Sunday, 26 February 2023

                ദുരിതാശ്വാസ  നിധിയിൽ  കയ്യിട്ടുവാരുന്നവർ 

അഡ്വ. പി.എസ് .ശ്രീകുമാർ 

സാമ്പത്തികമായി ബുദ്ധിമുട്ടു അനുഭവിക്കുന്ന ജനങ്ങൾക്കുണ്ടാകുന്ന  രോഗങ്ങൾക്ക് ചികിത്സാ  സഹായം  നൽകുക, അപകട മരണങ്ങൾക്ക് ഇരയാകുന്ന ആശ്രിതരെ സഹായിക്കുക, തൊഴിൽ നഷ്ടപ്പെട്ടു ദുരിതത്തിലാകുന്ന തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കുക, പ്രകൃതി ദുരന്തങ്ങളാൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾ, വ്യക്തികൾ തുടങ്ങിയവർ ഉൾപ്പെടെ അർഹരും ആവശ്യക്കാരുമായ ആളുകൾക്ക് അടിയന്തിരമായി ആശ്വാസം ലഭ്യമാക്കുന്നതിനുള്ള സഹായപദ്ധതിയാണ്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  നിധി.


ദുരിതാശ്വാസ നിധിയിൽ നിന്നും  ധന സഹായം നല്കുന്നതിനായി , സർക്കാർ  റവന്യൂ വകുപ്പിൽനിന്നും മാർഗരേഖകൾ പലപ്പോഴായി ഇറക്കിയിട്ടുണ്ട്.  ഇതിൽ ഏറ്റവും പ്രധാനം  ഈ ദുരിതാശ്വാസ നിധിയിൽ നിന്നും ധന സഹായം  ലഭിക്കുന്നതിനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയാണെന്നതാണ്.  സ.ഉ.(എം എസ് )144 / 12 /റെവ  എന്ന നമ്പറിൽ 11/ 04/ 2012ലാണ് ഈ ഉത്തര ഇറങ്ങിയിട്ടുള്ളത്.  നിശ്ചിത മാതൃകയിലുള്ള അപേക്ഷ  അംഗീകൃത മെഡിക്കൽ ഓഫീസർ ,  ആറ്  മാസ കാലാവധിക്കകത്തു  നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റ്  സഹിതം   cmo.kerala .gov.in  എന്ന വെബ്സൈറ്റിലൂടെയോ, നേരിട്ടോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ എം.പി/ എം.എൽ.എ  മാർ മുഖേനയോ, കളക്ടറേറ്റുകൾ വഴിയോ,   അല്ലെങ്കിൽ തപാലിലോ മുഖ്യമന്ത്രിയുടെ  ഓഫീസിലേക്ക് നൽകാം.  രോഗവിവരം വ്യക്തമായി പ്രതിപാദിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ആണ്  സമർപ്പിക്കേണ്ടത്.  അതിൽ ഡോക്ടറുടെ ഒപ്പ്, തീയതി, സീൽ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം.  സാധാരണ രോഗങ്ങളായ ജലദോഷം, പനി, തലവേദന,വിമ്മിട്ടം, ശ്വാസംമുട്ടൽ,, ആസ്തമ, സന്ധിവേദന,തുടങ്ങിയവക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും  ധനസഹായം ലഭിക്കുകയില്ല.  തീപിടുത്തം മൂലം  വാസഗൃഹങ്ങൾക്കും , ഇൻഷുറൻസ് എടുത്തിട്ടില്ലാത്ത ചെറുകിട കച്ചവട സ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക്  അപേക്ഷ നൽകുമ്പോൾ അതോടൊപ്പം  എഫ് ഐ ആർ, അഗ്നിശമന സേനയുടെ റിപ്പോർട്ട് എന്നിവയും അപേക്ഷയോടൊപ്പം നൽകണം.  അപകട മരണങ്ങൾക്ക് ഇരയാകുന്നവരുടെ ആശ്രിതർ  ധന സഹായത്തിനായി എഫ് ഐ ആർ , പോസ്റ്റ്ർമോട്ടം റിപ്പോർട്ട്, മരണ സർട്ടിഫിക്കറ്റ് എന്നിവ സഹിതം  ഒരു വർഷത്തിനുള്ളിൽ അപേക്ഷ നൽകണം.

ഒരു വ്യക്തിക്ക്  ഒരു തവണ മാത്രമേ ഒരേ ആവശ്യത്തിനായി ധനസഹായം അനുവദിക്കുകയുള്ളു.  എന്നാൽ, കാൻസർ, കിഡ്‌നി,  തുടങ്ങിയ ഗുരുതര  രോഗങ്ങളാൽ  ബുദ്ധിമുട്ടുന്നവരും , തുടർച്ചയായ ചികിത്സ ആവശ്യമുള്ളവർക്കും    അവരുടെ പ്രത്യേക സാഹചര്യം  പരിഗണിച്ച്,  ഒരിക്കൽ ധനസഹായം  അനുവദിച്ചതാണെങ്കിലും രണ്ടു വർഷത്തിന് ശേഷം വീണ്ടും അപേക്ഷ നൽകാവുന്നതാണ്.

ദുരിതാശ്വാസ നിധിയിൽ നിന്നുമുള്ള ധനസഹായം അനുവദിക്കുന്നതിന്റ്റെ ഉത്തരവാദിത്വം റവന്യൂ വകുപ്പിനാണെങ്കിലും,  ഈ നിധിയിലെ അക്കൗണ്ടുകൾ ഓപ്പറേറ്റ്  ചെയ്യുന്നത് ധനകാര്യ  വകുപ്പ്  സെക്രട്ടറിയാണ് .  അതിനാൽ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ അയക്കേണ്ടത്  ധനകാര്യ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിൽ ആണ്. സർക്കാരിന്റെ നിലവിലുള്ള ഉത്തരവ് പ്രകാരം,  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും   10,000  രൂപവരെ  അതാത്  ജില്ലാ കളക്ടർമാർക്ക്  അനുവദിക്കാം. 10,000  മുതൽ 15,000  രൂപവരെയുള്ള ധനസഹായം റവന്യൂ സ്പെഷ്യൽ സെക്രട്ടറിയും   25,000  രൂപവരെയുള്ളവ റവന്യൂ മന്ത്രിയും  , അതിനുമുകളിൽ   3,00,000   രൂപവരെയുള്ള ധനസഹായം മുഖ്യമന്ത്രിയുമാണ് അനുവദിക്കുന്നത്.  മൂന്നു ലക്ഷം   രൂപക്ക്  മുകളിലുള്ള  ധന സഹായം അനുവദിക്കാൻ അധികാരമുള്ളത് മന്ത്രിസഭക്കാണ്.  ദുരിതാശ്വാസ നിധിയിൽ നിന്നും  ധന സഹായം ആവശ്യപ്പെട്ടുകൊണ്ട്  മുഖ്യമന്ത്രിക്ക്   ലഭിക്കുന്ന അപേക്ഷകൾ കൈകാര്യം ചെയ്യാനായി  മുഖ്യമന്ത്രിയുടെ ഓഫീസിനോടനുബന്ധിച്ചു  ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ കീഴിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നുണ്ട്.  സെക്രട്ടറിയേറ്റിലെ  റവന്യൂ വകുപ്പിലും, ജില്ലാ കലക്ടറേറ്റുകളോടനുബന്ധിച്ചും  ദുരിതാശ്വാസ അപേക്ഷകൾ കൈകാര്യം ചെയ്യാൻ  ഉന്നത ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ  പ്രത്യേക സംവിധാനങ്ങൾ  നിലവിലുണ്ട്.  ഇതിനെല്ലാം പുറമേ ,  ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട  കണക്കുകൾ കംട്രോളർ ആൻഡ്  അക്കൗണ്ടന്റ് ജനറലിൻറ്റെ  ഓഡിറ്റിന് വിധേയവുമാണ്. 

വര്ഷങ്ങളായി സർക്കാർ ഒരുക്കിയിട്ടുള്ള   സംവിധാനങ്ങളെയെല്ലാം   നോക്കുകുത്തിയാക്കിയാണ്   ചില  രാഷ്ട്രീയ ഇടനിലക്കാരും,  പുഴുക്കുത്തുകളായി അധഃപതിച്ച  ഉദ്യോഗസ്ഥരിൽ  ചിലരും  ചേർന്ന് ദുരിതാശ്വാസ നിധിയിൽ  തട്ടിപ്പും തിരിമറിയും നടത്തിയത്. രാഷ്ട്രീയ പിടിപാടുള്ള പത്തനാപുരത്തെ ഒരു ഡോക്ടർ  ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭിക്കാനായി 1500  മെഡിക്കൽ സര്ടിഫിക്കറ്റുകൾ  നൽകിയത്   ഇത്ര നാളും  പിടിക്കപ്പെടാതെ പോയത്  ഈ സംവിധാനത്തിന് നേതൃത്വം കൊടുക്കുന്നവരുടെ കെടുകാര്യസ്ഥതിയിലേക്കാണ്  വിരൽ ചൂണ്ടുന്നത്.  മതിയായ  ചികിത്സ രേഖകൾ പോലുമില്ലാതെയാണ്   ധന സഹായം അനുവദിച്ചിട്ടുള്ളതെന്നാണ്  സംസ്ഥാനത്തിന്റെ  വിവിധ  ഭാഗങ്ങളിലുള്ള  താലൂക്ക് ഓഫീസുകളിൽ  വിജിലൻസ് നടത്തിയ പരിശോധനയിൽ പുറത്തു വന്നിട്ടുള്ളത്.    പത്തനംതിട്ട ജില്ലയിലെ ഒരു വില്ലജ് ഓഫീസിൽ ലഭിച്ച 268 അപേക്ഷകളിൽ എല്ലാം നൽകിയിരിക്കുന്നത് ഒരേ മൊബൈൽ ഫോൺ നമ്പർ ആണ്. ഒരു താലൂക്കിലെ 78  അപേക്ഷകളിൽ ഒരു ആയുർവേദ  ഡോക്ടർ നൽകിയ  സർട്ടിഫിക്കറ്റ് ആയിരുന്നു   എല്ലാവരും ഹാജരാക്കിയത്.  ഇങ്ങനെ  സംഘടിതമായിട്ടാണ് തട്ടിപ്പു നടത്തിയിട്ടുള്ളത്.  സാധാരണഗതിയിൽ, ഏറ്റവും കൂടുതൽ അപേക്ഷകൾ സമർപ്പിക്കപ്പെടുന്നത് ജനപ്രതിനിധികളിലൂടെയാണ്.  ആപേക്ഷകളുമായി  വരുന്നവരുടെ നിജ സ്ഥിതി പരിശോധിക്കാനുള്ള സംവിധാനം  എം എൽ എ മാരും, എം.പി മാരും  ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് ഇല്ല.  അവർ  ശുപാർശ ചെയ്തുകൊടുക്കുന്ന അപേക്ഷകൾ പരിശോധിച്ച്   മേൽ നടപടി എടുക്കേണ്ടത് വില്ലജ് ഓഫീസുകൾ മുതലുള്ള റവന്യൂ വകുപ്പിൻറ്റെ  ഉത്തരവാദിത്വമാണ്.  എവിടെയാണ് പാളിച്ച ഉണ്ടായതെന്ന് വിശദമായ അന്വേഷണം നടത്തി കണ്ടെത്തേണ്ടതുണ്ട്.  ഒന്നാം  പിണറായി സർക്കാരിന്റെ  ഭരണ കാലയളവിൽ  അർഹരല്ലാത്ത ചിലർക്ക് സർക്കാരിന്റെ രാഷ്ട്രീയ  ചായ്‌വിന്റെ  അടിസ്ഥാനത്തിൽ  ദുരിതാശ്വാസ നിധിയിൽ നിന്നും സഹായധനം അനുവദിച്ചതിനെതിരെയുള്ള കേസ്, വിധിപറയാനായി ലോകായുക്തയുടെ മുന്നിൽ ഇപ്പോൾ തന്നെ ഉണ്ട്. അതിനേക്കാളും ഗുരുതരമായ ക്രമക്കേടുകളാണ് ഇപ്പോൾ വിജിലൻസ് പുറത്തു കൊണ്ടുവന്നിട്ടുള്ളത്.

