Wednesday, 22 January 2025

    


       ട്രംപ്  അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ ?

പി.എസ് .ശ്രീകുമാർ 

അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ്  കുറ്റം ചെയ്തു എന്ന് കോടതി  കണ്ടെത്തിയ ഒരു പ്രസിഡന്റ്   സത്യപ്രതിജ്ഞ ചെയ്‌ത്‌  അധികാരമേൽക്കുന്നത്.  2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡൊണാൾഡ് ട്രംപ്      രേഖകളിൽ   വരുത്തിയ കൃത്രിമങ്ങളാണ്  കോടതിയിൽ തെളിയിക്കപ്പെട്ടത്. എന്നാൽ  വീണ്ടും  പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ   ട്രംപിനെ ജഡ്‌ജി  കു റ്റവിമുക്ക്തനാക്കി വിധി പ്രസ്താവിക്കുകയാണ് ചെയ്തത്.   2025 ജനുവരി 20 നു  അധികാരമേറ്റെടുത്തശേഷം   രാഷ്ട്രത്തെ അഭിസംബോധന  ചെയ്‌ത്‌  അദ്ദേഹം നടത്തിയ  പ്രസംഗം   തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പറഞ്ഞെ കാര്യങ്ങളുടെ തനിയാവർത്തനമായിരുന്നു. വ്യത്യസ്‌തമായി അദ്ദേഹം പറഞ്ഞത് ,  അമേരിക്കയുടെ സുവർണ്ണ യുഗം ആരംഭിച്ചെന്നും, അമേരിക്ക ശരിക്കും  സ്വതന്ത്രമായത്  അദ്ദേഹം അധികാരമേറ്റെടുത്തതോടെയാണെന്നുമായിരുന്നു.  

പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പ്രധാന നയങ്ങൾ ഓരോന്നായി   ക്യാപിറ്റോൾ  അരീനയിലെ  ക്ഷണിക്കപ്പെട്ട  അതിഥികൾക്ക് മുമ്പാകെ അദ്ദേഹം  അവതരിപ്പിച്ചു. തെരഞ്ഞെടുപ്പുകാലത്തു  ജനങ്ങളെ  തൻറ്റെ  ഒപ്പം അണിനിരത്താൻ അദ്ദേഹം ശക്തമായി ഉന്നയിച്ചുപോന്ന മെക്‌സിക്കൻ  അതിർത്തി അടക്കുമെന്ന പ്രഖ്യാപനമായിരുന്നു ആദ്യത്തേത് .അധികാരമേറ്റെടുത്തു മണിക്കൂറുകൾക്കകം, ബൈഡൻ ഭരണകൂടം ഇറക്കിയ 78   ഉത്തരവുകൾ റദ്ദാക്കുന്നതുൾപ്പെടെ  118 ഉത്തരവുകളിലാണ്  ട്രംപ് ഒപ്പുവച്ചത്.  അതിർത്തിയിൽ അടിയന്തിരാവസ്ഥ  പ്രഖ്യാപിക്കുമെന്നും, ഒരാൾ പോലും അതിർത്തി  കടന്നു  അമേരിക്കയിൽ പ്രവേശിക്കുന്നില്ലെന്ന്  ഉറപ്പുവരുത്തുവാൻ  സൈന്യത്തെ നിയോഗിക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും, അതിനനുസരിച്ചു ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.  

  അനധികൃതമായി അമേരിക്കയിൽ കുടിയേറിയിട്ടുള്ള  എല്ലാ കുടിയേറ്റക്കാരെയും പുറത്താക്കാനുള്ള ഉത്തരവിലും,   ആദ്യപ്രസംഗത്തെ തുടർന്ന് അദ്ദേഹം ഒപ്പുവച്ചു.  2022  ജനുവരി 1 ലെ അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിൻറ്റെ  സ്ഥിതിവിവര കണക്കുപ്രകാരം  അമേരിക്കയിൽ ആകെ 11 ദശലക്ഷം  അനധികൃത കുടിയേറ്റക്കാരുണ്ട്.  ഇതിൽ ബഹുഭൂരിപക്ഷവും മെക്സിക്കോയിൽ നിന്നുമാണ്. അവിടെനിന്നും 4.4   ദശലക്ഷം പേരാണ്  അനധികൃതമായി  കുടിയേറിയിട്ടുള്ളത്.  രണ്ടാമതുള്ളത്  എൽ-സാൽവദോറിൽ നിന്നുള്ളവരാണ്. അവിടെനിന്നും  നിയമ വിരുദ്ധമായി കുടിയേറിയിട്ടുള്ളത് 7, 50,000  പേരാണ്.  മൂന്നാം സ്ഥാനത്തു നിൽക്കുന്നത് ഇന്ത്യയാണ്. 7,25,000  അനധികൃത കുടിയേറ്റക്കാരാണ്  അവിടെയുള്ളത്.  ഇതിൽ ഏറിയ പങ്കും  പഞ്ചാബിൽ നിന്നും ,  ഗുജറാത്തിൽ നിന്നുമുള്ളവരാണ്. എന്നാൽ ഇന്ത്യയിൽ നിന്നും    നിയമവിരുദ്ധമായി കുടിയേറിയിട്ടുള്ളവർ   20,000 ൽ താഴെയേയുള്ളുവെന്നും, നിയമവിരുദ്ധമായി വന്നവരിൽ  ഭൂരിപക്ഷംപേർക്കും  വർക്ക് പെർമിറ്റ്  ലഭിച്ചിട്ടുണ്ടെന്നുമാണ്    അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിലെ  ചിലർ പറയുന്നത്. ഏതായാലും ഇതിന്റെ സത്യാവസ്ഥ അറിയേണ്ടതുണ്ട്.  നിയമ വിരുദ്ധമായി കുടിയേറിയവരിൽ ഏറെയും  ഫ്ലോറിഡ, ടെക്‌സാസ് , ന്യൂയോർക്, ന്യൂ ജേഴ്‌സി തുടങ്ങിയ സംസ്ഥാനങ്ങളിലാണുള്ളത്. മാത്രമല്ല, അനധികൃത കുടിയേറ്റക്കാരുടെ അമേരിക്കയിൽ ജനിച്ച കുട്ടികളുടെ അമേരിക്കൻ പൗരത്വം റദ്ധാക്കി അവരെയും മടക്കിവിടാനാണ് ട്രംപ് ഉത്തരവിറക്കിയത്. ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും, ഇത്രയും  ആളുകളെ മടക്കിവിടുക അത്ര എളുപ്പമാവില്ല.  വലിയ ചെലവിന് പുറമെ, നിയമ കുരുക്കുകളും  ഉണ്ടാകാൻ സാധ്യതയുണ്ട്.

