Tuesday, 26 April 2022

                        വീണിട്ടും  നിവർന്നുനിൽക്കാൻ ശ്രമിക്കുന്ന  ഇമ്രാൻഖാൻ 


പി.എസ്‌ .ശ്രീകുമാർ 

1992 ൽ ലോക കപ്പ് ആദ്യമായി പാകിസ്ഥാൻറ്റെ  മണ്ണിൽ  എത്തിച്ച    ക്യാപ്റ്റൻ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയ  ഇമ്രാൻഖാൻ, മറ്റൊരു ചരിത്ര നേട്ടവുമായാണ്  ഏപ്രിലിൽ പ്രധാന മന്ത്രി കസേര വിട്ടൊഴിഞ്ഞത് .  പാകിസ്താൻറ്റെ  75 വർഷത്തെ  ചരിത്രത്തിലാദ്യമായാണ്  പാർലമെന്റ്റിൽ  അവതരിപ്പിച്ച അവിശ്വാസ  പ്രമേയം പാസ്സായതിനെ തുടർന്ന്,   ഒരു   പ്രധാന മന്ത്രി അധികാ രത്തിനു പുറത്തു പോകുന്നത്. ഇതിനു മുമ്പ് നവാസ് ഷെരീഫും , ബേനസീർ ഭുട്ടോയുമുൾപ്പെടെയുള്ള പ്രധാന മന്ത്രിമാർ  കാലാവധി പൂർത്തീകരിക്കാതെ  അധികാരത്തിനു വെളിയിലായത്   പട്ടാളം ഇടപെട്ട്  അവരെ പുറത്താക്കിയതിനെ തുടർന്നായിരുന്നു.  

 ഇമ്രാൻ ഖാൻ പുറത്തായത് പ്രതിപക്ഷം ഒന്നടങ്കം കൊണ്ടുവന്ന  അവിശ്വാസ പ്രമേയത്തെ തുടർന്നായിരുന്നെങ്കിലും, അതിൻറ്റെ പിറകിലും  പട്ടാളത്തിൻറ്റെ അദൃശ്യകരങ്ങൾ  ഉണ്ടായിരുന്നുവെന്നാണ്   പാകിസ്ഥാനിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.  ചാര സംഘടനയായ     ഐഎസ് ഐയുടെ  തലവനായ  ലെഫ്റ്റനന്റ് ജനറൽ  ഫായിസ് ഹമീദിൻറ്റെ   കാലാവധി  2021  ഒക്ടോബറിൽ  അവസാനിച്ചപ്പോൾ,   2018 ലെ തെരഞ്ഞെടുപ്പിൽ   തന്നെ അധികാരത്തിലേറാൻ  സഹായിച്ച   ആളെന്ന നിലയിൽ, അദ്ദേഹത്തിന്റെ  കാലാവധി  നീട്ടികൊടുക്കാൻ  ഇമ്രാൻ ഖാൻ ആഗ്രഹിച്ചു.  എന്നാൽ  പട്ടാള മേധാവിയായ ഖമർ ജാവേദ് ബജ്‌വ ആ സ്ഥാനത്തേക്ക് ശുപാര്ശചെയ്തത് ലെഫ്റ്റനൻ്റ്  ജനറൽ നദീം  അഞ്ജുമിനെയായിരുന്നു.  ഇവർ തമ്മിലുള്ള  ശീത യുദ്ധം ആഴ്ചകളോളം തുടർന്നെങ്കിലും, ഒടുവിൽ  പട്ടാള   മേധാവി  ശുപാർശ ചെയ്തയാളെത്തന്നെ  ഇമ്രാന്‌  അംഗീകരിക്കേണ്ടിവന്നു.  അന്ന് തുടങ്ങിയ അകൽച്ചയാണ്  അധികാരത്തിനു വെളിയിലേക്കുള്ള ഇമ്രാൻറ്റെ  വഴി തുറന്നത് .  ഇന്നും അധികാരത്തിൻറ്റെ  കടിഞ്ഞാൺ പട്ടാളത്തിന്റെ കയ്യിൽ തന്നെയാണെന്നതാണ് ഇത് വ്യക്തമാക്കുന്നത്.

അനുഗ്രഹമായിമാറുന്ന പുറത്താക്കൽ 

ഒരുവിധത്തിൽ, അധികാരത്തിൽ നിന്നും പുറത്തായത് ഇമ്രാന് അനുഗ്രഹമാണ്."പുതിയ പാക്കിസ്ഥാൻ" എന്ന  തെരഞ്ഞെടുപ്പ്  വാഗ്ദാനം  യാഥാർഥ്യമാക്കുമെന്നു വാഗ്ദാനം ചെയ്ത്  അധികാരത്തിലേറിയ  ഇമ്രാൻ സർക്കാർ , മൂന്ന് വര്ഷം കഴിഞ്ഞപ്പോഴേക്കും  രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി.  പണപ്പെരുപ്പം കുതിക്കുകയാണ്.  2022 ജനുവരിയിൽ 12 ശതമായി  ഉയർന്ന പണപ്പെരുപ്പം  ഏപ്രിൽ ആയപ്പോഴേക്കും, 16 ശതമാനമായി വർധിച്ചു. ഭക്ഷ്യവസ്തുക്കളുടെ  വിലയും  ക്രമാതീതമായി ഉയർന്നു .  പാകിസ്ഥാനിൽ ,  മൊത്തം ഇറക്കുമതിയുടെ ഏകദേശം 16  ശതമാനം ഭക്ഷ്യവസ്തുക്കളുടെ  ഇറക്കുമതിയാണ്. ഗോതമ്പ് ,പാൽ,അരി,പഞ്ചസാര, ഉള്ളി, കിഴങ്ങു തുടങ്ങിയ ഭക്ഷ്യവസ്തുക്കൾക്കും, പെട്രോളിയം ഉത്പന്നങ്ങൾക്കും ദിനം പ്രതി വില വർധിക്കുകയാണ്.   മാത്രമല്ലാ , പാക്കിസ്ഥാൻ രൂപയുടെ മൂല്യം ഓരോ ദിവസവും കുറയുകയായിരുന്നു .  ഒരു അമേരിക്കൻ ഡോളർ 200  പാക്കിസ്ഥാൻ രൂപയായി കുറഞ്ഞു.  തൊഴിലില്ലായ്മ പാക്കിസ്ഥാൻ ചരിത്രത്തിലാദ്യമായി  30  ശതമാനമാനതിലേറെ   വർധിച്ചു.കഴിഞ്ഞ കുറെ വര്ഷങ്ങളായി  കിട്ടാവുന്ന ഇടങ്ങളിൽ നിന്നെല്ലാം കടം വാങ്ങിക്കൂട്ടുകയായിരുന്നു.  വിദേശ കടം 20  ത്രില്ലിയൺ  ഡോളർ ആയി വർധിച്ചു. പാകിസ്ഥാനിൽ നിന്നുമുള്ള കയറ്റുമതിയോ  ഉത്പ്പാദനമോ, വർധിച്ചതുമില്ല.  ഇക്കാരണങ്ങളാൽ രാജ്യത്തിന്റെ ധന കമ്മിയും ഉയർന്നു .  2022  ജനുവരിയിലെ  സ്ഥിതി വിവര കണക്കുകൾ പ്രകാരം 256 കോടി ഡോളറാണ്  ധന കമ്മി.  വിലക്കയറ്റവും, തൊഴിലില്ലായ്മയും  ജനങ്ങളെ കഷ്ടത്തിലാക്കിയപ്പോഴാണ്, ജനങ്ങൾ തെരുവിലിറങ്ങിയത്. പ്രതിപക്ഷം  ജനങ്ങളുടെ അസംതൃപ്തി ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു.  പട്ടാളത്തിൻറ്റെ  സഹായവും കിട്ടാതെ വന്ന സാഹചര്യത്തിലാണ്, അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാതെ  പാർലമെന്റ് പിരിച്ചുവിട്ടു തെരഞ്ഞെടുപ്പിലേക്ക് പോകുവാൻ ഇമ്രാൻ  തീരുമാനിച്ചത്. സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി ലഭിച്ചപ്പോൾ , പ്രധാനമന്ത്രിയായുള്ള ഷാബാസ്  ഷെറീഫിന്റെ  നിയമനത്തെ  എതിർക്കുന്നതിനൊപ്പം,  തന്നെ പുറത്താക്കാൻ  അമേരിക്ക ശ്രമിക്കുന്നുവെന്ന ആരോപണവുമായി അദ്ദേഹം രാജ്യമെമ്പാടും റാലി നടത്തിക്കൊണ്ടിരിക്കുന്നത്. റാലികളിലെല്ലാം, വമ്പിച്ച ആൾക്കൂട്ടമാണുള്ളത്.   ജനങ്ങളെ അണിനിരത്തി  തൻറ്റെ  ഭരണ പരാജയം  മറച്ചുവെക്കാമെന്നാണ് അദ്ദേഹം കരുതുന്നത്.  

വ്യത്യസ്‌ത ആശയക്കാരുടെ  ഭരണം 

വിരുദ്ധ ആശയഗതിയുള്ള ഒരു കൂട്ടം പാർട്ടികളെ  കൂട്ടികൊണ്ടാണ് ഷാബാസ് ഷെരീഫ്  അധികാരത്തിലേറിയിരിക്കുന്നത് . ഷെരീഫിൻറ്റെ  പാർട്ടിയായ പാക്കിസ്ഥാൻ മുസ്ലിം ലീഗ്[പി.എം.എൽ -നവാസ്] കഴിഞ്ഞാൽ സഖ്യത്തിലെ ഒരു പ്രമുഖ പാർട്ടി ഭൂട്ടോ കുടുംബം നയിക്കുന്ന പാക്കിസ്ഥാൻ  പീപ്പിൾസ്[പി.പി,പി]    പാർട്ടിയാണ്. ഇമ്രാൻഖാനെതിരെ ഈ രണ്ടു പാർട്ടികളും ഇപ്പോൾ യോജിച്ചു നിൽക്കുകയാണെങ്കിലും, എന്നും  പരസ്പരം പോരടിച്ച ചരിത്രമാണ് ഇരു പാർട്ടികൾക്കും ഉള്ളത്. പി പി പി  നയിക്കുന്നത്, മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ  ഭർത്താവും, മുൻ പ്രസിഡന്റുമായ  സര്ദാരിയും, മകൻ ബിലാവൽ ഭുട്ടോയുമാണ്.  അതെ സമയം  പി.എം.എൽ ൻറ്റെ ശക്തി  മുൻ പ്രധാനമന്ത്രിയും  ഇപ്പോൾ പനാമ പേപ്പർസ്  അഴിമതിയിൽ, ശിക്ഷിക്കപ്പെട്ടു കഴിയുന്ന നവാസ് ഷെരീഫും, അദ്ദേഹത്തിന്റെ ഇളയ സഹോദരനും, ഇപ്പോൾ പ്രധാനമന്ത്രിയുമായ ഷാബാസ് ശരീഫുമാണ്. ഇമ്രാൻഖാൻ വെളിയിലാക്കുക എന്ന ഏക ലക്ഷ്യത്തിനാണ് ഈ രണ്ടു പാർട്ടികളും യോജിച്ചിട്ടുള്ളത്.  ഈ യോജിപ്പ് എത്രനാൾ കാണുമെന്നു ആർക്കും പ്രവചിക്കാൻ സാധിക്കുകയില്ല. നിലവിലെ പാർലമെൻറ്റിൻറ്റെ  കാലാവധി   2023 ആഗസ്റ്റ്  മാസം വരെയാണ്. സാമ്പത്തികവും, രാഷ്ട്രീയവുമായ നിരവധി പ്രശ്നങ്ങളെ അതിജീവിച്   പട്ടാളത്തിന്റെ സഹായത്തോടെ  അടുത്ത തെരഞ്ഞെടുപ്പുവരെ ഭരിക്കാൻ സാധിക്കുമെന്നാണ് ഷെരീഫിന്റെ  പ്രതീക്ഷ.   ഷെരീഫ്  സഹോദരന്മാരുടെ  നേതൃത്വത്തിൽ   അഴിമതിക്കാരായ നേതാക്കൾ  നേതൃത്വം നൽകുന്ന   കക്ഷികളും, അമേരിക്കയും   ചേർന്നുള്ള ഗൂഡലോചനയുടെ  ഫലമായിട്ടാണ് തന്റെ സർക്കാരിനെ പുറത്താക്കിയതെന്നും, അതിനു തെരഞ്ഞെടുപ്പിലൂടെ ജനം  മറുപടി നല്കണമെന്നതാണ്   ഇമ്രാൻ    ജനങ്ങളോട്  ആവശ്യപ്പെട്ഫുന്നത് .   ഷെരീഫ് സർക്കാരിന്റെ    വീഴ്ച്ചകളെ  പർവതീകരിച്ചു  തനിക്കനുകൂലമാക്കി മാറ്റാനായിരിക്കും  ഇമ്രാൻഖാൻറ്റെ   നീക്കങ്ങൾ എല്ലാം. അതിലൂടെ അടുത്ത  തെരഞ്ഞെടുപ്പിൽ വിജയിക്കാനാവുമെന്നു അദ്ദേഹം പ്രതീക്ഷിക്കുന്നു.  ഏതായാലും, രണ്ടുകൂട്ടർക്കും ഇനിയുള്ള ദിനങ്ങൾ നിർണായകമാണ്.

