Saturday, 18 January 2025

 

  ആണവനിലയം  അഭികാമ്യമോ  ?

കഴിഞ്ഞ കുറെ  നാളുകളായി  അനുദിനം കേട്ടുകൊണ്ടിരിയ്ക്കുന്നതും , ചർച്ചകൾക്ക് വിധേയമായിക്കൊണ്ടിരിയ്ക്കുന്നതും , അനുകാലിക  പ്രസക്തിയുള്ളതുമായ ഒരു വിഷയമാണ് കേരളത്തിൽ  ഇടയ്ക്കിടെ   വർധിപ്പിക്കുന്ന  വൈദ്യുത നിരക്കും,  വർധിച്ചുവരുന്ന  ഊർജ ഉപഭോഗവും സാങ്കേതിക പുരോഗതിക്കൊപ്പം എല്ലാ  മേഖലകളിലും   ആഴത്തിലുള്ള   ഗവേഷണങ്ങളും,  കണ്ടുപിടുത്തങ്ങളും,പ്രചാരത്തിൽ വന്നുകൊണ്ടിരിയ്ക്കുകയാണ് .അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഊർജോല്പാദനത്തിൽ നമ്മുടെ  രാജ്യം കൈ വരിച്ച ഗവേഷണ  നേട്ടങ്ങൾ. മുൻ  കാലങ്ങളിൽ ഊർജോൽപ്പാദനത്തിനായി   കൽക്കരി നിലയങ്ങളേയും  ,താപനിലയങ്ങളേയും ജലവൈദ്യുത പദ്ധതികളെയുമായിരുന്നു നാം പ്രധാനമായും ആശ്രയിച്ചിരുന്നത്.  ശാസ്ത്ര പുരോഗതിയുടെ ഭാഗമായി കാറ്റിൽ  നിന്നും, സൗരോർജത്തിലൂടെയും  നമുക്കാവശ്യമായ  വൈദ്യുതോർജം ഉല്പാദിപ്പിച്ചു  തുടങ്ങി

 എന്നാൽ  ഉയർന്ന ജനസാന്ദ്രതയും, സ്രോതസുകളുടെ അപര്യാപ്തതയും,വർധിച്ചുവരുന്ന വ്യവസായികാവശ്യങ്ങളും  പരിഗണിച്ചു  പുതിയവഴികൾ തേടുവാൻ ശാസ്ത്രം   നിർബന്ധിതമായിക്കൊണ്ടിരിയ്ക്കുകയാണ്  .അതിലൊന്നാണ് ആണവോർജം.   ആണവോർജത്തിലൂടെയുള്ള  വൈദ്യുതി ഉത്പ്പാദനത്തിൽ, ഇന്ത്യ  ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. രാജ്യത്ത് നിലവിൽ 24 ആണവ റിയാക്ടറുകൾ പ്രവർത്തനക്ഷമമാണ്. കൂടാതെ 11 എണ്ണം പ്രവർത്തനോന്മുഖമായിക്കൊണ്ടിരിയ്ക്കുന്നു

ഭാഭാ  നൽകിയ നേതൃത്വം . 