മൂന്നാം ലിംഗക്കാരായി അംഗീകരിച്ചിട്ടുള്ള LGBTQ  സമൂഹത്തിന്  നിലവിൽ  നൽകിയിട്ടുള്ള അംഗീകാരം എടുത്തുകളയാനും ട്രംപ് ഉത്തരവിറക്കി.  സൈന്യത്തിൽ ജോലിചെയ്യുന്ന മൂന്നാം ലിംഗക്കാരെയെല്ലാം പിരിച്ചുവിടും. ഏകദേശം  2.5 കോടിയിലേറെ പേരാണ്  മൂന്നാം ലിംഗക്കാരായി  അമേരിക്കയിലുള്ളത്. ഇനി അമേരിക്കയിൽ പുരുഷന്മാരും, സ്ത്രീകളും മാത്രമേ ഉണ്ടാകു.  വളരെയേറെ സാമൂഹ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തീരുമാനമാണിത്.  

2020 ലെ  തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച    ട്രംപ്, തോൽവി സമ്മതിക്കാതെ   അണികളെ ഇളക്കിവിട്ടു. അന്ന് ക്യാപിറ്റോൾ  മന്ദിരം ആക്രമിച്ച 1500 ഓളം അക്രമകാരികൾക്കെതിരെ ബൈഡൻ ഭരണകൂടം സ്വീകരിച്ച നിയമനടപടികളെല്ലാം പ്രസിഡന്റ്റിന്റെ  വിശേഷാധികാരമുപയോഗിച്ചു ട്രംപ് റദ്ദാക്കി.

ചൈനീസ്  കമ്പനിയായ ടിക്-ടോക് നിരോധിച്ചുകൊണ്ടുള്ള തീരുമാനം ട്രംപ് 90  ദിവസത്തേക്ക് നീട്ടി.അതിനുള്ളിൽ ഒരു അമേരിക്കൻ കമ്പനിക്ക് ടിക്-ടോക് വിൽക്കണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയെ വീണ്ടും ഭീകര രാഷ്ട്രമായി  പ്രഖ്യാപിക്കുന്ന ഉത്തരവിലും ട്രംപ് ഒപ്പുവച്ചു.

   ട്രംപിന്റ്റെ  മറ്റൊരു പ്രധാന പ്രഖ്യാപനം അമേരിക്കയിലെ എണ്ണ  നിക്ഷേപം പരമാവധി ഉപയോഗിക്കണമെന്നതാണ്.  വർധിത ഉത്പ്പാദനത്തിലൂടെ  എണ്ണയുടെ  ഉത്പ്പാദനവും, കയറ്റുമതിയും കൂട്ടി അതുവഴി  അമേരിക്കയിലെ വിലക്കയറ്റം കുറക്കാമെന്നും, വർധിത വരുമാനത്തിലൂടെ കൂടുതൽ വ്യവസായങ്ങൾ  ആരംഭിക്കുവാൻ സാധിക്കുമെന്നും അതിലൂടെ   അമേരിക്ക കൂടുതൽ സമ്പന്നമാകുമെന്നുമാണ്   അദ്ദേഹം പ്രതീക്ഷിക്കുന്നത്.  അതോടൊപ്പം ഇലക്ട്രിക്ക് വാഹനങ്ങൾക്ക് നൽകിയിരുന്ന പ്രത്യേക ആനുകൂല്യങ്ങൾ എടുത്തുകളയുകയും ചെയ്തു.  ഈ  നടപടികളിലൂടെ  പ്രകൃതിക്കു സംഭവിക്കുന്ന ആഘാതം ട്രംപിന്റ്റെ  വിഷയമല്ല!  

ഗാസയിലെ യുദ്ധവിരാമം 

ഗാസയിലെ  യുദ്ധവിരാമത്തിന്  മുൻകൈ എടുത്തത് പ്രസിഡന്റ് ജോ ബൈഡൻ  ആയിരുന്നെങ്കിലും  അതിൻറ്റെ  നേട്ടം   കൊയ്തത്  ട്രമ്പാണ്.  പ്രസിഡന്റ് ആയി അധികാരമേറ്റെടുക്കുന്നതിനു മുമ്പ് തന്നെ  യുദ്ധത്തിന് താത്ക്കാലിക വിരാമമായത്  ലോകസമാധാനത്തിന് ഉതകുന്ന ഒരു നടപടിയായി   ചിലരെങ്കിലും കരുതുന്നു.  റഷ്യ-ഉക്രയിൻ  യുദ്ധവിരാമത്തിനും  ട്രംപിന്റ്റെ  ഈ നിലപാട് സഹായകമാകുമെന്ന പ്രതീക്ഷ ഉയർത്തുവാൻ ഇത്  ഇടയാക്കി.  

തകിടം മറിയുന്ന കാലാവസ്ഥ ഉടമ്പടികൾ 

ആഗോളതലത്തിൽ  ചലനമുണ്ടാക്കുന്ന  ഒട്ടേറെ  നയപ്രഖ്യാപനങ്ങൾ  ട്രംപ് നടത്തി. പാരീസ് കാലാവസ്ഥ  ഉടമ്പടിയിൽ നിന്നും  അമേരിക്ക പിൻവാങ്ങുമെന്നതാണ്  ഒരു പ്രധാന നയം മാറ്റം. അതുപോലെതന്നെ  എല്ലാ അന്താരാഷ്ട്ര കാലാവസ്ഥ ഉടമ്പടികളിൽ നിന്നും പിൻവാങ്ങാനുള്ള നടപടികൾ അദ്ദേഹം കൈക്കൊള്ളും.  ലോകാരോഗ്യ സംഘടനക്ക്  അമേരിക്ക  നൽകുന്ന ധന സഹായം  നിർത്തലാക്കുവാനുള്ള  തീരുമാനത്തിലും  ട്രംപ്  ഒപ്പിട്ടു. 