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരും, വിവിധ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവരുമായ  നൂറു കണക്കിന് പാവങ്ങളുടെ അവസാന  അത്താണിയാണ്   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.  അതിനു മുകളിൽ ഇപ്പോൾ  ഉരുണ്ടുകൂടി  വന്ന കാർമേഘപടലങ്ങൾ നീക്കി അതിൻറ്റെ   വിശ്വാസ്യത  വീണ്ടെടുക്കേണ്ടത്  വളരെ അടിയന്തിരമായി ചെയ്യേണ്ട കാര്യമാണ്.  ഇപ്പോൾ ഉയർന്നുവന്ന  ആരോപണങ്ങളിൽമേൽ സമഗ്രമായ അന്വേഷണം നടത്തി  തട്ടിപ്പിനും ക്രമക്കേടുകൾക്കും ഒത്താശ ചെയ്ത രാഷ്ട്രീയ-ഉദ്യോഗസ്ഥ   കൂട്ടുകെട്ടിൽ ഉൾപ്പെട്ട എല്ലാവരെയും, രാഷ്ട്രീയത്തിനതീതമായി,  നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന്  ശിക്ഷ ഉറപ്പുവരുത്തുവാൻ ആവശ്യമായ നടപടി സർക്കാർ കൈക്കൊള്ളണം.

അഡ്വ. പി.എസ് .ശ്രീകുമാർ 

(ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ  പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ലേഖകൻ)

9847173177 
















Saturday, 25 February 2023


                                    വാർദ്ധക്യത്തിലെ  അതിജീവനം 

അഡ്വ . പി.എസ്‌ .ശ്രീകുമാർ  

  കേരള  സമൂഹം നേരിടുന്ന  ഗുരുതരമായ ഒരു പ്രശ്നമാണ്  "താങ്ങിപ്പിടിക്കാനും കോരിക്കൊടുക്കാനും ആരുണ്ടാകും" എന്ന  ലേഖനത്തിലൂടെ വി.ഡി .ശെൽവരാജ്   വരച്ചുകാട്ടിയിരിക്കുന്നത്.  കഴിഞ്ഞ  കുറെ വർഷങ്ങളായാണ്   ഈ പ്രശ്‍നം  നമ്മുടെ സംസ്ഥാനത്തെ പല കുടുംബങ്ങളെയും, പ്രത്യേകിച്ച് , ദക്ഷിണ-മദ്ധ്യ  കേരളത്തിലെ കുടുംബങ്ങളെ  ,  ഗ്രസിച്ചുതുടങ്ങിയത്.  നാലഞ്ച് ദശകങ്ങൾക്ക് മുമ്പുവരെ നിലനിന്നിരുന്ന  കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതായതോടെ   വീടുകൾ മൈക്രോ യൂണിറ്റുകളായി മാറി തുടങ്ങി. അപ്പോഴും ഈ  മൈക്രോ യൂണിറ്റുകളിൽ അച്ഛൻ, 'അമ്മ , രണ്ടോ മൂന്നോ മക്കൾ എന്ന രീതി പിന്തുടർന്നുവന്നു.  മക്കൾ വിദ്യാഭ്യാസം കഴിഞ്ഞാൽ  ഏതെങ്കിലും സർക്കാർ ജോലിയിലോ, സ്കൂൾ/കോളേജ് അധ്യാപകരയോ ,   സഹകരണ സംഘങ്ങളിൽ ഉദ്യോഗം തേടിയോ, കാർഷിക-വ്യാവസായിക ജോലിയിൽ ഏർപ്പെട്ടോ ,  കഴിയുന്നതും അതാത്  ജില്ലകളിലോ അല്ലെങ്കിൽ  യാത്ര ചെയ്തു  പോയിവരാവുന്ന  സ്ഥലങ്ങളിലോ  ഒക്കെയായി വീടുമായി ബന്ധം വച്ച്  പോന്നു .  അങ്ങിനെ  മക്കളിൽ ഒരാളുടെയെങ്കിലും  സാന്നിധ്യം   മാതാപിതാക്കളോടൊപ്പം  വീട്ടിൽ തന്നെ ഉണ്ടാകുമെന്നു ഉറപ്പു വരുത്തുവാൻ   ശ്രദ്ധിച്ചിരുന്നു.   എന്നാൽ, എണ്പതുകളോടെ,   കേരളത്തിൽ പ്രവർത്തിച്ചിരുന്ന  ഉത്പ്പാദന   വ്യവസായങ്ങൾ   അയൽ  സംസ്ഥാനങ്ങളിലേക്ക്  കുടിയേറിത്തുടങ്ങിയതോടെ     തൊഴിൽ ലഭ്യതയിൽ കുറവുവന്നു.  കൈത്തറി, കയർ, കശുവണ്ടി തുടങ്ങിയ പാരമ്പര്യ  വ്യാവസായിക  മേഖലകളിലെ  പല വൻകിട ഫാക്ടറികളും  തമിഴ്‌നാട്ടിലേക്കും, കര്ണാടകയിലേക്കും  പറിച്ചുനടപ്പെട്ടത്   ഇതിൻറ്റെ  പ്രത്യക്ഷ ഉദാഹരണമാണ്.  ഇതിനുപുറമെയാണ്, കാർഷിക രംഗത്തുണ്ടായിട്ടുള്ള പ്രതിസന്ധി. 

 കാർഷികവകുപ്പ്  2016 ൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പ്രകാരം,  1956 ൽ മൊത്തം തൊഴിൽ എടുതിരുന്നവരുടെ  53.1 ശതമാനം പേർക്ക്   തൊഴിൽ നല്കിയ  മേഖല യായിരുന്നു കാർഷിക രംഗം. എന്നാൽ 2011  ആയപ്പോൾ,   മൊത്തം ജനസംഖ്യയുടെ 2  ശതമാനം പേര് മാത്രമേ കര്ഷകരായിട്ടുള്ളു.  കർഷക തൊഴിലാളികൾ   4  ശതമാനമായി കുറഞ്ഞു.  എന്നാൽ ഐ.ടി രംഗത്തും, നിർമാണ രംഗത്തും തൊഴിൽ ലഭ്യത  കൂടിയിട്ടുണ്ട്.  പക്ഷെ ഈ രണ്ടു മേഖലകളിലും  അന്യ  സംസ്ഥാനക്കാരായ നിരവധിപേരാണ് ജോലി ചെയ്യുന്നത്.   ഇതൊക്കെ  ചൂണ്ടിക്കാട്ടുന്നത് കേരളത്തിലെ യുവാക്കൾക്കു   തൊഴിൽ ലഭ്യത കുറഞ്ഞു വരുന്നു എന്നതാണ്.  കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത്  ഉണ്ടായിട്ടുള്ള മൂല്യച്യുതിയും  വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പലായനത്തിൽ  വലിയ പങ്കുവഹിക്കുന്നുണ്ട്.  അതോടെ  മനുഷ്യവിഭവ ശേഷി  ആവശ്യമുള്ള  വിദേശ രാജ്യങ്ങളിലേക്ക്  കേരളത്തിലെ യുവത,  വിദ്യാഭ്യാസത്തിനും, തൊഴിലിനുമായി  ചേക്കേറാൻ തുടങ്ങി. കഴിഞ്ഞ വര്ഷം ഏകദേശം നാൽപ്പതിനായിരം വിദ്യാർത്ഥികളാണ് കേരളത്തിൽനിന്നും  വിദേശരാജ്യങ്ങളിലേക്ക്  പഠനത്തിന് പോയത്.  ഇവരിൽ ഭൂരിപക്ഷം പേരും തിരിച്ചുവരാനുള്ള  സാധ്യത കുറവാണ് . ഇതൊക്കെ   ബാധിക്കുന്നത്  മുതിർന്ന പൗരന്മാരുടെ  അനാഥത്വത്തിലേക്കാണ്.

എന്താണ് പരിഹാരം?

കേരളത്തിൽ  ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന  എല്ലാവർക്കും   ഇവിടെ തന്നെ ജോലി നൽകുവാൻ സാധിച്ചാൽ  അതാണ്  ഏറ്റവും നല്ല  പരിഹാരം. എന്നാൽ ആസന്ന ഭാവിയിൽ  അതിനുള്ള സാധ്യതയില്ല.  പിന്നെ നമുക്ക് ചെയ്യാൻ സാധിക്കുന്നത്  വർധിച്ചു വരുന്ന  മുതിർന്ന പൗരന്മാരുടെ   സംരക്ഷണം ഉറപ്പാക്കുകയെന്നതാണ്.  ഇക്കാര്യത്തിൽ വികസിതമായ പാശ്ചാത്യ രാജ്യങ്ങൾ എന്താണ് ചെയ്യുന്നത്?  കാനഡ സർക്കാരിന്റെ കണക്കുകൾ പ്രകാരം 2013 ൽ ജനസന്ഖ്യയുടെ 15  ശതമാനം പേർ  അവിടെ  അറുപതു വയസ്സിനു മുകളിൽ ഉള്ളവരായിരുന്നു.  2038  ആകുമ്പോളേക്കും  ഇത്   25  ശതമാനമായി വർധിക്കും. അതായതു  പ്രായപൂർത്തിയായ 5 പേരിൽ  രണ്ടുപേർ  വയോജനങ്ങളായിരിക്കും.  സാധാരണഗതിയിൽ,  പ്രായപൂർത്തിയാകുന്നതോടെ ഇവരുടെ മക്കൾ ഇവരിൽ നിന്നും വേർപിരിഞ്ഞു  പ്രത്യേകമായി  താമസം  മാറും. വയോജനങ്ങൾ ഉൾപ്പെടെയുള്ള  പൗരന്മാർക്ക്  ചികിത്സയും, മരുന്നും അവിടെ സൗജന്യമാണ്. വയോജനങ്ങളിൽ ആരോഗ്യം ഉള്ളവർ  റിട്ടയര്മെന്റിനു ശേഷവും, മറ്റ്  ജോലികൾ ചെയ്യാൻ പോകും. ഉന്നത പദവിയിൽ ഇരുന്നവർ പോലും , ഡ്രൈവറായും, അധ്യാപകരായും, കമ്മ്യൂണിറ്റി  ജോലിക്കും ഒക്കെയായി പോകുന്നതിനാൽ ഏകാന്തതയെ അകറ്റിനിർത്തുവാൻ സാധിക്കുന്നു. 

കാനഡയിലെ  മുതിർന്നവരിൽ 14.9  ശതമാനം പേർ  അവിടത്തെ തൊഴിലുകളിൽ  പങ്കെടുക്കുന്നുണ്ട്. അമേരിക്കൻ ഇത് 20.2 ശതമാനവും , ജപ്പാനിൽ 25.3 ശതമാനവുമാണ്. അതുപോലെ, ആരോഗ്യമേഖലയിലെ ചെലവിൻറ്റെ  10.2 ശതമാനം  മുതിർന്നവർക്കുവേണ്ടി ചെലവഴിക്കുന്നു. മുതിർന്നവരുടെ കാര്യങ്ങൾ നോക്കുവാൻ ഓരോ സംസ്ഥാനത്തും ഒരു മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനുപുറമേ, മുതിർന്നവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഓംബുഡ്‌സ്മാൻ  സംവിധാനവും ഉണ്ട്.   രോഗങ്ങളാൽ അവശത അനുഭവിക്കുന്ന വയോജനങ്ങൾക്കു തുണയായി  അവരുടെ വീടുകളിൽ  സന്ദർശനം നടത്തി  ആശ്വാസം പകരുന്ന കൂട്ടായ്‌മകളും  റെസിഡന്റ്‌സ് അസ്സോസിയേഷനുകളുമായി ബന്ധപ്പെട്ട്  പ്രവർത്തിക്കുന്നുണ്ട്.   സ്‌കൂളുകളും , വായനശാലകളും, പാർക്കുകളും, കമ്മ്യൂണിറ്റി സെന്ററുകളും, ആരാധനാലയങ്ങളും  കേന്ദ്രമാക്കി അവധി ദിവസങ്ങളിലും, വൈകുന്നേരങ്ങളിലും,  വയോജനങ്ങൾക്കു ഒത്തുകൂടുവാൻ സൗകര്യം  ഒരുക്കുന്നു.  ഔട്ട് ഡോർ,-ഇൻഡോർ സ്പോർട്സ് , യോഗ എന്നിവയിൽ പങ്കുചേരാനും, പൂന്തോട്ടങ്ങൾ, അടുക്കള തോട്ടങ്ങൾ എന്നിവ  ഒരുക്കാനും പരിപാലിക്കാനും വയോജനങ്ങൾക്കു വേണ്ട സഹായം   നൽകുന്നുണ്ട്. കല,സാഹിത്യം, സേവനം,ജീവകാരുണ്യം തുടങ്ങിയ വിവിധ മേഖലകളിൽ പങ്കെടുക്കുന്ന  മുതിർന്ന പൗരന്മാരുമുണ്ട്.  ഇനിയും ചിലർ അറിവ് വർധിപ്പിക്കാനായി വിദൂര-തുറന്ന സർവകലാശാലകളിൽ  ചേർന്ന് പഠിക്കുന്നുണ്ട്.  മക്കൾ കൂടെയില്ലാത്തതിൻറ്റെ  പ്രയാസങ്ങളും, പങ്കാളി നഷ്ടപ്പെടുന്ന വേദനയും  കൊണ്ട്  ഉണ്ടാകുന്ന   മാനസിക തളർച്ചയെ [depression ] ഒരു പരിധിവരെ  അകറ്റിനിർത്താൻ  സഹായിക്കും. പ്രായത്തെ അവഗണിച്ച്, സജീവമായി സമൂഹവുമായി ഇടപെട്ടാൽ  വാർദ്ധക്യത്തിലെ ഒറ്റപ്പെടലിനെ  കുറെയൊക്കെ  അകറ്റിനിർത്തുവാൻ സാധിക്കും.