1945 ഹിരോഷിമയിലെ  ആറ്റം ബോംബ് സ്‌ഫോടനത്തെ തുടർന്ന് കേംബ്രിഡ്ജ്  സർവകലാശാലയിലെ ഭൗതിക ശാസ്ത്രജ്നനായ ഡോ.ആർ .എസ് കൃഷ്ണൻ  , യുറേനിയം പോലെയുള്ള മൂലകങ്ങൾ , ചില രാസപ്രവർത്തനത്തിലൂടെ വിഘടിയ്ക്കുമ്പോൾ ഉൽപ്പാദിപ്പിയ്ക്കപ്പെടുന്ന വൻതോതിലുള്ള ഊർജം ഉപയോഗപ്പെടുത്തി യന്ത്രങ്ങൾ പ്രവർത്തിപ്പിയ്ക്കാമെന്നും , അതുമൂലം വ്യാവസായികവിപ്ലവത്തിനു വഴി തെളിയുമെന്നും തിരിച്ചറിഞ്ഞു.  കൂടാതെ ഗവേഷണഫലമായി  ആണവോർജം  സമാധാന പരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ ഏറ്റവും വലിയ ഊർജ സ്രോതസാക്കാമെന്നും കണ്ടെത്തി.  അപ്രകാരം 1946 ൽ  The Board of Scientific and Industrial Research (B S I R ) ,  ഡോ .ഹോമി ജെ ഭാഭയുടെ  നേതൃത്വത്തിൽ   ഇന്ത്യയുടെ ആണവോർജ സ്രോതസുകൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ  പഠനം ആരംഭിച്ചു.   ഈ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റ്റെ  അടിസ്ഥാനത്തിൽ ,1948   പ്രധാനമന്ത്രി  ജവാഹർലാൽ നെഹ്‌റു പാർലമെൻറ്റിൽ Atomic Energy Bill സമർപ്പിയ്ക്കുകയും,The Indian Atomic Energy Act പാസ്സാക്കപ്പെടുകയും ചെയ്തുഅത് വഴി  അറ്റോമിക്ക് മിനറലുകളുടെ  ശേഖരം  കണ്ടെത്താനും , വ്യാവസായികാടിസ്ഥാനത്തിൽ സമാധാനപരമായ ആവശ്യങ്ങൾക് ഉപയോഗപ്പെടുത്താനുമുള്ള ശ്രമമാരംഭിച്ചു.അതിനെത്തുടർന്നാണ് 1948 Atomic Commission of India(ACE) രൂപീകൃതമായത് .പിന്നീട് 1954 റേഡിയോആക്റ്റിവ് മൂലകങ്ങളുടെ ഐസോടോപ് കളുടെ റേഡിയേഷൻ പ്രഭാവത്തെ കുറിച്ചും, വ്യവസായം,കൃഷി,വൈദ്യശാസ്ത്രം എന്നിവയിൽ ഉള്ള ഉപയോഗ സാധ്യതകളെ കുറിച്ചും , പഠിയ്ക്കാനും ഗവേഷണത്തിനും,പരിശീലനത്തിനുമൊക്കെയായി Bhabha Atomic Research Centre (BARC) എന്ന സ്ഥാപനം രൂപീകൃതമായി. ട്രോംബെയിൽ   ഒരു ചെറിയ ന്യൂക്ലിയർ റിയാക്ടർ  സ്ഥാപിയ്ക്കുന്നതിനായി NRX (natural research expermental) Type നിർമിച്ചു നൽകിയത് കാനഡ സർക്കാർ   ആയിരുന്നു.

ആണവോർജത്തിൻറ്റെ പ്രസക്തിയെക്കുറിച്ച്    മുൻ പ്രസിഡൻറ്റും ,ശാസ്ത്രജ്ഞനുമായ ഡോക്ടർ ..പി.ജെ.അബ്ദുൾ കലാം  പറഞ്ഞത്  "Energy Independence is India's first and highest priority. India has to go for nuclear power generation in a big way using Thorium based reactors , a non-fissile material which is available in abundance in our country " എന്നാണ് . അദ്ദേഹത്തിൻറ്റെ  വാക്കുകൾ യാഥാർഥ്യമാകും വിധമായിരുന്നു മേഖലയിലെ മുന്നേറ്റം.2014 സ്ഥാപിയ്ക്കപ്പെട്ട കൂടംകുളം പദ്ധതിയുൾപ്പടെ മറ്റു പല സംസ്ഥാനങ്ങളിലുമുള്ള സ്റ്റേഷനുകൾ ഇന്ന് ആവശശ്യാനുസരണം  വൈദ്യുതി ഉൽപ്പാദിപ്പിയ്ക്കുന്നുണ്ട്മാത്രമല്ല, ഏറ്റവും വിലക്കുറവുള്ള ക്ലീൻ  എനർജിയാണ് ആണവോർജം.   വർധിച്ചു വരുന്ന വൈദ്യുതി ഉപഭോഗവും,ചാർജ് വർധനവും പരിഹരിയ്ക്കാനും,പുതിയ തലമുറയ്ക്ക് ജോലിസാധ്യത വർദ്ധിയ്ക്കാനുതകുന്ന വ്യവസായശാലകൾ  വരുന്നതിനു  കേരളത്തിലും ഇത്തരം സംരംഭങ്ങൾ അനിവാര്യമാണ്