.

പി.എസ്‌ .ശ്രീകുമാർ 

9847173177 




Saturday, 23 April 2022

സബർബൻ  റെയിൽ 


ഹൈ സ്പീഡ് റെയിൽ  പദ്ധതിക്ക് പകരമായി ഉമ്മൻ ചാണ്ടി സർക്കാർ 2013 ൽ  അവതരിപ്പിച്ച പദ്ധതിയാണ്  സബർബൻ റെയിൽ.  ദേശീയ  പാതയിലെ തിരക്കും, അതിനെത്തുടർന്നുണ്ടാകുന്ന അപകടങ്ങളും, യാത്ര ക്ലേശങ്ങളും ഒഴിവാക്കുന്നതിനൊപ്പം , ഹൈ സ്പീഡ് റെയിൽ നിർമിക്കുന്നതിൽ ഉണ്ടാകുന്ന  കനത്ത  ചെലവും,  സ്ഥലം ഏറ്റെടുക്കലിലൂടെ ഉണ്ടാകുന്ന വ്യാപകമായ  കുടിയൊഴിപ്പിക്കൽ   എന്നിവ ഒഴിവാക്കുന്നതിനുമാണ് സബർബൻ റെയിൽ പദ്ധതി യു ഡി എഫ്   സർക്കാർ കൊണ്ടുവന്നത്. ആദ്യ ഘട്ടമായി, തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെയുള്ള 126.76   കി.മീ  ദൂരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ഉദ്ദേശിച്ചത്.  ഈ പദ്ധതി സംബന്ധിച്ച പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാൻ നിയോഗിച്ചത് മുംബൈ റെയിൽ വികാസ് കോർപറേഷനെ ആയിരുന്നു.  അധികമായി ഭൂമി ഏറ്റെടുക്കേണ്ടിയിരുന്നത് 70  ഏക്കർ മാത്രമായിരുന്നു. ഇതുതന്നെ സ്റ്റേഷൻ നവീകരണത്തിനും, യാർഡ് നിര്മാണത്തിനുമായിരുന്നു. അന്നത്തെ കണക്കനുസരിച്ചു  1943  കോടി രൂപയായിരുന്നു ആദ്യഘട്ടത്തിലെ  പൈലറ്റ് പദ്ധതിയുടെ ചെലവ്.  ഈ എസ്റ്റിമേറ്റ് പിന്നീട്[ 2016  ൽ ] 3063.79 കോടി രൂപയായി   പുതുക്കിയിരുന്നു.   ഇക്കാര്യത്തിനായി , സംസ്ഥാന  സർക്കാരും, ഇന്ത്യൻ റെയ്ൽവേയുമായി  49  :51   അനുപാതത്തിൽ  റാപിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം എന്ന പേരിൽ  ഒരു പ്രത്യേക സംയുക്ത സംരംഭം രൂപീകരിക്കാൻ തീരുമാനിച്ചു.  ആദ്യഘട്ടം പൂർത്തീകരിച്ചശേഷം, എറണാകുളംവരെയുള്ള  രണ്ടാം ഘട്ടവും, കണ്ണൂർ വരെയുള്ള മൂന്നാം ഘട്ടവുമാണ് ലക്ഷ്യമിട്ടിരുന്നത്.  

ഇതിനോടൊപ്പം, റയിൽവേയുടെ  നിലവിലുള്ള സിഗ്നലിങ് സംവിധാനം മാറ്റി, ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനാമാക്കുവാനും, ലൈനിലുള്ള വളവുകൾ [തിരുവനന്തപുരം മുതൽ ഷൊറണൂർ വരെ  16  വളവുകൾ ] നീക്കുവാനും ഉദ്ദേശിച്ചിരുന്നു.  തിരുവനന്തപുരം മുതൽ കണ്ണൂർ വരെ സബർബൻ റയിലിന്റെ ആവശ്യത്തിനായി വേണ്ടിയിരുന്നത് 300  ഏക്കർ സ്ഥലവും, 15000  കോടി രൂപയുമായിരുന്നു.  

അതേസമയം, എൽ ഡി എഫ് സർക്കാർ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച കെ-റെയിൽ പദ്ധതിക്ക്  പണി പൂർത്തിയാകുമ്പോഴേക്കും രണ്ടു ലക്ഷം കോടി രൂപയും, 1383  ഹെക്ടർ സ്ഥലവുമാണ്  ആവശ്യമായി വരികയാണ്.  മാത്രമല്ല, ഇരുപത്തിനായിരത്തിൽ പരം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുകയും ചെയ്യും.  ഇതിനുപുറമേ , കേരളത്തിന്റെ പാരിസ്ഥിതി വ്യവസ്ഥയെ ആകെ തകർക്കുന്നതും, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ്.  നിലവിലുള്ള റെയിൽവേ ലൈനിലൂടെയാണ് സബർബൻ ട്രെയിനുകൾ ഓടിക്കുക.  എല്ലാ അനുമതികളും ലഭ്യമായാൽ, മൂന്നു വർഷംകൊണ്ട് പദ്ധതി നടപ്പിലാക്കാൻ സാധിക്കുമായിരുന്നു .

 ഇപ്പോൾ നിലനിൽക്കുന്ന സിഗ്നലിങ് സംവിധാനം ഓട്ടോമാറ്റിക് ആക്കി മാറ്റുക, റെയിൽവേ ലൈനിലെ   വളവുകൾ നേരെയാക്കുക , പ്ലാറ്റുഫോമുകൾ പുതുക്കി പണിയുക എന്നിവയാണ് പൂർത്തീകരിക്കേണ്ട പ്രധാന ജോലികൾ.അതോടെ നിലവിൽ ഓടുന്ന ട്രെയിനുകളുടെ വേഗത വര്ധിപ്പിക്കുന്നതിനൊപ്പം, ഇരുപതോളം മെമു മോഡൽ ട്രെയിനുകൾ 20 മിനിറ്റ് ഇടവിട്ട് 160 കി.മീ  സ്പീഡിൽ ഓടിക്കുവാനും കഴിയും.  പൈലറ്റ് പദ്ധതി പൂർത്തീകരിച്ച ശേഷം, ഘട്ടം ഘട്ടമായി കണ്ണൂർവരെ പൂർത്തിയാക്കാനായിരുന്നു വിഭാവനം ചെയ്തത്. 125  കി. മീ. നു 1943  കോടി രൂപവച്ചു, 530  കി.മീ പൂർത്തിയാക്കാൻ പതിനയ്യായിരം  കോടി രൂപയും 300  ഏക്കർ സ്ഥലവും അധികമായി  വേണ്ടിവരികയുള്ളു.




Friday, 8 April 2022

 

                                 കളിക്കളത്തിന് വെളിയിലായി ഇമ്രാൻഖാൻ 


പി .എസ്‌ .ശ്രീകുമാർ 

 ജനാധിപത്യ ഭരണകൂടങ്ങൾ കാലാവധി തികക്കാതെ പുറത്തുപോകുക എന്ന ദുര്യോഗം ഇമ്രാൻ ഖാൻ എന്ന നായകനും നേരിട്ടിരിക്കുകയാണ്.  അദ്ദേഹവും ക്ലീൻ ബൗൾഡ് ആയിരിക്കുകയാണ്. ഇമ്രാൻ ഖാൻ  പാകിസ്താന്റെ  22 ആം പ്രധാനമന്ത്രിയായി അധികാരമേറ്റത് 2018  ഓഗസ്റ്റ് 18 നു ആയിരുന്നു.    നവാസ് ഷെരീഫിന്റെ  ഭരണത്തിന് കീഴിൽ   അഴിമതിയും, കെടുകാര്യസ്ഥതയും  നടന്നു എന്ന് ആരോപിച്ചു  നടത്തിയ  ശക്തമായ തെരഞ്ഞെടുപ്പ്  പ്രചാരണത്തിലൂടെയും , പാകിസ്ഥാൻ പട്ടാളത്തിന്റെ സഹായത്തോടെയുമാണ് അദ്ദേഹം  അധികാരത്തിലേറിയത്.  342 അംഗങ്ങളുള്ള  പാക്കിസ്ഥാൻ പാർലമെന്റായ  നാഷണൽ അസ്സെംബ്ലിയിൽ  179 അംഗങ്ങളുടെ പിന്തുണയാണ് ഇമ്രാന് ഉണ്ടായിരുന്നത്.  എന്നാൽ കഴിഞ്ഞ ഏതാനും നാളുകളായി അദ്ദേഹവും  പട്ടാള മേധാവി ജാവേദ്  ബജ്‌വയുമായി   അത്ര രസത്തിലല്ല. കഴിഞ്ഞ വര്ഷം ബജ്‌വയുടെ  കാലാവധി അവസാനിച്ചപ്പോൾ, അദ്ദേഹത്തിന് സർവീസ് നീട്ടികൊടു  ക്കുന്ന ഫയൽ   ആഴ്ചകളോളം   പ്രധാനമന്ത്രിയുടെ ഓഫീസിൽ താമസിപ്പിച്ചു. പട്ടാള മേധാവിയുമായി ഉണ്ടായ ഈ അകൽച്ചയാണ്,  ഇമ്രാൻഖാന്റെ  പതനത്തിലേക്കു  നയിച്ചത് .

 അവിശ്വാസപ്രമേയം 

കഴിഞ്ഞ മൂന്നര വർഷത്തെ ഇമ്രാൻ ഖാന്റെ ദുർഭരണം കാരണം  പാകിസ്ഥാൻ  സാമ്പത്തികമായി  തകർന്നെന്നും,  വിദേശനയത്തിലും വലിയ പാളിച്ചകൾ ഉണ്ടായെന്നും    ആരോപിച്ചാണ്  നവാസ് ഷെരീഫിന്റെ  ഇളയ സഹോദരനും പ്രതിപക്ഷ നേതാവുമായ മിയാൻ മുഹമ്മദ്  ഷെഹ്ബാസ്  ഷെരീഫിന്റെ  നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ അവിശ്വാസപ്രമേയത്തിന്  നോട്ടീസ്  നൽകിയത് .  ഇമ്രാന്റെ  പാർട്ടിയായ തെഹ്‌റീക് -ഇ-ഇൻസാഫിലെ  ചില  അംഗങ്ങളും,      ഘടക  കക്ഷികളിൽ   ചിലതും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ സർക്കാരിന്റെ ഭാവി തുലാസിലായി. നാഷണൽ അസ്സംബ്ലിയിൽ  അവിശ്വാസ പ്രമേയം പാസ്സാകുമെന്നു മനസ്സിലാക്കിയ  ഇമ്രാൻ ഡെപ്യൂട്ടി സ്പീക്കർ  കാസ്സിം നൂരിയെ  ഉപയോഗിച്ച് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അവസരം നൽകാതെ  തള്ളുകയെന്ന  തന്ത്രമാണ്  ആദ്യം  പരീക്ഷിച്ചത്.  മാത്രമല്ല,  പാർലമെന്റ് പിരിച്ചുവിട്ട്  തെരഞ്ഞെടുപ്പ് നടത്താനും സർക്കാർ പ്രസിഡന്റിനോട് ശുപാർശ ചെയ്യ്യുകയും,  അത്   അംഗീകരിച്ചു പ്രസിഡന്റ് ഉടൻ തന്നെ പാർലമെന്റ് പിരിച്ചുവിടാനും മൂന്നു മാസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്താനും വിജ്ഞാപനം പുറപ്പെടുവിക്കുകയും  ചെയ്തു..  ഈ നടപടികളാണ് പാക്കിസ്ഥാൻ സുപ്രീം കോടതി  ഭരണഘടനാ വിരുദ്ധം എന്നു വിധിച്ചത്,  മാത്രമല്ലാ,   പ്രമേയം വോട്ടിനിടാതെ തള്ളിയ ഡെപ്യൂട്ടി സ്‌പീക്കറുടെ  നടപടി റദ്ദാക്കുകയും പാർലമെന്റ് പുനഃസ്ഥാപിക്കുകയും ചെയ്തു.  