അഡ്വ . പി.എസ് .ശ്രീകുമാർ 

9847173177 



മുതിർന്നവരുടെ പ്രശ്നങ്ങൾ നോക്കുവാൻ ഓരോ സംസ്ഥാനത്തും ഒരു മന്ത്രിയെ ചുമതലപ്പെടുത്തുന്നതും, ഓംബുഡ്സ്മാൻ സംവിധാനം ഏർപ്പെടുത്തുന്നതും സർക്കാരിന്റെ പരിഗണനയിലാണ്.













                  

Monday, 13 February 2023

     സാമൂഹ്യ  സുരക്ഷാ പെൻഷൻറ്റെ  പേരിലെ കൊള്ള 

 പി.എസ് .ശ്രീകുമാർ 

 സാമൂഹ്യ സുരക്ഷാ പെൻഷനുകൾ  മുടക്കമില്ലാതെ  നൽകുക എന്ന ലക്ഷ്യത്തോടെയാണ്  പെട്രോളിനും, ഡീസലിനും  ഏപ്രിൽ ഒന്ന് മുതൽ  ലിറ്ററിന്  രണ്ടു  രൂപ   സെസ്സ്‌  ഏർപ്പെടുത്തുന്നതെന്നാണ്   ബജറ്റ് അവതരിപ്പിച്ചുകൊണ്ട്  ധനമന്ത്രി ബാലഗോപാൽ പറഞ്ഞത്.  സാമൂഹ്യ സുരക്ഷാ പെൻഷനുകൾ  നമ്മുടെ സംസ്ഥാനത്തു ആരംഭിച്ച നാൾ മുതൽ   മറ്റു സംസ്ഥാന സർക്കാരുകൾക്ക്,   ഇത് മാതൃകയായി മാറി.  എന്നാൽ ഇതിന്റെ പേരുപറഞ്ഞു  ജനങ്ങളെ  പിഴിയുന്നത്  ന്യായീകരിക്കാവുന്നതല്ല.  ബജറ്റിലെ ഈ നിർദ്ദേശം  സാർവത്രികമായ വിലക്കയറ്റത്തിലേക്ക് നയിക്കും എന്നതിൽ സംശയമില്ല.  സെസ്സിലൂടെ  750  കോടി രൂപയുടെ അധിക ധനസമാഹരണമാണ് സാമൂഹിക സുരക്ഷാ ഫണ്ടിലേക്ക് പ്രതീക്ഷിക്കുന്നത്.  1200  കോടി രൂപയുടെ വരുമാനം ഇതിലൂടെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.  എന്നിട്ടും ഒരു രൂപയുടെ വർദ്ധനവ് പോലും പെൻഷനിൽ വരുത്തുവാൻ പിണറായി സർക്കാർ തയ്യാറായില്ല.  ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കഴിഞ്ഞ യു ഡി എഫ്  സർക്കാർ  സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ  നൂറുശതമാനം വർദ്ധനവ് വരുത്തിയത്, ജനങ്ങളുടെ മേൽ ഒരു രൂപയുടെപോലും  അധികഭാരം അടിച്ചേൽപ്പിക്കാതെയാണ്  എന്ന കാര്യം ധന മന്ത്രി ഓർക്കണം.

 

 അച്യുതാനന്ദൻ സർക്കാർ എന്താണ് ചെയ്തത്?

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ,   2021 ൽ  സാമൂഹ്യക് സുരക്ഷാ പെൻഷനുകൾ 1600 രൂപയായി വർധിപ്പിച്ചത് പിണറായി സർക്കാരിന്റെ വലിയ നേട്ടമായാണ്  കോടിക്കണക്കിനു രൂപ ചെലവാക്കി  പരസ്യങ്ങളിലൂടെ   പ്രചരിപ്പിച്ചത് . യു ഡി എഫ്  സർക്കാർ ചെയ്യാത്ത ഒരു കാര്യം ചെയ്തു എന്ന രീതിയിലായിരുന്നു   ഇവർ പ്രചാരണം നടത്തിയത് .   എന്നാൽ യാഥാർഥ്യം എന്താണ്?  2006 -2011  ലെ അച്ചുതാനന്ദൻ  സർക്കാരിന്റെ കാലത്ത്  പെൻഷൻ തുക 250  രൂപയായിരുന്നു.  ആ സർക്കാരിന്റെ അവസാന വർഷത്തിൽ ജി.ഒ [എം എസ് ].38/ 2010 /സാ നീ വ  പ്രകാരം  50 രൂപ വർധിപ്പിച്ചു 300  രൂപയാക്കി. എന്നാൽ വർധിപ്പിച്ച തുകയിൽ ഒരു ഗഡുപോലും  കൊടുത്തുതീർക്കുന്നതിനു മുമ്പ്  തെരഞ്ഞെടുപ്പ് ഉണ്ടാവുകയും, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അച്യുതാനന്ദൻ സർക്കാർ അധികാരത്തിനു വെളിയിലാകുകയും ചെയ്തു.  50  രൂപ വർധിപ്പിക്കാൻ അച്ചുതാനന്ദൻ  സർക്കാർ എടുത്തത് അഞ്ചു വർഷമായിരുന്നു. അന്ന് പെൻഷൻ ലഭിച്ചിരുന്നത് 13.8    ലക്ഷം പേർക്ക് മാത്രമായിരുന്നു. മാത്രമല്ല , വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യമായിട്ടായിരുന്നു പെൻഷനുകൾ വിതരണം ചെയ്തിരുന്നത്.  കുടിശ്ശികപോലും കൊടുത്തുതീർത്ത്  യു ഡി എഫ് സർക്കാരായിരുന്നു.

പെൻഷനുകൾ വർധിപ്പിച്ചതും, വിപുലീകരിച്ചതും യു  ഡി എഫ് 

  എന്നാൽ 2016 മേയ് മാസത്തിൽ   അധികാരത്തിലേറിയ  ഉമ്മൻ‌ചാണ്ടി സർക്കാർ  ആദ്യ വര്ഷം തന്നെ  സ.ഉ [എം എസ് ] 60/ 2011 /സാ  നീ വ പ്രകാരം എല്ലാ പെൻഷനുകളും 400  രൂപയായി വർധിപ്പിച്ചു.  80    വയസ്സിനു മുകളിലുള്ളവരുടെയും  75   ശതമാനത്തിലധികം അംഗവൈകല്യം  ഉള്ളവരുടെയും പെൻഷൻ 700  രൂപയായും  വർധിപ്പിച്ചു ഉത്തരവിറക്കി.  2012  ൽ  എല്ലാ പെൻഷനുകളും വർധിപ്പിച്ച കൂട്ടത്തിൽ ,  വീണ്ടും  ഈ പെൻഷനുകൾ  1100 രൂപയായും  മറ്റുള്ള പെൻഷനുകൾ 525  രൂപയായും  വർധിപ്പിക്കുകയും, ഇതിന്   2012  ഏപ്രിൽ  1 മുതൽ  പ്രാബല്യവും  നൽകി.

മറ്റൊരു പ്രധാന കാര്യം , 2014 ൽ സ.ഉ.[എം എസ് ] 52 / 2014 /സ നീ വ  പ്രകാരം പെന്ഷന് അപേക്ഷിക്കാനുള്ള  വരുമാന പരിധി ഒരു ലക്ഷം രൂപയായിഏകീകരിക്കുകയും,   ഇന്ദിരാ  ഗാന്ധി  ദേശീയ വാർദ്ധക്യകാല പെൻഷൻ പദ്ധതിയുടെ അർഹതക്കുള്ള പ്രായം 65 ൽ നിന്നും 60  വയസ്സായികുറക്കുകായും ചെയ്‌തു   .അതോടൊപ്പം മറ്റു ക്ഷേമനിധി ബോർഡ്‌കളിൽ നിന്നും പെൻഷൻ വാങ്ങുന്നവർക്കും സാമൂഹ്യ പെന്ഷന്  അർഹത വരുത്തി ഉത്തരവിറക്കി. 80  വയസ്സിനു മുകളിലുള്ളവർക്കും 75  ശതമാനത്തിലേറെ  വൈകല്യം ഉള്ളവർക്കും  പെൻഷൻ 1200   രൂപയായി വർധിപ്പിക്കുകയും ചെയ്തു.  അതുപോലെ വിധവ പെൻഷൻ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കുള്ള ഗ്രാന്റ് എന്നിവ 800  രൂപയാക്കി. വർഷത്തിൽ മൂന്നോ നാലോ പ്രാവശ്യം പെൻഷനുകൾ    പോസ്റ്റ് ഓഫീസുകൾ മുഖേന  വിതരണം ചെയ്തിരുന്ന രീതി മാറ്റിയതോടൊപ്പം  , മണി ഓർഡർ കമ്മീഷൻ ഒഴിവാക്കി,2015 ഏപ്രിൽ മാസം മുതൽ പെൻഷനുകൾ  ബാങ്കുകൾ മുഖേന വിതരണം ചെയ്യാനുള്ള നടപടിയുമെടുത്തു. 

ഉമ്മൻ ചാണ്ടി സർക്കാരിന്റെ 2016- .2017വർഷത്തെ ബജറ്റിൽ  പെൻഷനുകൾ വീണ്ടും വർധിപ്പിക്കാൻ തീരുമാനിച്ചു.  2016  മാർച്ച് 1  നു ഇറക്കിയ  ജി ഒ [24/ 2016 /സാ  നീ വ  പ്രകാരം 75  വയസ്സിനു മുകളിലുള്ളവർക്ക്‌  വാർദ്ധക്യകാല പെൻഷൻ  1500 രൂപയുൾപ്പെടെ  അഞ്ചു സ്ലാബുകളിലായാണ് ക്ഷേമ    പെൻഷനുകൾ  വിതരണം ചെയ്തത്.  600 , 800 , 1000 , 1200 ,   1500  രൂപ എന്നിങ്ങനെയായിരുന്നു  ഈ സ്ലാബുകൾ.   വരുമാനപരിധി ഒരു ലക്ഷം രൂപയായി ഏകീകരിക്കുകയും , വാർദ്ധക്യകാല പെന്ഷന് അപേക്ഷിക്കാനുള്ള പ്രായ പരിധി 65 ൽ നിന്നും 60  ആക്കുകയും ചെയ്തതോടെ   പതിനായിരക്കണക്കിന് ആളുകളാണ് പുതിയതായി  പെന്ഷന് അർഹരായത് . അവരിൽ പലർക്കും അവരുടെ രേഖകൾ ബാങ്കുകളിൽ ഹാജരാക്കാൻ സാധിക്കാതിരുന്നതിനാലും, ഹാജരാക്കിയവയിൽ പലതിനും  പോരായ്മകൾ ഉണ്ടായതുകൊണ്ടും,  കുറെ പേർക്ക്  കുടിശ്ശിക വന്നു. ഇക്കാര്യം  നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യം  നമ്പർ 371 ന്  അന്നത്തെ  ധനകാര്യ മന്ത്രി തോമസ് ഐസക് തന്നെ നിയമസഭയിൽ  വ്യക്തമാക്കിയിട്ടുണ്ട്.  അതിനു പുറമെ  രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ഇടതു മുന്നണി ഭരിച്ച പല തദ്ദേശ്ശ സ്ഥാപനങ്ങളും   മനഃപൂർവം കുടിശ്ശിക വരുത്തുകയും ചെയ്തു.  2016  ഫെബ്രുവരിയിൽ  ക്ഷേമ  പെൻഷനുകൾ വിതരണം ചെയ്യാനായി 246  കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്കൂറിനു അനുവദിച്ചുകൊണ്ട് ഫെബ്രുവരി 20  നു ജി.ഓ [ആർ ടി ]1676/ 2016/ഫിൻ  എന്ന നമ്പറിൽ   ഉത്തരവ് ഇറക്കിയെങ്കിലും  തെരഞ്ഞെടുപ്പിന് മുമ്പ് അത് നടപ്പിലാക്കാതിരിക്കാനായി ചിലർ ബോധപൂർവം ശ്രമിച്ചു.

