാൾ മെഡിക്കൽ ഇൻസ്റ്റിട്യൂട്ടിന്റെ ബിയോടെക്നോളജി വിഭാഗം ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് തോന്നക്കലെ ലൈഫ് സയൻസസ് ഇൻസ്റ്റിട്യൂട്ടിൽ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള ജീവ ശാസ്ത്ര പാർക്കുകളിൽ ഒന്നായി ഇത് മാറി.
കേരളത്തിന് ഐ ഐ ടി
കേരളത്തിൻറ്റെ ദീർഘനാളായുള്ള ഒരു ആവശ്യമായിരുന്നു നമ്മുടെ സംസ്ഥാനത്തു ഒരു ഐ ഐ ടി വേണമെന്നുള്ളത്. ആ സ്വപ്നമാണ്, അദ്ദേഹത്തിന്റ്റെ ശ്രമഫലമായി 2015 ൽ പാലക്കാട് സാധിതമായത് . അതുപോലെ , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരത്തെ വിതുരയിൽ തുടങ്ങാൻ സാധിച്ചതും അദ്ദേഹത്തിന്റ്റെ നിരന്തരമായ ശ്രമഫലമായാണ്. സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപങ്ങളെ എല്ലാം അഫിലിയേറ്റ് ചെയ്തുകൊണ്ട് ഒരു സാങ്കേതിക സർവകലാശാല എന്നതും സംസ്ഥനത്തിന്റ്റെ ദീർഘകാല ആവശ്യമായിരുന്നു. അതാണ് എ .പി.ജെ.അബ്ദുൽ കലാം സാങ്കേതിക സർവകലാശാല സ്ഥാപിച്ചതിലൂടെ നടപ്പിലായത് .മികവിന്റ്റെ കേന്ദ്രങ്ങളായ പതിനാറ് കോളേജുകൾ സ്വയംഭരണ കോളേജുകളായി മാറ്റിയതും ഉമ്മൻചാണ്ടി സർക്കാരായിരുന്നു.
2015 ൽ ദേശീയ ഗെയിംസ് കേരളത്തിൽ; വച്ച് നടത്തുവാൻ സാധിച്ചത് വലിയ വിജയമായിരുന്നു. കായിക രംഗത്ത് വിവിധ ജില്ലകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുവാനും അന്തർ ദേശീയ നിലവാരമുള്ള കളിക്കളങ്ങൾ പടുത്തുയർത്തുവാനും അത് നമ്മെ സഹായിച്ചു. 240 കോടി രൂപ ചെലവിൽ കാര്യവട്ടത്തു നിർമിച്ച ഗ്രീൻ ഫീൽഡ് സ്റ്റേഡിയം , സിന്തറ്റിക് പ്രതലത്തോടുകൂടിയ തിരുവനന്തപുരത്തെ ടെന്നീസ് അക്കാദമി, കൊല്ലം ആശ്രാമത്തെ ആസ്ട്രോ ടർഫ് ഹോക്കി സ്റ്റേഡിയം, കണ്ണൂർ മുണ്ടായതെ ഇൻഡോർ സ്റ്റേഡിയം, തൃശൂർ രാമപുരത്തെ ഷൂട്ടിംഗ് റേഞ്ച്, തിരുവനന്തപുരം പാളയത്തെ അന്താരാഷ്ട്ര നിലവാരമുള്ള സ്ക്വാഷ് കോർട്ട്, നെ ട്ടയത്തെ ഏറ്റവും വലിയ ഷൂട്ടിംഗ് റേഞ്ച്, തുടങ്ങി അന്താരാഷ്ട്ര നിലവാരമുള്ള നിരവധി കളികളങ്ങളാണ് കേരളത്തിൻറ്റെ വിവിധ ഭാഗങ്ങളിൽ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടു ഉയർന്നു വന്നത്. ഇവ ഇന്ന് വളർന്നു വരുന്ന കായിക പ്രതിഭകൾക്ക് അനുഗ്രഹമായി മാറിയിട്ടുണ്ട്.