എവിടെയാണ് പിഴച്ചത്?

"പുതിയ പാക്കിസ്ഥാൻ" എന്ന  തെരഞ്ഞെടുപ്പ്  വാഗ്ദാനം  യാഥാർഥ്യമാക്കുമെന്നു വാഗ്ദാനം ചെയ്തു അധികാരത്തിലേറിയ  ഇമ്രാൻ സർക്കാർ , മൂന്ന് വര്ഷം കഴിഞ്ഞപ്പോഴേക്കും  രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി പണപ്പെരുപ്പം കുതിക്കുകയാണ്.  2022 ജനുവരിയിൽ 12 ശതമായി  ഉയർന്ന പണപ്പെരുപ്പം ഇപ്പോൾ, 16 ശതമാനമായി വർധിച്ചു. ഭക്ഷ്യവസ്തുക്കളുടെ  വിലകളും ക്രമാതീതമായി ഉയരുകയാണ്.  മൊത്തം ഇറക്കുമതിയുടെ ഏകദേശം 16  ശതമാനം ഭക്ഷ്യവസ്തുക്കളുടെ  ഇറക്കുമതിയാണ്. ഗോതമ്പ് ,പാൽ,അരി,പഞ്ചസാര, ഉള്ളി, കിഴങ്ങു തുടങ്ങിയ ഭക്ഷ്യവസ്തുക്കൾക്കും, പെട്രോളിയം ഉത്പന്നങ്ങൾക്കും ദിനം പ്രതി വില വർധിക്കുകയാണ്.  മതമല്ല, പാക്കിസ്ഥാൻ രൂപയുടെ മൂല്യം ഓരോ ദിവസവും കുറയുകയാണ്.  ഒരു അമേരിക്കൻ ഡോളർ 200  പാക്കിസ്ഥാൻ രൂപയായി കുറഞ്ഞു.  തൊഴിലില്ലായ്മ പാക്കിസ്ഥാൻ ചരിത്രത്തിലാദ്യമായി  31 ശതമാനമായി  വർധിച്ചു.കഴിഞ്ഞ കുറെ വര്ഷങ്ങളായി  കിട്ടാവുന്ന ഇടങ്ങളിൽ നിന്നെല്ലാം കടം വാങ്ങിക്കൂട്ടുകയായിരുന്നു. ഗ്വാദർ  തുറമുഖ നിർമാണം ഉൾപ്പെടെയുള്ളയുള്ള   ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി നിർമാണത്തിനായി  47 ബില്യൺ അമേരിക്കൻ ഡോളറാണ് ചെലവ് പ്രതീക്ഷിച്ചതെങ്കിലും,  അതിപ്പോൾ  64 ബില്യൺ ഡോളർ ആയി വർധിച്ചു.  എന്നിട്ടും നിർമാണം പകുതി പോലും ആയില്ല.മൊത്തം വിദേശ കടം 20  ത്രില്ലിയൺ  ഡോളർ ആയി വർധിച്ചു. പാകിസ്ഥാനിൽ നിന്നുമുള്ള കയറ്റുമതിയോ  ഉത്പ്പാദനമോ, വർധിച്ചതുമില്ല.  ഇക്കാരണങ്ങളാൽ രാജ്യത്തിന്റെ ധന കമ്മിയും ഉയരുകയാണ്.  2022 ജനുവരിയിലെ സ്ഥിതി വിവര കണക്കുകൾ പ്രകാരം 256 കോടി ഡോളറാണ്  ധന കമ്മി.  ഉയർന്ന പലിശക്ക്  വാങ്ങുന്ന വിദേശ കടങ്ങൾ  പാകിസ്താനെ മറ്റൊരു ശ്രീലങ്കയാക്കി മാറ്റുമോ എന്നാണ് സാധാരണ ജനങ്ങൾ ഇപ്പോൾ ഭയപ്പെടുന്നത്.  

മുന്നോട്ടുള്ള വഴി എങ്ങിനെ ?

സുപ്രീം കോടതി വിധി അനുസരിചാണ്  ശനിയാഴ്ച നാഷണൽ അസംബ്‌ളി കൂടി അവിശ്വാസം പ്രമേയം ചർച്ചക്കെടുത്തത് .  പ്രമേയം ചർച്ചക്ക് എടുത്താൽ ഇമ്രാൻ ഖാൻ സർക്കാർ പരാജയപ്പെടുമെന്ന് ഉറപ്പായതിനാൽ  വോട്ടെടുപ്പ് കഴിയുന്നത്ര നീട്ടുവാനും, പറ്റുമെങ്കിൽ ഒഴിവാക്കുവാനും, സ്പീക്കറുടെ സഹായത്തോടെ ഇമ്രാൻഖാൻ പരമാവധി ശ്രമിച്ചു.  അമേരിക്കയുടെ ഇടപെടലിലാണ് തന്നെ പുറത്താക്കുന്നതെന്നാണ്  അദ്ദേഹം  ശക്തമായി ആരോപിക്കുന്നത്. ഒടുവിൽ പട്ടാള മേധാവിയുടെ ഭീഷണിക്ക്  വഴങ്ങിയാണ്  ശനിയാഴ്ച അർധരാത്രിക്കുശേഷം വിശ്വാസപ്രമേയത്തിന്മേൽ വോട്ടെടുപ്പ് നടന്നത്.    ഇമ്രാൻ ഖാനും ഭരണ പക്ഷവും ബഹിഷ്കരിച്ച വോട്ടെടുപ്പിൽ  പ്രതിപക്ഷത്തിന് 174  വോട്ടണ്  ലഭിച്ചത് .  അങ്ങിനെ  പാകിസ്താന്റെ ചരിത്രത്തിൽ ആദ്യമായി  അവിശ്വാസ പ്രമേയ ചർച്ചയിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ മാറി.   ഇതിനു മുമ്പൊക്കെ  കോടതിയുടെയോ, പട്ടാളത്തിന്റെയോ ഇടപെടലിലാണ്  പ്രധാന മന്ത്രിമാർക്ക് രാജിവെക്കേണ്ടി വന്നിട്ടുള്ളത്.  പനാമ പേപ്പർ വിവാദത്തിൽപെട്ട്  കോടതിയുടെ ശിക്ഷ  അനുഭവിക്കുന്ന നവാസ് ഷെരീഫിന് ഉടനെയൊന്നും പാകിസ്ഥാനിൽ അധികാരത്തിലെത്താൻ സാധിക്കുകയില്ല.  ഈ സാഹചര്യത്തിലാണ്    നവാസ് ഷെരീഫിന്റെ സഹോദരനും  ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ  ഷഹ്ബാസ് ഷെരീഫിനെ  പ്രതിപക്ഷത്തുനിന്നും  പ്രധാനമന്ത്രിയായി  നിർദേശിച്ചത്  . അധികാരത്തിലേറുന്നതുമുതൽ,  പാർലമെന്റിന്റെ  ബാക്കിയുള്ള കാലാവധിയായ 2023  ആഗസ്റ്  വരെ 

അദ്ദേഹത്തിന്     ആ  സ്ഥാനത്തു  തുടരുവാൻ സാധിക്കും. പട്ടാളത്തിനും, അമേരിക്കക്കും, ചൈനക്കും ഒരുപോലെ ഇഷ്ടമുള്ള നേതാവാണ് ഷഹ്ബാസ്  ഷെരീഫ് .  തകർന്ന സമ്പത്ഘടന  ശരിയാക്കുക, അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായുള്ള  ബന്ധം പുനഃസ്ഥാപിക്കുക, ഭീകര സംഘടനകളെ നിലക്ക് നിർത്തുക എന്നിവയാണ്  അദ്ദേഹം അഭിമുഖീകരിക്കുന്ന  ഏറ്റവും പ്രധാന പ്രശ്നങ്ങൾ.

പി.എസ് .ശ്രീകുമാർ 

9847173177 








Thursday, 24 February 2022

            യുക്രൈൻ  ആക്രമണത്തിലൂടെ  എന്താണ് പുതിൻറ്റെ  ലക്ഷ്യം    ?

പി.എസ്‌ .ശ്രീകുമാർ 



 യുക്രൈൻറ്റെ  ഭാഗമായ  ഡോണെസ്‌ക്, ലുഹാൻസ്‌ക് എന്നീ  പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി  അംഗീകരിച്ചുകൊണ്ട്  യുക്രൈനിനെതിരെ നടത്തിയ  കടന്നാക്രമണത്തിലൂടെ എന്ത് സന്ദേശമാണ് റഷ്യൻ പ്രസിഡന്റ്  പുതിൻ  ലോക രാഷ്ട്രങ്ങൾക്കു നൽകുന്നതെന്നത്  ഒരു പ്രഹേളികയാണ്.  ഒന്നര   ലക്ഷത്തിൽ പരം സൈനികരെ യുക്രൈനിന്  ചുറ്റും  അണിനിരത്തിയാണ്  കര-വ്യോമ ആക്രമങ്ങൾക്ക്  റഷ്യ തുടക്കമിട്ടിരിക്കുന്നത്. യുക്രൈനിനെതിരെയുള്ള   ഈ  ആക്രമണങ്ങളിലൂടെ  ,റഷ്യ  ലോക രാജ്യങ്ങളെ വെല്ലുവിളിക്കുകയാണെന്നും,  ഇത് , വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും  അമേരിക്കയുടെ പ്രസിഡണ്ട്  ജോ-ബൈഡൻ മുന്നറിയിപ്പ് നൽകന്നതിനൊപ്പം ചില സാമ്പത്തിക  ഉപരോധങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.   നാറ്റോയിലെ മറ്റു ഘടക രാജ്യങ്ങളും ചില സാമ്പത്തിക  ഉപരോധ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട് . 

എന്തു കൊണ്ട് റഷ്യ   പ്രകോപിതമായി  ? 

നാറ്റോയുടെ വിപുലീകരണ ശ്രമങ്ങളാണ് റഷ്യയെ പ്രകോപിതമാക്കിയത് എന്നതിൽ  സംശയമില്ല. അമേരിക്ക ,ബ്രിട്ടൻ ,ഫ്രാൻസ്, കാനഡ തുടങ്ങി പന്ത്രണ്ടു രാജ്യങ്ങൾ ചേർന്നാണ്  1949   നാറ്റോ ( നോർത്ത് അറ്റ്ലാൻറ്റിക്  ട്രീറ്റി  ഓർഗനൈസേഷൻ ) രൂപീകരിച്ചത്  . ബെൽജിയം,ഡെൻമാർക്ക്‌,ഇറ്റലി,ഐസ് ലാൻഡ് ,ലക്‌സം ബർഗ്  ,നെതർലൻഡ്‌സ്‌ ,നോർവെ,പോർട്ടുഗൽ എന്നിവയാണ് മറ്റ് സ്ഥാപകാംഗങ്ങൾ. ഏതെങ്കിലും അംഗരാജ്യത്തെ മറ്റു രാജ്യങ്ങൾ ആക്രമിച്ചാൽ, പ്രതിരോധത്തിനായി പരസ്പരം സഹായിയ്ക്കുമെന്നാണ് നാറ്റോ സഖ്യത്തിലേർപ്പെട്ടിട്ടുള്ള രാജ്യങ്ങളുടെ കരാർ വ്യവസ്ഥ. കമ്മ്യൂണിസ്റ്റ് രാജ്യമായ സോവിയറ്റ് യൂനിയന്റ്റെ വളർച്ച തടയുക എന്നതായിരുന്നു നാറ്റോ സഖ്യം  രൂപീകരിച്ചപ്പോൾ ഉണ്ടായിരുന്ന യഥാർത്ഥ ഉദ്ദേശം . ഇതിനെതിരെ കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെ ചേർത്ത് കൊണ്ട് സോവിയറ്റ്  യൂണിയൻ വാഴ്സ സഖ്യം രൂപീകരിച്ചു  . സോവിയറ്റ് യൂനിയന്റ്റെ തകർച്ചയോടെ വാഴ്സ സഖ്യം ഇല്ലാതെയായി . തകർച്ചയ്ക്കിടയിൽ , അന്നത്തെ  സോവിയറ്റ് യൂണിയൻ  പ്രസിഡണ്ട് മിഖായേൽ ഗോർബച്ചേവ് അമേരിക്കൻ പ്രസിഡന്റ ജോർജ് ബുഷുമായി  സംസാരിച് നാറ്റോ സഖ്യത്തിൽ   കിഴക്കൻ യൂറോപ്പിൽ നിന്നുമുള്ള രാജ്യങ്ങളെ  ഉൾപ്പെടുത്തുകയില്ല എന്ന ധാരണയുണ്ടാക്കി. എന്നാൽ സോവിയറ്റ്  യൂനിയന്റ്റെ തകർച്ചയ്ക്ക് ഈ ധാരണകൾ ലംഘിക്കപ്പെടുകയും   കിഴക്കൻ യൂറോപ്പിൽ നിന്നുമുള്ള പല രാജ്യങ്ങൾക്കും നാറ്റോയിൽ അംഗത്വം നൽകി ഈ സഖ്യം വിപുലീകരിക്കുകയും ചെയ്തു  . ക്രോയേഷ്യയും ,അൽബേനിയയും ഉൾപ്പടെ 30 രാജ്യങ്ങളാണ് നിലവിൽ നാറ്റോയിലുള്ളത് . യുക്രൈനും,ജോർജിയയും നാറ്റോയിൽ അംഗത്വത്തിന്  വേണ്ടി കഴിഞ്ഞ കുറെ നാളുകളായി ശ്രമിക്കുകയാണ്.  എന്നാൽ നാറ്റോയിലെ തന്നെ ചില രാജ്യങ്ങൾ യുക്രൈനിന്  അംഗത്വം  നൽകുന്നതിന് എതിരായതിനാലാണ് ഇക്കാര്യത്തിൽ ഇതുവരെയും തീരുമാനം ഉണ്ടാകാത്തത്..  