എണ്ണം വർദ്ധിച്ചതിലെ  മാജിക്  

യു ഡി എഫ്   സർക്കാരിന്റെ കാലത്തു 34  ലക്ഷമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻകാരുടെ  എണ്ണം പിണറായി സർക്കാർ , 59.5 .ലക്ഷം ആക്കിയെന്നാണ് മറ്റൊരു പ്രചാരണം. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു 13.8   ലക്ഷം  പെന്ഷനർമാരുള്ളതിനെ 34  ലക്ഷമാക്കിയത് ഉമ്മൻ ചാണ്ടി സർക്കാർ ആയിരുന്നു എന്നത് വിസ്മരിക്കരുത്. അന്ന് സാമൂഹ്യ സുരക്ഷാ പെന്ഷനും , ക്ഷേമനിധി പെൻഷനും  ഒരാൾക്ക് ഒരേ സമയം വാങ്ങാൻ അനുവദിച്ചിരുന്നു. എന്നാൽ പിണറായി സർക്കാർ അധികാരമേറ്റ ഉടൻ ചെയ്തത് ക്ഷേമനിധി പെൻഷനുകൾ എല്ലാം 1000  രൂപയായി എകികരിക്കുകയായിരുന്നു. അപ്പോൾ 1500  രൂപ പെൻഷൻ വാങ്ങിയ വയോജനങ്ങൾക്കു  കിട്ടികൊണ്ടിര്ന്ന 1500  രൂപ, ഏകീകരണത്തിലൂടെ 1000  രൂപയായി  മാറി. ചെപ്പടി വിദ്യ കാട്ടുന്ന ചില മന്ത്രികരെപ്പോലെ, വയോജനങ്ങളുടെ പോക്കറ്റടിക്കുന്ന നടപടിയായിരുന്നു അത്.. .  23.9.2020ലെ   സ.ഉ [97/ 20 /ധന ഉത്തരവനുസരിച്ചു  രണ്ടു പെൻഷൻ വാങ്ങാൻ അനുമതി പിണറായി സർക്കാർ  നിഷേധിച്ചു. അനുമതി നിഷേധിച്ചില്ലായിരുന്നെങ്കിൽ, വാർധക്യകാല  പെൻഷനായി 1600  രൂപ വാങ്ങുന്ന ആൾ  കർഷകത്തൊഴിലാളി ആണെങ്കിൽ  മറ്റൊരു 1600  രൂപകൂടി[മൊത്തം 3200  രൂപ] പെൻഷനായി വാങ്ങാമായിരുന്നു. അതാണ്  പിണറായി സർക്കാർ നിഷേധിച്ചത്.  അതോടെ ക്ഷേമനിധി ബോർഡുകളിൽ നിന്നും  ചെറിയ തുകയുടെ പെൻഷൻ വാങ്ങിയവർ സാമൂഹ്യ സുരക്ഷാ പെന്ഷനുകളിലേക്കു  വലിയ തോതിൽ മാറി. അങ്ങിനെയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ കാരുടെ എണ്ണത്തിൽ  വർദ്ധനവ് ഉണ്ടായതു. ഇതുരണ്ടും കൂടി ഒന്നിച്ചു കൂട്ടിയാൽ   ഇത്രത്തോളം ആളുകൾ തന്നെയാണ് അന്നും  പെൻഷനുകൾ വാങ്ങിയിരുന്നതെന്നു കാണാം.

സാമൂഹ്യ സുരക്ഷാ പെൻഷൻറ്റെ  പേരിൽ  ജനങ്ങളുടെമേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന പിണറായി സർക്കാരിന്റെ നടപടി  പകൽ കൊള്ളയാണ്.മിഥ്യാഭിമാനം  വെടിഞ്ഞു,  പുതിയതായി ഏർപ്പെടുത്തിയ സെസ്  പിൻവലിക്കാൻ സർക്കാർ തയ്യാറാകണം.




പി.എസ്‌ ,ശ്രീകുമാർ 

9847173177 


Saturday, 28 January 2023

 

                           അനുകമ്പയുടെ  മുഖമായിരുന്ന   ജസീന്ത 

പി.എസ് .ശ്രീകുമാർ 


യുവ ഭരണാധികാരികളിൽ    ശ്രദ്ധേയയായ   ന്യൂസിലാൻഡ്   പ്രധാനമന്ത്രി     ജസീന്ത ആർഡീൻ,   താൻ  രാജിവയ്ക്കുകയാണെന്നും, അടുത്ത പാർലമെന്റ്  തെരഞ്ഞെടുപ്പിൽ   മത്സരിക്കാനില്ലെന്നും  പ്രഖ്യാപിച്ചത്  അത്ഭുതത്തോടെയാണ്   ലോകം കേട്ടത്.  അഞ്ചര വർഷക്കാലമാണ്  അവർ പ്രധാനമന്ത്രിസ്ഥാനത്തിരുന്നത്.  2017 ൽ 37 ആം വയസ്സിൽ ആദ്യമായി പ്രധാനമന്ത്രിയാകുമ്പോൾ, ഏറ്റവും പ്രായം കുറഞ്ഞ ലോകനേതാവ് അവരായിരുന്നു.  .  അധികാരത്തോടൊപ്പം  ഉത്തരവാദിത്വവും  നിർവ  ഹിക്കപ്പെടണമെന്നും,  അതിനു പറ്റിയതും, പറ്റാത്തതുമായ  അവസരം ഏതാണെന്നു  മനസ്സിലായെന്നും,  പ്രധാനമന്ത്രി സ്ഥാനത്തോട്  നീതി പുലർത്താൻ  തനിക്കു സാധിക്കാതെ വന്നതിനാലാണ്  ഉത്തരവാദിത്വം ഒഴിയുന്നതെന്നും   പ്രഖ്യാപിച്ച അവർ,  കുടുംബത്തോടൊപ്പമുള്ള  ജീവിതത്തിനാണ്  ഇനിയുള്ള നാളുകളിൽ  പ്രാധാന്യം നൽകുന്നതെന്നും വ്യക്തമാക്കി.

2008 ലാണ്  അവർ ലേബർ പാർട്ടിയുടെ  സ്ഥാനാർത്ഥിയായി പാർലമെന്റിലേക്കു മത്സരിച്ചു വിജയിച്ചത്. ആത്മാർത്ഥമായ  പ്രവർത്തനം കൊണ്ട്  ലേബർ പാർട്ടി അണികളുടെ  പ്രീതി പിടിച്ചുപറ്റുവാനും, ഒരു ദശാബ്ദം പൂർത്തിയാകുന്നതിനു    മുമ്പ്  ലേബർ പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട്  പ്രധാനമന്ത്രിയാകുവാനും അവർക്കു സാധിച്ചു. ന്യൂസിലൻഡിലെ  തദ്ദേശീയരും,  പാർശ്വവൽക്കരിക്കപ്പെട്ടവരുമായ  മൗറികൾ,  ഭിന്നലിംഗക്കാർ, സ്വവർഗാനുരാഗികൾ തുടങ്ങിയവരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വാക്കുകൊടുത്തതിനാൽ തെരഞ്ഞെടുപ്പിൽ  ആ വിഭാഗങ്ങളൊക്കെ  ജസീന്തയോടൊപ്പം നിന്നു. 

സമാധാന ദൂതുമായി  ക്രൈസ്റ്റ് ചർച്ചിൽ

 ജസീന്തയുടെ  നേതൃപാടവം തെളിയിച്ച സംഭവമായിരുന്നു ക്രൈസ്റ്റ് ചർച്ചിലെ കൂട്ടകൊലപാതകം.  2019 ൽ ക്രൈസ്റ്റ് ചർച്ചിലെ രണ്ടു മുസ്ലിം പള്ളികളിൽ    പ്രാർത്ഥനക്കെത്തിയ  51 മുസ്ലിം മത വിശ്വാസികൾ   ഒരു വര്ണവെറിയൻറ്റെ  നിറതോക്കിന്‌ മുംബിൽ പിടഞ്ഞു  വീണപ്പോൾ,    ശാന്തിമന്ത്രവുമായി   ഓടിയെത്തി  സമാധാനത്തിനു  മുന്നിട്ടിറങ്ങിയ ജസീന്തയുടെ പ്രവർത്തനങ്ങൾ ലോക ജനത ശ്രദ്ദിച്ചു.  കൊല്ലപ്പെട്ടവരുടെ ബന്ധുക്കളിൽ ഒരാളെപ്പോലെ  ഹിജാബ് ധരിച്ചാണ്  അവർ ആശ്വാസവാക്കുകളുമായി എത്തിയത്.  സംസ്ക്കാരത്തിന്റെ  മുഴുവൻ ചിലവും സർക്കാർ വഹിച്ചതിനു പുറമേ, ഓട്ടോമാറ്റിക് റൈഫിളുകൾ ഉപയോഗിക്കുന്നതിന്  നിരോധനം ഏർപ്പെടുത്തികൊണ്ടു ലൈസൻസ് നിയമങ്ങൾ മാറ്റുവാനും  ജസീന്ത ഉടൻതന്നെ  തയ്യാറായി. ജസീന്തയുടെ നടപടികൾ, വെടിവെപ്പിനെ തുടർന്ന് ഉണ്ടാകുമായിരുന്ന   വർഗീയ സംഘര്ഷങ്ങൾ  ഒഴിവാക്കുവാൻ സഹായിച്ചു.  കത്തിപ്പടരാണ്  സാധ്യതയുണ്ടായിരുന്ന    ഒരു സംഭവം സമചിത്തതയോടെയും വിദ്യോഷരഹിതമായും  കൈകാര്യം ചെയ്തതിലൂടെ  ഇസ്ലാമിക വിശ്വാസികളുടെ മാത്രമല്ല, ലോകത്തെ പുരോഗമന വാദികളുടെയും സോഷ്യലിസ്റ്റ് ചേരിയുടെയും  ബിംബമായി മാറുവാൻ  ജസീന്തക്കു കഴിഞ്ഞു.

മാതൃത്വത്തിനു നൽകിയ പ്രാധാന്യം 

വളരെ ചുരുങ്ങിയ  കാലത്തിനുള്ളിൽത്തന്നെ  സഹാനുഭൂതിയും, ആർദ്രതയും  ഉള്ള,  ലിംഗ സമത്വത്തിനു വേണ്ടി വാദിക്കുന്ന,  നേതാവായി അവർ മാറി. ബേനസീർ ഭുട്ടോക്കുശേഷം,  അധികാരത്തിലിരിക്കുമ്പോൾ തന്നെ  മാതൃത്വത്തെ ഉൾക്കൊണ്ടുകൊണ്ട്, ഒരു കുഞ്ഞിന് ജന്മം നൽകിയ  രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു  അവർ . തന്റെ കുഞ്ഞിനെയും എടുത്തുകൊണ്ടു   ഐക്യ രാഷ്ട്രസഭയിൽ എത്തിയതോടെ   അവർ മറ്റൊരു ചരിത്രം സൃഷ്ടിച്ചു.  മൂന്നു മാസം പ്രായമായ മകൾ നേവയെയും ,   ജീവിത പങ്കാളിയെയും  കൂട്ടിയാണ്  അവർ  നെൽസൺ മണ്ടേല സമാധാന ഉച്ചകോടിക്ക്,   2018 ൽ  പോയത്.  ഇത് ജീവിതത്തിലെ സ്വാഭാവികമായ കാര്യമാണെന്നും, അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാനായിട്ടാണ്  അങ്ങിനെ ചെയ്തതെന്നുമാണ് അന്ന് അവർ പറഞ്ഞത്.