 മെക്സിക്കോ ഉൾക്കടലും, ഗ്രീൻലൻഡും  

വിദേശ നയവുമായി  ബന്ധപ്പെട്ട്  ആശങ്ക ഉണ്ടാക്കുന്ന ചില പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തിയതിൽ  പ്രധാനമാണ്  മെക്‌സിക്കോ  ഉൾക്കടലിൻറ്റെ  പേര്  അമേരിക്കൻ ഉൾക്കടൽ എന്നാക്കി മാറ്റുമെന്നുള്ളത്.  ഈ പ്രഖ്യാപനത്തെ മെക്സിക്കോ നഖശിഖാന്തം  എതിർക്കുന്നു.  അതുപോലെ ,   അമേരിക്കയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുവാൻ,  ഗ്രീൻലാൻഡ്  ഡെന്മാർക്കിൽ നിന്നും  തങ്ങൾക്കു വേണമെന്ന ട്രംപിന്റ്റെ  വാദത്തെ ഡെൻമാർക്ക്‌ സർക്കാർ ശക്തിയുക്തം എതിർത്തിരിക്കുകയാണ്.  അമേരിക്കയുടെ ഒരു വ്യോമ താവളം ഇപ്പോൾ തന്നെ ഗ്രീന്ലാന്ഡിൽ  ഉണ്ട്. അത്  ശക്തിപ്പെടുത്തുന്നതിൽ വിരോധമില്ലെന്നും എന്നാൽ ഗ്രീൻലാൻഡിനെ അമേരിക്കയിൽ ചേർക്കണമെന്ന നിർദേശം സ്വീകാര്യമല്ലെന്നും  ഡെൻമാർക്ക്‌   അസന്നിഗ്ദ്ധമായി  പ്രഖ്യാപിച്ചു. മാത്രമല്ല,  രാജ്യങ്ങളുടെ അതിർത്തി തൊട്ട് അമേരിക്ക കളിക്കരുതെന്ന്  വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും  ട്രംപിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതെല്ലം അവഗണിച്ച്  ട്രംപ് സൈനികമായി ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ശ്രമിച്ചാൽ, യൂറോപ്പിലെ വിവിധ രാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധത്തെയും, നാറ്റോ സഖ്യത്തിൻറ്റെ  നിലനില്പിനെയും  അത് ബാധിക്കും. 

പനാമ കനാൽ  നിയന്ത്രണം 

പനാമ കനാൽ  അമേരിക്കക്കു തിരികെ വേണമെന്ന ട്രംപിന്റെ വാദത്തെ പനാമ സർക്കാരും  അവിടത്തെ ജനങ്ങളും  എതിർക്കുന്നു. അറ്റ്ലാന്റിക് സമുദ്രത്തെയും, പസിഫിക് സമുദ്രത്തെയും തമ്മിൽ  ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ കൃത്രിമ കനാലാണ്  പനാമ കനാൽ. 16 ആം നൂറ്റാണ്ടുമുതൽ  കനാൽ നിർമാണത്തിനായി സ്പെയിൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ശ്രമിച്ചു പരാജയപ്പെട്ട  സ്ഥാനത്താണ് അന്നത്തെ അമേരിക്കൻ  പ്രസിഡന്റ് റൂസ്‌വെൽറ്റ് മുൻകൈ എടുത്തു   കനാൽ നിർമാണത്തിനായി, 1904  ൽ പനാമ സർക്കാരുമായി  ഉടമ്പടി വച്ചത്. നിർമാണം പൂർത്തിയാക്കി കനാൽ ഉദ്‌ഘാടനം ചെയ്തത് 1914  ഓഗസ്റ്റ് 15 നായിരുന്നു.  ഇതിനിടക്ക്  കനാൽ നിയന്ത്രണം അമേരിക്കയിൽ നിന്നും  തിരികെ വാങ്ങാൻ പനാമയിൽ  പ്രക്ഷോഭങ്ങൾ നടന്നു. ഒടുവിൽ  പ്രസിഡന്റ് ജമ്മു കാർട്ടറാണ്  പനാമ കനാലിന്റെ നിയന്ത്രണം  തിരികെ പണമാക്കി നൽകിക്കൊണ്ട് 1977 ൽ  കരാർ ഒപ്പിട്ടത്.  അമേരിക്കൻ ഷിപ്പിംഗ് കമ്പനികളിൽ നിന്നും  വലിയ നിരക്കിൽ ചുങ്കം  ഈടാക്കുന്നെന്ന ആരോപണമുന്നയിച്ചാണ്  പനാമ കനാൽ വേണ്ടിവന്നാൽ സൈനിക ശക്തി ഉപയോഗിച്ച് ഏറ്റെടുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.ട്രംപിന്റെ ഏകപക്ഷീയമായ പ്രസ്താവനക്കെതിരെ  ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ശക്തിയായി  പ്രതിഷേധച്ചിരിക്കയാണ്.

ഇന്ത്യയുമായുള്ള ബന്ധം 

             ഡോ .മൻമോഹൻസിംഗ്  പ്രധാനമന്ത്രിയായിരുന്ന അവസരത്തിൽ  2008  ഒക്ടോബർ   10 ന്   അമേരിക്കയുമായി  ഒപ്പുവച്ച  സിവിൽ ന്യൂക്ലിയർ  കരാറുമുതൽ,  ഇന്ത്യ-അമേരിക്ക ബന്ധത്തിൻറ്റെ  ഗ്രാഫ്  ഉയർന്നുവരികയായിരുന്നു.  ആ സൗഹൃദത്തിന് അൽപ്പം ഉലച്ചിൽ തട്ടിയത് , ഇന്ത്യയുമായി നല്ല ബന്ധത്തിലായിരുന്ന,   ബംഗ്ലാദേശിലെ  ഷെയ്ഖ് ഹസീനയെ  അട്ടിമറിക്കാൻ  താൽക്കാലിക സർക്കാരിന്റെ തലവനായ  മുഹമ്മദ് യൂനസിനെയും, ജമാ അത്തിൻറ്റെ  നേതൃത്വത്തിലുള്ള  തീവ്രവാദ സ്വഭാവമുള്ള  ചില സംഘടനകളെയും,  ബൈഡൻ ഭരണകൂടം  പിറകിൽ  നിന്ന് സഹായിച്ചു എന്ന  ആരോപണം ഉയർന്നതോടെയാണ്.   ഏതായാലും കഴിഞ്ഞ ഒരു ദശകമായി അമേരിക്കയുമായി  പ്രതിരോധ രംഗത്തും, വാണിജ്യ രംഗത്തും നമുക്കുള്ള ബന്ധം അടിക്കടി  സുദൃഢമായി വരികയായിരുന്നു. ഇതിനു തടസ്സമാകുന്ന  നിലയിൽ  മുഹമ്മദ്  യൂനസിന്  അനുകൂലമായി ബൈഡൻ ഭരണകൂടം എടുത്ത നിലപാട് പുനഃപരിശോധിക്കാൻ  ട്രംപ് തയ്യാറാകുമെന്നാണ് പ്രതീക്ഷ.