1917 ൽ സോവിയറ്റ് യൂണിയൻ  രൂപീകരിച്ചപ്പോൾ അതിൻറ്റെ ഭാഗമായ ആദ്യ റിപ്പബ്‌ളിക്കുകളിൽ  ഒന്നാണ് യുക്രൈൻ .  മാത്രമല്ല, റഷ്യ കഴിഞ്ഞാൽ ഭൂവിസ്ത്രിയിൽ  രണ്ടാം സ്ഥാനവും  യുക്രൈ നിനാ യിരുന്നു. സോവിയറ്റ് യൂനിയന്റ്റെ  തകർച്ചക്കുശേഷം   യുക്രൈനെ   യൂറോപ്യൻ യൂണിയനുമായി സഹകരിപ്പിയ്ക്കാനായി  2013 ൽ അന്നത്തെ റഷ്യൻ അനുകൂലിയായ  പ്രസിഡണ്ട് വിക്ടോർ യാനുകോവിച് രൂപം നൽകിയ വാണിജ്യ ഉടമ്പടി,  പുതിൻറ്റെ നിർദേശാനുസരണം അദ്ദേഹത്തിന് ഉപേക്ഷിയ്ക്കേണ്ടി വന്നു. ഇതിനെതിരെ റഷ്യൻ വിരോധികളായ യുക്രയിൻകാർ പ്രക്ഷോഭം നടത്തുകയും ,യാനുക്കോവിച്ചിന്  പ്രസിഡണ്ട്സ്ഥാനത്തു നിന്നും രാജി വച്ച് ഒഴിയേണ്ടി വരുകയും ചെയ്തു.  ഈ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ പാശ്ചാത്യ ശക്തികളാണെന്നു പുതിൻ   സംശയിച്ചു.  പുതിനുണ്ടായ ഈ പകയാണ്,   2014  യുക്രൈനിൽ കടന്നു കയറി  ക്രൈമിയ പിടിച്ചെടുത്തതിലൂടെ  അദ്ദേഹം  തീർത്തത് . ഇതിനു ശേഷമാണ്  കിഴക്കൻ യുക്രൈനിലെ വിഘടന വാദികളായ റഷ്യൻ അനുകൂലികൾ  പുതിൻറ്റെ സഹായത്തോടെ  ഡോൺബാസിനെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.  യുക്രൈൻ സർക്കാരും വിഘടന വാദികളുമായുള്ള   ഏറ്റുമുട്ടലിൽ പതിനായിരത്തിലേറെ ആളുകളാണ് അന്ന് കൊല്ലപ്പെട്ടത് .റഷ്യയും, യുക്രൈനും തമ്മിൽ ബെലാറസിലെ മിൻസ്കിൽ   നടത്തിയ  സമാധാന ചർച്ചകളിലൂടെയാണ്   അന്ന് വെടിനിർത്തൽ ഉണ്ടായത്  . ഈ സംഭവ വികാസങ്ങൾക്കുശേഷം   യുക്രൈൻ പാശ്ചാത്യ രാജ്യങ്ങളുമായി കൂടുതൽ അടുത്തു .മാത്രമല്ല , നാറ്റോയുമായി ചേർന്ന് സൈനികാഭ്യാസങ്ങളും നടത്തുവാനാരംഭിച്ചു. പുതിനെ അസ്വസ്ഥമാക്കിയതിൽ  ഈ നടപടികൾക്കും  സ്വാധീനമുണ്ട്  . വൈകാതെ തന്നെ യുക്രൈൻ നാറ്റോയിൽ അംഗത്വമെടുത്തു റഷ്യയ്‌ക്കെതിരെ നില കൊള്ളുമെന്ന്   പുതിൻ ആശങ്കപ്പെടുന്നു. 

റഷ്യ ആവശ്യപ്പെടുന്നത് 

റഷ്യയുടെ അതിർത്തി പങ്കിടുന്ന അയൽ   രാജ്യങ്ങളെ നാറ്റോയിൽ അംഗമാക്കരുത് എന്നതാണ് റഷ്യയുടെ പ്രധാന ആവശ്യം . ഇതിനു പുറമെ റഷ്യയെ ലക്‌ഷ്യം വച്ച് അംഗരാജ്യങ്ങളിൽ മിസൈലുകൾ സ്ഥാപിയ്ക്കരുതെന്നും, 1990 കളിലെ നിലവാരത്തിലേക്ക് സേന വിന്യാസം നാറ്റോ കുറയ്‌ക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളോട് അനുകൂലമായ നിലപാടല്ല അമേരിക്കയും നാറ്റോയും  ഇത്രയും നാൾ   കൈക്കൊണ്ടത് .  കഴിഞ്ഞ കുറെ നാളുകളായി കിഴക്കൻ യൂറോപ്പിലെ അംഗ രാജ്യങ്ങളായ പോളണ്ട്, ചെക് റിപ്പബ്ലിക്ക് ,ലാത്വിയ ,ലിത്വാനിയ എന്നീ രാജ്യങ്ങളിലൂടെ യുക്രൈന്    യുദ്ധോപകരണങ്ങളും പടക്കപ്പലുകളും ,യുദ്ധ വിമാനങ്ങളും  നാറ്റോ നൽകുന്നു. യുദ്ധം ഒഴിവാക്കണമെന്നു ആഗ്രഹിച്ച  ഒരു രാജ്യം ജർമനിയാണ് . കാരണം റഷ്യയിൽ നിന്നും പ്രകൃതി വാതകങ്ങളും  ഊർജോൽപ്പന്നങ്ങളും  ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് ആ രാജ്യമാണ് . മാത്രമല്ലാ  റഷ്യയിൽ നിന്നും പ്രകൃതി വാതകം  ജർമനിയിലേക്ക്  കൊണ്ടുവരുവാനായി  ബാൾറ്റിക് സമുദ്രത്തിനടിയിലൂടെ  രണ്ട്  പൈപ്പ് ലൈനുകളുടെ നിർമാണ പ്രവർത്തനങ്ങൾ  നടന്നു കൊണ്ടിരിക്കുകയുമാണ്. ഇതിനു മുടക്കം വരുത്തുവാൻ ജർമ്മനി ആഗ്രഹിക്കുന്നില്ല. പക്ഷേ , ആക്രമണം ആരംഭിച്ച പശ്ചാത്തലത്തിൽ,  വാതക പൈപ്പ് ലൈനിൻറ്റെ  നിർമാണ പ്രവർത്തനങ്ങൾ  ജർമനി  ഒടുവിൽ  നിർത്തി വചിരിക്കയാണ്.

റഷ്യയുടെ സുരക്ഷാ താല്പര്യങ്ങൾക്ക്  എതിരായിട്ടാണ്  അമേരിക്കയും നാറ്റോയിലെ അവരുടെ സഖ്യകക്ഷികളും  ശ്രമിക്കുന്നതെന്നാണ് റഷ്യ കരുതുന്നത്. യൂറോപ്യൻ രാജ്യങ്ങളുമായുള്ള  റഷ്യയുടെ അതിർത്തിയിൽ തന്ത്ര പ്രധാനമായ സ്ഥാനമാണ്  യുക്രൈനിനു ഉള്ളത്. യുക്രയിനിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പ് ലൈനുകളിലൂടെ   യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വാതക കയറ്റുമതി റഷ്യയുടെ വലിയ വരുമാന മാർഗമാണ്. അതുകൊണ്ടു തന്നെ  പൈപ് ലൈനുകളുടെ നിയന്ത്രണം അവർ ആഗ്രഹിക്കുന്നു. 

പുതിൻറ്റെ  ആഗ്രഹം 

സോവിയറ്റ് യൂനിയന്റ്റെ  തകർച്ചയോടെ  നഷ്ടപ്പെട്ട പഴയ പ്രതാപം തിരിച്ചുപിടിക്കണമെന്നത് പുതിൻറ്റെ ദീർഘകാലമായ  ആഗ്രഹമാണ്. സോവിയറ്റ് യൂനിയന്റ്റെ  തകർച്ച  ഇരുപതാം നൂറ്റാണ്ടിലെ  ഏറ്റവും വലിയ രാജ്യാന്തര രാഷ്ട്രീയ ദുരന്തമാണെന്ന്  2005 ൽ പുതിൻ  പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ലക്ഷ്യവും അത് തന്നെയാണ്. സോവിയറ്റ് യൂണിയന്റെ കാലത്തെ പ്രതാപത്തോടെ റഷ്യയെ  വൻ ശക്തിയായി പുനഃസ്ഥാപിക്കുവാനും, അവരുടെ മേധാവിത്വം  ഉറപ്പിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. ഈ ലക്ഷ്യത്തോടെയാണ് യൂറേഷ്യൻ ഇക്കണോമിക് യൂണിയൻ  ആരംഭിച്ചത്. പറ്റുമെങ്കിൽ  യൂറോപ്യൻ  രാജ്യങ്ങളോട് ചേർന്ന് കിടക്കുന്ന പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളെ  വീണ്ടും റഷ്യയുടെ കുടയ്ക്കു  കീഴിൽ അണിനിരത്താൻ സാധിക്കുമോ  എന്ന ഒരു പരീക്ഷണം കൂടിയാണ് ഇപ്പോഴത്തെ യുക്രൈൻ  അതിക്രമത്തിലൂടെ പുതിൻ  ലക്ഷ്യമിടുന്നത്.

പി.എസ്‌ . ശ്രീകുമാർ 

9847173177  


Monday, 17 January 2022

                  സി പി എമ്മിൻറ്റെ  കൂറ്   ഇന്ത്യയോടൊ അതോ ചൈനയോടോ  ?