ആദ്യഘട്ടത്തിൻ U 235  എന്ന രാസപദാർത്ഥമാണ്   ഉപയോഗിച്ചിരുന്നത് .എന്നാൽ ഇന്ത്യയിലെ യുറേനിയം ലഭ്യതയുടെ അപര്യാപ്തതയും, പ്രകൃതിദത്തമായി ലഭിയ്ക്കുന്ന ആയിരുകളിൽ ഏതാണ്ട്  0.7% മാത്രമേ ഉപയോഗയോഗ്യമായ ഐസോടോപ്പ് ഉള്ളു എന്നതിനാലും,1990 മുതൽ റഷ്യയുമായികരാറുണ്ടാക്കുകയും,enriched Uranium(4% U 235 ) എന്ന പദാർത്ഥം ആവശ്യാനുസരണം  ലഭ്യമാകുകയും ചെയ്തു. എന്നാൽ ആവശ്യകത വർദ്ധിയ്ക്കുന്നതനുസരിച്ചു  കാനഡ,ഫ്രാൻസ്,യുകെ , ദക്ഷിണ  കൊ റിയ,കസാഖ്ഖിസ്ഥാൻ എന്നീ രാജ്യങ്ങളുമായി കരാറുണ്ടാക്കി .2011 ഓടെ  ആന്ധ്രാപ്രദേശ്, കർണാടകം, എന്നിവിടങ്ങളിലും യുറേനിയം ശേഖരം കണ്ടെത്തുകയുണ്ടായി.കേരളത്തിലെ കടൽത്തീരങ്ങളിൽ തോറിയം എന്ന റേഡിയോആക്റ്റിവ് പദാർത്ഥം അടങ്ങിയ മോണോസൈറ്റ് ധാരാളമുള്ളതിനാൽ യൂറേനിയത്തിനു പകരമായി പവർ യൂണിറ്റിൽ ഉപയോഗിയ്ക്കാവുന്നതുകൊണ്ടു തന്നെ കേരളത്തിൽ പവർ പ്ലാൻറ്റ്   സ്ഥാപിയ്ക്കാനുള്ള അനുകൂല സാഹചര്യമാണുള്ളത്എന്നാൽ കൂടൻകുളം നിലയം  സന്ദർശിച്ചപ്പോൾ, വളരെ വലിയ വിസ്തീർണമുള്ളതും, ജനവാസമില്ലാത്തതും, ജലസ്രോതസിനു സമീപമുള്ളതും , പ്രകൃതി ക്ഷോഭങ്ങൾക്ക് സാധ്യത  ഇല്ലാത്തതുമായ  സ്ഥലം കേരളത്തിൽ  കണ്ടെത്തുക എന്നത് അത്ര എളുപ്പമാണോ എന്ന സംശയമ ഉണ്ടായി  .തുടർച്ചയായുള്ള ഗവേഷണഫലമായി,സമീപഭാവിയിൽ  മൈക്രോ റിയാക്ടറുകൾ  സ്ഥാപിയ്ക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് അവിടത്തെ വിദഗ്ദ്ധർ   വ്യക്തമാക്കിഓരോ ജില്ലയിലും  ഇതുപോലുള്ള മൈക്രോ റിയാക്ടറുകൾ  സ്ഥാപിക്കാൻ കഴിഞ്ഞാൽ കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യത ഉറപ്പു വരുത്താനാകുമെന്നു പ്രതീക്ഷിയ്ക്കാം . മാത്രമല്ല വലിയ റിയാക്ടറുകൾ സ്ഥാപിയ്ക്കാനും,സംരക്ഷിയ്ക്കാനുമുള്ള  ചിലവ്  കണക്കിലെടുക്കുമ്പോൾസാമ്പത്തിക ഭദ്രതയ്ക്ക് കോട്ടം തട്ടുകയില്ല എന്ന്  ഉറപ്പു വരുത്താനുമാകും.