താരിഫ് കുറക്കാൻ നിർബന്ധിതമാകും 

 അമേരിക്കയുമായുള്ള ഇന്ത്യയുടെ   2023 ലെ ഉഭയകക്ഷി വാണിജ്യം 190  ബില്യൺ ഡോളറായിരുന്നു .  അതേസമയം  ചൈനയുമായി 575 ബില്യൺ ഡോളറും, കാനഡയുമായി  908 ബില്യൺ ഡോളറും, മെക്സിക്കോയുമായി 807 ബില്യൺ ഡോളറുമായിരുന്നു 2023 ലെ അമേരിക്കയുടെ വ്യാപാരം  . ശക്തരായ  മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുമായുള്ള വാണിജ്യ ഇടപാട് തുലോം കുറവാണ്.  എന്നിട്ടും, ഇന്ത്യ താരിഫ് രാജാവാണെന്ന്  പല സന്ദർഭങ്ങളിലും  ട്രംപ് ആരോപിച്ചിട്ടുണ്ട്.  ഇന്ത്യ 100 ശതമാനം താരിഫാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും, അങ്ങിനെയെങ്കിൽ അതേരീതിയിൽ തന്നെ ഇന്ത്യക്കുമേലും, താരിഫ് ചുമത്തുമെന്ന് ഡിസംബർ 16 ന്  ഒരു മീറ്റിംഗിൽ ട്രംപ്  വ്യക്തമാക്കി. അതിനാൽ, പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന  ട്രംപ്,   അമേരിക്കയിൽ നിന്നുമുള്ള വാഹനങ്ങൾ ഉൾപ്പെടെയുള്ള  ഇറക്കുമതികൾക്കു മേൽ ഇന്ത്യ ചുമത്തുന്ന താരിഫ്  കുറക്കാൻ   ശക്തമായി ആവശ്യപ്പെടുമെന്നു കാര്യത്തിൽ സംശയമില്ല.    ഹാർലി ഡേവിഡ്സൺ  ബൈക്കുകൾക്ക്   ഇന്ത്യ അമിതമായ താരിഫാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന്   ഈ അടുത്തകാലത്തും  ട്രംപ് ആരോപണമുന്നയിച്ചിരുന്നു.  ട്രംപിന്റ്റെ  ഈ ആവശ്യം പരിഗണിക്കുമെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയൽ ഇന്ത്യ ടുഡേയുടെ  വനിതാ വ്യവസായികളുടെ സംഗമത്തിൽ  ഈ അടുത്ത ദിവസം വ്യക്തമാക്കി. എന്നാൽ,  അമേരിക്കയുടെ  ഈ  ആവശ്യം ഇന്ത്യ പൂർണമായി അംഗീകരിച്ചാൽ, ഇന്ത്യയിൽ നിന്നും   അമേരിക്കയിലേക്കുള്ള കയറ്റുമതികൾ  ആകര്ഷകമല്ലാതെയാകും. അത് നമ്മുടെ വ്യവസായ സ്ഥാപനങ്ങളെ ബാധിക്കും. അതിനാൽ തന്ത്രപരമായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടിവരും.

 ട്രംപ് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുക ചൈനയുമായുള്ള വാണിജ്യ ഇടപാടിലെ കമ്മി കുറക്കുകയെന്നതിനും, അമേരിക്കൻ ബഹുരാഷ്ട്ര കുത്തക കമ്പനികളെ ചൈനയിൽ നിന്നും മാറ്റുന്നതിനുമായിരിക്കും.  ചൈനയിൽ നിന്നും മാറുന്ന കുറെ കമ്പനികളെയെങ്കിലും,   ഇന്ത്യയിലേക്ക് ആകർഷിക്കാൻ സാധിച്ചാൽ,  അത് നമുക്ക് നേട്ടമാകും.

ഇന്ത്യയിൽ നിന്നുമുള്ള കുടിയേറ്റം ?

അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികളുമായി ട്രംപ് പോകുമ്പോൾ  അനധികൃതമായി  കുടിയേറിയ ഇന്ത്യക്കാരെ അത് ബാധിക്കും.  അതുപോലെ,   H1B വിസ നിയമം  ശക്തമാക്കിയത്, ഇൻഫോസിസ്, ടി.സി.എസ്  തുടങ്ങിയ ഇന്ത്യൻ  ടെക്ക് ഭീമന്മാരെ ബാധിക്കാം. ഇവിടെ നിന്നും സാങ്കേതിക വിദഗ്ദ്ധരെ  അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതിന് പകരം, അമേരിക്കയിൽ നിന്ന് തന്നെ വിദഗ്ധ തൊഴിലാളികളെ റിക്രൂട്  ചെയ്യാൻ കമ്പനികൾ നിർബന്ധിതരാകും.

ട്രംപ് കഴിഞ്ഞ തവണ പ്രസിഡന്റ് ആയിരുന്നപ്പോൾ ഇന്ത്യ-അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ  നടപ്പിലാക്കുവാനായി ശ്രമിച്ചെങ്കിലും, ചില സാങ്കേതിക കാരണങ്ങളാൽ അത് നടന്നില്ല. എന്നാൽ അടുത്ത ഭരണ കാലയളവിനുള്ളിൽ , ഈ സ്വതന്ത്ര  വ്യാപാര  കരാർ  നടപ്പിലാക്കുവാനുള്ള സാധ്യത ഏറെയാണ്.