പി .എസ് .ശ്രീകുമാർ 

അവസരത്തിലും, അനവസരത്തിലും ചൈനയെ സ്തുതിക്കുകയും മാതൃ രാജ്യമായ ഇന്ത്യയെ തള്ളിപ്പറയുകയും ചെയ്യുന്ന മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ  പോളിറ്റ് ബ്യൂറോ അംഗം  എസ്‌ .രാമചന്ദ്രൻ പിള്ളയുടെ സി പി എം  കോട്ടയം ജില്ലാ സമ്മേളന പ്രസംഗം  ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണല്ലോ? ഇന്ത്യ ഉൾപ്പെടെയുള്ള രാജങ്ങൾ ചൈനയെ വളഞ്ഞിട്ടു ആക്രമിക്കുന്നു എന്നാണ്  അദ്ദേഹം ആരോപിച്ചത്.  ഇതേ വാചകം തന്നെയാണ് രണ്ടു വര്ഷങ്ങള്ക്കു മുമ്പ് പോളിറ്റ്  ബ്യൂറോ അംഗവും സി പി എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ  മുമ്പ് ഒരു സമ്മേളനത്തിൽ പ്രസംഗിച്ചത്. ഇ എം എസ്സിന് ശേഷം,   സി പി എമ്മിന്റെ താത്വിക   നിലപാടുകളെ സംബന്ധിച്ച പ്രശ്നങ്ങളിൽ വിശദീകരണവും വ്യാഖാനവും നൽകുന്ന  മുതിർന്ന നേതാവെന്ന നിലയിൽ  രാമചന്ദ്രൻ പിള്ളയുടെ നിലപാടുകൾ പ്രാധാന്യം അർഹിക്കുന്നു.  അതുകൊണ്ടു തന്നെ അദ്ദേഹത്തിൻറ്റെ  നിലപാടുകൾക്ക് ആധികാരികത   കൈവരുന്നു . യഥാർത്ഥത്തിൽ  അദ്ദേഹം പറഞ്ഞതിൽ എന്തെങ്കിലും വസ്തുതയുണ്ടോ? അത് പരിശോധിക്കപ്പെടേണ്ടതാണ്.  1947 ൽ സ്വാതന്ത്ര്യം ലഭിച്ചത് മുതൽ ഇന്നുവരെ,   ചെറുതും വലുതുമായ ഏതെങ്കിലും അയൽ  രാജ്യങ്ങളെ  ഇന്ത്യ ആക്രമിച്ചതായി   ഒരു രാജ്യവും പരാതിപ്പെട്ടിട്ടില്ല. മറിച്ചു അയൽ  രാജ്യങ്ങൾക്കു പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളപ്പോഴൊക്കെ സഹായ ഹസ്തവുമായി മുന്നോട്ടു ചെന്ന ചരിത്രമാണ്  നമുക്കുള്ളത്.  ശ്രീലങ്കയിലും, മാലിദ്വീപിലെ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടായപ്പോൾ  അവരെ സഹായിച്ചത്  അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയായിരുന്നു.  അവരുടെ അഭ്യർത്ഥന പ്രകാരം  അന്ന് ഇന്ത്യൻ സൈന്യത്തെ അയച്ചാണ്  നാം ആഭ്യന്തര കലാപത്തിൽ നിന്നും ആ രാജ്യങ്ങളെ രക്ഷിച്ചത് .  എന്നാൽ ചൈനയുടെ ചരിത്രം അതല്ല. ചൈനയുമായി ബന്ധമുള്ള, വടക്കൻ കൊറിയ ഒഴിച്ചുള്ള,  എല്ലാ അയൽരാജ്യങ്ങളുമായും  അവർക്കു അതിർത്തി തർക്കം ഉണ്ട്. മാത്രമല്ല പലപ്പോഴും യുദ്ധവും ഉണ്ടായിട്ടുണ്ട്.

തിബറ്റ്  ആക്രമിക്കപ്പെടുന്നു 

1949  ൽ ചൈനക്ക് സ്വാതന്ത്ര്യം  ലഭിക്കുമ്പോൾ,  ലാമമാർ ഭരിച്ചിരുന്ന ഒരു സ്വതന്ത്ര രാജ്യമായിരുന്നു   തിബറ്റ് .  ലാമാമാരെ സഹായിക്കാനെന്ന പേരിലാണ്  ചൈനയുടെ സൈന്യം  1950 ൽ  തിബറ്റിൽ ആദ്യമായി പ്രവേശിച്ചത്.  കടന്നു കയറി തിബറ്റിൻറ്റെ  വിവിധ ഭാഗങ്ങളിൽ തമ്പടിച്ച ചൈനയുടെ സൈനികർ  മടങ്ങിയില്ലെന്നു മാത്രമല്ല, 1959  മാർച്ചിൽ  സൈനിക നടപടികളിലൂടെ നിരായുധരായ ബുദ്ധമത വിശ്വാസികളെ  വെടിവച്ചു വീഴ്ത്തി, തിബത്ത്  പിടിച്ചടക്കി, ചൈനയുടെ ഭാഗമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.  തിബൻറ്റിൻറ്റെ  ഓരോ പ്രദേശങ്ങളും സൈനിക നടപടികളിലൂടെ ചൈന ബലാൽക്കാരമായി കയ്യടക്കിയപ്പോൾ  ഭരണ തലവൻ കൂടിയായിരുന്ന  ദലൈലാമ, ഇന്ത്യയുടെ സഹായം തേടി.  ചൈനയുമായി ഇന്ത്യ നല്ല ബന്ധത്തിലായതിനാൽ, ടിബറ്റിനു സൈനിക സഹായം നൽകുവാൻ പ്രധാനമന്ത്രി നെഹ്‌റു തയ്യാറായില്ല.എന്നാൽ ചൈനയുടെ അധിനിവേശത്തിന്  വഴങ്ങാതെ പലായനം ചെയ്ത ദലൈലാമക്കും അനുയായികൾക്കും, മനുഷ്യത്വത്തിൻറ്റെ  പേരിൽ അഭയം നൽകുവാൻ നെഹ്‌റു തയ്യാറായി.  ഇതോടെ ഇന്ത്യയോട്  ചൈന ശത്രുതാമനോഭാവം  കാട്ടുവാൻ തുടങ്ങി. തുടർന്ന്, അതിർത്തി തർക്കത്തിനും,  യാതൊരു പ്രകോപനവും ഇല്ലാതെ,  1962 ൽ  ഇൻഡ്യക്കുനേരെ സൈനികാക്രമണവും നടത്തി.  ചൈനയുടെ കമ്മ്യൂണിസ്റ്പാർട്ടി നേതാക്കളായിരുന്ന മാവോ സേതുങ്ങിനോടും, ചൗ-എൻ-ലായിയോടും  അടുത്ത സൗഹൃദവും മമതയും പുലർത്തിയിരുന്ന നെഹ്‌റു, ചൈനയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടി പ്രതീക്ഷിച്ചിരുന്നില്ല.ലഡാക്കിലേക്കും, ആസ്സാമിലേക്കും ചൈനയുടെ സൈന്യം ഇരച്ചു കയറി എക്സൈ ചിന്നും, ഇന്നത്തെ അരുണാചൽ പ്രദേശിന്റെ ഭാഗങ്ങളും കൈവശപ്പെടുത്തി. മാത്രമല്ലാ , ഈ പ്രദേശങ്ങളൊക്കെ തെക്കൻ റ്റിബറ്റിന്റ്റെ  ഭാഗമാണെന്നും, അതുകൊണ്ടു തങ്ങൾക്കവകാശപ്പെട്ടതാണെന്നും പ്രഖ്യാപിച്ചു കൊണ്ടാണ് യുദ്ധം ഏക പക്ഷീയമായി  നിർത്തിയതും.ഈ പ്രദേശങ്ങളെ കുറിച്ചാണ് "ചൈന , ചൈനയുടേതെന്നും ഇന്ത്യ , ഇന്ത്യയുടേതെന്നും " ഇ.എം എസ് അന്ന് പ്രസംഗിച്ചത് .ജമ്മു കാശ്മീരിൻറ്റെ ഭാഗമായ അക്‌സായി ചിന്നിൽ മുപ്പത്തിയെണ്ണായിരംചതുരശ്ര  കിലോമീറ്ററും അരുണാചലപ്രദേശിൽ തൊണ്ണൂറായിരം ചതുരശ്രകിലോമീറ്റർ പ്രദേശങ്ങളും ഇന്നും ചൈനയുടെ കൈ വശമിരിയ്ക്കുകയാണ് . ഇതിൻറ്റെ തുടർച്ചയായാണ് ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തിയിലെ ദോക് ലാമിൽ 2017 ജൂൺ മാസത്തിൽ ഇന്ത്യയുടേയും,ചൈനയുടെയും സൈനികർ യുദ്ധ സമാനമായ സാഹചര്യത്തിൽ മുഖാമുഖം നിൽക്കേണ്ടി വന്നത് . സിക്കിം,ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിനു മുൻപ് മൂന്നു രാജ്യങ്ങളുടെയും അതിർത്തികൾ സംഗമിയ്ക്കുന്ന മുക്കവലയായ ദോക് ലാമിലെ അതിർത്തി സംബന്ധിച്ച ചർച്ച നടത്തണമെന്ന് പ്രധാനമന്ത്രി നെഹ്‌റു ചൈനയുടെ പ്രധാനമന്ത്രിയായിരുന്ന ചൗ-എൻ ലായിക്ക് കത്തയച്ചിരുന്നു. എന്നാൽ നെഹ്രുവിൻറ്റെ കത്തിനോട് നിഷേധാല്മക സമീപനം കൈക്കൊണ്ടതിൻറ്റെ തുടർച്ചയായിട്ടാണ് ദോക് ലാം തങ്ങളുടേതാണെന്ന വാദവുമായി ഇന്ന് ചൈന ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞിരിയ്ക്കുന്നതു.ഈ പ്രശ്‍നം മുൻനിർത്തിയാണ്  ഭൂട്ടാനെ ഇന്ത്യയ്‌ക്കെതിരെ തിരിയ്ക്കാനുള്ള ശ്രമം ചൈന നടത്തിയതും , ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നതും  . 

നേപ്പാളിനെ വരുതിയിലാക്കാൻ ചൈനയുടെ ശ്രമം 

ഇന്ത്യയുമായും, ചൈനയുമായും,അതിർത്തി പങ്കിടുന്ന നേപ്പാളുമായി , സാംസ്കാരികമായും ചരിത്രപരമായും, വളരെ അടുത്ത ബന്ധമാണ് ഇന്ത്യയ്ക്കുള്ളത് . നേപ്പാളിൻറ്റെ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ പങ്ക് വളരെ വലുതാണ് . ആവശ്യവസ്തുക്കളെല്ലാം ഇന്ത്യയിൽ നിന്നുമാണ് നേപ്പാൾ വാങ്ങുന്നത് .മാത്രമല്ല , വിദേശത്തുനിന്നുമുള്ള നേപ്പാളിൻറ്റെ ഇറക്കുമതി മുഴുവൻ കൽക്കട്ട തുറമുഖം വഴിയാണ് . എന്നാൽ  മൂന്നു വര്ഷങ്ങള്ക്കു മുമ്പ് നേപ്പാളിലെ മധേസി വിഭാഗം പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ,ഇന്ത്യയിൽ നിന്നുമുള്ള ചരക്കു നീക്കം തടഞ്ഞപ്പോൾ അത് നേപ്പാളിൻറ്റെ സമ്പദ്ഘടനയെ നിശ്ചലമാക്കി. ഈ അവസരം ചൈന തന്ത്രപൂർവം തങ്ങൾക്കനുകൂലമാക്കി. നേപ്പാൾ ഭരിച്ചിരുന്ന കമ്മ്യൂണിസ്റ് പാർട്ടിയിലൂടെ ഇന്ത്യക്കെതിരെ അവിടുത്തെ മധേസി - ഇതര വിഭാഗങ്ങളെ അവർ ഇളക്കി വിട്ടു. നേപ്പാൾ അതിർത്തിയിലേക്ക് നാലുവരി പാതയുടെ നിർമാണം പൂർത്തിയാക്കിക്കൊണ്ടു ചരക്കുഗതാഗതം ചൈന ആരംഭിച്ചു.ഇതിനു പുറമെ ഒരു പുതിയ റെയിൽവേ ലൈനിൻറ്റെ നിർമാണ പ്രവർത്തനവും ചൈന നടത്തിക്കൊണ്ടിരിയ്ക്കുകയാണ്. നേപ്പാളുമായി ഇന്ത്യയ്ക്കുണ്ടായിരുന്ന സൗഹൃദബന്ധത്തിൽ വിള്ളൽ വീഴ്ത്താനുള്ള ശ്രമങ്ങളാണ് ചൈന തുടർന്ന് കൊണ്ടിരിയ്ക്കുന്നത് . 

മ്യാൻമാർ പ്രശ്നത്തിലെ മുതലെടുപ്പ് .