ആണവനിലയങ്ങളുടെ പിറകിലെ  രസതന്ത്രം .

ഒരു അറ്റോമിക് ന്യൂക്ലിയസിൽ അടങ്ങിയിരിയ്ക്കുന്ന  , പ്രോട്ടോണും ,ന്യൂ ട്രോണും ചേർന്നതാണല്ലോ ന്യൂക്ലിയോൺസ് എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്നത് .ഇവയെ പരസ്പരം ബന്ധിപ്പിയ്ക്കുന്നതു ആകർഷണ-വികർഷണ  ബലമാണ്. എന്നാൽ ന്യൂക്ലിയർ മാസ്സിൻറ്റെ ഏറ്റക്കുറച്ചിലനുസരിച് ഇവ വ്യത്യാസപ്പെട്ടിരിയ്ക്കും.ഭാരം കൂടുമ്പോൾ വികർഷണം വർദ്ധിയ്ക്കുകയും ,ന്യൂക്ലിയസിനു  ആകൃതി വ്യത്യാസമുണ്ടാകുകയും  (ഒരു ജലത്തുള്ളി മാതൃക ) , ഒരു ചെറിയ  ഊർജം നൽകുമ്പോൾ വിഘടിയ്ക്കപ്പെടുകയും  ചെയ്യും.U 235 പോലെ മാസ്സ് നമ്പർ ഒറ്റ സംഖ്യയായി  വരുന്ന മൂലകങ്ങൾക്ക് സ്ഥിരതകുറവായിരിയ്ക്കും.ഇവ ഊർജം ആഗിരണം ചെയ്തോ,അല്ലാതെയോ, കണികകൾ  ഉയർന്ന ഊർജ സ്ഥിതിയിലേയ്ക്ക്  (excited )  ചാടുകയും പിന്നീട അധികമായ ഊർജം പുറത്തേയ്ക്ക് പ്രസരിപ്പിച് തിരിയെ താഴ്ന്ന സ്ഥിതിയിലേക്ക് (ground) മാറുമ്പോൾ , രണ്ടോ അതിലധികമോ, മൂലകങ്ങളായി   വിഭജിയ്ക്കപ്പെടുകയും ചെയ്യുന്നു. പ്രതിഭാസത്തെയാണ് ന്യൂക്ലിയർ ഫിഷൻ എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്നത്.സാധാരണയായി ന്യൂട്രോൺ,പ്രോട്ടോൺ,ഇലെക്ട്രോൺ  ,ഗാമ റെയ്‌സ് ഇവയിലേതെങ്കിലും ഉപയോഗിച്ചു ബൊംബാർഡ്  ചെയ്യുമ്പോൾ വലിയ തോതിലുള്ള താപോർജ്ജവും, അണുപ്രസരണവും ഉണ്ടാകുകയും   വീണ്ടും പ്രവർത്തനം തുടരുകയും ചെയ്യും. ഇതിനെയാണ് chain reaction എന്ന് വിളിയ്ക്കുന്നത്. ഏറ്റവും സ്ഥിരതയുള്ള  മൂലകം ലഭിയ്ക്കുന്നത് വരെ ഇത് തുടർന്ന് കൊണ്ടേയിരിയ്ക്കും, എന്നാൽഅനുയോജ്യമായ ഒരു  moderator ഉപയോഗിച്ചു  പ്രവർത്തനം  നിയന്ത്രിയ്ക്കാവുന്നതാണ്  .ന്യൂക്ലിയർ പവർ പ്ലാൻറിൽ യുറേനിയം,പ്ലൂട്ടോണിയം തുടങ്ങിയ ഇന്ധനങ്ങൾ fission reaction നു വിധേയമാക്കി താപോർജം പ്രവഹിപ്പിയ്ക്കുകയും,ഒരു steam generator ലെയ്ക്ക് കടത്തിവിട്ടു നീരാവി ഉല്പാദിപ്പിയ്ക്കുകയും, നീരാവി ഉപയോഗിച്ചു പിന്നീട് steam turbine കറക്കി  അതിനോട് ബന്ധിപ്പിച്ചിരിയ്ക്കുന്ന generator വഴി വൈദ്യുതി ഉൽപ്പാദിപ്പിയ്ക്കുകയുമാണ് ചെയ്യുന്നത്.അതിനു ശേഷം  പുറത്തേയ്ക്കു വരുന്ന നീരാവി ഒരു condenser ലൂടെ കടത്തി വിട്ടു തണുപ്പിയ്ക്കുകയും  generator ലേക്ക് തിരിയെ പമ്പ് ചെയ്യപ്പെടുകയും ചെയ്യുന്നു. തണുപ്പിയ്ക്കാനുപയോഗിയ്ക്കുന്നജലത്തിൽഅണുപ്രസരണമേൽക്കാത്തതിനാൽ തിരിച്ചു ജല സ്രോതസ്സിലേയ്ക്ക് തന്നെ കടത്തി വിടുന്നു. തിരഞ്ഞെടുക്കുന്ന   പ്രക്രിയ  അനുസരിച് ഘനജലമോ ,സാധാരണ ജലമോ moderator ആയി ഉപയോഗിയ്ക്കുന്ന രീതിയാണ് നിലവിലുള്ളത് .