ക്വാഡ് ശക്തിപ്പെടുത്തും 

പ്രതിരോധ രംഗത്ത് ഇന്ത്യയുമായി  കൂടുതൽ  സഹകരിക്കാൻ ട്രംപ് താല്പര്യപ്പെടും. കാരണം ഏഷ്യയിൽ ചൈനയെ തളക്കണമെങ്കിൽ ഇന്ത്യ ഒഴിച്ചുകൂടാൻ പറ്റാത്ത  ഒരു രാജ്യമാണെന്ന് അദ്ദേഹത്തിനറിയാം.  അതിനാൽ, പ്രതിരോധരംഗത് സാങ്കേതിക ജ്ഞാനവും, നിർമിത ബുദ്ധി ഉപയോഗിച്ചുള്ള യുദ്ധ മുറകളുടെ  സാങ്കേതിക കൈമാറ്റത്തിനുമുള്ള കരാറുകൾ  ഇന്ത്യയുമായി ഒപ്പുവെക്കുവാൻ അമേരിക്ക തയ്യാറാകും.   മാത്രമല്ല, ചരക്ക്  നീക്കങ്ങൾക്ക്  ഇൻഡോ-പസിഫിക്  മേഖല വളരെ നിർണ്ണായകമാണ്. കടൽ വഴിയുള്ള ആഗോള  ചരക്കുനീക്കത്തിൻറ്റെ   60  ശതമാനം കടന്നുപോകുന്നത്  ഇൻഡോ-പസിഫിക് കടൽ മേഖലയിലൂടെയാണ്. അമേരിക്കയുടെ കടൽ   വഴിയുള്ള ചരക്കുനീക്കത്തിൻറ്റെ  ശിരാകേന്ദ്രം  ഇൻഡോ-പസിഫിക് ആണ്.  അതിനാൽ ഈ മേഖലയിൽ ചൈന ഉൾപ്പെടെയുള്ള മറ്റ്  വൻശക്തികളുടെ കടന്നുകയറ്റം അമേരിക്ക എന്തുവിലകൊടുത്തും ചെറുക്കും.    ഇക്കാരണത്താൽ  ക്വാഡ് സഖ്യം( അമേരിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ,ജപ്പാൻ) ശക്തിപ്പെടുത്താൻ ട്രംപ് പ്രത്യേകം ശ്രദ്ധിക്കും. . ക്വാഡിൻറ്റെ  അടുത്ത ഉച്ചകോടി നടക്കേണ്ടത് ഇന്ത്യയിൽ വച്ചായതിനാൽ, ഈ വര്ഷം തന്നെ ട്രംപ് ഇന്ത്യ സന്ദർശിക്കാനും സാധ്യതയുണ്ട്.  ഏതായാലും അടുത്ത ക്വാഡ് ഉച്ചകോടി  വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നായി മാറും. 


Saturday, 18 January 2025

 

  ആണവനിലയം  അഭികാമ്യമോ  ?

കഴിഞ്ഞ കുറെ  നാളുകളായി  അനുദിനം കേട്ടുകൊണ്ടിരിയ്ക്കുന്നതും , ചർച്ചകൾക്ക് വിധേയമായിക്കൊണ്ടിരിയ്ക്കുന്നതും , അനുകാലിക  പ്രസക്തിയുള്ളതുമായ ഒരു വിഷയമാണ് കേരളത്തിൽ  ഇടയ്ക്കിടെ   വർധിപ്പിക്കുന്ന  വൈദ്യുത നിരക്കും,  വർധിച്ചുവരുന്ന  ഊർജ ഉപഭോഗവും സാങ്കേതിക പുരോഗതിക്കൊപ്പം എല്ലാ  മേഖലകളിലും   ആഴത്തിലുള്ള   ഗവേഷണങ്ങളും,  കണ്ടുപിടുത്തങ്ങളും,പ്രചാരത്തിൽ വന്നുകൊണ്ടിരിയ്ക്കുകയാണ് .അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഊർജോല്പാദനത്തിൽ നമ്മുടെ  രാജ്യം കൈ വരിച്ച ഗവേഷണ  നേട്ടങ്ങൾ. മുൻ  കാലങ്ങളിൽ ഊർജോൽപ്പാദനത്തിനായി   കൽക്കരി നിലയങ്ങളേയും  ,താപനിലയങ്ങളേയും ജലവൈദ്യുത പദ്ധതികളെയുമായിരുന്നു നാം പ്രധാനമായും ആശ്രയിച്ചിരുന്നത്.  ശാസ്ത്ര പുരോഗതിയുടെ ഭാഗമായി കാറ്റിൽ  നിന്നും, സൗരോർജത്തിലൂടെയും  നമുക്കാവശ്യമായ  വൈദ്യുതോർജം ഉല്പാദിപ്പിച്ചു  തുടങ്ങി

 എന്നാൽ  ഉയർന്ന ജനസാന്ദ്രതയും, സ്രോതസുകളുടെ അപര്യാപ്തതയും,വർധിച്ചുവരുന്ന വ്യവസായികാവശ്യങ്ങളും  പരിഗണിച്ചു  പുതിയവഴികൾ തേടുവാൻ ശാസ്ത്രം   നിർബന്ധിതമായിക്കൊണ്ടിരിയ്ക്കുകയാണ്  .അതിലൊന്നാണ് ആണവോർജം.   ആണവോർജത്തിലൂടെയുള്ള  വൈദ്യുതി ഉത്പ്പാദനത്തിൽ, ഇന്ത്യ  ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. രാജ്യത്ത് നിലവിൽ 24 ആണവ റിയാക്ടറുകൾ പ്രവർത്തനക്ഷമമാണ്. കൂടാതെ 11 എണ്ണം പ്രവർത്തനോന്മുഖമായിക്കൊണ്ടിരിയ്ക്കുന്നു

ഭാഭാ  നൽകിയ നേതൃത്വം . 