നമ്മുടെ കിഴക്കൻ അയൽ  രാജ്യങ്ങളായ  മ്യാൻമറിനും ബംഗ്ലാദേശിനും ഉദാരമായ സാമ്പത്തിക സഹായം നൽകി തങ്ങൾക്കനുകൂലമാക്കുവാനുള്ള ശ്രമം ചൈന ആരംഭിച്ചിരിയ്ക്കുകയാണ്. മ്യാൻമറിലെ ഹാങ്‌വി                          നേപ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയായിരുന്നു.വൽബേസിലെ തുറമുഖ നിർമാണത്തിന് പുറമെ രാജ്യത്തിൻറ്റെ വടക്കൻ ഭാഗത്തു വന്പിച്ച മുതൽ മുടക്കോടെ ഊർജ പ്ലാന്റുകളും, ഹൈവേകളും ഉൾപ്പടെയുള്ള നിര്മാണപ്രവർത്തികൾ ചൈന നടത്തിക്കൊണ്ടിരിയ്ക്കുന്നു. അവിടുത്തെ സൈനിക നേതൃത്വവുമായി ഉള്ള ബന്ധം ഉപയോഗപ്പെടുത്തി ഇന്ത്യയെ പാർശ്വവൽക്കരിയ്ക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നത് . റോഹിൻഗ്യൻ അഭയാർത്ഥി പ്രശ്നത്തിൽ ബംഗ്ലാദേശുമായി മ്യാന്മറിന് അഭിപ്രായവ്യത്യാസമുണ്ടായപ്പോൾ,ഇന്ത്യയെ അകറ്റിനിർത്തിക്കൊണ്ടു,  മധ്യസ്ഥൻറ്റെ റോളിൽ ഒത്തുതീർപ്പു ഉണ്ടാക്കുവാൻ ചൈനയാണ് മുൻകൈ എടുത്തത്. 

     ബംഗ്ലാദേശിൻറ്റെ സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ ദശലക്ഷക്കണക്കിനു അഭയാർത്ഥികൾക്ക് അഭയമേകിയതും, സ്വാതന്ത്ര്യ സമരത്തിന്  ശക്തമായ പിന്തുണ നൽകിയതും പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയായിരുന്നു. അതിനു ശേഷവും ഇന്ത്യയുമായി നല്ല ബന്ധത്തിലായിരുന്നു ആ രാജ്യം.  എന്നാൽ ഷി ജിൻപിങ് ചൈനയിൽ അധികാരത്തിൽ വന്നതോടെയും കേന്ദ്രത്തിൽ മോഡി സർക്കാർ അധികാരം ഏറ്റെടുത്തതിനു ശേഷവും  ഉഭയ കക്ഷി ബന്ധങ്ങളിൽ മാറ്റം വന്നുതുടങ്ങി.  2017  ൽ ബംഗ്ലാദേശിൽ  സന്ദർശനം നടത്തിയത് വഴി,  ആ രാജ്യത്ത് ആദ്യമായി എത്തുന്ന ചൈനയുടെ ഭരണാധിപനായി ഷി ജിൻപിങ് മാറി. പരസ്പര സഹായത്തിനുള്ള 21  കരാറുകളാണ് അന്നത്തെ സന്ദർശനത്തിൽ ഒപ്പു വാക്കപ്പെട്ടതു.  വിവിധ പശ്ചാത്തല വികസന ഉടമ്പടികൾക്കായി 25 ബില്യൺ ഡോളറിൻറ്റെ ധനസഹായമാണ് ചൈന വാഗ്‌ദാനം നൽകിയത്. ബംഗ്ലാദേശുമായി ഇന്ത്യയ്ക്ക് ദീർഘ കാലമായുള്ള ബന്ധത്തെ നിസ്സാരവൽക്കരിയ്ക്കുന്നതോടൊപ്പം ഇന്ത്യ നൽകുന്നതിനേക്കാൾ കൂടുതൽ സാമ്പത്തിക സഹായങ്ങൾ നൽകി ബംഗ്ലാദേശുമായി സൗഹൃദം ഉറപ്പിയ്ക്കുന്നതിനുള്ള ശ്രമമാണ് ചൈന നടത്തിക്കൊണ്ടിരിയ്ക്കുന്നത് . 

കടക്കെണിയിലായ ശ്രീലങ്ക 

ഇന്ത്യയുമായി ഏറ്റവും അടുത്ത ബന്ധമുള്ള രാജ്യമാണ് ശ്രീലങ്ക .വാരിക്കോരി സഹായധനം നൽകി ശ്രീലങ്കയെ അടര്തിയെടുക്കുവാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. 2005 നു ശേഷമുള്ള കാലഘട്ടത്തിൽ 20 ബില്യൺ ഡോളറിൻറ്റെ മുതൽ മുടക്കാണ് ശ്രീലങ്കയിൽ ചൈന നടത്തിയിരിയ്ക്കുന്നത് . വിമാനത്താവളങ്ങൾ ,തുറമുഖ നിർമാണം ,വിവിധ ഊർജ്ജപദ്ധതികൾ എന്നിങ്ങനെ കനത്ത മുതൽമുടക്ക് ആവശ്യമുള്ള മേഖലകളിലാണ് ചൈന ധനസഹായം നല്കിയിരിയ്ക്കുന്നത് . കൊളംബോയിൽ ഒരു പുതിയ തുറമുഖ നഗരനിർമാണം രാജ പക്സേമാരുടെ ജന്മസ്ഥലമായ ഹംബൻ ടോട്ടയിൽ പുതിയ തുറമുഖവും, വിമാനത്താവളവും നിർമിച്ച ചൈന, സാമ്പത്തിക പ്രതിസന്ധി മൂലം  ശ്രീലങ്ക  തിരിച്ചടവ്  മുടക്കിയപ്പോൾ   ഹമ്പൻ ടോട്ട  തുറമുഖം 99 വർഷത്തെ പാട്ടത്തിന് കൈവശമാക്കി. ഈ തുറമുഖം  ചൈന യുടെ നാവികസേനാ കപ്പലുകൾ  പലപ്പോഴും ഉപയോഗിയ്ക്കുന്നത് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയായി മാറിയിരിയ്ക്കുകയാണ് . 

            ഇന്ത്യയുടെ ചിരകാല സുഹൃത്തായ മാലിദ്വീപാണ്‌ ചൈന ശ്രദ്ധ കേന്ദ്രികരിയ്ക്കുന്ന മറ്റൊരു രാജ്യം. ഈ രാജ്യത്തെയും തങ്ങളുടെ സ്വാധീന വലയത്തിലാക്കുവാനായി വമ്പിച്ച സാമ്പത്തിക സഹായമാണ് ചൈന നൽകി കൊണ്ടിരിയ്ക്കുന്നത് . മാലിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൻറ്റെ നിർമ്മാണക്കരാർ ആദ്യം നൽകിയത് ഇന്ത്യൻ കമ്പനി ആയ ജി എം ആർ ഗ്രൂപ്പിനായിരുന്നെങ്കിലും , മുൻ പ്രസിഡൻഡ് അബ്ദുൽ യാമീനെ സ്വാധീനിച്ച നിർമാണം ഇന്ത്യൻ ഗ്രൂപ്പിനെ കരാറിൽ നിന്നും പുറത്താക്കി  ഒരു ചൈനീസ് കമ്പനി യെ  ഏ ൽപ്പിചു .  ഈ രീതിയിൽ  ചരടുകളോടെയുള്ള സാമ്പത്തിക സഹായം നൽകി ഇന്ത്യയുടെ അയൽ  രാജ്യങ്ങളെയെല്ലാം തങ്ങൾക്കനുകൂലമാക്കി മാറ്റി,ഇന്ത്യയ്‌ക്കെതിരെ വലയം തീർക്കുവാനുള്ള ശ്രമമാണ് കഴിഞ്ഞ കുറെ വര്ഷങ്ങളായി ചൈന നടത്തികൊണ്ടിരിയ്ക്കുന്നതു.  ചൈനയുടെ ഈ ശ്രമങ്ങളെ പരാജയപ്പെടുത്താൻ  വ്യക്തമായ ഒരു വിദേശ കാര്യാ നയമില്ലാത്ത  മോദി  സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്.  ഇന്നും  ഏകപക്ഷീയമായ  കടന്നുകയറ്റങ്ങളിലൂടെ   ഇന്ത്യയുടെ വടക്കൻ അതിർത്തികൾ സംഘർഷഭരിതമായ നിൽക്കുകയാണ്.    ഈ യാഥാർഥ്യങ്ങൾ മറച്ചു വച്ചുകൊണ്ടാണ് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ  തങ്ങളെ  വളഞ്ഞിട്ടാക്രമിയ്ക്കുന്നു എന്ന ചൈനയുടെ ആരോപണം,  മാർക്സിസ്റ്റ് പാർട്ടി നേതാക്കളായ രാമചന്ദ്രൻ പിള്ളയും ,കോടിയേരി ബാലകൃഷ്ണനും ഏറ്റു പറയുന്നത് .മാതൃ രാജ്യമായ ഇന്ത്യയോടാണോ അതോ  ഇന്ത്യയെ  ആക്രമിക്കാൻ തക്കം പാർത്തിരിക്കുന്ന  ചൈനയോടാണോ  ഇവരുടെ കൂറെന്ന്  ഇവർ തന്നെ വ്യക്തമാക്കേണ്ടതാണ്.


പി.എസ്‌ .ശ്രീകുമാർ 

9847173177 



















 

Saturday, 15 January 2022

     സുപ്രീം കോടതിയ്ക്ക് ഹരിതാഭ പകർന്ന് അയിഷ  മാലിക് 

പി.എസ്‌ .ശ്രീകുമാർ 

   പാകിസ്ഥാൻ സുപ്രീം കോടതിയിലെ  ആദ്യ വനിതാ ജഡ്ജിയായി  ജസ്റ്റിസ്  അയിഷാ മാലികിനെ പാകിസ്ഥാൻ ജുഡീഷ്യൽ കമ്മീഷൻ നോമിനേറ്റ് ചെയ്തത്     ലോക  മാധ്യമങ്ങളും ,വനിതാ ആക്ടിവിസ്റ്റുകളും സ്വാഗതം ചെയ്തിരിക്കുകയാണ് .  യാഥാസ്ഥികരും, പട്ടാളവും അമിതാധികാരം കൈയ്യാളുകയും,  ഭരണം നിയന്ത്രിക്കുകയും  ചെയ്യുന്ന  ഇസ്ലാമിക  രാജ്യമായ  പാകിസ്ഥാനിൽ  പുരോഗമന വാദിയായ  ഒരു വനിതാ ജഡ്ജി  സുപ്രീം കോടതിയിൽ നിയമിക്കപ്പെടുകയെന്നത്  ആരും പ്രതീക്ഷിച്ചില്ല.   ഇന്ത്യക്കാരായ നമ്മളെ സംബന്ധിച്ച്  ഈ വാർത്തക്ക് ഒരു പുതുമയില്ല. കാരണം,  മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ് , 1989 ൽ   ഇന്ത്യയിൽ ആദ്യമായി ഒരു വനിതാസുപ്രീം കോടതി ജഡ്ജി നിയമിതയായി  .   മുൻ കേരള ഹൈക്കോടതി ജഡ്ജിയും  , പത്തനംതിട്ടക്കാരിയുമായ   ജസ്റ്റിസ് ഫാത്തിമ ബീവിയായിരുന്നു  നമ്മുടെ  സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി. അതിനു ശേഷം ഇതുവരെ  11 വനിതാ സുപ്രീം കോടതി  ജഡ്ജിമാർ നിയമിയ്ക്കപ്പെട്ടിട്ടുണ്ട്.   നിലവിൽ നമ്മുടെ സുപ്രീം കോടതിയിൽ  4 വനിതാജഡ്ജിമാർ ഉണ്ട്.  എന്നാൽ ഇന്ത്യയിലും  ഒരു വനിതാ ചീഫ് ജസ്റ്റിസ്   ഇതുവരെ ഉണ്ടായിട്ടില്ല.  ഇന്ത്യയ്ക്ക് ഒരു വനിതാ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണണമെങ്കിൽ ഇനിയും നാം അഞ്ചുവർഷം കൂടി കാത്തിരിയ്‌ക്കേണ്ടിവരും. നിലവിൽ സുപ്രീംകോടതിയിലെ ജഡ്ജിയായ ജസ്റ്റിസ് ബി.വി. നാഗരത്നയാണ് 2022 ൽ ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി നിയമിയ്ക്കപ്പെടാൻ സാധ്യതയുള്ള വനിതാജഡ്ജി.    അയിഷ മാലിക്കിന്    റിട്ടയർ ചെയ്യാൻ  പത്തു വര്ഷം    ഉള്ളതിനാൽ അവർ പാകിസ്ഥാൻ സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെടുവാനും  സാധ്യതയുണ്ട് .