കോവിഡിനെതിരെയുള്ള പ്രതിരോധം 

അമേരിക്കൻ  പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, ബ്രസീൽ പ്രസിഡന്റ് ബോൾസനാരോയും    കോവിഡിനെ തീരെ  പോരാടാതെ   ജനങ്ങളെ കോവിഡ്  മരണത്തിന്  വിട്ടുകൊടുത്തപ്പോൾ,  അതിനെതിരെ, ആദ്യ കാലഘട്ടത്തിൽ തന്നെ  ശക്തമായ നടപടികൾ എടുത്ത നേതാവായിരുന്നു  ജസിന്ത.  ഒരു കേസ്  റിപ്പോർട്ട് ചെയ്യുന്നതിന്   മുമ്പ്, ന്യൂസിലണ്ടിന്റ്റെ  അതിർത്തികൾ അടയ്കുകയും, ശക്തമായ ക്വാറന്റയിൻ  നിബന്ധനകൾ   നടപ്പിൽ വരുത്തുകയും ചെയ്തു. അതിനു പുറമെ കോവിഡുമായി ബന്ധപ്പെട്ട ശാസ്ത്രിയമായ വസ്തുതകൾ  ജനങ്ങളെ  നിരന്തരം അറിയിച്ചുകൊണ്ടിരുന്നു. ഇങ്ങനെയുള്ള നടപടികളിലൂടെ   കോവിഡ്  മരണം   ഏറ്റവും കുറവുള്ള രാജ്യങ്ങളിൽ ഒന്നായി  ന്യൂസിലൻഡ്  മാറി. ഈ നേട്ടങ്ങളുടെ   അംഗീകാരമായാണ്  2020 ലെ തെരഞ്ഞെടുപ്പിൽ  വർധിച്ച ഭൂരിപക്ഷത്തോടെ, അവരുടെ നേതൃത്വത്തിലുള്ള സർക്കാരിനെ  ജനങ്ങൾ  അധികാരത്തിൽ ഏറ്റിയത്. 

വാഗ്ദാനങ്ങളിൽ നിന്നും പിന്നോട്ട് പോയോ?

2017 ലെയും, 2020 ലെയും  തെരഞ്ഞെടുപ്പുകളിൽ  നിരവധി വാഗ്‌ദാനങ്ങൾ  അവർ ജനങ്ങൾക്ക് നൽകിയിരുന്നു. ജനങ്ങൾക്ക് പ്രാപ്യമായ  വിലയ്ക്ക്   ഒരുലക്ഷം വീടുകൾ നിർമിച്ചു നൽകും എന്നതായിരുന്നു ഒന്ന്. എന്നാൽ ആയിരം വീടുകൾ പോലും നിര്മിച്ചുനൽകാൻ സാധിച്ചില്ല. മാത്രമല്ല, പലിശനിരക്ക് വർധിച്ചതോടെ  വീടുകൾ സ്വന്തമാക്കുക എന്ന സ്വപ്നം  സാധാരണക്കാർക്ക് അപ്രാപ്ര്യമായി മാറി. കുട്ടികളുടെ ഇടയിലുള്ള ദാരിദ്ര്യം ഇല്ലായ്മ ചെയ്ത് ,   ദാരിദ്ര്യമില്ലാതെ ജീവിക്കാൻ സാധിക്കുന്ന ഒരു രാജ്യമാക്കി  ന്യൂസിലൻഡിനെ  മാറ്റും എന്നും അവർ  വാഗ്‌ദാനം  ചെയ്തിരുന്നു. എന്നാൽ തദ്ദേശീയരായ മൗറികൾ ഉൾപ്പെടെയുള്ള മേഖലകളിലെ ജനങ്ങളിൽ ദാരിദ്ര്യം വര്ധിച്ചതായിട്ടാണ് പഠനങ്ങൾ പുറത്തുവന്നത്. കുട്ടികളുടെ ഇടയിലുള്ള ദാരിദ്ര്യം അഞ്ചുമടങ്ങു വർധിച്ചു.  30,000 കുട്ടികൾ രാജ്യത്തു ദാരിദ്ര്യം അനുഭവിക്കുന്നു  എന്ന കണക്കുകൾ പുറത്തുവന്നു.   കോവിഡിനെ പ്രതിരോധിക്കാനുള്ള വ്യഗ്രതയിൽ  ശക്തമായ ക്വാറന്റയിൻ വ്യവസ്ഥകളും, അടച്ചിടലും  മാസങ്ങളോളം നീണ്ടുപോയപ്പോൾ,  വാണിജ്യ-വ്യാവസായിക മേഖലകൾ  വലിയ തിരിച്ചടികൾ നേരിട്ടു.  നിരവധിപേർക്കാണ് തൊഴിലും, വരുമാനവും നഷ്ടപ്പെട്ടത്.  പശ്ചാത്തല വികസനത്തിനുള്ള പദ്ധതികൾ  നടപ്പിലാക്കുവാൻ സാധിച്ചില്ല.  പണപ്പെരുപ്പം ഉയർന്നു. ഭക്ഷണ പദാർത്ഥങ്ങളുടെ  വില  പന്ത്രണ്ടു ശതമാനം  വർധിച്ചു.

 തെരഞ്ഞെടുപ്പ് സമയത്തു നൽകിയ മറ്റൊരു വാഗ്‌ദാനം  കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടതായിരുന്നു.  ആഗോളതാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി  ഉൾക്കടൽ എണ്ണ കിണറുകൾ പുതിയതായി ആരംഭിക്കുകയില്ലെന്നും, സീറോ കാർബൺ ആക്റ്റ്  ശക്തമായ രീതിയിൽ നടപ്പാക്കുമെന്നും പറഞ്ഞിരുന്നു.  ഈ വാഗ്‌ദാനങ്ങളൊക്കെ  നടപ്പിലാക്കുന്ന കാര്യത്തിൽ  ജസീന്തക്കു  കാര്യമായി മുന്നോട്ടു പോകുവാൻ സാധിച്ചില്ല.  അതോടെ അവരുടെ ജനസമ്മതിയിൽ ഇടിവുണ്ടായി.  അടുത്തിടെ നടന്ന അഭിപ്രായ സർവ്വേകളിലെ ഫലം ,   ജസീന്തയുടെ ജനസമ്മതിയിൽ 20  ശതമാനം കുറവുണ്ടായി എന്നാണ് .   പ്രധാന പ്രതിപക്ഷ പാർട്ടിയായ നാഷണൽ പാർട്ടിയേക്കാൾ ഏകദേശം 6  ശതമാനം പിറകിലാണ് ജസീന്തയുടെ ലേബർ പാർട്ടി. ഒരുപക്ഷെ ജനങ്ങളുടെ മനസ്ഥിതിയിൽ വന്ന മാറ്റം  അവരുടെ രാജിക്ക് പിന്നിൽ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കുകയില്ല.

പി.എസ.ശ്രീകുമാർ 

9847173177 













Wednesday, 25 January 2023

 


                                             നേപ്പാൾ: മൂന്നാമൂഴവുമായി പ്രചണ്ഡ 

പി.എസ്‌ .ശ്രീകുമാർ 


ചെറുതാണ്  മനോഹരം എന്ന്   പറഞ്ഞ   പ്രസിദ്ധ ബ്രിട്ടീഷ്   സാമ്പത്തിക ശാസ്ത്രജ്ഞനായ  ഏർണെസ്ട്  ഫ്രഡറിച് ഷുമച്ചേറിൻറ്റെ    ഉദ്ധരണിയെ  അന്വർഥമാക്കിക്കൊണ്ടാണ്‌,      തൊണ്ണൂറുകളിൽ   നേപ്പാളിലെ  രാജഭരണത്തിനെതിരെ   ആയുധമേന്തി   പടപൊരുതാൻ  നേതൃത്വം കൊടുത്ത   പ്രചണ്ഡ പ്രധാന മന്ത്രി കസേരയിൽ  മൂന്നാമതും എത്തിയിരിക്കുന്നത് .  275  അംഗങ്ങളുള്ള നേപ്പാൾ പാർലമെൻറ്റിലേക്ക്  നടന്ന തെരഞ്ഞെടുപ്പിൽ  32  സീറ്റുകൾ മാത്രമാണ്    പ്രചണ്ഡ എന്ന പുഷ്പ കുമാർ ദഹ്ൽ  നയിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ  [മാവോയിസ്റ്] ന്  ലഭിച്ചത്.  ഭരണ സഖ്യത്തിലെ വലിയ കക്ഷിയായ  കെ.പി. ശർമ്മ ഒലി  നേതൃത്വം നൽകുന്ന  കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ[യു എം എൽ ] നു 78  അംഗങ്ങളാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലഭിച്ചത്. മറ്റ്‌  6  ചെറു പാർട്ടികൾ കൂടി ഇപ്പോഴത്തെ ഭരണ സഖ്യത്തിലുണ്ട്.  എന്നാൽ  നവംബർ മാസത്തിൽ നടന്ന  തെരഞ്ഞെടുപ്പിൽ  പ്രചണ്ഡയുടെ പാർട്ടി മത്സരിച്ചത്  ഈ സഖ്യത്തോടൊപ്പമല്ലായിരുന്നു.  നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ  ഉണ്ടായിരുന്ന  സഖ്യത്തിൻറ്റെ   ഭാഗമായാണ്  പ്രചണ്ഡയുടെ പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.  89  സീറ്റ് ലഭിച്ച നേപ്പാളി  കോൺഗ്രസ്സിൻറ്റെ  നേതൃത്വത്തിൽ  ഈ സഖ്യത്തിന്  136   സീറ്റോടെ  കേവല ഭൂരിപക്ഷം   ലഭിച്ചു.  ചതുരംഗ പലകയിൽ കരുക്കൾ നീക്കുന്നതുപോലെ  പ്രധാനമന്ത്രി കസേരയിലേക്കുള്ള പ്രയാണത്തിന്റ്റെ  ഭാഗമായുള്ള കരുക്കൾ നീക്കിയാണ് ,  തെരഞ്ഞെടുപ്പിന് ശേഷം പ്രചണ്ഡ  നേപ്പാളി കോൺഗ്രസ് സഖ്യത്തിൽ നിന്നും പുറത്തു ചാടി  കെ.പി.ശർമ്മ ഒലി  നേതൃത്വം നൽകുന്ന സഖ്യത്തിലേക്കു എത്തി ചേർന്നത് .  വിപ്ലവകാരിയായ  നേതാവിൽനിന്നും ,അവസരവാദ രാഷ്ട്രീയത്തിന്റ്റെ  പ്രയോക്താവായാണ് പ്രചണ്ഡ മാറിയത്. 2008 ൽ രാജഭരണം അവസാനിച്ച ശേഷമുള്ള  അവസരവാദ  രാഷ്ട്രീയത്തിൻറ്റെ    തുടർച്ചയായാണ്  പ്രധാനമന്ത്രി കസേരയിലേക്കുള്ള  പ്രചണ്ഡയുടെ ഇപ്പോഴത്തെ കടന്നുവരവ്.

ആദ്യ പ്രധാനമന്ത്രിപദം 2008 ൽ 

രാജഭരണം അവസാനിച്ച ശേഷം 2008 ൽ  ഭരണഘടനാ സമിതിയിലേക്ക്            നടത്തിയ  തെരഞ്ഞെടുപ്പിലാണ്  പ്രചണ്ഡ ആദ്യമായി  പ്രധാനമന്ത്രിയായത്. അതുവരെയും  ഒളിപ്പോരും, വിപ്ലവുമായി രാഷ്ട്രീയത്തിൽ നിന്ന,  പ്രചണ്ഡക്ക്  ഭരണത്തിൽ യാതൊരുവിധ മുന്പരിചയവുമില്ലായിരുന്നു.  ആ ഒരു പോരായ്‌മ അദ്ദേഹത്തിന്റെ ഭരണത്തെ ബാധിച്ചു.  ഒളിപ്പോരുമായി പ്രചണ്ഡ നടന്ന കാലത്തു  അറസ്റ്റിലായ  20,000 ത്തോളം മാവോയിസ്റ്  പ്രവർത്തകരെ ജയിലിൽ നിന്നും മോചിപ്പിക്കാൻ  2009 ൽ അദ്ദേഹം ഉത്തരവ് കൊടുത്തു. എന്നാൽ പട്ടാള മേധാവി അതിനു തയ്യാറായില്ല.  തൻറ്റെ  ഉത്തരവ് അനുസരിക്കാത്ത    പട്ടാള മേധാവിയെ മാറ്റാൻ ഉടൻതന്നെ അദ്ദേഹം  ഉത്തരവ് പുറപ്പെടുവിച്ചു.പ്രചണ്ഡയുടെ ഉത്തരവ് അന്നത്തെ പ്രസിഡന്റ് ആയിരുന്ന റാം  ബാരൻ  യാദവ്  റദ്ദാക്കി. അതോടെ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു ഒഴിഞ്ഞു.