സർക്കാർ മേഖലയിൽ പുതിയ മെഡിക്കൽ കോളേജുകൾ
മനസ്സ് മുഴുവൻ പാവപ്പെട്ടവരോടുള്ള അനുകമ്പ നിറഞ്ഞു തുളുമ്പുന്ന ഉമ്മൻ ചാണ്ടിയെ ഏറ്റവും ആശങ്കാകുലൻ ആക്കുന്നത് ജനങ്ങളുടെ ആരോഗ്യ പ്രശ്നം ആണ്. കേരളത്തിൽ ഇതൊരു സാമൂഹിക പ്രശ്നം ആണെന്നും, ഒരു പരിധി കഴിഞ്ഞാൽ അത് സാമൂഹിക പിരിമുറുക്കം ആയി മാറും എന്നും, സംസ്ഥാനത്തിന്റ്റെ വികസനത്തിന് പ്രതിബന്ധമാകുമെന്നും അദ്ദേഹം മനസിലാക്കി. ഇതിനു പരിഹാരം ആയി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ട് വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. കാരുണ്യ, ശ്രുതി തരംഗം, സുകൃതം, ആരോഗ്യ കിരണം, അമൃത ആരോഗ്യം തുടങ്ങി നിരവധി പദ്ധതികൾക്കാണ് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ രൂപം നൽകിയത്. അദ്ദേഹം നടത്തിയ ജന സമ്പർക്ക പരിപാടിയിൽ പങ്കെടുത്തവർ ഉൾപ്പടെ ഒട്ടേറെ പേർ മരുന്ന് വാങ്ങുവാൻ ഉള്ള സഹായത്തിനായി അദ്ദേഹത്തോട് അവശ്യ പെടാറുണ്ടായിരുന്നു. അതിൽ നിന്നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകളിൽ വരെ ജനറിക് മെഡിസിൻ സൗജന്യം ആയി വിതരണം ചെയ്യുവാൻ ഉള്ള സംവിധാനം ഉണ്ടാക്കിയത്. കഴിഞ്ഞ UDF സർക്കാർ അധികാരത്തിൽ ഏറുമ്പോൾ, സംസ്ഥാനത്തു 5 സർക്കാർ മെഡിക്കൽ കോളേജുകളായിരുന്നു ഉണ്ടായിരുന്നത്. എല്ലാ ജില്ലകളിലും സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കുക എന്നത് മുഖ്യ മന്ത്രി എന്ന നിലയിൽ അദ്ധേഹത്തിന്റെ ആഗ്രഹം ആയിരുന്നു. തിരുവനന്തപുരത്തും, ആലപ്പുഴയിലും , നിലവിൽ ഉള്ള സർക്കാർ മെഡിക്കൽ കോളേജുകൾക്കും പുറമെ പുതുതായി ഓരോ മെഡിക്കൽ കോളേജുകൾ ഉൾപ്പടെ പതിനാറു സർക്കാർ മെഡിക്കൽ കോളേജുകൾ സജ്ജമായി കഴിഞ്ഞാൽ, എല്ലാ ജില്ലാകളിലെയും ജനങ്ങൾക്കു അതാത് ജില്ലകളിൽ തന്നെ വിദഗ്ധ ചികിത്സ ഉറപ്പാക്കുവാൻ സാധിക്കുമെന്നായിരുന്നു അദ്ധേഹത്തിന്റെ വിശ്വാസം. പിന്നീട് വന്ന പിണറായി സർക്കാർ, ഈ മെഡിക്കൽ കോളേജുകളിൽ ചിലതു വേണ്ടെന്നു വെച്ചു . കേരള സംസ്ഥാന രൂപകരണ ശേഷം ഇത്രയും സർക്കാർ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുവാൻ തീരുമാനിക്കുന്നത് ഒരു വലിയ റെക്കോർഡ് ആണ്. പശ്ചാത്തല വികസനത്തോടൊപ്പം പ്രാധാന്യം ഉള്ളതാണ് മനുഷ്യരുടെ ആരോഗ്യവും എന്ന കാഴ്ചപ്പാടിൽ ഊന്നി ഉള്ള ക്രാന്ത ദർശിത്വം ആണ് അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടിൻറ്റെ അന്തസത്ത.
മലയാളം ശ്രേഷ്‌ഠ ഭാഷയാകുന്നു
മലയാള ഭാഷയെ പരിപോഷിപ്പിക്കാൻ മലയാള സർവ്വകലാശാലയെന്നത് കേരളീയരുടെ, വിശേഷിച്ചും, സാഹിത്യകാരന്മാരുടെ ചിരകാല അഭിലാഷമായിരുന്നു. 2012 ലെ കേരള പിറവി ദിനത്തിൽ ഈ സർവകലാശാല മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനങ്ങൾക്കു സമർപ്പിച്ചു. തമിഴിനും, തെലുങ്കിനും, കര്ണാടകക്കും പിറകെ മലയാളത്തിന് ശ്രേഷ്‌ഠ ഭാഷ പദവി ലഭ്യമാക്കാൻ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചു. ഒടുവിൽ കേന്ദ്ര സർക്കാർ അതങ്ങീകരിച്ചത് വലിയ നേട്ടമാണ്. മലയാളം ഏക ഔദ്യോഗിക ഭാഷയാക്കി നിയമ നിർമാണവും നടത്തി.
അങ്ങിനെ കേരളം പതിറ്റാണ്ടുകളായി സ്വപ്നം കണ്ടിരുന്ന നിരവധി വൻപദ്ധതികൾ യാഥാർഥ്യമാക്കിയ ക്രാന്തദർശിയായ നേതാവായിരുന്നു ഉമ്മൻചാണ്ടി . അദ്ദേഹം നടപ്പാക്കിയ വൻ പദ്ധതികളിലൂടെ അദ്ദേഹം ജനമനസ്സുകളിൽ എന്നും നിറസാന്നിധ്യമായി തുടരും എന്നതിൽ സംശയമില്ല.
അഡ്വ.പി .എസ് .ശ്രീകുമാർ,
(ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു}
9847173177
1 .
No comments:
Post a Comment