        നിലവിൽ ലാഹോർ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആണ് പുരോഗമന ചിന്താ ഗതിക്കാരിയായി അറിയപ്പെടുന്ന  അയിഷമാലിക്. മറ്റുനാലുജഡ്ജിമാരുടെ സീനിയോറിറ്റി മാറി കടന്നുകൊണ്ടാണ്    അയിഷയെ ജുഡീഷ്യൽ കമ്മീഷൻ     വോട്ടെടുപ്പിലൂടെ   തെരഞ്ഞെടുത്തത്.   ലിംഗസമത്വത്തിനും,പ്രകൃതിസംരക്ഷണത്തിനും പ്രാധാന്യം നൽകുന്ന നിരവധി വിധികൾ അവരുടേതായി  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . ലിംഗസമത്വത്തിന് പ്രാധാന്യം നൽകുന്ന വിധി പ്രസ്താവനയിലൂടെ വനിതകൾക്ക് വോട്ട് ചെയ്യാൻ അവകാശം നൽകുന്നതോടൊപ്പം സർക്കാർ വകുപ്പുകളിലും, മെഡിക്കൽ കോളേജുകളിലും വനിതകൾക്ക് പ്രത്യേക  കോട്വ  ഏർപ്പെടുത്തുന്നതിനെതിരെയും, അവർ വിധി പ്രസ്താവിച്ചിട്ടുണ്ട് . സദാഫ് അസ്സീസും സർക്കാരും  തമ്മിൽ  2021  ജനുവരിയിൽ ഉണ്ടായ ഒരു കേസിൽ,  ബലാത്സംഗകേസുകളിൽ പ്പെടുന്ന ഇരകൾക്കെതിരെ കന്യകാത്വ പരിശോധന നടത്തുന്നത് നിയമ വിരുദ്ധമാണെന്നും ,അതിനു യാതൊരു ശാസ്ത്രീയ അടിത്തറയില്ലെന്നും പ്രഖ്യാപിച്ചതിലൂടെയാണ്  അയിഷമാലിക് ലോക ശ്രദ്ധ  നേടിയത്. ഓരോവർഷവും,"അഭിമാനക്കൊലകളിലൂടെ  "ആയിരക്കണക്കിന് വനിതകൾ കൊല്ലപ്പെടുന്ന , പാകിസ്താനെ സംബന്ധിച്ചിടത്തോളം സുപ്രീം കോടതിജഡ്ജിയായിട്ടുള്ള അവരുടെ നിയമനത്തിൽ വനിതകൾ ഉൾപ്പടെയുള്ള ആക്ടിവിസ്റ്റുകൾ ആഹ്‌ളാദത്തിലാണ്. 

  ലിംഗസമത്വത്തോടൊപ്പം  അയിഷ  മാലിക്  പ്രാധാന്യം നൽകുന്ന മറ്റൊരു മേഖല പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് .   പാക്കിസ്ഥാൻ നഗരമായ ലാഹോറിൽ,    ഏഴു കിലോമീറ്റര് നീളത്തിലുള്ള ,       

"Signal Free  Corridor " ഗ്രീൻ  എക്സ്പ്രസ്സ് ഹൈവേ  കേസിൽ,  പ്രകൃതിയ്ക്ക് ദോഷകരമാകുന്ന ഏതു വികസന പദ്ധതിയും   നിയമ വിരുദ്ധമാണെന്ന്‌   ജസ്റ്റിസ് അയിഷയുടെ നേതൃത്വത്തിലുള്ള  ലാഹോർ ഹൈക്കോടതി   ഫുൾ  ബെഞ്ച്   വിധി പ്രസ്താവിച്ചു . മനുഷ്യജീവൻറ്റെ  സുരക്ഷയും , പ്രകൃതി സംരക്ഷണവും,സുസ്ഥിരവികസനത്തിന്   ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്നും വിധിയിൽ അവർ എടുത്തു പറഞ്ഞതിനൊപ്പം പ്രകൃതി സംരക്ഷണത്തിന് ദോഷകരമാകുന്ന ഒരു പ്രവൃത്തിയും അനുവദിയ്ക്കാനാവില്ലെന്നും ഫുൾ ബെഞ്ച് വിധിച്ചു. 

     ഇന്ത്യ,പാക്കിസ്ഥാൻ,  അഫ്ഘാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, മാലി, ശ്രീലങ്ക  എന്നീ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ജുഡിഷ്യറിയ്ക്കായി നടത്തിയ  "2012 ലെ ബുർബൻ പ്രഖ്യാപനത്തിന്റെ"  അടിസ്ഥാനത്തിൽ ലാഹോർ ഹൈക്കോടതിയിൽ ഒരു ഏകാംഗ ഹരിതബെഞ്ചും, ഹരിത ഡിവിഷൻ ബെഞ്ചും രൂപീകരിച്ചതിൽ ചീഫ് ജസ്റ്റിസ് ആയ അയിഷ മാലിക്കിൻറ്റെ സംഭാവന എടുത്തു പറയേണ്ടതാണ്. ലാഹോർ ഹൈ കോടതിയിലെ  ഏറ്റവും മുതിർന്ന രണ്ടു ജഡ്ജിമാരെ ഹരിത ഡിവിഷൻ ബെഞ്ചായും , നിയമിച്ചു. 

       മാത്രമല്ല ലിംഗ സമത്വത്തിൻറ്റെ പ്രാധാന്യം ജുഡിഷ്യറിയ്ക്കു പകർന്നു കൊടുക്കാനായി ലാഹോർ ഹൈക്കോടതിയുടെ നേതൃത്വത്തിൽ ജഡ്ജിമാർക്കും,അഭിഭാഷകർക്കും,പരിശീലന പരിപാടികൾ സംഘടിപ്പിയ്ക്കാനും,  ആയിഷമാലിക്  മുൻകൈ എടുത്തു..

അഭിഭാഷകയായിരുന്നപ്പോൾ, ദാരിദ്ര്യനിർമാർജനവുമായി ബന്ധപ്പെട്ടു പ്രവർത്തിയ്ക്കുന്ന നിരവധി അനൗപചാരിക സംഘടനകളുടെ അഭിഭാഷകയായും അവർ കോടതിയിൽ ഹാജരായിട്ടുണ്ട്. 

ഇതൊക്കെയാണെങ്കിലും  സുപ്രീം കോടതിയിലേക്കുള്ള അവരുടെ നോമിനേഷൻ  സുഗമമായിരുന്നു എന്ന് കരുതരുത്.  മറ്റു നാല് സീനിയർ ജഡ്ജിമാരെ  തഴഞ്ഞുകൊണ്ടുള്ള അവരുടെ നോമിനേഷനെതിരെ  പാക്കിസ്ഥാൻ ബാർ അസോസിയേഷൻ ശക്തമായ എതിര്പ്പ് രേഖപ്പെടുത്തുക മാത്രമല്ല  കോടതികൾ ബഹിഷ്കരിച്ചു  പ്രക്ഷോഭം നടത്തുകയും ചെയ്തു.             അവരുടെ നോമിനേഷനെ  പുരോഗമന വാദികളായ പാകിസ്താനിലെ പൊതുസമൂഹവും  പൂര്ണമനസ്സോടെയല്ല സ്വാഗതം ചെയ്തിട്ടുള്ളത്.  കാരണം 

അവരുടെ നോമിനേഷനെ   അനുകൂലിച്ചാണ്   പ്രധാനമന്ത്രി ഇമ്രാൻഖാൻറ്റെ  നേതൃത്വത്തിലുള്ള സർക്കാർ പ്രതിനിധികൾ ജുഡീഷ്യൽ കമ്മീഷൻ യോഗത്തിൽ വോട്ട് ചെയ്തത്.  അതുകൊണ്ടു തന്നെ  സർക്കാരിനെതിരെ കേസുകൾ വരുമ്പോൾ  അയിഷ മാലിക് എന്ത് നിലപാടാണ് കൈക്കൊള്ളുക എന്ന് അവർ ആശങ്കപ്പെടുന്നു. എങ്കിൽപ്പോലും, നീതിന്യായ രംഗത്ത് അവർ ഉയർത്തിപ്പിടിച്ച  പുരോഗമന ചിന്താഗതി  അവർ ഇനിയും പിന്തുടരുമെന്നാണു്  പ്രതീക്ഷിക്കുന്നത്.


പി.എസ്‌ .ശ്രീകുമാർ 

9847173177 











 

Monday, 3 January 2022

ആദർശത്തിനുവേണ്ടി  ജീവിതം  ഉഴിഞ്ഞു വച്ച പി.ടി.

പി.എസ് .ശ്രീകുമാർ  

മലയാള സിനിമയ്ക്കു കവിത്വം പകർന്ന സർഗ്ഗധനൻ ആയ വയലാർ രാമവർമ രചിച്ച "ഈ മനോഹര തീരത്തു തരുമോ ഇനി ഒരു ജന്മം കൂടി..." എന്ന മനോഹരവും  കർണാനന്തകരവും ആയ  ഗാനം കേൾക്കുന്ന മലയാളികൾ ഇനി ഓർമിക്കുക P.T തോമസ് എന്ന  ആദർശ ധീരനായ രാഷ്ട്രീയ നേതാവിനെ ആയിരിക്കും. പ്രകൃതിയെ സ്നേഹിച്ച പി. ടി യെ ഭാവി തലമുറയ്ക്ക് എന്നും ഓർക്കാനുള്ള അവസരമായി  ഈ ഗാനം മാറിയി രിക്കുകയാണ്. 70 -ആം  വയസിലും യുവത്വതിൻറ്റെ ചടുലതയും, രക്തത്തിളപ്പും, തീക്ഷ്ണതയുമായി കേരളം എമ്പാടും ഓടിനടന്ന പി.ടി യുടെ ആകസ്മികമായ വേർപാട്, കക്ഷി രാഷ്ട്രീയത്തിന് അതീതം ആയി കേരള ജനതയെ ഒന്നാകെ നൊമ്പര പെടുത്തി. അടി മുതൽ മുടി വരെ മാന്യനും ആദർശവാനും  ആയിരുന്ന പി.ടി, ജീവൻ നഷ്ടപ്പെടും   എന്ന് അറിയുമ്പോഴും ആദർശം കൈ വിടാൻ കൂട്ടാക്കിയില്ലെന്നതിൻറ്റെ  ഏറ്റവും വ്യക്തമായ തെളിവാണ് തൻറ്റെ  അന്ത്യാഭിലാഷത്തിലൂടെ പുറത്തുവന്നത്‌. യാഥാസ്ഥിതികത്വത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഒരു ബ്രാഹ്മണ പെൺകുട്ടിയെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോയി ദാമ്പത്യ ജീവിതം ആരംഭിച്ചത്. ശക്തമായ നിരവധി വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നെടുനായകത്വം നൽകിക്കൊണ്ട് രാഷ്ട്രീയ രംഗത്ത് കടന്നു വന്ന പി.ടി ക്കു "രാജാവ് നഗ്നനാണെന്ന്" ഉറക്കെ വിളിച്ചു പറയുവാൻ തെല്ലും മടിയില്ലായിരുന്നു. 

പി.ടി യുടെ  രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും വലിയ വെല്ലുവിളി ഉയർന്നത്, പശ്ചിമഘട്ട മേഖല സംരക്ഷിക്കണം എന്ന ആവശ്യം മുൻ നിർത്തിക്കൊണ്ട് പ്രകൃതി സ്നേഹിയും ശാസ്ത്രജ്ഞനുമായ പ്രൊഫസർ മാധവ് ഗാഡ്‌ഗിൽ തയ്യാറാക്കി കേന്ദ്ര സർക്കാരിന് നൽകിയ റിപ്പോർട്ട് പുറത്തു വന്നപ്പോഴാണ്. ഗാഡ്‌ഗിൽ  കമ്മിറ്റി റിപ്പോർട്ട് മാധ്യമങ്ങളിലൂടെ പൊടിപ്പും തൊങ്ങലും വെച്ച്  വന്നപ്പോൾത്തന്നെ പശ്ചിമഘട്ട മലനിരകളെ തുരന്ന് തകർക്കുന്ന മാഫിയാസംഘങ്ങളും റിയൽ എസ്റ്റേറ്റ് ലോബികളും ആ റിപ്പോർട്ട് നടപ്പിലാക്കാതിരിക്കുന്നതിനുള്ള മാർഗങ്ങളിലേയ്ക്ക്  കടന്നു.