നേപ്പാളി കോൺഗ്രസ്സിൻറ്റെ  തോളിലേന്തിയുള്ള  രണ്ടാം ഭരണം 

2016 ലാണ് അദ്ദേഹം രണ്ടാമത് പ്രധാനമന്ത്രിയായത്.   കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ [യു എം എൽ ] നേതാവ് കെ.പി.ശർമ്മ ഒലി  രാജിവച്ചതിന് തുടർന്ന്, നേപ്പാളി കോൺഗ്രസ്, മധേസി ഫ്രണ്ട് എന്നീ രാഷ്ട്രീയ സംഘടനകളുടെ പിന്തുണയോടെയാണ് അദ്ദേഹം പ്രധാന മന്ത്രി സ്ഥാനത്തു വീണ്ടും എത്തിയത്.നേപ്പാളി കോൺഗ്രസുമായുള്ള കരാറിന്റ്റെ  അടിസ്ഥാനത്തിൽ ഒരു വർഷത്തിന് ശേഷം 2017  മേയ്  മാസത്തിൽ  പ്രചണ്ഡ രാജിവെക്കുകയും നേപ്പാളി  കോൺഗ്രസ്   നേതാവ് ഷേർ ബഹാദൂർ ദൂബാ  പ്രധാനമന്ത്രിയാകുകയും ചെയ്തു.

2017 ൽ തെരഞ്ഞെടുപ്പ് വന്നപ്പോളേക്കും പ്രചണ്ഡ കളം  മാറ്റി ചവുട്ടി. കെ.പി.ശർമ്മ ഒലിയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ[യു എം എൽ ]മായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിൽ മത്സരിച്ച്ചു  വിജയിച്ചു സർക്കാർ രൂപീകരിച്ച്ചു .  2018 ൽ  ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും ലയിച്ചു ഒരു പാർട്ടിയായി മാറി.  പ്രധാനമന്ത്രി സ്ഥാനം പങ്കിടാമെന്നും, രണ്ടു പേരും ഒന്നായ പാർട്ടിയുടെ കോ-ചെയർമാന്മാരായി  പ്രവർത്തിക്കുമെന്നും ധാരണ ഉണ്ടാക്കി.  എല്ലാ ധാരണകളും കാറ്റിൽ പറത്തിക്കൊണ്ട്  ശർമ്മ ഒലി  ഭരണത്തിൽ പിടിമുറുക്കി. അതോടെ ശർമ്മ ഒലിയും  പ്രചണ്ഡയും  തമ്മിൽ തെറ്റി. പാർട്ടി ചെയർമാൻ സ്ഥാനത്തുനിന്നും  ശർമ്മ ഒലിയെ  നീക്കം ചെയ്തു. യു എം എൽ -മാവോയിസ്ററ്  ലയനത്തിനെതിരെ ഉണ്ടായ കേസിൽ  ലയനത്തിനെതിരെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. ശർമ്മ ഒലിക്കെതിരെ പ്രചണ്ഡയുടെ നേതൃത്വത്തിൽ പാർലമെന്റ്റിൽ  അവിശ്വാസ പ്രമേയം പാസ്സാക്കിയതോടെ ഒലിയുടെ  പ്രധാനമന്ത്രി കസേര തെറിച്ചു.  സുപ്രീം കോടതി വിധിയുടെയും, പ്രചണ്ഡ ഉൾപ്പെടെയുള്ള ഒലി  വിരുദ്ധ പാർട്ടികളുടെയും പിന്തുണയോടെ  ഷേർ ബഹദൂർ ദൂബാ  പ്രധാനമന്ത്രിയായി.  അദ്ദേഹത്തിന്റെ  നേതൃത്വത്തിലുള്ള സർക്കാർ 2022  അവസാനം തെരഞ്ഞെടുപ്പ് നടക്കുന്നവരെ അതുകാരത്തിൽ തുടർന്നു.

പ്രചണ്ഡയുടെ പാർട്ടിയും  ദൂബെയുടെ  നേതൃത്വത്തിലുള്ള നേപ്പാളി കോൺഗ്രസുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് 2022  നവംബർ  മാസത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.  അഞ്ചു  വർഷ കാലാവധിയിൽ,  പ്രധാനമന്ത്രി സ്ഥാനം പകുതി സമയം വച്ച് പങ്കിറ്റെടുക്കാമെന്നു പ്രചണ്ഡയും, ദൂബെയുമായി  ധാരണ ഉണ്ടാക്കിയെങ്കിലും, ആദ്യ പകുതി തനിക്കു വേണമെന്ന് പ്രചണ്ഡ നിർബന്ധം പിടിച്ചതോടെ സഖ്യം തകർന്നു.  പ്രധാനമന്ത്രി കസേരയിലെ ആദ്യ അവസരം പ്രചണ്ഡക്കു നൽകാമെന്ന്  ശർമ്മ ഒലി  പ്രചണ്ഡയുമായി ധാരണ ഉണ്ടാക്കി.  അങ്ങിനെയാണ് മൂന്നാം വട്ടം പ്രധാനമന്ത്രിയായി  പ്രചണ്ഡ അധികാരത്തിലെത്തിയത്.  

ഇന്ത്യയുമായുള്ള ബന്ധം   

രാജഭരണത്തിനെതിരെ  പ്രചണ്ഡയുടെ നേതൃത്വത്തിൽ മാവോയിസ്‌റ്റുകൾ  ഒളിയുദ്ധം  നടത്തിയ അവസരത്തിൽ  പ്രചണ്ഡയും അദ്ദേഹത്തിന്റെ പാർട്ടിയിലെ പ്രധാന നേതാക്കളും ഒളിവിൽ കഴിഞ്ഞത് ഇന്ത്യയിലായിരുന്നു. എന്നാൽ അദ്ദേഹം  2008 ൽ  പ്രധാനമന്ത്രിയായപ്പോൾ, ആദ്യം സന്ദർശിച്ച രാജ്യം ചൈനയായിരുന്നു. അതുവരെ നേപ്പാളി ഭരണാധികാരികൾ തുടർന്ന് വന്ന കീഴ്വഴക്കങ്ങൾ  ലംഘിച്ചുകൊണ്ടാണ്  അന്ന് അദ്ദേഹം ചൈന സന്ദർശനം നടത്തിയത്.   ചൈന അനുകൂല നിലപാടാണ്  അന്ന്   അദ്ദേഹം സ്വീകരിച്ചത്.    ഇന്ത്യമായുള്ള  കരാറുകളൊക്കെ റദ്ദാക്കണമെന്ന് ഉൾപ്പെടെയുള്ള ഇന്ത്യ-വിരുദ്ധ നിലപാടുകൾ നേപ്പാൾ-ഇന്ത്യ ബന്ധത്തെ ദോഷകരമായി ബാധിച്ചു. പ്രചണ്ഡക്കെതിരെ ഇന്ത്യയും അന്ന് കരുക്കൾ നീക്കിയിരുന്നു. പിന്നീട്  നേപ്പാളി കോൺഗ്രസ്സുമായി പ്രചണ്ഡ സഖ്യമുണ്ടാക്കിയപ്പോൾ ഇന്ത്യയോടുള്ള നിലപാടിൽ കുറെ മാറ്റങ്ങൾ ദൃശ്യമായി.

 പ്രചണ്ഡയേക്കാൾ  ചൈനയുമായി കൂടുതൽ ബന്ധമുള്ളത് ശർമ്മ ഒലിക്കാണ്. ഒലിയും  പ്രചണ്ഡയും തമ്മിലുള്ള ധാരണ എത്രനാൾ തുടരുമെന്നാണ് ആർക്കും പ്രവചിക്കാൻ സാധിക്കുകയില്ല. ഇത് അറിയാവുന്ന പ്രചണ്ഡ പഴയതുപോലെ ഇന്ത്യയെ ശത്രു പക്ഷത്തു നിർത്താൻ സാധ്യതയില്ല.  ഒലിയുടെ  ഭരണകാലത്താണ്, ഇന്ത്യയുടെ ഭാഗമായ ലിമ്പിയാധുര, കാലാപാനി,ലിപുലേഖ് തുടങ്ങിയ ഭാഗങ്ങൾ നേപ്പാളിന്റ്റെതാണെന്ന്  അവകാശപ്പെട്ടുകൊണ്ട്  പുതിയ ഭൂപടം  പാർലമെന്റ് കൂടി പാസാക്കുകയും,ഇന്ത്യയുമായി കുറി നാൾ വാക്‌പോര് നടത്തുകയും ചെയ്തത്.ഈ പ്രശ്നങ്ങൾ,  പ്രചണ്ഡ സമാധാന പൂർവം   നയതന്ത്ര തലത്തിൽ കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേപ്പാളിൻറ്റെ  ഏറ്റവും വലിയ  വാണിജ്യ ഇടപാടുകൾ ഇന്ത്യയുമായാണ്.  ആ രാജ്യത്തിൻറ്റെ  കയറ്റുമതിയുടെയും, ഇറക്കുമതിയുടെയും  ഏറ്റവും വലിയ സ്രോതസ് കൽക്കട്ട തുറമുഖമാണ്.   ഇരു രാജ്യങ്ങളും തമ്മിലുള്ള  വാണിജ്യ ഇടപാട്  2018-19 ൽ  57858 കോടി രൂപയുടേതായിരുന്നു. അതിൽ 54300  കോടിയും ഇന്ത്യയിൽ നിന്നുമുള്ള കയറ്റുമതിയായിരുന്നു. പെട്രോളിയം ഉത്പന്നങ്ങൾ മുതൽ മരുന്നുകൾ വരെയുള്ളവക്ക്  നേപ്പാൾ ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. അതിനാൽ  പഴയപോലെയുള്ള ഇന്ത്യാ  വിരുദ്ധ നിലപാടുമായി പ്രചണ്ഡ  പോകാൻ സാധ്യതയില്ല.  അതുകൊണ്ടുതന്നെയാണ്  തൻറ്റെ  ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്കായിരിക്കുമെന്ന്   ആദ്യ പത്ര സമ്മേളനത്തിൽ  അദ്ദേഹം  പ്രഖ്യാപിച്ചത്. 


പി.എസ് .ശ്രീകുമാർ 9847173177 









Monday, 16 January 2023

                      ലോകത്തിൻറ്റെ  ശബ്ദമായി  മാറാനുള്ള അവസരം

പി.എസ് .ശ്രീകുമാർ 



          

വികസിത രാജ്യങ്ങളുടേയും, വികസ്വര രാജ്യങ്ങളുടെയും   കരുത്തുറ്റ കൂട്ടായ്മയാണ്  ജി-20 . 1999 ൽ  ധനകാര്യ മന്ത്രിമാരുടെയും, അതാതു രാജ്യങ്ങളിലെ  കേന്ദ്ര   ബാങ്ക് ഗവർണർമാരുടേയും   സമ്മേളനമായിട്ടായിരുന്നു ഇതിൻറ്റെ തുടക്കം.   1997-99 ലെ സാമ്പത്തിക  പ്രതിസന്ധിയെ അതിജീവിക്കാനായി  വികസ്വര രാജ്യങ്ങളിലെ ധന കാര്യ മന്ത്രിമാരുമായും, കേന്ദ ബാങ്ക് ഗവര്ണര്മാരുമായും  ചർച്ചചെയ്തു  പരിഹാരം കണ്ടെത്തണമെന്ന  ജി-7  ധനകാര്യ മന്ത്രിമാരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ്  1999 ൽ  ഇങ്ങനെയൊരു കൂട്ടായ്മക്ക് രൂപം നൽകിയത്.  അർജന്റ്റിന , ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ,  ദക്ഷിണ  കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, ബ്രിട്ടൻ, അമേരിക്ക എന്നീ 19  രാജ്യങ്ങളും, യൂറോപ്യൻ യൂണിയനുമാണ് ഈ കൂട്ടായ്മയിലെ അംഗരാജ്യങ്ങൾ. ലോക ജി.ഡി.പി യുടെ 80  ശതമാനവും, വാണിജ്യത്തിന്റ്റെ  75  ശതമാനവും  ജനസംഖ്യയുടെ  60  ശതമാനവും  കൈകാര്യം ചെയ്യുന്നത്  ഈ കൂട്ടായ്മയിലെ രാജ്യങ്ങളാണ്.   ലോകം ഒരു മാന്ദ്യത്തിലൂടെ കടന്നുപോയ  2008  മുതലാണ്  രാഷ്ട്ര തലവന്മാരുടെ  സമ്മേളനമായി ഇത് മാറിയത്.  മാന്ദ്യത്തെ അതിജീവിക്കുവാനുള്ള നയപരമായ ചർച്ചകളും  തീരുമാനങ്ങളും  ആദ്യത്തെ രാജ്യത്തലവന്മാരുടെ  സമ്മേളനത്തിൽ തന്നെ ആഴത്തിൽ ചർച്ചചെയ്യപ്പെട്ടു.