അതിനൂതനമായ  സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു  കൊണ്ടും    പരാതികളും,കുറവുകളും പരിഹരിച്ചുകൊണ്ടുമാണ്  തിരുവനന്തപുരത്തുനിന്നും 100 കി.മീ. അകലെയുള്ള  കൂടംകുളത്ത്   റഷ്യയുമായി ചേർന്ന്  ഏറ്റവും ആധുനികമായ  ആണവ  നിലയം  നിർമ്മിച്ചിട്ടുള്ളത് . റഷ്യയിൽ നിന്നുള്ള ഏറ്റവും ആധുനിക രീതിയിലുള്ള,സുരക്ഷിതത്വത്തിനു മുൻഗണന നൽകുന്ന,Generation 111 plus (3G +) മാതൃകയിലുള്ള റിയാക്ടർ ആണ് കൂടംകുളത്തു  നിർമ്മിച്ചിരിയ്ക്കുന്നത്കൂടുതൽ സൗകര്യപ്രദമായ 4 th Generation റിയാക്ടറുകളുടെ  നിർമ്മാണം  അവിടെ ആരംഭിച്ചുകഴിഞ്ഞു. 

ആണവോർജത്തെ എതിർക്കണമോ?

വളരെ പ്രചാരമേറിക്കൊണ്ടിരിയ്ക്കുന്ന ആണവോർജ്ജത്തിൻറ്റെ  ഗുണ ദോഷ വശങ്ങളെ കുറിച്ച് കൂടി ചിന്തിയ്ക്കേണ്ടതായിട്ടുണ്ട് .പലഭാഗങ്ങളിൽ നിന്നുമുള്ള എതിർപ്പുകൾ മൂലമാകാം ഒട്ടു മിയ്ക്കരാജ്യങ്ങളും താല്പര്യപൂർവം  മുന്നോട്ട് വരാത്തതെന്നു കരുതാം .അണുപ്രസരണശേഷിയുള്ള മൂലകങ്ങൾ കൈ കാര്യം ചെയ്യുന്നതിൽ എന്തെങ്കിലും പിഴവ് പറ്റിയാലോ ,പ്രകൃതി ദുരന്തങ്ങളാലോ  ,ഭീകരാക്രമണത്താലോ പ്ലാൻറ്റുകൾക്കു  കേടുപാടുകൾ സംഭവിച്ചാൽ  അത് മനുഷ്യരാശിയെ തന്നെ നശിപ്പിച്ചേക്കാമെന്നു ആശങ്കപ്പെടുന്നവരുണ്ട്റേഡിയോആക്റ്റിവ് അവശിഷ്ടങ്ങൾ കാലം കഴിയുംതോറും നീക്കം  ചെയ്യാനുള്ള ബുദ്ധിമുട്ടും,യൂറേനിയവും തോറിയവും പോലെയുള്ള പ്രകൃതിദത്ത അസംസ്കൃതവസ്തുക്കൾക്ക് ഭാവിയിൽ ദൗർലഭ്യം സംഭവിയ്ക്കാനുള്ള  സാധ്യതയും തള്ളിക്കളയാനാവില്ല. അതുപോലെ തന്നെ വലിയപ്ലാൻറ്റ്  സ്ഥാപിയ്ക്കാനും,സംരക്ഷിയ്ക്കാനും,ആവശ്യമുള്ള വസ്തുക്കൾ വാങ്ങാനുമൊക്കെയുള്ള ഭീമമായ ചിലവ് താങ്ങാൻ ദരിദ്ര രാജ്യങ്ങൾക്ക് ബുദ്ധിമുട്ടായിരിയ്ക്കും .