1945 ഹിരോഷിമയിലെ  ആറ്റം ബോംബ് സ്‌ഫോടനത്തെ തുടർന്ന് കേംബ്രിഡ്ജ്  സർവകലാശാലയിലെ ഭൗതിക ശാസ്ത്രജ്നനായ ഡോ.ആർ .എസ് കൃഷ്ണൻ  , യുറേനിയം പോലെയുള്ള മൂലകങ്ങൾ , ചില രാസപ്രവർത്തനത്തിലൂടെ വിഘടിയ്ക്കുമ്പോൾ ഉൽപ്പാദിപ്പിയ്ക്കപ്പെടുന്ന വൻതോതിലുള്ള ഊർജം ഉപയോഗപ്പെടുത്തി യന്ത്രങ്ങൾ പ്രവർത്തിപ്പിയ്ക്കാമെന്നും , അതുമൂലം വ്യാവസായികവിപ്ലവത്തിനു വഴി തെളിയുമെന്നും തിരിച്ചറിഞ്ഞു.  കൂടാതെ ഗവേഷണഫലമായി  ആണവോർജം  സമാധാന പരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ ഏറ്റവും വലിയ ഊർജ സ്രോതസാക്കാമെന്നും കണ്ടെത്തി.  അപ്രകാരം 1946 ൽ  The Board of Scientific and Industrial Research (B S I R ) ,  ഡോ .ഹോമി ജെ ഭാഭയുടെ  നേതൃത്വത്തിൽ   ഇന്ത്യയുടെ ആണവോർജ സ്രോതസുകൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ  പഠനം ആരംഭിച്ചു.   ഈ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റ്റെ  അടിസ്ഥാനത്തിൽ ,1948   പ്രധാനമന്ത്രി  ജവാഹർലാൽ നെഹ്‌റു പാർലമെൻറ്റിൽ Atomic Energy Bill സമർപ്പിയ്ക്കുകയും,The Indian Atomic Energy Act പാസ്സാക്കപ്പെടുകയും ചെയ്തുഅത് വഴി  അറ്റോമിക്ക് മിനറലുകളുടെ  ശേഖരം  കണ്ടെത്താനും , വ്യാവസായികാടിസ്ഥാനത്തിൽ സമാധാനപരമായ ആവശ്യങ്ങൾക് ഉപയോഗപ്പെടുത്താനുമുള്ള ശ്രമമാരംഭിച്ചു.അതിനെത്തുടർന്നാണ് 1948 Atomic Commission of India(ACE) രൂപീകൃതമായത് .പിന്നീട് 1954 റേഡിയോആക്റ്റിവ് മൂലകങ്ങളുടെ ഐസോടോപ് കളുടെ റേഡിയേഷൻ പ്രഭാവത്തെ കുറിച്ചും, വ്യവസായം,കൃഷി,വൈദ്യശാസ്ത്രം എന്നിവയിൽ ഉള്ള ഉപയോഗ സാധ്യതകളെ കുറിച്ചും , പഠിയ്ക്കാനും ഗവേഷണത്തിനും,പരിശീലനത്തിനുമൊക്കെയായി Bhabha Atomic Research Centre (BARC) എന്ന സ്ഥാപനം രൂപീകൃതമായി. ട്രോംബെയിൽ   ഒരു ചെറിയ ന്യൂക്ലിയർ റിയാക്ടർ  സ്ഥാപിയ്ക്കുന്നതിനായി NRX (natural research expermental) Type നിർമിച്ചു നൽകിയത് കാനഡ സർക്കാർ   ആയിരുന്നു.

ആണവോർജത്തിൻറ്റെ പ്രസക്തിയെക്കുറിച്ച്    മുൻ പ്രസിഡൻറ്റും ,ശാസ്ത്രജ്ഞനുമായ ഡോക്ടർ ..പി.ജെ.അബ്ദുൾ കലാം  പറഞ്ഞത്  "Energy Independence is India's first and highest priority. India has to go for nuclear power generation in a big way using Thorium based reactors , a non-fissile material which is available in abundance in our country " എന്നാണ് . അദ്ദേഹത്തിൻറ്റെ  വാക്കുകൾ യാഥാർഥ്യമാകും വിധമായിരുന്നു മേഖലയിലെ മുന്നേറ്റം.2014 സ്ഥാപിയ്ക്കപ്പെട്ട കൂടംകുളം പദ്ധതിയുൾപ്പടെ മറ്റു പല സംസ്ഥാനങ്ങളിലുമുള്ള സ്റ്റേഷനുകൾ ഇന്ന് ആവശശ്യാനുസരണം  വൈദ്യുതി ഉൽപ്പാദിപ്പിയ്ക്കുന്നുണ്ട്മാത്രമല്ല, ഏറ്റവും വിലക്കുറവുള്ള ക്ലീൻ  എനർജിയാണ് ആണവോർജം.   വർധിച്ചു വരുന്ന വൈദ്യുതി ഉപഭോഗവും,ചാർജ് വർധനവും പരിഹരിയ്ക്കാനും,പുതിയ തലമുറയ്ക്ക് ജോലിസാധ്യത വർദ്ധിയ്ക്കാനുതകുന്ന വ്യവസായശാലകൾ  വരുന്നതിനു  കേരളത്തിലും ഇത്തരം സംരംഭങ്ങൾ അനിവാര്യമാണ്

ആദ്യഘട്ടത്തിൻ U 235  എന്ന രാസപദാർത്ഥമാണ്   ഉപയോഗിച്ചിരുന്നത് .എന്നാൽ ഇന്ത്യയിലെ യുറേനിയം ലഭ്യതയുടെ അപര്യാപ്തതയും, പ്രകൃതിദത്തമായി ലഭിയ്ക്കുന്ന ആയിരുകളിൽ ഏതാണ്ട്  0.7% മാത്രമേ ഉപയോഗയോഗ്യമായ ഐസോടോപ്പ് ഉള്ളു എന്നതിനാലും,1990 മുതൽ റഷ്യയുമായികരാറുണ്ടാക്കുകയും,enriched Uranium(4% U 235 ) എന്ന പദാർത്ഥം ആവശ്യാനുസരണം  ലഭ്യമാകുകയും ചെയ്തു. എന്നാൽ ആവശ്യകത വർദ്ധിയ്ക്കുന്നതനുസരിച്ചു  കാനഡ,ഫ്രാൻസ്,യുകെ , ദക്ഷിണ  കൊ റിയ,കസാഖ്ഖിസ്ഥാൻ എന്നീ രാജ്യങ്ങളുമായി കരാറുണ്ടാക്കി .2011 ഓടെ  ആന്ധ്രാപ്രദേശ്, കർണാടകം, എന്നിവിടങ്ങളിലും യുറേനിയം ശേഖരം കണ്ടെത്തുകയുണ്ടായി.കേരളത്തിലെ കടൽത്തീരങ്ങളിൽ തോറിയം എന്ന റേഡിയോആക്റ്റിവ് പദാർത്ഥം അടങ്ങിയ മോണോസൈറ്റ് ധാരാളമുള്ളതിനാൽ യൂറേനിയത്തിനു പകരമായി പവർ യൂണിറ്റിൽ ഉപയോഗിയ്ക്കാവുന്നതുകൊണ്ടു തന്നെ കേരളത്തിൽ പവർ പ്ലാൻറ്റ്   സ്ഥാപിയ്ക്കാനുള്ള അനുകൂല സാഹചര്യമാണുള്ളത്എന്നാൽ കൂടൻകുളം നിലയം  സന്ദർശിച്ചപ്പോൾ, വളരെ വലിയ വിസ്തീർണമുള്ളതും, ജനവാസമില്ലാത്തതും, ജലസ്രോതസിനു സമീപമുള്ളതും , പ്രകൃതി ക്ഷോഭങ്ങൾക്ക് സാധ്യത  ഇല്ലാത്തതുമായ  സ്ഥലം കേരളത്തിൽ  കണ്ടെത്തുക എന്നത് അത്ര എളുപ്പമാണോ എന്ന സംശയമ ഉണ്ടായി  .തുടർച്ചയായുള്ള ഗവേഷണഫലമായി,സമീപഭാവിയിൽ  മൈക്രോ റിയാക്ടറുകൾ  സ്ഥാപിയ്ക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് അവിടത്തെ വിദഗ്ദ്ധർ   വ്യക്തമാക്കിഓരോ ജില്ലയിലും  ഇതുപോലുള്ള മൈക്രോ റിയാക്ടറുകൾ  സ്ഥാപിക്കാൻ കഴിഞ്ഞാൽ കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യത ഉറപ്പു വരുത്താനാകുമെന്നു പ്രതീക്ഷിയ്ക്കാം . മാത്രമല്ല വലിയ റിയാക്ടറുകൾ സ്ഥാപിയ്ക്കാനും,സംരക്ഷിയ്ക്കാനുമുള്ള  ചിലവ്  കണക്കിലെടുക്കുമ്പോൾസാമ്പത്തിക ഭദ്രതയ്ക്ക് കോട്ടം തട്ടുകയില്ല എന്ന്  ഉറപ്പു വരുത്താനുമാകും.