ബാലി ഉച്ചകോടി 

ഇൻഡോനേഷ്യയിലെ  ബാലിയിൽ വച്ച്   നവംബർ  15, 16  തീയതികളിൽ നടന്ന   ജി-20  രാജ്യങ്ങളുടെ  ഉച്ചകോടി  വളരെ ശ്രദ്ധേയമായിരുന്നു.  മുമ്പ് ഉണ്ടാക്കിയ ധാരണ അനുസരിച്ചു   ഈ സമ്മേളനം ഇന്ത്യയിൽ വച്ച് നടക്കേണ്ടിയിരുന്നതാണ്.  എന്നാൽ 2023 ൽ ഇന്തോനേഷ്യയിൽ വച്ച്  ആസിയാൻ  രാജ്യങ്ങളുടെ സമ്മേളനം  നടക്കുന്നതിനാൽ   ആ രാജ്യത്തിൻറ്റെ   അഭ്യർത്ഥന  മാനിച്ചു  2022 ൽ  ഇന്ത്യക്ക്  ലഭിക്കേണ്ടിയിരുന്ന   ജി-20  പ്രസിഡന്റ്  സ്ഥാനം ഇന്തോനേഷ്യയുമായി വച്ച് മാറുകയാണുണ്ടായത്.  ബാലി  സമ്മേളനത്തിൽ വച്ച് 2023 ലെ പ്രസിഡന്റ് സ്ഥാനം പ്രധാന മന്ത്രി  നരേന്ദ്ര മോദി  ഇന്തോനേഷ്യൻ പ്രസിഡന്റ്  ജോകോ വിഡോഡോയിൽ  നിന്നും ഏറ്റെടുത്തു.

 സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുമോ ? 

കോവിഡും ,റഷ്യ-യുക്രൈൻ   യുദ്ധവും   ലോക സമ്പത് ഘടനക്കുമേൽ ഏൽപ്പിച്ച ആഘാതം വളരെ  രൂക്ഷമാണ്. അതിൻറ്റെ  അലയൊലികൾ ലോകത്തെ എല്ലാ രാജ്യങ്ങളെയും ബാധിച്ചു കഴിഞ്ഞു. കോവിഡിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും  കുതറി മാറി, ലോക സമ്പത് ഘടന  വീണ്ടും ഉയർ ത്തെഴുനേൽക്കാൻ   തുടങ്ങിയ ഘട്ടത്തിലാണ്   റഷ്യ-യുക്രൈൻ  യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.   പ്രതീക്ഷക്കു വിരുദ്ധമായി  യുദ്ധം നീണ്ടുപോയതോടെയാണ് സാമ്പത്തിക   പ്രതിസന്ധി വീണ്ടും  ലോക രാജ്യങ്ങളെ തുറിച്ചു നോക്കാൻ തുടങ്ങിയത്.  ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം , വിലക്കയറ്റവും ദാരിദ്ര്യവും   വർധിപ്പിക്കുമെന്നാണ്  ഉച്ചകോടിയിലെ  നിരീക്ഷണം.  പരസ്പര സഹകരണത്തോടെ ഭക്ഷ്യ വിളകളുടെ ഉത്പ്പാദനം വർധിപ്പിക്കണമെന്നും, വള  ക്ഷാമം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നും  സമ്മേളനം ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു.  

 റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ക്രിയാത്മകമായ നിർദ്ദേശങ്ങൾ  ഒന്നും  ഉരുത്തിരിഞ്ഞു വന്നില്ലെങ്കിലും , ഇത് യുദ്ധത്തിൻറ്റെ  യുഗമല്ലെന്ന്  റഷ്യൻ പ്രസിഡന്റ്  പുതിനോടു  ഷാങ്ഹായിയിൽവച്ചു    പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ  അഭിപ്രായ പ്രകടനം , ബാലി     സമ്മേളനത്തിന്റ്റെ  പ്രമേയമായി   അംഗീകരിച്ചു .  ഈ പ്രതിസന്ധിയെ മറികടക്കാൻ എല്ലാ രാജ്യങ്ങളും  ഒരുമിച്ചു നിൽക്കണമെന്ന സന്ദേശമാണ്   സമ്മേളനം നൽകിയത്. പോളണ്ടും, കാനഡയും ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ   റഷ്യക്കെതിരെ കടുത്ത നടപടികൾ കൈക്കൊള്ളണമെന്നും, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനെ  സമ്മേളനത്തിലേക്ക്‌ ക്ഷണിക്കരുതെന്നും  നിലപാടെത്തിരുന്നെങ്കിലും , സമ്മേളനത്തിൽ പങ്കെടുക്കുന്നില്ലെന്ന്  പുതിൻ അറിയിച്ചതോടെ   തുടക്കത്തിൽ ഉണ്ടായ   പ്രതിസന്ധി ഒഴിവായി.

അധ്യക്ഷപദത്തിൽ ഇന്ത്യ 

അടുത്ത ഒരു വര്ഷം ജി-20  യുടെ അധ്യക്ഷ പദവി  ഇൻഡ്യക്കായതോടെ , നമ്മുടെ ഉത്തരവാദിത്വം കൂടുകയാണ്.    വരുന്ന  ഒരു വർഷക്കാലം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി  ഇരുന്നൂറോളം സമ്മേളനങ്ങൾ  നടത്തുവാനാണ്  ആസൂത്രണം  ചെയ്തിട്ടുള്ളത് .  2023  സെപ്റ്റംബർ  9 ,10  തീയതികളിൽ ഡൽഹിയിൽ വച്ചാണ്  അടുത്ത ഉച്ചകോടി നടക്കുന്നത്.  ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി  എന്ന വസുധൈവ കുടുംബ സങ്കൽപ്പമാണ്  ജി-20  ഉച്ചകോടിയുടെ  അടുത്ത ഒരു വർഷത്തെ   മുദ്രാവാക്യം.  ഇതിനൊപ്പം  വനിതാ വികസനത്തിനും പ്രാമുഖ്യം കൊടുക്കുമെന്നാണ്   പ്രധാനമന്ത്രി മോദി  ഈ കൂട്ടായ്‌മയുടെ  പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തുകൊണ്ട് പ്രഖ്യാപിച്ചത്.  ഡിജിറ്റൽ മേഖലയിലെ ഇന്ത്യയുടെ അപ്രമാദിത്വം  ഇതര രാജ്യങ്ങൾക്ക്  മുമ്പിൽ പ്രദർശിപ്പിക്കാനും  അതിനെ  വാണിജ്യവൽക്കരിക്കാനുമുള്ള  അസുലഭ അവസരമാണ്  നമുക്ക് ലഭിക്കുന്നത്. നമ്മുടെ ഡിജിറ്റൽ മേഖലയുടെ വളർച്ചക്ക് ഉതകുന്ന രീതിയിൽ ഉപയോഗിക്കാൻ നമുക്ക് സാധിക്കണം.  

നമ്മുടെ രാജ്യം വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ സംഗമ ഭൂമിയാണ്.   തലമുറകളായി നമുക്ക് ലഭിച്ച  കലാ-സാംസ്‌കാരിക പാരമ്പര്യങ്ങൾ  ലോകത്തിനു മുമ്പിൽ കാണിച്ചു  വിനോദ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകര്ഷിക്കുവാനുള്ള പദ്ധതികൾക്കു നാം രൂപം നൽകണം.   ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ, വിനോദ സഞ്ചാര മേഖലയിൽ  വളരെ പിറകിലാണ്.  ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന  പത്തു രാജ്യങ്ങളിൽ ഇന്ത്യയെ നമുക്ക് കണ്ടെത്താൻ സാധിക്കുകയില്ല.  കോവിഡിനു  മുമ്പത്തെ   വിനോദ സഞ്ചാരികളുടെ  കണക്കെടുത്താൽ  ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച രാജ്യം ഫ്രാൻസ് ആയിരുന്നു.  2018 ൽ   ആ രാജ്യം  സന്ദർശിച്ചത് 89.4 ദശ ലക്ഷം വിനോദ സഞ്ചാരികളായിരുന്നു. തൊട്ടു പിറകിൽ 82.8 ദശ ലക്ഷം പേരുമായി സ്പെയിനും, 80  ദശലക്ഷം പേരുമായി അമേരിക്കയുമുണ്ട്.  പത്താം  സ്ഥാനത്തുള്ള തായ്‌ലൻഡിൽ പോലും 38  ദശലക്ഷം  വിനോദ സഞ്ചാരികളാണ് 2018 ൽ എത്തിയത്.  അതെ സമയം ഇന്ത്യയിൽ എത്തിയത് 18  ദശലക്ഷം ആളുകൾ മാത്രമായിരുന്നു.  നമ്മുടെ വിനോദ സഞ്ചാര മേഖലയുടെ വളർച്ചക്ക് ജി-20  നേതൃത്വം  ഉപകരിക്കത്തക്ക രീതിയിൽ   വേണം വിവിധ സമ്മേളനങ്ങൾ ആസൂത്രണം ചെയ്യേണ്ടത്.  

സമാധാനത്തിന്  വഴിതെളിയുമോ?

അനന്തമായി  തുടരുന്ന  റഷ്യ-യുക്രൈൻ യുദ്ധത്തിന്  ഒരു വിരാമം ഉണ്ടാക്കുവാൻ  ഇന്ത്യക്കു കഴിഞ്ഞാൽ  അത് ലോക സമാധാനത്തിനു നൽകുവാൻ സാധിക്കുന്ന വലിയ സംഭാവന ആയിരിക്കും. പരസ്പരം യുദ്ധം ചെയ്യുന്ന ഈ രണ്ടു രാജ്യങ്ങളെയും  ഒരു മേശക്കു ചുറ്റും  ഇരുത്തുവാൻ ജി-20 ന്റ്റെ അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യ മുൻകൈ എടുക്കണം.  ഈ രണ്ടു രാജ്യങ്ങളുമായും സൗഹൃദം പങ്കിടുന്ന ഇന്ത്യക്ക്  അത് സാധിക്കും.        ജി-20  ൻറ്റെ   നേതൃത്വം, രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കാതെ   രാജ്യത്തിൻറ്റെയും,  അന്തർദേശിയ സമൂഹത്തിൻറ്റെയും  വികസനത്തിനും,  സമാധാനത്തിനും    ഉപയോഗിക്കാൻ  കേന്ദ്ര സർക്കാരും, പ്രധാനമന്ത്രി മോദിയും  ശ്രദ്ധിക്കുമെന്ന് പ്രത്യാശിക്കാം .