ഗാഡ്‌ഗിൽ  കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കിയാൽ ഇടുക്കി, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ തുടങ്ങിയ മലയോര പ്രദേശങ്ങൾ  കൂടുതൽ ഉള്ള ജില്ലകളിലെ കർഷകർക്ക് അവിടെ നിന്നും കുടി ഇറങ്ങേണ്ടി വരുമെന്നും, അവിടെ റബ്ബർ മാത്രമല്ല, ചീരകൃഷി പോലും ചെയ്യാൻ കർഷകരെ അനുവദിക്കുകയി ല്ലെന്നുള്ള  സത്യവിരുദ്ധവും , അയഥാർഥ്യവുമായ വാർത്തകൾ പടച്ചു വിട്ടു. ഇവയൊക്കെ പെരുപ്പിച്ചുകാട്ടി നോട്ടീസുകളിലൂടെ ആ മേഖലകളിലെ എല്ലാ വീടുകളിലും എത്തിക്കാൻ സ്ഥലം കയ്യേറ്റ ലോബിയും , പാറ മട ലോബിയും കോടികളാണ് ചിലവഴിച്ചത്. അതോടെ, മലയോര മേഖലയിലെ പുരോഹിതന്മാർ രംഗത്തിറങ്ങി പ്രക്ഷോഭ ങ്ങളുടെ നേതൃത്വം ഏറ്റെടുത്തു. അന്ന് ഇടുക്കി പാർലമെൻറ്  അംഗമായിരുന്ന പി.ടി. തോമസ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി ഗാഡ്‌ഗിൽ  കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശേഖരിച്ചു ,ഗഹനമായി പഠിച്ചു. ഈക്കാര്യത്തിൽ പി.ടി. എടുത്ത താല്പര്യം അന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എനിക്ക് നേരിട്ട് അറിയാം. മാത്രമല്ല അദ്ദേഹത്തിനുണ്ടായ സംശയങ്ങളൊക്കെ അന്നത്തെ ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ആയിരുന്ന പ്രൊഫസർ ഉമ്മൻ വി ഉമ്മൻ, സെക്രട്ടറി ഡോ. ലാലാ ദാസ് എന്നിവരെ പലപ്പോഴും വിളിച്ചുവരുത്തി സംസാരിച്ചു സംശയ നിവൃത്തി വരുത്തുകയും ചെയ്തു. അദ്ദേഹത്തിന് വ്യക്തമായി ബോധ്യപ്പെട്ട കാര്യങ്ങൾ പുരോഹിതരെയും, സഭാ നേതൃത്വത്തെയും ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർക്ക് അതിലൊന്നും താല്പര്യം ഉണ്ടായിരുന്നില്ല.. അവരിൽ പലരും വിവിധ ലോബികളുടെയും താല്പര്യങ്ങളുടെയും ഭ്രമണപഥത്തിൽ ആയിരുന്നു. ഒടുവിൽ ഈ കാര്യങ്ങൾ ജനങ്ങളെ നേരിട്ട് അറിയിക്കാനായി അദ്ദേഹതിൻറ്റെ നേതൃത്വത്തിൽ കട്ടപ്പനയിലെ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഇടുക്കി ജില്ലയിലെ ജന പ്രതിനിധികളുടെയും, പൊതു ജനങ്ങളുടെയും വിപുലമായ ഒരു യോഗം വിളിച്ചു ചേർത്തു. അതിലേക്ക് ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഉമ്മൻ വി ഉമ്മൻ, സെക്രട്ടറി ഡോ. ലാലാ ദാസ് എന്നിവരെ വിളിച്ചുവരുത്തി. ഗാഡ്‌ഗിൽ  കമ്മിറ്റി റിപ്പോർടിൻറ്റെ വിശദാംശങ്ങൾ  പ്രൊഫ. ഉമ്മൻ .വി. ഉമ്മൻ വിശദീകരിച്ച ശേഷം തെറ്റായ പ്രചരണങ്ങളുടെ സത്യാവസ്ഥ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഏതാനും വൈദികരുടെ നേതൃത്വത്തിൽ യോഗം അലങ്കോലപ്പെടുത്തുകയും കയ്യാങ്കളിയിലേക്കു നീങ്ങുകയും ചെയ്തു. ജൈവ വൈവിധ്യ ശാസ്ത്രജ്ഞർക്ക്  നേരെ അക്രമാസക്തമായി പാഞ്ഞടുത്ത ചിലരെ പി.ടി. തോമസാണ്   തടഞ്ഞത്. അദ്ദേഹതിൻറ്റെ സമായോചിതമായ ഇടപെടലിലൂടെയാണ് ഈ ശാസ്ത്രജ്ഞന്മാരെ  മാഫിയ സംഘത്തിന്റ്റെ ആക്രമണങ്ങളിൽ നിന്നും പി.ടി.തോമസ് രക്ഷപെടുത്തിയത്. അദ്ദേഹതിൻറ്റെ നിർദ്ദേശാനുസരണമാണ് പിന്നീട് ഗാഡ്‌ഗിൽ  കമ്മിറ്റി റിപ്പോർടിൻറ്റെ മലയാള പരിഭാഷ, സംസ്ഥാന സർക്കാർ തയ്യാറാക്കി ജനങ്ങൾക്കു നൽകിയത്.വിവിധ കോണുകളിൽനിന്നുമുയർന്ന കൊലവിളികളിൽ വിരളാതെ, ഇടുക്കിയുടെയും പശ്ചിമ ഘട്ടത്തിൻറ്റെയും   സംരക്ഷണത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങളിൽ നിന്നും അണു വിട വ്യതിചലിക്കാൻ പി.ടി. തയ്യാറായില്ല.അതിനായി തൻറ്റെ പാർലമെൻറ് അംഗത്വം പോലും ത്യജിയ്ക്കുവാൻ മടി കാട്ടിയില്ല . പ്രകൃതി സംരക്ഷണത്തിന് വേണ്ടി വാദിച്ചതിന്റ്റെ പ്രതികാരമായി അദ്ദേഹതിൻറ്റെ പ്രതീകാത്മക മൃതദേഹവുമായി ശവപ്പെട്ടി  ഒരുക്കി അന്ത്യയാത്ര  നടത്തിയ വൈദികർ, 2018 മുതൽ തുടച്ചയായി ഉണ്ടായിക്കൊണ്ടിരിയ്ക്കുന്ന  അതി വൃഷ്ടിയിലും, മണ്ണിടിച്ചിലിലും, മലയോര മേഖലകളിലെ  നിരവധി  ജനങ്ങളും അവരുടെ വസ്തു വകകളും ഒലിച്ചു പോയപ്പോൾ മൗനമായെങ്കിലും പശ്ചാത്തപിച്ചിട്ടുണ്ടാകാം . യേശു ക്രിസ്തുവിനെ കുരിശിൽ തളയ്ക്കാൻ ആക്രോശിച്ചവരെ പോലെ, പ്രകൃതി സംരക്ഷണത്തിൻറ്റെ പേരിൽ പി.ടി യെ നിഷ്കാസനം ചെയ്യാൻ ആഗ്രാഹിച്ചവർക്കു മുന്നിലൂടെ, രാഷ്ട്രീയ ഉയർത്തെഴുന്നേല്പു നടത്തിയ പി.ടി യെ ആണ് പിന്നീട് അവർ കാണുന്നത്. വീണ്ടും നിയമസഭാ അംഗമായും, കെ പി സി സി യുടെ വർക്കിംഗ് പ്രസിഡന്റ്റ് ആയും പി.ടി നെഞ്ച് വിരിച്ചാണ് നടന്നത്. സംശുദ്ധ രാഷ്ട്രീയത്തിന്റ്റെ അടിത്തറയിൽ ഉറച്ചുനിന്നു പ്രവർത്തിച്ചതുകൊണ്ടാണ് കേരളത്തിലെ ജനതയ്ക്ക് അദ്ദേഹം  പ്രിയങ്കരനായി മാറിയത്. 

2018 - ലെ രൂക്ഷമായ പ്രളയത്തിനും നാശ നഷ്ടങ്ങൾക്കും ശേഷം, ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് "നവ കേരള നിർമാണത്തിലെ വെല്ലുവിളികൾ"  എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരത്തു വെച്ച് ഒരു ചർച്ച നടത്താൻ തീരുമാനിച്ചപ്പോൾ അത് ഉദ്ഘാടനം നം ചെയ്യുവാൻ പി.ടി. അല്ലാതെ മറ്റൊരാളെ പറ്റി  ചിന്തിച്ചില്ല . ഇക്കാര്യം ഫോണിലൂടെ അദ്ദേഹവുമായി സംസാരിച്ചപ്പോൾ , ഉടൻ തന്നെ സമ്മതം മൂളുകയാണ് ചെയ്തത്. 2018 സെപ്റ്റംബർ 13 ഇന് തിരുവനന്തപുരം  പ്രസ് ക്ലബ്ബിൽ വെച്ചായിരുന്നു ചർച്ച. ആ പരിപാടിക്ക് മാത്രമായി തൃക്കാക്കരയിൽ നിന്നും അദ്ദേഹം റോഡ് മാർഗം എത്തി ചേർന്നു. അന്നത്തെ ചർച്ചയിൽ പി.ടി. ക്കുപുറമെ പ്രൊഫ. ഉമ്മൻ വി. ഉമ്മൻ, ജി. വിജയരാഘവൻ എന്നീ വിദഗ്ദ്ധർ ഉണ്ടായിരുന്നെങ്കിലും പി.ടി. യുടെ പ്രസംഗമായിരുന്നു ശ്രദ്ധേയമായിരുന്നത്. നവ കേരള നിർമിതിയിലും സുസ്ഥിര വികസനത്തിനും പ്രകൃതി സംരക്ഷണത്തിലുമൂന്നി ആയിരുന്നു അദ്ദേഹം സംസാരിച്ചത്. പശ്ചിമ ഘട്ട മേഖലയെ സംരക്ഷിക്കാതിരുന്നത് വഴിയാണ് കനത്ത നഷ്ടം പ്രകൃതി ക്ഷോഭത്തിന്റ്റെ രൂപത്തിൽ ആ മേഖലകളിൽ അനുഭവപെട്ടതെന്നു ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം സമർഥിച്ചു . മാത്രമല്ല, സംസ്ഥാനത്തിന്റ്റെ വികസന പ്രവർത്തനങ്ങൾക്കായി വിവിധ ഏജൻസികളിൽനിന്നും ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാറിൻറ്റെ  നീക്കങ്ങളെ  നിശിതമായി അദ്ദേഹം വിമർശിക്കുകയും ചെയ്തു. ലൈഫ് പദ്ധതി ഉൾപ്പടെ  പിന്നീടുണ്ടായ  അഴിമതി ആരോപണങ്ങൾ, പി.ടി യുടെ മുന്നറിയിപ്പുകൾ ശരിയാണെന്ന് തെളിയിച്ചു.

 തൻറ്റെ  മരണം പോലും പ്രകൃതിക്കു നൊമ്പരമുണ്ടാക്കരുതെന്ന ചിന്തയിലൂടെയാകാം, റീത്തുകളും പുഷ്പ ചക്രങ്ങളും ഉപയോഗിക്കരുതെന്നു അദ്ദേഹം വിലക്കിയത്. തൻ്റെ  കണ്ണുകളിലൂടെ മറ്റൊരാൾക്കു കാഴ്ചശക്തി നൽകിയ പി.ടി,  ചിതാഭസ്മം  പോലും മണ്ണിനു വളമായി മാറണമെന്ന് ആഗ്രഹിച്ചു. പ്രകൃതിയെ അത്ര മാത്രം സ്നേഹിച്ച പി.ടി.ക്കു ഈ മനോഹര തീരത്തു ഇനി ഒരു ജൻമം കൂടി ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

പി.എസ് .ശ്രീകുമാർ 

(മുൻ മുഖ്യ മന്ത്രി  ഉമ്മൻ‌ചാണ്ടി യുടെ പ്രൈവറ്റ് സെക്രട്ടറിയും ,പ്രൊഫഷണൽ കോൺഗ്രസിൻറ്റെ തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറിയുമാണ് )