ആണവനിലയങ്ങളുടെ പിറകിലെ  രസതന്ത്രം .

ഒരു അറ്റോമിക് ന്യൂക്ലിയസിൽ അടങ്ങിയിരിയ്ക്കുന്ന  , പ്രോട്ടോണും ,ന്യൂ ട്രോണും ചേർന്നതാണല്ലോ ന്യൂക്ലിയോൺസ് എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്നത് .ഇവയെ പരസ്പരം ബന്ധിപ്പിയ്ക്കുന്നതു ആകർഷണ-വികർഷണ  ബലമാണ്. എന്നാൽ ന്യൂക്ലിയർ മാസ്സിൻറ്റെ ഏറ്റക്കുറച്ചിലനുസരിച് ഇവ വ്യത്യാസപ്പെട്ടിരിയ്ക്കും.ഭാരം കൂടുമ്പോൾ വികർഷണം വർദ്ധിയ്ക്കുകയും ,ന്യൂക്ലിയസിനു  ആകൃതി വ്യത്യാസമുണ്ടാകുകയും  (ഒരു ജലത്തുള്ളി മാതൃക ) , ഒരു ചെറിയ  ഊർജം നൽകുമ്പോൾ വിഘടിയ്ക്കപ്പെടുകയും  ചെയ്യും.U 235 പോലെ മാസ്സ് നമ്പർ ഒറ്റ സംഖ്യയായി  വരുന്ന മൂലകങ്ങൾക്ക് സ്ഥിരതകുറവായിരിയ്ക്കും.ഇവ ഊർജം ആഗിരണം ചെയ്തോ,അല്ലാതെയോ, കണികകൾ  ഉയർന്ന ഊർജ സ്ഥിതിയിലേയ്ക്ക്  (excited )  ചാടുകയും പിന്നീട അധികമായ ഊർജം പുറത്തേയ്ക്ക് പ്രസരിപ്പിച് തിരിയെ താഴ്ന്ന സ്ഥിതിയിലേക്ക് (ground) മാറുമ്പോൾ , രണ്ടോ അതിലധികമോ, മൂലകങ്ങളായി   വിഭജിയ്ക്കപ്പെടുകയും ചെയ്യുന്നു. പ്രതിഭാസത്തെയാണ് ന്യൂക്ലിയർ ഫിഷൻ എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്നത്.സാധാരണയായി ന്യൂട്രോൺ,പ്രോട്ടോൺ,ഇലെക്ട്രോൺ  ,ഗാമ റെയ്‌സ് ഇവയിലേതെങ്കിലും ഉപയോഗിച്ചു ബൊംബാർഡ്  ചെയ്യുമ്പോൾ വലിയ തോതിലുള്ള താപോർജ്ജവും, അണുപ്രസരണവും ഉണ്ടാകുകയും   വീണ്ടും പ്രവർത്തനം തുടരുകയും ചെയ്യും. ഇതിനെയാണ് chain reaction എന്ന് വിളിയ്ക്കുന്നത്. ഏറ്റവും സ്ഥിരതയുള്ള  മൂലകം ലഭിയ്ക്കുന്നത് വരെ ഇത് തുടർന്ന് കൊണ്ടേയിരിയ്ക്കും, എന്നാൽഅനുയോജ്യമായ ഒരു  moderator ഉപയോഗിച്ചു  പ്രവർത്തനം  നിയന്ത്രിയ്ക്കാവുന്നതാണ്  .ന്യൂക്ലിയർ പവർ പ്ലാൻറിൽ യുറേനിയം,പ്ലൂട്ടോണിയം തുടങ്ങിയ ഇന്ധനങ്ങൾ fission reaction നു വിധേയമാക്കി താപോർജം പ്രവഹിപ്പിയ്ക്കുകയും,ഒരു steam generator ലെയ്ക്ക് കടത്തിവിട്ടു നീരാവി ഉല്പാദിപ്പിയ്ക്കുകയും, നീരാവി ഉപയോഗിച്ചു പിന്നീട് steam turbine കറക്കി  അതിനോട് ബന്ധിപ്പിച്ചിരിയ്ക്കുന്ന generator വഴി വൈദ്യുതി ഉൽപ്പാദിപ്പിയ്ക്കുകയുമാണ് ചെയ്യുന്നത്.അതിനു ശേഷം  പുറത്തേയ്ക്കു വരുന്ന നീരാവി ഒരു condenser ലൂടെ കടത്തി വിട്ടു തണുപ്പിയ്ക്കുകയും  generator ലേക്ക് തിരിയെ പമ്പ് ചെയ്യപ്പെടുകയും ചെയ്യുന്നു. തണുപ്പിയ്ക്കാനുപയോഗിയ്ക്കുന്നജലത്തിൽഅണുപ്രസരണമേൽക്കാത്തതിനാൽ തിരിച്ചു ജല സ്രോതസ്സിലേയ്ക്ക് തന്നെ കടത്തി വിടുന്നു. തിരഞ്ഞെടുക്കുന്ന   പ്രക്രിയ  അനുസരിച് ഘനജലമോ ,സാധാരണ ജലമോ moderator ആയി ഉപയോഗിയ്ക്കുന്ന രീതിയാണ് നിലവിലുള്ളത് .