എന്നാൽ ഇതിനെല്ലാമുള്ള മറുപടിയുമായാണ് പുതിയ പ്ലാൻറ്റുകൾ  രൂപകൽപ്പന ചെയ്തിട്ടുള്ളതും  നിർമ്മിച്ചിരിയ്ക്കുന്നതെന്നുമാണ്  ഇതിന് മുൻകൈ എടുത്തിട്ടുള്ള   ആണവനിലയങ്ങളിലെ ശാസ്ത്രജ്ഞരുടെ  അവകാശവാദം.മറ്റു രീതികളിലെ  പോലെ വിഷ വാതകങ്ങളായ കാർബൺ മോണോഓക്സയിഡ്കാർബൺഡൈ ഓക്സയിഡ്നൈട്രിക്ഓക്സയിഡ് , പുക,ചാരം മുതലായവ ബഹിർഗമിയ്ക്കാത്തതിനാൽ  ഗ്രീൻഹൌസ് ഇഫ്ഫക്ട് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്നും തദ്വാരാ അന്തരീക്ഷ മലിനീകരണ ത്തെക്കുറിച്ച്  ചിന്തിയ്‌ക്കേണ്ടതില്ലെന്നുമാണ്  വാദിയ്ക്കുന്നത് . നീരാവി തണുപ്പിയ്ക്കാനുപയോഗിക്കുന്ന  ജലമുൾപ്പടെ,പ്രവർത്തനശേഷം ലഭിയ്ക്കുന്ന വസ്തുക്കൾ വീണ്ടും ഉപയോഗിയ്ക്കുകയും , രാസപ്രവർത്തനഫലമായുണ്ടാകുന്ന പ്ലൂട്ടോണിയത്തിൽ നിന്നു വീണ്ടും യുറേനിയം ഉല്പാദിപ്പിയ്ക്കാൻ സാധിയ്ക്കുമെന്നത് കൊണ്ടും  ആണവനിലയം  സ്ഥാപിക്കുവാനായി ചിലവിടുന്ന   ഭീമമായ തുക തിരിച്ചുപിടിയ്ക്കാൻ കഴിയുമെന്ന് അവർ വിശ്വസിയ്ക്കുന്നു. കൂടാതെ അണുപ്രസരണം പരിസ്ഥിതിയ്ക്ക്  ദോഷകരമായി ബാധിയ്ക്കാതിരിയ്‌ക്കാനുള്ള  എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ടാണ് നൂതനമായ റിയാക്ടറുകൾ നിർമ്മിയ്ക്കപ്പെടുന്നത് എന്നത്  ആശ്വാസമുള്ള കാര്യമാണ്ഏതായാലും ഭാവിയിൽ എല്ലാ ദോഷവശങ്ങളും മുൻകൂട്ടി കണ്ട്  പരിഹരിച്ചു   ശാസ്ത്രം   രംഗത്തും   അഭിമാനകരമായ നേട്ടവും  അഭിവൃദ്ധിയും രാജ്യത്തിനു  നൽകുമെന്ന് പ്രത്യാശിയ്ക്കാം.     

 

Dr .K R .Jyothi Kumari,

Scientific Officer,(Rtd),

State Public Health & Clinical Lab,

Thiruvananthapuram

Ph.No.9447213847.

 

 

 

 

 

No comments:

Post a Comment