പി.എസ് .ശ്രീകുമാർ 

9847173177 


 









 ബഫർ സോണും   ഇടത്  സർക്കാറിൻറ്റെ ഒളിച്ചുകളിയും 

അഡ്വ.പി.എസ്‌ .ശ്രീകുമാർ  


ബഫർ സോൺ  സംബന്ധിച്ച  2021  ജൂൺ 3  ലെ സുപ്രീം കോടതി വിധി കേരളം  ചർച്ചചെയ്യുകയാണല്ലോ.   പരിസ്ഥിതിലോല വിഷയവുമായി ബന്ധപ്പെട്ട ഈ വിധിയുടെ അടിസ്ഥാനത്തിൽ മലയോര മേഖലയിലെ  ജനങ്ങളുടെ   പ്രശ്നങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യാതിരുന്ന  സംസ്ഥാന സർക്കാരിന്റെ നടപടി   ജനങ്ങൾ വളരെ ആശങ്കയോടെയാണ്  കാണുന്നത്.  സംരക്ഷിത വനമേഖല, ദേശിയ പാർക്കുകൾ, വന്യ ജീവിജീവി സങ്കേതം എന്നിവിടങ്ങളിൽ  കുറഞ്ഞത്  ഒരു കിലോ മീറ്റർ  ദൂരം  പരിസ്ഥിതി ലോല പ്രദേശമായി അതിര് തിരിക്കണം  എന്നാണ് സുപ്രീം കോടതി വിധി.  ഈ വിധി പുറപ്പെടുവിക്കുമ്പോളും എല്ലാ ദേശിയ പാര്കുകൾക്കും,  വന്യജീവി സങ്കേതങ്ങൾക്കും  ഒരുപോലെ നടപ്പിലാക്കുവാൻ സാധിക്കുന്ന  പരിസ്ഥിതി ലോല മേഖല നിര്ണയിക്കുവാൻ സാധിക്കുകയില്ലെന്ന   ബോധ്യം  സുപ്രീം   കോടതിക്കുണ്ടായിരുന്നു.  ആ ഒരു കാഴ്ചപ്പാടിലാണ് മുംബയിലെ  സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്, ചെന്നൈയിലെ ഗിണ്ടി  നാഷണൽ പാർക്ക്  എന്നിവയുടെ കാര്യത്തിൽ  പ്രത്യേക പരിഗണ അർഹിക്കുന്നുവെന്ന്  കോടതി പറഞ്ഞത്.  സുപ്രീം കോടതിയുടെ വിധി  പ്രധാനമായും, താഴെ പറയുന്ന രീതിയിലാണ് പരിസ്ഥിതി ലോല മേഖലകളെ  ബാധിക്കുന്നത് .

1 . ഏതെങ്കിലും നിയമപ്രകാരം ഒരു കിലോ മീറ്ററിന് മുകളിൽ  ബഫർസോൺ ഇതിനോടകം  നിശ്ചയിച്ചിട്ടുണ്ടെങ്കിൽ,  ആ നിയമമായിരിക്കും പ്രാബല്യത്തിൽ വരിക.

2   നാഷണൽ പാർക്കുകളിലും, വന്യജീവി സങ്കേതങ്ങളിലും  ഖനനം അനുവദിക്കുന്നതല്ല.

3 . സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ, എന്തങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ, ബന്ധപ്പെട്ട സംസ്ഥാനം സെൻട്രൽ എംപോവെർഡ് കമ്മിറ്റി,  കേന്ദ്രത്തിലെ പരിസ്ഥിതിയും, കാലാവസ്ഥ മാറ്റവും മന്ത്രാലയമ എന്നിവയുടെ വ്യക്തമായ  ശുപാർശയോടെ  കോടതി മുമ്പാകെ  വസ്തുതകൾ സമർപ്പിക്കണം.

4 . ദേശിയ പാർക്കുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയോടു ചേർന്നുകിടക്കുന്ന പരിസ്ഥിതി ലോല മേഖലകളിൽ  തുടർന്നും നടന്നുവരുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച്  സംസ്ഥാന  മുഖ്യ  വനപാലകർ   മൂന്നു മാസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.

5 . പരിസ്ഥിതി ലോല മേഖലകളിൽ  സ്ഥിരമായ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന്  മുഖ്യ വനപാലകർ ഉറപ്പുവരുത്തണം . എന്തെങ്കിലും നിർമ്മാണ  പ്രവർത്തനങ്ങൾ തുടരുന്നുണ്ടെങ്കിൽ  ആറ്  മാസങ്ങൾക്കുള്ളിൽ അവക്ക് അനുമതി വാങ്ങേണ്ടതാണ്.

സുപ്രീം കോടതി വിധിവന്ന്  ഒരു മാസത്തിനു ശേഷമാണ്  സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവിറോണ്മെന്റ്   ഏജൻസിയെ  സംസ്ഥാന   സർക്കാർ ഉപഗ്രഹ സർവേയിലൂടെ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കുവാൻ  ചുമതലപ്പെടുത്തിയത്.   അവർ ഉപഗ്രഹ ഫോട്ടോയുടെ സഹായത്തോടെ ഒരു കിലോമീറ്റര് ബഫ്ഫർ സോൺ മാപ് തയ്യാറാക്കുകയും  ചെയ്തു.  യാഥാർഥ്യവുമായി യാതൊരു ബന്ധമില്ലാത്ത മാപ്പാണ് തയ്യാറാക്കിയത്. നേരിട്ട് പരിശോധന നടത്താതെ തയ്യാറാക്കിയ മാപ്പിൽ  എല്ലാ നിര്മിതികളും പച്ച നിറത്തിലാണ് അടയാളപ്പെടുത്തിയത്.  ഇതിനെതിരെ   അറുപതിനാലായിരത്തോളം     പരാതികളാണ് വിവിധ സംരക്ഷിത പ്രദേശങ്ങളിലെ    തദ്ദേശ സ്ഥാപനങ്ങൾ വഴി ലഭിച്ചത്.  ഈ പരാതികളിൽ ബഹു ഭൂരിപക്ഷവും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.  ഇക്കാരണത്താൽ തന്നെ സുപ്രീം കോടതി കേസ് പരിഗണിക്കുന്ന ജനുവരി 11 നു വ്യക്തമായ ഒരു പഠന റിപ്പോർട്ട് എംപവർഡ്‌  കമ്മിറ്റിക്കോ, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനോ സമർപ്പിച്ച് ,  അവരുടെ ശുപാർശയോടെ   സുപ്രീം കോടതിയിൽ എത്തിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുകയില്ല.

ഉമ്മൻചാണ്ടി സർക്കാർ എന്താണ് ചെയ്തത് ?

മേല്പറഞ്ഞ സാഹചര്യത്തിൽ വേണം കസ്‌തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഉമ്മൻ ചാണ്ടി സർക്കാർ എന്ത് ചെയ്തു എന്ന് പരിശോധിക്കേണ്ടത്.   കസ്തുരിരംഗൻ  റിപ്പോർട്ടിന്റ്റെ  ശുപാർശ, വനാതിർത്തികളോട് ചേർന്നുള്ള ഭാഗങ്ങളിൽ  12  കിലോമീറ്റരർ   ദൂരത്തിൽ  ബഫർ സോൺ വേണം എന്നായിരുന്നു. ഈ റിപ്പോർട്ട് പുറത്ത്  വന്ന  ഉടൻ തന്നെ അന്നത്തെ  ഉമ്മൻ ചാണ്ടി സർക്കാർ,  ഈ കാര്യം പരിശോധിക്കുകയും,  ജനവാസ കേന്ദ്രങ്ങളെ  പൂർണമായും ഒഴിവാക്കി,  സീറോ  ബഫർ സോൺ  ഏർപ്പെടുത്തണമെന്ന്  കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യാൻ  തീരുമാനിക്കുകയും ചെയ്തു.  ജനവാസമില്ലാത്ത  മേഖലയിൽ ആർക്കും അതൊരു പ്രശ്നമല്ലായിരുന്നു.  ഇക്കാര്യം 2013  മെയ് 8  നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനിച്ചത്.  മന്ത്രിസഭാ ശുപാർശപ്രകാരം  13-5-2013 ൽ കേന്ദ്ര ത്തിലെ  വനം.-പ്രകൃതി സംരക്ഷണ മന്ത്രാലയത്തിലേക്ക്  കരട് നോട്ടിഫിക്കേഷൻ സഹിതം കത്ത് അയക്കുകയും ചെയ്തു.

വിധി അംഗീകരിച്ചു   മന്ത്രിസഭാ തീരുമാനം 

 വനാതിർത്തിയിൽ നിന്നും ഒരു കിലോമീറ്ററിനുള്ളിൽ വരുന്ന ഭൂപ്രദേശത്തെ നിർമ്മിതികൾ  സംബന്ധിച്ച റിപ്പോർട്ട്  മൂന്നു മാസത്തിനുള്ളിൽ     നല്കാനാണ്  സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടതെങ്കിലും .  സെപ്റ്റംബർ  3  നു നൽകേണ്ടിയിരുന്ന റിപ്പോർട്ട് സംസ്ഥാന വനം വകുപ്പ്  നൽകിയില്ലെന്നു മാത്രമല്ലാ,  വനാതിർത്തിയിൽ നിന്നും ഒരു കിലോമീറ്റരർ  പ്രദേശം ബഫർ സോൺ ആക്കിമാറ്റാം  എന്ന്  2019  ഒക്ടോബർ  23 ൽ  മുഖ്യ മന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന  മന്ത്രിസഭായോഗത്തിൽ തീരുമാനിക്കുകയും ചെയ്തു.    പിണറായി സർക്കാർ മന്ത്രിസഭയുടെ  ഈ  തീരുമാനമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.   മന്ത്രിസഭാ തീരുമാനമനുസരിച്ചു   2019  ഒക്ടോബർ  മാസം 31 നു വിജ്ഞാപനവുമിറക്കി.   സെപ്തംബര് അവസാനം ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണനെ വിഷയം പഠിക്കുന്നതിനു  സർക്കാർ  നിയമിച്ചു. എന്നാൽ ഇതുവരെയും സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.  .  

2021  ഡിസംബറിൽ  മതികെട്ടാൻ ചോലയെ ബഫർ സോണായി പ്രഖ്യാപിച്ചുകൊണ്ട് അന്തിമ വിജ്ഞാപനം ഇറങ്ങിയപ്പോൾ തമിഴ്‌നാട്  സർക്കാർ അവരുടെ പ്രദേശം സീറോ ബഫർ സോണായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട്  വിശദമായ റിപ്പോർട്ട് കൊടുത്തു.  അതിന്റെ അടിസ്ഥാനത്തിൽ,  അവരുടെ റിപ്പോർട്ട് അംഗീകരിക്കപ്പെടുകയും, അവിടെ സീറോ ബഫർ സോൺ ആക്കുകയും ചെയ്തു. എന്നാൽ കേരള സർക്കാർ അത്തരത്തിൽ റിപ്പോർട്ട് നൽകുകയോ ആവശ്യമുന്നയിക്കുകയോ ചെയ്യാത്തതിനാൽ മതികെട്ടാൻ ചോലയുടെ കേരളത്തിലുള്ള ഒരു കിലോ മീറ്റർ ചുറ്റളവ് ഇപ്പോൾ ബഫർ സോൺ ആണ്.

ബഫ്ഫർ സോൺ പ്രായോഗികമല്ല 

ദേശിയ  പാർക്കുകളുടേയും , വന്യജീവി സങ്കേതങ്ങളുടേയും    ജണ്ടക്ക്  പുറത്തുള്ള  ഏതാണ്ട്   എല്ലാ ഭാഗങ്ങളും   കേരളത്തിൽ ജനവാസ കേന്ദ്രങ്ങളാണ്. അവിടെ ബഫർ സോൺ എന്നത് പ്രായോഗികമല്ല.  എല്ലാ ജനവാസ കേന്ദ്രങ്ങളും സീറോ ബഫർ സോൺ എന്ന ആവശ്യം ശക്തമായി സുപ്രീം കോടതി മുമ്പാകെ  അവതരിപ്പിക്കണം.  മുമ്പ് ഉമ്മൻ വി ഉമ്മൻ കമ്മിറ്റി ചെയ്തതുപോലെ സർവ്വേ നമ്പർ അടിസ്ഥാനത്തിൽ കെഡസ്ട്രൽ മാപ്  തയ്യാറാക്കി അതിന്റെ  അടിസ്ഥാനത്തിൽ  ആധുനിക സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ ഉപയോഗിച്ച് , ജനവാസ കേന്ദ്രങ്ങൾ കണ്ടെത്തി ശാസ്ത്രിയമായ റിപ്പോർട്ട്  സുപ്രീം കോടതിക്ക് നൽകി അനുമതി വാങ്ങിയാലേ  പ്രശ്നത്തിന് പരിഹാരം ഉണ്ടാകുകയുള്ളൂ.  ഇത് തയ്യാറാക്കുവാൻ  കൂടുതൽ സമയം സുപ്രീം കോടതിയിൽ നിന്നും വാങ്ങണം.  അതിനുള്ള നടപടികളാണ് സംസ്ഥാന  സർക്കാർ  അടിയന്തിരമായി കൈക്കൊള്ളേണ്ടത്.


പി.എസ് .ശ്രീകുമാർ 

9847173177 

[ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ അദേഹത്തിൻറ്റെ  പ്രൈവറ്റ് സെക്രട്ടറിയായിരുന്നു  ലേഖകൻ]