അതിനൂതനമായ  സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു  കൊണ്ടും    പരാതികളും,കുറവുകളും പരിഹരിച്ചുകൊണ്ടുമാണ്  തിരുവനന്തപുരത്തുനിന്നും 100 കി.മീ. അകലെയുള്ള  കൂടംകുളത്ത്   റഷ്യയുമായി ചേർന്ന്  ഏറ്റവും ആധുനികമായ  ആണവ  നിലയം  നിർമ്മിച്ചിട്ടുള്ളത് . റഷ്യയിൽ നിന്നുള്ള ഏറ്റവും ആധുനിക രീതിയിലുള്ള,സുരക്ഷിതത്വത്തിനു മുൻഗണന നൽകുന്ന,Generation 111 plus (3G +) മാതൃകയിലുള്ള റിയാക്ടർ ആണ് കൂടംകുളത്തു  നിർമ്മിച്ചിരിയ്ക്കുന്നത്കൂടുതൽ സൗകര്യപ്രദമായ 4 th Generation റിയാക്ടറുകളുടെ  നിർമ്മാണം  അവിടെ ആരംഭിച്ചുകഴിഞ്ഞു. 

ആണവോർജത്തെ എതിർക്കണമോ?

വളരെ പ്രചാരമേറിക്കൊണ്ടിരിയ്ക്കുന്ന ആണവോർജ്ജത്തിൻറ്റെ  ഗുണ ദോഷ വശങ്ങളെ കുറിച്ച് കൂടി ചിന്തിയ്ക്കേണ്ടതായിട്ടുണ്ട് .പലഭാഗങ്ങളിൽ നിന്നുമുള്ള എതിർപ്പുകൾ മൂലമാകാം ഒട്ടു മിയ്ക്കരാജ്യങ്ങളും താല്പര്യപൂർവം  മുന്നോട്ട് വരാത്തതെന്നു കരുതാം .അണുപ്രസരണശേഷിയുള്ള മൂലകങ്ങൾ കൈ കാര്യം ചെയ്യുന്നതിൽ എന്തെങ്കിലും പിഴവ് പറ്റിയാലോ ,പ്രകൃതി ദുരന്തങ്ങളാലോ  ,ഭീകരാക്രമണത്താലോ പ്ലാൻറ്റുകൾക്കു  കേടുപാടുകൾ സംഭവിച്ചാൽ  അത് മനുഷ്യരാശിയെ തന്നെ നശിപ്പിച്ചേക്കാമെന്നു ആശങ്കപ്പെടുന്നവരുണ്ട്റേഡിയോആക്റ്റിവ് അവശിഷ്ടങ്ങൾ കാലം കഴിയുംതോറും നീക്കം  ചെയ്യാനുള്ള ബുദ്ധിമുട്ടും,യൂറേനിയവും തോറിയവും പോലെയുള്ള പ്രകൃതിദത്ത അസംസ്കൃതവസ്തുക്കൾക്ക് ഭാവിയിൽ ദൗർലഭ്യം സംഭവിയ്ക്കാനുള്ള  സാധ്യതയും തള്ളിക്കളയാനാവില്ല. അതുപോലെ തന്നെ വലിയപ്ലാൻറ്റ്  സ്ഥാപിയ്ക്കാനും,സംരക്ഷിയ്ക്കാനും,ആവശ്യമുള്ള വസ്തുക്കൾ വാങ്ങാനുമൊക്കെയുള്ള ഭീമമായ ചിലവ് താങ്ങാൻ ദരിദ്ര രാജ്യങ്ങൾക്ക് ബുദ്ധിമുട്ടായിരിയ്ക്കും .എന്നാൽ ഇതിനെല്ലാമുള്ള മറുപടിയുമായാണ് പുതിയ പ്ലാൻറ്റുകൾ  രൂപകൽപ്പന ചെയ്തിട്ടുള്ളതും  നിർമ്മിച്ചിരിയ്ക്കുന്നതെന്നുമാണ്  ഇതിന് മുൻകൈ എടുത്തിട്ടുള്ള   ആണവനിലയങ്ങളിലെ ശാസ്ത്രജ്ഞരുടെ  അവകാശവാദം.മറ്റു രീതികളിലെ  പോലെ വിഷ വാതകങ്ങളായ കാർബൺ മോണോഓക്സയിഡ്കാർബൺഡൈ ഓക്സയിഡ്നൈട്രിക്ഓക്സയിഡ് , പുക,ചാരം മുതലായവ ബഹിർഗമിയ്ക്കാത്തതിനാൽ  ഗ്രീൻഹൌസ് ഇഫ്ഫക്ട് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്നും തദ്വാരാ അന്തരീക്ഷ മലിനീകരണ ത്തെക്കുറിച്ച്  ചിന്തിയ്‌ക്കേണ്ടതില്ലെന്നുമാണ്  വാദിയ്ക്കുന്നത് . നീരാവി തണുപ്പിയ്ക്കാനുപയോഗിക്കുന്ന  ജലമുൾപ്പടെ,പ്രവർത്തനശേഷം ലഭിയ്ക്കുന്ന വസ്തുക്കൾ വീണ്ടും ഉപയോഗിയ്ക്കുകയും , രാസപ്രവർത്തനഫലമായുണ്ടാകുന്ന പ്ലൂട്ടോണിയത്തിൽ നിന്നു വീണ്ടും യുറേനിയം ഉല്പാദിപ്പിയ്ക്കാൻ സാധിയ്ക്കുമെന്നത് കൊണ്ടും  ആണവനിലയം  സ്ഥാപിക്കുവാനായി ചിലവിടുന്ന   ഭീമമായ തുക തിരിച്ചുപിടിയ്ക്കാൻ കഴിയുമെന്ന് അവർ വിശ്വസിയ്ക്കുന്നു. കൂടാതെ അണുപ്രസരണം പരിസ്ഥിതിയ്ക്ക്  ദോഷകരമായി ബാധിയ്ക്കാതിരിയ്‌ക്കാനുള്ള  എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ടാണ് നൂതനമായ റിയാക്ടറുകൾ നിർമ്മിയ്ക്കപ്പെടുന്നത് എന്നത്  ആശ്വാസമുള്ള കാര്യമാണ്ഏതായാലും ഭാവിയിൽ എല്ലാ ദോഷവശങ്ങളും മുൻകൂട്ടി കണ്ട്  പരിഹരിച്ചു   ശാസ്ത്രം   രംഗത്തും   അഭിമാനകരമായ നേട്ടവും  അഭിവൃദ്ധിയും രാജ്യത്തിനു  നൽകുമെന്ന് പ്രത്യാശിയ്ക്കാം.     

 

Dr .K R .Jyothi Kumari,

Scientific Officer,(Rtd),

State Public Health & Clinical Lab,

Thiruvananthapuram

Ph.No.9447213847.